Latest News

ഷിബി ചേപ്പനത്ത്

യാക്കോബായ സുറിയാനി സഭ എല്ലാ വർഷത്തെപ്പോലെയും ഈ വർഷവും യു കെ ഭദ്രാസനത്തിലെ 35ൽ പരം ദേവാലയങ്ങളിൽ കഷ്ടാനുഭവാഴ്ച ശുശ്രൂഷകൾ നടത്തുന്നതിനുള്ള പ്രാരംഭ ക്രമീകരണങ്ങൾ പൂർത്തിയാക്കി.

യുകെ പാത്രിയർക്കൽ വികാരി അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനി വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നല്കും. കൂടാതെ മാർച്ച് 28 പെസഹാ വ്യാഴാഴ്ച, കർത്താവ് ശിഷ്യൻമാരുടെ കാൽ കഴുകഴിയതിനെ അനുസ്മരിക്കുന്നതിൻറെ ഭാഗമായി നടത്തുന്ന കാൽകഴുകൽ ശുശ്രൂഷ അഭിവന്ദ്യ പിതാവിൻറെ മഹനീയ കാർമ്മികത്വത്തിൽ നടത്തപ്പെടും. ബർമ്മിങ്ങ്ഹാമിലെ St. ജോർജ് ദേവാലയമാണ് കൃത്യം 1 മണിക്ക് തുടങ്ങുന്ന പ്രസ്തുത ചടങ്ങുകൾക്ക് ആതിഥേയത്വം വഹിക്കുന്നത്.

Address:-

St. ALPHEGE PARISH CHURCH
CHURCH HILL ROAD
SOLIHULL-B913RQ

ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ കാലേകൂട്ടി വന്ന് മഹനീയമായ ഈ ശുശ്രൂഷയിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ വിധം ജോലി ക്രമീകരണങ്ങൾ നടത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

വേൾഡ് മലയാളി കൗൺസിലിൻ്റെ ഇൻ്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡൻ്റ് ഡോ ജിമ്മി മൊയലൻ ലോനപ്പൻ അസോസിയേഷൻ പൊതുജന ബോധവത്കരണത്തിനായിഓൺലൈൻ ഹെൽത്ത് സെമിനാർ സംഘടിപ്പിക്കുന്നു . 17/03/24 ന് ഇന്ത്യൻ സമയം ഞായറാഴ്ച 7.30 വൈകുന്നേരം ( യുകെ സമയം 2 pm) സൂം പ്ലാറ്റ്‌ഫോമിൽ ആണ് സെമിനാർ നടത്തുന്നത് .

വിഷയങ്ങളും പ്രഭാഷകരും ഇവയാണ്.

1. പ്രമേഹം: നിങ്ങൾ അറിയേണ്ട കാര്യങ്ങൾ, പ്രൊഫ. ഡോ. ഗോഡ്വിൻ സൈമൺ, അസോസിയേറ്റ് മെഡിക്കൽ ഡയറക്ടറും കൺസൾട്ടൻ്റ് എൻഡോക്രൈനോളജിസ്റ്റും, ബിഎച്ച്ആർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ലണ്ടൻ,
2. സൈക്കോളജിക്കൽ സ്ട്രെസ്, ഡോ ഷറഫുദ്ധീൻ കടമ്പോട്ട്, ചീഫ് കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്, സിംഫണി ഓഫ് ലൈഫ്, കോഴിക്കോട്
3. മലയാളികൾക്കുള്ള യുകെ നഴ്‌സ് ജോലികൾ, ശ്രീ ജിനോയ് മദൻ, കിഡ്‌നി ട്രാൻസ്പ്ലാൻറ് നഴ്‌സ് ക്ലിനിഷ്യൻ, റോയൽ ലിവർപൂൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ.

സൂം മീറ്റിംഗ് ലിങ്ക് https://us02web.zoom.us/j/83164185202?pwd=dXNoVXNoRnR2V25zWkFjWC94S2tSQT09.
മീറ്റിംഗ് ഐഡി 83164185202
പാസ്‌വേഡ് 643830 .
കൂടുതൽ വിവരങ്ങൾ അറിയാൻ 0044-7470605755 എന്ന വാട്ട്‌സ്ആപ്പ് വഴി ഡോ. ജിമ്മിയെ ബന്ധപ്പെടുക.

