പ്രിന്‍സ് രാജകുമാരനും കെയ്റ്റ് മിഡല്‍റ്റണും എലിസബത്ത് രാജ്ഞിയും എല്ലാം എക്കാലവും ബ്രിട്ടനില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരങ്ങള്‍ ആണ്. ബ്രിട്ടണില്‍ രാജഭരണം നിലനില്‍ക്കുന്നില്ലെങ്കിലും അവരുടെ ജനസമ്മതിക്കും ജനപിന്തുണയ്ക്കും അതൊന്നും ഒരു വിഷയമാകുന്നേയില്ല. രാജകുടുംബാംഗങ്ങള്‍ എവിടെ പോയാലും അവിടെയെല്ലാം ക്യാമറ കണ്ണുകള്‍ ഉണ്ട്. അതില്‍ ഏറ്റവും അവസാനത്തേതാകുകയാണ് സ്വയം ഡ്രൈവ് ചെയ്യുന്ന എലിസബത്ത് രാജ്ഞിയുടെ ചിത്രങ്ങള്‍.
രാജ്ഞിയുടെ കാറുകളോടുള്ള പ്രണയവും ഓട്ടോമൊബൈല്‍രംഗത്തെ പരിജ്ഞാനവും എല്ലാവര്‍ക്കും അറിയാവുന്നതാണ്. പച്ചനിറത്തിലുള്ള ജാഗ്വറിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന രാജ്ഞിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നീല സ്യൂട്ടും തൊപ്പിയുമാണ് അവരുടെ വേഷം. കൂടെ ഒരു സെക്യൂരിറ്റി ഗാര്‍ഡുമുണ്ട്. വിന്‍ഡ്സര്‍ പാര്‍ക്കില്‍ നിന്നാണ് ഈ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്. റോയല്‍ ചാപ്പല്‍ ഓഫ് സെയിന്റ്സില് നിന്നും, സണ്‍ഡേ മോണിംഗ് സര്‍വീസിന് ശേഷം കൊട്ടാരത്തിലേക്ക് പോകുകയായിരുന്നു അവര്‍.
ഔദ്യോഗിക ഡ്രൈവറുടെ സഹായത്തോടെയാണ് രാജകീയ ചടങ്ങുകളിലേക്കുള്ള രാജ്‍ഞിയുടെ യാത്രകള്‍ അധികവും. ബ്രിട്ടണില്‍ ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വണ്ടിയോടിക്കാന്‍ കഴിയുന്ന ഏക വ്യക്തിയാണ് രാജ്ഞി. രാജ്യത്ത് രാജ്ഞിയാണ് ഡ്രൈവിംഗ് ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നത്. അതിനാല്‍ പ്രോട്ടോക്കോള്‍ പ്രകാരം രാജ്ഞിക്ക് ഡ്രൈവിംഗ് ലൈസന്‍സ് വേണ്ട. ഈ പ്രായത്തിലും സ്വയം കാറോടിക്കാനുള്ള സന്നദ്ധതയും ധൈര്യവും രാജ്ഞി കാണിച്ചുവെന്നതിലാണ് നവമാധ്യമലോകം അത്ഭുതപ്പെടുന്നത്.
ടോം ജോസ് തടിയംപാട്
ക്യാമറയും ഫോട്ടോഗ്രഫിയുമാണ് എന്റെ ജീവിതത്തെ കൂടുതല്‍ ക്രിയാത്മകമാക്കുന്നത്. പിതാവിന്റെ മരണം എനിക്കു തരുന്ന സന്ദേശം മനസിന് ഇഷ്ടമുള്ളത് ചെയ്യുക അതില്‍ ആനന്ദം കണ്ടെത്തുക എന്നതാണ്. ഇന്നലെ കാര്‍ഡിഫില്‍ വച്ച് പരിചയപ്പെട്ട മലയാളികള്‍ക്കിടയിലെ ശ്രദ്ധേയനായ കലാകാരന്‍ ജെയ്സണ്‍ ലോറന്‍സ് ജീവിതത്തെ വിലയിരുത്തുന്നത് ഇങ്ങനെയൊക്കെയാണ്. ഫോട്ടോഗ്രാഫിയും ജീവിതവുമായി ലയിച്ചു നില്‍ക്കുന്ന ഇദ്ദേഹത്തിന്റെ വീടുതന്നെ ഒരു വലിയ സ്റ്റുഡിയോ യാണെന്ന് നമുക്ക് തോന്നും. വീടുനിറയെ വിവിധതരം ക്യാമറയും ലൈറ്റും കൊണ്ട് നിറഞ്ഞിരിക്കുന്നു.
