ഡോ. ഐഷ വി
സിന്ധു വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മ താടിയിൽ കൈവച്ച് ആലോചനയിലാണ്ടു. സഹോദരൻ കാശയച്ചു കൊടുക്കുന്നതേയുള്ളൂ വീട് പുതുക്കി പണിയുന്ന ജോലിയുടെ മുഴുവൻ മേൽ നോട്ടവും വഹിക്കുന്നത് ഇളയ മകൾ സിന്ധു തന്നെയാണ്. അതോടൊപ്പം പിഎച്ച് ഡി യും ചെയ്യുന്നുണ്ട്. ഇനി ഒരാഴ്ചക്കാലം അവൾ വീട്ടിൽ കാണില്ല. മറൈൻ ആൽഗകളെ കുറിച്ചും സഹ്യനിലെ വനത്തിനുള്ളിലെ ആൽഗകളെ കുറിച്ചുമാണ് പഠനം നടത്തേണ്ടത്. ഇന്നത്തെ യാത്ര തീരപ്രദേശത്തേയ്ക്കാണ് . അവിടെ മത്സ്യത്തൊഴിലാളികളുടെകൂടെ ഒരാഴ്ച താമസിക്കണം. വെളുപ്പാൻ കാലത്ത് വള്ളത്തിൽ അവരുടെ കൂടെ കടലിലേയ്ക്ക് പോയി പായൽ കലർന്ന വെള്ളത്തിന്റെ സാംപിൾ ശേഖരിക്കണം. റിസർച്ച് ഇത്തരത്തിൽ ആണെന്നറിഞ്ഞപ്പോൾ മൂത്ത രണ്ട് പെൺമക്കളും അവരുടെ ആശങ്കയും അതൃപ്തിയും അമ്മയോട് രേഖപ്പെടുത്തിയിരുന്നു. ഒന്നാമത് അച്ഛൻ മരിച്ചു പോയതിനാലും സഹോദരന്മാർ കുടുംബ സമേതം അന്യ സംസ്ഥാനത്ത് ജോലിയിലായതിനാലും സിന്ധുവിനെ എങ്ങും കൊണ്ടുപോകുവാൻ വീട്ടിൽ ആണുങ്ങളാരും ഇല്ലാത്തതാണ്. അതിനാൽ കല്യാണം കഴിഞ്ഞിട്ടു മതിയായിരുന്നു പിഎച്ച്ഡി ചെയ്യുന്നതൊക്കെ. അമ്മ ആലോചിച്ചു. മൂത്ത രണ്ട് പെൺമക്കളും പറയുന്നതിൽ കാര്യമില്ലാതില്ല. എന്നാൽ വിവാഹം കഴിഞ്ഞിട്ട് റിസർച്ച് ചെയ്യാമെന്ന് വച്ചാൽ വിവാഹം കഴിക്കുന്നയാൾ വിവാഹ ശേഷം റിസർച്ച് ചെയ്യാൻ വിട്ടില്ലെങ്കിലോയെന്ന ആശങ്ക സിന്ധുവിനുണ്ടായിരുന്നു. അത് അമ്മയോട് പ്രകടിപ്പിക്കുകയും ചെയ്തു. അങ്ങനെ അമ്മയുടെ മൗനം മകൾക്ക് സമ്മതമായി.
ഗൈഡ് രവിസാർ പിജിയ്ക്ക് സിന്ധുവിനെ പഠിപ്പിച്ച അധ്യാപകനായിരുന്നതു കൊണ്ട് സാറിന്റെ കുടുംബവുമായി നല്ല അടുപ്പമുണ്ടായിരുന്നു. “വെർബിന” യെന്ന വീട്ടുപേർ . തൂക്കിയിട്ട ചട്ടികളിലും മൺചെടിച്ചട്ടിയിലും അല്ലാതെയുമായി വെർബിന, ഡ്രൈ നെയർ എന്നിവയുൾപ്പെടെ ധാരാളം ചെടികൾ . രവി സാറിന്റെ ഭാര്യയും ബോട്ടണി പ്രൊഫസറുമായ രേണുക ടീച്ചർ ചെടികൾ നനയ്ക്കുമ്പോഴാണ് കൊല്ലം എസ് എൻ കോളേജ് ജങ്ഷനിൽ ബസ്സിറങ്ങിയ സിന്ധു ഒരാഴ്ചത്തേയ്ക്കുള്ള വസ്ത്രങ്ങളും നോട്ടുബുക്കുകളും ഒക്കെയായി വെർബിനയിലേയ്ക്കെത്തിയത്. “നല്ല ലഗേജുണ്ടല്ലോ? സിന്ധുവിന് ഒരു ഓട്ടോ പിടിച്ച് വരാമായിരുന്നില്ലേ?” അതിന് മറുപടിയായി സിന്ധു ചിരിച്ചതേയുള്ളൂ.
1980 കളിലെ ഒരു നാട്ടിൻപുറത്തുകാരിയ്ക്ക് ഈ ദൂരമൊന്നും ഒരു പ്രശ്നമേയല്ല. അവിടെ ബസ്സിറങ്ങി 2 ഉം മൂന്നും മൈൽ നടന്നാലേ വീടെത്തുകയുള്ളൂ. എന്നാൽ ഇവിടെ കോളേജ് ജങ്ഷനിൽ നിന്നും മുണ്ടക്കലിലെ വെർബിനയിലേയ്ക്കുള്ള ദൂരം വളരെ കുറവല്ലേ.
രേണുക ടീച്ചർ ഒരു കപ്പ് ചായയും പലഹാരങ്ങളുമായെത്തി. രവിസാർ ഇതിനിടയ്ക്ക് മറൈൻ ആൽഗകളെ എങ്ങനെ ഏതൊക്കെ സമയത്ത് എവിടെ നിന്നൊക്കെ ശേഖരിയ്ക്കണമെന്നും ഏതൊക്കെ കുപ്പികളിൽ ഇട്ട് സീൽ ചെയ്യണമെന്നും സിന്ധുവിനെ പറഞ്ഞേൽപ്പിച്ചു.
തീരദേശത്തേയ്ക്ക് സിന്ധു പോകുമ്പോൾ എവിടെ താമസിക്കണം എന്നൊക്കെയുള്ള കാര്യത്തിന് രവിസാർ തന്റെ പൂർവ്വ വിദ്യാർത്ഥിയും തീരദേശനിവാസിയുമായ ദാസൻ വഴി ചില ഏർപ്പാടുകൾ ചെയ്തിരുന്നു. അതിനാൽ സിന്ധുവിന് ആശങ്കയ്ക്ക് വകയില്ലായിരുന്നു. ദാസൻ വരാൻ കുറേകൂടി വൈകും. ദാസൻ ചിന്നക്കട പ്രൈവറ്റ് സ്റ്റാന്റിലാണെത്തുക. രവിസാറിന്റെ വീട്ടിൽ നിന്നിറങ്ങിയ സിന്ധു ആലോചിച്ചു. ഇന്നാണല്ലോ കൊല്ലം പബ്ലിക് ലൈബ്രറിയിലെ എക്സിബിഷൻ . അവിടെ പോയി ഒന്നു കണ്ടിട്ട് ബസ് സ്റ്റാന്റിലെത്തുമ്പോഴേയ്ക്കും ദാസൻ വരാൻ സമയമാകും . അങ്ങനെ സിന്ധു കൊല്ലം പബ്ലിക് ലൈബ്രറിയിലെത്തി. റീഡിംഗ് റൂമിലെ അലമാരികളും മേശകളുമൊക്കെയൊതുക്കി എക്സിബിഷനായി എല്ലാം സെറ്റ് ചെയ്തിരിയ്ക്കുകയാണ്. ആ ലൈബ്രറിയിലെ ലൈബ്രറിയൻ എപ്പോഴും പുസ്തകങ്ങളടങ്ങിയ അലമാരികളുടെ സ്ഥാനം ഇടയ്ക്കിടെ മാറ്റുന്ന ശീലക്കാരനാണ്. തുഗ്ലക്ക് എന്നായിരുന്നു ലൈബ്രറിയനെ വിദ്യാർത്ഥികൾ വിളിച്ചിരുന്ന ഇരട്ടപ്പേർ. രാജ്യതലസ്ഥാനം ഇടയ്ക്കിടെ മാറ്റിയിരുന്ന തുഗ്ലക്കിനെ അനുസ്മരിപ്പിയ്ക്കുന്നതാകണം പുസ്തകമടങ്ങിയ അലമാരികളുടെ സ്ഥാനം മാറ്റൽ.
സിന്ധു എക്സിബിഷൻ കാണുന്നതിനിടയിൽ ദൂരെ പ്രിയദർശൻ നിൽക്കുന്നത് സിന്ധുവിന്റെ ശ്രദ്ധയിൽപ്പെട്ടു. സിന്ധുവിന്റെ ജൂനിയറും സുവോളജി പി ജി വിദ്യാർത്ഥിയുമാണ് പ്രിയദർശൻ. ധാരാളം ഷഡ്പദങ്ങളേയും കീടങ്ങളെയുക്കെ കുപ്പിയിലാക്കി പ്രദർശിപ്പിയ്ക്കുകയായിരുന്നു പ്രിയദർശൻ.” ആഹാ… പൂച്ചികളേയും പിടിച്ച് നിൽപാണോ ?” സിന്ധു ചോദിച്ചു. “ഇന്ന് കണ്ടൽ വനവുമായി ബന്ധപ്പെട്ട കേസുണ്ടായിരുന്നതിനാൽ കുറച്ച് ജീവികളെ മാത്രമേ പിടിച്ചു കൊണ്ടുവരുവാൻ സാധിച്ചുള്ളൂ. ആശ്രമത്തിന്റെ തീരം സംരക്ഷിയ്ക്കുന്ന കണ്ടൽക്കാടുകൾ നശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രിയദർശൻ ഇതിനകം മൂന്ന് കേസ് കൊടുത്തു കഴിഞ്ഞു. തീരെ മെലിഞ്ഞ ശരീരമുള്ള പ്രിയദർശൻ ചെയ്യുന്ന കാര്യങ്ങൾ വളരെ വലുപ്പമുള്ളവയാണ്.. എക്സിബിഷൻ കണ്ട് പ്രിയദർശനുമായി കുശലം പറഞ്ഞ് കഴിഞ്ഞ് സിന്ധു അവിടെ നിന്നുമിറങ്ങി.
