മൂന്നരവയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ യുവാവ് പിടിയില്‍. തിരുമുല്ലവാരം ഓടപ്പുറം, ടി.സി.ആര്‍.എ. 22-ല്‍ രാഹുലാ(22)ണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കുട്ടി വീട്ടുകാരോടു വിവരങ്ങള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സി.ഡബ്ല്യു.സി.ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയുമായിരുന്നു. ഇന്‍സ്‌പെക്ടര്‍ ഷെഫീക്കിന്റെ നേതൃത്വത്തില്‍ എസ്.ഐ. വി.അനീഷ്, സി.പി.ഒ. രമാഭായ്, ദീപുദാസ്, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ നേഴ്സ് രമ്യ (36) വാഹനാപകടത്തിൽ മരിച്ചു . ഡ്യൂട്ടി കഴിഞ്ഞ് വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അമിതവേഗത്തിൽ എത്തിയ കാർ രമ്യയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കണ്ണൂർ റൂറൽ എസ്പി ഓഫീസിലെ ജീവനക്കാരൻ ബിജുവിന്റെ ഭാര്യയാണ് മരിച്ച രമ്യ . പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ മൃതദേഹം സംസ്കരിക്കും.
രമ്യയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
റജി വർക്കി
കുറെ നാളുകൾക്കു ശേഷം അവധിക്കു നാട്ടിൽ വന്നതാണ്.ഇപ്രാവശ്യത്തെ വരവിനു മറ്റൊരു കാരണം കൂടിയുണ്ട്. കല്യാണം.
കുറച്ചധികം മനോവിഷമം തന്നെങ്കിലും, കുറച്ചധികം താമസിച്ചെങ്കിലും അവസാനം അക്കാര്യത്തിൽ ഒരു തീരുമാനമായി.
വീട്ടിലിരുന്നു മടുത്തപ്പോൾ വെറുതെ പുറത്തേക്കിറങ്ങി.
ധനുമാസത്തിലെ സൂര്യനു ഒട്ടൊക്കെ ചൂടുണ്ടെങ്കിലും നല്ല തണുപ്പും ഉണ്ട്. തറവാട്ടു വീട്ടിലേക്കൊന്നു പോകാം. കുറെ നാളായി അങ്ങോട്ടൊക്കെ പോയിട്ട്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോഴും അങ്ങോട്ടു ഒന്ന് കയറാൻ പറ്റിയില്ല. അതിന്റെ പരിഭവം പറഞ്ഞു തീർക്കുകയും ചെയ്യാം. നാട്ടുവഴിയിലൂടെ പോയാൽ കുറച്ചു ദൂരമേയുള്ളൂ, നടന്നുതന്നെ പോകാം.
നാട്ടുവഴിയിലൂടെ പാടത്തിനടുത്തേക്കു നടന്നു
പാടത്തേക്കുള്ള ഒതുക്കു കല്ലുകൾ ഇറങ്ങുമ്പോൾ എതിരെ ശ്രീധരൻ പിള്ളച്ചേട്ടൻ വരുന്നു. ഈ മനുഷ്യന് പ്രായമാകുന്നേയില്ല എന്നു തോന്നുന്നു. എന്റെ ചെറുപ്പത്തിൽ കാണുമ്പോഴും ഇങ്ങനെതന്നെ ഇരിക്കുകയായിരുന്നു. നല്ല അധ്വാനിയാണ്, നല്ല മനുഷ്യനുമാണ്.
“എന്താ പിള്ളച്ചേട്ടാ, കൃഷി ഒക്കെ ഇപ്പോഴുമുണ്ടോ?.. ” ഒരു കുശലാന്വേഷണം.
“ഇല്ല മോനെ ആരുമിപ്പോൾ കൃഷിയൊന്നും ചെയ്യുന്നില്ല. ഞാനായിട്ട് മാത്രം ചെയ്താൽ അത് ആരുടെയേലും ഒക്കെ പശു വന്നു തിന്നിട്ട് പോകും.. പണ്ടുമുതലേ ഇതൊരു ശീലം ആയിപ്പോയി അതുകൊണ്ട് ഇടയ്ക്കു ഒന്ന് വന്നുപോകും. അത്രതന്നെ!..”
പതിവ് ചോദ്യങ്ങളൊക്കെ ചോദിച്ചു പിള്ളച്ചേട്ടൻ നടന്നകന്നു.
പോകുന്നതിനു മുമ്പ് ഒരു കാര്യം കൂടി പറഞ്ഞു.
“വെട്ടും കിളയുമൊന്നും ഇല്ലാത്തതുകൊണ്ട് കണ്ടത്തിൻ വരമ്പിലോക്കെ കുളയട്ട ഉണ്ട് സൂക്ഷിക്കണം.”
എന്തിനാണോ ഞാൻ ഈ കണ്ടത്തിൻവരമ്പിലൂടെ പോകാൻ തീരുമാനിച്ചത്?
ആവോ ആര്ക്കറിയാം… അങ്ങനെ തോന്നി.
മുമ്പിൽ ഒരു ചെറിയ തോട് വന്നു. പണ്ട് ഞാൻ ഈ തോട് അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കടന്നിരുന്നതാണ്. ചാടിക്കടന്നാലോ? ഇപ്പൊൾ വേണ്ട. കുറെ പെണ്ണുങ്ങൾ അപ്പുറത്തെ കടവിലുണ്ട്. എങ്ങാനും വീണാലോ?. ചാടാനുള്ള എന്റെ ആഗ്രഹം ഞാൻ അടക്കി.
കുറെക്കാലം കമ്പ്യുട്ടറിന്റെ മുമ്പിൽ ഇരുന്നിരുന്നു ശരീരം പച്ചക്കറി പോലെയായി.
തോട് ഇറങ്ങിക്കടന്നു മുന്നോട്ട് നടന്നു.
ആരാ ആ നില്ക്കുന്നത്. മറിയച്ചേടത്തി അല്ലയോ ?
എന്റെ ചെറുപ്പത്തിലെ കുസൃതിയും കുന്നായ്മയും ഒക്കെ അപ്പനോട് പറഞ്ഞു കൊടുത്തു കൃത്യമായി അടി വാങ്ങിത്തന്നിരുന്ന, നാട്ടിലെ അറിയപ്പെടുന്ന ഒരു പാഷാണത്തിൽ കൃമി ആണ് കക്ഷി! എന്തെങ്കിലും ഒരു യോഗം ഒക്കെ അടിച്ചു പിരിയണമെങ്കിൽ ഈ ചേടത്തിയെ അങ്ങോട്ട് വിട്ടാൽ മതി! പലപ്പോഴും ഞങ്ങൾ പിള്ളേർ പറയാറുണ്ട്, ആയമ്മ കാരണം ആണ് ചുറ്റുവട്ടത്തൊക്കെ സ്ഥലത്തിന് വില കൂടിയപ്പോഴും നമ്മുടെ പനക്കീഴ് മാത്രം വില കൂടാത്തത് എന്ന്. അമ്മാതിരി ഒരു സാധനം ആണ് കക്ഷി.
