ജെഗി ജോസഫ്
ആദരങ്ങള്‍ ആഘോഷപൂര്‍വ്വം ഏറ്റുവാങ്ങി ജിഎംഎയിലെ അമ്മമാര്‍. അമ്മ എന്ന വാക്കിന് സ്‌നേഹം എന്ന അര്‍ത്ഥമുള്ളത് പോലെ ആദരം എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുകയായിരുന്നു ജിഎംഎയുടെ മദേഴ്‌സ്‌ഡേ പ്രോഗ്രാം..
ജിഎംഎയിലെ അമ്മമാരെ വേദിയിലെത്തിച്ച് ആദരിച്ചതാണ് പ്രോഗ്രാമിലെ ഏറ്റവും മനോഹരമായ നിമിഷം. പൂച്ചെണ്ടുകള്‍ അര്‍പ്പിച്ച് കൈയ്യടിയോടെ അമ്മമാരെ തങ്ങളുടെ സ്‌നേഹം അറിയിക്കുകയായിരുന്നു.

വെല്‍ക്കം ഡാന്‍സിന് ശേഷം പരിപാടി ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. ജിഎംഎയുടെ ഭാരവാഹികളും അമ്മമാരും ചേര്‍ന്ന് വിളക്കു കൊളുത്തി പരിപാടി ഔദ്യോഗികമായി തുടക്കം കുറിച്ചു.
പ്രസിഡന്റ് ഏലിയാസ് മാത്യു അദ്ധ്യക്ഷ പ്രസംഗം നടത്തി, സെക്രട്ടറി അജിത്ത് അഗസ്റ്റിന്‍ എല്ലാവരേയും സ്വാഗതം ചെയ്തു. മെയിൻ GMA യുടെ സെക്രട്ടറി ബിസ് പോൾ മണവാളൻ ഏവർക്കും ആശംസകൾ നേർന്നു.

ട്രഷറർ മനോജ് ജേക്കബ് ഏവര്‍ക്കും നന്ദി പറഞ്ഞു. ബിനുമോനും ബോബനും പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായിരുന്നു. നിരവധി പരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്. വ്യത്യസ്തതയാര്‍ന്ന കൈ കൊട്ടിക്കളി പരിപാടിയുടെ മികവു കൂട്ടി.

ഗ്ലോസ്റ്റര്‍ അക്ഷര തിയറ്റര്‍ അവതരിപ്പിച്ച അമ്മമാരുടെ നാടകം ‘ അമ്മയ്‌ക്കൊരു ഉമ്മ മനസിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒന്നായിരുന്നു. ബിന്ദു സോമന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച നാടകം അമ്മയുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ കാലഘട്ടത്തേയും ഉള്‍പ്പെടുത്തുന്ന മുഹൂര്‍ത്തങ്ങളാണ് അരങ്ങേറിയത്.
മ്യൂസിക്കല്‍ നൈറ്റും കുട്ടികളുടെ ഡാന്‍സും ഡിജെയും ഒക്കെയായി വേദി കീഴടക്കുകയായിരുന്നു ഏവരും. മനോഹരമായ ഒരു സായാഹ്നം സമ്മാനിച്ചാണ് ജിഎംഎയുടെ മദേഴ്‌സ് ഡേ ആഘോഷം അവസാനിച്ചത്.

ലോറൻസിൻറെയും ബിനു പീറ്ററിൻറെയും നേതൃത്വത്തിൽ ഉപഹാറിൻ്റെ സ്റ്റെം സെൽ ഡോണർ ബോധവൽക്കരണ കാമ്പയിനും വേദി സാക്ഷ്യം വഹിച്ചു.
യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ് വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു. ഹിൽടോപ്പ് റസ്റ്റോറൻ്റായിരുന്നു ഡിന്നർ അറേഞ്ച് ചെയ്തിരുന്നത്.

ലോറൻസ് പെല്ലിശേരി, ബോബൻ ഇലവുങ്കൽ അജിമോൻ എടക്കര, ആൻ്റണി ജോസഫ്, ദേവലാൽ സഹദേവൻ , ബിന്ദു സോമൻ, എൽസ റോയ്, ബിനുമോൻ കുര്യാക്കോസ്, ആൻ്റണി ജെയിംസ്, ആൻ്റണി മാത്യു, അശോകൻ ഭായ്, രഞ്ജിത്ത് ബാലകൃഷ്ണൻ, സിബു കുരുവിള എന്നിവരുടെ നേതൃത്വത്തിൽ ധാരാളം പേരുടെ കഠിന പ്രയതത്തിൻ്റെ ഫലമായിരുന്നു ഈ മനോഹരമായ സായാഹ്നം .





പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നു. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും.
2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന് നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റ് പാസ്സാക്കിയിരുന്നത്. 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരില്‍നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
സി.എ.എ. നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകളും വിവിധ മുസ്ലിം സംഘടനകളും രാജ്യവ്യാപക പ്രതിഷേധം നടത്തിയിരുന്നു. മുസ്ലിം ലീഗ് ഉള്‍പ്പടെ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ബി.ജെ.പിയുടെ 2019-ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്നത്.
അടുത്തിടെ നിരന്തരമായി ഉണ്ടാകുന്ന വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട അന്തർ സംസ്ഥാന കരാറിൽ കേരളവും കർണാടകയും ഒപ്പിട്ടു. പ്രധാനമായും നാല് നിർദ്ദേശങ്ങളാണ് കരാറിലുള്ളത് . കേരള വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കർണാടക വനം വകുപ്പ് മന്ത്രി ഈശ്വർ ഖൺഡ്രെ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.
തമിഴ് നാട് വനം വകുപ്പ് മന്ത്രി എം മതിവേന്ദന് യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. പകരം മുതുമലൈ ഫീൽഡ് ഡയറക്ടറായ മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥനാണ് യോഗത്തിൽ മതിവേന്ദനെ പ്രതിനിധീകരിച്ചെത്തിയത്.
കരാറിൽ ഉൾപ്പെടുത്തിയ 4 ലക്ഷ്യങ്ങൾ
1. മനുഷ്യ വന്യമൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക. വന്യമൃഗ ശല്യത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തുക. പ്രശ്നം ലഘൂകരിക്കുന്നതിനുള്ള വഴികൾ തേടുക.
2. പ്രശ്നങ്ങളിൽ നടപടിയെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുക. അതിവേഗ ഇടപെടലിന് നടപടി
3. വിഭവ സഹകരണം, വിവരം വേഗത്തിൽ കൈമാറൽ, വിദഗ്ധ സേവനം ഉറപ്പാക്കൽ
4. വിഭവശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം, കാര്യക്ഷമത എന്നിവ കൂട്ടുക.
ബെന്നി അഗസ്റ്റിൻ
കാർഡിഫ് : കാർഡിഫ് ഡ്രാഗൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തുന്ന ഒന്നാമത് ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റ് മാർച്ച് 16 -ന് ശനിയാഴ്ച കാർഡിഫിൽ ഉള്ള സ്‌പോർട് വെയിൽസ് സെന്റർ, സോഫിയ ഗാർഡൻസിൽ നടത്തപ്പെടുന്നതാണ്. മത്സങ്ങൾ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കാർഡിഫ് സെന്റ് തോമസ് മിഷൻ ഡയറക്ടർ റവ. ഫാദർ പ്രജിൽ പണ്ടാരപറമ്പിൽ ഉദ്ഘാടനം ചെയ്യും. യൂറോപ്പിലെയും യുകെയിലെയും നിന്നുള്ള 10 ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും.
സമാപനസമ്മേളനത്തിൽ ദി ലോർഡ് മേയർ ഓഫ് കാർഡിഫ് ഡോ ബാബിലിൻ മോളിക് വിജയികൾക്ക് ട്രോഫികളോടൊപ്പം ഒന്നാം സമ്മാനർഹർക്ക് 750 പൗണ്ടും രണ്ടാം സമ്മാനം ലഭിക്കുന്ന ടീമിന് 500 പൗണ്ടും, മൂന്നും നാലും സ്ഥാനക്കാർക്ക് 250, 100പൗണ്ടും യഥാക്രമം ലഭിക്കും. ടൂർണമെന്റിലെ മികച്ച കളിക്കാർക് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതാണ്.

കാർഡിഫിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റിൽ അയർലണ്ട്, വിയന്ന, കംബ്രിഡ്ജ്,, ലിവർപൂൾ, ഷെഫീൽഡ്, പ്രെസ്റ്റൻ, വാറ്റ്‌ഫോഡ്, പ്ലിമത്, കാർഡിഫ്, സ്വാൻസീ എന്നീ ടീമുകൾ അണിനിരക്കുന്നു. ടൂർണമെന്റിലേക്ക് എല്ലാവർക്കും പ്രവേശനം സൗജന്യമായിരിക്കും. പ്രമുഖ വോളിബോൾ താരങ്ങൾ അണിനിരക്കുന്ന ഈ മാമങ്കത്തിലേക് ഏവരെയും സ്വാഗതം ചെയുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
ജോസ് കാവുങ്ങൽ : 07894114824
ജിജോ ജോസ് : 07786603354
വേനല്‍ച്ചൂട് കടുത്തതോടെ ശരീരത്തെ സംരക്ഷിക്കാനുള്ള മുൻകരുതലുകള്‍ എടുക്കണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ദിവസവും ശരാശരി ഒരാള്‍ രണ്ട് ലിറ്റർ വെള്ളം കുടിക്കണം. കടുത്ത വേനലില്‍ പുറത്തേക്കിറങ്ങിയാല്‍ ചൂട് കൂടുംതോറും ശരീരം തളരുന്ന അവസ്ഥയാണ്. ഇതില്‍ നിന്ന് രക്ഷനേടാനാണ് ദിവസേന രണ്ട് ലിറ്റർ വെള്ളം കുടിക്കണമെന്ന് പറയുന്നത്.
പഴവർഗങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിനും വേനല്‍ച്ചൂടില്‍ നിന്ന് അല്പം ആശ്വാസം കിട്ടുന്നതിനും നല്ലതാണ്. നേത്രപഴങ്ങള്‍, മാങ്ങ, ചക്ക, ഓറഞ്ച്, നാരങ്ങ, നെല്ലിക്ക ഇവ ധാരാളം കഴിക്കണം. ഇവയെല്ലാം നാട്ടില്‍ സുലഭമായി കിട്ടുന്നവയാണ്.
എന്നാല്‍ ഇറക്കുമതി ചെയ്ത പഴവർഗങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ആപ്പില്‍, ഓറഞ്ചുകള്‍, മുന്തിരി, പഴം, ഡ്രാഗണ്‍ ഫ്രൂട്ട്സ്, സപ്പോർട്ട തുടങ്ങിയവ മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നിന്ന് എത്തുന്നവയാണ്. ഇവയിലെല്ലാം കെമിക്കലുകള്‍ തളിച്ചാണ് എത്തുന്നത്. ആപ്പിള്‍ ഒരു വർഷം വരെ കേടുകൂടാതെ ഇരിക്കും. അതില്‍ ചേർത്തിരിക്കുന്ന കെമിക്കല്‍ മാരക രോഗങ്ങള്‍ക്കും വരെ കാരണമാകാം. ദാഹം കൂടുമ്ബോള്‍ തണുത്ത വെള്ളവും ഐസ്ക്രീമും കഴിക്കുന്നവരുണ്ട്. ആദ്യം തണുപ്പ് അനുഭവപ്പെടാറുണ്ടെങ്കിലും ഒടുവില്‍ ഉഷ്ണമുണ്ടാക്കും. വേനലിനെയും ചൂടിനെയും തടുക്കാൻ വെള്ളം മാത്രം കുടിച്ചാല്‍ പോര, അതോടൊപ്പം പഴങ്ങളും കഴിക്കുന്നത് നല്ലതാണ്. ഈ സമയത്ത് പഴങ്ങളെ ആശ്രയിക്കുമ്ബോള്‍ അതിലെ ജീവകങ്ങളും ധാതുലവണങ്ങളും നാരുകളും ആരോഗ്യം വർദ്ധിപ്പിക്കും.
തണ്ണിമത്തൻ
വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള പഴമാണ്. വിറ്റമിൻ എ, വിറ്റമിൻ ബി 6, വിറ്റമിൻ ബി1, വിറ്റമിൻ സി, ഫൈബർ, സിങ്ക്, മഗ്നീഷ്യം തുടങ്ങി പോഷക ഘടകങ്ങളുടെ കലവറയാണ് തണ്ണിമത്തൻ. സൂര്യപ്രകാശത്തില്‍ അടങ്ങിയിട്ടുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ വരുത്തുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും തണ്ണിമത്തന് കഴിയും.
നേത്രപഴം
ആപ്പിളില്‍ നിന്ന് കിട്ടുന്ന വൈറ്റമിനേക്കാള്‍ അധികം വൈറ്റമിനുകള്‍ ലഭിക്കും. പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ധാതുലവണങ്ങളും വൈറ്റമിൻ ബി.6, വൈറ്റമിൻ സി എന്നിവയുള്‍പ്പെടെ വിവിധ മൂലകങ്ങളും അടങ്ങിയിട്ടുണ്ട്.
