ബിജെപി ഭരണത്തില്‍ രാജ്യത്തെ ക്രൈസ്തവര്‍ അരക്ഷിതരല്ലെന്ന് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഒരു മികച്ച നേതാവാണ് നരേന്ദ്ര മോഡിയെന്നും കര്‍ദിനാള്‍ തുറന്നുപറഞ്ഞു.
ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദിനാള്‍ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിയിലേക്ക് ക്രൈസ്തവരെ അടുപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്കിടെയായിരുന്നു ഈ വാക്കുകള്‍. കേരളത്തില്‍ ബി.ജെ.പിക്കും സാധ്യതയുണ്ടെന്നും ജനപിന്തുണ നേടുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു.
പ്രധാനമന്ത്രി നേതൃത്വ പ്രാഗല്‍ഭ്യം കൊണ്ടാണ് വളരാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരുമായും ഏറ്റുമുട്ടലിന് പോകാറില്ലെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചൂണ്ടിക്കാട്ടി. മോദി രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ പ്രതിഛായ ഉയര്‍ത്തിയെന്നും കര്‍ദിനാള്‍ പറഞ്ഞു.
സമ്പൂര്ണ അധികാരം ബിജെപിക്ക് കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് കരുതാനാകില്ലെന്നും കേരളത്തില്‍ മൂന്ന് മുന്നണികള്‍ക്കും സാധ്യതയുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു.
പ്രീ പ്രൈമറി അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ. തില്ലങ്കേരി പടിക്കച്ചാൽ എൽ.പി.സ്കൂളിലെ പ്രീ പ്രൈമറി അധ്യാപിക പടിക്കച്ചാലിൽ താവോരത്ത് ഹൗസിൽ, പി.കെ.പ്രസാദിൻ്റെ ഭാര്യ കെ. ഡി.ബിനിത (36) ആണ് തീപ്പൊള്ളലേറ്റ് മരിച്ചത്.
ശനിയാഴ്ച്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. വീടിനു പുറത്ത് വെച്ച് ദേഹമാസകലം തീപ്പൊള്ളലേറ്റ ബിനിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേരാവൂർ തുണ്ടിയിലെ ദാസൻ്റെയും ജാനകിയുടെയും മകളാണ്. മക്കൾ: അമൽ പ്രസാദ് (മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ), അമയ പ്രസാദ് ( ഉളിയിൽ ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥി ).
സഹോദരങ്ങൾ: വിജേഷ്, ബിപിന ഗൾഫിലായിരുന്ന ബിനിതയുടെ ഭർത്താവ് പി.കെ. പ്രസാദ് രണ്ട് ദിവസം മുൻപ് ആണ് നാട്ടിലെത്തിയത്. പരിയാരം കണ്ണൂർ ഗവ.മെഡി.കോളജിൽ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം നാട്ടിലെത്തിക്കും.
കിടപ്പറയിൽ ഭർത്താവ് ഭാര്യയെ വായിൽ തുണിതിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഏലംകുളം വായനശാലക്ക് സമീപം പൂത്രോടി കുഞ്ഞലവി എന്ന കുഞ്ഞാണിയുടെയും നഫീസയുടെയും മകൾ ഫാത്തിമ ഫഹ്നയാണ് (30) ശനിയാഴ്ച പുലർച്ചയോടെ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മണ്ണാർക്കാട് ആവണക്കുന്ന് പള്ളിക്കുന്ന് പാറപ്പുറയൻ മുഹമ്മദ് റഫീഖിനെ (35) പെരിന്തൽമണ്ണ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായിൽ തുണി തിരുകിയ ശേഷം കഴുത്തിൽ തുണി മുറുക്കിയും ശ്വാസംമുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. സംഭവശേഷം റഫീഖ് മുറിയുടെയും വീടിന്റെയും വാതിലുകൾ തുറന്നുവെച്ച് പുലർച്ചയോടെത്തന്നെ രക്ഷപ്പെട്ടു. നോമ്പിനുള്ള അത്താഴം കഴിക്കാൻ എഴുന്നേറ്റ മാതാവ് നഫീസയാണ് മകൾ മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്. കുഞ്ഞലവി നഫീസയുടെ സഹോദരൻ ചിറക്കത്തൊടി ഹുസൈനെ വിളിച്ചുവരുത്തിയ ശേഷം പെരിന്തൽമണ്ണ പൊലീസിൽ അറിയിക്കുകയായിരുന്നു.