നേരെ ചിന്നക്കടയിലെ പ്രശസ്തമായ കൊല്ലം പട്ടണത്തിന്റെ മുഖമുദ്രയായ ക്ലോക്ക് ടവറിനടുത്തുള്ള ബസ് സ്റ്റാന്റിലെത്തി. കുറച്ചു കഴിഞ്ഞപ്പോൾ ദാസനുമവിടെത്തി. അവർ നീണ്ടകര വഴി പോകുന്ന ബസ്സിൽ കയറി. ബസ്സിലിരിയ്ക്കുമ്പോൾ സിന്ധു ചിന്തിച്ചു : കേവലം മൂന്ന് കിലോമീറ്ററോ അതിൽ താഴെയോ മാത്രം വീതിയുള്ള കരഭാഗത്തുകൂടെയാണ് നീണ്ടകര വഴി പോകുന്ന നാഷണൽ ഹൈവേ നീണ്ട് നിവർന്ന് കിടക്കുന്നത് കൊല്ലത്ത് നിന്നും കരുനാഗപള്ളിയ്ക്ക് പോകുമ്പോൾ വലത് ഭാഗത്ത് അഷ്ടമുടിക്കായലും ഇടത് ഭാഗത്ത് കടലും. ചില ഭാഗത്ത് എത്തുമ്പോൾ ബസ്സിലിരുന്നാൽ കടലും കായലും ദൃശ്യമാകാറുണ്ട്. ഈ കരഭാഗം ഒരു പൊഴി ( ഡെൽറ്റ) യാകാൻ വഴിയില്ലേ? പരവൂർ പൊഴിക്കരയിലെ പൊഴിയാകട്ടെ വളരെ ചെറുതായതു കൊണ്ട് പൊഴിയെന്ന് തോന്നും. എന്നാൽ കൊല്ലത്തെ ഈ ഭാഗം പൊഴിയെന്ന് ആരും പറഞ്ഞോ വായിച്ചോ അറിവില്ല. വണ്ടി നീണ്ടകരയിലെ തുറയുടെ അടുത്തെത്തിയപ്പോൾ ദാസനിറങ്ങി. കൂടെ സിന്ധുവും. ദാസൻ സിന്ധുവിന് താമസിക്കാൻ സൗകര്യം ഏർപ്പാടാക്കിയിരുന്നത് സത്യന്റെ ചെറ്റപ്പുരയിലാണ്. ഭിത്തിയും മേൽക്കൂരയും ഓല കൊണ്ട് തീർത്ത ഒരൊറ്റ മുറി വീട്. മലമൂത്രവിസർജനം , കുളി എന്നിവയുടെ കാര്യം പരുങ്ങലിലാവുമെന്ന് സിന്ധുവിന് തോന്നി. കാര്യം ദാസനോട് സൂചിപ്പിച്ചു . ആയിരത്തിതൊളളായിരത്തി എൺപതുകളിൽ തീരം വെളിയിട വിസർജ്യമുക്തമല്ലായിരുന്നു. കുളിയും കഴുകലുമൊക്കെ കടലിൽ തന്നെ. കിണർ സർവ്വസാധാരണമല്ല. കുടി വെള്ളത്തിന് അങ്ങകലെ റോഡരികിലുള്ള പൊതുടാപ്പിനെയാണാശ്രയിയ്ക്കുന്നത്. അഷ്ടമൂടിക്കായലിന്റെ തീരത്താണെങ്കിൽ ആളുകൾ കായലിലേയ്ക്ക് നാല് തടി കൊണ്ടുള്ള കാൽ നാട്ടി തടി കൊണ്ടുള്ള തട്ടുണ്ടാക്കി ഓലയോ പനമ്പോ കൊണ്ട് മറച്ച് കക്കൂസുണ്ടാക്കും. തടിത്തട്ടിന്റെ ഇടയിലെ വിടവിലൂടെ വിസർജ്യം നേരെ കായലിലേയ്ക്ക്.
സിന്ധു ആലോചിച്ചു നിൽക്കെ ദാസൻ ഒരു പരിഹാരം കണ്ടെത്തി. ആ തുറയിലെ സാമാന്യം ഭേദപ്പെട്ട ഓടിട്ട വീട്ടിലെത്തി, സിന്ധുവിന് കുളിക്കാനും കക്കൂസിൽ പോകാനുമുള്ള അനുവാദം വാങ്ങി. സിന്ധു അവിടെത്തി. വീട്ടുകാരെ പരിചയപ്പെട്ടു. ഓടിട്ട വീടാണെങ്കിലും തുടർച്ചയായി ഉപ്പു കാറ്റേറ്റ് വീടിന്റെ ഭിത്തി ദ്രവിച്ച നിലയിലായിരുന്നു.
അവർ തിരികെ സത്യന്റെ വീട്ടിലെത്തി. സത്യനെയും ഭാര്യ രേവമ്മയേയും കുട്ടികളെയും പരിചയപ്പെട്ടു. കുട്ടികൾക്ക് അതിഥിയെ ഇഷ്ടപ്പെട്ടു. അവർ സിന്ധുവിന്റെ ചുറ്റും കൂടി.ആ ഒറ്റമുറി വീട്ടിന്റെ അകവും പുറവും മനോഹരമായി സൂക്ഷിച്ചിരുന്നു. എല്ലാ സാധനങ്ങളും പായയും മറ്റും മുകളിൽ ഒരറ്റത്തായി കെട്ടിതൂക്കിയിരുന്നു. ആവശ്യാനുസരണം മാത്രമേ സാധനങ്ങൾ താഴെ ഇറക്കിയിരുന്നുള്ളൂ. അതിനാൽ ആ ഒറ്റമുറി വീട്ടിൽ അസൗകര്യങ്ങൾ ഒന്നും ഇല്ലായിരുന്നെന്ന് പറയാം. നല്ലതുപോലെ തൂത്ത് വൃത്തിയാക്കിയിട്ടിരിയ്ക്കുന്ന മുറിയുടെ ഒരറ്റത്ത് തറയിൽ അടുപ്പ് അടുക്കള സംവിധാനം മുതലായവ. മറ്റാരറ്റത്ത് ഒരു വരിഞ്ഞ കട്ടിൽ.
പുറത്തേയ്ക്കിറങ്ങിയ സത്യൻ കുറേക്കഴിഞ്ഞ് തിരികെയെത്തി. കൈയ്യിൽ ഒരു വലിയ മത്സ്യം ഉണ്ടായിരുന്നു. രേവമ്മ മറ്റു ജോലിയിൽ ആയിരുന്നതിനാൽ സത്യൻ മത്സ്യത്തെ സിന്ധുവിന്റെ കൈയ്യിൽ കൊടുത്തു. മത്സ്യം സിന്ധുവിന്റെ കൈയ്യിലിരുന്ന് ഞെരി പിരി കൊണ്ടപ്പോൾ സിന്ധു ആദ്യമൊന്ന് അത്ഭുത പരവശയായി. നല്ല പെട പെടയ്ക്കണ മത്സ്യം എന്ന് കേട്ടിട്ടേയുള്ളൂ ഇപ്പോൾ തന്റെ കൈയ്യിലിരുന്ന് പെടയ്ക്കുന്നു. സത്യൻ ഏതോ വള്ളക്കാരിൽ നിന്നും . സംഘടിപ്പിച്ചതാണ്.
രേവമ്മ അത്താഴത്തിന് ചൂട് ചോറും മീൻ കറിയും വിളമ്പി. കിടക്കാറായപ്പോൾ സത്യൻ കട്ടിലുമെടുത്ത് പുറത്തു കിടന്നു. മറ്റുള്ളവർ പായവിരിച്ച് അകത്തും. എല്ലാവരും കിടന്നു കഴിഞ്ഞപ്പോൾ , മണ്ണെണ്ണ വിളക്കണച്ച് രേവമ്മയും കിടന്നു.
രേവമ്മ അതിരാവിലെ തന്നെ എണീറ്റു. കട്ടൻ കാപ്പിയുണ്ടാക്കി. സത്യൻ കിട്ടന്റെ കടയിൽ നിന്നും വാങ്ങിയ അരിയുണ്ടയും കരിപ്പട്ടിയും കയർ കൊണ്ട് ഒരാവരണം തീർത്ത ഗാസ്സ് കുപ്പിയിൽ കുടിവെള്ളവുമെടുത്തു. സിന്ധു ആദ്യമായി വള്ളത്തിൽ പോകുന്നതിനാൽ അതിരാവിലെ തന്നെ ദാസനും അവിടെത്തിയിരുന്നു. സത്യൻ അരിയുണ്ടയും കരിപ്പട്ടിയും എടുത്തു വയ്ക്കുന്നത് ശ്രദ്ധിച്ച സിന്ധുവിനോട് ദാസൻ പറഞ്ഞു. “ഇത് വള്ളക്കാരുടെ ഒരു രീതിയാണ്. കടലിൽ വച്ച് പ്രതികൂല സാഹചര്യങ്ങളുണ്ടായാൽ ഭക്ഷണം ഉറപ്പാക്കാം. ഇതാകുമ്പോൾ കേടാകാതെയിരിയ്ക്കും.” സിന്ധു ശേഖരിയ്ക്കുന്ന സാമ്പിൾ സൂക്ഷിയ്ക്കേണ്ട കുപ്പികൾ എടുത്തു. അവർ മൂവരും വള്ളത്തിൽ കയറി.
തുടരും.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
രാജു കാഞ്ഞിരങ്ങാട്
കുട്ടി ഒരു മുയൽക്കുഞ്ഞിനെ
വളർത്തി
പഞ്ഞിക്കെട്ടു പോലൊരു മുയൽ
കൂട്ടിലിട്ട്
പാൽ കൊടുത്തു
കറുകപുല്ലു കൊടുത്തു
രാത്രിയിൽ ,
അച്ഛൻ വരുമ്പോൾ
കുഞ്ഞേൽപ്പിച്ച
നെയ്ച്ചോറും, ഇറച്ചിയും വന്നു
ഇന്ന്, മൃഷ്ടാന്നഭോജനം
കുഞ്ഞ് പാലു കൊടുക്കാൻ
മുയലിനരികിലേക്കു പോയി
എവിടെ മുയൽ !
