വി.എസ് അച്യുതാനന്ദന് കണ്ണീരോടെ വിടചൊല്ലാനൊരുങ്ങി കേരളം. ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി ദര്‍ബാര്‍ ഹാളില്‍ എത്തിച്ചു. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് ശേഷം വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും.
എസ്.യു.ടി ആശുപത്രിയില്‍ നിന്ന് ഇന്നലെ വൈകുന്നേരം 7:15 ന് വിഎസിന്റെ മൃതദേഹം തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു. പ്രിയ നേതാവിനെ ഒരുനോക്ക് കാണാനായി ജനസാഗരമാണ് എകെജി പഠന കേന്ദ്രത്തിന് മുന്നിലേയ്ക്ക് ഒഴുകിയെത്തിയത്. ‘കണ്ണേ കരളേ വിഎസെ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് അവര്‍ തങ്ങളുടെ പ്രിയ നേതാവിന് യാത്രമൊഴിയേകാന്‍ എത്തിയത്. വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ സര്‍ക്കാര്‍ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്.
സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്കും ഇന്ന് അവധിയായിരിക്കും. ചൊവ്വാഴ്ച പി.എസ്.സി നിശ്ചയിച്ച എല്ലാ പരീക്ഷകളും അഭിമുഖവും പ്രമാണ പരിശോധനയും നിയമനപരിശോധനയും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമായിരുന്നു വി.എസിന്റെ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ആശുപത്രിയിലെത്തിയിരുന്നു. പിന്നീട് ഭൗതികദേഹം പൊതുദര്‍ശനത്തിനായി തിരുവനന്തപുരത്തെ എകെജി െന്ററിലെത്തിച്ചു. ഇന്നലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം മകന്‍ ഡോ. അരുണ്‍കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോയി.
ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചു.
അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ ഇവിടെ ജോലിയില്‍ പ്രവേശിച്ചത്.
ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് ശങ്കറിന്റെ പീഡനമാണ് അതുല്യയുടെ മരണ കാരണമെന്നും ഇത് ആത്മഹത്യയായി കാണാനാവില്ലെന്നും കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും വാട്‌സാപ്പ് ചാറ്റുകളും ശബ്ദ സന്ദേശങ്ങളും പുറത്ത് വരികയും ചെയ്തു. ശനിയാഴ്ചയാണ് അതുല്യയെ ഷാര്‍ജ റോളയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശാരീരിക, മാനസിക പീഡനങ്ങളുടെ വിവരം അമ്മയെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും അതുല്യ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്‍ബലമേകി സതീഷിന്റെ സ്വഭാവ വൈകൃതങ്ങളുടെയും സംശയ രോഗത്തിന്റെയും മദ്യപാനത്തിന്റെയും പേടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
അതുല്യയെ കൊലപ്പെടുത്തിയതാണെന്ന അമ്മ തുളസീഭായിയുടെ മൊഴിയില്‍ തെക്കുംഭാഗം പൊലീസ് സതീഷ് ശങ്കറിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. മുപ്പതാം ജന്മദിനത്തിലാണ് അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ മൃതദേഹം ഷാര്‍ജ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മോര്‍ച്ചറിയിലേക്ക് മാറ്റി.
അതുല്യയുടെ മരണത്തില്‍ തനിക്കും സംശയങ്ങളുണ്ടെന്നാണ് സതീഷിന്റെ വാദം. താന്‍ കാരണം അതുല്യ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ സതീഷ് കൊലപാതകമോ കൈയബദ്ധമോ ആകാമെന്നും പറഞ്ഞിരുന്നു. താന്‍ മര്‍ദിക്കാറുണ്ടെന്ന കാര്യവും സതീഷ് ശരി വെച്ചിരുന്നു.
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു മരണം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാള്‍.
വിഎസിന്റെ ജീവിത ചരിത്രമെന്നാൽ കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. 1923 ഒക്ടോബർ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടിൽ ശങ്കരൻ്റെയും അക്കാമ്മയുടെയും മകനായി വി എസ് അച്യുതാനന്ദൻ ജനിച്ചത്. നാലാം വയസിൽ അമ്മയും 11 വയസായപ്പോൾ അച്ഛനും മരിച്ചു. അനാഥത്വവും ദാരിദ്യവും വലച്ചെങ്കിലും പഠിക്കണമെന്ന മോഹം വി എസ് ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ കത്തിക്കാളി നിന്ന നാട്ടിൽ സവർണ കുട്ടികൾ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ വി എസ് ബൽറ്റൂരിയടിച്ചോടിച്ചു. അന്നേ വിഎസ് അച്യുതാനന്ദൻ വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസിൽ പഠിപ്പവസാനിപ്പിച്ചു.
