Latest News

ന്യൂസ് ഡെസ്ക് . മലയാളം യുകെ

കീത്തിലി മലയാളി അസ്സോസിയേഷനും പ്രതീക്ഷ കൾച്ചറൽ മലയാളി അസ്സോസിയേഷനും ഒരുമിച്ച് അണിയിച്ചൊരുക്കുന്ന എം ക്യൂബ് മാജിക് നൈറ്റ് ഷോ നാളെ കീത്തിലി വിക്ടോറിയാ ഹാളിൽ അരങ്ങേറും. മെഗാ ഷോയുടെ ടിക്കറ്റ് വിൽപ്പന പൂർത്തിയായി. നാളെ വൈകുന്നേരം കൃത്യം 5 മണിയ്ക്ക് മെഗാ ഷോ ആരംഭിക്കും. 4 മണി മുതൽ വിക്ടോറിയാ ഹാളിൻ്റെ ഗേറ്റ് കാണിക്കൾക്കായി തുറന്നു കൊടുക്കും. 400 സീറ്റുകൾ മാത്രമുള്ള വിക്ടോറിയാ ഹാളിൽ തിരക്കൊഴിവാക്കാൻ കാണികൾ കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്. വിക്ടോറിയാ ഹാളിൻ്റെ സമീപത്ത് തന്നെ ഇരുനൂറോളം കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പരിപാടിയിലുടനീളം രുചികരമായ ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാണ്.

ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ജീവിതം ഒഴിഞ്ഞു വെച്ച ഗോപിനാഥ് മുതുകാട് തൻ്റെ പ്രതിജ്ഞ ലംഘിച്ച് പുറത്തെടുക്കുന്ന വിസ്മയങ്ങൾ മെഗാ ഷോ കളർഫുള്ളാക്കുമെന്നതിൽ സംശയമില്ല. നൂറ് കോടി രൂപാ മുതൽമുടക്കിൽ കാസർഗോഡ് ആരംഭിക്കുന്ന മുതുകാടിൻ്റെ സ്വപ്നമായ ബൗദ്ധിക വികാസമെന്ന പൂർണ്ണമാകാത്ത കുട്ടികൾക്കുള്ള അന്താരാഷ്ട്ര കേന്ദ്രത്തിനായുള്ള ധനശേഖരാർത്ഥം നടത്തുന്ന മെഗാ ഷോയാണ് എം ക്യൂബ് എന്ന വിളിപ്പേരിട്ട മാജിക്‌ നൈറ്റ്.

പാലാ പള്ളി തിരുപ്പള്ളി എന്ന ഒരൊറ്റ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന അതുൽ നറുകര, മഞ്ച് സ്റ്റാർ, സരിഗമപഥനിസ തുടങ്ങിയ ടെലിവിഷൻ ഷോയിലൂടെ വിജയക്കൊടി പാറിച്ച് സിനിമയിലെത്തിയ ശ്വേതാ അശോകിനോടൊപ്പം തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഒട്ടേറെ പ്രശസ്ത ഗാനങ്ങളുടെ കവർ വേർഷൻ വയലിൻ ഒരുക്കി സംഗീതപ്രേമികളുടെ മനം കവർന്ന വിഷ്ണു അശോക് തുടങ്ങിയവരാണ് മുതുകാട് ഷോയുടെ അമരക്കാർ.

മെഗാ ഷോയുടെ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

Sreejesh – 07735773231
Jomesh – 07404771500
Renjith – 07492180908
Libin – 07436855482
Lisa – 07552 242806
Tom – 07727622470
Shibu – 07411443880

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗില്‍ ബോംബുണ്ടെന്ന് ‘തമാശ’ പറഞ്ഞ യാത്രക്കാരൻ അറസ്റ്റിലായി.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ ബംഗളൂരു സ്വദേശി ശ്രീധർ (59) ആണ് സുരക്ഷാ വിഭാഗത്തിന്റെ പരിശോധനക്കിടെ തന്‍റെ ബാഗില്‍ ബോംബുണ്ടെന്ന് പറഞ്ഞത്.

