Latest News

നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍ അവന്തിക എന്ന പാപ്പു ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബാല പങ്കുവച്ച വീഡിയോയും വാര്‍ത്തയായി മാറി.

ഈ വിവാദം ഇപ്പോള്‍ കത്തി നില്‍ക്കുമ്പോള്‍ ബാലയുടെയും അമൃതയുടെയും ഡ്രൈവറായിരുന്ന ഇര്‍ഷാദ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

14 വർഷത്തെ നിശബ്ദതയ്ക്ക് അവസാനം കുറിച്ചതിനു ഒരുപാട് നന്ദി അനിയാ, എന്ന ക്യാപ്ഷനോടെ അമൃതയാണ് ഇര്‍ഷാദിന്‍റെ ഇന്‍സ്റ്റഗ്രാം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അമൃതയെ അന്ന് ബാല ഉപദ്രവിക്കാറുണ്ടെന്നാണ് ഇര്‍ഷാദ് വീഡിയോയില്‍ പറയുന്നു.

അമൃത നടത്തിയ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലാണ് ഇര്‍ഷാദിന്‍റെ വെളിപ്പെടുത്തല്‍. ബാല അമൃത വിവാഹം കഴിഞ്ഞത് മുതല്‍ അവര്‍ പിരിയും വരെ അവരുടെ ഡ്രൈവറായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. പല കാര്യങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്.

പിരിഞ്ഞ ശേഷം ഞാന്‍ ചേച്ചിക്കൊപ്പമാണ് പോയത്. അമൃത ചേച്ചിയെ പുള്ളിക്കാരന്‍ പലപ്പോഴും മര്‍ദ്ദിക്കുന്നത് കണ്ടിട്ടുണ്ട്. അന്ന് 18 വയസുള്ള എന്നെ ബാല മര്‍ദ്ദിച്ചിട്ടുണ്ട്. മൂക്കില്‍ നിന്നും വായയില്‍ നിന്നും ചോര വന്നിട്ടുണ്ട്. അന്ന് ചെറുതായിരുന്നു തിരിച്ച് പ്രതികരിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല.

ചേച്ചി എന്നെ ഒരു അനിയനെപ്പോലെയാണ് കണ്ടത്. അതാണ് ചേച്ചിക്കൊപ്പം പോയത്. ഇപ്പോള്‍ വീഡിയോ ഇടാനുള്ള കാരണം. ഇന്നലെ പാപ്പുവിന്‍റെ വീഡിയോ കണ്ടു അതിന്‍റെ അടിയില്‍ പാപ്പുവിനെകൊണ്ട് പറഞ്ഞ് ചെയ്യിച്ചതാണെന്ന കമന്‍റ് പലയിടത്തും കണ്ടു ഒരിക്കലും ചേച്ചിയോ, അമ്മയോ, അഭിയോ അങ്ങനെ ചെയ്യില്ല. അങ്ങനെ പറഞ്ഞ് ചെയ്യിപ്പിക്കാനാണെങ്കില്‍ പണ്ടെ ചെയ്യിപ്പിക്കാമായിരുന്നു.

പതിനാല് കൊല്ലമായി ഇതിനെല്ലാം സാക്ഷിയായ എന്നോട് ഇതൊക്കെ തുറന്നു പറഞ്ഞുടെയെന്ന് ചേച്ചിയോ കുടുംബമോ എന്നോട് പറഞ്ഞിട്ടില്ല.

നിങ്ങള്‍ വിചാരിക്കും ഇത്രയും നാള്‍ എവിടെയായിരുന്നുവെന്ന് ഇത്രയും നാള്‍ മിണ്ടാതിരുന്നതാണ്. ഇപ്പോള്‍ പാപ്പുവിന്‍റെയും ചേച്ചിയുടെയും വീഡിയോ കണ്ട് വിഷമമായതിനാലാണ് ഇങ്ങനെ വീഡിയോ ചെയ്യുന്നത്. ഈ വീഡിയോ ഇടുന്നത് പോലും അവര്‍ക്ക് അറിയില്ല.

