വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ഇരട്ടിയോളം പേരാണ് വൈറൽ പനി ബാധിതരായി ചികിത്സ തേടിയെത്തുന്നത്. കോവിഡ് കൂടുന്നുണ്ടെങ്കിലും പനിബാധിതരെ ആശുപത്രികളിൽ കോവിഡ് ടെസ്റ്റിനു നിർബന്ധിക്കുന്നില്ല.
കോവിഡ് ലക്ഷണങ്ങളോടെ എത്തുന്നവർക്കുമാത്രമാണ് ടെസ്റ്റ് നടത്തുന്നത്. എന്നാൽ കോവിഡ് ലക്ഷണങ്ങൾ അവഗണിക്കുന്നവർ ഏറെയാണെന്നും ഡോക്ടർമാർ പറയുന്നു. ഇപ്പോൾ പടരുന്ന പനികൾക്കും കോവിഡിനുമെല്ലാം സമാനലക്ഷണങ്ങളാണ് കാണുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. രോഗലക്ഷണങ്ങളുടെ തീവ്രത കണക്കിലെടുത്താണ് രോഗം തിരിച്ചറിയുന്നത്.
കോവിഡാണെന്നു സംശയം തോന്നിയാൽ ടെസ്റ്റ് നടത്തി ഉറപ്പാക്കും. അതുപോലെതന്നെയാണ് മറ്റ് പനികളും. സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയവരുടെ കണക്കുകളാണ് ഔദ്യോഗികമായി ലഭിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയവരുടെ കണക്കെടുത്താൽ ഇരട്ടിയോളം വരുമെന്നും അധികൃതർതന്നെ വ്യക്തമാക്കുന്നുണ്ട്.
ഡെങ്കിപ്പനി; വേണ്ടത് പരിപൂർണ വിശ്രമം
കൊതുക് പരത്തുന്ന മാരകമായ പനികളിലൊന്നാണ് ഡെങ്കിപ്പനി. ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. ഏഴുദിവസത്തിനുള്ളിൽ രോഗം മറ്റുള്ളവരിലേക്ക് പകരും. ഡെങ്കി രോഗബാധയുള്ള എല്ലാവരിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. ശരീരവേദന, സന്ധിവേദന, ക്ഷീണം, വിറയൽ, ശക്തമായ തലവേദന എന്നിവയാണ് ലക്ഷണങ്ങൾ. കുട്ടികളിൽ സാധാരണ പനിയും ചർമത്തിൽ ചെറിയ പാടുകളും കാണപ്പെടുന്നു. പ്രായമായവരിൽ പാടുകളും അസഹ്യമായ പേശിവേദനയുണ്ടാകും. പനിയോടൊപ്പം ആന്തരിക രക്തസ്രാവമുണ്ടാകുമ്പോഴാണ് രോഗം കൂടുതൽ ഗുരുതരമാകുന്നത്. പരിപൂർണ വിശ്രമവും പോഷകാഹാരവും കുടിക്കാൻ വെള്ളവും നൽകണം.
എച്ച്-വൺ എൻ-വൺ
എച്ച്-വൺ എൻ-വൺ ബാധിച്ച് ഈവർഷം ഒരുമരണമാണ് സ്ഥിരീകരിച്ചത്. ശരീരവേദന, ഛർദി, തൊണ്ടവേദന, വിറയൽ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. സ്വയം ചികിത്സ നടത്തി താമസിച്ചുമാത്രം ആശുപത്രിയിലെത്തുന്നതാണ് രോഗം മൂർഛിക്കാൻ കാരണം. മറ്റുരോഗങ്ങൾമൂലം ബുദ്ധിമുട്ടുന്നവർ, കുഞ്ഞുങ്ങൾ, ഗർഭിണികൾ എന്നിവരെയാണ് രോഗം കൂടുതലായും ബാധിക്കുന്നത്.
