സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ഇന്ന് ചുമതലയേൽക്കും. രാവിലെ ഏഴ് മണിക്ക് പൊലീസ് ആസ്ഥാനത്തെത്തുന്ന റവാഡ ചന്ദ്രശേഖർ ധീരസ്മൃതി ഭൂമിയിൽ പുഷ്പചക്രം സമർപ്പിക്കും. അതിന് ശേഷം ചുമതലയേൽക്കും. പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിക്കുന്ന എഡിജിപി എച്ച്.വെങ്കിടേഷ് പുതിയ പൊലിസ് മേധാവിക്ക് ബാറ്റണ്‍ കൈമാറും.
ഇന്ന് പുലർച്ചെയാണ് അദ്ദേഹം ദില്ലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്ന അദ്ദേഹം കേന്ദ്ര സർവീസിൽ നിന്ന് വിടുതൽ ലഭിച്ചയുടൻ കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു. എഡിജിപി എംആർ അജിത് കുമാർ, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ്, എഐജി ജി.പൂങ്കുഴലി എന്നിവർ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ നിയുക്ത പൊലീസ് മേധാവിയെ സ്വീകരിക്കാൻ എത്തിയിരുന്നു.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് റവാഡയെ പൊലിസ് മേധാവിയായി തീരുമാനിച്ചത്. ഇന്നലെ കേന്ദ്ര സർവ്വീസിൽ നിന്നും ഒഴിഞ്ഞ റവഡാ പുലർച്ചെയാണ് തലസ്ഥാനത്ത് എത്തിയത്. ചുമതലയേറ്റെടുത്ത ശേഷം ഡിജിപി കണ്ണൂരിലേക്ക് പോകും. മുഖ്യമന്ത്രിയുടെ കണ്ണൂർ മേഖല അവലോകന യോഗത്തിൽ പങ്കെടുക്കും. കൂത്തുപറമ്പ് വെടിവയ്പിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതിൽ വിവാദങ്ങള്‍ നിലനിൽക്കേയാണ് റവാഡയുടെ ഔദ്യോഗിക പരിപാടികൾ കണ്ണൂരിൽ നിന്നും തുടങ്ങുന്നത്.
മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഒരുമയിൽ മനം നിറച്ച് യൂറോപ്പിലെ ക്നാനായ മക്കളുടെ ഒത്തുചേരലിന് ആവേശോജ്വല കൊടിയിറക്കം. ഒരു മനസ്സോടെ ആയിരങ്ങൾ ഒഴുകിയെത്തിയ ലെസ്റ്റർ നഗരത്തിലെ മെഹർ സെന്റർ ഇന്നലെ സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത മഹാ കൂട്ടായ്മ.
യൂറോപ്പിന്റെ നാനാഭാഗങ്ങളിൽ തിങ്ങിപ്പാർക്കുന്ന തങ്ങളുടെ ഉറ്റവരെയും സ്നേഹ മിത്രങ്ങളെയും വീണ്ടുമൊരുക്കലൂടെ കാണുവാനും തങ്ങളുടെ കുടുംബങ്ങൾക്കിടയിലെ ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കുവാനും ആയി വെള്ളിയാഴ്ച മുതൽ തന്നെ ക്നാനായ മക്കൾ ലെസ്റ്റർ നഗരത്തിലേക്ക് ഒഴുകി എത്തുകയായിരുന്നു.
ശനിയാഴ്ച രാവിലെ 8 മണി മുതൽ തന്നെ ലെറ്റർ മെഹർ സെൻറർ ജനനിബിഡം. ആയിരുന്നു. സംഘാടകർ പ്രതീക്ഷിച്ചതിലു അപ്പുറമായി ആയിരങ്ങൾ സമ്മേളന വേദിയിലേക്ക് നിറഞ്ഞ മനസ്സുമായി കടന്നുവന്നപ്പോൾ അത് ക്നാനായ സഭയുടെ ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം പിടിക്കുവാനുള്ള ഒരു മഹാ കൂട്ടായ്മയുടെ തുടക്കം മാത്രമായിരുന്നു.
ക്നാനായ സഭയുടെ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സെവേറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ഫാദർ സജി എബ്രഹാം, കോച്ചേത്ത്, ഫാദർ ബിനോയ് തട്ടാൻ കുന്നേൽ, ഫാദർ ജോമോൻ പുന്നൂസ് എന്നിവർ സഹകാർമികത്വം വഹിച്ചു.
ഭക്തിസാന്ദ്രമായ ദിവ്യബലിയിൽ സായൂജ്യമടഞ്ഞ ദൈവജനം… തുടർന്ന് അത് ഇടവകകളുടെ നേതൃത്വത്തിൽ ആയിരങ്ങൾ ഒത്തുചേർന്നു നയിച്ച മഹാ ഘോഷയാത്രയിൽ പങ്കാളികളായി… ക്നാനായ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന ആവേശത്തിന്റെ അലയോളികൾ നിറഞ്ഞുനിന്ന ഘോഷയാത്ര ഈ മഹാ കൂട്ടായ്മയുടെ ഉന്മാദങ്ങളെ അതിൻറെ ഉച്ചസ്ഥായിയിൽ എത്തിച്ചു. തുടർന്ന് സന്നിഹിതരായ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ പൊതുസമ്മേളനവും , നയന ശ്രവണ തരണമായ കലാപരിപാടികളും വേദിയിൽ അരങ്ങേറി.. പ്രായഭേദമന്യേ വിവിധ ഇടവകകളുടെ നേതൃത്വത്തിൽ ക്നാനായ മക്കൾ നിറഞ്ഞാടിയ സംഗമവേദി അനുർവജനീയമായ ആനന്ദ കടൽ തീർക്കുകയായിരുന്നു ലെസ്റ്ററിൽ.
നിറഞ്ഞ മനസ്സോടെ ഉപാധികൾ ഇല്ലാതെ ഈ സംഗമത്തിൽ വന്ന ഭാഗവാക്കായി അതിനെ അതിൻറെ പരിപൂർണ്ണ വിജയത്തിൽ എത്തിച്ച യൂറോപ്പിലെ എല്ലാ ക്നാനായ മക്കൾക്കും അകമഴിഞ്ഞ നന്ദി അർപ്പിച്ച് വീണ്ടും ഒരു പുതു കൂട്ടായ്മയ്ക്കായി കാതോർത്ത് നന്ദി പുരസ്കാരം.
ജൂലൈ ഒന്നുമുതല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരും. വന്ദേ ഭാരത് ഉള്‍പ്പടെയുള്ള എല്ലാ ട്രെയിനുകൾക്കും വര്‍ധന ബാധകമാണ്. എസി കോച്ചുകളില്‍ കിലോമീറ്റര്‍ നിരക്ക് രണ്ടു പൈസയും സെക്കന്റ് ക്ലാസ് ടിക്കറ്റുകള്‍ക് ഒരു പൈസ വീതവും കൂടും. ഓര്‍ഡിനറി നോണ്‍ എസി ടിക്കറ്റുകള്‍ക്കു 500 കിലോമീറ്റര്‍ വരെ വര്‍ധനയില്ല .
മുമ്പ് കിലോമീറ്ററിന് പരമാവധി ഒരു പൈസയാണ് ഒറ്റത്തവണയില്‍ വര്‍ധിപ്പിച്ചിരുന്നത്. നിരക്ക് സംബന്ധിച്ച പട്ടിക റെയിവേ ബോര്‍ഡ് ഇന്ന് പുറത്തിറക്കി . എല്ലാ ചീഫ് കൊമേര്‍ഷ്യല്‍ മാനേജര്‍മാര്‍ക്കും നിരക്കുവര്‍ധന സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയെന്ന് റെയില്‍വേ അറിയിച്ചു. എന്നാല്‍, സബര്‍ബന്‍ ടിക്കറ്റുകളില്‍ ഇപ്പോള്‍ ടിക്കറ്റ് വര്‍ധനയില്ല. സീസണ്‍ ടിക്കറ്റുകള്‍ക്കും നിരക്ക് വര്‍ധന ബാധകമല്ല.