അവര്‍ വീഡിയോയില്‍ പറഞ്ഞതെല്ലാം സത്യമാണ്. അവര്‍ മൂന്ന് സ്ത്രീകളും കുട്ടിയും അടങ്ങുന്ന ചെറിയ കുടുംബമാണ് അവരെ ദ്രോഹിക്കരുത്. ബാലയുടെ കൂടെയുള്ളവര്‍ വലിയ ദ്രോഹമാണ് അവരോട് ചെയ്യുന്നത്.

ഇത് തുടര്‍ന്നാല്‍ വീണ്ടും വീഡിയോകള്‍ ചെയ്യേണ്ടിവരും. സത്യസന്ധമായ കാര്യമാണ് ചേച്ചിയും പാപ്പുവും പറയുന്നത് – ഇര്‍ഷാദ് വീഡിയോയില്‍ പറയുന്നു.

അമൃതയുടെ മകളുടെ ജന്മദിനത്തില്‍ മകള്‍ ചെയ്ത വീഡിയോയാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. തുടര്‍ന്ന് ഇരുഭാഗത്ത് നിന്നും ആരോപണങ്ങളുമായി നിരന്തരം സോഷ്യല്‍ മീഡിയയില്‍ ഇത് വന്‍ വിവാദമായി മാറി.

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് സ്വദേശി അര്‍ജുന്റെ മൃതദേഹവുമായി ആംബുലന്‍സ് കേരളത്തിലെത്തി. തലപ്പാടി ചെക്ക്‌പോസ്റ്റിലും കാസര്‍കോടും നിരവധി പേരാണ് അര്‍ജുന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തു നിന്നത്. പുലര്‍ച്ചെ രണ്ടരയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.

കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു. കേരള, കര്‍ണാടക പൊലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിച്ച ശേഷം സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടത്തും.

72 നാള്‍ നീണ്ട രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കിയ കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയ്ലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫും ഷിരൂരിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്. പുലര്‍ച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂര്‍ നഗരം പിന്നിട്ടു. പിന്നീട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എ.കെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെയായിരുന്നു അന്ത്യയാത്രയ്ക്കായി വീട്ടിലേക്കുള്ള മടക്കവും. വെള്ളിയാഴ്ച വൈകുന്നേരം ആറിന് കാര്‍വാര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് പുറപ്പെടുമ്പോള്‍ സഹോദരന്‍ അഭിജിത്തും സഹോദരീ ഭര്‍ത്താവ് ജിതിനുമാണ് ഒപ്പമുണ്ടായിരുന്നത്.

സി.പി.എം. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പി.വി. അന്‍വറിനെതിരെ ഭീഷണിമുദ്രാവാക്യം. മര്യാദയ്ക്ക് നടന്നില്ലെങ്കില്‍ കയ്യുംകാലും വെട്ടിമുറിക്കുമെന്നാണ് ഭീഷണി. നിലമ്പൂര്‍ ഏരിയ കമ്മിറ്റിയുടെ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം.

‘പി.വി. അന്‍വര്‍ എമ്പോക്കി, മര്യാദയ്ക്ക് നടന്നോളൂ. സി.പി.ഐ.എം. ഒന്നുപറഞ്ഞാല്‍, ഗോവിന്ദന്‍ മാസ്റ്റര്‍ ഒന്ന് ഞൊടിച്ചാല്‍, കയ്യുംകാലും വെട്ടിയരിഞ്ഞ് ചാലിയാര്‍ പുഴയില്‍ കൊണ്ടാക്കും’, എന്നാണ് മുദ്രാവാക്യം.