നമുക്കിട്ടു നല്ല എട്ടിന്റെയോ പതിനാറിന്റെയോ പണി പണിതിട്ട് ചേട്ടത്തിയുടെ ഒരു ചിരി ഉണ്ട്. നമ്മളെ ഒരുമാതിരി ആക്കിയ പോലെ.
എന്നെ കണ്ടോ ആവോ? കാണാത്ത മട്ടിൽ ഞാൻ നടന്നു. മൂപ്പത്തിയാർക്കു പണ്ടേപോലെ കണ്ണ് പിടിക്കുന്നില്ല എന്ന് തോന്നുന്നു. കണ്ടിരുന്നേൽ എന്നെ വലിച്ചുകീറി അടുത്തെങ്ങും ഭിത്തി ഇല്ലാത്തത് കൊണ്ട് വല്ല മരത്തിലും ഒട്ടിച്ചേനെ!
പണ്ട് എനിക്ക് സ്ഥിരം അടി വാങ്ങിത്തരാറുള്ള ചേടത്തിയുടെ കണ്‍വെട്ടത്തു നിന്നും ഞാൻ മാറി നടന്നു. ഇപ്പോൾ അടി തരാൻ ആരും ഇല്ലേലും.
പാടത്തിന്റെ അതിരിലുള്ള വലിയ തോട് കടന്നു ഞാൻ രാഘവേട്ടന്റെ പറമ്പിലേക്കെത്തി. അതുവഴി പോയാൽ പെട്ടെന്ന് മെയിൻ റോഡിലേക്ക് എത്താം. സന്ധ്യയാകുന്നു ഞാൻ നടപ്പിനു വേഗം കൂട്ടി. തറവാട്ടിൽ ചെന്നിട്ടു തിരിച്ചു വരേണ്ടതാണ്.
കാലിൽ എന്തോ ഉടക്കി. ഒരു ചെറിയ തെറ്റിച്ചെടി. ഇതാരാ ഇവിടെ തെറ്റിച്ചെടി വച്ചത്?
ഒരു നിമിഷം മനസ് കുറേക്കാലം പുറകിലേക്ക് പോയി. ഇവിടെയല്ലേ ദിവ്യയെ ദഹിപ്പിച്ചത്. ഇവിടെയല്ലെ എന്റെ ആദ്യപ്രണയിനി ഒരുപിടി ചാരം ആയി മാറിയത്? അതെ ഇവിടെത്തന്നെയാണ്. അത് ഞാൻ മറക്കാൻ പാടില്ലാത്തതായിരുന്നു. ഒരു നൊമ്പരപ്പൂവായി ഇന്നും എന്റെ മനസിലുള്ള എന്റെ കളിക്കൂട്ടുകാരി.
ദിവ്യ, രാഘവേട്ടന്റെ മൂന്നു പെണ്മക്കളിൽ മൂത്ത ആളാണ്. എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും സുന്ദരി ആയ ഒരു പെണ്‍കുട്ടി ആയിരുന്നു ദിവ്യ. ഒരു പൂമ്പാറ്റയെ കാണുമ്പോൾ, ഒരു നല്ല പൂവ് കാണുമ്പോൾ ഇപ്പോഴും എന്റെ മനസ്സിൽ ദിവ്യ കടന്നു വരുന്നുണ്ടെങ്കിൽ എത്ര സുന്ദരി ആയിരുന്നു അവൾ എന്ന് പറയേണ്ടതില്ലല്ലോ.
ഞങ്ങൾ കുട്ടികളുടെ എല്ലാം ഇടയിലൂടെ സുഗന്ധവാഹിനിയായ ഒരു പൂമ്പാറ്റയെപ്പോലെ അവൾ പാറി നടന്നിരുന്നു!
എഴുത്തുപനയോലത്തുണ്ടുകളും ആയി ആശാൻ പള്ളിക്കൂടത്തിലേക്ക്, പോകുമ്പോൾ മുതൽ എനിക്കവളെ ഇഷ്ടമായിരുന്നു.
ഉച്ചാരണം ശരിയാകാഞ്ഞതിന് എഴുത്താണിത്തുമ്പ് ചേർത്ത്, ആശാൻ അവളുടെ തോളിൽ നുള്ളിയത്, പട്ടുടുപ്പിന്റെ കൈ ഞൊറിഞ്ഞു കയറ്റി എന്നെ കാണിച്ചു തന്നത്.
രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ ഞാൻ എന്റെ കൂട്ടുകാരോടെല്ലാം പറയുമായിരുന്നു ഞാൻ വലുതാവുമ്പോൾ ദിവ്യയെ കല്യാണം കഴിക്കും എന്ന്! അവന്മാർ അത് ചെന്ന് ടീച്ചറോട് പറഞ്ഞപ്പോൾ, ടീച്ചർ എന്നെ വിളിച്ചു ചോദിച്ചപ്പോൾ – ഞാൻ അത് തീർത്തു പറഞ്ഞു: ഞാൻ അവളെ കെട്ടുമെന്ന്! അന്നവരെല്ലാം കൂടി എന്നെ കളിയാക്കി വിട്ടതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ… എത്ര ലാഘവം ആയിരുന്നു അന്നത്തെ ആ ചിന്തകൾക്ക്… തിരിച്ചു കിട്ടാത്ത സുന്ദരമായ, നൈർമല്യം ഉള്ള കുട്ടിക്കാലം.
ഞങ്ങൾ ഒരുമിച്ചു തൊടിയിൽ ഓടിക്കളിച്ചിരുന്നതും തോട്ടിൽ നിന്ന് ചെറുമീനുകളെ പിടിച്ചിരുന്നതും ഓണത്തുമ്പിയുടെ പുറകെ ഓടിയിരുന്നതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ എന്റെ മനസ്സിൽ ഉണ്ട്. ശ്ലഥചിത്രങ്ങൾ.
വളർന്നു വന്നപ്പോൾ അവളുടെ സൗന്ദര്യം ഇരട്ടിക്കുകയായിരുന്നു ചെയ്തത്. അപ്പോഴേക്കും കാലം ഞങ്ങളുടെ ചിന്തകൾക്കും കുസൃതികൾക്കുമൊക്കെ ഒരുപാടു വിലക്കുകൾ തീർത്തിരുന്നു. അല്ലെങ്കിലും വളർച്ച പലപ്പോഴും നമ്മെ അകറ്റുകയല്ലേ ചെയ്യുന്നത്. പ്രത്യേകിച്ചും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിൽ ആകുമ്പോൾ.
