Latest News

ബിനോയ് എം. ജെ.

മനുഷ്യജീവിതത്തെക്കുറിച്ച് പഠിച്ചാൽ അതിന് എപ്പോഴും ഒരു ലക്ഷ്യവും ദിശാബോധവും ഉണ്ടെന്ന് വളരെയെളുപ്പത്തിൽ കാണുവാൻ കഴിയും. നാമെല്ലാവരും ചില ലക്ഷ്യങ്ങളിൽ എത്തിച്ചേരുവാൻ വേണ്ടി ഓടിക്കൊണ്ടിരിക്കുന്നു. പണമുണ്ടാക്കുവാനും പ്രശസ്തി ആർജ്ജിക്കുവാനും മറ്റും നാം ആഗ്രഹിക്കുകയും ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നു. ഈ ലക്ഷ്യം അഥവാ ആഗ്രഹം എവിടെ നിന്നും വരുന്നു? വെറുതെ ഇരിക്കുമ്പോൾ മനുഷ്യൻ ആഗ്രഹങ്ങൾ നെയ്തുകൂട്ടുന്നു. എന്താണ് ഇതിന്റെ മന:ശ്ശാസ്ത്രം? ഇത് നല്ലതോ ചീത്തയോ? ആഗ്രഹങ്ങൾ മനുഷ്യനെ പൂർണ്ണതയിൽ എത്തിക്കുമോ?

പരിമിതി മനുഷ്യജീവിതത്തിന്റെ സവിശേഷതയാണ്. അതുകൊണ്ട് തന്നെ പൂർണ്ണതയിൽ എത്തുവാൻ വേണ്ടി അവൻ സദാ ഓടിക്കൊണ്ടിരിക്കുന്നു. പക്ഷേ ആരും തന്നെ പൂർണ്ണതയിൽ എത്തുന്നുമില്ല. അവൻ അപൂർണ്ണനായി ജനിക്കുന്നു, അപൂർണ്ണനായി ജീവിക്കുന്നു, അപൂർണ്ണനായി തന്നെ മരിക്കുകയും ചെയ്യുന്നു. പൂർണ്ണത എന്നും ഒരു സ്വപ്നമായി അവശേഷിക്കുന്നു. നാം കഠിനാധ്വാനം ചെയ്യുന്നതും, പണമുണ്ടാക്കുന്നതും, അറിവ് സമ്പാദിക്കുന്നതും പൂർണ്ണതയെ ലക്ഷ്യം വച്ചുകൊണ്ടാണ്. ‘ആഗ്രഹം’ അറിഞ്ഞുകൊണ്ടാണെങ്കിലും അറിയാതെയാണെങ്കിലും പൂർണ്ണതയെയാണ് ഉന്നം വക്കുന്നത്. ഇപ്രകാരം, വിവാഹം കഴിച്ചാൽ താൻ പൂർണ്ണനാകുമെന്ന് അവിവാഹിതനും, പണമുണ്ടാക്കിയാൽ താൻ പൂർണ്ണനാകുമെന്ന് ദരിദ്രനും കരുതുന്നു. അപ്പോഴും പൂർണ്ണതയിൽ എത്തുന്നതിൽ നാം അടിക്കടി പരാജയപ്പെടുന്നുണ്ടെങ്കിൽ അത് നമുക്ക് എവിടെയോ പിഴവുകൾ സംഭവിക്കുന്നു എന്നതിന്റെ സൂചനയാണ്.