കൈകളും കാലുകളും തുണിയുപയോഗിച്ച് കൂട്ടിക്കെട്ടിയ ശേഷം ഷോളും കട്ടിലിലെ വിരിപ്പുമുപയോഗിച്ച് തൊട്ടടുത്ത ജനലിലേക്ക് ബന്ധിപ്പിച്ചിരുന്നു. സംഭവശേഷം റഫീഖ് മണ്ണാർക്കാട്ടെത്തിയതായി മനസ്സിലാക്കിയ പൊലീസ് മണ്ണാർക്കാട് പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഷവർമ മേക്കറാണ് റഫീഖ്. 2017 ഏപ്രിൽ 23നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. യുവതിയുടെ കുടുംബത്തോടൊപ്പമാണ് റഫീഖ് കഴിഞ്ഞിരുന്നത്. നാലു വയസ്സുള്ള ഫിദ ഏക മകളാണ്.
ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയത് കിടപ്പറയിലുണ്ടായ നിസ്സാര തർക്കത്തെത്തുടർന്ന്. ഉറങ്ങാൻ കിടന്ന ശേഷം രാത്രി ഒന്നോടെയാണ് തർക്കം തുടങ്ങിയതെന്ന് പറയുന്നു. തൊട്ടപ്പുറത്തെ മുറിയിൽ മാതാപിതാക്കൾ ഉറങ്ങുമ്പോഴും ഉറക്കെ നിലവിളിക്കാൻ പോലുമാകാതെ ജീവന് വേണ്ടി പിടയുകയായിരുന്നു ഫാത്തമ ഫഹ്ന.
പുലർച്ച നാലോടെ മാതാവ് നഫീസ അത്താഴത്തിന് എഴുന്നേറ്റപ്പോഴേക്കും കൃത്യം നടത്തി ഭർത്താവ് മണ്ണാർക്കാട് സ്വദേശി മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടിരുന്നു. ഫഹ്നയുടെ സ്വർണമാലയും രണ്ട് വളകളും ഇയാൾ ഊരിയെടുത്ത് കൊണ്ടുപോയതായി കുടുംബം പറഞ്ഞു. മുഹമ്മദ് റഫീഖിനെ കൂടാതെ ഫാത്തിമ ഫഹ്നയും നാല് വയസ്സുള്ള കുഞ്ഞും മാതാപിതാക്കളുമാണ് വീട്ടിൽ കഴിയുന്നത്. ഷവർമ മേക്കറായ മുഹമ്മദ് റഫീഖ് കൊപ്പം, പെരിന്തൽമണ്ണ, ഏലംകുളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. പ്ലസ് ടുവിന് ശേഷം കമ്പ്യൂട്ടർ കോഴ്സ് പൂർത്തിയാക്കിയതാണ് ഫാത്തിമ ഫഹ്ന.
