literature

രാധാകൃഷ്ണൻ മാഞ്ഞൂർ

1998 ഏപ്രിൽ കാലത്ത് ബാംഗ്ലൂരിൽ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തു മടങ്ങുകയാണ് ഞങ്ങൾ . ഇരുപതോളം വരുന്ന യാത്രാസംഘം നന്നേ ക്ഷീണിതരാണ്. വിശാലമായ പാടശേഖരങ്ങൾക്കു നടുവിലൂടെ (ദേശീയപാത ) ഞങ്ങളുടെ വാഹനം കുതിച്ചു പാഞ്ഞു . ഇരുവശവുമുള്ള കർണാടകയുടെയും തമിഴ്നാടിന്റെയും കൃഷിയിടങ്ങൾ .

” കേരള ചെക്പോസ്റ്റ് വാളയാറിലേക്ക് ഇനിയും ദൂരമുണ്ട്. നമുക്ക് ഉറക്കക്ഷീണം മാറാൻ ഒരു ചായ കുടിച്ചിട്ട് യാത്ര തുടരാം . വഴിയിൽ കോഫി സ്റ്റാൾ വല്ലതുമുണ്ടെങ്കിൽ പറയണേ” ഡ്രൈവർ ടോമിച്ചൻ പറയുന്നു.

എല്ലാവർക്കും ആ നിർദ്ദേശം ഇഷ്ടമായി.

രാത്രി മൂന്നു മണി സമയത്ത് നല്ലൊരു തമിഴ് ചായ കുടിക്കാനുള്ള ത്രില്ലിൽ ഞാനിരുന്നു.

ഹൈവേയിൽ വാഹനങ്ങളുടെ വലിയ തിരക്കില്ല .

ഏറെ ദൂരം പിന്നിട്ടപ്പോൾ വഴിയരികിൽ ഒരു കട പ്രത്യക്ഷപ്പെട്ടു. അതെ കരിമ്പന ഓല കൊണ്ട് കെട്ടിയ തനി നാടൻ ചായക്കട.’ റ്റോമിച്ചാ നല്ലൊരു കടയാ. നല്ല ചായ കിട്ടും’ ഞാൻ ഉറപ്പു കൊടുത്തു. കാരണം എൻറെ സങ്കല്പത്തിലെ നാടൻ കട ഇതുതന്നെ. സഹയാത്രികർ പലരും നെറ്റിചുളിച്ചു . കുറച്ചുകൂടി സൗകര്യമുള്ള ഒരു കോഫിസ്റ്റാൾ ആയിരുന്നു നല്ലതെന്ന് പലരും പറഞ്ഞു.

 

വലിയൊരു വാളൻപുളിയുടെ സമീപത്തെ നാലുകാൽ നാട്ടിയ ചായക്കട. ചെമ്പു പാത്രത്തിൽ വെള്ളം തിളയ്ക്കുന്നുണ്ട്. കയറു കെട്ടിയ കട്ടിലിൽ കരിമ്പടത്തിനുള്ളിൽ ചായക്കട മുതലാളി ഉറങ്ങുന്നുണ്ട്. ഞങ്ങളുടെ വാഹനത്തിൻറെ വെട്ടമടിച്ചപ്പോൾ അവിടെ കിടന്നുറങ്ങിയ പട്ടി എഴുന്നേറ്റ് കുരച്ചു . അതുകേട്ട് കട്ടിലിൽ നിന്നും അവൻറെ യജമാനൻ എഴുന്നേറ്റു . തികച്ചും സിനിമാറ്റിക് ആയ അന്തരീക്ഷം. നമ്മുടെ നാട്ടിലെ പഴയ ‘ പൊതുജന സഹായം ‘ ചായക്കട പോലെ ….

വണ്ടിക്കുള്ളിലെ ഇരുപതോളം വരുന്ന യാത്രികർ ഇറങ്ങി വരുന്നത് കണ്ട് ചായക്കടക്കാരന് സന്തോഷമായി. പക്ഷേ ആ ചായത്തട്ടിൽ ആറു ഗ്ലാസ്സിൽ കൂടുതൽ ഇല്ല . അൽപ്പം സമയമെടുക്കും ചായ കിട്ടുമ്പോൾ …. ഞാൻ മനസ്സിൽ വിചാരിച്ചു.

വലിയ ചരക്കു വണ്ടികൾ ചൂടുകാറ്റ് സമ്മാനിച്ച് ഞങ്ങളെ കടന്നു പോവുന്നുണ്ട് . കരിമ്പന ഓലകൊണ്ട് മറച്ച കടയുടെ ഭിത്തിയിൽ നടികർ തിലകം ശിവാജി ഗണേശന്റെ ഒരു തമിഴ് പോസ്റ്റർ . അതു മുഴുവൻ കരിയും പുകയുമേറ്റ് വികൃതമായിരിക്കുന്നു. ശിവാജിയുടെ തീക്ഷ്ണതയുള്ള കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നുണ്ട്. ഇത്രയും പഴക്കമുള്ള സിനിമാ പോസ്റ്റർ കളയാതിരിക്കുന്നത് എന്തുകൊണ്ടാവാം ….? ഒരുപക്ഷേ ഈ മനുഷ്യൻറെ ഇഷ്ടതാരമാവും ശിവാജി …. കൗതുകത്തോടെ ഞാൻ തന്നെ ഉത്തരവും കണ്ടെത്തി.
കൊടും തമിഴിൽ ടോമിച്ചനോട് അയാൾ എന്തൊക്കെയോ പറയുന്നുണ്ട് .
ഡ്രൈവർ ടോമിച്ചൻ ദ്വിഭാഷിയായി “അയാൾ പറയുന്നത് ഇവിടെ ആറു ഗ്ലാസ്സേയുള്ളൂ ….ചായ ഞാൻ തരാം . അല്പം സാവകാശം തന്നാൽ മതി എന്നാണ് ”

എല്ലാവരും സമ്മതിച്ചു.

രംഗരാജനെന്ന ചായക്കട മുതലാളി കടയുടെ പുറകിലേക്ക് പോയി. അയാൾക്ക് എസ്കോർട്ടായി കറുത്ത പട്ടിയും പുറകെ . കടയുടെ പുറകിൽ അലക്ഷ്യമായി ഇട്ടിരുന്ന ഒരു ആടുന്ന ബഞ്ച് മുറ്റത്തേക്കിട്ടു. ബഞ്ചിൽ വനിതാരത്നങ്ങൾ ഇരുന്നു. ബാക്കിവരുന്ന പുരുഷ പ്രജകൾ കടയുടെ പരിസരത്ത് നിന്നു .

ഞാനാവട്ടെ ഈ രാത്രികാല ദൃശ്യങ്ങളെ ശരിക്കും ആസ്വദിക്കുകയായിരുന്നു .

ഒന്നാലോചിച്ചു നോക്കൂ … ഈ കൊടും പാതിരയിൽ വെട്ടിത്തിളക്കുന്ന ചൂടുവെള്ളവും , പാൽപ്പാത്രവുമായി ഒരുവൻ … അയാൾ വളർത്തുന്ന കറുത്ത നായ… നൂറ്റാണ്ടുകൾ പഴക്കം തോന്നിക്കുന്ന തടിയൻ പുളിമരം … വല്ലാതെ പുരാതനത്വം ഫീൽ ചെയ്യുന്നു.

ഓരോ ചായയും അയാൾ വളരെ ആസ്വദിച്ചാണ് എടുക്കുന്നത്. ആ പ്രവർത്തിയിൽ ഒരു സംഗീതം അനുഭവിക്കുന്നുണ്ട് … തീർച്ച. മുനിഞ്ഞു കത്തുന്ന റാന്തൽ വെട്ടത്തിൽ രംഗരാജനെന്ന വ്യക്തിയെ, അയാളുടെ ചലനങ്ങളെ കൃത്യമായി വീക്ഷിച്ചു.

ഓരോരുത്തരും ചായ കുടിക്കുമ്പോഴും അവരുടെ മുഖത്തേക്ക് അയാൾ നോക്കുന്നുണ്ട്. ചായയുടെ കടുപ്പവും, രുചിയുമൊക്കെ ഈ യാത്രികർക്ക് ബോധിക്കുന്നുണ്ടോ എന്നുള്ളതായിരുന്നു ചിന്ത. പതിനാലാമത്തെ ഊഴത്തിലാണ് എനിക്കുള്ള ചായ കിട്ടിയത്. ഗ്ലാസിന്റെ പകുതി വരെയുള്ള ചായ . ‘അരച്ചായ ‘ എന്ന് മലയാളി പറയും. ഏലയ്ക്കായും എരുമപ്പാലും ചേർന്ന യഥാർത്ഥ കടുപ്പമുള്ള ചായ . കുറച്ച് പാലും, തേയിലയും , പഞ്ചസാരയുമൊന്നും ഗ്ലാസിലേക്ക് കമിഴ്ത്തിയാൽ ചായ ആവില്ലന്ന് എനിയ്ക്കന്ന് മനസ്സിലായി. ജീവിതത്തിൽ ഇത്രയും ആസ്വദിച്ചു കഴിച്ച ചായ ഇല്ല . ചായയുടെ രസതന്ത്ര വഴികൾ …അതിൻറെ ചരിത്രമൊക്കെ ഒരു നിമിഷം മനസ്സിലോർത്തു. രുചി കൊണ്ട് പലരും രണ്ടു തവണ കൂടി ചായ വാങ്ങി കുടിച്ചു. അറിയാവുന്ന തമിഴിലും മലയാളത്തിലുമായ് അയാളോട് സംസാരിച്ചു.

രംഗരാജന് അറുപത്തിയെട്ടു വയസ്സുണ്ട് . ഹൈവേയ്ക്ക് വീതി കൂട്ടിയപ്പോൾ അയാളുടെ വീടും സ്ഥലവുമൊക്കെ പോയെന്നും ഈ പാടശേഖരത്തിനപ്പുറത്ത് അയാൾക്കൊരു വീടുണ്ടെന്നും പറഞ്ഞു. ഒരു മകനുണ്ട് . അവൻ മഹാരാഷ്ട്രയിൽ ഒരു തുണിമില്ലിലാണെന്നുമൊക്കെ അയാൾ പറയുന്നു …

ഈ അറുപത്തിയെട്ടാം വയസ്സിലും ജോലിചെയ്യുന്ന ആ മനസ്സിനെ അഭിനന്ദിക്കാതെ വയ്യ.

രാത്രി കച്ചവടം കുറവാണെന്നും പതിയെ ഈ ബിസിനസ് നിർത്തുകയാണെന്നുമൊക്കെ ആരോടെന്നില്ലാതെ പറയുന്നു ….

അയാൾക്കുള്ള രൂപ കൊടുത്ത് ഞങ്ങൾ വണ്ടിയിൽ കയറി.

ഞാൻ തിരിഞ്ഞു നോക്കി.

അയാൾ ഗ്ലാസുകൾ കഴുകി വൃത്തിയാക്കുകയാണ്.

അയാളുടെ വളർത്തുനായ മാത്രം ഞങ്ങൾ കടന്നു പോവുന്നതു നോക്കി നിസ്സംഗതയോടെ നിന്നു ….

 

മൂകാംബിക ക്ഷേത്രത്തിന്റെ ”സൗപർണിക ‘ യിൽ കുളിക്കാൻ വെളുപ്പിന് തയ്യാറെടുത്തു നിൽക്കുകയാണ്. 2017 – ലെ ആ യാത്രയിൽ പ്രശസ്ത യൂട്യൂബ് ബ്ലോഗർ അരുൺ എസ് അഘോരിയും , അനിൽ തോപ്പിലും എന്നോടൊപ്പമുണ്ട്. പുലർകാലത്തെ മഞ്ഞിന്റെ സ്നേഹസ്പർശമേറ്റ് ‘കുന്ദാപുരക്കാരൻ ‘ ഗോവിന്ദയുടെ തനി കർണാടക സ്റ്റൈൽ ചായ ഇന്നും മനസ്സിലുണ്ട് .കടുപ്പത്തിന്റെ കാര്യത്തിൽ അൽപം ശരിയാകാനുണ്ടെന്നുമാത്രം. കുടജാദ്രി മലകയറി ശങ്കരാചാര്യരുടെ ഗുഹയിൽ ഒരു രാത്രി തങ്ങി പിറ്റേ ദിവസം ഞങ്ങൾ മലയിറങ്ങി. അംബാ വനത്തിനു നടുവിലെ പ്രശസ്തമായ തങ്കപ്പൻ നായരുടെ ചായക്കട…അവിടുത്തെ ഊണും വൈകുന്നേരത്തെ കട്ടൻചായയും മറക്കില്ല …. പ്രത്യേകിച്ച് കോഴിക്കോടൻ രീതിയിലുള്ള സുലൈമാനി . കാട്ടുപോത്തും കുരങ്ങും താവളമുറപ്പിച്ച കൊടും വനത്തിൽ പുറത്തെ കാഴ്ചകൾ കണ്ട് പതിയെ ഊതിയൂതി കുടിച്ച ‘നാരങ്ങ ചായ ‘ യെ എങ്ങനെ മറക്കും …?