എസി ക്ലാസ് 3 ടയര്‍, ചെയര്‍കാര്‍ , 2 ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവക്കാണ് 2 പൈസ വര്‍ധന. നോണ്‍ എസി, ഓര്‍ഡിനറി ട്രെയിനുകള്‍ക് അര പൈസ വീതമാണ് വര്‍ധന എന്നാല്‍ ഇത് ആദ്യ 500 കിലോമീറ്റര്‍ ടിക്കറ്റുകള്‍ക്ക് ബാധകമല്ല. 1500 മുതല്‍ 2500 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് 10 രൂപ വീതവും 2501 മുതല്‍ 3000 വരെയുള്ള ടിക്കറ്റുകള്‍ക്ക് 15 രൂപയും കൂടും.
സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ക്കും ഓര്‍ഡിനറി ടിക്കറ്റുകള്‍ക്കു ഒരു കിലോമീറ്ററിന് അരപൈസ വീതമാണ് വര്‍ധിക്കുക. മെയില്‍, എക്‌സ്പ്രസ്സ് ക്ലാസ്സുകള്‍ക്ക് നോണ്‍ എസി കോച്ചുകളില്‍ ഒരു പൈസ വീതമാണ് വര്‍ധന. എന്നാല്‍, ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ഈ നിരക്ക് കൂടുതല്‍ നല്‍കേണ്ടി വരില്ലെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചു.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്ത സമ്മര്‍ദവും വൃക്കയുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം വി.എസിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം എസ്.യു.ടി ആശുപത്രിയിലെത്തി പരിശോധന തുടരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23 നാണ് വി.എസിനെ പട്ടം എസ്.യു.ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസ് കഴിയുന്നത്.
യുകെയിലെ മോനിപ്പള്ളി നിവാസികളുടെ പതിനേഴാമത് സംഗമം വൂസ്റ്ററിൽ നടത്തപ്പെട്ടു. കോട്ടയം ജില്ലയിലെ ഉഴവൂർ പഞ്ചായത്തിലെ കൊച്ച് ഗ്രാമമായ മോനിപ്പള്ളിയിൽ നിന്നും യുകെയിലേയ്ക്ക് കുടിയേറിയ മോനിപ്പള്ളി നിവാസികളുടെ പതിനേഴാമത് സംഗമം യുകെയിലെ മനോഹര നഗരമായ വൂസ്റ്ററിൽ വച്ച് നടത്തപ്പെട്ടു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ സാസ്കാരിക സമ്മേളനത്തോടെ പതിനേഴാമത് മോനിപ്പളളി സംഗമത്തിന് തുടക്കമായി. സംഗമത്തിൻ്റെ സെക്രട്ടറി ജിൻസ് മംഗലത്ത് സംഗമത്തിൽ സ്വാഗത പ്രസംഗവും, സംഗമത്തിൻ്റെ പ്രസിഡൻ്റ് സിജു കുറുപ്പൻന്തറയിൽ അദ്ധ്യക്ഷ പ്രസംഗവും, ട്രഷറർ നോബി കൊച്ചു പറമ്പിൽ കണക്ക് അവതരിപ്പിയ്ക്കുകയും ജോണി ഇലവുംകുഴിപ്പിൽ ആശംസ പ്രസംഗവും സംഗമത്തിൻ്റെ ആതിഥേയത്വം വഹിയ്ക്കുന്ന ലിമ നോബി കൊച്ചുപറമ്പിൽ നന്ദി പ്രസംഗം നടത്തുകയുണ്ടായി.കൂടാതെ വേദിയിൽ സൈമൺ മടത്താംചേരിൽ.ജോസഫ് ഇലവുംങ്കൽ നാട്ടിൽ നിന്ന് എത്തിയ ഏലിയാമ്മ മുഡോക്കുഴിയിൽ, കരിയ്ക്കേൽ എസ്തപ്പാൻ.ഷേർളി ചക്കായ്ക്കൽ. രാമകൃഷ്ണൻ, രമണി പുല്ലാട്ട് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
മോനിപ്പള്ളി മോഹനപ്പള്ളി നേര് നിറയും ഗ്രാമമെന്ന് മോനിപ്പള്ളിയെ കുറിച്ചുള്ള ഗാനവുമായി സ്റ്റീഫൻ താന്നിമൂട്ടിൽ വളരെ മനോഹരമായി പാടുകയുണ്ടായി. പിന്നീട് വേദിയിൽ പാട്ടും ഡാൻസും ഫൺ ഗെയിമുകളെല്ലാം നടത്തപ്പെട്ടു. പീന്നീട് പതിനാല് യുവജനങ്ങൾ പങ്കെടുത്ത ഫാഷൻ ഷോ മൽസരം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. ബെസ്റ്റ് കപ്പിൾ മൽസരം, ആവേശകരമായ വടം വലി മത്സരവും നടത്തപ്പെട്ടു. രാത്രി എട്ടരയോടു കൂടി പതിനേഴാമത് സംഗംമത്തിന് തിരശീല വീഴുകയുണ്ടായി.