കസവു ഞൊറിയുള്ള പാവാടയും പട്ടുടുപ്പും ഇട്ട് കയ്യിലുള്ള പുസ്തകങ്ങൾ നെഞ്ചോടു ചേർത്ത് പിടിച്ചു അവൾ നടക്കുന്നതു കാണാൻ, എന്നാൽ മറ്റെന്തോ കാര്യത്തിന് വന്നപോലെ ഒരാളും വരാനില്ലാത്ത ആ അമ്പലമുറ്റത്തുള്ള ചെമ്പകച്ചോട്ടിൽ ഞാനവളെയും കാത്തു നിന്നിട്ടുണ്ട്. എത്രയോ നാളുകളിൽ.
ഒപ്പം നടക്കാൻ, ഒന്ന് മിണ്ടാൻ കൊതിച്ച നാളുകൾ…. എന്നും വൈകിട്ട് അവൾ ആ അമ്പലത്തിൽ സന്ധ്യാദീപം തെളിയിക്കാൻ വരാറുണ്ട്. ചെറുപ്പത്തിൽ ഞാനും അവിടെ അവൾക്കൊപ്പം വന്നിട്ടുണ്ട്. പക്ഷെ മുതിർന്നപ്പോൾ എന്തോ വിലക്ക്.
“ഈ നസ്രാണി എന്ത് ചെയ്യുന്നു ഈ അമ്പലത്തിൽ” എന്ന് ആരോ ചോദിക്കുന്നതു പോലെ.
അന്നൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ദിവ്യ ഒരു ക്രിസ്ത്യാനി ആയിരുന്നെങ്കിലെന്ന്.
കരിയിലക്കുരുവികൾ കിന്നാരം പറയുമ്പോലെ, കൊലുസിന്റെ കിലുകില ശബ്ദം കേള്പ്പിച്ചു,പട്ടുടുപ്പും പട്ടു പാവാടയുമിട്ട് അവൾ ആ അമ്പലത്തിന്റെ പടവുകൾ ഇറങ്ങി വരുന്നത് കാണാൻ എന്ത് ശേലായിരുന്നു!
നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ദിവ്യെ എന്ന് മനസ് ഒരായിരം പ്രാവശ്യം പറയുമ്പോഴും അത് ഒരിക്കൽ പോലും അവളുടെ അടുത്ത് പറയാൻ എനിക്കായില്ല, എനിക്കെന്നല്ല അന്നാട്ടിലെ ഒരുമാതിരിപ്പെട്ട ആര്ക്കും അതിനുള്ള ധൈര്യം ഇല്ലായിരുന്നു.
അങ്ങനെ ഞങ്ങളുടെ സ്കൂൾ കാലം അവസാനിച്ചു.കാലം ഞങ്ങളെയെല്ലാം പിന്നെയും മാറ്റി. പട്ടുചേലയിൽ നിന്ന് അവൾ ഹാഫ് സാരിയിലേക്കും പിന്നീട് സാരിയിലേക്കും ഒക്കെ മാറി. അപ്പോഴെല്ലാം അവളുടെ സൗന്ദര്യം ഇരട്ടിച്ചപ്പോലെ ആണു തോന്നിയത്. എനിക്ക് പൊടിമീശ ഒക്കെ വരാൻ തുടങ്ങി. കുറേശെ ധൈര്യവും?
കോളേജിൽ അവളും കൂടെ ഉണ്ടായിരിക്കും എന്ന് കരുതി സന്തോഷിച്ചു ഇരിക്കുമ്പോഴാണ്, ഒരുനാൾ അമ്പലത്തിൽ അവളുടെ അനിയത്തി പ്രിയ തനിച്ചു വരുന്നത് കണ്ടത്.
ഞാൻ ചോദിച്ചു:
“ദിവ്യ എവിടെ?”
“ചേച്ചി കോയമ്പത്തുരിൽ പോയി. അവിടെ അപ്പച്ചിയുടെ വീട്ടില് നിന്നാണ് ഇനി പഠിക്കുന്നത്.”
അവൾ പറഞ്ഞ മറുപടി ഞാൻ കേട്ടത് നിറകണ്ണോടെ ആയിരുന്നു. എനിക്ക് മാത്രമല്ല എന്നിൽ നിന്ന് അതുകേട്ട പലർക്കും അത് വിശ്വസിക്കാനായില്ല.
പിന്നീടെപ്പോഴോ ദിവ്യയെ ഞാൻ മറന്നു തുടങ്ങി. വല്ലപ്പോഴും അവൾ നാട്ടിൽ വരുമ്പോൾ ഒന്ന് കണ്ടാലായി.
കാലം എന്ന മായജാലക്കാരനു അങ്ങനെ ചില കഴിവ് കൂടിയുണ്ട്. കനൽക്കട്ടയെ കരിക്കട്ട ആക്കാനും ശിലയെ മണ്ണാക്കി മാറ്റാനും കഴിവുള്ള മായജാലക്കാരൻ.
ഒരുനാൾ ഞാൻ ഒരു വാർത്ത കേട്ടു, എന്റെ പ്രിയപ്പെട്ട. ദിവ്യ മരിച്ചത്രെ! എനിക്കത് വിശ്വസിക്കാൻ ആയില്ല. എങ്ങനെ? എപ്പോൾ?
ഞാൻ വീട്ടില് എത്തി, കേട്ട വാർത്ത സത്യം ആയിരിക്കരുതേ എന്ന പ്രാർത്ഥനയും ആയി. എന്നാൽ വീട്ടില് എല്ലാരും അതു തന്നെ പറയുന്നതു കേട്ടപ്പോൾ, രാഘവേട്ടന്റെ വീടിനു മുൻപിലെ ആൾക്കൂട്ടം കണ്ടപ്പോൾ എനിക്ക് ആ വാർത്ത വിശ്വസിക്കാതെ പറ്റില്ലായിരുന്നു.
പിറ്റേന്ന് ദിവ്യയുടെ ചേതനയറ്റ ശരീരം രാഘവേട്ടന്റെ വീട്ടുമുറ്റത്ത് വാഴയിലയിൽ കിടത്തിയപ്പോൾ, എനിക്ക് കാണാൻ പോകാൻ തോന്നിയില്ല. കുട്ടിക്കാലം മുതൽ ഞാൻ ഇഷ്ടപ്പെട്ടിരുന്ന, ഇളം തെന്നൽ വീശുന്നപോലെ തോന്നിയിരുന്ന ആ പുഞ്ചിരിയുള്ള മുഖം എനിക്ക് മറക്കാൻ കഴിയാത്തത് കൊണ്ടായിരിക്കും. അല്ലെങ്കിൽ അത് മറക്കാൻ എനിക്കിഷ്ടമില്ലാത്ത കൊണ്ടായിരിക്കും.