ഗൃഹാതുരത്വമുണര്‍ത്തുന്ന ഹൃദയഹാരിയായ നിരവധി ഗാനങ്ങളുമായി സംഗീത സാന്ദ്രമായ ഒരു സായാഹ്നം അണിയിച്ചൊരുക്കുകയാണ്‌ ഡെര്‍ബിയിലെ ഗായകര്‍. ആഴ്ചകളോളം നീണ്ട ചിട്ടയായ പരിശീലനത്തിനൊടുവിലാണ്‌ ഇവര്‍ വേദിയിലെത്തുന്നത്‌ . മാര്‍ച്ച്‌ 16 നു വൈകുന്നേരം 5 മണിക്ക്‌ മിക്കിളോവര്‍ സെന്റ്‌ ജോണ്‍സ്‌ ചര്‍ച്ച്‌ ഹാളില്‍ വച്ച്‌ നടക്കുന്ന ഗാനമേളയില്‍ പതിനഞ്ചു ഗായകരാണ്‌ വേദിയിലെത്തുന്നത്‌ .

വൈവിധ്യമാര്‍ന്ന ഒട്ടേറെ ഗാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്‌ ഇതിന്റെ സംഘാടകരായ ബിജു വര്‍ഗീസും ജോസഫ്‌ സ്റ്റീഫനും. ഇതില്‍ പഴയ ഗാനങ്ങള്‍ മുതല്‍ ശാസ്ത്രീയ സംഗീതപ്രധാനമായവയും നാടന്‍ പാട്ടുകളും നാടക ഗാനങ്ങളും ‘അടിപൊളി’ ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. യു കെ യിലെ പല സ്റ്റേജുകളിലും ഗാനങ്ങള്‍ അവതരിപ്പിച്ചു പ്രാവീണ്യം തെളിയിച്ചിട്ടുള്ള പല ഗായകരും ഇതില്‍ ഗാനങ്ങള്‍ അവതരിപ്പിക്കുന്നു.

ഈ സംഗീത സന്ധ്യയുടെ മറ്റൊരു പ്രത്യേകത ഇതിന്റെ അവതരണരീതിയാണ്‌. ഓരോ ഗാനങ്ങളുടെയും പിന്നിലുള്ള കഥകള്‍ വിവരിച്ചു അവയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചുമാണ്‌ അവതരണം ക്രമീകരിച്ചിരിക്കുന്നത്‌ . വിവിധ രാജ്യങ്ങളില്‍ അരങ്ങേറിയ മെഗാ സ്റ്റേജ്‌ ഷോകളില്‍ അവതാരകരായി തിളങ്ങിയ രാജേഷ്‌ നായര്‍ , ഗ്രീഷ്മ ബിജോയ്‌ എന്നിവരാണ്‌ ഇതിന്റെ അവതാരകരാതെത്തുന്നത്‌ .

സംഗീത ആസ്വാദകര്‍ക്ക്‌ അസുലഭമായ ഒരു സായാഹവും ഒപ്പം ചുരുങ്ങിയ നിരക്കിലുള്ള സ്വാദിഷ്ടമായ ഭക്ഷണ ക്രമീകരണവും ഒരുക്കിയിട്ടുള്ള ഈ പരിപാടിയുടെ പ്രവേശനം സൗജന്യമായിരിക്കും.

സംഘാടകര്‍: ബിജു വര്‍ഗീസ്‌ , ജോസഫ്‌ സ്റ്റീഫന്‍
അവതാരകര്‍ : രാജേഷ്‌ നായര്‍, ഗ്രീഷ്മ ബിജോയ്‌
ഗായകര്‍: അലന്‍ സാബു , അലക്സ്‌ ജോയ്‌ , അതുല്‍ നായര്‍ , അയ്യപ്പകൃഷ്ണദാസ്‌ ,ബിജു വര്‍ഗീസ്‌ , ജോസഫ്‌ സ്റ്റീഫന്‍ , മനോജ് ആന്റണി , പ്രവീണ്‍ റെയ്മണ്ട്‌ , റിജു സാനി , ബിന്ദു സജി, ദീപ അനില്‍, ജിജോള്‍ വര്‍ഗീസ്‌ , ജിതാ രാജ്‌ , സിനി ബിജോ