ചക്കപഴം
ശരീരത്തിലെ ജലാംശം നിലനിറുത്താനും സൗന്ദര്യം നിലനിറുത്താനും ഈ പഴത്തിന് കഴിയുമെന്നാണ് പഴമക്കാർ പറയുന്നത്. പഠനങ്ങളും ഇത് ശരിവയ്ക്കുന്നുണ്ട്. വൈറ്റമിൻ സി, ബി എന്നിവയും മിനറല്‍സും പൊട്ടാസ്യവും ഫൈബറും അടങ്ങിയിട്ടുണ്ട്.
മാങ്ങ
ബീറ്റാകരോട്ടിനും പൊട്ടാസ്യവും ധാരാളമടങ്ങിയ പഴമാണിത്. വേനലില്‍ ശരീരത്ത് പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചർമ്മത്തിനുണ്ടാകാവുന്ന ചുളുവുകള്‍, കറുത്തപാടുകള്‍ എന്നിവ മാറ്റാനും ചർമ്മത്തെ തിളക്കമുള്ളതായി സൂക്ഷിക്കാനും മാമ്ബഴത്തിന് കഴിയും. അതോടൊപ്പം പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമ്മത്തില്‍ ജലാംശം നിലനിറുത്തുകയും ചെയ്യും.
ഓറഞ്ച്
170ഓളം ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ പെക്റ്റിൻ, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലത്ത് ശരീരത്തില്‍ ഊർജ്ജം നിലനിറുത്താൻ ഓറഞ്ചിലടങ്ങിയ മാന്ത്രിക ഗുണങ്ങള്‍ക്ക് കഴിയും ഇത് വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുക മാത്രമല്ല പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ജലത്തിന്റെ അംശം നിലനിറുത്തുകയും ചെയ്യും.
സണ്ണിമോൻ പി മത്തായി
വാട്ഫോർഡ്: ഒഐസിസി വാട്ട്ഫോർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജനറൽ ബോഡി യോഗവും, അംഗത്വ വിതരണവും നടത്തി. വൈസ് പ്രസിഡണ്ട് ഫെമിൻ സിഎഫ്, ജോസ്ലിൻ സിബിക്ക് ആദ്യ മെംബർഷിപ് നൽകിക്കൊണ്ട് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡണ്ട് സണ്ണിമോൻ പി മത്തായി യോഗത്തിൽ അദ്ധൃഷത വഹിച്ചു.
ഒ.ഐ.സി.സി നാഷണൽ വർക്കിങ്ങ് കമ്മിറ്റി പ്രസിഡണ്ട് സുജൂ കെ ഡാനിയേൽ മുഖ്യ സന്ദേശം നൽകി. കോൺഗ്രസ്സ് അനുഭാവികളെ ചേർത്തുകൊണ്ട് പ്രാദേശിക തലങ്ങളിൽ സാംസ്കാരിക, കായിക പരിപാടികൾ നടത്തുവാനും, അണികളെ കോർത്തിണക്കി വിശാലമായ പ്ലാറ്റ് ഫോം ഉണ്ടാക്കുവാനും സുജു തന്റെ പ്രസംഗത്തിൽ പ്രവർത്തകരെ ഉദ്‌ബോധിപ്പിച്ചു.
ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഭാരത ജനത അഭിമുഖീകരിക്കേണ്ടി വരാവുന്ന വിപത്തുകളെയും, ജനാധിപത്യ- മതേതരത്വ മൂല്യങ്ങളുടെ അന്ത്യം വരെ മുന്നിൽക്കണ്ട് കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വിജയം രാജ്യത്തിനു അനിവാര്യമാണെന്നും, ഒഐസിസി തങ്ങളുടേതായ നിർണ്ണായക പ്രവർത്തനവും ഉത്തരവാദിത്വവും എടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഒഐസിസി നേതാവ് സുരജ് കൃഷ്ണൻ, മെഡിക്കൽ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ അറുംകൊല വിഷയത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു സംസാരിച്ചു. എസ്.എഫ്.ഐയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുവാൻ സമ്മർദ്ധം ചെലുത്തണമെന്നും യോഗം വിലയിരുത്തി.
