മ്യാന്മറിൽ നിന്ന് യാത്രക്കാരുമായി പുറപ്പെട്ട് കാണാതായ പട്ടാള വിമാനം ആന്‍ഡമാൻ കടലിൽ തകർന്ന് വീണതായി സംശയം. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ നിന്നും കണ്ടെത്തി. മ്യാന്മറിന്റെ ദക്ഷിണ ഭാഗത്തെ നഗരങ്ങളായ മൈകിനും യാംഗൂനും ഇടയിലാണ് വിമാനം കാണാതായത്. 105 യാത്രക്കാരും 11 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നതായി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.
ദവൈ നഗരത്തിൽ നിന്നും 20 മീറ്റർ പടിഞ്ഞാറോട്ട് യാത്ര ചെയ്ത ശേഷമാണ് ഉച്ചയ്ക്ക് 1.35 ഓടെ വിമാനത്തിന്റെ ബന്ധം നഷ്ടമായത്. ദവൈ നഗരത്തിൽ നിന്നും 136 മൈൽ അകലെയായാണ് കടലിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. നാവികസേന കപ്പൽ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
സൈനികരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 106 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബുധനാഴ്ച മെയകിനും യാഗൂണിനും ഇടയിലാണ് വിമാനം കാണാതായത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് വിമാനവുമായുള്ള ബന്ധം പൂര്‍ണമായും നിലച്ചത്.
റയിൽവെ ട്രാക്കിൽ 19 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ റിയോ പാരലിന്പിക് സ്വർണ മെഡൽ ജേതാവ് തങ്കവേലു മാരിയപ്പനെ പൊലീസ് ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് സതീഷ് കുമാറിനെ റയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സതീഷ് മരിച്ച ദിവസം സതീഷിന്റെ ടു വീലർ മാരിയപ്പന്റെ കാറുമായി കൂട്ടി മുട്ടിയതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാരിയപ്പനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. മാരിയപ്പനെതിരെ അന്വേഷണം വേണമെന്ന് സതീഷിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടിരുന്നതായും എന്നാൽ മാരിയപ്പനെതിരെ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ട്ടതായി പൊലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
അതേസമയം, സതീഷിന്റെ മരണവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് മാരിയപ്പൻ വ്യക്തമാക്കി. സംഭവത്തിൽ എന്റെ പേര് വെറുതെ വലിച്ചിഴയ്ക്കുകയാണ്. വരാൻ പോകുന്ന മൽസരങ്ങൾക്കായുളള തയാറെടുപ്പിലാണ് താനെന്നും മാരിയപ്പൻ പിടിഐയോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തണമെന്നും അതിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും മാരിയപ്പൻ പറഞ്ഞു. റിയോ പാരാലിമ്പിക്‌സില്‍ ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലു സ്വര്‍ണ്ണം നേടിയിരുന്നു.
സിപിഐഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം. ദില്ലിയിലെ പാർട്ടി ആസ്ഥാനമായ എകെജി ഭവനിൽവച്ചാണ് യെച്ചൂരിക്ക് നേരെ കയ്യേറ്റശ്രമം നടന്നത്. ആർഎസ്എസ് അനുകൂലികളാണ് ആക്രമണത്തിന് പിന്നിൽ. കയ്യേറ്റത്തെത്തുടർന്ന് സീതാറാം യെച്ചൂരി താഴെ വീണു, ആർഎസ്എസ് അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയാണ് യെച്ചൂരിക്ക് നേരെ ഇവർ ഓടിയടുത്തത്. ഹിന്ദുസേന പ്രവർത്തകർ എന്ന പേരിലുള്ള 4 പേരാണ് ആക്രമണം നടത്തിയത്.
#WATCH One of the 2 protesters who tried to manhandle Sitaram Yechury during his press conf. in Delhi, later beaten up;handed over to Police pic.twitter.com/NRUcrljB2W
— ANI (@ANI_news) June 7, 2017
ഇവരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ബീഫ് വിളമ്പുന്നു എന്നാരോപിച്ച് കേരള ഹൗസിൽ അക്രമം നടത്തിയ സംഘടനയാണ് ഹിന്ദുസേന പ്രവർത്തകർ. സിപിഐഎം മൂർദാബാദ് എന്നും , ആർഎസ്എസ് സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങളാണ് ഇവർ മുഴക്കിയത്. ശക്തമായ സുരക്ഷ എകെജി ഭവനിലും പരിസരത്തും ഉണ്ടായിരുന്നു. കന്നുകാലി കശാപ്പ് നിയന്ത്രണ ബില്ലിന് എതിരെ സിപിഐഎം എടുത്ത നിലപാട് സംഘപരിവാർ സംഘടനകളെ പ്രകോപിപ്പിച്ചിരുന്നു.