സുരക്ഷാവിഭാഗത്തിന്റെ പരാതിയെ തുടർന്ന് നെടുമ്പശ്ശേരി പൊലീസ് സ്ഥലത്തെത്തി ശ്രീധറിനെ അറസ്റ്റ് ചെയ്തു. പരിശോധയില്‍ ബാഗിനുള്ളില്‍ സംശയാസ്പദമായി ഒന്നുമില്ലാത്തതിനെ തുടർന്ന് ജാമ്യം നല്‍കി ഇയാളെ പൊലീസ് വിട്ടയച്ചു.

ന്യൂയോർക്കിൽ ഇന്ത്യൻ വംശജനായ ടെലികോം എക്സിക്യൂട്ടീവ് ബങ്കിം ബ്രഹ്‌മഭട്ട് 500 മില്യൺ ഡോളർ (ഏകദേശം 4400 കോടി രൂപ) തട്ടിയെടുത്ത് കാണാതായതായി റിപ്പോർട്ടുകൾ. വ്യാജ ഇമെയിൽ വിലാസങ്ങളും കൃത്രിമ ഇൻവോയ്‌സുകളും ഉപയോഗിച്ച് ആഗോള നിക്ഷേപ ഭീമനായ ബ്ലാക്ക്‌റോക്കിനെയും ഫ്രഞ്ച് ബാങ്കായ ബിഎൻപി പാരിബയെയും കബളിപ്പിച്ചെന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.

ബ്രഹ്‌മഭട്ടിന്റെ ബ്രോഡ്ബാൻഡ് ടെലികോം, ബ്രിഡ്ജ് വോയ്‌സ് തുടങ്ങിയ കമ്പനികൾ സാമ്പത്തികമായി കരുത്തുറ്റവയെന്ന വ്യാജ രേഖകളാണ് വായ്പയ്ക്കായി സമർപ്പിച്ചത്. ലഭിച്ച പണം ഇന്ത്യയിലേക്കും മൗറീഷ്യസിലേക്കുമാണ് മാറ്റിയതെന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം. 2020 മുതൽ എച്ച്പിഎസ് ഇൻവെസ്റ്റ്മെന്റ് പാർട്ട്നേഴ്സ് വഴി കോടികളുടെ വായ്പ ലഭിച്ചെങ്കിലും 2025 ജൂലൈയിൽ ഇമെയിൽ രേഖകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.

ബ്രഹ്‌മഭട്ട് ഇപ്പോൾ ഒളിവിലാണ് . ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിലുളള ഓഫീസുകൾ പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. ആഡംബര കാറുകൾ നിറഞ്ഞ വീടും ഇപ്പോൾ ശൂന്യമാണ്. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാൻ ബ്ലാക്ക്‌റോക്കും മറ്റ് വായ്പാ ദാതാക്കളും നിയമനടപടികൾ ആരംഭിച്ചു.

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ്റെ കയ്യിൽനിന്നും സ്വർണം പിടികൂടി. അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടിരൂപ വിലവരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

890.35 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമാണ് പിടിച്ചെടുത്തത്. ഇതിനു വിപണിയിൽ 1.04 കോടി രൂപ വിലവരും.

കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിന്റെ കീഴിലുള്ള കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിറ്റാച്ച്മെന്റാണ് നൗഫൽ പുത്തൻകോട്ട് എന്ന യാത്രക്കാരനിൽ നിന്നു സ്വർണം പിടികൂടിയത്.

ഈ മാസം ആദ്യം കരിപ്പൂർ വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിൽ ഒന്നരകോടിയോളം രൂപയുടെ സ്വർണമിശ്രിതം കണ്ടെടുത്തിരുന്നു. 1.7 കിലോ സ്വർണമിശ്രിതത്തിൽ നിന്ന് ഒന്നര കിലോ സ്വർണം വേർതിരിച്ചിരുന്നു. സ്വർണം പിടികൂടുമെന്നായപ്പോൾ കൊണ്ടുവന്നയാൾ ഉപേക്ഷിച്ചതാണിതെന്നാണ് നിഗമനം. ഈ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കൊച്ചി ∙ സിപിഎം കത്തുവിവാദത്തിൽ വാർത്തകളിൽ നിറഞ്ഞുവന്ന വ്യവസായി മുഹമ്മദ് ഷെർഷാദ് സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായി. 40 ലക്ഷം രൂപ കബളിപ്പിച്ചുവെന്ന പരാതിയിലാണ് കൊച്ചി പോലീസ് ഇയാളെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായത് പെന്റാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മുൻ ഡയറക്ടറായ ഷെർഷാദാണ്.

