ജോസ് ജെ വെടികാട്ട്
അവൾ ചില മാമൂലുകളും പ്രത്യേക ഇഷ്ടാനിഷ്ടങ്ങളും മുറുകെ പിടിക്കുന്നു,
അവൾ ഒരു പ്രേമ കഥയിലെ യാഥാസ്ഥിതിക നായികയായി മാറി, യാഥാസ്ഥിതിക നായിക ആയിരിക്കെ തികച്ചും സ്വാർത്ഥപരമായി അവൾ അവളുടെ പ്രണയത്തിൽ യാഥാസ്ഥിതിക പരമാധികാരി ചമയാൻ വ്യഗ്രത കാട്ടുന്നു!
രതിയിലെ അഹത്തിന്റെ നഷ്ടം അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് !
എന്നാൽ ആ നഷ്ടം ധീരന്മാരും ധീരകളും അതിജീവിക്കുന്നു . പക്ഷേ അവൾക്ക് അത് അപ്രാപ്യം, കാരണം അവൾ ഒറ്റപ്പെട്ട ഒരു ദ്വീപാണ്!
ഡേറ്റിങ്ങിൽ തന്റെ കന്യകാത്വം
നഷ്ടപ്പെടാൻ അവൾ അനുവദിക്കില്ല, അവളുടെ ധാർമികതയോടുള്ള കൂറല്ല അത്, മറിച്ച് എന്തും വിസമ്മതിക്കാനുള്ള
അവളുടെ സ്വഭാവത്തിന്റെ പ്രത്യേകതയാണ്, അവളുട മിഥ്യാഭിമാനമാണ്!
എന്തിലും അന്വേഷണം പുലർത്തുന്ന അവൾക്ക് സമൂഹവും അന്വേഷണാത്മകമാണ്, അവളുടെ വ്യക്തി കാര്യങ്ങളിൽ പോലും!
ആൾക്കൂട്ടത്തിൽ തനിച്ചാകുന്നത് സാധ്യതയാണ്കുറുക്കുവഴിക്കാരിയായ അവൾക്ക് അല്ലാതെ അത് മൗലികമല്ല!
മൗലികമായി ആൾക്കൂട്ടത്തിൽ തനിച്ചാകണമെങ്കിൽ ആദ്യം ആൾക്കൂട്ടത്തിന്റെ അടിയൊഴുക്കുകൾ അറിയണം,,!
സമൂഹം അവളെ ഭ്രാന്തി എന്ന് വിളിച്ചു,
അവളുടെ തനിച്ചാകൽ സഹവാസത്തിൽ സഹകരണം
ഇല്ലായ്മയാണ്!
അവളുടെ കാമുകൻ അവളെ നിരസിച്ച് ഒരു യശസ്സുള്ള സ്ത്രീയുമായി വിവാഹത്തിന് തയ്യാറായി!
അവളെ വിവാഹം കഴിക്കാൻ ആരും മുമ്പോട്ട് വന്നില്ല കാരണം അവൾ ഭ്രാന്തി എന്ന് മുദ്ര അടിക്കപ്പെട്ടവൾ ആണ്!
തന്റെ കാമുകൻ എല്ലാ അർത്ഥതലങ്ങളിലും തന്റേതുമാത്രം എന്ന ചിന്താഗതി, സ്വയം ക്ഷിപ്ര കോപത്തിലേക്ക് നയിക്കപ്പെടുന്ന അവളുടെ പിടിവാശികൾ ഇവയെല്ലാം സമൂഹം അവൾക്ക് ഭ്രാന്ത് വിധിക്കാൻ കാരണമാണ്!
കാമുകനെ കൊണ്ട് അമിതവ്യയം ചെയ്യിക്കൽ, അവളുടെ കരുതലില്ലാത്ത പണം ചെലവഴിക്കൽ തുടങ്ങിയ സ്വഭാവങ്ങളോടുകൂടി അവൾ എങ്ങനെ ഒരു കുടുംബത്തെ പോറ്റും? സമൂഹ സ്വീകാര്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന അവളുടെ ഏത് കാര്യവും
അവളെ സമൂഹം ഭ്രാന്തി ആയി ചിത്രീകരിക്കാൻ കാരണമായി,
ആൾക്കൂട്ടത്തിൽ ഉള്ളവരുടെയും ആൾക്കൂട്ടത്തിൽ തനിച്ചാകുന്നവരുടെയും അടിയൊഴുക്കുകൾ ഒന്ന് തന്നെയാണ്!
അത് മനസ്സിലാക്കി പ്രവർത്തിക്കുന്നവർക്കേ ആൾക്കൂട്ടത്തിൽ ഉള്ളവരുടെ മനസ്സിൽ സ്ഥാനമുള്ളൂ! അതു മനസ്സിലാക്കാനുള്ള സുബോധം അവൾക്ക് ഇല്ല,
ഈ സുബോധം ഇല്ലായ്മ ഒരുപക്ഷേ സമൂഹത്തിന്റെ ആവശ്യം ആയിരിക്കാം!
അതു മനസ്സിലാക്കാതെ സ്വകാര്യ ദുഃഖങ്ങളിൽ നിയന്ത്രിക്കാനാവാത്ത വികാരങ്ങളാൽ അവൾ കോപിക്കുന്നു!
ആരെയും വശീകരിക്കാൻ പോകുന്ന അവളുടെ സൗന്ദര്യം മാത്രം കൊണ്ടാണ് അവൾ പ്രേമത്തിൽ ഉൾപ്പെട്ടത്,
കന്നി പ്രണയത്തിന്റെ മധുരവും
അതിനൊപ്പം, ഉണ്ടായിരുന്നു,!
അവളുടെ അജ്ഞതയിൽ സ്വയം തിരുത്താൻ അവൾ ഇഷ്ടപ്പെട്ടില്ല ആർത്തിയോടെ സ്വന്തം പക്ഷം സ്ഥാപിക്കാൻ അവൾ ഉദ്യമിച്ചു!
സമൂഹമവളെ ഭ്രാന്തിഎന്ന് വിളിച്ചാലും
അവൾ നിഷ്കളങ്കയാണ് പാവമാണ് കഴമ്പില്ലാത്തവളാണ്.
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .



പിങ്കി എസ്
തിരുവോണത്തലേന്ന് പതിവുപോലെ ഈയപ്പൻ രണ്ട് ജവാൻ ഫുൾ വാങ്ങി വീട്ടിലേക്കുള്ള വഴിയിൽ നടക്കുകയായിരുന്നു. വഴിമധ്യേ രാജവേഷത്തിൽ ആരോ നിൽക്കുന്നു.
ഈയപ്പൻ ഒന്ന് സൂക്ഷിച്ചു നോക്കി.
“ഇതെന്താ… ‘ആട് 4’ ഇറങ്ങിയോ? അതിലും ഷാജിപ്പാപ്പന് രാജാവിന്റെ വേഷമുണ്ടോ?”
ആ രൂപം ഒന്ന് കണ്ണുരുട്ടി.
“ഷാജിപ്പാപ്പനല്ലടാ… ദേ, ‘മാവേലി കൊമ്പത്ത്’ ഷൂട്ടിംഗ് കഴിഞ്ഞ് വന്ന ഇന്നസെന്റാടാ!”
ഈയപ്പന്റെ കണ്ണ് വിടർന്നു.
“എന്റെ ഇന്നച്ചാ… എത്ര നാളായി കണ്ടിട്ട്! ഇപ്പോ സിനിമയൊന്നും ഇല്ലേ?”
ഇന്നസെന്റ് ഒന്നും മിണ്ടാതെ ഈയപ്പന്റെ ചെവിയിൽ കയറി പിടിച്ചു.
“എനിക്ക് സിനിമയിൽ അവസരം തരാൻ വേണ്ടിയല്ല നിന്നെ കണ്ടപ്പോൾ ഞാൻ നിന്നത്…”
ചെവി ഒന്നുകൂടി നന്നായി തിരിച്ച്…
“എല്ലാ വർഷവും ഇതേ പരിപാടി… വെള്ളമടി, വാള് വയ്ക്കൽ, ഓഫ് ആകൽ, തിരുവോണത്തിന് ഉച്ചയ്ക്ക് എഴുന്നേൽക്കൽ… പിന്നെ വീണ്ടും അടിച്ച് ഫ്ലാറ്റ്! ഇത്തവണ മുതൽ നീ കുടിക്കില്ല. വാങ്ങിയ കുപ്പി ഇങ്ങ് എടുക്ക്, ഈയപ്പാ!”
മനസ്സില്ലാമനസ്സോടെ ഈയപ്പൻ രണ്ട് ജവാൻ ഫുള്ളും നീട്ടിക്കൊടുത്തു.
“എന്നാലും ഇത് ഇത്തിരി കഷ്ടമുണ്ട്…” എന്ന് പിറുപിറുത്തു.
കുപ്പി വാങ്ങിയ ശേഷം ഇന്നസെന്റ് വീണ്ടും പറഞ്ഞു.
“ഇനി മേലാൽ നീ അടിച്ച് ഫ്ലാറ്റായെന്ന് അറിഞ്ഞാൽ നിന്റെ ചന്തി ഞാൻ അടിച്ച് പൊട്ടിക്കും! വീട്ടിലേക്ക് വേണ്ട സാധനങ്ങളൊക്കെ വാങ്ങി വേഗം വീട്ടിൽ പോ…”
ചെവിയിൽ നിന്നുള്ള പിടി വിട്ടതും…
പി.ടി. ഉഷ പോലും തോറ്റുപോകുന്ന സ്പീഡിൽ ഈയപ്പൻ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.
ഈയപ്പൻ കണ്ണിൽ നിന്നു മറഞ്ഞപ്പോൾ ആ രാജവേഷധാരി ഒന്ന് നെടുവീർപ്പിട്ടു.
“ഇന്നസെന്റ് മരിച്ചിട്ട് മൂന്ന് വർഷമായി… അതുപോലും ഇവൻ അറിഞ്ഞിട്ടില്ല! മാവേലിയെ കണ്ടിട്ട് ‘ഷാജിപ്പാപ്പൻ’ എന്ന് വിളിച്ച ആദ്യ മലയാളി ഇവനാവും… ഇനിയും എന്തൊക്കെയാണോ കാണാൻ കിടക്കുന്നത്…”
അതും പറഞ്ഞ് ആ രൂപം പതുക്കെ അപ്രത്യക്ഷമായി.
പിങ്കി എസ്
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ബാങ്കിംഗ് ദേശസാൽക്കരണത്തിന്റെ 52-ാം വാർഷികത്തോടനുബന്ധിച്ച് ഊർജ്ജസ്വല ബാങ്കിംഗ്, ഊർജ്ജസ്വല ഭാരതം എന്ന വിഷയത്തെ മുൻനിർത്തി രാജ്യത്തെ പ്രഗൽഭമതികളെ ഉൾക്കൊള്ളിച്ച് AlBEA നടത്തിയ ഒരു മാസം സെമിനാർ പ്രബന്ധങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പുസ്തകമാക്കിയിട്ടുണ്ട്.



സുകുമാരൻ കൂത്താട്ടുകുളം
കർക്കിടകപ്പെയ്ത്തു കഴിഞ്ഞാലസ്യം നീങ്ങീ-
ട്ടാമോദത്തോടെ വരും ചിങ്ങത്തിനു കൂട്ടായ്
വേലിയ്ക്കൽ നിൽക്കുന്നൊരു വീണ്ടപ്പു നോക്കിയി-
ന്നാരേലുമീവഴിയിൽ വരുമെന്നൊരുതോന്നൽ
കളയെല്ലാം ദൂരെ കളഞ്ഞിട്ടു പോലും
തൊടിയിൽ ചെറു ചിരിയോടൊതുങ്ങുന്നു തുമ്പ
അത്തം തൊട്ടെണ്ണുന്നു പത്തുനാളായി
കുഞ്ഞിളം കൈ നുള്ളാൻ വരുമെന്നൊരു തോന്നൽ
ചെഞ്ചോര നിറമോലും ചെത്തിപ്പൂ നിന്നൂ
ചേലിലൊരുക്കുന്ന പൂക്കളം കാണാൻ
കൊച്ചരിപ്പല്ലുകൾ കാട്ടിച്ചിരിച്ചാ
കുഞ്ഞരിപ്പൂവിനുമാഹ്ളാദമായി
ചോണനുറുമ്പിനുമാമോദമായി
ഉറുമ്പൂട്ടാനെത്തുന്ന നാളണഞ്ഞല്ലോ
ഓണത്തുമ്പികൾ പാറി നടന്നു
ഊഞ്ഞാലാട്ടത്തിൻ ചാരുതയോടെ
പൂവട്ടികളേന്തുന്നൊരു ബാലകരിന്നില്ലാ
പൂക്കൈത പൂക്കുന്നൊരു തോട്ടിറമ്പില്ലാ
പൂക്കളം മത്സരവേദികളിലുമായി
പൂക്കളും നാടനല്ലാതായി മാറി
നിഷ്ക്കള ബാല്യത്തിൻ നിറപുഞ്ചിരി പോയി
നിർമ്മല സ്നേഹക്കളിക്കൂട്ടും പോയി
ഉദ്യാനം ചിട്ടയിൽ ചട്ടിയിലായി
പൂക്കില്ല കായ്ക്കില്ലഴുക്കാകും മുറ്റം
മുറ്റം വഴിയും വെടിപ്പായടിച്ചു
മാവേലിമന്നനെ കാത്തെന്ന പോലെ
വഴിക്കണ്ണുമായ് നില്പൂ വൃദ്ധമാതാക്കൾ
മക്കളീ ഓണത്തിനെങ്ങാനും വരുമോ
സുകുമാരൻ കൂത്താട്ടുകുളം: – കോളേജ് വിദ്യാഭ്യാസ വകുപ്പിൽ സൂപ്രണ്ടായിരിക്കെ സർവ്വീസിൽ നിന്നും പെൻഷൻ പറ്റി. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ കാവ്യോപാസന – കവിതാ സമാഹാരം (2015 മാർച്ച് ), മോഹപ്പക്ഷികൾ – കവിതാ സമാഹാരം (2016 ജനുവരി ), പുഴമനസ്സ് – കവിതാ സമാഹാരം (2020 ജനുവരി), ബോൺസായികൾ – കവിതാ സമാഹാരം (2024 ജനുവരി), ബാഷ്പാഞ്ജലി – കഥാസമാഹാരം (2025 ഓഗസ്റ്റ്), കാവ്യാഞ്ജലി – ഭജന /ഭക്തി ഗാനങ്ങൾ (2026 മാർച്ച് 31) . തൻ്റെ ഏഴാമത്തെ പുസ്തകം എറണാകുളം ലോകോളേജിൽ വച്ച് ഓഗസ്റ്റ് 30 -ാം തീയതി പ്രകാശനം ചെയ്യുന്നു. വിശ്വദേവൻ അവാർഡ് , വിശ്വകർമ്മകൾച്ചറൽ ട്രസ്റ്റ് അവാർഡ്, വേദവ്യാസ പുരസ്കാരം , അംബേദ്‌കർ ഫെല്ലോഷിപ്പ്, പരിസ്ഥിതിക്കവിതാ പുരസ്ക്കാരം, മേഖലാ റസിഡൻ്റ്സ് അസ്സോസിയേഷൻ പുരസ്കാരം , കവിതാ പുരസ്കാരം – വികാസ് Ekm , വിശ്വകർമ്മ ശ്രേഷ്ഠ പുരസ്കാരം, കവിതാ പുരസ്കാരം – EldersForum .തിരുവനന്തപുരം, അക്ഷര കേരളം സാഹിത്യ പുരസ്കാരം – ഓണവില്ല്, ജെ. ഫൗണ്ടേഷൻ എൻഡോവ്മെൻ്റ് ഇലഞ്ഞി തുടങ്ങിയ അംഗീകാരങ്ങൾ കരസ്ഥമാക്കി.
സുകുമാരൻ കെ എൻ
കരിവേലിൽ വീട്
കൂത്താട്ടുകുളം പി ഒ
686662
ph.9961704598
സുനിൽ മറ്റക്കര
നമ്മുടെ നാട്ടിൽ അധികരിച്ചുവരുന്ന ദുരന്തങ്ങൾ ,പ്രത്യേകിച്ചും മഴക്കാലമാവുമ്പോൾ .ഉരുൾ പൊട്ടൽ ,മലവെള്ള പാച്ചിൽ ,മലയിടിച്ചിൽ, വെള്ളപ്പൊക്കം,കൊടുംകാറ്റ് എന്നീ തരങ്ങളിൽ ഉള്ള പ്രകൃതിക്ഷോഭങ്ങൾ കൊണ്ടു കേരളജനത ഇന്ന് ഭീതിയുടെ വക്കിലാണ്.ഏതു നിമിഷവും എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത അവസ്ഥയിൽ ആണ് ജനജീവിതം. എൽനിനോ പ്രതിഭാസവും ,ചക്രവാതചുഴിയും മറ്റു കാലാവസ്ഥാ വ്യതിയാനങ്ങളും സ്വച്ഛ ജീവിതത്തിനു ഭംഗം വരുത്തുന്നു, പ്രത്യേകിച്ചും മലയോര പ്രദേശങ്ങൾ ,തീരദേശങ്ങൾ ,കുട്ടനാടുപോലുള്ള സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന പ്രേദേശങ്ങൾ,ഇവിടെയെക്കെയുള്ള മനുഷ്യ ജീവനുകൾ ,മൃഗ സമ്പത്തുകൾ നഷ്ടപ്പെടുകയും ,കാർഷികവിളനാശം സംഭവിക്കുകയും ചെയ്യുന്നു ,ഈ അപരിഹാര്യമായ നഷ്ടങ്ങൾ നമുക്കും നമ്മുടെ നാടിനും താങ്ങാവുന്നതിനപ്പുറം ആണ് ,അടിക്കടിയുണ്ടാകുന്ന ഇത്തരം ദുരന്തങ്ങളാൽ സംസ്ഥാനം സാമ്പത്തികമായി പിന്നോക്കം പോകുകയും നാടിൻറെ വികസനത്തിനും പുരോഗതിക്കു മാന്ത്യം ഭവിക്കുകയും ചെയ്യുന്നു .
ഒരുപാടു ജനങ്ങൾ അനുഭവിക്കുന്ന ഈ വിധമുള്ള കഷ്ടതകൾക്ക് അറുതി വരുത്തേണ്ടത് അത്യാവശ്യമല്ലേ? മഴയെ കുറ്റം പറഞ്ഞുകൊണ്ട് മലയാള മാധ്യമങ്ങൾ “ദുരന്തപെയ്ത്തു” എന്നതു പോലെയുള്ള തലക്കെട്ടുകളോടെ ആവേശപൂർവം വാർത്തകൾ നൽകി ആഘോഷമാക്കുന്ന കാഴ്ചകൾ നമ്മുടെ മുന്നിൽ ഉണ്ട് . ജീവിക്കുവാനായി മലകയറിയ നിഷ്കളങ്കരായ മലയോര കർഷകരുടെ ജീവൻ മണ്ണിൽ പുതഞ്ഞു നഷ്ടമാവുമ്പോൾ ,മത്സ്യബന്ധനത്തിന് പോകുന്ന മൽസ്യ തൊഴിലാളികളുടെ ജീവൻ കടലെടുക്കുമ്പോൾ,
വെള്ളക്കെട്ടുകളിൽ മുങ്ങി മരിക്കുന്നവരുടെ എണ്ണം പെരുകുമ്പോൾ ദുരന്തങ്ങളെ നവമാധ്യമങ്ങളിൽ വിറ്റു കാശാക്കുന്ന ദുരന്ത ജന്മങ്ങളും ഏറിവരുന്നു . സർക്കാരും ജനങ്ങളും ,സന്നദ്ധ സംഘടനകളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട് എന്നത് ശ്ളാഘനീയം തന്നെ .എന്നിരുന്നാലും ഒരു കൂട്ടം ജനങ്ങൾ മാനത്തു മഴക്കാറുകണ്ടാൽ ഉടൻ എല്ലാം ഇട്ടെറിഞ്ഞു ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തേണ്ടുന്ന ഗതികേട് എത്ര ഭീതിതമാണ് മറ്റുള്ളവരെ പോലെ അവർക്കും ഇവിടെ ജീവിക്കുവാൻ അവകാശമില്ലേ ?സ്വസ്ഥ ജീവിതം ഇവർക്ക് ഇന്നന്യമായിരിക്കുന്നു .
സർക്കാർ അവർക്കു നഷ്ടപരിഹാരം നൽകും എന്നുപറയുന്നു, നൽകിയിട്ടുമുണ്ട് ,പക്ഷെ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് ,കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് ഈ നഷ്ടപരിഹാരം എന്താശ്വാസമാണ് നൽകുന്നത് ,എല്ലാവർഷവും ദുരന്തങ്ങൾ ആവർത്തിക്കുന്നു ,ഭരണകൂടം പതിവുപോലെ പ്രഖ്യാപനങ്ങൾ നടത്തും അതിന്റെ ആയുസ്സ് അടുത്ത പ്രളയം വരെ മാത്രം .ഇതൊന്നുമല്ല കാര്യം ജനങ്ങളുടെ തലക്കുമുകളിൽ ഡെമോക്ലീസിന്റെ വാളുപോലെ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള ഭയം നിലനിൽക്കുന്നു. .രക്ഷാപ്രവർത്തനത്തിന് സർക്കാർ സംവിധാനങ്ങളും സൈനികരും മൽസ്യ തൊഴിലാളികളും ,സന്നദ്ധ പ്രവര്ത്തകരും ഉണ്ട് കൂടാതെ നഷ്ടപരിഹാരം നൽകുവാൻ ഖജനാവിലെ നികുതിപ്പണവും സർക്കാരിനുണ്ട് ,അത് എങ്ങിനെ ചെലവഴിക്കണം എന്ന് ജനങ്ങളോട് ചോദിക്കേണ്ട ആവശ്യം ജനാധിപത്യ സർക്കാരുകൾക്കില്ലാത്തതുകൊണ്ട് അവർക്ക്
ഇഷ്ടം പോലെ ചിലവാക്കുവാനൊക്കും .പക്ഷെ നഷ്ടപ്പെട്ട ജീവനുകൾക്ക് ഇതൊന്നും പകരമാവില്ല ,ഭാഗികമായെങ്കിലും ദുരന്തങ്ങൾ മനുഷ്യസൃഷ്ടിയാണെന്നു മാധ്യമങ്ങളും വിദഗ്ധരും പലവുരു ചൂണ്ടിക്കാണിച്ചിട്ടും ഇതിന്റെ മൂലകാരണങ്ങളെയും കാരണ ഭൂതന്മാരെയും കണ്ടുപിടിച്ചു നിയമപ്രകാരം നടപടികൾ എടുക്കുക എന്നതല്ലേ ശ്വാശ്വതമായ പരിഹാരം. ഇത് ദുരന്തങ്ങളുടെ തനിയാവർത്തനങ്ങൾ ഉണ്ടാകാതിരിക്കുവാൻ ഒരു പരിധിവരെ സാധ്യമാകും എന്ന് അനുമാനിക്കാം .എല്ലാം അറിയാമെങ്കിലും ഭരണകൂടം അന്ധബധിരത ബാധിച്ചു ഇരിക്കുന്നതാണോ അവഗണിക്കുന്നതാണോ എന്ന സംശയം അവരുടെ ഈ നിഷ്ക്രിയത ജനങ്ങളിൽ ജനിപ്പിച്ചേക്കാം .
അതി പ്രഗത്ഭരായ രണ്ടു മഹത് വ്യക്തികൾ യശ്ശ:ശരീരനായ ശ്രീ മാധവ് ഗാഡ്ഗിൽ ,ശ്രീ കസ്തൂരി രംഗൻ എന്നിവർ പലതവണ മുന്നറിയിപ്പുകൾ തന്നു ,പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തിയപ്പോൾ അതിനെ ചവറ്റുകൊട്ടയിൽ എറിയുകയും അതിനെതിരെ പ്രമേയം പാസാക്കുകയും ,ജനങ്ങളെ സംഘടിപ്പിച്ചു സമരം നടത്തി ആ മഹാന്മാരെ അധിക്ഷേപിച്ചആളുകൾക്ക് അതിനു നേതൃത്വം നൽകിയവർക്ക് തിരിച്ചു നൽകാനാവുമോ ഈ നഷ്ടപ്പെട്ട ജീവനുകൾ ? അവർക്കു നഷ്ടമായ അവരുടെ സ്വത്തുക്കൾ? ,അവരുടെ പൂർവികർ ഉറങ്ങുന്ന മണ്ണ് ഇതൊക്കെ അവർക്കു അതേപടി തിരിച്ചു നൽകുവാൻ പറ്റുമോ ?. നഷ്ടപരിഹാരമായി കിട്ടുന്ന പച്ചനോട്ടുകൾക്കു അവരുടെ ദുഃഖം അകറ്റുവാൻ ഒക്കുമോ .
പ്രളയമോ മറ്റു ദുരന്തങ്ങളോ ഉണ്ടാവുമ്പോൾ വിദഗ്ദ്ധർക്കെതിരെയുള്ള പടക്കു ,വെടിമരുന്നിട്ടു ആളിക്കത്തിക്കുന്ന മഹാന്മാർ മാളത്തിൽ ഒളിക്കും ,ജനങ്ങളുടെ സുരക്ഷക്കുവേണ്ടിയുള്ള പരിസ്ഥിതി സംബന്ധമായ നടപടികൾ സർക്കാർ ഭാഗത്തുനിന്നും ഉണ്ടാവുമ്പോൾ ഫണം വിടർത്തും ഇക്കൂട്ടർ ,ഇവരെയാണ് സൂക്ഷിക്കേണ്ടത് അത്യന്തം അപകടകാരികൾ ആയ ഇവർ ജനങ്ങളുടെ നന്മയെ അല്ല ആഗ്രഹിക്കുന്നത് ,അവരുടെ ഒക്കെ സ്വകാര്യ താല്പര്യങ്ങളെ അല്ലെങ്കിൽ കച്ചവട താല്പര്യത്തെ ജനങ്ങളെ രക്തസാക്ഷികൾ ആക്കി കാത്തുസൂക്ഷിക്കുക എന്നതാണീ വക്ര ബുദ്ധികളുടെ ആവശ്യം . സാമാന്യ ജനങ്ങളുടെ തലക്കുമുകളിലും പുരക്കുമുകളിലും മരണം വാ പിളർന്നിരിക്കുമ്പോൾ സ്വാർത്ഥ താൽപ്പര്യങ്ങളും ധനാർത്തിയും പെരുത്ത ഇക്കൂട്ടരുടെ വാക്കുകൾ അവഗണിച്ചു അവനവനു ശരിയായത് എന്തെന്ന് മനസ്സിലാക്കി പ്രവർത്തിക്കാൻ ജനങ്ങൾ തയ്യാറാവുക , .ചിലരുടെ സ്വാർത്ഥ താല്പര്യ വിജങ്ങൾക്കു നിങ്ങൾ ബലിയാടാകുവാൻ നിൽക്കരുത്.
ഗാഡ്ഗിൽ റിപ്പോർട്ട് ജനങ്ങളുടെ ഇടയിൽ ഭീതിപരത്തും വിധം പ്രചരിപ്പിച്ചു ജനങ്ങളെ സത്യം മനസ്സിലാക്കാൻ അനുവദിക്കാതെ ഇരുട്ടിൽ നിർത്തി ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്നവർ അതിനു ശേഷം നഷ്ടപരിഹാരത്തിനായി മുറവിളികൂട്ടുന്നു കാഴ്ചകൾ എത്രയോ പരിഹാസ്യമാണ് ,പ്രിയ ജനങ്ങളെ ,കൂടപ്പിറപ്പുകളെ നഷ്ടപ്പെടുത്തി ,കിടപ്പാടം നഷ്ടപ്പെടുത്തി അതിന്റെ നഷ്ട പരിഹാരം കൊണ്ട് ജീവിക്കുവാൻ ആഗ്രഹിക്കുന്ന ആളുകൾ നമ്മുടെ നാട്ടിൽ ഇന്ന് നിലവിൽ ഉണ്ടെന്നു തോന്നുന്നില്ല .
ദുരന്തത്തിന്റെ മൂലകാരണങ്ങൾ ,പരിസ്ഥിതിലോല പ്രേദേശങ്ങളിലെ അനിയന്ത്രിതമായ ഭൂമി കയ്യേറ്റം ,അവിടെ അശാസ്ത്രീയമായ കൃഷിരീതികളും നിർമ്മാണ പ്രവർത്തനങ്ങളും,വൻ തോതിലുള്ള വൃക്ഷനാശവും കയ്യേറ്റക്കാർ വരൂത്തുന്നു .ഇതിന്റെ ദോഷ വശങ്ങൾ ഒന്നും ചിന്തിക്കാതെ നടപടികൾ എടുക്കാതെ രാക്ഷ്ട്രീയ നേട്ടങ്ങൾക്കും മറ്റു പല ലാഭങ്ങൾക്കുമായി പട്ടയമേളകൾ നടത്തി ഭൂമി പതിച്ചുകൊടുക്കുന്ന രീതി പാടെ തെറ്റാണ് .ജനങ്ങളെ അറിഞ്ഞുകൊണ്ട് അപകടത്തിലേക്ക് തള്ളിവിടുന്ന പ്രവർത്തിയാണിത് ,തലചായ്ക്കുവാൻ ഒരു കൂര കെട്ടുവാൻ എവിടെങ്കിലും സ്വന്തമായി ഒരുതുണ്ടു ഭൂമി കിട്ടിയാൽ എല്ലാം മറന്നു ജനങ്ങൾ സന്തോഷത്തോടെ അത് സ്വീകരിക്കും ,എല്ലാം കഴിഞ്ഞു മേളകൾക്കു തിരശീല വീണുകഴിയുമ്പോൾ മാത്രമാണ് ഈ സാധുക്കൾ ഭൂമിയുടെ അവസ്ഥയെയും ഇവിടെ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതയെ കുറിച്ചും അറിയുന്നത് .പെട്ടുപോയവർ എന്തും വരട്ടെ എന്നുകരുതി അവിടെ തങ്ങി ദുരന്തങ്ങൾക്ക് ഇരയായി മാറുന്നു .ഇങ്ങനെയുള്ള അശാസ്ത്രീയ പ്രവർത്തനങ്ങളുടെ പരിണിത ഫലങ്ങൾ കുടിയേറ്റക്കാർ മാത്രമല്ല താഴ്‌വരയിലുള്ള സകല മനുഷ്യരും .മറ്റു ജീവജാലങ്ങളും അനുഭവിക്കുകയാണ് ,മൂന്നാർ കയ്യേറ്റം മതികെട്ടാൻ ചോലയിലെ പ്രശനങ്ങൾ ഒക്കെ നമ്മുടെ കാലത്തു നമ്മൾ കണ്ടതാണ് .
പാറമട, മണ്ണ് വ്യാപാരികൾ ,ഇവർക്ക് പരിസ്ഥിതി ലോലം എന്നല്ല മറ്റുള്ളവർക്ക് എന്ത് ദുരിതം അനുഭവിച്ചാലും ഞങ്ങൾക്ക് പണം മാത്രം മതി എന്നാഗ്രഹിച്ചു ജീവിക്കുന്ന കൂട്ടർ ,ഇവർക്ക് മറ്റുള്ളവരുടെ വേദന അറിയേണ്ട .നാടിന്റെ വികസനമാണ് ഞങ്ങളുടെ ലക്‌ഷ്യം എന്ന അടിക്കുറിപ്പുകൊണ്ട് ജനങ്ങളുടെ വായടപ്പിച്ചു ,അല്ലാത്തവരെ വികസന വിരോധികൾ ആയി ചിത്രീകരിച്ചുകൊണ്ടു അവരുടെ അശ്വമേധം നടത്തിക്കൊണ്ടേയിരിക്കുന്നു. ,ഉദാഹരണം റോഡ്, റെയിൽ, പാലം,ഇവയൊക്കെ നിങ്ങൾക്കു വേണ്ടേ ,നമ്മുടെ നാട് പുരോഗമിക്കേണ്ടെ ,ഇതിനൊക്കെയുള്ള അസംസ്കൃത വസ്തുക്കൾ ആയ പാറ ,മണ്ണ് ഒക്കെ അത്യന്താപേക്ഷിതമല്ലേ എന്നുള്ള വർണ്ണക്കടലാസിൽ പൊതിഞ്ഞ ദുരന്ത മിഠായികൾ മനുഷ്യർക്കിടയിലേക്കു എറിഞ്ഞു കൊടുത്തു അവരെ സമർത്ഥമായി പറ്റിക്കുന്നു .ഇതിനെല്ലാം ഈ ഖനന മുതലാളിമാർക്ക് വേണ്ടപ്പെട്ട എല്ലാ സ്‌ഥലത്തുനിന്നും എല്ലാവിധത്തിലും ഉള്ള പിന്തുണ കിട്ടുന്നുണ്ടെന്നത് പരസ്യമായ രഹസ്യവുമാണ് .
വനം കയ്യേറ്റക്കാർ ,ദുരന്തങ്ങൾക്ക് ഇവർ അവരുടേതായ പങ്കു വഹിക്കുന്നു. പ്രളയം ഉണ്ടാകുമ്പോൾ ആർത്തലച്ചു കരയുന്ന അവിടെ വെള്ളപ്പൊക്കം ഇവിടെ മണ്ണിടിച്ചിൽ, ഇത്രയും ആളുകൾ മണ്ണിനടിയിൽ പെട്ടു ,രക്ഷാപ്രവർത്തനം എങ്ങും എത്തുന്നില്ല എന്നൊക്കെ നിലവിളിക്കുന്ന മാധ്യമ സുഹൃത്തുക്കൾ ഒരിക്കലെങ്കിലും തുടർച്ചയായുണ്ടാകുന്ന ഈ ദുരന്തങ്ങളുടെ കാര്യകാരണങ്ങൾ വെളിവാക്കുവാൻ ശ്രമിച്ചിട്ടുണ്ടോ? ഇല്ല എന്തുകൊണ്ടെന്ന് ചോദ്യം ഉത്തരമില്ലാതെ അന്തരീക്ഷത്തിൽ എന്നും നില നിൽക്കും .ജനാധിപത്യത്തിന്റെ നാലാമത്തെ തൂണിനും കേടുപാടുകൾ സംഭവിക്കാം ,സാമൂഹ്യ പ്രതി ബദ്ധത കാലാന്തരത്തിൽ നഷ്ടപ്പെടാം എന്നൊക്കെയല്ലേ ഇതിൽനിന്നും നമ്മൾ മനസിലാക്കേണ്ടത് .
പാടം നികത്തൽ ,ജലാശയങ്ങൾ പുഴകൾ ഇവയുടെ കയ്യേറ്റം ,റിസോർട് വ്യാപാരികളുടെ അതിപ്രസരം ഇതുമൂലം പരിസ്ഥിതി നാശം അനന്തമായി തുടരുന്നു, ഇതൊക്കെ കാണുന്ന നമ്മുടെ ഭരണകർത്താക്കൾ ആർക്കുവേണ്ടിയാണ് ഭരിക്കുന്നത് എന്ന് സാധാരണ വ്യക്തിക്ക് തോന്നിയാൽ അതിൽ തെറ്റുണ്ടാവുമോ?സ്വാധീനമുള്ളവൻ ഏക്കറുകണക്കിന് പാടം നികത്തിയാലുംകുഴപ്പമില്ല മൂന്നു സെന്റ് കാരൻ തല ചായ്ക്കുവാൻ ഒരു കൂരയുണ്ടാക്കുവാൻ അൽപ്പം മണ്ണിട്ട് പൊക്കിയാൽ അവിടെ പലവിധ വർണങ്ങൾ ഉള്ള കൊടികൾ ഉയരും ,നിയമ പ്രശനങ്ങൾ കൊണ്ട് ആ പാവത്തിനെ ജീവിക്കാൻ അനുവദിക്കാത്ത അവസ്ഥ സംജാതമാക്കും .തൊട്ടടുത്ത് മണ്ണിട്ട് നികത്തി ക്കൊണ്ടിരിക്കുന്ന വിശാലമായ പറമ്പ് കാണാൻ തക്ക വിശാലമായ കാഴ്ചപ്പാടില്ലാത്തവർ ആണ് മൂന്നു സെന്റുകാരന്റെ മുതുകത്തുകയറുന്നതു എന്ന സത്യം പരിഹാസ്യമല്ലേ .ധനാഢ്യന്മാർ പുഴ ,കായൽ ഇവയൊക്കെ കയ്യേറി കോടികൾ ചിലവിട്ടു കൊട്ടാരങ്ങൾ,വ്യാപാര സ്ഥാപനങ്ങൾ
തുടങ്ങിയവ നിർമ്മിക്കുന്നു ,നീരൊഴുക്ക് തടയുന്നു, റിസോർട്ടുകൾ കായലിറമ്പത്തും പുഴയോരത്തും കൂണുപോലെ മുളക്കുന്നു .അന്ധത ബാധിച്ചിരിക്കാം അധികാരികൾക്ക് അല്ലെങ്കിൽ മറ്റെന്തിന്റെയെങ്കിലും മുന്നിൽ കണ്ണ് മഞ്ഞളിച്ചു പോയിരിക്കാം.
രാക്ഷ്ട്രീയക്കാർ ദുരന്തം വോട്ടു കിട്ടാനുള്ള മാർഗ്ഗം ആക്കി മാറ്റുകയും ,ദുരന്ത നിവാരണ പ്രവർത്തനങ്ങളെ രാക്ഷ്ട്രീയവൽക്കരിക്കുകയും ചെയ്യുന്നു .കുറച്ചാളുകൾ പണപ്പിരിവ് നടത്തുക ഒരു തൊഴിൽ ആക്കി മാറ്റിയിരിക്കുന്നു ദുരിതാശ്വാസ ഫണ്ട് എന്ന ഓമനപ്പേരും,എന്നാൽ എത്രകിട്ടി എത്ര ചിലവായി ആരൊക്കെ തന്നു എന്ന് ചോദിച്ചാൽ ചോദ്യം ജലരേഖയായി മാറും .വീട് പണിതുകൊടുക്കാം എന്ന് അപകട സമയത്തു സ്വന്തം പരസ്യത്തിനായി ഗീർവാണം അടിച്ച വലിയ മുതലാളിമാർ വാഗ്ദാനം ചെയ്ത എത്ര വീടുകൾ ദുരന്ത ബാധിതർക്കായി നിർമ്മിച്ചിട്ടുണ്ട് ?
നോക്കിയാൽ അതിനും ഉത്തരം കണ്ടെത്തുവാൻ വിഷമം ആയിരിക്കും ,ശരിക്കും ദുരന്തം ഉണ്ടായാൽ പലരും അതാഘോഷിക്കുകയാണ് എന്നാണ് എന്റെ തോന്നൽ .
ജനങ്ങൾ ചിന്തിക്കണം നിങ്ങൾക്ക് ഒരുരാക്ഷ്ട്രീയ പാർട്ടി അല്ലെങ്കിൽ ഒരു സംഘടന ഒരു സഹായം ചെയ്യുന്നുവെങ്കിൽ അതിനുള്ള പണം കണ്ടെത്തുന്നത് അവരുടെ നീക്കിയിരുപ്പിൽ നിന്നല്ല, നിങ്ങളുടെ അധ്വാനത്തിന്റെ പങ്കാണ് ,നിങ്ങളിൽ നിന്ന് പിരിവെടുത്തു നിങ്ങൾക്കു അവരുടെ പേരുവെച്ചു അവർ നൽകുന്നു ,അതിൽ എത്ര നിങ്ങളിൽ എത്തുന്നു എന്നത് ചോദിക്കാൻ പാടില്ല ,അവിടെയും നമ്മളെ ചില ആളുകൾ സമർത്ഥമായി പറ്റിച്ചുകൊണ്ടു ഞങ്ങളുടെ സഹായം എന്ന് പറഞ്ഞു മേനിനടിക്കുന്നു .സർക്കാർ സഹായിച്ചു ,നഷ്ടപരിഹാരമായി എട്ടു ലക്ഷം പത്തുലക്ഷം ഒക്കെ നൽകും എന്ന് പറയുന്നു സർക്കാർ ഇതിനായി പ്രത്യേകം നോട്ട് അടിക്കുന്നില്ല ,അതും ജനങ്ങളുടെ നികുതിപ്പണം തന്നെയാണ്.
അത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ് മൂന്നരക്കോടി ജനങ്ങളുടെ നികുതിപ്പണം അതിൽ ഏതാനും ശതമാനം ആളുകളുടെ ദുഷ്പ്രവർത്തികൾ കൊണ്ട് സംഭവിക്കുന്ന ,അതായതു പാറമട, മണ്ണ് ,മണൽ, ഭൂ മാഫിയകൾ ചെയ്യുന്ന തെറ്റുകൾക്ക് എന്തിനാണ് ഒന്നുമറിയാത്തവരുടെ നികുതിപ്പണംനഷ്ടപരിഹാരമായി ഉപയോഗിക്കുന്നത് ,ഉപയോഗിക്കാം പക്ഷെ സർക്കാർ അവർത്തിച്ചുണ്ടാകുന്ന ദുരന്തങ്ങൾക്ക് അറുതിവരുത്തുവാൻ ഈ മേൽപ്പറഞ്ഞ മാഫിയകൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടാണെങ്കിൽ മാത്രം .അവർ അനധികൃതമായി ഭൂമിയെ തുരന്നെടുത്തു സമ്പാദിച്ച പണം കണ്ടുകെട്ടി ദുരന്ത ബാധിതർക്ക് നല്കുകയല്ലേ വേണ്ടത് .
പരിസ്ഥിതിയെക്കുറിച്ചു പറയുന്നവരെ വികസന വിരോധികൾ ആയി ചിത്രീകരിക്കുന്ന പ്രവണതകൾ ഏറിവരുന്ന കാലഘട്ടം ആണ് .നമ്മുടെ നാട്ടിൽ ഒരുപാട് നാട്ടിടവഴികൾ ഉണ്ടായിരുന്നു ചെറുതും വലുതുമായ കൈത്തോടുകൾ ,ചാലുകൾ ,കുളങ്ങൾ ,പാട ശേഖരങ്ങൾ ,ഇപ്പോൾ അവയൊക്കെ കയ്യേറ്റം ചെയ്യപ്പെടുകയോ മണ്ണിട്ട് നികത്തുകയോ ,അതിന്റെ മുകളിൽ കെട്ടിടങ്ങൾ ഉയരുകയോ ചെയ്തിട്ടുണ്ടാവും .വെള്ളം ഒഴുകിപോകുവാനുള്ള വഴികളും ,തങ്ങി നിൽക്കാനുള്ള ഇടങ്ങളും മൂടപ്പെട്ടുകഴിഞ്ഞാൽ സ്വാഭാവികമായും വെള്ളപ്പൊക്കം ഉണ്ടാവും ,ഇതൊന്നും അറിയാത്തവർ അല്ലല്ലോ നമ്മുടെ നാടിനെ നയിക്കുന്നത് ,എന്തുകൊണ്ട് ഈ വക പ്രവർത്തനങ്ങൾക്ക് അതായതു ജനദ്രോഹപരമായ കാര്യങ്ങൾക്കു ഒത്താശ ചെയ്യുന്നു ,അത് ഉദ്യോഗസ്ഥരായാലും രാക്ഷ്ട്രീയ നേതാക്കൾ ആയാലും ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ ?,താൽക്കാലിക ലാഭത്തിനുവേണ്ടി നാടിനെ ദുരിതത്തിലേക്ക് തള്ളിവിടുന്ന ആരും ചോദ്യം ചെയ്യപ്പെടാതെ പോകരുത് .
പുഴകളിലെ അശാസ്ത്രീയമായ തടയണകളെ കുറിച്ച് ചിന്തിക്കേണ്ട കാലം അതിക്രമിച്ചു അതിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി ,സംഭരണശേഷിയുടെ അളവുകുറക്കുന്നു ,പുഴയുടെ തീരങ്ങൾ കയ്യേറിയതും ദുരന്തങ്ങൾക്ക് ഹേതുവായി തീരുന്നു .നീരൊഴുക്കുകൾ പുനഃസ്ഥാപിച്ചു ,ഇനിയും പരിസ്ഥിയെ ദൂർബലപ്പെടുത്താൻ അനുവദിക്കാതെ ,നിയമങ്ങൾ കർക്കശമാക്കിയാൽ പാവപ്പെട്ടവരുടെ ജീവനും സമ്പത്തും നഷ്ടപ്പെടാതിരിക്കും.അപ്പോൾ ചോദ്യങ്ങൾ ഉയരും പാറയില്ലെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിന്നുപോവില്ലേ . വികസനം മുരടിക്കും എന്നൊക്കെ .വികസനം കെട്ടിടങ്ങളിൽ മാത്രം ആണ് നമ്മുടെ ആളുകൾ കാണുന്നത് ,വികസനം ആദ്യം വേണ്ടത് നാടിനെ നയിക്കുന്നവരുടെ മനസിനാണ് .അവർ ചിന്തിക്കണം ഉറച്ച തീരുമാനങ്ങൾ എടുക്കണം ,ദുരന്തത്തിന് കാരണമാകുന്ന ഒരുപ്രവർത്തിയും ഇനി അനുവദിക്കില്ല എന്നുള്ള മാനുഷികമായ ആ വികസനം വന്നാൽ എല്ലാം നന്നാകും .പാറ വേണം ,മണൽ വേണം എല്ലാ വിധ സാധനങ്ങളും വേണം അത് അതിന്റെ പരിധിക്കു വെളിയിൽ പോകാതെ നോക്കണം .കേരളത്തിൽ ഒന്നോ രണ്ടോ പേർക്ക് മാത്രം താമസിക്കുവാനായി രണ്ടായിരവും മൂവായിരവും ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകൾ നിർമ്മിക്കുന്നു എന്തിന് ? പതിനായിരക്കണക്കിന് വലിയ ബംഗ്ലാവുകൾ ആളൊഴിഞ്ഞു ഭാർഗ്ഗവീനിലയമായി നിൽക്കുന്നു ആർക്കു വേണ്ടി ?
ഇതിനൊക്കെ നിയന്ത്രണം വരുത്തണം താമസിക്കുന്നവരുടെ എണ്ണം അനുസരിച്ചു പെർമിറ്റ് കൊടുക്കണം ,ഈ വലിയ നിർമ്മാണങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ അധിക ഉപഭോഗം മൂലം മറ്റുള്ള ആളുകൾക്ക് ഇത് കിട്ടാതെ വരുന്നു ,പണം ഉണ്ടായിരിക്കാം വലിയവീട്‌വെക്കുന്നതു അവരുടെ ഇഷ്ട്മായിരിക്കാം ,പക്ഷെ അത് മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടാകരുത് .പുനരുപയോഗിക്കാൻ പറ്റുന്ന വസ്തുക്കൾ ഉപയോഗിച്ച് ഭവന നിർമ്മാണം നടത്തുവാൻ ഉള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കിയാൽ അസംസ്കൃത വസ്തുക്കൾക്കായുള്ള ഈ കൊള്ള അവസാനിക്കും .റോഡുകൾ പോലുള്ള വികസന കാര്യങ്ങൾക്കു വേണ്ടി പരമാവധി അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കണം ,അല്ലാതെ ഭവന നിർമ്മാണത്തിനുവേണ്ടിയും മറ്റുള്ള അനാവശ്യ നിർമ്മിതികൾക്കുമായി പൊതു സ്വത്തായ പ്രകൃതിവിഭവങ്ങൾ വിട്ടു നൽകരുത് , ഇങ്ങനെയുള്ള കാര്യങ്ങളിക്കൂടി ശ്രദ്ധപതിപ്പിച്ചാൽ ദുരന്തങ്ങളെ ഒരു പരിധി വരെ തടയുവാൻ സാധിക്കും, വികസനവും ഉണ്ടാവും .
പരിസ്ഥിലോല പ്രേദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുക സർക്കാർ വകസ്ഥലങ്ങളോ കയ്യേറ്റക്കാർ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമയോ പിടിച്ചെടുത്തു നൽകുക അങ്ങിനെ അവരുടെ ജീവനെ കാക്കുവാൻ ഉള്ള മനസ്സ് കാണിച്ചാൽ നന്നായിരുന്നു . അധികാരത്തിനും ,നേട്ടങ്ങൾക്കുമായി സാധാരണക്കാരന്റെ ജീവിതം ,ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കരുതേ .ഇതെല്ലാം ഒരു സാധാരണക്കാരിൽ സാധാരണക്കാരൻ ആയ ഒരു വ്യക്തിയുടെ കാഴ്ചപ്പാടുകൾ മാത്രമായി കണ്ടാൽ മതി .എങ്കിലും എന്നിലെ സംശയാലു ചോദിച്ചുകെണ്ടേയിരിക്കുന്നു ,ഈ പ്രളയ രക്തസാക്ഷികൾ എന്തിനു വേണ്ടി ആർക്കു വേണ്ടി രക്തസാക്ഷിയായി ,എന്തുകൊണ്ട് അപകടങ്ങളുടെ ആവർത്തനങ്ങൾ ഉണ്ടായിട്ടും ജനങ്ങൾ ഇതിനെക്കുറിച്ചു ചിന്തിക്കാതിരിക്കുന്നത്? എന്തുകൊണ്ട് തങ്ങളുടെ നികുതിപ്പണം നാടിൻറെ വികസനത്തിനല്ലാതെ ചിലരുടെ സ്വാർത്ഥതമൂലം ഉണ്ടാക്കുന്ന ദുരന്തങ്ങൾക്ക് നഷ്ടപരിഹാരം ആയി നൽകപ്പെടുന്നു ?
സുനിൽ മറ്റക്കര: – കോട്ടയം ജില്ലയിലെ മറ്റക്കരയിൽ ഉറുമ്പേനിക്കാട്ടു ശ്രീമാൻ രാമചന്ദ്രൻ നായരുടെയും ശ്രീമതി ഓമനാ രാമചന്ദ്രൻ നായരുടെയും മകൻ. രണ്ടു സഹോദരിമാർ, ബിന്ദു ഷാജി, സിന്ധു സുമോദ്, സിവിൽ എഞ്ചിനീയറിംഗ് പഠന ശേഷം സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്തു. ഇപ്പോൾ സ്വന്തമായി നിർമ്മാണ കമ്പനി നടത്തിവരുന്നു. സ്കൂൾ കാലഘട്ടങ്ങളിലെ എഴുതിത്തുടങ്ങിയിരുന്നു, ഇതേവരെ രണ്ടു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ആദ്യ സമാഹാരം ശസ്ത്രഗീതം, രണ്ടാമത്തേത് കാവലാൾ. പ്രഥമ പുസ്തകം ആയ ശസ്ത്ര ഗീതം സാഹിത്യ സ്പർശ് സീസൺ -3 അവാർഡിന് അർഹമായി. രണ്ടു പുസ്തകങ്ങളിലെയും ചില കവിതകൾ വിങ്ങ് വേർഡ് പോയറ്ററി മത്സരത്തിൽ പ്രത്യേക പരിഗണനക്കു പാത്രമാകുകയും അതേപോലെ ആദ്യ പുസ്തകം books,buzz, and brilliance : must read authors of early 2026 ൽ ഇടം പിടിച്ചിട്ടുമുണ്ട്. മൂന്നാമത്തെ കവിതാ സമാഹാരം പ്രസിദ്ധീകരിക്കുവാൻ ഉള്ള തയാറെടുപ്പിൽ ആണ്, ചില കവിതകൾ ഗാന രൂപത്തിൽ ആക്കിയിട്ടുണ്ട്. സുനിൽ മറ്റക്കര എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാണ്. ദേശ ഭക്തി ഗാനങ്ങൾ എഫ് എം റേഡിയോ വഴി സംപ്രേക്ഷണം ചെയ്തിട്ടുണ്ട്, വരുന്ന ഓഗസ്റ്റ് 15- ന് പതാക എന്ന ദേശഭക്തിഗാനം club fm സംപ്രേക്ഷണം ചെയ്യാൻ പോകുന്നുമുണ്ട്. ഭാര്യ ഹരിപ്രിയ, ലീഡ് ആർക്കിടെക്ട് ആയി ബിസിനസ്സിൽ സഹായിക്കുന്നു. കുട്ടികൾ രണ്ടുപേർ ഗൗരിയും ഗൗരവും.
അഖിൽ പുതുശ്ശേരി
വേലിയ്ക്കൽ പൂത്തുനിൽക്കും കുഞ്ഞൊരു തുമ്പയാണു,
മാവേലിത്തമ്പുരാനെക്കാണാനായ് കാത്തുനിന്നു.
പൂവിളിക്കേട്ടുണർന്നു സന്തോഷം കൊണ്ടുനിന്നു,
പൂക്കളം തീർക്കുവാനായ് ആരും വിളിച്ചതില്ല!
നാട്ടിലെപ്പൂക്കളെല്ലാം പാതയോരത്തുമായി,
കൂട്ടമായ് വന്നിടുന്നു പ്ലാസ്റ്റിക്കിൻ കൂടുകളിൽ.
കാശിനു വാങ്ങിയീടും വർണ്ണപ്പൂവൊക്കെക്കൊണ്ടു,
മുറ്റത്തു തീർത്തിടുന്നു ഗാംഭീര്യപ്പൂക്കളങ്ങൾ!
കുട്ടികൾ വന്നതില്ല പൂക്കുടയേന്തിയെങ്ങും,
തൊട്ടിയെടുത്തുകൊണ്ടെൻ ചാരത്തു വന്നതില്ല.
ഓണപ്പൂപ്പാട്ടുമൂളിപ്പാടാൻ മറന്നുപോയോ?
മാവേലിപ്പാട്ടുകേൾക്കാൻ ഞാനിങ്ങു കാത്തുനിന്നു.
ഫോണിലെ സ്ക്രീനിലിന്നു ഓണവും പൂത്തുനിന്നു,
കാണാമറയത്തായി കൂട്ടരും മാറിനിന്നു.
സന്ദേശമൊക്കെവന്നു വാട്സാപ്പിലായതിനാൽ,
സന്തോഷം പങ്കുവെക്കാൻ നേരിട്ടുവന്നതില്ല.
വെള്ളയുടുപ്പണിഞ്ഞു ഞാനീ വരമ്പിലെന്നും,
ഉള്ളിലൊരാധിയോടെ നിൽപ്പാണ് കൂട്ടുകാരേ.
തേൻകുടിക്കാനുമൊറ്റത്തുമ്പിയും വന്നതില്ല,
ആരുമെൻ സങ്കടങ്ങൾ കേൾക്കുവാനെത്തിയില്ല.
സദ്യയൊരുക്കുവാനായ് അമ്മമാർ പാചകത്തിൽ,
വ്യഗ്രത പൂണ്ടുനിൽക്കും കാലവും പോയ്മറഞ്ഞു.
ഹോട്ടലിൽ നിന്നുമിന്നു പ്ലാസ്റ്റിക്കു പാത്രമായി,
നാട്ടിലെ സദ്യയെല്ലാം മേശപ്പുറത്തിറങ്ങി!
മാവേലിമന്നനിന്നു പാതാളലോകത്തുനി-,
ന്നാവേശമോടെവന്നു നോക്കുമ്പോൾ ഞെട്ടിനിൽക്കും!
മാറ്റങ്ങൾ കണ്ടുമന്നൻ നെഞ്ചത്തു കൈവെച്ചുപോയ്,
ഗ്രാമങ്ങളിന്നിതാ ഹോ! നഗരമായി മാറി.
തമ്പുരാനേയൊരല്പം എൻ്റെയീ സങ്കടങ്ങൾ,
അൻപോടുകേട്ടിടേണം ഞാനൊരു കുഞ്ഞുതുമ്പ.
പണ്ടത്തെ ഓണക്കാലം പിന്നെയുമെത്തിടുമോ?
മണ്ണിലെപ്പൂക്കളെല്ലാം ഒന്നായിച്ചേർന്നിടുമോ?
തമ്പുരാൻ പുഞ്ചിരിച്ചു ചാരത്തു വന്നണഞ്ഞു,
തുമ്പപ്പൂവിൻ്റെ നെറ്റിൽ സ്നേഹത്താൽ മുത്തമേകി.
മാറ്റങ്ങൾ ലോകതത്വം എന്നാലുമെൻ മനസ്സിൽ,
തുമ്പയും മുക്കുറ്റിയും എന്നും പ്രിയപ്പെട്ടവ!
ഓണമെന്നാൽ മനസ്സിൽ പൂക്കുന്ന നന്മയാണു,
കാണാമറയത്തിന്നും വാഴുന്ന സ്നേഹമാണു.
തുമ്പപ്പൂവാകാം നമ്മൾ നാടിൻ്റെ വെണ്മയാകാം,
ഒന്നായിപ്പാടിടാം നാം പൊന്നോണം വന്നെത്തീലോ!
അഖിൽ പുതുശ്ശേരി : 1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു . അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,നാല് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .
2010 – ൽ ഐ എസ് ആർ ഒയിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .മാതൃഭൂമി, കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, മാധ്യമം, കേസരി, സമകാലിക മലയാളം ,പച്ചമലയാളം, ദേശാഭിമാനി, ചന്ദ്രിക, കലാപൂർണ്ണ, തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു . ഓൾ ഇന്ത്യ റേഡിയോയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:
നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്
അൻഡു
പുരസ്‌കാരങ്ങൾ
—————–
എഴുത്തച്ഛൻ ഫെൽലോഷിപ്
ആശാൻ സ്മാരക പുരസ്‌കാരം
എം എൻ കുമാരൻ സ്മാരക പുരസ്‌കാരം
റോട്ടറി ക്ലബ് സാഹിത്യ പുരസ്‌കാരം
ടാഗോർ സ്മാരക പുരസ്‌കാരം
ലെനിൻ ഇറാനി സ്മാരക പുരസ്‌കാരം
യാനം സാഹിത്യ പുരസ്‌കാരം
രാജേഷ് ജോസഫ് ലെസ്റ്റർ
ശരാശരി മനുഷ്യായുസ്സ് 80 വർഷം എന്ന് കരുതിയാൽ, എന്റെ ജീവിതത്തിന്റെ 60% പിന്നിട്ടിരിക്കുന്നു. ഈ കണക്ക് എന്നെ ഭയപ്പെടുത്തുന്നില്ല… മറിച്ച് എന്നെ ഉണർത്തുകയാണ്.
ഇതുവരെ ഞാൻ ജീവിച്ചത്…
കുടുംബത്തിനുവേണ്ടി,
സ്വപ്നങ്ങൾക്കുവേണ്ടി,
ബിസിനസിനുവേണ്ടി,
സുഹൃത്തുകൾക്കുവേണ്ടി,
സമൂഹത്തിനുവേണ്ടി.
ആ യാത്രയിൽ ഞാൻ നേടിയതും നഷ്ടപ്പെട്ടതും ഒരുപോലെ എന്നെ രൂപപ്പെടുത്തി. പരാജയങ്ങൾ എന്നെ തളർത്തിയില്ല…അവ എന്നെ കൂടുതൽ ശക്തനാക്കി. വിജയങ്ങൾ എന്നെ അഹങ്കാരിയാക്കിയില്ല. അവ ദൈവത്തോടുള്ള നന്ദി കൂടുതൽ ആഴമാക്കി.
ഇനി ശേഷിക്കുന്ന യാത്ര. ഓടിത്തീർക്കാനുള്ളതല്ല,
അർത്ഥപൂർണ്ണമായി ജീവിക്കാനുള്ളതാണ്.
സ്നേഹിക്കാൻ ഇനിയും സമയം വേണം. കുടുംബത്തോടൊപ്പം കൂടുതൽ നിമിഷങ്ങൾ പങ്കിടണം. കാണാൻ ബാക്കിയുള്ള ലോകം കാണണം.
മനസ്സിന് സമാധാനം നൽകുന്ന ജീവിതം തിരഞ്ഞെടുക്കണം.ദൈവം നൽകിയ ഓരോ ദിവസവും നന്ദിയോടെ സ്വീകരിക്കണം.
ഒടുവിൽ, ജീവിതത്തിന്റെ മൂല്യം നാം എത്ര വർഷം ജീവിച്ചു എന്നതിലല്ല…
എത്ര ഹൃദയങ്ങളെ സ്പർശിച്ചു,
എത്ര പേരുടെ കണ്ണീർ തുടച്ചു,
എത്ര സ്നേഹം പങ്കുവെച്ചു,
എത്ര നന്ദിയോടെ ജീവിച്ചു എന്നതിലാണ്.
രാജേഷ് ജോസഫ് :- കോട്ടയം സ്വദേശി. ഇക്കണോമിക്‌സിൽ മാസ്റ്റേഴ്സും എം.ബി.എയും നേടിയ അദ്ദേഹം ബാങ്കിംഗ് മേഖലയിലെ അന്തർദേശീയ സേവനത്തിലൂടെ കരിയർ ആരംഭിച്ചു. പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളിൽ നിരവധി വർഷങ്ങൾ പ്രവർത്തിച്ചതിന് ശേഷം 2006-ൽ യുകെയിലേക്ക് കുടിയേറി.
യുകെ മലയാളി സമൂഹത്തിലെ സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി തുടരുന്ന അദ്ദേഹം, മലയാളം യുകെ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമ മേഖലയോടുള്ള താൽപ്പര്യം പിന്തുടർന്ന് യുകെയിലെ ഡി മോന്റ്ഫോഡ് സർവകലാശാലയിൽ നിന്ന് GDL and LLM ബിരുദാനന്തര ഡിഗ്രി നേടി. കഴിഞ്ഞ നിരവധി വർഷങ്ങളായി പ്രോപ്പർട്ടി കോൺവേയൻസറായി യുകെയിൽ പ്രവർത്തിക്കുന്നു.
യുകെയിൽ Homexuk എന്ന പേരിലും, ഇന്ത്യയിൽ Homex India എന്ന പേരിലും പ്രോപ്പർട്ടി ബിസിനസ് നടത്തുന്നു. ‘മഴമേഘങ്ങൾ’ എന്ന പേരിൽ അടുത്തിടെ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകം ആത്മമിത്ര പബ്ലിക്കേഷൻസ് പുറത്തിറക്കിയതാണ്.
ദീപ ദീപു
ജൂൺ 21 – ലോകമെമ്പാടും പിതൃദിനം ആയി ആഘോഷിക്കുന്ന ദിവസം. ഒരു പ്രത്യേക ദിവസം മാത്രം ആഘോഷിക്കപ്പെടേണ്ടവർ ആണോ യഥാർത്ഥ ജീവിതത്തിലെ ഹീറോസ് ആയ നമ്മുടെ അച്ഛന്മാർ!! അവരുടെ അതിജീവന ചരിത്രം, അവർ കടന്നുവന്ന കനൽ വഴികൾ, അവരുടെ ത്യാഗങ്ങൾ എന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കേണ്ടതല്ലേ? മക്കളെ വലിയ നിലയിൽ എത്തിക്കാൻ അവർ പലപ്പോഴും നടത്തിയ ഒറ്റയാൾ യുദ്ധങ്ങൾ മറക്കാൻ കഴിയുമോ?
ഒരു കുഞ്ഞിന് ജന്മം നൽകാൻ അമ്മ നേരിടേണ്ടിവരുന്ന വേദനകളും സഹനങ്ങളും എല്ലാവരും നന്നായി മനസ്സിലാക്കാറുണ്ട്. അമ്മയുടെ സ്നേഹവും സഹനവും തീർച്ചയായും സമാനതകളില്ലാത്തത് തന്നെയാണ്. എന്നാൽ ഒരു അച്ഛൻറെ സ്നേഹം ആരും കാണാതെ ഒളിപ്പിച്ചു വച്ച വലിയൊരു നിധിയാണ്. തന്റെ ഭാര്യ തന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നു എന്നറിയുന്ന നിമിഷം മുതൽ ആ കുഞ്ഞിനെ തൻറെ ഹൃദയത്തിൽ ഗർഭം ധരിച്ച് ആ കുഞ്ഞിനുവേണ്ടി അവൻ അനുഭവിക്കുന്ന നിശബ്ദമായ സഹനങ്ങളും നൊമ്പരങ്ങളും ആരെങ്കിലും കാണാൻ ശ്രമിക്കാറുണ്ടോ? ഗർഭകാലത്ത് തന്റെ ഭാര്യ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പുരുഷൻ തന്റെ ഹൃദയത്തിൽ അനുഭവിക്കുന്നു. ഭാര്യയുടെ ആരോഗ്യത്തെയും കുഞ്ഞിൻറെ സുരക്ഷിതത്വത്തെയും കുറിച്ചുള്ള ആകുലതകൾ ഭാവിയിലെ ഉത്തരവാദിത്വങ്ങൾ എല്ലാം പലപ്പോഴും അവൻറെ ഉറക്കം കെടുത്താറുണ്ട്. ജീവിത പ്രാരാബ്ദങ്ങളിൽ തളരുമ്പോഴും, പതറിപ്പോകുമ്പോഴും അവൻ തന്റെ വേദന ആരെയും അറിയിക്കാതെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയുമായി നമ്മുടെ മുമ്പിൽ ജീവിക്കുന്നു . കാരണം പുരുഷൻ തളരാൻ പാടില്ലല്ലോ.
ഈ പിതൃദിനത്തിൽ എൻറെ ജീവിതത്തിൽ ഞാൻ കണ്ടു മനസ്സിലാക്കിയ എൻറെ ഹീറോസിനെ കുറിച്ച് പറയട്ടെ. ആദ്യത്തെ ഹീറോ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എൻറെ അപ്പച്ച തന്നെയാണ്. എല്ലാ കാര്യങ്ങളിലും എന്റെ റോൾ മോഡൽ. ഒരു മകൻ, ഭർത്താവ്, അപ്പൻ എങ്ങനെ ആയിരിക്കണം എന്ന് തന്റെ ജീവിതം കൊണ്ട് ഞങ്ങൾക്ക് കാണിച്ചുതന്ന എൻറെ അപ്പച്ചയുടെ ജീവിതം എനിക്ക് എന്നും ഒരു അത്ഭുതമാണ്. കോട്ടയം ജില്ലയിലെ പൊൻകുന്നത്ത് ഏറെ സൗകര്യങ്ങളുള്ള തന്റെ വീടും സാഹചര്യങ്ങളും വിട്ട് തന്റെ 18 -ാം വയസ്സിൽ കണ്ണൂർ ജില്ലയിലെ ചെറുപുഴയെന്ന ഗ്രാമത്തിലേക്ക് കുടിയേറി പ്രകൃതിയോടും വന്യജീവികളോടും പടവെട്ടി, അനേകം വെല്ലുവിളികളെ നേരിട്ട് തന്റെ ജീവിതം കരുപിടിപ്പിക്കുവാൻ അപ്പച്ച കാണിച്ച അസാമാന്യമായ ധൈര്യം എന്നെ ഏറെ അതിശയിപ്പിച്ചിട്ടുണ്ട്.
തൻറെ മാതാപിതാക്കളെയും സഹോദരങ്ങളേയും സുഖസൗകര്യങ്ങളും എല്ലാം വിട്ട് ഏറെ ദൂരെയുള്ള ഒരു കാട്ടുപ്രദേശത്തെത്തി, കഠിനാധ്വാനം ചെയ്ത് അവിടെ പൊന്നു വിളയിച്ച, തന്റെ കുടുംബത്തിനായി സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും പലതും ഉപേക്ഷിച്ച് ചോര നീരാക്കി അധ്വാനിച്ച അപ്പച്ച ശരിക്കും അറിയപ്പെടാതെ പോയ ഒരു ഹീറോ അല്ലേ?
അടുക്കള സ്ത്രീയുടെ കുത്തവകാശമാണെന്ന് കരുതപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ, പുരുഷൻ അടുക്കളയുടെ ഏഴയലത്തുപോലും അടുക്കുകയില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ, ആ യാഥാസ്ഥിതിക ചിന്താഗതികളയേയും കാറ്റിൽ പറത്തി അടുക്കളയിൽ എല്ലാ കാര്യങ്ങളിലും അമ്മയെ സഹായിച്ചിരുന്ന അപ്പച്ച എല്ലാ ഭർത്താക്കന്മാർക്കും ഒരു മാതൃകയാണ്. ഞങ്ങൾക്കാർക്കെങ്കിലും അസുഖം വന്നാൽ രാത്രി മുഴുവൻ ഒരു പോള കണ്ണടയ്ക്കാതെ കൂട്ടിരുന്ന് ശുശ്രൂഷിക്കുന്ന അപ്പച്ചയുടെ സ്നേഹം എന്നും മനസ്സിൽ ഒളിമങ്ങാതെ തെളിഞ്ഞു നിൽക്കുന്നു.
പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതിൽ എന്നും പശ്ചാത്തപിച്ചിരുന്ന അപ്പച്ച തനിക്ക് നേടാൻ കഴിയാതെ പോയത് തൻറെ മക്കളിലൂടെ നേടണമെന്ന വാശിയിൽ ഏറ്റവും മികച്ച കോളേജിൽ തന്നെ പഠിക്കാനുള്ള സാഹചര്യം ഞങ്ങൾക്ക് ഒരുക്കി തന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന ആ സമയത്തും ഞങ്ങളുടെ മികച്ച വിദ്യാഭ്യാസത്തിനായി അപ്പച്ചയുടെ പല ആവശ്യങ്ങളും മാറ്റിവെച്ചു. ഞങ്ങളുടെ എല്ലാ വിജയങ്ങളിലും ഏറെ സന്തോഷിച്ചിരുന്ന അപ്പച്ച വളർച്ചയുടെ ഓരോ ഘട്ടത്തിലും പ്രാർത്ഥനയോടെ ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു. ഒരു പെൺകുട്ടിയായിരുന്നിട്ടും എന്നെ എല്ലാ സ്വാതന്ത്ര്യങ്ങളും തന്ന് വളർത്തിയ , എൻറെ ഒരു ആഗ്രഹങ്ങൾക്കും എതിരു നിൽക്കാത്ത, ഞാനെടുത്ത എല്ലാ തീരുമാനങ്ങളിലും എന്നെ സപ്പോർട്ട് ചെയ്ത് എൻറെ കൂടെ നിന്ന അപ്പച്ച എനിക്ക് എന്നും ഒരു മാതൃകാ പുരുഷനാണ്.
അടുത്ത ഹീറോ എൻറെ പപ്പയാണ്. ഫാദർ -ഇൻ – ലോ എന്ന ലേബൽ പപ്പയ്ക്ക് കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതൊരു തെറ്റായ പ്രയോഗമാണെന്നാണ് എൻറെ അഭിപ്രായം. കാരണം നിയമത്തിലൂടെയല്ല പപ്പ എൻറെ പപ്പ ആയത് സ്നേഹത്തിലൂടെയാണ് . ഏകദേശം 400 – കിലോമീറ്റർ ദൂരെയുള്ള ഒരു മലയോര ഗ്രാമത്തിൽ തന്റെ മകനുമൊത്ത് എന്നെ പെണ്ണുകാണാൻ വന്ന അന്നുമുതൽ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചയാളാണ് പപ്പ. വീട്ടിലെ ആദ്യത്തെ മരുമകളായി വലതുകാൽ വെച്ച് കയറി അന്നുമുതൽ ഒരു മകളായി കരുതി എന്നെ സ്നേഹിക്കുന്ന പപ്പ സ്വന്തം മക്കളോട് കാണിക്കുന്ന അതേ സ്നേഹവും കരുതലും പരിഗണനയും എനിക്ക് തരുന്നു എന്നത് ഏറെ സ്നേഹത്തോടെ ഓർക്കുന്നു. ഒരു ഹോമിയോ ഡോക്ടർ ആയിരുന്നിട്ടും അനേകം വെല്ലുവിളികളെ നേരിട്ട് തനിയെ വഴിവെട്ടി വന്നവനാണ് പപ്പ. തന്റെ കുടുംബത്തിന് വേണ്ടി ഏറെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സഹിച്ച പപ്പയും എല്ലാവർക്കും ഒരു മാതൃകയാണ്. മക്കളെ ഏറെ സ്നേഹിക്കുന്ന പപ്പയുടെ ജീവിതം അവരുടെ മുമ്പിൽ ഒരു തുറന്ന പുസ്തകമാണ്. മക്കൾക്കറിയാത്ത ഒരു രഹസ്യവും ആ ജീവിതത്തിൽ ഇല്ല. പ്രാർത്ഥനയുടെയും കഠിനാധ്വാനത്തിന്റെയും ഉത്തമോദാഹരണമായ ജീവിതം.
ഇനി പറയാനുള്ളത് എൻറെ സ്വന്തം ജീവിതപങ്കാളിയെ കുറിച്ചാണ്. കഴിഞ്ഞ 26 വർഷങ്ങളായി സുഖത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും എന്നോട് ചേർന്ന് നിൽക്കുന്ന മാതൃകാ ഭർത്താവ്. യാഥാസ്ഥിതിക ഭർത്താവ് ആശയങ്ങളെ കാറ്റിൽ പറത്തി കൊണ്ട് എല്ലാ കാര്യങ്ങളിലും തോളോട് തോൾ ചേർന്ന് എൻറെ കൂടെയുള്ള എൻറെ ഹീറോ . എൻ്റെ എല്ലാ കഴിവുകളെയും കുറവുകളെയും ഒരുപോലെ അംഗീകരിച്ച് എന്നെ ഞാനായി ജീവിക്കാൻ ഏറ്റവും കൂടുതൽ പ്രചോദനം നൽകുന്ന എൻറെ നല്ല പാതി. മക്കളുടെ ഏറ്റവും വലിയ റോൾമോഡൽ അവരുടെ അപ്പ തന്നെയാണ്. അവരുടെ ബെസ്റ്റ്. ഫ്രണ്ട് അവരുടെ കൂടെ കളിക്കാനും സിനിമ കാണാനും ,യാത്രകൾ ചെയ്യാനും ഏറെ ഇഷ്ടപ്പെടുന്ന അപ്പ അവരുടെ എല്ലാ ചലഞ്ചസിലും അവരുടെ കൂടെയുണ്ട്. സന്തോഷിക്കുമ്പോൾ കൂടെ സന്തോഷിക്കുകയും സങ്കടപ്പെടുമ്പോൾ കൂടെ സങ്കടപ്പെടുകയും ചെയ്യുന്ന പച്ചയായ മനുഷ്യൻ. എന്റെ മകൾ എപ്പോഴും പറയും അവൾക്ക് അപ്പയെപ്പോലെയൊരു ഹസ്ബന്റിനെ കിട്ടാനാണ് അവൾ പ്രാർത്ഥിക്കുന്നതെന്ന്. അതുതന്നെയല്ലേ ഒരു അപ്പന് കിട്ടാവുന്ന ഏറ്റവും വലിയ സർട്ടിഫിക്കറ്റ്.
പലപ്പോഴും പുറത്തു കാണിക്കാതെ ഒരു കടലോളം സ്നേഹം ഉള്ളിലൊതുക്കി നമ്മെ സ്നേഹിക്കുന്ന, സ്വന്തം വിയർപ്പ് കൊണ്ട് മക്കൾക്ക് തണലാകുന്ന, മക്കളുടെ വാശികൾ നേടി കൊടുക്കുവാൻ സ്വന്തം ആഗ്രഹങ്ങൾ മാറ്റിവയ്ക്കുന്ന നമ്മുടെ അച്ഛനെ കുറെക്കൂടി മനസ്സിലാക്കാൻ സ്നേഹിക്കാൻ നമുക്ക് സാധിക്കട്ടെ. നമ്മൾ വീഴാതെ താങ്ങുന്ന വലിയ തണൽ മരമായ അപ്പൻറെ നെറ്റിയിലെ ഓരോ ചുളിവിലും നമ്മുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകളുണ്ട് , ആ കൈകളിലെ തഴമ്പുകളിൽ നമുക്കായി പടുത്തുയർത്തിയ സ്വപ്നങ്ങൾ ഉണ്ട് . ആ സ്നേഹത്തിൻറെ തണലിൽ വിശ്രമിക്കാൻ നമുക്ക് കഴിയട്ടെ . ആ തണൽ നഷ്ടപ്പെടുമ്പോൾ മാത്രമേ നമുക്ക് പുറത്തെ വെയിലിന്റെ ചൂടറിയാൻ കഴിയുകയുള്ളൂ.
ഈ പിതൃദിനത്തിൽ ലോകമെമ്പാടുമുള്ള സ്നേഹനിധികളായ എല്ലാ അച്ഛന്മാർക്കും ഹൃദയം നിറഞ്ഞ സ്നേഹവും, ആദരവും, ആശംസകളും നേരുന്നു.
ദീപ ദീപു : കണ്ണൂർ ജില്ലയിലെ ചെറുപുഴ സ്വദേശിയായ മൂന്നു പീടികയിൽ ജോസഫ് കുര്യൻ (ജോയി ) ഫിലോമിന ദമ്പതികളുടെ മകളായ ദീപ, അമേരിക്കയിലെ ഫ്ലോറിഡയിൽ നഴ്‌സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്നു. തൊടുപുഴ സ്വദേശിയായ പുതുമനത്തൊട്ടിയിൽ ദീപു സെബാസ്റ്റ്യൻ ആണ് ഭർത്താവ്. മക്കൾ : അഞ്ജന മരിയ ദീപു, ആൽബർട്ട് സെബാസ്റ്റ്യൻ ദീപു. നിലവിൽ ഫ്ലോറിഡയിലെ കോറൽ സ്പ്രിംഗ്സിലുള്ള ഔർ ലേഡി ഓഫ് ഹെൽത്ത് കത്തോലിക്ക ഫൊറോന ദേവാലയത്തിൽ കാറ്റിക്കിസം പ്രിൻസിപ്പലായും സേവനം അനുഷ്ഠിക്കുന്നു. ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദീപ രചനയും സംവിധാനവും നിർവഹിച്ച രൂപതയുടെ കഴിഞ്ഞ 25 വർഷത്തെ വളർച്ചയും പ്രവർത്തനങ്ങളും ദൃശ്യവൽക്കരിക്കുന്ന ‘അപ്പസ്തോലികം’ എന്ന ഡോക്യുമെൻററി ശ്രദ്ധ നേടിയിരുന്നു.
റ്റിജി തോമസ്
രണ്ട് ദിനരാത്രങ്ങൾക്ക് ശേഷം ബെഞ്ചമിന്റെ ഹോംസ്റ്റേയോടെ വിട പറഞ്ഞു. ലണ്ടനിൽ നിന്ന് തിരിച്ച് വെയ്ക്ക് ഫീൽഡിലേക്കുള്ള യാത്ര ഞങ്ങൾ ആരംഭിച്ചു. നേരത്തെ തന്നെ മനസ്സിൽ കൊണ്ടുനടന്നിരുന്ന ഒരു ആഗ്രഹം ഞാൻ ജോജിയോടും ബിജോയിയോടും പങ്കുവെച്ചിരുന്നു. ലോകപ്രശസ്ത കവിയും നാടകകൃത്തുമായ വില്യം ഷേക്സ്പിയറിന്റെ ഓർമ്മകൾ നിലനിൽക്കുന്ന ഏതെങ്കിലും സ്ഥലം സന്ദർശിക്കണം. അങ്ങനെയാണ് തിരിച്ചുള്ള യാത്ര സ്ട്രാറ്റ്ഫോർഡ് വഴി ആക്കാൻ ആദ്യം തീരുമാനിച്ചത്.
സ്ട്രാറ്റ്ഫോർഡിലാണ് വില്യം ഷേക്സ്പിയർ ജനിച്ചത്. അവിടെ ഷേക്സ്പിയറിന്റെ വീട് സ്മാരകമായി സംരക്ഷിക്കപ്പെടുന്നുണ്ട് . ലോകത്തിൻറെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഷേക്സ്പിയർ ആരാധകരാണ് ദിനംപ്രതി അവിടം സന്ദർശിക്കുകയും പ്രചോദനം ഉൾക്കൊള്ളുകയും ചെയ്യുന്നത്. ഇതോടൊപ്പം വളരെ നയന മനോഹരവും പ്രകൃതിരമണീയമായ കാഴ്ചകൾക്കും പേരുകേട്ടതാണ് സ്ട്രാറ്റ്ഫോർഡ് .
സ്വിറ്റ്സർലണ്ടിലെ ലോട്ടർബ്രുന്നൻ സന്ദർശിച്ചിട്ട് ഒരു സുഹൃത്ത് പറഞ്ഞതാണ് പെട്ടെന്ന് മനസ്സിലേക്ക് എത്തിയത്. അതുല്യമായ പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിക്കപ്പെട്ട ലോട്ടർബ്രുന്നൻ സന്ദർശിക്കുകയും പ്രചോദനം ഉൾക്കൊണ്ട് സാഹിത്യ രചനകൾ നടത്താനും ഒട്ടേറെ പേർ അവിടെ എത്താറുണ്ടത്രേ.
പക്ഷേ അവസാനനിമിഷം സ്ട്രാറ്റ്ഫോർഡ് യാത്ര ഞങ്ങൾക്ക് ഒഴിവാക്കേണ്ടിവന്നു. ദൂര കൂടുതലായിരുന്നു പ്രധാനകാരണം. അതു പക്ഷേ കുറച്ചുകൂടി മനോഹരമായ ഒരു കൂടിക്കാഴ്ചയ്ക്കാണ് അവസരം ഒരുക്കിയത്. മലയാളം യുകെയുടെ ചീഫ് എഡിറ്റർ ബിൻസു ജോണിന്റെ വീട് സന്ദർശിക്കാൻ സാധിച്ചത് അങ്ങനെയാണ്. മറ്റൊരു ദിവസം പദ്ധതിയിട്ടിരുന്ന ആ സന്ദർശനം ഞങ്ങളുടെ മടക്കയാത്ര മധ്യേയാക്കുകയായിരുന്നു. യുകെയിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ ശക്തമായ ഇടപെടലുകൾ നടത്തുന്ന ശ്രീ ബിൻസുവിനെ നേരിട്ട് കാണുന്നത് മലയാളം യുകെ അവാർഡ് സ്വീകരിക്കാൻ യുകെയിൽ എത്തിയപ്പോഴാണ്. കേരളത്തിൽ കണ്ണൂർ സ്വദേശിയായ അദ്ദേഹവും ഭാര്യ നിധിയും രണ്ടു മക്കളും റഗ്ബിയിലാണ് താമസിക്കുന്നത്.

ഇംഗ്ലണ്ടിലെ ചരിത്രപ്രസിദ്ധമായ പട്ടണമാണ് റഗ്ബി . ലോകപ്രശസ്തമായ റഗ്ബി കളിയുടെ ജന്മസ്ഥലം ഇവിടെയാണ്. 1823-ൽ റഗ്ബി സ്കൂളിൽ പഠിച്ചിരുന്ന വില്യം വെബ് എല്ലിസ് എന്ന വിദ്യാർത്ഥി, ഫുട്ബോൾ കളിക്കിടെ പന്ത് കൈയിൽ എടുത്ത് ഓടിയതോടെയാണ് റഗ്ബി എന്ന കളിക്ക് തുടക്കമായതെന്നാണ് കഥ.
മനോഹരമായ വീടും വിശാലമായ കോർട്ടിയാർഡും ചേർന്നതാണ് ബിൻസുവിന്റെ വീട്. ഏറ്റവും ആകർഷിച്ചത് കോർട്ടിയാർഡിൽ കായ്ച്ചു നിൽക്കുന്ന മനോഹരമായ ആപ്പിൾ ചെടിയാണ്.

ബിൻസു ജോൺ നേതൃത്വം നൽകുന്ന മലയാളം യുകെയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് മറ്റ് ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്‍തമായി മലയാള സാഹിത്യത്തിന് എഡിറ്റോറിയൽ ബോർഡ് നൽകുന്ന പ്രാധാന്യം കൊണ്ടാണ്. പ്രത്യേകിച്ച് അത്തം മുതൽ തിരുവോണം വരെയും മറ്റ് വിശേഷ അവസരങ്ങളിലും മലയാളം യുകെ പ്രസിദ്ധീകരിച്ചത് മികവുറ്റ രചനകൾ ആണ്. പ്രശസ്ത മലയാളം സാഹിത്യകാരന്മാരായ ശ്രീ ജോർജ് ഓണക്കൂർ, പ്രഭാവർമ്മ തുടങ്ങിയവരുടെ രചനകൾ മറ്റുള്ള ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് മലയാളം യുകെയെ വേറിട്ട വായനാനുഭവം നൽകുന്നതാക്കി. ചീഫ് എഡിറ്റർ ബിൻസു ജോണും അസോസിയേറ്റ് എഡിറ്റർ ഷിബു മാത്യു മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോജി തോമസ് , റോയി ഫ്രാൻസിസ് , ജിമ്മി മൂലംകുന്നം, തോമസ് ചാക്കോ , ബിനു മാത്യു , ബിജു മൂന്നാനംപള്ളി എന്നിവരും ആണ് ഇതിനൊക്കെ ചുക്കാൻ പിടിക്കുന്നത്.
യുകെയിൽ വെച്ച് പരിചയപ്പെട്ടതിനുശേഷം മലയാളം യുകെ സ്കോട്ട് ലൻഡിൽ വച്ച് നടത്തിയ അവാർഡ് ദാന ചടങ്ങിന്റെ ലോഗോ പ്രകാശനത്തിനായി കേരളത്തിൽ എത്തിയപ്പോൾ ബിൻസു ജോൺ എൻറെ വീട്ടിലും എത്തിച്ചേർന്നിരുന്നു. യുകെയിലെ മലയാളി സമൂഹത്തിൻറെ സാമൂഹിക സാംസ്കാരിക മേഖലകളിൽ ശക്തമായി ഇടപെടുന്ന ശ്രീ ബിൻസുവിനും മലയാളം യുകെയുടെ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ഒരു മാധ്യമം എന്ന നിലയിൽ മലയാളം യുകെയെ കൂടുതൽ ഉന്നതിയിലേയ്ക്ക് എത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
ബിനോയ് എം. ജെ.
നാം ജീവിക്കുന്ന ജഗത് പരിമിതമാണ്. അതുകൊണ്ടാണ് നാം ഇത്രയും അസംതൃപ്തരായി കാണപ്പെടുന്നത്. ഇനി ഞാനെന്ന സത്തയും പരിമിതമായി പോയിരിക്കുന്നു. അനന്തസത്ത ഒന്ന് മാത്രമാണ്. രണ്ട് അനന്തത ഉണ്ടായിരിക്കുവാൻ വഴിയില്ല. കാരണം ഒന്ന് മറ്റതിനെ പരിമിതപ്പെടുത്തുന്നു. മനുഷ്യന് പരിമിതികളോട് പൊരുത്തപ്പെടുവാൻ ആകില്ല. മാത്രവുമല്ല അവന്റെ സത്ത തന്നെ അനന്തമാണ്. ആ അനന്തതയിൽ തന്നെ കഴിയുവാൻ മനുഷ്യൻ എന്തുകൊണ്ടോ വിമുഖത കാട്ടുന്നു. അവൻ സ്വന്തം സ്വരൂപത്തെ ഭയപ്പെടുന്നത് പോലെ ഇരിക്കുന്നു. അവൻ അതിനെ മറന്നു കളഞ്ഞിരിക്കുന്നു. ഈ പരിമിതിയും അനന്തതയും തമ്മിലുള്ള സംഘർഷം മനുഷ്യജീവിതത്തിൽ അനാദികാലം മുതൽ തന്നെ പ്രകടമായിരുന്നു. ഇതാണ് മനുഷ്യന്റെ എല്ലാ ക്ലേശങ്ങളുടേയും ജനി.
മനുഷ്യൻ പരിപൂർണ്ണതയെ തേടുന്നു. മനുഷ്യജീവിതം ഈ അന്വേഷണത്തിന്റെ കഥയാണ്. മനുഷ്യൻ എന്തുകൊണ്ട് പരിപൂർണ്ണതയെ അന്വേഷിക്കുന്നു? അതിന്റെ കാരണം അവൻ പൂർണ്ണനാണ് എന്നതുതന്നെ. ആ പൂണ്ണത എങ്ങനെയോ വിസ്മരിക്കപ്പെട്ടു പോയിരിക്കുന്നു. അപ്പോഴും താൻ പൂർണ്ണനാണ് എന്ന് അവബോധം മനുഷ്യന്റെ ഉള്ളിന്റെയുള്ളിൽ കിടപ്പുണ്ട്. ഇങ്ങനെയാണ് ആഗ്രഹങ്ങൾക്ക് ചിറകുമുളക്കുന്നത്. അതുകൊണ്ടുതന്നെയാണ് ആഗ്രഹമാണ് എല്ലാ ദുഃഖങ്ങൾക്കും കാരണമെന്ന് ശ്രീബുദ്ധൻ പറയുന്നത്.
അപൂർണ്ണവും വിരൂപമാക്കപ്പെട്ടതുമായ ഈ ജഗത്ത് എവിടെ നിന്ന് വരുന്നു?
അനന്തസത്തയായ ഈശ്വരനിൽ പരിമിതികൾ ആരോപിക്കുമ്പോൾ ആണ് ജഗത്തും ഞാനും ജന്മം കൊള്ളുന്നത്. ഈ പരിമിതികൾ എവിടെ നിന്നും വരുന്നു? പൂർണ്ണതയുമായി പൊരുത്തപ്പെടുവാനുള്ള വിമുഖത മാത്രമാണ് ഇതിനുള്ള കാരണം. പൂർണ്ണതയിൽ നിന്നും അപൂർണ്ണത ജനിക്കുന്നു. അപൂർണ്ണതയിൽ നിന്നും പൂർണ്ണത ജനിക്കുന്നില്ല. ഈ അപൂർണ്ണത ആകട്ടെ മിഥ്യയാണ് താനും. അങ്ങനെയൊന്ന് അവിടെ ഇല്ല. ഈ കാണുന്ന ജഗത് വാസ്തവത്തിൽ അവിടെയില്ല.
അനന്തസത്ത എന്ന് പറയുവാനേ നമുക്ക് കഴിയൂ. അതിനെ നിർവചിക്കുവാൻ ആകില്ല. കാരണം നിർവചനം തന്നെ അതിനെ പരിമിതപ്പെടുത്തുന്നു. അനന്തസത്ത എല്ലാറ്റിനെയും ഉൾക്കൊള്ളുന്നു.
അതിന് ഉൾക്കൊള്ളുവാൻ ആകാത്തതായോ അതിന് വെളിയിലോ ആയി യാതൊന്നും തന്നെ ഇല്ല. ഒരുകോടി യുഗങ്ങൾ കഴിഞ്ഞാലും അത് അവസാനിക്കുന്നില്ല. കാരണം അത് അനന്തമാണ്. അത് സ്ഥലകാലങ്ങളിൽ ഒതുങ്ങുന്നതല്ല. മറിച്ച് സ്ഥലകാലങ്ങൾ അതിലാണ് നിലകൊള്ളുന്നത്. അവിടെ വിരസതയ്ക്ക് സ്ഥാനമില്ല. അവിടെ എപ്പോഴും അനന്താനന്ദമാണ്. ഈ അനന്ത സത്ത എക്കാലത്തും ഒരുപോലെയാണ്. അവിടെ മാറ്റങ്ങളോ ചലനങ്ങളോ ഇല്ല. കാരണം ചലനവും മാറ്റവും ആപേക്ഷികങ്ങളാണ്. ഒന്ന് മറ്റതിന് അപേക്ഷിച്ച ചലിക്കുന്നു അല്ലെങ്കിൽ മാറുന്നു. എന്നാൽ അനന്തസത്തയിൽ എല്ലാം നിശ്ചലങ്ങളാണ്. ഈ അനന്തസത്തയെ ഈശ്വരൻ എന്ന് വിളിക്കാം. അവിടെ നാനാത്വമില്ല. എല്ലാം ഒന്നുമാത്രം.
അതിനെ രണ്ട് ആക്കുവാനാവില്ല. അത് അഖണ്ഡ അദ്വൈതമാണ്. എന്നാൽ മനുഷ്യമനസ് ആകട്ടെ എല്ലാത്തിനെയും വിഭജിക്കുന്നു. താനാകുന്ന ബ്രഹ്മത്തെയും അത് വിഭജിക്കുന്നു. അങ്ങനെയാണ് കാണുന്ന ഞാനും കാണപ്പെടുന്ന ലോകവും ജനിക്കുന്നത്. ഈ വിഭജനം മനസ്സിന്റെ സൃഷ്ടി മാത്രം. മനസ്സ് തിരോഭവിയ്ക്കുമ്പോൾ എല്ലാം തിരൊഭവിക്കുന്നു. എല്ലാം മനസ്സിന്റെ വിക്രിയകൾ മാത്രം. മനസ്സ് നമ്മെ കബളിപ്പിക്കുകയാണ്. മനസ്സിന്റെ അഭാവത്തിൽ എല്ലാം ഒന്നാണ് എന്ന് നാം അറിയുന്നു. അവിടെ അനന്തജ്ഞാനം പ്രകാശിക്കുന്നു. അത് അനന്തജ്ഞാനം ആകയാൽ അതിനെ നിർവചിക്കുവാൻ ആവില്ല. അവിടെ എത്തിച്ചേരുന്നവൻ എല്ലാ ദുഃഖങ്ങളെയും അതിജീവിക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ബിനോയ് എം. ജെ.
ജീവിതം ഉള്ളവർക്കെല്ലാം ജീവിത പ്രശ്നങ്ങളും ഉണ്ട്. ജീവിതം ഒരു പ്രശ്നമാണോ? ആണെങ്കിൽ അതിനുള്ള പരിഹാരം എന്താണ്? എന്നാൽ ജീവിതം ഒരു പ്രശ്നമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അപ്പോൾ പിന്നെ എന്താണ് ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്? ജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന മരണം എന്ന സത്തയാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം. നാം ആരും തന്നെ ജീവിതത്തെ വെറുക്കുന്നില്ല. കാരണം അത് മനോഹരമാണ്. അല്ല അത് അത്യന്തം മനോഹരമാണ്. മരണമാണ് ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. നാം എല്ലാവരും മരണത്തെ ഭയപ്പെടുന്നവരാണ്. കാരണം അതിനെ ജയിക്കുവാൻ നാം ഇനിയും പഠിച്ചിട്ടില്ല. മരണം നമ്മുടെ ജീവിതത്തിൽ സദാ കരിനിഴൽ വീഴ്ത്തി കൊണ്ടേയിരിക്കുന്നു. അത് നമ്മെ
ഭയചകിതരാക്കുന്നു. ഇത് ജീവിതത്തിന്റെ മനോഹാരിതയെ തകർക്കുന്നു. എല്ലാം മരണത്തോടെ അവസാനിക്കുന്നുവെങ്കിൽ പിന്നെ എന്ത് അർത്ഥമാണ് ജീവിതത്തിനുള്ളത്? എല്ലാം വ്യർത്ഥമല്ലേ?
എന്നാൽ മരണം എന്ന സത്ത അവിടെ ഉണ്ടെന്നുള്ളതിന് എന്താണ് തെളിവ്? എല്ലാവരും തന്നെ മരിക്കുന്നു ആരും മരിക്കാതെ ഇരിക്കുന്നുമില്ല. ഈ മരണം ശരീരത്തെ മാത്രമല്ലാ ബാധിക്കുന്നുള്ളോ? മരണം ബാഹ്യമാണെങ്കിൽ ആന്തരികമായ മനസ്സ് ബുദ്ധി ആത്മാവ് ഇവ ഒന്നും മരിക്കുന്നില്ല. നാം കണ്ടമാനം ബാഹ്യോൻമുഖമായി പോകുന്നു അതാണ് നമ്മുടെ പ്രശ്നം. എല്ലായിടത്തും എല്ലാവരും മരിക്കുന്നു അതുകൊണ്ട് മരണം ഒരു സത്യമാണെന്ന് നാം ധരിച്ചു
പോയിരിക്കുന്നു. എന്നാൽ നമുക്ക് തെറ്റ് പറ്റിയിരിക്കുന്നു. മരണം ഒരു അഭാവസത്തെയാണ്. അത് യാഥാർത്ഥ്യത്തിൽ നിലനിൽക്കുന്നില്ല. അതിന് നമ്മുടെ മനസ്സിലേ നിലനിൽപ്പുള്ളൂ. നാം മരണത്തെ ഭയപ്പെടുന്നു അതുകൊണ്ട് നമുക്ക് മരണം ഉള്ളതായി തോന്നുന്നു. ആ തോന്നൽ അത്യന്തം ശക്തമായത് മൂലം ശരീരം മരിക്കുന്നതോടൊപ്പം നാം അബോധാവസ്ഥയിലേക്ക് വഴുതിവീഴുന്നു. അത് വീണ്ടും പുനർജന്മത്തിലേക്ക് നയിക്കുന്നു. കാരണം നാം ഇനിയും മരിച്ചിട്ടില്ല. നിത്യജീവിതം- അതാണ് നമ്മുടെ ലക്ഷണം. പല ജന്മാന്തരങ്ങളിലൂടെ അനന്തമായി നീളുന്ന ജീവിതം. ഈ വസ്തുത വേണ്ടവണ്ണം മനസ്സിലാക്കിയാൽ നാം പ്രശ്നത്തെ പരിഹരിക്കുന്നതിൽ പാതി വിജയിച്ചു കഴിഞ്ഞു. ജീവിതത്തിന് ആദിയോ
അവസാനമോ ഇല്ല. അത് ഒരു അനന്ത സത്തയാണ്. അതിൽ ഇടയ്ക്കിടെ മരണം സംഭവിക്കുന്നു. ഈ മരണമാകട്ടെ സാങ്കല്പികമാകുവാനെ വഴിയുള്ളൂ. മരണമില്ലെങ്കിൽ അവിടെ നിത്യജീവിതമാണ്. നമ്മുടെ ജീവിതത്തിൽ ഇതിനുമുമ്പ് നാം പലതവണ മരിച്ചിട്ടുണ്ട്. ഈ ദുഷിത വലയത്തിൽ നിന്ന് കരകയറി ഇല്ലെങ്കിൽ നാം വീണ്ടും വീണ്ടും മരിക്കുകയും ചെയ്യും. മാത്രമല്ല മരണം സൃഷ്ടിക്കുന്ന കരിനിഴൽ ജീവിതത്തിലാകെ പ്രശ്നങ്ങളുടെ നൂലാമാലകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ജീവിത പ്രശ്നങ്ങൾ യാഥാർത്ഥ്യമാകുവാൻ വഴിയില്ല. അവയെല്ലാം മരണത്തിന്റെ നിഴലുകൾ മാത്രം. മരണം മാറിയാൽ എല്ലാം മാറി. ജീവിതം അത്യന്തം പ്രശാന്ത സുന്ദരമായി മാറുന്നു.
മരണത്തെക്കുറിച്ച് ചിന്തിച്ച് ചിന്തിച്ച്
നാം നമ്മുടെ ജീവിതത്തെ ശോകാവൃതവും പാഴ്‌വേലയുമക്കി മാറ്റുന്നു. മരണത്തിൽ നിന്നും എത്ര മാത്രം അകലുന്നുവോ അത്രമാത്രം നമുക്ക് സന്തോഷവും ഊർജ്ജസ്വലതയും ലഭിക്കുന്നു. നിങ്ങളെ അത്യന്തം സന്തോഷിപ്പിച്ച ചില നിമിഷങ്ങൾ ഓർത്തു നോക്കൂ. അവിടെ നിങ്ങൾ മരണത്തിൽ നിന്നും അകലെയായിരുന്നു. അങ്ങനെ ഒരു ചിന്ത പോലും അവിടെ ഉണ്ടായിരുന്നില്ല. അതാണ് അവിടത്തെ സന്തോഷത്തിന്റെ രഹസ്യം. എന്നാൽ നാം ബാഹ്യമായ ഉപായങ്ങൾ ഉപയോഗിച്ചാണ് മരണത്തെ മറക്കാൻ ശ്രമിക്കുന്നതെങ്കിൽ അതിൽ നാം വിജയിക്കുകയില്ല. സമ്പൽസമൃദ്ധിയും, ആഘോഷങ്ങളും, ആസ്വാദനങ്ങളും, ഐശ്വര്യങ്ങളും എല്ലാം തന്നെ മരണത്തെ മറക്കുവാൻ വേണ്ടി ലക്ഷ്യം വെച്ചിട്ടുള്ളതാണ്. ഇവ മരണത്തെ
താൽക്കാലികമായി ഒന്ന് മറക്കാമെന്നല്ലാതെ വേറെ ഗുണം ഒന്നും ചെയ്യുന്നില്ല. ജീവിതവിജയവും ആഹ്ലാദങ്ങളും മരണത്തെ താൽക്കാലികമായി ഒന്നു മറച്ചു പിടിക്കുന്നു. ആ മറവി അത്യന്തം ആഹ്ലാദകരമായതിനാലാണ് നാം അവയുടെയൊക്കെ പിറകെ ഓടുന്നത്. അത്രമാത്രം ജീവിതത്തെ സ്നേഹിക്കുകയും മരണത്തെ വെറുക്കുകയും ചെയ്യുന്നു. ആധ്യാത്മിക വ്യക്തിത്വങ്ങൾ ആകട്ടെ മരണത്തെ മറക്കുന്നതിന് ബാഹ്യമായ ഉപായങ്ങളുടെ സഹായം തേടാതെ തന്നെ അവയെ നേരിട്ട് മറക്കുവാൻ ശ്രമിക്കുന്നു. മരണത്തെ മറക്കുന്നതിന് എന്തിനാണ് വളഞ്ഞ വഴികൾ സ്വീകരിക്കുന്നത്, അതിനെ നേരിട്ടങ്ങ് മറന്നാൽ പോരെ? ധാരാളം മതിയാകും! എവിടെയാണ് തത്വചിന്തയുടെ പ്രസക്തി. മരണത്തെ മറക്കുവാൻ
ശ്രമിക്കുവിൻ! ബോധപൂർവ്വം അതിനെ മറക്കുവാൻ ശ്രമിക്കുവിൻ!! ഇപ്പോഴേക്കും പലർക്കും ആധി തോന്നി തുടങ്ങിയിരിക്കും. ആധി തോന്നേണ്ട ആവശ്യകത ഇല്ല. അതിനെ മറന്നേക്കുവിൻ. അതൊരു അഭാവസത്തെയാണ്. അതിനെ തുടർന്ന് എല്ലാ ജീവിത പ്രശ്നങ്ങളും തിരോഭവിച്ച് കഴിഞ്ഞിരിക്കും. അവിടെ ജീവിതം ഒരു അനന്തമായ ആസ്വാദനമായി മാറുന്നു. ഇങ്ങനെ നമുക്ക് നിർവ്വാണത്തിലേക്ക് ചുവട് വയ്ക്കുവാൻ സാധിക്കും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120