Latest News

നിയമസഭയില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചതടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. സനീഷ് കുമാര്‍, എം വിന്‍സെന്റ്, റോജി എം ജോണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ശബരിമല വിഷയം ഉയര്‍ത്തി നാലാം ദിവസവും പ്രതിപക്ഷം സഭയില്‍ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. ഈ സംഭവവികാസത്തില്‍ വാച്ച്‌ ആന്റ് വാഡ് ഇടപെടുകയും ഉന്തുംതള്ളും വാക്കേറ്റവും ഉണ്ടാകുകയായിരുന്നു. നിയമസഭ ആരംഭിച്ചതു മുതല്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ‘അയ്യപ്പന്റെ സ്വര്‍ണം ചെമ്ബാക്കിയ എല്‍ഡിഎഫ് രാസവിദ്യ’ എന്നെഴുതിയ ബാനറുകളും ഉയര്‍ത്തിയിരുന്നു. സ്പീക്കറുടെ ഡയസിലേക്ക് കടക്കാന്‍ ശ്രമിച്ച എംഎല്‍എമാരെ വാച്ച്‌ ആന്റ് വാര്‍ഡ് പ്രതിരോധിച്ചതോടെയാണ് ഉന്തുംതള്ളുമുണ്ടായത്.

സംഘര്‍ഷത്തില്‍ വാച്ച്‌ ആന്‍ഡ് വാരിഡിന് പരിക്കേറ്റു. പിന്നാലെ സ്പീക്കര്‍ സഭ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി. പിന്നീട് വീണ്ടും ആരംഭിച്ചെങ്കിലും സഭാ നടപടികള്‍ ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. ഭരണപക്ഷം പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ സഭയില്‍ ഗുണ്ടായിസമാണെന്ന് മന്ത്രി എംബി രാജേഷ് കുറ്റപ്പെടുത്തി. സസ്പെന്‍ഡ് ചെയ്യേണ്ട തരത്തിലുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് നടപടിക്കിരയായ എംഎല്‍എ മാരുടെ അഭിപ്രായം.

പൂള്‍: ആലാപന വൈഭവത്തിന്റെയും നൃത്ത ചാരുതയുടെയും വിസ്‌മയക്കാഴ്‌ചകളുമായി നീലാംബരി സീസണ്‍ 5 എത്തുകയായ്‌. വിമ്പോണിലെ അലന്‍ഡെയ്‌ല്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഈ മാസം 11 നാണ്‌ നീലാംബരി അരങ്ങേറുന്നത്‌. കഴിഞ്ഞ വര്‍ഷം നീലാംബരിക്കു വേദിയ പൂള്‍ ലൈറ്റ്‌ ഹൗസില്‍ ഇവന്റ്‌ മാനേജ്‌മെന്റ്‌ നിയന്ത്രണങ്ങളെത്തുടര്‍ന്ന്‌ പലര്‍ക്കും പ്രവേശനം ലഭിച്ചിരുന്നില്ല. ഈ സാഹചര്യം ഒഴിവാക്കാനാണ്‌ ഇക്കുറി നീലാംബരി സീസണ്‍ 5 അലന്‍ഡെയ്‌ല്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തുന്നതെന്ന്‌ അധികൃതര്‍ അറിയിച്ചു. വിവിധ ഘട്ടങ്ങളിലായ്‌ നടന്ന സ്‌ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട നിരവധി ഗായകരാണ്‌ പാട്ടഴകിന്റെ സ്വരലയ വിന്യാസം തീര്‍ക്കുക. ഇതിനു പുറമേ മെയ്‌ വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്‌ത നര്‍ത്തകരും നീലാംബരി സീസണ്‍ 5ന്റെ മാറ്റു കൂട്ടാനെത്തുന്നു.

