പഴയങ്ങാടിയില്‍ മൂന്ന് വയസ്സുള്ള കുഞ്ഞുമായി യുവതി പുഴയില്‍ ചാടി. യുവതിയുടെ മൃതദേഹം കണ്ടെടുത്തു. കുട്ടിക്കായി തിരച്ചില്‍ നടത്തി വരികയാണ്. കണ്ണൂര്‍ വെങ്ങര സ്വദേശി എം.വി. റീമയാണ് മരിച്ചത്. ചെമ്പല്ലികുണ്ട് പാലത്തില്‍നിന്നാണ് യുവതി മൂന്ന് വയസ്സുള്ള മകനേയുംകൊണ്ട് പുഴയിലേക്ക് ചാടിയത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കുഞ്ഞിനായി ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്.
റീമ കുറച്ചുകാലമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് പോലീസില്‍ പരാതിയും നല്‍കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. റീമയും ഭര്‍ത്താവും ഗള്‍ഫിലായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇതിന് പിന്നാലെയാണ് ജീവനൊടുക്കിയത്.
മകനേയും കൊണ്ട് റീമ സ്‌കൂട്ടറിലാണ് ചെമ്പല്ലികുണ്ട് പാലത്തിന് സമീപമെത്തിയത്. തുടര്‍ന്ന് പാലത്തിന് മുകളിലെത്തി പുഴയിലേക്ക് ചാടുകയായിരുന്നു.
കൊല്ലം സ്വദേശിനിയെ ഷാര്‍ജയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ ‘അതുല്യ ഭവന’ ത്തില്‍ അതുല്യ ശേഖറി(30)നെയാണ് ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഷാര്‍ജ റോള പാര്‍ക്കിനുസമീപത്തെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരു വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷ് ശങ്കറിന്റെ ഭാര്യയാണ്. ദമ്പതികളുടെ ഏക മകള്‍ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള, മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്.
ഏകസഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്ളാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. ഷാര്‍ജ ഫോറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.
കഴിഞ്ഞ ചൊവ്വാഴ്ച ഷാര്‍ജ അല്‍ നഹ്ദയില്‍ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക(33), ഒന്നര വയസുള്ള മകള്‍ വൈഭവിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഭര്‍ത്താവുമായുള്ള പിണക്കത്തെ തുടര്‍ന്ന് മകളെ കൊന്ന് ഒരേ കയറില്‍ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. വൈഭവിയുടെ മൃതദേഹം വെള്ളിയാഴ്ച ദുബായ് ജബല്‍ അലിയില്‍ സംസ്‌കരിച്ചു. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.
ആത്മഹത്യാ കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ചശേഷം മർദ്ദിച്ചതിന് കടയുടമയുടെ പേരെഴുതിവച്ച് 55കാരൻ ജീവനൊടുക്കി. ആലപ്പുഴയിലാണ് സംഭവം. തുമ്പോളി മംഗലം പള്ളിപ്പറമ്പിൽ വീട്ടിൽ ബെന്നി ആണ് മരിച്ചത്. വിഷക്കായ കഴിച്ചാണ് ജീവനൊടുക്കിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കെട്ടിട നിർമാണ തൊഴിലാളിയാണ്.
ഇന്നലെ രാത്രി പത്തിനാണ് വിഷക്കായ കഴിച്ച് ഗുരുതരാവസ്ഥയിൽ ബെന്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പുലയൻവഴി കറുക ജംഗ്ഷന് സമീപമുള്ള ലോജ്‌ഡിൽ ബെന്നി ഇന്നലെ വൈകിട്ട് ഒരു മുറിയെടുത്തിരുന്നു. സമീപത്തെ പഴക്കടയിൽ ചെന്ന് പേനയും കടലാസും ചോദിച്ചത് കടയിലെ സ്ത്രീ തെറ്റിദ്ധരിച്ചു. ഭാര്യയെ ശല്യം ചെയ്യാനായി ചെന്നതാണെന്ന് കരുതി സ്ത്രീയുടെ ഭർത്താവ് ഷുക്കൂർ ബെന്നിയെ മർദ്ദിച്ചു.
