സംസ്ഥാനത്ത് ഒമൈക്രോണ്‍ തരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. 94 ശതമാനവും ഒമിക്രോണ്‍ കേസുകളെന്നും 6 ശതമാനം പേരിലാണ് ഡെല്‍റ്റ സ്ഥിരീകരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. യാത്ര ചെയ്ത് വരുന്നവരില്‍ 80 ശതമാനം പേര്‍ക്കും ഒമൈക്രോണ്‍ വകഭേദമാണ് സ്ഥിരീകരിക്കുന്നത്.
വെന്റിലേറ്ററിന്റെ ഉപയോഗത്തില്‍ സംസ്ഥാനത്ത് നേരിയ കുറവ് വന്നിട്ടുണ്ട്. കോവിഡ് കേസുകള്‍ ഉയരാനാണ് സാധ്യത അടുത്ത മൂന്നാഴ്ച്ച നിര്‍ണ്ണായകമാണ്. ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കോവിഡ് വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിംഗ് സെല്ലും പ്രവര്‍ത്തനമാരംഭിച്ചു. മോണിറ്ററിംഗ് സെല്‍ നമ്പര്‍ 0471-2518584
സംസ്ഥാനത്ത് ഇന്നലെ 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസര്‍ഗോഡ് 866 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,46,391 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,938 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1346 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,00,556 കോവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി. മൈസൂരിലെ മാണ്ഡ്യയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ ഇന്നലെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇനി നാല് കുട്ടികളെ കൂടി കണ്ടെത്താനുണ്ട്.
ബുധനാഴ്ച്ച വൈകിട്ടാണ് വെളളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്. അടുക്കള വഴി പുറത്തേക്ക് ഏണിവച്ച് കയറി ഇവര്‍ രക്ഷപ്പെട്ടെന്നാണ് സൂചന. കോഴിക്കോട് ജില്ലക്കാരായ ആറ് പെണ്‍കുട്ടികളും 15 നും 18നും ഇടയില്‍ പ്രായമുളളവരാണ്. വിവിധ കേസുകളുടെ ഭാഗമായി താല്‍ക്കാലികമായി ഇവിടെ പാര്‍പ്പിക്കപ്പെട്ടവരാണ് എല്ലാവരും.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കാണാതായവരില്‍ ആദ്യത്തെ കുട്ടിയെ ബംഗളൂരുവിലെ മടിവാളയില്‍ നിന്നാണ് കണ്ടെത്തിയത്. ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ ബെഗളൂരുവില്‍ എത്തിയത് എന്ന് പൊലീസ് പറയുന്നു. മടിവാളയില്‍ എത്തിയ കുട്ടികള്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിച്ചു.
സംശയം തോന്നിയ ജീവനക്കാര്‍ കുട്ടികളോട് തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു. രേഖകളില്ലാത്തതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇവരില്‍ ഒരാളെ ഇന്നലെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ബാക്കി അഞ്ച് പേര്‍ ഓടിരക്ഷപെട്ടു. ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പെണ്‍കുട്ടികള്‍ക്ക് ബംഗളൂരുവില്‍ എത്താന്‍ മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. ബാക്കി നാലുപേരും അധിക ദൂരത്തേക്ക് പോയിട്ടുണ്ടാകില്ല. അവരെയും ഉടനെ കണ്ടെത്താനാകും എന്നാണ് പൊലീസിന്റെ പ്രതീക്ഷ.
മോഷണത്തിനിടെ ഇരട്ടക്കൊല നടത്തിയാളുടെ വധശിക്ഷ നടപ്പാക്കി ഈ വർഷത്തെ ആദ്യ വധശിക്ഷ അമേരിക്കയിൽ അരങ്ങേറി. ഒക്‌ലഹോമയിൽ കുത്തിവയ്പിലൂടെയാണ് ആദ്യ വധശിക്ഷ നടപ്പാക്കിയത്. ഡൊണാൾഡ് ഗ്രാന്‍റ് എന്ന തടവുകാരനാണ് ഈ വർഷം അമേരിക്കയിൽ വധശിക്ഷയ്ക്കു വിധേയനായ ആദ്യ തടവുകാരൻ.
