സിറിയയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 52 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഡമാസ്‌കസിന് സമീപത്തെ ഡൈ്വലയിലെ മാര്‍ ഏലിയാസ് ദേവാലയത്തിലാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ആണെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പള്ളിയിലേക്ക് പ്രവേശിച്ച ഐഎസ് അംഗം ആദ്യം പള്ളിയിലുണ്ടായിരുന്നവര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയും പിന്നാലെ സ്വയം പൊട്ടിത്തെറിച്ചെന്നുമാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. അതേസമയം, ചാവേര്‍ ആക്രമണം നടത്തിയ ആള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബാഷര്‍ അല്‍ അസദിനെ വിമത കലാപത്തിലൂടെ അട്ടിമറിച്ചശേഷം സിറിയയില്‍ നടക്കുന്ന ആദ്യത്തെ ചാവേര്‍ ആക്രമണമാണിത്. ആക്രമണം നടന്ന പള്ളിയില്‍നിന്നുള്ള ദൃശ്യങ്ങളും രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്.
മനോജ് ജോസഫ്
ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) തിളക്കമാർന്ന വിജയം നേടി ചാമ്പ്യൻപട്ടം കരസ്ഥമാക്കി. ആവേശകരമായ പ്രകടനങ്ങളിലൂടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ലിമ ഈ അത്യുജ്ജ്വല നേട്ടം കൈവരിച്ചത്. ലിമയുടെ ആഭിമുഖ്യത്തിൽ ലിവർപൂളിലെ ലിതർലാൻഡ് സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന ഈ കായികമാമാങ്കം അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച് വൻ വിജയമായി മാറി.
രാവിലെ പത്തുമണി മുതൽ വൈകിട്ട് എട്ട് മണി വരെ നടന്ന കായികമേളയിൽ യുകെയിലെ നോർത്ത് വെസ്റ്റ് റീജിയണിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നായി നൂറുകണക്കിന് കായികതാരങ്ങളും കാണികളും പങ്കെടുത്തു. രാവിലെ 9.30 മണിക്ക് ലിമയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പാസ്റ്റോടെയാണ് മത്സരങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. യുക്മ നാഷണൽ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ ഉദ്ഘാടന വേളയിൽ സന്നിഹിതനായിരുന്നു. ട്രാക്കിലും ഫീൽഡിലുമായി ഒരേ സമയം ഇടവേളകളില്ലാതെ നടന്ന മത്സരങ്ങൾ കായികപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
ലിവർപൂൾ മലയാളി അസോസിഷേനിൽ നിന്നുമുള്ള രൺവീർ മിലാൻഡ് ആനപ്പറമ്പിൽ, ഷീൻ മാത്യു, അനസ് അലി എന്നിവർ വ്യക്തിഗത ചാംപ്യൻഷിപ്പ് കരസ്ഥമാക്കി.
റീജിയനൽ ഓവറോൾ ചാമ്പ്യൻ പട്ടം ആതിഥേയ അസോസിയേഷനായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) കരസ്ഥമാക്കിയപ്പോൾ വിഗൻ മലയാളി അസോസിഷേൻ രണ്ടാം സ്ഥാനവും, ബേർൻലി മലയാളി അസോസിഷേൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഓരോ മത്സരവും നിറഞ്ഞ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്. താരങ്ങൾ കാഴ്ചവെച്ച മികച്ച പ്രകടനങ്ങൾ കായികമേളയ്ക്ക് മാറ്റുകൂട്ടി. ലിമയുടെ സംഘാടന മികവ് പരിപാടിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. സമയബന്ധിതമായ മത്സരക്രമീകരണങ്ങളും മികച്ച സൗകര്യങ്ങളും പങ്കെടുത്തവരുടെയെല്ലാം പ്രശംസ പിടിച്ചുപറ്റി. ഇത് ഒരു കായികമേള എന്നതിലുപരി മലയാളി സമൂഹത്തിന്റെ ഒത്തുചേരലിന്റെയും സൗഹൃദത്തിന്റെയും വേദിയായി മാറി.
കായികമേളയുടെ ഹൈലൈറ്റുകളിലൊന്നായ ആവേശകരമായ വടംവലി മത്സരത്തിൽ വിജയികളായ ടീമിന് “ലൗ റ്റു കെയർ” സ്പോൺസർ ചെയ്ത ഉജ്ജ്വലമായ ക്യാഷ് അവാർഡും, യുക്മ എവർ റോളിങ്ങ് ട്രോഫിയും സമ്മാനിച്ചു.