പ്രതിഷേധപ്രകടനത്തിനൊടുവില്‍ അന്‍വറിന്റെ കോലം കത്തിച്ചു. ചെങ്കൊടി തൊട്ടുകളിക്കണ്ട എന്ന ബാനറും അന്‍വറിന്റെ കോലവുമായിട്ടായിരുന്നു നിലമ്പൂര്‍ നഗരത്തിലൂടെ പ്രതിഷേധം. അന്‍വര്‍ സി.പി.എം. നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ നടത്തുന്ന ആക്ഷേപങ്ങള്‍ക്കെതിരെ സി.പി.എം. പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഏരിയാ തലത്തില്‍ പ്രതിഷേധത്തിന് സി.പി.എം. ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്തത്.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെതുടര്‍ന്ന് മലയാളി ന്യായാധിപന്‍ അമേരിക്കയില്‍ അറസ്റ്റില്‍. പത്തനംതിട്ട കോന്നി സ്വദേശിയും ടെക്‌സാസിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയുമായ കെ.പി ജോര്‍ജാണ് അറസ്റ്റിലായത്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായി വ്യാജ സമൂഹ മാധ്യമ അക്കൗണ്ട് ഉപയോഗിച്ചു എന്നതടക്കമുള്ള ഗൗരവതരമായ പരാതികളിലാണ് അറസ്റ്റ്. അതേസമയം, നീതി വിജയിക്കുമെന്നും താന്‍ നിരപരാധിയാണെന്നും സ്ഥാനം രാജി വയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജോര്‍ജിനെ വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്യുകയും ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജയിലില്‍ അടയ്ക്കുകയും ചെയ്തു.

താന്‍ വംശീയ ആക്രമണത്തിന് വിധേയനായെന്ന് പല തവണ വ്യാജ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തു. സഹതാപം പിടിച്ചുപറ്റാനും സ്വാധീനം ചെലുത്താനും ശ്രമിച്ചെന്നതാണ് കേസ്. ‘അന്റോണിയോ സ്‌കാലിവാഗ്’ എന്ന പേരിലായിരുന്നു ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചത്.

കെ.പി ജോര്‍ജിന്റെ ചീഫ് ഓഫ് സ്റ്റാഫായി പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു ഇന്ത്യക്കാരന്‍ തരാല്‍ പട്ടേലാണ് അക്കൗണ്ട് സൃഷ്ടിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ജോര്‍ജിന്റെ പൂര്‍ണ അറിവോടെയായിരുന്നുവെന്നാണ് ഇതെന്നാണ് കണ്ടെത്തല്‍. വ്യക്തമായ ആശയവിനിമയത്തിന് ശേഷമായിരുന്നു അക്കൗണ്ടില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നത്.

ഏറെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് കെ.പി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. 1,000 ഡോളറിന്റെ ബോണ്ട് നല്‍കിയാണ് കെ.പി ജോര്‍ജ് പുറത്തിറങ്ങിയത്. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയുടെ ഭരണം നിര്‍വഹിക്കുന്ന അഞ്ചംഗ സമിതിയില്‍ ഏറ്റവുമധികം വോട്ട് നേടി വിജയിച്ച കെ.പി ജോര്‍ജ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്നു. രണ്ടാം തവണയാണ് അദ്ദേഹം കൗണ്ടി ജഡ്ജായി തിരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രെവര്‍ നെല്‍സ് ആയിരുന്നു എതിരാളി.

ഓണാഘോഷമെന്നാല്‍ എല്ലാവരും ഒരുമിച്ചുള്ള ആഘോഷമാണ്. ഗ്ലോസ്റ്റര്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ ഈ ഓണാഘോഷം തീര്‍ത്തും വ്യത്യസ്തമായിരിക്കുകയാണ്. ട്രസ്റ്റ് ആദ്യമായി ഓണ സദ്യ ഒരുക്കിയിരിക്കുകയാണ് ജീവനക്കാര്‍ക്ക്. ഇത് അപൂര്‍വ്വവുമാണ്.