തഹസിൽദാർ പി.എം. മായയുടെ സാന്നിധ്യത്തിലാണ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയത്. മലപ്പുറം എ.എസ്.പി സാഹൻഷ, സ്റ്റേഷൻ ഹൗസ് ഓഫിസർ സി. അലവി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹ പരിശോധന പൂർത്തിയാക്കി. സയന്റിഫിക് ഓഫിസർ ഡോ. വി. മിനി, വിരലടയാള വിദഗ്ധ എൻ.വി. റുബീന എന്നിവർ പരിശോധന പൂർത്തിയാക്കി ഉച്ചക്ക് രണ്ടോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകീട്ട് 5.45 ഓടെ രാത്രി ഏലംകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ ഈസ്റ്റ് ഹാമിൽ താമസിക്കുന്ന സുകുമാരി അമ്മ (74) വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് സ്വവസതിയിൽ നിര്യാതയായി. പരേതനായ വേലപ്പൻ പിള്ളയുടെ ഭാര്യയാണ്. 1970 ലാണ് ദമ്പതികൾ യുകെയിലെത്തിയത്. അജിത് പിള്ള , അജിത പ്രദേവ് , അനിത കുറുപ്പ്, മീര അജിത്ത്, പ്രദീവ് പിള്ള , നിശാന്ത് കുറുപ്പ് എന്നിവർ മക്കളാണ്.
സുകുമാരി അമ്മയുടെയും ഭർത്താവിന്റെയും സ്വദേശം കേരളത്തിൽ തിരുവനന്തപുരമായിരുന്നു .
സുകുമാരി അമ്മയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ച് ആണ്ടു കുമ്പസാരവും പെസഹാ വ്യാഴാഴ്ച കുർബാന കൈക്കൊള്ളലും വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. എന്നാൽ അന്നേ ദിവസം കാഞ്ഞിരപ്പള്ളി രൂപതയിലെ കൂവപ്പള്ളി സെൻറ് ജോസഫ് പള്ളിയിൽ ശിരോവസ്ത്രം അണിഞ്ഞില്ലന്നതിന്റെ പേരിൽ 13 വയസ്സുകാരിയായ പ്രവാസി മലയാളി പെൺകുട്ടിക്ക് കുർബാന നിഷേധിച്ച സംഭവത്തിൽ കടുത്ത വിമർശങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. സംഭവം പുറത്തിറഞ്ഞത് കുട്ടിയുടെ പിതാവ് ഫെയ്സ് ബുക്കിൽ വേദനയോടെ പോസ്റ്റ് ചെയ്ത കുറിപ്പടിയിലൂടെയാണ്. ഒട്ടേറെ പേരാണ് സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത് .
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം…
പരിശുദ്ധ കുർബാന സ്ഥാപിക്കപ്പെട്ട ദിവസം… ക്രിസ്തു മനുഷ്യർക്കുവേണ്ടി സ്വയം ഏൽപ്പിച്ചു കൊടുക്കപ്പെട്ട് അപ്പമായി മുറിയപ്പെട്ട ദിവസം…
വർഷങ്ങളായി ഓസ്‌ട്രേലിയയിൽ ജീവിക്കുന്ന ഞാനും കുടുംബവും ഇത്തവണ നാട്ടിൽ വന്നത് പെസഹയും, ദുഃഖവെള്ളിയും, ഈസ്റ്ററുമെല്ലാം ഇവിടെ ആഘോഷിക്കാമല്ലോ എന്ന സന്തോഷത്തിലാണ്. ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ തെല്ലൊരു അഭിമാനത്തോടെയാണ് ഇന്നലെ പതിമൂന്നുകാരി മകളോട് പറഞ്ഞുകൊടുത്തത്… പക്ഷെ ആ സന്തോഷം അപമാനമായി മാറാൻ അധികം സമയം വേണ്ടിവന്നില്ല
ഓസ്‌ട്രേലിയയിൽ ജനിച്ച്, അവിടെ വളർന്ന്, അവിടെ വച്ചുതന്നെ ആദ്യകുർബാനയും സ്വീകരിച്ച്, കൃത്യമായി കൂദാശകളും അനുഷ്ടിച്ച് ജീവിച്ചുവരുന്ന മകൾക്ക് നാട്ടിലെ സ്വന്തം ഇടവകപ്പള്ളിയിൽ കുർബാന സ്വീകരിക്കുമ്പോൾ ശിരോവസ്ത്രം നിർബന്ധമായും ധരിക്കണമെന്ന് അറിയില്ലായിരുന്നു, ആരും അവൾക്ക് പറഞ്ഞു കൊടുത്തിരുന്നില്ല… ഓസ്‌ട്രേലിയയിലെ സീറോ മലബാർ പള്ളികളിൽ ഇത് നിർബന്ധമല്ല, ഭാര്യയുടെ രൂപതയിൽ (കോതമംഗലം, എറണാകുളം അതിരൂപത) നിർബന്ധമില്ല, ലത്തീൻ പള്ളികളിൽ ഒന്നിലും നിർബന്ധമില്ല.. അതുകൊണ്ട് എന്റെ ഇടവകയായ കാഞ്ഞിരപ്പള്ളി രൂപതയിലെ കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിലെ നിർബന്ധം അത്ര ശ്രദ്ധിക്കാൻ സാധിച്ചില്ല എന്നത് എന്റെ തെറ്റ്…!!