(തുടരും )

 

മിന്നു സൽജിത്ത്‌

ജല്പനങ്ങളുടെ ജാലകങ്ങളിൽ
ഒത്തിരി ജീർണ്ണിച്ച
കിനാക്കളുടെ മഴത്തുള്ളികൾ…
നിറയെ പൂത്തുലഞ്ഞ
വാകമരച്ചുവടും,
നറുനിലാവെട്ടവും,
കാതോരമെന്നും
ഈണമിട്ടിരുന്ന ഇണക്കുരുവികളും
കാതങ്ങൾക്കപ്പുറം…
പറക്കമുറ്റാത്ത
ചിന്താശകലങ്ങൾ
നിന്നെത്തേടി അലയുകയായിരുന്നു.
മിഴിവുറ്റ കാല്പനികതയുടെ
തീരങ്ങളിൽ അലിയേണ്ടതുണ്ടെനിക്ക്…
ആർത്തുലച്ച് പെയ്തുത്തോർന്ന
മഴയുടെ ഈണങ്ങളിലൊന്നിലും
അലിയനാകാതെ
ഇവിടെ തങ്ങി നിൽപ്പുണ്ട്
ജീർണ്ണിച്ച കിനാക്കളുടെ
മഴത്തുള്ളികൾ!

മിന്നു സൽജിത്ത്‌

സ്വദേശം എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ.
എയർഡേൽ ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലിചെയ്യുന്നു.
പ്രസിദ്ധീകരണങ്ങളിൽ ചെറുകഥകളും കവിതകളും എഴുതാറുണ്ട്.
ഭർത്താവ് – സൽജിത്ത്
മകൻ – സമന്വയ്

ഡോ. ഐഷ വി

ഒരു ഉത്പന്നത്തിന്റെ ഈട് എത്ര നാൾ നിലനിൽക്കും എന്നത് വളരെ പ്രസക്തിയുള്ള കാര്യമാണ്. അത് ഓരോ തലമുറയിൽപെട്ടവർക്കും വളരെ വ്യത്യസ്തമായ കാലയളവാണ്. അര നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്നവർക്ക് അവർ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ ദീർഘകാലം നിലനിൽക്കണം , ഉപയോഗിക്കാൻ പറ്റണം എന്ന ആഗ്രഹമുള്ളവരായിരുന്നു. വസ്ത്രങ്ങളുടെ കാര്യമെടുത്താലും നമുക്ക് കാണാൻ കഴിയുന്നത് അങ്ങനെയാണ്. രണ്ടോ മൂന്നോ ജോഡി കുപ്പായങ്ങൾ മാത്രമേ ആ തലമുറയ്ക്ക് ഉണ്ടായിരുന്നുള്ളൂവെങ്കിലും അവർ അത് അലക്കിതേച്ച് ശുഭ്ര വസ്ത്രധാരിയായി നടക്കുമായിരുന്നു.

പിന്നീടുള്ള തലമുറകൾക്ക് സാമ്പത്തികശേഷി കൂടി വന്നപ്പോൾ അവരുടെ ആവശ്യങ്ങളിൽ മാറ്റമുണ്ടായി. പലപ്പോഴും അവർ മാറ്റങ്ങൾ ആഗ്രഹിച്ചു. ഉത്പാദകർ പരസ്യങ്ങളിലൂടെ അവരെ പ്രലോഭിപ്പിച്ചു കൊണ്ടേയിരുന്നു. പതിയെ പതിയെ ഒരു ഉപഭോക്തൃ സംസ്കാരം നിലവിൽ വന്നു. മാത്രമല്ല ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്കാരവും പിന്നാലെ വന്നു. കമ്പനികൾക്ക് കൂടുതൽ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുക, വിൽക്കുക, ലാഭം കൂട്ടുക, പുതുമയുള്ള ഉത്പന്നങ്ങൾ വീണ്ടുമുണ്ടാക്കുക എന്നതായി ലക്ഷ്യം. ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങുക ഉപയോഗിക്കുക, കളയുക, വീണ്ടും പുതുമയുള്ളത് വാങ്ങുക എന്നിങ്ങനെയായി . ഈ സംസ്കാരം ലോകമെമ്പാടും മാലിന്യ കൂമ്പാരമാകാനും ഇടയാക്കി. മൊബൈൽ ഫോണും ഇലക് ട്രോണിക് ഉപകരണങ്ങളും സൃഷ്ടിച്ച ഇലക്ട്രോണിക് മാലിന്യങ്ങളും ചില്ലറയല്ല. ടെക്നോളജി മാറുന്നതനുസരിച്ച് പുതിയവയിലേയ്ക്ക് മാറുന്നതും നല്ലതു തന്നെയാണ്. വേഗതയും സൗകര്യവും ഉറപ്പാക്കാൻ അതിലൂടെ കഴിയുന്നു.

നമുക്ക് നമ്മുടെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം വസ്ത്രം പാർപ്പിടം എന്നിവയുടെ കാര്യത്തിൽ സ്വയം പര്യാപ്തമാകേണ്ടതുണ്ട്. അതിൽ നമുക്ക് വസ്ത്രത്തിന്റെ കാര്യമെടുക്കാം. പഴയ തലമുറ ഒരു കീറൽ തുണിയിൽ വന്നാൽ തക്കസമയത്ത് തയ്ച്ച് 9 എണ്ണം വാങ്ങാനുള്ള കാശ് ലാഭിക്കാമെന്ന പഴമൊഴി യാഥാർത്ഥ്യമായവരായിരുന്നു. ഗാന്ധിജിയാകട്ടെ എല്ലാവർക്കും വസ്ത്രo വേണമെന്നും അക്കാര്യത്തിൽ നമ്മൾ സ്വയം പര്യാപ്തമാകണമെന്ന ആദർശ ധീരനും. ചർക്കയിൽ നൂൽ നൂറ്റ് വസ്ത്രം നെയ്തെടുത്ത് തന്റെ ജീവിതം തന്നെ തന്റെ സന്ദേശമാക്കി മാറ്റി അദ്ദേഹം. സ്വതന്ത്ര ഭാരതത്തിൽ ധാരാളം തുണിമില്ലുകൾ ഉണ്ടാകുകയും ഉത്പാദനം വർദ്ധിക്കുകയും ചെയ്തു. എന്നാൽ ഗുണമേന്മയുടേയും ഈടു നിൽക്കുന്നതിന്റേയും കാര്യത്തിൽ പലതും പിന്നോക്കമായി.

ഓണത്തിനും ക്രിസ്തുമസിനും വിഷുവിനും പെരുന്നാളിനും പിറന്നാളിനും പലരും വസ്ത്രങ്ങൾ വാങ്ങാറുണ്ട്. മോടി മങ്ങാതെ ഒരു വർഷമെങ്കിലും നന്നായി നിലനിൽക്കുന്ന വസ്ത്രങ്ങൾ നന്നേ കുറവ്. ഉപഭോക്താക്കളുടെ വാങ്ങാനുള്ള ആസ്തി വർദ്ധിച്ചപ്പോൾ ആരും അതേ പറ്റി ചിന്തിക്കുകയോ പരാതിപ്പെടുകയോ ചെയ്യാതായി. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഓണക്കോടി വാങ്ങി ഒരു ഓട്ടോയിൽ വീട്ടിലേയ്ക്ക് വരുമ്പോൾ ഓട്ടോ ഡ്രൈവർ പറയുകയാണ്. ” ഇപ്പോൾ വസ്ത്രങ്ങൾ വാങ്ങിയാൽ ഒന്നു കഴുകുമ്പോഴേയ്ക്കും അത് പഴയതാകും” . ഞാനും ആലോചിച്ചപ്പോൾ കാര്യം ശരിയാണ്.

എന്റെ കുട്ടിക്കാലത്ത് അച്ഛൻ അമ്മയ്ക്ക് ഒരു സാരി വാങ്ങി കൊടുത്തു. അമ്മ അതുടുത്ത് സ്കൂളിൽ പിറ്റിഎ മീറ്റിംഗിനും മറ്റും വന്നിട്ടുള്ളപ്പോൾ എന്റെ കൂട്ടുകാരികൾ ” നല്ല സാരി” എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ആ സാരി അമ്മ എനിക്ക് തന്നു. ഇന്നും ഞാനത് ഉപയോഗിക്കുന്നു. അലക്കുകല്ലിലും വാഷിംഗ്‌ മെഷീനിലും വർഷങ്ങളോളം കഴുകിയിട്ടും അതിന്റെ നിറത്തിലും ഗുണത്തിലും തെല്ലും കുറവുവന്നില്ല. നൂലിഴകൾ പൊങ്ങിയില്ല. പൊടിഞ്ഞില്ല. ചുരുങ്ങിയില്ല. നീണ്ടതുമില്ല. ഈർപ്പം വലിച്ചെടുക്കുകയും ആവശ്യത്തിന് ചൂടും തണുപ്പും നൽകുകയും ചെയ്യുന്നു. വായു സഞ്ചാരം ഉറപ്പാക്കുക കയും ചെയ്യുന്നു. ഈ സാരി വാങ്ങിയതിന് ശേഷം വാങ്ങിയ മറ്റൊരു വസ്ത്രവും ഇത്രയും ഗുണമേന്മയോടെ നിന്നിട്ടില്ല.

അര നൂറ്റാണ്ട് പ്രായമായിട്ടും പച്ച, മഞ്ഞ, വയലറ്റ് നിറങ്ങളിലുള്ള ഡിസൈനുകൾ വർണ്ണാഭമായി നിൽക്കുന്നു. ഞാനിക്കാര്യം അത്ര ശ്രദ്ധിച്ചിരുന്നില്ല. ആറേഴ് വർഷം മുമ്പ് ഒരു ദിവസം കോളേജിൽ പഠിച്ചപ്പോഴുള്ള കൂട്ടുകാരി കനകലത ബസ്സ്റ്റോപ്പിൽ വച്ച് എന്നെ ഇതേ സാരിയിൽ കണ്ടപ്പോൾ എന്നോട് ചോദിച്ചു: ” ഈ സാരി ഇപ്പോഴും ചീത്തയായില്ലേ ?” അന്ന് രാത്രി ഞാൻ അച്ഛനോട് ചോദിച്ചു: ” ഈ സാരി എവിടെ നിന്നുമാണ് വാങ്ങിയത്? ” അച്ഛൻ പറഞ്ഞു: ” നാഷണൽ ടെക്സ്റ്റൈൽ കോർപറേഷനിൽ നിന്ന് .” ” ഈ സാരി ദീർഘ കാലം നിലനിന്നല്ലോ” എന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു: ” നാഷണൽ ടെക്സ്റ്റൈൽ കോർപറേഷന്റെ കിടക്കവിരികളും ഞാൻ വാങ്ങിയിട്ടുണ്ട്. അവയും ദീർഘകാലം നിലനിന്നു.” ഒരു “മെയ്ഡ് ഇൻ ഇൻഡ്യ ” ഗുണമേന്മയോടെ ഇത്ര കാലം നിലനിൽക്കണമെങ്കിൽ ഗുണമേന്മയുള്ള ഉത്പന്നം നമുക്ക് നിർമ്മിക്കാൻ അറിയാഞ്ഞിട്ടല്ല. കമ്പനിക്കാരും സർക്കാരും അതിനു വേണ്ടി ആർജ്ജവത്തോടെ ശ്രമിക്കാഞ്ഞിട്ടാണ്. പൂട്ടിപ്പോകുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ താങ്ങി നിർത്തി അതിലൂടെ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. ഗുണമേന്മ നിലനിർത്തി ഉത്പന്നങ്ങൾ നിർമ്മിച്ചാൽ ഏത് ഉത്‌പന്നമായാലും ഭാരതത്തിലും പുറത്തും വിൽക്കാൻ പ്രയാസമുണ്ടാകില്ല. അങ്ങനെ ഒട്ടനവധി പേർക്ക് തൊഴിലും വരുമാനവും ലഭിക്കുന്നതിലൂടെ ഭാരതത്തിന്റെ സാമ്പത്തിക ശേഷി മെച്ചപ്പെടും . ഉപഭോക്താവിനും മുടക്കുന്ന കാശിന് ഗുണമുണ്ടാകും.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ഡോ. ഐഷ വി

