ലണ്ടന്‍: കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന സംഭവങ്ങളില്‍ വലിയൊരു ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്ന് കുട്ടികളുടെ ചാരിറ്റിയായ എന്‍എസ്പിസിസി. കുട്ടികളെ വശംവദരാക്കി പീഡനത്തിനു വിധേയരാക്കുന്നവര്‍ ഉപയോഗിക്കുന്ന രീതികളാണ് ഇതിനു കാരണം. മദ്യവും മയക്കുമരുന്നും നല്‍കുകയും അതിലൂടെ കുട്ടികളും മുതിര്‍ന്നവര്‍ക്കു തുല്യമായെന്ന ധാരണ വളര്‍ത്തുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഇതിലൂടെ പീഡനവിവരം പുറത്തു വരാതിരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു എന്നാണ് വെളിപ്പെടുത്തല്‍. പീഡനത്തേക്കുറിച്ച് രക്ഷിതാക്കള്‍ക്ക് പോലും സംശയം തോന്നാത്ത വിധത്തിലാണ് കുറ്റവാളികള്‍ കുട്ടികളെ സമീപിക്കുന്നതെന്നാണ് എന്‍എസ്പിസിസി വ്യക്തമാക്കുന്നത്.
ഏറ്റവും എളുപ്പത്തില്‍ വശംവദരാകുന്ന കുട്ടികളെയാണ് കുറ്റവാളികള്‍ സമീപിക്കുക. തങ്ങള്‍ ചൂഷണത്തിനും പീഡനത്തിനും വിധേയരാകുകയാണ് എന്ന് കുട്ടികള്‍ക്ക് തോന്നാത്ത വിധത്തിലായിരിക്കും ഇവര്‍ പെരുമാറുകയെന്നും ചാരിറ്റിയുടെ പോളിസി മാനേജര്‍ ലിസ മക് ക്രിന്‍ഡില്‍ പറയുന്നു. ചൂഷണമായിത്തന്നെയാണ് ഇതിനെ കണക്കാക്കേണ്ടതെന്നും അവര്‍ പറഞ്ഞു. റോഷ്‌ഡെയില്‍, റോത്തര്‍ഹാം, ഓക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്ത കാലത്തായി കുട്ടികള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.
പീഡനങ്ങളും മനുഷ്യക്കടത്തും ചൂഷണവും തടയാനുള്ള ശ്രമങ്ങള്‍ക്കായി 40 മില്യന്‍ പൗണ്ട് ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇരയെ കുരുക്കാന്‍ പീഡകര്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ ഈ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പടാതെ പോകുന്നതിനു കാരണമാകുന്നുവെന്നും മക് ക്രിന്‍ഡില്‍ വ്യക്തമാക്കി. അതുകൊണ്ടു തന്നെ റിലേഷന്‍ഷിപ്പ് എഡ്യുക്കേഷന്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ലോകത്തെ ഞെട്ടിച്ച് വമ്പന്‍ സൈബര്‍ ആക്രമണം. ബ്രിട്ടന്‍, യുഎസ്, റഷ്യ, ചൈന തുടങ്ങിയ വമ്പന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ നൂറ് രാജ്യങ്ങളിലെ കംപ്യൂട്ടര്‍ ശൃംഖലകളെ ആക്രമണം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ കമ്പ്യൂട്ടറുകളെ ബാധിച്ചതായി ഇതുവരെ അറിവില്ല. ബ്രിട്ടനിലെ പൊതു ആശുപത്രി ശൃംഖലയായ എന്‍എച്ച്എസ് ആണ് സൈബര്‍ ആക്രമണം ബാധിച്ച പ്രധാന സ്ഥാപനങ്ങളില്‍ ഒന്ന്. ഇതോടെ ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി.
ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന ‘റാന്‍സംവെയര്‍’ ( Ransomware ) ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. ബിറ്റ്‌കോയിന്‍ ( Bitcoin ) വഴി 300 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെയാണ് (ഏകദേശം 19,000 രൂപ മുതല്‍ 38,000 രൂപ വരെ) ആക്രമണകാരികള്‍ ആവശ്യപ്പെടുന്നത്. ഡിജിറ്റല്‍ കറന്‍സി ആയതിനാല്‍ ബിറ്റ്‌കോയിന്‍ നേടിയ കുറ്റവാളികളെ കണ്ടെത്തുക ദുഷ്‌കരമാണ്. ആക്രമണത്തിന് ശേഷം ബിറ്റ്‌കോയിന്‍ വഴി വന്‍തോതില്‍ പണം കൈമാറ്റം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. റാന്‍സംവെയര്‍ ബാധിച്ച 75,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സൈബര്‍ സുരക്ഷാ കമ്പനിയായ അവാസ്റ്റ് ( Avast ) പറയുന്നു.
മൈക്രോസോഫ്റ്റിലെ സുരക്ഷാ പഴുത് മുതലെടുക്കുന്നതിനായി അമേരിക്കന്‍ ചാര സംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്എ) രൂപപ്പെടുത്തിയ ടൂള്‍ കവര്‍ന്നെടുത്താണ് ആക്രമണം നടത്തിയതെന്നാണ് വിദഗ്ധര്‍ കരുതുന്നത്. എന്‍എസ്എ ടൂള്‍ ആയ എറ്റേണല്‍ ബ്ലൂ ( Eternal Blue ) ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. അതേസമയം, നേരത്തേ കണ്ടെത്തിയ മൈക്രോസോഫ്റ്റ് സുരക്ഷാ പിഴവാണ് ഹാക്കര്‍മാര്‍ മുതലെടുത്തിരിക്കുന്നതെന്നും ഒരു വിഭാഗം പറയുന്നു. മാര്‍ച്ചില്‍ ഇത് പരിഹരിച്ച് മൈക്രോസോഫ്റ്റ് അപ്‌ഡേറ്റ് പുറത്തിറക്കിയിരുന്നെങ്കിലും എല്ലാ കംപ്യൂട്ടറുകളും അപ്‌ഡേറ്റ് ചെയ്യപ്പെടാത്തതാണ് ആക്രമണത്തിന് കാരണമെന്നും ഇവര്‍ പറയുന്നു.