തുടർന്ന് മുറിയിലെത്തിയ ബെന്നി തന്റെ ആത്മഹത്യയ്ക്ക് കാരണം തമ്പി എന്നയാളാണെന്ന് തൂവാലയിൽ സ്‌കെച്ച് പേനകൊണ്ടെഴുതി വച്ചു. മുറിയുടെ തറയിൽ ഷുക്കൂർ തന്നെ മർദ്ദിച്ചുവെന്നും എഴുതി. പിന്നാലെ ഷുക്കൂറിനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബാങ്ക് പരിസരത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഉത്തർപ്രദേശ് പ്രയാഗ് രാജ് സ്വദേശിയായ ശിവശങ്കർ മിശ്ര (52) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ബാരാമതി സിറ്റി പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. ആത്മഹത്യ കുറിപ്പിൽ അമിത ജോലി സമ്മർദ്ദമാണ് മരണകാരണമെന്ന് എഴുതിയിരുന്നതായി പോലീസ് പറഞ്ഞു.
ശിവശങ്കർ മിശ്ര ജൂലൈ 11ന് ബാങ്കിന് രാജി സമർപ്പിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലവും ജോലി സമ്മർദ്ദവും കാരണമാണ് രാജി വെക്കുന്നതെന്നാണ് രാജിക്കത്തിൽ പറഞ്ഞിരുന്നത്.
ആത്മഹത്യാക്കുറുപ്പിൽ ഏതെങ്കിലും പ്രത്യേക ജീവനക്കാരനെ കുറ്റപ്പെടുത്തിയതായി കാണുന്നില്ല എന്നും പോലീസ് അറിയിച്ചു
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.
ഇന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കി. ചൊവ്വാഴ്ച വരെ മഴ തുടരും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനു, വിലക്കുണ്ട്.
എറണാകുളം വടുതലയില്‍ ദമ്പതിമാരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം അയല്‍വാസി ആത്മഹത്യ ചെയ്തു. വടുതല സ്വദേശി ക്രിസ്റ്റഫര്‍, ഭാര്യ മേരി എന്നിവരെയാണ് കൊലപ്പെടുത്താന്‍ ശ്രമം ഉണ്ടായത്. ഇവരെ ആക്രമിച്ച വില്യംസ് എന്നയാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വടുതല ലൂര്‍ദ് ആശുപത്രിയ്ക്ക് തൊട്ടടുത്താണ് സംഭവം. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.
പള്ളിപ്പെരുന്നാളിന് പോയി മടങ്ങുകയായിരുന്ന ദമ്പതിമാരെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയാണ് വില്യം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. വാഹനവും ഭൂരിഭാഗം കത്തിനശിച്ചു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ക്രിസ്റ്റഫറിന്റെ നില ഗുരുതരമാണ്. ക്രിസ്റ്റഫറിനേയും മേരിയേയും ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണമുണ്ടായതറിഞ്ഞ് പോലീസ് വില്യംസിനെ അന്വേഷിച്ച് വീട്ടിലേക്കെത്തിയപ്പോഴാണ് വില്യംസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെയും ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രണയബന്ധത്തിൽനിന്നു പിന്മാറിയ വിരോധംമൂലം കാമുകിയെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിന് മൂന്നുവർഷം തടവ്. നൂറനാട് ഇടപ്പോൺ വിഷ്ണുഭവനിൽ വിപിനെ(37)യാണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി-മൂന്ന് ജഡ്ജി ഷുഹൈബ് ശിക്ഷിച്ചത്.
2011 ഫെബ്രുവരി 10-നു രാവിലെയാണ് കേസിനാസ്പദമായ സംഭവം. താമരക്കുളം ചാവടി ജങ്ഷനിലെ ബസ്‌സ്റ്റോപ്പിൽ ബസ് കയറാൻനിന്ന യുവതിയെ വിപിൻ ഓടിച്ചുവന്ന കാറിടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
നൂറനാട് പോലീസ് സബ് ഇൻസ്‌പെക്ടറായിരുന്ന പി.കെ. ശ്രീധരനാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർമാരായ സി. വിധു, എൻ.ബി. ഷാരി എന്നിവർ ഹാജരായി.
പതിമൂന്നുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ശിശുക്ഷേമ സമിതിയും ബാലാവകാശ കമ്മീഷനും ഇന്ന് സ്‌കൂളിൽ പരിശോധന നടത്തും. തേവലക്കര ബോയ്സ് എച്ച് എസിലെ തകര ഷീറ്റ് പാകിയ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് ത്രീഫേസ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
വിദ്യാർത്ഥിയ്ക്ക് ഷോക്കേറ്റ വൈദ്യുതി ലൈൻ തിങ്കളാഴ്ചയ്‌ക്കുള്ളിൽ മാറ്റുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്ക് വിശദമായ റിപ്പോർട്ട് കൈമാറും. സ്‌കൂളിലെ പ്രധാനാദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു. സ്‌കൂളിൽ പൊലീസ് ഇന്ന് വീണ്ടും പരിശോധന നടത്തും. കൂടാതെ സ്‌കൂൾ അധികൃതരുടെ മൊഴിയും രേഖപ്പെടുത്തും.