സംഘപരിവാറിന്റെ ഗൂണ്ടായിസം കൊണ്ട് തങ്ങളെ നിശബ്ദരാക്കാന്‍ കഴിയുമെന്ന ചിന്ത വേണ്ടെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഡൽഹി എകെജി ഭവനിൽ ഹിന്ദുസേന പ്രവർത്തകർ കൈയേറ്റം ചെയ്തതിലൂടെ പേടിച്ച് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടമാണ്. ഇതില്‍ തങ്ങള്‍ തന്നെ വിജയിക്കുമെന്നും യെച്ചൂരി പറഞ്ഞു.
സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന്‍റെ വിലയിരുത്തലിനെ കുറിച്ച് വാർത്താസമ്മേളനം നടത്തുന്നതിനായി യെച്ചൂരി മീഡിയ റൂമിലേക്കു വരുന്പോഴാണ് സംഭവമുണ്ടായത്.
സംഭവത്തെ അപലപിച്ച് ബിജെപി സംസ്ഥാന നേതൃത്വവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
രാജ്യമെമ്പാടും പത്തിവിടർത്തി ആടുന്ന സംഘപരിവാർ ശക്തികൾ എന്തും ചെയ്യാൻ മടിക്കാത്തവർ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഫാസിസ്റ്റ് ശക്തികൾ രാഷ്ട്രീയ നേതാക്കന്മാർക്ക് നേരെയും ആക്രമം അഴിച്ചുവിടുന്നത് കൈയുംകെട്ടി നോക്കിനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. “ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ശക്തമായ നടപടികൾ അനിവാര്യമാണ്. ആശയപരമായി നേരിടാൻ കെല്പില്ലാത്തവരാണ് കായികമായി ആക്രമിക്കുന്നത്. ആർ.എസ്.എസും അവരുടെ പിണിയാളുകളും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നതായും ചെന്നിത്തല പറഞ്ഞു.
കല്യാണപന്തലില്‍ നിന്നും മുങ്ങിയ വധു പിന്നെ പൊങ്ങിയത് കാമുകനൊപ്പം പോലീസ് സ്റ്റേഷനില്‍. പത്തനംതിട്ടയിലാണ് സംഭവം. അതിങ്ങനെ:പുത്തന്‍പീടിക സ്വദേശിയായ യുവതിയും എറണാകുളം സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു.
കല്യാണത്തിനു തലേന്നുവരെ കാര്യങ്ങള്‍ എല്ലാം സ്വഭാവികമായി തന്നെ മുന്നേറി. എന്നാല്‍ കല്യാണ ദിവസം കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു. കല്യാണദിവസം രാവിലെ പെണ്‍കുട്ടിയെ കാണാനില്ല. പരിഭ്രാന്തിയിലായ വീട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. പുലര്‍ച്ചെ രണ്ടു മണിവരെ പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്നു എന്നു വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ വിരമറിയിക്കുകയായിരുന്നു. തുടര്‍ന്നു വരന്റെ വീട്ടുകാരെ വിവരമറിയിച്ചു എങ്കിലും അവര്‍ അവിടെ നിന്നു പുറപ്പെട്ടു കഴിഞ്ഞിരുന്നു. വിവാഹ വേദിയില്‍ എത്തിയ വരന്റ വീട്ടുകാര്‍ ബഹളം വച്ചു.
തുടര്‍ന്ന് പത്തനംതിട്ട പോലീസ് വരനേയും സംഘത്തേയും സ്‌റ്റേഷനിലേയ്ക്കു വിളിച്ചു വരുത്തുകയായിരുന്നു. ഇരുകൂട്ടരും സ്‌റ്റേഷനില്‍ വച്ചു വാക്കേറ്റം നടത്തിയെങ്കിലും പോലീസ് ഇടപെട്ട് ഇരുകൂട്ടരേയും ശാന്തരാക്കി മടക്കിയയച്ചു. കാണാതായ വധുവിനു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കവേ പിറ്റേന്നു രാവിലെ വധുവും മറ്റൊരു യുവാവും പോലീസ് സ്‌റ്റേഷനില്‍ എത്തി. തങ്ങള്‍ പ്രണയത്തിലാണെന്നും ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇരുവരേയും കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ഒന്നിച്ചു പോകാന്‍ അനുവദികുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്.
സൗദി ഉള്‍പെടെയുള്ള അറബ് രാജ്യങ്ങള്‍ ഖത്തറുമായി നയതന്ത്ര ബന്ധം വരെ വിച്ഛേദിച്ച സാഹചര്യത്തില്‍ ഇന്ത്യക്കാരുടെ ഖത്തര്‍ യാത്രയും പ്രതിസന്ധിയിലാകുന്നു. ദോഹയിലേക്കുള്ള വിമാനങ്ങള്‍ തങ്ങളുടെ ആകാശത്ത് കൂടെ പറക്കുമ്പോള്‍ അനുമതി വാങ്ങണമെന്ന് യു.എ.ഇ ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യു.എ.ഇ കടുത്ത തീരുമാനമാണ് സ്വീകരിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രക്കാര്‍ക്കും ഈ നടപടി പ്രതിസന്ധിയുണ്ടാക്കും.
വിമാന ടിക്കറ്റിന്റെ നിരക്ക് വര്‍ധനയാണ് പ്രത്യക്ഷത്തില്‍ നേരിടേണ്ടി വരുന്ന വലിയ പ്രശ്‌നം. യു.എ.ഇ നിയന്ത്രണം ഉണ്ടാവുകയാണെങ്കില്‍ ഇറാന്‍ വഴി ചുറ്റി പോകേണ്ടതിനാലാണ് നിരക്ക് കൂടുന്നത്. യാത്രയുടെ സമയവും ഇതു കാരണം നീളും. അറബിക്കടലിന് മുകളിലൂടെ ഇറാനിലെത്തിയ ശേഷം അവിടെ നിന്ന് പേര്‍ഷ്യന്‍ കടലിടുക്കിന് മുകളിലൂടെ വേണം ഖത്തറിലെത്താന്‍. ഖത്തറും ഇറാനും തമ്മില്‍ ഇപ്പോഴും ബന്ധമുള്ളതിനാല്‍ ഈ വഴിയിലൂടെ യാത്ര ഇപ്പോഴും സാധ്യമാണ്. ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് വരാനും ഈ വഴിയെ തന്നെ ആശ്രയിക്കേണ്ടി വരും.
അതേസമയം ദല്‍ഹിയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്ര പാകിസ്താനു മുകളിലൂടെ ആയതിനാല്‍ ഈ യാത്രയ്ക്ക് പ്രശ്‌നങ്ങളുണ്ടാകില്ല. മറ്റ് വിമാനത്താവളങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രയാസം നേരിടേണ്ടി വരിക. ഖത്തര്‍ എയര്‍ വേയ്‌സും ഇന്ത്യന്‍ വിമാന കമ്പനികളുമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വ്വീസ് നടത്തുന്നത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ദോഹ വഴി പോകുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്കും തിരിച്ചടിയുണ്ടാവാന്‍ സാധ്യതയുണ്ട്. താരതമ്യേന ചെലവ് കുറഞ്ഞ ഈ റൂട്ട് ഉപേക്ഷിക്കേണ്ടി വന്നാല്‍ മണിക്കൂറുകളാണ് യാത്രാസമയം വര്‍ധിക്കുക.
ജൂൺ ഒമ്പത് വെള്ളിയാഴ്ച്ച മുതൽ ഞായറാഴ്ച വരെ രാജ്യത്ത് ബാങ്കുകൾ പ്രവർത്തിക്കില്ല. വെള്ളിയാഴ്ച ശിവരാത്രിയും ശനിയാഴ്ച നാലാം ശനിയും ഞായർ പൊതു അവധിയും ആയതിനാൽ ഈ മൂന്നു ദിവസങ്ങളിലും ബാങ്കുകൾ തുറന്നു പ്രവർത്തിക്കില്ല. തിങ്കളാഴ്ച ബാങ്കുകൾ പ്രവർത്തിക്കുമെങ്കിലും ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കിനെത്തുടർന്നു ചൊവ്വാഴ്ച വീണ്ടും ബാങ്കുകൾ അടച്ചിടും.
തുടർച്ചയായി അവധി ദിവസങ്ങൾ വരുന്നതിനാൽ പണം നിക്ഷേപിക്കാൻ സി ഡി എമ്മിനെയും പിൻവലിക്കാനും മറ്റുമായി എ ടി എമ്മിനെയും ആശ്രയിക്കേണ്ടതായി വരും. തിരക്ക് വർധിക്കുമ്പോൾ എടിഎമ്മിൽ പണം തീർന്നു പോകാനും സാധ്യതയുണ്ട്. ഇത്തവണ രണ്ടായിരം രൂപാ നോട്ടുകൾ എ ടി എമ്മുകളിൽ നിറക്കാനാണ് ബാങ്കുകളുടെ തീരുമാനം. അതുകൊണ്ടു തന്നെ 500,100 രൂപ നോട്ടുകൾ പിൻവലിക്കാൻ സാധിക്കില്ല. നിലവില്‍ 10,000 രൂപയാണ് ഒരു ദിവസം എ ടി എമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയുന്നത്.
