ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും കാണാതായ പ്രത്യുഷ എന്ന യുവതിയെ വ്യാജ സ്വാമിയായ ശിവ ഗുപ്തയുടെ ആശ്രമത്തില്‍ നിന്നും കണ്ടെത്തി. ഡെറാഡൂണിലെ ആശ്രമത്തില്‍ നിന്നും യുവതിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. ഇക്കഴിഞ്ഞ ജനുവരി 17നാണ് ഐ.ഐ.ടിയിലെ സബര്‍മതി ഹോസ്റ്റലില്‍ നിന്നും പ്രത്യുഷയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.
താന്‍ സന്യസിക്കാനായി ഹിമാലയത്തിലേക്ക് പോവുകയാണെന്ന കുറിപ്പും യുവതിയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ ഉത്താരഞ്ചല്‍ പോലീസാണ് യുവതിയെ കണ്ടെത്തിയത്. ആശ്രമത്തില്‍ നിരവധി യുവതികളെ കണ്ടെത്തിയെങ്കിലും ശിവ ഗുപ്തയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. ഇയാളെക്കുറിച്ച് പരാതിയൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്നാണിത്. കൂടാതെ ആശ്രമത്തിലുള്ള യുവതികളെല്ലാം സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെയെത്തിയതെന്നും പോലീസ് പറഞ്ഞു.
ഹോസ്റ്റലില്‍ നിന്നും പോയതിന് ശേഷം പ്രത്യുഷ ജനുവരി 23നാണ് ഗുരുവിന്റെ സുഹൃത്തായ കോയമ്പത്തൂര്‍ സ്വദേശി ഭാസ്‌കറിനൊപ്പമാണ് മുംബൈയിലേക്ക് വണ്ടി കയറുന്നത്. കാണാതായ ദിവസം ഇവര്‍ ഗുരുവിനോട് അഞ്ച് തവണ സംസാരിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് ആശ്രമത്തില്‍ വച്ച് പ്രത്യുഷയെ കണ്ടെത്തിയത്.
അബുജ: ദുര്‍മന്ത്രവാദിയെന്നാരോപിച്ച് മാതാപിതാക്കള്‍ തെരുവിലുപേക്ഷിച്ച രണ്ടു വയസുകാരന് തുണയായി ഡാനിഷ് വനിത. ഈ കുഞ്ഞ് വിശന്ന് വലഞ്ഞ് അലഞ്ഞ് തിരിയുന്ന ചിത്രങ്ങള്‍ മനഃസാക്ഷിയുളളവരുടെ കരളലിയിക്കുന്നാണ്. ദുര്‍മന്ത്രവാദിയാണെന്ന വീട്ടുകാരുടെ വിശ്വാസമാണ് ഇവനെ തെരുവിലാക്കിയതെന്ന് ഇവനെ രക്ഷപ്പെടുത്തിയ ഡാനിഷ് സ്ര്തീ അന്‍ജാ റിന്‍ഗ്രെന്‍ പറയുന്നു. കഴിഞ്ഞ എട്ട്മാസമായി വഴിപോക്കര്‍ എറിഞ്ഞ് നല്‍കുന്ന ഭക്ഷണമാണ് ഹോപ് എന്ന ഈ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. എല്ലും തോലുമായ ഇവന്റെ ശരീരം പുഴുവരിക്കുന്ന നിലയിലാണ് ആഫ്രിക്കയില്‍ ജീവിക്കുന്ന ഡാനിഷ് വനിത അന്‍ജാ റിഗ്രന്‍ ലോവന്‍ കണ്ടെത്തിയത്. പിന്നീടവര്‍ അവന് വെളളവും ഭക്ഷണവും നല്‍കി. പിന്നീടിവര്‍ അവനെ അടുത്തുളള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആഫ്രിക്കന്‍ ചില്‍ഡ്രന്‍സ് എയ്ഡ് എജ്യൂക്കേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്റെ സ്ഥാപകയാണ് ലോവന്‍. ഇത്തരത്തില്‍ ദുര്‍മന്ത്രവാദികളെന്ന് മുദ്രകുത്തി ഉപേക്ഷിക്കുന്ന കുട്ടികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇവര്‍ ഈ ഫൗണ്ടേഷന്‍ സ്ഥാപിച്ചിട്ടുളളത്. ആഫ്രിക്കയില്‍ ആയിരക്കണക്കിന് കുട്ടികളെ ഇത്തരത്തില്‍ തെരുവിലേക്ക് വലിച്ചെറിയുകയും കൊല്ലുകയും ചെയ്യുന്നുണ്ട്. സ്വന്തം അച്ഛനമ്മമാര്‍ അടക്കമുളളവരാണ് ഈ ക്രൂരത ചെയ്യുന്നത്. രക്ഷപ്പെടുത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ഇവര്‍ വൈദ്യസഹായവും ഭക്ഷണവും വിദ്യാഭ്യാസവും നല്‍കുന്നു. ഹോപ്പിന്റെ ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ട് ലോവന്‍ തന്റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്നത്.
