എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കാമനാന്‍ നിയമപ്രകാരവും അതിരൂപത ചട്ടപ്രകാരവുമുള്ള കൂടിയാലോചനകള്‍ നടന്നിട്ടുണ്ട്. ഭൂമി വാങ്ങിയവരെല്ലാം പണം അതിരൂപതയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ എല്ലാം നടന്നത് ബാങ്ക് വഴിയാണ്. അതുകൊണ്ടുതന്നെ നിയമവിരുദ്ധമായ ഒന്നും നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പ്രതിചേര്‍ക്കപ്പെട്ടവര്‍ കുറ്റക്കാരാണെന്ന് പറയാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
റോമന്‍ കത്തോലിക്കാ പള്ളികള്‍ക്ക് ബാധകമായ കാനോന്‍ നിയമപ്രകാരവും എറണാകുളം അങ്കമാലി അതിരൂപതയുടെ ചട്ടങ്ങള്‍ പ്രകാരവും കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ഭൂമി വാങ്ങാനും വില്‍ക്കാനും തീരുമാനിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഭൂമി ഇടപാടില്‍ പാപ്പച്ചന്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസിന്റെ സി-ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
മറ്റൂരില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് വായ്പ എടുക്കാനുള്ള തീരുമാനവും വായ്പ തിരിച്ചടക്കാന്‍ ഭൂമി വില്‍ക്കാനുള്ള തീരമാനവും സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നില്ലെന്ന പരാതിക്കാരന്റെ ആരോപണം തെറ്റാണെന്നും സര്‍ക്കാര്‍ പറയുന്നു. ഫൈനാന്‍സ് കൗണ്‍സില്‍ ഉള്‍പ്പെടെ സഭയുടെ മൂന്ന് ഭരണസമിതികളിലും ചര്‍ച്ചകള്‍ നടന്നിരുന്നു. ഇത് സംബന്ധിച്ച് നടന്ന ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും മിനിട്‌സ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസർഗോഡ് ജില്ലയിലാണ് സംഭവം.
ചെമ്മനാട് സ്വദേശി മല്ലിക (22)യാണ് വിഷം കഴിച്ച് മരിച്ചത്. കുമ്പള സ്വദേശിയുമായുള്ള വിവാഹമാണ് ജാതകം ചേരാത്തതിനെ തുടർന്ന് മുടങ്ങിയത്. മല്ലികയും ഇയാളുമായി പ്രണയത്തിലായിരുന്നു.
വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ യുവതിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ചൊവ്വാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനു അനുകൂലമായി വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം നീക്കം തുടങ്ങി. മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടി.
ഡിജിപി റാങ്കിലിരുന്ന ഉദ്യോഗസ്ഥയായതിനാലാണ് മൊഴിയെടുക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി തേടിയത്. ശ്രീലേഖയുടേത് അഭിപ്രായപ്രകടനമായി കണക്കാക്കണമെന്നു പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെടും.
പറഞ്ഞ കാര്യങ്ങള്‍ക്ക് തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടും. തെളിവില്ലെങ്കില്‍ അക്കാര്യം കോടതിയെ അറിയിച്ച് മുന്നോട്ട് പോകാനാണ് പ്രോസിക്യൂഷന്റെ നീക്കം.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തിയ കേസിലാണ് ഗുരുതര വെളിപ്പെടുത്തല്‍. ഹൈക്കോടതിയെ അടക്കം ഇക്കാര്യം ബോധിപ്പിക്കും. വിസ്താരം നടക്കുന്ന കേസില്‍ പ്രതിയെ നിരപരാധിയായി ചിത്രീകരിച്ചതും ചൂണ്ടിക്കാണിക്കും.
ശ്രീലേഖ കേസിന്റെ അന്വേഷണ വിവരങ്ങള്‍ അറിയുന്ന ആളല്ല. അവസാനഘട്ടത്തില്‍ ഇത്തരം ആരോപണവുമായി വരുന്നതിന്റെ കാരണം പരിശോധിക്കണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
ഒരു സ്ത്രീയെ പ്രണയിച്ചതിന്റെ പേരിൽ സർക്കാരും പൊലീസും തന്നെ വേട്ടയാടുകയാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. രണ്ട് മാസം മുമ്പാണ് നടി മഞ്ജുവാര്യരോട് പ്രണയാഭ്യർത്ഥന നടത്തി ശല്യപ്പെടുത്തിയതിന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ഈ വിഷയത്തിൽ ഫേസ‌്ബുക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.