ഇറാന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ വെടിവയ്പ്. ഇതേസമയം തന്നെ തെക്കന്‍ ടെഹ്നഹ്‌റാനിലെ ഇറാനിയന്‍ വിപ്ലവ നേതാവ് അയത്തുള്ള റൗള ഖൊമേനിയുടെ ശവകുടീരത്തില്‍ സ്‌ഫോടനം ഉണ്ടായതായും റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഭീകരാക്രമണമാണെന്ന് പ്രാഥമിക സൂചന. പാര്‍ലമെന്റ് മന്ദിരവും പരിസരവും പര്‍ൂണ്ണമായും സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഷിയാ മുസ്ലീം പുരോഹിതനും ഇസ്ലാമിക റിപ്പബ്ലിക സ്ഥാപക നേതാവുമാണ് ഖൊമേനി.
ബുധനാഴ്ച രാവിലെയാണ് വെടിവയ്പ് നടന്നത്. പാര്‍ലമെന്റിനുള്ളില്‍ സുരക്ഷാ ജീവനക്കാരും തീവ്രവാദികളും ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് തസ്‌നീം ന്യുസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പരുക്കേറ്റവരില്‍ സുരക്ഷാ ജീവനക്കാരും ഉദ്യോഗസ്ഥരുമുണ്ട്. അക്രമികളില്‍ ഒരാള്‍ കീഴടങ്ങിയതായും സൂചനയുണ്ട്. പാര്‍ലമെന്റ് മന്ദിരം അടച്ചു. ഖൊമേനിയുടെ ശവകുടീരത്തില്‍ എത്തിയ അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
മൂന്ന് അക്രമികള്‍ ഉണ്ടെന്നാണ് സൂചന. ഇവര്‍ ആരാണെന്നോ ആക്രമണത്തിനു പിന്നിലെ ലക്ഷ്യമെന്താണെന്നോ വ്യക്തമല്ല. അക്രമികളില്‍ ഒരാളുടെ പക്കല്‍ പിസ്റ്റളും മറ്റു രണ്ടു പേരുടെ കയ്യില്‍ എ.കെ-47 തോക്കുകളുമുണ്ടെന്ന് പാര്‍ലമെന്റംഗം ഏലിയാസ് ഹസരത്തി ഒരു ടെലിവിഷണ്‍ വെബ്‌സൈറ്റിനോട് വ്യക്തമാക്കി.
മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പിനുള്ള കാലിവില്‍പന നിരോധനം രാജ്യമാകെ ചര്‍ച്ചക്ക് വഴിയൊരുക്കുമ്പോള്‍ ബീഫിന് അനുകൂലമായ നിലപാടാണ് തനിക്കുള്ളതെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. താനൊരു മാംസഭുക്കാണെന്ന് തുറന്നു പറഞ്ഞ ബിജെപി മുന്‍ അദ്ധ്യക്ഷന്‍ കൂടിയായ വെങ്കയ്യ ഭക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിലൂടെ രാജ്യത്തുള്ള ജനങ്ങളെ മുഴുവന്‍ സസ്യഭുക്കുകളായി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ചിലരുടെ പ്രചാരണം. എന്നാല്‍ ഭക്ഷണം കഴിക്കുക എന്നുള്ളത് ഓരോരുത്തരുടേയും വ്യക്തിപരമായ തിരഞ്ഞെടുപ്പിന് അനുസരിച്ചാണ്. എന്താണ് കഴിക്കേണ്ടത് എന്ത് കഴിക്കാന്‍ പാടില്ല എന്ന് തീരുമാനിക്കേണ്ട് അത് കഴിക്കുന്നവരില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നാണ്.
കേന്ദ്രത്തിന്റെ തീരുമാനത്തിന്റെ മറവില്‍ ഭക്ഷണത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാണ് ഇപ്പോഴത്തെ പലരുടേയും ശ്രമം. താന്‍ ബിജെപി മുന്‍ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ച ആളാണ്. ആ കാലയളവില്‍ താന്‍ മാംസഭുക്കുമായിരുന്നെന്നും മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ വെങ്കയ്യ നായിഡു വ്യക്തമാക്കി.