പരിശോധനയുടെ ഭാഗമായി എച്ച-വൺ എൻ-വൺ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും സംശയിക്കുന്നവരുടെ തൊണ്ടയിൽനിന്നുള്ള സ്രവം പരിശോധനയ്ക്കു വിധേയമാക്കുന്നണ്ടെന്നും അധികൃതർ പറയുന്നു. ഇൻഫ്ളുവൻസ ഇനത്തിൽപ്പെട്ട എച്ച്-വൺ എൻ-വൺ വൈറസാണ് രോഗകാരി. രോഗബാധിതനായ വ്യക്തിയിൽനിന്ന് മറ്റുള്ളവരിലേക്ക് വായുവിലൂടെ രോഗം പകരാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന ചെറുകണികകൾവഴിയാണ് രോഗാണുക്കൾ മറ്റുള്ളവരിലേക്കെത്തുന്നത്.
എലിപ്പനി
ശക്തമായ വിറയൽ, പനി, തളർച്ച, കുളിര്, ശരീരവേദന, ഛർദി, മനംപുരട്ടൽ, കണ്ണിനു ചുവപ്പ്, വെളിച്ചത്ത് നോക്കാൻ പ്രയാസം, കണങ്കാലിൽ വേദന എന്നിവയാണ് ലക്ഷണങ്ങൾ.
കോവിഡ് പനി
തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, ശ്വാസംമുട്ടൽ.
വൈറൽ പനി
തൊണ്ടവേദനയോടുകൂടിയ ശക്തമായ പനി. മൂന്നുദിവസംവരെ പനിയാണ്ടാകാം. ഒപ്പം ശക്തമായ തലവേദന, മൂക്കടപ്പ്, ക്ഷീണം, ചുമ.
നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയ്‌ക്കെതിരെ വിമര്‍ശനവുമായി അതിജീവിതയുടെ ബന്ധുക്കള്‍. വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം. ന്യായീകരണത്തൊഴിലാളികളുടെ അവസ്ഥയില്‍ സഹതപമെന്നും വിമര്‍ശിച്ച് ബന്ധുകള്‍ രംഗത്ത്. ശ്രീലേഖ ആര്‍ക്കുവേണ്ടിയാണ് സംസാരിച്ചതെന്ന് വ്യക്തമെന്ന് ഡബ്ല്യൂ.സി.സി അംഗം ദീദി ദാമോദരനും കുറ്റപ്പെടുത്തി. കേസിലെ ഓരോ വസ്തുതകളും എടുത്തുപറയുന്നത് ഇതിനാണ്. ശ്രീലേഖയുടെ നിലപാടുകള്‍ ഇരട്ടത്താപ്പ് നിറഞ്ഞതെന്നും ദീദി ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാറും ആരോപിച്ചു. ദിലീപിനോട് ശ്രീലേഖയ്ക്ക് ആരാധനയാണ്. ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ എന്തുകൊണ്ട് സര്‍ക്കാരിനെ അറിയിച്ചില്ലെന്നും ബാലചന്ദ്രകുമാര്‍ ചോദിച്ചു. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തില്‍ ശ്രീലേഖ ഭാഗമായിട്ടില്ല. മാത്രവുമല്ല പൊലീസിന്റെ ഭാഗമല്ലാതെ ജയില്‍ വകുപ്പിലുമായിരുന്നു. അത്തരം ഒരാള്‍ കേസിനെ ദൂരവ്യാപകമായി ബാധിച്ചേക്കാവുന്ന കാര്യങ്ങള്‍ എന്തടിസ്ഥാനത്തില്‍ പറയുന്നുവെന്നതും ചര്‍ച്ചയാവും.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