തടവിൽ കിടക്കുന്ന കാമുകിയെ ജാമ്യത്തിലിറക്കാൻ പണം കണ്ടെത്താനാണ് ഡൊണാൾഡ് ഗ്രാന്‍റ് ഒരു ഹോട്ടൽ കൊള്ളയടിക്കാൻ തീരുമാനിച്ചത്. 2001ൽ ആയിരുന്നു അന്ന് ഇരുപത്തഞ്ച് വയസുണ്ടായിരുന്ന ഡൊണാൾഡ് മോഷണത്തിന് ഇറങ്ങിത്തിരിച്ചത്.
മോഷണം ചെറുക്കാൻ ശ്രമിച്ച രണ്ടു ഹോട്ടൽ ജീവനക്കാരെ കൊലപ്പെടുത്തിയെന്നുള്ളതാണ് ഇയാളുടെ പേരിലുള്ള കുറ്റം. ആദ്യത്തെയാളുടെ നേരെ വെടിയുതിർത്തു വധിച്ചു. രണ്ടാമത്തെയാളെ കത്തിയാക്രമണത്തിലൂടെ കൊലപ്പെടുത്തി. 2005ലാണ് ഇയാളെ വധശിക്ഷയ്ക്കു കോടതി വിധിച്ചത്.
തുടർന്നു നിരവധി അപ്പീലുകൾ നൽകിയിരുന്നു. പ്രതിക്ക്, ബുദ്ധിപരമായ പോരായ്മ, ആൾക്കഹോൾ സിൻഡ്രോം, മസ്തിഷ്കാഘാതം തുടങ്ങിയ നിരവധി പ്രശ്നങ്ങളുണ്ടെന്ന് ഉന്നയിച്ചു നൽകിയ അപ്പീലുകളെല്ലാം കോടതി തള്ളിയതോടെയാണ് വധശിക്ഷയ്ക്കു കളമൊരുങ്ങിയത്.
തെക്കൻ യുഎസ് സംസ്ഥാനമായ ഒക്‌ലഹോമയിലെ വധശിക്ഷാ രീതിയെക്കുറിച്ചുള്ള പ്രതിയുടെ അവസാന അപ്പീൽ യുഎസ് സുപ്രീം കോടതി ബുധനാഴ്ച നിരസിച്ചു. ഇപ്പോൾ 46 വയസുള്ള ഗ്രാന്‍റിന് മക്അലെസ്റ്ററിലെ ഒക്ലഹോമ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽനിന്നു മാരകമായ മൂന്നു വിഷമരുന്നു ചേർത്തുള്ള ഒറ്റ കുത്തിവയ്പാണ് നൽകിയത്.
അതിമാരകമായ ഈ സംയുക്തം പ്രതികൾക്ക് അസഹനീയമായ വേദന ഉണ്ടാക്കുന്നതായി സംശയിക്കപ്പെടുന്നുണ്ട്. ഒക്‌ടോബർ അവസാനത്തിൽ, ആദ്യത്തെ കുത്തിവയ്പ്പിനു ശേഷം ഒരു തടവുകാരനു ഹൃദയാഘാതം സംഭവിക്കുകയും നിരവധി തവണ ഛർദ്ദിക്കുകയും ചെയ്തു.