ആഗതമായ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഇലക്‌ഷൻ പ്രചാരണത്തിൽ, ഏറ്റവും വലിയ പ്രവാസി സംഘടന എന്ന നിലയിൽ ഒഐസിസി യുടെ ഉത്തരവാദിത്വവും, സ്വാധീനവും ഇടപെടലും ഉണ്ടാവണമെന്നും സെക്രട്ടറി സിബി ജോൺ അഭിപ്രായപ്പെട്ടു. സിജൻ ജേക്കബ്,മാത്യു വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
ബംഗളുരുവില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും വീണ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ഇടുക്കി ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്റെ മകള്‍ അനില(19)യാണ് മരിച്ചത്.
ബംഗളുരു രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ അനിലയെ രാവിലെ കെട്ടിടത്തിനു താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
റ്റിജി തോമസ്
പല പുസ്തകങ്ങളും തേടിപ്പിടിച്ച് വായിക്കുകയാണ് എന്റെ പതിവ്. പക്ഷേ ചിലപ്പോഴൊക്കെ വളരെ അവിചാരിതമായി ചില പുസ്തകങ്ങൾ നമ്മുടെ വായനാനുഭവത്തിന് പാത്രമാകും. അങ്ങനെ ആണ് വിനിൽ പോൾ രചിച്ച അടിമ കേരളത്തിൻറെ അദൃശ്യ ചരിത്രം എന്ന പുസ്തകം എൻറെ കൈയ്യിൽ വന്നത്. തിരുവല്ല മാക്ഫാസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് കെ ചെറിയാന് സമ്മാനം കിട്ടിയ പുസ്തകം അദ്ദേഹം എനിക്ക് വായിക്കാനായി നൽകുകയായിരുന്നു.
നാം ഇതുവരെ പഠിച്ച, കേട്ടറിഞ്ഞ കേരള ചരിത്ര പാഠങ്ങളിൽ ഒന്നും ഇല്ലാത്ത കീഴാള ജീവിതത്തിൻറെ അടയാളപ്പെടുത്തലുകളാണ് പുസ്തകത്തിൻറെ അടിമ കേരളം എന്ന ആദ്യ ഭാഗത്തിന്റെ പ്രമേയം. കേരളത്തിൽനിന്ന് അടിമകളായി വിൽക്കപ്പെട്ടിരുന്ന കീഴാള സമൂഹത്തിന്റെ രേഖാചിത്രം വസ്തുതകളുടെ അടിസ്ഥാനത്തിൽ വിനിൽ പോൾ വരച്ചുകാട്ടുന്നു. അതോടൊപ്പം കേരളത്തിലെ അടിമകൾ നേരിട്ടിരുന്ന ക്രൂരതകളെക്കുറിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ലേഖനങ്ങളും ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ മിഷനറി പ്രസ്ഥാനത്തെ കുറിച്ചും ദളിത് ക്രൈസ്തവരെ കുറിച്ചുമുള്ള ലേഖനങ്ങളാണ് പുസ്തകത്തിലെ മിഷിനറി പ്രസ്‌ഥാനം എന്ന രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളത് . കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ദളിതരുടെ ഇടയിൽ പ്രവർത്തിച്ച വിവിധ മിഷനറി സഭകളെ കുറിച്ചും അതുവഴി ഉണ്ടായ നവോഥാനത്തെ കുറിച്ചും കൂടുതൽ അടുത്തറിയാൻ പുസ്തകത്തിലെ ഉള്ളടക്കം വായനക്കാരെ സഹായിക്കും. അതോടൊപ്പം ദളിത് ക്രിസ്ത്യാനികൾ നേരിട്ട ജാതീയ വിവേചനത്തിൻ്റെ നേർചിത്രം വിവിധ സംഭവങ്ങളിലൂടെ എഴുത്തുകാരൻ വരച്ചുകാട്ടുന്നു.
ജന്മികുടിയാൻ ബന്ധത്തിനുമപ്പുറം കേരളത്തിൽ അടിമവ്യാപാരം നിലനിന്നിരുന്നു എന്ന ചരിത്ര വസ്തുതയെ എത്രമാത്രം തമസ്കരിക്കാൻ നമ്മുടെ ചരിത്ര രചയിതാക്കൾക്ക് സാധിച്ചു എന്ന സത്യം വിളിച്ചു പറയുന്നു എന്നതാണ് അടിമ കേരളത്തിൻറെ അദൃശ്യ ചരിത്രം എന്ന പുസ്തകത്തിൻറെ പ്രാധാന്യം.
ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലണ്ടിൽ നിന്നുള്ള മിഷനറിമാരുടെ പ്രവർത്തനങ്ങൾ മലയരയർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളിൽ വിദ്യാഭ്യാസപരമായി ചെലുത്തിയ സാമൂഹിക പരിവർത്തനം എത്ര മാത്രമായിരുന്നു എന്ന് മിഷനറി പുരാശേഖരത്തിലെ മലയരയർ എന്ന ലേഖനത്തിൽ വിവരിക്കുന്നു. ലണ്ടനിലെ അറിയപ്പെടുന്ന പ്രകൃതി ശാസ്ത്രജ്ഞനായിരുന്ന ഹെൻറി ബേക്കർ കേരളത്തിൽ എത്തി മുണ്ടക്കയം കേന്ദ്രീകരിച്ച് നടത്തിയ മിഷനറി പ്രവർത്തനങ്ങളും സ്കൂളുകൾ സ്ഥാപിച്ചുകൊണ്ടുള്ള നവോത്ഥാന പരിശ്രമങ്ങളെ കുറിച്ചുള്ള വിവരണങ്ങളും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. പ്രധാനമായും മുണ്ടക്കയം കേന്ദ്രീകരിച്ചിട്ടുള്ള മിഷനറിമാരുടെ പ്രവർത്തനത്തെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. എന്നാൽ പുസ്തകത്തിൽ പറയുന്നതിന് വിപരീതമായി മർഫി സായിപ്പാണ് ഏന്തയാറിൽ സ്കൂൾ തുടങ്ങിയതെന്നാണ് മുണ്ടക്കയത്തെ പഴമക്കാരുടെ അഭിപ്രായം.
പക്ഷേ മധ്യതിരുവിതാംകൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ദളിത് ജീവിതങ്ങൾ എത്രമാത്രം ദുഷ്കരമായ പരിതസ്ഥിതിയാണ് അഭിമുഖീകരിച്ചത് എന്നതോടൊപ്പം കേരളത്തിലെ ജനങ്ങളുടെ ഭൂതകാലത്തിന്റെ കാർമേഘങ്ങൾ ഒരു പരുധി വരെ തുടച്ചുമാറ്റാൻ മിഷനറിമാർക്കും വിദേശ ആധിപത്യത്തിനും കഴിഞ്ഞതായും പുസ്തകം സമർത്ഥിക്കുന്നു . ചരിത്രത്തിൻറെ ഏടുകളിൽ ഒരു രാജ്യത്തെ ഭരണം കൊണ്ട് അടിച്ചമർത്തിയ ബ്രിട്ടീഷ് ആധിപത്യം ഒരു പരുധിവരെ കേരളത്തിലെ ജാതിയ അടിമത്വത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിയുന്നതിന് പ്രേരകമായതും വിനിൽ പോളിന്റെ പുസ്തകം ചൂണ്ടി കാണിക്കുന്നു.
കെ ജെ ബേബിയുടെ മാവേലി മന്റം എന്ന നോവലിൽ വയനാട്ടിലെ ആദിവാസികൾ അനുഭവിക്കുന്ന അടിമത്വത്തിന്റെ ആഴം വരച്ചു കാട്ടിയിരുന്നു. തമിഴ് മലയാളം എഴുത്തുകാരനായ ജയമോഹന്റെ 100 സിംഹാസനങ്ങൾ നായാടി ആദിവാസി സമൂഹത്തിൻറെ ദുരവസ്ഥയും പ്രതിഫലിപ്പിക്കുന്നുണ്ട്. ഇവയുൾപ്പെടെ കഥയും കവിതയും നോവലുമായി മലയാള സാഹിത്യത്തിൽ എഴുതപ്പെട്ട പുസ്തകങ്ങൾക്കപ്പുറം കേരളത്തിൻറെ സാമൂഹ്യ ചരിത്രം എത്രമാത്രം ഇരുണ്ടതായിരുന്നു എന്ന് വായനക്കാരന് മനസ്സിലാക്കാൻ വിനിൽ പോളിന്റെ അടിമ കേരളത്തിൻറെ അദൃശ്യ ചരിത്രം എന്ന പുസ്തകം നമ്മളെ സഹായിക്കും.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
വെയിലില്‍ ആശ്വാസമായി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശം.
ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്.
നാളെ രണ്ട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ആലപ്പുഴ എറണാകുളം ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം മറ്റ് ജില്ലകളില്‍ ഉയര്‍ന്ന താപനില തുടരും. അതേസമയം ഉയര്‍ന്ന താപനില അനുഭവപ്പെടുന്നതിനാല്‍ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്.
പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശ്ശൂര്‍, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.