WannaCry എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന കമ്പ്യൂട്ടര്‍ വേമിന്റെ പേര്. മറ്റു പ്രോഗ്രാമുകളെ അപേക്ഷിച്ച് നെറ്റ്‌വര്‍ക്കില്‍ പ്രവേശിച്ചാല്‍ സുരക്ഷാ പഴുതുള്ള ഏത് കംപ്യൂട്ടറിലേക്കും കടക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. സുരക്ഷാ പിഴവ് മുതലെടുത്ത് സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നതായി മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. കംപ്യൂട്ടറുകള്‍ തിരിച്ചെടുക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് തങ്ങളെന്നും മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയായ ഫെഡെക്‌സ് ഉള്‍പ്പെടെയുള്ളവരെ ആക്രമണം ബാധിച്ചിട്ടുണ്ട്. അര്‍ജന്റീന, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ വാര്‍ത്താവിനിമയ സംവിധാനങ്ങളെയും യുഎസിലെയും യൂറോപ്പിലെയും സ്ഥാപനങ്ങളെയും ആക്രമണം ബാധിച്ചു.
വിവാഹദിനത്തില്‍ കേക്കുകള്‍ മുറിക്കുന്നത് ഇപ്പോള്‍ ട്രെന്‍ഡ് ആണ്. ഇഷ്ടമുള്ള മാതൃകയില്‍ ആണ് ഇപ്പോള്‍ ഒരുത്തരും കേക്ക് ഒരുക്കുന്നത്. എന്നാല്‍ വിവാഹദിനത്തിന്റെ തന്റെയും വരന്റെയും തലയറുത്ത രീതിയിലുള്ള രൂപത്തില്‍ ചോര വരുന്ന മാതൃകയില്‍ കേക്ക് നിര്‍മ്മിച്ച വധുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ എല്ലാവരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.
ആദ്യം കാണുന്ന ആരും ഈ കേക്ക് കണ്ടാല്‍ ഒന്ന് ഭയക്കും. അത്രയ്ക്ക് ഭീകരം ആണിത്. 48 മണിക്കൂര്‍ പണിപ്പെട്ടാണ് നതാലീ സൈഡ്‌സെര്‍ഫ് എന്ന 28കാരി കേക്ക് നിര്‍മ്മിച്ചിരിക്കുന്നത്. വിവാഹദിനത്തില്‍ തന്നെ ഇത്തരത്തില്‍ ഒരു കേക്ക് നിര്‍മ്മിക്കുന്നതിന് പിന്നില്‍ ഒരു പ്രത്യേക അനുഭവം ഉണ്ടെന്നും നതാലീ പറഞ്ഞു. ടില്‍ ഡെത്ത് ഡു അസ് അപാര്‍ട്ട് എന്ന സിനിമായായിരുന്നു നതാലിയുടെയും ഡേവിഡ് സൈഡ്‌സെര്‍ഫിന്റെയും കല്യാണ തീം.![]()
ഇതാണ് നതാലീയെ ഇത്തരത്തിലൊരു കേക്ക് രൂപപ്പെടുത്താന്‍ പ്രേരിപ്പിച്ചത്. അതുമത്രമല്ല തന്റെ ഭര്‍ത്താവ് ഡേവിഡ് പേടിപ്പെടുത്തുന്ന സിനിമകളുടെ ആരാധകന്‍ കൂടിയാണെന്നും നതാലി പറഞ്ഞു. ഇതും തന്നെ ഇത്തരത്തിലൊരു കേക്ക് നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചതെന്ന് നതാലി പറഞ്ഞു. കേക്കിനൊടൊപ്പം തന്നെ Till Death Do Us Part എഴുതിയിരിക്കുന്നതും കാണാം. സംഭവം ഒക്കെ ഉഷാറായെങ്കിലും ഇതല്‍പ്പം കൂടിപോയില്ലേ എന്നാണു വിവാഹത്തിനു എത്തിയ പലരും അടക്കം പറഞ്ഞത്.
ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കേരളത്തില്‍ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി മലയാളത്തില്‍ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയക്കുന്നത് ഐഎസില്‍ ചേര്‍ന്ന മലയാളിയെന്ന് എന്‍ഐഎ. അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളിയാണ് കേരളത്തിലെ യുവാക്കളെ ലക്ഷ്യം വെച്ച് സന്ദേശം അയക്കുന്നത്. മെസേജ് ടു കേരള എന്ന പേരില്‍ ക്രിയേറ്റു ചെയ്ത വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് യുവാക്കള്‍ക്ക് ഇയാള്‍ സന്ദേശം അയക്കുന്നത്.
200 അംഗങ്ങളുള്ള ഗ്രൂപ്പിന്റെ അഡ്മിന്‍ അബു മുസ എന്ന പേരുള്ളയാളാണ്. ഇയാളുടേത് അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള ഫോണ്‍ നമ്പറാണ്. കേരളത്തില്‍ നിന്നും കാണാതായ റാഷിദ് അബ്ദുള്ള എന്ന യുവാവും ഗ്രൂപ്പില്‍ ശബ്ദ സന്ദേശം അയച്ചിട്ടുണ്ടെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. കേരളത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നവര്‍ സുഖമായിരിക്കുന്നുവെന്നും, മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നുമാണ് ഈ ശബ്ദ സന്ദേശത്തില്‍ പറയുന്നത്.
തന്റെ സുന്ദര മുഖം സെല്‍ഫി കാമറയിലേക്ക് പകര്‍ത്തിയതിന്റെ അടുത്ത നിമിഷമാണ് റെബാക്കാ ഫ്രൈ എന്ന 22 കാരിക്ക് ഈ ദുരന്തം സംഭവിച്ചത്. 33കെ വോള്‍ട്ട് ഊര്‍ജമാണ് യുവതിയുടെ ശരീരത്തില്‍ പ്രവേശിച്ചത്. അവര്‍ സഞ്ചരിച്ചിരുന്ന ബലൂണ്‍ ഫ്‌ലൈറ്റ് ഒരു ഇരുമ്പ് കമ്പിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അവരുടെ കാലും കയ്യും പുറവും വെന്തുരുകി. നോര്‍ത്താപ്റ്റണിലാണ് സംഭവം. ഭൂമിയില്‍ നിന്നും 50 അടി ഉയരത്തിലുള്ളപ്പോള്‍ സംഭവിച്ച അപകടമായതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനും വൈകി. പാരച്യൂട്ടിന്റെ കൊട്ടയ്ക്ക് തീപിടിച്ച് ഗുരുതരമായ പരിക്കുകളോടെ റബേക്ക താഴേക്ക് പതിക്കുകയായിരുന്നു.
