literature

ലത മണ്ടോടി

“മേഡം ഇറങ്ങിക്കോളൂ. ഇതാണ് നിങ്ങള് പറഞ്ഞ സ്ഥലം…”

“ഇത്ര പെട്ടെന്ന് ഇവിടെയെത്തിയോ സുഗുണാ…?ഞാനൊന്നും അറിഞ്ഞില്ലല്ലോ… ”

“അതിനു മേഡം ഇരുന്നുറ ങ്ങുകകയായിരുന്നില്ലേ. എ സി യുടെ തണുപ്പിൽ ഉറങ്ങിപ്പോയി അല്ലെ….”

അല്ലെങ്കിലും യാത്രയിൽ ഞാനെപ്പോഴും ഉറങ്ങാറാണല്ലോ. എത്ര ചെറിയ യാത്രയായാലും. വഴിയിലെ കാഴ്ചകൾ അതെത്ര മനോഹരമായാലും എന്റെ ഉറക്കത്തെ അലോസരപ്പെടുത്താറില്ല.

“സാന്ത്വനം എത്തി.. മേഡം ഇറങ്ങൂ…”

സുഗുണന്റെ ശബ്ദം വീണ്ടും.

“ഞാൻ കാർ പാർക്ക്‌ ചെയ്യട്ടെ.ഇവിടെ സൂചി കുത്താൻ പോലും സ്ഥലമില്ല…. പോവാനായാൽ വിളിച്ചാൽ മതി..…”

ഞാൻ ഇറങ്ങി.

“സുഗുണനെന്തെങ്കിലും വാങ്ങിക്കാനുണ്ടോ.. ഉണ്ടെങ്കിൽ പൊയ് ക്കോളൂ …ആയാൽ വിളിക്കാം.പിന്നെ
പൈസ എന്തെങ്കിലും വേണോ…?”

“ഇപ്പോൾ വേണ്ട….”

സുഗുണൻ കുറച്ചു എക്സ്പെൻസീവ് ആണ്. എന്നാലും എന്തു സഹായവും ചെയ്തു തരും.

ആക്രികടകളുടെ നടുക്കാണ് സാന്ത്വനം.താഴെ പഴയ ഇരുമ്പ് വെട്ടി പ്പൊളിക്കുന്ന സ്ഥലം . മുകളിൽ സാന്ത്വനം ഹോം കെയർ..ചെവി കൊട്ടിയടയ്ക്കുന്ന ശബ്ദങ്ങൾക്കു നടുവിലൂടെ ഞാൻ നടന്നു.

“മേഡം ശ്രദ്ധിക്കണം, പഴയ തകരമാണ്… മുറിയും…”
ഈ ശബ്ദവും ഒരു സാന്ത്വനമാണല്ലോ. തിരിഞ്ഞു നോക്കിപ്പോയി ഞാൻ.

ഹാൻസ് ചവച്ചുകൊണ്ടൊരുത്തൻ.എനിക്കവൻ മഞ്ഞിച്ച പല്ലുകാട്ടിയൊരു വികൃത ചിരി സമ്മാനിച്ചു . പെട്ടെന്ന് മുന്നിൽ പ്രത്യക്ഷപ്പെട്ട സ്ത്രീ ലൈംഗികത ചിരിപ്പിച്ചപോലെയൊരു വഷളൻ ചിരി.

പഴയൊരു കെട്ടിടത്തിന്റെ മുകളിലാണ് ഓഫീസ്. കഴിഞ്ഞ എഴുകൊല്ലം അതിനൊരു മാറ്റവും വരുത്തിയിട്ടില്ല. വരുന്ന വഴി ഞാൻ മറന്നിരുന്നു.വീണ്ടും ഓർക്കാൻ ഞാൻ ഉണർന്നിരുന്നുമില്ല.

“പഴയ കോണിയാണ്…. സൂക്ഷിക്കണം..”

വീണ്ടും അതെ ശബ്ദം.

അവനെന്നെ വിട്ടിട്ടില്ലേ. പ്രായം അവനൊരു പ്രശ്നമല്ലെന്നു തോന്നുന്നു.

പറഞ്ഞപോലെ കോണി ദ്രവിച്ചിരുന്നു. ആടിയുലയുന്ന കൈവരികൾ. പണ്ടിത് കയറാൻ ഇത്ര ബുദ്ധിമുട്ടില്ലായിരുന്നു.
അന്നെനിയ്ക്കും കോണിയ്ക്കും കുറച്ചുംകൂടി ചെറുപ്പമായിരുന്നു.കോണികയറിക്ക ഴിഞ്ഞപ്പോൾ അങ്ങിനെയാണ് തോന്നിയത്.

പരിചിതമല്ലാത്തൊരു സ്ഥലം പോലെ. എന്നാലും ചുമരിൽ തൂക്കിയിട്ട മദർ തെരെസയുടെ ചിത്രം അതുപോലെ തന്നെയുണ്ട്. വെള്ള യിൽ നീലക്കരയുള്ള സാരിയിൽ സമാധാനത്തിന്റെ സന്ദേശവുമായി ഒരു വിശുദ്ധ.

“മേഡം.. ഇരിയ്ക്കു…”
പുരുഷന്റെ ഗാംഭീര്യമുള്ള ശബ്ദം.

“മുന്നേ…ഞാൻ ഇവിടെ വരുമായിരുന്നു. അന്നൊരു സ്ത്രീയായിരുന്നു ഇവിടെ ഇരുന്നത്.അവരില്ലേ ഇപ്പോൾ…?”

“നടത്തിപ്പുകാരേ മാറിയില്ലെ ..മേഡം. ഇപ്പോൾ ഞങ്ങളാണ്. പക്ഷെ എല്ലാവരെയും അറിയാം ഞങ്ങൾക്ക്. നിങ്ങൾ ആവശ്യം പറഞ്ഞോളൂ..”

“അച്ഛനെ നോക്കാൻ ഒരാളെത്തേടിയാണ് ഏഴു കൊല്ലം മുന്നെ ഞാനിവിടെ വന്നത്.അന്നൊരു ശിഖയെയാണ് അവരയച്ചു തന്നത്.ആ കുട്ടി ഇപ്പോൾ ഇവിടെയുണ്ടോ.?”

മേശപ്പുറത്തുള്ള ഫയൽ എടുക്കാൻ വന്ന സ്ത്രീയെ നോക്കി അയാൾ പറഞ്ഞു.
“ശിഖയെ അന്വേഷിച്ചിറങ്ങിയതാണ്..ശിഖരങ്ങൾ തഴച്ചു വളർന്നു ശാഖിയായത് ഇവരറിഞ്ഞു കാണില്ല…”

“എന്നോടാണോ? “ഞാൻ ചോദിച്ചു.

“ഇവിടെ പറഞ്ഞതാ…”

“അവരിവിടെയില്ല. ഞങ്ങൾക്കൊട്ടറിയു
മില്ല.നിങ്ങൾക്ക് ഹോംനഴ്സിനെയാണ് വേണ്ടതെങ്കിൽ ഞാൻ അയച്ചു തരാം…”

“ശിഖയുടെ അഡ്രസ് ഉണ്ടോ കയ്യിൽ.?”

“നിങ്ങൾക്കാരെ നോക്കാനാണ്…”

“എന്റെ ഹസ്ബൻഡിനെ… കിടപ്പാണ്…”

ഭൂതവും വാർത്തമാനവും ചില സമയത്തു എന്നിൽ കൂടിക്കുഴയും.

“ആണുങ്ങളെ നോക്കാൻ ഇവിടെ ആളില്ല….”
അന്ന് ആ സ്ത്രീ പറഞ്ഞത് ഞാൻ പെട്ടെന്ന് ഓർത്തു പോയി.

അന്നത്തെ എന്റെ ഉത്തരവും എന്നിൽ തികട്ടി…
“അച്ഛൻ ഒറ്റക്കല്ല. ഒരുമെയ്ഡ് ഉണ്ട് സ്ഥിരം.പക്ഷെ …അവര് വൈകുന്നേരം വീട്ടിൽ പോവും. ഇപ്പോൾ അച്ഛൻ ഒന്ന് വീണ് കിടപ്പിലുമായി.അച്ഛനെ നോക്കാനാണ് ഞാൻ കാലിഫോർണിയയിൽ നിന്ന് വന്നത്. ഞാൻ കൂടെയുണ്ടാവും നിങ്ങൾ ഒരാളെ പറഞ്ഞയച്ചു തരൂ.പെണ്ണുങ്ങളായാലും മതി…”

“ചാർജ് കുറച്ചു കൂടും…”

“ആയിക്കോട്ടെ. അത് പ്രശ്നമല്ല..”

ശിഖയെയാണ് അവരന്നു പറഞ്ഞയച്ചു തന്നത്.
അവൾ അച്ഛനെ നല്ലപോലെ നോക്കി.അച്ഛൻ മരിച്ചശേഷം ഞാൻ തിരിച്ചുപോവുമ്പോഴാണ് അവളും പോയത്. പിന്നെ വിളിക്കാം എന്നൊക്കെ അന്ന് പറഞ്ഞിരുന്നു. അതൊന്നും പിന്നെ ഉണ്ടായില്ല.

“മേഡം.. ഒന്നും പറഞ്ഞില്ല….”
ശബ്ദഗാംഭീര്യം എന്നെ വാർത്തമാനത്തിൽ തന്നെ പിടിച്ചു നിർത്തി.

“ശിഖയുടെ അഡ്രസ് ഇവിടെ ഉണ്ടാവുമോ ഉണ്ടെങ്കിൽ ഒന്ന് നോക്കു…”

“ഇവിടെ ആണുങ്ങളെ നോക്കുന്നവരുണ്ട് ഇപ്പോൾ…”

“ആ അഡ്രസ് ഉണ്ടെങ്കിൽ ഒന്ന് തരൂ..”

എന്റെ ആവശ്യവും അയാളുടെ ആവശ്യവും ഒന്നുരഞ്ഞു.

“അവളെ കിട്ടിയില്ലെങ്കിൽ ഞാൻ തീർച്ചയായും വരും..”