ഭൗതിക വസ്തുക്കളിൽ നാം പൂർണ്ണത കണ്ടെത്തുവാൻ ശ്രമിക്കുന്നു. അത് പുറമേ നിന്നാണ് വരുന്നതെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. ബാഹ്യവസ്തുക്കൾക്ക് മനുഷ്യനെ പൂർണ്ണനാക്കുവാൻ കഴിയുമോ? ലോകം മുഴുവൻ നിങ്ങളെ ആരാധിച്ചാൽ അതുകൊണ്ട് മാത്രം നിങ്ങൾ പൂർണ്ണനാകുമോ? പൂർണ്ണത ആന്തരിക ലോകത്താണ് കിടക്കുന്നത്! അപൂർണ്ണതയും അവിടെ തന്നെ! നാം ചിലതിനെ മാത്രം സ്നേഹിക്കുന്നു, മറ്റു ചിലവയെ വെറുക്കുകയും ചെയ്യുന്നു. ഇതാണ് മനുഷ്യനെ ബാധിച്ചിരിക്കുന്ന അപൂർണ്ണത. ഈ അപൂർണ്ണതയെ ആന്തരികമായി തിരുത്തുന്നതിനു പകരം നാമതിനെ ബാഹ്യമായി തിരുത്തുവാൻ പരിശ്രമിക്കുന്നു. ഉദാഹരണത്തിന് ഞാൻ ദു:ഖിച്ചിരിക്കുമ്പോൾ സന്തുഷ്ടനായ മറ്റൊരുവനെ കണ്ടാൽ അയാളെപോലെയായാൽ എനിക്കും സന്തോഷിക്കാമെന്ന് കരുതുന്നു. ഒരുപക്ഷേ അയാൾ പണക്കാരനോ പ്രശസ്തനോ ആയിരിക്കാം. അതുകൊണ്ട് തന്നെ പണവും പ്രശസ്തിയും എന്നെയും സന്തോഷിപ്പിക്കും എന്ന് ഞാൻ കരുതുന്നു. പിന്നീട് അങ്ങോട്ട് ആ ദിശയിലായിരിക്കും എന്റെ പരിശ്രമങ്ങൾ മുഴുവൻ. ഇപ്രകാരം ആന്തരികമായി സംഭവിക്കേണ്ടുന്ന പൂർണ്ണത ബാഹ്യലോകത്തെ ലക്ഷ്യം വച്ച് നീങ്ങുന്നു. നോക്കൂ..എന്തോരു മഠയത്തരമാണിത്?

എന്റെ പരിമിതി എന്റെ ഇഷ്ടാനിഷ്ടങ്ങൾ തന്നെ. ഞാൻ ഈ ജീവിതത്തിലും ഈ ലോകത്തിലും ഉള്ള സകലതിനേയും ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ തീർച്ചയായും ഞാൻ പൂർണ്ണനാണ്. അതിനാൽതന്നെ പൂർണ്ണനാകണമെങ്കിൽ ഞാൻ കൂടുതൽ കൂടുതൽ കാര്യങ്ങളെ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ആണ് വേണ്ടത്. അങ്ങനെ എന്റെ ആസ്വാദനവും ആനന്ദവും അനന്തമാകുകയും ഞാൻ ഈശ്വരനിൽ ലയിക്കുകയും ചെയ്യുന്നു. ആസ്വാദനം പുരോഗമിക്കുമ്പോൾ നാം വേദനകളെയും, രോഗങ്ങളെയും, ദുഃഖങ്ങളെയും, പരാജയങ്ങളെയും മരണത്തെപോലും ആസ്വദിക്കുകയും സ്നേഹിക്കുകയും ചെയ്തു തുടങ്ങും. അപ്പോൾ നമ്മെ വേദനിപ്പിക്കുവാനോ തകർക്കുവാനോ യാതൊന്നിനും കഴിയുകയില്ല.