‘ എനിക്ക് കരയണമെന്നുണ്ടായിരുന്നു പക്ഷേ ശബ്ദം പുറത്തേക്ക് വന്നില്ല. എന്റെ ലെഗ്ഗിന്‍സ് ഉരുകി ശരീരത്തോട് ചേര്‍ന്നിരുന്നു അപ്പോഴേക്കും’.. ഇങ്ങനെയായിരുന്നു കഴിഞ്ഞ മേയില്‍ നടന്ന അപകടത്തെക്കുറിച്ച് റെബേക്ക പറഞ്ഞത്. ചികിത്സയുടെ സമയത്തുള്ള വേദനയും കഷ്ടപ്പാടുകളും സഹിക്കാവുന്നതിലുമപ്പുറമായിരുന്നുവത്രേ..
ദാരുണമായ ഈ സംഭവത്തിനു ശേഷം റെബേക്കയുടെ മുഖം ആകെ മാറിപ്പോയിട്ടുണ്ട്. അപകടം സംഭവിക്കുന്നതിന് തൊട്ടു മുന്‍പ് അവരെടുത്ത സെല്‍ഫിയും ഇപ്പോഴത്തെ ഫോട്ടോയും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. ജീവിതത്തില്‍ മാറ്റങ്ങള്‍ സെക്കന്റുകളുടെ വ്യത്യാസത്തില്‍ നടക്കുമെന്ന് നമുക്ക് റെബേക്കെയുടെ അനുഭവത്തില്‍ നിന്ന് മനസിലാക്കാം. ആ സെല്‍ഫി എടുക്കുന്നതിനു മുന്‍പും ശേഷവുമുള്ള അവരുടെ ജീവിതം വളരെ വ്യത്യസ്തമാണ്.
പച്ചയായ മനസുകൊണ്ട് കോറിയിട്ട വാക്കുകൾ … ലോകമെങ്ങും നേഴ്സസ് ഡേ ആഘോഷങ്ങൾ സംഘടിപ്പിക്കുമ്പോൾ യഥാർത്ഥ നഴ്സസ് സ്വന്തജീവിതത്തിൽ അനുഭവിക്കുന്നത് പച്ചയായി നിങ്ങളോട് തുറന്നുപറയുന്നു.. ലോകത്തിന്റെ നാനാ ഭാഗത്തുപോയി ഉറ്റവരെയും ഉടയവരെയും പിരിഞ്ഞു കഴിയുബോൾ ഇത്തരം നല്ല ഓർമ്മകൾ ഒരു നഴ്‌സിനെ മുൻപോട്ട് നയിക്കട്ടെ.. മറ്റുള്ളവർക്ക് വേണ്ടി ഉരുകി തീരുന്ന നഴ്സസ്മാരോടുള്ള നമ്മുടെ മനോഭാവത്തെ മാറ്റാൻ ഇത് ഉപകരിക്കട്ടെ .. നഴ്സസ് ദിനം മാത്രം മാലാഖമാരെന്ന് വിളിച്ചു പോസ്റ്റിട്ടു പുകഴ്ത്താതെ നഴ്‌സുമാരോടുള്ള കാഴ്ചപ്പാട് മാറ്റാന്‍ ദിവസം ഒരു തുടക്കമാവട്ടെ എന്നു പറഞ്ഞാണ് സൗദി അറേബ്യയില്‍ എന്‍എസ്എച്ച് കോര്‍പറേഷന്‍ എന്ന കമ്പനിയിലെ നഴ്‌സ് അബ്ദുല്‍ റഹ്മാന്‍ തന്റെ അനുഭവം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്…
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം
******പരലോകം കണ്ടു വന്ന ഹൃദയത്തിന്റെ നന്ദി പ്രകടനം******
നൈറ്റ് ഡ്യൂട്ടിയിലെ തിരക്കുകള്‍ എല്ലാം തീര്‍ത്തു ഞാനും ഇഖ്ബാല്‍ ഡോക്ടറും ക്യാഷ്വലിറ്റിയില്‍ ഇരുന്ന് കുശലം പറയുകയായിരുന്നു..ബാക്കി രണ്ട് സ്റ്റാഫുകളും വേറെ ഏതോ വാര്‍ഡുകളില്‍ പോയിരിക്കുകയായിരുന്നു..അപ്പോളാണ് അയാള്‍ നെഞ്ചില്‍ കൈ വെച്ചുകൊണ്ട് ക്യാഷ്വലിറ്റിയിലേക്ക് കയറി വരുന്നത്….കൂടെ മക്കളെന്ന് തോന്നിക്കുന്ന രണ്ട് യുവാക്കളും ഉണ്ട്….നെഞ്ച് വേദനയുടെ കാഠിന്യം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ പെട്ടെന്ന് ഇസിജി എടുക്കാന്‍ പറയാന്‍ ഡോക്ടര്‍ക്ക് അധികം ടൈമ് വേണ്ടി വന്നില്ല.അറ്റന്റര്‍ ചേച്ചിയെകൊണ്ട് ട്രോളിയുടെ അറ്റം പിടിപ്പിച്ചു എമെര്‍ജെന്‍സി റൂമിലേക്ക് കയറ്റി ഞാന്‍ വേഗം ഇസിജി ലീഡുകള്‍ ഓരോന്നായി നെഞ്ചില്‍ കണക്ട് ചെയ്യാന്‍ തുടങ്ങി …പെട്ടെന്നാണ് അത് സംഭവിച്ചത്..ഒരു ദീര്‍ഘ ശ്വാസത്തോടെ അയാള്‍ ഒരു പിടച്ചില്‍ പിടഞ്ഞു ആ ശ്വാസം നിലക്കുകയും ചെയ്തു …..