എന്റെ ശബ്ദം ഇത്തിരി ഉയർന്നുവോ എന്നൊരു സംശയം.

ശിഖ
C/o മണികണ്ഠൻ
നായ്ക്കട്ടി
സുൽത്താൻ ബത്തേരി.

അയാൾ തന്ന തുണ്ട് കടലാസിൽ മഷി ഉണങ്ങാതെ പടർന്നു വികൃതമായ അക്ഷരങ്ങൾ.
താല്പര്യമില്ലാതെ ചലിച്ച വിരലുകളിൽ വന്നൊരു കൈപ്പട.
വിലാസം അതിനെന്തൊക്കെയോ എന്നോട് പറയാനുണ്ടെന്നെനിക്ക്അപ്പോൾ തോന്നി.ഞാൻ പെട്ടെന്ന് കോണിയിറങ്ങി. സുഗുണനെ വിളിച്ചു.

“സുഗുണാ നമുക്ക് നാളെ ബത്തേരി വരെ ഒന്ന് പോകണം. ഒരാളെ കണ്ടുപിടിക്കാനുണ്ട്.അഡ്രസ് കിട്ടിയിട്ടുണ്ട് കാർ ഒന്ന് ശരിയാക്കി വെച്ചോളൂ…”

“മേഡം… പരിചയക്കാരുണ്ടെങ്കിൽ എളുപ്പമായിരുന്നു…”

“ഞാൻ നോക്കി വെയ്ക്കാം…സുഗുണാ… നമുക്ക് രാവിലെ നേരത്തെ പുറപ്പെടണം.”

കൂടെ പഠിച്ച ബത്തേരിക്കാരൻ ഹാരിസ് . അവനെ വിളിക്കാം. പരിസ്ഥിതി പ്രവർത്തകനാണല്ലോ. സ്ഥലം അറിയുമായിരിക്കും. കോളേജ് ബാച്ചിന്റെ റിയൂണിയനു അവൻ വിളിച്ചിരുന്നു. അന്ന് വിവരങ്ങളൊക്കെ ഒന്ന് വെറുതെ അന്വേഷിച്ചതാണ്. അതെന്തായാലും നന്നായി എന്ന് മനസ്സിൽ കണക്കുകൂട്ടി. ഞാൻ ഉടനെ ഹാരിസിനെ വിളിച്ചു.

“എന്താടോ…ചാരു..ഒരു മുന്നറിയിപ്പുമില്ലാതെ..”

ഞാൻ ആവശ്യം പറഞ്ഞു.

“എന്തായാലും വാ.. ശിഖയെയൊക്കെ നമുക്ക് തപ്പികണ്ടുപിടിക്കാം.എനിക്ക് ചാരുനെയും ഒന്ന് കാണാലോ… ”

നിന്നെയൊന്നു നല്ലപോലെ കണ്ടോട്ടെടോ… എന്ന് പറഞ്ഞു കോണിച്ചോട്ടിൽ തടഞ്ഞുവെച്ചത്. എന്റെ മുഖഭാവം
കണ്ട്
എന്തേ തമ്പ്രാട്ടിക്കുട്ടിക്ക് ചൊടിച്ചോ.. എന്നു ചോദിച്ചത്…നായരുട്ടിയെ സംബന്ധം ചെയ്യാൻ മാപ്ല റെഡിയാണെ …. അതേ ഹാരിസ്.
അതേ ചിരി ഞാൻ അപ്പുറത്ത് കേട്ടു.

ഒരിക്കലും മോചനമില്ലാത്ത കിടപ്പിലുള്ള ഭർത്താവിനെ നോക്കാൻ ഒരാളെ അന്വേഷിച്ചു അവന്റെ അടുത്തേക്കാണ് ഞാൻ പോവുന്നത്.

“പിന്നെ ഒരു കാര്യം..
നായ്ക്കട്ടിയിൽ കടുവ ആക്രമണം രൂക്ഷമാണിപ്പോൾ പക്ഷേ താൻ പേടിക്കേണ്ട…”

ഹാരിസ് ഫോണിൽ തന്നെയാണ്.

“ഞാൻ മിക്കവാറും ഏതെങ്കിലും മീറ്റിംഗിലായിരിക്കും.… ഒരു മിസ്സ്‌ ഇട്ടു പുറകിൽ ഇരുന്നാൽ മതി. ഞാൻ വന്നോളും.”

ശരി എന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ചു.

“മേഡം സാറിന്റെ അടുത്ത്.. ശ്യാമളേച്ചി വരുന്നവരെ.. ”
അടുത്ത ദിവസം രാവിലെ പുറപ്പെടാൻ നേരത്തു സുഗുണന്റെ ആശങ്ക.
എഴുകൊല്ലമായി യാന്ത്രികമായി ചെയ്തുപോരുന്ന ഉത്തരവാദിത്തങ്ങളിൽ ഒന്ന് മാത്രം. എന്നാലും അയാൾക്കു മറുപടി കൊടുത്തു

“അല്ല സുഗുണൻ… സാറിന്റെ പെങ്ങൾ . ഇന്നലെരാത്രി തന്നെ വന്നു. . നാളെയെ തിരിച്ചു പോവുള്ളു…”

യാത്ര തുടങ്ങിയതും കണ്ണുകളടഞ്ഞത് ഒരനുഗ്രഹമായി.

“നമ്മൾ അടിവാരം എത്തിട്ടോ… ഇനി ഉറങ്ങണ്ട..”

ഉറങ്ങണ്ടെങ്കിൽ ഉറങ്ങണ്ട. മങ്ങിയപ്രകാശത്തിൽനിന്നിങ്ങനെ ഉദിച്ചുയരുന്നതനുസരിച്ചു കറുപ്പിൽനിന്ന് പച്ചയിലേക്ക് നിരങ്ങിനീങ്ങുന്ന ചുരത്തിന്റെ ഭംഗി. കാടും കുന്നും താണ്ടി ഇറങ്ങി വന്ന കട്ടിമഞ്ഞാണ് ഇരുവശത്തും.മനസ്സിനുള്ളിലെ വിഷാദത്തിലേക്ക് അത് ഉരുകിയൊലിച്ചു. ഞാനൊരു അന്തർ മുഖിയെപ്പോലെ അതിനോടൊപ്പം ഉൾവലിഞ്ഞു. ഉണർന്നിരിക്കുന്ന എന്നിലെ കാഴ്ച കണ്ണുകളിൽ മാത്രമായി ശേഷിച്ചു.

“കട്ടനാണെങ്കിലും ഒരുന്മേഷം കിട്ടിയില്ലേ..”

കണ്ണ് തുറന്നും ഉറങ്ങാം എന്ന് സുഗുണന് മനസ്സിലായിക്കാണും.

വഴിവക്കിലെ പെട്ടിപ്പീടികയിലെ കട്ടൻ ചുറ്റുമുള്ള കുരങ്ങന്മാരെ നോക്കിയാണ് ഞാൻ കുടിച്ചത്. സ്വന്തം
പ്രേയസിയെയും മാന്തിപ്പറിക്കുന്ന വികൃതിക്കൂട്ടങ്ങൾ.

പിന്നെ ഉടുപ്പി യുടെ മുന്നിൽ ബ്രേക്ഫാസ്റ്റ് കഴിക്കാൻ നിർത്തിയപ്പോഴാണ് ശരിക്കും ഒന്ന് ഉണർന്നത്. ഹാരിസിൽ കൂടി എനിക്ക് ശിഖയിലെത്തണം . അതെന്റെ ഉറച്ച തീരുമാനമാണ്.

ചുരിദാറൊക്കെ നേരെയാക്കി മുടിയെല്ലാം ഒതുക്കി ഞാനൊന്നു വാഷ്റൂമിലെ കണ്ണാടിയിൽ നോക്കി. കുറെ കാലത്തിനു ശേഷം ഹാരിസിനെ കാണുകയല്ലേ.

മനസ്സിന്റെ അടിത്തട്ടിൽ നിന്നൊരു പച്ചപ്പെണ്ണ് തലപൊക്കിയോ..

ഏയ്‌ അതുണ്ടാവില്ല. എഴുകൊല്ലത്തെ ജീവിതം മൃദുലവികാരങ്ങളെയെല്ലാം ചുട്ടുകരിച്ചു. അതിനി ഊതികത്തിക്കാനാവില്ല.അത്രയും തണുത്തുറഞ്ഞുപോയി. കണ്ണാടിയിലെ എന്നെ നോക്കി ഞാനൊന്നു ചിരിച്ചു.

കടുവയിറങ്ങി ഇരുപതോളം വളർത്തു മൃഗങ്ങളെ കൊന്ന വെളുത്തൊണ്ടിയിൽ ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല…..കോടിക്കണക്കിനു രൂപയുടെ പദ്ധതികളാണ് ഓരോ വർഷവും പ്രഖ്യാപിക്കുന്നത്. ഭൂരിഭാഗവും ഫയലുകളിൽ തന്നെ ഉറങ്ങിക്കിടക്കുകയാണ്.ആരോടോ പറഞ്ഞു ഹാരിസ് മുഖമുയർത്തിയത് എന്റെ നേർക്ക്.

ഉറങ്ങിക്കിടക്കുകയാണ്…. അവൻ പറഞ്ഞതിന്റെ വാല് അതെന്നെ ഉണർത്തി…നിസ്സംഗതയോടെ ഞാനവന്റെ മുഖത്തുനോക്കി.

“അയ്യോ സോറി… ചാരു… നീ വന്നിട്ട് കുറേനേരമായോ…? സർവകക്ഷിയോഗം കഴിഞ്ഞു ഇപ്പോൾ ഇറങ്ങിയതേ ഉള്ളു..ഞാൻ ലൊക്കേഷൻ തന്നിരുന്നുവല്ലോ..ബുദ്ധിമുട്ടുണ്ടായില്ലല്ലോ?

“ഏയ്‌.…ഇല്ല.

“നീയെന്താടോ ഇങ്ങിനെ… പണ്ടത്തെ ആ ചാരുലത എവിടെയൊ മിസ്സിംഗ്‌ ആണല്ലോ..”

“കാലം..”

“അല്ല നിനക്കെന്തുപറ്റി മുടിയൊക്കെ നരച്ചു….അത് പറയ്‌…”

“ഞാൻ പരിസ്ഥിതി അല്ലേടോ… പോരാത്തതിന് ജൈവവും.. ”
ഹാരിസ് ഉറക്കെ ചിരിച്ചു.

“കെട്ടിയെഴുന്നള്ളത്ത് ഇല്ല അല്ലേ…”
കൂടെ ഞാനും ഉള്ളുതുറന്നൊന്നു ചിരിച്ചു.

“എന്തുപറ്റി നിന്റെ ജയരാജന്?”

“ഓർമ്മയുണ്ടല്ലേ.. പേര്.”

“എല്ലാം ഓർമയിലുണ്ട്… അന്നത്തെ ആ ക്യാമ്പസ്‌. ഒരിക്കലും തിരിച്ചുകിട്ടാത്തത് മറക്കില്ല ഒരിക്കലും.”

“നീ ഇപ്പോൾ പറഞ്ഞ പോലെയുള്ള ഒരു കടുവ ജയനെയും അറ്റാക്ക് ചെയ്തു.അവിടുന്നാണ്.കയ്യിലുള്ള തോക്കുകൊണ്ടാണെന്നു മാത്രം. ഒരു ഡ്രഗ് അടിക്റ്റ് ആയിരുന്നു.
ഇപ്പോൾ ആൾക്ക് ബോധമൊക്കെ വന്നു. അത് പോലുമില്ലാതെ കുറേക്കാലം..എഴുവർഷത്തോളമായി ഏകദേശം കിടപ്പിൽ.
കുറച്ചു ആയുർവ്വേദം നോക്കാം എന്നു വിചാരിച്ചു നാട്ടിലേക്കു കൊണ്ടുവന്നു. ഒറ്റയ്ക്കു എനിക്ക് പറ്റില്ല. ഈ ശിഖ പണ്ട് അച്ഛനെ നോക്കാൻ വന്ന കുട്ടിയാണ് കിട്ടിയാൽ നന്നായിരുന്നു….”

ഉം…… ഹാരിസ് ഒന്ന് നീട്ടി മൂളി.എനിക്കറിയാം ആളെ …നീ പോയി കണ്ടോ. ഞാൻ കാണാൻ ഒരാള് വരുന്നുണ്ടെന്നറിച്ചിട്ടുണ്ട്.
ഹാരിസിൽ കൂടിയെന്റെ വഴി പിന്നെയും മുന്നോട്ട് പോയി. പാമ്പും കോണീം കളിക്കാൻ തുടങ്ങിയിട്ട്
കുറേ നേരായി.ബുദ്ധിപൂർവം കളിക്കാനൊന്നും പറ്റാത്ത കളിയല്ലേ.ഒരു ചില്ലറ പകിടകളി. സർപ്പത്തിന്റെ വായിൽ അകപ്പെടാതെ ഒന്ന് മുകളിൽ എത്തിയാൽ മതിയായിരുന്നു.

ഒരു തേയിലത്തോട്ടത്തിന്റെ നടുക്ക് നല്ല ഭംഗിയുള്ള ഒരു വീട്ടുമുറ്റത്തു സുഗുണൻ കാർ നിർത്തി.ഹാരിസിനെ കണ്ടശേഷം യാത്ര അധികം ഉണ്ടായില്ല.
പുറത്തു കൂട്ടിൽ കടുവയെപ്പോലുള്ള വലിയൊരു നായ ഉച്ചത്തിൽ കുരച്ചു.വരവുവെച്ചപോലെ ഉള്ളിൽ നിന്നും ആരോ കുരച്ചു.

വാതിൽ തുറന്നു ശിഖ പുറത്തു വന്നു..ഒരു മേക്ക് ഓവർ സ്റ്റുഡിയോയിൽ നിന്നു പുറത്തു വന്നപോലെ.
ഏഴുകൊല്ലം മുന്നെ ഞാൻ കണ്ട ഒരു സിനിമയിലെ ഡാൻസർ ആണെന്ന് തോന്നി.

“ചേച്ചിയോ… ഇവിടെ? ഹാരിസിക്ക ഒരാൾ വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ… ”

.ഇപ്പോഴത്തെ സ്റ്റാറ്റസിനെ കുറിച്ച് ചോദ്യവും സംശയവും വരുമെന്ന് ഉറപ്പുള്ളതിനാൽ അവൾ സംഭാഷണ ത്തിനു തുടക്കമിട്ടു.

“ഒരിക്കലും കാണരുത് എന്ന് വിചാരിച്ചതാണ്.
വരു…ചേച്ചി ..അകത്തിരിക്കാം..”

“നല്ല സൗകര്യത്തിലാണല്ലോ.. അല്ലേ…സന്തോഷം…”

” സൗകര്യം…അവൾ ഒരു പുച്ഛച്ചിരി ചിരിച്ചു.
അതെങ്ങനയാണെന്നറിയ ണ്ടെ …ചേച്ചിക്ക്.

അവിടുത്തെ അച്ഛനെ നോക്കിയശേഷം ആണുങ്ങളെ നോക്കാൻ മാത്രമേ അവർ എന്നെ പറഞ്ഞയച്ചുള്ളൂ. അതിന് അവർ കൂടുതൽ പൈസയും വാങ്ങിയിരുന്നു.

“ഒരിക്കൽ ഞാൻ ഒരപകടത്തിൽ പരിക്ക് പറ്റിയ ആളെ നോക്കാൻ നിന്നു. സ്പയ്നലിന് ചെറിയ ക്ഷതം ഉണ്ടായിരുന്നു. അതുകൊണ്ട് കിടപ്പായിരുന്നു. ഒരു എൻ ആർ ഐ ആണ്. ഇഷ്ടം പോലെ പണം. പക്ഷേ നോക്കാൻ ആളില്ലായിരുന്നു. ഞാൻ നല്ലപോലെ നോക്കും എന്നുറപ്പായപ്പോൾ ആരും പിന്നെ എത്തിനോക്കാതെയായി.അയാൾക്കും ഞാൻ തന്നെ മതിയായിരുന്നു.

സുഖം പ്രാപിച്ചു വരുന്നതോടുകൂടി അയാൾ കിടക്കുന്ന മുറിയിൽ പ്രകാശം കുറഞ്ഞുതുടങ്ങി.
ഇരുട്ടിനെയാണയാൾ
പിന്നെ സ്നേഹിച്ചത്.ഇരുട്ടിൽ കാണുന്ന കാഴ്ചകളെയും.

വാലിൽ ഉയർന്നു നിൽക്കുന്ന ഒരു സർപ്പത്തെ ആ ഇരുണ്ട മുറിയിൽ ഞാൻ പലപ്പോഴും കണ്ടു. അത് വാസസ്ഥലം തിരഞ്ഞു നടന്നു. പലപ്പോഴും അതിന്റെ വിഷപ്പല്ലുകൾ കൊണ്ട് പലയിടത്തും എനിക്ക് മുറിഞ്ഞു.വിഷം ചീറ്റുന്ന അതിനെ ഒരു പാപിയെപ്പോലെ ഞാൻ പലപ്പോഴും ആവാഹിച്ചു…”
.
വനയോര മേഖലയിലെ
വന്യമൃഗങ്ങളെ പിടിച്ചു കാട്ടിലേക്കയക്കാം. ജനങ്ങളുടെ ഇടയിൽ ശീലിച്ചാൽ അവര് തിരിച്ചു പോവില്ലത്രെ. ഹാരിസ് അങ്ങിനെ പറഞ്ഞിരുന്നു . അങ്ങിനെ ശീലിച്ച ഒരുകൂട്ടം കടുവകൾ ഒരുമിച്ച് ആക്രമിച്ച ഒരു ഇരയുടെ അഗ്രെസ്സീവ്നെസ്സ് ശിഖയുടെ കണ്ണുകളിൽ..

ചേച്ചീ… അവൾ നീട്ടി വിളിച്ചു
ഞാൻ ഉറങ്ങിയിട്ടില്ല ഇന്ന് ഞാൻ ഉറങ്ങുകയുമില്ല .സാധാരണ കണ്ണുതുറന്നു ഉറങ്ങുന്ന ഞാൻ കണ്ണടച്ച് അവളെ കേൾക്കുകയായിരുന്നു.

അയാൾ എനിക്ക് കൈ നിറയെ പണം തന്നിരുന്നു .
ഏജൻസിയ്ക്കും കൊടുത്തു. അവർക്കതുകൊണ്ട് ഞാൻ അവിടെത്തന്നെ നിന്നാൽ മതിയായിരുന്നു. എല്ലാവരും സന്തുഷ്ടരായിരുന്നു.സംതൃപ്തരായിരുന്നു.

വന്യ ജീവികൾ ആക്രമിച്ചാലും നഷ്ടപരിഹാരത്തിനു കാലതാമസമു ണ്ടായിരുന്നില്ല. ഞാൻ ഒരു ദീർഘ നിശ്വാസമെടുത്തു.

പിന്നീട് രോഗി എഴുന്നേറ്റു നടക്കാൻ തുടങ്ങി.പലരും അവിടെ വരാൻ തുടങ്ങി.. സർപ്പങ്ങളുടെ എണ്ണം കൂടിത്തുടങ്ങി. അവ കെട്ടുപിണഞ്ഞു ആ മുറി നിറയെ ഇഴഞ്ഞു നടന്നു.ഒടുവിൽ ഞാൻ എല്ലാം ഇട്ടെറിഞ്ഞു ചുരം കയറി. ഏജൻസിക്കാർ എന്നെ വിളിച്ചു ചീത്ത പറഞ്ഞു. നന്ദികേട് കാണിച്ചു എന്നാക്ഷേപിച്ചു.

ഇവിടെ വന്നു ഞാൻ ഫിസിയോതെറാപ്പി സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തു. അപ്പോഴേക്കും വയനാട്ടിൽ കൂന് പോലെ റിസോർട്ടുകൾ മുളച്ചു പൊങ്ങിയിരുന്നു. താത്കാലിക ഷെഡ് കെട്ടി ഞാൻ പല റിസോർട്ടുകളിലും മസ്സാജ് പാർലർ തുടങ്ങി.പിന്നെ എനിക്ക് ചുരം ഇറങ്ങേണ്ടി വന്നിട്ടേ ഇല്ല.

മസ്സാജ് എല്ലാവർക്കും ഇഷ്ടമാണ് ചേച്ചി.ചുരം കേറി എന്നെ തിരഞ്ഞു വരുന്നവരുണ്ട്.
ചില ആൺ അഹങ്കാരങ്ങൾക്കുമുകളിൽ ആത്‍മാവിന്റെയോ മനസ്സിന്റെയോ വലുപ്പംകൊണ്ട് ഒന്നും നടക്കില്ല.ശരീരഭാഷയുടെ മിടുക്കുകൊണ്ടേ ആധിപത്യം നേടാനാവൂ. ഇതും ഞാൻ പഠിച്ച ഒരു പഠിപ്പാണ് ചേച്ചി..

“ഊണ് കഴിക്കണ്ടേ…”

“വേണ്ട കുട്ടി വയറു നിറഞ്ഞു….”

“എന്തിനാണ് ചേച്ചി വന്നതെന്നുപോലും ഞാൻ ചോദിച്ചില്ല..”

“നിന്നെ കാണാൻ തോന്നി വന്നു.അനിയന്മാർ രണ്ടാളും. ഇരട്ടകളല്ലേ അവർ.. എന്തു ചെയ്യുന്നു.?

“അവർ ബിടെക്കിന് ചെന്നൈയിൽ പഠിക്കുന്നു. കുഴപ്പമില്ല ചേച്ചി.”

“ചേച്ചി വെറുതെ ഇത്രദൂരം വന്നതെന്തിന്?”

ഹാരിസിനെ കാണണമായിരുന്നു. ഞങ്ങൾ ഒരുമിച്ചു പഠിച്ചതാണ്. അപ്പോൾ നിന്നെയും ഒന്ന് കാണണമെന്നുതോന്നി.

ഇറങ്ങുമ്പോൾ ചുരത്തിനു വല്ലാത്തൊരു മാദകത്വം. അതിന്റെ നിമ്നോന്നതങ്ങളിൽ കയറി ഇറങ്ങുന്ന പല വാഹനങ്ങൾ. പല ഇന്ധനങ്ങളും കത്തുന്നവ. കയറ്റം കഴിഞ്ഞാൽ ഏതും ഒന്നണയ്ക്കും.ചൂടും ചൂരുമുള്ള ചുരം.ആ വലിയ സർപ്പത്തിന്റെ വായിൽ അകപ്പെട്ട് ഒരിക്കലും ജയിക്കാതെ ഞാൻ താഴോട്ടിറങ്ങി.

“മേഡം…
നമുക്കൊരു ചായ കുടിയ്ക്കാം…..”

ലത മണ്ടോടി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ശ്രീമതി ലത മണ്ടോടി ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി കഥകളെഴുതാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു കൂട്ടായ്മയുടെ അക്ഷരങ്ങൾ എന്ന മാഗസിനിന്റെ സബ് എഡിറ്റർ ആണ്.. കഥകളുടെ ആദ്യസമാഹാരം പണിപ്പുരയിലാണ്.

 

ഉദയ ശിവ്ദാസ്

പുതുമഴയൊരു പുലർവേളയിലെൻ
തൊടിയാകെച്ചിറകുവിരിച്ചു.

താളത്തിൽത്തുള്ളികളൂർന്നെൻ
കാതിൽ സ്വരരാഗമുതിർത്തു.

കണ്ണുകളോ നിദ്ര വെടിഞ്ഞു
മനസ്സിൽക്കുളിർമാരി ചൊരിഞ്ഞു

ജാലകവിരിയപ്പുറമകലേ –
യ്ക്കാവോളം മിഴികളയച്ചു

പുതുമണ്ണിൻഗന്ധം പേറി
തരളിതമൊരുതെന്നലണഞ്ഞു.

മിന്നൽപ്പിണറിടയിടെമിന്നി
ഇടിനാദം നെഞ്ചുതകർത്തു

കാറ്റൊപ്പം വീശിയടിക്കെ
ചെറുശാഖികൾ മുറിയുന്നിടയിൽ

നനുനനെയില പവനനൊടൊപ്പം
തലയാട്ടി നീർമണി ചൂടി

പൊരിവേനലിലുരുകിയ മണ്ണോ
കൊതിതീരെ ദാഹംതീർത്തു.

മഴ മാറിൽ വീണു നനഞ്ഞാ –
ധരയുടെ ഋതുഭാവമുണർന്നു

പുലർമങ്ക കുളിച്ചു ദിവാകര –
പൂജയ്ക്കായ് തൊഴുതുകരങ്ങൾ .

മനസ്സിൽ മഴ നിറയുന്നു ഹാ!
പുലരിയ്ക്കും പുതിയൊരു ലഹരി.

ഉദയ ശിവ്ദാസ് : പാലക്കാട് ധോണിയിൽ പൈറ്റാംകുന്നം എന്ന സ്ഥലത്ത് താമസിക്കുന്നു. വീട്ടു പേര് ശിവ് നന്ദനം. വീട്ടമ്മയാണ് . ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് 2013 ൽ മരണപ്പെട്ടു. ഒരു മകളുണ്ട്. മകൾ ഇപ്പോൾ ബാഗ്ലൂരിൽ ആപ്കോലൈറ്റ് എന്ന കമ്പനിയിൽ ജോലി നോക്കുന്നു.

രാജു കാഞ്ഞിരങ്ങാട്

മഞ്ഞപ്രസാദവും തൊട്ടു കൊണ്ടിന്നെൻ്റെ
മുറ്റത്തുമഞ്ഞക്കിളികൾ വന്നു
മഞ്ഞിൻ്റെ മുത്തുമണികൾ കൊരുത്തുള്ള
മന്ദാരത്തിങ്കൽ പറന്നിരുന്നു

മന്നൻ മഹാബലി നാടുവാണുള്ളൊരു
ഗാഥകളീണത്തിൽ പാടിടുന്നു
ആ മണി ഗീതങ്ങൾ കേൾക്കവേയെൻമനം
കുഞ്ഞു പൂത്തുമ്പിയായ് പാറിടുന്നു

മഞ്ഞ നിറമെഴും പുന്നെൽ കതിരുകൾ
താലോലം കാറ്റിൽ കളിച്ചിടുന്നു
ചാണകം മുറ്റം മെഴുകി നിൽപ്പൂ
പൊൻമണിക്കറ്റകൾ പാർത്തു വെയ്ക്കാൻ

കിളികൾ നെൽക്കതിരുകൾ കൊയ്തെടുക്കേ
കലമ്പൽകൂട്ടീടുന്നു കൊയ്ത്തരിവാൾ
കള്ളമില്ലാതൊരു കാലത്തിൻ്റെ
സന്തതിയാം ഞങ്ങൾ നിങ്ങൾ ചൊല്ലേ

സ്വാഗതം, സ്വാഗതമോതിക്കൊണ്ടേ
തുമ്പതഞ്ചത്തിൽ തലയാട്ടിടുന്നു
ഓണം നടവരമ്പേറി വന്നു
മഞ്ഞക്കിളികൾ കുരവയിട്ടു.

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

മെട്രിസ് ഫിലിപ്പ്

തൃപ്പൂണിത്തറയിലെ അത്തച്ചമയ ഘോഷ യാത്ര, ഓണത്തിന്റെ വരവ്, അറിയിച്ചുകൊണ്ട്, കടന്നുപ്പോയി. കുട്ടനാടൻ പുഞ്ചയിലെ, കൊച്ചു പെണ്ണെ…എന്ന് ഉറക്കെ പാടിക്കൊണ്ട്, നെഹൃട്രോഫി, വള്ളം കളിയും കഴിഞ്ഞു. മാവേലി തമ്പുരാനെ വരവേൽക്കാൻ, മലയാളികൾ, ഒരുങ്ങിക്കഴിഞ്ഞു. പ്രവാസി ലോകം, ഓണം ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. പുതു വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട് സോഷ്യൽ മീഡിയായിൽ ഫോട്ടോസ് കണ്ടുതുടങ്ങി.

“മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരുമൊന്നുപോലെ…”, “പൂ വിളി, പൂ വിളി പൊന്നോണമായി…”എന്ന് ഒക്കെ, ഉച്ചത്തിൽ ഏറ്റുപാടുന്ന നാളുകൾ വരവായ്. അതെ, മലയാളികളുടെ സ്വന്തം ഓണക്കാലം. ജാതി മത വ്യത്യാസമില്ലാതെ ലോകം, മുഴുവൻ ഉള്ള മലയാളികൾ ആടിപാടി നൃത്തം ചെയ്ത്, പുലികളിയും, കോൽ കളിയും, വടം വലിയും നടത്തി, ആഘോഷത്തിമിർപ്പിൽ ആറാടുന്ന ദിനങ്ങൾ എത്തി കഴിഞ്ഞിരിക്കുന്നു.

ഓണം എന്നാൽ മലയാളികളുടെ ഒരു വികാരമാണ്. കാണം, വിറ്റും ഓണം ഉണ്ണണം എന്നാണ് പറയാറ്‌… ഉത്രാട പാച്ചിലിന്റെ അവസാനം ഓണകിറ്റുകളുടെ കാലം കൂടിയാണ്. അരിയും പയറും ചെറുമണികളും, പച്ചക്കറികളും, കൊണ്ടുള്ള ഓണസദ്യ ഒരുക്കൽ.

തൃപ്പുണിത്തറയിലെ അത്തചമയ ഘോഷയാത്രകൊണ്ട് ആരംഭിക്കുന്ന ഓണം ആഘോഷങ്ങൾ, സമാപിക്കുന്നത്, കേരള സർക്കാരിന്റെ ഓണം വാരാഘോഷസമാപനയാത്ര കൊണ്ടാണ്. കരുതലിന്റെയും, സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും ഓണം ആക്കി മാറ്റിക്കൊണ്ട് ഈ വർഷത്തെഓണത്തെ വരവേൽക്കാം.

ഓണക്കാലത്തിന് തുടക്കമേകുന്നത് അത്തം ദിനം തൊട്ടാണ്. പൂവും, പൂവിളികളുമായി 2023 ഓണക്കാലത്തെ നമുക്ക് വരവേൽക്കാം. പാതാളതുനിന്നും, തന്റെ പ്രജകൾ ഒരുക്കുന്ന, വൃത്താക്രതിയിൽ ഉള്ള ബഹുവർണ്ണ പൂക്കളം കാണുവാൻ മാവേലിതമ്പുരാൻ എഴുന്നൊള്ളാറായി.

നിറപറയിൽ, തെങ്ങിൻ പൂക്കുലയും, പൂക്കളത്തിൻ അരികിൽ, സ്വർണ്ണ വിളക്കിൽനിറദീപം പ്രശോഭിച്ചു കൊണ്ടും, കോടിമുണ്ടും, കസവുസാരിയും, അണിഞ്ഞുകൊണ്ട് നിൽക്കുന്ന മലയാളികൾ. “എന്ത് ഭംഗി, നിന്നെ കാണാൻ” എന്ന് കൂട്ടുകാർ പറയുന്നത്, കൂടുതലായി, ഓണാവസ്‌ത്രാധാരണം, കണ്ടല്ലേ കൂട്ടരേ.

ഇന്ന് എല്ലാം online ആയി തീർന്നിരിക്കുന്നു. ഓണസദ്യ ഓർഡർ ചെയ്താൽ വീട്ടിൽ എത്തിച്ചുകൊടുക്കും. മലയാളികളുടെ കൂട്ടായുള്ള, കുടുംബ ഒത്തുചേരലും, ഒന്നിച്ചുള്ള ഓണസദ്യ ഒരുക്കലും എല്ലാം പൊയ്മറഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയായുടെ അതിപ്രസരംകൊണ്ട്, എല്ലാവരും ഫോണിൽ തലകുമ്പിട്ടിരിക്കുന്നു. പഴയകാല, സ്നേഹം എല്ലാം മാറ്റപ്പെട്ട്, മുഖത്തുവിരിയുന്ന, പുഞ്ചിരിക്കുവരെ ആത്മാർഥതയില്ലാത്തതായി തീർന്നിരിക്കുന്നു.

ഈ ഓണക്കാലം കരുതലിന്റെയും, സ്‌നേഹത്തിന്റെയും, പങ്കുവെക്കലിന്റെയും, അപരനെയും ചേർത്തുപിടിക്കാൻ കഴിയുന്ന നല്ല മനസ്സിന്റെ ഉടമകൾ ആയി തീരാം. പൊന്നിൻചിങ്ങമാസത്തിന്റെ ഭംഗിയിൽ സന്തോഷിക്കാം. ഒരു നുള്ള് പൂക്കൾ എല്ലാവർക്കും പങ്കുവെക്കാം. നല്ലമനസ്സോടെ, പുഞ്ചിരിച്ചുകൊണ്ട്, നന്മകൾ ഉണ്ടാകുവാൻ ആശംസിക്കാം. എല്ലാ മലയാളം യുകെ വായനക്കാർക്കും, സമ്പൽസമൃദ്ധിയും, സന്തോഷവും, സ്നേഹവും നിറഞ്ഞ ഓണം ആശംസിക്കുന്നു.

മെട്രിസ് ഫിലിപ്പ്

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ഗലിലിയിലെ നസ്രത് എന്നി മൂന്ന് പുസ്തകങ്ങൾ, എഴുതിയ മെട്രിസ് ഫിലിപ്പ്. ഉഴവൂർ കോളേജിൽ നിന്നും B. Com ബിരുദം നേടി. MG യൂണിവേഴ്സിറ്റിയിൽ നിന്നും ലൈബ്രറി സയൻസിൽ PG പഠനതിന് ശേഷം ഉഴവൂർ കോളേജിൽ, ലൈബ്രേറിയനായി ജോലി ചെയ്തു. തുടർന്ന്, വിവാഹത്തിന് ശേഷം, കഴിഞ്ഞ 19 വർഷമായി സിംഗപ്പൂരിൽ താമസിക്കുന്നു. വിവിധ മാധ്യമങ്ങളിൽ, ലേഖനങ്ങൾ സ്ഥിരമായി എഴുതുന്നുണ്ട്. സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ്, കേരള പ്രവാസി അവാർഡ് എന്നിവ ലഭിച്ചു. ഭാര്യ മജു മെട്രിസ്. മക്കൾ, മീഖായേൽ, നഥാനിയേൽ, ഗബ്രിയേൽ..

[email protected]
+6597526403
Singapore

സുരേഷ് നാരായണൻ

തന്റെ കാമുകൻറെ അനിയന്ത്രിത
ആത്മീയത -ആധ്യാത്മികതയാൽ അവൾ വീർപ്പുമുട്ടി

ഒടുവിൽ അവൾ
ഒരു ശംഖായ് മാറി
അവൻ കുളിക്കുവാൻ വരുന്ന
കടപ്പുറത്ത് …..

‘നീ കാത്തു കിടന്നോ.
ബാക്കി ഞങ്ങൾ നോക്കിക്കോളാം.’
കടൽ പറഞ്ഞു .
തിരകൾ പറഞ്ഞു.

സന്ധ്യാവന്ദന ആചമനത്തിനായ്
അവൻ കുനിഞ്ഞതും
തിരകൾ
ആ ശംഖിനെ അവൻറെ കൺകുമ്പിളിലേക്കു തള്ളിയിട്ടു.

ത്രസിച്ചു പോയ അവൻ തൻറെ
മന്ത്രങ്ങളെ മറന്നു;
കാത്തിരിക്കുന്ന
ദൈവങ്ങളെ , നൈവേദ്യ അടുപ്പുകളെ മറന്നു.

ചുണ്ടോടടുപ്പിച്ച്
ഊതാൻ തുടങ്ങിയതും
‘ഒടുവിലങ്ങ് എന്നെ ചുംബിച്ചു’
എന്നൊരലർച്ചയോടെ അവൾ
സ്വരൂപം പൂണ്ടു

സുരേഷ് നാരായണൻ

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി .16 വർഷത്തെ ബാങ്കിംഗ് പരിചയം. ഇപ്പോൾ ധനലക്ഷ്മി ബാങ്കിൽ .ജോലിയോടൊപ്പം എഴുത്ത്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, യാത്രകൾ അങ്ങനെ തുടർന്നു പോരുന്നു. മാധ്യമം, പ്രസാധകൻ, രിസാല,കലാകൗമുദി, ദേശാഭിമാനി, മംഗളം ഉൾപ്പെടെയുള്ള ആനുകാലികങ്ങളിലും, മാതൃഭൂമി, മനോരമ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടൽ മാസികകളിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം വയലിൻ പൂക്കുന്ന മരം കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങി. എൻ വി ഭാസ്കരൻ കവിതാപുരസ്കാരജേതാവ്.

ജോസ് ജെ വെടികാട്ട്

അത്തക്കളത്തിൽ ചാർത്താൻ ഒരരിയപൂവ് തരുമോ നീ ഓണത്തുമ്പി,
പൂക്കളിൽ നിന്ന് നീ കവർന്നെടുക്കും അമൃതമാം നറുതേൻ തരുമോ, വാനം
പൂകും ഊഞ്ഞാൽ പോൽ തരളമാരുതനിൽ മൃദുസൂനത്തിലിരുന്ന്
ആടുമ്പോൾ നീയും വാനം പൂകുമോ?! തേനും പൂവും പൂക്കളവും തരാൻ
നീയല്ലാതെ മറ്റാരുണ്ട് ഓരോ ഓണ നാളിലും, സ്വപ്നങ്ങളാൽ നിറഞ്ഞൊരു
മധുകുംഭം ഞങ്ങൾക്ക് നിൻ സമ്മാനം!

നിലാവിലുത്രാട രാത്രിയിൽ ശയിക്കുക നിങ്ങൾ ഇമ ചിമ്മി ക്ഷീണത്തിൽ
തിരുവോണ പുലരിയിൽ ഉണർന്നീടുവാൻ! വ്യസനിക്കേണ്ട-
ഓണത്തുമ്പിയുള്ളതു കൊണ്ട് വീണ്ടും മലരുകൾ വിരിയും,
ചെമ്പകസുഗന്ധം പകർന്ന് വീണ്ടും ആതിരകളെത്തും, അരുണൻ വീണ്ടും
ഉദിക്കും ഒരു കുഞ്ഞ് സൂര്യകാന്തി പൂവിന് വേണ്ടി മാത്രമെന്ന പോലെ!
ഓണത്തുമ്പികളുള്ളതു കൊണ്ട് ,ഭ്രമരങ്ങളുള്ളതുകൊണ്ട് പുഷ്പങ്ങളുടെ
എല്ലാ വിഭവങ്ങളുമുണ്ട് അത്തക്കളത്തിൽ നിരത്താൻ! കവടി
നിരത്തിയതുപോൽ പുഷ്പങ്ങൾ നിറഞ്ഞൊരീ അത്തപ്പൂക്കളം
ആരുടെയൊക്കയോ ജന്മമോക്ഷം , കർമ്മമുക്തി! ധർമ്മപത്നി നെറുകിൽ
പൂശും സിന്ദൂരത്തിൻ നിഷ്കളങ്ക ഭാവങ്ങളാണ് കർമ്മമുക്തിക്കാധാരം!

ഓണസംബന്ധമായ വള്ളംകളികൾ കൈക്കരുത്തിന്റെ പോരാട്ടമാണ്,
നീറ്റിലിറക്കും മുമ്പേ ഓടങ്ങളിൽ നെയ്യും മുട്ടയും തേക്കുമ്പോൾ അത്
തുഴയാളുകളുടെ ഉദാസീനതക്ക് കാരണമാകും, കൈത്തഴമ്പാണ് വേണ്ടത്
എന്നൊന്നും ആരും പറയാറില്ല. ജലത്തിലെ ഘർഷണം എളുതാക്കാൻ
വെണ്ണക്കും മുട്ടക്കും ഒപ്പം യോജിച്ചാണ് കൈക്കരുത്ത് പ്രവർത്തിക്കുന്നത്.
ക്രിക്കറ്റിൽ ക്യാച്ച് വഴുതി പോയ കരങ്ങളെ ബട്ടർ ഹാൻഡ്സ് എന്ന്
ആക്ഷേപിക്കുന്നത് പോലെയല്ല ഇത്! കഠിനാധ്വാനവും നൈസർഗീകതയും
ഇവിടെ സമ്മേളിക്കുന്നതു പോലെയാണ്!

ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ.  അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .

ടോം ജോസ് തടിയംപാട്

ഇന്ത്യയുടെ ചരിത്രം അന്വഷിക്കുന്നവർക്കു ലൂയി മൗണ്ട് ബാറ്റൻ എന്ന അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയിയെ അറിയാതിരിക്കാൻ കഴിയില്ല ,ഇന്ത്യക്കു സ്വാതന്ത്ര്യ൦ നൽകാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചപ്പോൾ അത് നടപ്പിലാക്കാൻ സർക്കാർ കണ്ടെത്തിയ മഹാനായ വ്യക്തിയായിരുന്നു മൗണ്ട് ബാറ്റൺ. ഇന്ത്യയുടെ ചരിത്രവും വിഭജനവും നന്നായി വിശദ്ധികരിച്ചിട്ടുള്ള സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പുസ്തകം വായിച്ചവർക്കു അദ്ദേഹത്തെ മറക്കാൻ കഴിയില്ല .1947 മാർച്ച് 20 നു അദ്ദേഹത്തെയും കുടുംബത്തെയും വഹിച്ചുകൊണ്ട് ഇംഗ്ലണ്ടിലെ നോർത്തൊലോൾട് വിമാനത്താവളത്തിൽ നിന്നും അദ്ദേഹത്തിന്റെ ഇഷ്ടവിമാനമായിരുന്ന യോർക്ക് M W 102 എയർ ഫോഴ്സ് വിമാനം ഇന്ത്യയെ ലക്ഷ്യമാക്കി പറന്നതുമുതൽ 1948 ൽ അദ്ദേഹം തിരിച്ചു പോരുന്നതുവരെയുള്ള ഇന്ത്യയുടെ ചരിത്രം മൗണ്ട് ബാറ്റന്റേതു കൂടിയാണ്.

ബ്രിട്ടീഷ് നേവിയിലെ ഓഫീസർ ആയിരുന്ന അദ്ദേഹം തിരിച്ചുവന്നു നേവി അഡ്മിറൽ ആയി റിട്ടേർ ചെയ്തു റിട്ടേർമെൻറ് ജീവിതം നയിക്കുന്നതിനിടയിൽ അദ്ദേഹത്തെ ഐറിഷ് റിപ്പബ്ലിക്കൻ ആർമി അദ്ദേഹം സഞ്ചരിച്ച ബോട്ടിൽ ബോബ് പൊട്ടിച്ചു വകവരുത്തിയത്‌. അദ്ദേഹം മരിച്ച ഐറിഷ് കടൽത്തീരത്തുകൂടി യാത്ര ചെയ്യുവാനും അദ്ദേഹം മരിച്ച കടൽത്തീരത്ത് സ്ഥാപിച്ചിരുന്ന കുരിശു കാണുവാനും എനിക്ക് കഴിഞ്ഞു..ഇന്ത്യയിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച മകൾ പമീല മൗണ്ട് ബാറ്റണെ ഇന്റർവ്യൂ ചെയ്യാനും എനിക്ക് ഭാഗ്യ൦ ലഭിച്ചിട്ടുണ്ട് .

1541 ൽ ഹെൻറി എട്ടാമൻ രാജാവിനെ ഐറിഷ് പാർലമെന്റ് രാജാവായി അംഗീകരിച്ചതോടെ തുടങ്ങിയ കലാപങ്ങൾ കെട്ടടങ്ങിയത് 1998 ഏപ്രിൽ 10 നു ബെൽഫാസ്റ്റിൽ വച്ച് ബ്രിട്ടീഷ് ഐറിഷ് സർക്കാരുകൾ തമ്മിൽ ഉണ്ടായ ഗുഡ് ഫ്രൈഡേ എഗ്രിമെന്റിലൂടെയാണ്, ഇതിനിടയിൽ 1922 ൽ ഐർലൻഡ് വിഭജിച്ചു റിപ്പബ്ലിക്ക് ഓഫ് ഐർലൻഡ് രൂപികരിച്ചു. ഈ കലാപത്തിന്റെ പുറകിൽ പ്രൊട്ടസ്റ്റന്റ് കത്തോലിക്ക മതങ്ങളും വലിയ പങ്കാണ് വഹിച്ചത്, ഏകദേശം 3600 ആളുകൾ ഈ കലാപത്തിൽ കൊല്ലപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. ബ്രിട്ടന്റെ ഭാഗമായി നിൽക്കുന്ന നോർത്തേൺ ഐർലണ്ടിനെ റിപ്പബ്ലിക്ക് ഓഫ് ഐർലണ്ടിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുടെ ലക്ഷ്യം മൗണ്ട് ബാറ്റനെപ്പോലെ പ്രസിദ്ധനായ വ്യക്തിയെ കൊന്നുകൊണ്ടു ഇംഗ്ളണ്ടിൽ ഭയം വിതയ്ക്കുക എന്നതായിരുന്നു .

1979 ആഗസ്ത് 27, തുടരെയുണ്ടായ മഴയെ തുടർന്ന് വെയിൽ തെളിഞ്ഞു. റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ കൗണ്ടി സ്ലിഗോയിലെ ക്ലിഫോണി വില്ലേജിന് സമീപമുള്ള ക്ലാസ്സിബാൺ കാസിൽ അവരുടെ ഹോളിഡേ ഹോമിൽ താമസിച്ചിരുന്ന മൗണ്ട് ബാറ്റണും അദ്ദേഹത്തിന്റെ ചില കുടുംബവും നല്ല കാലാവസ്ഥ ആസ്വദിക്കാൻ ബോട്ടിൽ ഒരു യാത്ര നടത്താൻ തീരുമാനിച്ചു.

കപ്പൽ കയറി പതിനഞ്ച് മിനിറ്റിനുശേഷം, ഒരു ഏകീകൃതവും സ്വതന്ത്രവുമായ രാഷ്ട്രം സൃഷ്ടിക്കുന്നതിനായി വടക്കൻ അയർലൻഡിൽ നിന്ന് ബ്രിട്ടീഷ് സേനയെ തുരത്താൻ ഭീകരപ്രവർത്തനം നടത്തിയ ഐറിഷ് ദേശീയവാദികളുടെ അർദ്ധസൈനിക വിഭാഗമായ ഐ ആർ എ യിലെ രണ്ട് അംഗങ്ങൾ സ്ഥാപിച്ച റിമോട് കണ്ട്രോൾ ബോംബ് പൊട്ടിഅവരുടെ കപ്പൽ കടലിൽ ചിതറിപ്പോയി. മൗണ്ട് ബാറ്റൺ I R A ഒരു പ്രതീകാത്മകവുമായ ലക്ഷ്യമായിരുന്നു. കാരണം അദ്ദേഹം രാജകുടുംബത്തിലെ ഏറ്റവും ആദരണീയരായ അംഗങ്ങളിൽ ഒരാളായിരുന്നു .അദ്ദേഹം,ജോർജ് ആറാമൻ രാജാവിന്റെ സഹോദരീപുത്രനും ചാൾസ് രാജകുമാരന്റെ ഉപദേശകനും ആയിരുന്നു മൗണ്ട് ബാറ്റൺ. കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി അദ്ദേഹത്തിന്റെ ബോട്ടിൽ ബോംബ് വെച്ചിരുന്നു. 1970-കളിൽ അദ്ദേഹം ഐറിഷ് പട്ടണമായ മുല്ലഗ്‌മോറിൽ അവധിക്കാലം ആഘോഷിച്ചിരുന്ന സമയത്തു , അദ്ദേഹത്തെ വധിക്കുമെന്ന് ഐ ആർ എ ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടും സുരക്ഷ സംവിധാനങ്ങൾ അദ്ദേഹം നിരസിച്ചു. എന്തായാലും 79 വയസുള്ള ഒരു വൃദ്ധനെ കൊല്ലാൻ ആരാണ് ആഗ്രഹിക്കുക എന്നാണ് അദ്ദേഹം ചോദിച്ചത് .

രണ്ടാം ലോകയുദ്ധത്തിൽ മൗണ്ട് ബാറ്റൺ തെക്കുകിഴക്കൻ ഏഷ്യയിലെ പരമോന്നത സഖ്യകക്ഷി കമാൻഡറായിരുന്നു, നാവികസേനയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്മിറൽ എന്ന നിലയിലും അദ്ദേഹം അറിയപ്പെട്ടിരുന്നു . ഇന്ത്യയുടെ വിഭജനത്തിന് മേൽനോട്ടം വഹിച്ച ഇന്ത്യയുടെ അവസാന വൈസ്രോയി എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. അതിനാൽ അദ്ദേഹം വളരെ പ്രമുഖനായ ഒരു വ്യക്തിയായിരുന്നു, എന്നാൽ 79 വയസ്സുള്ള വിരമിച്ച മനുഷ്യൻ, വടക്കൻ അയർലണ്ടിലെ ബ്രിട്ടീഷ് സുരക്ഷാ സേനയിൽ ഒരു പങ്കും വഹിച്ചിരുന്നില്ല , അയർലണ്ടിൽ പതിവായി അവധിക്കാലം ആഘോഷിച്ചിരുന്ന അദ്ദേഹത്തെ കൊന്നത് ക്രൂരവും പൈശാചികവുമായി ബ്രിട്ടൻ വിലയിരുത്തി .

ഐറിഷ് സംസ്കാരത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള കോഴ്‌സുകൾ പഠിപ്പിക്കുന്ന സേവ്യർ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ തിമോത്തി വൈറ്റ്, രാജകുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാളെ വധിക്കുന്നതിലൂടെ, വടക്കൻ അയർലൻഡ് വിട്ടുപോകാൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിക്കുകയും വടക്കൻ അയർലണ്ടിനെ റിപ്പബ്ലിക്ക് ഓഫ് ഐർലണ്ടിൽ ചേർക്കാമെന്നു ഐആർഎ പ്രതീക്ഷിച്ചിരുന്നതായികണ്ടെത്തിയിരുന്നു

മൌണ്ട് ബാറ്റന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഐ ആർ എ ഏറ്റെടുക്കുകയായിരുന്നു , ഐർലണ്ടിൽ തുടരുന്ന ബ്രിട്ടീഷ് അധിനിവേശം ഇംഗ്ലീഷ് ജനതയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള ഒരു വഴിയായി അവർ ഈ കൊലപാതകത്തെ കണ്ടു

I R A ബോംബ് നിർമ്മാതാവ് തോമസ് മക്മഹോൺ (31) മൗണ്ട് ബാറ്റൺ ആക്രമണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. ഐആർഎ പ്രവർത്തകൻ ഫ്രാൻസിസ് മക്ഗേൾ (24)നെ വെറുതെവിട്ടു. ഗുഡ് ഫ്രൈഡേ ഉടമ്പടിയുടെ ഭാഗമായി 19 വർഷത്തെ തടവിന് ശേഷം മക്മോഹൻ ജയിൽ മോചിതനായി.

മൗണ്ട് ബാറ്റനോടൊപ്പം മരിച്ച പേരക്കുട്ടി നിക്കൊളാസ് 14 വയസു ബോട്ടിലെ ജോലിക്കാരൻ പോൾ മാസ്‌വെൽ 15 വയസു മൗണ്ട് ബാറ്റന്റെ മകളുടെ അമ്മായിയമ്മ ഡോറിൻ 83 വയസു എന്നിവരുടെ കൊലപാതകം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു

കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മാർഗരറ്റ് താച്ചർ, രാഷ്ട്രീയ സംഘടന എന്നതിലുപരി ഐആർഎയെ ഒരു കുറ്റവാളിയായി കണ്ടു. ഐആർഎ തടവുകാർക്കുള്ള യുദ്ധത്തടവുകാരൻ പദവിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ അവകാശങ്ങൾ പിൻവലിച്ചുകൊണ്ടാണ് അവർ പ്രതികരിച്ചത്. പിന്നീട് I R A ഇംഗ്ലണ്ടിന്റെ തെരുവുകളിൽ ഭീകര പ്രവർത്തനങ്ങൾകൊണ്ട് ചോരപ്പുഴകൾ ഒഴുക്കി .അതിനെല്ലാം അറുതിവരുത്തിയതിനു വലിയ സംഭാവനയാണ് അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന ബിൽ ക്ലിന്റണും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലൈറും ഗുഡ് ഫ്രൈഡേ എഗ്രിമെന്റിലൂലൂടെ നൽകിയത്.

2011 ജൂൺ 25 നു ഡെറിയിലെ ഫോയി നദിക്കു കുറുകെ നിർമിച്ച സമാധാന പാലം നദിയുടെ ഇരുകരകളിലുമായി താമസിച്ചിരുന്ന പ്രൊട്ടസ്റ്റന്റ് ,കത്തോലിക്ക വിസ്വാസികളെ തമ്മിൽ കൂട്ടിയിണക്കാനും ഉപഹരിച്ചു പ്രസിഡണ്ട് സ്ഥാനത്തു നിന്നും വിരമിച്ചിട്ടും ബിൽ ക്ലിന്റൺ ഡെറി സന്ദർശിച്ചിരുന്നു . ഡെറിയിൽ 1972 ൽ ബ്രിട്ടീഷ് ആർമി നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട 14 ഐറിഷ്‌കാരുടെ (ബ്ലഡി സൺ‌ഡേ) സ്മാരകവും കാണാൻ കഴിഞ്ഞു.

ടോം ജോസ് തടിയംപാട്

യുകെയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ ശക്തമായി ഇടപെടലുകൾ നടത്തുന്ന ടോം ജോസ് തടിയംപാട് എഴുത്തുകാരനും ചാരിറ്റി പ്രവർത്തകനും യൂട്യൂബറുമാണ്. 2022 -ലെ മികച്ച സാമൂഹിക ചാരിറ്റി പ്രവർത്തകനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ലഭിച്ചത് ടോം ജോസ് തടിയംപാടിനാണ്.

റ്റിജി തോമസ്

ഇന്നലത്തെ മഴയ്ക്ക് ഒരു അവസാനമുണ്ടാകുമെന്ന് അവൻ കരുതിയില്ല , അവളും ..

എന്നിട്ടും തോർന്നു , ഇനിയും തെളിഞ്ഞിട്ടില്ലാത്ത ആ പകൽ പതിവിൽ കൂടുതൽ സമയമെടുത്ത് ഇഴഞ്ഞു നീങ്ങി .

തിരിച്ചറിവുകളുടെ കാര്യത്തിൽ അവൻ മിടുക്കാനാണെന്ന് പുകഴ്ത്തിയവരാണ് അവന്റെ അധ്യാപകർ എല്ലാവരും .. പക്ഷേ ഇന്ന് അവൻ പതറിപ്പോയി..

നിലപാടുകളുടെ കാര്യത്തിൽ അവളും എല്ലാവരേക്കാളും ഒരുപടി മുന്നിലായിരുന്നു .എന്നാൽ അവൾക്ക് പിഴവ് പറ്റിയിട്ട് കുറച്ചു കാലമായി . ഭർത്താവിന്റെ നിഴലിൽ സ്വയം മറഞ്ഞ് , ആവർത്തന വിരസതയുടെ പ്രതീകമായി പത്രങ്ങളിലും ടെലിവിഷൻ ന്യൂസിലും കാണുന്ന ഒരു സാധാരണ പെണ്ണായി മാറേണ്ടി വരുമെന്ന് അവളും കരുതിയിരുന്നില്ല .

അവളുടെ തിരിച്ചറിവിന് മുപ്പത്തൊൻപതിന്റെ പക്വത മതിയായില്ല , എന്നാൽ അവൻ കുട്ടിയാണെന്ന് അവൾക്ക് മനസ്സിലായി . പ്രണയവും വിരഹവും ഒക്കെ നിശ്വാസത്തെപ്പോലും ബാധിക്കുന്ന അവസ്ഥകളാണെന്ന് കരുതുന്ന പ്രായം . അവൻ ഒപ്പമിരുന്ന് യാത്ര ചെയ്യാൻ തുടങ്ങിയ നിമിഷം തന്നെ അവൾ തിരിച്ചറിഞ്ഞു ,, ആ ചെറുപ്പക്കാരനെ എന്തോ അലട്ടുന്നുണ്ട് .. പൂർവ്വ വിദ്യാർത്ഥിയുടെ അധികാരം വിനിയോഗിച്ച് അവൾ പലതും അവനിൽ നിന്ന് ചികഞ്ഞെടുത്തു ..

‘ജ്യോതി’ അതായിരുന്നു അവന്റെ ദുഖം . ഒട്ടും പുതുമയില്ലാത്ത ഒരു പ്രണയ കഥയുടെ ബാക്കിപത്രം . എങ്ങോട്ടെന്നോ എന്തിനെന്നോ ഉറപ്പിക്കാതെ നീണ്ട യാത്രയിലേക്ക് തിരിച്ചതാണ് അവൻ . അത് ഒരിക്കലും പ്രതീക്ഷയുടെ വഴിയിലേക്ക് ആവില്ലെന്ന് അവൾക്ക് മനസ്സിലായി .

അവൻ ആ വഴി പിരിഞ്ഞിട്ട് അധികമായിരുന്നില്ല ,അതുപോലെ അവൾക്കും പുതുവഴി തേടിപ്പോകാൻ അവസരം ലഭിച്ചതും ഇന്ന് മാത്രമായിരുന്നു ,

പ്രണയം കൊടുമ്പിരി കൊള്ളുമ്പോൾ വിവേകവും വിചാരവും നഷ്ടമാകുമെന്ന് പറഞ്ഞു കേട്ടത് സത്യമാണെന്ന് അവൾക്ക് ഇപ്പോൾ ഉൾക്കൊള്ളാനാകുന്നു . അയാൾ തന്നിൽ നിന്ന് അകന്നത് എപ്പോഴാണ് . വാസ്തവത്തിൽ അയാൾ എപ്പോഴെങ്കിലും ഉള്ളുകൊണ്ട് തന്നോട് അടുത്തിട്ടുണ്ടോ . എന്തായാലും അവസാന കയ്യൊപ്പോടെ ഇന്നത്തെ ഇരുണ്ട പുലരിയിൽ എല്ലാം അവസാനിച്ചപ്പോഴാണ് , ഇന്നോളം വെറുത്തിരുന്ന മഴ ദിവസത്തിന് ഇത്ര ഭംഗിയുണ്ടെന്ന് അവൾക്ക് മനസ്സിലായത് ..