കോഴിക്കോട്, വയനാട് ജില്ലകളിലെ പഴംതീനി വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച് പഠനറിപ്പോർട്ട്. പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി.) ഗവേഷകർ 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബർ മാസങ്ങളിൽ നിപബാധിതമേഖലകളിൽനിന്ന് ശേഖരിച്ച വവ്വാൽ സ്രവങ്ങളുടെ പരിശോധനാഫലങ്ങളിലാണ് വൈറസ് സാന്നിധ്യം വ്യക്തമായത്. വൈറസ് മനുഷ്യരിലേക്ക് ഏതുവിധത്തിലാണ് പകരുന്നതെന്ന് വ്യക്തമാകാൻ തുടർപഠനം ആവശ്യമാണെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, മണാശ്ശേരി, കുറ്റ്യാടി, കള്ളാട്, തളീക്കര, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളിൽനിന്നാണ് വവ്വാലുകളുടെ സ്രവങ്ങൾ ശേഖരിച്ചത്. 272 വവ്വാലുകളുടെ സ്രവങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 20.9 ശതമാനത്തിൽ നിപ വൈറസ് ആന്റിബോഡി സാന്നിധ്യമുണ്ടായിരുന്നു. 44 വവ്വാലുകളുടെ കരളിൽനിന്നും പ്ലീഹയിൽനിന്നും ശേഖരിച്ച സാംപിളുകളിൽ നാലെണ്ണത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തി. മുമ്പ് കേരളത്തിൽ കണ്ടെത്തിയ നിപ വൈറസുമായി 99 ശതമാനം ജനിതകസാമ്യമുള്ളവയാണ് തിരിച്ചറിഞ്ഞ വൈറസെന്നും വ്യക്തമായി. മുൻവർഷങ്ങളിൽ നടത്തിയ പരിശോധനകളിലും മേഖലയിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

രോഗം വീണ്ടും പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഫ്രന്റീയേഴ്സ് മൈക്രോബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പുനൽകുന്നു. 2018, 19, 21, 23 വർഷങ്ങളിലാണ് കേരളത്തിൽ നിപ രോഗബാധയുണ്ടായത്.

കേരളത്തിലെ നിപബാധയിൽ വൈറസ് വവ്വാലുകളിൽനിന്ന് എങ്ങനെ മനുഷ്യരിലെത്തുന്നുവെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെ മനുഷ്യർക്ക് രോഗംപകരാൻ സാധ്യതയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. രോഗപ്രതിരോധപ്രവർത്തനങ്ങൾ വിജയത്തിലെത്താൻ രോഗംവരുന്നവഴി വ്യക്തമാകണമെന്ന് വനംവകുപ്പ് മുൻ അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ ‍ഡോ. അരുൺ സത്യൻ ചൂണ്ടിക്കാട്ടി.

വവ്വാലുകൾ കടിക്കുന്ന പഴങ്ങളിൽ വൈറസ് സാന്നിധ്യം കാണുന്നുണ്ടോ എന്നുപരിശോധിക്കപ്പെടണം. രാത്രി ക്യാമറാനിരീക്ഷണം ഉൾപ്പെടെ ഇതിനാവശ്യമാണ്.

നഗരത്തില്‍ മദ്യപിച്ച ശേഷം അലക്ഷ്യമായി വാഹനമോടിക്കുന്നവരുടെ എണ്ണം പെരുകുന്ന പശ്ചാത്തലത്തില്‍ പുതിയ തീരുമാനം നടപ്പിലാക്കാന്‍ ഒരുങ്ങി പൊലീസ്. നിയമപ്രകാരം മദ്യപിച്ച്‌ വാഹനം ഓടിച്ചാല്‍ പിഴ ഒടുക്കുകയും നിയമ നടപടി നേരിടുകയും വേണമെന്നാണ്. എന്നാല്‍ കേസുകളുടെ എണ്ണം കുറയ്ക്കാനായി കേസിനും പിഴയ്ക്കും പുറമേ ട്രോഫിക് പൊലീസ് സംഘടിപ്പിക്കുന്ന ക്ലാസുകളില്‍ പങ്കെടുക്കുകയും വേണം.

ക്ലാസുകള്‍ ഈസ്റ്റ്, വെസ്റ്റ് ട്രാഫിക് എസിപിമാരുടെ ഓഫിസുകളിലാണ് നടക്കുക. കൊച്ചി നഗരത്തില്‍ മദ്യപിച്ച്‌ അലക്ഷ്യമായി വാഹനമോടിക്കുന്നവര്‍ക്കെതിരെ ദിവസേന നാല്‍പതിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്നാണ് കണക്ക്.