അദ്ദേഹത്തിന്റെ ജോലി നഴ്സിംഗ് ആണെങ്കിലും രണ്ടു ദിവസം ആ ജോലി ചെയ്ത ശേഷം ബാക്കി മുഴുവന്‍ സമയവും ഫോട്ടോഗ്രാഫിയിക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നു. നഴ്സിംഗ് പഠിച്ചത് കൂടാതെ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് കൂടി പഠിച്ച ജെയ്സണ്‍ ക്യാമറ പല രീതിയില്‍ വാഹനങ്ങളില്‍ ഫിറ്റു ചെയ്യാവുന്ന ഉപകരണങ്ങള്‍ സ്വന്തമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. യുകെ മലയാളി സമൂഹത്തില്‍ നിന്നും പൊട്ടി മുളച്ചുവീണ ഒരു ബിലാത്തി പ്രണയം, എഡ്ജ് ഓഫ് സനിട്ടി, ഒരു കുഞ്ഞുപൂവിനെ എന്നീ സിനിമകള്‍ ഒപ്പിയെടുത്തത് ജെയ്സണിന്റെ ക്യാമറകളായിരുന്നു.
ഏറണാകുളം സ്വദേശിയായ ജെയ്സന്റെ കുടുംബത്തിനും സിനിമയുമായി അടുത്ത ബന്ധമുണ്ട്. 1980കളില്‍ മഹാനടന്‍ സുകുമാരനെ വച്ച് നാലുലക്ഷം രൂപ മുടക്കി പിതാവ് ഒരു സിനിമ പിടിച്ചിരുന്നു എന്നു ജെയ്സണ്‍ പറഞ്ഞു. ഭാര്യയും അമ്മയും രണ്ടുകുട്ടികളും അടങ്ങുന്ന കുടുംബം പൂര്‍ണ്ണമായി ജെയ്സണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. ഭാര്യ സ്മിത ജെയ്സണിന്റെ ഒരു അസിസ്റ്റന്റിനെപ്പോലെയാണ് ജോലി ചെയ്യുന്നത്. കുട്ടികളും ഫോട്ടോഗ്രാഫിയില്‍ വളരെ തല്‍പ്പരരാണ് എന്നു ജെയ്സണ്‍ പറഞ്ഞു.
സ്മിത എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലി ചെയ്യുന്നു. ഒഴിവുസമയങ്ങളില്‍ ജെയ്സണെ സഹായിക്കാന്‍ ഒരു പിശുക്കും കാണിക്കാറില്ല. അല്‍പ്പം പാട്ടും ഡാന്‍സും ഒക്കെയായി ജീവിതത്തെ പ്രണയിക്കുന്ന ജെയ്സണിന്റെ ഏറ്റവും വലിയ ആഗ്രഹം 10 വയസുകാരി മകള്‍ വളര്‍ന്നു സംവിധാനം ചെയ്യുന്ന ഒരു സിനിമയില്‍ അഭിനയിക്കണം എന്നതാണ്. ബ്രിട്ടനിലെ ആദ്യത്തെ മലയാളി ആക്സിഡന്റ്റ് ക്ലെയിം കമ്പനി ഉടമ ഷോയ് ചെറിയാനുമായി ഒരു അഭിമുഖം നടത്തുന്നതിനു വേണ്ടിയാണു വെയില്‍സിലുള്ള ജെയ്സണിന്റെ വീട്ടില്‍ ഞങ്ങള്‍ എത്തിയത്.
റജി എം വര്‍ഗ്ഗീസ്
എടത്വാ: നാടിന്റെ മുഴുവന്‍ ആവേശം നെഞ്ചിലേറ്റി ജലമേളകളില്‍ ഇതിഹാസങ്ങള്‍ രചിച്ച പാരമ്പര്യമുള്ള മാലിയില്‍ പുളിക്കത്ര കുടുംബത്തില്‍ നിന്നും നാലാമത്തെ കളി വള്ളമായ ‘ഷോട്ട്’ ജൂലൈ 27 ന് 10.30ന് നീരണിയും. നീരണിയല്‍ ചടങ്ങിന് മുന്നോടിയായി മെയ് 13ന് ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് സ്വാഗത സംഘ രൂപികരണയോഗം നടക്കും. രാഷ്ടീയ, സാസ്‌ക്കാരിക, സാമൂഹിക, സാമുദായിക നേതാക്കളും ജലോത്സവ പ്രേമികളും പങ്കെടുക്കും.
അപ്പര്‍ കുട്ടനാടിലെ വെപ്പ് വള്ളങ്ങളില്‍ ഏറെ പ്രസിദ്ധമാണ് ഷോട്ട്. 1926ലാണ് പുളിക്കത്ര വള്ളം ആദ്യമായി നീരണിയുന്നത്. നീലകണ്ഠന്‍ ആചാരിയായിരുന്നു ശില്‍പി. 1952ലെ നെഹ്റു ട്രോഫി ജലമേളയില്‍ 4.4 മിനിട്ട് എന്ന റെക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളംമായ പുളിക്കത്ര. എന്നാല്‍ അന്നത്തെ മുഖ്യാതിഥിയായി പങ്കെടുത്ത പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഓളങ്ങളെ കീറിമുറിച്ച് വെടിയുണ്ട പോലെ ചീറി പാഞ്ഞ് വന്ന പുളിക്കത്ര കളിവള്ളത്തെ നോക്കി ആവേശത്തോടെ ‘ഷോട്ട് ‘ എന്ന് വിളിച്ചപ്പോള്‍ ഇരുകരകളില്‍ നിന്നും ആര്‍പ്പുവിളി ഉയര്‍ന്നു. പിന്നീട് ഷോട്ട് എന്ന ഓമനപ്പേരില്‍ പുളിക്കത്ര വള്ളം ജലോത്സവ പ്രേമികളുടെ മനസ്സ് കീഴടക്കി.
