ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം സംഘടിപ്പിച്ച ആറ്റുകാൽ പൊങ്കാല വളരെ ഭക്തിസാന്ദ്രമായി കൊണ്ടാടി. കെന്റിലെ മെയ്ഡ്സ്റ്റോൺ എന്ന സ്ഥലത്ത് വച്ചാണ് ആറ്റുകാൽ പൊങ്കാല ചടങ്ങുകൾ നടത്തപ്പെട്ടത് . രാവിലെ 9 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ പൂജകൾക്ക് തുടക്കമായി. തുടർന്ന് മൃത്യുംജയ ഹോമവും ദേവീപൂജയും സഹസ്രനാമ അർച്ചനയും നടത്തപ്പെട്ടു.രാവിലെ 9.45ന് പൊങ്കാല അടുപ്പിലേക്ക് അഗ്നിപകർന്ന് ഉച്ചക്ക് 2.45ന് പൊങ്കാല നിവേദ്യത്തോടെ പൊങ്കാല മഹോത്സവത്തിന് പരിസമാപ്ത്തി ആയി.
വിശേഷാൽ പൂജകൾക്ക് ശ്രീ അഭിജിത്ത്, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരർ, വടക്കേ വെളിയില്ലം വിഷ്ണു രവി എന്നിവർ പ്രധാന കാർമികത്വം വഹിച്ചു. വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കാർമികത്വം വഹിച്ചു .ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം ഭക്തർ ഈ പുണ്യ ചടങ്ങുകളിൽ പങ്കെടുത്തു.

പശ്ചിമേഷ്യയിൽ അതിവേഗം വ്യാപിക്കുന്ന സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ഫെബ്രുവരി 28ന് ഇറാന് നേരെ യുണൈറ്റഡ് സ്റ്റേറ്റ്സും ഇസ്രായേലും ആക്രമണം ആരംഭിച്ചതോടെയാണ് മേഖലയിൽ സ്ഥിതി വഷളായത്. ഇറാൻ തിരിച്ചടിച്ചതോടെ യുദ്ധം കൂടുതൽ രാജ്യങ്ങളിലേക്ക് പടരുകയാണ്. ഗൾഫ് മേഖലയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണിതെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വ്യാപാര, ഊർജ്ജ പാതകൾക്ക് തടസ്സമുണ്ടാകുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച വിവിധ രാജ്യങ്ങളിൽ പുതുതായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്ന് തൊടുത്തുവിട്ട മിസൈലുകൾ ഇസ്രയേൽ തടഞ്ഞതോടെ ജറുസലേമിൽ വലിയ സ്ഫോടനങ്ങളുണ്ടായി. ടെഹ്‌റാൻ, കരാജ്, ഇസ്ഫഹാൻ നഗരങ്ങളിലുമായി സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ പ്രസിഡന്റിന്റെ ഓഫിസും ദേശീയ സുരക്ഷാ കൗൺസിൽ കെട്ടിടവും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. അതേസമയം, ആക്രമണം തുടങ്ങിയതിന് ശേഷം 780ൽ അധികം പേർ കൊല്ലപ്പെട്ടതായി ഇറാനിലെ റെഡ് ക്രസന്റ് അറിയിച്ചു. ഈ കണക്ക് സ്വതന്ത്രമായി സ്ഥിരീകരിക്കാനായിട്ടില്ല.