സാധാരണ ട്യൂട്ടോറിയൽ/ പാരലൽ കോളേജുകൾക്ക് ഗ്രീക്ക്/ റോമൻ ദേവതമാരുടെ പേരായിരുന്നു ഇട്ടിരുന്നത്. മിനർവാ , അഥീന എന്നിങ്ങനെ. പിന്നെ ചില ചിന്തകരുടേയും പേരിടാറുണ്ട്. ഉദാ: അരിസ്ടോ. ഇതിൽ നിന്നും വ്യത്യസ്ഥമായൊരു പേരായിരുന്നു ഗോപാലകൃഷ്ണപിള്ള സർ ഒരു ട്യൂഷൺ സെന്റർ ഊന്നിൻ മൂട്ടിൽ പ്രവർത്തനമാരംഭിച്ചപ്പോൾ ഇട്ടത്. പേര് ” ലതിക” : തന്റെ സീമന്തപുത്രിയുടെ പേരാണ് അദ്ദേഹം സ്ഥാപനത്തിനിട്ടത്. അതിന്റെ ഒരു ബ്രാഞ്ച് പൂതക്കുളത്തും തുടങ്ങി. ലതിക , കലിത , തിലകൻ , തകിലൻ എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ മക്കളുടെ പേരുകൾ . ട്യൂഷൻ സെന്റർ അദ്ദേഹം നന്നായി നടത്തിക്കൊണ്ടു പോന്നു. ലതിക കൂടാതെ പെറ്റ്( പൂതക്കളം എഡ്യൂക്കേഷണൽ ട്രസ്റ്റ്,) , ലേണേഴ്സ് എന്നീ ട്യൂട്ടോറിയൽ കോളേജുകൾ കൂടി പൂതക്കുളത്ത് ഉണ്ടായിരുന്നു. ലതികയുടെ പൂതക്കുളം ബ്രാഞ്ചിലായിരുന്നു ഞാൻ 9 , 10 ക്ലാസ്സുകളിൽ ട്യൂഷന് പോയിരുന്നത്. ശ്രീദേവി അപ്പച്ചിയുടെ മൂത്ത മകൾ ബീന ചേച്ചി ലേണേഴ്സിലാണ് ട്യൂഷന് പോയിരുന്നത്. ഞങ്ങളുടെ സ്കൂളിലെ ശ്രീനിവാസൻ സാറിന്റെ ജ്യേഷ്ഠൻ വാസു സാറിന്റേതായിരുന്നു ലേണേഴ്സ്. ബീന ചേച്ചി പഠിച്ച് കഴിഞ്ഞ് അധികം താമസിയാതെ ലേണേഴ്സ് നിർത്തി. പിന്നെ , പെറ്റ് മാത്രമായി ലതികയുടെ എതിരാളി.

ഇരുകൂട്ടർക്കും അവരവരുടെ കുട്ടികൾക്ക് നല്ല മാർക്ക് കിട്ടണം . ഫസ്റ്റ് . എണ്ണം കൂടണം ഇത്തരത്തിലുള്ള മാത്സര്യബുദ്ധി കാരണം രണ്ടിടത്തും നന്നായി പഠിപ്പിച്ചിരുന്നു. ചില തല്ലിപ്പൊളി പിള്ളേർ പൂതക്കുളം ഗവ. ഹൈസ്കൂളിൽ നിരന്തരം സമരമുണ്ടാക്കിയിരുന്നു. അങ്ങനെ ഒന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ സമരക്കാർ എത്തിയാലുടൻ പെറ്റിലെ കുട്ടികൾ വേഗം സ്കൂളിൽ നിന്നിറങ്ങും. നേരെ പെറ്റിലേയ്ക്ക് . അവിടെ ക്ലാസ്സുകൾ തകൃതിയായി നടക്കും. ഇങ്ങനെ കുറേ ദിവസം ആവർത്തിച്ചപ്പോൾ സ്കൂൾ അധികൃതർ പിറ്റിഎ യോഗം ചേർന്നു. അടുത്ത അധ്യയന ദിവസം ധാരാളം രക്ഷിതാക്കൾ ചെത്തിമിനുക്കിയ മരച്ചീനികമ്പുമായി(കപ്പ കമ്പ്) സ്കൂളിന് പുറത്ത് നിലയുറപ്പിച്ചു. സമരക്കാരെ അധികമൊന്നും തല്ലിയോടിക്കേണ്ടി വന്നില്ല. അവർ സമരം നിർത്തി, സുല്ലിട്ടു.

ധാരാളം നല്ല അധ്യാപകർ ഉണ്ടായിരുന്നെങ്കിലും സ്കൂളിലെ പ്രധാന പ്രശ്നം ഗ്രാമപ്രദേശമായതിനാൽ ദൂരെ നിന്നും വരുന്ന അധ്യാപകർ വേഗം സ്ഥലം മാറ്റം വാങ്ങി പോവുക എന്നതായിരുന്നു. അപ്പോൾ 8 , 9 സ്റ്റാൻഡേർഡിൽ പല വിഷയങ്ങൾക്കും അധ്യാപകർ കാണില്ല. 10-ാം ക്ലാസ്സിൽ ആവശ്യത്തിന് അധ്യാപകരെ ഇടാൻ എച്ച് എം പ്രത്യേകം ശ്രദ്ധിക്കും. കതിരിൽ വളം വയ്ക്കുന്നതു പോലൊരു പരിപാടി. സ്വാഭാവികമായും ട്യൂട്ടോറിയൽ കോളേജുകൾക്ക് പ്രാധാന്യം കൈവന്നു. കൂട്ടികൾ ട്യൂഷന് പോയി പഠിച്ചു തുടങ്ങി.

ഞാന് എട്ടാം ക്ലാസ്റ്റ് കഴിയുന്നതുവരെ ട്യൂഷന് പോയിരുന്നില്ല. ശ്രീദേവി അപ്പച്ചിയുടെ രണ്ടാമത്തെ മകളും മൂന്നാമത്തെ മകളും നേരത്തേ തന്നെ ലതികയിൽ ട്യൂഷന് പോയിരുന്നു. ഞാൻ ലതികയിൽ ചെന്നപ്പോൾ ഉദയകുമാർ സാറായിരുന്നു അവിടത്തെ പ്രിൻസിപ്പാൾ . ചിരിച്ചു കൊണ്ട് കാർക്കശ്യ ബുദ്ധിയോടെ കുട്ടികളെ നിലയ്ക്ക് നിർത്തിയിരുന്നു അദ്ദേഹം. പഠിക്കാൻ പ്രേരിപ്പിച്ചിരുന്നു. ലതികയ്ക്ക് പെറ്റിനേക്കാൾ പ്രായം കൂടുതലാണ്. പഠിച്ച് കഴിഞ്ഞ് ജോലി കിട്ടുന്നതിന് മുമ്പുള്ള ഇടവേള ട്യൂഷനെടുക്കാനായി ഉപയോഗപ്പെടുത്തിയിരുന്നവരാണ് ഇരു ട്യൂഷൻ സെന്ററിലേയും ഭൂരിഭാഗം അധ്യാപകരും. പെറ്റിൽ പ്രസാദ് സാറിനായിരുന്നു നേതൃത്വം.

ഉദയകുമാർ സർ ലതിക ആ കാലഘട്ടത്തിൽ നന്നായി ഭരിച്ചു. കാലം 1982. ലതിക അപ്പോഴേയ്ക്കും നീണ്ട 20 വർഷങ്ങൾ താണ്ടിയിരുന്നു.. ലതികയ്ക്ക് 20 വയസ്സ് പൂർത്തിയായതിനാൽ വിംശതി ആഘോഷിക്കാൻ തീരുമാനിച്ചു. രണ്ട് ദിവസത്തെ ആഘോഷം. ഊന്നിൻ മൂട്ടിലും ഭൂതക്കുളത്തുമായി നടന്ന കലാ കായിക, ബൗദ്ധിക മത്സരങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരച്ചു. ക്വിസ്സ് ലെമൺ ആന്റ് സ്പൂൺ, കാന്റിൽ റേസ് എന്നീ മത്സരങ്ങളിൽ ഞാൻ പങ്കെടുത്തു. വിംശതിയുടെ അർത്ഥം 20 എന്നാണെന്ന് മലയാളം പഠിപ്പിച്ച ശാസ്ത്രി സാർ പറഞ്ഞു തന്നു. ഉദയകുമാർ സാറിനും ലതിക ട്യൂട്ടോറിയലിനും ഒരേ പ്രായമാണെന്ന് സാറ് തങ്ങളുടെ ക്ലാസ്സിൽ വന്നപ്പോൾ പറഞ്ഞു തന്നു. സാറ് ഞങ്ങൾക്ക് കെമിസ്ട്രിയായിരുന്നു പഠിപ്പിച്ചു തന്നത്. എല്ലാ കുട്ടികളേയും കെമിസ്ട്രി അരച്ചു കലക്കി കുടിപ്പിച്ചിട്ടേ സാറ് അടങ്ങുമായിരുന്നുള്ളൂ.

ആ വർഷം ശ്രീദേവി അപ്പച്ചിയുടെ രണ്ടാമത്തെ മകൾ മീന ചേച്ചിയ്ക്ക് എസ്എസ്എൽസി യ്ക്ക് ഫസ്റ്റ് ക്ലാസ്സുണ്ടായിരുന്നു. ഫസ്റ്റ് ക്ലാസുകാരുടെ ഫോട്ടോ വച്ച നോട്ടീസ് വിതരണത്തിനായി ഉച്ചഭാഷിണിയുമായി അധ്യാപകർ വന്ന കാർ അത്തവണ ഞങ്ങളുടെ വീട്ടു പഠിക്കൽ വരെ എത്തി. അധ്യാപകർ വീട്ടിൽ കയറി മീന ചേച്ചിയെ അഭിനന്ദിച്ചിട്ടാണ് തിരികെ പോയത്.

ലതിക വളർന്നു. 60 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ലതികയുടെ ഓല ഷെഡ് മാറി ബഹുനില കെട്ടിടമായി. സ്ഥാപകൻ ഗോപാലകൃഷ്ണപിള്ള സാർ ഓർമ്മയായി.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

രാധാകൃഷ്ണൻ മാഞ്ഞൂർ

അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ജോസ് പുല്ലുവേലി എൻ്റെ എഴുത്തു വഴികളിൽ ഒരു മാർഗ്ഗദീപമായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് അഞ്ചാം തീയതി വേർപാടിന്റെ നൊമ്പരം സമ്മാനിച്ച് അദ്ദേഹം കടന്നു പോവുമ്പോൾ അറുപത്തിയെട്ടു വയസ്സായിരുന്നു. ബാലസാഹിത്യം, ചെറുകഥകൾ, നാട്ടുചരിത്രം, നർമ്മ സാഹിത്യം, എന്നീ വിവിധ മേഖലകളിലായി ഏകദേശം പതിനേഴ് പുസ്തകങ്ങൾ മലയാളത്തിനു സമ്മാനിച്ചു.

വർഷങ്ങൾക്കു മുൻപ് പൊൻകുന്നത്ത് നിന്ന് ‘മനോരാജ്ഞി ‘ എന്നൊരു മാസിക പുറത്തിറക്കി കൊണ്ടാണ് പത്ര പ്രവർത്തന രംഗത്തേക്കു കടന്നുവരുന്നത്. വെറും രണ്ടു ലക്കങ്ങൾ കൊണ്ട് മാസിക നിലച്ചു. പിന്നീട് ഏറെക്കാലം എഴുത്തിൽ മാത്രമായിരുന്നു ശ്രദ്ധ. ദീപിക ,കലാകൗമുദി, മനോരമ, ട്രയൽ മാസിക, കഥ മാസികയടക്കം നിരവധി പ്രസിദ്ധീകരണങ്ങളിൽ സ്ഥിരം എഴുത്തുകാരനായി. പിന്നീട് രണ്ടായിരത്തിയൊന്നിൽ മലയോരം മാസികയും, നവീക ബുക്സും , അക്ഷര കാഴ്ചയെന്ന ലിറ്റററി മാസികയുമൊക്കെ ആരംഭിക്കുന്നത്. പിന്നിട്ട എഴുത്തു വഴികളെല്ലാം വിജയമായിരുന്നെങ്കിലും തന്റെ കൃതികൾ കാലത്തെ അതിജീവിക്കുമെന്ന് പുല്ലു വേലിക്ക് ഉത്തമബോധ്യമുണ്ടായിരുന്നു.