ഒരു തവണ പിടിയിലാകുന്നവര്‍ വീണ്ടും മദ്യപിച്ചു വാഹനം ഓടിക്കുന്നില്ല എന്നുറപ്പു വരുത്തുകയാണു ക്ലാസിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതോടൊപ്പം മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള ശുപാര്‍ശ മോട്ടര്‍ വാഹന വകുപ്പിനു നല്‍കുമെന്നും കമ്മിഷണര്‍ അറിയിച്ചു.

ട്രാഫിക് സ്റ്റേഷനുകള്‍ക്കു പുറമേ കളമശേരി, ഏലൂര്‍, ചേരാനല്ലൂര്‍, എളമക്കര, പാലാരിവട്ടം, ഇന്‍ഫോപാര്‍ക്ക്, തൃക്കാക്കര, മരട്, ഹില്‍പാലസ്, അമ്ബലമേട്, ഉദയംപേരൂര്‍, പനങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നവര്‍ ഇടപ്പള്ളിയിലുള്ള ട്രാഫിക്ക് ഈസ്റ്റ് എസിപിയുടെ ഓഫിസിലും മുളവുകാട്,സെന്‍ട്രല്‍, നോര്‍ത്ത്, കടവന്ത്ര, സൗത്ത്, ഹാര്‍ബര്‍, പള്ളുരുത്തി, കുമ്ബളങ്ങി,കണ്ണമാലി, തോപ്പുംപടി, ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി എന്നീ സ്റ്റേഷനുകളില്‍ കേസുള്ളവര്‍ വെസ്റ്റ് എസിപിയുടെ ഓഫിസിലും ക്ലാസില്‍ പങ്കെടുക്കണം, ദിവസവും രാവിലെ 11 മണി മുതലാണ് ക്ലാസുകള്‍.

ജെഗി ജോസഫ്

ആദരങ്ങള്‍ ആഘോഷപൂര്‍വ്വം ഏറ്റുവാങ്ങി ജിഎംഎയിലെ അമ്മമാര്‍. അമ്മ എന്ന വാക്കിന് സ്‌നേഹം എന്ന അര്‍ത്ഥമുള്ളത് പോലെ ആദരം എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുകയായിരുന്നു ജിഎംഎയുടെ മദേഴ്‌സ്‌ഡേ പ്രോഗ്രാം..

ജിഎംഎയിലെ അമ്മമാരെ വേദിയിലെത്തിച്ച് ആദരിച്ചതാണ് പ്രോഗ്രാമിലെ ഏറ്റവും മനോഹരമായ നിമിഷം. പൂച്ചെണ്ടുകള്‍ അര്‍പ്പിച്ച് കൈയ്യടിയോടെ അമ്മമാരെ തങ്ങളുടെ സ്‌നേഹം അറിയിക്കുകയായിരുന്നു.

വെല്‍ക്കം ഡാന്‍സിന് ശേഷം പരിപാടി ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. ജിഎംഎയുടെ ഭാരവാഹികളും അമ്മമാരും ചേര്‍ന്ന് വിളക്കു കൊളുത്തി പരിപാടി ഔദ്യോഗികമായി തുടക്കം കുറിച്ചു.

പ്രസിഡന്റ് ഏലിയാസ് മാത്യു അദ്ധ്യക്ഷ പ്രസംഗം നടത്തി, സെക്രട്ടറി അജിത്ത് അഗസ്റ്റിന്‍ എല്ലാവരേയും സ്വാഗതം ചെയ്തു. മെയിൻ GMA യുടെ സെക്രട്ടറി ബിസ് പോൾ മണവാളൻ ഏവർക്കും ആശംസകൾ നേർന്നു.

ട്രഷറർ മനോജ് ജേക്കബ് ഏവര്‍ക്കും നന്ദി പറഞ്ഞു. ബിനുമോനും ബോബനും പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായിരുന്നു. നിരവധി പരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്. വ്യത്യസ്തതയാര്‍ന്ന കൈ കൊട്ടിക്കളി പരിപാടിയുടെ മികവു കൂട്ടി.

ഗ്ലോസ്റ്റര്‍ അക്ഷര തിയറ്റര്‍ അവതരിപ്പിച്ച അമ്മമാരുടെ നാടകം ‘ അമ്മയ്‌ക്കൊരു ഉമ്മ മനസിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒന്നായിരുന്നു. ബിന്ദു സോമന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച നാടകം അമ്മയുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ കാലഘട്ടത്തേയും ഉള്‍പ്പെടുത്തുന്ന മുഹൂര്‍ത്തങ്ങളാണ് അരങ്ങേറിയത്.

മ്യൂസിക്കല്‍ നൈറ്റും കുട്ടികളുടെ ഡാന്‍സും ഡിജെയും ഒക്കെയായി വേദി കീഴടക്കുകയായിരുന്നു ഏവരും. മനോഹരമായ ഒരു സായാഹ്നം സമ്മാനിച്ചാണ് ജിഎംഎയുടെ മദേഴ്‌സ് ഡേ ആഘോഷം അവസാനിച്ചത്.

ലോറൻസിൻറെയും ബിനു പീറ്ററിൻറെയും നേതൃത്വത്തിൽ ഉപഹാറിൻ്റെ സ്റ്റെം സെൽ ഡോണർ ബോധവൽക്കരണ കാമ്പയിനും വേദി സാക്ഷ്യം വഹിച്ചു.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ് വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു. ഹിൽടോപ്പ് റസ്റ്റോറൻ്റായിരുന്നു ഡിന്നർ അറേഞ്ച് ചെയ്തിരുന്നത്.

ലോറൻസ് പെല്ലിശേരി, ബോബൻ ഇലവുങ്കൽ അജിമോൻ എടക്കര, ആൻ്റണി ജോസഫ്, ദേവലാൽ സഹദേവൻ , ബിന്ദു സോമൻ, എൽസ റോയ്, ബിനുമോൻ കുര്യാക്കോസ്, ആൻ്റണി ജെയിംസ്, ആൻ്റണി മാത്യു, അശോകൻ ഭായ്, രഞ്ജിത്ത് ബാലകൃഷ്ണൻ, സിബു കുരുവിള എന്നിവരുടെ നേതൃത്വത്തിൽ ധാരാളം പേരുടെ കഠിന പ്രയതത്തിൻ്റെ ഫലമായിരുന്നു ഈ മനോഹരമായ സായാഹ്നം .

 