പെസഹാ ദിവസമായ ഇന്ന് സാധാരണയിൽ കൂടുതൽ ആളുകൾ വിശുദ്ധ കുർബാന സ്വീകരിക്കുന്നതിന്റെ ഇടയിലും എന്റെ മകളുടെ തലയിൽ ശിരോവസ്ത്രം ഇട്ടിരുന്നില്ല എന്ന കാര്യം വികാരിയച്ചൻ പ്രത്യേകം ശ്രദ്ധിക്കുകയും, കൈകൂപ്പി നാവു നീട്ടിയ അവൾക്ക് കുർബാന നിഷേധിച്ച് മുന്നോട്ട് പോവുകയും ചെയ്തു… മലയാളം അത്ര വശമില്ലാത്ത മോൾക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ ഒരു നിമിഷം പകച്ചുനിന്നു.
… പിന്നീട് അടുത്തുനിന്ന ചേച്ചിയിൽ നിന്നും ഇവിടെ ശിരോവസ്ത്രമില്ലാത്തവർക്ക് കുർബാന കൊടുക്കില്ല എന്ന വിശേഷം മനസ്സിലാക്കിയ ഭാര്യ സ്വന്തം ഷാൾ അണിയിച്ച് വീണ്ടും വരിയിൽ നിർത്തി കുർബാന സ്വീകരിപ്പിച്ചു…
കാരണം…
കുർബാനയുടെ മഹത്വം അത് നിഷേധിച്ചവർക്ക് അറിയില്ലായിരിക്കാം, പക്ഷെ നമുക്കറിയാമല്ലോ അതിന്റെ പവിത്രതയും വിശുദ്ധിയും സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും…!!
ആചാരങ്ങളാവാം,( നിർദ്ദേശങ്ങൾ) നിയമസംവിധാനങ്ങളുമാവാം… പക്ഷെ പാരമ്പര്യത്തിന്റെ ചുവടുപിടിച്ച ഇത്തരം സഭാ നിർദ്ദേശങ്ങൾ നിർബന്ധമായും അനുസരിപ്പിക്കുന്ന രീതി ഒഴിവാക്കണം എന്ന് ഉറച്ചു വിശ്വസിക്കുന്നു… കാരണം ഇതൊന്നും ദൈവം നൽകിയ കല്പനകളോ പ്രമാണങ്ങളോ അല്ല… വിവിധ കാലഘട്ടങ്ങളിൽ, വിവിധ പ്രദേശങ്ങളിൽ അനുവർത്തിച്ചിരുന്ന ഇത്തരം കാര്യങ്ങൾ പാലിക്കാം, പാലിക്കാതെയും ഇരിക്കാം എന്ന സ്ഥിതി ഉണ്ടാവണം…
നിർഭാഗ്യവശാൽ, ഇന്നത്തെ സഭാസംവീധാനങ്ങൾക്ക് ദൈവ പ്രമാണങ്ങൾ വേണമെങ്കിൽ ലംഘിച്ചോളു, പക്ഷെ ആചാരങ്ങൾ ( നിർദ്ദേശങ്ങൾ) , അതിൽ അണുവിട മാറ്റം വരാൻ പാടില്ല എന്ന നിർബന്ധമാണ് കൂടുതൽ…
ചെറുപ്പം മുതലേ പള്ളിയും വേദപാഠവും കുടുംബപ്രാർത്ഥനയുമായി നടക്കുന്ന, എന്നാൽ ആചാരങ്ങളെപ്പറ്റി അത്ര അറിവില്ലാത്ത ആ പെൺകുട്ടി ഇന്നനുഭവിച്ച അപമാനത്തിന് ആര് സമാധാനം പറയും??
