ഡോ. ഐഷ വി
പച്ചപ്പ് നിറഞ്ഞ പ്രകൃതി . ‘വേലിക്കൽ നിൽക്കുന്ന വെളുത്ത തെറ്റി പൂക്കുന്ന മണം കണ്ണൻ ആസ്വദിച്ചു. ചെമ്മൺ പാതയിലൂടെ പഴയ ടയർ കൊണ്ടു രൂപപ്പെടുത്തിയ തൻ്റെ കളിപ്പാട്ട വണ്ടി ഒരു കോലുകൊണ്ട് തട്ടിയുരുട്ടി കളിയ്ക്കുകയാണ് കണ്ണൻ. ഇത് പല പ്രാവശ്യം ആവർത്തിച്ചു കഴിഞ്ഞപ്പോൾ അവൻ അമ്മയുടെ അടുത്തേയ്ക്ക് ഓടി. താത്ക്കാലികമായി പണിഞ്ഞ ആറുകാലിപ്പുരയിൽ അവനും അവൻ്റെ അമ്മ തങ്കവും മാത്രമാണ് താമസം. അതിൻ്റെ മുറ്റത്തായി ഒരടിസ്ഥാനം ഉയർത്തി കെട്ടിയിട്ടുണ്ട്. വീടു പണിയ്ക്കായി അവൻ്റെ അമ്മയ്ക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ച ആദ്യഗഡു കൊണ്ട് പൂർത്തിയാക്കിയ തറയാണത്. അവൻ ടയറും കോലും തറയുടെ ഒരറ്റത്ത് ചാരിവച്ച ശേഷം അടിസ്ഥാനത്തിൻ്റെ മുകളിൽ കറയി ചുറ്റുമൊന്നു നോക്കി. ഇപ്പോൾ കുറച്ചധികം കാഴ്ചകൾ അവന് കാണാം. അയൽ പക്കത്ത് അവൻ്റെ കൂട്ടുകാരായ കുട്ടികൾ പൂക്കടയിൽ നിന്നും വാങ്ങിയ പൂക്കൾ കൊണ്ട് പൂക്കളമൊരുക്കുകയാണ്. അവന് അവരുടെ ഒപ്പം കൂടണമെന്നുണ്ടായിരുന്നു. ആത്മാഭിമാനിയായ അവൻ്റെ അമ്മയോടൊപ്പം അവിടെ നിന്ന് തിരുവോണമാഘോഷിക്കുവാൻ അവൻ തീരുമാനിച്ചു. കഞ്ചാവിനടിമയായിരുന്ന അവൻ്റെ അച്ഛൻ അവനേയും അമ്മയേയും കളഞ്ഞിട്ട് പോയതിൽ പിന്നെ അവന് അവൻ്റെ അമ്മയും അമ്മയ്ക്ക് മകനും മാത്രമേയുള്ളൂ കൂട്ട്. വേലിക്കൽ നിൽക്കുന്ന പലയിനം നാടൻ പുക്കൾ കൊണ്ട് അവനും അവൻ്റെ അമ്മയും കൂടി നേരത്തേ തന്നെ ഒരു പൂക്കളം തീർത്തിട്ടുണ്ട്. അവൻ വീടിനകത്തേയ്ക്ക് കയറി. അവൻ്റെ അമ്മ തങ്കം അവരുടെ വരുമാന പരിധിയിൽ നിന്നുകൊണ്ട് ഉച്ചയ്ക്ക് സദ്യയൊരുങ്ങാനുള്ള വട്ടം കൂട്ടുകയാണ്. പപ്പടം പൊള്ളിക്കാനായി വെളിച്ചെണ്ണ കുപ്പിയെടുത്തപ്പോൾ അവൻ ശ്രദ്ധിച്ചു നോക്കി. വെളിച്ചെണ്ണയ്ക്ക് പൊള്ളുന്ന വിലയായതിനാൽ അവൻ്റെ അമ്മ ഇരുന്നറ്റമ്പത് ഗ്രാം വെളിച്ചെണ്ണ മാത്രമേ വാങ്ങിയിരുന്നുള്ളൂ.
വെളിച്ചെണ്ണയെടുത്ത തങ്കം തൻ്റെ കുട്ടിക്കാലം ഓർത്തുപോയി. വിറകും ചുള്ളിയുമൊക്കെ ശേഖരിക്കാനായി പാട വരമ്പത്തുകൂടി നടക്കുമ്പോൾ വട്ടയില കുമ്പിൾ കൂട്ടി തോട്ടു വരമ്പിൽ അതിരിട്ടു നിൽക്കുന്ന കാളപ്പൂവും കളമ്പോട്ടി പൂവും തുമ്പപൂവും കൂടി ശേഖരിക്കും. അവരുടെ കുട്ടിക്കാലത്തെ പൂക്കളത്തിൽ അവകൂടി ഉൾപ്പെടുത്തുമായിരുന്നു. അന്ന് തേങ്ങ വെട്ടി കഴിഞ്ഞ വസ്തുക്കളുടെ ഉടമസ്ഥർ തേങ്ങയും ചൂട്ടും കൊതുമ്പും പെറുക്കി കൊണ്ട് പോയിക്കഴിഞ്ഞാലും ഉടമസ്ഥരുടെ ശ്രദ്ധയിൽ പെടാതെ തോട്ടു വരമ്പിലെ കാട്ടുചെടികളുടെ ഇടയിൽ വീണു കിടക്കുന്ന തേങ്ങകൾ തങ്കവും കൂട്ടരും ശേഖരിക്കും . അങ്ങനെ പലപ്പോഴായി ശേഖരിക്കുന്ന തേങ്ങകൾ അവർക്ക് ആട്ടാനും അരയ്ക്കാനും തികയുമായിരുന്നു. ഇന്ന് കാലം മാറി.
പാചകമെല്ലാം കഴിഞ്ഞ ശേഷം അമ്മയും മകനും കൂടി കുളിച്ചൊരുങ്ങി വന്നു. വിഭവ സമൃദ്ധമല്ലെങ്കിലും അവരുടെ സദ്യ അമ്മയും മകനും കൂടി തൂശനിലയിട്ട് മനസ്സിൽ സമൃദ്ധിയോടെയും സന്തോഷത്തോടെയും ആസ്വദിച്ച് ഉണ്ടു.
ഡോ. ഐഷ വി:- ഐ എച്ച് ആർഡിയുടെ മാവേലിക്കര അപ്ലൈഡ് സയൻസ് കോളേജിൽ പ്രിൻസിപ്പലാണ്. ആനുകാലികങ്ങളിലും മറ്റും രചനകളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കർഷകയ്ക്കുളള അവാർഡ്’, ജൈവകൃഷിയ്ക്കുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷൻ്റെ പ്രോത്സാഹന സമ്മാനം, റോട്ടറി ക്ലബ്ബ് ഹരിപ്പാടിൻ്റ വിമൺ അച്ചീവ്മെൻ്റ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഓർമ്മചെപ്പ് തുറന്നപ്പോൾ, മൃതസഞ്ജീവനി, ജനറേറ്റീവ് എഐ ആൻ്റ് ദി ഫ്യൂച്ചർ ഓഫ് എഡ്യൂക്കേഷൻ ഇൻ എ നട്ട് ഷെൽ എന്നിവ കൃതികളാണ്.
കൊല്ലം സ്വദേശി. Rtd പ്രിൻസിപ്പൽ, ബി.ശ്യാംലാലാണ് ഭർത്താവ്, മക്കൾ:അക്ഷയ് ലാൽ എസ്, പൗർണ്ണമി എസ് ലാൽ. മാതാ പിതാക്കൾ ‘കെ.വിദ്യാധരൻ ( Late), കെ രാധ.
വിനോദ് വൈശാഖി
വെളുത്ത വീടുകൾ
നിരന്നിരുന്നാൽ
പൂന്തോട്ടം പോലെ
നനഞ്ഞ പാതകൾ
ക്കിരുവശവും
മഴവില്ലുകൾ
ഒടിച്ചു വച്ചതുപോലെ
പയ്യെ നടന്ന്
മഞ്ഞു പോലവൾ
കുഞ്ഞുപൂക്കളുടെ
ബ്രിസ്റ്റൽ
മഴപ്പൂവുകൾ
അവിടെയാണത്രേ
വെയിൽപ്പൂവുകൾക്ക്
തണുപ്പാണ്
പൂവേത് മഞ്ഞേത്
ശലഭമേത്!
ചന്ദ്രനിലെത്തിയ
കുഞ്ഞിനെപ്പോലെ
ടിനിറ്റി ഓടി നടന്നു!
“മ” മമ്മിയിലും
അമ്മയിലുമുണ്ടെന്ന്
പഠിപ്പിച്ച്
അവിടെ
പൂക്കളെ ഗ്ലാസിലൂടെ
നോക്കി ഒരാൾ !
റോസുകളുടെ
രാജകുമാരി
ഇപ്പോൾ ബ്രിസ്റ്റൽ
ഭംഗിയുള്ള
ഉടുപ്പണിയിച്ച്
ട്രിനിറ്റിയെ
കെട്ടിപ്പിടിക്കുന്നു!!
വിനോദ് വൈശാഖി
മലയാളം മിഷൻ രജിസ്ട്രാർ . ഭാഷാ പണ്ഡിതനായ കെ കൃഷ്ണ പിള്ളയുടെയും അദ്ധ്യാപിക ടി സരസമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിൽ കരുംകുളത്ത് ജനനം. മലയാളത്തിൽ ബിരുദാനന്ദര ബിരുദവും ബി എഡും നേടിയ ശേഷം ഒറ്റശേഖരമംഗലം ജനാർദനപുരം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അദ്ധ്യാപകനായി. കവി, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന അദ്ദേഹം കേരള സർക്കാരിന്റെ സാംസ്കാരിക സ്ഥാപനമായ വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാനായും കേരളസർവകലശാല സെനറ്റ് അംഗമായും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കോവളം കവികൾ സ്മാരകം ജനറൽ കൺവീനർ, മഹാകവി പി ഫൗണ്ടേഷൻ വൈസ്ചെയർമാൻ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാനസെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സാംസ്കാരികവകുപ്പിൽ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
കൃതികൾ : മഴയെരിയും കാലം(കവിതാ സമാഹാരം) , കൈതമേൽപ്പച്ച (കവിതാ സമാഹാരം) ,
ഇലകൾവെള്ളപൂക്കൾപച്ച (ബാല കവിതകൾ, സമാഹരണം) , ഓലപ്പൂക്കൾ (ബാലസാഹിത്യ കാവ്യം)
പുരികങ്ങൾക്കിടയിലെ സൂര്യോദയം (കവിതാ സമാഹാരം) , ചായക്കടപ്പുഴ
പുരസ്കാരങ്ങൾ : കുളത്തൂർ ശ്രീനാരായണ പ്ലാറ്റിനം ജൂബിലി കവിതാ പുരസ്കാരം(1997) ,
കെ സുരേന്ദ്രൻ സ്മാരക സാഹിത്യ അവാർഡ് (1998) , പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം പുരസ്കാരം (2003) , വിദ്യാഭ്യാസ വകുപ്പിന്റെ ജോസഫ് മുണ്ടശേരി കവിതാപുരസ്കാരം (2008) ,
യുവധാര അവാർഡ് (2009) , പഞ്ചമി മാതൃക പൊതുപ്രവർത്തക പുരസ്കാരം (2017) , തുഞ്ചൻ സ്മാരക സമിതി യുടെ കാവ്യശ്രേഷ്ഠ പുരസ്കാരം (2017) , അബൂദാബി ശക്തി അവാർഡ് കൈതമേൽ പച്ച എന്ന കാവ്യസമാഹാരത്തിന് ലഭിച്ചു(2018) , അക്ഷര മനസ്സ് ആർ പി പുരസ്കാരം(2018) , പുനലൂർ ബാലൻ കവിതാ പുരസ്കാരം (2018) , കേരള സർക്കാർ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവിതാ പുരസ്കാരം “ഓലപ്പൂക്കൾ “(2019) , ആവള ടി മാനവ പുരസ്കാരം(2019) , മൂലൂർ പുരസ്കാരം(2020) , അധ്യാപകലോകം അവാർഡ്(2021) , എഴുവന്തല ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരം (2021 ) , ചുനക്കര രാമൻകുട്ടി പ്രഥമകവിതാ പുരസ്കാരം (2021) , ശൂരനാട് രക്തസാക്ഷി സ്മരണ പുരസ്കാരം(2021).
ലിസ മാത്യു
ഒരു ഓണക്കാലം കൂടി നാം ആഘോഷിക്കുകയാണ്…. ഓണമെക്കാലത്തും മലയാളിക്ക് ഗൃഹാതുരത്വത്തിന്റെ സ്മരണകൾ നൽകിയാണ് മടങ്ങുക. മനുഷ്യരോടൊപ്പം പ്രകൃതിയും ഓണാഘോഷങ്ങളിൽ പങ്കെടുക്കാനെന്നോണം ഒരോ വർഷവും ഒരുങ്ങും. അതിന്റെ പ്രതിഫലനമാണ് ചിങ്ങമാസത്തിൽ തങ്ങളുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലമായ വിളവുകൾ കൊയ്തെടുക്കുന്ന കർഷകർക്ക് പ്രകൃതി നൽകുന്ന വിളവ്. ഏതൊരു ആഘോഷവും മനുഷ്യരോടൊപ്പം പ്രകൃതിയും ഒന്ന് ചേരുമ്പോഴാണ് പൂർണമാവുക. വിഷുക്കാലമാകുമ്പോൾ വിടരുന്ന കണിക്കൊന്നയും, ഓണക്കാലമാകുമ്പോൾ നിറയുന്ന പൂച്ചെടികളുമെല്ലാം നമ്മെ ഇതാണ് ഓർമിപ്പിക്കുന്നത്.
ആധുനികതയുടെ ഓട്ടപാച്ചിലിൽ ഒരിടക്കാലത്ത് മലയാളിയും ഓണാഘോഷങ്ങളുടെ തനിമയെ മറന്നു എന്നത് വാസ്തവമാണ്. പ്രകൃതിയെ ആഘോഷങ്ങളുടെ ഭാഗമാക്കാതെ, പ്രകൃതിക്ക് ഹാനികരമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ മലയാളികളുടെ ഓണാഘോഷങ്ങളിലും കടന്നുകൂടി. കൂടുതൽ സൗകര്യപ്രദത്തിന് മലയാളിയുടെ സദ്യ പ്ലാസ്റ്റിക് വാഴയിലയിലും, സദ്യക്ക് ശേഷമുള്ള പായസം ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കപ്പുകളിലും ആയപ്പോൾ, അവ നമ്മുടെ മണ്ണിനെയും പ്രകൃതിയെയും ദോഷകരമായി ബാധിച്ചു എന്നത് വസ്തുതയാണ്. ഒരു കച്ചവട സംസ്കാരം ഇവിടെയൊക്കെയോ ഓണത്തിന്റെ തനിമയ്ക്ക് മങ്ങലേൽപ്പിച്ചു.
എന്നാൽ ഇന്ന് കേരള സമൂഹം ഒരു മടങ്ങിവരവിലാണ്. ഓണാഘോഷങ്ങളും ശീലങ്ങളും പ്രകൃതിയെ മുറിവേൽപ്പിക്കാതിരിക്കുവാൻ, നമ്മുടെ സ്വത്വം മറക്കാതിരിക്കാൻ നാം പ്രയത്നിക്കുകയാണ്. അതിന്റെ പ്രതിഫലനം കൂടിയാണ് കേരള സർക്കാരിന്റെ ഈ വർഷത്തെ ‘ഹരിത ഓണം’ എന്ന തലക്കെട്ടും. നമ്മുടെ ആഘോഷങ്ങൾ പ്രകൃതിക്ക് മുതൽക്കൂട്ടാവുന്ന തരത്തിലുള്ളതാകണമെന്ന ചിന്തയാണ് ഈ ആശയത്തിന് പിന്നിൽ. ‘സസ്റ്റയിനബിലിറ്റി’ അഥവാ സുസ്ഥിരത എന്ന ആശയം ഇന്ന് തങ്ങളുടെ ജീവിതശൈലിയുടെ ഭാഗമാക്കുവാൻ മലയാളികൾ മാത്രമല്ല ലോകമെമ്പാടുമുള്ള മനുഷ്യരും പ്രയത്നിക്കുകയാണ്. ചാണകം മെഴുകിയ മുറ്റത്ത്, സ്വന്തം വീട്ടിലെയും അയൽ വീടുകളിലെയും, തൊട്ടടുത്ത പറമ്പുകളിലെയും പൂക്കൾ ശേഖരിച്ച് പൂക്കളം ഇടുന്ന, തങ്ങളുടെ മാവേലിത്തമ്പുരാനെ വരവേൽക്കുവാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന മലയാളിയാണ് യഥാർത്ഥ ഓണത്തിന്റെ സ്വത്വത്തെ വിളിച്ചോതുന്നത്. അത്തരം ഒരു ഓണക്കാലമാവട്ടെ ഇത്തവണ നമുക്ക് ഓരോരുത്തർക്കും…..
ലിസ മാത്യു :- സ്വദേശം പത്തനംതിട്ട ജില്ലയിലെ നെല്ലാട്. പരേതരായ പി കെ മാത്യുവിന്റെയും ലീലാമ്മ മാത്യുവിന്റെയും മകൾ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചറിൽ തിരുവല്ല മാർത്തോമ കോളേജിൽ നിന്നും ബിരുദവും, ചങ്ങനാശ്ശേരി എസ് ബി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. മലയാളം യുകെ ഉൾപ്പെടെയുള്ള വേദികളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബാബുരാജ് കളമ്പൂർ
ഒന്ന്
ആടിമേഘമകലുന്നു, വിൺവനിയി
ലായിരം തിരികൾ നീട്ടിയി-
ത്താര സുന്ദരികൾ താലമേന്തിയണയുന്നു, ചാന്ദ്രസവിധത്തിലായ്,
മോദമോടു മൃദുഗീതകങ്ങളഴകാർന്നു പാടുമൊരു തെന്നലും
ചാരുവർണ്ണമിയലുന്ന ചിത്രശലഭാഭയും സുകൃത ദായകം
രണ്ട്
ചിങ്ങത്തിൻ്റെ ചിരിക്കിലുക്ക മരികിൽക്കേൾക്കുന്നു, മന്ദസ്മിത
ച്ചന്തം ചാർത്തിയ പൂനിലാവനികളിൽ
ക്കാറ്റിൻ്റെ സംഗീതവും
വർണ്ണംകൊണ്ടു വിരുന്നൊരുക്കിയിവിടെസ്സ്വർഗ്ഗം ചമച്ചീടുവാൻ
വന്നെത്തുന്ന വസന്തമേ,
സ്മൃതികൾ തൻ സൗന്ദര്യമേ സ്വാഗതം
മൂന്ന്
നീറും നെഞ്ചിലൊരാവണി ക്കതിരുമായ്ച്ചാരത്തു വന്നെത്തിയി
ന്നോണപ്പാട്ടുകൾ പാടിടുന്ന കുയിലേ നിൻ നാദമെൻ സാന്ത്വനം
കാലത്തിൻ്റെ മുരൾച്ചകൾക്കിടയിലും കേൾക്കുന്നു ഞാൻ നിൻ്റെയാ
രാഗാലാപനവിസ്മയം, മധുരിതം സൗഭാഗ്യസന്ദായകം
നാല്
ശ്രാവണം മധുര ലാസ്യ ഭാവമൊടു സൂനശയ്യകൾ വിരിക്കവേ..
മോഹ പുഷ്പശരമെയ്തു വർണ്ണരഥ
മേറിയമ്പിളി ചിരിക്കവേ..
മാരകാകളികൾ മൂളി വന്ന കുളിർ കാറ്റിൽ നിന്റെ മൃദുഗന്ധ; മെൻ
മാറിൽ വീണ ചെറു മഞ്ഞുതുള്ളികളി
ലോർമ്മതൻ കടലിരമ്പവും.
അഞ്ച്
കുഞ്ഞിക്കണ്ണു തുറന്നു പുഞ്ചിരി പൊഴിച്ചീടുന്ന പുഷ്പങ്ങളും
മഞ്ഞിൻ കൂട്ടിലിരുന്നു മൗനമണികൾ കോർക്കുന്ന പൂത്തുമ്പിയും
കൊഞ്ചിക്കൊഞ്ചിയണഞ്ഞിടുന്ന പുലരിക്കാറ്റിൻ്റെ താരാട്ടുമെൻ
നെഞ്ചിന്നുള്ളിലുണർത്തിടുന്നു ഗതകാലത്തിൻ്റെ ഹർഷാരവം.
ആറ്
മഞ്ഞിൻ തുള്ളികളിറ്റുവീണു ചിതറും
മുറ്റത്തു സൂര്യൻ കടും
മഞ്ഞപ്പട്ടു വിരിച്ചിടുന്നു .. കിളികൾ
പാടുന്നു ഗീതങ്ങളും
നെഞ്ചിന്നുള്ളിലെയോർമ്മതൻ തളിർമര
ക്കൊമ്പത്തു മാടത്തകൾ
കൊഞ്ചിക്കൊത്തിയെടു;ത്തിടുന്നു
മധുരംമായാ;പ്പഴങ്കായകൾ.
ഏഴ്
അത്തം മുറ്റത്തു വന്നൂ
മിഴികളിൽ നിറയും
കാർമുകിൽ കണ്ണുനീരായ്,
മെത്തിപ്പെയ്തെന്റെ മുന്നിൽ
ഹൃദയവ്യഥകളെ –
ശ്ശാന്തമാക്കുന്നപോലെ.
എത്തുന്നൂ പുഞ്ചിരിപ്പൊൻ
വെയിലു; കുളിരിളം തെന്ന-
ലെന്നെത്തലോടീ,
ചിത്തം പാടുന്നു മോദ-
ത്തളിരുകൾ നുണയും കോകിലാവേശമോടെ.
എട്ട്
ഉത്രാടപ്പുലർകാലമെത്തി,മനസ്സിൽ –
തിങ്ങുന്നൊരാമോദവും,
ഉത്സാഹത്തിര തുള്ളിടുന്നു ജനതയ്ക്കെല്ലാമിതാനന്ദമേ
ഉള്ളിൽ കത്തിയെരിഞ്ഞിടുന്ന കദന –
ത്തീയിൽ ജലം വീഴത്തി നാം,
ഉല്ലാസത്തൊടു നല്ലൊരോണ മണയാ;
നാശംസകൾ നേർന്നിടാം.
ബാബുരാജ് കളമ്പൂർ.
കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]
ലാലി രംഗനാഥ് ( ലാലിമ )
വൈകുന്നേരം അഞ്ചു മണിയോടെ ബോംബെ എയർപോർട്ടിലെത്തുന്ന ഭർത്താവിന്റെ അമ്മയെ പിക്ക് ചെയ്യാൻ പോകാനൊഒരുങ്ങുന്നതിനിടയിലാണ് ഡോക്ടർ അസ്മിതയുടെ ഫോണിലേക്ക് ഹോസ്പിറ്റലിൽ നിന്നും കോൾ വന്നത്.
” ഡോക്ടർ ഉടനെ എത്തണം. ധാരാവിയിലെ ഒരു ചേരിയിൽ തീ പിടിച്ചിട്ടുണ്ട്. ധാരാളം കുട്ടികളെ ഹോസ്പിറ്റലിൽ എത്തിച്ചിരിക്കയാണ്.. ” അവൾ പകുതിയെ കേട്ടുള്ളൂ..
” വിക്രം..എനിക്ക് ഉടൻ ഹോസ്പിറ്റലിലെ ത്തണം ചേരിയിൽ ഒരപകടം. ”
” ഇപ്പോഴോ..?ഇന്ന് പോകാൻ പറ്റില്ല.. നീ ഇന്ന് പോകുന്നില്ല. അമ്മ എത്ര നാൾ കൂടി വരുന്നതാണ്. പിക്ക് ചെയ്യാൻ പോവാൻ നീ കൂടി വന്നേ പറ്റൂ.. ”
” വിക്രം.. എന്നെ ഒന്ന് മനസ്സിലാക്കൂ. ഒരു ചേരിയിൽ തീ പിടിച്ചിരിക്കയാണ്. കുട്ടികളാണത്രേ അധികവും.. ”
” ഓ ചേരിയിലെ പിള്ളേരല്ലേ.. ചത്തു പോകേണ്ട ജന്മങ്ങൾ. എന്നെ ദേഷ്യം പിടിപ്പിക്കാതെ വേഗം പുറപ്പെട്ടോ.. ”
” പറ്റില്ല.. ചേരിയിലെ ജീവനുകൾക്കും വിലയുണ്ട് വിക്രം. ഞാനൊരു ഡോക്ടറാണ്.. എല്ലാ ജീവനുകൾക്കും എനിക്ക് വിലയുണ്ട്.. ”
ഉറച്ച ശബ്ദത്തിൽ തന്നെയാണ് അവളത് പറഞ്ഞത്.
അപ്പോഴേക്കും അടുത്തു കിടന്ന് റിമോട്ടെ ടുത്ത് വലിച്ചെറിഞ്ഞ്, ടേബിൾ ലാമ്പ് കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു അയാൾ
അരിശത്തോടെ അലറി..
” അവൾ ചേരിയിലെ പീറ പിള്ളേരെ രക്ഷിക്കാനിറങ്ങിയിരിക്കുന്നു. സ്റ്റുപ്പിഡ്… എന്റെ അമ്മ എന്തു വിചാരിക്കും? അമ്മ ഇവിടേക്ക് വരുന്നത് നിനക്ക് ഇഷ്ടമല്ലെന്നേ അമ്മ ചിന്തിക്കു.. ”
” മനുഷ്യജീവന് വില കൊടുക്കാത്ത അമ്മ മനസ്സുണ്ടോ വിക്രം? പ്ലീസ് റിലാക്സ്.. എന്നെ ഒന്ന് മനസ്സിലാക്കൂ. ”
” നിന്നെ ഇനി എന്ത് മനസ്സിലാക്കാൻ? മടുത്തു.. എനിക്ക് മടുത്തു.
ഡോക്ടറാണെന്ന അഹങ്കാരമാണ് നിനക്ക്. ഞാൻ വിദ്യാഭ്യാസം കുറഞ്ഞ ബിസിനസുകാരനും.. പുച്ഛം..
സ്വന്തമായിട്ട് ഒരു കുട്ടിയെ തരാൻ നിന്റെ ശാസ്ത്രത്തിന് കഴിഞ്ഞോ ഇതുവരെ? വല്ലവ ന്റെയും കുട്ടികളെ രക്ഷിക്കാൻ നടക്കുന്നു.. മച്ചി പശു..”
അയാൾ അവസാനം പിറുപിറുത്ത വാക്കുകൾ അവളുടെ ഹൃദയത്തിലാണ് പതിച്ചത്. എങ്കിലും മറുപടിയൊന്നും പറയാതെ, വേദനയിൽ പിടയുന്ന കുഞ്ഞു മുഖങ്ങളെ മാത്രം മനസ്സിലോർത്തുകൊണ്ട്, കാറിന്റെ കീയുമെടുത്ത് അവൾ ഹോസ്പിറ്റലിലേക്ക് തിരിച്ചു.
കാഷ്വാലിറ്റിയിൽ നിരത്തിയിട്ടിരിക്കുന്ന ശ്വാസമറ്റ ശരീരങ്ങൾ.. പാതിവെന്ത് വേദന കൊണ്ട് പിടയുന്ന മുഖങ്ങൾ..ഭീകരമായിരുന്നു ആ കാഴ്ചകൾ..
ഒരു നിമിഷവും പാഴാക്കാനില്ലാത്ത ആ സമയം നേരം പുലരും വരെ ഓടിനടന്ന് കർമ്മനിരതരായ ഡോക്ടർമാർക്കും നഴ്സുമാർക്കും കുറേ പേരെയെങ്കിലും ജീവിതത്തിലേക്ക് കൊണ്ടുവരാനായി.
“പെട്ടെന്ന് തന്നെ ശ്രദ്ധയിൽപ്പെട്ടതുകൊണ്ട് വേഗത്തിൽ തീ അണക്കാൻ കഴിഞ്ഞു. അതുകൊണ്ട് മരണസംഖ്യ ഗണ്യമായി കുറയ്ക്കാനും കഴിഞ്ഞു. വൈകുന്നേര സമയമായതുകൊണ്ട് കുട്ടികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മുതിർന്നവർ പലരും ജോലി കഴിഞ്ഞ് തിരിച്ചെത്തിയിട്ടില്ലായിരുന്നു…”
വാർത്തകൾ വന്നുകൊണ്ടിരുന്നു..
നെഞ്ചു തകർന്ന കാഴ്ചകളിൽ മനമുരുകി, അസ്മിത കസേരയിൽ ഒന്ന് ചാരിയിരിക്കുക പോലും ചെയ്തത് രാവിലെ ഒൻപത് മണിയായപ്പോഴാണ്.
അപ്പോഴാണ് കണ്ണടച്ച് ചാരി കിടന്നിരുന്ന ഡോക്ടറുടെ മുന്നിലേക്ക് മലയാളിയായ സുപ്രിയ സിസ്റ്റർ ഒരു പത്തു വയസ്സ് പ്രായമുള്ള പെൺകുട്ടിയുമായി കടന്നുവന്നത്.
” ഡോക്ടർ, ഇവളുടെ അച്ഛനും അമ്മയും ഏട്ടനും ഇന്നലെത്തെ അപകടത്തിൽ…
പാതി നിർത്തിയിട്ട്,
തമിഴ്നാട്ടുകാരിയെന്നു തോന്നുന്നു”…..എന്നു കൂട്ടിച്ചേർത്തു.
നിശബ്ദയായി നിന്ന ആ കൊച്ചു പെൺകുട്ടിയുടെ ദൈന്യതയുള്ള മുഖം കണ്ടപ്പോൾ, ഡോക്ടർ അറിയാതെ ഒരു ഒൻപത് വയസ്സുകാരിയെ ഓർത്തുപോയി.
” വേർപെടുന്ന കാറ്റിനു പറയാൻ കാലമരുളിയ സൗഹൃദമുണ്ട്..
കാത്തുനിൽക്കും കനവിനു പകരാൻ
കരുതിവച്ച ഓർമ്മകളുണ്ട്.
തുടികൊട്ടും മനസ്സുകളാലെ,
അതിരറ്റ പ്രതീക്ഷകൾ പൂക്കാൻ,
നാളേക്ക് വെളിച്ചം വീശാൻ
നന്മകൾ നേരുന്നു”. ”
ഈ ആശംസ വചനങ്ങൾ എഴുതി ചേർത്ത, സ്വന്തം അമ്മയുടെ ഫോട്ടോ പതിച്ച ഫലകവും ചേർത്തുപിടിച്ച്, വിമാനത്തെ ഭയന്ന് മുറിക്കുള്ളിൽ ഒളിച്ചിരുന്ന കൊച്ചു സ്മിതയെ…
അഗ്നിക്കിരയായ ഒരു വിമാനയാത്രികയായിരുന്നു അസ്മിതയുടെ അമ്മ. സ്വപ്നങ്ങൾ പൂവണിയിക്കാൻ, ഭൂമിയിലെ മാലാഖയായി, വിദേശത്തേക്ക് പോയ ഒരു യാത്രയിലാണ് അസ്മിതയ്ക്ക് അമ്മയെ നഷ്ടപ്പെട്ടത്. അവളുടെ ഒമ്പത് വയസ്സിൽ.
ലോകത്തെ ഭയന്ന്, മനുഷ്യരെ ഭയന്ന്, വിമാനം കാണാതിരിക്കാൻ മുറിക്കുള്ളിൽ മാത്രം ഒതുങ്ങിയിരുന്ന കുഞ്ഞ് അസ്മിത…
ഡോക്ടർ അസ്മിതയായത്,
ലോല എന്ന ഒരു സൈക്യാട്രിസ്റ്റിന്റെ ചികിത്സയും പരിചരണവും ലഭിച്ചത് കൊണ്ടായിരുന്നു.
ആ ഓർമ്മകളിൽ നിന്നൊക്കെ പെട്ടെന്ന് മോചിതയായി Dr. അസ്മിത, മുന്നിൽ നിൽക്കുന്ന കുട്ടിയുടെ ആ കുഞ്ഞു കരങ്ങൾ, സ്വന്തം വീട് അന്യമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ചേർത്തു പിടിക്കുമ്പോൾ, അവരുടെ മനസ്സിൽ നിശ്ചയദാർഢ്യമുണ്ടായിരുന്നു..
മച്ചിപ്പശു എന്ന വിളി കേൾക്കാൻ ഇനിയും
തനിക്കാവില്ലയെന്നവൾ മനസ്സിലുറപ്പിച്ചിരുന്നു.
കച്ചവട മനസ്സുകളെ അല്ലെങ്കിലും എന്നേ അവൾ വെറുത്തു തുടങ്ങിയിരുന്നു.
ലാലി രംഗനാഥ് (ലാലിമ) :- തിരുവനന്തപുരം, മണമ്പൂർ സ്വദേശിനിയാണ്.
ആനുകാലികങ്ങളിലും പ്രമുഖ ഓൺലൈൻ പത്രങ്ങളിലും കഥ,കവിത, യാത്രാവിവരണം തുടങ്ങിയവ സ്ഥിരമായി എഴുതാറുണ്ട്. നീലിമ, മോക്ഷം പൂക്കുന്ന താഴ്വര എന്നീ രണ്ട് നോവലുകളും, മൂന്ന് കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.ഇപ്പോൾ ലാലിമ എന്ന തൂലികാനാമത്തിൽ എഴുതുന്നു.
രാജു കാഞ്ഞിരങ്ങാട്
മഞ്ഞപ്രസാദവും തൊട്ടു കൊണ്ടി
ന്നെന്റെ
മുറ്റത്ത് മഞ്ഞക്കിളികൾ വന്നു
മഞ്ഞിന്റെമുത്തുമണികൾ കൊരു
ത്തുള്ള
മന്ദാരത്തിങ്കൽ പറന്നിരുന്നു
മന്നൻ മഹാബലി നാടുവാണുള്ളാരു
ഗാഥകളീണത്തിൽ പാടിടുന്നു
ആമണിഗീതങ്ങൾ കേൾക്കവേയെൻ
മനം
കുഞ്ഞു പൂത്തുമ്പിയായ് പാറിടുന്നു
മഞ്ഞ നിറമെഴും പുന്നെൽക്കതിരുകൾ
താലോലം കാറ്റിൽ കളിച്ചിടുന്നു.
ചാണകം മുറ്റം മെഴുകി നിൽപ്പൂ
പൊൻമണിക്കറ്റകൾ പാർത്തുവെയ്ക്കാൻ
കിളികൾ നെൽ കതിരുകൾ കൊയ്തെ ടുക്കേ
കലമ്പൽകൂട്ടീടുന്നു കൊയ്ത്തരിവാൾ
കള്ളമില്ലാതൊരു കാലത്തിന്റെ
സന്തതിയാം ഞങ്ങൾ നിങ്ങൾ ചൊല്ലേ
സ്വാഗതം, സ്വാഗതമോതി ക്കൊണ്ടേ
തുമ്പതഞ്ചത്തിൽ തലയാട്ടിടുന്നു
ഓണം നടവരമ്പേറി വന്നു
മഞ്ഞക്കിളികൾ കുരവയിട്ടു
രാജു.കാഞ്ഞിരങ്ങാട് : സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്.
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
ടി.എസ്.തിരുമുമ്പ് അവാർഡ് 2019,
ജോമോൻ സ്മാരക സാഹിത്യ പുരസ്കാരം 2020
കർഷക തൊഴിലാളി ദേശീയ സമ്മേളന സംസ്ഥാന തല രചനാ മത്സരത്തിൽ കവിതയ്ക്ക് ഒന്നാം സ്ഥാനം (03. 01.2020)
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU
കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് ) ,കണ്ണൂർ ടാലൻ്റ് പുരസ്കാരം (ഒക്ടോബർ 2021), കേരള വാർത്താപത്രം (നീർമാതളം ) കവിത പ്രത്യേക ജൂറി പുരസ്കാരം (2022),പായൽബുക്സ് പുരസ്കാരം,
കേരള വാട്ടർ അതോറിറ്റി തെളിനീർ ട്രസ്റ്റ് സംസ്ഥാന തല കവിതാ പുരസ്കാരം (2023), മലയാള കാവ്യസാഹിതി ജില്ലാതല പുരസ്കാരം, കേരളം ഗ്രൂപ്പ് (2024) മികച്ച എഴുത്തുകാരനുള്ള കവിത
പുരസ്കാരം കൂടാതെ നിരവധി പുരസ് കാരങ്ങളും ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടുള്ളവിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത് എന്നീ കവി
താ സമാഹാരങ്ങളും
5, ഉമ്പാച്ചി (കഥകൾ)
‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള
രശ്മി മാസികയിലും, അക്ഷരദീപം മാസികയിലും ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു
വിലാസം
രാജു.കാഞ്ഞിരങ്ങാട്
ചെനയന്നൂർ
കാഞ്ഞിരങ്ങാട് പി.ഒ
കരിമ്പം. വഴി
തളിപ്പറമ്പ് – 670 142
കണ്ണൂർ – ജില്ല
കേരള
ഫോൺ :- 9495458138
Email – [email protected]
ലത മണ്ടോടി
മലയടിവാരങ്ങളിലെ ചമൽക്കാരങ്ങളുടെ ഓരം ചേർന്ന് അയാളുടെ ഫോർട്യൂണർ പറന്നു. മലകളുടെ നിമ്നോന്നതങ്ങൾ അതിന് പുത്തരിയല്ല.ചന്ദനക്കാടുകൾ നിറഞ്ഞ മറയൂരും കഴിഞ്ഞ് കാന്തല്ലൂർക്ക് ഒരു യാത്ര.അവിടെയുള്ള അയാളുടെ ഓറഞ്ച് ഫാമിനോടും ആപ്പിൾ ഫാമിനോടും ചേർന്ന കോട്ടേജ് ഹരി അയാൾക്ക് അന്നേക്കായി ഒഴിച്ചിട്ടിരുന്നു.തോട്ടത്തിലെ ആദിവാസി പണിക്കാരുടെ തമിഴ് ശീലുകൾ വെളുത്തുള്ളി ഗന്ധമുള്ള കാറ്റിലൂടെ അയാളുടെ ചെവികളോട് കിന്നാരം പറഞ്ഞു.പക്ഷെ ഒന്നും അന്നയാൾ ചെവിക്കൊണ്ടില്ല.കേട്ടില്ല.
ഭാര്യ മാലിനിയും ഡ്രൈവർ മുത്തുലിംഗവും അയാളോട് സംസാരിച്ചു കൊണ്ടേയിരുന്നു. ഒന്നിനും മറുപടി പറയാതെ ഹരിയോട് ഗൗരവമേറിയ സംഭാഷണത്തിലായിരുന്നു അയാൾ.
“ഹരി… ഇന്ന് ഈ ഗോപേട്ടനെന്തു പറ്റി?”
ഒരു വെക്കേഷൻ ട്രിപ്പ് അല്ലേ ഇത്.”
“മാലിനി .. ഡോണ്ട് ബി സില്ലി….
വെക്കേഷൻ ട്രിപ്പ് ആയിരുന്നെങ്കിൽ പാർവതി കൂടെ ഉണ്ടാവുമായിരുന്നില്ലെ.
അവളെ ഞാൻ അവളുടെ ഫ്രണ്ടിന്റെ വീട്ടിൽ നിർത്തുമോ….”
“പിന്നെ എന്തിനു എന്നെ കൂടെ കൊണ്ടുവന്നു…..?
“നീ അറിയേണ്ടതായ പലതും ഉണ്ടെന്നു തോന്നി. ഈ വരവ് അങ്ങിനെയൊരു…..”
“ഒരു എസ്റ്റേറ്റ് കച്ചോടാക്കാനാണെന്നല്ലേ പറഞ്ഞത്…”
“അതെ….”
“അപ്പോൾ അതിലെന്താ ഇത്ര വലിയ ഒരു മിസ്റ്ററി….”
അതിനുത്തരം ഗൗരവമേറിയ ചർച്ചയിലേക്കുള്ള അയാളുടെ നുഴഞ്ഞുകയറ്റമായിരുന്നു..
“ഹരി രാമമൂർത്തിയെ കണ്ടിരുന്നില്ലെ?”.
.
“പിന്നെ.. ഞാൻ സയന്റിസ്റ്റ് സുധാകർ സൗന്ദർരാജിനെയും കണ്ടിരുന്നു.. എല്ലാവരും നല്ല സപ്പോർട്ട് ആണ്.
ഒരു ഹെക്ടറിൽ നിന്ന് ശരാശരി എട്ടു കിലോയോളും പൂവുകിട്ടും എന്നാണ് പറയുന്നത്. പോളിഫാം ആയിട്ടും കുറച്ചു ചെയ്യാം.. പുതിയ വിപണി അല്ലെ …കാശ്മീരിനെക്കാൾ വിപണിമൂല്യമുള്ള പൂക്കളാണിവിടെ എന്നാണ് രാമമൂർത്തി പറഞ്ഞത്….”
“ഹരി… എന്റെ അമ്മയുടെ മനസ്സ് കൂടെ ഉണ്ടെങ്കിൽ നമ്മൾ വിജയിക്കും.
കുങ്കുമപ്പൂക്കൾ നിറയെ വിരിയും.നമ്മൾ വാരിവിതറും…ഷെൽട്ടർ നിറയും… എനിക്കുറപ്പുണ്ട്….”
ആ ഉറപ്പിൽ അയാളുടെ കണ്ണുകൾ നിറഞ്ഞത് ആരും ശ്രദ്ധിച്ചില്ല.
“ഗോപേട്ടാ.. ഇതിൽ നിന്നുള്ള വരുമാനം മുഴുവൻ ചിത്തഭ്രമം ഉള്ളവരെ റീഹാബിലേറ്റ് ചെയ്യാൻ ഉപയോഗിക്കണം എന്നല്ലേ….”
“ഉം…”
ഹരിയുടെ അർധോക്തിയ്ക്കു ഗോപാൽ ഒന്ന് നീട്ടി മൂളി.
“നാളെ റെജിസ്ട്രേഷൻ കഴിഞ്ഞ ഉടനെ ഞാൻ തിരിച്ചു പോവും. അവിടെ എല്ലാം അറേഞ്ച് ചെയ്യണ്ടേ.. ചെയ്തിട്ടുണ്ട് എന്നാലും ഗോപേട്ടൻ ഇല്ലാതെ….”
“ഞാനും മാലിനിയും മറ്റന്നാൾ തിരിച്ചുവരും. എന്റെ മനസ്സും ശരീരവും അപ്പോഴേക്ക് ഒന്ന് തണുക്കട്ടെ.”
“എല്ലാവരെയും വിളിക്കുകയും ഒത്തുകൂടൽ പ്ലാൻ ചെയ്യുകയും എല്ലാവർക്കും താമസസൗകര്യം ഒരുക്കുകയും ഒക്കെ ചെയ്തിട്ട് അവസാനം ഗോപേട്ടൻ വരാഞ്ഞാൽ അവരൊക്കെ അന്വേഷിക്കില്ലേ….?”
“അന്വേഷിക്കും.. കാന്തല്ലൂരിൽ ഒരു
അസയ്ന്മെന്റിൽ പെട്ടുപോയെന്നു പറയു… ഏട്ടന്റെ പേരിൽ അവര്
എൻജോയ് ചെയ്യട്ടെ.
എന്നെ ഉദ്ഘാടന ദിവസം കണ്ടാൽ മതി. പ്രതേകിച്ചു ടോബിൻ… ടോബിൻ സൈമൺ.
നമ്മുടെ ഉദ്ഘാടകൻ. അമേരിക്കൻ വ്യവസായി…”
കോട്ടേജ് എത്തിയതും ഫാമിലെ സ്നേഹമുള്ള തൊഴിലാളികൾ അയാളെയും മാലിനി യെയും പൊതിഞ്ഞു . അത്യാവശ്യം കുശലം പറച്ചിൽ കഴിഞ്ഞ് അയാൾ അകത്തേക്ക് കയറി.
“ഗോപേട്ടൻ ക്ഷീണിതനാണല്ലോ… എന്തൊക്കെയാ പ്ലാൻസ്.എനിക്കൊന്നും മനസ്സിലാവുന്നില്ല….”
“ഇപ്പോൾ നീ റെസ്റ്റ് എടുക്കു. വൈകിട്ട് നമ്മൾ വാങ്ങുന്ന എസ്റ്റേറ്റ് കാണാൻ പോവാം. അപ്പോൾ പറയാം….”
“നാളെ നീ ഇവിടെയൊക്കെ ചുറ്റിക്കണ്ടോളു.പലപ്പോഴും കണ്ടതാണ് എന്നാലും.. ഒറ്റയ്ക്കിരുന്ന് മുഷിയണ്ട. ഡ്രൈവർ ഉണ്ടാവും.. വേണെങ്കിൽ മുത്തുലിംഗത്തിന്റെ വൈഫിനേയും കൂടെ കൂട്ടിക്കോളു.ഞാൻ നാളെ ഫുള്ളി എൻഗേജ്ഡ് ആയിരിക്കും .മറ്റന്നാൾ നമ്മൾ നാട്ടിലേക്കു തിരിക്കും….”
എന്റെ ലക്ഷ്യത്തിലേക്കുള്ള ദൂരം ഇനി വെറും മൂന്നു നാൾ.
മാലിനി കേൾക്കാതെ അയാൾ അങ്ങിനെയും പറഞ്ഞുവെന്ന് തോന്നുന്നു.
“ഉം…”
മാലിനിയുടെ മൂളൽ ഇഷ്ടപ്പെടാഞ്ഞത് പോലെ പെട്ടെന്നയാൾ മൗനിയായി. തുരുതുരാ ശബ്ദിക്കുന്ന മൊബൈൽ മനഃപൂർവം അലക്ഷ്യമായി എവിടെയോ വെച്ച് അയാൾ കിടന്നു.അയാൾ സംഘടിപ്പിച്ച ഏട്ടന്റെ ക്ലാസ്സ്‌മേറ്റ്സിന്റെ ഒത്തുചേരലിന് വന്നവരാണ് അയാളെ വിളിക്കുന്നത്. അയാൾ അവരോട് എന്ത് പറയാൻ .
അയാളെ വന്നവർക്കാർക്കും ഒരിക്കലും അറിയാനിടയില്ല.
ഗോപാൽ എന്നും ഒരു അന്തർമുഖനായിരുന്നു. ഏഴാംക്ലാസ്സിലെ മദ്ധ്യവേനലവധിക്കു ശേഷം അയാളും റീഹാബിലേറ്റ് ചെയ്യപ്പെട്ടവനാണ്.
പിന്നീട് ഏതോ ഒരു വിശുദ്ധ നാളിൽ ക്രൂശിക്കപ്പെട്ടവൻ, ഗോപാൽ മേനോൻ എന്ന പ്രവാസി മലയാളിയായി ഉയിർത്തെഴുന്നേറ്റു.
പലപ്പോഴും ഓർമകൾക്ക് നിത്യയൗവനമാണ്.
ബലം പ്രയോഗിച്ച് ബന്ധനസ്ഥരാക്കിയ അവറ്റകളെ നോക്കി അയാൾ പറഞ്ഞു.
“തൽക്കാലം എന്നെ ഒന്ന് ഒഴിവാക്ക്. പ്ലീസ്..ഇപ്പോൾ എന്നെ തളർത്തരുത്.”
ലക്ഷ്യം വിദൂരമല്ലാത്തതിനാൽ അയാളിലെ ഉൽസുകത വീണ്ടും അയാളെ കർമനിരതനാക്കി.
കരിമ്പിൻ തോട്ടങ്ങളെയും ശ്വാസങ്ങളിലൂടെ ഉള്ളിലേക്കെടുത്ത
ശർക്കരയുടെ മധുരമുള്ള ഗന്ധങ്ങളെയും മാലേയകാറ്റിന്റെ തണുപ്പിനെയും പിന്നിലാക്കി അയാൾ
നാട്ടിലേക്കു തിരിച്ചു.ആസൂത്രണം ചെയ്ത പരിപാടികൾ ഇടതടവില്ലാതെ നടക്കുന്നത് അയാൾ സി സി ടി വി യിൽ ചിലപ്പോഴൊക്കെ കാണുന്നുണ്ടായിരുന്നു.
“ഒരു കോപ്പിലെ…. ഗെറ്റു ഗെദർ…”
“എടാ അങ്ങിനെ പറയല്ലേ… നിന്റെ പഴയ കക്ഷി ഭാമയെ ഒന്ന് കാണാൻ പറ്റിയില്ലെ നിനക്ക്….”
“അയ്യോ…അവളെന്താ ഇങ്ങിനെയായത്…പഴങ്കഞ്ഞിപോലെ..”
“ഓ…
നീ പിന്നെ ഇപ്പോഴും ഒരു കമൽഹാസൻ.,”
“ടോബിൻ… അമേരിക്ക…അമേരിക്ക വിശേഷങ്ങൾ പറയൂ കേൾക്കട്ടെ…”
അവിടെ എത്തിയപ്പോൾ അയാൾ ക്യാമറ സ്റ്റിൽ ചെയ്ത് സൂം ചെയ്തുനോക്കി.ടോബിൻ സൈമൺ അയാൾക്ക് കാണേണ്ട ഒരേ ഒരാൾ..
കുറേ കഷ്ടപ്പെട്ടാണ് ഒരുവിധം അയാളെ നാട്ടിൽ എത്തിച്ചത്.
“നമ്മുടെ ബാച്ചിലെ സ്റ്റുഡന്റ്സിൽ ഇന്ന് ഫോർബ്സ് പട്ടികയിൽ വരെ വരേണ്ട ഒരേ ഒരു വ്യവസായി, നിങ്ങൾമാത്രമല്ലെ. നിങ്ങൾ തന്നെയാണ് എന്റെ ഈ എളിയ ഉദ്യമം ഉദ്ഘാടനം ചെയ്യേണ്ടത്.എനിക്കതൊരു പ്രെസ്റ്റിജ് ഇഷ്യൂ ആണ്.ടോബിൻ..വരണം… വരാതിരിക്കരുത്…തലേദിവസം നമ്മുടെ ബാച്ചിലുള്ളവരുടെ റിയൂണിയൻ,പരസ്പരം ഒന്നറിയാൻ.
പിറ്റേ ദിവസം എന്റെ ഫങ്ഷൻ അതും കഴിഞ്ഞ് ടോബിന് തിരിച്ചു പോവാം.”
അരങ്ങിൽ ആടിതിമിർത്ത ഒരു നടനെപ്പോലെയുള്ള
ആ സംഭാഷണമികവിൽ
ടോബിന്റെ മറുപടി.
“ഞാൻ എന്തായാലും വരും….
എന്നാലും എനിക്കാളെ അങ്ങ് കൃത്യമായി മനസ്സിലായില്ലല്ലോ…”
ചില സമയങ്ങളിൽ മിതഭാഷണം ഒരു സൗകര്യമാണ്.ഉടനെ അയാൾ ഫോൺ കട്ട് ചെയ്തു.
ആ ടോബിനാണ് ക്യാമറയിൽ നിറഞ്ഞു നിൽക്കുന്നത്. അയാളുടെ വായിലേക്കുറ്റു നോക്കി മുപ്പതുകൊല്ലം മുന്നത്തെ അതേ വികാരത്തോടെ, മധ്യവയസ്കരായ കുറെ പിള്ളേരും.
അറപ്പുതോന്നി അയാൾ പുറത്തേക്കു നോക്കിപ്പോയി.പലവീടുകളിലും വിളക്കുകൾ മിന്നിത്തുടങ്ങി. സ്ട്രീറ്റ് ലൈറ്റുകൾ പലതും കത്തണോ കെടണോ എന്ന് ചോദിച്ചുകൊണ്ടിരിന്നു.സന്ധ്യയുടെ ചെഞ്ചായം പൂശിയ കവിളുകൾ മേഘപാളികൾക്ക് പിന്നിൽ ഒളിച്ചു കളിച്ചു. അയാളിലും നാളെ ഇന്നിനെ വിഴുങ്ങി തുടങ്ങി.സർവത്ര ഇരുട്ട് പടർന്നു.
നാളെ കിഷന്റെ ദിവസം. അയാൾ നെടുവീർപ്പിട്ടു.
“സാർ ഇറങ്ങണ്ടേ…..”
ഡ്രൈവറുടെ വിളികേട്ടാണ് അയാൾ വീട്ടിലെത്തിയതറിഞ്ഞത്. ഒന്നും ചെയ്യാനില്ലാതെ മാലിനിയും ക്ഷീണിച്ചുറങ്ങിപ്പോയിരുന്നു.
അവതാരക ആരതിവർമ്മയുടെ ശബ്ദം കേട്ടാണ് പിറ്റേന്ന് അയാളും മാലിനിയും ഡ്രസ്സ് ചെയ്തിറങ്ങിയത്.
റീഹാബിലിറ്റേഷൻ സെന്ററിന്റെ ഔപചാരിക ഉദ്ഘാടനം..അലങ്കാര വിളക്കുകളും നീണ്ട കരങ്ങളുള്ള പങ്കകളും അലങ്കരിച്ച ഹാളിലേക്ക് മാലിനിയോട് കയറി ഇരിക്കാൻ പറഞ്ഞ് അയാൾ ടോബിൻ സൈമണിനെ കാത്തു നിന്നു.
ഹരിയും ടോബിനും കാറിൽ
നിന്നിറങ്ങിയപ്പോൾ വരവേൽക്കാൻ കടും ചുവപ്പ് റോസപ്പൂക്കളുമായി രണ്ട് പെൺകുട്ടികൾ നിന്നിരുന്നു. മുട്ടിനു മീതെ തീരുന്ന അവരുടെ കറുത്ത ഉടുപ്പ് ബോഡിലോഷൻ തേച്ചുപിടിപ്പിച്ച അവരുടെ വെളുത്ത തുടകളെ പ്രദർശന വസ്തുക്കളെപ്പോലെ നയനാനന്ദകരമാക്കി.
അകമ്പടിയായി സ്കൂൾ കുട്ടികളുടെ ബാൻഡ് മേളവും.
അയാളെ കണ്ട മാത്രയിൽ ടോബിൻ ചോദിച്ചു… മിസ്റ്റർ ഗോപാൽ മേനൻ.?
ഹാവ് അ ഗുഡ് ഡേ..എന്ന ഭാവത്തിൽ . അയാൾ തല ഒന്ന് ചെരിച്ചു.
ആശ്ചര്യത്തിൽ തിളങ്ങിയ ടോബിന്റെ കൃഷ്ണമണികളിലെ ഭാവം അയാൾക്ക് വായിച്ചെടുക്കാമായിരുന്നു. ആരതിവർമ്മയുടെ കൊഴുപ്പിച്ച
പരിചയപ്പെടുത്തൽ ടോബിൻ സൈമണെ കൂടുതൽ ഉന്മേഷവാനാക്കി…
ഗോപാൽ മേനോനെ കണ്ടമാത്രയിൽ പൂർവ വിദ്യാർഥികൾ ഭൂതകാലത്ത് ഇല്ലാത്ത ഒരു പരിചയം വർത്തമാനത്തിൽ എങ്ങിനെ പുതുക്കും എന്ന കൺഫ്യൂഷനിൽ ആയിരുന്നു.
അനാഛാദന കർമം നിർവഹിക്കാൻ സ്റ്റേജിൽകയറിയ ടോബിൻ പൂവിതളുകൾ വിതറിയ താലത്തിൽ നിന്ന് ബോ കെട്ടിയ കത്തിരി എടുത്ത് വിലങ്ങനെ കെട്ടിയ നാട അല്പം നാടകീയതയോടെ തന്നെ മുറിച്ചു. പിന്നീട് ഉള്ളിലെ ചെറിയ കർട്ടൻ വലിച്ചു നീക്കി.
ടോബിനോടൊപ്പം
സദസ്സ് മുഴുവൻ ഉള്ളിലേക്ക് വലിച്ച അവരുടെ ശ്വാസം പുറത്തേക്കു വിടാനാവാതെ ഒരു നിമിഷത്തേക്കെങ്കിലും…….. ഒരു നിമിഷമാണെങ്കിലും അതും ഒരു മൃത്യു തന്നെ.
ഹാളിന്റെ സൈഡിൽ ഉള്ള വലിയ സ്‌ക്രീനിൽ
കിഷൻ. അവന്റെ അച്ഛൻ അമ്മ..
കിഷൻ. പത്താം ക്ലാസ്സ് പരീക്ഷയ്ക്കു കുറച്ചുമുന്നെ സൂയിസൈഡ് ചെയ്ത അവരുടെ കൂട്ടുകാരൻ.. സ്കൂൾ ലീഡർ.. സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥി. ഓർക്കാൻ ഏറെയുണ്ടായിരുന്നു അവനെപ്പറ്റി.
ഉദ്ഘാടകൻ ടോബിൻ താൻ വെറുമൊരു മനോവിഭ്രാന്തിയിലല്ല എന്ന് ഉറപ്പുവരുത്താൻ തുടരെ തുടരെ കണ്ണുതിരുമ്മിനോക്കി.ആ ഫോട്ടോകൾ പ്രേതദൃശ്യങ്ങൾ പോലെ അയാളെ വിറളി പിടിപ്പിച്ചുകൊണ്ടിരുന്നു. വല്ലാത്തൊരു പരിഭ്രാന്തിയിൽ
അയാൾ തന്റെ സീറ്റിൽ പോയിരുന്നു.
ചടുലമായ നിറങ്ങളുടെ അലങ്കാരങ്ങൾ
മോട്ടിവേഷൻ സ്പീച്ച്… പ്ലേറ്റുകൾ നിറഞ്ഞു കവിഞ്ഞ സ്വാദിഷ്ഠമായ ലഞ്ച്.. ഇവന്റ് മേനേജ്‌മെന്റ്കാർ പടർന്നു പന്തലിച്ച ആ ഹാളിൽ നിന്ന് സ്വന്തം
റൂമിൽ അഭയം തേടിയ ടോബിനെ തേടി അല്പസമയത്തിനു ശേഷം ഗോപാൽ മേനോൻ എത്തി.വാതിൽ അടച്ചു കുറ്റിയിട്ട് അയാൾ ചോദിച്ചു.
“എന്ത് പറ്റി…ടോബിൻ
ഷാൽ ഐ ഫിക്സ് അ ഡ്രിങ്ക് ഫോർ
യു….എന്നിട്ട് നമുക്കൊന്ന് സംസാരിക്കണ്ടേ..”
“ഒത്തിരി കാലം മുന്നെ നടന്ന ഒരു കുട്ടിക്കളിയുടെ പേരിൽ എന്നെ ക്രൂശിക്കരുത് ഗോപാൽ…..”
“ഏയ്….അങ്ങയെ ക്രൂശിക്കെ..അതിനു ഞാൻ അശക്തനാണ് . ആ സംഭവം നടന്നതിനു ശേഷം എന്റെ ഏട്ടനെ അച്ഛൻ പോലും ഒരു നിമിഷം കുറ്റപ്പെടുത്തി…
ആ രാത്രിയാണ് അവൻ സൂയിസൈഡ് ചെയ്തത്. ഞാൻ അന്നൊരു വെറും ഏഴാം ക്ലാസ്സുകാരനാണ്.”
“ഞാൻ ചീത്ത കുട്ടിയല്ല….ഗോപു…
എല്ലാം ആ ടോബിൻ ആണ് ചെയ്തത്” എന്നെന്നോട് അവൻ അന്ന് പറഞ്ഞിരുന്നത് ഞാൻ ഓർക്കുന്നു..എന്താണതിന്റെ പൊരുൾ എന്ന് അന്നെനിക്ക് വ്യക്തമായി മനസ്സിലായിരുന്നില്ല..
പിറ്റേ ദിവസം ഞങ്ങളുടെ അച്ഛനും…….
അവന്റെ വേർപാട് അച്ഛനെ വല്ലാതെ തളർത്തി .
ഒരു നഷ്ടത്തിലും അച്ഛൻ അതിനുമുന്നെ അത്രയും ശൂന്യനായിട്ടില്ല.അവൻ ഞങ്ങളുടെ കൊച്ചുവീടിന്റെ പ്രതീക്ഷയായിരുന്നു… ”
“അമ്മ പിന്നെ ചിരിച്ചിട്ടൊ കരഞ്ഞിട്ടൊ ഞാൻ കണ്ടിട്ടില്ല. ദിവസങ്ങൾ ചെല്ലുന്തോറും അമ്മ മുഴുവനായും ഒരു സൈക്കോപാത്ത് ആയി മാറു കയായിരുന്നു.
പിന്നീടുള്ള ഗോപുവിന് അച്ഛനോ അമ്മയോ കൂടപ്പിറപ്പോ കൂട്ടുകാരോ ഒന്നും ഉണ്ടായിരുന്നില്ല…
പക്ഷെ ഇന്ന് ഞാൻ വളരെയധികം സുഹൃത്തുക്കളും അനുചരന്മാരും
ഉള്ള ഇവിടുത്തെ ശതകോടീശ്വരന്മാരിൽ ഒരാളായ ഗോപാൽ മേനോൻ ആണ്… ഈ ദിവസത്തിന് വേണ്ടിയാണ് ഞാൻ ജീവിച്ചത് തന്നെ.”
“ടോബിൻ എനിക്കിന്ന് പ്രാണപ്രതിഷ്ഠാ ദിനമാണ്…എന്റെ ക്ഷേത്രം ഇതാണ്. ഈ ഷെൽട്ടർ. എന്റെ ഈശ്വരന്മാരും ഇവരാണ്..ഞാൻ
തൃപ്തനാണ്.
പക്ഷേ എനിക്കറിയണം.അന്ന് എന്താണ് നടന്നതെന്ന്. അറിഞ്ഞേ ഒക്കു. അത് നീ തന്നെ പറയണം. എനിക്ക് പറഞ്ഞു തരാൻ വേറെ ആരും ഇല്ല. അവനെ കുറ്റവിമുക്തനാക്കാൻ നീയെന്ന കോടതിക്കെ കഴിയൂ… അവന്റെ ആത്‍മാവിനെങ്കിലും ശാന്തി കിട്ടട്ടെ….”
പതഞ്ഞു നുരയുന്ന ഗ്ലാസുകൾക്ക് മുന്നിൽ ടോബിൻ ഭൂതകാലം അടിയറവ് വെച്ചു.
എനിക്കെന്നും കിഷനോട് അസൂയയായിരുന്നു ഗോപാൽ..അവന്റെ മുന്നിൽ ഒരിക്കലും ഒന്നാമനാവാൻ എനിക്ക് കഴിഞ്ഞിരുന്നില്ല .
കുട്ടിത്തത്തിൽ നിന്ന് പുരുഷത്വത്തിലേക്കുള്ള പരിണാമത്തിനിടയിൽ മറ്റു പല താല്പര്യങ്ങളും എനിക്ക് കൂടി വന്നു. വിഷയാസക്തി നിറഞ്ഞ എന്റെ സങ്കൽപ്പങ്ങൾ അത്തരം കമ്പ്യൂട്ടർ ഡിസ്‌ക്കുകൾ തേടിനടന്നു. അവൻ ആ സമയത്ത് സ്പേസ് സയൻസിലെ വൈജ്ഞാനികൻ ആവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഐ ഐ എസ് സി നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്കുകാരനായ അവനോടു പ്രിൻസിപ്പൽ …
“എസ് എസ് എൽ സി പരീക്ഷയിലും റാങ്ക് വാങ്ങു…. സുവർണലിപി
യിൽ നിന്റെ പേര് ഈ സ്കൂളിൽ എഴുതിവെക്കും…”
എന്ന് അസംബ്ലിയിൽ വെച്ചു പറഞ്ഞു. അതും കൂടി കേട്ടപ്പോൾ എനിക്ക് കലിപ്പ് കൂടി.
മൗനത്തെ കൂട്ടുപിടിച്ച് ടോബിൻ ഒരുനിമിഷം ഗോപാലിനെ നോക്കി.
“കെട്ടി നിറഞ്ഞാടിയ വേഷമല്ലേ… അഴിയട്ടെ. പകയ്ക്കണ്ട..” ഗോപാലിന്റെ കണ്ണിൽ തീപന്തങ്ങൾ ജ്വലിച്ചു
പിറ്റേ ദിവസം ഞാൻ കണ്ടുകൊണ്ടിരുന്ന ഒരു സി ഡി അവനു കൊടുത്തിട്ടു പറഞ്ഞു..
“ഇത് ഫുൾ സ്പേസ് റിസർച്ച് ചെയ്യുന്നവരെ പ്പറ്റിയാണ്. എന്റെ പപ്പ അയച്ചുതന്നതാണ്. നിനക്ക് കാണാൻ പറ്റിയതാണ്…. കണ്ടിട്ട് മടക്കിത്തന്നാൽ മതി…”
അവന്റെ ബാഗിൽ അത് വെച്ചിട്ട് ഞാൻ ക്ലാസ്സ് ടീച്ചറോട് കംപ്ലയിന്റ് പറഞ്ഞു.
അവന് ഈയിടെയായി ഇത്തരം
ശീലമുണ്ടെന്നും പറഞ്ഞു. പ്രായം കൗമാരം,ടീച്ചർ അത് വിശ്വസിച്ചു.
ഉടനെ അവനെ ടീച്ചേർസ് റൂമിലേക്ക് വിളിപ്പിച്ച് ബാഗ് തുറന്ന് പരിശോധിച്ചു.
അവൻ,ഞാൻ നിർബന്ധിച്ചു അവനെക്കൊണ്ടത് വാങ്ങിപ്പിച്ചതാണെന്നു പറഞ്ഞുകൊണ്ടിരുന്നു. സ്കൂളിന് തന്നെ മോശമായത് കൊണ്ട് ടീച്ചേർസ് അത് കാര്യമാക്കാതിരിക്കാൻ ആവുന്നത് പറഞ്ഞു നോക്കി.
പക്ഷെ നിന്റെ അച്ഛനമ്മമാർ അതിന് തയ്യാറായില്ല.
അവർ സ്കൂളിൽ വന്നു എന്റെ അച്ഛനെയും അമ്മയെയും വിളിച്ചുവരുത്തണം എന്ന് നിർബന്ധം പിടിച്ചു… അവരെ
ദുബായിൽ നിന്ന് അതിനായി വരുത്തി.
പക്ഷേ ഞാൻ നിരപരാധിയാണെന്നു വരുത്തി തീർക്കാൻ എനിക്ക് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.കാരണം എന്റത്ര ധൈര്യം അവനില്ലായിരുന്നു പാവമായിരുന്നു കിഷൻ. പിന്നെ എന്റെ പേരെന്റ്സിന് സ്കൂളിൽ നല്ല ഇൻഫ്ലുൻസും ഉണ്ടായിരുന്നു… ”
“സ്കൂളിനെ നടുക്കിയ ഒരു സംഭവമായിരുന്നു അത്.. പത്രങ്ങളിൽ ഒന്നിലും വരാതിരിക്കാൻ സ്കൂളധികൃതർ അന്ന് ആവുന്നത് ശ്രമിച്ചു… ച്ചു..”
അപ്പോഴേക്കും ടോബിൻ കുഴഞ്ഞിരുന്നു.
പെട്ടെന്ന് റൂം ബെൽ അടിച്ചു… ഹരിയായിരുന്നു പുറത്ത്.
“ഹരി… ഇനി നിന്റെ ഊഴമാണ്… ഗുഡ് ലക്ക്..”
നിർവികാരനായി ഗോപാൽ പുറത്തേക്കു നടന്നു.
ഹരി ഒരിക്കലും ഒറ്റില്ല…ചതിക്കില്ല. പരസ്പരം അനാഥരെ സനാഥരാക്കിയ ഒരു സൗഹൃദമാണ് അവർക്കിടയിൽ..
കർണൻ കൊല്ലപ്പെട്ടരാത്രി യുധിഷ്ഠിരൻ കൃഷ്‌ണാർജുനൻമാരോടുകൂടി യുദ്ധക്കളത്തിൽപോയി വാർത്തയുടെ വിശ്വാസ്യത ബോധ്യപ്പെട്ടതിനുശേഷം കൃഷ്ണനോട് പറയുന്നുണ്ട്… “പതിമൂന്നുകൊല്ലം ഉറക്കമില്ലാതെ.. നന്നേ കഷ്ടപ്പെട്ട ഞങ്ങൾക്ക് ഇന്ന് രാത്രി…ഹേ..മഹാഭുജാ..അങ്ങയുടെ പ്രസാദത്താൽ സുഖമായുറങ്ങാറായി”.
ലത മണ്ടോടി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ശ്രീമതി ലത മണ്ടോടി ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി കഥകളെഴുതാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു കൂട്ടായ്മയുടെ അക്ഷരങ്ങൾ എന്ന മാഗസിനിന്റെ സബ് എഡിറ്റർ ആണ്.. കഥകളുടെ ആദ്യസമാഹാരം പണിപ്പുരയിലാണ്.
മിന്നു സൽജിത്ത്
നിന്റെ കിനാക്കൾക്ക് ഏഴുനിറങ്ങൾ
ഉണ്ടായിരുന്ന കാലത്ത്
ഞാനൊരു അഴകാർന്ന
കുഞ്ഞുപക്കിയായിരുന്നു…
നിന്റെ പ്രണയത്തിന്റെ നിറങ്ങളും പൂക്കളും തേടിപറന്ന ഒരു ഓണത്തുമ്പി……
നിന്റെ വെള്ളാരം കണ്ണുകളെ പ്രണയിച്ച,
നിന്റെ ആത്മാവിന്റെ കയങ്ങളിലേക്ക്
തുമ്പപൂക്കളും നറുവെൺ നിലാവിന്റെ
വെട്ടവും തേടി പാറിപറന്നൊരു പക്കി.
പിന്നെയൊരു ഓണക്കാലത്തു
മഴപെയ്തു നിറഞ്ഞൊരീ പുഴയരികിൽ
നിന്നെയും കാത്തു നിൽക്കവേ,
നിന്നെത്തലോടി എന്നിലേക്ക് വീശിയ
ഒരു കാറ്റിലകപ്പെട്ട് ചിറകൊടിഞ്ഞു
മരണപ്പെട്ട നിന്റെ സ്വന്തം പക്കി…
ഇന്ന് വീണ്ടുമൊരു ഓണക്കാലത്തു
നിന്നെ തേടിവരാൻ പിറവിയെടുക്കുമൊരു കുഞ്ഞുപക്കി.
മിന്നു സൽജിത്ത്
ഡോക്ടർ എ. സി. രാജീവ് കുമാർ
കർക്കിടകത്തിലെ തിരുവോണ നാളിൽ പരിപ്പും പപ്പടവും ഓണ വിഭവങ്ങളുമായി ഊണൊരുക്കുന്നതു മുതൽ ഓണം മനസ്സിൽ കുടിയേറും. പുത്തനുടുപ്പും ഓണ വിരുന്നും ഓണക്കളികളും നൽകുന്ന ഉൾ പുളകം കുട്ടി മനസ്സിൽ ഉത്സവമേളം ഒരുക്കും.അത്തം മുതൽ ഗ്രാമ പ്രദേശത്ത് ലഭിക്കുന്ന സാധാരണ പൂക്കൾ കൊണ്ട് പൂക്കളം തീർക്കുന്നത് തന്നെ തുടക്കം.
ബന്ധുക്കൾ എല്ലാം എത്തുന്ന ഓണ അവധി.
ഊഞ്ഞാൽ തന്നെ ആദ്യം. ഇന്നത്തെ പോലെ കയറോ വടമോ ഒന്നും ഇല്ല. മരത്തിൽ പടർന്നു കയറിയിട്ടുള്ള ഊഞ്ഞാൽ വള്ളി കൊണ്ടാണ് ഊഞ്ഞാൽ കെട്ടുക.
പകിട കളി, തായം കളി,
ഒന്ന് നാല് ആറ് പന്ത്രണ്ടു എന്നിങ്ങനെ അടയാളം ഉള്ള തടി കൊണ്ടോ ഓട് കൊണ്ടോ ഉള്ള രണ്ട് പകിടകൾ. കളം വരച്ചത്. പകിട ഉരുട്ടി നിലത്തു ഉരുളൽ നിൽക്കുമ്പോൾ കിട്ടുന്ന സംഖ്യ, രണ്ട് പകിടയിലും ഒന്ന് വീതം എങ്കിൽ രണ്ട് ചൂത് ആദ്യ കളത്തിൽ കയറാം. ഒന്നിൽ മൂന്നും മറ്റതിൽ ഒന്നും എങ്കിൽ ഒരു ചൂത് കയറി മൂന്ന് കളം വെയ്ക്കാം. ഇങ്ങനെ നാലു ചൂതും കയറി ഇറങ്ങുക. ഏറെ നേരം നാലു പേർക്ക് കളിക്കാൻ ഉള്ള അവസരം.
ഇതേ പോലെ ഓല മടൽ ചെത്തി ഉണ്ടാക്കുന്ന തായം എണ്ണം കുറവുള്ള കളം വരച്ചുള്ള കളിയും ഉണ്ട്.
കുടു കുടു കളി, തുമ്പി തുള്ളൽ, ഏത് കയ്യിൽ പഴുക്ക എന്ന പാസിങ് ദി പാർസൽ പോലുള്ള കളി ഒക്കെ ആയിരുന്നു ഞങ്ങളുടെ ഒക്കെ കാലത്തെ ഓണക്കളികൾ.
മുതിർന്നവർ ചതുരംഗം കളിക്കുമായിരുന്നു. വാഴത്തട പല വലിപ്പത്തിൽ കനത്തിൽ മുറിച്ചതാണ് ചൂത്.
കടുവാ കളിയും കുതിരകളിയും ആയി ചെണ്ട മേളങ്ങളോടെ ചിലർ വീടുകളിൽ കയറി ഇറങ്ങും.
നാലാം ഓണം വരെ നാടാകെ ആരവം, ആർപ്പ് വിളികൾ കൊണ്ട് മുഖരിതമാകും.
ഡോക്ടർ എ. സി. രാജീവ് കുമാർ : – ആയുർവേദ ചികിത്സാ രംഗത്ത് അമ്പത് വർഷം. മഹാത്മാഗാന്ധി സർവകലാശാലാ സെനറ്റ്, ഫാക്കൽറ്റി, എക്സ്പെർട്ട് കമ്മിറ്റി അംഗം, ജെ സി ഐ സോൺ ട്രൈനർ, കനിവ് പാലിയേറ്റീവ് കെയർ ഡയറക്ടർ ബോർഡ് അംഗം, പുഷ്പഗിരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ അംഗം, അശ്വതിഭവൻ ചികിത്സനിലയം ഡയറക്ടർ.
വിശാഖ് എസ് രാജ്
യുദ്ധങ്ങളുടെ നടത്തിപ്പിന് മാത്രമായി
കുറച്ചു ദ്വീപുകൾ വേണം.
എത്ര വലിയ പട്ടാളത്തെയും
ഒന്നിലധികം യുദ്ധങ്ങളെയും
താങ്ങാൻ കെൽപ്പുള്ളവ.
രാഷ്ട്രത്തലവന്മാർ
സൈന്യങ്ങളുമായി
ദ്വീപുകളിലേക്ക് പുറപ്പെടണം.
അവിടുന്നൊരു ബോംബിട്ടാൽ
ഞങ്ങളുടെ ആശുപത്രികളിൽ,
സ്‌കൂളുകളിൽ, അടുക്കളകളിൽ
വന്നു വീഴരുത്.
വെടിയുതിർത്താൽ
ഞങ്ങളുടെ നെറ്റി
തുളയ്ക്കുകയുമരുത്.
നിങ്ങൾ സമയമെടുത്ത്
പോരടിച്ചുകൊള്ളുക.
കാലിയായ ആയുധങ്ങൾ
കടലിലെറിഞ്ഞ ശേഷം മാത്രം
മടങ്ങി വരുക.
വിശാഖ് എസ് രാജ് : – കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് താമസിക്കുന്നു. സ്‌കൂൾകാലം മുതൽ കഥകളും കവിതകളും എഴുതുന്നു. മാതൃഭൂമി, സമകാലിക മലയാളം, മൂല്യശ്രുതി, കലാപൂർണ്ണ തുടങ്ങിയ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരസ്പരം മാസികയുടെ ആറാമത് കരുണാകരൻകുട്ടി സ്മാരക കഥാ പുരസ്കാരം , മൺസൂൺ കഥാ പുരസ്‌കാരം (2022) എന്നിവയ്ക്ക് അർഹനായി.