2021ല്‍ ഗിരീഷ്‌ പുത്തഞ്ചേരി നൈറ്റ്‌ എന്ന പേരില്‍ നടത്തിയ സ്റ്റേജ്‌ പ്രോഗ്രാമിന്‌ വലിയ സ്വീകാര്യത ലഭിച്ചതോടെയാണ്‌ സംഘാടകര്‍ നീലാംബരി മെഗാഷോ പരമ്പര ആരംഭിക്കുന്നത്‌. യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പുതുമുഖഗായകരും കുരുന്നു പ്രതിഭകളും നീലാംബരി സീസണ്‍ 5 ല്‍ പങ്കെടുക്കുമെന്ന്‌ പരിപാടിയുടെ അമരക്കാരനായ മനോജ്‌ മാത്രാടന്‍ പറഞ്ഞു. യുകെയിലെ സ്‌റ്റേജ്‌ ഷോകളില്‍ സ്ഥിരം സാന്നിധ്യമായ പ്രശസ്‌ത ഗായകരും അരങ്ങിലെത്തും. തനി നാടന്‍ കേരള സ്‌റ്റൈല്‍ ഭക്ഷണ വിഭവങ്ങളുള്‍പ്പെടുത്തിയിട്ടുള്ള ഫുഡ്‌ കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്‌. ഉച്ചയ്‌ക്ക്‌ രണ്ടുമണിക്കാണ്‌ പരിപാടി ആരംഭിക്കുക.

കൊച്ചി കുണ്ടന്നൂർ ജംഗ്ഷനിൽ വൻ കവർച്ച. സ്റ്റീൽ വില്പന കേന്ദ്രത്തിൽ നിന്നാണ് മൂന്ന് പേരടങ്ങിയ സംഘം തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്നത്. മുഖംമൂടി ധരിച്ച സംഘം പെപ്പർ സ്പ്രേ അടിച്ച ശേഷമാണ് ആക്രമണം നടത്തിയത്. പണം ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനത്തോടെയാണ് സംഘം വല വീശിയത് .

പോലീസിന്റെ വിവരമനുസരിച്ച്, “ട്രേഡിങ് പ്രോഫിറ്റ് ഫണ്ട്” എന്ന പേരിലാണ് സംഘം എത്തിയതെന്ന് പറയുന്നു. 80 ലക്ഷം രൂപ ക്യാഷായി കൊടുത്താൽ ഒരു കോടി രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാമെന്ന് അവർ പറഞ്ഞിരുന്നു. സ്റ്റീൽ വ്യാപാരിയായ സുബിൻ എന്നയാളാണ് ഈ വാഗ്ദാനത്തിൽ വീണത്. പണം കൈമാറിയതിന് ശേഷം സംഘം പെപ്പർ സ്പ്രേ അടിച്ച് പണം പിടിച്ച് കാറിൽ കയറി രക്ഷപ്പെട്ടു.

സംഭവത്തിനു പിന്നാലെ പൊലീസ് വ്യാപകമായ അന്വേഷണം തുടങ്ങി. എറണാകുളം വടുതല സ്വദേശി സജി എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തിലെ മറ്റു രണ്ട് പേരെയും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നു. കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച്‌ വരുകയാണ് .

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. അടുത്ത അഞ്ച് ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഇത് കിഴക്കൻ-തെക്കു കിഴക്കൻ ദിശയിൽ അറബിക്കടലിന്റെ മദ്ധ്യഭാഗത്തേക്ക് നീങ്ങി അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി കുറയാൻ സാധ്യത.

കന്യാകുമാരി പ്രദേശത്തും അതിനോടു ചേർന്ന ഭാഗങ്ങളിലും 1.5 കി.മീ ഉയരത്തിൽ ചക്രവാത ചുഴി നിലനിൽക്കുന്നു. വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒക്ടോബർ 10-ഓടെ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത.

കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം / ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനും ഇടിമിന്നലിനോടൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഞ്ചേശ്വരത്ത് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കടമ്പാറയിലെ പെയിന്റിംഗ് തൊഴിലാളിയായ അജിത്തും (35) സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയായ ശ്വേതയുമാണ് (27) കഴിഞ്ഞ ദിവസം മരിച്ചത്. ഇവർ ചിലരിൽ നിന്ന് പണം വാങ്ങിയതായി നാട്ടുകാർ പറയുന്നു. കടം കൊടുത്തവർ ശ്വേതയെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്‌കൂട്ടറിലെത്തിയ രണ്ട് സ്ത്രീകളാണ് ശ്വേതയെ മർദിച്ചത്. ഈ സ്ത്രീകൾ ആരാണെന്നറിയാൻ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, അജിത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സഹോദരി പറയുന്നത്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബന്ധുക്കളുടെ പരാതി ലഭിച്ചാൽ ആത്മഹത്യപ്രേരണക്കു​റ്റം കൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെടുത്ത പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതിനാൽ ചിലർ ഭീഷണിപ്പെടുത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കടമ്പാറിലെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയാണ് ശ്വേത. സ്കൂളിലെ എല്ലാം പ്രവർത്തനങ്ങളിലും സജീവമായിരുന്നുവെന്നാണ് സഹപ്രവർത്തകൾ പറയുന്നത്. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങളൊന്നും ശ്വേത പറയാറില്ലെന്നും സഹപ്രവർത്തകർ പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അജിത്ത് ഭാര്യ ശ്വേതയേയും മകനെയും കൂട്ടി ബന്തിയോട്ടെ സഹോദരിയുടെ വീട്ടിലെത്തിയത്. ഇവിടെ അധിക സമയം ചെലവഴിച്ചിരുന്നില്ല. ഒരിടം വരാൻ പോകാനുണ്ടെന്നു പറഞ്ഞാണ് മകനെ വീട്ടിലാക്കി ഇറങ്ങിയത്. പിന്നീട് വീട്ടിലെത്തി വിഷം കഴിക്കുകയായിരുന്നു.

ഇരുവരെയും നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ സംസാരിച്ചിരുന്നതായി പറയുന്നു. മംഗളൂരു ആശുപത്രിയിലെത്തിയ മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഇഷ്ട പ്രണയത്തിന്റെ കഥ പറയുന്ന മ്യൂസിക്കൽ ഷോർട്ട് ഫിലിം “എന്നും നീയേ “അണിയറയിൽ ഒരുങ്ങുന്നു
പൂർണമായും യുകെയിൽ ചിത്രീകരിച്ച , യൂകെയിലെ ഒരുപിടി കലാകാരന്മാർ അരങ്ങിലും അണിയറയിലും ഒരുപോലെ അണിനിരക്കുന്ന ഈ ഷോർട്ട് ഫിലിം മല്ലു സ്റ്റോറി കഫെയും , ബോൺസ് ഡിജിറ്റൽ ഗാർഡൻ സ്റ്റുഡിയോയും ചേർന്നാണ് നിർമിക്കുന്നത് .ലിനോ ജി അലക്സ് രചനയും സംവിധാനവും കൈകാര്യം ചെയ്യുന്ന ഷോർട്ഫിലിമിൽ സംഗീത സംവിധാനവും ഗാനാലാപനവും ബോണി കുരിയൻ ആണ് , സിനിമാറ്റോഗ്രഫി ജിബിൻ ആന്റണി , അഭിനയിക്കുന്നത് മുഴുവൻ യൂകെയിൽ നിന്നുള്ള പുതുമുഖ താരങ്ങളാണ്.

നവോദയ താരങ്ങളുടെ അഭിനയം മാത്രമല്ല, കഥ പറയുന്ന രീതിയും കാഴ്ചപ്പാടും ഈ ചിത്രത്തിന് പുതുമ നൽകുമെന്നാണ് അണിയറ വിശ്വാസം. ചിത്രീകരണം പൂർത്തിയായി നവംമ്പറിലേക്കു പ്രേക്ഷകരിലേക്ക് എത്തും

പുതുമുഖങ്ങളേയും പരീക്ഷണാത്മകമായ കഥകളേയും മലയാള പ്രേക്ഷകര് എപ്പോഴും ഏറ്റെടുത്തിട്ടുണ്ട്.

യു.കെ.യിലെ കായിക പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ഓൾ യു.കെ. പുരുഷ-വനിതാ വടംവലി മത്സരം ഒക്ടോബർ നാലിന് ലിവർപൂളിലെ നോസ്ലി ലീഷർ & കൾച്ചർ പാർക്ക് ഹാളിൽ (Knowsley Leisure & Culture Park Hall, Huyton) വിജയകരമായി സമാപിച്ചു. മലയാളി സമൂഹത്തിനുവേണ്ടി നിരന്തരമായി പ്രവർത്തിച്ച ജോസ് കണ്ണങ്കരയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ട് സ്ഥാപിച്ചതാണ് ഈ മെമ്മോറിയൽ ട്രോഫി. ഉദ്ഘാടന ചടങ്ങിനിടെ സംസാരിച്ച പ്രോഗ്രാം കോ-ഓർഡിനേറ്റർ ഹരികുമാർ ഗോപാലൻ, ഈ കായിക മാമാങ്കത്തിന്റെ പ്രചോദനം ലിവർപൂൾ മലയാളി സമൂഹത്തിനായി ജീവിതം സമർപ്പിച്ച ജോസ് കണ്ണങ്കരയുടെ ഓർമ്മകളിലാണ് കുടികൊള്ളുന്നതെന്ന് പറഞ്ഞു. അന്തരിച്ച ജോസ് കണ്ണങ്കരയുടെ മകൾ രേഷ്മ ജോസ് അദ്ദേഹത്തെക്കുറിച്ചുള്ള സ്‌നേഹപൂർവമായ ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തു.

ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ), ലിവർപൂൾ ടൈഗേഴ്‌സ് എന്നിവർ സംയുക്തമായാണ് ഈ കായികമാമാങ്കത്തിന് ആതിഥേയത്വം വഹിച്ചത്. യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മികച്ച പരിശീലനം നേടിയ 5 വനിതാ ടീമുകളും 15 പുരുഷ ടീമുകളും ഉൾപ്പെടെ ആകെ 20 ടീമുകളാണ് ഈ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ എത്തിയത്.

റോയൽ ഡെലിക്കസിയും ലൈഫ്‌ലൈനുമാണ് വിജയികൾക്ക് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കെന്റിൽ നിന്ന് ഉള്ള ടൺബ്രിഡ്ജ് വെൽസ് ടസ്കേഴ്സ് ചാമ്പ്യന്മാർക്ക് 1250 പൗണ്ടും ട്രോഫിയും റോയൽ ഡെലിക്കസി ഉടമ വിനോദിന്റെ മകൾ മിത്ര സമ്മാനിച്ചു. രണ്ടാം സ്ഥാനം ലഭിച്ച സ്റ്റോക്ക് ലയൺസ് ടീമിന് 850 പൗണ്ടും ട്രോഫിയും ലൈഫ്‌ലൈൻ കൈമാറി. മൂന്നാം സ്ഥാനം ലഭിച്ച ചാലഞ്ചേഴ്സ് സാലിസ്ബറിക്ക് 500 പൗണ്ടും ട്രോഫിയും ലിവർപൂൾ ടൈഗേഴ്‌സ് ക്യാപ്റ്റനും ട്രഷററും കൂടി സമ്മാനിച്ചു. നാലാം സ്ഥാനം ലഭിച്ച കൊമ്പൻസ് കാന്റർബറിക്കു 350 പൗണ്ടും ട്രോഫിയും ലഭിച്ചപ്പോൾ അഞ്ചുമുതൽ എട്ടാം സ്ഥാനങ്ങൾ വരെയുള്ള ടീമുകൾക്ക് പ്രത്യേകമായി 150 പൗണ്ട് വീതം ക്യാഷ് പ്രൈസും ട്രോഫിയും ലഭിച്ചു.

ലീമയുടെ സ്വന്തം വനിതാ ടീം ആവേശകരമായ പ്രകടനത്തിലൂടെ ജോസ് കണ്ണങ്കര മെമ്മോറിയൽ ട്രോഫി സ്വന്തമാക്കി, യു.കെ.യിലെ ഏറ്റവും മികച്ച വടംവലി ടീം എന്ന പദവിക്ക് അർഹരായി. Oldham and Worcester വനിതാ ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 500 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 250 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 100 പൗണ്ടും ട്രോഫിയും ലഭിച്ചു.

രുചിയുടെ വൈവിധ്യങ്ങൾ ഒരുക്കി ഗോൾഡ് മൈൻ റെസ്റ്റോറൻ്റ് രാവിലെ മുതൽ തന്നെ കാണികൾക്കും മത്സരാർത്ഥികൾക്കും മികച്ച ഭക്ഷണം ഒരുക്കിയിരുന്നു. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും ലിമയുടെയും ലിവർപൂൾ ടൈഗേഴ്‌സിന്റെയും നേതൃത്വം നന്ദി അറിയിച്ചു. ഈ ഇവന്റ് ഇത്രയും മികച്ച രീതിയിൽ സംഘടിപ്പിക്കാൻ സഹായിച്ച എല്ലാ സന്നദ്ധ പ്രവർത്തകർക്കും, മത്സരത്തിന് പ്രോത്സാഹനവുമായി എത്തിയ കാണികൾക്കും, സാമ്പത്തികമായി പിന്തുണച്ച സ്പോൺസർമാർക്കും ലിവർപൂൾ മലയാളി അസോസിയേഷനും ലിവർപൂൾ ടൈഗേഴ്‌സും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