അവൾ നീട്ടിയ നാവിൽ ക്രിസ്തുവിനെ നിഷേധിച്ച ബഹുമാനപ്പെട്ട വൈദികൻ എന്ത് ക്രിസ്തു സന്ദേശമാണ് ഈ സമൂഹത്തിന് നൽകുന്നത്??
ഓസ്ട്രേലിയയിൽ നിന്നും വന്ന കുടുംബം തലേ ദിവസം നെറ്റ് വാങ്ങാൻ ശ്രമിച്ചിരുന്നു എങ്കിലും സമയക്കുറവ് മൂലം നെറ്റ് കിട്ടാഞ്ഞിനു ശേഷമാണ് തന്റെ ഇടവക പള്ളിയിൽ കുർബാന കൈക്കൊള്ളാൻ ചെന്നതും ആ വൈദികന്റെ ആട്ട് കേൾക്കേണ്ട വന്നതും 2000 വർഷം മുമ്പ് യേശുക്രിസ്തുവിനെ കുരിശിലേറ്റിയ പുരോഹിത വർഗ്ഗത്തിന്റെ ഇന്നത്തെ പിൻതലമുറക്കാർ ഇതല്ല ഇതിന്റെ അപ്പുറവും ചെയ്യും മോളെ മാപ്പ്….
ഉംറ നിർവഹിക്കാനായി പുറപ്പെട്ട രണ്ട് ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ റിയാദിന് സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ചെറിയ കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിന്റെ ഭാര്യ ഖന്‍സ, മകള്‍ മറിയം (മൂന്ന് വയസ്), രാജസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രി (24), ഭാര്യ സുമയ്യ, അമ്മാര്‍ (നാല് വയസ്) എന്നിവരാണ് മരിച്ചത്. അഹ്മദ് അബ്ദുറഷീദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. അപകടനില തരണം ചെയ്തിട്ടില്ല.
അടുത്ത സുഹൃത്തുക്കളായ അഹ്മദ് അബ്ദുറഷീദും മുഹമ്മദ് ഷാഹിദ് ഖത്രിയും റിയാദിലാണ് ജോലി ചെയ്യുന്നത്. ഇരുവരും കുടുംബത്തോടൊപ്പം റിയാദിലെ സുവൈദി ഡിസ്ട്രിക്റ്റിലാണ് താമസിക്കുന്നത്. അടുത്തടുത്ത ഫ്ലാറ്റുകളിലാണ് താമസിക്കുന്നതും. ഒരു കാറിലാണ് ഇരുകുടുംബങ്ങളും വ്യാഴാഴ്ച പുലർച്ചെ മക്കയിലേക്ക് പുറപ്പെട്ടത്. എന്നാൽ യാത്ര തുടങ്ങി അധികം കഴിയും മുമ്പ് തന്നെ അപകടമുണ്ടായി. എതിർവശത്തുനിന്ന് വന്ന കാറുമായി ഇവരുടെ കാർ കൂട്ടിയിടിക്കുകയായിരുന്നു.
ഹൈദരാബാദ് സ്വദേശിയായ അഹ്മദ് അബ്ദുറഷീദിനൊപ്പം ഗർഭിണിയായ ഭാര്യ ഖൻസ, മകൾ മറിയം എന്നിവരാണ് ഉണ്ടായിരുന്നത്. രാജസ്ഥാനിലെ സികാർ സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രിയോടൊപ്പം ഭാര്യ സുമയ്യ, മകൻ അമ്മാർ അഹ്മദ് എന്നിവരുമുണ്ടായിരുന്നു. അഹ്മദ് അബ്ദുറഷീദിന്റെ ഭാര്യ ഖൻസയും മകൾ മറിയവും അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഹ്മദ് അബ്ദുറഷീദ് അപകടനില തരണം ചെയ്തിട്ടില്ല. ഷാഹിദ് ഖത്രിയും ഭാര്യയും മകനും മരിച്ചു. ഷാഹിദും മകനും അപകട സ്ഥലത്തും ഭാര്യ സുമയ്യ ആശുപത്രയിലുമാണ് മരിച്ചത്. മൃതദേഹങ്ങൾ വെള്ളിയാഴ്ച റിയാദിൽ ഖബറടക്കും.
തിരുവനന്തപുരം ജില്ലയിലെ വാമനപുരം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വിതുര താവയ്ക്കൽ കടവിൽ വ്യാഴാഴ്ച രാവിലെ ഒമ്പതരമണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. തിരൃവനന്തപുരം വെഞ്ഞാറമൂട് മാണിക്കൽ കുതിരകുളം വാധ്യാരുകോണത്ത് തടത്തരികത്തുവീട്ടിൽ വിനേഷ് (33) ആണു സദിയിൽ മുങ്ങി മരിച്ചത്.
പറണ്ടോട് പുറുത്തിപ്പാറ അംബേദ്കർ കോളനിയിൽ നടന്ന ബൈബിൾ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിനേഷ്. ഇവിടെയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലായാണ് കൺവെൻഷന് എത്തിയവർ താമസിച്ചിരുന്നത്. എന്നാൽ ഈ സ്ഥലത്തെ കിണറുകളിൽ കടുത്ത വേനൽ കാരണം വെള്ളമുണ്ടായിരുന്നില്ല. വെള്ളമില്ലാത്തതിനാൽ വിനേഷ് ഉൾപ്പെടെയുള്ളവർ കുളിക്കാൻ വാമനപുരം നദിയെയാണ് ആശ്രയിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെയോടെ മുതിർന്നവരും കുട്ടികളുമടക്കം 15 പേരടങ്ങുന്ന സംഘം താവയ്ക്കലിൽ കുളിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.
വെള്ളച്ചാട്ടത്തിനു താഴെയുള്ള കടവിൽ കുളിക്കവേയാണ് വിനേഷ് മുങ്ങിത്താഴ്ന്നത്. ഇയാൾക്കോ കൂടെയുള്ളവർക്കോ നീന്തൽ അറിയുമായിരുന്നില്ലെന്നാണ് വിവരം. വിനേഷ് മുങ്ങിത്താഴുന്നത് കണ്ട് മറ്റുള്ളവർ നിലവിളിച്ചെങ്കിലും നീന്തൽ അറിയാവുന്ന ആരും തന്നെ അടുത്തല്ലാത്തതിനാൽ രക്ഷാപ്രവർത്തനം നടന്നില്ല.
ഇതിനിടെ കൂട്ടത്തിലുണ്ടായിരുന്ന പെൺകുട്ടി ഓടിയെത്തി കടവിൽനിന്നു ദൂരെയുള്ള വീടുകളിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടയിൽ സംഘത്തിലുണ്ടായിരുന്ന ഒരാൾ ആറ്റിലിറങ്ങി ബുദ്ധിമുട്ടി വിനേഷിനെ പുറത്തെത്തിച്ചു. ആ സമയത്ത് പെൺകുട്ടി അറിയിച്ചതനുസരിച്ച് നാട്ടുകാരും ഓടിയെത്തി. നാട്ടുകാരുടെ നേതൃത്വത്തിൽ ഇയാളെ വിതുര താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഇദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല.പിരപ്പൻകോട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു മരിച്ച വിനേഷ്. വിൽസണും എസ്തറുമാണ് മാതാപിതാക്കൾ. വിജേഷാണ് വിനേഷിൻ്റെ സഹോദരൻ.
ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിക്കാൻ താമസിച്ചതിനെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് അച്ഛൻ്റെ കൊലപാതകത്തിൽ. തൃശ്ശൂർ കോടന്നൂരിലാണ് ഉറക്കത്തിൽ നിന്ന് നേരത്തെ വിളിച്ചുണർത്താത്തതിൽ ദേഷ്യം വന്ന മകൻ അച്ഛനെ മർദിച്ച് കൊലപ്പെടുത്തിയത്. ആര്യംപാടം ചിറമ്മൽ ജോയ്(60) ആണ് കൊല്ലപ്പെട്ടത്. മകൻ റിജോ(25)യെ ചേർപ്പ് പോലീസ് അറസ്റ്റുചെയ്തു.
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. റിജോയെ ഉറക്കത്തിൽനിന്ന് വിളിച്ചുണർത്താത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
വെൽഡിംഗ് ജോലിക്കാരനാണ് റിജോ. ഇയാൾക്ക് സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവണമുണ്ടെന്നാണ് വിവരങ്ങൾ. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ജോലി അവസാനിച്ചു. തുടർന്ന് മദ്യപിച്ച് ഇയാൾ വീട്ടിലെത്തുകയായിരുന്നു. അമിതമായി മദ്യപിച്ചിരുന്ന ഇയാൾ വന്നയുടൻ കട്ടിലിൽ കയറിക്കിടന്ന് ഉറങ്ങി. ശീലം പതിവായതിനാൽ വീട്ടുകാർ വിളിച്ചുണർത്താനും പോയില്ല.
രാത്രി 8.30ഓടെ ആഹാരം കഴിക്കാനായി വീട്ടുകാർ റിജോയെ വിളിച്ചു. ഉണർന്നെഴുന്നറ്റ ഇയാൾ സമയം നോക്കിയപ്പോൾ രാത്രിയായെന്ന് കണ്ട് വീട്ടുകാരോട് ദേഷ്യപ്പെടുകയായിരുന്നു. എന്തുകൊണ്ട് എന്നെ വെെകുന്നേരം വളിച്ചില്ലെന്ന് ചോദിച്ചായിരുന്നു ബഹളം. തനിക്ക് പുറത്തു പോകണമായിരുന്നെന്നും വീട്ടുകാർ വിളിക്കാത്തതു മൂലമാണ് പോകാൻ കഴിയാത്തതതെന്നും പറഞ്ഞ് ഇയാൾ ബഹളം വച്ചുകൊണ്ടിരുന്നു.
ബഹളം അസഹ്യമായപ്പോൾ റിജോയുടെ പിതാവ് ജോയി ഇത് ചോദ്യം ചെയ്ത് രംഗത്തെത്തുകയായിരുന്നു. തുടർന്ന് അച്ഛനും മകനും തമ്മിൽ വാക്കേറ്റമായി. വഴക്കിനൊടുവിൽ റിജോ പിതാവിനെ നിലത്ത് തള്ളിയിട്ട മർദ്ദിക്കുകയായിരുന്നു. തുടർന്ന് പിതാവിൻ്റെ തല പിടിച്ച് മകൻ നിലത്തിടിച്ചു. ഇതോടെ ജോയി ബോധം കെട്ടു.
ഇതിനിടെ ബഹളം കേട്ട് അയൽക്കാർ എത്തി. ബോധം കെട്ട്കിടക്കുന്ന ജോയിയെ അവർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ അച്ഛനെ മർദിച്ച വിവരം റിജോതന്നെയാണ് ചേർപ്പ് പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. മൃതദേഹം ജനറൽ ആശുപത്രിയിലാണ്. റീനയാണ് ജോയിയുടെ ഭാര്യ. അലീന മകളാണ്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ഷോയില്‍ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനെ അധിക്ഷേപിച്ച് സംസാരിച്ച അഖില്‍ മാരാര്‍ക്കെതിരെ പരാതി നല്‍കി ദിശ സംഘടന. ഒരു ഗെയിം ടാസ്‌കിനിടെയാണ് അഖിലിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ ദിശ സംഘടന പോലീസിലും എസ് സി, എസ് ടി കമ്മീഷനിലും പരാതി നല്‍കി.
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന പരിപാടിയില്‍ അഖില്‍ മാരാര്‍ എന്നയാള്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണ ശേഷവും ഒരു പൊതു ഇടത്തില്‍ വെച്ച് അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി സാഗര്‍ സൂര്യ എന്ന വ്യക്തിയോട് ‘നിന്നോട് അരി ആഹാരങ്ങള്‍ മോഷ്ടിക്കാന്‍ ആണോടാ പറഞ്ഞത്, നീയാരാ മധുവോ ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കടാ, ഭക്ഷണം മോഷ്ടിച്ചാല്‍ ഒടുക്കം മധുവിന്റെ അവസ്ഥ വരും’ എന്ന് പറഞ്ഞു അധിക്ഷേപിച്ചിരിക്കുന്നു.
പ്രസ്തുത അധിക്ഷേപം നടത്തിയതിന് ശേഷം അഖില്‍ മാരാരും ഏതാനും പേരും ചിരിക്കുക കൂടി ചെയ്തിരിക്കുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട് മരണപ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണശേഷവും അധിക്ഷേപിച്ച അഖില്‍ മാരാര്‍ക്കെതിരെ കൃത്യമായ നടപടികള്‍ ആവശ്യമുണ്ട്’. ദിശ സംഘടനയുടെ സ്ഥാപകന്‍ ദിനു വെയില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മറ്റൊരു മത്സരാര്‍ഥിയായ സാഗര്‍ സൂര്യ മീശമാധവനെയാണ് ഈ ടാസ്‌കില്‍ അവതരിപ്പിച്ചത്. തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതാക്കാനുള്ള പ്രവര്‍ത്തികള്‍ക്കിടെ അടുക്കളയില്‍ കയറി ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിച്ച സാഗറിനെ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖില്‍ ചെയ്തത്.
താമരശ്ശേരിയില്‍ ദമ്പതികളെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ഭാര്യയെ വഴിയില്‍ ഇറക്കിവിട്ട ശേഷം ഭര്‍ത്താവുമായി സംഘം കടന്നുകളഞ്ഞു. പരപ്പന്‍പൊയില്‍ കുറുന്തോട്ടികണ്ടിയില്‍ ഷാഫിയെയാണ് തട്ടിക്കൊണ്ടുപോയത്.
രാത്രി ഒന്‍പതു മണിയോടെ നാലംഗ സംഘമാണ് കാറിലെത്തിയത്. ബഹളംകേട്ട് ഓടിയെത്തിയ ഭാര്യ സനിയയെയും കാറില്‍ പിടിച്ചുകയറ്റി. സനിയക്ക് പിടിവലിക്കിടെ പരുക്കേറ്റു. സനിയ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
രാത്രി പത്ത് മണിയോടെ മുഖം മറച്ചാണ് സംഘമെത്തിയതെന്ന് സനിയ പറഞ്ഞു. ദുബായിയില്‍ ജോലി ചെയ്തിരുന്ന ഷാഫി ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. വീടിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന ഷാഫിയെ നാലംഗ സംഘമെത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ സനിയയേയും കാറില്‍ പിടിച്ചുകയറ്റി. കുറച്ചു മുന്നോട്ടു പോയ ശേഷം സനിയയെ ഇറക്കി വിട്ട് സംഘം കടന്നുകളയുകയായിരുന്നു. പണമിടപാട് തര്‍ക്കമെന്നാണ് സൂചന. സംഭവത്തില്‍ താമരശ്ശേരി പോലീസ് അന്വേഷണമാരംഭിച്ചു.