ഒരു സഡന്‍ കാര്‍ഡിയാക് അറസ്‌റ് സംഭവിച്ചു എന്ന് തിരിച്ചറിഞ്ഞ സമയം തന്നെ ഇസിജി ലീഡുകള്‍ പറിച്ചെറിഞ്ഞ് സിപിആര്‍ തുടങ്ങിയ ഞാന്‍ ഡോക്ടര്‍ എന്ന് ഉറക്കെ വിളിച്ചു…ഓടിയെത്തിയ ഡോക്ടര്‍ അറ്റെന്ററെയും കൂട്ടി ട്രോളി തള്ളി ഐസിയുവിലേക്ക് നീങ്ങി…സിപിആര്‍ ചെയ്തുകൊണ്ട് കൂടെ ഞാനും….ഐസിയുവില്‍ എത്തിയ ഉടനെ ഡീഫിബ്രിലേഷന്‍ (ഷോക്ക്) സിപിആറും ഞാന്‍ തുടര്‍ന്നു..കാര്‍ഡിയോളജിസ്‌റിനെ ഇന്‍ഫോമ് ചെയ്യലും ബാക്കി ചികിത്സകളും ഡോക്ടറുടെ നേതൃത്വത്തില്‍ തുടര്‍ന്നുകൊണ്ടിരുന്നു
കാര്ഡിയോളജിസ്‌റ് വേഗം തന്നെ എത്തി..വിശദ പരിശോധനകള്‍ക്ക് ശേഷം രോഗിയുടെ നില അതീവ ഗുരുതരം ആണെന്നും ആഞജിയോപ്ലാസ്റ്റി സൗകര്യങ്ങളോട് കൂടിയ വലിയ ആശുപത്രിയിലേക്ക് എത്രയും വേഗം മാറ്റേണ്ടതിന്റെ ആവശ്യകതയും കൂടെയുള്ളവരെ അറിയിച്ചു..ഇതിനിടയില്‍ ഹൃദയ മിടിപ്പ് സാധാരണ നിലയിലേക്ക് വന്ന് തുടങ്ങി..മൊബൈല്‍ ഐസിയു സൗകര്യങ്ങളോട് കൂടിയ ആംബുലന്‍സ് തൃശൂര്‍ നിന്നും അറേന്‍ജ്ജ് ചെയ്ത് ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോ അയാളെ പെരിന്തല്‍മണ്ണയിലെ വലിയ ആശുപത്രിയിലേക്ക് മാറ്റി..അപ്പോളും അബോധാവസ്ഥയില്‍ തന്നെയായിരുന്നു അയാള്‍…
പിറ്റേ ദിവസം എനിക്കും എന്റെ കസിന്‍ ബ്രദറിന്റെ ഒരു ചികിത്സാ ആവശ്യത്തിന് വേണ്ടി ആ ആശുപത്രിയിലേക്ക് പോകേണ്ടിയിരുന്നു..അവിടെ എത്തിയ ഉടനെ ഞാന്‍ ഐസിയുവില്‍ ചെന്ന് രാത്രി ഷിഫ്റ്റ് ചെയ്ത രോഗിയെ പറ്റി അന്വേഷിച്ചു,,അവിടെ ആഞ്ചിയോ പ്ലാസ്റ്റി കഴിഞ്ഞ് നെഞ്ചില്‍ പിടിപ്പിച്ച കുറെ കേബിളുകളുമായി ബെഡില്‍ അല്പം തലയുയര്‍ത്തി കിടക്കുന്ന അരികിലേക്ക് ചെന്ന എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം അയാള്‍ ഒന്ന് പുഞ്ചിരിച്ചു ….ഞാന്‍ പതിയെ അവിടെ നിന്നും തിരിച്ചിറങ്ങി…
രണ്ടാഴ്ചകള്‍ക്ക് ശേഷം പകല്‍ പതിനൊന്ന് മണി സമയത്ത് ഒരു ആക്‌സിഡന്റ് കേസിന്റെ തിരക്കില്‍ ക്യാഷ്വലിറ്റിയില്‍ പരക്കം പായുന്ന എന്നെ നോക്കി പുറത്തെ വരാന്തയില്‍ കുറെ നേരമായി രണ്ട് മൂന്നു പേര് നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു..ഇടക്ക് വരാന്തയിലേക്ക് ഇറങ്ങിയപ്പോള്‍ അവര്‍ എന്റെ അരികിലേക്ക് വന്ന് ഈ ആളെ മനസ്സിലായോ എന്ന് ചോദിച്ചു..കൂടെയുള്ള ചെറുപ്പക്കാരനാണ് ചോദിച്ചത്..ഒന്ന് സൂക്ഷിച്ചു നോക്കി എനിക്ക് എവിടെയോ കണ്ട് പരിചയം ഉണ്ടെന്നും വ്യക്തമായില്ല എന്നും ഞാന്‍ പറഞ്ഞു …അപ്പോള്‍ അയാള്‍ എന്റെ കൈ പിടിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു
‘ കുറച്ച് ദിവസം മുന്‍പ് അറ്റാക്ക് വന്ന ഒരാളെ മോന്‍ രക്ഷിച്ചു പെരിന്തല്മണ്ണയിലേക്ക് വിട്ടിരുന്നില്ലേ..ആ ആളാണ് ഞാന്‍..ഇവിടെ നിന്ന് ബോധം പോകും മുന്‍പ് ഞാന്‍ അവസാനം കണ്ട മുഖം മോന്റെ ആയിരുന്നു…മറക്കില്ല മോനെ നിന്നെ..ഒരുപാട് നന്ദിയുണ്ട് ‘ ഇത്രയും പറയുമ്പോളേക്ക് അയാളുടെ കണ്ണ് നിറഞ്ഞിരുന്നു…ഹെയ് അതെല്ലാം ജോലിയുടെ ഭാഗമാണ്..ഇടക്കിടെ ആര്‍കെങ്കിലും ഒക്കെ ഇതേ പോലെ സംഭവിക്കാറുള്ളതാണെന്നും പറഞ്ഞു ഞാന്‍ ആക്‌സിഡന്റ് കേസിന്റെ തിരക്കിലേക്ക് അലിഞ്ഞു ചേര്‍ന്നു,,അപ്പോളും അയാള്‍ക്കെന്തോക്കെയോ എന്നോട് പറയാന്‍ ഉണ്ടായിരുന്നെന്ന് എനിക്ക് തോന്നി…..