കായിക മത്സരങ്ങൾക്ക് പുറമെ ഒരു ദിവസത്തെ ദിനചര്യകളിൽ നിന്ന് മാറിനിൽക്കാനും, പ്രിയപ്പെട്ടവരുമായി ഒത്തുചേർന്ന് ആഘോഷിക്കാനുമുള്ള അവസരം ലഭിച്ചതിൽ പങ്കെടുത്തവരെല്ലാം നിറഞ്ഞ സംതൃപ്തി രേഖപ്പെടുത്തി. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള വൻ വിജയമാക്കി തീർത്തതിന്, പങ്കെടുത്ത കായികതാരങ്ങൾക്കും, കാണികൾക്കും, നിസ്വാർത്ഥമായി പ്രവർത്തിച്ച സംഘാടകർക്കും, എല്ലാ പിന്തുണയും നൽകിയ സ്പോൺസർമാർക്കും ലിമ ഭാരവാഹികൾ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.
ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെസ്‌കിയാനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. എത്രയും വേഗം സംഘര്‍ഷം ഒഴിവാക്കി സംഭാഷണത്തിലൂടെയും നയതന്ത്ര ചര്‍ച്ചയിലൂടെയും പ്രശ്നം പരിഹരിക്കണമെന്ന് മോഡി പറഞ്ഞു.
ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച വിവരം പ്രധാനമന്ത്രി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തതായും ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനവും സുരക്ഷയും പുനസ്ഥാപിക്കുന്നതിനായി സംഭാഷണങ്ങളും നയതന്ത്ര ചര്‍ച്ചകളും തുടരണമെന്ന് അഭ്യര്‍ഥിച്ചതായും മോഡി എക്സില്‍ കുറിച്ചു.
അതേസമയം അമേരിക്കന്‍ ആക്രമണങ്ങളെ സര്‍വ്വശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്ന് ഇറാന്‍ അറിയിച്ചു. ആണവ കേന്ദ്രങ്ങളെ ആക്രമിച്ചതിലൂടെ അപകടകരമായ യുദ്ധമാണ് അമേരിക്ക തുടങ്ങി വെച്ചതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു. നയതന്ത്ര പ്രക്രിയ തുടരുന്നതിനിടെ, നയതന്ത്രത്തെ വഞ്ചിച്ചത് അമേരിക്കയാണെന്ന് ലോകം മറക്കരുത്. അവര്‍ക്ക് ധാര്‍മികതയില്ലെന്നും ഒരു നിയമങ്ങളും പാലിക്കുന്നില്ലെന്നും ഇറാന്‍ ആരോപിച്ചു.
‘അമേരിക്കയുടെ സൈനിക ആക്രമണത്തിനെതിരെ എല്ലാ ശക്തിയും ഉപയോഗിച്ച് നിലകൊള്ളാനും രാജ്യത്തിന്റെ സുരക്ഷയും ദേശീയ താല്‍പര്യങ്ങളും സംരക്ഷിക്കാനും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് അവകാശമുണ്ട്’- ഇറാന്‍ സര്‍ക്കാരിന്റെ വക്താവ് പറഞ്ഞു.
അമേരിക്കയുടെ ആക്രമണങ്ങള്‍ യു.എന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണ്. ‘ഈ ഹീനമായ കൃത്യത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും ഭയാനകമായ ഭവിഷ്യത്തുക്കള്‍ക്കും യു.എസ് സര്‍ക്കാരിനാണ് പൂര്‍ണ ഉത്തരവാദിത്വമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.
മലപ്പുറം കൊണ്ടോട്ടിയിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ. മലപ്പുറം കൊണ്ടോട്ടിയിലെ മദ്രസയിൽ വെച്ച് 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി മുഹമ്മദ് അഷ്റഫാണ് പിടിയിലായത്. ഏഴുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുഹമ്മദ് അഷ്റഫിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. മഞ്ചേരി സബ് ജയിലിൽ റിമാന്‍ഡ് ചെയ്തു.
കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് കൊണ്ടോട്ടി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പികെ സന്തോഷിന്‍റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡന പരാതി നൽകിയതിന് പിന്നാലെ അധ്യാപകൻ ഒളിവിൽ പോയതായിരുന്നു. ദില്ലി, അജ്മീര്‍, ഹൈദരാബാദ്, ഏര്‍വാടി, മംഗളൂരു തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഒളിച്ചു താമസിച്ചുവരുകയായിരുന്നു.
