Latest News

എറണാകുളം വടുതലയില്‍ ദമ്പതിമാരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം അയല്‍വാസി ആത്മഹത്യ ചെയ്തു. വടുതല സ്വദേശി ക്രിസ്റ്റഫര്‍, ഭാര്യ മേരി എന്നിവരെയാണ് കൊലപ്പെടുത്താന്‍ ശ്രമം ഉണ്ടായത്. ഇവരെ ആക്രമിച്ച വില്യംസ് എന്നയാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വടുതല ലൂര്‍ദ് ആശുപത്രിയ്ക്ക് തൊട്ടടുത്താണ് സംഭവം. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.

പള്ളിപ്പെരുന്നാളിന് പോയി മടങ്ങുകയായിരുന്ന ദമ്പതിമാരെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയാണ് വില്യം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. വാഹനവും ഭൂരിഭാഗം കത്തിനശിച്ചു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ക്രിസ്റ്റഫറിന്റെ നില ഗുരുതരമാണ്. ക്രിസ്റ്റഫറിനേയും മേരിയേയും ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണമുണ്ടായതറിഞ്ഞ് പോലീസ് വില്യംസിനെ അന്വേഷിച്ച് വീട്ടിലേക്കെത്തിയപ്പോഴാണ് വില്യംസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെയും ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പ്രണയബന്ധത്തിൽനിന്നു പിന്മാറിയ വിരോധംമൂലം കാമുകിയെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിന് മൂന്നുവർഷം തടവ്. നൂറനാട് ഇടപ്പോൺ വിഷ്ണുഭവനിൽ വിപിനെ(37)യാണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി-മൂന്ന് ജഡ്ജി ഷുഹൈബ് ശിക്ഷിച്ചത്.

2011 ഫെബ്രുവരി 10-നു രാവിലെയാണ് കേസിനാസ്പദമായ സംഭവം. താമരക്കുളം ചാവടി ജങ്ഷനിലെ ബസ്‌സ്റ്റോപ്പിൽ ബസ് കയറാൻനിന്ന യുവതിയെ വിപിൻ ഓടിച്ചുവന്ന കാറിടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.

നൂറനാട് പോലീസ് സബ് ഇൻസ്‌പെക്ടറായിരുന്ന പി.കെ. ശ്രീധരനാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർമാരായ സി. വിധു, എൻ.ബി. ഷാരി എന്നിവർ ഹാജരായി.

പതിമൂന്നുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ശിശുക്ഷേമ സമിതിയും ബാലാവകാശ കമ്മീഷനും ഇന്ന് സ്‌കൂളിൽ പരിശോധന നടത്തും. തേവലക്കര ബോയ്സ് എച്ച് എസിലെ തകര ഷീറ്റ് പാകിയ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് ത്രീഫേസ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

വിദ്യാർത്ഥിയ്ക്ക് ഷോക്കേറ്റ വൈദ്യുതി ലൈൻ തിങ്കളാഴ്ചയ്‌ക്കുള്ളിൽ മാറ്റുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്ക് വിശദമായ റിപ്പോർട്ട് കൈമാറും. സ്‌കൂളിലെ പ്രധാനാദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു. സ്‌കൂളിൽ പൊലീസ് ഇന്ന് വീണ്ടും പരിശോധന നടത്തും. കൂടാതെ സ്‌കൂൾ അധികൃതരുടെ മൊഴിയും രേഖപ്പെടുത്തും.

ഇന്നലെ രാവിലെ 9.15 ഓടെയായിരുന്നു അപകടമുണ്ടായത്. ട്യൂഷൻ കഴിഞ്ഞ് സ്കൂളിലെത്തിയ മിഥുൻ ക്ലാസ് മുറിയിൽ സഹപാഠികൾക്കൊപ്പം കളിക്കുകയായിരുന്നു. സഹപാഠിയുടെ ചെരുപ്പ് തകര ഷെഡിന് മുകളിൽ വീണു. ഇതെടുക്കാനായി ഡെസ്ക്കിന് മുകളിൽ കസേരയിട്ട് മിഥുൻ അരഭിത്തിക്ക് മുകളിലുള്ള തടിപ്പാളികൾക്കിടയിലൂടെ ഷെഡിന് മുകളിൽ ഇറങ്ങി. ചെരുപ്പിന് അടുത്തേക്ക് നടക്കവേ, കാൽവഴി ത്രീ ഫേസ് ലോ ടെൻഷൻ വൈദുതി ലൈനിലേക്ക് വീഴുകയായിരുന്നു.