പുതുക്കാട്ട് അവിവാഹിതരായ മാതാപിതാക്കള്‍ നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ആമ്പല്ലൂര്‍ ചേനക്കാല ഭവിന്‍ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപ്പറമ്പില്‍ അനീഷ (22) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. 12 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭവിനും അനീഷയും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ഭവിന്‍ കുട്ടികളുടെ അസ്ഥികളുമായി തൃശ്ശൂര്‍ പുതുക്കാട് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. കാമുകിയായ അനീഷ പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്നുകുഴിച്ചുമൂടി എന്നാണ് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
2021-ല്‍ ആദ്യത്തെ പ്രസവത്തിലെ കുട്ടിയെ യുവതിയുടെ വീട്ടിലും 2024-ല്‍ രണ്ടാമത്തെ കുട്ടിയെ പുതുക്കാടും കുഴിച്ചുമൂടിയെന്നായിരുന്നു ഭവിന്റെ വെളിപ്പെടുത്തല്‍. കര്‍മങ്ങള്‍ ചെയ്യാനായാണ് കുഞ്ഞുങ്ങളുടെ അസ്ഥികള്‍ സൂക്ഷിച്ചിരുന്നത് എന്നായിരുന്നു ഭവിന്റെ വെളിപ്പെടുത്തല്‍. അനീഷ ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇതിനെത്തുടര്‍ന്ന് ഇരുവരും കഴിഞ്ഞദിവസം വലിയ പ്രശ്‌നമുണ്ടായി. പിന്നാലെയാണ് ഭവിന്‍ പോലീസ് സ്‌റ്റേഷനിലെത്തി വെളിപ്പെടുത്തല്‍ നടത്തിയത്.
കാമുകനോടൊപ്പം ഭാര്യ ഒളിച്ചോടിയതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയും ആണ്‍ സുഹൃത്തും അറസ്റ്റില്‍.
പാലോട്ടു പള്ളി സ്വദേശികളായ മുഹമ്മദ് അഫ്‌നാസിനെയും നസ്മിനയേയുമാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്നായിരുന്നു കീച്ചേരിയിലെ പി കെ സുനീര്‍ ആത്മഹത്യ ചെയ്തത്. മാര്‍ച്ച് 16നാണ് സുനീറിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരിയിലായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ നസ്മിന കാമുകനോടൊപ്പം ഒളിച്ചോടിയത്. സുനീറിന്റെ പക്കല്‍ ഉണ്ടായിരുന്ന സ്വര്‍ണവും പണവും ഒപ്പം മക്കളേയും നസ്മിന കൊണ്ടുപോയിരുന്നു.
ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. സ്വർണം തിരിച്ചു നല്‍കാനും കൂടെ കൊണ്ടുപോയ മക്കളെ വിട്ടിനല്‍കാനും ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ നസ്മിന തയ്യാറായില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ നസ്മിനക്കും അഫ്‌നാസിനുമെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ഫിറോസ്പുരിലാണ് സംഭവം. ഹര്‍ജീത് സിങ് എന്നയാളാണ് മരിച്ചത്. പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റ് മത്സരത്തിനിടെ ബാറ്ററായ യുവാവ് സിക്സർ പറത്തിയ ശേഷം പിച്ചിൽ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഷോട്ടിനുശേഷം പിച്ചിന്റെ മധ്യഭാഗം വരെ നടന്ന ഹർജീത് സിങ് ആദ്യം തളർന്നമട്ടിൽ ഇരിക്കുകയും പിന്നീട് ബോധരഹിതനായി വീഴുകയുമായിരുന്നു.