“ജ്യോതിയുടെ നിറഞ്ഞ ചിരിയിൽ നിന്ന് എനിക്ക് ഒരു മോചനമില്ല , എല്ലാം അവസാനിച്ചകന്നാലും ഉൾക്കൊള്ളാനാകാത്ത ചിലരുണ്ടല്ലോ, പിടിച്ചു വാങ്ങാൻ കഴിയാത്ത ചിലർ .. ഞാൻ അങ്ങനെയാ .” ഇന്ന് രാവിലെ ഡയറിയിൽ എഴുതിയ വാചകത്തിന് മരണത്തിന്റെ തണുപ്പുണ്ടെന്ന് അവനു തന്നെ തോന്നിയിരുന്നു . ഇതുവരെ അത് ആരും കാണാത്തത് കൊണ്ട് അവന്റെ ഉള്ളിലുള്ളത് ആർക്കും കണ്ടെത്താനുമായില്ല .

എന്നാൽ അവന്റെ ചിന്തകളുടെ അപൂർണ്ണ രൂപം ഉൾക്കുരുക്കിൽ നിന്ന് അഴിച്ചെടുക്കാൻ അവൾക്ക് കഴിഞ്ഞു . ഊഹം ശരിയാണെങ്കിൽ അവനും അടുത്ത വളവിൽ ഈ യാത്ര അവസാനിപ്പിക്കും , ഒരു പക്ഷേ അവളുടെ യാത്ര പുതിയ തുടക്കത്തിലേക്കും അവന്റേത് അവസാനത്തിലേക്കും ആയേക്കുമോ എന്ന് അവൾ ഭയന്നു .

ചോദ്യങ്ങളുടെ വലയത്തിനുള്ളിൽ അവനെ തളയ്ക്കാൻ അവളും ആഗ്രഹിച്ചില്ല , ആറാം വളവിൽ ഇരുവരുടെയും യാത്ര അവസാനിച്ചു . അവസാനയാത്രയിൽ പലരും ബാക്കിവച്ച നിശ്വാസങ്ങൾ ഇരുവരെയും പൊതിഞ്ഞു . ഇരുട്ടും കുളിരും കൊണ്ട് പകൽ വീണ്ടും യൌവ്വനം വീണ്ടെടുക്കുന്നത് പോലെ അവൾക്ക് തോന്നി .

ചുവപ്പ് കുപ്പായക്കാരൻ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. ഇനിയങ്ങോട്ട് അയാൾ എന്ന് മാത്രം അവൾ വിശേഷിപ്പിക്കാൻ ആഗ്രഹിച്ചയാൾ .ചുവന്ന ടി ഷർട്ടിൽ അയാളും ഒരിക്കൽ കൂടി യൌവ്വനം പകർന്നാടാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു . മുപ്പത്തിന്റെ തുടിപ്പ് നാൽപ്പതുകളിലും അയാളെ വിട്ടുപോയിരുന്നില്ല ,

ഇന്നത്തെ മോചനം അയാളുടെ പ്രസരിപ്പ് ഇരട്ടിപ്പിച്ചു .

അവനും അവൾക്കൊപ്പം ഉണ്ടായിരുന്നു , അയാൾ മുഖവുരയില്ലാതെ ഒരു വലിയ പെട്ടി അവൾക്ക് മുന്നിലേയ്ക്ക് ഇട്ടുകൊണ്ടു പറഞ്ഞു , “നിന്റെ നിഴൽ പോലും ഇനി എന്റെ മുന്നിൽ കണ്ടു പോകരുത് ” ..

അവളും വാക്കുകൾ കരുതിയിരുന്നു . “എന്റെ നിഴലിന് പോലും നിങ്ങളുടെ വഴി മുടക്കാനാവുമെന്ന തിരിച്ചറിവ് ഉണ്ടല്ലോ അത് മതി”.

അയാൾ കരുതി വെച്ച വാക്കുകൾ പൂർത്തിയാക്കാതെ അകന്നു .

അവൾ അവന്റെ നേർക്ക് തിരിഞ്ഞു ..

“കാലം തെറ്റാതെ ഓരോ ശിശിരത്തിലും ഇല പൊഴിയുന്നത് വൃക്ഷത്തിന്റെ അവസാനത്തിനല്ല , അടുത്ത് തന്നെ ഉണ്ടാവുന്ന പുതുമഴയിൽ മുളയ്ക്കുന്ന തളിരിലകൾക്ക് ഇടം നൽകാനാണ് ..”

അവൾ അത് പറഞ്ഞു നിർത്തുമ്പോൾ .. ഇന്നലത്തെ മഴയിൽ കുതിർന്ന് ഇന്ന് ഇപ്പോഴും അവസാനിക്കാത്ത പുലരിയിൽ തളിരിലകൾക്ക് ഇടം കൊടുക്കാൻ കൊതിക്കുന്ന ഒരു വൻമരം അവന്റെ ഉള്ളിൽ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു . ആ വളവും ആ വഴിയും തന്റേതല്ല എന്ന് മനസ്സിലാക്കാൻ അവന് അവളുടെ ആ വാചകങ്ങൾ മാത്രം മതിയായിരുന്നു ..

ശ്രീനാഥ് സദാനന്ദൻ

എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA , M Phil ബിരുദങ്ങൾ നേടി. ഇപ്പോൾ കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിൽ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്.

 

ശ്രീലത മധു പയ്യന്നൂർ

ചാണകം മെഴുകിയ പൂമുറ്റത്ത്
പൂക്കളമൊരുക്കീ പൂത്തുമ്പി !
അത്തപ്പൂക്കളം ആവണിപ്പൂക്കളം ചിങ്ങപ്പൂക്കളം മനസ്സിലെന്നും !
തുമ്പപ്പൂവും കാക്കപ്പൂവും
കണ്ണാന്തളിയും ഇന്നെവിടെ ?
പ്ലാവില കോട്ടി തുമ്പപ്പൂ നുള്ളും കുഞ്ഞുങ്ങളെ നിങ്ങൾ കണ്ടോ ?
കാവിലെ കൃഷ്ണക്കിരീടം പറിക്കും കൂട്ടുകാരോടൊത്തു നടന്ന കാലം
വേലിക്കൽ നിൽക്കുന്ന പൂക്കളെല്ലാം എങ്ങോ പോയ് മറഞ്ഞൂ !
വിപണിയിൽ സുലഭമായ് പൂക്കളിന്ന്
വിലകൊടുത്താൽ കിട്ടും പൂക്കളല്ലോ !
എങ്കിലും ഞാനാ സ്മൃതിതൻ പൂക്കുടയിൽ വർണ്ണ പുഷ്പങ്ങൾ നിറച്ചുവയ്ക്കും !
അത്തംമുതൽ തിരുവോണം വരെ നന്മതൻ പൂക്കളമൊരുക്കാം !

ശ്രീലത മധു

1976 ൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കാറമേൽ പുതിയൻങ്കാവ് എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് -കുറുന്തിൽ നാരായണ പൊതുവാൾ മാതാവ് – ആനിടിൽ പടിഞ്ഞാറ്റയിൽ തമ്പായി അമ്മ. വിദ്യാഭ്യാസം പ്രീഡിഗ്രി
സ്വാമി ആനന്ദ തീർത്ഥ സ്മാരക ഗ്രന്ഥാലയം ലൈബ്രേറിയൻ പുരസ്ക്കാരങ്ങൾ, തിരുനെല്ലൂർ കരുണാകരൻ കവിതാ സാഹിത്യ പുരസ്ക്കാരം, മൂന്നാമത് പായൽ ബുക്സ് സാഹിത്യ പുരസ്കാരം, ജീവകാരുണ്യ പ്രവർത്തനത്തിനുള്ള നവോത്ഥാന സംസ്കൃതി ശ്രേഷ്ഠ പുരസ്ക്കാരം, സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റിൻ്റെ കാരുണ്യ പുരസ്ക്കാരം, മാസികകളിൽ കവിത, കഥ, ലേഖനം എന്നിവ എഴുതുന്നു. ജില്ലാ കവി മണ്ഡലം പ്രവർത്തകയും ശ്രീനാരായണ വിദ്യാലയത്തിലെ ദളിത് മക്കളുടെ ടീച്ചറമ്മയുമാണ്

ഭർത്താവ് ‘കെ’ കെ മധുസൂദനൻ . മക്കൾ: ഐശ്വര്യ, ശ്യാം, അനശ്വര

ശ്രീകുമാരി അശോകൻ

ശ്രാവണ ചന്ദ്രിക പുഞ്ചിരി തൂകയോ
കൈരളീ നിന്നുടെ തിരുനടയിൽ
മാവേലിമന്നനെ എതിരേൽക്കാനവൾ
താലമെടുത്തങ്ങു നിൽക്കയാണോ
താരക സുന്ദരികൾ വാനത്തിൻ മുറ്റത്തു
മുല്ലപ്പൂ മാല കൊരുക്കയാണോ
താരിളം തെന്നലിൽ ഒഴുകിയെത്തുന്നത്
മഞ്ഞണി മാലേയ സുഗന്ധമാണോ
ഓണസ്‌മൃതികളുണർത്തുന്ന രാവിന്നു
നവനീതചന്ദ്രിക തോഴിയായോ
പറയുവാനാകാത്ത പരിഭവമൊഴികളാ
ചൊടികളിൽ തുള്ളിക്കളിക്കയാണോ
ഓണമേ നീയെന്റെ മധുര സ്‌മൃതികളിൽ
കുളിരർചിതറുന്നൊരു പനിനീർമഴയോ
ഇനിയുമൊടുങ്ങാത്ത മോഹപ്പൂംചിപ്പിയിൽ
ഒളിഞ്ഞിരിക്കുന്നൊരു തൂമുത്താണോ.

ശ്രീകുമാരി. പി

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തെളിനീർ കവിതാലാപനത്തിനുള്ള 2023 ലെ പുരസ്‌കാരം, മികച്ച കവിതയ്ക്കുള്ള 2022,223 വർഷങ്ങളിൽ പുരസ്‌കാരം, മലയാള കാവ്യ സാഹിതി നേർക്കാഴ്ച 2021(കൊല്ലം ജില്ല )കവിത രചനയിൽ ഒന്നാം സ്ഥാനം എന്നിവ ലഭിച്ചിട്ടുണ്ട്. കാവ്യ കലികകൾ പ്രഥമ കവിതാ സമാഹാരം

Copyright © . All rights reserved