മലയാളികള്‍ എവിടുണ്ടോ അവിടെ ഓണം ഒരു വലിയ ആഘോഷമാണ്. ഇപ്പോഴിതാ മലയാളി ജീവനക്കാര്‍ മാത്രമല്ല ബ്രിട്ടീഷ് ജീവനക്കാരും ഓണത്തിന്റെ തനതായ വസ്ത്രമണിഞ്ഞ് എത്തി ഓണസദ്യ ആസ്വദിച്ചിരിക്കുകയാണ്.

ഗ്ലോസ്റ്റര്‍ ഷെയര്‍ എന്‍എച്ച്എസ് ആശുപത്രിയിലെ ബ്രിട്ടീഷ് ജീവനക്കാര്‍ മുണ്ടും നേരിതും അണിഞ്ഞെത്തിയപ്പോള്‍ അത് കൗതുകവും ഒപ്പം മനസിന് കുളിര്‍മയേകുന്ന ഒരു കാഴ്ച കൂടിയായി. മലയാളികളുടെ സ്‌നേഹം തൊട്ടറിഞ്ഞ് അവരുടെ കൂടെ കൂടി ആഘോഷത്തില്‍ പങ്കാളികളാകാന്‍ കാണിച്ച ബ്രിട്ടീഷ് ജീവനക്കാരുടെ ”വൈബ് ”സോഷ്യല്‍മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.

ഗ്ലോസ്റ്റര്‍ എന്‍എച്ച്എസ് ആശുപത്രി ക്യാന്റീനില്‍ പ്രൊഡക്ഷന്‍ ചുമതലയുള്ള മലയാളി ബെന്നി ഉലഹന്നാനും സഹ ജീവനക്കാരും ചേര്‍ന്നാണ് രുചികരമായ ഓണ സദ്യ ഒരുക്കിയത്. മുന്നൂറോളം പേര്‍ ഓണസദ്യ ആസ്വദിക്കുകയും ചെയ്തു.

നേരത്തെ ക്യാന്റീനില്‍ ദോശയും ചമ്മന്തിയും സാമ്പാറും വിളമ്പി ഇവിടം ശ്രദ്ധ നേടിയിരുന്നു.

യുകെയില്‍ ഏറ്റവും കൂടുതല്‍ മലയാളി നഴ്‌സുമാര്‍ ജോലിചെയ്യുന്ന ആശുപത്രികളില്‍ ഒന്നായ ഗ്ലോസ്റ്ററില്‍ മനോഹരമായ പൂക്കളവും ഒരുക്കിയിരുന്നു. ഓണസദ്യയും ഇപ്പോള്‍ ഹിറ്റായിരിക്കുകയാണ്.

ന്യൂട്രിഷന്‍ ആന്‍ഡ് ഹൈഡ്രേഷന്‍ വീക്കിന്റെ ഭാഗമായി എന്‍എച്ച്എസ് ക്യാന്റീനില്‍ ഒരുക്കിയ തട്ടു ദോശകള്‍ ചൂടപ്പം പോലെ വിറ്റുപോയിരുന്നു. ഇപ്പോഴിതാ വിഭവങ്ങള്‍ നിറഞ്ഞ ഓണസദ്യയും വൈറലായി കഴിഞ്ഞു.

ഓണം അങ്ങനെ ആഘോഷിക്കുകയാണ്. അതിര്‍വരമ്പുകളില്ലാതെ… ഗ്ലോസ്റ്റര്‍ മലയാളികളാകെ ഏറ്റെടുത്തുകഴിഞ്ഞു ഈ എന്‍എച്ച്എസ് ഓണാഘോഷം.