യുഎസ് ദേശീയ സ്‌പെല്ലിങ് ബീ മല്‍സരത്തില്‍ ഒന്നാമതെത്തിയ മലയാളി വിദ്യാര്‍ത്ഥിനി അനന്യ വിനയ് (12) ക്കെതിരെ സിഎന്‍എന്‍ ചാനല്‍ അവതാരകയുടെ വംശീയ പരാമര്‍ശം. കഴിഞ്ഞയാഴ്ച വാഷിങ്ടനില്‍ നടന്ന പ്രശസ്തമായ സ്‌ക്രിപ്‌സ് നാഷനല്‍ സ്‌പെല്ലിങ് ബീ മല്‍സരത്തില്‍ ഒന്നാമതെത്തിയ അനന്യയെ അവതാരകരായ അലിസിന്‍ കാമിറോടയും ക്രിസ് കോമോയും ചേര്‍ന്നാണ് അഭിമുഖം നടത്തിയത്.
അഭിമുഖത്തിനിടെ കാമിറോടയാണ് അനന്യയോട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ പ്രശസ്തമായ ‘covfefe’എന്ന അസംബന്ധപദത്തിന്റെ സ്‌പെല്ലിങ് ചോദിച്ചത്. അനന്യ അതിന്റെ നിര്‍വചനവും മൂലഭാഷയും ഏതെന്ന് ചോദിച്ചു. വാക്കിന്റെ സ്‌പെല്ലിങ് കണ്ടെത്താന്‍ ആത്മാര്‍ഥമായി പരിശ്രമിച്ച പെണ്‍കുട്ടി ഒടുവില്‍ ‘cofefe’എന്നാണ് സ്‌പെല്ലിങ് പറഞ്ഞത്.
യഥാര്‍ഥ സ്‌പെല്ലിങ് covfefe എന്നാണെന്നു വ്യക്തമാക്കിയ കാമിറോട, ‘ഇത് അസംബന്ധപദമാണ്. അതുകൊണ്ട് ഇതിന്റെ ഉദ്ഭവം യഥാര്‍ഥത്തില്‍ സംസ്‌കൃതം ആണോ എന്നു ഞങ്ങള്‍ക്ക് ഉറപ്പില്ല. സംസ്‌കൃതമായിരിക്കുമല്ലോ നിങ്ങള്‍ പതിവായി ഉപയോഗിക്കുന്നത്’ എന്നുകൂടി കൂട്ടിച്ചേര്‍ത്തു. കാമിറോട നടത്തിയ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണുയര്‍ന്നത്.
ഐസിസി ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ-പാക് മത്സരം കാണാൻ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിൽ വിവാദ ഇന്ത്യൻ വ്യവസായി വിജയ് മല്യ എത്തിയത് ഇന്ത്യൻ മാധ്യമങ്ങൾ വലിയ വാർത്തയാക്കിയതിന് പിന്നാലെ ഇതിനു മറുപടിയെന്നോണം വിജയ് മല്യയുടെ പുതിയ ട്വീറ്റ് എത്തി. എജ്ബാസ്റ്റണിൽ താനെത്തിയതു സംബന്ധിച്ച് വലിയ വാർത്താ പ്രാധാന്യമാണ് മാധ്യമങ്ങൾ നൽകിയത്. തുടർന്നുള്ള ഇന്ത്യയുടെ എല്ലാ മത്സരങ്ങളും കാണാനും കളിക്കാരെ സന്തോഷിപ്പിക്കാനും താൻ എത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Wide sensational media coverage on my attendance at the IND v PAK match at Edgbaston. I intend to attend all games to cheer the India team.
— Vijay Mallya (@TheVijayMallya) June 6, 2017
ഇന്ത്യ-പാക് മത്സരത്തിൽ വിജയ് മല്യ സ്റ്റേഡിയത്തിലിരുന്നു മത്സരം കാണുന്നതിന്‍റെയും സുനിൽ ഗവാസ്കറുമായി സംസാരിക്കുന്നതിന്‍റെയും ചിത്രങ്ങളാണ് പുറത്തുവന്നത്. നേരത്തേ, ബ്രിട്ടൻ പോലീസായ സ്കോട്‌ലൻഡ് യാർഡിന്‍റെ പിടിയിലായ വിജയ് മല്യക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു.
9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയതാണ് മല്യ. ബ്രിട്ടൻ പോലീസായ സ്കോട്‌ലൻഡ് യാർഡിന്‍റെ പിടിയിലായ വിജയ് മല്യക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. വൻതുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകൾ ചേർന്ന കണ്‍സോർഷ്യം മല്യയ്ക്കെതിരേ നിയമ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. മല്യ രാജ്യം വിട്ടതും തിരിച്ചു ഇന്ത്യയിലേക്ക് കൊണ്ട് വരാനാകാത്തതും മോദി സർക്കാറിന് തിരിച്ചടിയായിരുന്നു.