സംഘർഷം സൈനിക കേന്ദ്രങ്ങൾക്കപ്പുറം അടിസ്ഥാന സൗകര്യങ്ങളെയും ബാധിച്ചു. Riyadhയിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ പതിച്ചതിനെ തുടർന്ന് താൽക്കാലികമായി അടച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിലും ആക്രമണം ഉണ്ടായി. ഒമാനിലെ തുറമുഖത്തും വടക്കൻ ഇറാഖിലെ ക്യാമ്പിലുമുള്ള ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഗൾഫ് രാജ്യങ്ങളിലായി ഒരു കോടിയോളം ഇന്ത്യക്കാർ ജോലി ചെയ്യുന്നതും താമസിക്കുന്നതും ചൂണ്ടിക്കാട്ടി, അവരുടെ സുരക്ഷയാണ് സർക്കാരിന്റെ പ്രധാന മുൻഗണനയെന്ന് ഇന്ത്യ വ്യക്തമാക്കി. സംഘർഷം അവസാനിപ്പിക്കാൻ ചർച്ചകളും നയതന്ത്ര നീക്കങ്ങളുമാണ് ഏക വഴിയെന്നും ബന്ധപ്പെട്ട രാജ്യങ്ങളുമായി ഇന്ത്യ ബന്ധപ്പെടുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
നിക്കാഹ് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ മയക്കുമരുന്ന് കേസിൽ നവവരൻ പിടിയിലായി. തിരൂരിൽ പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് എം.ഡി.എം.എ. കണ്ടെത്തിയതോടെയാണ് സംഭവം പുറത്തുവന്നത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ കൂടുതൽ മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
തവനൂരിലെ പുത്തൻപുരയിൽ മുഹമ്മദ് ഷിബാൻ (26) ആണ് അറസ്റ്റിലായത്. തിരൂരിലെ പൊറ്റിലാത്തറയിൽ നടത്തിയ പരിശോധനയിൽ കാറിൽ നിന്നാണ് ആദ്യം എം.ഡി.എം.എ. പിടികൂടിയത്. ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി കൊണ്ടുവന്നതാണെന്ന് ഇയാൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു. ബാക്കിയുള്ളത് നിക്കാഹ് കഴിഞ്ഞ നവവധുവിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് മൊഴി നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി.
തുടർന്ന് വീട്ടിലെത്തി നടത്തിയിരുന്ന പരിശോധനയിൽ മുകളിലെ നിലയിൽ മണിയറയിലെ ബാത്ത്‌റൂമിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തി. കാറിലും ഭാര്യവീട്ടിലും നിന്നായി മൊത്തം 1.55 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വിൻഡനിലെ ആദ്യകാല മലയാളിയും, സ്വിണ്ടൻ കേരളാ സോഷ്യൽ ക്ലബ്ബിന്റെ പ്രസിഡന്റും, സ്വിൻഡൻ സ്റ്റാർസിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും വിൽഷെയർ മലയാളി അസ്സോസിയേഷന്റെ മുൻ കമ്മറ്റിഅംഗവുമായ സോണി കാച്ചപ്പിള്ളിയുടെ ഭാര്യാപിതാവും ബിന്ദു സോണിയുടെ പിതാവുമായ അങ്കമാലി മഞ്ഞപ്ര വടക്കേപുറത്താൻ വീട്ടിൽ ഔസേഫ് പൗലോസ് (76) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (5-3-2026) രാവിലെ 10 മണിക്ക് അമലാപുരം സെന്റ് ജോസഫ് പള്ളിയിൽ.
പരേതന്റെ വേർപാടിൽ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ എബി സെബാസ്ററ്യൻ, ജയകുമാർ നായർ, ഷീജോ വർഗ്ഗീസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, റീജിയണൽ ഭാരവാഹികളായ സുനിൽ ജോർജ്, ജോബി തോമസ്, രാജേഷ് നടേപ്പിള്ളി എന്നിവരും വിൽഷെയർ മലയാളീ അസോസിയേഷൻ ഭാരവാഹികളായ ജിജി സജി, ഷിബിൻ വർഗീസ്, കൃതേഷ് കൃഷ്ണൻ, സ്വിണ്ടൻ കേരളാ സോഷ്യൽ ക്ലബ് ഭാരവാഹികളായ, ജോർജ് തോമസ്, പ്രദീഷ് ഫിലിപ്പ്, സജി മാത്യു, അഗസ്റ്റിൻ ജോസഫ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
ബിന്ദു സോണിയുടെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു
ടെഹ്റാൻ: ഇസ്രയേൽ–യുഎസ് സംയുക്താക്രമണ സാധ്യതകൾ മുൻനിർത്തി പ്രതിരോധശേഷി വർധിപ്പിക്കാൻ ഇറാന് ആവശ്യമായ ആയുധസഹായം ചൈനയും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ലഭിക്കുന്നുവെന്ന റിപ്പോർട്ടുകൾ വീണ്ടും ചർച്ചയാകുന്നു. ഇറാനുമായി നേരിട്ടുള്ള ആയുധ ഇടപാടുകൾ നടക്കുന്നില്ലെന്ന് ചൈന ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ടെങ്കിലും, വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സാങ്കേതിക പിന്തുണ ലഭിക്കുന്നുവെന്ന ആരോപണങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ ഉയർത്തുന്നു. വൻതോതിലുള്ള ആയുധങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് പകരം ചെറുഘടകങ്ങൾ ചൈനയിൽനിന്ന് എത്തിക്കുന്നതായും രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്.