ചേട്ടൻ്റെ തയ്യൽക്കടയിലെ ചെറിയ ജോലി കൊണ്ട് വീട്ടിലെ വിശപ്പടക്കാൻ കഴിയാതായി. പതിനഞ്ചാം വയസിൽ ആസ്പിൻവാൾ കമ്പനിയിൽ ജോലിക്ക് കയറി. നടുവൊടിക്കുന്ന ജോലി, കുറഞ്ഞ കൂലി, മോശമായ തൊഴിൽ സാഹചര്യങ്ങൾ അവിടെയും അവൻ കലഹിച്ചു. മറ്റെന്തും സഹിക്കാം കൂലി കൂട്ടി ചോദിക്കാൻ അവൻ തൊഴിലാളികളോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഒരു വർഷത്തിനിടെ ആ പതിനാറുകാരൻ തൊഴിലാളികളുടെ കണ്ണിലുണ്ണിയും മുതലാളിമാരുടെ കണ്ണിലെ കരടുമായി. പതിനേഴാം വയസിൽ വി എസിന് പാർട്ടി അംഗത്വം കിട്ടി. 1943ലെ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിൽ ആ ചെറുപ്പക്കാരൻ പ്രതിനിധിയായി. അച്യുതാനന്ദനെന്ന യുവനേതാവ് അവിടെ ഉദിച്ചുയരുകയായിരുന്നു.
ദുരിത ജീവിതം മാത്രമറിയാവുന്ന തൊഴിലാളികൾക്ക് നിശ്ചയ ദാർഢ്യത്തിൻ്റെ കരുത്തും പ്രതീക്ഷയുമായി അയാൾ വളർന്നു. അയാളുടെ സംഘം പിന്നീട് കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിലേക്കിറങ്ങി. പതിറ്റാണ്ടുകളായി ജന്മിമാർക്ക് മുന്നിൽ ഓച്ഛാനിച്ച് നിന്നിരുന്ന തൊഴിലാളികൾ കൂലി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് സമരം തുടങ്ങി. ഇൻക്വിലാബിൻറെ ഇടിമുഴക്കം കുട്ടനാടിൻറെ വയലേലകളിൽ കൊടുങ്കാറ്റായി. അച്യുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് തെമ്മാടിയെ വെട്ടിനുറുക്കി കൊല്ലാൻ ജന്മിമാർ ഉത്തരവിട്ടു. കൊടിയ മർദ്ദനങ്ങൾ, ചെറുത്ത് നിൽപുകൾ പ്രതിഷേധങ്ങൾ പിന്നെ ഐതിഹാസികമായ പുന്നപ്ര വയലാർ സമരം. ഒളിവ് ജീവിതം, അറസ്റ്റ്, ദിവസങ്ങൾ നീണ്ട പൊലീസ് മർദ്ദനം. മരിച്ചെന്ന് കരുതി കാട്ടിലേക്ക് വലിച്ചെറിഞ്ഞിടത്ത് നിന്നാണ് വിഎസ് തിരിച്ച് വന്നത്.