ഗ്രാന്‍റിന്‍റെ വധശിക്ഷയ്ക്കിടെ അത്തരത്തിലുള്ള ഒന്നും സംഭവിച്ചില്ല. അമേരിക്കയിൽ വർഷം തോറും നടപ്പിലാക്കുന്ന വധശിക്ഷകളുടെ എണ്ണം സമീപ വർഷങ്ങളിൽ കുറഞ്ഞുവരികയാണ്. 23 യുഎസ് സംസ്ഥാനങ്ങളിൽ വധശിക്ഷ നിർത്തലാക്കിയിട്ടുണ്ട്. കാലിഫോർണിയ, ഒറിഗോൺ, പെൻസിൽവാനിയ എന്നിവിടങ്ങളിൽ വധശിക്ഷയ്ക്കു മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്‌ലഹോമയിൽ വധശിക്ഷകളുടെ എണ്ണം കൂടുതലാണ്. തുടർച്ചയായ വധശിക്ഷകൾ മൂലം 2015ൽ സംസ്ഥാനത്തു വധശിക്ഷയ്ക്കു താത്കാലിക മോറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, 2021ൽ മൊറട്ടോറിയം എടുത്തുകളഞ്ഞു.
അനാമിക കെന്റ് യു കെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു. ‘സ്വരദക്ഷിണ’ എന്നു പേരു നൽകിയിരിക്കുന്ന ഈ ആൽബത്തിലൂടെ ഭാവസാന്ദ്രമായ ഒരു മെലഡിയാണ് ഇത്തവണ പ്രേക്ഷകരിലേക്കെത്തുന്നത്.
ശബ്ദമാധുര്യംകൊണ്ടും, ആലാപനമികവുകൊണ്ടും, സംഗീതസദസ്സുകളിൽ ശ്രദ്ധേയനായ യു.കെ യുടെ പ്രിയഗായകൻ ശ്രീ റോയ് സെബാസ്റ്റ്യനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സ്വരദക്ഷിണയ്ക്ക് സംഗീതം പകർന്നിരിക്കുന്നത് മികച്ച സംഗീതസംവിധായകനും പ്രോഗ്രാമറുമായ ശ്രീ അനൂപ് വൈറ്റ്ലാന്റ് ആണ്.
വരികൾ എഴുതിയിരിക്കുന്നത് യു.കെയിലെ പ്രശസ്ത കവയിത്രിയും നോവലിസ്റ്റുമായ ബീനാ റോയ് ആണ്. ഭാവതരളവും മാനവികത നിറഞ്ഞതുമായ എഴുത്തുകളുടെ ഉടമയാണ് ബീനാ റോയ്. ‘ക്രോകസിന്റെ നിയോഗങ്ങൾ’, ‘പെട്രോഗ്രാദ് പാടുന്നു’ എന്ന രണ്ട് കവിതാസമാഹാരങ്ങളും, ‘സമയദലങ്ങൾ’ എന്ന ചിന്താപരമായ പുതിയ നോവലും വായനക്കാർ ഏറ്റുവാങ്ങിയിട്ടുണ്ട്. സാഹിത്യലോകത്ത് സുപരിചിതയായ ബീനാ റോയി എഴുതിയ പതിനൊന്നാമത്തെ ആൽബം സോങ്ങാണ് ‘സ്വരദക്ഷിണ’യിലേത്.
അനാമിക കെന്റ് യു കെയുടെ മുൻ ആൽബങ്ങളായ ‘ബൃന്ദാവനിയും’, ‘ഇന്ദീവരവും’, സംഗീതമേന്മക്കൊണ്ടും, ആലാപന മികവുകൊണ്ടും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എല്ലാ സംഗീതപ്രേമികൾക്കും എക്കാലവും മനസ്സിൽ സൂക്ഷിക്കാൻ സംഗീത മധുരമായ ഈ ആൽബം ഗർഷോം ടീവിയിൽ ഉടൻതന്നെ റിലീസിനൊരുങ്ങുന്നു.
പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ ഭാവി ഡൗണിംഗ് സ്ട്രീറ്റ് പാര്‍ട്ടികളെക്കുറിച്ചുള്ള സ്യൂ ഗ്രേയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണം റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കുമെന്ന് സൂചന. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ സ്യൂ ഗ്രേയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ടിനായി കാക്കുകയാണ് എംപിമാര്‍. വിഷയത്തില്‍ പ്രധാനമന്ത്രിയ്ക്ക് വീഴ്ച സംഭവിച്ചെന്ന പരാമര്‍ശം ഉണ്ടായാല്‍ രാജി ആവശ്യം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെയും ടോറി വിമതരുടെയും തീരുമാനം.
എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതു തെളിയിക്കാൻ പോരാടുമെന്നും ബോറിസ് ജോണ്‍സണ്‍ പ്രതിജ്ഞ ചെയ്യുന്നു. ബുധനാഴ്ച പ്രതീക്ഷിച്ചിരുന്ന സ്യൂ ഗ്രേയുടെ അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ പുറത്തുവന്നിട്ടില്ല. പ്രധാനമന്ത്രിയുടെ ചോദ്യങ്ങളില്‍, റിപ്പോര്‍ട്ട് പൂര്‍ണ്ണമായി പ്രസിദ്ധീകരിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ ലേബര്‍ നേതാവ് സര്‍ കെയര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ജോണ്‍സണിന് ലഭിക്കുന്ന ഫോര്‍മാറ്റില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക എന്നത് ആണ് തങ്ങളുടെ ഉദ്ദേശ്യം എന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. ഗ്രേയുടെ റിപ്പോര്‍ട്ട് അവര്‍ ഇതുവരെ പ്രധാനമന്ത്രിക്ക് അയച്ചിട്ടില്ല. റിപ്പോര്‍ട്ട് കാണാന്‍ എംപിമാര്‍ക്ക് വ്യാഴാഴ്ച വരെയോ അതിനുശേഷമോ കാത്തിരിക്കേണ്ടി വരുമെന്ന് തോന്നുന്നു. കോമണ്‍സ് പ്രസ്താവന നടത്തുന്നതിന് മുമ്പ് അതിന്റെ ഉള്ളടക്കം പഠിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സമയം നല്‍കുമെന്ന് ബോറിസ് പറഞ്ഞു.
ഡൗണിംഗ് സ്ട്രീറ്റ് പാര്‍ട്ടികളെക്കുറിച്ചു മെട്രോപൊളിറ്റന്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് . ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് പത്താം നമ്പറില്‍ നടന്ന പാര്‍ട്ടികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മെറ്റ് പോലീസ് കമ്മീഷണര്‍ ക്രെസിഡ ഡിക്ക് ആണ് വെളിപ്പെടുത്തിയത്. 2020 മുതല്‍ ഡൗണിംഗ് സ്ട്രീറ്റിലും വൈറ്റ്ഹാളിലും ‘കോവിഡ് -19 ചട്ടങ്ങളുടെ ലംഘനങ്ങള്‍ ‘ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണെന്ന് ക്രെസിഡ ഡിക്ക് പറഞ്ഞു. ലോക്ക്ഡൗണ്‍ പാര്‍ട്ടികളെക്കുറിച്ചു പോലീസ് അന്വേഷണം കൂടി പുറത്തുവന്നതോടെ പ്രതിപക്ഷം ബോറിസിന്റെ രാജിയാവശ്യം ശക്തമാക്കിയിരുന്നു.
ആദ്യ ലോക്ക്ഡൗണ്‍ നിലവിലിരിക്കെ ബോറിസ് ജോണ്‍സന്റെ ജന്മദിനം ആഘോഷിക്കാന്‍ 10-ാം നമ്പറില്‍ ജീവനക്കാര്‍ ഒത്തുകൂടിയെന്ന് ഡൗണിംഗ് സ്ട്രീറ്റ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേരാന്‍ ജീവനക്കാര്‍ ചെറുതായി ഒത്തുകൂടി എന്ന് നമ്പര്‍ 10 പറഞ്ഞു, അദ്ദേഹം 10 മിനിറ്റില്‍ താഴെ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നും ഡൗണിംഗ് സ്ട്രീറ്റ് കൂട്ടിച്ചേര്‍ത്തു. രണ്ടില്‍ കൂടുതല്‍ ആളുകളുടെ ഇന്‍ഡോര്‍ ഒത്തുചേരലുകള്‍ നിരോധിച്ചിരുന്ന സമയമായിരുന്നു അത്.
2020 ജൂണിലെ ഇവന്റില്‍ 30 പേര്‍ വരെ പങ്കെടുത്ത് ഹാപ്പി ബര്‍ത്ത്‌ഡേ പാടുകയും കേക്ക് വിളമ്പുകയും ചെയ്തതായി ഐടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ജൂണ്‍ 19 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ശേഷമാണ് കാബിനറ്റ് റൂമില്‍ ജന്മദിന പരിപാടി നടന്നതെന്ന് ഐടിവി ന്യൂസ് പറഞ്ഞു,
അന്നു വൈകുന്നേരം പ്രധാനമന്ത്രിയുടെ വസതിയില്‍ കുടുംബസുഹൃത്തുക്കള്‍ക്ക് ആതിഥ്യമരുളിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് തീര്‍ത്തും അസത്യമാണ് എന്നാണ് 10-ാം നമ്പര്‍ വക്താവ് പറഞ്ഞത് . അന്നത്തെ നിയമങ്ങള്‍ക്കനുസൃതമായി, ആ വൈകുന്നേരം പ്രധാനമന്ത്രി കുറച്ച് കുടുംബാംഗങ്ങള്‍ക്ക് പുറത്ത് ആതിഥേയത്വം വഹിച്ചു എന്നാണ് ന്യായീകരണം. ജോണ്‍സന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം നമ്പര്‍ 10 ഗാര്‍ഡനില്‍ ബാര്‍ബിക്യൂ നടത്തിയിരുന്നതായി ഈ രണ്ടാം സമ്മേളനത്തില്‍ ഒരു സ്രോതസ് ബിബിസിയോട് പറഞ്ഞു.
പ്രധാനമന്ത്രിയുടെ അന്നത്തെ പ്രതിശ്രുതവധു കാരി സിമണ്ട്സ് ക്യാബിനറ്റ് റൂമില്‍ കേക്ക് സംഘടിപ്പിച്ചുവെന്നും ദമ്പതികളുടെ ഡൗണിംഗ് സ്ട്രീറ്റ് ഫ്ലാറ്റിന്റെ നവീകരണം നടത്തിയ ഇന്റീരിയര്‍ ഡിസൈനറായ ലുലു ലൈറ്റിലിനൊപ്പം ചടങ്ങില്‍ എത്തിയെന്നും ഒരു ഉറവിടം ബിബിസിയോട് പറഞ്ഞു. സാന്‍ഡ്‌വിച്ചുകളും പിക്‌നിക് ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും 30 പേര്‍ വരെ പങ്കെടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
2020 മെയില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കവെ നടന്ന പാര്‍ട്ടി നടക്കുന്നതിന് മുന്‍പ് ബോറിസുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും തന്റെ ആശങ്കകള്‍ തള്ളിക്കളയുകയാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രിയുടെ മുന്‍ ഉപദേശകന്‍ ഡൊമനിക് കമ്മിംഗ്‌സ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ദേശീയ ദുഃഖാചരണമായിട്ടും ഫിലിപ്പ് രാജകുമാരന്റെ സംസ്കാര ചടങ്ങിന് തലേന്നും ഡൗണിംഗ് സ്ട്രീറ്റ് പാര്‍ട്ടികള്‍ നടന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് രാത്രി 10-ാം നമ്പറില്‍ രണ്ട് സ്റ്റാഫ് പാര്‍ട്ടികള്‍ക്ക് ഡൗണിംഗ് സ്ട്രീറ്റ് വേദിയായെന്ന് ദ ടെലഗ്രാഫ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ബോളിവുഡ് നടിയായ ശ്വേത തിവാരി (Shweta Tiwari) വിവാദത്തില്‍. പുതിയ വെബ് സീരീസ് (Web series) റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശമാണ് ഇപ്പോള്‍ അവരെ വെട്ടിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഭോപ്പാലില്‍ ശ്വേത തിവാരി വാര്‍ത്താസമ്മേളനത്തിനിടെ വിവാദ പ്രസ്താവന നടത്തിയത്.
രോഹിത് റോയ്, ദിഗംഗാന സൂര്യവന്‍ഷി, സൗരഭ് രാജ് ജെയിന്‍ എന്നിവരാണ് സീരീസിലെ മറ്റ് അഭിനേതാക്കള്‍. ഫാഷന്‍ പശ്ചാത്തലമായിട്ടാണ് വെബ് സീരീസ് ഒരുങ്ങുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ മേരേ ബ്രാ കി സൈസ് ഭഗവാന്‍ ലേ രഹേ ഹെ (എന്റെ ബ്രായുടെ അളവെടുക്കുന്നദ് ദൈവമാണ്) എന്ന് ശ്വേത പറയുന്ന വീഡിയോയാണ് വൈറലായത്.
ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി. മഹാഭാരതം സീരിയലില്‍ കൃഷ്ണനായി അഭിനയിച്ച സൗരഭ് ജെയിനാണ് സീരീസിലെ ബ്രാ ഫിറ്റര്‍ റോളില്‍ അഭിനയിക്കുന്നത്. ഇക്കാര്യം തമാശരൂപേണ സൂചിപ്പിച്ചതാണ് നടി. നടിക്കെതിരെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഭോപ്പാല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി.
അട്ടപ്പാടിയില്‍ മധു കൊലപാതക കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി വിമര്‍ശനം നേരിട്ടതിന് പിന്നാലെ വിശദീകരണവുമായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ടി രഘുനാഥ്. സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തിലാണ് പല സമയത്തും എത്താന്‍ കഴിയാത്തതെന്നും പകരം അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നെന്നും വി ടി രഘുനാഥ് പറഞ്ഞു.
‘2019 അവസാന കാലത്താണ് മധു കേസില്‍ എന്നെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുന്നത്. രണ്ടുതവണ ഞാന്‍ കേസില്‍ വിചാരണ വേളയില്‍ ഹാജരായി. പിന്നെ രണ്ടോ മൂന്നോ തവണ എനിക്ക് വേണ്ടി ശ്രീജിത്ത് എന്ന പാലക്കാട് നിന്നുള്ളയാളാണ് ഹാജരായത്. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി എത്തിപ്പെടാന്‍ സാധിക്കാതിരുന്നതിനാലാണ് എന്റെ തന്നെ നിര്‍ദേശ പ്രകാരം അദ്ദേഹം എത്തിയത്’ വി ടി രഘുനാഥ് പറഞ്ഞു.
താനുള്ളത് കൊണ്ട് മാത്രം നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നും കേസില്‍ പ്രതികള്‍ക്ക് നല്‍കേണ്ട ഡിജിറ്റല്‍ തെളിവുകളുടെ കോപ്പി പൊലീസ് നല്‍കാന്‍ കാലതാമസം നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018 ഫെബ്രുവരി 22 നാണ് കേരളത്തെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ട് പോവുന്ന വഴി യുവാവ് മരണപ്പെട്ടു. മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതികള്‍ എല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്.
18 വർഷത്തെ വിവാഹബന്ധം വേർപ്പെടുത്താൻ ഒരുങ്ങുന്ന ധനുഷ് – ഐശ്വര്യ ദമ്പതികളെ കൂട്ടിയിണക്കാനായി ഐശ്വര്യയുടെ പിതാവ് സൂപ്പർസ്റ്റാർ രജനികാന്ത് നന്നെ രംഗത്തെത്തുന്നു. വിവാഹമോചനത്തെ കുറിച്ചുള്ള പ്രഖ്യാപനം വന്നതു മുതൽ സൂപ്പർസ്റ്റാർ അസ്വസ്ഥനാണെന്നും അനുനയത്തിനായി ശ്രമിക്കുന്നെന്നുമാണ് റിപ്പോർട്ട്.ഈ നിമിഷം വരയെും ഐശ്വര്യയെയും ധനുഷിനെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ രജനികാന്ത് നടത്തുകയാണെന്ന് അദ്ദേഹത്തിന്റെ കുടുംബത്തോടടുത്ത വൃത്തങ്ങൾ പറയുന്നത്.
മകളുടെയും മരുമകന്റെയും ഈ തീരുമാനത്തിൽ രജനികാന്ത് കൂടുതൽ അസ്വസ്ഥനാണെന്ന് ആണ് റിപ്പോർട്ടുകൾ. അനുനയ ശ്രമത്തിനായി രജനികാന്ത് ധനുഷിനെ കാണാൻ പുറപ്പെട്ടു എങ്കിലും ധനുഷ് വീട്ടിൽ ഇല്ലെന്നാണ് വിവരം ലഭിച്ചത്. ഈ കൂടിക്കാഴ്ച്ച ഒഴിവാക്കാനും അനാദരവ് കാട്ടാതിരിക്കാനും ധനുഷ് മനപൂർവ്വം വീട്ടിൽ നിന്ന് മാറി നിൽക്കുക ആയിരുന്നുവെന്നാണ് സൂചന.
നേരത്തെ ധനുഷിന്റെ പിതാവ് വിവാഹ മോചന വാർത്തകളെ തള്ളിയിരുന്നു. ധനുഷും ഐശ്വര്യയും ഇപ്പോൾ ചെന്നൈയിലില്ല. ഹൈദരാബാദിലാണ്. ഞാൻ രണ്ടുപേരെയും ഫോണിൽ വിളിച്ച് അവരെ ഉപദേശിച്ചു.
ഇത് ഭാര്യയും ഭർത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്നമാണ്’, എന്നായിരുന്നു കസ്തൂരിരാജയുടെ പ്രതികരണം. ഇരുവരും സോഷ്യൽ മീഡിയ വഴിയാണ് വേർപിരിയുന്ന എന്ന വാർത്ത പുറംലോകത്തെ അറിയിച്ചത്.
കോഴിക്കോട് നാദാപുരം സ്വദേശിനിയായ യുവതിയെ ഖത്തറില്‍ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്സിന സുബൈർ(28)ആണ് മരിച്ചത്. ഷോക്കേറ്റതാണ് മരണത്തിന് ഇടയാക്കിയത്.
ഐൻ ഖാലിദിലെ വീട്ടിൽ കുളിമുറിയിൽ വെച്ചാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഏറെ സമയമായിട്ടും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ലഫ്‌സിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിലെ വാട്ടർ ഹീറ്ററിൽനിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമവം.
മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. തുടർനടപടികൾക്കായി കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്. ഭർത്താവ് മീത്തലെപീടികയിൽ സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കൾ : അദാൻ മുഹമ്മദ് സഹീർ,ഐദ ഖദീജ,ഐദിൻ ഉസ്മാൻ.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണം കൂടുതല്‍ ജില്ലകളിലേക്ക്. നാല് ജില്ലകളെ കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയാണ് സി കാറ്റഗറിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം.
തിരുവനന്തപുരം ജില്ലയെ നേരത്തെ തന്നെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അത് തുടരും. സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ സി കാറ്റഗറിയില്‍ അനുവദിക്കില്ല.
മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. തുടങ്ങിയവയാണ് സി കാറ്റഗറിയിലെ നിയന്ത്രണങ്ങള്‍.
കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ മൂന്ന് കാറ്റഗറിയായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.