Latest News

വേനല്‍ച്ചൂട് കടുത്തതോടെ ശരീരത്തെ സംരക്ഷിക്കാനുള്ള മുൻകരുതലുകള്‍ എടുക്കണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ദിവസവും ശരാശരി ഒരാള്‍ രണ്ട് ലിറ്റർ വെള്ളം കുടിക്കണം. കടുത്ത വേനലില്‍ പുറത്തേക്കിറങ്ങിയാല്‍ ചൂട് കൂടുംതോറും ശരീരം തളരുന്ന അവസ്ഥയാണ്. ഇതില്‍ നിന്ന് രക്ഷനേടാനാണ് ദിവസേന രണ്ട് ലിറ്റർ വെള്ളം കുടിക്കണമെന്ന് പറയുന്നത്.

പഴവർഗങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിനും വേനല്‍ച്ചൂടില്‍ നിന്ന് അല്പം ആശ്വാസം കിട്ടുന്നതിനും നല്ലതാണ്. നേത്രപഴങ്ങള്‍, മാങ്ങ, ചക്ക, ഓറഞ്ച്, നാരങ്ങ, നെല്ലിക്ക ഇവ ധാരാളം കഴിക്കണം. ഇവയെല്ലാം നാട്ടില്‍ സുലഭമായി കിട്ടുന്നവയാണ്.

എന്നാല്‍ ഇറക്കുമതി ചെയ്ത പഴവർഗങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ആപ്പില്‍, ഓറഞ്ചുകള്‍, മുന്തിരി, പഴം, ഡ്രാഗണ്‍ ഫ്രൂട്ട്സ്, സപ്പോർട്ട തുടങ്ങിയവ മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നിന്ന് എത്തുന്നവയാണ്. ഇവയിലെല്ലാം കെമിക്കലുകള്‍ തളിച്ചാണ് എത്തുന്നത്. ആപ്പിള്‍ ഒരു വർഷം വരെ കേടുകൂടാതെ ഇരിക്കും. അതില്‍ ചേർത്തിരിക്കുന്ന കെമിക്കല്‍ മാരക രോഗങ്ങള്‍ക്കും വരെ കാരണമാകാം. ദാഹം കൂടുമ്ബോള്‍ തണുത്ത വെള്ളവും ഐസ്ക്രീമും കഴിക്കുന്നവരുണ്ട്. ആദ്യം തണുപ്പ് അനുഭവപ്പെടാറുണ്ടെങ്കിലും ഒടുവില്‍ ഉഷ്ണമുണ്ടാക്കും. വേനലിനെയും ചൂടിനെയും തടുക്കാൻ വെള്ളം മാത്രം കുടിച്ചാല്‍ പോര, അതോടൊപ്പം പഴങ്ങളും കഴിക്കുന്നത് നല്ലതാണ്. ഈ സമയത്ത് പഴങ്ങളെ ആശ്രയിക്കുമ്ബോള്‍ അതിലെ ജീവകങ്ങളും ധാതുലവണങ്ങളും നാരുകളും ആരോഗ്യം വർദ്ധിപ്പിക്കും.

തണ്ണിമത്തൻ

വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള പഴമാണ്. വിറ്റമിൻ എ, വിറ്റമിൻ ബി 6, വിറ്റമിൻ ബി1, വിറ്റമിൻ സി, ഫൈബർ, സിങ്ക്, മഗ്നീഷ്യം തുടങ്ങി പോഷക ഘടകങ്ങളുടെ കലവറയാണ് തണ്ണിമത്തൻ. സൂര്യപ്രകാശത്തില്‍ അടങ്ങിയിട്ടുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ വരുത്തുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും തണ്ണിമത്തന് കഴിയും.

നേത്രപഴം

ആപ്പിളില്‍ നിന്ന് കിട്ടുന്ന വൈറ്റമിനേക്കാള്‍ അധികം വൈറ്റമിനുകള്‍ ലഭിക്കും. പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ധാതുലവണങ്ങളും വൈറ്റമിൻ ബി.6, വൈറ്റമിൻ സി എന്നിവയുള്‍പ്പെടെ വിവിധ മൂലകങ്ങളും അടങ്ങിയിട്ടുണ്ട്.

ചക്കപഴം

ശരീരത്തിലെ ജലാംശം നിലനിറുത്താനും സൗന്ദര്യം നിലനിറുത്താനും ഈ പഴത്തിന് കഴിയുമെന്നാണ് പഴമക്കാർ പറയുന്നത്. പഠനങ്ങളും ഇത് ശരിവയ്ക്കുന്നുണ്ട്. വൈറ്റമിൻ സി, ബി എന്നിവയും മിനറല്‍സും പൊട്ടാസ്യവും ഫൈബറും അടങ്ങിയിട്ടുണ്ട്.

മാങ്ങ

ബീറ്റാകരോട്ടിനും പൊട്ടാസ്യവും ധാരാളമടങ്ങിയ പഴമാണിത്. വേനലില്‍ ശരീരത്ത് പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചർമ്മത്തിനുണ്ടാകാവുന്ന ചുളുവുകള്‍, കറുത്തപാടുകള്‍ എന്നിവ മാറ്റാനും ചർമ്മത്തെ തിളക്കമുള്ളതായി സൂക്ഷിക്കാനും മാമ്ബഴത്തിന് കഴിയും. അതോടൊപ്പം പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമ്മത്തില്‍ ജലാംശം നിലനിറുത്തുകയും ചെയ്യും.

ഓറഞ്ച്

170ഓളം ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ പെക്റ്റിൻ, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലത്ത് ശരീരത്തില്‍ ഊർജ്ജം നിലനിറുത്താൻ ഓറഞ്ചിലടങ്ങിയ മാന്ത്രിക ഗുണങ്ങള്‍ക്ക് കഴിയും ഇത് വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുക മാത്രമല്ല പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ജലത്തിന്റെ അംശം നിലനിറുത്തുകയും ചെയ്യും.

സണ്ണിമോൻ പി മത്തായി

വാട്ഫോർഡ്: ഒഐസിസി വാട്ട്ഫോർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജനറൽ ബോഡി യോഗവും, അംഗത്വ വിതരണവും നടത്തി. വൈസ് പ്രസിഡണ്ട് ഫെമിൻ സിഎഫ്, ജോസ്ലിൻ സിബിക്ക് ആദ്യ മെംബർഷിപ് നൽകിക്കൊണ്ട് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡണ്ട് സണ്ണിമോൻ പി മത്തായി യോഗത്തിൽ അദ്ധൃഷത വഹിച്ചു.

ഒ.ഐ.സി.സി നാഷണൽ വർക്കിങ്ങ് കമ്മിറ്റി പ്രസിഡണ്ട് സുജൂ കെ ഡാനിയേൽ മുഖ്യ സന്ദേശം നൽകി. കോൺഗ്രസ്സ് അനുഭാവികളെ ചേർത്തുകൊണ്ട് പ്രാദേശിക തലങ്ങളിൽ സാംസ്കാരിക, കായിക പരിപാടികൾ നടത്തുവാനും, അണികളെ കോർത്തിണക്കി വിശാലമായ പ്ലാറ്റ് ഫോം ഉണ്ടാക്കുവാനും സുജു തന്റെ പ്രസംഗത്തിൽ പ്രവർത്തകരെ ഉദ്‌ബോധിപ്പിച്ചു.

ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഭാരത ജനത അഭിമുഖീകരിക്കേണ്ടി വരാവുന്ന വിപത്തുകളെയും, ജനാധിപത്യ- മതേതരത്വ മൂല്യങ്ങളുടെ അന്ത്യം വരെ മുന്നിൽക്കണ്ട് കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വിജയം രാജ്യത്തിനു അനിവാര്യമാണെന്നും, ഒഐസിസി തങ്ങളുടേതായ നിർണ്ണായക പ്രവർത്തനവും ഉത്തരവാദിത്വവും എടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഒഐസിസി നേതാവ് സുരജ് കൃഷ്ണൻ, മെഡിക്കൽ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ അറുംകൊല വിഷയത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു സംസാരിച്ചു. എസ്.എഫ്.ഐയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുവാൻ സമ്മർദ്ധം ചെലുത്തണമെന്നും യോഗം വിലയിരുത്തി.

ആഗതമായ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഇലക്‌ഷൻ പ്രചാരണത്തിൽ, ഏറ്റവും വലിയ പ്രവാസി സംഘടന എന്ന നിലയിൽ ഒഐസിസി യുടെ ഉത്തരവാദിത്വവും, സ്വാധീനവും ഇടപെടലും ഉണ്ടാവണമെന്നും സെക്രട്ടറി സിബി ജോൺ അഭിപ്രായപ്പെട്ടു. സിജൻ ജേക്കബ്,മാത്യു വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

ബംഗളുരുവില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും വീണ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ഇടുക്കി ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്റെ മകള്‍ അനില(19)യാണ് മരിച്ചത്.

ബംഗളുരു രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ അനിലയെ രാവിലെ കെട്ടിടത്തിനു താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

റ്റിജി തോമസ്

പല പുസ്തകങ്ങളും തേടിപ്പിടിച്ച് വായിക്കുകയാണ് എന്റെ പതിവ്. പക്ഷേ ചിലപ്പോഴൊക്കെ വളരെ അവിചാരിതമായി ചില പുസ്തകങ്ങൾ നമ്മുടെ വായനാനുഭവത്തിന് പാത്രമാകും. അങ്ങനെ ആണ് വിനിൽ പോൾ രചിച്ച അടിമ കേരളത്തിൻറെ അദൃശ്യ ചരിത്രം എന്ന പുസ്തകം എൻറെ കൈയ്യിൽ വന്നത്. തിരുവല്ല മാക്ഫാസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് കെ ചെറിയാന് സമ്മാനം കിട്ടിയ പുസ്തകം അദ്ദേഹം എനിക്ക് വായിക്കാനായി നൽകുകയായിരുന്നു.

നാം ഇതുവരെ പഠിച്ച, കേട്ടറിഞ്ഞ കേരള ചരിത്ര പാഠങ്ങളിൽ ഒന്നും ഇല്ലാത്ത കീഴാള ജീവിതത്തിൻറെ അടയാളപ്പെടുത്തലുകളാണ് പുസ്തകത്തിൻറെ അടിമ കേരളം എന്ന ആദ്യ ഭാഗത്തിന്റെ പ്രമേയം. കേരളത്തിൽനിന്ന് അടിമകളായി വിൽക്കപ്പെട്ടിരുന്ന കീഴാള സമൂഹത്തിന്റെ രേഖാചിത്രം വസ്തുതകളുടെ അടിസ്ഥാനത്തിൽ വിനിൽ പോൾ വരച്ചുകാട്ടുന്നു. അതോടൊപ്പം കേരളത്തിലെ അടിമകൾ നേരിട്ടിരുന്ന ക്രൂരതകളെക്കുറിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ലേഖനങ്ങളും ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ മിഷനറി പ്രസ്ഥാനത്തെ കുറിച്ചും ദളിത് ക്രൈസ്തവരെ കുറിച്ചുമുള്ള ലേഖനങ്ങളാണ് പുസ്തകത്തിലെ മിഷിനറി പ്രസ്‌ഥാനം എന്ന രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളത് . കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ദളിതരുടെ ഇടയിൽ പ്രവർത്തിച്ച വിവിധ മിഷനറി സഭകളെ കുറിച്ചും അതുവഴി ഉണ്ടായ നവോഥാനത്തെ കുറിച്ചും കൂടുതൽ അടുത്തറിയാൻ പുസ്തകത്തിലെ ഉള്ളടക്കം വായനക്കാരെ സഹായിക്കും. അതോടൊപ്പം ദളിത് ക്രിസ്ത്യാനികൾ നേരിട്ട ജാതീയ വിവേചനത്തിൻ്റെ നേർചിത്രം വിവിധ സംഭവങ്ങളിലൂടെ എഴുത്തുകാരൻ വരച്ചുകാട്ടുന്നു.

ജന്മികുടിയാൻ ബന്ധത്തിനുമപ്പുറം കേരളത്തിൽ അടിമവ്യാപാരം നിലനിന്നിരുന്നു എന്ന ചരിത്ര വസ്തുതയെ എത്രമാത്രം തമസ്കരിക്കാൻ നമ്മുടെ ചരിത്ര രചയിതാക്കൾക്ക് സാധിച്ചു എന്ന സത്യം വിളിച്ചു പറയുന്നു എന്നതാണ് അടിമ കേരളത്തിൻറെ അദൃശ്യ ചരിത്രം എന്ന പുസ്തകത്തിൻറെ പ്രാധാന്യം.

ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലണ്ടിൽ നിന്നുള്ള മിഷനറിമാരുടെ പ്രവർത്തനങ്ങൾ മലയരയർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളിൽ വിദ്യാഭ്യാസപരമായി ചെലുത്തിയ സാമൂഹിക പരിവർത്തനം എത്ര മാത്രമായിരുന്നു എന്ന് മിഷനറി പുരാശേഖരത്തിലെ മലയരയർ എന്ന ലേഖനത്തിൽ വിവരിക്കുന്നു. ലണ്ടനിലെ അറിയപ്പെടുന്ന പ്രകൃതി ശാസ്ത്രജ്ഞനായിരുന്ന ഹെൻറി ബേക്കർ കേരളത്തിൽ എത്തി മുണ്ടക്കയം കേന്ദ്രീകരിച്ച് നടത്തിയ മിഷനറി പ്രവർത്തനങ്ങളും സ്കൂളുകൾ സ്ഥാപിച്ചുകൊണ്ടുള്ള നവോത്ഥാന പരിശ്രമങ്ങളെ കുറിച്ചുള്ള വിവരണങ്ങളും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. പ്രധാനമായും മുണ്ടക്കയം കേന്ദ്രീകരിച്ചിട്ടുള്ള മിഷനറിമാരുടെ പ്രവർത്തനത്തെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. എന്നാൽ പുസ്തകത്തിൽ പറയുന്നതിന് വിപരീതമായി മർഫി സായിപ്പാണ് ഏന്തയാറിൽ സ്കൂൾ തുടങ്ങിയതെന്നാണ് മുണ്ടക്കയത്തെ പഴമക്കാരുടെ അഭിപ്രായം.

പക്ഷേ മധ്യതിരുവിതാംകൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ദളിത് ജീവിതങ്ങൾ എത്രമാത്രം ദുഷ്കരമായ പരിതസ്ഥിതിയാണ് അഭിമുഖീകരിച്ചത് എന്നതോടൊപ്പം കേരളത്തിലെ ജനങ്ങളുടെ ഭൂതകാലത്തിന്റെ കാർമേഘങ്ങൾ ഒരു പരുധി വരെ തുടച്ചുമാറ്റാൻ മിഷനറിമാർക്കും വിദേശ ആധിപത്യത്തിനും കഴിഞ്ഞതായും പുസ്തകം സമർത്ഥിക്കുന്നു . ചരിത്രത്തിൻറെ ഏടുകളിൽ ഒരു രാജ്യത്തെ ഭരണം കൊണ്ട് അടിച്ചമർത്തിയ ബ്രിട്ടീഷ് ആധിപത്യം ഒരു പരുധിവരെ കേരളത്തിലെ ജാതിയ അടിമത്വത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിയുന്നതിന് പ്രേരകമായതും വിനിൽ പോളിന്റെ പുസ്തകം ചൂണ്ടി കാണിക്കുന്നു.

കെ ജെ ബേബിയുടെ മാവേലി മന്റം എന്ന നോവലിൽ വയനാട്ടിലെ ആദിവാസികൾ അനുഭവിക്കുന്ന അടിമത്വത്തിന്റെ ആഴം വരച്ചു കാട്ടിയിരുന്നു. തമിഴ് മലയാളം എഴുത്തുകാരനായ ജയമോഹന്റെ 100 സിംഹാസനങ്ങൾ നായാടി ആദിവാസി സമൂഹത്തിൻറെ ദുരവസ്ഥയും പ്രതിഫലിപ്പിക്കുന്നുണ്ട്. ഇവയുൾപ്പെടെ കഥയും കവിതയും നോവലുമായി മലയാള സാഹിത്യത്തിൽ എഴുതപ്പെട്ട പുസ്തകങ്ങൾക്കപ്പുറം കേരളത്തിൻറെ സാമൂഹ്യ ചരിത്രം എത്രമാത്രം ഇരുണ്ടതായിരുന്നു എന്ന് വായനക്കാരന് മനസ്സിലാക്കാൻ വിനിൽ പോളിന്റെ അടിമ കേരളത്തിൻറെ അദൃശ്യ ചരിത്രം എന്ന പുസ്തകം നമ്മളെ സഹായിക്കും.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

വെയിലില്‍ ആശ്വാസമായി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശം.

ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്.

നാളെ രണ്ട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ആലപ്പുഴ എറണാകുളം ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതേസമയം മറ്റ് ജില്ലകളില്‍ ഉയര്‍ന്ന താപനില തുടരും. അതേസമയം ഉയര്‍ന്ന താപനില അനുഭവപ്പെടുന്നതിനാല്‍ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്.

പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശ്ശൂര്‍, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ ഓസ്ട്രേലിയയില്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിൽനിന്നുള്ള ഉജ്വല വെമുരു (23) ആണ് മരിച്ചത്. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയോടെ ഗോള്‍ഡ് കോസ്റ്റിലെ ലാമിങ്ടണ്‍ നാഷനല്‍ പാര്‍ക്കിലെ യാന്‍ബാക്കൂച്ചി വെള്ളച്ചാട്ടത്തിലാണു സംഭവം.

സുഹൃത്തുക്കള്‍ക്കൊപ്പം ട്രെക്കിങ്ങിനായാണ് ഉജ്വല എത്തിയത്. ചെരുവിലേക്കു വീണ ട്രൈപോഡ് എടുക്കാന്‍ ശ്രമിക്കുന്നതിനു ഇടയില്‍ 20 മീറ്റര്‍ താഴ്ചയിലെ വെള്ളച്ചാട്ടത്തിലേക്കു വീഴുകയായിരുന്നു. ആറ് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ഉജ്വലയുടെ മൃതദേഹം പുറത്തെടുത്തത്.

ആന്ധ്രപ്രദേശിൽനിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഓസ്ട്രേലിയയിലേക്കു കുടിയേറിയവരാണ് ഉജ്വലയുടെ മാതാപിതാക്കള്‍. 2023ൽ ഗോള്‍ഡ് കോസ്റ്റ് ബോണ്ട് സര്‍വകലാശാലയില്‍നിന്നാണ് ഉജ്വല എംബിബിഎസ് പൂർത്തിയാക്കിയത്.

ഇരട്ടക്കൊലപാതകത്തിൽ ഒരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. മോഷണക്കേസിൽ പിടിയിലായ നെല്ലാനിക്കൽ വിഷ്ണു വിജയൻ(27), സുഹൃത്ത് പുത്തൻപുരയ്ക്കൽ നിതീഷ്(രാജേഷ്-31) എന്നിവർ താമസിച്ചിരുന്ന കാഞ്ചിയാർ കക്കാട്ടുകടയിൽ വാടക വീടിന്റെ ഹാളിലെ തറ പൊളിച്ചാണ് മൃതദേഹം കണ്ടെടുത്തത്. കാർഡ്ബോർഡ് പെട്ടിയിൽ മൂന്നായി മടങ്ങിയ നിലയിലായിരുന്നു മൃതദേഹം. തലയോട്ടിയും അസ്ഥികളുമാണു പരിശോധനയിൽ കണ്ടെത്തിയത്. പാന്റ്, ഷർട്ട്, ബെൽറ്റ് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു.

കസ്റ്റഡിയിലുള്ള നിതീഷ് ഇന്നലെ കുറ്റം സമ്മതിച്ചതായി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. പ്രതികളിലൊരാളായ വിഷ്ണുവിന്റെ പിതാവ് വിജയന്റേതാണ് മൃതദേഹം എന്നാണു നിഗമനം. അവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചശേഷമേ ഇതു സ്ഥിരീകരിക്കുകയുള്ളു. ഇവർ മുൻപ് താമസിച്ചിരുന്ന കാഞ്ചിയാറിലെ വാടകവീട്ടിലും പൊലീസ് പരിശോധന നടത്തും.

തറയിൽ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തതായി കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ‘‘നാലടി താഴ്ചയിൽ അഴുകിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് തയാറാക്കും. ഒരു കാർ‌ഡ്ബോർഡ് കൂടിനകത്ത് മൂന്നായി മടങ്ങി പാന്റും ഷർട്ടും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാർഡ്ബോർഡ് സെല്ലോടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. അസ്ഥിമാത്രമാണുള്ളത്.’’– അദ്ദേഹം പറഞ്ഞു. വിജയനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റിക പൊലീസ് നേരത്തെ കണ്ടെടുത്തിയിരുന്നു.

കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിക്കുന്ന നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സുഹൃത്ത് പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) എന്നിവർ കഴിഞ്ഞ ദിവസം മോഷണക്കേസിൽ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് ഇരട്ടക്കൊലപാതകത്തിന്റെ വിവരം പുറംലോകമറിയുന്നത്. വിഷ്ണുവിന്റെ പിതാവ് എൻ.ജി.വിജയൻ (57), വിഷ്ണുവിന്റെ സഹോദരിയുടെ നവജാതശിശു എന്നിവരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണു നിതീഷ് പൊലീസിനോടു സമ്മതിച്ചത്.

വിജയന്റെ കൊലപാതകത്തിൽ അയാളുടെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവർക്കും പങ്കുണ്ടെന്നാണു പൊലീസ് പറയുന്നത്. വിജയനെ വീട്ടിലെ ഹാളിൽ വച്ച് ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം ഭാര്യയുടെയും മകന്റെയും സഹായത്തോടെ പ്രതി നിതീഷ്, മൃതദേഹം വീടിന്റെ തറയിൽ‌ കുഴിച്ചുമൂടിയെന്നാണു റിപ്പോർട്ട്.

2016–ലാണ് വിജയന്റെ മകളുടെയും നിതീഷിന്റെയും കുഞ്ഞിനെ ഇവർ കൊലപ്പെടുത്തുന്നത്. അവിവാഹിതയായ യുവതി അമ്മയാകുന്നതിന്റെ നാണക്കേട് ഭയന്നായിരുന്നു കൊലപാതകം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കുഞ്ഞിനെ തൊഴുത്തിൽ കുഴിച്ചുമൂടി.

ന്യൂയോർക്ക് : അമേരിക്കൻ അവാർഡ് ഫെസ്റ്റിവലിൽ ഗ്ലോബൽ അച്ചീവ്മെന്റ് അവാർഡ് ആദ്യമായി ഒരു ഇന്ത്യക്കാരന് ലഭിച്ചു . ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയും യുവ സംവിധായകനും ഛായാഗ്രാഹകനും ആയ അരുൺ രാജിനാണ് അവാർഡ് ലഭിച്ചത്. ലോകമെമ്പാടും നിന്ന് ഒട്ടേറെപ്പേർ പങ്കെടുത്ത ഫെസ്റ്റിവലിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയാണ് അരുൺരാജ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മലയാള സിനിമയിൽ നിലം ഉറപ്പിക്കുന്ന പ്രതിഭയാണ് അരുൺ രാജ്. അദ്ദേഹത്തിൻ്റേതായി ഇപ്പോൾ രണ്ടു ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട് . അരുൺ രാജിന് ഒക്ടോബർ 10 – ന് ന്യൂയോർക്കിൽ വെച്ച് അവാർഡ് നൽകും .

ഫാ. ഹാപ്പി ജേക്കബ്ബ്

അനന്ത സാധ്യതകൾ പലതും മുൻപിൽ നിൽക്കവെ കാണാത്ത ഭാവത്തിൽ പിൻ കാലിനാൽ വാതിലുകൾ ചവിട്ടി അടച്ച് അവസരങ്ങൾ ഇല്ലാതാക്കുന്ന അനുഭവങ്ങളിൽ കഴിയുന്ന നമുക്കുള്ള പാഠം ആണ് നോമ്പിൻറെ ഈ ദീനചിന്തയിൽ പാതിയിൽ അധികം നോമ്പിൻ ദിനങ്ങൾ പിന്നിട്ട് അനന്തവിജയത്തിന്റെ അസാധ്യ കിരണങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമുക്ക് കൂനിയുടെ സൗഖ്യം പുതിയ വാതായനങ്ങൾ തുറന്നു തരും തീർച്ച. വി. ലൂക്കോസിൻ്റെ സുവിശേഷം 13 -ാം അധ്യായം 10 – 17 വരെയുള്ള വാക്യങ്ങൾ.

കർത്താവ് ദേവാലയത്തിൽ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ധാരാളം ആളുകൾ അവൻറെ വചനം കേൾക്കുവാൻ അടുത്ത് വന്നു. അത് കേവലം ഒരു ദിനം ആയി തോന്നിയെങ്കിലും ഒരു പ്രധാന സംഭവത്തിന് നിദാനമായി. ഒരു കൂനിയായ സ്ത്രീയും അവളുടെ സൗഖ്യവും ആ ദിനത്തെ വ്യത്യസ്തമാക്കി,

1. ബന്ധിതന്റെ അവസ്ഥ

സാധാരണ ഒരു മനുഷ്യ വസ്ഥയിൽ കഴിയേണ്ട സ്ത്രീ , നിവർന്ന് നിൽക്കുവാൻ കഴിയാതെ കഷ്ടപ്പെടുന്നു. അവളുടെ ചുമരിലെ ഭാരം ഭൗതിക വ്യാപാരങ്ങളുടെ ഭാരത്തേക്കാൾ അധികം ആയിരുന്നു എന്ന് വാക്യങ്ങളിലൂടെ മനസ്സിലാക്കാം. പതിനെട്ട് വർഷം ഇവൾ ഇതേ യാതനയിൽ കൂടി കടന്നു പോയി, ആത്മീക തലത്തിൽ ഇത് പാപാധിക്യം മൂലമുള്ള കഠിന ചുമടായിട്ടാണ് കാണേണ്ടത്. ഏതെങ്കിലും കാര്യത്തിന് കീഴ്പെട്ട് ജീവിക്കേണ്ട അവസ്ഥ. അത് ജീവിത ഭാരം ആകാം, ആത്മീക ച്യുതിയാവാം, ശാരീരിക ബലഹീനത ആകാം, ഏതെങ്കിലും കെണിയിൽ വീണതാവാം. എന്ത് തന്നെയായാലും വിടുതൽ ആവശ്യം എങ്കിൽ കർത്തൃസന്നിധിയിൽ എത്തിയേ മതിയാവൂ. ഇന്നത്തെ ജനത എന്തൊക്കെ കാര്യത്തിന് അധികം സമയവും വ്യയവും ചിലവാക്കുന്നുവെങ്കിൽ അതെല്ലാം അവൻറെ ഭാരമായി അവന് ഭവിക്കും. ആധുനിക മാധ്യമങ്ങളും , ചിന്തകളും പലപ്പോഴും അവൻറെ ഭാരത്തിന്മേൽ ദാനമായി ഭവിച്ചേക്കാം. എന്തൊക്കെ നമ്മെ അധീനപ്പെടുത്തിയിരിക്കുന്നുവോ ഈ നോമ്പിൻ ദിനങ്ങളിലൂടെ കർത്താവിൻ്റെ സന്നിധിയിൽ എത്തിപ്പെടുവാനും അടിമ ജകങ്ങളെ ചെറുപ്പാനും നമുക്ക് കഴിയണം.

2. യഥാവസരത്തിലെ കർത്താവിൻറെ കാരുണ്യം

പല അവസരങ്ങളിലും നാം അടിമത്വത്തിൽ നിന്ന് മോചനം നേടുവാൻ ആഗ്രഹിക്കും. പല തീരുമാനങ്ങളും നാം എടുക്കും. എന്നാൽ അവ ഒന്നും പാലിക്കുവാൻ നമുക്ക് കഴിയാതെ പോകും – മാനുഷിക ബലഹീനത ആയി നാം അതിനെ വിലയിരുത്തുന്നു. എന്നാൽ ഓരോന്നും നമുക്ക് ഭവിക്കുമ്പോൾ സ്വയം തീരുമാനങ്ങളെക്കാള്‍്് കർത്താവിന് എന്നിൽ പ്രവർത്തിക്കുവാൻ ഉള്ള അവസരമായി മാറ്റുക. ഈ സ്ത്രീ കർത്താവിൻറെ സന്നിധിയിൽ ആയപ്പോൾ അവളെ അടുത്ത് വിളിച്ച് അവളുടെ ബന്ധനത്തെ അഴിച്ച് നിവരുവാൻ ഇടയായി. പാപം മാറിയപ്പോൾ അവൾ ദൈവാനുഭവം ദർശിച്ചു. നമ്മുടെ അവസ്ഥകൾ കാണുന്ന ദൈവം, നമ്മുടെ മുൻപിൽ അവതരിക്കുമ്പോൾ അവനെ വിധേയപ്പെടുക.

3. യഥാസ്ഥിതിക മാറ്റത്തിന് കാരണമാകുക

ഈ സംഭവം നടന്നത് ശാബതിൽ ആയിരുന്നത് കൊണ്ട് പ്രമാണിമാർ ചോദ്യം ചെയ്യുന്നു. സൗഖ്യപ്പെടുവാൻ അനേകം ദിവസങ്ങൾ ഉണ്ടല്ലോ എന്ന് പറഞ്ഞ് അവളെ പിന്തിരിപ്പിക്കുന്നു. ഇന്ന് ഇത് നമ്മുടെ മധ്യേ നടമാടുന്ന ഒരു ഭാവമാണ്. നമുക്കോ ഒരാളെ കരുതുവാൻ കഴിയുന്നില്ല. എങ്കിലും ഏതെങ്കിലും തരത്തിൽ ലഭിക്കുന്ന അനുഗ്രഹത്തിന് വിഘാതമാകുവാൻ നമ്മുടെ പ്രവർത്തനം ഇടയാക്കുന്നുണ്ട് ! എന്നാൽ വിളിക്കപ്പെട്ട നാം അനേകർക്ക് ആശ്വാസം പകരുവാൻ വിളിക്കപ്പെട്ടവരാണ്. നോമ്പും പ്രാർത്ഥനയും അപ്രകാരം ഉള്ള അനുഭവങ്ങൾക്ക് അനേകരെ ഒരുക്കി സൗഖ്യം നൽകേണ്ടവരാണ്. തുറന്ന വാതിലുകൾ ചവിട്ടി അടയ്ക്കാതെ പ്രത്യാശയോടെ ദൈവ മുൻപാകെ എത്തുക.

പ്രാർത്ഥനയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ബിനോയ് എം. ജെ.

“മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു, എന്നാൽ അവൻ എല്ലായിടത്തും ചങ്ങലകളിലാണ്” എന്ന് റൂസ്സോ പറയുന്നു. തന്റെ ഭാര്യയും, മകനും, പിതാവും രാജകീയ സുഖസൗകര്യങ്ങളും ബന്ധനമായി തോന്നിയതുകൊണ്ടാണ് സിദ്ധാർത്ഥൻ കൊട്ടാരം വിട്ടിറങ്ങിയത്. നാമെല്ലാവരും ബന്ധങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. സാമൂഹിക ജീവിയെന്ന നിലയിൽ മനുഷ്യന് ബന്ധങ്ങൾ ഇല്ലാതെ ജീവിക്കുവാനുമാകില്ല. എന്നാൽ ഈ ബന്ധങ്ങൾ എപ്പോഴാണ് ബന്ധനങ്ങളായി മാറുന്നത്? അവയെപ്പോഴാണ് ഒരു ശാപമായി മാറുന്നത്? മനുഷ്യബന്ധങ്ങളെ എങ്ങനെ ആരോഗ്യപ്രദമായി മുന്നോട്ട് കൊണ്ടു പോകുവാനാവും? പരസ്പരസ്നേഹത്തിന്റെ ദിവ്യാനുഭൂതിയിൽ നിന്നും മനുഷ്യബന്ധങ്ങൾ എപ്രകാരമാണ് വിദ്വേഷത്തിന്റെയും പകയുടെയും സ്രോതസ്സായി അധ:പതിക്കുന്നത്. നമുക്ക് പ്രത്യാശയ്ക്ക് എന്തെങ്കിലും വഴിയുണ്ടോ?

മനുഷ്യന്റെ ദു:ഖത്തിന്റെ അടിസ്ഥാനപരമായ കാരണം മുമ്പ് പറഞ്ഞതുപോലെ ബന്ധങ്ങൾ ബന്ധനങ്ങൾ ആയി മാറുന്നതാണ്. സ്നേഹിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷേ സ്നേഹിക്കുവാൻ കഴിയുന്നില്ല. സ്നേഹം പ്രതീക്ഷിക്കുന്നുണ്ട് പക്ഷേ ലഭിക്കുന്നില്ല. ആകെ അസംതൃപ്തി. എവിടെയൊക്കെയോ തെറ്റുകൾ പറ്റിയിട്ടുണ്ട്. എവിടെയാണ് തെറ്റ് സംഭവിച്ചിരിക്കുന്നത്? തെറ്റുകൾ തിരുത്തേണ്ടിയിരിക്കുന്നു. കുറ്റാരോപണം നമുക്ക് നേരേ സമൂഹത്തിൽ നിന്നും സദാ വന്നു കൊണ്ടിരിക്കുന്നു. നാമവയെ സ്വീകരിക്കുന്നതിന് പകരം സമൂഹത്തിലേക്ക് തന്നെ തിരിച്ചയക്കുന്നു. സമൂഹമുണ്ടോ തെറ്റുകൾ തിരുത്തുന്നു! നാമോ? നാമും തെറ്റുകൾ തിരുത്തുന്നില്ല. കുറ്റാരോപണം എല്ലാ ദിശകളിലേക്കും പായുന്നു. സാമൂഹിക ജീവിതം ഒരു നരകമായി മാറുന്നു. ആരാണ് തെറ്റുകാർ? ആരാണ് തിരുത്തേണ്ടത്?

ഇത് വിഷമം പിടിച്ച ഒരു ചോദ്യമാണ്. പക്വതയുടെ പ്രാരംഭഘട്ടങ്ങളിൽ നാം നമ്മിലേക്കും സമൂഹത്തിലേക്കും മാറിമാറി കുറ്റാരോപണം നടത്തുന്നു. രണ്ടു പേരുടെയും ഭാഗത്ത് തെറ്റുണ്ട് ( I am not OK; You are not OK). ഇത്തരം ഒരു കാഴ്ചപ്പാടിൽ മനുഷ്യജീവിതം അന്ധകാരാവൃതമാണ്. അല്പം കൂടി പക്വതയുള്ള ആളുകൾ വലിയ ഒരു സത്യം മനസ്സിലാക്കുന്നു. താൻ തന്നെതന്നെ സ്നേഹിക്കുകയും സ്വികരിക്കുകയും ചെയ് തെങ്കിലേ തന്റെ ജീവിതത്തിൽ ശാന്തി ലഭിക്കൂ. അവിടെ മാത്രമേ തന്റെ ജീവിതം അർത്ഥവ്യത്താവൂ. മറ്റുള്ളവർ വേണമെങ്കിൽ തിരുത്തട്ടെ (I am OK; You are not OK). ഇപ്രകാരം സ്വയം സ്വീകരിക്കുന്ന വ്യക്തി ഒരു പ്രതിഭാശാലിയായി രൂപാന്തരപ്പെടുന്നു. ഇക്കൂട്ടർക്ക് അവരോട് തന്നെ വലിയ മതിപ്പാണ്. എന്നിരുന്നാലും സമൂഹത്തെ നന്നാക്കുവാൻ ശ്രമിക്കുന്നത് ഒരു പാഴ്വേല മാത്രമാണെന്ന് വ്യക്തി കാലക്രമേണ മനസ്സിലാക്കുന്നു. സമൂഹം നന്നാവുകയുമില്ല തന്റെ മന:ശ്ശാന്തി നഷ്ടപ്പെടുകയും ചെയ്യുന്നു. പകരം സ്വയം ബഹുമാനിച്ചുകൊണ്ട് തന്നെ സ്വയം മെച്ചപ്പെടുവാനാകുമെന്ന് വ്യക്തി മനസ്സിലാക്കി തുടങ്ങുമ്പോൾ അയാളുടെ ജീവിതത്തിൽ ഗംഭീരമായ പുരോഗതി ആരംഭിക്കുന്നു. ഇവരാണ് ‘സാധന’ ചെയ്യുന്ന ആളുകൾ. അവർ സ്വയം തിരുത്തുകയും സമൂഹത്തെ വെറുതെ വിടുകയും ചെയ്യുന്നു (I am not OK; You are OK). എന്നാൽ ഇപ്രകാരം സ്വയം മെച്ചപ്പെടുന്ന പ്രക്രിയ ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയ ആണെന്ന് വ്യക്തി കാലക്രമേണ മനസ്സിലാക്കുന്നു. പൂർണ്ണത ഒരു മരീചികയായി തന്നെ തുടരുന്നു. ഇവിടെ അയാൾ ആത്മപുരോഗതിയെയും സാധനയെയും വലിച്ചെറിയുന്നു. അവിടെ അയാൾ താനിപ്പോൾതന്നെ പരിപൂർണ്ണനും കുറവുകൾ ഇല്ലാത്തവനും ആണെന്ന് കണ്ടെത്തുകയും തന്നിൽ പ്രകാശിക്കുന്നത് ഈശ്വരൻ തന്നെയാണ് അറിയുകയും ചെയ്യുന്നു. അവിടെ കുറ്റം ആരുടെ ഭാഗത്താണ്? ആരുടെയും ഭാഗത്ത് കുറ്റമില്ല (I am OK; You are OK). കുറ്റം ഉണ്ടെന്നുള്ളത് ഒരു തോന്നൽ മാത്രമായിരുന്നു. അതുവരെ നരകമായി അനുഭവപ്പെട്ടിരുന്ന സാമൂഹിക ജീവിതം അവിടെ തുടങ്ങി ഒരു സ്വർഗ്ഗമായി മാറുന്നു.