അച്ഛൻ ആകാശത്തിലേക്ക്
വിരൽ ചൂണ്ടി
മേലെ നിന്ന് താഴേക്കു നോക്കി –
യിരിക്കുന്നു
പഞ്ഞിക്കെട്ടുപോലുള്ള
കുഞ്ഞു മുയൽ
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
ജേക്കബ് പ്ലാക്കൻ
ഒരതിരിൽ തിര തഴുകും തീരവും നൂപുരവും
എതിരതിരിൽ താരകൾ തഴുകും ശൃംഗഭംഗിയും
തെക്കൊരു തനി തങ്കതിരുത്തമിഴഴകും വടക്ക് സാഗര സംഗീത തീര്‍ഥവും മൊത്തുവസിപ്പൂ …
സര്‍വാംഗസുന്ദരി സസ്യശ്യാമളകോമളമാം കേരളം..
സുരശാഖികൾ തൊഴുതുനിൽക്കും ദേവഭൂമിയിതിൽ
അറബിക്കടലേറ്ററ്റുരുവിടും ഭൃഗുരാമമന്ത്രങ്ങൾ
ചിറകെട്ടി മഴയായി പൊഴിക്കുന്നുസഹ്യസാനുക്കളും
നിര നിന്നാടുന്നു നെല്ലോലവയലുകൾ… വയൽ
വരമ്പത്താർക്കുന്നു കറുകനാമ്പുകൾ തൊടികളിൽ ശൃംഗാരലീലയോലും തരുക്കളും കേരകന്യകൾ
ശീതളനീർകുടമേന്തിയലസംമിളകും ഗ്രാമ്യ ഭംഗീയും
ഹരിതംമഴക് വിടർത്തും കാനന ചോലയും
ചാരു താരിൽ തേൻതുള്ളി പൂക്കും ലതമംഗള ഛായയും കണികണ്ടുണരാൻ കർണീകാരപൂക്കളും
ചിത്രശലഭങ്ങളാർക്കും വനികകളും പുഴകളും
ചിത്രകൂടങ്ങൾ വിഭ്രമിപ്പിക്കും കാവുകളും
കാവുണർത്തും തോറ്റങ്ങളും കരളിൽ കനവുണർത്തും വെണ്ണിലാവിൻ
ചിമിഴ്നുള്ളിലെ പവിഴ മൊഴി മലയാളവും …!
ഭവ്യഭക്താത്മാവാം തുഞ്ചന്റെ പഞ്ചവർണ്ണക്കിളി
ഭക്തിയാലോതൂം ഹരിനാമ കീർത്തനങ്ങളും …
ചിന്തയിൽ ചിരിച്ചേർത്തുതുള്ളും കുഞ്ചന്റെ
ചന്ദ്രികാമന്ത്രങ്ങളും …സ്ഫടികസമമല്ലോ തേൻ മൊഴിയാംമെൻ മലയാളവും …!
ശുദ്ധശീലർ കർഷകർ പാടും നാടൻ പാട്ടിൻ
ശീലുകളാലിളവേൾക്കും പാടങ്ങളും കളങ്ങളും
തൂലികതുമ്പുകൾ ചുരത്തും തുമ്പപ്പൂവക്ഷരങ്ങൾ തീർപ്പൂ തൂമ തൂകും തൂ മാനസഭാവ മലയാള ഭൂമി…!
ഭാരതപ്പുഴതൻ രണാങ്കണഗീതികളിരമ്പും
ഭാർഗവക്ഷേത്രമാം മണിഭൂഷണമീ നാട് ….!
ഭവം വെടിഞ്ഞാല്മാവ് അദ്വൈതം തേടും
ഭരതഭൂമിതൻ കാല്‍ത്താമരപ്പൂവെൻ കേരളം ..!
മഴവില്ലഴകിലെ നിറമേഴും വിടർത്തും ഭാവനയും
ഏഴുസ്വര രാഗതാള ലയങ്ങൾ തീർക്കും നാദവും ..
പവിത്രാക്ഷര ജ്യോതിസാംമെൻ മലയാളമെ …
നീ നിത്യം വാഴ്‌വിൻ മുടിചൂടി വാഴുക ഭൂഗോളംമാകെ ..!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814
ഡോ. ഐഷ വി
ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് ജീവൻ തിരിച്ചു കിട്ടിയ നിമിഷങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് ഉഷ എന്റെ ജീവൻ തിരിച്ചു പിടിക്കാൻ ഇടയാക്കിയ നിമിഷങ്ങൾ.
പ്രീഡിഗ്രിയ്ക്കും ഡിഗ്രിയ്ക്കും കൊല്ലം എസ് എൻ വിമൺസിൽ പഠിക്കുന്ന കാലത്ത് പരവൂർ കൊല്ലം റൂട്ടിൽ ട്രെയിനിലായിരുന്നു യാത്ര. ചിറക്കരത്താഴത്തു നിന്നും പരവൂരിലെത്തി, അഥീനയിലെ ട്യൂഷനും കഴിഞ്ഞ് നേരെ പരവൂർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് പ്രീഡിഗ്രി ഫസ്റ്റ് ഇയറിന് ഉച്ചയ്ക്കുള്ള ഷിഫ്റ്റായിരുന്നു. ഞാനും കനകലതയും കൂടി ലേഡീസ് വെയിറ്റിംഗ് റൂമിൽ ഇരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവിടേയ്ക്ക് മുണ്ടും നേര്യതും ധരിച്ച ഒരു സ്ത്രീ കയറി വന്നു. അവർ ഞങ്ങളെ പരിചയപ്പെട്ടു. അവർ പോളച്ചിറയിൽ ഉള്ളതാണ്. അവരുടെ മകൾ പ്രീഡിഗ്രിയ്ക്ക് തേഡ് ഗ്രൂപ്പിൽ അഡ്മിഷൻ എടുത്തിട്ടുണ്ട്. പിറ്റേന്നു മുതലേ കോളേജിൽ വന്ന് തുടങ്ങുകയുള്ളൂ. മകൾക്ക് ആ സമയത്ത് യാത്ര ചെയ്യാൻ കൂട്ടിന് കൂട്ടുകാരെ കിട്ടുമോ എന്നറിയാൻ ഇറങ്ങിയതാണ് അമ്മ. മകളുടെ പേര് ഉഷ. ഞങ്ങൾ ആ സമയത്താണ് ട്രെയിൻ കയറാൻ വരുന്നതെന്നും. കോളേജിൽ നിന്നും കൺസഷൻ റേറ്റിലുള്ള സീസൺ ടിക്കറ്റ് കിട്ടാനുള്ള സർട്ടിഫിക്കറ്റ് വാങ്ങി റെയിൽവേ സ്റ്റേഷനിൽ നിന്നും സീസൺ ടിക്കറ്റ് എടുത്താൽ യാത്രാ ചിലവ് കുറയ്ക്കാമെന്നും ഞങ്ങൾ അവരോട് പറഞ്ഞു. പിറ്റേന്ന് അവർ മകളുമായി റെയിവേ സ്റ്റേഷനിലെത്തി. ഞങ്ങളെ മകൾക്ക് പരിചയപ്പെടുത്തി. പാവടയും ഷർട്ടും ധരിച്ചൊരു പെൺകുട്ടി. ഷർട്ട് ആ കുട്ടിയ്ക്ക് അഭംഗിയായിരുന്നോയെന്ന് എനിക്കൊരു സംശയം.
അങ്ങനെ ആ ആദ്യ കാഴ്ചയ്ക്കു ശേഷം ഉഷ ഞങ്ങളോടൊപ്പമായി യാത്ര. പരവൂരിൽ നിന്നും ടെയിനിന്റെ ആദ്യ ബോഗികളിലൊന്നിൽ ഞങ്ങൾ കയറും. ട്രെയിൻ കൊല്ലത്തെത്തിയാൽ റെയിൽവേ ട്രാക്കിലൂടെ നടന്ന് കർബല ജങ്ഷനിലിറങ്ങി കോളേജിലേയ്ക്ക് പോവുകയായിരുന്നു ഫാത്തിമാ മാതാ നാഷണൽ കോളേജ്, എസ്എൻ വിമൺസ് കോളേജ്, എസ് എൻ കോളേജ് എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പതിവ്. തിരിച്ചും യാത്ര അങ്ങനെയായിരിക്കും. ഈ പതിവിന് വിരുദ്ധമായുള്ള യാത്ര കൊല്ലം എസ് എൻ കോളേജ് ജുങ്ഷനിൽ വിരുതന്മാരാരെങ്കിലും ചങ്ങല വലിച്ച് ട്രെയിൻ നിർത്തുമ്പോഴായിരിക്കും. പ്ലാറ്റ്ഫോം ഇല്ലെങ്കിലും അത്തരം സന്ദർഭങ്ങളിൽ ട്രെയിനിൽ നിന്നും ചാടിയിറങ്ങാനും വലിഞ്ഞു കയറാനുമൊന്നും ഞങ്ങൾ വിദ്യാർത്ഥികൾക്ക് തഴക്കവും വഴക്കവും ഉണ്ടായിരുന്നതിനാൽ തീരെ പ്രയാസമില്ലായിരുന്നു.
അങ്ങനെ നിത്യ പരിചയം കൊണ്ടുള്ള അമിത ആത്മവിശ്വാസത്തിലാവണം അന്ന് അങ്ങനെ ഒരബദ്ധം പറ്റിയത്. അന്നും ഞാനും ഉഷയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കനകലത കോളേജിൽ വന്നില്ല. ഷണ്ടിംഗ് ചെയ്യുന്ന ഒരു എഞ്ചിൻ അപ്പുറത്തെ ട്രാക്കിലൂടെയായിരുന്നു മുന്നോട്ട് പോയിരുന്നത്. ആ ട്രാക്കിൽ പുറകിൽ നിന്നും ട്രെയിൻ വരാൻ സാധ്യതയില്ല. സാധാരണ ആ ഭാഗത്ത് ഷണ്ടിംഗ് ചെയ്യുന്ന എഞ്ചിനുകൾ ധാരാളം കാണും . ഞാൻ ട്രാക്കിലെ തേക്കിൻ തടി കൊണ്ടുള്ള സ്ലീപ്പറുകളിൽ ചവിട്ടിയായിരുന്നു നടന്നത്. ഉഷയാകട്ടെ രണ്ട് ട്രാക്കുകൾക്കിടയിലെ ചെറുപാറ കഷണങ്ങളിലൂടെയും. ഉഷയുടെ അപ്പുറത്തെ ‘ട്രാക്കിലൂടെ മുന്നോട്ട് പോയ ഷണ്ടിംഗ് എഞ്ചിൻ ഞാൻ നടന്നിരുന്ന ട്രാക്കിൽ കയറി എന്റെ നേർക്ക് വരികയാണെന്ന കാര്യം സ്ലീപ്പറുകളിലും റെയിലുകൾ തമ്മിൽ ചേർത്തു വയ്ക്കുന്ന ഫിഷ് പ്ലേറ്റുകളിലും മാത്രം ശ്രദ്ധിച്ചു നടന്ന ഞാൻ തിരിച്ചറിഞ്ഞില്ല.