2023-ൽ പെന്റാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ഷെർഷാദ്, നിക്ഷേപകരിൽനിന്ന് പണം ശേഖരിക്കുമ്പോൾ 24 ശതമാനം ലാഭവിഹിതം, അഞ്ച് ശതമാനം വാർഷിക റിട്ടേൺ, അഞ്ച് ശതമാനം ഷെയർ എന്നിവ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് പരാതി. കൊച്ചിയിലെ രണ്ടുപേരിൽ നിന്നാണ് ഏകദേശം 40 ലക്ഷം രൂപ കൈപ്പറ്റിയത്. എന്നാൽ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്ന് ഇരുവരും പോലീസിൽ പരാതി നൽകുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പോലീസ് ഷെർഷാദിനും കമ്പനിയുടെ സിഇഒയായിരുന്ന ശരവണനുമെതിരെയും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് കത്ത് അയച്ച് എം.വി. ഗോവിന്ദനെയും മകനെയും ലക്ഷ്യമിട്ട് ആരോപണം ഉന്നയിച്ചതിനെ തുടർന്ന് ഷെർഷാദ് കഴിഞ്ഞ മാസം വാർത്തകളിൽ ശ്രദ്ധ നേടിയിരുന്നു.

അപ്പച്ചൻ കണ്ണഞ്ചിറ

നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കലോത്സവം വിശുദ്ധ ഗ്രന്ഥത്തിലൂടെയുള്ള തീർത്ഥാടന അനുഭവവും, വിശ്വാസ പ്രഘോഷണവും, വിശ്വാസവും, കലയും, പ്രതിഭയും സമന്വയിക്കുന്ന മഹോത്സവ വേദിയുമായി.


ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കലോത്സവത്തിന്റെ പ്രാരംഭമായി മത്സര വേദികളുടെ വെഞ്ചരിപ്പിനു ശേഷം, ബൈബിൾ പ്രതിഷ്‌ഠ നടന്നു.

ഓക്സ്ഫോർഡ് റീജണൽ ഡയറക്ടർ ഫാ. സോണി ജോർജ്ജ് വിശുദ്ധ ഗ്രൻഥം വഹിച്ചു കൊണ്ട് നയിച്ച ബൈബിൾ പ്രതിഷ്ഠ റാലിയിൽ , ആതിഥേയ മിഷൻ ഡയറക്ടറും, ബൈബിൾ കലോത്സവത്തിനു ചുമതല വഹിക്കുകയും ചെയ്യുന്ന ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ (സെന്റ് തോമസ് അപ്പോസ്റ്റലേറ്റ് മിഷൻ, നോർത്താംപ്ടൺ), ഫാ. എൽവിസ് ജോസ് ( ഓക്സ്ഫോർഡ് റീജണൽ ബൈബിൾ അപ്പസ്റ്റോലെറ്റ് ഡയറക്ടർ), ഓക്സ്ഫോർഡ് റീജൻ മിഷൻ ലീഗ്, സാവിയോ ഫ്രണ്ട്‌സ് ഭക്ത സംഘടനകളുടെ ഡയറക്ടർ, ഫാ. അനീഷ് നെല്ലിക്കൽ, അപ്പാസ്റ്റ്ലേറ്റ് കമ്മീഷൻ മെംബറും, കലോൽസവത്തിന്റെ ജനറൽ കോർഡിനേറ്ററുമായ സജൻ സെബാസ്റ്റ്യൻ, ബൈബിൾ അപ്പാസ്റ്റോലെറ്റ് കമ്മീഷൻ മെമ്പർ ജിനീത ഡേവീസ്, സിസ്റ്റർമാർ,ക്യാറ്റാകിസം റീജണൽ ഹെഡ് റാണി ഷിനോ, റീജണൽ പാസ്റ്റർ കൌൺസിൽ സെക്രട്ടറി റീന ജെബിറ്റി വിവിധ കോർഡിനേറ്റർമാർ, അപ്പസ്റ്റോലെറ്റ് അംഗങ്ങൾ എന്നിവർ അണിനിരന്നു. സോണി അച്ചൻ തിരുവചന ഭാഗം വായിച്ച് ബൈബിൾ പ്രതിഷ്ഠ നിർവ്വഹിച്ചു. ബൈബിൾ പ്രതിഷ്‌ഠക്കു ശേഷം സെബാസ്റ്റ്യൻ അച്ചന്റെ അദ്ധ്യക്ഷതയിൽ തുടങ്ങിയ കലോത്സവ ഉദ്‌ഘാടന സമ്മേളനത്തിൽ റീജനൽ അപ്പസ്റ്റോലേറ്റ് കമ്മീഷൻ മെമ്പർ ജെനീത ഡേവീസ് ഏവർക്കും സ്വാഗതമരുളി. ഫാ. സോണി ജോർജ്ജ് ഉദ്‌ഘാടന പ്രസംഗം നടത്തി തുടർന്ന് ഭദ്രദീപം തെളിച്ചു കൊണ്ട് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ, ഫാ അനീഷ്, റാണി ഷിനോ , റീന ജെബിറ്റി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. .