1957ൽ ആദ്യ സർക്കാർ വന്നതോടെ അച്യുതാനന്ദൻ സംസ്ഥാന നേതൃനിരയിലെ പ്രമുഖനായി. 1964ലെ പാർട്ടി പിളർപ്പ്, നയവ്യതിയാനങ്ങൾക്കെതിരെയുള്ള പോരാട്ടം, വെട്ടിപ്പിടിക്കലുകൾ, വെട്ടിനിരത്തലുകൾ കടുത്ത വിഭാഗീയ പോരാട്ടങ്ങൾ മാരാരിക്കുളം തോൽവി അങ്ങനെയങ്ങനെ കേരള രാഷ്ട്രീയം ആ മനുഷ്യൻ തനിക്കൊപ്പമാക്കി. വിഎസ് എന്ന രണ്ടക്ഷരം ലക്ഷോപലക്ഷങ്ങൾക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കാരണവരായി. സീറ്റ് നിഷേധിച്ചവരോടും, പരിഹസിച്ചവരോടും ഒറ്റപ്പെടുത്തിയവരോടുമൊക്കെ അദ്ദേഹം വെടിയുണ്ടയുടെയും തൂക്കുമരത്തിൻറെയും വാരിക്കുന്തത്തിൻ്റെയും രക്തമിറ്റുന്ന കഥകൾ പറഞ്ഞു. ചെഞ്ചോര നിറമുള്ള ആ വിപ്ലവ ജീവിതം വിടപറയുമ്പോൾ പതിനായിരങ്ങൾ ഇന്നും ഏറ്റ് വിളിക്കുന്നത് കണ്ണേ… കരളേ….എസ്സേ.. എന്നാണ്.
റോമി കുര്യാക്കോസ്
മിഡ്ലാൻഡ്സ്: അഞ്ചു പതിറ്റാണ്ടു കാലം പുതുപ്പള്ളിയുടെ സാമാജികനായും കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവായും ജനപ്രീയ മുഖ്യമന്ത്രിയായും നിറഞ്ഞുനിന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ ദീപ്ത ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു ഐ ഓ സി (യു കെ) കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയിലെ സ്കോട്ട്ലാൻഡ്, ലെസ്റ്റർ, കവൻട്രി യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ‘ഓർമ്മകളിൽ ഉമ്മൻചാണ്ടി’ വികാരോജ്വലമായി. അദ്ദേഹത്തിന്റെ ഛായചിത്രത്തിന് മുന്നിൽ പ്രവർത്തകർ പുഷ്പാർച്ചന അർപ്പിച്ചു.
പിതാവിന്റെ ഓർമ്മകൾക്ക് സ്മരണാഞ്‌ജലി അർപ്പിച്ചുകൊണ്ട് ചാണ്ടി ഉമ്മൻ എം എൽ എ സ്കോട്ട്ലാൻഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അനുശോചന യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. യു കെയിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ക്രമീകരിക്കപ്പെട്ട അനുസ്മരണ യോഗങ്ങളിൽ ആദ്യമായാണ് ശ്രീ. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നും ഒരാൾ പങ്കെടുക്കുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ അനുസ്മരണ സമ്മേളനത്തിനുണ്ട്.
സ്കോട്ട്ലാൻഡിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് മിഥുൻ എം അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് ബിജു വർഗീസ്, ജെയിംസ് മാത്യൂസ് തുടങ്ങിയവർ സംസാരിച്ചു. ചാപ്റ്റർ നിർവാഹക സമിതി അംഗം ഷോബിൻ സാം, യൂണിറ്റ് ജനറൽ സെക്രട്ടറി സുനിൽ പായിപ്പാട്, അഞ്ജലി പണിക്കർ, ഡാനി, സായീ അരുൺ, ട്രീസ ജെയിംസ്, അലൻ പ്രദീഷ്, അന്ന പൗളി, ആൻസി പൗളി, നിയ റോസ് പ്രദീഷ്, ടെസ്സി തോമസ്, അമ്പിളി പ്രദീഷ്, ഡയാന പൗളി, അഞ്ചു സാജു തുടങ്ങിയവർ നേതൃത്വം നൽകി.
യൂണിറ്റ് പ്രസിഡന്റ് ജഗൻ പടച്ചിറ അധ്യക്ഷത വഹിച്ച ലെസ്റ്ററിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം നിർവഹിച്ചു. ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി ജെസു സൈമൺ നന്ദി പ്രകാശിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി സുജിത് വർഗീസ്, നിർവാഹക സമിതി അംഗം അനിൽ മാർക്കോസ്, ബിജു ചാക്കോ, റിനു വർഗീസ്, റോബിൻ, സുനിൽ, ശ്രീകാന്ത്, ജോസ്ന എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ചടങ്ങിനോടനുബന്ധിച്ച് ലെസ്റ്റർ യൂണിറ്റ് ഭാരവാഹികളെ ഔദ്യോഗികമായി ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ചമതലാപത്രം ഷൈനു ക്ലെയർ മാത്യൂസ്, റോമി കുര്യാക്കോസ് എന്നിവർ ചേർന്ന് യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി.
