റബറിന് 250 രൂപയെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റബറിന് 250 രൂപ എന്ന ആവശ്യത്തിൽ നിന്ന് കർഷകർ പിന്നോട്ടില്ലെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. ആവശ്യം നിറവേറ്റിയെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഭരണകൂടത്തിന്റെ ഉത്തുംഗ ശൃംഗങ്ങളിൽ ഇരിക്കുന്നവരെ താഴെയിറക്കാനും കർഷകർ തന്നെ മുന്നോട്ടു വരും.

മലയോര കർഷകരോട് മുഖ്യമന്ത്രി പറഞ്ഞ വാഗ്ദാനം പാലിച്ചിട്ടില്ല. അത് പാലിക്കണം. റബറിന് 250 രൂപയെന്ന തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനം നിറവേറ്റി തരാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും പാംപ്ലാനി പറഞ്ഞു. നവ കേരള സദസ്സ് കണ്ണൂരിൽ വന്നപ്പോൾ മുഖ്യമന്ത്രി എന്നെയും ക്ഷണിച്ചു .ഞാനവിടെ ചെന്നത് കാപ്പിയും ചായയും കുടിക്കാനല്ല . വാഗ്ദാനങ്ങൾ നിറവേറ്റുന്ന സർക്കാരാണ് ഞങ്ങളുടെ സർക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങ് വാഗ്ദാനങ്ങൾ നിറവേറ്റിയെന്ന് അവകാശപ്പെടുമ്പോഴും ഞങ്ങൾ മലയോര കർഷകരോട് പറഞ്ഞൊരു വാക്കുണ്ട്. അതിതുവരെയും പാലിച്ചിട്ടില്ലെന്ന് ഞാൻ മുഖ്യമന്ത്രിയോട് ആ വേദിയിൽ പറഞ്ഞു.

പറഞ്ഞ വാക്ക് പാലിക്കണം. നിങ്ങളുടെ വാക്ക് വിശ്വസിച്ച് വോട്ട് ചെയ്ത ജനതയാണ് നിങ്ങളോട് പറയുന്നത്. പണമില്ലെന്നാണ് സർക്കാർ പറയുന്നത്. കർഷകന്റെ കാര്യം വരുമ്പോൾ മാത്രം പണമില്ലെന്ന വാക്കു കൊണ്ട് സർക്കാർ നമ്മുടെ വായടയ്ക്കാൻ ശ്രമിക്കുന്നു. കർഷകന്റെ കുടിശ്ശിക തീർത്ത ശേഷം മതി അടുത്തമാസം സർക്കാർ ജീവനക്കാരുടെ ശമ്പളം കൊടുക്കാൻ സർക്കാർ മുന്നോട്ടു വരേണ്ടതെന്നും ജോസഫ് പാംപ്ലാനി ഓർമ്മിപ്പിച്ചു.