കൊല്ലം സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതിയെ കാമുകന്‍ മതം മാറ്റി വിദേശത്തേക്ക് കൊണ്ടു പോകാന്‍ നോക്കുന്നതായി പരാതി. ഭര്‍ത്താവും എട്ട് വയസുള്ള കുട്ടിയുമൊത്ത് കൊച്ചിയില്‍ താമസിക്കുന്ന കൊല്ലം സ്വദേശിനിയായ 29 കാരിയാണ് 21 വയസുള്ള കാമുകന്‍റെ ചതിയില്‍പെട്ടിട്ടുള്ളത്. ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് പ്രണയിച്ച കാമുകനൊപ്പം ഒളിവില്‍ പോയ യുവതിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയില്‍  ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ചെയ്തിട്ടുണ്ട്.

ഹാദിയ കേസിനു സമാനമാണ് ഈ സംഭവവും. ക്രിസ്ത്യന്‍ കുടുംബാംഗമായ യുവതി വിവാഹത്തോടു കൂടിയാണ് കൊച്ചിയിലെത്തുന്നത്. ലേക് ഷോര്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നോക്കിയിരുന്ന സമയത്താണ് മലപ്പുറം സ്വദേശി സ്വാലിഹ് റഹ്മാനുമായി(21) അടുക്കുന്നത്. തുടര്‍ന്നാണ് മതം മാറാനും ഭര്‍ത്താവിനെ ഉപേക്ഷിക്കാനും കാമുകന്‍ ആവശ്യപ്പെട്ടത്.

സമാധാനമായിക്കഴിഞ്ഞിരുന്ന കുടുംബജീവിതത്തില്‍ യുവതി പെട്ടെന്ന് ഡൈവോഴ്‌സ് ആവശ്യപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഭര്‍ത്താവില്‍ നിന്നും ക്രൂരമായ മര്‍ദ്ദനം നേരിടുന്നെന്നും ഒന്നിച്ചു ജീവിക്കാന്‍ താത്പര്യമില്ലെന്നുമായിരുന്നു യുവതിയുടെ നിലപാട്. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മ കുവൈറ്റില്‍ നിന്നും നാട്ടിലെത്തി വിവരം തിരക്കി. പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ കുറിച്ച് ഒന്‍പത് വര്‍ഷമായി ഇത്തരത്തില്‍ ഒരു പരാതി കേട്ടിട്ടില്ലെന്ന് അമ്മയും പറയുന്നു. പെണ്‍കുട്ടിയുടെ മനസ് പെട്ടെന്നു മാറാനുള്ള കാരണമന്വേഷിച്ചതോടെയാണ് കാമുകന്റെ വിവരം പുറത്തുവരുന്നത്.

ഇതേത്തുടര്‍ന്ന് രണ്ടു കുടുംബങ്ങളും പരമാവധി ശ്രമിച്ചെങ്കിലും വക്കീല്‍ മുഖേന യുവതിയും കാമുകനും വിവാഹ ബന്ധം പിരിയാന്‍ കുടുംബ കോടതിയെ സമീപിച്ചു. ലേക്‌ഷോറിലെ ജോലി മതിയാക്കി വൈറ്റിലയിലെ ഒരു സ്ഥാപനത്തിലേക്ക് പെണ്‍കുട്ടിയെ മാറ്റിയെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം പിന്നെയും തുടര്‍ന്നു. ഇതോടെ ഹൈക്കോടതി അഭിഭാഷകയായ അഡ്വ. വിമല ബിനു മുഖേന പെണ്‍കുട്ടിയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും കുടുംബ കോടതിയില്‍ കൗണ്‍സിലറോട് കാര്യങ്ങള്‍ ബോധിപ്പിച്ചു. എന്നാല്‍ ഇതിനു തൊട്ടുപിന്നാലെ കഴിഞ്ഞ 19നു പെണ്‍കുട്ടിയും യുവാവും ഒളിച്ചോടുകയായിരുന്നു. യുവാവിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നാണ് വിവരം.

മതത്തെ സംബന്ധിക്കുന്ന തീവ്രമായ കാര്യങ്ങള്‍ പെണ്‍കുട്ടിയെ പഠിപ്പിച്ചിട്ടുണ്ടെന്നും സംശയമുണ്ട്. വീട്ടുകാര്‍ എതിര്‍ത്തതിനു പിന്നാലെ വീടു വിട്ടിറങ്ങിയ പെണ്‍കുട്ടി കൊച്ചിയിലെ ഒരു ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നല്‍കി വിദേശത്തേക്കു കയറ്റി വിടുന്ന സംഘത്തിന്റെ സംരക്ഷണയിലായിരുന്നതായും സൂചനയുണ്ട്. ഇപ്പോള്‍ കര്‍ണാടകയിലെ ഏതോ ഒളിസങ്കേതത്തിലാണെന്നാണ് വിവരം. കേസ് കോടതിയുടെ പരിഗണനയിലാണ്.