ഒടുവിൽ ട്രെയിനിൽ മംഗലാപുരത്തേക്ക് പോകുന്നതിനിടിയിലാണ് പ്രതി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് പിടിയിലായത്. സമാന രീതിയിൽ കുട്ടികളെ പീഡിപ്പിച്ചതിന് മുൻപ് കണ്ണൂരിൽ രണ്ടും തിരുരിൽ ഒരു കേസും ഇയാൾക്കെതിരെ നിലവിലുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ മലയാളികൾക്കിടയിലെ സാമൂഹിക പ്രവർത്തകനും വിൽഷെയർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ പ്രിൻസ്‌മോൻ മാത്യുവിന്റെ ജേഷ്ഠസഹോദരനും തൊടുപുഴ കരിംകുന്നം ഏലംതാനത്ത് എ എം മത്തായിയുടെയും ലീലാമ്മ മത്തായിയുടെയും മകനുമായ ബിനു മാത്യു ജൂൺ 22 ന് നിര്യാതനായി. ചുങ്കം ഇടവക മരുതൂർ വീട്ടിൽ ഷൈനിയാണ് ഭാര്യ. അലക്സ്, അലക്സി, ആഷ്‌ലി എന്നിവർ മക്കളാണ്. സംസ്കാരം ജൂൺ 24 ചൊവ്വാഴ്ച 3 മണിക്ക് കരിങ്കുന്നം സെന്റ് അഗസ്റ്റിൻ ക്നാനായ ചർച്ചിൽ നടത്തപ്പെടും.
ബിനു മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനാരിക്കെ വിജയ പ്രതീക്ഷയില്‍ മുന്നണികള്‍.
12,000 ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയുള്ള വിജയം നിലമ്പൂരില്‍ ഉണ്ടാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. അതേസമയം ഭൂരിപക്ഷം അല്‍പം കുറഞ്ഞാലും നിലമ്പൂർ തങ്ങള്‍ തന്നെ പിടിക്കുമെന്നാണ് ഇടത് മുന്നണി ഉറച്ച് വിശ്വസിക്കുന്നത്.
അതെ സമയം 75000ന് മുകളില്‍ വോട്ട് ലഭിക്കുമെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വർ നേരത്തെ പറഞ്ഞിരുന്നു.
കരുത്തു കാട്ടുമെന്ന് പി.വി അൻവർ പറയുമ്പോള്‍ ഇരു മുന്നണിക്കും നെഞ്ചിടിപ്പ് ഏറുന്നുണ്ട്. നില മെച്ചപ്പെടുത്താൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണ് എൻഡിഎക്കുള്ളത്.
എന്നാല്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ല്‍ നിന്ന് 25% വോട്ടും, യുഡിഎഫില്‍ നിന്ന് 35 % വോട്ടും തനിക്ക് തന്നെ ലഭിക്കും എന്നാണ് പിവി അൻവർ പറഞ്ഞത്.
അതെ സമയം വോട്ടെണ്ണലിനു വേണ്ട ഒരുക്കങ്ങള്‍ ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളില്‍ പൂർത്തിയായി. 120ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്.
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തി. തന്ത്രപ്രധാന ആണവ കേന്ദ്രങ്ങളായ ഫോര്‍ഡൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെ വ്യക്തമാക്കി.
ആണവ കേന്ദ്രങ്ങളില്‍ ബോംബര്‍ വിമാനങ്ങള്‍ ബോംബിട്ടെന്നും എല്ലാ വിമാനങ്ങളും ഇറാന്റെ വ്യോമ മേഖലയില്‍ നിന്ന് ആക്രമണം നടത്തി മടങ്ങിയെന്നും ട്രംപ് സ്ഥിരീകരിച്ചു. യു.എസിന് അല്ലാതെ ലോകത്ത് ഒരു സൈന്യത്തിനും ഇത്തരത്തിലൊരു ദൗത്യം നടത്താനാകില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഇനി സമാധാനത്തിനുള്ള സമയമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തിന്റെ വിശദാംശങ്ങള്‍ യു.എസ് പുറത്തുവിട്ടിട്ടില്ല. ഫോര്‍ഡോയില്‍ ആക്രമണം നടത്തണമെങ്കില്‍ ശക്തിയേറിയ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആവശ്യമാണ്. ഇതിനെ വഹിക്കാന്‍ കഴിയുന്ന യുദ്ധവിമാനങ്ങളെ യു.എസ് ഗുവാമിലെ സൈനിക കേന്ദ്രങ്ങളിലേക്ക് നേരത്തെ തന്നെ മാറ്റിയിരുന്നു. എത്ര വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നും നാശനഷ്ടങ്ങള്‍ എത്രത്തോളം ഉണ്ടെന്നും വ്യക്തമായിട്ടില്ല. സംഘര്‍ഷം തുടങ്ങി പത്താം ദിവസമാണ് അമേരിക്കന്‍ സൈനിക നടപടി ഉണ്ടാകുന്നത്. ആക്രമണത്തില്‍ പങ്കുചേരുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കം തീരുമാനം എടുക്കുമെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നത്. പെട്ടെന്നുള്ള ആക്രമണത്തിന് പിന്നില്‍ എന്താണെന്നും വ്യക്തമായിട്ടില്ല.
അതേസമയം ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിക്കാനാണ് നീക്കമെങ്കില്‍ ചെങ്കടലില്‍ യു.എസ് ചരക്ക് കപ്പലുകളും യുദ്ധക്കപ്പലുകളും ആക്രമിക്കുമെന്ന് യമനിലെ ഹൂതി വിമതര്‍ മുന്നറിയിപ്പ് നല്‍കി. റെക്കോഡ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് ഹൂതികള്‍ ഭീഷണിമുഴക്കിയത്. സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്യ സാരീയാണ് യുഎസിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള വീഡിയോ പുറത്തുവിട്ടത്.
ഇസ്രയേലിന് സൈനിക സാമഗ്രികള്‍ നല്‍കി സഹായിക്കുന്നവരെ യുദ്ധത്തില്‍ കക്ഷിയായി കണക്കാക്കുമെന്ന് മറ്റ് രാജ്യങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പും ഉണ്ടായിരുന്നു. ഇസ്രയേലിന് സൈനിക സാമഗ്രികള്‍ നല്‍കുന്നവര്‍ ഇറാന്റെ ലക്ഷ്യമായി മാറുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
കാഞ്ഞിരപ്പള്ളി ∙പങ്ങപ്പാട്ട് പരേതനായ പ്രഫ. പി.ആർ. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പത്മ ജി. പിള്ള (85) അന്തരിച്ചു. തിങ്കൾ രാവിലെ 9 ന് വീട്ടിൽ എത്തിച്ച് 2 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം. കോഴിക്കോട് വെള്ളാവൂർ നെരമണ്ണിൽ കുടുംബാംഗമാണ്. പൊൻകുന്നം ഗവ. ഹൈസ്കൂൾ, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു. മക്കൾ: സുചിത്ര, ശ്രീജിത്ത്, സ്വപ്ന, ശ്രീകാന്ത് പങ്ങപ്പാട്ട്. മരുമക്കൾ: തൊടുപുഴ തയ്യിൽ ടി.എൻ. അജിത് കുമാർ (റിട്ട. എയർ വൈസ് മാർഷൽ), ആലുവ ഗോപീപത്മത്തിൽ രേഖ ശ്രീജിത്ത് (എൻജിനീയർ) , തൊടുപുഴ എടാട്ട് സുധീന്ദ്രനാഥ് (റിട്ട. എക്സിക്യൂട്ടീവ് ഡയറക്ടർ, ഹിന്ദുസ്ഥാൻ പെട്രോളിയം), ചോറ്റി കവിതാ നിവാസിൽ കവിത ശ്രീകാന്ത് ( എൻജിനീയർ).
ഈ മാസം 28 ശനിയാഴ്ച ലെസ്റ്ററിലെ മഹർ സെൻററിൽ നടക്കുവനിരിക്കുന്ന യൂറോപ്പിൽ ആകമാനം ഉള്ള സുറിയാനി ക്നാനായ ക്രിസ്ത്യാനികളുടെ മഹാ കൂട്ടായ്മയ്ക്കുള്ള പ്രധാന ഒരുക്കങ്ങൾ പൂർത്തിയായി.
മുൻ വർഷങ്ങളിൽ നിന്നും വേറിട്ട്, യൂറോപ്പിലുള്ള എല്ലാ ക്നാനായ ഇടവകകളുടെയും ഇടവക ജനങ്ങളുടെയും, വൈദികരുടെയും, യൂറോപ്യൻ ക്നാനായ കമ്മിറ്റി അംഗങ്ങളുടെയും പരിപൂർണ്ണ പങ്കാളിത്തത്തിലാണ് ഈ വർഷത്തെ ക്നാനായ യൂറോപ്യൻ സംഗമം സഫലമാകാൻ പോകുന്നത്..