ഹോപ്പിന്റെ വയറ്റില്‍ നിന്ന് വിരകള്‍ നീക്കം ചെയ്യാനായി മരുന്ന് നല്‍കിയതായും ലോവന്‍ കുറിച്ചിട്ടുണ്ട്. കൂടുതല്‍ അരുണ രക്താണുക്കള്‍ ശരീരത്തില്‍ വേണ്ടതിനാല്‍ രക്തം മാറ്റുകയും ചെയ്യുന്നു. ഇപ്പോള്‍ ഹോപിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഇവന്‍ സ്വയം ഭക്ഷണം കഴിക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്നു. തന്റെ മകനോടൊപ്പം ഇവന്‍ കളിക്കാനും തുടങ്ങിയതായി ലോവന്‍ വ്യക്തമാക്കി.
ഏതായാലും ലോവന്റെ സഹായാഭ്യര്‍ത്ഥന ഫലം ചെയ്തു. ലോകമെമ്പാടും നിന്നായി രണ്ട് ദിവസം കൊണ്ട് ഇവര്‍ക്ക് പത്ത് ലക്ഷം അമേരിക്കന്‍ ഡോളര്‍ സഹായമെത്തി. ഈ പണം കൊണ്ട് ഇവന്‍ നല്‍കാവുന്നതിന്റെ ഏറ്റവും മെച്ചപ്പെട്ട ചികിത്സ നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി. ഇത്തരം പീഡനത്തില്‍ നിന്ന് കൂടുതല്‍ കുട്ടികളെ രക്ഷിക്കാനും അവരുടെ പരിചരണങ്ങള്‍ക്കുമായി ഒരു ക്ലിനിക് കൂടി സ്വന്തമായി തുടങ്ങണമെന്ന ആഗ്രഹവും ഇവര്‍ പങ്ക് വയ്ക്കുന്നു.
തൊടുപുഴ: ഒന്നര വയസ്സുള്ള മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. മൂലമറ്റത്തിനു സമീപം ഇടപ്പള്ളി പാത്തിക്കപ്പാറയില്‍ ബിനുവിന്റെ മകന്‍ ആശിന്‍ ആണ് കൊല്ലപ്പെട്ടത്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച ആശിന്റെ മാതാവ് ജെയ്‌സമ്മയെ ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ഒരാഴ്‌ച മുന്‍പ് അയല്‍വാസിയായ അന്നമ്മ (93)യുടെ തലയ്‌ക്കടിയേറ്റ സംഭവത്തിലും അന്നമ്മയുടെ ഒന്നര പവന്റെ സ്വര്‍ണമാല മോഷണം പോയതിലും ജെയ്‌സമ്മയെ പോലീസ് രണ്ടു തവണ ചോദ്യം ചെയ്‌തിരുന്നു.
ഇന്നു വീണ്ടും ചോദ്യം ചെയ്‌ത് അറസ്‌റ്റു രേഖപ്പെടുത്താനിരിക്കേയാണ് ജെയ്‌സമ്മ ഈ ക്രൂരകൃത്യം നടത്തിയത്. തലയ്‌ക്കടിയേറ്റ അന്നമ്മ ഇപ്പോഴും ഗുരുതരാവസ്‌ഥയില്‍ ചികിത്സയിലാണ്. അയല്‍വാസിയായ ഒരു യുവാവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജെയ്‌സമ്മ ഇയാള്‍ക്ക് ഗള്‍ഫില്‍ പോകുന്നതിന് പണം നല്‍കാമെന്ന് ഏറ്റിരുന്നു. ഇതിനു വേണ്ടിയാണ് അന്നമ്മയെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.