റോമി കുര്യാക്കോസ്
ലണ്ടൻ: യു കെയിൽ അടുത്തിടെ പ്രഖ്യാപിച്ച പുതിയ കുടിയേറ്റ നയങ്ങൾ വിശദീകരിച്ചുകൊണ്ടും പഠനം, തൊഴിൽ സംബന്ധമായി യു കെയിൽ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടി നൽകിക്കൊണ്ടും ഐഒസി (യു കെ) – കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബ്ബിനാർ ‘നിയമസദസ്സ്’ മികവുറ്റതായി. നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി 25 – ന് സംഘടിപ്പിച്ച സെമിനാറിലും അതിന്റെ ഭാഗമായി നടന്ന ചോദ്യോത്തര വേളയിലും ദൃശ്യമായ വൻ ജനപങ്കാളിത്തം പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി മാറി.
നിയമ വിദഗ്ധയും പ്രവാസി ലീഗൽ സെൽ – യു കെ ചാപ്റ്റർ പ്രസിഡന്റുമായ അഡ്വ. സോണിയ സണ്ണി ‘നിയമസദസ്സി’ൽ മുഖ്യപ്രഭാഷണം നടത്തി. ഐഒസി – യു കെ വക്താവ് അജിത് മുതയിൽ  സെമിനാറിന്റെ ഉദ്ദേശ്യശുദ്ധിയും ഐഒസി ഈ വിഷയം ഏറ്റെടുക്കാനുണ്ടായ സാഹചര്യവും വ്യക്തമാക്കി ആമുഖ പ്രസംഗം നടത്തി. പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇത്തരത്തിലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന ഉറപ്പും അദ്ദേഹം നൽകി. ഐഒസി സീനിയർ ലീഡർ അപ്പച്ചൻ കണ്ണഞ്ചിറ സെമിനാറിൽ പങ്കെടുത്ത അതിഥികൾക്കും ഭാഗമായ മറ്റുള്ളവർക്കും സ്വാഗതം ആശംസിച്ചു.
യു കെയിൽ മെച്ചപ്പെട്ട പഠനം, തൊഴിൽ, ജീവിതം പ്രതീക്ഷിച്ചവർക്ക്‌  ആശങ്കകൾ സൃഷ്ടിക്കുന്ന പുതിയ വിസ നയങ്ങളിലെ സങ്കീർണ്ണതകളുടെ ചുരുളഴിക്കാൻ ഈ സെമിനാർ ഉപകരിക്കുമെന്നും കാലിക പ്രസക്തമായ വിഷയങ്ങളിലെ സജീവമായ ഇടപെടലുകൾ ഐഒസി തുടരുമെന്നും ഐഒസി യുകെ – കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയേൽ വ്യക്തമാക്കി.
ഏറെ പ്രാധാന്യമേറിയതും കാലിക പ്രസക്തവുമായ വിഷയത്തിന്റെ ഗൗരവം ഒട്ടും ചോരാതെ തന്നെ എല്ലാവരിലേക്കും എത്തുന്ന രീതിയിലാണ് സെമിനാർ സംഘടിപ്പിക്കപ്പെട്ടത്. യു കെയിൽ തൊഴിൽ – വിദ്യാർത്ഥി വിസ നയങ്ങളിൽ വന്ന മാറ്റങ്ങളും സങ്കീർണ്ണതകളും സെമിനാറിൽ വളരെ സരളമായ രീതിയിൽ  വിശദീകരികരിച്ചത് ഏവർക്കും പ്രയോജനപ്രദമായി. സെമിനാറിന്റെ മുഖ്യ ആകർഷണമായി മാറിയ ചോദ്യോത്തര വേളയിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമുള്ളവർ പങ്കെടുത്തത് പരിപാടിയുടെ ഉദ്ദേശ്യശുദ്ധി പൂർണ്ണമായി വിജയിച്ചു എന്നതിന്റെ അടിവരയിട്ട തെളിവായി.
പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കും ഈ വിഷയത്തിൽ കൂടുതലായി എന്തെങ്കിലും കാര്യങ്ങൾ അറിയേണ്ടവർക്കുമായി മുൻകൂട്ടി ചോദ്യങ്ങൾ ഉന്നയിക്കുവാനായി നൽകിയിരുന്ന ഹെല്പ് നമ്പറുകൾ മാധ്യമങ്ങളിൽ നേരത്തെ തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇങ്ങനെ ലഭിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങളും സെമിനാറിൽ  നൽകി. സെമിനാറിൽ പങ്കെടുക്കാൻ സാധിക്കാതെപോയവർ മുൻകൂട്ടി നൽകിയ ചോദ്യങ്ങൾക്കുള്ള നിവാരണം അവർക്ക് ഇ-മെയിൽ മുഖേന നൽകുന്നതിള്ള ഏർപ്പാടുകളും ചെയ്തിരുന്നു.
ഐഒസി – കേരള ചാപ്റ്റർ ഭാരവാഹികളായ അപ്പച്ചൻ കണ്ണഞ്ചിറ, റോമി കുര്യാക്കോസ്, ബോബിൻ ഫിലിപ്പ്, അശ്വതി നായർ, ജെന്നിഫർ ജോയ്, അജി ജോർജ്, സുരാജ് കൃഷ്ണൻ, അഡ്വ. ബിബിൻ ബോബച്ചൻ തുടങ്ങിയവരാണ് നിയമസദസ്സ്’ സെമിനാറിന്റെ സ്‌ട്രീംലൈൻ, ഹെല്പ് ഡസ്ക്, ചോദ്യോത്തര  സെഷൻ ക്രോഡീകരണം, മീഡിയ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ കോർഡിനേറ്റർമാരായി പ്രവർത്തിച്ചത്.
സെമിനാറിൽ പങ്കെടുത്ത അതിഥികൾ, ശ്രോതാക്കൾ, കോർഡിനേറ്റർമാർ തുടങ്ങിയവർക്കുള്ള നന്ദി ഐഒസി യു കെ – കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയൽ അർപ്പിച്ചു.

പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നു. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും.

2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന് നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റ് പാസ്സാക്കിയിരുന്നത്. 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരില്‍നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

സി.എ.എ. നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകളും വിവിധ മുസ്ലിം സംഘടനകളും രാജ്യവ്യാപക പ്രതിഷേധം നടത്തിയിരുന്നു. മുസ്ലിം ലീഗ് ഉള്‍പ്പടെ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ബി.ജെ.പിയുടെ 2019-ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്നത്.

അടുത്തിടെ നിരന്തരമായി ഉണ്ടാകുന്ന വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട അന്തർ സംസ്ഥാന കരാറിൽ കേരളവും കർണാടകയും ഒപ്പിട്ടു. പ്രധാനമായും നാല് നിർദ്ദേശങ്ങളാണ് കരാറിലുള്ളത് . കേരള വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കർണാടക വനം വകുപ്പ് മന്ത്രി ഈശ്വർ ഖൺഡ്രെ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

തമിഴ് നാട് വനം വകുപ്പ് മന്ത്രി എം മതിവേന്ദന് യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. പകരം മുതുമലൈ ഫീൽഡ് ഡയറക്ടറായ മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥനാണ് യോഗത്തിൽ മതിവേന്ദനെ പ്രതിനിധീകരിച്ചെത്തിയത്.

കരാറിൽ ഉൾപ്പെടുത്തിയ 4 ലക്ഷ്യങ്ങൾ

1. മനുഷ്യ വന്യമൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക. വന്യമൃഗ ശല്യത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തുക. പ്രശ്നം ലഘൂകരിക്കുന്നതിനുള്ള വഴികൾ തേടുക.
2. പ്രശ്നങ്ങളിൽ നടപടിയെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുക. അതിവേഗ ഇടപെടലിന് നടപടി

3. വിഭവ സഹകരണം, വിവരം വേഗത്തിൽ കൈമാറൽ, വിദഗ്ധ സേവനം ഉറപ്പാക്കൽ
4. വിഭവശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം, കാര്യക്ഷമത എന്നിവ കൂട്ടുക.

ബെന്നി അഗസ്റ്റിൻ

കാർഡിഫ് : കാർഡിഫ് ഡ്രാഗൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ നടത്തുന്ന ഒന്നാമത് ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റ് മാർച്ച് 16 -ന് ശനിയാഴ്ച കാർഡിഫിൽ ഉള്ള സ്‌പോർട് വെയിൽസ് സെന്റർ, സോഫിയ ഗാർഡൻസിൽ നടത്തപ്പെടുന്നതാണ്. മത്സങ്ങൾ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കാർഡിഫ് സെന്റ് തോമസ് മിഷൻ ഡയറക്ടർ റവ. ഫാദർ പ്രജിൽ പണ്ടാരപറമ്പിൽ ഉദ്ഘാടനം ചെയ്യും. യൂറോപ്പിലെയും യുകെയിലെയും നിന്നുള്ള 10 ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും.

സമാപനസമ്മേളനത്തിൽ ദി ലോർഡ് മേയർ ഓഫ് കാർഡിഫ് ഡോ ബാബിലിൻ മോളിക് വിജയികൾക്ക് ട്രോഫികളോടൊപ്പം ഒന്നാം സമ്മാനർഹർക്ക് 750 പൗണ്ടും രണ്ടാം സമ്മാനം ലഭിക്കുന്ന ടീമിന് 500 പൗണ്ടും, മൂന്നും നാലും സ്ഥാനക്കാർക്ക് 250, 100പൗണ്ടും യഥാക്രമം ലഭിക്കും. ടൂർണമെന്റിലെ മികച്ച കളിക്കാർക് ട്രോഫിയും ക്യാഷ്‌ അവാർഡും നൽകുന്നതാണ്.

കാർഡിഫിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റിൽ അയർലണ്ട്, വിയന്ന, കംബ്രിഡ്ജ്,, ലിവർപൂൾ, ഷെഫീൽഡ്, പ്രെസ്റ്റൻ, വാറ്റ്‌ഫോഡ്, പ്ലിമത്, കാർഡിഫ്, സ്വാൻസീ എന്നീ ടീമുകൾ അണിനിരക്കുന്നു. ടൂർണമെന്റിലേക്ക് എല്ലാവർക്കും പ്രവേശനം സൗജന്യമായിരിക്കും. പ്രമുഖ വോളിബോൾ താരങ്ങൾ അണിനിരക്കുന്ന ഈ മാമങ്കത്തിലേക് ഏവരെയും സ്വാഗതം ചെയുന്നു.

കൂടുതൽ വിവരങ്ങൾക്ക് :

ജോസ് കാവുങ്ങൽ : 07894114824
ജിജോ ജോസ് : 07786603354

RECENT POSTS
Copyright © . All rights reserved