ഷണ്ടിംഗ് എഞ്ചിൻ എന്റെ തൊട്ടടുത്തെത്തിയെന്ന് ശ്രദ്ധയിൽപ്പെട്ട ഉഷ എന്നെ വേഗം വലിച്ച് ട്രാക്കിൽ നിന്നും ഉഷ നടന്നിരുന്ന ഭാഗത്തേയ്ക്കിട്ടു. ഞാനാകെ പകച്ചു പോയി. ട്രാക്കിലൂടെ ശ്രദ്ധയില്ലാതെ നടന്നതിലും വിഷമം തോന്നി. ഞാനൊന്നും സംസാരിച്ചില്ല. വളരെയടുത്തെത്തിയ ഷണ്ടിംഗ് എഞ്ചിന്റെ മുന്നിൽ നിന്നും എന്നെ രക്ഷിച്ച ഉഷയ്ക്ക് നന്ദി പറയാനും എനിക്കപ്പോൾ തോന്നിയില്ല. ഒന്നും മിണ്ടാതെ കോളേജിലേയ്ക്ക് നടന്ന എന്നെയൊന്ന് ഉഷാറാക്കാനാകണം ഉഷ ഇങ്ങനെ പറഞ്ഞു: ” ക്ലാ… ക്ലാ… ക്ലീ ക്ലീ … ക്ലൂ കൂ … സുരേഷ് തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈന… ഏതെങ്കിലും സുരേഷിനെ ഓർത്തു കൊണ്ട് നടന്നതു കൊണ്ടാണോ ഷണ്ടിംഗ് എഞ്ചിന്റെ അടിയിൽപ്പെടാൻ പോയത്?” അതിനും ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
ഉച്ചയ്ക്ക് കോളേജിലെത്തിയ ഞങ്ങൾ ഉച്ച ഭക്ഷണം കഴിച്ച് കൈ കഴുകുമ്പോഴും ഉഷ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാൻ എന്റെ മൗനം തുടർന്നു. വൈകുന്നേരമായിട്ടും എന്റെ ഭാഗത്തു നിന്നും ശ്രദ്ധക്കുറവുണ്ടായല്ലോ എന്ന ധാരണയാൽ മൂകത തന്നെയായിരുന്നു. പിന്നെ മൂന്ന് ദിവസം അവധിയായിരുന്നു. അവധി കഴിഞ്ഞ് കോളേജിലെത്തിയ ഞാൻ ഉഷയെ കണ്ടില്ല. കനകലത, ഷൈലജ, ദീപ എന്നിവർ എന്നോട് പറഞ്ഞു: ഞാൻ ഉഷയോട് പിണങ്ങിയെന്ന ധാരണയാൽ ഉഷയുടെ മനോനില തെറ്റിയെന്നും പരവൂരിൽ ജയറാം ഡോക്ടറുടെ അശ്വനി ഹോസ്പിറ്റലിൽ ചികിത്സയിൽ ആണെന്നും. അവരൊക്കെ പോയി ഉഷയെ കണ്ടെന്നും. ഉഷയ്ക്ക് എന്നെ കാണണമെന്ന് പറയുന്നുണ്ടെന്നും പറഞ്ഞു. എനിയ്ക്കാകെ വിഷമമായി. ഞാൻ വീട്ടിൽ ചെന്ന് അമ്മയോട് കാര്യം പറഞ്ഞു. അമ്മയേയും കൂട്ടി പിറ്റേന്ന് ഞാൻ അശ്വിനി ഹോസ്പിറ്റലിലേയ്ക്ക് പോയി. എന്നെ കണ്ടതും ഉഷ സന്തോഷത്തോടെ എഴുന്നേറ്റ് വന്ന് എന്റെ കൈയ്യിൽ പിടിച്ചു. ഞാൻ ഉഷ എന്നെ രക്ഷിച്ചതിന്റെ നന്ദി സൂചകമായി ചിരിച്ചു കൊണ്ട് ഉഷയുടെ കൈയ്യിലും പിടിച്ചു. കുറേ നേരം വർത്തമാനം പറഞ്ഞ ശേഷം ഞാനുമമ്മയും തിരികെ പോന്നു. ഉഷ എന്നേക്കാൾ ഒരു വയസ് മൂത്ത കുട്ടിയായിരുന്നു.
ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തായിരുന്നു ഉഷയുടെ മനോനില ആദ്യം തെറ്റുന്നത്. അന്ന് വീട്ടിലെത്തി ട്യൂഷനെടുത്തിരുന്ന അധ്യാപകന്റെ ഭാഗത്തു നിന്നുമുണ്ടായ പെരുമാറ്റദൂഷ്യമായിരുന്നു മനോനില തെറ്റാനുണ്ടായ കാരണം. അങ്ങനെ ചികിത്സയിലായിരുന്നതിനാൽ ഒൻപതാം ക്ലാസ്സിലെ പഠനം മുടങ്ങിയെന്ന കാര്യം ഉഷ പിന്നീട് എന്നോട് പറഞ്ഞിട്ടുണ്ട്.. അക്കാലത്ത് സ്കൂളുകളിൽ കൗൺസിലിംഗ് ഇല്ല. അധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത അന്നന്ന് കൂലിപ്പണിയെടുത്ത് കഴിഞ്ഞിരുന്ന ദളിത് കുടുംബാംഗങ്ങളായ മാതാപിതാക്കൾ ഉഷയെ ചികിത്സിച്ച് ഭേദമാക്കാനുള്ള ആർജ്ജവം കാണിച്ചു. അതിനു ശേഷം പഠനം തുടർന്ന ഉഷ പ്രീഡിഗ്രിയും ഡിഗ്രിയുമൊക്കെ പാസ്സായി. ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് സാരിയുടുത്തു വന്നിരുന്ന ഉഷ സുന്ദരിയായിരുന്നു. ഹിസ്റ്ററി നന്നായി പഠിക്കുമായിരുന്നതിനാൽ ഹിസ്റ്ററി ടീച്ചറിന്റെ അരുമ ശിഷ്യയുമായിരുന്നു. എന്റെ ജീവൻ രക്ഷിച്ച ഉഷ ഇന്ന് ജീവിച്ചിരിപ്പില്ല. വിവാഹിതയായി വർഷങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് കൂട്ടുകാരി ഷൈലജയിൽ നിന്നും അറിഞ്ഞു. ഉഷയുടെ അച്ഛനമ്മമാരും സഹോദരങ്ങളും ജീവിച്ചിരിപ്പില്ല. പഠിക്കുന്ന കാലത്ത് ഉഷ എനിക്ക് കുമാരനാശാന്റെ ” ലീല” എന്ന പുസ്തകം സമ്മാനിച്ച വിവരം ഓർമ്മചെപ്പിന്റെ മുൻ അധ്യായത്തിൽ ഞാനെഴുതിയിട്ടുണ്ട്.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ജേക്കബ് പ്ലാക്കൻ
നീണ്ട നാസികയിലൊരു വട്ടക്കണ്ണാടയും
നയനങ്ങളിൽ സൂര്യ തേജസ്സും
സൗമ്യമാം മുഖത്തൊരു മുഗ്ധ മന്ദഹാസവും
മേൽ മുണ്ടിനാലുടൽ മറച്ചും തറ്റുടുത്തും
ഊന്നുവടിയൂന്നിയും ..ഊര്‍ജസ്വലനായി ..
നടന്നുവരുന്നൊരു കൃശഗാത്രനാം
ഉത്തമശ്ലോകന്‍ …മിതഭാഷി …മംഗളസ്വരൂപൻ ..ജ്ഞാനവൃദ്ധനാം മനോജ്ഞഭാവൻ ….
ഭാരതപിതാ …മഹാത്‌മാവ് …ഗാന്ധിജി …!
നൂൽ നൂറ്റു പാകുന്നു ലളിതമാം ജീവിതം
നമ്മിലുണർത്തുന്നു സ്നേഹാർദ്ര മന്ത്രം
വേടശരമേറ്റു പിടയുന്നു പവം പ്രേമംകാവ്യം
വെടിയേറ്റുടയുന്നു നിസ്തുലം ത്യാഗവിഗ്രഹം
ഭാർഗവകുലജാതൻ ഋഷിയാം രുരുവിനേകും ..
ഭഗവത് ഗീതയിലുണ്ടൊരു ഉരഗ ഉപദേശം …!
പ്രപഞ്ചത്തിനാധാരശിലയാകും ആപ്തവാക്യം ..
പ്രഫുല്ലംമത് “അഹിംസ” യാം യാദി മന്ത്രം ..!
ഇന്നും കോപാന്ധരായി രുരു ഭാർഗവന്മാർ
കൊന്നു ഉൾപകപോക്കും യുദ്ധഭൂമികയിൽ ….
നിസ്സഹായതയുടെ പൂറ്റിൽ നിന്നും മിന്നും –
മുയരുന്നു ചേര പാമ്പിന്റെ ചോദ്യശരം ….!
ഹിംസയാൽ നിങ്ങൾ നേടുവതെന്തു …?
വിധ്വംസിത ഭൂവിൽ വീണുപ്രതിധ്വനിക്കുന്നു
ഭാരതാംബതൻ ഓങ്കാരനാദ ശാന്തി മന്ത്രം …!
അഹിംസയാം ദിവ്യ മന്ത്രത്താൽ ഗാന്ധിജി
സ്നേഹ പ്രപഞ്ചനകാഹളം മുഴക്കുന്നുഭൂവിൽ ..!
സത്യവുംമഹിംസയും ലോകതുഞ്ചങ്ങളിൽ
സൂര്യതാരകം പോൽ പതിപ്പിച്ചുറപ്പിച്ചൊരാൾ …!
അശ്വമേധങ്ങളില്ലാതെ …വാഗ്ധോരണികളില്ലാതെ.വിശ്വംജയിക്കുന്നു ഭാരതാംബതൻ വന്ദ്യപുത്രൻ ….മഹാത്‌മാജൻ …!
നീളുമാ ദൃഷ്ടി ദീർഘ ദർശനം ചെയ്‌വൂ …
നവലോക സ്നേഹ ഭാസുര ഭാവിയും ..!