ഒരുപാട് നേഴ്‌സസ് ഇതേ പോലെ പലരുടെയും ജീവന്‍ അവസാന നിമിഷങ്ങളില്‍ ഹോസ്പിറ്റല്‍ ഡ്യൂട്ടി ടൈമുകളില്‍ രക്ഷിക്കുന്നുണ്ട്..എന്റേത് അതിലൊന്ന് മാത്രമാണ്…ആരും വന്ന് ഒരു വാക്ക് കൊണ്ട് പോലും നന്ദി പറഞ്ഞില്ലെങ്കില്‍ പോലും അതെല്ലാം ഇനിയും അതെ പോലെ തന്നെ തുടരുകയും ചെയ്യും…പക്ഷെ പല വിധത്തിലുള്ള അവഗണനകളും അധിക്ഷേപങ്ങളും കുത്ത് വാക്കുകളും കേള്‍ക്കുന്നതിനിടയില്‍ ഇതേ പോലെ ഹൃദയം കൊണ്ട് പറയുന്ന ഒരു നന്ദി വാക്ക് കേള്‍ക്കുമ്പോളുള്ള സുഖമുണ്ടല്ലോ സാറേ…അത് പറഞ്ഞറിയിക്കാനാവില്ല ….സിനിമയില്‍ തസ്‌നി ഖാന്‍ പ്രതിനിനിധീകരിക്കുന്ന ആ ഇളക്കക്കാരികളായ നേഴ്‌സസ് അല്ല യഥാര്‍ത്ഥ നേഴ്‌സ്…അത് മനസ്സിലാകണമെങ്കില്‍ സ്വന്തമായോ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയോ അല്പം അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ഒന്ന് കിടക്കണം….പര സഹായം വേണ്ട അവസ്ഥയില്‍ ഉണ്ണാനും പെടുക്കാനും ഒന്ന് ചെരിഞ്ഞ് കിടക്കാനും പോലും പരസ്യമായി മാലാഖ എന്നു വിളിക്കുകയും രഹസ്യമായി ദുഷ്ട ചിന്തയോടെയും കാമ കണ്ണുകളോടെയും മാത്രം പലപ്പോഴും നിങ്ങളൊക്കെ നോക്കിയിട്ടുള്ള നേഴ്‌സ് മാത്രമേ കാണു …. അതുകൊണ്ട് വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്..ഞങ്ങളും മനുഷ്യരാണ്…മജ്ജയും മാംസവും വികാര വിചാരങ്ങളും ഉള്ള പച്ചയായ മനുഷ്യര്‍.
[ot-video][/ot-video]
കോട്ടയംകാരിയായ മഞ്ജു എന്ന യുവതിയുടെ ജീവിതം വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ഓരോ മലയാളിപെണ്‍കുട്ടികള്‍ക്കും ഒരു മാതൃകയാണ്. കാരണം ഒരു ലക്‌ഷ്യം ഉണ്ടെങ്കില്‍ അത് നേടാന്‍ വഴികള്‍ നിരവധി എന്ന് ഈ യുവതിയുടെ അനുഭവം പറഞ്ഞു തരും. മഞ്ജുവിനു കുട്ടിക്കാലം മുതലേ ഒരാഗ്രഹമുണ്ടായിരുന്നു, വലുതാവുമ്പോൾ ഡോക്ടറാകണം. അങ്ങനെ മഞ്ജു ഓരോ ക്ലാസ്സിലും നന്നായി പഠിച്ചു. സ്‌കൂളിലെ മികച്ച വിദ്യാർത്ഥിനിയായി. ഒടുവിൽ പ്ലസ്‌ടുവിലും സ്‌കൂളിന്റെ അഭിമാനം ഉയർത്തിപ്പിടിച്ചു. പക്ഷെ മെഡിക്കൽ എൻട്രൻസിന് ശ്രമിച്ച മഞ്ജുവിനെ ദൈവം കൈവിട്ടു.
റാങ്ക് വന്നപ്പോൾ ബിഎസ്‌സി നഴ്സിങ്ങിനാണ് അഡ്മിഷൻ ലഭിച്ചത്. വേണ്ടെന്നു വയ്ക്കാൻ മഞ്‍ജുവിന് തോന്നിയില്ല. അങ്ങനെ നഴ്‌സിംഗ് വിദ്യാർത്ഥിയായി. ഉന്നത മാർക്കോടെ പാസായി. ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുമ്പോഴും ഡോക്ടറാവുക എന്ന മഞ്ജുവിന്റെ സ്വപ്നത്തിനു മാറ്റമൊന്നും ഉണ്ടായിരുന്നില്ല. കാലം വേഗത്തിൽ മുന്നോട്ടോടിക്കൊണ്ടിരുന്നു, ഇന്ന് മഞ്ജു യുകെയിലാണ്. നഴ്സായ മഞ്ജു അവിടെവച്ചു ഡോക്ടറായി. എങ്ങനെയന്നല്ലേ… ആ കഥ ഇങ്ങനെ:
ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഡോക്ടർ ആവണമെന്നത്. അതിനുവേണ്ടി കുട്ടിക്കാലം തൊട്ടേ നന്നായി പഠിച്ചു. പാലായ്ക്കടുത്തുള്ള കൊഴുവനാലാണ് എന്റെ നാട്. തനി നാട്ടിൻപുറം. അവിടെയുള്ള സ്കൂളിലാണ് പഠിച്ചത്. പ്ലസ് ടു വരെ ഞാനായിരുന്നു സ്കൂളിൽ ഒന്നാമത്. പ്ലസ് ടു കഴിഞ്ഞതും ഞാൻ കേരള എൻട്രൻസിന് വേണ്ടി പരിശ്രമിച്ചു. പക്ഷേ മെഡിസിന് സീറ്റ് കിട്ടിയില്ല. ആ സമയത്തു തന്നെ നഴ്‌സിംഗിനുള്ള നാഷണൽ എൻട്രൻസ് ടെസ്റ്റ് എഴുതിയിരുന്നു. അതിൽ റാങ്ക് നേടുകയും ചെയ്തു. അങ്ങനെ നഴ്‌സിംഗിന് പഠിക്കാനായി ഡൽഹി എയിംസിൽ ചേർന്നു. നഴ്സിങിന് ചേരാതെ ഒരിക്കൽ കൂടി എംബിബിഎസിന് ശ്രമിക്കാമെന്നു വീട്ടുകാർ നിർബന്ധിച്ചെങ്കിലും എനിക്ക് മനസു വന്നില്ല. ദൈവം തന്ന അവസരമാണ് നഴ്‌സിംഗ് എന്നുതോന്നി. അവിടെയും നന്നായി പഠിച്ചു. റാങ്കോടെയാണ് ഞാൻ പാസായത്. എന്നാൽ അപ്പോഴും ഡോക്ടർ എന്റെ സ്വപ്നം മനസിൽ പതിഞ്ഞുകിടപ്പുണ്ടായിരുന്നു എന്ന് മഞ്ജൂ പറയുന്നു.