( Overall champions- Oxford)
ഉദ്‌ഘാടന കർമ്മത്തിനു ശേഷം, കലോത്സവ മത്സരങ്ങൾ ആരംഭിക്കുകയായി. . മത്സരാർത്ഥികൾക്കിത് ദൈവം നൽകിയ കലാവാസനകൾക്കും, വരദാനങ്ങൾക്കും സ്തുതിപ്പും, നന്ദിയും അർപ്പിക്കുന്നതിനുള്ള അനുഗ്രഹ അവസരമായി.

ആത്മീയ സാന്ദ്രത പകർന്ന പാട്ടു മത്സരങ്ങൾ, തിരുവചന വായന, വിശുദ്ധഗ്രന്ഥ ആഖ്യാനങ്ങൾ അവതരണങ്ങളിലൂടെ അനുഭവേദ്യമാക്കിയ മോണോ ആക്റ്റുകൾ, ബൈബിൾ പ്രമേയങ്ങളെ ദൃശ്യവൽക്കരിച്ച ടാബ്ലോസ്, ദൈവവചന സന്ദേശങ്ങൾ കോർത്തിണക്കി സംഗീത ദൃശ്യ വിരുന്നൊരുക്കിയ സ്‌കിറ്റുകൾ, മാർഗ്ഗം കളി, പ്രസംഗ-ഉപന്യാസ മത്സരങ്ങൾ, ചിത്ര രചന, പെയിന്റിംഗ് അടക്കം ഏറെ വിശ്വാസാത്മക കലാസൃഷ്‌ടികളുടെ പറുദീസ ഒരുക്കിയ കലോത്സവം വിശ്വാസദീപ്തമായി.

(Runners Up- Northampton)
വചനോത്സവ വിരുന്നൊരുക്കിയ സ്കിറ്റ് മത്സരങ്ങളിൽ വിശുദ്ധ ഗ്രൻഥത്തിൽ നീതിമാനായ ജോബിനെ ദൈവം പരീക്ഷിക്കുന്ന അവസ്ഥകളിൽ, ഉയർച്ചയിലും തകർച്ചയിലും വിശ്വാസതീക്ഷ്ണതയും
നീതിബോധവും കാത്ത ജോബിന്റെ ജീവിത പ്രമേയം പുനരാവിഷ്‌ക്കരിച്ച് വേദി കീഴടക്കിയ ഓക്സ്ഫോർഡ് ടീം വിജയം ഉറപ്പിക്കുകയായിരുന്നു.

കലാസ്വാദകർ തിങ്ങി നിറഞ്ഞ പ്രധാന ഹാൾ തുടർന്ന് മത്സരങ്ങളുടെ സമാപന സമ്മേളനത്തിനും സമ്മാനദാനത്തിനും ഉള്ള വേദിയായി.

