literature

ശുഭ

എൻ പ്രണയം ഉന്മാദമായ്
നിൻ ചൊടികൾ തഴുകുന്നേരം .
മൊഴികൾ സ്വരസാന്ദ്രമായ്
നിൻ വിരൽ തലോടിടുമ്പോൾ .

നീയെൻറെ നിശ്വാസമല്ലേ
പ്രാണന്റെ പറുദീസയല്ലേ
മലരായ് മിഴികൂമ്പി നിൽക്കാം
സൂര്യനായ് ചുംബിച്ചുണർത്തു .

എന്നുയിരിൽ നീമാത്രമല്ലോ
മിഴികളിൽ നിൻചിത്രമല്ലോ
നിൻ പദസ്വനം ഇന്നെൻ
പ്രാണന്റെ തംബുരുവല്ലേ.

ഈ തിരുവോണം പുലരിയിൽ നാം
പൂത്തുമ്പികളായി പറന്നുയരാം.
തേനലഞ്ഞു പറന്നിടാം.
ഉത്രാടപ്പൂക്കൾ നുകർന്നിടാം.

ശുഭ: കേരള ഹൈക്കോടതിയിൽ IT സെക്ഷനിൽ Software Technical Lead ആയി വർക്ക് ചെയ്യുന്നു. വായിക്കാൻ ഏറെ ഇഷ്ടം വയലാർ കവിതകൾ. പ്രണയരാവ്, മഴ എന്നി രണ്ടു കവിതകൾ മലയാളംയുക്കെ യിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. വരികൾ എഴുതുന്നതിനൊപ്പം അതിന് ഈണം കൊടുത്ത് പാടി നോക്കുന്നത് അതിലേറെ ഇഷ്ടപ്പെടുന്നു. എഴുത്തിൻ്റെ പ്രധാന ഇടം സാമൂഹ്യ മാധ്യങ്ങൾ തന്നെ .
മറ്റു രചനകൾ
കവിതകൾ – ഒറ്റ മന്ദാരം, ഇനി എത്രനാൾ ,ഓർമ്മ ,നീകാത്തിരുന്നാൽ,തിരികെ വരുമോ ? .
ചെറുകഥകൾ – അന്ന് പെയ്ത അതേ മഴ, കശാപ്പിൻ്റെ അന്ത്യം, കണ്ണിൽ നിന്നും കണ്ണിലേക്ക്, അമ്മക്കിളി,നിറക്കൂട്ട്

ഭർത്താവ് – അജേഷ്
മകൾ – നിഹാരാ

രാജൻ എൻ കെ

ലോട്ടറി അടിച്ചവിവരം ഏജന്റുവിളിച്ചു പറയുമ്പോൾ അയാൾ ഓഫിസിലുണ്ടായിരുന്നു.വിശ്വാസം വരാതെ ഒന്നു ഞെട്ടിയെങ്കിലും സമനില വീണ്ടെടുത്തപ്പോൾ ഉണ്ടായ സന്തോഷത്തെ കീഴ്പ്പെടുത്തിക്കൊണ്ട് ഒരു സന്ദേഹം മനസ്സിൽ നിറഞ്ഞു. അതിനു കാരണമുണ്ട് ഒരുദുർബ്ബല മനസ്സാണ് അയാൾക്ക്‌. അമിത സന്തോഷം പോലും അയാൾക്ക്‌ താങ്ങാനാവില്ല. കോടീശ്വരൻ ആത്മഹത്യ ചെയ്യുന്നതും ഇന്നൊരു വാർത്തയല്ലല്ലോ. സത്യത്തിൽ അയാൾ ലോട്ടറി അടിക്കാൻ വേണ്ടിയിട്ടാണോ ടിക്കറ്റെടുത്തിരുന്നത് ? ആദ്യം അങ്ങനെയായിരുന്നെങ്കിലും പിന്നീടത് എപ്പോഴോ അയാളെ അടയാളപ്പെടുത്തുന്ന സ്വഭാവമായി മാറുകയായിരുന്നില്ലേ ?

അയാൾ വെരുകിനെപ്പോലെ ഓഫീസിനുള്ളിലൂടെ തലങ്ങും വിലങ്ങും രണ്ടുമൂന്നുവട്ടം നടന്നു . പെട്ടന്ന് ആരോടും ഒന്നുംപറയാതെ പുറത്തിറങ്ങി.താഴെ റോഡിലൂടെ കടന്നുപോയ ലോട്ടറിയുടെ അനൗൺസ്മെന്റ് വാഹനം അബദ്ധത്തിൽ അയാളെ ചെറുതായി തട്ടിവീഴ്ത്തി. പെട്ടന്ന് ഡൈവർ ചാടിയിറങ്ങി അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു. ഒന്നും പറ്റിയില്ല ഒരു പോറൽ പോലും . കാറിലെ അനൗൺസ്മെന്റ് അപ്പോഴും കേൾക്കുന്നുണ്ടായിരുന്നു. നാളെയാണ് നാളെയാണ് നറുക്കെടുപ്പ്. ഒരുപക്ഷെ നാളത്തെ കോടീശ്വരൻ നിങ്ങളയിക്കാം… അജ്ഞാതനായ കോടീശ്വരനെ വഴിയിലുപേക്ഷിച്ച് വാഹനം പിന്നെയും മുന്നോട്ട് പോയി.

താലൂക്ക് ഓഫിസിലെ തൂപ്പുകാരനാണ് അയാൾ. തുച്ഛമായ ശമ്പളം കൊണ്ട് രണ്ടറ്റവും ഒരിക്കലും കൂട്ടിമുട്ടാറില്ലെങ്കിലും ലോട്ടറി എടുക്കുന്നത് അയാൾക്ക് പല്ല് തേയ്ക്കുന്നത് പോലെ ഒരു നിത്യവൃത്തിയാണ്. അത് വേണ്ടന്നു വയ്ക്കാൻ പറ്റുമോ?
അതുപോലെ അസംബന്ധമാണ് അങ്ങനെയൊരു ചോദ്യവും.

കഴിഞ്ഞആഴ്ച അയാളിലെ ലോട്ടറി ഭ്രമക്കാരനെ പരീക്ഷിച്ച ഒരു സംഭവമുണ്ടായി.ഭ്രമിച്ചു പോയവനാണ് പിന്നെ ഭ്രാന്തനാകുന്നത്. ലോട്ടറി അടിക്കുന്ന നമ്പറുകൾ തിരഞ്ഞെടുക്കാനുള്ള വിദ്യകൾ എന്ന ബോർഡും വച്ചിരിക്കുന്ന ഒരു ന്യൂമറോളജിക്കാരന്റ കട കണ്ട് ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ചു.
അയാൾ ചില കണക്കുകൾ പറഞ്ഞു കൊടുത്തു. കഥാ നായകൻ
പോക്കറ്റിൽ തപ്പി നോക്കി. വണ്ടിക്കൂലിയെ ഉള്ളു. മടിച്ചില്ല നേരെ വിദ്യാധരന്റെ കടയിൽ പോയി ടിക്കറ്റെടുത്തു.പുറത്തേക്കിറങ്ങിയപ്പോൾ കഷ്ടകാലമെന്നെ പറയേണ്ടു. വള്ളിച്ചെരുപ്പിന്റെ വാറു പൊട്ടിപ്പോയി.നാലുകിലോമീറ്റർ നടക്കാനുള്ളതാണ്. എന്തു ചെയ്യും?
ടിക്കറ്റ് തിരികെ കൊടുത്തു കാശ് വാങ്ങിയാൽ ഒന്നുകിൽ ബസ്സിന് പോകാം
അല്ലെങ്കിൽ ചെരുപ്പിട്ട് നടക്കാം.

ഒന്നിനും അയാളെ പ്രലോഭി പ്പിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം അയാൾ ചെരുപ്പ് രണ്ടും ബാഗിലേക്ക് തിരുകി നടക്കാൻ തുടങ്ങി.

ടെംപിൾ കോർണറിലേ വിദ്യാധരന്റെ ലോട്ടറിക്കടയിൽ നിന്നും നമ്മുടെ കഥാനായകൻ ടിക്കെറ്റ് എടുക്കാൻ തുടങ്ങിയിട്ട് മുപ്പത് വർഷമെങ്കിലും ആയിരിക്കാണും.നറുക്കെടുക്കുന്ന ദിവസവും സമയവും ഓർത്തുവക്കാറില്ല. അങ്ങനെയുള്ള ടെൻഷൻ അടിപ്പിക്കുന്ന വിചാരങ്ങളൊന്നും അയാൾക്കില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ വിദ്യാധരൻ വിളിക്കും.

വീട്ടിലെ ഇല്ലായ്മകളുടെയും വല്ലായ്‌മകളുടെയും സമ്മർദ്ദം ഏറെയുണ്ട്.എല്ലാം നിശബ്ദമായി സഹിക്കുകയാണ് ഭാര്യ.ഒരിക്കൽ അയാൾ ഭ്രാന്തനെപ്പോലെ അവളുടെ നേരേ ചീറിയടുത്തു. മറ്റെന്തുംനീ പറഞ്ഞോ? ലോട്ടറിയെപ്പറ്റി ഒരക്ഷരം മിണ്ടരുത്.
കത്തുന്ന കണ്ണുകളോടെ അയാൾ അവളെ ഭയപ്പെടുത്തി.
ലോട്ടറിയെ ഞാൻ സ്നേഹിക്കുന്നു. എന്റെ ഹൃദയം പോലെ. പിന്നെ ഒരു നിഴലു പോലെ അവൾ അയാളെ അനുസരിച്ചു.

സ്വപ്നം കാണാൻ ഒരു ലോട്ടറി വേണം. അയാൾ എത്തിപ്പെട്ട പ്രത്യേക മാനസികാവസ്ഥയാണത്.
പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അയാളിലെ ഭാഗ്യാന്വേഷി നിരാശപ്പെട്ടില്ല. ചെറിയ ചെറിയ സമ്മാനങ്ങൾ പലവട്ടം അയാളെ തേടിവന്നിട്ടുണ്ട്.അതു കൊടുത്തു മുഴുവൻ തുകയ്ക്കും വീണ്ടും ടിക്കറ്റെടുത്തു.

കേരള ഭാഗ്യക്കുറിയുടെ ഓണം ബമ്പർ പതിനഞ്ചുകോടിയുടെ ഒന്നാം സമ്മാനം ഇത്തവണ അയാൾക്കാണ്. ഇപ്പോൾ അറിഞ്ഞു കേട്ട് പത്രക്കാരും ചാനലുകാരും വരും. അവർക്ക് പിടികൊടുക്കാതെ രക്ഷപ്പെടണം ആൾക്കൂട്ടത്തിന്റെ നടുവിൽ വിചാരണ ചെയ്യപ്പെടും മുമ്പ്.
പരിചയക്കാർ കണ്ട് ചിരിച്ചപ്പോൾ അയാൾ ചിരിക്കാൻ മറന്നു.അയാൾക്കപ്പോൾ മുഖമില്ലായിരുന്നു മനസ്സ് മാത്രം. അവിടെ വിചാരങ്ങളുടെ പതിനെട്ടാം ഉൽസവത്തിന്റെ ആരവമായിരുന്നു.

ആദ്യം വന്ന വണ്ടിയിൽ കയറി. പിന്നിലേക്ക് നോക്കിയപ്പോൾ ഏജന്റിനെയും പിന്നിലിരുത്തി ഒരു പ്രസ്സ് ഫോട്ടോ ഗ്രാഫർ ബസ്സിനെ പിന്തുടരുന്നു. ഇറങ്ങേണ്ട സ്റ്റോപ്പിന് മൂൻപുള്ള സ്റ്റോപ്പിൽ ഇറങ്ങാൻ അയാൾ തീരുമാനിച്ചു.

ഈ ബസ്സെന്താ ഇഴയുന്നത്?
ദേഷ്യം ചുരുട്ടിപ്പിടിച്ച മുഷ്ടിക്കുള്ളിൽക്കിടന്നു ഞെരിഞ്ഞു. ഓടിക്കുന്ന ഡ്രൈവറെ കണ്ണ് പൊട്ടെ ചീത്തവിളിക്കാൻ തോന്നി.

ബസ്സിലാരോ ലോട്ടറി എന്ന് പറയുന്നത് കേട്ട് അയാൾ കാതുകൂർപ്പിച്ചു.
ആളെ കണ്ട് കിട്ടിയില്ലെന്നാ പറയുന്നത്. കേട്ട് നിന്ന മറ്റെയാൾ ചിരിച്ചു അയാളിപ്പോൾ എവിടെയെങ്കിലും ഒളിച്ചിരിക്കുകയായിരിക്കും. കണ്ടുകിട്ടിയാൽ ആൾക്കാര് വിടുമോ കൊത്തികുടിക്കുകേലെ?

ഇറങ്ങേണ്ട കവലഎത്തി. ബസ്സിറങ്ങി പിന്നിലേക്ക് ഒന്നുകൂടി നോക്കി അവരെ കാണുന്നില്ല. പാടം മുറിച്ചു കടന്ന് തോട്ടു വക്കത്തുകൂടി കുറച്ചു നടന്നാൽ വീണ്ടും മെയിൻ റോഡിൽ കയറാം.അതിനാണ് ഈ കുറുക്കുവഴി. പടിഞ്ഞാറോട്ട് നടന്നപ്പോൾ സൂര്യൻ കണ്ണിൽ പൂത്തിരി കത്തിക്കുകയാണ് വരമ്പും കണ്ടവും തിരിച്ചറിയാൻ പറ്റുന്നില്ല.
വഴുക്കലിൽ രണ്ടുമൂന്നുവട്ടം കാല്തെന്നി.

മൊബൈലിൽ നിരന്തരം ബെല്ലടിക്കുന്നു.ഇതിനകം ഒരുപത്ത്‌ കോളെങ്കിലും അയാൾ കട്ട് ചെയ്തു. വെറുതെ ഒന്നു പിന്തിരിഞ്ഞു നോക്കി.ഓട്ടം വെറുതെയാണ്. എങ്കിലുംതോന്നുകയാണ് വെറുതെ ഓടാൻ.
.
അയാളുടെ സഞ്ചാരപതത്തിന് സമാന്തരമായി പ്രസ്സ് ഫോട്ടോഗ്രാഫറുടെ സ്കൂട്ടറും പാഞ്ഞുവരുന്നുണ്ട്. അയാൾ അവർക്ക് മുന്നേ പാടം മുറിച്ചു റോഡിലെത്തി. ഇനി വലത്തോട്ട് ഒരു വളവ് തിരിഞ്ഞാൽ വീടെത്തി.

പ്രസ്സ് ഫോട്ടോഗ്രാഫ്രും ഏജന്റും അയാളുടെ വീട് കണ്ടുപിടിച്ചു.ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടാണ് ഫോട്ടോഗ്രാഫർക്ക്. ഷീറ്റ് മേഞ്ഞ തേക്കാത്ത ആ കൊച്ചു വീടും പരിസരവും കാമറ ഒപ്പിയെടുത്തു.
തുണി മാറാൻ സമയം കിട്ടാത്തതിൽ നാണിച്ചു കൂമ്പി അയാളുടെ ഭാര്യ അവരെ അകത്തേക്ക് ക്ഷണിച്ചു.

വിദ്യാധരൻ അകത്തേക്ക് കയറി പുറകെ പ്രസ്സ് ഫോട്ടോഗ്രാഫ്രറും.
അപ്പോഴാണ് അവർ വിസ്‌മയിപ്പിക്കുന്ന ആ കാഴ്ച കണ്ടത്.
അകത്ത് ബെഡ് പോലെ നിരത്തി അടുക്കിയിരിക്കുന്ന ലോട്ടറികൾക്ക് മുകളിൽ അയാൾ മലർന്നു കിടക്കുന്നു.കണ്ണടച്ച് കിടക്കുന്ന അയാളുടെ രൂപം പെട്ടന്ന് പ്രസ്സ് ഫോട്ടോഗ്രാഫറുടെ മനസ്സിൽ കുരിശുമരണത്തിന്റെ ഓർമ്മ പുതുക്കി. കയ്യുകൾ രണ്ടും വശങ്ങളിലേക്ക് നീട്ടവച്ച് കാലുകൾ ചേർത്ത് തല പാതിചരിച്ച ക്രിസ്തുവിന്റെ ക്രൂശിതരൂപം.ഝടുതിയിൽ ആ മനോഹര ദൃശ്യം പകർത്താൻ കാമറ കണ്ണുചിമ്മി.
തൊട്ടടുത്ത് അയാളുടെ ഫോൺ നിർത്താതെ ബെല്ലടിച്ചു കൊണ്ടിരുന്നേപ്പോൾ ഇടയ്ക്കൊന്നു കണ്ണു തുറന്നു. തൊട്ടു മുന്നിൽ വിദ്യാധരനെ കണ്ട് അയാൾ ചിരിച്ചു. സന്തതസഹചാരിയായ പട്ടി തൊട്ടടുത്ത് കാവലിരിപ്പുണ്ട്.നായ അവരെ രണ്ടുപേരെയും സംശയത്തോടെ നോക്കി ഒന്നു കുരച്ചു അപ്പോൾ അയാളവനെ ശാസിച്ചു.

ടിക്കറ്റ് നാളെ ബാങ്കിൽ കൊടുക്കാം. അയാൾ വിദ്യാധരനോട് പറഞ്ഞു.

ഫോട്ടോഗ്രാഫർക്ക് അറിയേണ്ടത് സൂക്ഷിച്ചു വച്ചിരിക്കുന്ന ഈ ടിക്കറ്റുകളെക്കുറിച്ചാണ്.
നോക്കു മിസ്റ്റർ ഈ ഒരോ ടിക്കറ്റും ലോട്ടറി അടിച്ചു കോടീശ്വരനായി മാറിയ സ്വപ്നങ്ങളിൽ ഞാനുറങ്ങിയ എന്റെ രാത്രികളാണ്. ഉറക്കം വരാത്തവന്റെ
സ്ലീപ്പിങ് പിൽസുകളാണ് ഈ ടിക്കറ്റുകൾ.

നാളെ മുതൽ തന്റെ ഉറക്കം നഷ്ടപ്പെടുകയാണ്. സ്വപ്നം യാഥാർഥ്യമായവന്റെ സന്തോഷം
മാഞ്ഞുപോകുമോ? ഇപ്പോൾ ഭയത്തിന്റ ഭ്രാന്താണ് അയാളിൽ ആവേശിച്ചിരിക്കുന്നത്. നോട്ടുകെട്ടുകൾക്ക് മുകളിലല്ല ലോട്ടറി ടിക്കറ്റുകൾക്ക് മുകളിലായിരുന്നു തന്റെ സന്തോഷവും സമാധാനവും.

അന്ന് ഉറങ്ങാൻ കിടന്നപ്പോൾ അയാളുടെ മനസ്സിൽ നാളെ വരാനിരിക്കുന്ന സഹായാഭ്യർത്ഥനക്കാരുടെയും ഭീഷണി മുഴക്കുന്നവരുടെയും അവ്യക്തമായ കുറെ മുഖങ്ങളായിരുന്നു. ഉറങ്ങാൻ കഴിയാതെ അയാൾ ഇടയ്ക്കിടെ ഞെട്ടിയുണർന്നു.
അയാളുടെ പ്രിയപ്പെട്ട കൈസർ പുറത്ത് അസ്വസ്ഥജനകമായ ആ മനസ്സ് വായിച്ചെടുത്ത് മുരണ്ടു. നേരം വെളുത്തപ്പോൾ അവനെന്തോ തീരുമാനിച്ചുറച്ച്
മുൻ വാതിലിനരുകിൽ കുത്തിയിരുന്നു.

രാജൻ എൻ കെ: – കോട്ടയം ജിലയിൽ മാഞ്ഞൂർ സ്വദേശി. റിട്ടയേർഡ് പോളിടെക്നിക് അധ്യാപകർ. ഭാര്യ സതികുമാരി റിട്ടയേർഡ് ടീച്ചർ. രണ്ട് പെൺമക്കൾ. ഇപ്പോൾ സൃഷ്ടിപഥം, സർഗ്ഗസൃഷ്ടി , ഭാഷാ മലയാളം സാഹിത്യവേദി , നല്ലെഴുത്ത് തുടങ്ങിയ എഫ്ബി സാഹിത്യ കൂട്ടായ്മകളിൽ കഥകളും കവിതകളുമെഴുതുന്നു. മേൽപ്പറഞ്ഞ ഗ്രൂപ്പുകളിൽ നിന്നും നിരവധി തവണ മികച്ച എഴുത്തുകാർക്കുള്ള ആദരം കിട്ടിയിട്ടുണ്ട്. കൂടാതെ രണ്ട് പുസ്തകങ്ങളിൽ ഭാഗഭാക്കായിട്ടുണ്ട്. പല പൂക്കൾ ഒരു പൂക്കളം .നവതൂലിക പുറത്തിറക്കിയ ഓണക്കവിതാ സമാഹാരത്തിലും മയൂഖം കലാസാഹിത്യവേദി പുറത്തിറക്കിയ കാറ്റാടിക്കാവിലെ തെയ്യം എന്ന കഥാ സമാഹാരത്തിലും . ഇപ്പോൾ തപസ്യ കലാ സാഹിത്യ വേദി മാഞ്ഞൂർ യൂണിറ്റിന്റെ പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു.

ശ്രീകുമാരി അശോകൻ

ഓണം മങ്ങിയൊരോർമയായ്‌ തീരുന്നു
ഓരോ മനസ്സീന്നും മാഞ്ഞുപോകുന്നു
ഒരു നല്ല ചിത്രം വരച്ചപോലെന്നുള്ളിൽ
ഓണനിലാവിന്നൊഴുകിടുമ്പോൾ
പാണന്റെ നന്തുണി പാടുന്നൊരീണത്തിൽ
പാടിപ്പതിഞ്ഞ മറ്റൊരീണമായ്‌ ഞാൻ
പാർവണ ചന്ദ്രിക ചാറണിഞ്ഞെത്തുന്ന
പാതിരാ പൂവുകൾ കൺ ചിമ്മിയോ
മലയജ പവനെന്റെ മൃദുഗാന പല്ലവി
മൗനാനുരാഗത്തിൻ നിമന്ത്രണമായ്‌
മനതാരിലായിരം നറുസ്വപ്ന ജാലമായ്‌
മകരന്ദമായ് ഉള്ളിൽ അലിഞ്ഞീടവേ
ഒരുനവ്യസ്‌മൃതിയുടെ പരിലാളനങ്ങളിൽ
ഓണവും ശ്രാവണ ചന്ദ്രികയും മെല്ലെ
ഓർമ ചിമിഴിൽ മുനിഞ്ഞു കത്തും
ഓണത്തപ്പാ നീ അരികിലെത്തും
പൂക്കളം കാണുവാൻ നീ ഓടിയെത്തും
പൂവേ പൊലി പാടി ഞാനുമെത്തും
പരിമൃദു പവനെന്റെ അധിധന്യമായൊരു
പരിരംഭണത്തിൽ ഞാൻ അലിഞ്ഞു ചേരും.
പുതിയൊരു പൊന്നോണപ്പുലരിതൻ ഗരിമയെ
പൂക്കളമിട്ടു ഞാൻ എതിരേറ്റിടും മെല്ലെ
പൂനിലാ വൊഴുകുന്ന ആവണി രാവിനെ
പുൽകിയുറങ്ങും ഞാൻ മോദമോടെ.

ശ്രീകുമാരി അശോകൻ:- കൊല്ലം ജില്ലയിലെ തൊടിയൂർ ഗ്രാമത്തിൽ താമസം. പാവുമ്പ ശ്രീനാരായണ പബ്ലിക് സ്കൂളിൽ മലയാളം അധ്യാപികയാണ്. നിരവധി കവിതകൾ ആനുകാലികങ്ങളിലും മാസികകളിലും വന്നിട്ടുണ്ട്.
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാവാലം നാരായണപ്പണിക്കർ അവാർഡ് (മികച്ച കവിത ), സമന്വയം സാംസ്കാരിക സമിതിയുടെ കാവ്യപ്രഭ പുരസ്കാരം, മലയാള കാവ്യസാഹിതിയുടെ മികച്ച കവിതയ്ക്കുള്ള പുരസ്‌ക്കാരം വാട്ടർ അതോറിറ്റിയുടെ മികച്ച കവിതയ്ക്കുള്ള തെളിനീർ 2022 അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.ആദ്യ കവിതാ സമാഹാരം:കാവ്യ കലികകൾ.
ഭർത്താവ് :തൊടിയൂർ അശോകൻ (ഭാഗവത യജ്ഞാചാര്യൻ ).
മക്കൾ :അമൽ k. അശോക്, അതുൽ. K. അശോക്.
മൊബൈൽ : 9961265314

വര : അനുജ സജീവ്

സതീഷ് തപസ്യ

ഒന്ന്:
കുന്നിറങ്ങി മഴവന്നു.
മോസാർട്ടിന്റെ സംഗീതംപോലെ.
സന്ധ്യാനേരത്തെ പ്രാർത്ഥനയിൽ മുഴുകിയിരുന്ന ഇലകൾ മെല്ലെ മിഴികൾ തുറന്നു.
കാറ്റിൽ അടർന്നുവീണ പഴുത്തിലകൾ മഴവെള്ളത്തിനു മീതെ തോണികളായി.
ഇടിമിന്നലുകൾ പ്രണയമില്ലാത്തവരുടെ ഭാഷയിൽ സംസാരിച്ചു.
ചില്ലുപാളികളില്ലാത്ത ജാലകപ്പഴുതിലൂടെ കാറ്റ് മഴയെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
ഞാൻ ഇതൊന്നുമറിയാതെ നിന്നെ വരച്ചുകൊണ്ടേയിരുന്നു
ആകാശത്തു നിന്നും ചീന്തിയെടുത്ത മേഘപാളിയിൽ
വാൻഗോഗിന്റെ ഉന്മാദം നിറഞ്ഞ മഞ്ഞകൊണ്ട്.

രണ്ട്:
ആകാശവിതാനത്തിൽ മിന്നിനിറയുന്ന നക്ഷത്രങ്ങളെന്ന പോലെ ഭൂമിയെ മിന്നാമിനുങ്ങുകൾ അലങ്കരിച്ചു.
മരങ്ങൾ നിലാവിന്റെ വെള്ളിയണിഞ്ഞ് രാത്രിയുടെ സുന്ദരികളായി.
പൊഴിഞ്ഞുവീണ ഹിമബിന്ദുക്കൾ പുൽത്തലപ്പുകളിൽ ധ്യാനനിരതരായി.
അങ്ങുദൂരെ ഏതോ മരക്കൊമ്പിലിരുന്ന് ഒരു രാപ്പക്ഷി പാടി ആ സ്വരലയ സ്പർശത്താൽ മുല്ലമൊട്ടുകൾ വിടർന്നു.
കാറ്റ് അതിന്റെ കൈക്കുമ്പിളിൽ കോരിനിറച്ച മുല്ലപ്പൂവിന്റെ സുഗന്ധവുമായി യാത്ര തുടർന്നു.
ജലാശയങ്ങൾ ആ സുഗന്ധം ശ്വസിച്ച് ഓളം വരച്ചു.
എന്റെ പ്രിയപ്പെട്ട കൂട്ടുകാരി
ജന്മജന്മാന്തരങ്ങളിലെ എന്റെ നിത്യവസന്ത ദേവതേ ഈ വിസ്മയ സുന്ദര മുഹൂർത്തത്തിൽ ഞാൻ നിന്റെ മൗനത്തിന്റെ നാദം കേൾക്കുന്നു.
അതെന്നെ നിത്യപ്രണയത്തിന്റെ സൂഫിസംഗീതം നിറഞ്ഞ ഘോഷയാത്രയിലേക്ക് കൂട്ടികൊണ്ട് പോകുന്നു.

മൂന്ന്:
നിന്റെ മടിയിൽ കവിൾചേർത്തു കിടക്കവെ
ഞാൻ ചെന്നെത്തുന്നു ബോധിച്ചുവട്ടിൽ
ആ നേരം ഗയയിൽ നിന്നൊരു നദി താഴേക്കൊഴുകി എന്നെ തൊടുന്നു
പൊടുന്നനെ ഭൂമിയാകെ പൂക്കൾ കൊണ്ട് നിറഞ്ഞു
പേരറിയാത്ത പലവർണ്ണ തൂവലുകളുള്ള പക്ഷികൾ കൂട്ടത്തോടെ പാട്ടുപാടി.
ഞാൻ സ്വപ്നത്തിൽ നിന്നും ഉണർന്നു
എനിക്ക് മുന്നിൽ പ്രശാന്ത നിർമ്മലമായ ഒരു പുലരി.

നാല്:
കിളികളുടെ പാട്ടിൽ നിന്നും
അടർത്തിയെടുത്ത വരികൾ കൊണ്ട്
പൂവുകളുടെ ദളങ്ങളിൽ
ഞാൻ നിന്നെ കുറിച്ചൊരു കവിതയെഴുതി
പുലരിയിൽ തേൻനുകരാൻ വന്ന ശലഭങ്ങൾ അതു വായിച്ചിട്ടു പറഞ്ഞു
“കവിതയ്ക്കും തേനിനും ഒരേ മധുരം”.▪️

സതീഷ് തപസ്യ :- റ്റി കമലമ്മാളുടെ മകനായി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ ജനനം.
ആനുകാലികങ്ങളിൽ കഥ, കവിത, ബാലസാഹിത്യം എന്നിവ എഴുതുന്നു.
കൃതികൾ – മഞ്ഞു പൊഴിയുമ്പോൾ, അതിരുകളിലൂടെ കുഞ്ഞുങ്ങൾ നടക്കുമ്പോൾ .(കവിതാ സമാഹാരങ്ങൾ) മരിച്ചവർ മരങ്ങൾക്ക് ഹരിതമാകുന്നു.(മിനിക്കഥാ സമാഹാരം) തൊട്ടാവാടി (ബാല കവിതാ സമാഹാരം) മുക്കുറ്റിപ്പൂവ് ബാല കവിതകളുടെ പുസ്തകം അച്ചടിയിൽ (പ്രസാധനം പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ് )

പുരസ്ക്കാരങ്ങൾ: ഒ വി വിജയൻ സ്മാരക കഥാ പുരസ്ക്കാരം, ജയലക്ഷ്മി സാഹിത്യ പുരസ്ക്കാരം, പൊൻകുന്നം ജനകീയ വയനശാലദശ വാർഷിക പുരസ്ക്കാരം, ഗ്രന്ഥപ്പുര കവിതാ പുരസ്ക്കാരം, പരസ്പരം മാസിക സാഹിത്യ പുരസ്ക്കാരം, പ്രദീപ് മീനടത്തുശേരി കവിതാ പുരസ്കാരം, കോനാട് വേലായുധൻ നായർ ബാലസാഹിത്യ പുരസ്ക്കാരം, ഇൻഡിവുഡ് ഭാഷാ സാഹിത്യ പ്രത്യേക പുരസ്ക്കാരം എന്നീ അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. 1990 ആഗസ്റ്റ് മാസം 6 ന് ഉണ്ടായ ഒരപകടത്തെ തുടർന്ന് നട്ടെല്ല് തകർന്ന് ശയ്യാവലംബിയായി.

ഒ . സി . രാജു 

കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര ഗ്രാമങ്ങളില്‍ ഒന്നായ മണിമലയിലെ മുക്കട എന്ന പ്രദേശത്തുനിന്നുമാണ് എന്റെ തുടക്കം. ജനിച്ചത് ആറുകിലോമീറ്റര്‍ തെക്കുള്ള പഴയിടം എന്ന സ്ഥലത്തായിരുന്നുവെങ്കിലും ഏഴുവയസ്സുള്ളപ്പോള്‍ മുക്കടയിലേക്ക് ജീവിതം പറിച്ചു നടപ്പെടുകയായിരുന്നു. പഴയിടത്ത് മണിമലയാറിന്റെ തീരത്ത് പാലത്തിനോട് ചേര്‍ന്നുള്ള ഒരു വീട്ടിലായിരുന്നു ഞാന്‍ പിറന്നുവീണത്. ഓലമേഞ്ഞ, പലക മറകളുള്ള വീട്. മുറ്റത്തു വളര്‍ന്ന തെങ്ങുകള്‍ പുഴയിലേക്ക് കുലച്ച വില്ലുപോലെ. വീടിന് മുകളില്‍ മോര്‍ണിംഗ് സ്റ്റാറും കവലയ്ക്കനും ആനവണ്ടിയുമൊക്കെ സര്‍വ്വീസു നടത്തുന്ന പൊന്‍കുന്നം മണിമല റോഡ്. അവിടെനിന്നും താഴേയ്ക്ക് തിരിഞ്ഞ് പഴയിടം പാലത്തിലൂടെ വളഞ്ഞ് അക്കരെ, കയറ്റത്തേയ്ക്കു നീളുന്ന മുക്കട എരുമേലി റോഡ്.

കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ക്കെല്ലാം ആകാശത്തിന്റെ നീല നിറമായിരുന്നു. നീലയിലേക്ക് അല്പം പച്ച കൂടി കലര്‍ത്തിയാല്‍ മണിമലയാറിന്റെ നിറവുമായി, കോരിയെടുത്താല്‍ സ്ഫടിക തുല്ല്യവും. ഉയരം കുറഞ്ഞ, പുഴയിലേയ്ക്ക് ഇറങ്ങിനില്‍ക്കുന്ന പഴയിടം പാലത്തിന്റെ കൈവരിയില്‍ ചേര്‍ന്നുനിന്ന് ആഴത്തിലേയ്ക്ക് നോക്കിയാല്‍ പരല്‍മീന്‍ പറ്റങ്ങള്‍ മിന്നുന്നതു കാണാം. കൊള്ളിയാന്‍ പോലെ ഒരു ക്ഷണനേരം മാത്രമാകും ആ കാഴ്ച്ച. പിന്നെയും നിന്നാല്‍ ഒഴുക്കിനൊത്ത് നീണ്ടുവളരുന്ന പായല്‍ പറ്റങ്ങള്‍ക്കിടയില്‍ ഊളിയിട്ടുപോകുന്ന ഓറഞ്ചും കറുപ്പും മഞ്ഞയുമൊക്കെ കലര്‍ന്ന ചേറുമീനുകളെ കാണാം. പാറക്കൂട്ടങ്ങളില്‍ മുട്ടിയുരുമ്മുന്ന കല്ലേമുട്ടികളെയും.

കുട്ടിക്കാലത്ത് പലപ്പോഴും ഒപ്പമുണ്ടാകാറുള്ളത് ഒരു കളിക്കൂട്ടുകാരിയായിരുന്നു. സഹപാഠിയുമായിരുന്നു അവള്‍. കാപ്പി പൂക്കു മ്പോഴൊക്കെ അവള്‍ ഓര്‍മ്മകളുടെ സുഗന്ധമാകും. കുന്നിറങ്ങി വന്നപ്പോഴൊക്കെ അവള്‍ ആ മണവും കൊണ്ടുവന്നിരുന്നു. ഡിസംബറിലെ കുളിരുള്ള പ്രഭാതങ്ങളില്‍ ഇലച്ചാര്‍ത്തുകളില്‍ കാപ്പിപൂക്കള്‍ മഞ്ഞിന്‍ തൂവലുകള്‍ വിടര്‍ത്തും. ഞാറാഴ്ചകളില്‍ ഈ പൂക്കള്‍ പള്ളിയില്‍ പോകുന്ന സ്ത്രീകളുടെ ഓര്‍മ്മകളും കൊണ്ടുവരും. വെള്ള വസ്ത്രധാരികളായ ആ പെണ്ണുങ്ങള്‍ക്കും ഈ പൂക്കള്‍ക്കും ഒരേനിറം. പ്രഭാതങ്ങളില്‍ മണിമലയാറിന് കുറുകെയുള്ള പാലത്തിലൂടെ കുന്നിന്‍ മുകളിലുള്ള പള്ളിയിലേയ്ക്ക് അവര്‍ നടന്നുപോകും. ദൂരെ മലമുകളില്‍ മണിമുഴങ്ങുമ്പോള്‍ അവര്‍ നടത്തത്തിന്റെ വേഗത കൂടുകയും ചെയ്യും.

ആറ്റുവഞ്ചി പൂത്തുനില്‍ക്കുന്ന തീരത്തുകൂടി ഞങ്ങള്‍ നടക്കുകയായിരുന്നു. അന്നും ഒരു ഞായറാഴ്ച്ചയായിരുന്നു. പാലത്തില്‍ വെള്ളസാരിയുടുത്ത സ്ത്രീകള്‍ നടന്നുപൊയ്‌ക്കൊണ്ടിരുന്നു. ഞങ്ങളെ ഇറച്ചി വാങ്ങുവാനായി വീട്ടില്‍ നിന്നും പറഞ്ഞുവിട്ടതായിരുന്നു. പുഴയ്ക്കക്കരെ പോത്തിനെ കശാപ്പുചെയ്യുന്ന ഒരു സ്ഥലമുണ്ട്. അവിടെ ചെന്നു വാങ്ങണം. കടുംപച്ച നിറമുള്ള വള്ളിപ്പടലുകള്‍ പടര്‍ന്നുകിടക്കുന്ന റബര്‍തോട്ടം കടന്നു പിന്നെയും കുറേദൂരം നടക്കണം. തോട്ടത്തിനു തണുപ്പു നല്‍കുവാന്‍ നട്ടുപിടിപ്പിച്ചിരിക്കുന്ന പടലിന്റെ പപ്പടവട്ടമുള്ള ഇലകളില്‍ റബ്ബറിനു തുരിശടിക്കുമ്പോള്‍ വീഴുന്ന നീലയും വയലറ്റും നിറമുള്ള കണികകള്‍ പച്ചപ്പിനുമുകളില്‍ പ്രിന്റുചെയ്ത ഫോട്ടോഷോപ്പ് ഡിസൈന്‍ പോലെ. വഴിയിലൊക്കെ വെള്ളത്തിലേക്ക് ചാഞ്ഞുകിടക്കുന്ന കല്ലന്‍മുളകളുടെയും ഒട്ടലിന്റെയും കൂട്ടങ്ങള്‍ ഒരുപാട്. ചാരും മരുതും വെണ്‍തേക്കും പിന്നെ പേരറിയാത്ത അനേക മനേകം സസ്യജാലങ്ങള്‍ വേറെയും. വെള്ളത്തിലേക്ക് നോക്കിയാല്‍ വേരുകളില്‍ ചുറ്റിപിണയുന്ന പനയാരകന്മാരുള്‍പ്പടെ ചെറുതും വലുതുമായ മീന്‍പറ്റങ്ങളെയും കാണാം.

കാപ്പിയും കൊക്കോയും വളര്‍ന്നുനില്‍ക്കുന്ന ഒരു പുരയിടത്തിലാണ് കശാപ്പു നടക്കുന്നത്. ഹോളിവുഡ് ഫാന്റസി സിനിമകളിലെ കാഴ്ചകളെ ഓര്‍മ്മിപ്പിക്കുന്ന അന്തരീക്ഷം. കാപ്പിച്ചെടികളുടെ കുറ്റികള്‍ കണ്ടാല്‍ തന്നെ മറ്റൊരു ലോകത്തെത്തും. വര്‍ഷങ്ങള്‍ പഴക്കമുള്ള ആ ചെടികള്‍ വേനലിനെയും വെള്ളപ്പൊക്കത്തെയും പ്രതിരോധിച്ച് സ്വാഭാവികമായ എല്ലാ വളര്‍ച്ചയും നഷ്ടപ്പെട്ട് ആരുടെയോ ശാപവും പേറി ചുക്കിച്ചുളിഞ്ഞു ബാലമാസികകളിലെ ദുര്‍മന്ത്രവാദിനികളെപ്പോലെ!

ബീഡിപ്പുകയുടെ മണം കെട്ടിനില്‍ക്കുന്ന, കാറ്റുപോലും കടന്നു വരാത്ത കശാപ്പുസ്ഥലം അതീവ രഹസ്യമായ ആഭിചാരക്രിയ ചെയ്യുന്ന ഒരു ഇടം തന്നെ. കാപ്പിക്കഴകളില്‍ തൂക്കിയിട്ടിരിക്കുന്ന ഇറച്ചിത്തുണ്ടങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന കശാപ്പുകാരന്‍ പക്ഷെ ആ അന്തരീക്ഷത്തിന് ഒട്ടും ചേര്‍ച്ചയില്ലാത്ത ഒരു രൂപത്തില്‍ കരുണയോടെ ഞങ്ങളെ നോക്കി. അച്ചാച്ചന്‍ എന്ന് ഞാനും അനിയനും വിളിച്ചുശീലിച്ച എന്റെ അമ്മയുടെ അച്ഛന്റെ കൂടുകാരന്‍ കൂടിയായ ആ മനുഷ്യന്‍ അളവിലും കൂടുതല്‍ ഇറച്ചി തൂക്കിയെടുത്ത് വലിയ വട്ടയിലകളില്‍ പൊതിഞ്ഞ് സ്‌നേഹത്തോടെ തന്നു. അത് സഞ്ചിയിലാക്കി ഞങ്ങള്‍ തിരികെ നടന്നു.

വേനല്‍ക്കാലമായിരുന്നതുകൊണ്ട് മടക്കയാത്ര പുഴയിലെ പഞ്ചാര മണലിലൂടെയായിരുന്നു. നടന്നുനടന്ന് ഒരു പാറക്കൂട്ടത്തിനടുത്തെത്തിയപ്പോള്‍ അവള്‍ ആറ്റുവഞ്ചിയുടെ തണലിലേയ്ക്ക് ഒതുങ്ങിനിന്ന് കൈവിരലിലെ ചുവപ്പുനിറമുള്ള പ്ലാസ്റ്റിക് മോതിരം ഊരിയെടുത്തു. എന്തിനാണ് മോതിരം ഊരുന്നതെന്ന് മനസ്സിലാകാതെ നിന്ന എന്റെ കൈവിരലിലേക്ക് അവള്‍ ആ മോതിരം ഇട്ടു. മോതിരത്തിനുള്ളില്‍ വേളാങ്കണ്ണി മാതാവ് ഒരു അര്‍ദ്ധചന്ദ്രക്കലയോടൊപ്പം പുഞ്ചിരിച്ചു. മോതിരം ഇട്ടത്തിന്റെ കാരണം ഞാന്‍ ചോദിച്ചില്ല, അവള്‍ പറഞ്ഞുമില്ല. വെള്ളത്തിലൂടെ ആറ്റുവഞ്ചി പൂക്കള്‍ ഒഴുകിക്കൊണ്ടിരുന്നു.

മണിമലയാറ്റിലൂടെ പിന്നെയും ഒരുപാട് ജലമൊഴുകി…
ചിലപ്പോള്‍ കരകവിഞ്ഞും കലങ്ങിമറിഞ്ഞും,
അങ്ങനെയങ്ങനെ…

ഇപ്പോള്‍ നാലുപതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. പിന്നീട് ആ കൂട്ടുകാരിയെ കണ്ടിട്ടില്ല, ആറ്റുവഞ്ചി പൂക്കള്‍ ഒഴുകുന്ന വെള്ളത്തില്‍, പുഴയാഴങ്ങളില്‍ എല്ലാ പ്രണയങ്ങളും നഷ്ടപ്പെട്ടുപോകുന്നു.

(ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്ന ‘ഓർമ്മയുടെ ലിറ്റ്മസ് കാലാസുകൾ’ എന്ന പുസ്തകത്തിന്റെ ആദ്യ അദ്ധ്യായം)

ഒ.സി. രാജു : കോട്ടയം ജില്ലയില്‍ മണിമലയില്‍ 1972 ഏപ്രില്‍ 18-ന് ജനനം. പത്രപ്രവര്‍ത്തനം, കാര്‍ട്ടൂണ്‍, ബാലസാഹിത്യം, തിരക്കഥ തുടങ്ങിയ വിവിധ മേഖലകളില്‍ ഇടപെട്ടു. രാഷ്ട്രദീപിക ദിനപ്പത്രത്തില്‍ ദീര്‍ഘകാലം ആര്‍ട്ടിസ്റ്റായും കോളമിസ്റ്റായും ടോംസ് കോമിക്‌സില്‍ കാര്‍ട്ടൂണിസ്റ്റും കാലിഗ്രഫി ആര്‍ട്ടിസ്റ്റുമായും പ്രവര്‍ത്തിച്ചു. കാടുകപ്പ്, കുട്ടുവിന്റെ വികൃതികള്‍ എന്നീ ബാലനോവലുകള്‍ കുട്ടികളുടെ ദീപികയിലും മുത്തശ്ശിയിലുമായി പ്രസിദ്ധീകരിച്ചു. നിരവധി ടെലിവിഷന്‍ പരമ്പരകള്‍ക്ക് തിരക്കഥകള്‍ തയാറാക്കിയിട്ടുണ്ട്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവല്‍ – ഷാജി പറഞ്ഞ കഥ. കൂടാതെ കഥ 2022 എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി പുറത്തിക്കിയ സമാഹാരങ്ങളുടെ എഡിറ്റര്‍ കൂടിയാണ്. ഇപ്പോള്‍ നാട്ടകത്ത് താമസം. ഭാര്യ ശോഭന, മകള്‍ ചാരുത.

വിലാസം:
ഒട്ടയ്ക്കല്‍ വീട്, പള്ളം പി.ഒ., പന്നിമറ്റം, കോട്ടയം- 686007
ഇ- മെയില്‍:
[email protected]

ജോസ് ജെ വെടികാട്ട്

ഇപ്പോൾ ഈ കെട്ടിടത്തിന് നിന്ന്
നോക്കിയാൽ ആ കുന്നുകൾ കാണാം. ഈ
കെട്ടിടത്തിന്റെ മുകളിലത്തെ ഒരു
നില,സാധാരക്കാരെന്നു
മുദ്രയടിക്കപ്പെട്ടവർ വസിക്കുന്ന
നില, ആ കുന്നുകളുമായി ഒരേ തലത്തിൽ
ആണെന്ന് ഒരേ ഉയരത്തിൽ ആണെന്ന്
മനസ്സിലാക്കാം. അതിന് കാരണം ഈ
കെട്ടിടം പണിയപ്പെട്ടത് മറ്റൊരു
ചെറു കുന്നിൻമേൽ ആണെന്നതാണ് .

മനുഷ്യക്കൂട്ടത്തിന്റെ
പ്രയത്നത്തിൽ, ഒരുമയിൽ,
ഉയരുന്നതാണ് ആ
ചെറുകുന്നും ഈ കെട്ടിടവും.

സഹോദരങ്ങളായി ഭവിക്കുന്ന
മനുഷ്യക്കൂട്ടം അവർ പരസ്പരം ഒരു
തള്ള് പങ്കുവെച്ച് പരസ്പരം

ഉയർത്തുന്നത് പോലെയാണ് ആ
ചെറുകുന്ന് ഈ കെട്ടിടത്തെ
ഉയർത്തുന്നത്.
ആ കൂട്ടത്തിലെ ആരുടെയോ
അദൃശ്യകരമാണ് ആ തള്ളിന് പിന്നിൽ!

നേരത്തെ ഈ കെട്ടിടത്തിൽ നിന്നും
നോക്കുന്നവർക്ക് ആ കുന്നുകളുടെ
ദൃശ്യം അപ്രാപ്യമായിരുന്നത് ഈ
കെട്ടിടത്തിന്റെ മുമ്പിലെ തോട്ടത്തിൽ
നിബിഡമായി വൃക്ഷങ്ങൾ
ഉണ്ടായിരുന്നതുകൊണ്ടാണ്.
ഈ കെട്ടിടത്തിന്റെ മുകളിലത്തെ
സാധാരണക്കാരെന്നു വസിക്കുന്ന
നിലയും, ഈ കുന്നുകളും ഒരേ
ഉയരത്തിലാണ് ഒരേ ഔന്നത്യത്തിലാണ്
എന്ന സത്യം ഈ വൃക്ഷങ്ങളാൽ
മറക്കപ്പെട്ടു!

ഈ കെട്ടിടത്തിൽ വസിക്കുന്നവർക്ക്
ഈ കുന്നുകൾ കാണണമെങ്കിൽ

മീറ്ററുകളോളം, കുറച്ചു കിലോമീറ്റർ
താണ്ടി ഈ വൃക്ഷങ്ങളെ
പ്രീതിപ്പെടുത്തണം ആയിരുന്നു.

ഈ കുന്നുകൾക്കോ അതിനെക്കാളും
വളരെ ഔന്നത്യത്തിൽ നിൽക്കുന്ന
മലകളും തലപ്പത്ത് പർവ്വതങ്ങളും
ദൃശ്യമാകണമെങ്കിൽ അവയെ
മറച്ചിരിക്കുന്ന
നിബിഡവൃക്ഷങ്ങളെ
പ്രീതിപ്പെടുത്തണം!

എന്നാൽ ഈ കെട്ടിടത്തെ ഉയർത്തുന്ന
ആ ചെറുകുന്ന് ഈ കെട്ടിടത്തിൽ
വസിക്കുന്നവരുടെ പുറത്തു പറയാത്ത
സ്വകാര്യത,രഹസ്യം!

നിബിഡവൃക്ഷങ്ങളെ
പ്രീതിപ്പെടുത്തി അതിൽ നിന്ന്
ലഭിക്കുന്ന മലകളുടെയും തലപ്പത്തെ

പർവ്വതങ്ങളുടെയും ദർശനത്തിലെ
ആസ്വതന്ത്രധാബോധം കൊണ്ടാകാം
തങ്ങൾക്കു ചുറ്റുമായി

തങ്ങളിലും തങ്ങളെ മറച്ച്
നിബിഡമായി വൃക്ഷങ്ങൾ ഉണ്ടാകണം
എന്ന് കുന്നുകൾ ഉത്തരവിട്ടത്!

എന്നാൽ തിരിച്ച് വൃക്ഷങ്ങളെ
പ്രീതിപ്പെടുത്താതെ കുന്നുകൾക്ക്
തരമില്ല, രാഷ്ട്രീയപ്പാർട്ടികൾ
അണികളെ
പ്രീതിപ്പെടുത്തുന്നതുപോലെ!

കുന്നുകൾക്ക് വേണമെങ്കിൽ ഈ
കെട്ടിടത്തിന് മുമ്പിലുള്ള
വൃക്ഷങ്ങളെക്കാൾ ഉയർന്ന നിന്ന് ഈ
കെട്ടിടത്തിൽ ഉള്ളവർക്ക് ദർശനമേകാം!

അതിനു കുന്നുകൾക്ക് സാധിക്കുകയും
ചെയ്യും,പക്ഷേ വൃക്ഷങ്ങളെ ഭയന്ന്
അവർ സ്വയം ഉണർന്നുയരാതെ
ഇപ്പോൾ തങ്ങൾക്ക് കൽപ്പിച്ചു

കിട്ടിയ തലപ്പൊക്കത്തിൽ
ഒതുങ്ങുന്നു!

ഈ കെട്ടിടത്തിന് മുമ്പിലുള്ള
വൃക്ഷങ്ങളെ മുറിച്ച് നീക്കിയവന്
ചഞ്ചല ചിത്തം ഇല്ലാതെ പാറ പോലെ
ഉറച്ച ഒരു ഹൃദയവും ധീരതയും
കൈമുതലായി ഉണ്ടാകാതെ പറ്റില്ല,
അവൻ ഒരു ധാർമിക നേതാവാകാൻ
ഉത്തമൻ!

ദാവീദ് രാജാവിന് സങ്കീർത്തനങ്ങളിൽ
ഇത് സാധിച്ചിട്ടുണ്ട്!

പക്ഷേ വൃക്ഷങ്ങളുടെ നിലനിൽപ്പും
ഇവിടെ അനിവാര്യമാണ് കാരണം അത്
പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ
ഭാഗമാണ്!

ദാവീദ് രാജാവും വൃക്ഷങ്ങളുടെ
പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നു.

വൃക്ഷകൂട്ടങ്ങളുടെ വേരുകളുടെ
ബലത്തിന്റെ ഒരുമയാണ് കുന്നുകളെ
സിമന്റ് പോലെ

ചേർത്തുനിർത്തുന്നതെന്ന് ദാവീദ്
സങ്കീർത്തനങ്ങളിൽ
മനസ്സിലാക്കിയിരുന്നു!

മണ്ണിന്റെ കനം ആ ശക്തിയിൽ ഒരു
പരിധി കവിഞ്ഞു കൂടുമ്പോൾ ആണ്
പാറ അഥവാ മല ഉണ്ടാകുന്നതും!

വൃക്ഷങ്ങൾ അന്യം നിന്ന്
നശിച്ചാൽ കുന്നുകൾ
നിരത്തപ്പെടാം!

എന്നാൽ വൃക്ഷങ്ങൾ നല്ല ഫലം
കായ്ക്കുന്നവരാകണം അല്ലെങ്കിൽ
വെട്ടി തീയിൽ എറിയപ്പെടും!

നിബിഡ വൃക്ഷങ്ങളിൽ ഒന്നോ
രണ്ടോ ചീത്ത ഫലം കായ്ച്ച്
വെട്ടപ്പെട്ടാലും ലോകത്തിന് ഒന്നും
സംഭവിക്കില്ല കാരണം ലോകത്തിൽ ആ

വൃക്ഷക്കൂട്ടത്തിന്റെ ഒരുമയുടെ
ശക്തിയുണ്ട്!

ആയതിനാൽ വൃക്ഷങ്ങൾ അവയുടെ
കൂട്ടത്തിന് അനുയോജ്യമായ
താന്താങ്ങളുടെ നിയോഗങ്ങൾ
കാക്കണം.

ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ.  അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .

 

 

ഐശ്വര്യ ലക്ഷ്മി.എസ്സ്.

അവൻ തൻ്റെ നിഴലാഴങ്ങളിൽ നോക്കി
പകൽ മുഴുവനും സഞ്ചരിക്കുന്നു
രാവിൻ്റെ വശ്യതയിലോ കടവാവലുകൾ
ആർത്തുല്ലസിക്കും പോലെ നീചമായി
പരതുകയും ചെയ്യുന്നുണ്ട്
ഉന്മാദ മൂർദ്ധന്യതയിൽ സ്വന്തം വംശത്തെ വന്യമായി വേട്ടയാടുന്നു
വിനോദത്തിനന്ത്യം ആസ്വദിച്ചു
തെരുവിലേക്ക് വലിച്ചെറിയുകയോ
ഇരുട്ടിൻ്റെ മറപറ്റി നിഗൂഢതിലോ
മറയ്ക്കുന്നു
സ്ഥാനത്തിനും ധനത്തിനും വേണ്ടി
കുറ്റബോധത്തിൻ്റെ കറയില്ലാതെ
പിറ്റെന്നാൾ മുതൽ വീണ്ടും അവൻ്റെ
ഉടൽ സഞ്ചാരം തുടരുന്നു
കാമത്തിൻ്റെ കനൽ വീണ നാടായി
പൈശാചികതയുടെ രക്തവുമേന്തി
പിറന്ന മണ്ണും നെടുവീർപ്പിടുന്നു

ഐശ്വര്യ ലക്ഷ്മി.എസ്സ്. :- സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. ടി സി എസിൽ അസിസ്റ്റൻ്റ് സിസ്റ്റം എൻജിനീയർ. പരേതനായ ശശിധര കൈമളിൻ്റെയും ഇന്ദു കുമാരിയുടെയും മകളും തൃശ്ശൂർ കുന്നത്തേരി രഞ്ജിത്തിൻ്റെ ഭാര്യയുമാണ്. മലയാളം യു കെ ഉൾപ്പടെയുള്ള ആനുകാലികങ്ങളിൽ കവിതയും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എം.ജി.ബിജുകുമാർ

വാഹനങ്ങൾ വരിവരിയായി ഒഴുകി നീങ്ങുന്നത് കൗതുകത്തോടെ നോക്കി വഴിയരികിലുള്ള മരച്ചുവട്ടിലെ തട്ടുകടയിൽ നിൽക്കുകയായിരുന്നു ഞാൻ. ബൈപാസിലുള്ള തുളസി അണ്ണന്റെ തട്ടുകടയിലെ നല്ല രുചികരമായ ഇലയപ്പം ഒരു സ്പെഷ്യൽ ഐറ്റം തന്നെയാണ്. ഒരെണ്ണം വാങ്ങി ആസ്വദിച്ചു കഴിച്ചു കൊണ്ടു നിൽക്കുമ്പോൾ ആരതിയുടെ ഫോൺ കാൾ എത്തി. അത് അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു. ഹലോ….
“ഹലോ…ഞാൻ പറഞ്ഞ സാധനങ്ങളൊക്കെ വാങ്ങാൻ മറക്കല്ലേ.. ” അവളുടെ ഓർമ്മപ്പെടുത്തൽ
“മറക്കില്ല വാങ്ങിക്കൊണ്ടു വരാം”
ഇലയപ്പം ആസ്വദിച്ചു കഴിക്കുമ്പോൾ രസം കൊല്ലിയായി എത്തിയ ഫോൺ ഞാൻ കട്ട് ചെയ്തു.
അവളുടെ സഹപാഠി ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിയിട്ടുണ്ട്. അടുത്തദിവസം വീട്ടിലേക്ക് വരുന്നു എന്ന് അറിയിച്ചതിന്റെ ഭാഗമായി കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനുള്ള ഒരു നീണ്ട ലിസ്റ്റ് പറഞ്ഞേൽപ്പിച്ചിരുന്നു. അതിഥികൾക്ക് സ്പെഷ്യൽ ഐറ്റംസ് ഒക്കെ ഉണ്ടാക്കിക്കൊടുക്കാനാണ് പോലും. ചാറ്റൽ മഴയും ആസ്വദിച്ച് ബൈക്കിൽ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ ചില ചിന്തകളും ഒപ്പം സഞ്ചരിക്കുന്നുണ്ടായിരുന്നു.
ഇവൾക്ക് എന്താണ് പാചകത്തിനോട് ഇത്ര ഹരം? അതേപ്പറ്റി പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വെയ്ക്കുന്നതൊക്കെ രുചികരമായതിനാൽ ഞാനവളെ നിരുത്സാഹപ്പെടുത്തിയിട്ടുമില്ല.
” നമുക്കൊരു റസ്റ്റോറന്റ് തുടങ്ങിയാലോ എന്ന് പലതവണ ഞാനവളോട് ചോദിച്ചിട്ടുണ്ട്. മേൽനോട്ടം വഹിച്ചാൽ മതിയെന്നും പ്രത്യേകം പറഞ്ഞിട്ടുമുണ്ട്. ഇന്നലെയും അത് ആവർത്തിച്ചിരുന്നു.

സാധനങ്ങളുമായി വീട്ടിലെത്തിയപ്പോഴും ഞാൻ ആ ചോദ്യം ആവർത്തിച്ചു.
” ഓ പിന്നെ അഞ്ചോ പത്തോ പേർക്ക് വെച്ച് ഉണ്ടാക്കുന്നതുപോലെ ഒത്തിരി പേർക്ക് വെക്കാൻ ഒന്നും എനിക്ക് പറ്റില്ല. അത്രയ്ക്ക് മിനക്കെടാനൊന്നും എനിക്ക് താത്പര്യമില്ല. അതിനു വേറെ ആളിനെ നോക്കിക്കോ”
ഉടനെ തന്നെ അവളുടെ മറുപടിയും വന്നു.

“അതിന് വേണ്ടി ഒന്നുകൂടി വിവാഹം കഴിക്കാൻ പറ്റുമോ ! എങ്കിൽ പാചകം അറിയാവുന്ന ഒരു പെണ്ണിനെ കൂടി ഞാൻ മംഗലം കഴിച്ചേക്കാം.”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“മോഹം അങ്ങ് മനസ്സിൽ വെച്ചാൽ മതി, അങ്ങനെയെങ്ങാനും സംഭവിച്ചാൽ രണ്ടിനെയും പിടിച്ചു തണ്ടൂരി അടുപ്പിലിട്ട് ഫ്രൈ ചെയ്യും പറഞ്ഞേക്കാം ”
എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല. അതുകണ്ട് ആരതിയുടെ ദേഷ്യം കൂടിയത് മുഖത്ത് അറിയാൻ കഴിയുമായിരുന്നു. കൂടുതൽ ദേഷ്യം കൂട്ടി അവളുടെ കയ്യിലിരിക്കുന്ന കലം ചളുക്കണ്ട എന്ന് ഓർത്ത് ഞാൻ മെല്ലെ മുറ്റത്തേക്ക് ഇറങ്ങി.

മഞ്ഞമന്ദാരത്തിന്റെ ചുവട്ടിൽ തണലിലിരിക്കുമ്പോൾ പക്ഷികളുടെ ചിലമ്പലുകൾ മനസ്സിനെ കുട്ടിക്കാലത്തിന്റെ ഓർമ്മകളിലേക്ക് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു.
മുഖം വെറുതെയൊന്ന് തടവിയപ്പോഴാണ് താടിക്ക് മുകളിൽ ചുണ്ടിനു താഴെയായി ഒരു മുഖക്കുരു വിരലിൽ തടഞ്ഞത്. ഫോണെടുത്ത് ഫ്രണ്ട് ക്യാമറയിൽ നോക്കിയപ്പോൾ അത് ചുവന്നു തുടുത്തു നിൽക്കുന്നതായി കണ്ടു. പ്രീഡിഗ്രിപഠനകാലത്ത് മുഖത്ത് കുരു വന്നാൽ അത് മോഹക്കുരു ആണെന്നായിരുന്നു കൂട്ടുകാർ പറയാറുണ്ടായിരുന്നത്. ആരെങ്കിലും നമ്മളെ മോഹിക്കുന്നുണ്ടെങ്കിലേ ഇങ്ങനെ കുരു വരാറുള്ളൂ എന്ന് ക്ലാസിലെ ആൺകുട്ടികളും ചില പെൺകുട്ടികളും തറപ്പിച്ചു പറയുന്നത് കേട്ട് അത് സത്യമാവുമോ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അത് ശരിയാണെങ്കിൽ എന്നെ മോഹിക്കുന്നത് ആരാകും എന്നോർത്ത് പലതവണ തല പുകച്ചിട്ടുണ്ട്.

ഇലകൾ കൊഴിഞ്ഞും പുതുനാമ്പുകൾ കിളിർത്തും കാലങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. ഇന്ന് മുഖത്ത് ഈ മോഹക്കുരു കണ്ടപ്പോഴും വെറുതെ ഒരു ചിന്ത കടന്നുകൂടി.
”ശരിക്കും ഇനിയെങ്ങാനും ആരെങ്കിലും മോഹിക്കുന്നുണ്ടാകുമോ?” ആരതിയോട് ഇക്കാര്യമൊന്നും സൂചിപ്പിക്കാം എന്നുവെച്ചാൽ അവൾ ദേഷ്യപ്പെടുമെന്ന് ഉറപ്പാണ്. ഒന്നോ രണ്ടോ ചില്ലു പാത്രവും പൊട്ടിയേക്കാം. അവൾ അങ്ങനെയാണ്. ഞങ്ങൾക്കിടയിലേക്ക് മറ്റൊരാൾ കടന്നുവരുന്നത് അവൾക്കിഷ്ടമല്ല.

സന്ധ്യയ്ക്ക് മുമ്പ് കുളിച്ചേക്കാം എന്ന് കരുതി മുഖത്ത് തടവി വീട്ടിനുള്ളിലേക്ക് തിരിച്ചുകയറുമ്പോൾ ആരതിയുടെ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി.

” ആഹാ മോഹക്കുരു ഒക്കെ ഉണ്ടല്ലോ ! ആരാധികമാരിൽ ആരോ മോഹിക്കുന്നുണ്ടെന്ന് തോന്നുന്നല്ലോ” അവൾ കളിയാക്കിയാണത് പറഞ്ഞത് എങ്കിലും മറുപടിയായി എൻ്റെ സംശയം ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“ശരിക്കും ആരെങ്കിലും മോഹിക്കുമ്പോഴാണ് ഈ മുഖക്കുരു വരുന്നത് എന്ന് പറയുന്നത് ശരിയാണോ?” ഞാനൊന്നു സംശയനിവാരണം നടത്താൻ ശ്രമിച്ചു.
“ഒന്ന് പോ മനുഷ്യ ! ഇതൊക്കെ വെറുതെ പറയുന്നതാ. ശാസ്ത്രമനുസരിച്ച് ഇത് ഹോർമോണിന്റെ പ്രവർത്തനഫലമായി ഉണ്ടാകുന്നതാണെന്ന് വായിച്ചിട്ടില്ലേ.”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്നാലും മോഹക്കുരു എന്ന് പറയുമ്പോൾ….” ഞാൻ വാചകം പൂർത്തിയാക്കാതെ നിർത്തി.
” മോഹവുമായി നടക്കാനാണ് ഉദ്ദേശമെങ്കിൽ പിന്നെ എന്റെ തനി സ്വഭാവം നിങ്ങൾ അറിയും.പിന്നെ എഴുത്തും കാണില്ല, ആരാധകരും കാണില്ല.”
അവൾ ശുണ്ഠിയോടുകൂടി കടുപ്പിച്ചു പറഞ്ഞു. അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് കണ്ട് ഞാൻ വേഗം കുളിമുറിയിലേക്ക് പോയി.

സന്ധ്യയെ രാവ് വിഴുങ്ങി. ചുമരിൽ നിമിഷസൂചിയുടെ ശബ്ദം ക്രമമായി മുഴങ്ങിക്കൊണ്ടിരുന്നു. അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആരതിയുടെ ഫോൺ നിർത്താതെ മുഴങ്ങുന്നത് കേട്ടത്. അവൾ എഴുന്നേറ്റുപോയി ഫോണെടുത്തു സംസാരിക്കുമ്പോഴും എനിക്ക് ആഹാരത്തിൽ തന്നെയായിരുന്നു ശ്രദ്ധ. അവൾ ഫോൺ കട്ട് ചെയ്ത് വീണ്ടും ആഹാരം കഴിക്കാനായി വന്നിരുന്നു.

“അത് ശാലു ആയിരുന്നു. അവൾ നാളെ വരില്ല. മറ്റന്നാൾ മകനെയും കൂട്ടി വരുമെന്ന്. അവൾക്ക് പുഴമീൻ വളരെ ഇഷ്ടമാണ് കിട്ടുമെങ്കിൽ വാങ്ങണമെന്ന് ഓർമിപ്പിച്ചിട്ടുണ്ട്. ”
ഞാൻ ചോദിക്കാതെ തന്നെ അവൾ അത്രയും പറഞ്ഞു.
ഇപ്പോൾ പുഴമീൻ കുറവാണ് കിട്ടുമെങ്കിൽ വാങ്ങാം.”
മറുപടി പറഞ്ഞുകൊണ്ട് ഞാൻ വാഷ്ബേസിനടുത്തേക്ക് നടന്നു.

വെണ്ണിലാചന്ദ്രനെ തഴുകി ഇളംമേഘങ്ങൾ സഞ്ചരിച്ചു കൊണ്ടേയിരുന്നു. അവ്യക്ത സ്വപ്നങ്ങൾ നിറഞ്ഞ നിദ്രയും വിട്ടുണരുമ്പോൾ ക്ഷേത്രത്തിൽ ഹരിനാമകീർത്തനം മുഴങ്ങുന്നുണ്ടായിരുന്നു. ജോഗിങ്ങിനൊക്കെ പോയി തിരിച്ചെത്തി പത്രം വായിച്ചിരിക്കുമ്പോൾ സഹധർമ്മിണിയുടെ നിർദ്ദേശം എത്തിയത്.
“അവൾ ആഗ്രഹത്തോടെ പറഞ്ഞതല്ലേ, പുഴ മീൻ കിട്ടുമോന്ന് ഒന്നു നോക്കിയിട്ടുവാ.എന്തായാലും ഇന്നും നാളെയും അവധിയല്ലേ.”
പത്രവും മടക്കിവെച്ച് എഴുന്നേറ്റ് ഡ്രസ്സ് മാറി ബൈക്കിനടുത്തേക്ക് നടന്നു. മൂളിപ്പാട്ടുംപാടി പുഴ മീൻ വിൽക്കാറുള്ള ചന്തയുടെ എതിവശത്തെ മാവിൻ ചുവട്ടിലും ചിത്ര ഹോസ്പിറ്റലിൻ്റെ സമീപത്തും കവലകളിലുമെല്ലാം സഞ്ചരിച്ചുവെങ്കിലും എവിടെയും പുഴമീൻ വിൽക്കുന്നത് കണ്ടില്ല.
എന്തായാലും അടുത്ത ദിവസം നോക്കാമെന്ന് കരുതി തിരിച്ചു പോന്നു.

ഉഷ്ണം നിറച്ച് അലസോരപ്പെടുത്തി നീങ്ങിയ പകലിനെ വിഴുങ്ങിയ രാവ് കനക്കവേ അരികിൽ കിടന്ന സഹധർമ്മിണിക്ക് ഓർമ്മിപ്പിക്കാനുണ്ടായിരുന്നത് പുഴ മീനിനെ കുറിച്ചായിരുന്നു.
” മൂന്നാല് വർഷം കൂടിയാണ് അവൾ നാട്ടിൽ വരുന്നത്. എവിടെനിന്നെങ്കിലും അല്പം പുഴമീൻ നാളെ സംഘടിപ്പിച്ചു കൊണ്ടുവരണേ മനുഷ്യാ.”
എൻ്റെ മുടിയിലും നെറ്റിയിലും തഴുകികൊണ്ട് അവൾ മൊഴിഞ്ഞു.
” ഉം….” ഞാൻ മൂളി.

നേരം പുലർന്നപ്പോൾ പതിവുംപോലെ പ്രഭാത സവാരിക്കു ശേഷം പത്രം വായിച്ചുകൊണ്ടിരുന്നപ്പോഴാണ് പുഴമീൻ വാങ്ങുന്നതിനെപ്പറ്റി ഓർത്തത്. എല്ലായിടത്തുമെന്ന് കറങ്ങി നോക്കാമെന്ന് കരുതി ബൈക്കിൽ റോഡിലേക്ക് ഇറങ്ങി.
“ഭാര്യയുടെ അഭിമാനം സംരക്ഷിക്കാൻ പെടുന്ന പാടേ.. ” മനസ്സിലാണ് പറഞ്ഞതെങ്കിലും മുഖത്ത് ഒരു ചെറുപുഞ്ചിരി വന്നത് എതിരെ നടന്നുവന്ന പെൺകുട്ടി കണ്ടു മുഖംകുനിച്ചു നടന്നു പോയി.
“ശ്ശോ ….! അവളെ കണ്ട് ചിരിച്ചതാണെന്ന് അവൾ കരുതി കാണുമോ ?” അതും സംശയമായി. ഒന്നു രണ്ട് സ്ഥലത്തൊക്കെ പോയി നോക്കിയെങ്കിലും പുഴമീൻ കിട്ടിയില്ല. യാത്ര തുടരവേ ബൈക്കിനെന്തോ പ്രശ്നം പോലെ തോന്നി. വണ്ടി നിർത്തി നോക്കി. ടയർ പഞ്ചർ….!
വണ്ടി മുന്നോട്ടുരുട്ടി തിയേറ്ററിൻ്റെ എതിർവശത്തുള്ള ഉണ്ണിച്ചേട്ടന്റെ പഞ്ചറു കടയിലെത്തി. പുള്ളിക്കാരൻ വന്നിട്ടില്ല. അവിടെ എഴുതി വച്ചിരിക്കുന്ന നമ്പറിൽ വിളിച്ചു. ഉടനെ എത്താമെന്ന് മറുപടി നൽകി ഫോൺ കട്ട് ചെയ്ത് പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഉണ്ണി ച്ചേട്ടൻ എത്തി. പഞ്ചറൊട്ടിച്ച് കിട്ടിയപ്പോഴേക്കും അരമണിക്കൂറിലേറെ കഴിഞ്ഞിരുന്നു. വീണ്ടും യാത്ര തുടർന്നെങ്കിലും പുഴമീൻ കിട്ടാറുള്ള സ്ഥലങ്ങളിലൊന്നും അത് ലഭ്യമാകാതിരുന്നതിനാൽ അൽപ്പം നിരാശ തോന്നി.
അപ്പോഴാണ് ഐരാണിക്കുഴി പാലത്തിന്റെ ചുവട്ടിൽ വലയിട്ടു മീൻ പിടിക്കുന്ന ജയിംസ് അച്ചായൻ്റ അടുത്തുകൂടി ഒന്നു പോയേക്കാമെന്നു മനസ്സു പറഞ്ഞത്. എതിരെ വരുന്ന വാഹനങ്ങളുടെ സ്പീഡ് കണ്ട് ഇവനൊക്കെ കുറച്ച് പതുക്കെ പോയാൽ പോരെ എന്ന് ചിന്തിച്ച് ജെയിംസ് അച്ചായന്റെ നെറ്റ്‌വർക്കിംഗ് ബിസിനസ് നടക്കുന്ന പാലത്തിന്റെ ഭാഗത്തേക്ക് സഞ്ചരിച്ചു.
” പള്ളത്തി എന്നെ പള്ളു പറഞ്ഞു…
കോലാ എന്നെ കോക്കിറു കുത്തി ….
കൂരി എന്നെ……”
പുഴമീനിനെക്കുറിച്ചുള്ള ഈ പാട്ടും പാടി സഞ്ചാരം തുടർന്നു.

പാലത്തിനടുത്ത് വണ്ടി സ്റ്റാൻഡിൽ വച്ച് പാലത്തിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ അച്ചായൻ വലകുടഞ്ഞ് മീൻ പെറുക്കി എടുക്കുന്നത് കണ്ടു.
“അച്ചായാ മീൻ ഉണ്ടോ? കുറച്ചു വേണമായിരുന്നു, അത്യാവശ്യമാണ് ”
ഞാൻ ഉറക്കെ വിളിച്ചുചോദിച്ചു.
“നല്ലതു വല്ലതും വേണമെങ്കിൽ നാളെ വാ, ! ഇന്ന് നഷ്ടക്കോളാ, കാര്യമായി ഒന്നും കിട്ടിയില്ല.”

ഇനിയെന്ത് ചെയ്യുമെന്ന് ചിന്തിക്കവേ അൽപ്പം പ്രതീക്ഷ നൽകി. അച്ചായന്റെ ശബ്ദമുയർന്നു.
” കുറച്ചു മുള്ളിയുണ്ട് ! അത് വേണോ മീൻ കിട്ടാത്തതിൻ്റെ നിരാശ നിറയുന്ന ഭാവത്തിൽ ചോദിച്ചു.
മുള്ളിയെങ്കിൽ മുള്ളി, അതും പുഴമീൻ ആണല്ലോ എന്ന് ചിന്തിച്ച് പാലത്തിന്റെ വശത്തുകൂടി താഴേക്കിറങ്ങി.
തൽക്കാലം ഇന്ന് ഇത് കഴിക്കട്ടെ, നാളെ നല്ലതു കിട്ടുമെങ്കിൽ വാങ്ങാം എന്ന് മനസ്സിൽ പറഞ്ഞ് ജയിംസ് അച്ചായന്റെ ഫോൺ നമ്പറും വാങ്ങി.
കഷ്ടിച്ച് ഒരു കിലോ തികച്ചുകാണും.അത് വാങ്ങി പൈസ കൊടുത്ത് ബൈക്കിനടുത്തേക്ക് നടന്നു. നാളെ രാവിലെ വിളിച്ചു നോക്കാം നല്ല മീൻ വല്ലതും കിട്ടുമെങ്കിൽ വാങ്ങാം. ഭാര്യയുടെ ചങ്ങാതിയുടെ യാക്കം മാറട്ട് എന്ന് ചിന്തിച്ച് “പള്ളത്തിയെന്നെ… ” എന്ന പാട്ടും മൂളി വീടെത്തുമ്പോഴേക്കും ശാലുവിന്റെ ഇൻഡിക്ക മുറ്റത്ത് പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു.

ഞാൻ ബൈക്ക് സ്റ്റാൻഡിൽ വച്ച് മീനുമായി വീട്ടിലേക്ക് നടക്കുമ്പോഴേക്കും ആരതിയും ശാലുവും സിറ്റൗട്ടിലേക്ക് ഇറങ്ങിവന്നു.

” പുഴമീൻ കിട്ടിയോ ശാലു ജിജ്ഞാസയോടെ ചോദിച്ചു.
” അല്പം കിട്ടി മീൻ കുറവാണ്. ഇന്ന് ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യൂ, നാളെ നമുക്ക് നല്ല മീൻ നോക്കാം ”
ഞാൻ മറുപടി പറഞ്ഞു.
“എന്ത് മീനാ ? ”
ആരതി തിരക്കി.
” മുള്ളി…”
എന്റെ മറുപടി കേട്ടതും “എടീ ദ്രോഹി… ” എന്ന് വിളിച്ചുകൊണ്ട് ശാലു കണ്ണുരുട്ടിക്കൊണ്ട് ആരതിയുടെ കയ്യിൽ നുള്ളി. കാര്യം എന്തെന്നറിയാതെ ഞാൻ വാ പൊളിച്ചു നിന്നു.
“ഞാൻ ഒന്നും പറഞ്ഞിട്ടില്ല സത്യം” ആരതി പരിഭവത്തോടെ അവളുടെ കയ്യിൽ പിടിച്ചു.
” ഉം…. ഉം .. ” എന്നു മൂളിക്കൊണ്ട് ശാലു ആരതിയേയും പിടിച്ചുകൊണ്ട് അകത്തേക്ക് പോയി. കാര്യമറിയാതെ ഞാൻ സിറ്റൗട്ടിൽ ഇരിക്കവേ അശരീരി പോലെ ഒരു ശബ്ദം.
“അങ്കിൾ എന്നെ ചങ്ങാടത്തിലൊന്ന് കയറ്റുമോ? ”
ചോദ്യം കേട്ട് ഞാൻ മുറ്റത്തേക്ക് നോക്കി.
“ഞാനാ… അച്ചുവാ..! ഞാനിവിടെ ഉണ്ട്…”
മുറ്റത്ത് നിന്ന് വലിയ പേരമരത്തിൽ കയറിയിരുന്ന് പേരയ്ക്ക തിന്നുന്ന ശാലുവിന്റെ മകന്റെ ചോദ്യമായിരുന്നു ആ അശരീരി. അവനെ കണ്ടപ്പോൾ പെട്ടെന്ന് കപീഷിനെയാണ് ഓർമ്മ വന്നത്. കാരണം അവന്റെ ചെവി അല്പം വലുതായിരുന്നു. ഞാൻ ചങ്ങാടത്തിൽ കയറിയ പടം വല്ലതും ശാലു അവനെ കാണിച്ചിട്ടുണ്ടാകുമെന്ന് തീർച്ചയാക്കി.

” മഴക്കാലത്ത് വാ…അപ്പോഴേ റോഡിൽ വെള്ളവും അതിലിറക്കാൻ ചങ്ങാടവും ഒക്കെ ഉണ്ടാകൂ.”
ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവന്റെ മുഖത്ത് അല്പം നിരാശ പടർന്നത് ഞാൻ ശ്രദ്ധിച്ചു.
നഗരത്തിരക്കിൽ താമസിക്കുന്ന അവനിൽ ഗ്രാമാന്തരീക്ഷം കൊതിക്കുന്ന ഒരു മനസ്സ് ഉണ്ടാകുമെന്ന് ഞാൻ ചിന്തിച്ചു.

വിവിധതരം വിഭവങ്ങളുടെ പാചകവും കഥ പറച്ചിലും ഭക്ഷണംകഴിക്കലും എല്ലാം കൂടി ആകെ കോലാഹലമായിരുന്നു പിന്നീട്. സന്ധ്യയ്ക്ക് എല്ലാവരുംകൂടി മാളുവിൽ കയറി ‘ഹൃദയം’ സിനിമയും കണ്ടിറങ്ങുമ്പോൾ മഴ പൊഴിയുന്നുണ്ടായിരുന്നു. ആദ്യ ഷോ കഴിഞ്ഞപ്പോഴേക്കും അടുത്ത ഷോ കാണാൻ നിൽക്കുന്നവരിൽ ചില പരിചയക്കാരെയൊക്കെ കണ്ടു. അവരോടൊക്കെ കുശലവും പറഞ്ഞു തിരിച്ചുപോരുമ്പോൾ ആരതിയും ശാലുവും വണ്ടിയിലിരുന്നു അവരുടെ പഴയകാല കോളേജ് ജീവിതത്തെപ്പറ്റി വാതോരാതെ പറഞ്ഞുകൊണ്ടേയിരുന്നു.

വീട്ടിലെത്തി അത്താഴമൊക്കെ കഴിഞ്ഞ് കിടക്കയിലെത്തി ചുമ്മാ പുസ്തകത്താളുകൾ മറിച്ചു കൊണ്ടിരിക്കുമ്പോഴും മനസ്സിൽ നിന്ന് ഒരു സംശയം വിട്ടു മാറിയിരുന്നില്ല. മീൻ “മുള്ളി” ആണെന്നു പറഞ്ഞപ്പോൾ ശാലു കണ്ണുരുട്ടിയതും ആരതിയെ നുള്ളിയതുമൊക്കെ എന്തുകൊണ്ടാവും??? അതിനു പിന്നിൽ എന്തോ ഉണ്ട്. അതെന്താണെന്നറിയാൻ വല്ലാത്ത കൗതുകം തോന്നി. “ആരതി വരട്ടെ എന്തായാലും അത് അറിഞ്ഞിട്ടേ ഇന്ന് ഉറങ്ങുന്നുള്ളൂ ‘ എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ തുറന്ന ജനാലയിലൂടെ മുറ്റത്തേക്ക് നോക്കുമ്പോൾ മന്ദാരത്തിന്റെ ചുവട്ടിൽ കസേരയിലിരുന്നു സൊറപറച്ചിലിൽ മുഴുകിയിരിക്കുന്ന ശാലുവിനെയും ആരതിയെയും കാണാമായിരുന്നു.

” എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ എന്താണാവോ ഇവർക്ക്?? ആർക്കറിയാം!’
ടിവിയിൽ ക്രിക്കറ്റ് കളി കാണുന്ന അച്ചുവിനും ഉറക്കം വരുന്നില്ലല്ലോ എന്ന ചിന്തയുമായി ഞാൻ വീണ്ടും പുസ്തകത്താളുകളിലൂടെ കണ്ണോടിച്ചു.അതിനിടയിൽ അല്പം ഒന്നു മയങ്ങിയപ്പോഴാണ് ആരതി മുറിയിലേക്ക് എത്തിയത്. മുഖമുയർത്തി ക്ലോക്കിൽ സമയം നോക്കി 12 : 15
” ആഹാ ഉറങ്ങിയാരുന്നോ?” അവളുടെ ചോദ്യം കേട്ട് ഞാൻ കണ്ണ് തിരുമ്മി.
“ഇതിനുമാത്രം എന്താടീ ഇത്ര ഉറക്കമിളച്ചിരുന്നു പറയാനുള്ളത്…?’
” പിന്നെ, ഞങ്ങൾ പഴയ ഫ്രണ്ട്സ് കൂടിയാൽ അങ്ങനെയാണ്. കഥകൾ പറഞ്ഞാൽ തീരില്ല. സമയം പോകുന്നത് അറിയുകയുമില്ല. രണ്ടുമൂന്നു കൂട്ടുകാരികൾ കൂടിയുണ്ട്.അവരുംകൂടി വന്നിരുന്നുവെങ്കിൽ ഇന്ന് ഉറങ്ങുകയില്ലായിരുന്നു.”
അവൾ തലയിണയും നേരെയിട്ട് എന്റെ അടുത്ത് കിടന്നുകൊണ്ടാണത്രയും പറഞ്ഞത്.
” അത് കാര്യമായി ” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് സംശയം തീർക്കാനുള്ള ചോദ്യമങ്ങ് ചോദിച്ചു.
“മുള്ളി എന്നു പറഞ്ഞപ്പോൾ ശാലു കണ്ണുരുട്ടിയതും നിന്നെ നുള്ളിയതും എന്തിനാണ്??
അതിൻറെ പിന്നിലെ കഥ എന്താണ് ??
” ഓ പിന്നെ! അതൊക്കെ രഹസ്യമാണ്. പറയാൻ പറ്റില്ല. എന്തിനാ അടുത്ത കഥയിൽ ചേർക്കാനാവും” അവൾ ഗമയിൽ പറഞ്ഞു.
” അതിനൊന്നുമല്ല. നീ പറയ്. അറിയാനുള്ള കൗതുകം കൊണ്ടല്ലേ…!”
” ആ കൗതുകം ഒക്കെയങ്ങ് കയ്യിൽ വച്ചാൽ മതി. ഞാൻ പറയില്ല. അവൾ അറിഞ്ഞാൽ മോശമാണ്. ” അവൾ പറയുന്ന ലക്ഷണമില്ല
“ഞാൻ അവളോട് ചോദിക്കുകയോ അറിഞ്ഞതായി ഭാവിക്കുകയോ ചെയ്യില്ല. നീ കാര്യം പറയ്.”
“വേണ്ട ! അത് ഞങ്ങൾ സുഹൃത്തുക്കളുടെ ഇടയിലെ രഹസ്യമാണ്. പരസ്യമാക്കുന്നത് മോശമാണ്. ”
അവൾ പറയുന്ന ലക്ഷണമില്ലെന്നറിഞ്ഞപ്പോൾ പരിഭവത്തോടെ അവളുടെ അടുത്തു നിന്നും മാറി തിരിഞ്ഞു കിടന്നു. “ഇനിയും കൂട്ടുകാർ വരുമ്പോൾ അതും ഇതുമൊക്കെ വാങ്ങാൻ എന്നോട് പറഞ്ഞേക്കരുത്. തനിയെ പൊക്കോണം.”
ഞാൻ ഗൗരവത്തിൽ പറഞ്ഞു.
“ഓഹോ! ആയിക്കോട്ടെ ”
അവൾക്കൊരു കൂസലുമില്ല.
എന്നാലും അത് എന്തായിരിക്കും എന്നിലെ സംശയം വീണ്ടും തികട്ടി വന്നുകൊണ്ടിരുന്നു.

അല്പം കഴിഞ്ഞപ്പോൾ ആരതിയുടെ തണുത്ത ചുണ്ട് എൻറെ ചെവിയിൽ തട്ടി. അവളുടെ നിശ്വാസം എൻറെ കണ്ണിൽ പതിഞ്ഞു. “ഞാൻ പറയാം ആരോടും പറയരുത്”
അവളുടെ മൃദുവായ ശബ്ദം. എനിക്ക് സന്തോഷമായി. ഞാൻ അവളുടെ നേരെ തിരിഞ്ഞു കിടന്നു.
“വേഗം പറയ്, രാവിലെ മുതൽ അറിയാനുള്ള കൗതുകമാണ് ”
ഞാൻ അവളുടെ കയ്യിൽ മൃദുവായി തഴുകിക്കൊണ്ട് പറഞ്ഞു. അപ്പോഴാണ് അവൾ കണ്ണട ഊരിവെച്ചിട്ടില്ലെന്ന് ഞാൻ ശ്രദ്ധിച്ചത്. മിക്കപ്പോഴും അവൾ ഉറങ്ങും മുമ്പ് കണ്ണട ഊരിവെക്കാൽ മറക്കാറുണ്ട്. രാത്രിയിൽ സ്വപ്നം കാണുമ്പോൾ മിഴിവോടെ കാണാനാണ് ഉറക്കത്തിലും കണ്ണട വെക്കുന്നത് എന്ന് ഞാൻ പലപ്പോഴും അവളെ കളിയാക്കാറുണ്ട്. കൂർക്കം വലിച്ച് പെട്ടെന്നുതന്നെ ഉറങ്ങുന്ന ഇവളെ ചിലപ്പോൾ ഉറക്കസ്വാമി എന്നാണ് ഞാൻ വിളിക്കാറ്.
ഞാൻ അവളുടെ കണ്ണട ഊരി അടുത്തുള്ള റ്റേബിളിൽ വെച്ച് ആരതിയുടെ കഥ കേൾക്കാൻ കാത് കൂർപ്പിച്ചു.

“കോളേജ് പഠനകാലത്ത് ഞങ്ങൾ അഞ്ചു പേരായിരുന്നു ഉറ്റ ചങ്ങാതിമാർ. ഹോസ്റ്റലിലും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഭക്ഷണം പങ്കിട്ടു കഴിച്ചും വസ്ത്രങ്ങൾ പരസ്പരം കൈമാറി ധരിച്ചും ആസ്വദിച്ചു കഴിഞ്ഞിരുന്ന കാലമായിരുന്നു അത്. അന്ന് ശാലുവിന് ഒരു പ്രശ്നമുണ്ടായിരുന്നു അതിൽ നിന്നുമാണ് അവൾക്ക് ആ പേര് വീണത്. ”
അവൾ ആ കഥ പറയാൻ തുടങ്ങി
“എന്തായിരുന്നു പ്രശ്നം? എന്താണെന്ന് വ്യക്തമായി പറയ്.”
എനിക്ക് ജിജ്ഞാസയായി.
” പഠനകാലത്ത് അവൾക്ക് ഇടയ്ക്കൊക്കെ കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലം ഉണ്ടായിരുന്നു.” കിടക്ക മുള്ളി” എന്നായിരുന്നു ഞങ്ങൾ അവളെ വിളിച്ചിരുന്നത്. ”
പിന്നെ അത് മുള്ളി എന്നു ചുരുക്കി വിളിച്ചു തുടങ്ങി.
അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

മൂത്രമൊഴിക്കാൻ തോന്നുമ്പോൾ എഴുന്നേറ്റ് പോയാൽ പോരെ ? എന്തിനാ കിടക്ക വൃത്തികേടാക്കാൻ നിൽക്കുന്നത് !
എനിക്ക് സംശയം.
“അതൊന്നുമല്ല മനുഷ്യാ, ഞായറാഴ്ചകളിൽ അവൾ രാവിലെ പതിനൊന്നുവരെ യാണ് കിടന്നുറങ്ങുന്നത്. അപ്പോൾ മൂത്രശങ്ക വന്നാലും അവൾ അനങ്ങില്ല. ഒത്തിരി ശങ്ക ആകുമ്പോൾ കിടക്കുന്ന കിടപ്പിൽ കിടക്കയിൽ തന്നെ കാര്യം സാധിക്കുമായിരുന്നു. അതായിരുന്നു അവളുടെ പതിവ്.
” ഇപ്പാഴും ആ പതിവുണ്ടോ? ഉണ്ടെങ്കിൽ നാളെ ഞായറാഴ്ചയാണ്. കട്ടിലും മുറിയുമൊക്കെ കഴുകാൻ തയ്യാറായിക്കോളൂ.”
ഞാൻ കളിയാക്കി കൊണ്ട് പറഞ്ഞു.

”ഇല്ല. അതൊക്കെ അന്ന് ഫസ്റ്റ് ഇയറിൽ പഠിക്കുമ്പോഴായിരുന്നു. പിന്നീട് അതൊക്കെ മാറി. സെക്കൻ്റ് ഇയർ ആയപ്പോഴേക്കും അലാറം വെച്ച് എഴുന്നേറ്റ് മുള്ളിയിട്ടേ അവൾ കിടക്കുമായിരുന്നുള്ളു. കിടക്കയിൽ മുള്ളുന്ന സ്വഭാവം ക്രമേണ മാറിയെങ്കിലും മുള്ളി എന്ന പേര് ഞങ്ങൾ ഇപ്പോഴും മാറ്റിയിട്ടില്ല.”
അവൾ ചിരിച്ചുകൊണ്ട് എന്നോട് ചേർന്ന് കിടന്നു.
മൂത്രമൊഴിക്കാൻ അലാറം വെക്കുക എന്നൊക്കെ കേൾക്കുന്നത് അത്ഭുതമായിട്ടാണ് എനിക്ക് തോന്നിയത്.

” അടുത്ത വെക്കേഷന് എല്ലാവരും ഇവിടെ ഒത്തുകൂടാമെന്നാണ് ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്. വിദേശത്തുള്ളവർക്കും ഗ്രാമവും പുഴയും പുഴമീനും ഒക്കെയാണ് കമ്പം.”
അവളുടെ വാക്കുകളിൽ സന്തോഷം നിറയുന്നുണ്ടായിരുന്നു.
” ആഹാ ! ഇനിയുമുണ്ടോ പുഴമീൻ മോഹികൾ…! കൊള്ളാമല്ലോ.. !”
ഞാൻ അവളുടെ മൂക്കിൽ നുള്ളി.
“പിന്നെ നിങ്ങൾ മാത്രമേ പുഴമീൻ കൊതിയനായി ഉള്ളൂ എന്നാണോ വിചാരം..? ഒന്ന് പോ മനുഷ്യ..!”
അവൾ എന്റെ ചുമലിൽ ചെറുതായി കടിച്ചു.
” അപ്പോൾ അന്നും പുഴമീൻ വാങ്ങേണ്ടി വരും അല്ലേ?
ഞാനവളുടെ കവിളിൽ ചുണ്ടു ചേർത്തുകൊണ്ട് ചോദിച്ചു.
“അതെ ! എന്താ ?
അവൾ സംശയത്തോടെ ചോദിച്ചു.
“ഒന്നും ഇല്ലേ ! ഒരു കാര്യം കൂടി പറയ്.. ”
” എന്ത് ? ”
“വരാൽ, ആരകൻ, പരൽ, പള്ളത്തി എന്നിങ്ങനെയൊക്കെയുള്ള പേര് ആ വരുന്നവരിൽ ആർക്കെങ്കിലും ഉണ്ടോ..?”
” ഇല്ല.അതെന്താ ?”
അവൾക്ക് കൗതുകം.
” അതൊക്കെ പുഴമീനിന്റെ പേരുകൾ അല്ലേ, അതും വാങ്ങി വന്നാൽ നിൻ്റെ കൂട്ടുകാരികൾക്ക് നിന്നെ സംശയം തോന്നണ്ടായല്ലോ എന്ന് കരുതിയാണ്.”
ഞാൻ ചിരിച്ചുകൊണ്ടാണത് പറഞ്ഞത്.
” അഹങ്കാരി…. ഇതൊന്നും കഥയിലെങ്ങും എഴുതിച്ചേർത്തേക്കല്ലേ. അവർക്കൊക്കെ ഞാൻ നിങ്ങടെ കഥ അയച്ചു കൊടുക്കാറുള്ളതാണ്.”
അതും പറഞ്ഞുകൊണ്ട് അവൾ എന്നെ ഇറുകെപ്പുണർന്നു.
പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.എൻ്റെ വിരലുകൾ അവളുടെ ദേഹത്ത് ഒഴുകി നടക്കവേ അവൾ പുതപ്പുവലിച്ച് രണ്ടുപേരുടെയും ദേഹത്തേക്കിട്ടു. എൻ്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിയവേ അവളുടെ തണുത്ത വിരലുകൾ താടിയിൽ തഴുകി നീങ്ങുന്നുണ്ടായിരുന്നു. അവൾ ചുവന്നു തുടുത്ത എൻ്റെ മുഖക്കരുവിൽ തടവി. അപ്പോൾ ഞാൻ മനസ്സിലും അവളെൻ്റെ കാതിലും ഒരുപോലെ പറഞ്ഞു – “മോഹക്കുരു ”

എം.ജി.ബിജുകുമാർ : പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ B.Ed ഉം പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.

“ഓർമ്മപ്പെയ്ത്തുകൾ ” എന്ന ചെറുകഥയ്ക്ക് തപസ്യയുടെ സംസ്ഥാന ചെറുകഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിരവധി ചെറുകഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള പണിപ്പുരയിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA )
നിലാശലഭം എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്. പന്തളം മഹാദേവർ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി പത്തനംതിട്ട ജില്ല ജോ:സെക്രട്ടറി, എന്നീ ചുമതലകൾ വഹിക്കുന്നു.

അഖിൽ പുതുശ്ശേരി

ഓണമിങ്ങെത്തി പൊന്നോണം
പൊന്നിൻ ചിങ്ങത്തിൻ തിരുവോണം
മലയാള നാടിന്റെ മാനസത്തിൽ
തുമ്പപ്പൂ പൂക്കുന്ന നാളുകളായ്.

അത്തം നാളിലെ ഉദയമോടെ
അങ്കണമെല്ലാം ഒരുങ്ങുമെല്ലോ
തെറ്റിയും മുല്ലയും മന്താരവും
നാണിച്ചു നിൽപ്പൂ തുമ്പപ്പെണ്ണും

സുന്ദരി നീയോ ഞാനോ
മുറുമുറുപ്പുകൾ കോലാഹലങ്ങൾ
രണ്ടും മൂന്നും നാലും
പിന്നാലെയോരോ ദിനങ്ങളും പോകെ
തുമ്പയിതകളുകൾ പെരുമയിൽ ഗരിമയിൽ

പൂവിളിച്ചോണത്തിൻ പാതയൊരുക്കെ
പാട്ടുപാടാൻ കിളികൾ വന്നണയെ
ഊഞ്ഞാലാടും മാവും തണൽ നല്കി,
കനിവോടെ കാറ്റു മൂളി സ്നേഹമുറക്കേ

അത്തപ്പൂവിനിടയിൽ ചിരികൾ പൂത്തു,
ആരൊക്കെയോ ഓർമ്മകളിൽ വരവറിയിക്കെ
ഓണസദ്യ വിളിച്ചോതി മനസ്സിലീശൽ,
ഏകതയുടെ കാവ്യമത് പിറവിയെടുക്കെ

നെഞ്ചുനീറും കണ്ണീരൊ പുഞ്ചിരിയാകവേ
കുഞ്ഞുചുണ്ടിൽ ഓണപ്പാട്ടുകൾ നിറയവേ
പാടിയൊരുങ്ങുന്നു ജീവിത രാഗങ്ങൾ.

പാരമ്പര്യ വേഷങ്ങൾ , കസവു ചേലകൾ
ചിരികളിൽ ചേലോടെ വിളങ്ങി നിൽക്കവേ
സദ്യതൻ പക്കത്തിലൊ കഥകൾ എഴുതവേ
സ്നേഹത്തിൻ സുഗന്ധവും ചുമന്ന് പോകുന്നു.

കഴിഞ്ഞുപോകും കാലങ്ങൾ എങ്കിലും,
ഓണം വരുമത് ഹൃദയം തളിർക്കുവാൻ
സാംസ്കാരിക ഒത്തുചേരലോ
സമൃദ്ധിതൻ നിറവോ
ഓർമകളെ വിളിച്ചോതി നമുക്കൊരു ഉത്സവം!

വര : അനുജ സജീവ്

അഖിൽ പുതുശ്ശേരി : 1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു . അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,നാല് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .
2010 – ൽ ഐ എസ് ആർ ഒയിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .മാതൃഭൂമി, കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, മാധ്യമം, കേസരി, സമകാലിക മലയാളം ,പച്ചമലയാളം, ദേശാഭിമാനി, ചന്ദ്രിക, കലാപൂർണ്ണ, തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു . ഓൾ ഇന്ത്യ റേഡിയോയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:

നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്‌
അൻഡു

പുരസ്‌കാരങ്ങൾ
—————–
എഴുത്തച്ഛൻ ഫെൽലോഷിപ്
ആശാൻ സ്മാരക പുരസ്‌കാരം
എം എൻ കുമാരൻ സ്മാരക പുരസ്‌കാരം
റോട്ടറി ക്ലബ്‌ സാഹിത്യ പുരസ്‌കാരം
ടാഗോർ സ്മാരക പുരസ്‌കാരം
ലെനിൻ ഇറാനി സ്മാരക പുരസ്‌കാരം
യാനം സാഹിത്യ പുരസ്‌കാരം

 

 

ജോസ്‌ന സാബു സെബാസ്റ്റ്യൻ

എത്രയെത്ര പെണ്ണുങ്ങളാണല്ലേ സ്വയം ജീവനൊടുക്കുന്നത് ?
ഇന്നിപ്പോ ഒന്നുമറിയാത്ത കുഞ്ഞുങ്ങളുമായി ജീവനൊടുക്കുന്നതായി ട്രെൻഡ് …
കാലിലെ പൊടിതട്ടി കളയുന്ന ലാഘവത്തോടെയാണ് ചിലർ അവരുടെ ജീവൻ തട്ടി കളയുന്നത് ….

ഇങ്ങനെ ജീവൻ നശിപ്പിക്കാൻ വെമ്പി നിൽക്കുന്നവർക്ക് യൂട്ടോളികൾ കൊടുക്കുന്ന ഉപദേശമാണ് ഒട്ടും സഹിക്കാൻ കഴിയാത്തത് …
ഇറങ്ങി പോന്നു കൂടായിരുന്നോ എന്ന് ചിലർ ചോദിക്കുമ്പോൾ…
കൈയ്യിൽ പണമുണ്ടങ്കിലേ കല്യാണം കഴിക്കാവൂ എന്ന് ചിലർ പറയുന്നു …
ഉന്തിന്റെ കൂടെ തള്ളലായി ചിലർ കൊടുക്കുന്ന ഉപദേശം അവരുടെ മാതാപിതാക്കൾക്കുള്ളതാണ് …
അവർക്ക് തിരിച്ചു വിളിച്ചു കൂടാരുന്നോ …
അവർക്ക് കൂടെ നിന്ന് കൂടാരുന്നോ ….
ഉപദേശങ്ങളോടെ ഉപദേശം ….

ഇവിടെ ഒന്നാമതായി നമ്മൾ മനസിലാക്കേണ്ടത്..ഭർത്താവിന്റെ കേളികൾ അനുഭവിക്കുന്ന ഒരു പെണ്ണിന് പുറത്തിരുന്നു കുരയ്ക്കുന്ന നായ്ക്കൾക്കൊപ്പം അത്രവേഗം കുരച്ച് ഇറങ്ങി പോരാനാവില്ല …
അതിനി എത്ര പഠിപ്പുള്ളവളാണെങ്കിലും ശരി സമ്പത്തുള്ളവളാണെങ്കിലും ശരി …
കാരണം ഇതുവരെ വലതു കൈകൊണ്ടു എഴുതികൊണ്ടിരുന്ന ഒരുവനോട് ഇന്ന് മുതൽ നീ ഇടതു കൈകൊണ്ടു എഴുതിയാൽ മതി എന്ന് പറഞ്ഞാൽ നടക്കുമോ ? അതിനി പൊന്നു കൊണ്ട് പുളിശ്ശേരി വച്ച് തരാമെന്ന് പറഞ്ഞാലും ..നൂറിൽ ഒന്നോ രണ്ടോ പേർക്ക് സാധിക്കുമായിരിക്കും പക്ഷെ 98 പേർക്കും അതത്ര എളുപ്പമാവില്ല…
അയ്യോ പൊന്നുകൊണ്ട് പുളിശ്ശേരി കിട്ടുന്നതാണല്ലോ …നാളെമുതൽ എന്തായാലും ഇടം കൈകൊണ്ടു തന്നെ എഴുതണമെന്ന് വാശി പിടിച്ചു കിടന്നാലും രാവിലെ ആകുമ്പോൾ ഒന്നില്ലങ്കിൽ അത് മറന്ന് പോയിട്ടുണ്ടാകാം അല്ലെങ്കിൽ ശ്രമിച്ചു നടക്കാതെ വലത് കൈകൊണ്ടു തന്നെ മിക്കവരും ആ എഴുത്തു തുടരുന്നുണ്ടാകാം ….

ഇനി അതുമല്ലെങ്കിൽ ലങ്ങ്‌ കപ്പാസിറ്റി ഇല്ലാത്ത ഒരുവനോട് രണ്ടു മിനിറ്റ് ശ്വാസം പിടിച്ചുനിന്നാൽ എത്ര കോടി കൊടുക്കാമെന്ന് ഏറ്റാലും അവനു ശ്വാസം പിടിച്ചു നിൽക്കാൻ പറ്റില്ല …കാരണം അവന്റെ ലങ്ങിന്റെ കപ്പാസിറ്റി അത്രയേ ഉള്ളു …..നടക്കില്ല …
അത് കൊണ്ട് യൂട്യൂബിലും ഫേസ്ബുക്കിലും കടന്ന് വാക്ചാതുതുര്യം കൊണ്ട് അമ്മാനമാടുന്നവരുടെ വാക്കുകൾ കേട്ട് സമയം കളയാതിരിക്കുക …റിയാലിറ്റിയിലേയ്ക്ക് കടന്നു വരുക ….അവനവന്റെ ലോജിക് ഉപയോഗിച്ച് ചിന്തിക്കുക …അവനവന്റെ ശരീരത്തെ നോവിക്കാത്ത തീരുമാനത്തിലെത്തുക ….

ഇനി വീട്ടുകാരോട് ആ മകളെ ഇറക്കികൊണ്ടു പോരാൻ മേലാരുന്നോ എന്നും പറഞ്ഞു അലമുറയിടുന്നവരോട് ….
ഒരു മുറിവുണ്ടായാൽ നമ്മുടെ കാർന്നോന്മാർ ആദ്യം ചെയ്യുന്നത് മുറ്റത്തു കാണുന്ന കമ്യൂണിസ്റ് പച്ച നീരോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ഒരു വീട്ടു വൈദ്യം ആദ്യം പയറ്റി നോക്കി പിന്നെ ഒരു ഗത്യന്തരവും ഇല്ലാതാകുമ്പോ മാത്രമേ അവർ ആശുപത്രിയെക്കുറിച്ചു പോലും ചിന്തിക്കു … അങ്ങനെ നോക്കുമ്പോൾ ഇന്നത്തെ ദാമ്പത്യ പ്രോബ്ലം നേരിടുന്ന മിക്കവരുടെയും പേരന്റ്സ് ..നമ്മളെപ്പോലെ ഇരുപത്തിനാലു മണിക്കൂറും മറ്റുള്ളവനെ എങ്ങനെ പറ്റിക്കാം …എങ്ങനെ പണികൊടുക്കാം …ഒരു പ്രശ്നമുണ്ടാകുമ്പോഴെ എളുപ്പത്തിൽ എങ്ങനെ പ്രശ്നമുണ്ടാക്കുന്നവനെ ഇല്ലാതാക്കാം എന്നൊന്നും കണ്ടും കേട്ടും പരിശീലിച്ചും വളർന്നു വന്നവരല്ല അവർ …അവർക്കാകെ അറിയാവുന്നത് ക്ഷമിക്കുക വിട്ടു വീഴ്ച ചെയ്യുക അഡ്ജസ്റ്റ് ചെയ്യുക ..മക്കളെ ഓർത്തു സഹിക്കുക എന്നൊക്കെയാണ് ….അപ്പോൾ അവർക്കറിയാവുന്നത് മാത്രമേ അവർക്ക് മക്കൾക്കും പറഞ്ഞു കൊടുക്കാനാവൂ…

പക്ഷെ നമ്മുടെ ഇന്നത്തെ ജനറേഷൻ അങ്ങനാണോ ഒരു ചെറിയ മുറിവുണ്ടായാൽ പോലും..നമ്മൾ നേരെ ഓടും ആശുപത്രിയിലേയ്ക്ക് …ഇനി നന്നാക്കാൻ കാലതാമസം വരുന്നവയാണെങ്കിൽ അവയെ മുറിച്ചു മാറ്റി ആണെങ്കിലും എത്രയും വേഗം നമ്മൾ ആ മുറിവുണക്കാൻ നോക്കും ….വിശ്ചേദിക്കുന്നതിൽ നമുക്കൊരു മടിയുമില്ല …അതിനി ബന്ധങ്ങൾ ആണെങ്കിലും..സ്വന്തം അവയവമോ എന്തിനിനി സ്വന്തം ജീവനാണെങ്കിൽ പോലും …ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കുക ….

അങ്ങനാകുമ്പോൾ ഇന്നത്തെ തലമുറ ഒരു കൂസലുമില്ലാതെ ആത്മഹത്യാ ചെയ്യുന്നുണ്ടെങ്കിൽ അതിന് മുഖ്യ കാരണം നമ്മൾ കാണുന്നതും കേൾക്കുന്നതും വായിക്കുന്നതുമൊക്കെയാണ് …
സ്‌ക്രീൻ തുറന്നാൽ നമ്മളാകെ കാണുന്നത് …മറ്റുള്ളവരെ കരിവാരി തേക്കുന്ന വീഡിയോകൾ …കുടുംബ ബന്ധങ്ങൾക്ക് വിലകൊടുക്കാത്ത വീഡിയോകൾ …
സഹിക്കാൻ പറ്റാതായി ഇറങ്ങി പോന്നു എന്നുള്ള വാർത്തകളൊന്നും മാർക്കറ്റ് ഇല്ലാത്തതിനാൽ ആത്മഹത്യ ചെയ്തു എന്നുള്ള വാർത്തകൾ പൊലിപ്പിച്ചു കാണിച്ചു കൈയ്യടി മേടിക്കുക …….
ഈയിടെയായി കുഞ്ഞിനേം കൂടെ കൂട്ടിയുള്ള ആത്മഹത്യയ്ക്കാണ് ചാനലുകളിൽ ട്രെൻഡ് കൂടുതൽ …അതിനാൽ ഒറ്റക്ക് മരിച്ചോണ്ടിരുന്ന പെണ്ണുങ്ങളെല്ലാം ഇന്ന് മരിക്കാനായി സ്വന്തം കുഞ്ഞിനേം കൂടെ കൂട്ടുന്നു ….

ചുരുക്കി പറഞ്ഞാൽ നമ്മളുടെ ബ്രെയിൽ ഒരു വെറും മിറർ മാത്രമാണ് …
നമ്മളെന്താണോ കാണുന്നത് എന്താണോ കേൾക്കുന്നത് എന്താണോ വായിക്കുന്നത് അത് ശരിയായികോട്ടെ തെറ്റായികോട്ടെ അപ്പാടെ അങ്ങ്‌ വിശ്വസിക്കുകയും ചെയ്യും ….
അതിനാൽ ഞാൻ പിന്നെയും പിന്നെയും പറയുന്നു നല്ലത് മാത്രം കാണുക …നല്ലത് മാത്രം കേൾക്കുക ….നല്ലത് മാത്രം വായിക്കുക ….നല്ലതൊന്നും കാണാനില്ലെങ്കിൽ ചുമ്മാ കിടന്നുറങ്ങുക …

ആത്മഹത്യ ഒന്നിനും പരിഹാരമല്ല …കാരണം പണ്ടത്തെപ്പോലെ നമുക്കായി അലമുറയിട്ടു കരയാനോ പട്ടിണി കിടക്കാനോ ഇന്നാർക്കും നേരമോ മനസോ ഇല്ല ….നമ്മളില്ലെങ്കിലും ഭൂമി നാളെയും കറങ്ങും …മീൻ നാളെയും പൊരിക്കും …അവർ നടുകഷ്ണം തന്നെ തിന്നുകയും ചെയ്യും …
അതിനാൽ ജീവിക്കാൻ പറ്റാതാകുന്നവർ നിയമ സഹായം തേടുക …അങ്ങനെ മാന്യമായി പറ്റാത്തിടങ്ങൾ മുറിച്ചു മാറ്റി ഒള്ള ജീവിതം പിച്ച തെണ്ടി ആണെങ്കിലും ജീവിച്ചു തീർക്കുക ….കാരണം ജീവിതത്തിന്റെ അത്രേം വൃത്തി മരണത്തിനില്ല ….

ജോസ്‌ന സാബു സെബാസ്റ്റ്യൻ : കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന പുസ്തകത്തിൻറെ രചയിതാവ് .

പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. വിവാഹശേഷം യുകെ യിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു കുടുംബസമേധം താമസിക്കുന്നു. വൈക്കം സെന്റ്‌ ലിറ്റിൽ ഫ്‌ളവേഴ്സിൽ , വൈക്കം ശ്രീനാരായണ ഹൈയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം . ബാംഗ്ലൂരിൽ നിന്നു അഗ്രികൾചറിൽ ബിരുദം . നഴ്സിംഗ് പഠനതിനുശേഷം യുകെയിൽ കുറേനാൾ ഹെൽത്ത് കെയറിൽ ജോലിചെയ്യുകയും അവിടെനിന്ന് തന്നെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും എടുത്തു .

ഇന്റെഗ്രേറ്റിവ്‌ ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് ന്യൂട്രിഷൻ പഠിക്കുകയും നേഴ്സിങ് ഹോമിൽ അസിസ്റ്റന്റ് മാനേജർ ആയും നുട്രീഷനിസ്റ്റ് ആയും പിന്നീട് നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ ഡിസ്ചാർജ് സൗകര്യം ഒരുക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു .

 

RECENT POSTS
Copyright © . All rights reserved