ഉടന്‍ തന്നെ സഹതാരങ്ങള്‍ അടുത്തെത്തി സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് ലഭ്യമാകുന്ന വിവരം. അടുത്തിടെ സമാനമായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ മഹാരാഷ്ട്രയില്‍ ഒരു ക്രിക്കറ്റ് താരം ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കൾ കൊന്നുകുഴിച്ചിട്ട സംഭവത്തിൽ അയൽവാസിയുടെ നിർണായക വെളിപ്പെടുത്തൽ. പൊലീസ് കസ്റ്റഡിയിലുള്ള അനീഷ മൂന്ന് കൊല്ലം മുമ്പ് വീടിന് പിന്നിൽ കുഴിയെടുക്കുന്നത് കണ്ടിരുന്നു എന്നാണ് അയല്‍വാസി ഗിരിജയുടെ വെളിപ്പെടുത്തല്‍. അനീഷ ആദ്യത്തെ കുഞ്ഞിന് പ്രസവിച്ചെന്ന് പറയപ്പെടുന്ന സമയത്തായിരുന്നു സംഭവം. വീടിന് പിന്നിൽ കൈക്കോട്ട് ഉപയോഗിച്ച് അനീഷ കുഴിയെടുക്കുന്നതും അതിനുശേഷം ഒരു ബക്കറ്റിൽ എന്തോ കൊണ്ടുവരുന്നതും കണ്ടു എന്നാണ് ഗിരിജ പ്രതികരിച്ചത്.
ഇക്കാര്യങ്ങൾ താനാണ് നാട്ടിൽ പറഞ്ഞ് പരത്തിയതെന്ന് കാണിച്ച് അനീഷയുടെ സഹോദരൻ അനീഷ് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ഗിരിജ പറയുന്നു. പിന്നാലെ വെള്ളികുളങ്ങര പൊലീസ് തന്നെ വിളിപ്പിച്ചു. താനല്ല പറഞ്ഞതെന്ന് പറഞ്ഞപ്പോൾ പൊലീസ് വിട്ടയച്ചു. ഇനി ഇതുപോലെ ഉണ്ടായാൽ ഫോണിൽ വീഡിയോ എടുത്ത് സ്റ്റേഷനിലേക്ക് വരാനും പൊലീസ് പറഞ്ഞെന്ന് അനീഷയുടെ അയൽവാസി ഗിരിജ പറയുന്നു. അനീഷ ഗർഭിണിയായ വിവരം നാട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു. അനീഷയുടെ അമ്മ തന്നെയാണ് ഇത് സംഘത്തിൽ പറഞ്ഞതെന്നും ഗിരിജ പറയുന്നു. ആദ്യത്തെ കുഞ്ഞിന്‍റെ മരണത്തിലാണ് നിർണായക വിളപ്പെടുത്തൽ. ഗിരിജയുടെ സാക്ഷിമൊഴി റൂറൽ എസ്പി ബി കൃഷ്ണകുമാറും സ്ഥിരീകരിച്ചു. ഗിരിജയുടെ വീട്ടിൽ പൊലീസെത്തി മൊഴിയെടുത്തിട്ടുണ്ട്.
വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്‍റെ അവശിഷ്ഠങ്ങള്‍ തന്‍റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഭവി എന്ന യുവാവ് എത്തിയത് ഇന്നലെ രാത്രിയാണ്. തനിക്ക് പെൺസുഹൃത്തിൽ ഉണ്ടായ കുട്ടികളുടേതാണ് അസ്ഥി എന്നായിരുന്നു യുവാവിന്‍റെ വെളിപ്പെടുത്തൽ. യുവാവിനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഭവിയെയും അനീഷ എന്ന യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നവജാതശിശുക്കളിൽ ഒരു കുട്ടിയുടേത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സ്കോട്ട്ലന്റ്: ഐ ഒ സി (യു കെ) – ഒ ഐ സി സി (യു കെ) സംഘടനകളുടെ ലയന ശേഷം നടന്ന ആദ്യ ഔദ്യോഗിക യൂണിറ്റ് പ്രഖ്യാപനം സ്കോട്ട്ലന്റിലെ എഡിൻബോറോയിൽ വച്ച് നടന്നു. നേരത്തെ ഒ ഐ സി സിയുടെ ബാനറിൽ പ്രവർത്തിച്ചിരുന്ന സ്കോട്ട്ലാന്റ് യൂണിറ്റ് ഇന്നത്തെ ഔദ്യോഗിക പ്രഖ്യാപനത്തോടെ ഐ ഒ സി യൂണിറ്റായി മാറ്റപ്പെട്ടു. കേരള ചാപ്റ്റർ മിഡ്ലാന്റസ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും സ്കോട്ട്ലന്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ.
എഡിൻബോറോയിലെ സെന്റ്. കാതെറിൻ ചർച്ച് ഹാളിൽ വച്ച് വിപുലമായി സംഘടിപ്പിക്കപ്പെട്ട ചടങ്ങ് ഐ ഒ സി (യു കെ) കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷോബിൻ സാം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. സ്കോട്ട്ലാന്റ് യൂണിറ്റ് പ്രസിഡന്റ് മിഥുൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി സുനിൽ കെ ബേബി, ഭാരവാഹികളായ ഡയാന പോളി, ഡോ. ഡാനി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഐ ഒ സി യൂണിറ്റായി മാറ്റിക്കൊണ്ടുള്ള പ്രഖ്യാപനം അറിയിച്ചുകൊണ്ടും ഭാരവാഹികൾക്ക് ചുമതല ഏൽപ്പിച്ചുകൊണ്ടുമുള്ള ഔദ്യോഗിക കത്ത് ഷൈനു ക്ലെയർ മാത്യൂസ് യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി.
ചടങ്ങിനോടനുബന്ധിച്ചു ‘ഇന്ത്യ’ എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം രചനകളുടെ വൈവിധ്യം കൊണ്ടും മത്സരാർത്ഥികളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 23 കുട്ടികൾ മാറ്റുരച്ച മത്സരത്തിൽ വിജയികളായ ആദ്യ മൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനദാനം ഷൈനു ക്ലെയർ മാത്യൂസ്, റോമി കുര്യാക്കോസ്, മിഥുൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പങ്കെടുത്ത എല്ലാവർക്കുമുള്ള സ്പെഷ്യൽ അപ്രീസിയേഷൻ സർട്ടിഫിക്കറ്റുകളും മെഡലുകളും ചടങ്ങിൽ വച്ച് നല്കപ്പെട്ടു. ഇന്ത്യയുടെ സംസ്കാരവും വൈവിദ്യങ്ങളിലെ ഏകത്വം പോലുള്ള ആശയങ്ങളുടെ മഹത്വങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിനൊപ്പം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ശ്രീ. ആര്യാടൻ ഷൗക്കത്ത് നേടിയ വലിയ വിജയം കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും പ്രവർത്തകർ ആഘോഷിച്ചു. അദ്ദേഹത്തിന്റെ വിജയത്തിനായി പ്രചരണ രംഗത്ത് ഐ ഒ സി (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബൂത്ത് – മണ്ഡല തലത്തിൽ നടത്തിയ പ്രവർത്തനങ്ങളും അതിന് ചുക്കാൻ പിടിച്ച ഷൈനു ക്ലെയർ മാത്യൂസ്, റോമി കുര്യാക്കോസ്, ഷിജോl മാത്യു എന്നിവരെ സഹർഷം പ്രവർത്തകർ അഭിനന്ദിച്ചു. സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളും അതിന് നന്ദി അറിയിച്ചുകൊണ്ട്l ശ്രീ. ആര്യാടൻ ഷൗക്കത്ത് നൽകിയ അഭിനന്ദന സന്ദേശം എന്നിവ കൂട്ടിച്ചേർത്തു കൊണ്ട് സ്കോട്ട്ലന്റ് യൂണിറ്റ് തയ്യാറാക്കിയ ഹ്രസ്വ വിഡിയോ സദസ്സിന് മുൻപാകെ പ്രദർശിപ്പിച്ചു.
സ്കോട്ട്ലാന്റ് യൂണിറ്റ് പ്രസിഡന്റ് മിഥുൻ, ജനറൽ സെക്രട്ടറി സുനിൽ കെ ബേബി, ഭാരവാഹികളായ ഡയാന പോളി, ഡോ. ഡാനി, നാഷണൽ കമ്മിറ്റി അംഗംഷോബിൻ സാം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.