ബൈബിൾ അപ്പോസ്റ്റ്ലേറ്റ് കമ്മീഷൻ മെംബറും ബൈബിൾ കലോത്സവ ജനറൽ കോർഡിനേറ്ററുമായ സജൻ സെബാസ്റ്റ്യൻ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വ്യക്തിഗത ഇനങ്ങൾക്കും , ഗ്രൂപ്പിനങ്ങൾക്കും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.


( 2nd Runners Up – Watford )
ആവേശകരമായ മത്സരങ്ങൾ പൂർത്തിയായപ്പോൾ ഓക്സ്ഫോർഡ് കാർഡിനൽ ന്യൂമാൻ മിഷൻ ഓവറോൾ കിരീടം ഉയർത്തി. തൊട്ടു പിന്നിലെത്തിയ ആതിഥേയരായ നോർത്താംപ്ടൺ സെന്റ് തോമസ് മിഷൻ രണ്ടാം സ്ഥാനവും, ഹോളി ക്വീൻ ഓഫ് റോസറി മിഷൻ വാറ്റ് ഫോർഡ് മൂന്നാം സ്‌ഥാനവും കരസ്ഥമാക്കി.

സംഘാടക പാഠവവും, കലാ പ്രതിഭകളുടെ പ്രാവീണ്യവും, കൃത്യതയാർന്ന വിധിനിർണ്ണയവും, മികച്ച വോളണ്ടിയേഴ്സും, ആസ്വാദ്യമായ ചൂടുള്ള നാടൻ ചൂടൻ ഭക്ഷണങ്ങളും കലോത്സവത്തെ വൻ വിജയമാക്കി.

സോണി അച്ചന്റെ സമാപന പ്രാർത്ഥനയും
ആശീർവാദത്തോടെയും ബൈബിൾ കലോത്സവം സമാപിച്ചു. രാത്രി ഒമ്പതര വരെ പരിപാടികൾ നീണ്ടു.

 

പുണെ: സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച ‘സ്ത്രീയെ ഗർഭം ധരിപ്പിക്കാനുള്ള ജോലി’ എന്ന വ്യാജപരസ്യം വിശ്വസിച്ച 44 കാരനായ കരാറുകാരന് നഷ്ടമായത് 11 ലക്ഷം രൂപ. “അമ്മയാകാനായി പുരുഷനെ തേടുന്നു, പ്രതിഫലമായി 25 ലക്ഷം രൂപ നൽകും” എന്നായിരുന്നു പരസ്യത്തിൽ നൽകിയ വാഗ്ദാനം. വീഡിയോയിലൂടെ ‘ജാതിയോ നിറമോ പ്രശ്നമല്ല’ എന്നുപറഞ്ഞ സ്ത്രീയുടെ സന്ദേശം വിശ്വസിച്ച് യുവാവ് നൽകിയ നമ്പറിൽ ബന്ധപ്പെട്ടു.

‘ജോലിക്ക് രജിസ്റ്റർ ചെയ്യണം’ എന്ന പേരിൽ തട്ടിപ്പുകാർ പലതവണകളായി രജിസ്ട്രേഷൻ ഫീസ്, ജിഎസ്ടി, ടിഡിഎസ് തുടങ്ങിയ പേരിൽ പണം വാങ്ങി. ഒന്നരമാസത്തിനിടെ 11 ലക്ഷത്തോളം രൂപ അയച്ച ശേഷം ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ ബ്ലോക്ക് ചെയ്തതോടെ യുവാവ് വലയിലായെന്ന് തിരിച്ചറിഞ്ഞു.