ഇന്നലെ രാവിലെ 9.15 ഓടെയായിരുന്നു അപകടമുണ്ടായത്. ട്യൂഷൻ കഴിഞ്ഞ് സ്കൂളിലെത്തിയ മിഥുൻ ക്ലാസ് മുറിയിൽ സഹപാഠികൾക്കൊപ്പം കളിക്കുകയായിരുന്നു. സഹപാഠിയുടെ ചെരുപ്പ് തകര ഷെഡിന് മുകളിൽ വീണു. ഇതെടുക്കാനായി ഡെസ്ക്കിന് മുകളിൽ കസേരയിട്ട് മിഥുൻ അരഭിത്തിക്ക് മുകളിലുള്ള തടിപ്പാളികൾക്കിടയിലൂടെ ഷെഡിന് മുകളിൽ ഇറങ്ങി. ചെരുപ്പിന് അടുത്തേക്ക് നടക്കവേ, കാൽവഴി ത്രീ ഫേസ് ലോ ടെൻഷൻ വൈദുതി ലൈനിലേക്ക് വീഴുകയായിരുന്നു.
സഹപാഠികളുടെ നിലവിളി കേട്ട് ഓടിയെത്തിയ കായികാദ്ധ്യാപകൻ തടിപ്പാളികൾ പൊളിച്ച് ഷെഡിന് മുകളിൽ കയറി പലക ഉപയോഗിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൂടുതൽ അദ്ധ്യാപകരുടെ സഹായത്തോടെ ബെഞ്ച് ഉപയോഗിച്ച് മിഥുനെ വേർപ്പെടുത്തുകയായിരുന്നു. പൊള്ളൽ ഏറ്റിരുന്നില്ലെങ്കിലും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരിച്ചു.
വിളന്തറ മനുഭവനിൽ മനുവിന്റെയും സുജയുടെയും മൂത്തമകനാണ് മിഥുൻ. സുജ വിദേശത്താണ്. ഇന്നലെ വീഡിയോ കോളിലൂടെ ബന്ധുക്കൾ മരണ വിവരം അറിയിച്ചിരുന്നു. സുജ നാളെ നാട്ടിലെത്തും. അതിനുശേഷമായിരിക്കും മിഥുന്റെ മൃതദേഹം സംസ്‌കരിക്കുക.
അമേരിക്കയില്‍ എത്തുന്നവര്‍ രാജ്യത്തെ വിസ നിയമങ്ങള്‍ ലംഘിച്ചാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇന്ത്യയിലെ യു.എസ് എംബസിയുടെ മുന്നറിയിപ്പ്.
അക്രമം, കവര്‍ച്ച എന്നിവ നടത്തുന്നത് വിസ റദ്ദാക്കാന്‍ ഇടയാക്കുമെന്ന് എംബസി അറിയിച്ചു. മാത്രമല്ല, ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഭാവിയില്‍ യു.എസ് വിസയ്ക്ക് അയോഗ്യരാകുമെന്നും എംബസിയുടെ മുന്നറിയിപ്പിലുണ്ട്.
അമേരിക്കയിലെ ഇല്ലിനോയിസില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരു ലക്ഷത്തിലധികം രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ച ഇന്ത്യന്‍ വനിത പിടിയിലായതിന് പിന്നാലെയാണ് എംബസിയുടെ ഉപദേശം. അമേരിക്കയിലെത്തുന്ന വിദേശ സന്ദര്‍ശകര്‍ രാജ്യത്തെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എംബസി അഭ്യര്‍ത്ഥിച്ചു.
സന്ദര്‍ശക വിസയില്‍ അമേരിക്കയിലേക്ക് വരുന്നവര്‍ രാജ്യത്തെ ക്രമസമാധാന നിലയെ മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മെയ് ഒന്നിന് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 1.11 ലക്ഷം രൂപ വരുന്ന സാധനങ്ങള്‍ മോഷ്ടിച്ച് കടക്കാന്‍ ശ്രമിച്ച സ്ത്രീയെ പൊലീസ് പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നലെയാണ് എംബസിയുടെ പ്രതികരണം.
ഏഴ് മണിക്കൂറോളം ഇവര്‍ സ്റ്റോറില്‍ ചുറ്റിത്തിരിയുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഓരോ സാധനങ്ങള്‍ എടുക്കുന്നതും പിന്നീട് ഫോണില്‍ എന്തോ പരിശോധിക്കുന്നതും ജീവനക്കാര്‍ ശ്രദ്ധിച്ചു. ഒടുവില്‍ പണം അടയ്ക്കാതെ സാധനങ്ങളുമായി പുറത്തു പോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ പൊലീസിനെ വിളിച്ചത്.
പിടിക്കപ്പെട്ടതോടെ പണം നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കാന്‍ സ്ത്രീ ശ്രമിച്ചു. ക്ഷമിക്കണമെന്നും താന്‍ ഈ രാജ്യത്തുള്ള ആളല്ലെന്നും ഇവിടെ താമസമാക്കാന്‍ പോകുന്നില്ലെന്നുമാണ് അവര്‍ പറഞ്ഞത്.
എന്നാല്‍ ഇന്ത്യയില്‍ സാധനങ്ങള്‍ മോഷ്ടിക്കാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ടോയെന്നും താന്‍ അങ്ങനെ കരുതുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥ ഇവര്‍ക്ക് മറുപടി നല്‍കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നു. സ്ഥാപനത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സ്ത്രീയെ കൈയില്‍ വിലങ്ങണയിച്ചാണ് പൊലീസുകാര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര മാര്‍ഗങ്ങള്‍ തേടുന്നത് തുടരുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ”ചില സൗഹൃദ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇതു വളരെ വൈകാരികമായ വിഷയമാണ്. കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ട്. കുടുംബത്തെ സഹായിക്കാന്‍ നിയമസഹായം നല്‍കുകയും ഒരു അഭിഭാഷകനെ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നം പരിഹാരത്തിനായ പ്രാദേശിക അധികാരികളെയും ബന്ധപ്പെട്ടിട്ടുണ്ട്. നിമിഷപ്രിയയുടെ കുടുംബത്തിന് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ധാരണയിലെത്താന്‍ കൂടുതല്‍ സമയം ലഭിക്കുന്നതിനായാണ് ഇത് ചെയ്തത്. ജൂലൈ 16നു നിശ്ചയിച്ചിരുന്ന വധശിക്ഷ യെമന്‍ സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ട്.” വിദേശകാര്യ വക്താവ് പറഞ്ഞു.
വധശിക്ഷ എത്ര നാളത്തേക്കാണ് മാറ്റിവച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കുടുംബങ്ങള്‍ തമ്മിലുള്ള ചര്‍ച്ച ഉടന്‍ ഫലപ്രാപ്തിയിലെത്തുമെന്നാണു പ്രതീക്ഷയെന്നു മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. പ്രാദേശിക ജയില്‍ അധികൃതരുമായും പ്രോസിക്യൂഷന്‍ ഓഫിസുമായും സൗദിയിലെ ഇന്ത്യന്‍ എംബസി ചര്‍ച്ച നടത്തുകയും കുടുംബങ്ങള്‍ തമ്മില്‍ ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. അതേ സമയം അഖിലേന്ത്യ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ നടത്തി ഇടപെടുകളെ സംബന്ധിച്ച് അറിവില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീപ് ജയ്സ്വാള്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
ബിസിനസ് പങ്കാളിയായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് നിമിഷപ്രിയയെ വധശിക്ഷയ്ക്കു വിധിച്ചത്. ബുധനാഴ്ച നിശ്ചയിച്ചിരുന്ന വധശിക്ഷ വിവിധ തലങ്ങളില്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്നു മാറ്റിവച്ചിരുന്നു. ആഭ്യന്തരയുദ്ധം നടക്കുന്ന യെമനില്‍ നിലവില്‍ ഇന്ത്യയ്ക്ക് എംബസിയില്ല. ഇതു വിദേശകാര്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഇടപെടലിനു തടസ്സമായിരുന്നു. നിമിഷപ്രിയയെ പാര്‍പ്പിച്ചിട്ടുള്ള ജയിലുള്‍പ്പെടുന്ന സനാ നഗരം യെമനിലെ വിമതവിഭാഗമായ ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഇവരുമായി ഇന്ത്യയ്ക്കു കാര്യമായ ബന്ധമില്ലാത്ത സാഹചര്യത്തില്‍ പ്രാദേശിക മധ്യസ്ഥരുടെയും ഇറാന്‍ സര്‍ക്കാരിന്റെയും മറ്റും സഹായത്തോടെയാണ് ഇടപെടലുകള്‍. കൊല്ലപ്പെട്ടയാളുടെ കുടുംബവുമായുള്ള ചര്‍ച്ചയ്ക്ക് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെയാണ് നിമിഷപ്രിയയുടെ കുടുംബം ചുമതലപ്പെടുത്തിയിട്ടുള്ളത്.