ലോകംമോർക്കുന്നുവെന്നും വിശ്വനായകന്റെ
അകല്‍കതമാം സത്യാന്വേക്ഷണങ്ങളെ …!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814
ഡോ. ഐഷ വി
വാഗ് ദാനം കൊടുക്കുമ്പോൾ അത് പാലിയ്ക്കപ്പെടണമെന്നു കൂടി കൊടുക്കുന്നയാൾ ചിന്തിക്കേണ്ടതുണ്ട്. പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകാതിരിയ്ക്കുകയാണ് നല്ലത്. അത് വ്യക്തികളായാലും ഉദ്യോഗസ്ഥരായാലും എല്ലാവർക്കും ഒരു പോലെ ബാധകമാണ്. ചിലപ്പോൾ ചില സാഹചര്യങ്ങളിൽ ഭരണമാറ്റമുണ്ടാകുമ്പോൾ വാഗ്ദാനങ്ങൾ പാലിയ്ക്കപ്പെടാതെ വരാം. കുടുംബാംഗങ്ങൾ സഹകരിച്ചില്ലെങ്കിൽ വാഗ്ദാനങ്ങൾ പാഴ് വാക്കുകളാകാം. മോഹന വാഗ്ദാനങ്ങൾ തീർച്ചയായും കേൾക്കുന്നവരിൽ പ്രതീക്ഷയുണർത്തും. വാഗ്ദാനങ്ങൾ പാലിയ്ക്കുവാൻ അത് നൽകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ശ്രമിക്കുകയും വേണം. ചില കക്ഷി രാഷ്ട്രീയക്കാരും മറ്റും നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കണമെങ്കിൽ അത് നടപ്പിലാക്കാനുള്ള സാമ്പത്തിക ശേഷിയും ആവശ്യമായി വരും. ഞങ്ങൾ ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്ത് കോളജിൽ പുതുതായി പണിത കെട്ടിടത്തിൻെറ ഉദ്ഘാടനം നടത്തിയത് അന്നത്തെ മുഖ്യമന്ത്രി ശ്രീ കരുണാകരനായിരുന്നു. അന്നദ്ദേഹം കോളേജിന് ഒരു സ്റ്റേഡിയം പണിത് തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
ഇതുപോലെ പല ബന്ധങ്ങളിലും വാഗ്ദാനങ്ങൾ മോഹനമായി മാത്രമായുള്ളത് ധാരാളമുണ്ട്. അച്ഛനമ്മമാർ മക്കളോടും മക്കൾ അച്ഛനമ്മമാരോടും സുഹൃത്തുക്കൾ തമ്മിലും സഹോദരങ്ങൾ തമ്മിലും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ കാണാം.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ആദില ഹുസൈൻ
പഴയോണം എന്ന് പറയുമ്പോൾ അത്ര പഴക്കമൊന്നുമില്ല, നാം എന്നത് അവരും ഞങ്ങളും നമ്മളും നിങ്ങളും ഒക്കെയായി ഭാഗം പിരിയുന്നതിനു മുൻപ് ബാല്യം ആഘോഷിക്കാൻ ഭാഗ്യം സിദ്ധിച്ച ഒരുവൾ സന്തോഷം അയവിറക്കാൻ എത്തിയിരിക്കുന്നു എന്ന് മാത്രം കരുതിയാൽ മതി.
കേരളത്തിലെ സാധാരണക്കാരായ മനുഷ്യന്മാർ ഏതൊക്കെ ആഘോഷങ്ങൾ എന്തൊക്കെ രീതിയിൽ കൊണ്ടാടണമെന്നും, ആരെയൊക്കെ ഉൾപ്പെടുത്തണമെന്നും എന്തിനൊക്കെ പുതിയ പേരിടണമെന്നും കൂലങ്കുഷമായ ചർച്ചകൾ സമുദായിക നേതാക്കൾ എന്ന് സ്വയം അവകാശപ്പെടുന്നവർ ഒരു വഴിക്ക് നടത്തി കൊണ്ടിരിക്കെ , മറ്റൊരു വഴിക്ക് വർഷങ്ങൾ നീണ്ട പ്രളയക്കെടുതിക്കും മഹാമാരിക്കും ശേഷം ആദ്യമായി ഒരുമിച്ചു കൂടിയ ഓണമെന്ന നിലയിൽ ‘ഒരുമിച്ചോണം ‘ എന്ന തലക്കെട്ട് നല്ല അടിപൊളിയായി ആഘോഷിക്കാൻ ഉറച്ചു ഒരുമിച്ചു കോടിയെടുത്ത്, ഓണപ്പാട്ടും പാടി, ഒണക്കളികൾക്കും കൂടി സദ്യയും കഴിച്ചു ഉരുളിയും നക്കി വടിച്ചു തകൃതിയാക്കുന്നുണ്ട് നമ്മളെപ്പോലുള്ള സാധാരണക്കാർ.
ഇനി എന്റോണത്തിലേക്ക് വരാം,
ഓണാട്ടുകരക്കാരിയാണ് ഞാൻ, നല്ല കള്ളന്റെ നാട്ടുകാരി, ഒരല്പം കൂടി കനം കൂട്ടി പറഞ്ഞാൽ മധ്യതിരുവിതാംകൂറുകാരി
ചെറുപ്പത്തിലെ ഓണത്തിന്റെ ഏറിയ പങ്കും രാമപുരം അഥവാ പത്തിയൂർ എന്ന സ്ഥലത്തായിരുന്നു ചെലവഴിച്ചത്. ഉമ്മിയുടെ വീട്ടിലാണ് ഒഴിവുകാലങ്ങളിൽ ഏറിയ പങ്കിന്റെയും മധുരമൂറുന്നയോർമ്മകളുള്ളത്,
ഉമ്മയുടെ വാപ്പയായ ‘ഉപ്പാക്ക്’ പത്തു കൊച്ചുമക്കളാണ് മൊത്തം, അവരിൽ ചുരുങ്ങിയത് ആറുപേരെങ്കിലും പുത്തൻ കണ്ടത്തിൽ എന്ന വീട്ടിൽ അവധിക്കാലങ്ങളിൽ ഉണ്ടാവും. ഓണാവധിക്ക് പ്രത്യേകിച്ച്. ഞങ്ങൾ നന്നായി ഭക്ഷണം കഴിക്കുകയും, അതിലും നന്നായി കളികളിൽ കൂടുകയും, ഏറ്റവും ഉപരിയായി ജീവഹാനി ഒഴികെയുള്ള എല്ലാ കുരുത്തക്കേടുകളിലും ഏർപ്പെടുകയും ചെയ്യുമായിരുന്ന ഒരു ചെറിയ വാനരസേനയായിരുന്നു. കുട്ടിക്കൂട്ടത്തിന് ഓണത്തിലെ ചുരുങ്ങിയത് അഞ്ചു ദിവസങ്ങളിൽ എങ്കിലും അയൽ വീടുകളിൽ നിന്നായിരുന്നുസദ്യ. കിഴക്കേലമ്മൂമ്മയും, തെക്കേലമ്മയും, യശോദച്ചെയ്യും, ഗീത ആന്റിയും, നാച്ചയുടെ കൂട്ടുകാരായ പേരോർമ പോലുമില്ലാത്ത അങ്കിളുമാരും ആന്റിമാരും ഞങ്ങളെ റാഞ്ചിയെടുത്തു കൊണ്ടു പോയി മത്സരിച്ചൂട്ടിയിരുന്നു.
നെയ്യൊഴിച്ച ചോറിലേക്ക് പരിപ്പും സാമ്പാറും പയറു കറിയും പുളിശ്ശേരിയും പച്ചമോരും, പായസവും പഴവും പപ്പടവും പാകത്തിന് കൂട്ടിക്കുഴച്ച് കഴിക്കാൻ ഞങ്ങൾ പഠിച്ചത് അവിടെനിന്നാണ്, പാൽപ്പായസത്തിൽ ബോളി അലിയിച്ചിറക്കാൻ കഴിഞ്ഞില്ലെങ്കിൽ സദ്യ പൂർണമായില്ല എന്ന് പോലും ഞങ്ങൾ വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. പച്ചടിയോ, കിച്ചടിയോ, കാലനോ, ഓലനോ അവിയലോ, കൂട്ടുകറിയോ, മത്തങ്ങാ പുളിയോ എരിശ്ശേരിയോ,അച്ചാറുകളോ കൊണ്ടാട്ടാമോ പോയിട്ട്, മുരിങ്ങക്കൊലോ, കറിവേപ്പിലയോ, താളിച്ചെടുത്ത മുളകോ, കടുകോ പോലുമോ ഞങ്ങൾ ഇലയിൽ ബാക്കിയാക്കിയില്ല, അടയും, പ്രഥമനും, അരിപ്പായസവും, പയറുപായസവും, സേമിയയും ഒരു നേരം എത്ര ഗ്ലാസ് വെച്ചാണ് കുടിച്ചത് എന്ന് പോലും ഓർമയുണ്ടാവില്ല.
അയൽവീടുകളിൽ നിന്ന് തലയിണ കെട്ടുകൾ കണക്കെഎത്തുന്ന ഉപ്പേരി പൊതികൾ വൈകുന്നേരത്തെ ചായക്കൊപ്പം രുചി നോക്കാനെ ഞങ്ങൾക്ക് തികഞ്ഞിരുന്നുള്ളു.
എല്ലാ വീടുകളിലും ഊഞ്ഞാൽ ഉണ്ടാവും, പക്ഷെ പുത്തൻ കണ്ടത്തിലെ കനാല് വക്കിലെ രണ്ടു കൊന്നതെങ്ങുകൾ ചേർത്ത് ഉപ്പ കെട്ടുന്ന ഊഞ്ഞാലുകളിലാണ് ആ പ്രദേശത്തിലേക്കും ഉയരത്തിൽ ആയമിട്ട് ആടാൻ കഴിയുന്നത്. നല്ല ഉണങ്ങിയ മടലോ, ആഞ്ഞിലിത്തടി പാകത്തിൽ ഒരുക്കിയതോ ഇരിപ്പിടമാക്കി ഞങ്ങൾ ക്ഷമയോടെ കാത്തു നിന്ന് ഉണ്ടയിട്ട് (ഒരായത്തിനാണ് ഒരുണ്ട എന്ന പേര്) ഊഞ്ഞാലാടും. അപ്പുറത്തുന്നും ഇപ്പുറത്തുന്നും കണ്ണാണ്ണനും, വിഷ്ണുവും, ആശചേച്ചിയുമെല്ലാം വൈകുന്നേരങ്ങളിൽ ഉപ്പേരിയും, അമ്മൂമ്മക്കാതും കളിയോടക്കയും കൊറിച്ചു ഞങ്ങൾക്കൊപ്പം തന്നെയുണ്ടാവും, അമ്മമാർ ചീനച്ചട്ടിയിൽ നിന്നും നല്ല തേങ്ങാക്കൊത്തു ചേർത്തുണ്ടാക്കിയ ഉണ്ണിയപ്പവും നെയ്യപ്പവും കോരിയാൽ ഉടനെ ഞങ്ങളെയും കൊണ്ട് ഓടാൻ പാകത്തിലാണ് പലപ്പോഴും അവരുടെ നിൽപ്പ്.