അപ്പോഴാണ് നഴ്‌സിംഗ് കഴിഞ്ഞവർക്ക് വിദേശത്ത് ജോലി തേടി പോകുന്നതാണ് കൂടുതൽ നേട്ടമെന്ന് ഞാൻ മനസ്സിലാക്കുന്നത്. ആ കാലഘട്ടത്തിൽ സാധാരണ നഴ്‌സിംഗ് കഴിഞ്ഞവർ പോകുന്നത് കുവൈറ്റ്, ഖത്തർ, അമേരിക്ക, ദുബായ് എന്നിവിടങ്ങളിലേക്കാണ്. ആരും പോകാത്ത ഒരു സ്ഥലത്തു പോകണമെന്ന് ആഗ്രഹിച്ചു നോക്കിയിരുന്നപ്പോഴാണ് 2000 സെപ്റ്റംബറിലാണ് ഞാൻ പത്രത്തിലെ പരസ്യം കണ്ടത്. നഴ്‌സായി യുകെയിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട് എന്നതായിരുന്നു ആ പരസ്യം. ആരും യുകെയിൽ പോകാത്ത ആ കാലത്തു ഞാൻ ആദ്യമായി ഇന്റർവ്യൂവിൽ പങ്കെടുത്തു. ഇവിടുന്ന് ഡയറക്റ്റ് റിക്രൂട്ട്മെന്റായിരുന്നു.
ഒക്ടോബറിൽ ആണ് ഞാൻ യുകെയിൽ നഴ്‌സായിട്ട് ജോയിൻ ചെയ്യുന്നത്. അവിടെയെത്തി ജോലി തുടങ്ങി. ഒരു ദിവസം ചീഫ് നഴ്‌സിംഗ് ഓഫീസറോട് പറഞ്ഞു, എനിക്ക് മാസ്റ്റേഴ്‍സിന് പഠിക്കണമെന്ന്. അവർ തന്നെ എനിക്ക് സ്‌കോളർഷിപ്പ് അനുവദിച്ചുതന്നു. മാസ്റ്റേഴ്സ് കഴിഞ്ഞാണ് ഞാൻ റിസേർച്ചിനു പോകുന്നത്. അങ്ങനെയാണ് യുകെയുടെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി യുവതിക്ക് റിസർച്ച് കൾച്ചറിനെപ്പറ്റി പ്രബന്ധം അവതരിപ്പിക്കാൻ അവസരം കിട്ടുന്നത്. അങ്ങനെ എനിക്ക് ഡോക്ടറേറ്റ് കിട്ടി. ഡോക്ടർ മഞ്ജുവായി.
ഇവിടെവന്ന ശേഷവും ഞാൻ മെഡിസിന് ശ്രമിച്ചിരുന്നു. പക്ഷെ ചില പ്രാക്റ്റിക്കൽ ഇഷ്യൂസ് കാരണം പോകാൻ പറ്റിയില്ല. ഇനിയും എനിക്ക് ഓപ്‌ഷനുണ്ട്, മെഡിസിൻ ചെയ്യാം. പക്ഷെ ചെയ്യില്ല. കാരണം ഇത്രയുംകാലവും എന്നെ തുണച്ച ഈ ഫീൽഡ് വിട്ടുപോകും. റിസർച്ചിൽ തുടരാനാണ് ഇപ്പോഴത്തെ ആഗ്രഹം. ഇപ്പോൾ പേരിനു മുന്നിൽ ഒരു ഡോക്ടർ ഉണ്ടല്ലോ. ഡോക്ടറേറ്റ് എടുത്തതും ഒരു പ്രതികാരമാണ്, മഞ്ജൂ പറയുന്നു.
നമുക്ക് കിട്ടുന്ന അവസരങ്ങൾ പാഴാക്കാതിരിക്കുക. അതാണ് എല്ലാവരോടുമായി തനിക്ക് പറയാനുള്ളത് എന്ന് മഞ്ജൂ പറയുന്നു. ഓരോരുത്തർക്കും പല ആഗ്രഹങ്ങളും കാണും. അത് കിട്ടിയില്ല എന്നുവച്ച് നിരാശപ്പെടാതെ മുന്നോട്ടു പോവുകയാണ് വേണ്ടത്. നമുക്ക് ദൈവം തരുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക. ഇപ്പോൾ ഗ്രേറ്റർ മാഞ്ചസ്റ്റർ ക്ലിനിക്കൽ റിസർച്ച് നെറ്റ് വർക്കിൽ (സിആർഎൻ) അസിസ്റ്റന്‍റ് റിസർച്ച് ഡെലിവറി മാനേജരായി നിയമിതയായ മഞ്ജു ജൂണ്‍ 28ന് സ്ഥാനം ഏറ്റെടുക്കും. കൊഴുവനാൽ മഞ്ഞാമറ്റം പള്ളത്ത് ചാക്കോച്ചൻ-ആനിയമ്മ ദന്പതികളുടെ മകളാണ് മഞ്ജു. ഭർത്താവ് ഡോ. ലക്സണ്‍ ഫ്രാൻസിസ് കെഎസ്ഇബി മുൻ എൻജിനീയറും യുകെയിലെ ഒഐസിസി നേതാവുമാണ്. ലിവിയ, എൽവിയ, എല്ലിസ് എന്നിവർ മക്കളാണ്.
വിസാ നടപടികള്‍ അമേരിക്ക കര്‍ശനമാക്കിയതോടെ ഇന്ത്യന്‍ ഐടി കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഇന്ത്യയില്‍ അരലക്ഷത്തിലധികം ഐടി ജീവനക്കാര്‍ക്ക് ഈ വര്‍ഷം ജോലി നഷ്ടപെടുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, കോഗ്നിസെന്റ്, എച്ച്‌സിഎല്‍, ഡിഎക്‌സ് സി ടെക്‌നോളജി ഫ്രാന്‍സ് ആസ്ഥാനമായുള്ള കാപ് ജെമിനി എസ്എ എന്നിവയിലെല്ലാം കൂടി 12 ലക്ഷത്തിലധികം ജീവനക്കാരാണ് ഉളളത്. ഇതില്‍ 4.5 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇതിന്റെ ഭാഗമായി ഏഴ് കമ്പിനികളും ജീവനക്കാര്‍ക്ക് പ്രകടനം മോശമാണെന്ന് കാട്ടി നോട്ടീസ് നല്‍കി തുടങ്ങി. കോഗ്നിസെന്റില്‍ 15000 ത്തോളം പേരെയാണ് തരം താഴ്്ത്തിയിരിക്കുന്നത്. ഇന്‍ഫോസിസില്‍ 3000 സീനിയര്‍ മാനേജര്‍മാരെ മെച്ചപെടാനുള്ളവരുടെ ഗണത്തില്‍ പെടുത്തി. ഇതിന് പുറമെ ഇന്‍ഫോസിസ് ശമ്പള വര്‍ധന ജൂലൈവരെ നീട്ടിവെച്ചു. ഡിഎക്‌സി ടെക്‌നോളജി ഇന്ത്യയിലെ ഓഫീസുകളുടെ എണ്ണം 50ല്‍ നിന്ന് 26 ആയി കുറക്കുമെന്ന് അറിയിച്ചു. ഇതിന്റെ ഭാഗമായി പതിനായിരം ജീവനക്കാരോട് ഈ വര്‍ഷം പിരിഞ്ഞ് പോകാന്‍ കമ്പനി ആവശ്യപ്പെട്ടതായാണ് വിവരം. മൊത്തം 175,000 പേരാണ് ഡിഎക്‌സിക്ക് ഇന്ത്യയില്‍ ഉള്ളത്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റതിനു പിന്നാലെ വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഐടി കമ്പനികളെ നിര്‍ബന്ധിതരാക്കിയത്.
ജോര്‍ജ്ജ് എടത്വ
മലയാളം യുകെയും ലെസ്റ്റര്‍ കേരളാ കമ്യുണിറ്റിയും സംയുക്തമായി സംഘടപ്പിക്കുന്ന മലയാളം യുകെ രണ്ടാം വാര്‍ഷിക ആഘോഷവും , ഇന്റര്‍നാഷണല്‍ നേഴ്‌സസ് ഡേ ആഘോഷവും പ്രഥമ യുകെ മലയാളം അവാര്‍ഡും ലെസ്റ്ററിലെ മെഹര്‍ സെന്ററില്‍ രാഗതാളമേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറുമ്പോള്‍ ലെസ്റ്ററിനുള്ളില്‍നിന്നും യുകെയുടെ വിവിധഭാഗങ്ങളില്‍ നിന്നും ,അതിഥികളായെത്തുന്ന ആയിരിക്കണക്കിനു മലയാളി കലാസ്വാദകര്‍ക്ക് കേരളത്തിന്റെ തനതായ രുചിഭേദങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയിലെ സജീവപ്രവര്‍ത്തകര്‍ .പൊറോട്ടയും ബീഫും, ഫ്രൈഡ് റൈസും ചിക്കന്‍ മസാലയും, നേന്ത്രപ്പഴം ബോളിയും, ഉഴുന്ന് വടയും, വെട്ടുകേക്കും അങ്ങനെ വിഭവങ്ങളുടെ ലിസ്റ്റ് നീളുന്നു.

ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ ഫുഡ് കമ്മറ്റിയുടെ ചെയര്‍മാനും പ്രൊഫഷണല്‍ ഷെഫുമായ ടോജോ ജോസഫിന്റെ നേതൃത്വത്തില്‍ അലന്‍ മാര്‍ട്ടിന്‍, എബി പള്ളിക്കര , ബിനു ശ്രീധരന്‍ എന്നവരാണ് തട്ടുകടയുടെ നടത്തിപ്പുകാര്‍. ജേക്കബ് ജോര്‍ജ്ജ് കുര്യാളശ്ശേരിയുടെ നേതൃത്വത്തില്‍ മെഹര്‍ സെന്ററിലെ അതിവിശാലമായ വേദിക്കുള്ളില്‍ കേരളീയ തനിമയില്‍ നിര്‍മ്മിച്ചിരിക്കുന്ന തട്ടുകടയുടെ രൂപകല്പന ആരെയും ആകര്‍ഷിക്കും. മിതമായ നിരക്കില്‍ മലയാളികളുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന രുചികള്‍ ലെസ്റ്ററില്‍ എത്തുന്ന അതിഥികള്‍ക്ക് നല്‍കുക അതാണ് തങ്ങളുടെ ലക്ഷ്യം എന്ന് ലെസ്റ്റര്‍ കേരളാ കമ്യുണിറ്റിയുടെ ഭാരവാഹികള്‍ അറിയിച്ചു.

ശനിയാഴ്ച ലെസ്റ്ററില്‍ നടക്കുന്ന മലയാളം യുകെ അവാര്‍ഡ് നൈറ്റ് വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളുടെ ഒരു മനോഹരമായ സമന്വയം ആയിരിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഇരുനൂറില്‍പ്പരം കഴിവുറ്റ കലാകാരന്മാരും കലാകാരികളും വേദിയില്‍ ആടിയും പാടിയും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഒപ്പം യുകെയില്‍ പ്രശസ്തരായ പ്രൊഫഷനല്‍ ട്രൂപ്പുകളും അവരുടെ ഏറ്റവും പുതിയ ഐറ്റങ്ങളുമായി അരങ്ങില്‍ എത്തുന്നു.

സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമമെന്ന നിലയില്‍ യുകെ മലയാളി സമൂഹവുമായി ചേര്‍ന്ന് സത്യസന്ധമായ മാദ്ധ്യമ പ്രവര്‍ത്തനത്തിലൂടെ മുന്നേറുന്ന മലയാളം യുകെ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആണ് മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് 1.00 മണി മുതല്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് ആതുരസേവന രംഗത്തെ മാലാഖമാരെ ആദരിച്ച് കൊണ്ടായിരിക്കും ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക.
തുടര്‍ന്ന് പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ അവാര്‍ഡ് നൈറ്റ് ആഘോഷങ്ങള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. അവാര്‍ഡ് നൈറ്റിനു താരപ്പൊലിമയുടെ പ്രൌഡി സമ്മാനിക്കുന്നതിനായി വൈശാഖും കുടുംബവും യുകെയില്‍ എത്തിക്കഴിഞ്ഞു. യുകെ മലയാളി സമൂഹത്തില്‍ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച വ്യക്തികളെയും സംഘടനകളെയും അവാര്‍ഡ് നൈറ്റ് വേദിയില്‍ ആദരിക്കും.

മലയാളം യുകെ അവാര്‍ഡ് നൈറ്റിലെ മുഖ്യാതിഥി ആയി എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ അവാര്‍ഡ് നൈറ്റ് വേദിയില്‍ വച്ച് മലയാളം യുകെയുടെ ജീവകാരുണ്യ സംരംഭമായ മലയാളംയുകെ ചാരിറ്റി ഫൌണ്ടേഷന് തുടക്കം കുറിക്കും. അവയവ ദാന സന്ദേശത്തിന്റെ ജീവിക്കുന്ന അപ്പസ്തോലനായ ഫാ. ഡേവിസ് ചിറമേല്‍ നയിക്കുന്ന ഉപഹാര്‍ എന്ന ചാരിറ്റി സംഘടനയുമായി ചേര്‍ന്ന് ആയിരിക്കും ആദ്യ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്. കേരളത്തിലെ ആശുപത്രികളിലേക്ക് ഡയാലിസിസ് മെഷീനുകള്‍ എത്തിച്ച് നല്‍കുക എന്ന വലിയ ദൗത്യം പ്രാവര്‍ത്തികമാക്കി ആയിരിക്കും മലയാളം യുകെ കാരുണ്യ വഴിയിലേക്കുള്ള ചുവടുവയ്പുകള്‍ ആരംഭിക്കുക.

യുകെയിലെ നിരവധി മലയാളി സംഘടനകളെ വച്ച് അംഗബലം കൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ആണ് മലയാളം യുകെ അവാര്‍ഡ് നൈറ്റിനും നഴ്സസ് ദിനാഘോഷത്തിനും ആതിഥ്യം ഒരുക്കുന്നത്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ പല മാതൃകാപരമായ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നതിനും അവാര്‍ഡ് നൈറ്റ് വേദിയാകും.
യുകെയിലെ ജനപ്രിയ റേഡിയോ ചാനല്‍ ആയ ലണ്ടന്‍ മലയാളം റേഡിയോയുടെ അവതാരകര്‍ ആണ് മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ അവതാരകര്‍ ആയി എത്തുക. യുകെ മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷന്‍ ചാനല്‍ ആയ മാഗ്നാവിഷന്‍ അവാര്‍ഡ് നൈറ്റ് തത്സമയ സംപ്രേഷണം ഒരുക്കുന്നുണ്ട്.
Also Read:
മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..
മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു
ഭര്‍ത്താവു കൊലപ്പെടുത്തിയെന്നു കരുതിയ യുവതി കാമുകനുമൊത്തു ജീവിക്കുന്നതായി കണ്ടെത്തി. കേസില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവു ജയിലില്‍ കിടക്കുമ്പോഴാണു ഭാര്യയുടെ സുഖവാസം. ബിഹാറിലെ മുസഫര്‍പൂരിലെ പിങ്കി (25), മനോജ് ശര്‍മയെ 2015 ലാണു വിവാഹം കഴിച്ചത്. കുറച്ചുനാളുകള്‍ക്കുശേഷം പിങ്കിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. സ്ത്രീധനം ആവശ്യപ്പെട്ടു മകളെ ഭര്‍ത്താവു പീഡിപ്പിച്ചിരുന്നെന്നും കൊലപ്പെടുത്തിയതാണെന്നും കാണിച്ചു പിങ്കിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അന്വേഷണം നടക്കുന്നതിനിടെ സമീപപ്രദേശത്തു നിന്ന് അഴുകിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുകയും അതു പിങ്കിയുടേതാണെന്നു തിരിച്ചറിയുകയും ചെയ്തതോടെ മനോജിനെ പൊലീസ് അറസ്റ്റു ചെയ്തു. കോടതി തടവുശിക്ഷ വിധിച്ച് ഇയാളെ ജയിലില്‍ അടച്ചു. മനോജ് ശര്‍മയുടെ സുഹൃത്ത് കഴിഞ്ഞദിവസം മധ്യപ്രദേശിലെ ജബല്‍പുരില്‍ പിങ്കിയെയും കാമുകനെയും കണ്ടതോടെയാണു കള്ളി വെളിച്ചത്തായത്. മനോജിന്റെ ബന്ധുക്കള്‍ ഉടന്‍ ജബല്‍പുരിലെത്തി പിങ്കിയാണെന്ന് ഉറപ്പിച്ചശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇരുവരെയും പൊലീസ് ബിഹാറിലേക്കു കൊണ്ടുവന്നു. മയൂര്‍ മാലിക്ക് എന്ന യുവാവുമായി പിങ്കി അടുപ്പത്തിലായിരുന്നെന്നും ഇയാളുമായിട്ടാണ് ഒളിച്ചോടിയെതെന്നും പൊലീസ് അറിയിച്ചു. മനോജിനെ കുറ്റവിമുക്തനാക്കാനുള്ള നടപടികള്‍ തുടങ്ങിയതായും പിങ്കിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ചുമത്തി കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.