കുട്ടിക്കാലത്ത് ഞങ്ങൾ ഓടിക്കളിച്ചിരുന്ന തൊടിയിൽ അവൾ ഒരുപിടി ചാരമാവുന്നത് ഞാൻ ഒട്ടു ദൂരെ നിന്ന് കണ്ണുനീർ എന്റെ കാഴ്ച്ചയെ മറയ്ക്കുവോളം കണ്ടു.
കൂടിനിന്നവർ അടക്കം പറഞ്ഞതിൽ നിന്നു ഞാൻ അറിഞ്ഞു എന്റെ കളിക്കൂട്ടുകാരി എങ്ങനെ ആണ് മരിച്ചതെന്ന്.
ദിവ്യ ഒരുനാൾ ക്ലാസ് കഴിഞ്ഞു വരുമ്പോൾ വഴിയരികിൽ കാത്ത് നിന്നിരുന്ന ഒരു ഓട്ടോറിക്ഷക്കാരൻ അവളെ… വേണ്ട, ഓർക്കണ്ട എനിക്കാ ഓർമ്മകൾ. കാലം ചിമിഴിൽ അടച്ചിരിക്കുന്ന വേദനിപ്പിക്കുന്ന ആ ഓർമ്മകൾ, ദിവ്യയുടെ എന്നും ചിരിക്കുന്ന മുഖത്തിന് പിന്നിൽ മറഞ്ഞിരിക്കട്ടെ!
ജന്മ ജന്മാന്തരങ്ങൾ സത്യം ആണെങ്കിൽ ഒരുപാടു വർണച്ചിറകുകൾ ഉള്ള ശലഭമായി എന്റെ പ്രിയ കൂട്ടുകാരി ഈ തെറ്റിച്ചെടിയുടെ അടുത്തെവിടെയെങ്കിലും ഉണ്ടാവും.
എന്റെ കണ്ണുകൾ ഈറനണിഞ്ഞിരിക്കുന്നു.
“മോനേ ” ആരോ വിളിക്കുന്നു.. തിരിഞ്ഞു നോക്കി രാഘവേട്ടൻ ആണ്.
ഞാൻ നിറകണ്ണുകളോടെ രാഘവേട്ടനെ നോക്കി.
രാഘവേട്ടന് കാര്യം മനസിലായെന്നു തോന്നുന്നു..
“എന്തിനാണ് രാഘവേട്ടാ അവളെ അത്ര ദൂരെ അയച്ചത്…” വാക്കുകൾ എവിടെയോ തങ്ങി നിൽക്കുന്നു.
ഒരു തേങ്ങലോടെ ആ മനുഷ്യൻ എന്നെ കെട്ടിപ്പിടിച്ചു.
ഞാനും കരയുക തന്നെ ആയിരുന്നു..
റജി വർക്കി : ഡിജിറ്റൽ മീഡിയ രംഗത്തു ജോലിചെയ്യുന്ന റജി, വിവിധ കഥകളും കവിതകളും എഴുതിയിട്ടുണ്ട്. ചിലതൊക്കെ മനോരമയുടെ ലിറ്ററേച്ചർ വിഭാഗത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടും ഉണ്ട്. വർഷങ്ങൾ ആയി പ്രവാസ ജീവിതം നയിക്കുന്ന റജി, തന്റെ എഴുത്തുകളിൽ പ്രവാസിയുടെ മനോഭാവം പലപ്പോഴും വരച്ചു കാട്ടാറുണ്ട്. സമയം കിട്ടുമ്പോഴൊക്കെ ബ്ലോഗുകൾ ആയും മറ്റും എഴുതി തുടങ്ങിയ റജി ഇപ്പോൾ ഇംഗ്ലണ്ട് വിൽട്ഷെയറിൽ ഉള്ള സാൾസ്ബറിയിൽ താമസിക്കുന്നു. ഭാര്യയും ഒരു മകനും ഉണ്ട്. ഭാര്യ ജിഷ വർക്കി സാൾസ്ബറി എൻ എച്ച് എസ് ഹോസ്പിറ്റലിൽ നേഴ്സ് ആണ്. മകൻ ബേസിൽ ജേക്കബ് വർക്കി.
ജോസ് ജെ വെടികാട്ട്
ഞാൻ രൂപപ്പെടുത്തിയ പണം ചെലവഴിക്കലിന്റെ അനുബന്ധസിദ്ധാന്തം അനാവരണം ചെയ്യുന്നത് ഏറ്റവും ഉയർന്ന മൂല്യമുണ്ടെന്ന് ഇവിടെ കരുതിയിരിക്കുന്ന രത്നത്തിന്റെ മൂല്യം പണം ചെലവിടുമ്പോൾ അഥവാ ഉപഭോഗിക്കുമ്പോൾ ലഭിക്കണമെങ്കിൽ അതിന് അനുബന്ധമായ് രത്നമൂല്യം തന്നെയോ ഉള്ള , അതിന്റെ കൂടെ അല്ലെങ്കിൽ (and or)സ്വർണ്ണമൂല്യമുള്ള അതിന്റെ കൂടെ, അല്ലെങ്കിൽ(and or) വെള്ളിമൂല്യമുള്ള അതിന്റെ കൂടെ , അല്ലെങ്കിൽ(and or) വെങ്കലമൂല്യമുള്ള അതിന്റെ കൂടെ, അല്ലെങ്കിൽ (and or) ബലൂൺമൂല്യമുള്ള അതിന്റെ കൂടെ, അല്ലെങ്കിൽ (and or) പടക്കമൂല്യമുള്ള അതിന്റെ കൂടെ, അല്ലെങ്കിൽ (and or) പൂജ്യംമൂല്യമുള്ള അതിന്റെ കൂടെ, അല്ലെങ്കിൽ നെഗറ്റീവ്മൂല്യമുള്ള അതായത് വിപരീതമൂല്യമുള്ള ചെലവുകൾ ഉണ്ടാകാം എന്നതാണ്.
