കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന് കാട്ടി നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന സ്ഥിരീകരണം. പള്‍സര്‍ സുനിയുടെ കൂടെ തടവിലുണ്ടായിരുന്ന വിഷ്ണുവിനെതിരെയാണ് പരാതി നല്‍കിയത്. ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് പരാതി നല്‍കിയിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പേരുകള്‍ വലിച്ചിഴയ്ക്കുമെന്നായിരുന്നു ഭീഷണി. ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡിംഗും പരാതിക്കൊപ്പം കൈമാറിയിരുന്നു.

ദിലീപിന്റെ ഡ്രൈവറെയും നാദിര്‍ഷയെയും വിളിച്ചായിരുന്നു ഭീഷണി മുഴക്കിയത്. ഒന്നരക്കോടി രൂപ നല്‍കിയില്ലെങ്കില്‍ കേസിലേക്ക് ദിലീപിന്റെ പേര് വലിച്ചിഴയ്ക്കുമെന്നായിരുന്നു പറഞ്ഞത്. ദിലീപിന് എതിരായി മൊഴി കൊടുത്താല്‍ തനിക്ക് രണ്ടരക്കോടി രൂപ വരെ തരാന്‍ ആളുണ്ടെന്നും വിഷ്ണു ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. ദിലീപിന്റെ പേര് പറയാന്‍ പുറത്തു നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും വിഷ്ണു പറഞ്ഞു.

നടന്‍മാരുള്‍പ്പെടെയുള്ള പ്രമുഖരുടെ പേരുകള്‍ പറഞ്ഞായിരുന്നു ഭീഷണി. ദിലീപിനെ കുടുക്കാന്‍ ചില പ്രമുഖ നടന്‍മാര്‍ ശ്രമിക്കുന്നുണ്ടെന്നും വിഷ്ണു പറഞ്ഞു. ഇവരുടെ പേരുകളും പറഞ്ഞുകൊണ്ടായിരുന്നു ഭീഷണി മുഴക്കി പണം തട്ടാന്‍ ശ്രമിച്ചതെന്ന് നാദിര്‍ഷയും ദിലീപും സ്ഥിരീകരിച്ചു.