നന്മ, സർഗ്ഗ, കാരുണ്യ തുടങ്ങിയ പേരുകളുള്ള കൂട്ടായ്മകൾ വൈകുന്നേരങ്ങളിൽ ഒഴിഞ്ഞ പറമ്പുകളിൽ നല്ല ഓണക്കളികൾ സംഘടിപ്പിച്ചിട്ടുണ്ടാവും. പങ്കെടുക്കണമെങ്കിൽ ചിലപ്പോഴൊക്കെ ചെറിയ തുക നൽകേണ്ടിയിരുന്നു. ഓണസമ്മാനം കിട്ടിയ നാണയങ്ങളും ചെറു നോട്ടുകളും ഞങ്ങളുടെ കൈവശം ഉണ്ടാവുമെങ്കിലും ഉപ്പയാണ് ഞങ്ങളുടെ പേരുകൾ വിലാസം ചേർത്ത് രജിസ്റ്റർ ചെയ്യുക. സബ് ജൂനിയർ
, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി ഞങ്ങൾ കഴിയുന്ന എല്ലാറ്റിനും മത്സരിക്കും,ഓണപ്പാട്ടിനും, ലളിത ഗാനത്തിനും ഞങ്ങളുടെ കൂട്ടത്തിലുള്ള രണ്ടു പേർക്ക് എല്ലായ്പോഴും സമ്മാനം ഉറപ്പാണ്, സ്കൂളിൽ നിന്ന് പഠിച്ച പാട്ടുകളും, കവിതകളും പ്രസംഗവുമെല്ലാം സ്റ്റേജ് ഫിയർ എന്താണെന്നു പോലുമറിയാതെ വരത്തനായ കുട്ടിയായി അത്രയും നാട്ടുകാരുടെ മുന്നിൽ വെച്ചു കാച്ചും.
പിന്നെ ഓണക്കളികളുടെ പൊടി പൂരമാണ്, സുന്ദരിക്ക് പൊട്ട് തൊടൽ, ഉറിയടി, ഓട്ട മത്സരം, കുപ്പിയിൽ വെള്ളം നിറക്കൽ, മിട്ടായി പെറുക്കൽ, വടം വലി എന്നിങ്ങനെ എന്തൊക്കെ മത്സരങ്ങളുണ്ടോ അതിനെല്ലാം കൂടും. ഞങ്ങളെപ്പോലെ ദൂരെ വീടുകൾ ഉള്ള, അമ്മാത്തേക്ക് ഓണത്തിന് വിരുന്നു വന്ന കുറേ കുട്ടികളുമായിട്ടാണല്ലോ മത്സരം. എന്നാലും മടങ്ങിപ്പോകുമ്പോൾ കൈ നിറയെ സമ്മാനങ്ങളുണ്ടാവും. സന്ധ്യക്ക് വീട്ടിലെത്തി കുളിച്ചു നിസ്കരിച്ചു ദിക്ർ ചൊല്ലി തുടങ്ങുമ്പോഴേക്കും വിളിക്കാൻ ആളെത്തിയിട്ടുണ്ടാവും, നിലത്തു വിരിച്ച ടാർപ്പയിൽ ഇരുന്നു നാടകവും, ഗാനമേളയും കൂത്തും കാണുന്നേരവും കൊറിക്കാനും കുടിക്കാനും കയ്യിൽ എന്തെങ്കിലും കരുതിയിട്ടുണ്ടാവും. നേരമേറെ വൈകിയാൽ ഞങ്ങൾ കുട്ടികൾ പരസ്പരം കൈ കൊരുത്തു പിടിച്ചു സുരക്ഷിതമായി നിലാവിൽ നനഞ്ഞുറങ്ങും, മുതിർന്നവർ വിളിച്ചാലും വീട്ടിൽ പോകാൻ കൂട്ടാക്കാതെ ഉണർന്നും ഉറങ്ങിയും പരിപാടി മുഴുവൻ തീർന്നിട്ടെ എണീക്കാൻ കൂട്ടാക്കൂ.
അപ്പോഴും പിറ്റേന്ന് പൂക്കളമിടാൻ ഏറ്റവും വ്യത്യസ്ത നിറത്തിലുള്ള കാട്ടു പൂക്കൾ ഏതു പറമ്പിലാണ് ഉണ്ടാവുകയെന്ന് തമ്മിൽ ചർച്ചയിലായിരിക്കും.
അന്നൊക്കെ മതമില്ല,
ജാതിയില്ല, സ്നേഹം മാത്രമാണ് ഞങ്ങൾ കണ്ടത്,
ഞങ്ങളുടെ പകലുകൾ രാത്രികളെക്കാൾ മനോഹരമായിരുന്നു,
ഞങ്ങളുടെ രാത്രികൾ അതിമനോഹരവും,
ഞങ്ങളുടെ നാളെകൾ പ്രതീക്ഷകൾ മാത്രം നിറഞ്ഞതായിരുന്നു. അമ്മയെന്നും, ഉമ്മിയെന്നും, ഇച്ചേച്ചിയെന്നും, അണ്ണാണ്ണനെന്നും, അപ്പൂപ്പനെന്നും, ഉപ്പയെന്നും, ഉമ്മാമ്മയെന്നും അമ്മൂമ്മയെന്നും, അമ്മാമ്മയെന്നും, അച്ചാച്ചനെന്നും ഞങ്ങൾ വിളിച്ചിരുന്നത് ഞങ്ങളുടെ ആത്മാവിനെ തൊട്ട് തന്നെയായിരുന്നു. ഒരുമിച്ചു നോമ്പ് നോല്ക്കാനോ,ഉത്സവപ്പറമ്പിൽ പോകാനോ, കേക്കുണ്ടാക്കാനോ, പുൽക്കൂട് കെട്ടാനോ ഞങ്ങൾ പരസ്പരം പൊട്ടോ തട്ടമോ നോക്കിയില്ല, കുറിയോ തൊപ്പിയോ തിരഞ്ഞില്ല, പരസ്പരം നിന്ദിച്ചില്ല, അകമഴിഞ്ഞ് ഞങ്ങൾ സ്നേഹിച്ചു, ഉള്ളറിഞ്ഞു ഞങ്ങൾ ആനന്ദിച്ചു.
ഞങ്ങളിനിയും അങ്ങനെയൊക്കെത്തന്നെയായിരിക്കും,
ആരിനി എന്തിനൊക്കെ അരുതുകൾ കല്പിച്ചാലും ഞങ്ങളുടെ ചാലകശക്തി ഒരുമയാണ്.
ഓണാശംസകൾ
ആദില ഹുസൈൻ
ജേക്കബ് പ്ലാക്കൻ
കുന്നിൻ മാറത്തെ മധുകുംഭങ്ങൾക്കിടയിൽ
സൂര്യൻ പൊന്നിൻ പതക്കം പതിച്ചു …!
കേരളം പൊന്നിൻ ശ്രാവണം പാതി വിടർത്തിയ ഓണ പുടവയുമുടുത്തു …!
എങ്ങും തിങ്ങും തെങ്ങിൻ തലപ്പുകൾ നീളേ മരതക കുടകൾ നിവർത്തി …!
പൊങ്ങിയൊഴുകിയ പുഴകളൊക്കയും മണ്ണിനു വെള്ളിയരഞ്ഞാണം തീർത്തു …!
തുഴകളിൽ താളമിട്ടു പുഴകളിൽ
ഹർഷമായി കളിവള്ളങ്ങൾ പാഞ്ഞു …!
മിഴിതുറന്നോരോ പുൽക്കൊടികളും തൊടികളിൽ പൂവിട്ടു പൂപ്പട കെട്ടി ..!
സ്വർണ്ണം പതിച്ച ചില്ല് ചിറകുകൾ വിടർത്തി ഓണത്തറാടുന്നു പൂ തുമ്പികൾ …!
വർണ്ണം നിറച്ച പൂക്കളമിട്ടു ഗ്രാമ
മുറ്റങ്ങൾ നവോഢയായിതിളങ്ങുന്നു …!
തൃക്കാക്കര തേവരുടെ തൃപ്പാദം പൂകാൻ അത്തപ്പൂക്കളങ്ങളും
മൊരുങ്ങി ..!
തൃശ്ശിവപേരൂരേപുലിക്കളിയും
കണ്ട് പൊന്നോണകോടി വാങ്ങുന്നു മാലോകർ ..!വെപ്രാളമേറും ഉത്രാട രാത്രിയിലുംകൈകൊട്ടികളിച്ചാടും തരുണിതാരകങ്ങൾ …!
നേത്രകായ്കൾ മഞ്ഞളിൽ മുങ്ങി എങ്ങും വറയെണ്ണയിൽ നീരാടും വശ്യ ഗന്ധം …!
ഉഞ്ചലിലാടി ഓർമ്മകളോ-ടിയെത്തുന്നതും കാത്തു ഉമ്മറപ്പടിയിലിരിക്കുന്നു
മുത്തശ്ശിമാർ ..!
ഇഞ്ചിക്കറിയൊത്ത കറികളും കൂട്ടി ഉണ്ണാനൊരുങ്ങുന്നു വരരുചി മക്കളുടെ പരമ്പരകൾ …!
