ബിജെപി നിർദ്ദേശിച്ചാൽ കേന്ദ്ര അന്വേഷണ ഏജൻസി തന്നെ അറസ്‌റ്റ് ചെയ്യുമെന്ന് മദ്യനയക്കേസിൽ സിബിഐയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ബിജെപി അന്വേഷണ ഏജൻസിക്ക് നിർദ്ദേശം നൽകിയാൽ സിബിഐ എന്നെ അറസ്‌റ്റ് ചെയ്യും” കെജ്‌രിവാൾ പറഞ്ഞു.

“ഇവർക്ക് ആരെയും ജയിലിലേക്ക് അയയ്ക്കാം, നിരപരാധികളെപ്പോലും അവർ പരിഗണിക്കുന്നില്ല.” ബിജെപിക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടുകൊണ്ട് ആം ആദ്‌മി പാർട്ടി (എഎപി) മേധാവി പറഞ്ഞു.

“അവർ (ബിജെപി) വളരെ അഹങ്കാരികളായി മാറിയിരിക്കുന്നു, അവർ ആരെയും മനസ്സിലാക്കുന്നില്ല, അവർ ആഗ്രഹിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു, അവർ ജഡ്‌ജിമാരെയും മാധ്യമങ്ങളെയും വ്യവസായികളെയും ഭീഷണിപ്പെടുത്തുന്നു.” മദ്യനയ കുംഭകോണം നടന്നിട്ടില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് വെള്ളിയാഴ്‌ച കെജ്‌രിവാൾ പറഞ്ഞു.

“കെജ്‌രിവാളിനെ ജയിലിലേക്ക് അയച്ചാൽ രാജ്യത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമോ?” അദ്ദേഹം ചോദിച്ചു. രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യൽ ആരംഭിക്കുക. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, മറ്റ് എംപിമാർ, എഎപി മന്ത്രിമാർ എന്നിവരോടൊപ്പം ആയിരിക്കും കെജ്‌രിവാൾ സിബിഐ ആസ്ഥാനത്ത് എത്തുക.

അരവിന്ദ് കെജ്‌രിവാളിനെ ജയിലിലടക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്ക് വെള്ളിയാഴ്‌ച സമൻസ് ലഭിച്ചിരുന്നു. എഎപിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചതിനാൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പത്രസമ്മേളനത്തിൽ പറഞ്ഞു.

എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് സിബിഐയെ കൂടാതെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണൽ അസിസ്‌റ്റന്റ് ബിഭാവ് കുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്‌തിരുന്നു. പുതിയ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയുമായി സംസാരിച്ചതും സന്ദർശിച്ചതും ആരൊക്കെയാണെന്ന് അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണൽ അസിസ്‌റ്റന്റ് ബിഭാവ് കുമാറിനോട് ഇഡി ചോദിച്ചതായാണ് റിപ്പോർട്ട്.