1960-ല്‍ കോഴിമുക്ക് നാരായണന്‍ ആചാരിയും 2001ല്‍ ഉമാ മഹേശനും ആയിരുന്നു ശില്പികള്‍. ഇപ്പോള്‍ നിര്‍മ്മിച്ച കളിവള്ളത്തിന് മുപ്പത്തി അഞ്ചേ കാല്‍ കോല്‍ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചില്‍ക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉള്‍പെടെ 60 പേര്‍ ഉണ്ട്. ആഞ്ഞിലിത്തടിയിലാണ് വള്ളത്തിന്റെ പണി പൂത്തിയാക്കിയിരിക്കുന്നത്. നീരണിയിക്കല്‍ ചടങ്ങ് നടക്കുന്ന അവസരത്തില്‍ വള്ളത്തിന്റെ ശില്പി സാബു നാരായണന്‍ ആശാരിയെ ആദരിക്കും. തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് പുതിയതായി വീണ്ടും ഷോട്ട് നീറ്റിലിറക്കാന്‍ തീരുമാനിച്ചതെന്ന് ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര പറഞ്ഞു.
വളളത്തിന്റെ അവസാന മിനുക്ക് പണിയിലാണ്. വള്ളം മിനുസപ്പെടുത്തി വെളിച്ചെണ്ണയും മഞ്ഞളും തേച്ച് പിടിപ്പിക്കുന്നതോടെ നീറ്റിലിറക്കാന്‍ തയാറാവും. വിവിധ ജലമേളകളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വളളങ്ങളിലെ എടത്വായെ പ്രതിനിധീകരിച്ച തുഴച്ചില്‍ക്കാരെ ആദരിക്കും.
ഷോട്ട് വള്ളങ്ങളിലെ മുന്‍ തുഴച്ചില്‍ക്കാരെയും ആദരിക്കും. നീരണിയലിന് ശേഷം ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിക്കടവിലേക്ക് ആദ്യ തുഴച്ചില്‍ നടത്തും. വഞ്ചിപ്പാട്ടിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ എടത്വ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് വള്ളസദ്യയും ഉണ്ടായിരിക്കുമെന്ന് മാനേജര്‍ റജി എം വര്‍ഗ്ഗീസ് അറിയിച്ചു.
പെമ്പിളൈ ഒരുമൈ സമരത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി പിന്മാറി എന്ന രൂപത്തില്‍ ചില പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ തീര്‍ത്തും തെറ്റിധാരണ ജനകവും ദുര്‍ബലരായ ജനങ്ങള്‍ നടത്തുന്ന സമരം തകര്‍ക്കാന്‍ വേണ്ടിയുള്ള ഏതോ ചില ഗൂഢാലോചനയുടെ ഫലവുമാണെന്ന് ആംആദ്മി പാര്‍ട്ടി. ഏപ്രില്‍ 24 മുതല്‍ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തില്‍ ആം ആദ്മി പാര്‍ട്ടി സജീവമായി ഉണ്ട്. ഇന്നും അത് തുടരുന്നു. ആയിരക്കണക്കിന് ആളുകളെ കൊണ്ട് വരാനുള്ള ശേഷി ഇല്ലെങ്കിലും എല്ലാ ദിവസവും പന്തലില്‍ എത്തി അവരോടൊപ്പം ഇരുന്ന് അഭിവാദ്യം അര്‍പ്പിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി.
ഏപ്രില്‍ 24 മുതല്‍ ഇന്നേദിവസം വരെ ഉള്ള 17 ദിവസങ്ങളില്‍ 2 ദിവസം മാത്രമാണ് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ എന്ന നിലയില്‍ താന്‍ അവിടെ ഇല്ലാതിരുന്നതെന്ന് സി.ആര്‍.നീലകണ്ഠന്‍ വ്യക്തമാക്കി. ആ ദിവസവും മറ്റു സംസ്ഥാന നേതാക്കളും ജില്ലാ പ്രവര്‍ത്തകരും അവിടെ എത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഇടുന്നതിന്റെ തലെ ദിവസം മൂന്ന് ദിവസം തുടര്‍ച്ചയായി താന്‍ അവിടെ ഉണ്ട്. റിപ്പോര്‍ട്ട് എഴുതുന്ന ആള്‍ എപ്പോഴെങ്കിലും പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് എന്ന നിലയില്‍ തന്നോട് സംസാരിക്കാന്‍ ഒരുമ്പെട്ടിട്ടില്ലെന്നവും സി.ആര്‍.നീലകണ്ഠന്‍ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി മാത്രമല്ല ഒട്ടനവധി സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെ നേതാക്കള്‍ പന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ച് അവരോടൊപ്പം ഇരുന്ന് തിരിച്ചു പോയിട്ടുണ്ട്. അതില്‍ എല്ലാം പുറമെ പ്രത്യേകമായി കക്ഷി രാഷ്ട്രീയ ചായവില്ലാത്ത സാധാരണക്കാരായ മനുഷ്യര്‍ മൂന്നാറില്‍ എത്തുമ്പോള്‍ ഈ സമരത്തോട് കാണിക്കുന്ന ഐക്യദാര്‍ഢ്യം എന്താണ് എന്ന് അവിടെ നിന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാകും. അത് കൊണ്ട് തന്നെ ഈ സമരം എത്രകാലം പെമ്പിളൈ ഒരുമൈ തുടര്‍ന്നാലും അതിനോടൊപ്പം ആം ആദ്മി പാര്‍ട്ടി ഉണ്ടാകുമെന്നും പാര്‍ട്ടി വ്യക്തമാക്കി. തെറ്റിധാരണാ ജനകമായ വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്നും മാധ്യമങ്ങളോട് പാര്‍ട്ടി അഭ്യര്‍ത്ഥിച്ചു.