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ (എൽ എച്ച് എ) ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 28ന് വൈകിട്ട് 5:30 മുതൽ അരങ്ങേറും. മാസംതോറും സത്‌സംഗങ്ങളും ഭാരതീയ തനതു കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി വൈവിധ്യങ്ങളാര്‍ന്ന ആഘോഷങ്ങളും സംഘടിപ്പിക്കുന്ന എൽ എച്ച് എ-യുടെ ഇക്കൊല്ലത്തെ ഓണാഘോഷവും വൈവിധ്യം നിറഞ്ഞതാണ്. ക്രോയ്‌ഡോണിലെ വെസ്റ്റ് തൊണ്ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ സെപ്റ്റംബര്‍ 28 നു നടക്കുന്ന ആഘോഷ പരിപാടികള്‍ വ്യത്യസ്തത കൊണ്ടും മലയാള തനിമ കൊണ്ടും വേറിട്ട് നില്‍ക്കുന്നു.

മാവേലി എഴുന്നള്ളത്തോട് കൂടി സമാരംഭിക്കുന്ന കാര്യപരിപാടികൾ വിഭവസമൃദ്ധവും തികച്ചും സൗജന്യവുമായ ഓണസദ്യയോട് കൂടി അവസാനിക്കും.

താലപ്പൊലിയുടെയും താളഘോഷങ്ങളുടെയും അകമ്പടിയോടെ മഹാബലിയെ എതിരേറ്റുകൊണ്ടാണ് ആഘോഷ പരിപാടികളുടെ തുടക്കം. കുട്ടികൾ മാവേലി വേഷത്തിലെത്തുന്നു എന്നത് എൽ എച്ച് എയുടെ ഓണാഘോഷ പരിപാടികളുടെ പ്രത്യേകതയാണ്. ഔപചാരിക ഉദ്‌ഘാടനത്തിനും ഭദ്രദീപം തെളിയിക്കലിനും ശേഷം ഗാനസന്ധ്യ , കുട്ടികളുടെ നൃത്താർച്ചന, അനുഗ്രഹീത കലാകാരി ഐറീന മിഹേല്ക്കോവിച് (Irena Mihalkovich) അവതരിപ്പിക്കുന്ന മോഹിനിയാട്ടം, എൽ എച്ച് എ അംഗങ്ങളുടെ മെഗാ തിരുവാതിര, സുപ്രസിദ്ധ സോപാന സംഗീതജ്ഞൻ വിശ്വജിത് തൃക്കാക്കര അവതരിപ്പിക്കുന്ന സോപാന സംഗീതം തുടങ്ങിയ തനതു കലാ ശിൽപങ്ങളുടെ അവതരണത്താൽ വേറിട്ടതാകുമെന്ന് സംഖാടകർ അറിയിച്ചു. കേരളത്തിന്റെ തനത് ക്ഷേത്രകലകളിൽ ഒന്നായ സോപാന സംഗീത മേഖലയിൽ പ്രശസ്തനായ വിശ്വജിത്, ചെണ്ടയിലെ പഞ്ചാരി, പാണ്ടി, ചെമ്പട തുടങ്ങിയ ക്ഷേത്ര മേളങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്.

മുരളി അയ്യരുടെ നേതൃത്വത്തിൽ പ്രത്യേക ദീപാരാധനയും തുടര്‍ന്ന് വിളമ്പുന്ന സാമ്പ്രദായിക ഓണസദ്യയും ആഘോഷപരിപാടികളുടെ മറ്റൊരു പ്രത്യേകതയാണ്.

സഹൃദയരായ കൂട്ടായ്മ അംഗങ്ങളുടെ സംഭാവനകള്‍ കൊണ്ടാണ് ലണ്ടൻ ഹിന്ദു ഐക്യവേദി സൗജന്യമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പതിവുപോലെ ഇക്കൊല്ലത്തെ ഓണാഘോഷവും ഓണസദ്യയും സൗജന്യമായാണ്. ഏവര്‍ക്കും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഓണാശംസകള്‍ നേരുന്നതോടൊപ്പം, ഒട്ടനവധി സാമൂഹിക-രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ആഘോഷ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മോഹൻജി ഫൗണ്ടേഷനോടൊപ്പം ലണ്ടൻ ഹിന്ദു ഐക്യവേദി അറിയിച്ചു.

ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് : Registration Form – ONAM 2024 (google.com)


മോഹൻജി ഫൗണ്ടേഷനുമായി ചേർന്ന് ലണ്ടൻ ഹിന്ദു ഐക്യവേദി ലണ്ടനിൽ പണികഴിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന ഗുരുവായൂരപ്പക്ഷേത്രം, ശ്രീ ഗുരുവായൂരിലെ ക്ഷേത്ര മാതൃകയിലാണ് തന്നെയാണ് പണികഴിക്കുവാൻ ഒരുങ്ങുന്നത്. ലോകത്തിൻറെ നാനാഭാഗങ്ങളിലായി ഒട്ടേറെ സാമൂഹിക-സന്നദ്ധ-ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനയാണ് മോഹൻജി ഫൗണ്ടേഷൻ. അഞ്ച് ഭൂഖണ്ഡങ്ങളിലായി 17 ൽ പരം രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന മോഹൻജി ഫൗണ്ടേഷൻറെ സന്നദ്ധ പ്രവർത്തനങ്ങൾ ഇന്ന് 80 ൽ പരം രാജ്യങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. മോഹൻജി ഇന്റർനാഷണൽ ഫൗണ്ടേഷൻ്റെ ആസ്ഥാനം സ്വിട്സര്ലാണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. സ്വിസ് ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് മോഹൻജി ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. യുകെയിലെ സ്കോട്ലാൻഡിലുള്ള അബെർഡീനിൽ മോഹൻജി സെൻ്റർ ഓഫ് ബെനവലൻസ് ഈ അടുത്തിടെ പ്രവർത്തനം ആരംഭിച്ചിരുന്നു.

കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക

സുരേഷ് ബാബു: 07828137478, വിനോദ് നായർ : 07782146185 , ഗണേഷ് ശിവൻ : 07405513236 , ഗീത ഹരി: 07789776536

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: [email protected]

തൃശൂരില്‍ മൂന്നിടങ്ങളിലായി വന്‍ എടിഎം കൊള്ള. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളാണ് കൊള്ളയടിച്ചത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക വിവരം.

തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കാറില്‍ വന്ന നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു.

ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷ്ടാക്കളാണോ കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി അനുകൂല ഫെയ്‌സ്ബുക്ക് കൂട്ടായ്മ പോരാളി ഷാജി. നേതാക്കളല്ല പാര്‍ട്ടിയെന്നും അണികള്‍ എതിരായാല്‍ നേതാക്കള്‍ക്ക് പുല്ലുവിലയാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പോരാളി ഷാജി പറഞ്ഞു. തെറ്റുകള്‍ തിരുത്താനുള്ളതാണെന്നും മസില്‍ പിടിച്ച് നിന്നതുകൊണ്ട് കാര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബംഗാളിലേയും ത്രിപുരയിലേയും സി.പി.എമ്മിന്റെ ചരിത്രവും ജനപ്രതിനിധികളുടെ എണ്ണവും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഈ സംസ്ഥാനങ്ങളിലെ നേതാക്കള്‍ ഭൂരിഭാഗവും ഇപ്പോഴും സി.പി.എമ്മാണെന്നും എന്നിട്ടും എങ്ങനെയാണ് പാര്‍ട്ടിക്ക് വോട്ട് കുത്തനെ കുറഞ്ഞതെന്നും കൂട്ടായ്മ ചോദിച്ചു.

സി.പി.എമ്മിന് നഷ്ടപ്പെട്ട വടകര ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയാത്തതിനെ കുറിച്ചും രൂക്ഷമായ പരിഹാസം പോസ്റ്റിന്റെ കമന്റായി പോരാളി ഷാജി കുറിച്ചു. ഒരു വടകര പോയിട്ട് ഇത് വരെ കിട്ടിയിട്ടില്ല, എന്നിട്ടല്ലേ കേരളം എന്നായിരുന്നു കമന്റ്. നിരവധി പേര്‍ പോരാളി ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ച് ലൈക്കുകളും കമന്റുകളും ഷെയറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

എയിൽസ്ബറി, ഗ്രേഞ്ച് സ്കൂൾ അങ്കണത്തിൽ വെച്ചു നടത്തപ്പെട്ട ഈ വർഷത്തെ എ.എം.എസ് ഓണാഘോഷ പരിപാടി വളരെ ചിട്ടയോടും നാളെ ഇതുവരെ നടത്തപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രൗഢഗംഭീരവുമായി. മാവേലിയെയും മുഖ്യ അതിഥിയെയും താലപ്പൊലി, വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്റ്റേജിലേക്ക് ആനയിച്ചു. എയിൽസബറി എം പി, ലോറ ക്രൈക് സ്മിത്ത് ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. എ.എം.എസ് പ്രസിഡന്റ് കെന്‍ സോജൻ, സെക്രട്ടറി മാർട്ടിൻ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള 11 അംഗ കമ്മിറ്റി,ശ്രീജ ദിലീപ്,ജോസ് വർഗീസ്, ജോബിൻ സെബാസ്റ്റ്യൻ, ജോസഫ് കുരുവിള, ബിന്നു ജോസഫ്, സെലസ്റ്റിൻ പാപ്പച്ചൻ, ആന്റണി തോമസ്, ബ്ലെസ്സി ബാബു, സന്തോഷ് എബ്രഹാം എന്നിവർ നേതൃത്വം നൽകി.

വൈവിധ്യമാർന്ന നൃത്ത പരിപാടി, നിരവധി ഗാനാലാപനം, തിരുവാതിര, വടംവലി, തനിമയാർന്ന കേരള ഓണസദ്യ എന്നിവയാൽ സജീവമായിരുന്നു. കലാ, കായിക മത്സരത്തിൽ വിജയികൾ ആയവർക്ക് സമ്മാന വിതരണം നടന്നു. പുതിയ പ്രവർത്തന വർഷത്തിലേക്കുള്ള എ.എം.എസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. ശ്രീ രാജേഷ് പ്രസിഡണ്ട് ആയിട്ടുള്ള 11 അംഗ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു.

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍ അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ ആഭ്യന്തര സെക്രട്ടറി വീണ്ടും അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി.

ഇന്നലെ രാത്രി തന്നെ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിന് ശുപാര്‍ശ നല്‍കിയതായാണ് വിവരം. ശുപാര്‍ശ തള്ളണോ സ്വീകരിക്കണോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കും.

നേരത്തെ എഡിജിപി അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമായി വിശ്വാസത്തിലെടുക്കാതെ, കൂടുതല്‍ അന്വേഷണം വേണമെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള കവറിങ് ലെറ്റര്‍ സഹിതമായിട്ടായിരുന്നു പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

ഈ റിപ്പോര്‍ട്ട് പരിശോധിക്കാനായി മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തില്‍ പൂരം കലക്കലില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചെന്നും അത് പരിശോധനയ്ക്കായി ആഭ്യന്തര സെക്രട്ടറിക്ക് അയച്ചുവെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്.

പൂരം കലക്കലില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു എഡിജിപി എം.ആര്‍ അജിത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് കമ്മീഷണര്‍ക്കാണ് വീഴ്ച സംഭവിച്ചത്. ഒപ്പം തിരുവമ്പാടി ദേവസ്വത്തേയും എഡിജിപി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.

പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഇടതു മുന്നണിയിലെ സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നത്. പൂരം നടന്ന ദിവസം എഡിജിപി അജിത് കുമാര്‍ തൃശൂരിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

RECENT POSTS
Copyright © . All rights reserved