പല കൃതികളുടെയും നിരവധി എഡിഷനുകൾ ഇറങ്ങിയിട്ടും കൃത്യമായി റോയൽറ്റി തരാതെ വഞ്ചിച്ച പല പ്രസാധക മുതലാളിമാരോടും അദ്ദേഹം ക്ഷമിച്ചു. അവരൊക്കെ ഏതെങ്കിലും കാലത്ത് റോയൽറ്റി തുക തരുമെന്ന് വെറുതെ പ്രതീക്ഷിച്ചു. എഴുത്തിൻറെ കൂട്ടുകൃഷി സമ്പ്രദായങ്ങൾ, കുതികാൽ വെട്ടലുകൾ … ഇതൊന്നും ജോസ് പുല്ലുവേലിയ്ക്കറിയില്ലായിരുന്നു. ഭാഷയും , സംസ്കാരവുമാണ് ആ എഴുത്തിന്റെ ജീവധാതു . മൂല്യങ്ങൾക്കു നേരെയുള്ള നിസ്സംഗതയും സ്നേഹരാഹിത്യവും മുഖമുദ്രയാക്കിയ ഒരു സമൂഹത്തെ അദ്ദേഹം തൻറെ ചെറു കഥകളിലൂടെ ആവിഷ്കരിച്ചു. കാലത്തോടുള്ള പരിഹാസവും അമർഷവും പല കഥകളിലും നമുക്ക് കാണാനാവും. ‘ഓൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ ( അക്കേവ) ‘ ഏർപ്പെടുത്തിയ സാഹിത്യ ദീപം അവാർഡ് നേടിയ ‘നാട്ടുപച്ച ‘എന്ന കൃതി മാത്രം മതി പുല്ലു വേലിയെന്ന എഴുത്തുകാരനെ അടയാളപ്പെടുത്താൻ . അറുപതുകളിലെയും എഴുപതുകളിലെയും നേർചിത്രം ഈ കൃതിയിലുണ്ട്. മനുഷ്യർ , അവൻറെ തൊഴിലിടങ്ങൾ, വേഷം, ഭാഷ, മതം, ജാതി വിനിമയങ്ങൾ … അങ്ങനെ പൂർവ്വ കാലങ്ങളെ അതിൻറെ നന്മയെ, സമൃദ്ധിയെ ആഘോഷിക്കുന്ന ഒരു വ്യത്യസ്ത രചന. ഒരു നാടും , ഒരു കാലഘട്ടവും, അവിടെ അധിവസിക്കുന്ന മനുഷ്യരുമൊക്കെ ചേർന്ന് നാട്ടു സംസ്കൃതിയുടെ സിംഫണിയൊരുക്കുന്നു. ‘ നാട്ടുപച്ച ‘ യുടെ പഴയ പേര് ‘ ഗ്രാമ സ്മൃതികൾ ‘ എന്നായിരുന്നു . ഒരു വർഷം മുഴുവൻ അമേരിക്കൻ മലയാളി സമൂഹത്തിൽ ഏറെ പ്രചാരമുള്ള ‘ മലയാളം പത്രം ‘ (ന്യൂയോർക്ക് ) ഈ കൃതി ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഈ ‘ടാബ്ലോയിഡ് ‘ പത്രത്തിൻറെ എഡിറ്റോറിയൽ ഓഫീസ് കോട്ടയത്തായിരുന്നു. ഈ പത്രത്തിൻറെ എഡിറ്റർ ശ്രീ. കെ. സി. ജയനാണ് ‘ഗ്രാമ സ്മൃതി ‘കളുടെ തുടക്കത്തിന് കാരണമായത്, പിന്നെ മറ്റൊരാൾ മലയാളത്തിൻറെ പ്രിയ കവിയത്രി റോസ് മേരിയും, പുല്ലുവേലിയുടെ ‘ മലയോരം ‘ മാസികയിൽ പഴയ നാട്ടു ചരിത്രത്തിൻറെ ഇന്നലെകളിലൂടെയുള്ള യാത്ര വായിച്ച റോസ് മേരി അമേരിക്കൻ പത്രത്തിന് ഈ ഫീച്ചർ അയച്ചു കൊടുക്കാൻ നിർദ്ദേശിച്ചു. ആദ്യഭാഗം ഫീച്ചർ കിട്ടിയപ്പോൾ തന്നെ കെ. സി. ജയൻ വലിയ പ്രോത്സാഹനം നൽകി.

ഒരുവർഷം മുഴുവൻ ആ പംക്തി തുടർന്നു. പ്രശസ്ത ചിത്രകാരൻ സുരേഷ് കുമാർ ആ ഫീച്ചറിന് മനോഹരമായ ചിത്രങ്ങൾ വരച്ചു. നൂറാം ലക്കം എഴുതി പ്രസിദ്ധീകരിച്ചു കഴിഞ്ഞ് ഒരു ദിവസം ജോസ് പുല്ലുവേലി എന്നോട് ഒരാവശ്യം ഉന്നയിച്ചു. ” താങ്കൾ ഈ ഫീച്ചറിന് ഒരു റിവ്യൂ എഴുതണം.”

എഴുതാൻ രണ്ടാഴ്ച സമയം തന്നു .

‘ ഇന്നലകളിൽ നിന്ന് ഇന്നിലേക്കുള്ള ദൂരം’ എന്ന ടൈറ്റിലിൽ ഞാനൊരു റിവ്യൂ എഴുതി. ടാബ്ലോയ്ഡ് പത്രത്തിൽ വന്ന ആ റിവ്യൂ വായിച്ച് നിരവധി ഇമെയിൽ സന്ദേശങ്ങൾ എനിക്കു ലഭിച്ചു. അപ്പോഴാണ് പുല്ലുവേലിയെന്ന സാഹിത്യകാരന്റെ മൂല്യം എനിക്കു മനസ്സിലായത് . അത്രയേറെ വായനക്കാർക്ക് പ്രിയപ്പെട്ട പംക്തിയായിരുന്നു ‘ ഗ്രാമ സ്മൃതികൾ ‘ .

അമേരിക്കയിൽ ഗ്രീൻ കാർഡ് കിട്ടി താമസിക്കുന്ന പത്തനംതിട്ട സ്വദേശിനി ജോസ് പുല്ലുവേലിക്കൊരു മെയിൽ അയച്ചു. അതിലെ സാരം ഇങ്ങനെയായിരുന്നു. ‘ ഗ്രാമ സ്മൃതി ‘കളിലെ പഴയ ഉറിയെപ്പറ്റിയുള്ള (ഓല മെടഞ്ഞുണ്ടാക്കിയത് ) ഭാഗം വായിച്ച് അവധിക്കാലത്ത് പത്തനംതിട്ടയിലെ ഒരു നാട്ടു ചന്ത മുഴുവൻ ഓല ഉറിക്കായ് തേടി നടന്നതും ഇപ്പോൾ പ്ലാസ്റ്റിക് ഉറിയുടെ കാലമാണെന്ന് ഒരു വ്യാപാരി പറഞ്ഞതൊക്കെ ആ മാന്യ വനിത എഴുതിയിരുന്നു. ( പിന്നീട് ‘ ഗ്രാമ സ്മൃതികൾ ‘ ‘നാട്ടുപച്ച ‘ എന്നപേരിൽ കോഴിക്കോട് ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കി.)

സ്വന്തം പുസ്തകങ്ങൾ വായിച്ചിട്ട് ആര് അഭിപ്രായം പറഞ്ഞാലും ‘സന്തോഷം ‘ എന്ന ഒറ്റവാക്കായിരുന്നു മറുപടി. അമിതമായ ആഹ്‌ളാദം ഒന്നിലും പ്രകടിപ്പിച്ചില്ല . പുസ്തക ചർച്ചകളും സ്വയം മേനി നടിക്കുന്ന ഗിരി പ്രഭാഷണങ്ങളും സ്വയം സംഘടിപ്പിച്ച് അഴകിയരാവണൻമാരായി മുന്നേറുന്ന എഴുത്തു സിംഹങ്ങൾക്കിടയിൽ ജോസ് പുല്ലുവേലി ഉണ്ടായിരുന്നില്ല. വലിയ പ്രസംഗങ്ങളെയും വാഗ്ദ്ധാരണികളെയും വല്ലാതെ ഭയന്നു. കവി പി. മധു മാഷ് നേതൃത്വം നൽകുന്ന പൊൻകുന്നം ജനകീയ വായനശാലയുടെ പല സാഹിത്യ വേദികളിലും കാര്യമായ് പ്രസംഗിക്കാൻ പറ്റിയിട്ടില്ലെന്ന് പുല്ലുവേലി പറഞ്ഞിരുന്നു. പ്രസംഗത്തിന്റെ കാര്യത്തിൽ ഞാനുമൊരു പരാജയമാണെന്നു പറഞ്ഞ് അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. (എന്തുകൊണ്ടാണെന്നറിയില്ല , മൈക്കിനു മുന്നിൽ നിൽക്കുമ്പോൾ പറയാനുള്ള പലകാര്യങ്ങളും എന്നിൽ നിന്നും പടിയിറങ്ങി പോവുന്നു !)

കാഞ്ഞിരപ്പള്ളിയിലെ ഞങ്ങളുടെ സുഹൃദ് ബന്ധങ്ങൾ ജോസ് പുല്ലുവേലിയ്ക്കു ചുറ്റും പടർന്നു പന്തലിച്ചു.

പ്രശസ്ത സാംസ്കാരിക പ്രവർത്തകനും , പ്രഭാഷകനുമായ ശ്രീ . കനുൽ തുമരംപാറ, അനുശോചന പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു. ” ഞങ്ങളുടെ സൗഹൃദ കൂട്ടായ്മയിലെ മുതിർന്ന ആൾ എന്നതു മാത്രമല്ല പുല്ലുവേലി മാഷിനെ വ്യത്യസ്തനാക്കിയത്. നിശബ്ദതയുടെയും മൗനത്തിന്റെയും വാത്മീകത്തിനുള്ളിൽ ഒളിച്ചു നിൽക്കുമ്പോഴും അടങ്ങാത്ത അക്ഷര – എഴുത്തു പ്രേമം പലപ്പോഴും പുറന്തോട് പൊളിച്ച് പുറത്തെത്തുന്നത് ഈ കൂട്ടായ്മകൾക്കുള്ളിലായിരുന്നു. സംസാരത്തേക്കാൾ കൂടുതലും കേൾവിക്കാരനായിരുന്നു. എഴുതി കൂട്ടിയതിന്റെ ഒപ്പം വളരാതെ പോയ ഒരു പാവം മനുഷ്യൻ . സംവാദത്തിന്റെയും സംവേദനത്തിന്റെയും സൗന്ദര്യാത്മകമായ ഭിന്ന ഭാവങ്ങൾ എന്നും മാഷിന് ഉണ്ടായിരുന്നു. സംസാരത്തിൽ പിശുക്കനായിരുന്നെങ്കിലും സമുദ്രത്തെക്കാൾ ആഴമേറിയ ചില നിശബ്ദതകളും , വാചാലമായ ചില മൗനങ്ങളും അളന്നു കുറിച്ച ചില വാക്കുകൾ കൊണ്ടും ഞങ്ങളുടെ കൂട്ടായ്മകളെ സക്രിയമാക്കിയിരുന്നു. ”

ഭാര്യ :-മറിയമ്മ എരുമേലി വെട്ടുകല്ലാംകുഴി കുടുംബാംഗം.

മക്കൾ :- ലിസ ജോസ് (മെഡിസിറ്റി പാലാ), എബിൻ ജോസ്

മരുമകൻ :- തോമസുകുട്ടി ( മൂങ്ങാമാക്കൽ, അരുവിക്കുഴി )

ഉപരേഖ :-

ഓർമ്മകൾ അപ്രത്യക്ഷമായ ഉറവച്ചാലുകളാണ് …. നാളെ എപ്പോഴെങ്കിലും പ്രത്യക്ഷപ്പെടാവുന്നത്… തീവ്രവും , തീഷ്ണവുമായ ആ ഓർമ്മകൾക്കു മുന്നിൽ എൻറെ കണ്ണീർ പ്രണാമം…

‘വഴിയറിയാതൊഴുകുന്ന പുഴ ‘ എന്ന പുസ്തകത്തിൻറെ കൈയ്യെഴുത്തു പ്രതി അച്ചടിക്കു നൽകാനിരിക്കുമ്പോഴാണ് മരണം പുല്ലുവേലി മാഷിനെ കവരുന്നത്. ആ പുസ്തകം പൊൻകുന്നം ജനകീയ വായനശാല മെയ് ആദ്യ വാരത്തിൽ പ്രസിദ്ധപ്പെടുത്തുകയാണ്.

ശ്രീമതി ഉദയ ശിവ്ദാസിന്റെ പ്രപഞ്ചതാളം എന്ന പ്രഥമ കവിതാസമാഹാരത്തിന്റെ പ്രകാശന കർമ്മം
25/03/2022 വെള്ളിയാഴ്ച തികച്ചും ഒരു ചരിത്ര പ്രധാന സ്ഥലമെന്ന് വിശേഷിപ്പിക്കാവുന്ന പാലക്കാട്ടെ കോട്ടമൈതാനത്ത് വച്ച് നിർവ്വഹിക്കുകയുണ്ടായി. വളരെ ലളിതമായി നടത്തിയ ചടങ്ങിൽ കോർപ്പറേറ്റ്മെന്റെറും റീഡേഴ്സ് ക്ലബ് ഹാപ്പിനസ് ക്ലബ് അനാമയാ ഓർഗാനിക് എന്നിവയുടെയെല്ലാം സ്ഥാപകനും സർവ്വോപരി ഒരു ലൈഫ് കോച്ചും അഗ്രികൾച്ചറൽ ആക്ടിവിസ്റ്റും ഒക്കെ ആയി വിവിധ തലങ്ങളിൽ പ്രവർത്തിച്ചുവരുന്ന വൈക്കം ശ്രീ പ്രേം ലാൽ അവർകൾ ഇന്ത്യൻ കോപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പാലക്കാട്ട് ബ്രാഞ്ച് മാനേജർ ശ്രീ സി കെ അരുൾ ജ്യോതി അവർകൾക്ക് ആദ്യ പ്രതി കൈമാറി കൊണ്ട് പ്രകാശനകർമ്മം നിർവ്വഹിച്ചു. ചെറുതും വലുതുമായി പന്ത്രണ്ടോളം കവിതകളും കൂടാതെ നാലോളം നുറുങ്ങു കവിതകളും എട്ടിൽ പരം കവിതാരൂപത്തിലുള്ള പ്രാഭാത ചിന്തകളും ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരു വിട്ടമ്മയായ ശ്രീമതി ഉദയ ശിവ്ദാസ് കുറച്ച് മാസങ്ങൾക്ക് മുമ്പു മാത്രമാണ് കവിതയെഴുത്തിലേയ്ക്ക് തിരിഞ്ഞത് . ഇങ്ങനെയൊരു ചെറിയ കാലയളവ് കൊണ്ട് തന്നെ ശ്രീമതി ഉദയ ശിവ് ദാസിന്റെ കവിതകൾ സമൂഹ മാധ്യമങ്ങളിലും വായനക്കാരുടെ ഇടയിലും വളരെ ശ്രദ്ധേയമായിത്തീർന്നിരിക്കുന്നു. കവിതയെ ഇഷ്ടപ്പെടുന്ന എല്ലാവരും ഈ പുതിയ എഴുത്തുകാരിയെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുക. എല്ലാ വായനക്കാരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. ബുക്ക് ആവശ്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക : 8547390556

ഉദയ ശിവ്ദാസ്
ശിവ്നന്ദനം
പൈറ്റാം കുന്നം
ധോണി പി.ഒ
പാലക്കാട്

ഉദയായുടെ ജീവിതത്തെ കുറിച്ച് മലയാളംയുകെ ന്യൂസിൽ ഡോ.ഐഷ . വി. ( ഉദിച്ചുയരുന്ന പൊൻ താരകം : ഓർമ്മചെപ്പു തുറന്നപ്പോൾ – അധ്യായം 100) എഴുതിയിരുന്നു.

മലയാളംയുകെയിൽ ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ നൂറാം അധ്യായത്തിലേയ്ക്ക്… : ഉദിച്ചുയരുന്ന പൊൻ താരകം. ഓർമ്മചെപ്പു തുറന്നപ്പോൾ – അധ്യായം 100

രാധാകൃഷ്ണൻ മാഞ്ഞൂർ

1981 ജൂൺ മാഞ്ഞൂർ വി .കെ .വി .എം .എൻ. എസ് .എസ് .ഹൈസ്കൂളിൽ പുതിയ അദ്ധ്യയന വർഷം ആരംഭം.

ഞാനടക്കമുള്ള കുറച്ചു കുട്ടികൾ മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂളിൽ നിന്നും 8-ാം ക്ലാസിലേക്ക് പറിച്ചു നടപ്പെട്ടു .എൻ .എസ് .എസ് സ്കൂളിൽ എനിക്ക് പരിചയ മുഖങ്ങളൊന്നുമില്ലായിരുന്നു.

ബഞ്ചിൽ ആരോടും മിണ്ടാതിരുന്ന എനിക്ക് മുന്നിലേയ്ക്കൊരു ചുരുളൻ മുടിക്കാരൻ വന്നു പരിചയപ്പെട്ടു.

‘ എന്റെ പേര് കൃഷ്ണൻകുട്ടി ‘

ഔപചാരികതയുടെ മുഖാവരണങ്ങളില്ലാതെ ഒരു കുട്ടി സ്വയം പരിചയപ്പെടുത്തിയത് പുതിയൊരു അനുഭവമായി .

ഞാനും പേരു പറഞ്ഞു, ചിരിച്ചു.

പിറ്റേദിവസം ഉച്ചയ്ക്ക് മുൻപ് വന്ന സരസ്വതിയമ്മ ടീച്ചറാണ് ഒരു നിർദ്ദേശം വച്ചത് .

“ഇനി നമുക്കൊരു പാട്ടു കേൾക്കാം … കൃഷ്ണാ നീയൊരു പാട്ടുപാടിയ്ക്കേ …”

ടീച്ചർ പറഞ്ഞുതീർന്നതും എന്നെ ഞെട്ടിച്ചു കൊണ്ട് ഇന്നലെ പരിചയപ്പെട്ട ചങ്ങാതി ഒരു മടിയും കൂടാതെ എഴുന്നേറ്റു നിന്ന് ഒരു ചലച്ചിത്ര ഗാനം പാടുകയാണ് .

“ഹൃദയം ദേവാലയം … പോയ വസന്തം നിറമാല ചാർത്തും ആരണ്യ ദേവാലയം”

ഗാനത്തിൻറെ ആരോഹണത്തിലും അവരോഹണത്തിലും ലയിച്ചു നിന്നു പാടിയ ആ സ്നേഹിതനാണ് പിന്നീട് പ്രശസ്ത ഗായകനും സിനിമാ സംഗീത സംവിധായകനുമായ കെ. ജി. കൃഷ്ണൻകുട്ടി . (കെ.ജി. കൃഷ്ണ)കിഴക്കേ തേവലക്കര ഗവൺമെൻറ് യുപിസ്കൂൾ , ഗവൺമെൻറ് യുപിഎസ് ചവറ സൗത്ത് എന്നീ സ്കൂളുകളിൽ 27 വർഷം സംഗീത അദ്ധ്യാപകനായി ജോലിചെയ്തു. 2022 മാർച്ച് 31 -ന് ജോലിയിൽ നിന്നും വിരമിച്ചു.

സൗഹൃദങ്ങൾ നിലക്കണ്ണാടികളാണ്. നമ്മുടെ തന്നെ പ്രതിബിംബം സൃഷ്ടിക്കുന്ന നിലക്കണ്ണാടി .

പ്രതീകവത്ക്കരിയ്ക്കപ്പെട്ട ഈ സുഹൃത് ബന്ധത്തിന് സ്നേഹത്തിൻറെ ,അഭിരുചികളുടെ സമാനതകളുണ്ടായിരുന്നു.

കാലം തെറ്റിയെത്തുന്ന വേനൽ മഴ പോലെയാണ് കെ.ജി.കൃഷ്ണയുടെ വരവും പോക്കും.ഈ ഇൻറർവ്യൂ അങ്ങനെ അപ്രതീക്ഷിതമായി പിറന്നുവീണതാണ് … തികച്ചും യാദൃശ്ചികം … കരുനാഗപ്പള്ളിയിലെ റിട്ടയർമെൻറ് യോഗത്തിന്റെ തിരക്കിനിടയിൽ തന്റെ പ്രിയപ്പെട്ട കുട്ടികളുടെ സ്നേഹവാത്സല്യങ്ങൾക്കു നടുവിൽ നിന്നാണ് കെ.ജി.കൃഷ്ണ വന്നത്.

ജീവിതമെന്ന ക്ഷണിക വൈകാരികതയ്ക്കപ്പുറം തൻറെ കർമ്മമണ്ഡലത്തെ കൃത്യമായി വിലയിരുത്തുകയായിരുന്നു ഇവിടെ … സാമ്പ്രദായിക സംഗീത പഠനരീതികൾ പിൻപറ്റി കുട്ടികളുടെ പ്രിയപ്പെട്ട സംഗീത ഗുരുനാഥനായത് അമ്മയോടുള്ള ആത്മബന്ധങ്ങൾ , ജീവിതത്തിലെ സങ്കട മഴകൾ, … എല്ലാം ഇവിടെ തുറന്നു പറയുന്നു…

ചോദ്യം :- ഇരുപത്തിയേഴു വർഷത്തെ അദ്ധ്യാപന ജീവിതത്തെ എങ്ങനെ കാണുന്നു?

ഉത്തരം :- 1995 ൽ സർവീസിൽ കയറി . ഞാൻ പഠിച്ചത് ശാസ്ത്രീയസംഗീതം അത് കുട്ടികൾക്ക് പകർന്നു കൊടുക്കുക എന്നത് മറ്റൊരു ജീവിത നിയോഗം … ഇതു ശരിക്കും ഞാൻ ആസ്വദിച്ചു ചെയ്ത ജോലിയാണ് . ഒരു പൂന്തോട്ടത്തിലെ പല വർണ്ണങ്ങളിലുള്ള പൂക്കൾ എന്നു പറയുന്നതു പോലെയാണ് കുട്ടികൾ . അവർക്ക് പല അഭിരുചികളുണ്ടാവും. അവരോട് സ്നേഹത്തോടെ മാത്രം പെരുമാറുക . ചില കുട്ടികൾക്ക് സംഗീതത്തേക്കാൾ അവർക്ക് ശോഭിക്കാനാവുന്നത് മറ്റെന്തെങ്കിലും കളികളിലാവും. ഞാനവരെ അതിലേക്ക് വഴിതിരിച്ചു വിടും.

ചോദ്യം :- നിരവധി കാസറ്റുകൾക്ക് സംഗീതം പകരുകയും, ഗാനങ്ങൾ പാടുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ ?

ഉത്തരം :- 1986 മുതൽ 90 വരെയുള്ള കാലഘട്ടം കാസെറ്റുകളുടേതായിരുന്നു . പിന്നീടത് സിഡി കാലഘട്ടത്തിലേക്ക് രൂപാന്തരപ്പെടുകയായിരുന്നു.

നിരവധി കാസറ്റുകൾക്ക് ഈണം പകർന്നു, ഗാനങ്ങൾ പാടി . ജയപ്രകാശ് സാലിയുടെ ഗായത്രി കാസെറ്റ്സ് , ബിനോയിയുടെ പ്രതീക്ഷ കാസെറ്റ്സ് എന്നീ വമ്പൻ കമ്പനികൾക്കു വേണ്ടിയായിരുന്നു കൂടുതലും പ്രവർത്തിച്ചത്. അതൊരു തിരക്കുപിടിച്ച കാലമായിരുന്നു. ഭക്തിഗാനങ്ങൾ, മ്യൂസിക് ആൽബങ്ങൾ അങ്ങനെ നിരവധി പ്രോജക്റ്റുകൾ .

85 പരം കാസറ്റുകളിലായി തൊള്ളായിരത്തിനു മുകളിൽ ഗാനങ്ങൾക്ക് ഈണം പകരാനും കുറെ ഗാനങ്ങൾ ആലപിക്കാൻ സാധിച്ചു . ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഏറെ അഭിമാനം തോന്നാറുണ്ട്. സംഗീതത്തിനു വേണ്ടി ഇത്രയൊക്കെ ചെയ്യാൻ സാധിച്ചുവല്ലോയെന്നത് സംതൃപ്തിയേകുന്നു … കോട്ടയം ജില്ലയിൽ മേമ്മുറി എന്ന ഗ്രാമത്തിൽ ജനിച്ച് സംഗീതമെന്ന മഹാസാഗരത്തിനു മുന്നിൽ അൽഭുതപ്പെട്ടു നിൽക്കുന്ന വെറുമൊരു കുട്ടിയാണു ഞാൻ …

ചോദ്യം :- ജാനകിയമ്മയെപ്പോലെയുള്ള ഇതിഹാസവുമൊത്തുള്ള ഓർമ്മകൾ ?

ഉത്തരം :- 2001 ൽ ‘ദക്ഷിണ ‘ യെന്ന കാസെറ്റിൽ ജാനകിയമ്മ പാടി .

ഞങ്ങൾ ജാനകിയമ്മയുടെ പാട്ട് റിക്കോർഡ് ചെയ്യാൻ മദ്രാസിലെത്തി. ഞങ്ങൾ ചെല്ലുന്ന ദിവസം ജാനകിയമ്മയുടെ മകൻറെ കുട്ടിയുടെ പിറന്നാളാണ്. പ്രിയപ്പെട്ട ഗായിക പൂജാമുറിയിൽ പ്രാർത്ഥനയിലാണ് . കുറച്ചുകഴിഞ്ഞ് ഇറങ്ങിവന്നത് ഞങ്ങൾക്കുള്ള പായസവുമായാണ് . ലോകം മുഴുവൻ ആരാധിക്കുന്ന ആ മഹാഗായികയ്ക്കു മുന്നിൽ നിന്നപ്പോൾ അൽപ്പം അമ്പരപ്പുണ്ടായിരുന്നു.

പിറ്റേദിവസം 2 പാട്ടുകൾ അവർ പാടി . ഞങ്ങൾ കൊണ്ടുപോയ ഗാനം അവർ തെലുങ്കിലേക്ക് പകർത്തിയെഴുതി. പിന്നീടത് ശുദ്ധമലയാളത്തിൽ പാടുകയാണ് ചെയ്തത് . (അവരന്ന് എഴുതിയെടുത്ത മ്യൂസിക് നോട്ട് ഞാനിന്നും പൊന്നു പോലെ സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഒരു ഗാനം കേട്ടു പഠിക്കുമ്പോൾ അവർ കാണിക്കുന്ന ശ്രദ്ധയും, കരുതലും നാം കണ്ടു പഠിക്കണം. സംഗീതത്തെ ഈശ്വര തുല്യമായി കാണുന്ന ആ സമീപനം എന്നെ അമ്പരപ്പിച്ചു. പാടുമ്പോൾ ആ ചുണ്ടുകൾ മാത്രം ചലിക്കും. നമ്മുടെ ചില ഗായകർ ശരീരമിളക്കി തലയിട്ടളക്കി റിക്കോർഡിങ് റൂം പൊളിക്കുന്നതു പോലുള്ള കോപ്രായങ്ങൾ കാണിക്കുമ്പോൾ ചിരി വരാറുണ്ട്. ‘ ദക്ഷിണ ‘ യിലെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റായിരുന്നു . സുജാതയും, ഞാനും ഇതിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.’ മരിയൻ ഡിജിറ്റ്സ് ‘ ഇത് റീപ്രൊഡക്ഷൻ ചെയ്തിറക്കിയിട്ടുണ്ട്.

ചോദ്യം :- ജാനകിയമ്മയോടുള്ള ആരാധന കുട്ടിക്കാലം മുതലുണ്ടായിരുന്നോ?

ഉത്തരം :- ആ ആരാധനയ്ക്കു പുറകിൽ എൻറെ അമ്മയുണ്ട്. അമ്മ നന്നായി പാടുമായിരുന്നു. എൻ്റെ ചെറുപ്രായത്തിൽ തന്നെ ഞങ്ങളുടെ അച്ഛൻ മരിച്ചു.അമ്മ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത്. ഞാനിപ്പോഴും ഓർക്കുന്നു ഞങ്ങളുടെ മേമ്മുറിയിലെ വീടിൻറെ തിണ്ണയിലിരുന്ന് രാത്രിയിൽ അമ്മ പാടിയ ഹിറ്റ് ഗാനം ” പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു പട്ടുറുമാലു കെട്ടി ഞാൻ ” … അമ്മ ശരിക്കും ലയിച്ചു പാടും. ഞാനും , ചേട്ടനും ഇത് കേട്ടു കൊണ്ട് ഉറങ്ങിയ കാലമുണ്ട്. അമ്മയുടെ പാട്ടിലെ ആ രാജകുമാരിയെ അന്ന് മനസ്സിൽ കുടിയിരുത്തിയതാണ്.

അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം എന്നെ ക്ലാസിക് സംഗീതം പഠിപ്പിക്കുകയെന്നതായിരുന്നു. ആ സ്വപ്നത്തിന്റെ തുടർച്ചയിൽ ഞാനൊരു എളിയ ഗായകനായി, സംഗീത ഗുരുനാഥനായി, മ്യൂസിക് ഡയറക്ടറായി …

‘ ദക്ഷിണ ‘യ്ക്കു കരാർ ഒപ്പിട്ടപ്പോഴെ തീരുമാനമെടുത്തു രണ്ടു ഗാനമെങ്കിലും ഇതിഹാസ ഗായികയെ കൊണ്ട് പാടിപ്പിക്കണമെന്ന് … അതൊരു സ്വപ്ന പൂർത്തീകരണം കൂടിയായിരുന്നു. എൻറെ ജീവിതം മുഴുവൻ സംഗീതമായിരുന്നു … എന്നെ പുനർനിർമ്മിച്ചത് സംഗീതമാണ് …

ചോദ്യം :- വയലാർ ശരത്ചന്ദ്രവർമ്മയുമായുള്ള സൗഹൃദം ?

ഉത്തരം :- വയലാർ ശരത്ചന്ദ്രവർമ്മയുമൊത്ത് ഒരുപാട് വർക്ക് ചെയ്തിട്ടുണ്ട്. ബിനോയിയുടെ പ്രതീക്ഷ കാ സെറ്റ്സിനുവേണ്ടി ‘ മണ്ഡല പുണ്യം’ എന്ന വർക്ക്, അതിൽ കെ. ജി മാർക്കോസാണ് പാടിയിരിക്കുന്നത്. പിന്നീടത് വേണുഗോപാലും, എം.ജി. ശ്രീകുമാറുമൊക്കെ പാടി . ശരത്ചന്ദ്രവർമ്മ എനിക്കുവേണ്ടി മുപ്പതോളം ഗാനങ്ങൾ എഴുതിയിട്ടുണ്ട്.

ചോദ്യം :- ഏതൊക്കെ ഗായകരുമായി സഹകരിച്ചിട്ടുണ്ട് ?

ഉത്തരം :- കെ .എസ് ചിത്ര, സുജാത , വേണുഗോപാൽ, എം. ജി ശ്രീകുമാർ , കെസ്റ്റർ ,മധു ബാലകൃഷ്ണൻ , കെ. ജി മാർക്കോസ് , ഉണ്ണിമേനോൻ, റീന മുരളി, ലേഖാ നായർ , മനീഷ തമിഴിൽ നിന്ന് സ്വർണലത , ഉണ്ണികൃഷ്ണൻ , മനോ അങ്ങനെ നിരവധി പ്രശസ്തർക്കൊപ്പം വർക്കു ചെയ്യാൻ സാധിച്ചു.

ചോദ്യം :- പാട്ടുകൾ ഈണം പകർന്നതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ഗാനം ഏതാണ് ?

ഉത്തരം :- കെ .എസ് ചിത്രയും ഞാനും ചേർന്നു പാടിയ ഒരു ഡ്യൂയറ്റുണ്ട് – ” നിൻ നീല നയനങ്ങൾ പുൽകിയുറങ്ങുന്ന ” ഈ ഗാനം ഏറെ പ്രിയപ്പെട്ടതാണ് .

ചോദ്യം :- സംഗീത രംഗത്തേയ്ക്ക് വരുന്നവർക്ക് എന്തെങ്കിലും ഉപദേശങ്ങൾ ?

ഉത്തരം :- സംഗീതം ശാസ്ത്രീയമായി പഠിക്കണം. കീർത്തനവും, വർണ്ണവുമൊക്കെ ആഴത്തിൽ പഠിച്ചേ പറ്റൂ . നമ്മുടെ ദാസേട്ടനൊക്കെ ശാസ്ത്രീയമായ് ഏതു രാഗത്തെയും തൊട്ടറിയുന്നതിന്റെ കാര്യം ഒന്ന് ശ്രദ്ധിച്ചുനോക്കൂ. ഏതു രാഗത്തിലും അതിൻറെ ഉൾക്കാമ്പു കണ്ടെത്താനുള്ള ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറ ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാവുന്നത്. ഏതെങ്കിലും ഒരു താളവാദ്യം അഭ്യസിക്കുന്നത് നല്ലതാണ് . സംഗീതം സംബന്ധിച്ചുള്ള ഏതുകാര്യവും ഉപാസനയോടെ ചെയ്യാൻ ശ്രമിക്കുക. ധാരാളം പുസ്തകങ്ങൾ വായിക്കുക. നല്ല ഹൃദയത്തിൽ നിന്നേ നല്ല പാട്ടുകൾ ഉണ്ടാവൂ. ശുദ്ധ ഹൃദയത്തിൽനിന്ന് ആനന്ദത്തിന്റെ നീരുറവയുണ്ടാവും.

ചോദ്യം :- പുതിയ സംഗീത പ്രോജക്ടുകൾ ഏതൊക്കെയാണ്?

ഉത്തരം :- പ്രശസ്ത ഗാനരചയിതാവ് ശ്രീരാഗം ഷാജി സംവിധാനം ചെയ്യുന്ന ഒരു സിനിമ , മലയാളത്തിലെ പ്രശസ്തയായ ഒരു നടി നായികയാവുന്ന ‘മഴമരങ്ങൾ ‘ എന്ന സിനിമ ,രണ്ട് ഡോക്യുമെൻററി സിനിമകൾ ഇതൊക്കെയാണ് പുതിയ പ്രോജക്റ്റുകൾ .

ചോദ്യം :- നല്ല ഗാനങ്ങൾ പിറക്കുന്നില്ല എന്നൊരു പരാതി സിനിമാ ലോകത്തുണ്ട് . ഈ വിഷയത്തെ എങ്ങനെ സമീപിക്കുന്നു?

ഉത്തരം :- നല്ല ഗാനങ്ങൾ എഴുതാൻ നല്ല കവികൾ ഇല്ലാതാവുന്നതാണ് പ്രശ്നം. നല്ല ഗാനത്തിലാണ് നല്ല ഈണത്തിന്റെ അസ്ഥി . ബാക്കി മജ്ജയും, മാംസവുമൊക്കെ മ്യൂസിക് ഡയറക്ടർ നിർമ്മിക്കുന്നതാണ് . ചിത്രത്തിലെ കഥാപാത്രങ്ങളുടെ മാനറിസങ്ങളറിഞ്ഞ് ഗാനങ്ങളെഴുതാൻ കവി തയ്യാറാകുമ്പോൾ നല്ല സംഗീതം പിറക്കാൻ വഴിതെളിയും. ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ ‘ എന്നഗാനം ശ്രദ്ധിച്ചുനോക്കൂ. നാടൻ പാട്ടിൻറെ വശ്യതയിൽ വളരെ ഫാസ്‌റ്റായിട്ട് പാടിയ ഗാനം . ആ ഗാനത്തിന്റെ രചനയിൽ ഒരു ശിൽപ്പഭദ്രതയുണ്ട്. അതാണ് ആ ഗാനത്തിൻറെ വിജയം.

ഭാര്യ :- ഗീത കൃഷ്ണ (കോട്ടയം മെഡിക്കൽ കോളേജിൽ കാർഡിയാക് തെറാപ്പി ഡിപ്പാർട്ട്മെൻറ് )
മകൾ :- ശ്രുതി കൃഷ്ണ ബി.എസ്.സി – നേഴ്സ് തിരുവനന്തപുരം
മകൻ :- സൂരജ് കൃഷ്ണ .എം.എസ്.സി ഫിസിക്സ് . ബാംഗ്ലൂർ ഐടി മേഖലയിൽ വർക്ക് ചെയ്യുന്നു.
സംഗീത് കൃഷ്ണ ണ – ബി കോം , ടാക്സ് കൺസൾട്ടേഷൻ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

കെ.ജികൃഷ്ണയുടെ ഫോൺ നമ്പർ     9496944807/95268 247 46

ഉപരേഖ

ഒരു വർഷം മുമ്പ് ഒരു സിനിമ ചർച്ചയുമായി ബന്ധപ്പെട്ട് കെ. ജി. കൃഷ്ണ എന്റെ കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ വന്നു. ‘ മഴമരങ്ങൾ ‘ എന്ന എന്റെ കഥാ സിനിമയാക്കണം. ഇതായിരുന്നു ആവശ്യം .ഞാൻ സമ്മതിച്ചു. പക്ഷെ രണ്ടാമത്തെ ആവശ്യം എന്നെ ഞെട്ടിച്ചു.” രാധേ , ഇതിൻറെ തിരക്കഥ നീ എഴുതണം.”

ഞങ്ങളുടെ മറ്റൊരു പ്രോജക്റ്റ് മുടങ്ങിപ്പോയതിന്റെ ജാള്യതയിൽ തിരക്കഥ എഴുതില്ലെന്ന് ഞാൻ ശഠിച്ചു.

” നമ്മൾ നമ്മുടെ ജീവിതത്തെ മാറ്റി തീർത്തില്ലെങ്കിൽ പിന്നെ ആരാണതു ചെയ്യുക. നീ എഴുതിയേ പറ്റൂ . ” കെ. ജി പറഞ്ഞ ആ വാക്കുകൾ എൻറെ മനസ്സു മാറ്റി. ഞാൻ തിരക്കഥയെഴുതി. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എന്നെയും കൈപിടിച്ചുയർത്തിയ പ്രിയപ്പെട്ട . ചങ്ങാതിക്ക് ഹൃദയാഭിവാദ്യങ്ങൾ

മാഞ്ഞൂർ എൻഎസ്എസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന സ്റ്റാർസ് ഓഫ് ’83 (1983 എസ് എസ് എൽ സി ബാച്ച് – ബി ഡിവിഷൻ) 10-4- 2022 പകൽ 11മണിക്ക് കെ.ജികൃഷ്ണയുടെ കപിയ്ക്കാട്ടെ വസതിയിലെത്തി ആദരിക്കുന്നു.. ഞങ്ങളുടെ ഈ വാട്സ്ആപ്പ്
ഗ്രൂപ്പിനെപ്പറ്റി വിശദമായ് അടുത്ത ലക്കത്തിൽ വായിക്കാം.

ഡോ. ഐഷ വി

അമ്മ ഓണത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. പാത്രങ്ങൾ എല്ലാം കഴുകി ഉണക്കി . അടുക്കളയിൽ ചെയ്യാനുള്ള ജോലികൾ മുഴുവൻ തീർത്തു വച്ചു. പലവ്യജ്ഞനങ്ങൾ ഉണക്കി വറുത്ത് ഉരലിൽ ഇടിച്ച് പൊടിച്ച് അരിപ്പയിൽ അരിച്ച് വീണ്ടും വലിയ തരികൾ പൊടിച്ചരിച്ച് വച്ചു. വീട്ടിലെ മുറികളിൽ ചിലന്തിവലയൊക്കെ അടിച്ച് തൂത്തുവാരി തുടച്ചു വൃത്തിയാക്കി. ഞങ്ങൾക്കെല്ലാം അത്താഴവും തന്നു. അപ്പോഴാണ് പിറ്റേന്ന് ദോശയ്ക്കുള്ള അരിയും ഉഴുന്നും ആട്ടിവയ് ക്കേണ്ട കാര്യം ഓർമ്മിച്ചത്. ഫ്രിഡ്ജ് ഇല്ലാതിരുന്നതിനാൽ ഒരുമിച്ച് ആട്ടി സൂക്ഷിക്കുന്ന പതിവില്ല. അന്ന് മിക്സിയും ഗ്രൈന്ററും സാർവത്രികമല്ലാത്തതിനാൽ അതും ഇല്ല. ഞങ്ങളുടെ അടുക്കളയുടെ പുറത്തേ വരാന്തയിൽ ലക്ഷ്മി അച്ഛാമ്മയുടെ ആട്ടുകല്ല് കിടപ്പുണ്ടായിരുന്നു. അമ്മ അരി ആട്ടാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയപ്പോൾ അതുവരെ വീടിന്റെ തിണ്ണയിൽ മക്കളും ലക്ഷ്മി അച്ചാമ്മയുമൊത്ത് അത്താഴ ശേഷം സൊറ പറഞ്ഞിരുന്ന രോഹിണി അപ്പച്ചി പറഞ്ഞു: ” ഓമനയ്ക്ക് ഒരിക്കലും ജോലി തീരില്ല. തേക്കേപ്പുരയെടുത്ത് വടക്കേപ്പുരയിൽ വച്ച് , വടക്കേപ്പുരയെടുത്ത് തെക്കേ പുരയിൽ വച്ച് , വെളുപ്പിന് നാല് മണിക്ക് തുടങ്ങുന്ന ജോലി രാത്രി പന്ത്രണ്ട് മണിയായാലും തീരില്ല. ഞങ്ങൾ കിടക്കാൻ പോവുകയാണേ” . അത്രയും പറഞ്ഞ് രോഹിണി അപ്പച്ചിയും മറ്റുള്ളവരും കൂടി ഉറങ്ങാനായി അകത്തു കയറി .

അമ്മ വളരെ നന്നായി അധ്വാനിച്ചിരുന്നു. വീട്ടിനുള്ളിലേയും വീട്ടുപറമ്പിലെയും ഞങ്ങളുടെ മറ്റു പറമ്പുകളിലേയും കാര്യങ്ങൾ ചെയ്തിരുന്നതും ചെയ്യിച്ചിരുന്നതും അമ്മയായിരുന്നു. അതിനാൽ അമ്മയുടെ ജോലി ഒരിക്കലും തീർന്നിരുന്നില്ല. എന്നാൽ ഇതൊന്നും ആർക്കും കാണാനും വിലയിരുത്താനും വിലമതിക്കാനും മാത്രം ഉണ്ടായിരുന്നില്ല. അമ്മ ഒരു യന്ത്രം പോലെ ഇരുട്ടി വെളുക്കെ പണി ചെയ്തിരുന്നതു കൊണ്ടാണ് ഞങ്ങൾ കുട്ടികൾക്ക് അധികം പണി ചെയ്യേണ്ടി വരാഞ്ഞത്. സ്കൂൾ പഠനകാലത്ത് ഞങ്ങളുടെയെല്ലാം വസ്ത്രം കഴുകിത്തരുന്നതും അമ്മയായിരുന്നു. അടുത്ത വീട്ടിലെ സ്ത്രീകൾ ചെയ്യാത്ത ധാരാളം പണികൾ അമ്മ ചെയ്തിരുന്നു. പഴം, പച്ചക്കറി കിഴങ്ങുവർഗ്ഗ വിളകൾ കൃഷി ചെയ്യുക എന്നത് അമ്മ അധികത്തിൽ ചെയ്യുന്ന ജോലിയായിരുന്നു. അതിനാൽ അപ്പുറത്തെ വീട്ടിലില്ലാത്ത ധാരാളം കാർഷികോത്പന്നങ്ങൾ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു.

പുറം പണി പകൽ ചെയ്യുമ്പോൾ അകം പണി അമ്മ രാത്രിയിലാക്കും. അങ്ങനെ എല്ലുമുറിയെ പണിയെടുത്തിട്ട് ” നീയെന്താണ് ഇത്ര നേരം ചെയ്തത് ?” എന്ന് അച്ഛൻ പലപ്പോഴും അമ്മയോട് ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അമ്മ അതിന് മറുപടി ഒന്നും പറയില്ല. അമ്മ മാത്രമല്ല. കേരളത്തിലെ വീട്ടമ്മമാരായ പല സ്ത്രീകളും നേരിട്ടിരുന്ന ചോദ്യമാണിത്. അവർ ചെയ്യുന്ന ജോലിക്ക് യാതൊരു കണക്കുമില്ല. അതൊന്നും മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം ജോലിയല്ല. ” നീയെന്താണ് ചെയ്തത് ? ” എന്ന ചോദ്യം അന്നത്തെ സ്ത്രീകളെ നിരുത്സാഹപ്പെടുത്തിയിരുന്നെങ്കിൽ അവരുടെ സന്തതി പരമ്പരകൾ ഇന്നത്തെ ആർഭാട ജീവിതം നയിക്കുമായിരുന്നില്ല. അവർ എല്ലാം സഹിച്ചും ക്ഷമിച്ചും അവരുടെ ഉത്തരവാദിത്വമായി കണക്കാക്കി എല്ലാം ചെയ്ത് പോന്നു. ഞാനും അമ്മയും കൂടി അരിയാട്ടി വച്ചു. ആട്ടുകല്ല് കഴുകി വൃത്തിയാക്കിയ ശേഷം ആകെ മുഷിഞ്ഞിരുന്നതിനാൽ കുളിക്കാനായി അമ്മ ഓല കൊണ്ട് നിർമ്മിച്ച മറപ്പുരയിലേയ്ക്ക് പോയി. അമ്മ കിണറ്റിൽ നിന്നും വെള്ളം കോരി കഴിഞ്ഞ് കുളിക്കാൻ കയറിയപ്പോൾ ഞാൻ സ്കൂളിൽ നിന്നും കിട്ടിയ ഒരു നോവൽ എടുത്തു കൊണ്ടുവന്ന് വരാന്തയിൽ ആട്ടുകല്ലിനരികിലായി ഒരു കുരണ്ടിയിൽ ഇരുന്നു. പുസ്തകത്തിന്റെ പുറംചട്ട പോയിരുന്നു. ഞങ്ങളുടെ ക്ലാസ്സ് ടീച്ചറായ ഇന്ദിര ടീച്ചർ സ്കൂൾ ലൈബ്രറിയിൽ നിന്നും എടുത്തു കൊണ്ട് വന്ന് ഞങ്ങൾക്ക് വിതരണം ചെയ്ത പുസ്തകമായിരുന്നു അത്. ആരൊക്കെയോ കൈകാര്യം ചെയ്ത് പുറം ചട്ട പോയതാകണം.

വീടിനകത്ത് അനുജനും അനുജത്തിയും ഉറക്കമായിരുന്നു. സമയം രാത്രി പന്ത്രണ്ട് മണിയോടടുക്കുന്നു. അമ്മ കുളിച്ച് വരുന്നതു വരെ അവിടിരിക്കാൻ തീരുമാനിച്ചത് കൊണ്ട് ഞാൻ നോവലിന്റെ പേജുകൾ മറിച്ച് വായന തുടങ്ങി. രാത്രി ഒരു സത്രത്തിൽ രണ്ടു പേർ മുറിയെടുത്തു. അവിടെ മേശയ്ക്കരികിലായി കഴുത തലയുള്ള ഒരു മനുഷ്യനെ അവർ കാണുന്നു. അങ്ങനെ വായന നീണ്ടു. പിറ്റേന്ന് അതിരാവിലെ അവർ അവിടെ നിന്നും പോകാനൊരുങ്ങുമ്പോൾ വീണ്ടും കഴുത തലയുള്ള മനുഷ്യനെ അവർ കാണുന്നു. വായന ഇത്രയുമായപ്പോൾ ഞാൻ ചുറ്റും നോക്കി ഇരുട്ടാണെന്നും ഞാൻ വരാന്തയിൽ ഒറ്റയ്ക്കാണെന്നും അപ്പോഴാണ് എനിക്ക് ബോധ്യം വന്നത്. കഴുത തലയുള്ള മനുഷ്യന്റെ കാര്യമോർത്തപ്പോൾ എനിക്ക് ഭയമായി. ഞാനറുക്കെ നിലവിളിച്ചു. അമ്മ ഓടിവന്നു. ഞാൻ പുസ്തകം വായിച്ച് പേടിച്ചിട്ടാണ് നിലവിളിച്ചതെന്ന് അമ്മയോട് കാര്യം പറഞ്ഞു. അമ്മ എന്റെ കൈയ്യിൽ നിന്നും പുസ്തകം വാങ്ങി. ഇനി ഇത് വായിക്കേണ്ടെന്ന് പറഞ്ഞു. ഓണം കഴിഞ്ഞ് സ്കൂളിൽ പോയപ്പോൾ തിരികെ നൽകാനാണ് അമ്മ ആ പുസ്തകം തന്നത്. അങ്ങനെ ഞാനാ പുസ്തകം സ്കൂളിൽ തിരികെ ഏൽപ്പിച്ചു.

അമ്മ നല്ല ധൈര്യശാലിയാണ്. ഇരുട്ടിനെയൊന്നും അമ്മയ്ക്ക് ഭയമില്ല. ഇന്ന് കഴുത തലയുള്ള മനുഷ്യന്റെ കാര്യവും എന്റെ നിലവിളിയും ഓർക്കുമ്പോൾ ചിരി വരുന്നു. കേവലം ഒരു ഉപമ മാത്രമായിരുന്നു ആ “കഴുതത്തല” പ്രയോഗം.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്

 

ഡോ. ഐഷ വി

അച്ഛന് പലപ്പോഴും സ്ഥലം മാറ്റവും വടക്കൻ ജില്ലകളിലെ ജോലിയും കാരണം മക്കളുടെ പഠന കാര്യങ്ങളിൽ ദിവസവും ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല. എന്നാൽ കത്തുകളിലൂടെയും നാട്ടിൽ വരുമ്പോൾ ഉള്ള സമയത്തും മൂന്ന് മക്കളുടേയും പഠന കാര്യങ്ങളിൽ അച്ഛൻ ശ്രദ്ധിച്ചിരുന്നു. ധന്യാത്മക ചിന്തകൾ മാത്രമേ അച്ഛൻ ഞങ്ങളിൽ വളർത്തിയിരുന്നുള്ളൂ. കണക്ക്, ഇംഗ്ലീഷ് വിഷയങ്ങൾ പഠിപ്പിച്ചു തരിക, മറ്റ് വിഷയങ്ങൾ ഞങ്ങളെക്കൊണ്ട് വായിപ്പിക്കുക, കൈയ്യക്ഷരം നന്നാകാൻ പകർത്തിയെഴുതിക്കുക തുടങ്ങിയ കാര്യങ്ങൾ ഞങ്ങളെകൊണ്ട് ചെയ്യിപ്പിച്ചിരുന്നു. കത്തുകളിലൂടെയുo ചിലപ്പോൾ അച്ഛൻ സംശയ നിവാരണം നടത്തി തന്നിരുന്നു. അച്ഛൻ എനിക്കെഴുതുന്ന കത്തുകൾ ” വാത്സല്യമുള്ള മകൾക്ക്” എന്ന് തുടങ്ങി ” സ്നേഹപൂർവ്വം അച്ഛൻ” എന്ന് അവസാനിക്കുന്നവയായിരുന്നു. ബാലരമ പൂമ്പാറ്റ എന്നീ ആനുകാലികങ്ങൾ അച്ഛൻ ഞങ്ങൾക്ക് വാങ്ങിത്തന്നിരുന്നു. അച്ഛൻ ഈ പതിവ് തുടർന്നുകൊണ്ടേയിരുന്നു. ഞാൻ പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് അച്ഛൻ നാട്ടിൽ വന്നപ്പോൾ എന്റെ കൈയ്യിൽ ബാലരമയും പൂമ്പാറ്റയും കൊണ്ടു ത്തന്നു. ഞാൻ ഒരു കോമ്പറ്റീഷൻ സക്സസ് റിവ്യു അച്ഛന്റെ കൈയ്യിൽ തിരികെ വച്ചു കൊടുത്തു. ഞാൻ വളർന്നു എന്ന് അച്ഛന് തോന്നിയ നിമിഷം അതായിരിക്കണം. അച്ഛനമ്മമാർക്ക് മക്കൾ എന്നും കുട്ടികളാണല്ലോ. പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് അമ്മയുടെ പക്കൽ നിന്നും കാശ് വാങ്ങി കൊണ്ടുപോയി പുസ്തകങ്ങൾ വാങ്ങുന്ന ശീലം എനിക്കുണ്ടായിരുന്നു.

അച്ഛൻ വീട്ടിലില്ലാത്ത ദിവസങ്ങളിൽ ഏഴാം ക്ലാസ്സുവരെ ഞങ്ങളെ ദിവസവും രാത്രി കൂടെയിരുത്തി പഠിപ്പിക്കുക എന്നത് അമ്മയുടെ രീതിയായിരുന്നു. അമ്മയ്ക്ക് പഠന കാര്യങ്ങളിൽ നല്ല പ്രോത്സാഹനം തരുന്ന സ്വഭാവമാണ്.

വല്യമാമൻ (ഡോ . കെ സുകുമാരൻ എന്ന സുകുമാരൻ വൈദ്യൻ) ഞങ്ങൾക്ക് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകങ്ങൾ വാങ്ങി തന്നിരുന്നു. വൈവിധ്യമാർന്ന വിഷയങ്ങൾ വായിച്ചറിയാൻ അത് ഹേതുവായി . ഞാൻ ഏഴാം ക്ലാസ്സ് കഴിഞ്ഞ വെക്കേഷനാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സയൻസ് സ്കീം തുടങ്ങിയത്. അതിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടായിരുന്നു. ആ പുസ്തകങ്ങൾ എല്ലാം ഞാൻ വെക്കേഷന് വായിച്ചു തീർത്തു. ഇത് എന്നിൽ ശാസ്ത്രാഭിരുചി കൂട്ടാൻ ഇടയാക്കി. കൂടാതെ 8-ാം ക്ലാസ്സിലെ പാഠഭാഗങ്ങളിൽ പലതും ഞാൻ വെക്കേഷനു തന്നെ സ്വയം വായിച്ചു പഠിക്കാൻ ശ്രമിച്ചു. അത് പിൽക്കാലത്ത് വളരെ ഗുണം ചെയ്തു. സ്വയം പഠിക്കാനുള്ള കഴിവും ആ സമയത്താണ് പ്രകടമായത് എന്ന് പറയാം. പരപ്രേരണയില്ലാതെ പഠിക്കാനുള്ള കഴിവ് കുട്ടികൾക്ക് ഉണ്ടാകുമ്പോഴാണ് അറിവു നേടാനുള്ള അഭിവാഞ്ച കുട്ടികളിൽ വർദ്ധിക്കുന്നത്. എന്റെ കാര്യത്തിലത് സംഭവിച്ചത് എട്ടാം ക്ലാസ്സിന്റെ തുടക്ക സമയമാണെന്ന് പറയാം.

സയൻസ് സ്കീമിൽ കൃഷിയെ സംബന്ധിച്ച ഒരു പുസ്തകമുണ്ടായിരുന്നു. അത് വായിച്ചിട്ട് ഞാനും അനുജനും അനുജത്തിയും പ്ലോട്ട് തിരിച്ച് കൃഷി ചെയ്തിരുന്നു. അന്ന് വിത്തിന്റെ ലഭ്യത കുറവുണ്ടായിരുന്നു. അതൊരു മത്സര കൃഷിയായിരുന്നെന്ന് പറയാം. ഞങ്ങൾ മൂവരും ധാരാളം കാർഷിക ഉത്പന്നങ്ങൾ സ്വയം ഉത്പാദിപ്പിച്ചിരുന്നു. കടയിൽ നിന്നും വാങ്ങുന്ന പച്ചക്കറികളിലെ മുറ്റിയ വിത്തുകൾ എല്ലാം ഞങ്ങൾ കുട്ടികൾ പാകുവാനായി ഉപയോഗിച്ചിരുന്നു. തോരൻ പരിപ്പു വാങ്ങുമ്പോൾ അതിൽ നിന്നും തോലു പോകാത്ത വിത്തുകളും അന്നെടുത്ത് പാകിയിരുന്നു.

ഇന്നത്തെ പോലെ ഇന്റർനെറ്റോ കംപ്യൂട്ടറുകളോ ലഭ്യമല്ലാതിരുന്ന കാലം. “കംപ്യൂട്ടറിന്റെ ആത്മാവ്” എന്നൊരു പുസ്തകം അന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റേതായി ഞങ്ങൾക്ക് കിട്ടിയിരുന്നു. അതായിരുന്നു കംപ്യൂട്ടറുകളെ കുറിച്ച് ഞാൻ വായിച്ച ആദ്യ പുസ്തകം. കാലം 1980 കൾ . 1988- ൽ കൊല്ലം പബ്ലിക്ക് ലൈബ്രറിയിൽ നടന്ന ഒരു എക്സിബിഷൻ സ്ഥലത്ത് അച്ഛൻ ഞങ്ങളെ കൊണ്ടു പോയിരുന്നു. അന്നവിടെ മദ്രാസ് ഐ ഐ റ്റി യിലെ പ്രഫസർ ദീനദയാൽ കംപ്യൂട്ടറുകളെ കുറിച്ച് എഴുതിയ രണ്ടു പുസ്തകങ്ങൾ ഉണ്ടായിരുന്നു. അച്ഛൻ ഞങ്ങൾക്ക് അത് വാങ്ങിത്തന്നു. അമ്മയ്ക്ക് ഒരു ഭാഗവതവും വാങ്ങിക്കൊടുത്തു.

അച്ഛന് പണ്ട് മുതൽ തന്നെ മലയാള മനോരമ ഇന്ത്യൻ എക്സ്പ്രസ്സ് എന്നിവ വായിക്കുന്ന ശീലം ഉണ്ടായിരുന്നു. വീട്ടിൽ ആ പത്രങ്ങൾ വരുത്തിയിരുന്നു. എന്നാൽ ഇംഗ്ലീഷ് പത്രം ഞങ്ങൾ കുട്ടികൾ സ്ഥിരമായി വായിച്ചിരുന്നില്ല. അച്ഛൻ വരുന്ന സമയത്ത് അതിലെ പ്രധാന വാർത്തകളും എഡിറ്റോറിയലും ഞങ്ങളെക്കൊണ്ട് വായിപ്പിച്ചിരുന്നു. അറിയാത്ത വാക്കുകൾ ഡിക്ഷ്ണറി നോക്കി ഞങ്ങൾ കണ്ടുപിടിക്കുകയും വേണം. അത് ഞങ്ങളുടെ വൊക്കാബുലറി കൂടാൻ സഹായിച്ചു. അച്ഛൻ കല്ലട സി വി കെ എം സ്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത്. അതിനാൽ ഇംഗ്ലീഷിൽ സാമാന്യം നല്ല അറിവ് അച്ഛനുണ്ടായിരുന്നു. അങ്ങനെ വായിച്ചറിഞ്ഞ പല അറിവുകളും അച്ഛൻ ഞങ്ങളുമായി പങ്കു വച്ചിരുന്നു. നമ്മുടെ നാട്ടിൽ ലാന്റ് ഫോൺ പോലും അത്ര പ്രചാരത്തിലില്ലാതിരുന്ന കാലത്ത് കോഡ് ലസ് ഫോണിനെ കുറിച്ചും വിമാനത്തിലിരുന്നും യാത്രയ്ക്കിടയിലും ഉപയോഗിയ്ക്കാവുന്ന പോർട്ടബിൾ കംപ്യൂട്ടറിനെ കുറിച്ചും ലാപ് ടോപിനെ കുറിച്ചും അക്കാലത്ത് അച്ഛൻ പറഞ്ഞു തരുമ്പോൾ ഞങ്ങൾക്കതത്‌ഭുതമായിരുന്നു.

വല്യ മാമൻ ഞങ്ങൾക്ക് കോംപ്ടൻസ് എൻസൈക്ലോപീഡിയ 1980 കളുടെ തുടക്കത്തിൽ ഞങ്ങൾക്ക് വാങ്ങിത്തന്നിരുന്നു. ഇൻഡക്സ് നോക്കി എൻസൈക്ലോപീഡിയയിൽ നിന്നും വിവരങ്ങൾ ഗ്രഹിക്കാൻ പഠിപ്പിച്ചത് അച്ഛനാണ്. അക്കാലത്തെ ഏറ്റവും ബൃഹത്തായ എൻസൈക്ലോപീഡിയ എന്നത് എൻസൈക്ലോപിഡിയ ബ്രിട്ടാനിക്കയാണ്.

വല്യമാമന് മെഡിസിനുമായി ബന്ധപ്പെട്ട വിദേശ ജേർണലുകളും സയൻസ് ജേർണലുകളും വായിക്കുന്ന ശീലമുണ്ടായിരുന്നു. അവയിൽ ചിലത് അച്ഛനും വായിച്ചിരുന്നു.

ഞങ്ങൾക്ക് അറ്റ്ലസ് വാങ്ങിത്തന്നത് അച്ഛനാണ്. അതിൽ നോക്കി ലോകത്തിന്റെ പല ഭാഗങ്ങൾ കണ്ടുപിടിക്കാൻ ഞങ്ങൾ പഠിച്ചു. അങ്ങനെ അച്ഛനും അമ്മയും വല്യമാമനും കൂടി വിവരങ്ങൾ വിരൽ തുമ്പിലെത്താത്ത കാലത്ത് ഞങ്ങളുടെ അറിവിന്റെ ചക്രവാളം വികസിക്കാൻ സഹായിച്ചു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്

 

ജേക്കബ് പ്ലാക്കൻ

തെളിനിലാ പാൽത്തിരയിൽ
കുളിരാടിനീന്തും ചെമ്പകപൂവേ നീ
ഒളി മിഴിയാൽ തഴുകിവിളിക്കും
ശൃംഗാര രാഗ ഭൃംഗം മെൻ
ഗോപകുമാരനെ കണ്ടുവോ ..?

തിരിയാടും മൺചെരാതിൽ
ചിരിവിടരും നക്ഷത്രമേ ..!
നീയാടും കോവിലിൽ കണ്ടുവോ
നിനവിനുള്ളിലെ യെൻ നാഥനെ ..?

പീലിത്തിരുമുടി തഴുകിവരും …!
ആലോലം കാറ്റേ …!കാണാതെ യാരും
കേൾക്കാതെ മൊഴിയാമോ …?യെൻ
കണ്ണനോടെൻ പരിക്ലേശം…!

പൊന്നാഞ്ഞിലി കൊമ്പിലിരുന്നെന്നേ
പുലരിപ്പാട്ടാൽ പടിയുണർത്തും പൂം കുയിലേ ….!
പാടീ യുണർത്താമോ …പ്രണയരാഗം മയങ്ങും
ഓടകുഴലിലൊരു ഗോപാല സംഗീതം …!

നീലമേഘ വർണ്ണമേ നീ പൊഴിക്കും
മാലപ്പൂ മാരിയാലെൻ മനസ്സിനെ
തുളസി ദളഭക്തിയിലാഴ്ത്താമോ ..?
താമരകണ്ണന്റെ മിഴിയാൽ തഴുകമോ ..!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

 

RECENT POSTS
Copyright © . All rights reserved