കവൻട്രി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ യൂണിറ്റ് പ്രസിഡന്റ് ഡോ. ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പുതുപ്പള്ളി നിവാസിയും ഉമ്മൻ ചാണ്ടിയും കുടുംബവുമായും അടുത്ത വ്യക്തി ബന്ധം പുലർത്തിയിരുന്ന ജേക്കബ് ജോൺ, ജൂലി ജേക്കബ് പുതുപ്പള്ളികരോടുള്ള ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്ന കരുതലിന്റെയും, സ്നേഹത്തിന്റെയും ഓർമ്മകൾ പങ്കുവച്ചത് വിങ്ങലോടെയാണ് സദസ്സ് ശ്രവിച്ചത്. ശനിയാഴ്ച വൈകിട്ടു 8 മണിക്ക് ആരംഭിച്ച അനുസ്മരണ യോഗം സ്നേഹ വിരുന്നോടെ 10 മണിക്ക് മണിയോടെ അവസാനിച്ചു. ജെയിംസ് മാത്യു, അതുൽ, ജിസ, ആദം, നാതാലിയ, ജോസഫൈൻ, ദിപ മാത്യു, നൈതൻ, അനീസ എന്നിവർ ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു.
ഒരു ജനാധിപത്യ ഭരണ സംവിദാനത്തിൽ, ജനങ്ങളുടെ പ്രസക്തി മറ്റുള്ളവർക്ക് ബോധ്യമാക്കി കൊടുത്ത കേരളഭരണാധികാരിയായിരുന്നു ശ്രീ. ഉമ്മൻ ചാണ്ടി എന്നും ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശക്തിയും കരുത്തുമെന്ന പൊതു വികാരം അനുസ്മരണ ചടങ്ങുകളിൽ പ്രകടമായി.
വിദേശ തൊഴിൽ വാഗ്ദാനം ചെയ്‌തു കോടികൾ തട്ടിയ കേസിൽ മലയാളിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ബ്രിട്ടിഷ് പാർലമെന്റ് അംഗം എന്ന് പറഞ്ഞ് ഉദ്യോഗാർഥികളിൽ നിന്നും കോടികൾ തട്ടിയെടുത്ത ചങ്ങനാശേരി സ്വദേശി ലക്സൺ ഫ്രാൻസിസ് അഗസ്‌റ്റിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്. പോളണ്ടിൽ തൊഴിൽ വാഗ്ദാനം ചെയ്‌തു ഏകദേശം 22 ഓളം ഉദ്യോഗാർഥികളിൽ നിന്നാണ് പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു.
ചങ്ങനാശേരി സ്വദേശിയായ ലക്‌സണിന് ബ്രിട്ടിഷ് പൗരത്വം ഉണ്ടായിരുന്നതായും അവിടെ ദീർഘകാലം ജോലി ചെയ്യുകയും 2017ൽ ബ്രിട്ടിഷ് പാർലമെൻ്റിലേക്ക് മത്സരിക്കുകയും ചെയ്തിരുന്നു. 2019 ൽ കേരളത്തിൽ എത്തിയ ഇയാൾ ഈ കാര്യങ്ങൾ നാട്ടിലുള്ള ഉദ്യോഗാർഥികളോട് പറഞ്ഞ് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 2021 മുതൽ ഇയാൾക്കെതിരെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ ലക്സൻ ചങ്ങനാശേരിയിലെ വീട്ടിൽ എത്തിയെന്ന് കണ്ടെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
മസ്‌കറ്റിൽനിന്ന് മിഠായി പായ്ക്കറ്റിൽ ഒളിപ്പിച്ച ഒരുകിലോയോളം എംഡിഎംഎയുമായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട സ്വദേശിയായ യുവതി അറസ്റ്റിലായി. ഇവരെ സ്വീകരിച്ച് എംഡിഎംഎ കൊണ്ടുപോകാനെത്തിയ മൂന്നുപേരും കരിപ്പൂർ പോലീസിന്റെ പിടിയിലായി.