പുതിയ ലക്കം സിനിമാ മംഗളത്തിൽ നടന്‍ ദിലീപിന് എതിരെ മാധ്യമപ്രവര്‍ത്തകര്‍ പല്ലിശ്ശേരി വീണ്ടും. തന്നെ കൊല്ലാൻ ക്വട്ടേഷൻ ദിലപ് നൽകിയെന്നും പല്ലിശ്ശേരി ആരോപിക്കുന്നു . മകള്‍ മീനാക്ഷിക്ക് ദിലീപിന്‍റെ സ്വഭാവം മനസിലായി തുടങ്ങിയെന്നും മകള്‍ ഹോസ്റ്റലിലേക്ക് മാറി പഠനം തുടരാന്‍ തീരുമാനിച്ചതായും ലേഖനത്തില്‍ പരാമര്‍ശം ഉണ്ട്.എവിടെപ്പോയാലും മകള്‍ മീനാക്ഷിയെ ഒപ്പം കൊണ്ടുപോകാറുണ്ടെന്ന് വീമ്പിളക്കാറുള്ള ദിലീപ് എന്തുകൊണ്ടാണ് അമേരിക്കന്‍ പര്യടനത്തില്‍ മകള്‍ മീനാക്ഷിയെ ഒപ്പം കൂട്ടാതെ പോയതെന്നും പല്ലിശ്ശേരി ചോദിക്കുന്നു.
പല്ലിശേരിയുടെ മംഗളം ലേഖനത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:
ഞങ്ങളുടെ ദിലീപേട്ടനെ തകർക്കാൻ ആർക്കും കഴിയില്ല. ഏതോ ഒരു മലയാളി അമേരിക്കക്കാരൻ ദിലീപേട്ടന്റെ അമേരിക്കൻ പ്രോഗ്രാം നടത്തിക്കില്ലെന്ന് ഫെയിസ്ബുക്കിലും മറ്റു മീഡിയാകളിലും പറഞ്ഞിരുന്നല്ലോ. ആ വാർത്ത സിനിമാമംഗളം കൊടുക്കുകയും ചെയ്തു. ഇപ്പഴെന്തായി. ഞങ്ങളുടെ ദിലീപേട്ടനും കാവ്യചേച്ചിയും അടക്കമുള്ളവർ അമേരിക്കയിൽ പരിപാടി അവതരിപ്പിച്ചില്ലെ? ലിബർട്ടി ബഷീറിന്റെ സ്ഥിതി എന്തായെന്നറിയോ? ദിലീപിനെക്കാൾ സ്വാധീനമുള്ള ആളല്ലേ? ദിലീപേട്ടന്റെ കാലുപിടിച്ചിട്ടല്ലേ തിയേറ്ററിൽ സിനിമ കളിക്കാൻ കിട്ടിയത്. അതുകൊണ്ട് ദിലീപേട്ടനെ തൊട്ടുകളിക്കരുത്, ഭസ്മമാക്കും. എന്നുപറഞ്ഞതുപോലെ സ്വന്തം കരുത്തുകാണിക്കാതെ കോടികളുടെ കിലുക്കത്തിൽ ഗുണ്ടകളെയും ഫാൻസുകാരെയും സ്വാധീനിച്ച് അറപ്പു തോന്നുന്ന ഭാഷയിൽ സംസാരിപ്പിക്കുന്ന ദിലീപ് ഭീരുവല്ലങ്കിൽ പിന്നെ ആര്?, കള്ളന്മാരുടെ നേതാവോ?. ഗുണ്ടകളുടെ കാണാമറയത്തെ തലവനോ? എന്തായാലും നാളെ ഒരുപക്ഷെ ദിലീപിനെ തിരിഞ്ഞുകൊത്തുന്നവരായിരിക്കും ഇപ്പോഴും അവശേഷിച്ചിരിക്കുന്ന ദിലീപിന്റെ ഫാൻസുകാരെന്നു പറയുന്ന പലരും.
ആവേശത്തിന്റെ പുറത്തു നിൽക്കുന്നവർ ദിലീപിലെ തള്ളിപ്പറയുന്ന ദിവസം അടുത്തുവരുകയാണ്. വിദേശരാജ്യങ്ങളിൽ സിനിമാനടന്മാരുടെയും മറ്റു കലാകാരന്മാരുടെയും നേതൃത്വത്തിൽ പ്രോഗ്രാം അവതരിപ്പിച്ച് കൈനിറയെ പണവും സ്വർണ്ണവും മറ്റുമായി എത്തുക പതിവായിരുന്നു. ചിലർ നല്ല പ്രോഗ്രാം അവതരിപ്പിക്കാറുണ്ട്. മറ്റുചിലർ മലയാളികളെ പറ്റിക്കാറുണ്ട്. നിരാശപ്പെടുത്തിയ പരിപാടികളും അവതരിപ്പിക്കാറുണ്ട്.
കാവ്യയും നാദിർഷയും ധർമ്മജൻ ബോൾഗാട്ടിയും രമേഷ് പിഷാരടിയും ജോർജും സുബിയും റിമി ടോമിയും നമിതാ പ്രമോദും അടക്കമുള്ളവർ ദിലീപിന്റെ കൂടെയുണ്ട്. കാവ്യയുടെയും നമിതയുടെയും നൃത്തപരിപാടികൾ ഉണ്ടെങ്കിലും നാദിർഷാ – പിഷാരടി, റിമി ടോമി ടീമാണ് ദിലീപിന്റെ പ്രോഗ്രാമിന്റെ രക്ഷകർ. അവരിലാണ് ദിലീപിന്റെ നിലനിൽപ്പ്. എന്നാൽ ദിലീപിന്റെ സമീപകാല പ്രവർത്തനങ്ങളും അഭിമുഖങ്ങളും അയാളെ തിരിഞ്ഞുകടിച്ചിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും അയാളെ വെറുത്തുകഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ തെളിവാണല്ലോ എട്ടുനിലയിൽ പൊട്ടിയ ദിലീപിന്റെ പൂരം. തിയറ്ററില്‍ ഏതാനും ഫാൻസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളു.
ഇനിയും ദിലീപിന്റെ സിനിമകൾ അങ്ങനെ തന്നെയായിരിക്കും എന്ന് സ്ത്രീകൾ പറഞ്ഞുകഴിഞ്ഞു. അവർക്കു താല്പര്യം മഞ്ജുവാര്യരെയാണ്. അവരുടെ സിനിമകളാണ്. മഞ്ജുവിനെ ചതിച്ച ദിലീപ് ദുഷ്ടനാണ്. അവൻ നന്നാവില്ല. സ്ത്രീകളുടെ വാക്കുകൾ ഇങ്ങനെ…
പ്രോഗ്രാമിനു പോലും പോകാൻ കാവ്യയ്ക്ക് മനസുണ്ടായിരുന്നില്ല. എന്നാൽ ദിലീപിന്റെ സ്വഭാവം ശരിക്കും അറിയാവുന്നതുകൊണ്ടാണ് മനസ്സില്ലാ മനസോടെ അമേരിക്കയിലേക്കു പോയത്. മകൾക്കു വേണ്ടിയാണ് ജീവിക്കുന്നതെന്നുപറഞ്ഞ് കള്ളക്കരച്ചിൽ നടത്താറുള്ള, എവിടെ പോയാലും മീനാക്ഷിയെ കൂടെ കൂട്ടാറുള്ള ദിലീപ് എന്തുകൊണ്ടാണ് അമേരിക്കൻ യാത്രയിൽ മീനാക്ഷിയെ ഒഴിവാക്കിയത്. മകൾക്ക് അചഛന്റെ സ്വഭാവം മനസിലായിരിക്കുന്നു. അമ്മയെ തന്നിൽ നിന്നും അകറ്റുന്നതിനു വേണ്ടിയാണ് തന്നോട് സ്‌നേഹം നടിച്ചതെന്ന് വ്യക്തമായിരിക്കുന്നു. ഇതുവരെ ലഭിച്ച വാർത്ത വിശ്വസിക്കുകയാണെങ്കിൽ മീനാക്ഷിയെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാനാണ് ദിലീപും കാവ്യയും തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോൾ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കഴിയുമത്രെ!-പല്ലിശേരി കുറിക്കുന്നു.
എംപി ശശിതരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമെന്ന് അര്‍ണാബ് ഗോസ്വാമിയുടെ ചാനലായ റിപബ്ലിക് ടിവി. ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സുനന്ദ പുഷ്‌കറിന്റെ മൃതദേഹം മരണം നടന്ന സ്ഥലത്തുനിന്ന് മാറ്റപ്പെട്ടുവെന്നാണ് വൈകിട്ട് ഏഴു മണിക്ക് സൂപ്പര്‍ എക്സ്‌ക്ലൂസീവായി പുറത്തുവിട്ട വാര്‍ത്തയില്‍ അര്‍ണാബ് ആരോപിച്ചത്. ഹോട്ടലിലെ 307ാംനമ്പര്‍ മുറിയില്‍നിന്ന് 345ാം മുറിയിലേക്കു മൃതദേഹം മാറ്റിയെന്നാണ് ആരോപിച്ചിരിക്കുന്നത്. മരണം നടന്ന സ്ഥലത്തെ ക്രൈം സീനില്‍ മാറ്റം വരുത്തിയെന്നും ആരോപിക്കുന്നു.
മരണദിവസത്തെയും തലേ ദിവസങ്ങളിലെയും ഓഡിയോ ടേപ്പുകള്‍ ഉടന്‍ പുറത്തുവിടുമെന്നും ചാനല്‍ അറിയിച്ചിട്ടുണ്ട്. സുനന്ദ പുഷ്‌കര്‍ അടക്കമുള്ളവരുടെ ശബ്ദം ടേപ്പിലുണ്ട്. റിക്കാര്‍ഡ് ചെയ്യപ്പെട്ട 19 ഫോണ്‍ സംഭാഷണങ്ങളാണ് പുറത്തുവിടുമെന്ന് റിപബ്ലിക് ടിവി പ്രഖ്യാപിച്ചിരിക്കുന്നത്. സുനന്ദ സംസാരിക്കാന്‍ ആഗ്രിച്ചപ്പോള്‍ തരൂര്‍ തടുത്തുവെന്നത് ടേപ്പില്‍ നിന്നു വ്യക്തമാകുന്നു. ഇതാദ്യമായാണ് ഈ ഓഡിയോ സംഭാഷണങ്ങള്‍ പുറത്തുവരുന്നത്. അര്‍ണാബ് ഗോസ്വാമി നയിക്കുന്ന വാര്‍ത്താ ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.
2014 ജനുവരി 17നാണ് ന്യൂഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം നടന്ന് മൂന്നു വര്‍ഷവും മൂന്നര മാസവും പിന്നിടുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. സുനന്ദയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.സുനന്ദയുടെ മരണസമയത്ത് കേന്ദ്ര മാനവവിഭശേഷി സഹമന്ത്രിയായിരുന്നു ശശി തരൂര്‍.സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ(എയിംസ്) ഫോറന്‍സിക് വിഭാഗം മേധാവി ഡോ.സുധീര്‍ ഗുപ്ത വ്യക്തമാക്കിയിരുന്നു. ഡോ. ഗുപ്തയുടെ നേതൃത്വത്തിലുള്ള എയിംസിലെ ഡോക്ടര്‍മാരുടെ സംഘമാണ് സുനന്ദ പുഷ്‌കറുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ദുബായിലെ ടീകോം ഇന്‍വെസ്റ്റ്‌മെന്റിന്റെ ഡയറക്ടറും റാന്‍ഡേവൂ സ്‌പോര്‍ട്‌സ് വേള്‍ഡിന്റെ സഹ ഉടമയുമായിരുന്ന സുനന്ദ പുഷ്‌കറിനെ 2010 ആഗസ്തില്‍ സുനന്ദയെ കേന്ദ്ര മന്ത്രിയായ ശശി തരൂര്‍ വിവാഹം ചെയ്തു. ഇരുവരുടെയും മൂന്നാംവിവാഹമായിരുന്നു ഇത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരിക്കെ ശശി തരൂര്‍ ഇന്ത്യന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ കൊച്ചിന്‍ ടസ്‌കേഴ്സ് എന്ന പേരില്‍ ഒരു ടീമുണ്ടാക്കിയത് സുനന്ദ പുഷ്‌കര്‍ക്ക് വലിയ ഓഹരി വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു. കൊച്ചി ഐ.പി.എല്‍. ടീമില്‍ സുനന്ദയ്ക്ക് അനധികൃതമായി 70 കോടിയുടെ ഓഹരി നല്‍കിയത് ഏറെ ചര്‍ച്ചയായിരുന്നു. ഇത് തരൂരിന്റെ മന്ത്രി സ്ഥാനം തെറിപ്പിക്കുകയും ചെയ്തു.ശശി തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ പ്രണയ സന്ദേശങ്ങള്‍ സംബന്ധിച്ച് സുനന്ദയുടെ ട്വീറ്റുകള്‍ വിവാദമായിരുന്നു. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് തരൂര്‍ സന്ദേശമിട്ടെങ്കിലും ഹാക്ക് ചെയ്തതല്ലെന്നും പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂര്‍ പ്രണയത്തിലാണെന്നും താന്‍ വിവാഹ മോചനം നടത്തുമെന്നും പറഞ്ഞ് സുനന്ദ രംഗത്തുവന്നു. പിന്നീട് തങ്ങള്‍ സന്തുഷ്ടരാണെന്നും വിവാഹമോചനമില്ലെന്നും അറിയിച്ച് ഇരുവരും പ്രസ്താവനയുമിറക്കി. അതിനു ശേഷമായിരുന്നു സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൃശൂര്‍ പൂരം കാണാന്‍ ചാർലിയിലെ ടെസയെ പോലെ വീടു വിട്ടിറിങ്ങിയ രണ്ടു പെൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. 19 വയസ്സുള്ള ഐടിഐ വിദ്യാര്‍ത്ഥിനികളെയാണ് യാത്ര പൂര്‍ത്തിയാക്കുന്നതിനു മുമ്പേ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാറില്‍ ഒരു ദിവസം താമസിച്ച ശേഷം ആലുവയിലെത്തി അവിടെനിന്നും ട്രെയിനില്‍ തൃശൂര്‍ പൂരം കാണാന്‍ പോകാനായിരുന്നു തീരുമാനം. എന്നാല്‍ പെണ്‍കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലും ഞാറക്കല്‍ സ്റ്റേഷനിലും പരാതിയുമായെത്തി.
അറസ്റ്റിലായവരില്‍ ഒരാള്‍ വൈപ്പിന്‍ മുരുക്കുംപാടം സ്വദേശിയും മറ്റെയാള്‍ എറണാകുളം പച്ചാളം സ്വദേശിയും ആണ്. ചോദ്യംചെയ്യലിനിടെ പെണ്‍കുട്ടികള്‍ പൊലീസിനോട് കാര്യങ്ങള്‍ പറഞ്ഞു. ചാര്‍ലി സിനിമയിലെ നായിക ടെസ്സയെപ്പോലെ നാടുചുറ്റാനിറങ്ങി എന്നാണ് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്.
പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലെ പാക് ബങ്കറുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്ന വീഡിയോ ഇംഗ്ലീഷ് ചാനല്‍ പുറത്തുവിട്ടു. ജമ്മു കശ്മീരില്‍ നിയന്ത്രണരേഖ കടന്നെത്തിയ പാക് സൈനികര്‍ രണ്ട് ഇന്ത്യന്‍ പട്ടാളക്കാരുടെ തലയറുത്ത സംഭവത്തില്‍ ഇന്ത്യന്‍ തിരിച്ചടി. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലെ പാക് ബങ്കറുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്ന വീഡിയോ ഇംഗ്ലീഷ് ചാനല്‍ പുറത്തുവിട്ടു. ഒരു മിനുട്ടോളം നീളുന്ന വീഡിയോയില്‍ കാണിക്കുന്നത്. ഇതിന് ശേഷം ശക്തമായ വെടിവെയ്പ്പും വീഡിയോയില്‍ കാണാം.
കഴിഞ്ഞ വാരമാണ് കൃഷ്ണ ഘാട്ടി മേഖലയില്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന് കരസേനയുടെ 22 സിഖ് ഇന്‍ഫന്‍ട്രിയിലെ നായിക് സുബേദാര്‍ പരംജിത് സിങ്ങും ബിഎസ്എഫിന്റെ 200ാംബറ്റാലിയനിലെ പ്രേംസാഗറുമാണ് കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയില്‍ പട്രോളിങ് നടത്തുകയായിരുന്ന കരസേന അതിര്‍ത്തി സുരക്ഷാസേന സംയുക്ത സംഘത്തിനുനേരെ അതിര്‍ത്തി കടന്നെത്തിയ പാക് സൈനികര്‍ നിറയൊഴിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പാക് കരസേനയുടെ പ്രത്യേക അതിര്‍ത്തി കര്‍മസംഘമാണ് (ബാറ്റ്) ആക്രമണം നടത്തിയത്. കൊല്ലപ്പെട്ട ഭടന്മാരുടെ തലയറുത്ത് പാക്‌സൈന്യം അനാദരവ് കാട്ടിയത്. അതിന് ശേഷം ഇന്ത്യ തിരിച്ചടി നല്‍കണം എന്ന രീതിയില്‍ രാജ്യത്ത് വാദങ്ങള്‍ ഉയരുന്നതിനിടയിലാണ് സൈന്യത്തിന്റെ തിരിച്ചടി.
നിബന്ധനകളുടെ പേരിൽ കണ്ണൂരിൽ നീറ്റ് പരീക്ഷയെഴുതാൻ എത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. പ്രവേശന പരീക്ഷയ്ക്കായി വസ്ത്രങ്ങളുടെ കാര്യത്തിൽ നിബന്ധനകൾ ഉണ്ടായിരുന്നതിനാൽ വേറെയും നിരവധി പെൺകുട്ടികൾക്ക് ദുരനുഭവം നേരിടേണ്ടി വന്നു. മെഡിക്കൽ പ്രവേശനത്തിനായുള്ള പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനികൾ ഇന്നലെ മാധ്യമങ്ങളോടാണ് തങ്ങൾക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്.
“പരീക്ഷയ്ക്കായി സെന്ററിന് അകത്തേക്ക് പോയ എന്റെ മകൾ കുറച്ച് കഴിഞ്ഞ് തിരികെ വന്നു. അപ്പോൾ അവളുടെ കൈയ്യിൽ അടിവസ്ത്രവും ഉണ്ടായിരുന്നു” പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിമംഗലം കൊവ്വപ്പുറം ടിസ്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഈ സംഭവം നടന്നത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ പെൺകുട്ടിയുടെ ബ്രായുടെ ലോഹക്കൊളുത്ത് കണ്ടെത്തി. ഇത് മാറ്റാനാകാതെ അകത്ത് കയറാനാവില്ലെന്ന സ്ഥിതി വന്നതോടെയാണ് പെൺകുട്ടിക്ക് അടിവസ്ത്രം മാറ്റേണ്ടി വന്നത്.
പയ്യാമ്പലത്തെ തയ്യൽ തൊഴിലാളിയുടെ മകൾ ധരിച്ച ജീൻസ് പാന്റിലെ കൊളുത്ത് ലോഹമായിരുന്നു. ഇത് മാറ്റിക്കഴിഞ്ഞപ്പോൾ പുറകിലെ പോക്കറ്റിനും ലോഹം ഉണ്ടെന്നും ഇതും അഴിക്കണമെന്നും അധികൃതർ നിർബന്ധം പറഞ്ഞു. ഇതോടെ വളരെ ദൂരെയുള്ള ഒരു വസ്ത്രക്കട തുറപ്പിച്ച്, ലെഗ്ഗിൻസ് വാങ്ങി മകൾക്ക് നൽകുകയായിരുന്നു അച്ഛൻ.
സ്കൂളിന് തൊട്ടടുത്തുള്ള വീടുകളിലെ സ്ത്രീകൾ പലർക്കും വസ്ത്രങ്ങൾ മാറി നൽകിയിരുന്നു. എന്നാൽ പലർക്കും ദൂരെയുള്ള കടകളിൽ ചെന്ന് വസ്ത്രങ്ങൾ വാങ്ങേണ്ടി വന്നു.
പ്രവേശന പരീക്ഷയുടെ നിബന്ധനകളിൽ വസ്ത്രവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുണ്ടായിരുന്നു. ഇതിൽ ചൂരിദാറിന് നീളമുള്ള കൈയ്യുണ്ടാകരുതെന്ന് വ്യക്തമാക്കി. ഇത്തരത്തിൽ നീളമുള്ള കൈയുള്ള ചൂരിദാർ ധരിച്ചവരുടെ വസ്ത്രത്തിൽ നിന്ന് കൈയുടെ ഭാഗം മുറിച്ചു കളഞ്ഞു. അഞ്ചരക്കണ്ടി മലബാർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിദ്യാർത്ഥിനിയുടെ വസ്ത്രം മുറിക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി കരഞ്ഞപ്പോൾ അധികൃതർ ഇത് നിർത്തി.
എന്നാൽ ഈ പരിശോധിച്ച നടപടി മനുഷ്യാവകാശ ലംഘനമാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് മനുഷ്യാവകാശ ലംഘനം നടത്തിയ സിബിഎസ്ഇക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷന് സംസ്ഥാന കമ്മിഷൻ ആക്റ്റിങ് അധ്യക്ഷൻ പി.മോഹനദാസ് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
സംഭവത്തിൽ സ്വമേധയാ കേസെടുത്ത സംസ്ഥാന കമ്മിഷൻ സിബിഎസ്ഇ റീജിയണൽ ഡയറക്ടറോട് മുന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കാൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ വിദ്യാർഥിനിയുടെ വസ്ത്രം അഴിച്ച് പരിശോധിച്ച സംഭവം അന്വേഷിച്ച് കണ്ണൂർ ജില്ലാ പൊലീസ് മേധാവി മുന്നാഴ്ചക്കകം വിശദീകരണം നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
ചാംപ്യൻസ് ട്രോഫിക്കുവേണ്ടിയുളള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയാണ് ക്യാപ്റ്റൻ. മലയാളി താരങ്ങളായ സഞ്ജു വി.സാംസണും ബേസിൽ തമ്പിയും ടീമിൽ ഇടംനേടിയില്ല. ഇരുവരെയും ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇരുവരുടെയും ഐപിഎല്ലിലെ പ്രകടനം മികച്ചതായിരുന്നു. എന്നാൽ ഇനിയും അവർക്ക് അനുഭവപരിചയം ആവശ്യമാണെന്നും അതിനുശേഷം ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പരിഗണിക്കാമെന്നുമായിരുന്നു ബിസിസിഐയുടെ മറുപടി.
ടീം അംഗങ്ങൾ: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, അജിങ്ക്യ രഹാനെ, എം.എസ്.ധോണി, യുവ്‌രാജ് സിങ്, കേദർ ജാദവ്, ഹാർദിക് പാണ്ഡ്യേ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ, മനീഷ് പാണ്ഡ്യേ.
ചാംപ്യൻസ് ട്രോഫി മൽസരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പങ്കെടുക്കുമെന്ന് ബിസിസിഐ ഇന്നലെ അറിയിച്ചിരുന്നു. ബിസിസിഐയുടെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
ഐസിസിയുമായുളള വരുമാനത്തർക്കത്തിന്റെ പേരിൽ ലണ്ടനിൽ നടക്കുന്ന ടൂർണമെന്റ് ബഹിഷ്കരിക്കാനായിരുന്നു ബിസിസിഐ നീക്കം. ഏപ്രിൽ 25 നായിരുന്നു ടീം പ്രഖ്യാപിക്കേണ്ട അവസാന തീയതി. ഇന്ത്യ ഒഴികെയുളള മറ്റു രാജ്യങ്ങളെല്ലാം ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ എത്രയും വേഗം തിരഞ്ഞെടുക്കാൻ സുപ്രീംകോടതി നിയോഗിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതി ബിസിസിഐയ്ക്കു കർശന നിർദേശം നൽകിയിരുന്നു. ടീമിനെ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ജൂൺ ഒന്നു മുതൽ 18 വരെയാണ് ടൂർണമെന്റ്.