കണ്ണൂര്‍: പാപ്പിനിശേരി അരോളിയില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. അരോളി ആസാദ് നഗര്‍ കോളനിയിലെ പാറക്കോത്ത് വളപ്പില്‍ സുജിത് (27) ആണ് കൊല്ലപ്പെട്ടത്. പിതാവ് ജനാര്‍ദനനന്‍, മാതാവ് സുലോചന, സഹോദരന്‍ ജയേഷ് എന്നിവര്‍ക്കും വീടുകയറിയുള്ള ആക്രമണത്തില്‍ പരുക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇരുപതോളം വരുന്ന സംഘം അര്‍ധരാത്രി വീട്ടിലേക്ക് ഇരച്ചു കയറി സുജിത്തിനെ പുറത്തേക്ക് വലിച്ചിറക്കി അടിച്ചും വെട്ടിയും അവശനാക്കുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ ഓടി മറഞ്ഞു. സുജിത്തിനെ ഉടന്‍ കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സുജിത് പെയിന്റിങ് തൊഴിലാളിയാണ്.
രാത്രിയിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് അരോളിയിലും പരിസരങ്ങളിലും രണ്ടു വീടുകള്‍ക്കു നേരെ ആക്രമണം ഉണ്ടായി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. വേണുഗോപാലന്‍, ഇ. ബാലചന്ദ്രന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. വീടാക്രമണവുമായി ബന്ധപ്പെട്ട് രണ്ടു ബിജെപി പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്
ഇന്ധനം നിറയ്ക്കുന്നതിനായി ഇറങ്ങിയ വിമാനം പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. സിംബാബ്‌വേയിലെ ഹരാരെ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ആണ് ഇന്ധനം നിറയ്ക്കാന്‍ ഇറങ്ങിയ വിമാനത്തില്‍ പരിശോധന നടത്തിയപ്പോള്‍ മൃതദേഹവും കോടികളുടെ സൗത്ത് ആഫ്രിക്കന്‍ കറന്‍സിയും കണ്ടെടുത്തത്. എയര്‍പോര്‍ട്ടില്‍ ഇന്ധനം നിറയ്ക്കാന്‍ നിര്‍ത്തിയിട്ട വിമാനത്തില്‍ നിന്ന് രക്തത്തുള്ളികള്‍ ഇറ്റ് വീഴുന്നത് കണ്ട വിമാനത്താവള ജീവനക്കാര്‍ എയര്‍പോര്‍ട്ട് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‍ നടത്തിയ പരിശോധനയിലാണ് ഈ കാഴ്ച കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന്‍ വിമാനം ഹരാരെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു വച്ച് പൈലറ്റിനെ പോലീസിന് കൈമാറി. ജര്‍മ്മനിയില്‍ നിന്നും സൗത്ത് ആഫ്രിക്കയിലേക്ക് പറക്കുകയായിരുന്ന വെസ്റ്റേണ്‍ ഗ്ലോബല്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെടുത്തത്. അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയാണ് വെസ്റ്റേണ്‍ ഗ്ലോബല്‍ എയര്‍ലൈന്‍സിന്‍റെ ആസ്ഥാനം. വിമാനത്തിലുണ്ടായിരുന്ന പണം സൗത്ത് ആഫ്രിക്കന്‍ റിസര്‍വ് ബാങ്കിന്‍റെ ആണ് എന്ന്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ മൃതദേഹം കാണപ്പെട്ടതിനെ കുറിച്ച് വിശദീകരണം ഒന്നും ലഭ്യമല്ല.
സിംബാബ്‌വേയിലെ സൗത്ത് ആഫ്രിക്കന്‍ അംബാസിഡര്‍ എയര്‍പോര്‍ട്ടില്‍ എത്തി ഏറെ സമയം ചെലവഴിച്ചുവെങ്കിലും മാധ്യമങ്ങളോട് കാര്യമായ പ്രതികരണം നടത്തിയില്ല. വിമാനത്തില്‍ കണ്ട മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തില്‍ അമേരിക്കക്കാരായ രണ്ടും, പാക്കിസ്ഥാനിയായ ഒന്നും, സൗത്ത് ആഫ്രിക്കനായ ഒന്നും വീതം ജീവനക്കാര്‍ ആയിരുന്നു ഉണ്ടായിരുന്നത്.