ഇപ്രകാരം അനന്തമായ ആസ്വാദനത്തിലേക്ക് വരുന്ന ഒരാൾക്ക് ലക്ഷ്യം വക്കുവാൻ യാതൊന്നുമില്ല. അയാൾ ഭൂത-വർത്തമാന-ഭാവി കാലങ്ങളെ ഒരുപോലെ ആസ്വദിക്കുന്നു. അയാൾ യാതൊന്നിനെയും കൂസുകയില്ല. ഇതാണ് യഥാർത്ഥമായ സ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിന്റെയും പൂർണ്ണതയുടെയും അഭാവത്തിൽ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ജന്മം കൊള്ളുന്നു. ഇതേ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും അപൂർണ്ണത തുടരുവാനുള്ള കാരണമായി ഭവിക്കുന്നു. നാം പല ജന്മാന്തരങ്ങളിലൂടെ കർമ്മം ചെയ്തിട്ടുണ്ടാവാം. എന്നിട്ടും പൂർണ്ണരാവാത്തതെന്തുകൊണ്ട്? നാം പ്രശ്നത്തിന് പുറത്തു കടക്കുവാൻ ശ്രമിക്കുന്നു, എന്നാൽ അപ്രകാരമുള്ള ഓരോ പരിശ്രമവും നമ്മെ വീണ്ടും പ്രശ്നത്തിൽ തന്നെ കൊണ്ടുവന്ന് ചാടിക്കുന്നു. ഇതിനുള്ള കാരണം വ്യക്തമാണ് – നാമത് അശാസ്ത്രീയമായി ചെയ്യുന്നു. ബാഹ്യലോകത്തെ തിരുത്തിയാൽ എങ്ങനെയാണ് ആന്തരികമായ പൂർണ്ണത സംഭവിക്കുന്നത്? സുഖഭോഗങ്ങൾ നിങ്ങളുടെ സന്തോഷത്തെ ഒരൗൺസുപോലും വർദ്ധിപ്പിക്കില്ല. കാരണം അവിടെ നിങ്ങൾ ആസ്വദിച്ചിരുന്ന കാര്യങ്ങളെ തന്നെ വീണ്ടും ആസ്വദിക്കുവാൻ ശ്രമിക്കുന്നു. അതിലെന്തർത്ഥമിരിക്കുന്നു? അവിടെ പുരോഗതി മന്ദീഭവിക്കുന്നു. അതിനുപകരം പുതുമയുള്ള കാര്യങ്ങളെ ആസ്വദിക്കുവാൻ പഠിക്കുവിൻ. അപ്പോൾ നിങ്ങൾ വളർന്നു തുടങ്ങും. ഈ വിധത്തിൽ ബാഹ്യമായ ആഗ്രഹങ്ങളെ ദൂരെയെറിയുവിൻ. നിങ്ങൾ പ്രഹരിക്കേണ്ടിടത്ത് പ്രഹരിക്കുമ്പോൾ എല്ലാം നേരെയാകും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

മലയാളിയായ ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പന്ത്രണ്ടാം ദിവസം തുടരുന്നതിനിടയിലും കനത്ത വെല്ലുവിളിയായി മഴയും പുഴയിലെ കുത്തൊഴുക്കും.

ഇതിനിടെ ട്രക്കിന്റേതെന്ന് സംശയിക്കപ്പെടുന്ന പുതിയൊരു സിഗ്‌നല്‍ കൂടി ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചതായി ദൗത്യ സംഘം അറിയിച്ചു.സിഗ്‌നല്‍ ലഭിച്ച പ്രദേശത്ത് ശക്തമായ അടിയൊഴുക്കാണ്. മുങ്ങല്‍ വിദഗ്ധര്‍ക്ക് ഇത് കടുത്ത വെല്ലുവിളി യാണ് സൃഷ്ടിക്കുന്നത്.

‘റോഡില്‍ നിന്ന് 60 മീറ്ററിലേറെ ദൂരത്തായാണ് സിഗ്‌നല്‍ ലഭിച്ചിരിക്കുന്നത്. പുഴയ്ക്ക് ഒത്ത നടുക്കുള്ള പാറകളടങ്ങിയ മണ്‍ കൂനയ്ക്ക് സമീപത്തായിട്ടാണ് ഇത്. വൈകുന്നേരത്തോടെ സ്‌കാനിങ് വിവരങ്ങള്‍ ലഭ്യമാകും. ഇതോടെ കൂടുതല്‍ വ്യക്തത വരും. ഈ സിഗ്‌നല്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ ശക്തമാക്കും’ – റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രപാലന്‍ നമ്പ്യാര്‍ പറഞ്ഞു.

നാല് സ്‌പോട്ടുകളായിരുന്നു പുഴയില്‍ കണ്ടെത്താനുണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ ദൗത്യ സംഘം കണ്ടെത്തിയിരുന്നു. ഇപ്പോള്‍ നാലാമത്തെ സ്‌പോട്ടും കണ്ടെത്തിയതായാണ് വിവരം. ഇവിടെ ട്രക്കിന്റെ സാധ്യതകളും ദൗത്യസംഘം പരിശോധിക്കുന്നുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിതല കമ്മറ്റികള്‍ രൂപീകരിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ സര്‍ക്കുലര്‍ കെപിസിസി പ്രസിഡന്റ് റദ്ദാക്കിയതിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള ഭിന്നത വീണ്ടും പുറത്തായി.

പാര്‍ട്ടിയുടെ സര്‍ക്കുലര്‍ ഇറക്കേണ്ട കെപിസിസി പ്രസിഡന്റിന്റെ അധികാരത്തില്‍ കൈകടത്തിയ വി.ഡി സതീശനെതിരെ സുധാകരന്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. കെപിസിസിയുടെ അധികാരത്തില്‍ കൈകടത്താന്‍ ശ്രമിച്ചാല്‍ നിയന്ത്രിക്കാന്‍ അറിയാമെന്ന് കെ. സുധാകരന്‍ ഡല്‍ഹയില്‍ പറഞ്ഞു.

കെപിസിസി ഭാരവാഹി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിമര്‍ശനം ഉണ്ടായെന്ന കാര്യം സുധാകരന്‍ തള്ളിയില്ല. ജനാധിപത്യ പാര്‍ട്ടിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാവും. യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കും. താനും സതീശനും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും സുധാകരന്‍ ആവര്‍ത്തിച്ചു.

‘ഒരു ജനാധിപത്യ പാര്‍ട്ടിക്കകത്ത് അഭിപ്രായ ഐക്യവും, അഭിപ്രായ വ്യത്യാസവും വിമര്‍ശനവും ഒക്കെ ഉണ്ടാകും. അതിനൊന്നും തന്റെ അടുത്ത് നിന്ന് ഉത്തരം കിട്ടില്ല. അതൊക്കെ പ്രതിപക്ഷ നേതാവിനോട് ചോദിക്കുക. താന്‍ എല്ലാ ആളുകളോടും സമ ദൂരത്തിലും സമ സ്നേഹത്തിലുമാണ് പോകുന്നത്. സതീശനും താനും തമ്മില്‍ ഒരു പ്രശ്നവുമില്ല. ഇപ്പോ കണ്ടാല്‍ സതീശനെ കുട്ടിക്കൊണ്ടുപോയി ചായ വാങ്ങിക്കൊടുക്കും’- സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സൂപ്പര്‍ പ്രസിഡന്റ് ചമയുന്നുവെന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നിരുന്നു. കെപിസിസിയുടെ അധികാരത്തില്‍ പ്രതിപക്ഷ നേതാവ് കൈ കടത്തുകയാണെന്ന ആരോപണവും കഴിഞ്ഞ ദിവസം ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ ഉയര്‍ന്നിരുന്നു.

വയനാട് നടന്ന യോഗത്തിലെ വാര്‍ത്ത പുറത്തു വിട്ടത് സതീശനാണെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം. ഇന്നലെ ചേര്‍ന്ന അടിയന്തര കെപിസിസി യോഗത്തിലായിരുന്നു പ്രതിപക്ഷ നേതാവിനെതിരെ ഭാരവാഹികള്‍ ആഞ്ഞടിച്ചത്. യോഗത്തില്‍ പങ്കെടുത്ത 22 ഭാരവാഹികളും പ്രതിപക്ഷ നേതാവിന്റെ നടപടികളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി എന്നാണ് വിവരം.

അതിനിടെ കെപിസിസി യോഗത്തിലെ വിമര്‍ശനത്തില്‍ അതൃപ്തി വ്യക്തമാക്കി പ്രതിപക്ഷ നേതാവ് തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച ജില്ലാ ക്യാമ്പ് എക്‌സിക്യൂട്ടീവില്‍ നിന്ന് വിട്ടു നിന്നു. തിരുവനന്തപുരത്ത് ഉണ്ടായിട്ടും അദേഹം പരിപാടിയില്‍ പങ്കെടുത്തില്ല.