രത്നമൂല്യം നേടിയെടുക്കുന്നത് മറ്റു മൂന്നു തരമോ അതിൽ കൂടുതലോ തരങ്ങളിൽ മൂല്യങ്ങളുള്ള അല്ലെങ്കിൽ ഒന്നോ രണ്ടോ തരം മൂല്യങ്ങളുള്ള അതായത് സ്വർണ്ണമൂല്യമോ, വെള്ളിമൂല്യമോ, വെങ്കലമൂല്യമോ മറ്റു കുറഞ്ഞ മൂല്യങ്ങളെന്നോ ഉള്ള അനുബന്ധ ചെലവുകളിലേക്ക് നയിക്കാം. ഇവിടെ പണം ചിലവാക്കുന്നതിൽ നിന്നും ലഭിക്കുന്ന മൂല്യങ്ങളെ അതിന്റെ വലിപ്പത്തിനനുസരിച്ച് രത്നത്തോടും, സ്വർണ്ണത്തോടും, വെള്ളിയോടും മറ്റുമൊക്കെ ഉപമിച്ചിരിക്കുന്നു. നൈമിഷീക മൂല്യങ്ങളെ പടക്കത്തോട് ഉപമിച്ചിരിക്കുന്നു. കുറച്ചു സമയം അഥവാ കുറച്ചു കാലം നിലനില്ക്കുന്ന മൂല്യങ്ങളെ ബലൂണോടും ഉപമിച്ചിരിക്കുന്നു. കുറച്ചു സമയം കഴിയുമ്പോൾ ചില എൻറ്റർറ്റെയ്ൻമെന്റ് മൂല്യങ്ങൾ ചൊക്കിയോ ചൊങ്ങിയോ പൊട്ടിയോ പോകും. ഒരു ഉപഭോക്താവിന് പരമാവധി സംതൃപ്തി നല്കുന്നതും , പരമാവധി മൂല്യം ലഭിക്കുന്നതുമായ ചിലവിന്റെ ഇനത്തെ, അതിൽ നിന്ന് ലഭിക്കുന്ന മൂല്യത്തെ, രത്നമൂല്യത്തോട് ഉപമിച്ചിരിക്കുന്നു. രത്നമൂല്യത്തിനു വേണ്ടിയുള്ള അന്വേഷണം ഒരു ഉപഭോക്താവിനെ അതിലും താണ മൂല്യങ്ങൾ പ്രാപിക്കുന്നതിലേക്ക് നയിക്കാം, നെഗറ്റീവ് മൂല്യങ്ങളിലേക്കും.
ഈ തത്വം വ്യക്തമാക്കാൻ നമുക്ക് ഒരു മോട്ടോർ കാറിന്റെ കാര്യമെടുക്കാം. ഒരു കാറിന്റെ ഉടമസ്ഥൻ കുടുംബസമേതം ആ കാറിൽ പല സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്നു ബന്ധുക്കളേയും സുഹൃത്തുക്കളെയും മറ്റും കാണുന്നതിനും, വിനോദത്തിനും വേണ്ടി. ഔദ്യോഗിക കാര്യങ്ങൾക്കു വേണ്ടിയും കാറിൽ സഞ്ചരിക്കാം. ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുന്നതിനു വേണ്ടിയും വിനോദത്തിനു വേണ്ടിയും കാർ ഉപയോഗിക്കുമ്പോൾ അതിന് സ്വർണ്ണമൂല്യമോ , വെള്ളിമൂല്യമോ, രത്നമൂല്യം തന്നെയോ കൈവരാം. ഔദ്യോഗിക കാര്യങ്ങൾക്കുവേണ്ടി കാർ ഉപയോഗിക്കുമ്പോളും ഇത് ശരിയാണ്. എന്നാൽ കാറിന്റെ ഉടമസ്ഥൻ തനിച്ച് തോന്നിയതുപോലെ അത്ര പ്രധാനമല്ലാത്ത സഞ്ചാരങ്ങൾ നടത്തിയാൽ അത് ഇന്ധനം വെറുതെ കത്തിച്ച് കളയുന്ന പടക്കമൂല്യത്തിന് തുല്യമാകും.450 കിലോ മീറ്റർ ദൂരമുള്ള സ്ഥലത്തേക്ക് ബസ്സിലോ തീവണ്ടിയിലോ പോകുന്നതാണ് ഉചിതം. അവിടെ കാർ ഉപയോഗിച്ചാൽ അതിന് പണമൂല്യമുണ്ടെങ്കിലും(money value) യഥാർത്ഥ മൂല്യം(real value) കുറവാണ്. അത്ര ദൂരമുള്ള സ്ഥലത്തേക്കുളള കാർ യാത്രക്ക് വെങ്കലമൂല്യം ആരോപിക്കാം.450ഓ അതിൽ കൂടുതലോ കിലോമീറ്റർ കാറിൽ സഞ്ചരിച്ചാൽ യാത്രാക്ഷീണം കൂടും. ബസ്സിലായാൽ വീഡിയോ കാണുകയും മറ്റും ചെയ്തു ക്ഷീണത്തിന് അറുതി വരുത്താം. ട്രയിനിലായാൽ കിടന്നു വിശ്രമിക്കാനും സൗകര്യമുണ്ട്. അപ്പോൾ 450 കിലോ മീറ്റർ കാർ യാത്രക്ക് സ്വർണ്ണമുല്യമോ വെള്ളിമൂല്യമോ കല്പിക്കാൻ പ്രയാസമാണ്. അപകടമുണ്ടാകുന്നതിന്റെ നെഗറ്റീവ് മൂല്യവും കാറുപയോഗത്തിൽ ഉണ്ടാകാം.
ഒരു ഫ്രിഡ്ജിന്റെ കാര്യത്തിൽ ഉപഭോക്താവ് കൂടുതൽ മാംസവും ,മത്സ്യവൂം,പഴവർഗ്ഗങ്ങളും, ഐസ്ക്രീമും മറ്റും വാങ്ങി സൂക്ഷിച്ച് ആവശ്യാനുസരണം ഉപയോഗിക്കുമ്പോൾ പണം ചെലവഴിക്കലിന്റെ ഒരു സ്വഭാവരൂപീകരണത്തിലേക്ക് തന്നെ അത് വഴിതെളിക്കുന്നു. ഉഷ്ണകാലത്ത് തണുത്ത ബിയറും കൂടെ സാധാരണയായ് ഐസിട്ട മദ്യവും കൂടിയാകുമ്പോൾ സ്വഭാവരൂപീകരണത്തിന്റെ കാര്യം ശരി. ക്ഷീരോത്പന്നങ്ങളായ നെയ്യും ,പനീരും ,കൂടാതെ മരുന്നുകളും ശീതീകരീച്ചുപയോഗിക്കുന്നതിന് രത്നമൂല്യം കല്പിച്ചാൽ ,പച്ചക്കറികളും പഴവർഗ്ഗങ്ങളും അങ്ങനെ ഉപയോഗിക്കുന്നതിന് സ്വർണ്ണമൂല്യവും കല്പിക്കാം.മാംസവും, മത്സ്യവും ഫ്രിഡ്ജിൽ വച്ചൂപയോഗിക്കുമ്പോൾ വെള്ളിമൂല്യമുണ്ടെന്നും കരുതാവൂന്നതാണ്.
തണുത്ത ബിയറും, മദ്യവും ഉപയോഗിക്കുമ്പോൾ പണം പടക്കം പോലെ പൊട്ടിച്ചു കളയാൻ ചിലർ അമിത താത്പര്യം കാണിക്കുന്നു. തണുത്ത ബിയറിനും , മദ്യത്തിനും അതിനാൽ തന്നെ ബലൂൺമൂല്യമുണ്ട്. എന്നാൽ പരിധി കവിയുമ്പോൾ അതിന് പടക്കമൂല്യം അഥവാ നെഗറ്റീവ് മൂല്യമേയുള്ളൂ. അനുബന്ധ ചിലവിന്റെ രത്നമൂല്യത്തിന് ചില അവസരങ്ങളിൽ വളരെ കുറച്ചു പണമൂല്യമേ കാണുകയുള്ളൂ. ഉദ്ദാഹരണത്തിന് കണക്കിന് സ്വകാര്യ ട്യൂഷനെ ആശ്രയിക്കുന്ന ഒരു സ്കൂൾ വിദ്യാർത്ഥിയുടെ കാര്യമെടുക്കാം. കണക്കിൽ പ്രാഗത്ഭ്യമുള്ള അധ്യാപകൻ കുട്ടിയുടെ മനസ്സിൽ ആഴത്തിൽ ഗണിതശാസ്ത്രം പതിയാൻ സഹായിക്കാം. പക്ഷേ ഇവിടെ അധ്യാപകന് കിട്ടുന്നത് തുച്ചമായ പ്രതിഫലമാണ്. ഈ അധ്യാപകനാൽ കണക്കിലേക്ക് ആകർഷിക്കപ്പെടുന്ന വിദ്യാർത്ഥി എഞ്ചിനിയറിംഗ് കോഴ്സിന് പ്രവേശനം നേടാം , മുതിരുമ്പോൾ.
എഞ്ചിനിയറിംഗ് കോഴ്സിന്റെ വലിയ ചെലവിലേക്കാണ് സ്വകാര്യട്യൂഷൻ അന്തിമമായ് നയിക്കുന്നത്. ഇവിടെ അധ്യാപകന്റെ രത്നമൂല്യത്തിന് ഒരു സമയവിടവിൽ പണമൂല്യം ആർജ്ജിക്കുന്നതായ് കാണാം.രത്നമൂല്യം ലഭിക്കുന്നതിന് പിന്നീട് കൂടുതൽ പണമൂല്യമുള്ള ചെലവുകൾ ഒരാൾ വഹിക്കണം.
അനുബന്ധ ചിലവുകളുടെ തത്വം മനശാസ്ത്രപരമായ പ്രവ ണതയായ പണം ചെലവിടുന്നതിന്റെ ആവൃത്തിയിലധിഷ്ഠിതമാണ്. പണം ചെലവഴിക്കുമ്പോളുണ്ടാകുന്ന ഉയർന്ന ആവൃത്തിയാണ് അനുബന്ധചിലവുകളിലേക്ക് നയിക്കുന്നത്.നിശ്ചിതമൂല്യങ്ങളുള്ള ചരക്കുകളുടെയും ,സേവനങ്ങളുടെയും മേൽ കറൻസിക്കുള്ള ആജ്ഞക്കനുസരിച്ച് നിശ്ചിതമായ് പണം ചിലവാക്കുന്നു ഉപഭോക്താക്കൾ എന്നതിനേക്കാൾ കുറച്ചുകൂടി പ്രായോഗികമായ അനുമാനം ആവൃത്തിക്കനുസരിച്ച് അവർ അനുബന്ധചിലവുകളിലേക്ക് ആകർഷിക്കപ്പെടുന്നു എന്ന് കരുതുന്നതാണ്. എ.സി. മുറിയിൽ കഴിഞ്ഞ് പരിചയിച്ച ഒരാൾ ടൂറിന് പോകുമ്പോൾ ഹോട്ടലിൽ മുറിയെടുക്കുന്ന അവസരത്തിൽ എ.സി. മുറി വേണമെന്ന് ശഠിക്കുന്നത് അനുബന്ധചിലവിന്റെ മകുടോദ്ദാഹരണമാണ്.
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷങ്ങൾ അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന്‍ മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേ അഞ്ചോടെയായിരുന്നു അന്ത്യം.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്‍മാരില്‍ ഒരാളായ മാമുക്കോയ നാടകരംഗത്തു നിന്നുമാണ് സിനിമയില്‍ എത്തിയത്. കോഴിക്കോടന്‍ ഭാഷയുടെ മനോഹരമായ ശൈലിയെ സിനിമയില്‍ ജനകീയമാക്കിയ നടന്‍കൂടിയാണ് മാമുക്കോയ. കുതിരവട്ടം പപ്പു അതിന് മുന്‍പ് അവതരിപ്പിച്ചതില്‍ നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായിത്തീര്‍ന്നത്. വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ നാടക പ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്നു.
ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946-ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ജനിക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചതിനാല്‍ ജ്യേഷ്ഠന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. കോഴിക്കോട് എം. എം. ഹൈസ്‌കൂളില്‍ പത്താംക്ലാസ് വരെയുള്ള പഠനം പൂര്‍ത്തിയാക്കിയത്. പഠനകാലത്തു തന്നെ സ്‌കൂളില്‍ നാടകങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുംഅഭിനയിക്കുകയും ചെയ്യുമായിരുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് ജില്ലയിലെ കല്ലായിയില്‍ മരം അളക്കലായിരുന്നു തൊഴില്‍. മരത്തിനു നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയെല്ലാത്തിലും വിദഗ്ധനായി. അതോടൊപ്പം നാടകവും ഒരുമിച്ചുകൊണ്ടുപോകാന്‍ അദ്ദേഹം ശ്രദ്ധിച്ചു. മലബാര്‍ ഭാഗത്തെ ഭാഗത്തെ നിരവധി നാടക- സിനിമാ പ്രവര്‍ത്തകരുമായി സൗഹൃദമുണ്ടായിരുന്നു. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാന്‍ തുടങ്ങിയവരുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
സുഹൃത്തുക്കളെല്ലാവരും ചേര്‍ന്ന് ഒരു നാടകം സിനിമയാക്കിയതാണ് ചലച്ചിത്ര രംഗത്തേക്കുള്ള വഴി തുറന്നത്. നിലമ്പൂര്‍ ബാലൻ സംവിധായകനായ ‘അന്യരുടെ ഭൂമി’ (1979) എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1982-ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയില്‍ ഒരു വേഷം ലഭിച്ചു. മമ്മൂട്ടിയെ നായകനാക്കി സാജന്‍ സംവിധാനം ചെയ്ത സ്‌നേഹമുള്ള സിംഹമായിരുന്നു മൂന്നാമത്തെ ചിത്രം. വളരെ സ്വഭാവികമായ അഭിനയ ശൈലിയിലൂടെ സിനിമയില്‍ തന്റേതായ ഇടം നേടിയെടുക്കുകയായിരുന്നു മാമുക്കോയ. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ ഗാന്ധിനഗര്‍, സെക്കന്റ് സ്ട്രീറ്റ്, സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കേറിയ നടനായി മാറി. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.
സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നാടോടിക്കാറ്റിലെ തട്ടിപ്പുകാരന്‍ ഗഫൂര്‍ക്ക, സന്ദേശത്തിലെ കെ. ജി. പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍, വെട്ടത്തിലെ ഹംസക്കോയ/ രാമന്‍ കര്‍ത്താ, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേല്‍പ്പിലെ ഹംസ, പ്രാദേശിക വാര്‍ത്തകളിലെ ജബ്ബാര്‍, കണ്‍കെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന്‍ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്ദന്‍ മേസ്തിരി, നരേന്ദ്രന്‍ മകന്‍ ജയകാന്തനിലെ സമ്പീശന്‍, കളിക്കളത്തിലെ പോലീസുകാരന്‍, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കര്‍, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, ഉസ്ദാത് ഹോട്ടലിലെ ഉമ്മര്‍, കെ.എല്‍ 10 പത്തിലെ ഹംസകുട്ടി, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കര്‍ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന്‍ തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്. 2001 ല്‍ സുനില്‍ സംവിധാനം ചെയ്ത കോരപ്പന്‍ ദ ഗ്രേറ്റ്, ഇ.എം അഷ്‌റഫിന്റെ സംവിധാനത്തില്‍ 2023 ല്‍ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളില്‍ നായകനായി. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയവയാണ് തമിഴ്ചിത്രങ്ങള്‍.
പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004 ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യക ജൂറി പരാമര്‍ശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ല്‍ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടു.
2021-ല്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മാമുക്കോയ താന്‍ നേരിട്ട ആരോഗ്യപ്രശ്‌നങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് നെഞ്ച് വേദന വന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനാക്കിയിട്ടുണ്ട്. രണ്ട് സ്റ്റെന്റും ഇട്ടു. ഒരു ബ്ലോക്ക് കൂടിയുണ്ടായിരുന്നതിനാല്‍ ബൈപ്പാസ് ചെയ്യണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ‘കുരുതി’യിലെ മൂസാ ഖാലിദായി തിരശ്ശീലയില്‍ തിളങ്ങിനിന്ന സമയത്താണ് മാമുക്കോയ അര്‍ബുദത്തെ നേരിടുന്നത്. 33 റേഡിയേഷന്‍, ആറു കീമോതെറാപ്പിക്കും വിധേയനായി. തൊണ്ടയിലായിരുന്നു കാന്‍സര്‍ ബാധിച്ചത്. എല്ലാം വരുന്നിടത്തുവെച്ചുകാണാം എന്ന രീതിയാണ് മാമുക്കോയ ജീവിതത്തില്‍ സ്വീകരിച്ച് പോന്നത്. ജീവിതത്തില്‍ നമുക്ക് അസുഖം വരുമെന്നും അപ്പോള്‍ നിലവിളിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞിട്ടുള്ള മാമുക്കോയ പ്രതിസന്ധികളെ അതിജീവിക്കണമെന്നും മാനസികാവസ്ഥയാണ് പ്രധാനമെന്നും അടിയുറച്ച് വിശ്വസിച്ചു. അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മന്‍സിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രങ്ങളിലൊന്ന്. ഈ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവേയാണ് മാമുക്കോയയുടെ അപ്രതീക്ഷിത വിയോഗം.
സുഹ്‌റയാണ് മാമുക്കോയയുടെ ഭാര്യ. നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ് എന്നിവര്‍ മക്കളാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കോട്ടയം : ആദ്യ ഔദ്യോഗിക യാത്രയ്ക്കായി എത്തിയ വന്ദേ ഭാരത് എക്സ്പ്രസിന് സ്വീകരണം ഒരുക്കി തോമസ് ചാഴികാടൻ എംപി. കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിന്റെ ലോക്കോ പൈലറ്റിനെ എം.പി ഷാൾ അണിയിച്ച് സ്വീകരിച്ചു. ട്രെയിനിന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചത് മധ്യകേരളത്തിലെ സാധാരണക്കാരായ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

റെയിൽവേ സ്റ്റേഷനിലെത്തിയ തോമസ് ചാഴികാടൻ എം.പിയ്ക്കൊപ്പം റെയിൽവേ സ്റ്റേഷൻ മാനേജർ ബാബു തോമസ്, റെയിൽവേ മെഡിക്കൽ അസിസ്റ്റന്റ് സൂപ്രണ്ട് മുജീബ്, മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ. കേരള കോൺഗ്രസ് നേതാക്കളായ വിജി എം തോമസ്, ജോസഫ് ചാമക്കാല, ജോജി കുറത്തിയാടൻ, കോട്ടയം മുൻസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പള്ളിക്കുന്നേൽ, ഗൗതം നായർ, ബിറ്റു വൃന്ദാവൻ, തങ്കച്ചൻ വാലേൽ , രൂപേഷ് പെരുമ്പള്ളിപ്പറമ്പിൽ, മുൻസിപ്പൽ കൗൺസിലർ സിൻസി പാറേൽ, എന്നിവരും എംപിക്കൊപ്പം ഉണ്ടായിരുന്നു
ആലപ്പുഴയിലെ വ്യാജ അഭിഭാഷകയായ സെസി സേവ്യര്‍ ഒടുവില്‍ കോടതിയില്‍ കീഴടങ്ങി. മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന സെസി, ചൊവ്വാഴ്ച ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് കീഴടങ്ങിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
മതിയായ യോഗ്യതയില്ലാതെ വ്യാജ രേഖകള്‍ ഉപയോഗിച്ച് അഭിഭാഷകയായി പ്രാക്ടീസ് ചെയ്തതിനാണ് ആലപ്പുഴ രാമങ്കരി സ്വദേശിനിയായ സെസി സേവ്യറിനെതിരേ പോലീസ് കേസെടുത്തിരുന്നത്. നിയമബിരുദം നേടാതെ മറ്റൊരാളുടെ എന്റോള്‍മെന്റ് നമ്പറിലായിരുന്നു സെസി അഭിഭാഷകയായി കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നത്. രണ്ടുവര്‍ഷത്തോളം ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്തുവന്ന ഇവര്‍ ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിലും ജയിച്ചിരുന്നു. നിരവധി കേസുകളില്‍ ഇവരെ അഭിഭാഷക കമ്മീഷനായും നിയമിച്ചു. ഇതിനിടെയാണ് സെസിയ്ക്ക് നിയമബിരുദമില്ലെന്നും വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്യുന്നതെന്നുമുള്ള അജ്ഞാത കത്ത് ബാര്‍ അസോസിയേഷന് ലഭിച്ചത്. തുടര്‍ന്ന് യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി ഒരു രേഖകളും നല്‍കിയില്ല. ഇതോടെ ബാര്‍ അസോസിയേഷനില്‍നിന്ന് സെസി സേവ്യറെ പുറത്താക്കി. ബാര്‍ അസോസിയേഷന്‍ തന്നെയാണ് സെസിക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്.
വഞ്ചനാക്കുറ്റം, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് സെസി സേവ്യറിനെതിരേ കേസെടുത്തിരുന്നത്. ബാര്‍ അസോസിയേഷനിലെ രേഖകള്‍ കൈക്കലാക്കിയതിന് മോഷണക്കുറ്റവും ചുമത്തിയിരുന്നു.
ഇതിനിടെ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയിരുന്നെങ്കിലും പോലീസ് സാന്നിധ്യമുണ്ടെന്ന് മനസിലായതോടെ കോടതി വളപ്പിലെ പിറകുവശത്തെ ഗേറ്റ് വഴി മുങ്ങുകയായിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളി. പൊതുസമൂഹത്തെയും നീതിന്യായ വ്യവസ്ഥയെയും വഞ്ചിച്ച സെസി സേവ്യര്‍, അടിയന്തരമായി കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മാസങ്ങളായി ഒളിവില്‍ കഴിയുന്ന സെസി സേവ്യര്‍ എവിടെയാണെന്ന് കണ്ടെത്താനോ പിടികൂടാനോ പോലീസിന് ഇതുവരെ കഴിഞ്ഞിരുന്നില്ല.
മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകുമെന്ന വിശ്വാസത്തില്‍ പട്ടിണി കിടന്ന് ഉപവസിച്ച് മരിച്ചത് നിരവധി പേര്‍. കിഴക്കന്‍ കെനിയയിലാണ് സംഭവം. ഇതിനോടകം ഷക്കഹോല വനത്തില്‍ നിന്ന് കണ്ടെത്തിയത് 58 പേരുടെ മൃതദേഹങ്ങളാണ്.
തിരദേശ പട്ടമായ മാലിന്ദിക്ക് സമീപമുള്ള ഷക്കഹോല വനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോള്‍ മെക്കന്‍സീ എന്‍തെംഗെ എന്നയാളാണ് ഗുഡ് ന്യൂസ് ഇന്റര്‍ നാഷ്ണല്‍ ചര്‍ച്ച് എന്ന പേരില്‍ കൂട്ടായ്മയുണ്ടാക്കി മോക്ഷം പ്രാപിക്കുകയും സ്രഷ്ടാവിനെ നേരില്‍ക്കാണാന്‍ പട്ടിണി മരണം ഉപദേശിക്കുകയും ചെയ്തത്.
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 800 ഏക്കര്‍ വനഭൂമിയില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് നിരവധി പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം, കൂടുതല്‍ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
എന്‍തെംഗയുടെ ചില ഭക്തര്‍ ഇപ്പോഴും ഷക്കഹോലയ്ക്ക് ചുറ്റുമുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. 112 പേരെ കാണാനില്ലെന്ന് മനുഷ്യാവകാശ സംഘടനയായ കെനിയന്‍ റെഡ് ക്രോസ് റിപ്പോര്‍ട്ട് ചെയ്തു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ വധഭീഷണി. അടിയന്തര സാഹചര്യമുണ്ടായാൽ പോലീസിനെ വിളിക്കാൻ ഉത്തർപ്രദേശ് സർക്കാർ നൽകിയ ടോൾ ഫ്രീ നമ്പരായ 112 എന്ന നമ്പറിലേക്ക് വിളിച്ച് അജ്ഞാതൻ ഭീഷണി മുഴക്കുകയായിരുന്നു എന്നാണ് റിപേപോർട്ട്. കോൾ വിളിച്ചയാൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
അതേസമയം, യുപി ആന്റി ടെറർ സ്‌ക്വാഡിന് (എടിഎസ്) ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഈ ഫോൺകോളിന് പുറമെ, വിളിച്ചയാൾ യുപി പോലീസിന്റെ സോഷ്യൽ മീഡിയ ഡെസ്‌കിലേക്കും സന്ദേശമയച്ചിട്ടുണ്ട്.
‘യോഗി സിഎം കോ മർ ദു ഗാ ജൽദ് ഹായ് (മുഖ്യമന്ത്രി യോഗിയെ ഉടൻ കൊല്ലും),’ എന്നാണ് സന്ദേശമയച്ചിരിക്കുന്നത്.
തൃശ്ശൂരില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ച സംഭവം നേരില്‍ കണ്ടതിന്റെ ഞെട്ടലില്‍ നിന്നും മുത്തശ്ശി ഇനിയും മോചിതയായിട്ടില്ല. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്.
വലിയൊരു പൊട്ടിത്തെറി കേട്ട് ഓടിയെത്തിയപ്പോള്‍ പേരക്കുട്ടി ചോരയില്‍ കുളിച്ച് കിടക്കുന്നതാണ് താന്‍ കണ്ടതെന്ന് കരച്ചിലടക്കാനാവാതെ മുത്തശ്ശി പറയുന്നു. ആദിത്യ പുതപ്പിനടിയില്‍ കിടന്ന് ഗെയിം കളിക്കുകയായിരുന്നുവെന്നും ഗുളികയെടുക്കാന്‍ താന്‍ പുറത്തുപോയപ്പോഴാണ് പൊട്ടിത്തെറി ശബ്ദം കേട്ടതെന്നും മുത്തശ്ശി കൂട്ടിച്ചേര്‍ത്തു.
മകളും മുത്തശ്ശിയുമാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്. അപകടവിവരം തന്നെ വിളിച്ചറിയിക്കുന്നത് സഹോദരനാണെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും കുട്ടിയുടെ പിതാവ് അശോക് കുമാര്‍ ആവശ്യപ്പെട്ടു.
ഫോണ്‍ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാല്‍ അപകടത്തിന്റെ ആഘാതം കൂടി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. മൂന്നാംക്ലാസ്സുകാരിയാണ് ആദിത്യശ്രീ