കുടിയേറ്റ പാരമ്പര്യം എന്നും നെഞ്ചേറ്റുന്ന യൂറോപ്യൻ ക്നാനായ ജനതയുടെ ഒരുമയുടെയും, തനിമയിൽ ഇഴ ചേർന്ന സ്നേഹബന്ധങ്ങളുടെയും ഊഷ്മളത ഊട്ടിയുറപ്പിക്കു വാനുമായി നടത്തപ്പെടുന്ന ഈ മഹാ സംഗമത്തിന് അനുഗ്രഹ ആശംസകൾ ഏകുവാനും, മുൻനിരയിൽ നിന്ന് നേതൃത്വം വഹിക്കുവാനുമായി ക്നാനായ അതിഭദ്രാസനത്തിന്റെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് മെത്രാപ്പോലീത്തായും, അഭിവന്ദ്യ തിരു മനസ്സിനോടൊപ്പംസമുദായ സെക്രട്ടറി ശ്രീ ടി ഓ എബ്രഹാം,, സമുദായ ട്രസ്റ്റി ശ്രീ ടി സി തോമസ്, എന്നിവരും ഇതിനോടകം യുകെയിൽ എത്തിക്കഴിഞ്ഞു .
കഴിഞ്ഞ ഏതാനും മാസങ്ങളായി യൂറോപ്പിലുള്ള എല്ലാ ക്നാനായ ദേവാലയങ്ങളിലും അതതു വികാരിമാരുടെയും ഭരണസമിതിയുടെയും, പ്രോഗ്രാം കോഡിനേറ്റേഴ്സിന്റെയും നേതൃത്വത്തിൽ വിവിധങ്ങളായ ഒരുക്കങ്ങളാണ് നടത്തപ്പെട്ടു പോന്നത്. എട്ടാമത് ക്നനായ സംഗമ വേദിയിൽ അവിസ്മരണീയ കലാപ്രകടനങ്ങൾ നടത്തി വേറിട്ട സാന്നിധ്യമാകുവാനായി എല്ലാ ഇടവകകളും വൈവിധ്യങ്ങ ളാർന്ന കലാ പ്രകടനങ്ങളാണ് അണിയറയിൽ ഒരുക്കുന്നത്.
ചിട്ടയായുള്ള ഒരുക്കങ്ങളും, കൃത്യമായ ഇടവേളകളിലെ അവലോകനയോഗങ്ങളും, സമയബന്ധിതമായി പൂർത്തിയാക്കപ്പെടുന്ന തീരുമാനങ്ങളും , എല്ലാ ഇടവകകളിലെ പ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളെയും , നവമാധ്യമങ്ങളിലൂടെയുള്ള പ്രചരണവും സമന്വയിപ്പിച്ചാണ് ഫാദർ ബിനോയി തട്ടാൻ കന്നേൽ , അപ്പു മണലിത്തറ, ജിനു കോവിലാൽ, ജോ ഒറ്റ തൈകൽ എന്നിവർ നേതൃത്വം നൽകുന്ന കേന്ദ്ര സംഗമം നിർവാഹക സമിതി പ്രവർത്തിച്ചുവന്നത്.
സംഗമ ദിവസം വിശുദ്ധ കുർബാനയും, യൂറോപ്പിലെ ക്നാനായ ഇടവകാംഗങ്ങളെ അണിനിരത്തി യുള്ള ഘോഷയാത്രയും, പൊതുസമ്മേളനം, മറ്റു വിവിധങ്ങളായ കലാപരിപാടികളും നടത്തപ്പെടും.
ഫാദർ ജോമോൻ പൊന്നൂസ് രചിച്ചു ഈണമേകിയ സ്വാഗത ഗാനത്തിന്റെ താള ശീലുകൾക്ക് യുകെയിലെ അനുഗ്രഹീത കലാകാരൻ കലാഭവൻ നൈസ് 50 പരം കുട്ടികളെ അണിനിരത്തി ചിട്ടപ്പെടുത്തിയ മേളച്ചുവടുകൾ ചേർത്ത് കാണികൾക്ക് എന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരു ദൃശ്യാനുഭവമാണ് അണിയറയിൽ ഒരുങ്ങുന്നത്.
സംഗമവേദിയിൽ പ്രത്യേകം തയ്യാറാക്കിയ പാർക്കിംഗ്, ഫുഡ് സ്റ്റാൾ, അഡീഷണൽ ടോയ്ലറ്റ് സൗകര്യങ്ങൾ, സെക്യൂരിറ്റി സർവീസ്, മറ്റു വിവിധങ്ങളായ സൗകര്യങ്ങളും അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സംഗമം കമ്മിറ്റി ക്രമീകരിച്ചിട്ടുണ്ട്
സംഗമ വേദിയിലേക്കുള്ള പ്രവേശനം ,മുൻപ് ഇടവകകളിൽ വിതരണം ചെയ്തതോ, സംഗമ ദിവസം വേദിയിൽ ലഭ്യമാകുന്നതോ ആയ പ്രവേശന ടിക്കറ്റ് കളുടെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്… ഇതിനോടകം പ്രവേശന ടിക്കറ്റുകൾ ലഭിക്കാത്ത ക്നാനായ മക്കൾ അതതു ദേവാലയങ്ങളിലെ പ്രോഗ്രാം കോഡിനേറ്ററൂമാരുമായോ കേന്ദ്ര ,സംഗമം കമ്മിറ്റി അംഗങ്ങളോ ആയി ബന്ധപ്പെട്ട വേണ്ട ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്.
ചരിത്രത്തിൻറെ ഏടുകളിലേക്ക് നടന്നു നീങ്ങുന്ന ഒരു വ്യത്യസ്തമായ സ്നേഹ സമാഗമനത്തിനായി നിങ്ങൾ ഏവരെയും ഒരിക്കൽക്കൂടി ഹാർദ്ദവമായി സംഗമം വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു..
ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ വധഭീഷണികളെ തുടര്‍ന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി ബങ്കറില്‍ അഭയം തേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഉന്നതസൈനിക ഉദ്യോഗസ്ഥര്‍ക്ക് പകരം പുതിയ നിയമനങ്ങള്‍ക്കുള്ള നടപടികള്‍ ഖമീനി ആരംഭിച്ചതായി ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ തന്റെ പിന്‍ഗാമിയായി മൂന്ന് പേരെ ഖമീനി നാമനിര്‍ദേശം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ഖമീനിയുടെ രണ്ടാമത്തെ മകന്‍ മൊജ്താബ ഖമീനി പരമോന്നത നേതൃസ്ഥാനത്തേക്ക് എത്തിയേക്കാമെന്നുള്ള നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകളെ തള്ളിയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഖമീനി തിരഞ്ഞെടുത്ത വ്യക്തികളുടെ പട്ടികയില്‍ മൊജ്താബയുടെ പേര് ഉള്‍പ്പെടുന്നില്ലെന്നാണ് സൂചന. ഇസ്രയേല്‍ അല്ലെങ്കില്‍ യുഎസ് തന്നെ വധിക്കാന്‍ സാധ്യതയുണ്ടെന്നും അത്തരത്തില്‍ സംഭവിക്കുകയാണെങ്കില്‍ താന്‍ രക്തസാക്ഷിത്വം വരിക്കുന്നതായി എണ്‍പത്തിയാറുകാരനായ ഖമീനി കരുതുന്നതായും ഇറാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ പരമോന്നതനേതാവിനെ തിരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്ട്‌സിന് എത്രയും വേഗം പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടി പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശം ഖമീനി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
സാധാരണഗതിയില്‍ പുതിയ നേതാവിന്റെ തിരഞ്ഞെടുക്കല്‍ മാസങ്ങള്‍ നീളാറുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ത്വരിതവും നിയന്ത്രിതവുമായ ഒരു നേതൃത്വമാറ്റം ഉറപ്പാക്കാനാണ് ഖമീനി ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇസ്ലാമിക് റിപ്പബ്ലിക്കിനേയും സ്വന്തം പാരമ്പര്യത്തേയും ഏതുവിധേനയും സംരക്ഷിക്കുകയാണ് ഖമീനിയുടെ ലക്ഷ്യം. ഭരണമാറ്റം ഉണ്ടാകരുതെന്ന് ഖമീനി ആഗ്രഹിക്കുന്നതായാണ് ലഭ്യമായ സൂചനകള്‍. രാഷ്ട്രത്തിന്റെ സംരക്ഷണത്തിനാണ് ഖമീനി പ്രാഥമിക പരിഗണന നല്‍കുന്നതെന്നും അതിനായി ഖമീനിയ്ക്ക് വ്യക്തമായ കണക്കുകൂട്ടലുകളുണ്ടെന്നും പ്രമുഖ ഇറാനിയന്‍ വിദഗ്ധനും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ വാലി നസര്‍ പറഞ്ഞു.