അറസ്റ്റിന് ശേഷം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചതുകൊണ്ടാണ് ഈ വിഷയത്തിൽ സംസാരിക്കാൻ കഴിയാതെ പോയതെന്നും മാറ്റി നിറുത്തിയ കാലം തന്റെ ആശങ്കകള്‍ക്ക് ബലമേകുന്ന ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചുവെന്നുമാണ് അദ്ദേഹം വിശദീകരിക്കുന്നത്. സത്യം പുറത്തുവരട്ടെയെന്നും അതുവരെ പ്രണയത്തിന്റെ മുറിവുകൾ സഹിക്കാൻ തയ്യാറാണെന്നും അദ്ദേഹം കുറിച്ചു.
എന്നെ അറസ്റ്റ് ചെയ്ത് രണ്ട് മാസത്തിന് ശേഷം എനിക്ക് എന്റെ ഗൂഗിള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തിരികെ ലഭിച്ചു. ഒരു സ്ത്രീയെ പ്രണയിച്ചതിനും അതുവഴി അവരെ ഉപദ്രവിച്ചുവെന്നാരോപിച്ചുമായിരുന്നു എന്റെ അറസ്റ്റ്. സത്യം ഞാന്‍ എനിക്ക് തന്നെ വേണ്ടി വാദിക്കേണ്ട ഒന്നല്ല. അത് തനിയെ പുറത്തുവരണം. അത് പുറത്തുവരട്ടെ, അതുവരെ പ്രണയത്തിന്റെ മുറിവുകള്‍ വഹിക്കാന്‍ ഞാന്‍ തയ്യാറാണ്.
എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നത്തില്‍ ആശങ്ക ഉയര്‍ത്തി എന്നെ അടച്ചാക്ഷേപിക്കാനുള്ള പോലീസ് ഗൂഢാലോചനയാണ് എന്റെ അറസ്റ്റിന്റെ മുഴുവന്‍ സംഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. അത് നിയമത്തിന്റെ എല്ലാ തത്വങ്ങള്‍ക്കും എതിരായിരുന്നു. എന്നെ കുടുക്കാനോ എന്റെ ജീവന്‍ അപഹരിക്കാനോ ഒരു നികൃഷ്ടമായ പദ്ധതി ഉണ്ടായിരുന്നു.
പക്ഷേ ഭാഗ്യവശാല്‍ എന്റെ ഫെയ്സ്ബുക്ക് ലൈവ് അവരുടെ പദ്ധതി തകര്‍ത്തു. അന്ന് അര്‍ദ്ധരാത്രി പോലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം നേടണമെന്ന് എന്നോട് ആവശ്യപ്പെട്ടു. എന്നെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ സര്‍വീസ് റിവോള്‍വര്‍ കാട്ടി ഭീഷണിപ്പെടുത്തി. ഞാന്‍ മരണത്തെ ഭയപ്പെട്ടില്ല, ഉറച്ചു നിന്നു, അവസാനം അവര്‍ക്ക് എന്നെ കോടതിയില്‍ ഹാജരാക്കേണ്ടിവന്നു, എനിക്ക് ജാമ്യം ലഭിച്ചു.
എന്റെ മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുക്കുകയും എന്റെ ഗൂഗിള്‍ അക്കൗണ്ടും സോഷ്യല്‍ മീഡിയ അക്കൗണ്ടും ഹാക്ക് ചെയ്ത് സെറ്റിംഗ്സ് മാറ്റി എന്നെ പുറത്താക്കുകയും ചെയ്തു. (എന്റെ ഫോണുകള്‍ ഇപ്പോഴും അവരുടെ കസ്റ്റഡിയിലാണ്) എന്റെ കേസിനെക്കുറിച്ചും എനിക്ക് എന്താണ് സംഭവിച്ചതെന്നും സമൂഹത്തോട് സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
എന്റെ ഒരുപാട് സുഹൃത്തുക്കള്‍ ഞാന്‍ ഉന്നയിച്ച ആശങ്കകള്‍ കേട്ടിട്ട് എന്നെ മനോരോഗി എന്നാണ് വിലയിരുത്തുന്നത് ഞാന്‍ കേട്ടു. കഴിഞ്ഞ രണ്ട് വര്‍ഷമായി എന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പരിശോധിച്ചാല്‍, കേരളത്തിലെ ഒരു മാഫിയയ്ക്കെതിരെയും അത് പൊലീസിലും ഭരണത്തിലും എന്തിന് ജുഡീഷ്യറിയിലും വരെ നുഴഞ്ഞുകയറുന്നതിനെതിരെ ഞാന്‍ നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
സോഷ്യല്‍ മീഡിയയില്‍ നിന്ന് അകറ്റി നിര്‍ത്തിയ രണ്ട് മാസത്തിനിടെ എന്റെ ആശങ്കകള്‍ക്ക് ബലമേകുന്ന ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. സര്‍ക്കാരിനെതിരെ ആരു സംസാരിച്ചാലും ഭീഷണിയിലാണെന്ന് ജനങ്ങള്‍ക്ക് അറിയാം. ശബ്ദമുയര്‍ത്തുന്ന പലരുടെയും പേരില്‍ കള്ളക്കേസുകള്‍ ചുമത്തി.
സര്‍ക്കാരിന്റെ മുഖംമൂടി സംരക്ഷിക്കാന്‍ പോലീസിനെ കളിപ്പാവകളാക്കി നഗ്‌നമായി ഉപയോഗിക്കുകയാണ്. എന്നാല്‍ ഒട്ടുമിക്ക എഴുത്തുകാരും ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും മൗനം പാലിക്കുകയാണ്. എനിക്കിപ്പോള്‍ അവരെ നന്നായി മനസ്സിലാക്കാന്‍ കഴിയും. സാമ്പ്രദായിക നിശബ്ദതയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ നോക്കി ചിരിക്കാന്‍ മാത്രം അറിയാവുന്ന ഒരു സമൂഹത്തെ സഹായിക്കാനാവില്ലെന്ന് അവര്‍ക്കറിയാം.
കൊവിഡ് വാക്സിൻ എടുത്ത ശേഷം വീട്ടിലെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഛർദ്ദിയും പനിയും ബാധിച്ച് മരിച്ച സംഭവത്തിൽ ഹൃദയാഘാതമല്ല മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുമാരനല്ലൂർ എസ്.എച്ച് മൗണ്ട് പുത്തൻപറമ്പിൽ അനിൽകുമാർ അജിത ദമ്പതികളുടെ മകൾ ദേവി അനിൽകുമാർ (12) ആണ് മരിച്ചത്. ഹൃദയഭിത്തികളിൽ രക്തസ്രാവമുണ്ടായിരുന്നു. വാക്സിന്റെ അലർജി കാണാൻ സാധിച്ചില്ല. പതോളജി, കെമിക്കൽ റിപ്പോർട്ട് വന്നേ ശേഷമേ കൂടുതൽ വിവരം നൽകാൻ കഴിയൂവെന്ന് ഫോറൻസിക് വിഭാഗം ഡോക്ടർ അറിയിച്ചു.
ശനിയാഴ്ച അതിരമ്പുഴ പി.എച്ച്.സിയിൽ നിന്നാണ് വാക്സിൻ എടുത്തത്. രാത്രിയിൽ രണ്ട് തവണ ഛർദ്ദിച്ചു. നേരിയ തോതിൽ പനിയുമുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയോടെ കടുത്ത പനിയും, ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി മരണം സംഭവിച്ചു. ശനിയാഴ്ച 174 പേർക്ക് കോർബീ വാക്സിൻ നൽകിയിട്ടുണ്ടെന്നും മറ്റാർക്കും ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും പി.എച്ച്.സി അധികൃതർ പറഞ്ഞു. മൃതദേഹം എസ്.എച്ച് മൗണ്ട് സെന്റ് മെർസലിനാസ് ഹൈസ്‌കൂളിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സഹോദരി: ദുർഗ.
മൂഴിയാറിൽ നിന്ന് കാണാതായ പത്താംക്ലാസുകാരിയെയും ഒപ്പമുണ്ടായിരുന്ന സ്വകാര്യ ബസ് ഡ്രൈവറെയും കോട്ടയം ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും മൂഴിയാർ സ്റ്റേഷനിലെത്തിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. പീഡനം നടന്നിട്ടുണ്ടെങ്കിൽഡ്രൈവർ ചിറ്റാർ പേഴുംപാറ സ്വദേശി ഷിബിൻ(33)നെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുക്കും.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഷിബിൻ ഇന്നലെ പുലർച്ചെ നാലിനാണ് പെൺകുട്ടിയുമായി നാടുവിട്ടത്. കൊച്ചുകോയിക്കലിൽ വാടകയ്ക്ക് താമസിക്കുകയാണ് ഷിബിൻ. മാതാവിന്റെ ഫോണിൽ നിന്നാണ് പെൺകുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത അനുഭവപ്പെട്ട മാതാവ് ഫോണിൽ റെക്കോഡിംഗ് ഓപ്ഷൻ ഇട്ടിരുന്നു. നാടുവിടാനുള്ള തീരുമാനം അങ്ങനെ മാതാവ് അറിയുകയും ചെയ്തിരുന്നു.
പെൺകുട്ടിക്ക് മാതാവ് കാവലിരിക്കുന്നതിനിടെ പുലർച്ചെ നാലിന് കണ്ണുവെട്ടിച്ച് കടന്നുകളയുകയായിരുന്നു.മകളെ കാണാനില്ലെന്ന് അറിതോടെ ഷിബിന്റെ ഫോണിലേക്ക് മാതാവ് വിളിച്ചു. നിങ്ങളുടെ മകൾ എന്റെ കൈയിൽ സേഫായിരിക്കുമെന്ന് പറഞ്ഞ് ഇയാൾ ഫോൺ ഓഫ് ചെയ്തു. മൂഴിയാർ ഇൻസ്‌പെക്ടർ കെ.എസ് ഗോപകുമാറിന്റെ നേതൃത്വത്തിലാണ് ഇരുവരെയും കോട്ടയത്തെ ലോഡ്ജിൽ നിന്ന് കണ്ടെത്തിയത്. സമാനമായ കേസിൽ ഷിബിൻ മുമ്പും ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
എറണാകുളംകലൂരിൽ നടുറോഡിൽ ഇന്നലെയാണ് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കിക്കൊണ്ട് തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ കത്തി കൊണ്ട് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആയിരുന്നു ഇത് . ആക്രമിക്കപ്പെട്ട യുവാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് വ്യക്തമാക്കി.
എന്നാൽ മകൻ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് മരിച്ച ക്രിസ്റ്റഫറിന്‍റെ അച്ഛൻ സിറിൾ ഡിക്രൂസ്. ഇന്നലെയും ക്രിസ്റ്റഫർ സന്തോഷവാനായിരുന്നു. ക്രിസ്റ്റഫർ ആക്രമിച്ചു എന്ന് പൊലീസ് പറയുന്ന സച്ചിൻ ക്രിസ്റ്റഫറിന്‍റെ ഉറ്റ സുഹൃത്ത് ആണ്. സംഭവത്തക്കുറിച്ച് വിശദ അന്വേഷണം വേണമെന്നും മരിച്ച ക്രിസ്റ്റഫറിന്‍റെ അച്ഛൻ സിറിൾ പറഞ്ഞു.
കലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു ക്രിസ്റ്റഫർ. ഒപ്പമുണ്ടായ സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷമാണ് ക്രിസ്റ്റഫർ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സുഹൃത്ത് മരിച്ചു എന്ന് കരുതിയാകാം ക്രിസ്റ്റഫർ ആത്മഹത്യ ചെയ്തതതെന്ന് പൊലീസ് കരുതുന്നു. പെട്ടെന്നുള്ള പ്രകോപനമാണോ അതോ ലഹരിക്കോ മറ്റോ അടിമപ്പെട്ടാണോ കൃത്യം ചെയ്തതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇരുവർക്കുമിടയിലെ തർക്കമെന്തെന്ന് വ്യക്തമല്ല.
ചികിത്സയിൽ കഴിയുന്ന യുവാവിന്റെ മൊഴിയെടുത്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. കഴുത്തിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്ക്ക് മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മഹിള മോർച്ച നേതാവ് ശരണ്യയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശരണ്യയുടെ ഭർത്താവിന്റെയും അടുത്ത ബന്ധുക്കളുടെയും മൊഴി എടുക്കും. ആത്മഹത്യാകുറിപ്പിൽ സൂചിപ്പിച്ച ബി.ജെ.പി പ്രവർത്തകൻ പ്രജീവ് ഒളിവിലാണ്. ശരണ്യയുടെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരൂ.
ബി.ജെ.പിയുടെ ജില്ലാ നേതാവും ശരണ്യയും തമ്മിലുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ശരണ്യയെ ഭീഷണിപെടുത്തനായി പ്രജീവ് കാണിച്ച വീഡിയോ സംബന്ധിച്ചും അന്വേഷണം തുടരുകയാണ്. പാലക്കാട് മണ്ഡലം ട്രഷറര്‍ ആയിരുന്ന ശരണ്യ ഞായറാഴ്ചയാണ് തൂങ്ങിമരിച്ചത്. ബിജെപി നേതാവ് പ്രജീവ് ആണ് തന്റെ ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ആറ് പേജുകളാണ് കുറിപ്പിലുള്ളത്, ശരണ്യയുടെ ഫോണും പോലീസ് കസ്റ്റഡിയിലാണ്.
പ്രജീവിനെ വിശ്വസിച്ച് പല കാര്യങ്ങളും ചെയ്തു. ഇപ്പോള്‍ ചതിച്ചുവെന്ന് തിരിച്ചറിഞ്ഞതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും കുറിപ്പില്‍ ശരണ്യ വ്യക്തമാക്കുന്നു. പ്രജീവിന്റെ കള്ളക്കളികള്‍ മുഴുവന്‍ പുറത്തുകൊണ്ടുവരണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.
മലയാളികളുടെ പ്രിയ യുവ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലൂടെ അഭിനയം ആരംഭിച്ച് ബോളിവുഡ് വരെ എത്തി നിൽക്കുകയാണ് ദുൽഖറിന്റെ അഭിനയ ജീവിതം.
ദുൽഖറിന്റെ ചിത്രങ്ങൾക്കായി സിനിമ പ്രേമികൾ കാത്തിരിക്കാറുണ്ട്. അത്തരത്തിൽ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖറിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രം.
ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രത്തിന്റെ ടീസർ പുറത്ത് വന്നിരിക്കുകയാണിപ്പോൾ. ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി ഡിയോള്‍ ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്‍റെ രചനയും സംവിധാനവും ആര്‍ ബല്‍കിയാണ്.സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണിത് എന്നാണ് ടീസർ നൽകുന്ന സൂചന.
ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആര്‍ ബല്‍കി. ഒരു ത്രില്ലര്‍ ചിത്രം ബല്‍കി ആദ്യമായാണ് സംവിധാനം ചെയ്യുന്നത്.
സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് എഡിറ്റിംഗ് നിർവഹിക്കുന്നത് നയന്‍ എച്ച് കെ ഭദ്ര.സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്.
ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം ‘കര്‍വാന്‍’ (2018) ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം.
പിന്നാലെ അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ‘നിഖില്‍ ഖോഡ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ‘ദി സോയ ഫാക്ടറും’ എത്തി.
മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതേസമയം ദുൽഖർ നിർമിക്കുന്ന പ്യാലി തിയേറ്ററിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണം ആണ് ചിത്രം നേടുന്നത്. സഹോദര സ്നേഹം ആണ് ചിത്രത്തിന്റെ ഇതിവൃത്തം.
തിരുവനന്തപുരത്ത് പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കാണാതായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ പ്രതി ചേര്‍ത്തു. നരുവാമുട് മൊട്ടമൂട് വള്ളോട്ടുകോണം വീട്ടില്‍ മധുവിന്റെയും മിനിയുടെയും മകന്‍ കിരണിനെ(25)യാണ് കാണാതായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനും സഹോദരി ഭര്‍ത്താവും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ തട്ടിക്കൊണ്ടു പോകലും ദേഹോപദ്രവം ഏല്‍പ്പിക്കലും ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് കിരണിനെ കാണാതായത്. വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടിയെ കാണാന്‍ പോയപ്പോള്‍ രണ്ട് സുഹൃത്തുക്കളും കിരണിന് ഒപ്പം ഉണ്ടായിരുന്നു. വീടിന് മുമ്പില്‍വെച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാറിലും ബൈക്കിലും തങ്ങളെ കയറ്റികൊണ്ടുപോയെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞിരുന്നു.അതേസമയം ബൈക്ക് നിര്‍ത്തിയപ്പോള്‍ കിരണ്‍ ഇറങ്ങിയോടിയെന്നും ബന്ധുക്കള്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദ്ദനം ഭയന്ന് ഓടിയപ്പോള്‍ കിരണ്‍ കടലില്‍ വീണിരിക്കാമെന്നും പൊലീസ് നിഗമനമുണ്ട്. അന്വേഷണം പുരോഗമിച്ചതോടെ കിരണിനെ കാണാതായതില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കിരണിനെ പെണ്‍കുട്ടിയുടെ സഹോദരനും സഹോദരി ഭര്‍ത്താവും ചേര്‍ന്ന് തടഞ്ഞുവെന്നാണ് കണ്ടെത്തല്‍.
പെണ്‍കുട്ടിയുടെ വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഒളിവില്‍ കഴിയുന്ന ബന്ധുക്കളെ ഉടന്‍ സ്റ്റഷനില്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തി.