വീണ്ടും വിവാഹം കഴിക്കുമെന്ന് നടി കാവ്യ മാധവന്‍. എന്നാല്‍ ഇനിയൊരിക്കലും അറേഞ്ച് മാര്യേജിനെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നും കാവ്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു. എനിക്ക് അറിയാത്ത ഒരാളെ വിവാഹം കഴിക്കാന്‍ കഴിയില്ല. എന്നെ താരമായി കാണുന്ന ഒരാളെ ഒരിക്കലും വിവാഹം കഴിക്കാന്‍ കഴിയില്ല. ഞാനുമായി പരിചയപ്പെട്ട് സൗഹൃദമാകുന്ന ഒരാളെ മാത്രമായിരിക്കും ഞാന്‍ വിവാഹം ചെയ്യുക. അതുമാത്രമേ ഞാന്‍ ആലോചിക്കുന്നുള്ളു-കാവ്യ പറഞ്ഞു.
സിനിമാ താരമായതിനാല്‍ സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്കാണ് എന്റെ യാത്ര. എന്നാല്‍ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമില്ല. ക്യാംപസ് ജീവിതം പോലും തനിക്ക് സാധ്യമായില്ല. അതൊക്കെ എന്റെ പരിമിതിയാണ്. എങ്കിലും ഈ പരിമിതികളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് താനെന്നും കാവ്യ പറഞ്ഞു. ബിസിനസ് തുടങ്ങിയത് തനിക്ക് തിരക്കിന്റെ മറ്റൊരു ലോകം തരുന്നുണ്ടെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യവിമാനം ഇറങ്ങാന്‍ പത്തു ദിവസത്തെ കാത്തിരിപ്പുകൂടി. വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കലിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉദ്ഘാടനം നടത്തി സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഒന്നാമതായി കണ്ണൂര്‍ വിമാനത്താവളത്തെ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ ആയിരത്തിഅറുന്നൂറിലേറെപേരാണ് വിമാനത്താവളത്തിന്റെ ജോലികളില്‍ മുഴുകിയിരിക്കുന്നത്. ഫെബ്രുവരി അവസാന ആഴ്ചയോടെ പരീക്ഷണപറക്കല്‍ നടത്തി 2016
സെപ്റ്റംബറില്‍ വാണിജ്യഅടിസ്ഥാനത്തിലുള്ള വിമാനസര്‍വീസ് ആരംഭിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാനസര്‍ക്കാര്‍.
നേരത്തെയുള്ള മൂവായിരത്തിനാനൂറ് മീറ്റര്‍ സ്ഥലത്തില്‍ 350 മീറ്റര്‍ സ്ഥലം ഇനിയും ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനിടെ നാലായിരം മീറ്റര്‍ സ്ഥലത്തേക്ക് വിമാനത്താവളം വികസിപ്പിക്കാനും സര്‍ക്കാര്‍
സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് റോഡാണ് അധികൃതര്‍ക്ക് പ്രതിസന്ധിയായി നില്‍ക്കുന്നത്.
2400 മീറ്റര്‍ റണ്‍വേ നിര്‍മാണം പൂര്‍ത്തിയായി. ടെര്‍മിനല്‍ കെട്ടിടത്തിന്റെ അറുപത്തിഅഞ്ച് ശതമാനം ജോലികളും ഏപ്രണിന്റെ എണ്‍പത് ശതമാനം ജോലികളും പൂര്‍ത്തിയായി. മുഖ്യന്ത്രിയുടെ സൗകര്യാര്‍ഥം തിയതി നിശ്ചയിച്ച് പരീക്ഷണപ്പറക്കല്‍ നടത്താനാണ് ശ്രമം നടക്കുന്നത്.
ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണനെതിരെ സുപ്രീംകോടതി. സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത ജസ്റ്റിസ് കര്‍ണന്റെ നടപടി റദ്ദാക്കി. സ്ഥലംമാറ്റ ഉത്തരവിനു ശേഷമുള്ള ജസ്റ്റിസ് കര്‍ണന്റെ എല്ലാ നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു. കഴി!ഞ്ഞ ഫെബ്രുവരി 12 നാണ് കര്‍ണന് സ്ഥലംമാറ്റ ഉത്തരവ് നല്‍കിയത്. അതിനുശേഷം ജസ്റ്റിസ് കര്‍ണന്‍ സ്വീകരിച്ച ജുഡീഷ്യലായിട്ടുള്ളതും ഭരണപരവുമായുള്ള എല്ലാ തീരുമാനങ്ങളുമാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
തന്നെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണന്‍ തന്നെ സ്റ്റേ ചെയ്തത്. ഉത്തരവ് സ്റ്റേ ചെയ്തത് കൂടാതെ സുപ്രീം കോടതി ചീഫ് ജസ്റ്റിനോട് വിശദീകരണം എഴുതി നല്‍കാനും കര്‍ണന്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 29 നു മുന്‍പ് കീഴുദ്യോഗസ്ഥന്‍ വഴി വിശദീകരണം എഴുതി നല്‍കാനാണ് ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടതത്. മാത്രമല്ല തന്റെ നിയമാധികാരത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൈകടത്തരുതെന്നും കര്‍ണന്‍ വ്യക്തമാക്കി.
ഇതേത്തുടര്‍ന്ന്, ജസ്റ്റിസ് സി.എസ്. കര്‍ണനെ ഒരു ജുഡീഷ്യല്‍ ചുമതലയും ഏല്‍പ്പിക്കരുതെന്ന് സുപ്രീം കോടതി, ചെന്നൈ ഹൈക്കോടതി ചീഫ് ജസ്റ്റസ് സഞ്ജയ് കൗളിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ണന്റെ എല്ലാ നടപടികളും സുപ്രീംകോടതി റദ്ദാക്കിയത്.
ലോക മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന യുക്മയുടെ ജ്വാല ഇ മാസികയുടെ ഫെബ്രുവരി ലക്കം പുറത്തിറങ്ങി. കഥകളും കവിതകളും മാത്രം ഉള്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക പതിപ്പാണ് ജ്വാലയുടെ ഈ ലക്കം. മലയാളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരന്മാരുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക പതിപ്പ് വായനക്കാര്‍ക്ക് ഒരു പുതിയ അനുഭവമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദന്റെ ‘വാസവദത്ത ഉപഗുപ്തനോട്’ എന്ന കവിത തന്നെ ഏറ്റവും വലിയ ഉദാഹരണം. കൂടാതെ ജനപ്രിയ സാഹിത്യകാരന്മാരുടെ കഥകളും കവിതകളും കൊണ്ട് സമ്പുഷ്ഠമായ ഈ ലക്കത്തിന് മുഖ ചിത്രം ആയിരിക്കുന്നത്, യുകെ മലയാളികളുടെയിടയില്‍ പ്രസിദ്ധി നേടിയ ‘ കാന്തി’ എന്ന നാടകത്തില്‍ വൈശാലിയെന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയ അമ്പിളി കുര്യനാണ്.
ജ്വാല ഇ മാഗസിന്‍ വായിക്കാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
ഗാസിയാബാദ്: സ്‌നാപ്ഡീല്‍ എക്‌സിക്യൂട്ടീവ് ദീപ്തി ശരണ (24)യെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റിലായി. പ്രതികളെ സഹായിച്ച മറ്റുള്ളവര്‍ക്കു വേണ്ടിയും അന്വേഷണം തുടരുകയാണെന്ന് ഗാസിയബാദ് പോലീസ് അറിയിച്ചു. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ ‘ദര്‍’ എന്ന ചിത്ത്രില്‍ നിന്നാണ് തട്ടിക്കൊണ്ടുപോകാനുള്ള പ്രചോദനം ലഭിച്ചതെന്ന് പ്രധാനപ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു.
ബുധനാഴ്ചയാണ് ദീപ്തിയെ കാണാതായത്. വെള്ളിയാഴ്ച ഇവര്‍ വീട്ടില്‍ മടങ്ങിയെത്തി. വൈശാലി സ്‌റ്റേഷനില്‍ നിന്ന് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ നാലംഗസംഘം കത്തിചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ദീപ്തിയുടെ പരാതി. രണ്ടു ദിവസം മുറിയ്ക്കുള്ളില്‍ അടച്ചിട്ട ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ ഏതോ റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിക്കുകയായിരുന്നു.
അവിടെ നിന്ന് ഡല്‍ഹിയിലേക്കുള്ള ലോക്കല്‍ ട്രെയിനില്‍ വരികയും ട്രെയില്‍ ഒപ്പമുണ്ടായിരുന്ന ഒരു മുതിര്‍ന്നയാളില്‍ നിന്നും ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിക്കുകയുമായിരുന്നു. തന്നെ അവര്‍ ശാരീരികമോ ലൈംഗികമോ ആയി ഉപദ്രവിച്ചിട്ടില്ല. ഭക്ഷണവും മറ്റും തന്നിരുന്നുവെന്നും ദീപ്തി പറഞ്ഞു.