കാവിൽ തൊഴുത് ഈറൻ ചൂടി
മാവേലി തമ്പുരാനെ കാണുവാനെത്തുന്നു ഓണക്കാറ്റും …!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814
ശോശാമ്മ ജേക്കബ്
നല്ല മഴയുള്ള ഒരു രാത്രി ആയിരുന്നു അത്. പിറ്റേദിവസം സ്കൂൾ തലത്തിൽ ഒരു കവിത മത്സരം ഉണ്ട്… ടീച്ചർമാർ എല്ലാം കൂടെ തള്ളിവിട്ടതാണ്. എനിക്കാണേൽ എൽകെ ജിയിൽ പഠിപ്പിച്ച നഴ്സറി ഗാനം പോലും ഓർമയില്ലാത്ത കക്ഷിയാണ്. എന്തിനു വേണ്ടി ഈ കുരിശൊക്കെ ഞാൻ ചുമക്കേണ്ടി വരുന്നൂന്ന് ഓർത്തു ഉറങ്ങാൻ വേണ്ടി കട്ടിലിൽ കിടന്നത് മാത്രം ഓർമയുണ്ട് സ്വിച്ച് ഇട്ടത് പോലെ ഉറങ്ങിപ്പോയി. ആരോ എന്റെ സമീപത്തായി വന്നിരുന്നത് പോലെ ഒരു തോന്നൽ…. നല്ല നീളൻ താടിയുള്ള വജ്രാക്ഷര മോതിരം അണിഞ്ഞ ശുഭ്രവസ്ത്രധാരിയായ ഒരു മനുഷ്യൻ. ഞാൻ പയ്യെ എഴുന്നേറ്റിരുന്ന് ചെറിയ ഒരു അമ്പരപ്പോടെ അദ്ദേഹത്തെ നോക്കി. അയാൾ കൈകൾ നീട്ടി എന്റെ കൈയ്ക്കുള്ളിലേക്ക് ഒരു ചെറിയ കടുക് മണി തന്ന ശേഷം “ഈ കടുക് മണി നിന്റെ ഒരു ആഗ്രഹം സാധിച്ചു തരും പക്ഷെ ഒരു നിബന്ധന ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ മാത്രമേ കടുക് മണിയോട് ചോദിക്കുവാൻ പാടുള്ളു. ” ശേഷം അയാൾ നടന്നകന്നു. ശരിക്കും ഒരു ബാലരമ കഥ പോലെ തോന്നി അല്ലെ എനിക്കും അതെ! അല്ല എന്നാലും മറ്റാരും ആഗ്രഹിക്കാത്തത് എന്നൊക്കെ പറയുമ്പോൾ അങ്ങനെ ഇപ്പൊ എന്താ ഉള്ളത്. കുറെ ചിന്തകൾ തലയിലൂടെ മിന്നിമാഞ്ഞു പോയി…. നിബന്ധന ഈ കണക്കിന് ആണെങ്കിൽ കിട്ടിയ വരം മിക്കവാറും വെള്ളത്തിൽ വരച്ച വര കണക്കിന് ആവും! എന്തായാലും ഒരു ഒന്നന്നര പണി ആയിപോയി.എത്ര നേരമെന്ന് വെച്ചിട്ടാ ഇതുതന്നെ ആലോചിച്ചു ഇരിക്കണേ….? ഇയ്യോ തല വെട്ടിപൊളക്കുന്നു…!
എന്നെക്കൊണ്ടൊന്നും മേല ആലോചിച്ചു ആലോചിച്ചു തലവേദന പിടിച്ചു… ഈ ആലോചന ആയ കാലത്ത് ശരിക്ക് പ്രയോഗിച്ചിരുന്നേൽ ആരായിപോയേനെ ഹോ…..എന്നാലും ഫ്രീ ആയിട്ട് കിട്ടുന്ന ഡിസ്‌കൗണ്ട് കൂപ്പൺ ആരായിപ്പോ വേണ്ടന്ന് വെക്കണേ കയ്യ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാന്നു കാർണവന്മാർ പറഞ്ഞത് എന്റെ ഈ അവസ്ഥക്ക് ആണെന്ന് തോന്നുന്നു. വല്ലാത്ത കഥ തന്നെ !
കുറെ കഴിഞ്ഞ് ഈ കടുക് തന്ന വിദ്വാൻ വീണ്ടും വന്നു. എറിയാൻ അറിയാവുന്ന വല്ലവന്റേം കയ്യിൽ ഈ വടി കൊടുത്തൂടാർന്നോന്ന് ചോദിക്കണമെന്ന് ഉണ്ടായി പക്ഷെ, ചിന്തിച്ചു ചിന്തിച്ചു കാടുകയറി ക്ഷീണിച്ചു ഇരിക്കുന്ന എനിക്ക് വാ തുറന്നു ഒന്നും പറയാൻ പറ്റിയില്ല. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷെ പറ്റണ്ടേ?? എന്റെ കിതപ്പ് കണ്ട് അമ്മ എന്നെ തട്ടി വിളിച്ചു കണ്ണ് തുറന്ന് നോക്കിയപ്പോ രാവിലെ 7 മണി കൃത്യം. “മൂടിപ്പുതച്ചു കിടന്നാൽ മതിയോ എഴുനേറ്റു പോയി പല്ല് തേച്ചു കുളിച്ച് സ്കൂളിൽ പോകാൻ നോക്ക് കൊച്ചേ “അമ്മ ചീറി!!! സത്യം പറഞ്ഞാൽ ഭൂമിക്കു ചുറ്റും ഒരു റൗണ്ട് ഓടിതീർത്ത ക്ഷീണം ഉണ്ടായിരുന്നു എനിക്ക്. “കടുക് “,”മോതിരം “,”വെള്ളയുടുപ്പ് “എന്ത് തേങ്ങയാണ് സ്വപ്നം കണ്ടതെന്ന് അമ്പരന്ന് ഇരുന്ന് പോയി.
പിന്നെ എഴുന്നേറ്റ് യന്ത്രം പോലെ എന്തൊക്കെയോ ചെയ്ത് വെച്ച് ഒടുവിൽ സ്കൂളിൽ എത്തി.കവിതയ്ക്കു വേണ്ടിയുള്ള വിഷയം കിട്ടി ” Your weirdest and most beautiful daydream”. തീർന്നില്ല! നാല് വരിയിൽ കവിയരുത്. രാത്രിയിൽ കടുക് കയ്യിൽ പിടിച്ചു കണ്ട പരാക്രമം എല്ലാം നിഷ്പ്രയാസം ഞാൻ നാല് വരിയിൽ എഴുതി നിർത്തി !
” I want to drink moonlight and bathe in
flower petal ;
To wear the earth, sleep in streams
and taste the stars. ”
ഹാ പിന്നെ പറയണ്ടല്ലോ സംഗതി എല്ലാർക്കും അങ്ങട് ഇഷ്ടായി… പെരുത്ത് ഇഷ്ടായി. എന്റെ അതിതീവ്ര ഭാവനയെ വർണിച്ചു ഇംഗ്ലീഷ് ടീച്ചർ എന്നെ വാരിപ്പുണർന്നു.സ്റ്റേജിൽ കയറി ഹെഡ്മാസ്റ്ററിന്റെ കയ്യിൽ നിന്നും ഒന്നാം സമ്മാനവും, ട്രോഫിയും വാങ്ങി തല ഉയർത്തി താഴെ നിൽക്കുന്ന കുട്ടികളെ നോക്കിയപ്പോൾ എല്ലാവരുടെയും തല കടുക് മണി കണക്കെ ആയ ഒരു തോന്നൽ. എല്ലാം ഒരു കടുക് മണി തോന്നൽ അല്ലെ അതിൽ നിന്ന് കിട്ടിയ വിജയം വിലയേറിയതും.
ശോശാമ്മ ജേക്കബ്
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്നും മലയാളം സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം,
തിരുവല്ല മാർത്തോമ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.കണ്ടന്റ് റൈറ്റിംഗ് മേഖലയിൽ കഴിവ് തെളിയിച്ചു വരുന്നു
ഡോ. ജോസഫ് സ്‌കറിയ
കഥകളുടെ കൂമ്പാരമാണ് മലയാളിയുടെ ജീവിതചരിത്രം . കഥകളെ അവയുടെ ഭാവനാംശങ്ങളിൽനിന്നു മോചിപ്പിച്ച് യാഥാർത്ഥ്യത്തിലേക്കെത്തിക്കാൻ, അതിനു വിശ്വാസത്തിൻറെ കുപ്പായമണിയിക്കാൻ നമുക്കുള്ള സാമർത്ഥ്യം അത്ര ചെറുതല്ല. പരസ്പരവിരുദ്ധമായ ഘടകങ്ങളെപ്പോലും ഏകോപിപ്പിച്ചു നിർത്തുന്ന യുക്തിയാണ് എടുത്തു പറയേണ്ട സംഗതി. ചരിത്രപരമായ സാധുത ഇല്ലെങ്കിൽപോലും അവയ്ക്ക് ചരിത്രപരമായ അടിസ്ഥാനം നിർമ്മിച്ചുകൊടുക്കുന്ന ഏർപ്പാട് നമുക്കു പുതിയതല്ല. മഹാബലി – ഓണം എന്നീ സങ്കൽപ്പനങ്ങളെ ഏതോ ഘട്ടത്തിൽ നാം സമന്വയിപ്പിക്കുകയായിരുന്നു. വാമനൻ – മഹാബലി എന്നിവർ പുരാണ പ്രതിപാദിതമായ കഥാപാത്രങ്ങളാണെന്നു വയ്ക്കാം. മഹാവിഷ്ണുവിന്റെ അവതാരമാണു വാമനൻ എന്ന വേദയുക്തിയെ അങ്ങനെയും സ്വീകരിക്കാം. എന്നാൽ ഇവർക്കിടയിൽ ഒരു ചവിട്ടിത്താഴ്ത്തൽ മിത്തിൽ ഓണം എവിടെനിന്നാണു കയറിവരുന്നത്. ഹിന്ദു കലണ്ടറിലെ ശ്രാവണം മലയാളം കലണ്ടറിൽ ചിങ്ങമാണ്. മലയാളം കലണ്ടർ എന്ന സങ്കല്പംതന്നെ മുൻപു കലണ്ടറിന്റെ തുടർച്ചയാണ്. ആര്യാധിനിവേശത്തെ തുടർന്നുണ്ടായ സാഹചര്യത്തിൽ ‘സിംഹ’ ‘ചിങ്ക’ യും അത് ചിങ്ങവുമായി മാറി. കേരളത്തിൽ ചിങ്ങം ഒന്നാമത്തെ മാസമാണ് . വടക്കൻകേരളത്തിൽ കന്നിയിലായിരുന്നു കൊല്ലവർഷം ആരംഭിച്ചിരുന്നത് എന്നതിനും തെളിവുകളുണ്ട്. ചിങ്ങം എന്ന നക്ഷത്രരാശിയിൽ ഇരുപത്തിരണ്ടാമത്തെ നക്ഷത്രമാണ് തിരുവോണം. സംസ്കാരങ്ങളുടെ സമന്വയത്തിലൂടെ സ്ഥാപിതമായ സങ്കര ഭാവനയാണ് മഹാബലിക്കും ഓണത്തിനുമുള്ളിൽ പ്രവർത്തിക്കുന്നത്. പുതിയ രാഷ്ട്രീയസാഹചര്യങ്ങൾ ഓണത്തെ വാമനവത്കരണത്തിനാണോ മഹാബലിവത്കരണത്തിനാണോ ശ്രമിക്കുന്നത്!. സാമാന്യജനത്തിന്റെ വിശ്വാസത്തിൽ രണ്ടും കൂടിക്കുഴഞ്ഞു കിടക്കുകയാണ്. സാമാന്യജനമാണ് മിത്തുകളുടെ വാഹകർ, അവർതന്നെയാണ് ‘പലമ’കളെ കൂട്ടിക്കലർത്തുന്നതും. ഓണസദ്യയിൽ ചിക്കൻ ഫ്രൈ വേണോ ബീഫ് കറി വേണോ എന്നതും സെറ്റുമുണ്ട് വേണോ ചുരിദാർ വേണോ എന്നതും തൃക്കാക്കര ക്ഷേത്രത്തിൽ പോകണോ ചക്കുളത്തുകാവിൽ പോകണോ എന്നതുമെല്ലാം സമൂഹത്തിൻറെ പൊതുവായ ചിന്തയിൽ ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുള്ള സാധ്യതകളാണ്. തിരുവോണത്തെയും തിരുവാതിരയെയും പൂക്കളത്തെയും പുലികളിയെയും കൂട്ടിച്ചേർക്കും.