വടംവലി മത്സരം യു.കെ.യിലെ മലയാളികൾക്കിടയിലെ സാമൂഹിക കൂട്ടായ്മ കൂടുതൽ ഊട്ടിയുറപ്പിക്കാൻ സഹായിച്ചതായും, ഇനിയും ഇത്തരം സംരംഭങ്ങൾ തുടരുമെന്നും സംഘാടകർ അറിയിച്ചു. യു.കെ. മലയാളി സമൂഹത്തിനിടയിൽ ഒത്തൊരുമയും കായിക സൗഹൃദവും ശക്തിപ്പെടുത്തുന്ന അടുത്ത വർഷത്തെ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് യു.കെ. മലയാളി സമൂഹം.

ന്യൂസ് ഡെസ്ക് . മലയാളം യുകെ

കീത്തിലി മലയാളി അസ്സോസിയേഷനും പ്രതീക്ഷ കൾച്ചറൽ മലയാളി അസ്സോസിയേഷനും ഒരുമിച്ച് അണിയിച്ചൊരുക്കുന്ന എം ക്യൂബ് മാജിക് നൈറ്റ് ഷോ നവംബർ 2 ന് കീത്തിലി വിക്ടോറിയാ ഹാളിൽ അരങ്ങേറും. ഒരിടവേളയ്ക്കു ശേഷം മാന്ത്രിക ചെപ്പ് കൈയ്യിലെടുക്കുന്ന ലോകപ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടും ടീമും നയിക്കുന്ന മെഗാ ഷോയുടെ ടിക്കറ്റിൻ്റെ ഔദ്യോഗിക ഉദ്ഘാടനം രണ്ട് അസ്സോസിയേഷനുകളുടെ ഭാരവാഹികളുടെ സാന്നിധ്യത്തിൽ കീത്തിലി മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് ഷിബു മാത്യൂ നിർവ്വഹിച്ചു. സെറിബ്രൽ പാൾസി രോഗം ബാധിച്ച ഗോഡ്സൺ പി ഷിജുവിന് ആദ്യടിക്കറ്റ് നൽകിയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. കീത്തിലിയിൽ താമസിക്കുന്ന ഷിജു പൂണോലി ജോയ്സി ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്ത മകനാണ് ഗോഡ് വിൻ. ഗോഡ് വിനെ കൂടാതെ ഗ്ലോറിയ, സെനോറാ എന്ന രണ്ട് പെൺകുട്ടികളുമിവർക്കുണ്ട്.

ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ജീവിതം ഒഴിഞ്ഞു വെച്ച ഗോപിനാഥ് മുതുകാട് തൻ്റെ പ്രതിജ്ഞ ലംഘിച്ച് പുറത്തെടുക്കുന്ന വിസ്മയങ്ങൾ മെഗാ ഷോ കളർഫുള്ളാക്കുമെന്നതിൽ സംശയമില്ല. നൂറ് കോടി രൂപാ മുതൽമുടക്കിൽ കാസർഗോഡ് ആരംഭിക്കുന്ന മുതുകാടിൻ്റെ സ്വപ്നമായ ബൗദ്ധിക വികാസമെന്ന പൂർണ്ണമാകാത്ത കുട്ടികൾക്കുള്ള അന്താരാഷ്ട്ര കേന്ദ്രത്തിനായുള്ള ധനശേഖരാർത്ഥം നടത്തുന്ന മെഗാ ഷോയാണ് എം ക്യൂബ് എന്ന വിളിപ്പേരിട്ട മാജിക്‌ നൈറ്റ്.

പാലാ പള്ളി തിരുപ്പള്ളി എന്ന ഒരൊറ്റ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന അതുൽ നറുകര, മഞ്ച് സ്റ്റാർ, സരിഗമപഥനിസ തുടങ്ങിയ ടെലിവിഷൻ ഷോയിലൂടെ വിജയക്കൊടി പാറിച്ച് സിനിമയിലെത്തിയ ശ്വേതാ അശോകിനോടൊപ്പം തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഒട്ടേറെ പ്രശസ്ത ഗാനങ്ങളുടെ കവർ വേർഷൻ വയലിൻ ഒരുക്കി സംഗീതപ്രേമികളുടെ മനം കവർന്ന വിഷ്ണു അശോക് തുടങ്ങിയവരാണ് മുതുകാട് ഷോയുടെ അമരക്കാർ.

നവംബർ രണ്ട് ഞായറാഴ്ച വൈകുന്നേരം കീത്തിലി വിക്ടോറിയാ ഹാളിൽ അരങ്ങേറുന്ന മെഗാ ഷോയുടെ ടിക്കറ്റുകൾക്ക് വൻ തിരക്കാണുള്ളത്. 400 സീറ്റുകൾ മാത്രമുള്ള വിക്ടോറിയാ ഹാളിൽ 300 സീറ്റുകൾ 10 പൗണ്ട് നിരക്കിൽ സിൽവറും, 80 സീറ്റുകൾ 25 പൗണ്ട് നിരക്കിൽ ഗോൾഡും, 20 സീറ്റുകൾ 50 പൗണ്ട് നിരക്കിൽ ഡയ്മണ്ടുമായി ക്രമപ്പെടുത്തിയിരിക്കുന്നു.

ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

Sreejesh – 07735773231
Jomesh – 07404771500
Renjith – 07492180908
Libin – 07436855482
Lisa – 07552 242806
Tom – 07727622470
Shibu – 07411443880

ലണ്ടൻ: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിള്‍സ് നാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിന് മുന്നോടിയായുള്ള റീജിയണൽ മത്സരങ്ങൾക്ക് ചെംസ്ഫോർഡിൽ ആവേശകരമായ തുടക്കം കുറിച്ചു. 2025 ഒക്ടോബർ 5-ന് മിഡ്മേ സ്പോർട്സ് സെന്ററിൽ നടന്ന വാശിയേറിയ മത്സരത്തിൽ 12 ഓളം ടീമുകൾ പങ്കെടുത്തു. സമീക്ഷ യുകെ നാഷണൽ കമ്മിറ്റി അംഗം ശ്രി. ആന്റണി ജോസ് ഔപചാരികമായി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി വിപിൻ രാജ്, അർജുൻ മുരളി, ഷോണി ജോസഫ്, വിനു സർദാർ, ജോസ് അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.

സമീക്ഷ യുകെ യുടെ 32 യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 17 ഓളം റീജിയണുകളിൽ ഈ വർഷം റീജിയണൽ ലീഗ് മത്സരങ്ങൾ നടക്കും. ഇതിലൂടെ നവംബർ 9-ന് ഷെഫീൽഡിൽ വെച്ച് നടക്കുന്ന ഗ്രാൻഡ്ഫിനാലെയിൽ മാറ്റുരയ്ക്കാനുള്ള മികച്ച ഡബിള്‍സ് ടീമുകളെ കണ്ടെത്തുകയാണ് ലക്ഷ്യം.

വാശിയേറിയ മത്സരം നടന്ന ചെംസ്ഫോർഡ് റീജിയണൽ ടൂർണമെന്റിൽ ആൽവിൻ – ദീപു കൂട്ടുകെട്ട് ഒന്നാം സ്ഥാനവും, സാം – ബാലു കൂട്ടുകെട്ട് രണ്ടാം സ്ഥാനവും, ആരുഹ്യ & ലവ് ഗോയൽ ടീമുകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫികൾ സമീക്ഷ നാഷണൽ കമ്മിറ്റി അംഗം ശ്രീ. ആന്റണി ജോസഫ് യൂണിറ്റ് സെക്രട്ടറി വിപിൻ രാജ്, അർജുൻ മുരളി, ഷോണി ജോസഫ്, വിനു സർദാർ, ജോസ് അഗസ്റ്റിൻ എന്നിവർ ചേർന്ന് സമ്മാനിച്ചു.

മത്സരത്തിന്റെ മുഴുവൻ നിയന്ത്രണം സമീക്ഷ ചെംസ്ഫോർഡ് യൂണിറ്റ് നേതൃത്വം മികച്ച രീതിയിൽ കൈകാര്യം ചെയ്തു. ഈ വിജയകരമായ തുടക്കം സമീക്ഷ യുകെയുടെ തുടർന്നുള്ള കായിക പ്രവർത്തനങ്ങക്ക് പുതിയ ഊർജ്ജം പകർന്നതായി സംഘാടകർ അഭിപ്രായപ്പെട്ടു.

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോൽസവത്തിന് മുന്നോടിയായി നടക്കുന്ന റീജിയണൽ മത്സരങ്ങൾക്ക് തുടക്കമായി . രൂപതയിലെ പന്ത്രണ്ട് റീജിയണുകളിലെ നൂറിലധികം ഇടവകകൾ/മിഷനുകൾ / പ്രൊപ്പോസ്ഡ് മിഷനുകളിൽനിന്നുമുള്ള മത്സരാർത്ഥികളാണ് ദേശീയ തലത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്.
റീജിയണൽ തലത്തിൽ നടക്കുന്ന മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി റീജിയണൽ കോർഡിനേറ്റർമാർ അറിയിച്ചു.

മത്സരങ്ങൾ എല്ലാ റീജിയണുകളിലും ഏകീകൃതമായ രീതിയിൽ നടക്കുന്നതിനായി നിയമാവലിയും വിഷയങ്ങളും ക്രമബദ്ധമായി തയ്യാറാക്കിയിട്ടുണ്ട്. രജിസ്ട്രേഷനും നടത്തിപ്പും സംബന്ധിച്ച രൂപതാകേന്ദ്രത്തിന്റെ നിർദേശങ്ങൾ രൂപത ബൈബിൾ അപ്പസ്റ്റോലേറ്റ് ഇതിനകം തന്നെ എല്ലാ റീജിയണുകളിലും കൈമാറിയിട്ടുണ്ട്. കലോൽസവ രജിസ്ട്രേഷനുകൾക്കായി ബൈബിൾ അപ്പസ്റ്റോലേറ്റ് നൽകിയിരിക്കുന്ന ഔദ്യോഗിക രജിസ്ട്രേഷൻ ഫോം മാത്രമേ ഉപയോഗിക്കാവൂ.

എല്ലാ റീജിയണുകളിലെയും മത്സരങ്ങൾ ഒക്ടോബർ 25-നകം പൂർത്തിയാകും. ഓരോ റീജിയണിൽ നിന്നും രൂപതാതല മത്സരത്തിന് യോഗ്യത നേടിയവരുടെ പേരുകൾ ഒക്ടോബർ 27-നകം റീജിയണൽ കലോൽസവ കോർഡിനേറ്റർമാർ രൂപത ബൈബിൾ അപ്പസ്റ്റോലേറ്റിനെ അറിയിക്കേണ്ടതാണ്. ഓരോ എയ്ജ് വിഭാഗത്തിലും റീജിയണൽ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന മത്സരാർത്ഥികൾക്കാണ് നവംബർ 15-ന് ലീഡ്സ് റീജിയണിലെ സ്കെന്തോർപ്പിൽ നടക്കുന്ന രൂപതാതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.

മുതിർന്നവർക്കായുള്ള ഉപന്യാസ മത്സരം ഈ വർഷം മുതൽ റീജിയണൽ തലത്തിൽ വിജയിക്കുന്നവർക്ക് മാത്രമാണ് രൂപതാതല മത്സരങ്ങളിലേക്ക് പ്രവേശനം ലഭിക്കുക. തപാൽ വഴി സമർപ്പിക്കുന്ന ഉപന്യാസ മത്സരങ്ങൾ ഈ വർഷം ഉണ്ടാകില്ല.
തലരൂപതാ തല ത്തിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഒക്ടോബർ 4-നകം പൂർത്തിയാക്കണം. ഷോർട്ട് ഫിലിം ഒക്ടോബർ 12 രാത്രി 12 മണിയ്ക്ക് മുൻബായി സമർപ്പിച്ചിരിക്കണം.

നിയമാവലിയുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കുന്നതിനായി ഈ വർഷം മുതൽ FAQ പേജ് ബൈബിൾ കലോൽസവ വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കണമെന്നും ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ബൈബിൾ അപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

https://smegbbiblekalotsavam.com/?page_id=1778

 

RECENT POSTS
Copyright © . All rights reserved