വയനാട്ടില്‍ നടന്ന ചിന്തന്‍ ശിബിരിലെ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ആയി അവതരിപ്പിക്കേണ്ടിയിരുന്നത് പ്രതിപക്ഷ നേതാവായിരുന്നു. വി.ഡി സതീശന്റെ അസാന്നിധ്യത്തില്‍ കൊടിക്കുന്നില്‍ സുരേഷ്, എം.എം ഹസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

കെപിസിസി ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന യോഗം പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നില്ല. കെപിസിസി ഭാരവാഹികള്‍ മാത്രം പങ്കെടുത്ത യോഗത്തില്‍ പ്രതിപക്ഷ നേതാവിന് കടുത്ത അതൃപ്തിയാണുള്ളത്. യോഗത്തിലെ വിമര്‍ശനം പുറത്തായതും വി.ഡി സതീശനെ ചൊടിപ്പിച്ചു.

തൃശൂര്‍ വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്ന് ഇരുപത് കോടി തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കൊല്ലം സ്വദേശി ധന്യ മോഹന്‍ പൊലീസില്‍ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ മോഹന്‍ കീഴടങ്ങിയത്. പ്രതിയെ സ്റ്റേഷനില്‍ നിന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയി.

മണപ്പുറം കോംപ്ടക് ആന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറാണ് കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യ മോഹന്‍. കഴിഞ്ഞ 18 വര്‍ഷത്തോളമായി സ്ഥാപനത്തിലെ ജീവനക്കാരിയാണിവര്‍. 2020 മെയ് മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്ന് 19.94 കോടി രൂപ തട്ടിയെടുത്തു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്താണ് തട്ടിപ്പ് നടത്തിയത്. പിടിയിലാകുമെന്ന് മനസിലായതോടെ ശാരീരിക ബുദ്ധിമുട്ടുകള്‍ അഭിനയിച്ച് ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.

ആഡംബര വസ്തുക്കളും സ്ഥലവും വീടും ഉള്‍പ്പെടെ ധന്യ വാങ്ങിയെന്നാണ് കരുതുന്നത്. 18 വര്‍ഷമായി തിരുപഴഞ്ചേരി ക്ഷേത്രത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. ഒളിവില്‍ പോകുന്നതിന് മുമ്പും ഇവിടെ തന്നെയായിരുന്നു യുവതിയുടെ താമസം.

ജാതിയുടേയും മതത്തിന്റേയും തൊട്ടുകൂടായ്മയെ മറികടക്കാന്‍ അറിവ് ആയുധമാക്കാന്‍ ഉപദേശിച്ച ഗുരുദേവന്റെ 170-ാമത് ജന്മദിനം ഓഗസ്റ്റ്‌ 20ന് യു കെ യിലെ ശിവഗിരി ആശ്രമത്തിൽ പ്രൗഢഗംഭീരമായി ആഘോഷിക്കും. അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്കുയര്‍ത്തിയ ഗുരുദേവന്റെ വചനങ്ങള്‍ ഇന്നും കാലിക പ്രസക്തമാണ്. വര്‍ത്തമാന കാലഘട്ടത്തില്‍ നാം നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഗുരുദേവ ദര്‍ശനങ്ങളെ ആശ്രയിക്കുകയാണ് ഏക പോംവഴി. യുകെ യിലെ ചരിത്ര പ്രസിദ്ധമായ കേംബ്രിഡ്‌ജ് നഗരത്തിൻ്റെ ആദ്യ ഏഷ്യൻ വംശജനായ മേയറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ബൈജു വർക്കി തിട്ടാല ജയന്തി സമ്മേളനം ഉത്ഘാടനം ചെയ്യും.

രണ്ടര പതിറ്റാണ്ടു മുൻപ് ശിവഗിരി തീർത്ഥടന പദയാത്രയിൽ പങ്കെടുത്ത യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ നരവംശാസ്ത്രം വിഭാഗം പ്രൊഫസറായി വിരമിച്ച പ്രൊഫ: അലക്സ്‌ ഗ്യാത്തും കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗുരുനാരായണ സേവാനികേതന്റെ ഗുരു നാരായണ സൗരഭം മാസികയുടെ മാനേജിഗ് എഡിറ്റർ ശ്രീ സി.എ. ശിവരാമൻ ചാലക്കുടി എസ്എൻഡിപി യൂണിയനിൽപ്പെട്ട കൊരട്ടി ഖന്ന നഗറിലെ എസ്എൻഡിപി ശാഖാ യോഗത്തിന്റെ പ്രസിഡന്റ്‌ ശ്രീ പി ജി സുന്ദർലാൽ എന്നിവർ മുഖ്യ അതിഥികൾ ആകും.

രാവിലെ 9 മണിക്ക് സർവ്വഐശ്വര്യ പൂജയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ശ്രീ സാധനന്ദൻ ദിവാകരന്റെ നേതൃത്തിൽ നടക്കുന്ന ഗുരുഭജൻസ്. വർണ്ണശഭലമായ ഘോഷയാത്ര, ജയന്തി സമ്മേളനം, കലാപരിപാടികൾ. മെഗാ തിരുവാതിര തുടങ്ങിയവ ആഘോഷ പരിപാടികൾക്ക് മറ്റു കൂട്ടും. സമ്മേളനത്തിൽ വച്ചു 2024 അധ്യയന വർഷത്തിൽ ബിരുദം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. ആഘോഷത്തോടനുബന്ധിച്ച് ആശ്രമ അങ്കണവും പരിസര വീഥികളും ദീപ അലങ്കാരത്തലും പീത പതാകകളും കൊടി തോരണങ്ങളും കൊണ്ടു അലംകൃതമാകും. ആഘോഷത്തിന്റെ വിജയത്തിനായി സേവനം യുകെ യുടെയും. ആശ്രമത്തിന്റെയും കമ്മറ്റികൾക്ക്‌ രൂപം നൽകിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്

സജീഷ് ദാമോദരൻ – 07912178127
ഗണേഷ് ശിവൻ – 07405513236
കല ജയൻ – 07949717228
സേവനം യു കെ – 07474018484

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് മിന്നും തുടക്കം. വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ദീപിക കുമാരി, അങ്കിത ഭക്ത്, ഭജന്‍ കൗര്‍ എന്നിവരടങ്ങുന്ന ടീമാണ് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചത്. 1983 പോയിന്റോടെ റാങ്കിങ് റൗണ്ടില്‍ നാലാം സ്ഥാനത്തെത്തിയാണ് ടീം ക്വാര്‍ട്ടറിലെത്തിയത്.

സൂപ്പര്‍ താരം ദീപിക ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ അങ്കിതയാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. അങ്കിത 11-ാം സ്ഥാനത്തെത്തി. അതേസമയം ഭജന്‍ കൗര്‍ 22-ാം സ്ഥാനത്തും ദീപിക കുമാരി 23-ാം സ്ഥാനത്തുമായാണ് ഫിനിഷ് ചെയ്തത്.

മത്സരത്തില്‍ 2046 പോയിന്റുമായി ദക്ഷിണ കൊറിയയാണ് ഒന്നാമതെത്തിയത്. 1996 പോയിന്റ് നേടി ചൈന രണ്ടാമതും 1986 പോയിന്റുമായി മെക്‌സിക്കോ മൂന്നാമതും ഫിനിഷ് ചെയ്തു. ജൂലൈ 28ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സ്- നെതര്‍ലന്‍ഡ്‌സ് മത്സരത്തിലെ വിജയിയെയാണ് ഇന്ത്യ നേരിടുക.

നിപ വൈറസ് പരിശോധന നടത്തിയ എട്ടു പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി രണ്ടു പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ എട്ടു പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണ. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

എറണാകുളം വാഴക്കുളത്ത് പള്ളി വികാരിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലിനെയാണ് പള്ളിക്ക് സമീപമുള്ള കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ആറുമണിയോടെ പള്ളിയിലെത്തിയ പാചകക്കാരിയാണ് പള്ളിയോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

വിവരമറിഞ്ഞെത്തിയ വിശ്വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുയാണ്. പൊലീസ് തുടർനടപടികള്‍ സ്വീകരിച്ചു.

യൂറോപ്പ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ജർമ്മനി, യു കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം വികാരോജ്വലമായി. കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള രാഷ്ട്രീയ -സാമൂഹിക – സാംസ്കാരിക – മാധ്യമ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടു ‘ഓർമയിൽ ഉമ്മൻ‌ചാണ്ടി’ എന്ന തലക്കെട്ടിൽ ഓൺലൈൻ ആയി സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ, എം എൽ എ നിർവഹിച്ചു.

കക്ഷി രാഷ്ട്രീയ ഭേദമന്യേ താൻ ഉൾപ്പടെയുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് വഴികാട്ടി ആയി മുൻപേ നടന്നു നീങ്ങിയ ആളായിരുന്നു ശ്രീ. ഉമ്മൻ ചാണ്ടി എന്നും അധികാരം നിലനിർത്താൻ അമിതാധികാരം പ്രയോഗിക്കുന്ന ഇന്നത്തെ ഭരണാധികാരികളിൽ നിന്നും വ്യത്യസ്തമായി ജനക്ഷേമം ലക്ഷ്യമാക്കി മുന്നിട്ടിറങ്ങിയ ഭരണാധിക്കാരി കൂടിയായിരുന്നു അദ്ദേഹമെന്നും അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തുകൊണ്ട് ശ്രീ. വി ഡി സതീശൻ പറഞ്ഞു.

ചടങ്ങിൽ എം എൽ എ മാരായ ശ്രീ. റോജി എം ജോൺ, ശ്രീ. സനീഷ് കുമാർ ജോസഫ്, എ ഐ സി സി ദേശീയ വക്താവ് ശ്രീമതി. ഷമാ മുഹമ്മദ്‌, കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനവർ ശ്രീ. പി സരിൻ, ഉമ്മൻ ചാണ്ടിയുടെ മകൾ ശ്രീമതി. മറിയ ഉമ്മൻ, ഐ ഒ സി ഗ്ലോബൽ കോർഡിനേറ്റർ ശ്രീ. അനുരാ മത്തായി, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ. അബിൻ വർക്കി, മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ. ജോർജ് കള്ളിവയലിൽ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു അനുസ്മരണ സന്ദേശങ്ങൾ നൽകി.

ഐ ഒ സി യൂറോപ്പ് വൈസ് – ചെയർമാൻ ശ്രീ. സിരോഷ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ ഒ സി ജർമ്മനി – കേരള ചാപ്റ്റർ പ്രസിഡന്റും പ്രോഗ്രാം കോർഡിനേറ്ററുമായ ശ്രീ. സണ്ണി ജോസഫ് സ്വാഗതവും, ഐ ഒ സി യു കെ – കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ ശ്രീ. റോമി കുര്യാക്കോസ് നന്ദിയും അർപ്പിച്ചു.

യൂറോപ്പിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ വിവിധ യുണിറ്റുകളെ പ്രതിനിധീകരിച്ചുകൊണ്ട് ശ്രീ. ജോയി കൊച്ചാട്ടി (ഐ ഒ സി സ്വിറ്റ്സർലൻഡ് പ്രസിഡന്റ്‌), ശ്രീ. ലിങ്കിൻസ്റ്റർ മാത്യു (ഐ ഒ സി അയർലണ്ട് പ്രസിഡന്റ്‌), ശ്രീ. സാഞ്ചോ മുളവരിക്കൽ (ഐ ഒ സി അയർലണ്ട് വൈസ് – പ്രസിഡന്റ്‌), ശ്രീ. ടോമി തോണ്ടംകുഴി (ഐ ഒ സി സ്വിറ്റ്സർലൻഡ് – കേരള ചാപ്റ്റർ പ്രസിഡന്റ്‌), ശ്രീ. സുജു ഡാനിയേൽ (ഐ ഒ സി യു കെ – കേരള ചാപ്റ്റർ പ്രസിഡന്റ്‌), ശ്രീ. ജിൻസ് തോമസ് (ഐ ഒ സി പോളണ്ട് – പ്രസിഡന്റ്‌), ശ്രീ. ഗോകുൽ ആദിത്യൻ (ഐ ഒ സി പോളണ്ട് – ജനറൽ സെക്രട്ടറി), ശ്രീ. അജിത് മുതയിൽ (ഐ ഒ സി യു കെ വക്താവ്), ശ്രീ. ബോബിൻ ഫിലിപ്പ് (ഐ ഒ സി യു കെ – കേരള ചാപ്റ്റർ) എന്നിവർ ചടങ്ങിൽ ശ്രീ. ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു സംസാരിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള സാമൂഹിക – സാംസ്കാരിക – മാധ്യമ പ്രവർത്തകരായ ജോസ് കുമ്പിളുവേലിൽ, അഗസ്റ്റിൻ ഇലഞ്ഞിപ്പള്ളി, ശ്രീമതി. ഷൈനു മാത്യൂസ് എന്നിവരും നിരവധി കോൺഗ്രസ്‌ / ഐ ഒ സി പ്രവർത്തകർ, ഉമ്മൻ ചാണ്ടിയെ നെഞ്ചോടു ചേർത്ത സുമനസുകൾ എന്നിവർ സമ്മേളനത്തിന്റെ ഭാഗമായി പങ്കെടുത്തു.

രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചനടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ എല്ലാസഹായവും പ്രധാനമന്ത്രി വാഗ്ദാനംചെയ്തു. ദേശസുരക്ഷ, സാമ്പത്തികവികസനം തുടങ്ങിയ കാര്യങ്ങളിൽ സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ് ഇന്ത്യയും ബ്രിട്ടനും തമ്മിൽ പുതിയ സാങ്കേതികസുരക്ഷാസംരംഭം (ടെക്നോളജി സെക്യൂരിറ്റി ഇനീഷ്യേറ്റീവ്) ആരംഭിക്കും. അധികാരമേറ്റശേഷമുള്ള ലാമിയുടെ ആദ്യ ഇന്ത്യാസന്ദർശനമാണിത്. ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്രവ്യാപാരക്കരാറിനായുള്ള ചർച്ചകൾ പുനരുജ്ജീവിപ്പിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യം.

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ തന്ത്രപ്രധാന പങ്കാളിത്തം വിപുലവും ആഴത്തിലുള്ളതുമാക്കാൻ ബ്രിട്ടൻ നൽകുന്ന മുൻഗണനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുമായി ചർച്ചനടത്താനായതിൽ സന്തോഷമുണ്ടെന്ന് മോദി പിന്നീട് ‘എക്സി’ൽ കുറിച്ചു. പരസ്പരബന്ധം മുന്നോട്ടുകൊണ്ടുപോകാൻ പ്രതിബദ്ധതയോടെ നിലകൊള്ളാനും മോദി ആഹ്വാനംചെയ്തു.

യൂറോപ്യൻ യൂണിയനിൽനിന്ന് പിരിഞ്ഞശേഷം ബദൽ വിപണികൾ തേടുന്ന ബ്രിട്ടൻ ഏറെ പ്രതീക്ഷയോടെ കാണുന്ന സ്വതന്ത്രവ്യാപാരക്കരാറിനായുള്ള ചർച്ചകൾ രണ്ടുവർഷത്തിലധികമായി നടക്കുന്നുണ്ട്. ബ്രിട്ടനിൽനിന്ന്‌ ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനുപകരം ഇന്ത്യൻ പൗരർക്ക് കൂടുതൽ വിസ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്.

സന്ദർശനത്തിനിടെ ലാമി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. പരിസ്ഥിതി, ബിസിനസ് രംഗങ്ങളിലെ പ്രമുഖരെയും ലാമി നേരിൽക്കാണും.

RECENT POSTS
Copyright © . All rights reserved