എംഡിഎംഎയുമായി എത്തിയ പത്തനംതിട്ട വാഴമുട്ടം നെല്ലിവയലിൽ സൂര്യ (31), ഇവരെ സ്വീകരിക്കാനെത്തിയ തിരൂരങ്ങാടി മൂന്നിയൂർ ചോന്നാരി അലി അക്ബർ (32), പരുത്തിക്കോട് മതിലഞ്ചേരി മുഹമ്മദ് റാഫി (37), മൂന്നിയൂർ ചട്ടിപ്പുറത്ത് സഫീർ (30) എന്നിവരാണു പിടിയിലായത്.
ഞായറാഴ്‌ച രാവിലെ 9.15-നാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ സൂര്യ കരിപ്പൂരിലിറങ്ങിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരിപ്പൂർ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. ലഗ്ഗേജിൽ മിഠായി പായ്ക്കറ്റിൽ ഒളിപ്പിച്ചനിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
ആലുവയിലെ ലോഡ്ജില്‍ യുവതിയെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്താണ് കൊലപാതകം നടത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് നേര്യമംഗലം സ്വദേശിയായ ബിനുവെന്ന യുവാവിനെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകത്തിന് ശേഷം ഇയാള്‍ തന്റെ സുഹൃത്തുക്കളെ വീഡിയോ കോള്‍ മുഖേനെ കാര്യങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്തു. ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണ് കൊലപാതകം നടന്നത്.
ആലുവ നഗരത്തിലെ തോട്ടുങ്ങല്‍ എന്ന ലോഡ്ജിലാണ് കൊലപാതകം നടന്നത്. ലോഡ്ജില്‍ ആദ്യമെത്തിയത് ബിനുവാണ്. പിന്നാലെ അഖിലയും അവിടേക്കെത്തി. പിന്നീട് കൂറച്ചുകഴിഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നാണ് പോലീസ് പറയുന്നത്. തന്നെ വിവാഹം കഴിക്കണമെന്ന അഖിലയുടെ ആവശ്യത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.
തര്‍ക്കം മൂര്‍ഛിച്ചതോടെ അഖിലയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നാലെ താന്‍ അഖിലയെ കൊന്നുവെന്ന് തന്റെ സുഹൃത്തുക്കളെ വിളിച്ച് അറിയിക്കുകയും വീഡിയോ കോളിലൂടെ മൃതദേഹം കാണിക്കുകയും ചെയ്തുവെന്നാണ് വിവരം. ഇത് കണ്ട് പരിഭ്രാന്തരായ സുഹൃത്തുക്കളിലൊരാളാണ് ആലുവ പോലീസിനെ വിവരമറിയിച്ചത.
പിന്നാലെ പോലീസ് സ്ഥലത്തെത്തി ബിനുവിനെ കസ്റ്റഡിയിലെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷമെ അഖിലയുടെ മൃതദേഹം ലോഡ്ജില്‍ നിന്ന് മാറ്റു. അഖിലയും ബിനുവും ഇടയ്ക്കിടെ ഈ ലോഡ്ജിലെത്തി താമസിക്കാറുണ്ടെന്നാണ് ഇവിടുത്തെ ജീവനകകാര്‍ പറയുന്നത്.
ഷാർജയിൽ തൂങ്ങി മരിച്ച കൊല്ലം സ്വദേശിയുടെ പോസ്റ്റ് മോർട്ടം നടപടികൾ ഇന്ന് തുടങ്ങിയേക്കും. പോസ്റ്റ്മോർട്ടം കണ്ടെത്തലുകൾ കേസിൽ അതീവനിർണായകമാണ്. ഭര്‍ത്താവിനെതിരെ ഷാർജയിൽ നിയമ നടപടികൾ തുടങ്ങാൻ ബന്ധുക്കൾ നീക്കം തുടങ്ങി.
പോസ്റ്റ്മോർട്ടംറിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ട് എന്നിവ കിട്ടിയാൽ നിയമനടപടി തുടങ്ങാനാണ് ഷാർജയിലുള്ള അതുല്യയുടെ സഹോദരി ഉൾപ്പടെ ബന്ധുക്കളുടെ തീരുമാനം. ഇന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ എന്നിവരുമായും കുടുംബം ബന്ധപ്പെടും. അന്വേഷണത്തിന്പ്രത്യേക സംഘത്തെ നിയോഗിക്കാൻ സംസ്ഥാന പൊലീസ് തീരുമാനിച്ചു.
അതുല്യയുടെ ദുരൂഹ മരണം അന്വേഷിക്കാൻ സംസ്ഥാന പൊലീസ് പ്രത്യേക സംഘത്തെ നിയോഗിക്കും. ശാസ്താംകോട്ട സ്വദേശി സതീഷ് അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും പുറത്തുവന്നു.
സതീഷിനെതിരായ പരാതിയിൽ ചവറ തെക്കുംഭാഗം പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സതീഷിന്റെ ക്രൂരതയുടെ ദൃശ്യങ്ങൾ പകർത്തിയ അതുല്യയുടെ മൊബൈൽ ഫോൺ അടക്കമുള്ള തെളിവുകൾ കണ്ടെടുക്കണം.
അതുല്യയുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിശദമായ മൊഴിയെടുക്കും. ശാസ്താംകോട്ട മനക്കര സ്വദേശിയായ സതീഷിന്റെ നിരന്തര പീഡനമാണ് മകളുടെ ജീവനെടുത്തതെന്നാണ് കുടുംബത്തിൻ്റെ പരാതി. ഇക്കഴിഞ്ഞ 19-ാം തീയതിയാണ് ഭർത്താവിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നു.
കുടുതൽ പേരിൽ നിന്നും മൊഴിയടക്കം രേഖരിച്ച് കേരളാ പൊലീസ് അന്വേഷണം തുടരുകയാണ്. എഞ്ജിനിയറാണ് ശാസ്താംകോട്ട സ്വദേശിയായ സതീഷ്. ഷാർജയിലെ ഫ്ലാറ്റിൽ സതീഷും അതുല്യയും മാത്രമായിരുന്നു താമസം. വിവാഹം കഴിഞിട്ട് 11 വർഷമായി. 10 വയസുള്ള മകൾ ചവറ തെക്കുംഭാഗം കോഴിവിളയിൽ അതുല്യയുടെ മാതാപിതാക്കൾക്ക് ഒപ്പമാണ് കഴിയുന്നത്.
അപ്പച്ചൻ കണ്ണഞ്ചിറ
വാട്ഫോർഡ്: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും, ജനനായകനും, വികസനോന്മുകനും, മാതൃകാ ഭരണാധികാരിയുമായിരുന്ന പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാറ്റ്ഫോർഡിൽ സ്മരണാഞ്ജലിയായി. വാട്‌ഫോർഡിൽ നടന്ന യോഗത്തിൽ ലിബിൻ കൈതമറ്റം സ്വാഗതം ആശംസിച്ചു.
ഉമ്മൻചാണ്ടിയുടെ ചരമ ദിനമായ ജൂലൈ18 നു ഹോളിവെൽ ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ സണ്ണിമോൻ മത്തായി അദ്ധൃഷത വഹിച്ചു. ഐഒസി ദേശിയ പ്രസിഡണ്ട് സൂജു കെ ഡാനിയേൽ ഉത്ഘടനം നിർവഹിച്ചു. ദേശീയ നേതാക്കളായ സുരാജ് കൃഷ്ണ, വാട്ഫോർഡിലെ പ്രമുഖ എഴുത്തുകാരും, സംസ്കാരിക നേതാക്കളുമായ ആയ കെ പി മനോജ് കുമാർ (പെയ്തൊഴിയാത്ത മഴ) ജെബിറ്റി , റ്റിനു കുരിയക്കോസ്,ഡേവിസ്,സിബി തോമസ് ,സിബു സ്കരിയ, എൽതോ ജേക്കബ്,എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി .
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നിത്യേന സന്ദർശകർ എത്തി തിരികത്തിച്ചു പ്രാർഥിക്കുകയും, പുണ്യാത്മാവായി മാനിക്കുകയ്യും ചെയ്യുന്ന ജനനായകന്റെ വാർഷിക ദിനത്തിൽ ഉമ്മൻചാണ്ടിയുടെ പാവന സ്മരണക്കു മുമ്പാകെ പുഷ്പാർച്ചന നടത്തിയ യോഗം വികാരനിർഭരവും സ്മരണാഞ്ജലിയുമായി.ഈ ചടങ്ങുകൾക്ക് നേതൃുത്വം നൽകിയ വീമുക്ത ഭടൻ ബീജൂമോൻ മണലേൽ ഉമ്മൻ ചാണ്ടിയോട് ഒപ്പംമുള്ള അസുഭല നിമിഷങ്ങൾ പങ്കുവെച്ചു. പ്രശക്ത എഴുത്തുകാരൻ കെ പി മനോജ് കുമാർ ഉമ്മൻ ചാണ്ടിയെപ്പറ്റി എഴുതി സദസിൽ ആലപിച്ച ഗാനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. മാതൃ വറുഗിസിന്റെ നന്ദി പ്രകാശനത്തിനുശേഷം സ്നേഹ വിരുന്നോട് സമാപനം കുറിച്ചു.
സമീക്ഷ യുകെ മൂന്നാമത് ദേശീയ വടംവലി മത്സരത്തിനോട് അനുബന്ധിച്ചു നടത്തിയ റാഫിൾടിക്കറ്റ് നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. ആകർഷകമായ സമ്മാനങ്ങളാണ് വിജയികൾക്കായി സമീക്ഷ ഒരുക്കിയിരുന്നത്. iPhone 16E, Samsung 50” 4K TV, ON Running Shoes, Russel Hobbes Microwave Oven, £50 Gift Card കൂടാതെ 5 പ്രോത്സാഹന സമ്മാനങ്ങളും വിജയികൾക്ക് ലഭിച്ചു.
റാഫിൾ ടിക്കറ്റിലൂടെ സമാഹരിച്ച തുകയുടെ ഒരു ഭാഗം നാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കും. ഒന്നാം സമ്മാനമായ IPhone 16E കരസ്ഥമാക്കാൻ ഭാഗ്യം ലഭിച്ചത് ഷൂസ്ബറിയിൽ നിന്നുള്ള ജെയ്സൺ (Ticket Number – S 4112), രണ്ടാം സമ്മാനം Samsung 50″ 4K TV നോർത്താംപ്ടണിൽ നിന്നുള്ള ആന്റോ (Ticket Number – S 2475), മൂന്നാം സമ്മാനം 150 പൗണ്ട് വിലമതിക്കുന്ന ON RUNNING SHOES ലെസ്റ്ററിൽ നിന്നുള്ള ബോബി (Ticket Number – S 2972), നാലാം സമ്മാനം RUSSELL HOBBS MICROWAVE OVEN ലണ്ടൻ ഡെറിയിൽ നിന്നുള്ള രാജിവ് (Ticket Number – S 0393), അഞ്ചാം സമ്മാനം £50 GIFT CARD ചെമ്സ്ഫോർഡിൽ നിന്നുള്ള പെരുമ്പ നായകൻ മഹാലിംഗം (Ticket Number – S 3794) എന്നിവർ നേടി.
ബെഡ്ഫോർഡിൽ നിന്നുള്ള മിധുൻ (Ticket Number – S0435), ഈസ്റ്റ്ഹാമിൽ നിന്നുള്ള രമ്യ (Ticket Number – S 4046), നോട്ടിങ്ങ്ഹാമിൽ നിന്നുള്ള ജീവൻ (Ticket Number – S 3212), എക്സിറ്ററിൽ നിന്നുള്ള ജസ്റ്റിൻ (Ticket Number – S 4153), ഷോപ്പ്ഷെയറിൽ നിന്നുള്ള സജി ജോർജ് (Ticket Number – S 1009) എന്നിവർ പ്രോത്സാഹന സമ്മാനമായ 10Kg അരിക്ക് അർഹരായി. എ ബി എസ് ലോയേഴ്സ്, മാർക്സ് ആയൂർ, ജിയാ ട്രാവൽ & ഹോളിഡേ, മന്നാ ഫുഡ് കോർണർ, ടി ജംഗ്ഷൻ, ടേസ്റ്റി ബോക്സ്, കൈരളി സ്പൈസസ് സെന്റർ എന്നിവരായിരുന്നു ഈ നറുക്കെടുപ്പിൻ്റെ പ്രായോജകർ. സമീക്ഷ യുകെ സംഘടിപ്പിക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും എന്നും അകമൊഴിഞ്ഞ പിന്തുണ നൽകി വിജയിപ്പിച്ചിട്ടുള്ള യുകെയിലെ മലയാളി സമൂഹത്തിന് സമീക്ഷയുടെ ഭാരവാഹികൾ നന്ദി അറിയിച്ചു.