അതെ! കുറ്റാരോപണമാണ് സ്വർഗ്ഗത്തെ നരകമാക്കി മാറ്റുന്നത്. കുറ്റങ്ങൾ കാണുന്നത് ഒരു ദുശ്ശീലം മാത്രമാണ്. നമുക്ക് നമ്മിൽ തന്നെ കുറ്റം ആരോപിക്കാം; സമൂഹത്തിലും കുറ്റം ആരോപിക്കാം. ഇപ്രകാരം കുറ്റാരോപണം നടത്തുന്നിടത്തോളം കാലം ആരിൽ കുറ്റം ആരോപിക്കുന്നുവോ അവരിൽ കുറ്റം ഉള്ളതായി നമുക്ക് തോന്നുന്നു. അതൊരു തോന്നൽ മാത്രമാണ്. കുറ്റാരോപണം നിർത്തുന്ന നിമിഷം ആ തോന്നൽ തിരോഭവിക്കുകയും ചെയ്യുന്നു. എന്തെങ്കിലും ഒക്കെ പുരോഗതി ഇല്ലെങ്കിൽ ജീവിതത്തിന് എന്തർത്ഥം എന്ന് നാം ചിന്തിച്ചേക്കാം. പുരോഗതിക്കുവേണ്ടിയുള്ള ഈ ദാഹം – ആഗ്രഹം – ആണ് നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം. വാസ്തവത്തിൽ പുരോഗതിയുടെ ആവശ്യം അവിടെയില്ല. ഇപ്പോൾ തന്നെ എല്ലാം പരിപൂർണ്ണമാണ്. ആഗ്രഹങ്ങൾ എല്ലാം അസ്ഥാനത്താണ്. പുരോഗതിയെയും ആഗ്രഹങ്ങളെയും പ്രതി നിങ്ങൾ പൂർണ്ണതയിൽ അപൂർണ്ണത ദർശിക്കുന്നു. നിങ്ങൾ കുറ്റം ആരോപിക്കുന്നു. ഈ പ്രതിഭാസം എപ്പോൾ നിലക്കുന്നുവോ അപ്പോൾ നിങ്ങൾ പൂർണ്ണതയിലേക്ക് ചുവടുവയ്ക്കുന്നു. പ്രശ്നം കിടക്കുന്നത് നിങ്ങളുടെ മനസ്സിലാണ്. പൂണ്ണത ഉണ്ടാക്കിയെടുക്കേണ്ട ഒന്നല്ല. മറിച്ച് ഇപ്പോൾ തന്നെ എല്ലാം പൂർണ്ണമാണ്. അപൂർണ്ണതയാണ് കൃത്രിമം.

നിങ്ങൾ സമൂഹത്തിൽ കുറ്റം ആരോപിച്ചാൽ സമൂഹം തിരിച്ച് നിങ്ങളിലും കുറ്റം ആരോപിക്കും. നിങ്ങൾ സമൂഹത്തെ തിരുത്തുവാൻ ശ്രമിക്കുമ്പോൾ സമൂഹം ബലം പ്രയോഗിച്ച് നിങ്ങളെയും തിരുത്തുന്നു. നിങ്ങൾ സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തുമ്പോൾ സമൂഹം നിങ്ങളുടെ സ്വാതന്ത്ര്യത്തിലും കൈകടത്തുന്നു. സമൂഹത്തെ നന്നാക്കുവാൻ ഇറങ്ങിത്തിരിക്കുന്ന നിങ്ങളെ സമൂഹം അടിമയായി പിടിക്കുന്നു. അതിനാൽ നിങ്ങൾ സമൂഹത്തെ ആദരിച്ചു തുടങ്ങുവിൻ. നിങ്ങളെ തന്നെയും ആദരിക്കുവിൻ. അപ്പോൾ പിന്നെ ജീവിതം എന്തിനുവേണ്ടിയാണ്? മെച്ചപ്പെടുവാൻ ഒന്നുമില്ലെങ്കിൽ പിന്നെ ജീവിതത്തിന്റെ അർത്ഥം എന്താണ്? ആസ്വാദനത്തിനു വേണ്ടി! എല്ലാം പരിപൂർണ്ണം! അതിനാൽ തന്നെ ആവോളം ആസ്വദിക്കുവിൻ! നിങ്ങൾ ചെയ്യുന്ന എല്ലാ കർമ്മവും ആസ്വാദനത്തിനു വേണ്ടി മാത്രം ചെയ്യുവിൻ! അപ്പോൾ അവ നിഷ്കാമകർമ്മമായി പരിണമിക്കും. ഇപ്രകാരം പരമാനന്ദത്തിലേക്ക് ചുവടു വയ്ക്കുവിൻ. സമൂഹവുമായുള്ള നിങ്ങളുടെ ബന്ധം ഒരു ബന്ധനമാവാതിരിക്കട്ടെ.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

RECENT POSTS
Copyright © . All rights reserved