വർഷങ്ങളേറെ കഴിഞ്ഞിട്ടും വിശ്വാസപരമ്പര്യത്തിന് പോറലേതുമേൽക്കാതെ വിശ്വാസ കൊടുമുടിയിൽ നിന്നുകൊണ്ട് സൗത്തെൻഡ് ഓൺ സീ മലയാളി സമൂഹം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഈ വർഷവും അതികേമമായിത്തന്നെ കൊണ്ടാടി …

വിശുദ്ധ അൽഫോൻസാ എന്ന് കേൾക്കുമ്പോൾ തന്നെ മുട്ടത്തു പാടവും പാലായും, വർക്കിയും , സഹനവുമെല്ലാം നമ്മുടെ ഓർമ്മയിലേക്ക് ഓടിയെത്തും …സഹിച്ചവൾ എന്നതിലുപരി സഹനത്തിലും സന്തോഷപ്രദമായ ജീവിതം ജീവിച്ചു പ്രതിഫലിപ്പിച്ചു എന്നതിലാണ് ഓരോ വിശുദ്ധരും തിളങ്ങുന്നത് . അതിനർത്ഥം നമ്മൾ വിശുദ്ധരാകാൻ സഹനം തേടി ഓടി നടക്കണമെന്നല്ല, മറിച്ചു നമ്മുടെ ഉള്ള ജീവിതം തന്നെ സന്തോഷമായങ്ങ് ജീവിച്ചു തീർത്താൽ തന്നെ നമ്മുടെ ഓരോരുത്തരുടെയും ജീവിതവും വിശുദ്ധമാകും എന്നാണ് ഓരോ വിശുദ്ധരും നൽകുന്ന പാഠം .

ആ നിമിഷങ്ങളെ ഒന്നുകൂടി നമ്മളിലേക്കുണർത്തിക്കൊണ്ട് സ്നേഹമൊട്ടും ചോരാതെ കൈ നിറയെ നേർച്ച അപ്പവും ഉണ്ണിയപ്പവുമായി ഓടി വന്ന സ്ത്രീ സമൂഹവും , നിറവാർന്ന സ്വതേറിയ നേർച്ച വിരുന്നൊരുക്കി ആത്മീയ കൂട്ടായ്മ സമൂഹവും , അച്ചാർ , കുഴലപ്പം, വെട്ടുകേക്ക് , അച്ചപ്പം എന്നിവ വിളമ്പി അമ്മമാരും വിരുന്നിനെ കൂടുതൽ ധന്യമാക്കിയപ്പോൾ മനസിന് കുളിരേകി ഗായകസംഘവും , വിശ്വാസ വചനദീപം കൈമാറി പുരോഹിതരും അൾത്താര ധന്യമാക്കി .


കേരള പാഠാവലി ഏഴാം ക്ലാസിലെ നവോത്ഥാന ചരിത്രത്തിൽനിന്ന് നവോത്ഥാന രാജശില്പിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ തമസ്കരിച്ചു. സംസ്ഥാന സിലബസിലെ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ “നവകേരള സൃഷ്ടിക്കായി’ എന്ന എട്ടാം അധ്യായത്തിലാണു കേരളത്തിന്റെ നവോത്ഥാന നായകരെപ്പറ്റി വിശദമായ വിവരണമുള്ളത്.
ശ്രീനാരായണഗുരുവിൽനിന്നു തുടങ്ങുന്ന ചരിത്രത്തിൽ ചട്ടമ്പിസ്വാമികൾ, വൈകുണ്ഠസ്വാമികൾ, പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ, അയ്യൻകാളി, പണ്ഡിറ്റ് കെ.പി. കറുപ്പൻ, വക്കം അബ്ദുൾഖാദർ മൗലവി, വാഗ്ഭടാനന്ദൻ, വി.ടി. ഭട്ടതിരിപ്പാട് എന്നിവരെക്കുറിച്ചും പരാമർശമുണ്ട്.
1856 ഓഗസ്റ്റ് 20നു ജനിച്ച ശ്രീനാരായണഗുരുവിനേക്കാൾ അഞ്ചുപതിറ്റാണ്ടുമുമ്പ് 1805 ഫെബ്രുവരി 10നു ജനിച്ച് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു നാന്ദികുറിച്ച യുഗപുരുഷനായ വിശുദ്ധ ചാവറയച്ചനെക്കുറിച്ച് ഒരുവരിപോലും കുരുന്നുകൾ പഠിക്കുന്ന പുസ്തകത്തിലില്ല.
1846ൽ മാന്നാനത്ത് സംസ്കൃത വിദ്യാലയം ആരംഭിച്ച ചാവറയച്ചൻ ആർപ്പൂക്കര ഗ്രാമത്തിൽ കീഴാള വർഗക്കാരുടെ കുട്ടികൾക്കായി പ്രൈമറി വിദ്യാലയം തുടങ്ങിയതും സവർണ വിദ്യാർഥികൾക്കൊപ്പം അവർണർക്കും ഒരേ ബഞ്ചിൽ സ്ഥാനം നൽകിയതും, ഒട്ടിയ വയറുമായി പഠിക്കാൻവന്ന വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം ഏർപ്പെടുത്തിയതുമൊന്നും സ്റ്റേറ്റ് എഡ്യൂക്കേണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എസ്സിഇആർടി) എന്ന വിദഗ്ധസമിതി കണ്ടില്ലെന്നതു വിചിത്രം.
1864-ൽ ചാവറയച്ചൻ കേരള കത്തോലിക്കാസഭയുടെ വികാരി ജനറാളായിരിക്കെയാണ് പള്ളിയോടു ചേർന്ന് പള്ളിക്കൂടം സ്ഥാപിക്കണമെന്ന് ആഹ്വാനംചെയ്തു നടപ്പാക്കിയത്. അന്നു ശ്രീനാരായണഗുരുവിന്റെ പ്രായം എട്ടുവയസാണ്.
ചാവറയച്ചനു മുമ്പേ, വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യന്റെ സമഗ്ര വിമോചനം യാഥാർഥ്യമാകൂവെന്ന മിഷണറിമാരുടെ ദർശനമാണ് 1806-16 കാലഘട്ടത്തിൽ തെക്കൻ തിരുവിതാംകൂറിൽ വിദ്യാലയങ്ങൾ ആരംഭിക്കാൻ ഇടയാക്കിയത്.
1825ൽ ആലപ്പുഴയിൽ പെണ്‍കുട്ടികൾക്കായി സ്കൂൾ സ്ഥാപിക്കപ്പെട്ടതും 1818-ൽ മട്ടാഞ്ചേരിയിലും 1856ൽ തലശേരിയിലും ഇംഗ്ലീഷ് സ്കൂൾ വന്നതും 1848ൽ കോഴിക്കോട് കല്ലായിയിൽ പ്രൈമറി സ്കൂൾ ആരംഭിച്ചതുമൊന്നും വിസ്മരിക്കാൻ പാടില്ലാത്തതാണ്. അടിമസമ്പ്രദായവും അയിത്തവും അന്ധവിശ്വാസവും കൊടികുത്തിവാണിരുന്ന കേരളമണ്ണിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയതു മിഷണറിമാരും ചാവറയച്ചനും ഉൾപ്പെടെയുള്ളവരാണ്.
മധ്യപ്രദേശിലെ മുരേനയില്‍ നിന്ന് ഒരു പ്രാദേശികലേഖകന്‍ ശനിയാഴ്ച പകര്‍ത്തിയ ചിത്രമാണിത്. വൃത്തിഹീനമായ പാതയോരത്ത് പൊട്ടിപ്പൊളിഞ്ഞ ചുമരും ചാരി അമ്പരന്നിരിക്കുന്ന എട്ട് വയസുകാരന്‍, അവന്റെ മടിയില്‍ തല വെച്ച് മണ്ണില്‍ കിടത്തിയിരിക്കുകയാണ് വെള്ളത്തുണി പുതപ്പിച്ച ഒരുകുഞ്ഞുശരീരം. തുണിക്കുള്ളില്‍ നിന്ന് നിശ്ചലമായ ഒരു കൈ പുറത്തേക്ക് നീണ്ടുകിടപ്പുണ്ട്. കുഞ്ഞനിയന്റെ ജീവനറ്റ ശരീരത്തില്‍ ഇരുകൈകളും വെച്ചിരിക്കുകയാണ് ആ എട്ട് വയസുകാരന്‍. നിസ്സഹായതയുടെ, ദയനീയതയുടെ നേര്‍ക്കാഴ്ച!
എട്ടുവയസ്സുകാരനായ ഗുല്‍ഷന്റേയും അച്ഛന്‍ പൂജാറാമിന്റേയും ഒരു വാഹനത്തിനായുള്ള കാത്തിരിപ്പാണത്. രണ്ട് വയസുകാരന്‍ രാജയുടെ മൃതശരീരം നാട്ടിലെത്തിക്കാന്‍. അംബയിലെ ബദ്ഫ്ര ഗ്രാമത്തിലാണ് ഈ കുടുംബത്തിന്റെ വീട്. അവിടത്തെ പ്രാദേശിക ചികിത്സാകേന്ദ്രത്തില്‍ നിന്നാണ് മുരേനയിലെ ജില്ലാ ആശുപത്രിയിലേക്ക് രാജയെ കൊണ്ടുവന്നത്. അവനെ കൊണ്ടുവന്ന ആംബുലന്‍സ് ഗ്രാമത്തിലേക്ക് മടങ്ങിപ്പോയിരുന്നു.
അമിതവിളര്‍ച്ചയായിരുന്നു രാജയ്ക്ക്. അതിന്റെ ഭാഗമായി വയറില്‍ വെള്ളം കെട്ടി, വയര്‍ വീര്‍ത്തുവന്നു. കരള്‍രോഗമുണ്ടാകുമ്പോഴാണ് സാധാരണയായി ഈ അവസ്ഥയുണ്ടാകുന്നത്. ചികിത്സക്കിടെ രാജ മരിച്ചു. മകന്റെ ചികിത്സയ്ക്ക് പോലും ആവശ്യത്തിന് പണം കണ്ടെത്താനാകാതിരുന്ന പൂജാറാം ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരോട് മകന്റെ ശരീരം മുപ്പത് കിലോമീറ്റര്‍ അകലെയുള്ള നാട്ടിലെത്തിക്കാനുള്ള വാഹനം തേടി യാചിച്ചു.
ആശുപത്രിയില്‍ വാഹനം ലഭ്യമായിരുന്നില്ല. സ്വകാര്യവാഹനത്തിന് നല്‍കാന്‍ ആ പാവപ്പെട്ട മനുഷ്യന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ല. ആശുപത്രി പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍ 1,500 രൂപയാണ് പൂജാറാമിനോട് ആവശ്യപ്പെട്ടത്. അത് നല്‍കാന്‍ പൂജാറാമിന് കഴിയുമായിരുന്നില്ല. രാജയുടെ മൃതദേഹവുമായി ഗുല്‍ഷനോടൊപ്പം പൂജാറാം ആശുപത്രിയിക്ക് പുറത്തിറങ്ങി.
നെഹ്‌റു പാര്‍ക്കിന് മുന്നിലുള്ള സ്ഥലത്ത് ഗുല്‍ഷനെ ഇരുത്തി ഒരു വാഹനം തേടി പൂജാറാം നടന്നു. അച്ഛന്‍ മടങ്ങിയെത്തുന്നതും കാത്ത് ഗുല്‍ഷന്‍ അവിടെയിരുന്നു. അനുജന്റെ മൃതദേഹത്തില്‍ വന്നിരിക്കുന്ന ഈച്ചകളെ അകറ്റി, കവിളിലൂടെ ഇടയ്ക്ക് ഒലിച്ചിറങ്ങുന്ന കണ്ണീര്‍ത്തുള്ളികള്‍ തുടച്ചുള്ള അവന്റെ ഇരിപ്പ് കണ്ട് നാട്ടുകാര്‍ ചുറ്റും കൂടി. അവര്‍ അധികൃതരെ വിവരമറിയിച്ചു.
ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥനായ യോഗേന്ദ്ര സിങ് രാജയുടെ മൃതദേഹം ചുമന്ന് ഗുല്‍ഷനേയും കൂട്ടി ആശുപത്രിയിലേക്ക് മടങ്ങി. അവിടെ നിന്ന് അദ്ദേഹം പൂജാറാമിനും ഗുല്‍ഷനും രാജയുടെ മൃതദേഹവുമായി മടങ്ങാനുള്ള ആംബുലന്‍സ് ഏര്‍പ്പാടാക്കി നല്‍കി.
നടിയെ ആക്രമിച്ച കേസിൽ പൊലീസിനെതിരെ മുൻ ജയിൽ ഡിജിപി ശ്രീലേഖ ഐപിഎസ്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം. പൾസർ സുനിക്കൊപ്പം ദിലീപ്നിൽക്കുന്ന ചിത്രം വ്യാജമാണ്. ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ലെന്നുമാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ മുൻ ജയിൽ ഡിജിപിയുടെ തുറന്ന് പറച്ചിൽ.
കത്തെഴുതിയത് സഹ തടവുകാരൻ വിപിനാണ്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ ഐപിഎസ് പറയുന്നു. ദിലീപിനെ അനുകൂലിച്ചാണ് ശ്രീലേഖയുടെ വാദങ്ങൾ.
സാക്ഷികൾ കുറുമാറാൻ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണ്. പൾസർ സുനിൽ മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാമെന്നും പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നും ശ്രീലേഖ പറയുന്നു. ജയലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചതും പൊലീസുകാരാണെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. ദിലീപും സുനിയും കണ്ടതിനു തെളിവുകളില്ല ഇല്ല.
ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാധ്യമങ്ങളാണെന്നും പോലീസിന് മേൽ മാധ്യമങ്ങളുടെ വലിയ സമ്മർദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു.
ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ലങ്കയുടെ അഭിവ്യദ്ധിക്കായുള്ള ജനങ്ങളുടെ ആഗ്രഹത്തിനൊപ്പമാണ് ഇന്ത്യയെന്നും കൂടുതല്‍ സഹായം നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
3.8 ബില്യണ്‍ ഡോളറിന്റെ സഹായം ഇതിനോടകം നല്‍കി കഴിഞ്ഞു. മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും. ഭക്ഷണ സാമഗ്രികള്‍, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കുന്നതിലടക്കം ആലോചനകള്‍ പുരോഗമിക്കുകയാണ്. ശ്രീലങ്കയുമായി ഇന്ത്യക്ക് നല്ല ബന്ധമാണെന്നും, ജനക്ഷേമത്തിനായി ഇടപെടലുകള്‍ തുടരുമെന്നും വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.
അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട്, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിരീക്ഷണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രതിസന്ധിയില്ലെന്നാണ് തീര സംരക്ഷണ സേനയുടേതടക്കം റിപ്പോര്‍ട്ടുള്ളത്.
ശ്രീലങ്കക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതൃത്വവും രംഗത്തുവന്നു. അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ സഹായം തുടരുമെന്ന് പ്രതീക്ഷിക്കുന്നെന്നും പ്രതിസന്ധി ശ്രീലങ്ക മറികടക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കലാപം രൂക്ഷമായിരിക്കുന്ന ശ്രീലങ്കയില്‍ സ്പീക്കര്‍ മഹിന്ദ അബേയ് വര്‍ധേന ഇടക്കാല പ്രസിഡന്റാകും. പാര്‍ലമെന്റ് സമ്മേളനം വെള്ളിയാഴ്ച്ച ചേര്‍ന്നേക്കുമെന്നാണ് സൂചന. സര്‍വകക്ഷി സര്‍ക്കാരില്‍ എല്ലാ പാര്‍ട്ടികള്‍ക്കും പങ്കാളിത്തമുണ്ടാകും. 30 ദിവസത്തിന് ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിക്കും.
പുതിയ പ്രസിഡന്റിനെയും ഒരു മാസത്തിന് ശേഷം തീരുമാനിക്കും. രൂക്ഷമായ പ്രതിഷേധം തുടരുന്ന ലങ്കയില്‍ പ്രക്ഷോഭകരോട് പിരിഞ്ഞു പോകാന്‍ സംയുക്ത സൈനിക മേധാവി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്ന് ജനറല്‍ ഷാവേന്ദ്ര സില്‍വ പറഞ്ഞു.
വീടിനകത്ത് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവേ മേൽക്കൂരയിൽനിന്നു മുഖത്തേക്കു വീണ പാമ്പിന്റെ കടിയേറ്റ് നാലുവയസുകാരന് ദാരുണമരണം. അകമലവാരം വലിയകാട് എം രവി-ബബിത ദമ്പതികളുടെ ഇളയ മകൻ അദ്വിഷ് കൃഷ്ണ(4)യാണു മരിച്ചത്
ഇന്നലെ പുലർച്ചെ മൂന്നോടെ മലമ്പുഴ കുനുപ്പുള്ളിയിലെ ബബിതയുടെ വീട്ടിൽ വെച്ചാണ് സംഭവമുണ്ടായത്. ഷീറ്റിട്ട വീടിന്റെ മേൽക്കൂരയിൽ നിന്ന് പാമ്പ് കുട്ടിയുടെ മുഖത്തേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഉണർന്ന അമ്മ പരിശോധിച്ചപ്പോഴാണ് അദ്വിഷിന്റെ മൂക്കിൽ ചോരപ്പാടുകൾ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കട്ടിലിനടിയിൽ നിന്നും പാമ്പിനെ കണ്ടെത്തി.
വിഷം കൂടിയ ഇനമായ വെള്ളിക്കെട്ടൻ ഇനത്തിൽപെട്ട പാമ്പാണു കുഞ്ഞിനെ കടിച്ചത്. പുലർച്ചെ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാനായി ആംബുലൻസ് തേടിയെങ്കിലും യഥാസമയം ലഭിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
ഒരു മണിക്കൂറോളം ആംബുലൻസ് തേടി അലഞ്ഞെങ്കിലും ലഭിച്ചില്ലെന്നും പിന്നീട്, ടാക്‌സിയിൽ കൊണ്ടുപോവുകയായിരുന്നെന്നും കുട്ടിയുടെ പിതാവ് രവി പറഞ്ഞു. എങ്കിലും കുട്ടി വഴിമധ്യേ മരണപ്പെടുകയായിരുന്നു.
അതേസമയം, ജില്ലാ ആശുപത്രിയിൽ എല്ലാ ചികിത്സയും ലഭ്യമാക്കിയെങ്കിലും കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൊട്ടേക്കാട് കാളിപ്പാറ വികെഎൻ എൽപി സ്‌കൂളിൽ യുകെജി വിദ്യാർഥിയാണ് അദ്വിഷ്. ഇതേ സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ അദ്വൈതാണു സഹോദരൻ.
മെട്രോ സ്‌റ്റേഷനില്‍ പിറന്നാളാഘോഷം സംഘടിപ്പിച്ച് തിക്കും തിരക്കും സൃഷ്ടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അറസ്റ്റില്‍. ഫ്‌ളൈയിങ് ബീസ്റ്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമ ഗൗരവ് തനേജയാണ് അറസ്റ്റിലായത്.
നോയിഡ സെക്ടര്‍ 51 മെട്രോ സ്‌റ്റേഷനില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പിറന്നാളാഘോഷത്തിനായി ഒരു മെട്രോ കോച്ച് ഗൗരവ് ബുക്ക് ചെയ്തിരുന്നു. പരിപാടിയുടെ കാര്യം അറിയിച്ച് ഗൗരവിന്റെ ഭാര്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ച സ്റ്റോറിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് വലിയ ആഘോഷമുണ്ടെന്നും എല്ലാവരെയും അവിടെ വെച്ച് കാണാമെന്നും അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ മെട്രോ സ്‌റ്റേഷനില്‍ ഒത്തുകൂടി.
ഏകദേശം 3.30ഓടെ സ്ഥിതി നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയില്‍ വഷളായി. മെട്രോയ്ക്ക് മുന്നിലെ റോഡിലേക്ക് വരെ ആളുകളുടെ തിരക്ക് നീണ്ടു. ഇതോടെ ഗതാഗതവും തടസ്സപ്പെട്ടു. ഉന്തിലും തള്ളിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടായി. ആളുകളെ നിയന്ത്രിക്കാന്‍ പറ്റാതെ വന്നതോടെ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. തുടര്‍ന്ന് ഗൗരവിനെതിരെ കേസെടുക്കുകയായിരുന്നു.
പിറന്നാളാഘോഷങ്ങള്‍ പോലുള്ളവയ്ക്കായി നോയിഡ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നാല് കോച്ചുകള്‍ വരെ ബുക്ക് ചെയ്യാനനുവദിക്കുന്നുണ്ട്. കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി നിര്‍ത്തി വെച്ച ബുക്കിംഗ് അടുത്തിടെയാണ് വീണ്ടും തുടങ്ങിയത്.
75 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂബറാണ് ഗൗരവ്. ഭാര്യ റിതുവും കുഞ്ഞുമൊത്തുള്ള കുടുംബവിശേഷങ്ങളും യാത്രകളുമൊക്കെ യൂട്യൂബിലൂടെ പങ്ക് വയ്ക്കാറുണ്ട്.
പ്രതിഷേധം ശക്തമായതോടെ ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കടുവയിലെ വിവാദ ഡയലോഗ് പിന്‍വലിക്കാനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍. ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടിയെ പറ്റിയുള്ള ഡയലോഗാണ് വിവാദമായത്.
സീന്‍ കട്ട് ചെയ്യാതെ ഡയലോഗില്‍ മാത്രം മാറ്റം വരുത്താനുള്ള ശ്രമമാണ് നടത്തുന്നത്. സിനിമയിലെ രംഗത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
സിനിമയുടെ പല ഭാഗങ്ങളിലും സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടെങ്കിലും ഈ സംഭാഷണത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടിരുന്നില്ലെന്നും അതുകൊണ്ടാണ് ഈ ഡയലോഗോടുകൂടി സിനിമ പുറത്തിറക്കിയതെന്നുമാണ് അണിയറപ്രവര്‍ത്തകരുടെ വിശദീകരണം.
മാതാപിതാക്കള്‍ ചെയ്ത തെറ്റിന്റെ ഫലമായാണ് ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികള്‍ ജനിക്കുന്നതെന്നാണ് പൃഥ്വിരാജിന്റെ നായകകഥാപാത്രം പറഞ്ഞത്. പ്രതിഷേധം ശക്തമായതിന് പിന്നാലെ വിവാദ പരാമര്‍ശത്തില്‍ ഷാജി കൈലാസും പൃഥ്വിരാജും ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ രംഗം നീക്കം ചെയ്യാനുള്ള തീരുമാനവും എത്തുന്നത്. ഇരുവരും ക്ഷമ ചോദിച്ചിരുന്നുവെങ്കിലും രംഗം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു.
സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായത് മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു എന്നാണ് ഷാജി കൈലാസ് ക്ഷമ ചോദിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.
ശരി തെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല, എന്നാണ് ഷാജി കൈലാസ് കുറിച്ചത്.