12 ദിവസം നീണ്ടുനിന്ന ഇസ്രയേൽ-ഇറാൻ യുദ്ധം കഴിഞ്ഞതോടെ ചൈനയിൽനിന്ന് സൂപ്പർസോണിക് കപ്പൽവേധ മിസൈലായ CM-302 സ്വന്തമാക്കാൻ ഇറാൻ പദ്ധതിയിട്ടതായും വാർത്തകളുണ്ടായി. ചൈനയുടെ YJ-12 മിസൈലിന്റെ കയറ്റുമതി പതിപ്പായ സിഎം-302 വിമാനവാഹിനി കപ്പലുകൾ ഉൾപ്പെടെയുള്ള വൻ യുദ്ധക്കപ്പലുകളെ തകർക്കാൻ രൂപകൽപ്പന ചെയ്തതാണ്. 2026 ഫെബ്രുവരിയോടെ ഇടപാട് പൂർത്തിയാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നുവെങ്കിലും, ഇതുമായി ബന്ധപ്പെട്ട് ഉയർന്ന അഭ്യൂഹങ്ങൾ ചൈന തള്ളി.
ഇതിനൊപ്പം, ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ വികസിപ്പിച്ച HQ-9B ദീർഘദൂര മിസൈൽ സംവിധാനവും ഇറാൻ ആശ്രയിക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. 260 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാനാകുമെന്ന അവകാശവാദമുള്ള ഈ സംവിധാനം ഒരേസമയം നിരവധി ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും ആക്രമിക്കാനും കഴിവുള്ളതാണെന്നാണ് പറയുന്നത്. കൂടാതെ, ചൈനയിൽനിന്ന് ലഭിച്ച YLC-8B 3ഡി റഡാറുകളും ഇറാന്റെ പ്രതിരോധ ശക്തിക്ക് കരുത്തേകുന്നു. എഫ്-35, ബി-2 പോലുള്ള സ്റ്റെൽത്ത് വിമാനങ്ങളെ കണ്ടെത്തുന്നതിൽ ഇവയ്ക്ക് മികച്ച കഴിവുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.
കൊച്ചി: വിധിയുടെ ക്രൂരതയിൽ ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ ചിതറിക്കിടക്കുമ്പോഴും, നാല് ജീവനുകളിൽ പുതുവെളിച്ചം പകർന്നു നൽകി പത്തൊമ്പതുകാരിയായ ജാസ്ലിയ ജോൺസൺ വിടപറഞ്ഞു. എടവനക്കാട് സ്വദേശിനിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജ് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ടെൽക് ജംഗ്ഷൻ സമീപത്ത് കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് ജാസ്ലിയക്ക് ഗുരുതരമായി പരിക്കേറ്റത്. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രശ്രമങ്ങൾക്കൊടുവിൽ ഇന്ന് പുലർച്ചെ 6.38ന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു.
മകളുടെ വേദനയിലും മനുഷ്യസ്‌നേഹം മുൻനിർത്തി കുടുംബം അവയവദാനത്തിന് സന്നദ്ധത അറിയിച്ചു. പിതാവിന്റെ സമ്മതത്തോടെ സർക്കാർ സംവിധാനമായ കെ-സോട്ടോ വഴിയാണ് നടപടികൾ ഏകോപിപ്പിച്ചത്. ജാസ്ലിയയുടെ കരൾ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് നൽകും. വൃക്കകൾ കോട്ടയം മെഡിക്കൽ കോളേജിനും അമൃത ആശുപത്രിക്കും കൈമാറും. നേത്രപടലം അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിലേക്കാണ് നൽകുക. ഒരു യുവജീവിതം മാഞ്ഞെങ്കിലും, നാല് പേർക്ക് ജീവൻദാനം നൽകിയാണ് ജാസ്ലിയയുടെ മഹത്തായ യാത്ര അവസാനിക്കുന്നത്.
പഠനത്തിനൊപ്പം കായികരംഗത്തും മികവ് തെളിയിച്ച പ്രതിഭയായിരുന്നു ജാസ്ലിയ. യൂണിവേഴ്‌സിറ്റി തലത്തിൽ നിരവധി മെഡലുകൾ നേടിയ അവൾ, സാധാരണ കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു. അനവധി സ്വപ്നങ്ങളുമായി സ്ഥിരോത്സാഹത്തോടെ മുന്നേറിക്കൊണ്ടിരുന്ന ഈ യുവതിയുടെ അകാലവിയോഗം നാട്ടുകാരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ജീവൻ നഷ്ടമായെങ്കിലും, മനുഷ്യസ്നേഹത്തിന്റെ പ്രകാശമായി ജാസ്ലിയയുടെ സ്മരണ നിലനിൽക്കും.
കൊച്ചി ∙ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. അസം ധോന്ത്ര് മുഖ് സ്വദേശി പ്രഞ്ജൽ ബോറ (30), അസം ലഖിംപൂർ സ്വദേശി ബബുൾ ബറാലി (30) എന്നിവരെയാണ് കുറുപ്പംപടി പൊലീസ് പിടികൂടിയത്. പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രതാപചന്ദ്ര ബർമൻ (53) ആണ് കൊല്ലപ്പെട്ടത്.
മദ്യപാനത്തിന് ശേഷമുണ്ടായ വാക്കേറ്റം സംഘട്ടനത്തിലേക്ക് വഴിമാറിയതോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഇൻസ്പെക്ടർ വി. രാജേഷ് കുമാർ, എസ്.ഐ ചിത്തു ജി, സീനിയർ സി.പി.ഒമാരായ നൗഫൽ, അരുൺ കരുണൻ, സി.പി.ഒമാരായ രാമനാഥ്, ഗിരീഷ് രാജു, രെജിത്ത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ടെഹ്റാൻ ∙ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പ്രഖ്യാപിച്ചു. ഈ ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും തകർക്കുമെന്ന് ഐആർജിസി കമാൻഡർ ഇൻ ചീഫിന്റെ സീനിയർ അഡൈ്വസറായ ബ്രിഗേഡിയർ ജനറൽ സർദാർ ഇബ്രാഹിം ജബാരി മുന്നറിയിപ്പ് നൽകി.
ലോകത്തിലെ ആകെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള പാതയാണ് ഹോർമുസ് കടലിടുക്ക്. സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഖത്തർ, ബഹ്‌റൈൻ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയും പ്രകൃതിവാതകവും പ്രധാനമായും ഈ വഴിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, പ്രത്യേകിച്ച് ഏഷ്യൻ വിപണികളിലേക്ക് എത്തുന്നത്. കടലിടുക്ക് അടയ്ക്കാനുള്ള തീരുമാനം ആഗോള എണ്ണ വിതരണ ശൃംഖലയെ വൻതോതിൽ ബാധിക്കാമെന്ന ആശങ്ക ശക്തമാണ്. ഫെബ്രുവരിയിൽ ഇറാൻ നടത്തിയ സൈനിക അഭ്യാസങ്ങൾക്കിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയപ്പോഴുണ്ടായ എണ്ണവില വർധന ഇതിന്റെ സൂചനയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഹോർമുസ് കടലിടുക്ക് അടച്ചുവെന്ന ഇറാന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് തള്ളി. ജലപാത ഇപ്പോഴും തുറന്നു തന്നെയാണെന്നും കപ്പൽ ഗതാഗതം തടസ്സപ്പെട്ടിട്ടില്ലെന്നുമാണ് അമേരിക്കൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഹോർമുസിന് ബദലായി സൗദി അറേബ്യയും യുഎഇയും പൈപ്പ്‌ലൈൻ സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, മേഖലയിൽ നിന്നുള്ള ഭൂരിഭാഗം എണ്ണക്കയറ്റുമതിക്കും ഈ ജലപാതയ്ക്ക് സമാനമായ സുരക്ഷിത മാർഗങ്ങൾ ഇല്ലെന്നാണ് വിലയിരുത്തൽ.
മനാമ ∙ ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖ സമീപം സഞ്ചരിച്ചിരുന്ന എം വി ഡി വ്യോം കപ്പലിന് നേരെ ഇറാൻ കനത്ത ആക്രമണം നടത്തി. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ബോട്ട് ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ ഇന്ത്യക്കാരനടക്കം ഒരാൾ കൊല്ലപ്പെട്ടതായി വിവരം. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിച്ച് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു.
ആക്രമണ സമയത്ത് കപ്പലിൽ 16 ഇന്ത്യക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. തീപിടുത്തത്തെ തുടർന്ന് ജീവനക്കാരെ അടിയന്തിരമായി ഒഴിപ്പിച്ചു. പരിക്കേറ്റവരെ കുറിച്ചോ കൊല്ലപ്പെട്ടയാളുടെ വിശദാംശങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒമാൻ നാവികസേനയുടെ സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒമാൻ തീരത്തുണ്ടായ സംഭവം അന്താരാഷ്ട്ര തലത്തിൽ ആശങ്കയുണർത്തി.
കടൽമാർഗത്തിലുള്ള ആക്രമണങ്ങൾ ഇറാൻ ശക്തമാക്കുന്നതിന്റെ സൂചനയായാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്. തുറമുഖത്തിന് തൊട്ടടുത്ത് ഇത്തരമൊരു ആക്രമണം നടന്നത് ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതത്തിന് വലിയ ഭീഷണിയാണെന്ന് വിലയിരുത്തൽ. സംഭവത്തെ തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഒമാൻ അധികൃതരുമായി ബന്ധപ്പെട്ടു വരികയാണ്. കപ്പലിലുണ്ടായിരുന്ന മറ്റ് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.
ദുബായ് ∙ പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ദുബായിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം തിങ്കളാഴ്ച വൈകുന്നേരത്തോടെ ഭാഗികമായി പുനരാരംഭിക്കും. സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി നിയന്ത്രിത രീതിയിലാണ് സർവീസുകൾ ഏകോപിപ്പിക്കുന്നത്. എയർലൈനുകളിൽനിന്ന് നേരിട്ട് ഔദ്യോഗിക അറിയിപ്പ് ലഭിച്ച യാത്രക്കാർ മാത്രം വിമാനത്താവളത്തിലെത്തണമെന്ന നിർദേശം അധികൃതർ നൽകി. മുൻകൂട്ടി ബുക്ക് ചെയ്തവർക്കും റീബുക്കിങ് ലഭിച്ചവർക്കുമാണ് മുൻഗണന. ബന്ധപ്പെട്ട യാത്രക്കാരെ എമിറേറ്റ്‌സ് നേരിട്ട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മസ്കറ്റിൽനിന്ന് കൊച്ചി, കോഴിക്കോട് സർവീസുകൾ ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഒമാനിൽനിന്നുള്ള മറ്റ് സർവീസുകളും ഇതേ ദിവസം മുതൽ ആരംഭിക്കും. ഡൽഹി, മംഗലാപുരം, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും പുനരാരംഭിക്കും. മസ്കറ്റിൽനിന്നുള്ള ആദ്യ വിമാനം പ്രാദേശിക സമയം രാവിലെ 10.25ന് തിരുച്ചിറപ്പള്ളിയിലേക്ക് പുറപ്പെടും. അതേസമയം സൗദി അറേബ്യ, യുഎഇ (ദുബായ് ഉൾപ്പെടെ), ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് മൂന്ന് രാത്രിവരെ നിർത്തിവെച്ചിരിക്കുകയാണ്. യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും റീബുക്കിങ്, ക്യാൻസലേഷൻ ഫീസ് ഇളവുകൾ പ്രയോജനപ്പെടുത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇതിനിടെ ഇറാൻ-ഇസ്രായേൽ സംഘർഷ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒട്ടേറെ പേർക്ക് പരിക്കേറ്റു. യു.എ.ഇയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ശനി, ഞായർ ദിവസങ്ങളിലായി മൂന്നുപേർ മരിച്ചു. നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ സ്വദേശികളാണ് മരിച്ചവർ. ഇറാന്റെ ആക്രമണം വഞ്ചനാപരമാണെന്ന് വിവിധ ഗൾഫ് രാജ്യങ്ങൾ ആരോപിച്ചു. സാധാരണക്കാരെയും ജനവാസ മേഖലയെയും ലക്ഷ്യമിട്ട ആക്രമണത്തെ അപലപിക്കുന്നതായും ഇതിന് ഇറാൻ കൃത്യമായ മറുപടി നൽകണമെന്നും ജി.സി.സി. കൗൺസിൽ യോഗം പ്രസ്താവിച്ചു.