മാഹിയിലും നേരത്തെ സമാനമായ രീതിയിൽ തട്ടിപ്പുകാർ പ്രവർത്തിച്ചിരുന്നു. “സ്ത്രീയെ ഗർഭം ധരിപ്പിക്കാനുള്ള ജോലി” വാഗ്ദാനം ചെയ്ത് ലോഡ്ജ് ജീവനക്കാരനായ നേപ്പാൾ സ്വദേശിയിൽ നിന്നാണ് അന്ന് അരലക്ഷം രൂപ തട്ടിയെടുത്തത്. പോലീസ് ഇരു സംഭവങ്ങളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്നുള്ള കേരളത്തിന്റെ പിന്മാറ്റത്തെ തുടർന്ന് സിപിഐ നേതാക്കളെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി തുറന്നടിച്ചു. ജിആർ അനിൽ സിപിഐ ഓഫീസിന് മുമ്പിൽ തന്നെ അപമാനിച്ചതായും, ഫോണിൽ വിളിച്ച് സംസാരിച്ചു കഴിഞ്ഞാണ് ഓഫീസിൽ പോയതെന്നും അദ്ദേഹം പറഞ്ഞു. ബിനോയ് വിശ്വവുമായി പദ്ധതിയെക്കുറിച്ച് സംസാരിച്ച ശേഷം അനിൽ മാധ്യമങ്ങളോട് അപമാനകരമായ പരാമർശങ്ങൾ നടത്തിയതായും ശിവൻ കുട്ടി ആരോപിച്ചു.

പ്രകാശ് ബാബുവും എം.എ. ബേബിയെയും അവഹേളിച്ചുവെന്നും, പാർട്ടി ജനറൽ സെക്രട്ടറിയെ ‘നിസ്സഹായൻ’ എന്ന് വിളിച്ചത് മര്യാദയില്ലായ്മയാണെന്നും മന്ത്രി പറഞ്ഞു. എഐഎസ്എഫ്, എഐവൈഎഫ് പ്രവർത്തകർ തനിക്കെതിരെ അതിരുകടന്ന് പ്രതിഷേധം നടത്തിയെന്നും, തന്റെ കോലം കത്തിക്കുകയും വീട്ടിലേക്ക് രണ്ട് തവണ പ്രകടനം നടത്തുകയും ചെയ്തുവെന്നും ശിവൻ കുട്ടി ആരോപിച്ചു. ഇവർ തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പിഎം ശ്രീ പദ്ധതിയിൽ തുടർനടപടി നിർത്തിവെക്കാനുള്ള തീരുമാനത്തിന് പിന്നാലെ അന്തിമ തീരുമാനം കേന്ദ്രത്തിനായിരിക്കും. സിപിഐയുടെ സമ്മർദ്ദത്തിൻറെ ഫലമായാണ് ഉപസമിതി രൂപീകരിച്ചതെന്ന് സൂചനയുണ്ട്. എസ്എസ്കെ ഫണ്ടിലെ ആദ്യ ഗഡൂവായ 300 കോടി ലഭിക്കാൻ ഇരിക്കെയാണ് ഈ പിന്മാറ്റം വന്നത്. ഇതോടെ വിദ്യാഭ്യാസ വകുപ്പിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

മുംബൈ: മുംബൈയിലെ പൊവായിയിലെ ആർ.എ സ്റ്റുഡിയോയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവം മൂലം നഗരം മുഴുവൻ ഉത്കണ്ഠയിലായി. ഓഡിഷൻ നിമിത്തം കുട്ടികളെ സ്റ്റുഡിയോയിൽ വിളിച്ചുവരുത്തിയ വെബ് സീരീസ് സംവിധായകനെന്ന് അവകാശപ്പെട്ട രോഹിത് ആര്യ പിന്നീട് 17 കുട്ടികളടക്കം 19 പേരെ ബന്ദികളാക്കി. ഈ വിവരം പുറത്തറിഞ്ഞതോടെ പോലീസ് വൻതോതിൽ സേനയെ സ്ഥലത്തെത്തിച്ചു.

രണ്ടുമണിയോടെ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘങ്ങൾ കെട്ടിടം വളഞ്ഞു. പ്രതിയുമായി സംസാരിച്ചു കുട്ടികളെ വിട്ടയക്കാൻ ശ്രമിച്ചെങ്കിലും രോഹിത് സമ്മതിച്ചില്ല. തുടർന്ന് കുളിമുറിയിലെ ഗ്രിൽ തകർത്താണ് പോലീസ് സംഘം സ്റ്റുഡിയോയ്ക്കുള്ളിൽ കടന്നത്. അപ്പോഴാണ് കെട്ടിടത്തിനുള്ളിൽ വെടിയൊച്ചകൾ മുഴങ്ങിയത്. രോഹിത് പോലീസിനെതിരെ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയും പോലീസ് തിരിച്ചടിക്കുകയും ചെയ്തു. വെടിയേറ്റ പ്രതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

മൂന്നു മണിക്കൂറോളം നീണ്ട ഓപ്പറേഷനിന് ശേഷം വൈകിട്ട് 4.45ഓടെ കുട്ടികളടക്കം എല്ലാവരെയും സുരക്ഷിതരാക്കി. 13 മുതൽ 17 വയസുവരെയുള്ള കുട്ടികളാണ് ബന്ദികളായിരുന്നത്. ഇവരെല്ലാം ബന്ധുക്കളോടൊപ്പം സുരക്ഷിതമായി വീട്ടിലെത്തിച്ചതായി പോലീസ് അറിയിച്ചു.

സംഭവസ്ഥലത്ത് നിന്ന് എയർ ഗണും ചില രാസവസ്തുക്കളും പോലീസ് പിടിച്ചെടുത്തു. സംഭവത്തിന് മുമ്പ് രോഹിത് ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. താൻ തീവ്രവാദിയല്ലെന്നും ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പണം ആവശ്യപ്പെട്ടതല്ലെന്നും, തനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ സ്ഥലം കത്തിക്കുമെന്നും വീഡിയോയിൽ പറഞ്ഞിരുന്നു.

പോലീസിന്റെ പ്രാഥമിക നിഗമനമനുസരിച്ച് പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. രോഹിതിന് മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങളില്ലെന്നും പോലീസ് അറിയിച്ചു. സംഭവത്തിന്റെ പിന്നാമ്പുറവും രോഹിത്തിന്റെ ബന്ധങ്ങളും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

റോമി കുര്യാക്കോസ്
ലണ്ടൻ: ബ്രിട്ടനിലെ ഇന്ത്യൻ വംശജർക്കെതിരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി ഐഒസി (യു കെ) – കേരള ചാപ്റ്റർ. കുറ്റവാളികൾക്കെതിരെ മാതൃകാപരമായ ശിക്ഷയും മേലിൽ അക്രമണങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതലുകൾക്കുമായി ഭരണ തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ
ഹൈകമ്മിഷന് ഹർജി സമർപ്പിച്ചു.
ബ്രിട്ടനിലെ വെസ്റ്റ് മിഡ്‌ലാൻഡ്സ് പ്രദേശത്ത് ഒക്ടോബർ 2025-ൽ നടന്ന വംശീയത പ്രേരിതമായ ആക്രമണങ്ങളും ഇന്ത്യൻ സാംസ്കാരിക പ്രതീകങ്ങളെ ലക്ഷ്യമിട്ട നാശനഷ്ടങ്ങളുമെല്ലാം ഉൾപ്പെടുത്തി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിലാണ് ഓൺലൈനായി ഹർജി സമർപ്പിച്ചത്. ഈ സംഭവങ്ങൾ ഇന്ത്യൻ വംശജരുടെ സുരക്ഷയ്ക്കും ആത്മവിശ്വാസത്തിനും നേരിട്ടുള്ള വെല്ലുവിളിയാണെന്നും അവയ്‌ക്ക് അടിയന്തര നയതന്ത്ര ഇടപെടൽ ആവശ്യമാണെന്നും ഹർജിയിൽ വ്യക്തമാക്കി.
ഒക്ടോബർ 25-ന് ബർമിങ്ഹാമിലെ വാൾസാൾ പാർക്ക് ഹാൾ പ്രദേശത്ത് ഒരു ഇന്ത്യൻ യുവതി നേരിട്ട ക്രൂരമായ ആക്രമണത്തെയും അതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ്, ഒക്ടോബർ 16ന് ഹെയിൽസൊവൻ നഗരത്തിൽ മറ്റൊരു യുവതിക്കെതിരെയും സമാന സ്വഭാവത്തിലുള്ള ആക്രമണം നടന്നതും ഹർജിയിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
അതിക്രൂരവും വംശീയാക്ഷേപ ചുവയുള്ളതുമെന്ന്‌ പോലീസ് വിശേഷിപ്പിച്ച അടുത്തടുത്ത ദിവസങ്ങളിൽ നടന്ന ഈ രണ്ട് സംഭവങ്ങളുടെയും  സ്വഭാവസാമ്യവും ഇന്ത്യൻ വംശജരായ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ഗൗരവമായ ആശങ്കകൾ ഉയർത്തുന്നതായായി ഹർജിയിൽ സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതോടൊപ്പം, ലണ്ടൻ തവിസ്‌ക്വയറിൽ മഹാത്മാ ഗാന്ധിജിയുടെ പ്രതിമ വികൃതമാക്കിയ സംഭവവും ഇന്ത്യൻ സമൂഹത്തിനും ഇന്ത്യ–ബ്രിട്ടൻ സൗഹൃദ മൂല്യങ്ങൾക്കും ഗൗരവമായ അപമാനമാണെന്ന് സംഘടന പ്രസ്താവിച്ചു.
യുകെ ഹോം ഓഫീസ്, പൊലീസ്, പ്രാദേശിക അധികാരികൾ എന്നിവരുമായി നേരിട്ടുള്ള ഉയർന്നതല നയതന്ത്ര ഇടപെടലുകളും ബന്ധവും ഉറപ്പാക്കുക, വിദ്വേഷപ്രേരിത കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനായി ഹൈകമ്മിഷനിൽ പ്രത്യേക സെല്ല് രൂപീകരിക്കുക, ഇരകൾക്കും കുടുംബങ്ങൾക്കും നിയമസഹായം, മാനസിക പിന്തുണ, അനുയോജ്യമായ കൗൺസലിംഗ് എന്നിവ ലഭ്യമാക്കുക, ഇന്ത്യൻ പൈതൃക പ്രതീകങ്ങളുടെ നിരീക്ഷണവും സംരക്ഷണം ഉറപ്പാക്കുക, ഇന്ത്യൻ വംശജരുടെ സുരക്ഷയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചു അധികാരികളെ ബോദ്യപ്പെടുത്തുക, കുറ്റക്കരെ ഒറ്റപ്പെടുത്തുന്നതിനും മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതിനും സർക്കാരിൽ സമ്മർദ്ദം ചെലുത്തുക തുടങ്ങി ഇന്ത്യൻ ഹൈകമ്മീഷൻ അടിയന്തിരമായി പരിഗണിക്കേണ്ടതായി ചില നിർദേശങ്ങളും ഹർജിയിൽ സംഘടന മുന്നോട്ട് വച്ചിട്ടുണ്ട്.
ഇന്ത്യൻ സമൂഹം വർഷങ്ങളായി കഠിനാധ്വാനം, മാന്യത, സാമൂഹിക പങ്കാളിത്തം എന്നിവയുടെ  മാതൃകാ സമൂഹമായി യുകെയിൽ നിലകൊള്ളുന്നതായും, എന്നാൽ ഒക്ടോബറിലെ ഈ ആക്രമണങ്ങൾ പ്രസ്തുത സഹജീവിതത്തിന്റെ ആത്മാവിനെയും ഐക്യത്തെയും തച്ചു തകർക്കുമെന്നും സമൂഹത്തിൽ വിശ്വാസവും നീതിയിലുള്ള പ്രതീക്ഷയും പുനഃസ്ഥാപിക്കാൻ ഹൈകമ്മിഷന്റെ അടിയന്തര ഇടപെടലും പൊതുവായ പ്രതികരണവും അനിവാര്യമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ അഭ്യർത്ഥിച്ചുകൊണ്ട് ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ സ്കോട്ട്ലാൻഡ് യൂണിറ്റ് പ്രസിഡന്റ്‌ മിഥുൻ കെ, ജനറൽ സെക്രട്ടറി സുനിൽ കെ ബേബി, ചാപ്റ്റർ നിർവാഹക സമിതി അംഗം ഷോബിൻ സാം എന്നിവരുടെ നേതൃത്വത്തിൽ മറ്റൊരു ഹർജിയും ഇന്ത്യൻ ഹൈകമ്മീഷന് സമർപ്പിച്ചിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved