Latest News

ലണ്ടന്‍: ഇറാഖില്‍ സേവനമനുഷ്ഠിച്ച ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കെതിരെ കൊലക്കുറ്റം അടക്കമുളള കുറ്റകൃത്യങ്ങള്‍ക്ക് കേസെടുക്കുമെന്ന് അന്വേഷണ സംഘം. പ്രതിരോധമന്ത്രാലയം ചുമതലപ്പെടുത്തിയ സംഘമാണ് ഇക്കാര്യം അറിയിച്ചിട്ടുളളത്. പീഡനങ്ങളും നിയമവിരുദ്ധമായ കൊലപാതകങ്ങളും അടക്കമുളള കൊടുംക്രൂരതകളാണ് പട്ടാളക്കാര്‍ യുദ്ധമുഖരിതമായ ഇറാഖില്‍ പട്ടാളക്കാര്‍ നടത്തിയതെന്നും അന്വേഷണസംഘം വ്യക്തമാക്കി. സൈനികര്‍ക്കെതിരെയുളള കുറ്റകൃത്യങ്ങള്‍ തെളിയിക്കാനാവശ്യമായ തെളിവുകളുണ്ടെന്നും മുന്‍ പൊലീസ് അന്വേഷണോദ്യോഗസ്ഥനും ഇറാഖ് ഹിസ്‌റ്റോറിക് അലിഗേഷന്‍സ് ടീം തലവനുമായ മാര്‍ക്ക് വാര്‍വിക് അറിയിച്ചു.
സൈനികര്‍ക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളെക്കുറിച്ചാണ് സംഘം അന്വേഷണം നടത്തിയത്. 2003 മുതല്‍ 2009 വരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് 2010ല്‍ ഈ സംഘത്തെ നിയോഗിച്ചത്. തുടക്കത്തില്‍ 152 ഇരകള്‍ ഉള്‍പ്പെട്ട കേസുകളാണ് ഇവര്‍ അന്വേഷിച്ചത്. ഇപ്പോള്‍ 1500ലധികം ഇരകളുള്‍പ്പെട്ട കേസുകള്‍ ഇവര്‍ പരിശോധിക്കുന്നു. 280 ക്രൂരമായ കൊലപാതകക്കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ 200 എണ്ണത്തില്‍ ഇതുവരെ യാതൊരു അന്വേഷണവും നടന്നിട്ടില്ല. 25 എണ്ണം മാത്രമാണ് അന്വേഷിച്ച് കൊണ്ടിരിക്കുന്നത്. 1235 കേസുകള്‍ ബലാല്‍സംഗവും ക്രൂരമായ പെരുമാറ്റവും പീഡനവുമുള്‍പ്പെടെയുള്ള കുറ്റങ്ങളിലാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇവയില്‍ നാല്‍പ്പത്തഞ്ച് കേസുകളില്‍ മാത്രമാണ് അന്വേഷണം നടന്നു വരുന്നത്.

കേസുകളില്‍ 2016ഓടെ അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും സാധിച്ചില്ല. എങ്കിലും 2019 വരെ അന്വേഷണ സംഘത്തിന് ഇതിനുള്ള സാമ്പത്തിക സഹായം ലഭിക്കും. അടുത്ത ഒന്നരവര്‍ഷം കൊണ്ടും കേസുകള്‍ മുഴുവന്‍ പുനഃപരിശോധിക്കുമെന്നാണ് അന്വേഷണം സംഘം പറയുന്നത്. അതിന് ശേഷം മാത്രമേ 2019ല്‍ അന്വേഷണം പൂര്‍ത്തിയാകുമോ എന്ന കാര്യം പറയാനാകൂ എന്നും വാര്‍വിക് പറയുന്നു. 2003ല്‍ ബാഹാ മൂസ എന്ന ഇറാഖി ഹോട്ടല്‍ റിസപ്ഷനിസ്റ്റ് ബ്രിട്ടീഷ് സൈനികരുടെ കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയായി മരിച്ച കേസാണ് ഈ ഗണത്തില്‍ ഏറ്റവും വിവാദമായത്. ഈ സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് കഴിഞ്ഞ പത്തു വര്‍ഷമായി വാര്‍വിക്ക് അവകാശപ്പെട്ടു കൊണ്ടിരിക്കുകയാണ്.

യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്നതിനായി ഈ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോഴും ഒരാളെ പോലും വിചാരണ ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അന്വേഷണത്തില്‍ പുരോഗതിയില്ലാത്തത് മനുഷ്യാവകാശ സംഘടനകളുടെ ക്ഷമ കെടുത്തിയിട്ടുണ്ട്. ഈ കാലതാമസം അംഗീകരിക്കാനാകില്ലെന്നാണ് മനുഷ്യാവകാശ സംഘടനയായ റിഡ്രസിന്റെ ഡയറക്ടര്‍ കാര്‍ല ഫെഴ്സ്റ്റ്മാന്‍ അഭിപ്രായപ്പെടുന്നത്. ഒച്ചിഴയുന്ന വേഗത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ സങ്കീര്‍ണതയെക്കുറിച്ച് മനസിലാക്കണമെന്നാണ് വാര്‍വിക്കിന്റെ വാദം. ബ്രിട്ടീഷ് സൈനികര്‍ ചെയ്ത യുദ്ധക്കുറ്റങ്ങളെക്കുറിച്ച് രാജ്യാന്തര നീതിന്യായകോടതിയും പരിശോധിച്ച് വരികയാണ്. 1200 കേസുകളാണ് ഇവര്‍ പരിശോധിക്കുന്നത്. ഇതില്‍ ബ്രിട്ടീഷ് കസ്റ്റഡിയില്‍ വച്ച് അമ്പത് ഇറാഖികള്‍ മരിച്ച കേസും കോടതിയുടെ പരിഗണനയിലാണ്.

തമിഴിലും ബോളിവുഡിലും വെന്നിക്കൊടി പാരിച്ച മലയാളി സുന്ദരി അസിന്‍ വിവാഹ തിരക്കിലാണ്. ജനുവരി 23നു ഡല്‍ഹിയില്‍ വച്ചാണ് വിവാഹം. മൈക്രോമാക്‌സ് സ്ഥാപകനായ രാഹുല്‍ ശര്‍മയെയാണ് അസിന്‍ വിവാഹം കഴിക്കുന്നതെന്ന വാര്‍ത്ത കേട്ടപ്പോള്‍മുതല്‍ വിവാഹ ദിനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരുടെയും വിവാഹക്ഷണക്കത്താണ് ഇപ്പോഴത്തെ സംസാരവിഷയം.
ഹര്‍ഭജന്‍ സിംഗിന്റെയും ഗീത ബസ്രയുടെയും വിവാഹക്ഷണക്കത്തു തയ്യാറാക്കിയ ഇഡിസി ഡിസൈന്‍ തന്നെയാണ് അസിന്റെയും വിവാഹക്ഷണക്കത്തു തയ്യാറാക്കിയത്. വളരെ ലളിതവും മനോഹരവുമായ ഗോള്‍ഡ് പ്ലേറ്റ് കാര്‍ഡിന്റെ ചിത്രം ട്വിറ്ററിലൂടെയാണ് അസിന്‍ പങ്കുവച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരില്‍ ഒരാളാണ് രാഹുല്‍ ശര്‍മ്മ. നടന്‍ അക്ഷയ്കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയായ രാഹുലിനെ അസിനു പരിചയപ്പെടുത്തിയതും അക്ഷയ് തന്നെയാണ്.

ലണ്ടന്‍: പാര്‍ലമെന്റിലെ ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്‌സിലെ അംഗങ്ങള്‍ മെയ്യനങ്ങാതെ സ്വന്തമാക്കിയത് ആയിരക്കണക്കിന് പൗണ്ടെന്ന് റിപ്പോര്‍ട്ട്. ഒരു സംഭാവനയും പൊതുജനങ്ങള്‍ക്കോ പാര്‍ലമെന്റിനോ ഇവരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാസം തോറും ശരാശരി 4000 പൗണ്ടിലേറെയാണ് ഇവര്‍ പോക്കറ്റിലാക്കിയത്. സ്ത്രീകളും പുരുഷന്‍മാരുമായി 117 പേരാണ് ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ ഇപ്പോഴുളളത്. ഇവരില്‍ ഏഴിലൊരാള് പോലും കഴിഞ്ഞ വര്‍ഷം സഭയില്‍ ഒരു കാര്യവും ഉന്നയിച്ചിട്ടില്ല. എന്നാല്‍ 49 പേര്‍ ദിവസവും ഹാജര്‍ ബുക്കില്‍ ഒപ്പിടുകയും ദിവസ അലവന്‍സായ മുന്നൂറ് പൗണ്ട് കൈപ്പറ്റുകയും ചെയ്യുന്നുണ്ട്. ഇവരില്‍ ചിലര്‍ ഒരു മാസം ശരാശരി 4000 പൗണ്ടാണ് സ്വന്തമാക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
സാധാരണയായി കമ്മിറ്റികളിലോ സഭയുടെ മറ്റ് പ്രവര്‍ത്തനങ്ങളിലോ ഇവര്‍ പങ്കെടുക്കാറില്ല. ചര്‍ച്ചകളിലും ഇവരുടെ സാന്നിധ്യം വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ ഇവരെ ഇങ്ങനെ നിലനിര്‍ത്തിക്കൊണ്ട് പോകേണ്ടതുണ്ടോയെന്ന കാര്യം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഹൗസ് ഓഫ് ലോര്‍ഡ്‌സിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്താന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ആലോചിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുളളത് എന്നതും ശ്രദ്ധേയമാണ്. ഹൗസ് ഓഫ് കോമണ്‍സിലെയും അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന കാര്യം പ്രധാനമന്ത്രി ആലോചിക്കുന്നുണ്ട്. ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ അംഗസംഖ്യ 822 വരെയാകാമെന്ന വ്യവസ്ഥയുണ്ട്. അങ്ങനെ വന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ നിയമനിര്‍മാണ സഭയാകുമിത്.

ആധുനിക ജനാധിപത്യത്തില്‍ ഇങ്ങനത്തെ നിഷ്‌ക്രിയത്വമല്ല വേണ്ടതെന്നാണ് അബര്‍ദീന്‍ നോര്‍ത്തില്‍ നിന്നുള്ള എംപി കിര്‍സ്റ്റി ബ്ലാക്ക്മാന്‍ അഭിപ്രായപ്പെടുന്നത്. രാജ്യവും ഇങ്ങനെയാകരുത്. ഈ ആളുകള്‍ മുഴുവന്‍ ഇവിടെ തുടരുമെന്നും ഹൗസ് ഓഫ് ലോര്‍ഡ്‌സിലെ എസ്എന്‍പി വക്താവായ ഇവര്‍ പറയുന്നു. ഹൗസ് ഓഫ് ലോര്‍ഡ്‌സിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രമേ നികുതി രഹിത ദിവസ അലവന്‍സിന് അര്‍ഹതയുണ്ടാകാവൂ. 2015ലെ ആദ്യപകുതിയില്‍ പകുതിയിലേറെ അംഗങ്ങളും സഭ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇവരാരും അലവന്‍സ് അവകാശപ്പെട്ടിട്ടില്ലെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. പ്രായാധിക്യവും മറ്റും മൂലം തങ്ങള്‍ക്ക് സഭയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനാകുന്നില്ലെന്നും ഒരു കൂട്ടര്‍ പറയുന്നു. എന്നാല്‍ മുന്‍കാലങ്ങളില്‍ തങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി തങ്ങളുടെ അംഗത്വം നിലനിര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം.

മുന്‍ ലേബര്‍ കൗണ്‍സിലറായ ലോര്‍ഡ് ടെയ്‌ലറിന്റെ അംഗത്വം മാത്രമാണ് ഇതുവരെ സഭയുടെ ചരിത്രത്തില്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുളളത്. 2009ലെ ഒരു ന്യൂസ് പേപ്പര്‍ സ്റ്റിംഗ് ഓപ്പറേഷനാണ് ഇദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കാന്‍ കാരണമായത്. ചോദ്യങ്ങള്‍ ചോദിക്കാന്‍ പണം ആവശ്യപ്പെട്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ 2001ന് ശേഷം ഇദ്ദേഹം സഭയില്‍ എത്തിയിട്ടേയില്ലെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. എന്നിട്ടും കഴിഞ്ഞ കൊല്ലം അദ്ദേഹം ആറ് മാസത്തെ അലവന്‍സ് ആവശ്യപ്പെട്ടിരുന്നു. താന്‍ സഭയിലെത്താറുണ്ടായിരുന്നതായും വോട്ട് ചെയ്തതായും അദ്ദേഹം പറയുന്നു. തന്നോട് മന്ത്രിമാര്‍ ഉപദേശങ്ങള്‍ തേടുമ്പോഴെല്ലാം അത് നല്‍കാറുണ്ടായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു.

പല അംഗങ്ങളും സഭയില്‍ സംസാരിക്കണ്ടേതില്ലെന്ന പക്ഷക്കാരാണ്.
സഭയിലെ വിരമിക്കല്‍ പ്രായം നിശ്ചയിച്ചിട്ടില്ല. സഭാംഗങ്ങള്‍ക്ക് സ്വമേധയാ വിരമിക്കാവുന്നതാണ്. കഴിഞ്ഞ വര്‍ഷം ലോര്‍ഡ് ആഷ്‌ക്രോഫ്റ്റ്, അന്തരിച്ച ബാരണ്‍ ഹോവ് എന്നിവര്‍ 2014ല്‍ പാസാക്കിയ വിരമിക്കല്‍ ചട്ടം ഫലപ്രദമായി വിനിയോഗിച്ചിരുന്നു. ലോര്‍ഡ് എസ്‌റയായിരുന്നു സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം. 96വയസില്‍ മരിക്കുന്നത് വരെ അദ്ദേഹം സഭയിലെ അംഗമായിരുന്നു. ജൂണില്‍ പോലും അദ്ദേഹം ഹാജര്‍ പുസ്തകത്തില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ അലവന്‍സ് ആവശ്യപ്പെട്ടിരുന്നില്ല. ആറ് മാസത്തോളം ഹാജര്‍ പുസ്തകത്തില്‍ ഒപ്പിട്ടില്ലെങ്കില്‍ കൗണ്‍സിലര്‍മാരുടെ അംഗത്വം റദ്ദാകുമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സിലെ അംഗങ്ങള്‍ക്ക് അത് ബാധകമല്ല.

RECENT POSTS
Copyright © . All rights reserved