സഹപാഠികളുടെ നിലവിളി കേട്ട് ഓടിയെത്തിയ കായികാദ്ധ്യാപകൻ തടിപ്പാളികൾ പൊളിച്ച് ഷെഡിന് മുകളിൽ കയറി പലക ഉപയോഗിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൂടുതൽ അദ്ധ്യാപകരുടെ സഹായത്തോടെ ബെഞ്ച് ഉപയോഗിച്ച് മിഥുനെ വേർപ്പെടുത്തുകയായിരുന്നു. പൊള്ളൽ ഏറ്റിരുന്നില്ലെങ്കിലും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരിച്ചു.

വിളന്തറ മനുഭവനിൽ മനുവിന്റെയും സുജയുടെയും മൂത്തമകനാണ് മിഥുൻ. സുജ വിദേശത്താണ്. ഇന്നലെ വീഡിയോ കോളിലൂടെ ബന്ധുക്കൾ മരണ വിവരം അറിയിച്ചിരുന്നു. സുജ നാളെ നാട്ടിലെത്തും. അതിനുശേഷമായിരിക്കും മിഥുന്റെ മൃതദേഹം സംസ്‌കരിക്കുക.

അമേരിക്കയില്‍ എത്തുന്നവര്‍ രാജ്യത്തെ വിസ നിയമങ്ങള്‍ ലംഘിച്ചാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇന്ത്യയിലെ യു.എസ് എംബസിയുടെ മുന്നറിയിപ്പ്.

അക്രമം, കവര്‍ച്ച എന്നിവ നടത്തുന്നത് വിസ റദ്ദാക്കാന്‍ ഇടയാക്കുമെന്ന് എംബസി അറിയിച്ചു. മാത്രമല്ല, ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഭാവിയില്‍ യു.എസ് വിസയ്ക്ക് അയോഗ്യരാകുമെന്നും എംബസിയുടെ മുന്നറിയിപ്പിലുണ്ട്.

അമേരിക്കയിലെ ഇല്ലിനോയിസില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരു ലക്ഷത്തിലധികം രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ച ഇന്ത്യന്‍ വനിത പിടിയിലായതിന് പിന്നാലെയാണ് എംബസിയുടെ ഉപദേശം. അമേരിക്കയിലെത്തുന്ന വിദേശ സന്ദര്‍ശകര്‍ രാജ്യത്തെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എംബസി അഭ്യര്‍ത്ഥിച്ചു.

സന്ദര്‍ശക വിസയില്‍ അമേരിക്കയിലേക്ക് വരുന്നവര്‍ രാജ്യത്തെ ക്രമസമാധാന നിലയെ മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മെയ് ഒന്നിന് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 1.11 ലക്ഷം രൂപ വരുന്ന സാധനങ്ങള്‍ മോഷ്ടിച്ച് കടക്കാന്‍ ശ്രമിച്ച സ്ത്രീയെ പൊലീസ് പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നലെയാണ് എംബസിയുടെ പ്രതികരണം.

ഏഴ് മണിക്കൂറോളം ഇവര്‍ സ്റ്റോറില്‍ ചുറ്റിത്തിരിയുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഓരോ സാധനങ്ങള്‍ എടുക്കുന്നതും പിന്നീട് ഫോണില്‍ എന്തോ പരിശോധിക്കുന്നതും ജീവനക്കാര്‍ ശ്രദ്ധിച്ചു. ഒടുവില്‍ പണം അടയ്ക്കാതെ സാധനങ്ങളുമായി പുറത്തു പോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ പൊലീസിനെ വിളിച്ചത്.

പിടിക്കപ്പെട്ടതോടെ പണം നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കാന്‍ സ്ത്രീ ശ്രമിച്ചു. ക്ഷമിക്കണമെന്നും താന്‍ ഈ രാജ്യത്തുള്ള ആളല്ലെന്നും ഇവിടെ താമസമാക്കാന്‍ പോകുന്നില്ലെന്നുമാണ് അവര്‍ പറഞ്ഞത്.

എന്നാല്‍ ഇന്ത്യയില്‍ സാധനങ്ങള്‍ മോഷ്ടിക്കാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ടോയെന്നും താന്‍ അങ്ങനെ കരുതുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥ ഇവര്‍ക്ക് മറുപടി നല്‍കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നു. സ്ഥാപനത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സ്ത്രീയെ കൈയില്‍ വിലങ്ങണയിച്ചാണ് പൊലീസുകാര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര മാര്‍ഗങ്ങള്‍ തേടുന്നത് തുടരുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ”ചില സൗഹൃദ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇതു വളരെ വൈകാരികമായ വിഷയമാണ്. കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ട്. കുടുംബത്തെ സഹായിക്കാന്‍ നിയമസഹായം നല്‍കുകയും ഒരു അഭിഭാഷകനെ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നം പരിഹാരത്തിനായ പ്രാദേശിക അധികാരികളെയും ബന്ധപ്പെട്ടിട്ടുണ്ട്. നിമിഷപ്രിയയുടെ കുടുംബത്തിന് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ധാരണയിലെത്താന്‍ കൂടുതല്‍ സമയം ലഭിക്കുന്നതിനായാണ് ഇത് ചെയ്തത്. ജൂലൈ 16നു നിശ്ചയിച്ചിരുന്ന വധശിക്ഷ യെമന്‍ സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ട്.” വിദേശകാര്യ വക്താവ് പറഞ്ഞു.

വധശിക്ഷ എത്ര നാളത്തേക്കാണ് മാറ്റിവച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കുടുംബങ്ങള്‍ തമ്മിലുള്ള ചര്‍ച്ച ഉടന്‍ ഫലപ്രാപ്തിയിലെത്തുമെന്നാണു പ്രതീക്ഷയെന്നു മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. പ്രാദേശിക ജയില്‍ അധികൃതരുമായും പ്രോസിക്യൂഷന്‍ ഓഫിസുമായും സൗദിയിലെ ഇന്ത്യന്‍ എംബസി ചര്‍ച്ച നടത്തുകയും കുടുംബങ്ങള്‍ തമ്മില്‍ ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. അതേ സമയം അഖിലേന്ത്യ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ നടത്തി ഇടപെടുകളെ സംബന്ധിച്ച് അറിവില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീപ് ജയ്സ്വാള്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

ബിസിനസ് പങ്കാളിയായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് നിമിഷപ്രിയയെ വധശിക്ഷയ്ക്കു വിധിച്ചത്. ബുധനാഴ്ച നിശ്ചയിച്ചിരുന്ന വധശിക്ഷ വിവിധ തലങ്ങളില്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്നു മാറ്റിവച്ചിരുന്നു. ആഭ്യന്തരയുദ്ധം നടക്കുന്ന യെമനില്‍ നിലവില്‍ ഇന്ത്യയ്ക്ക് എംബസിയില്ല. ഇതു വിദേശകാര്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഇടപെടലിനു തടസ്സമായിരുന്നു. നിമിഷപ്രിയയെ പാര്‍പ്പിച്ചിട്ടുള്ള ജയിലുള്‍പ്പെടുന്ന സനാ നഗരം യെമനിലെ വിമതവിഭാഗമായ ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഇവരുമായി ഇന്ത്യയ്ക്കു കാര്യമായ ബന്ധമില്ലാത്ത സാഹചര്യത്തില്‍ പ്രാദേശിക മധ്യസ്ഥരുടെയും ഇറാന്‍ സര്‍ക്കാരിന്റെയും മറ്റും സഹായത്തോടെയാണ് ഇടപെടലുകള്‍. കൊല്ലപ്പെട്ടയാളുടെ കുടുംബവുമായുള്ള ചര്‍ച്ചയ്ക്ക് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെയാണ് നിമിഷപ്രിയയുടെ കുടുംബം ചുമതലപ്പെടുത്തിയിട്ടുള്ളത്.

കൊല്ലം ഇരവിപുരം സ്വദേശിനിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാന്‍സിന്റെയും രജനിയുടെയും മകളായ അനീറ്റ ബെനാന്‍സ് (25) ആണ് മരിച്ചത്. കാനഡയില്‍ ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിലെ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു.

കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണ് ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്നു പോസ്റ്റ്മോര്‍ട്ടം നടക്കും. ഇതിന് ശേഷമേ മരണകാരണം വ്യക്തമാകൂ.

തേലപ്പിള്ളിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ യുവാവ് ആത്മഹത്യചെയ്യാന്‍ ഇടയായ കേസില്‍ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി മൂന്നുപേരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റുചെയ്തു. ഒല്ലൂര്‍ അഞ്ചേരി സ്വദേശി കൊല്ലംപറമ്പില്‍ വീട്ടില്‍ അഖില (31), ഭര്‍ത്താവ് ഒല്ലൂര്‍ അഞ്ചേരി സ്വദേശി കൊല്ലംപറമ്പില്‍ വീട്ടില്‍ ജീവന്‍ (31), സഹോദരന്‍ വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടില്‍ അനൂപ് (38) എന്നിവരെയാണ് ഇരിങ്ങാലക്കുട എസ്എച്ച്ഒ എം.എസ്. ഷാജന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. യുവാവിന്റെ ആത്മഹത്യക്കുറിപ്പ് പോലീസ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.

യുവാവിന്റെ കാമുകിയായിരുന്നു ഒന്നാംപ്രതി അഖില. മറ്റൊരു സ്ത്രീയുമായി യുവാവിന്റെ വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ അഖിലയും ഭര്‍ത്താവായ ജീവനും അഖിലയുടെ ചേട്ടനായ അനൂപും ജനുവരി 22-ന് രാത്രി 8.45-ഓടെ യുവാവിന്റെ തേലപ്പിള്ളിയിലെ വീട്ടിലെത്തി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവാവിന്റെ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിക്കൊണ്ടു പോയി. വിവാഹം മുടക്കുകയും ചെയ്തു. ഇതിലുമുള്ള മനോവിഷമത്തിലാണ് ആത്മഹത്യചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്.

സബ് ഇന്‍സ്പെക്ടര്‍മാരായ പി.ആര്‍. ദിനേശ്കുമാര്‍, സി.എം. ക്ലീറ്റസ്, സതീശന്‍, എ.എസ്.ഐ. മെഹറുന്നീസ, സി.പി.ഒ. മാരായ അര്‍ജുന്‍, തെസ്നി ജോസ്, വിനീത്, കിഷോര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)

പാലക്കാട് വീണ്ടും ഒരാള്‍ക്കു കൂടി നിപ രോഗം സ്ഥിരീകരിച്ചു.പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഹൈറിസ്‌ക് കാറ്റഗറിയില്‍ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.

അച്ഛന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ അച്ഛനൊപ്പം നിന്നത് ഇദ്ദേഹമാണ്.നിലവില്‍ പാലക്കാട് മെഡിക്കല്‍ കോളേജില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് 32 കാരനായ ഇദ്ദേഹം.പാലക്കാട് രോഗം ബാധിക്കുന്ന മൂന്നാമത്തെയാളാണ് ഇദ്ദേഹം.

പാലക്കാട് യുവതിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. യുവതി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് 58കാരന്‍ നിപ രോഗം ബാധിച്ച് മരിച്ചത്. പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കപ്പട്ടികകളിലായി ജില്ലയില്‍ 347 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

വയനാട്ടില്‍ പതിന്നാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യം നല്‍കി രണ്ടുപേര്‍ ചേര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ആദിവാസി പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. മാനന്തവാടി സ്വദേശികളായ ആഷിഖ്, ജയരാജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പ്രാഥമികമായി നല്‍കുന്ന വിവരം. പ്രതികളെ കഴിഞ്ഞ ദിവസമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷമാണ് ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്.

റോമി കുര്യാക്കോസ്

ബാൺസ്ലെ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബാൺസ്ലെയിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്‌ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം.

യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിബിൻ രാജിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച നടന്ന യൂണിറ്റ് രൂപീകരണം യോഗം ഐ ഒ സി(യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ബാൺസ്ലെ യൂണിറ്റിനെ പ്രതിനിധീകരിച്ച് അലൻ ജെയിംസ് ഒവിൽ, മനോജ്‌ മോൻസി തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജുൽ രമണൻ നന്ദി പ്രകാശിപ്പിച്ചു.

എ ഐ സി സിയുടെ നിർദേശപ്രകാരം യൂറോപ്യൻ രാജ്യങ്ങളിൽ അടുത്തിടെ നടന്ന ഐ ഒ സി – ഓ ഐ സി സി സംഘടനകളുടെ ലയനശേഷം യു കെയിൽ പുതിയതായി രൂപീകൃതമാകുന്ന പ്രഥമ യൂണിറ്റും ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേൽക്കുന്ന നാലാമത്തെ യൂണിറ്റുമാണ് ബാൺസ്ലെ യൂണിറ്റ്.

കോൺഗ്രസ്‌ പാർട്ടിയുടെ വിദ്യാർത്ഥി – യുവജന പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്നവരും ബാൺസ്ലെയിലെ സാമൂഹിക – സാംസ്കാരിക മണ്ഡലത്തിലെ വ്യക്തിത്വങ്ങളും ഉൾപ്പെട്ടതാണ് ഭാരവാഹി പട്ടിക.

സംഘടനയുടെ പ്രവർത്തനം യു കെയിലുടനീളം വ്യാപിപ്പിച്ചുകൊണ്ട് കൂടുതൽ യൂണിറ്റുകൾ വരും ദിവസങ്ങളിൽ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയാണെന്ന് ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു.

ഭാരവാഹികൾ:

പ്രസിഡന്റ്‌: ബിബിൻ രാജ് കുരീക്കൻപാറ

വൈസ് പ്രസിഡന്റ്‌: അനീഷ ജിജോ

ജനറൽ സെക്രട്ടറി: രാജുൽ രമണൻ

ജോയിന്റ് സെക്രട്ടറി: വിനീത് മാത്യു

ട്രഷറർ: ജെഫിൻ ജോസ്

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
ബിനു ജോസഫ്, അലൻ ജെയിംസ് ഒവിൽ, ബേബി ജോസ്, മനോജ്‌ മോൻസി, ജിനു മാത്യു

 

Copyright © . All rights reserved