സവർണ്ണരൂപങ്ങൾ ഒന്നൊഴിയാതെ ഓണാഘോഷങ്ങളിൽ, ഓണസദ്യയിൽ, ഓണ വേഷങ്ങളിൽ, ഓണവിചാരങ്ങളിലാകെ നിലനിർത്തപ്പെടുന്നു. കീഴാള അവബോധത്തെ സവർണ്ണവത്ക്കരിക്കാനുള്ള സാംസ്കാരികോപാധിയാവുകയാണ് ഓണം. അതിനു സ്വമേധയാ വഴങ്ങി കൊടുക്കുന്ന ഭാഷ കൂടിയാണ് മലയാളം. വാക്കിന്റെ വിവക്ഷകളെ തിരിച്ചറിയാതെ സംവേദനത്തിലേർപ്പെടുന്ന മലയാളി കുഴിയിൽ വീണില്ലെങ്കിലേ അതിശയമുള്ളു. ഓണം മലയാളിയെ ഒന്നിപ്പിക്കുന്നു എന്നു പറയുമ്പോഴേക്കും നമ്മെ ഭിന്നിപ്പിച്ച ഭൂതകാലവും പുരാണകഥാസന്ദർഭവും ഓർമ്മയിൽ തെളിഞ്ഞു വരും. കടന്നുകയറ്റവും കയ്യേറ്റവും ചതിയും സങ്കൽപ്പന മണ്ഡലങ്ങളിൽ ഒളിപ്പിച്ചുവച്ചുകൊണ്ടാണ്
” കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം ”
എന്നു നുണ പാടുന്നത്. വാക്കുണ്ടായാൽ വാക്കിനു മുമ്പ അതിനെ കുറിക്കുന്ന സന്ദർഭമുണ്ടാകും. കള്ളം, ചതി എന്നീ അവസ്ഥകളില്ലാതെ വാക്കുകളുണ്ടാകുമോ?
സഹോദരൻ അയ്യപ്പനു മുമ്പേ ഉണ്ടായിരുന്നു ഈ പാട്ട്. ഗുണ്ടർട്ട് ശേഖരിച്ച പാട്ടുകളിലുണ്ടിത്.
“മാവേലി നാടു വാണീടും കാലം മനുഷ്യരെല്ലാരുമൊന്നുപോലെ” എന്നതും കൗതുകം പകരുന്ന പ്രയോഗമാണ്. കേരളത്തിലെ പൂർവ്വകാലജനതയ്ക്കുമേൽ എ ഡി ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ നമ്പൂതിരിമാർ ഇറക്കിവെച്ച ഭാവനാചരിത്രത്തിൻറെ കാവ്യാവിഷ്കാരമാണിത്. സ്വാതന്ത്ര്യാകാംക്ഷയുള്ളവർ അത് ഏറ്റുപാടി. പാടിപ്പാടി അത് നമ്മുടെ അബോധത്തിൽ ഇടം കൊണ്ടു. ഇപ്പോൾ നമുക്കതു പാടാതിരിക്കാനാവുന്നില്ല. സാമൂഹികതുല്യതയെകുറിച്ച് ഗീർവാണമുയർത്തുന്ന സോഷ്യലിസ്റ്റ് ഭരണകർത്താക്കൾപോലും അർത്ഥശങ്കയില്ലാതെ ഇത് പാടിക്കൊണ്ടിരിക്കുന്നു. ആത്മീയമായി വാമനനെയും ഭൗതികമായി മഹാബലിയെയും വാഴ്ത്തി സ്തുതിക്കുന്ന ആഘോഷ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഓണക്കിഴിയുടെ പുതിയ രൂപമാണ് ഓണക്കിറ്റ് . ജന്മിത്തത്തിന്റെ മാതൃകകളെ ജനാധിപത്യത്തിൽ പറിച്ചു നടുന്ന പുതുകാല യുക്തിയാണിത്. ഓണത്തെ ഗവൺമെൻറ് സ്പോൺസേർഡ് വ്യാപാരോത്സവമാക്കുന്ന പുതുപ്രവണത അത്ര നിഷ്കളങ്കമായ നീക്കമല്ല. ഇടത്തരം കച്ചവടക്കാരെ പട്ടിണിക്കിടുകയും പുതുക്കുടിയാന്മാരെ നിർമ്മിച്ചെടുത്ത് അവരെ രാഷ്ട്രീയമായി നിശബ്ദരാക്കുകയും ചെയ്യുന്ന ലീലയാണ്. ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം അടങ്ങുന്ന ഒരു സഞ്ചി വാങ്ങിക്കൊണ്ടു പോകുന്നവൻ മഹാബലി പെട്ടതുപോലെ ചതിയിൽ പെടുന്നു. കാണം വിറ്റും ഓണം ഉണ്ണണം എന്നത് മാനം വിറ്റും ഓണമുണ്ണണം എന്ന നിലയിലേക്ക് മാറിവരുന്നു. പ്രജകളെ / വോട്ടർമാരെ / പൗരന്മാരെ സാമ്പത്തിക സുരക്ഷിതത്വമുള്ളവരാക്കി മാറ്റാനാവാത്തതുകൊണ്ടാണ് അവർക്ക് ഭിക്ഷ / സൗജന്യകിറ്റ് നൽകേണ്ടിവരുന്നത്. പ്രകൃതിക്ഷോഭമോ മറ്റോ ഉണ്ടാകുന്ന സാഹചര്യത്തിൽ മാത്രം പരീക്ഷിക്കേണ്ടുന്ന ഒന്നിനെ സ്ഥിരമാക്കുന്നതിനു പിന്നിൽ ക്ഷേമസങ്കല്പമല്ല എന്ന് തിരിച്ചറിയാൻ മാനിഫെസ്റ്റോ വായിക്കേണ്ടതില്ല.
അങ്ങനെ ചിന്തിച്ചാൽ രാഷ്ട്രീയമായ ഇരട്ടത്താപ്പിന്റെ നയരേഖ കൂടിയാണ് ഓണം. വിഷ്ണുമൂർത്തിയുടെ അവതാരമായ വാമനനെ ഒരു ദിവസത്തേക്ക് മറച്ചുപിടിച്ച് മഹാബലി എന്ന അസുര ചക്രവർത്തിയെ തോളിലേറ്റുന്ന തിരുവോണനാള്‍ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ സ്വാതന്ത്ര്യദിനവുമാണ്. സത്യത്തിൽ, നമ്പൂതിരിമാരുടെ കേരളാഗമനത്തിനുശേഷമേ മഹാബലിയും കേരളത്തിലെത്തുന്നുള്ളു. മഹാബലിയും ആര്യൻ പാഠത്തിലെ കഥാപാത്രമാണല്ലോ. നർമ്മദയുടെ തീരത്താണ് ജലദാനവും ചവിട്ടിത്താഴ്ത്തലും നടന്നതെന്നാണ് പുരാണങ്ങൾ പറയുന്നത്. അപ്പോൾ ഓണവും കേരളത്തിലേക്ക് കുടിയേറി വന്ന ആഘോഷമാകുന്നു . ‘കുടിയേറ്റം ‘ എന്നാൽ പലതും തലയിൽ കയറ്റികൊണ്ടുള്ള യാത്രയാണ് .
ഓണത്തെ മലയാളി പോയിടത്തേക്കൊക്കെ കൊണ്ടുപോയി. പല കാലങ്ങൾകൊണ്ട് ലോകത്തിന്റെ പല കോണുകളിൽനിന്നായി മലയാളി വാരിക്കൂട്ടിയ സംസ്കാരം ഇരുപതാം നൂറ്റാണ്ടു മുതൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ സമകാലരൂപമാണ് ലോകമെമ്പാടും ആഘോഷിക്കുന്ന കേരളത്തിന്റെ ദേശീയോത്സവം.
ഡോ. ജോസഫ് സ്‌കറിയ : ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളവിഭാഗത്തിന്റെ തലവനും ഗവേഷണ മാർഗ്ഗദർശിയുമാണ്. 1999 ൽ മഹാത്മാഗാന്ധി സർവകലാശാലയുടെ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഫാക്കൽറ്റിയിൽനിന്ന് ഭാഷാപഠനത്തിൽ പിഎച്ച്. ഡി. ബിരുദം നേടി.
1999 ൽ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള സാംസ്കാരിക വകുപ്പിൻറെ ജൂനിയർ ഫെലോഷിപ്പും 2010 ൽ കേരള സാഹിത്യ അക്കാദമി ഐ. സി. ചാക്കോ പുരസ്കാരവും ലഭിച്ചു.
പഴശ്ശിരേഖകളിലെ വ്യവഹാരഭാഷ, ഭാഷയുടെ വഴികൾ,പഴശ്ശി രേഖകൾ(എഡി.), തലശ്ശേരി രേഖകൾ (എഡി.), മലനാട്ടിലാതി – കുട്ടനാടൻ വാമൊഴി ഇതിഹാസം, ഭാഷയുടെ വർത്തമാനം(സമാ.) എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ.