literature

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഓണം കേവലം ഒരു ഉത്സവമല്ല, ഒരു വികാരമാണ്. പൂക്കളും പുലികളിയും സദ്യയും ചേർന്നുള്ള, മലയാളി മനസ്സുകളിൽ നന്മയുടെയും സമൃദ്ധിയുടെയും ഒരു പുഴയായി എന്നും ഒഴുകി നീങ്ങുന്ന ഒരു ഓർമ്മയാണ്. …..
ഓരോ ചിങ്ങമാസം വരുമ്പോഴും ലോകത്തിന്റെ ഏത് കോണിലായാലും ഒരു മലയാളി തിരിഞ്ഞുനോക്കുന്നത് ഓർമ്മകളിലെ ആ മാവേലി നാടിനെയാണ്.
ടെക്നോളജിയുടെ വേഗതയില്ലാത്ത, സോഷ്യൽ മീഡിയയുടെ ആർഭാടങ്ങളില്ലാത്ത, പാടത്തും പറമ്പിലും കൂട്ടുകാരോടൊപ്പം ഓടിക്കളിച്ച ഒരു കാലം….
മരങ്ങളിൽ കയറി ഊഞ്ഞാലാടിയും, തുമ്പപ്പൂവും കാക്കപ്പൂവും തേടി ഓടിനടന്നും, മുറ്റത്ത് വലിയ പൂക്കളമിട്ടും, പുത്തൻ മുണ്ടും നേര്യതും ഉടുത്തും ആഘോഷിച്ച ആ പഴയ ഓണം. ….
കൂട്ടുകാർക്കും ബന്ധുക്കൾക്കും ഒപ്പം ചിരിച്ചും കളിച്ചും സമയം ചിലവഴിച്ചതിന്റെ ഓർമ്മകളാണ് പലർക്കും ഓണം. സദ്യവട്ടങ്ങൾ ഒരുക്കാൻ അമ്മമാരും മുത്തശ്ശിമാരും അടുക്കളയിൽ തിരക്ക് പിടിച്ചപ്പോൾ, അതിന്റെ മണം വീടിന്റെ അകത്തളങ്ങളിൽ നിറഞ്ഞുനിന്നു. ആ മണമാണ്, ആ ഓർമ്മയാണ്, ഇന്നും ഓരോ മലയാളിയെയും ഓണത്തിലേക്ക് അടുപ്പിക്കുന്നത്….

കാലം മാറിയപ്പോൾ നമ്മളറിയാതെ നമ്മുടെ ഓണവും പുതിയ ഭാവം കൈക്കൊണ്ടു. പാടങ്ങൾ ടൗൺഷിപ്പുകളായി മാറിയപ്പോൾ, പൂക്കളങ്ങൾ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഇൻസ്റ്റാഗ്രാം റീൽസുകളിലും ഇടംപിടിച്ചു. പക്ഷെ ഓണത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടിട്ടില്ല. പുതിയ കാലഘട്ടത്തിനനുസരിച്ച് അത് കൂടുതൽ വിശാലമായി എന്ന് മാത്രം.
ഇന്ന് ഓണം ഒരു “ഗ്ലോബൽ ഫെസ്റ്റിവൽ” ആണ്.
വിദേശ രാജ്യങ്ങളിലുള്ള മലയാളി കൂട്ടായ്മകൾ ഓണം ആഘോഷിക്കുന്നത്, ജാതിമത ഭേദമന്യേ എല്ലാവരെയും ചേർത്ത് പിടിച്ചുകൊണ്ടാണ്. ഓണക്കളികളും, ഓണപ്പാട്ടുകളും, ഫ്ലാഷ് മോബുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പരമ്പരാഗതമായ കസവ് വസ്ത്രങ്ങൾക്ക് പകരം ആധുനിക ഫാഷൻ ഡിസൈനർമാരുടെ ഓണം കളക്ഷനുകൾ വൻ ഹിറ്റാണ്. സദ്യ ഓൺലൈനായി ഓർഡർ ചെയ്യുമ്പോൾ പോലും, അതിന്റെ രുചിക്ക് ഒരു കുറവുമില്ല.
ഓണത്തിന്റെ നന്മയുടെയും തുല്യതയുടെയും സന്ദേശം കാലത്തിനനുസരിച്ച് കൂടുതൽ ശക്തമാവുകയാണ്. പണ്ടത്തെ മാവേലിയുടെ സങ്കൽപ്പങ്ങളെ പുതിയ തലമുറ പുതിയ രീതിയിൽ ആഘോഷിക്കുന്നു. നന്മയുള്ള ഒരു ഭരണാധികാരിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നതിന് പകരം, ഓരോരുത്തരും തങ്ങളുടെ ചുറ്റും നന്മയുടെ ഒരു ലോകം സൃഷ്ടിക്കാൻ ശ്രമിക്കുന്നു….
അതുകൊണ്ടാണ് ഓണം ഇന്നും പ്രസക്തമായിരിക്കുന്നത്.
ഓണം ഓർമ്മകളിലേക്കുള്ള ഒരു യാത്രയാണ്, ഒപ്പം പുതിയ കാലഘട്ടത്തെ ചേർത്ത് പിടിക്കുന്ന ഒരു ആഘോഷവും. അത് കൊണ്ട് തന്നെ, മാറിയ കാലത്തും മായാത്ത ഒരു നന്മയുടെ പ്രതീകമായി ഓണം മലയാളിയുടെ മനസ്സിൽ എന്നുമുണ്ടാകും.

ജോസ്‌ന സാബു സെബാസ്റ്റ്യൻ : കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന പുസ്തകത്തിൻറെ രചയിതാവ് .

പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. വിവാഹശേഷം യുകെ യിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു കുടുംബസമേധം താമസിക്കുന്നു. വൈക്കം സെന്റ്‌ ലിറ്റിൽ ഫ്‌ളവേഴ്സിൽ , വൈക്കം ശ്രീനാരായണ ഹൈയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം . ബാംഗ്ലൂരിൽ നിന്നു അഗ്രികൾചറിൽ ബിരുദം . നഴ്സിംഗ് പഠനതിനുശേഷം യുകെയിൽ കുറേനാൾ ഹെൽത്ത് കെയറിൽ ജോലിചെയ്യുകയും അവിടെനിന്ന് തന്നെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും എടുത്തു .

ഇന്റെഗ്രേറ്റിവ്‌ ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് ന്യൂട്രിഷൻ പഠിക്കുകയും നേഴ്സിങ് ഹോമിൽ അസിസ്റ്റന്റ് മാനേജർ ആയും നുട്രീഷനിസ്റ്റ് ആയും പിന്നീട് നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ ഡിസ്ചാർജ് സൗകര്യം ഒരുക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു .

ഡോ.ഉഷാറാണി.പി.

കളഞ്ഞുകിട്ടിയ മയിൽപ്പീലിത്തുണ്ടും
മഞ്ചാടിക്കുരുവും
മേശവലിപ്പിലൊളിപ്പിച്ചു
കൈകഴുകി വെടിപ്പാക്കി
നിറമുള്ള നാഗരികപലഹാരക്കഷണങ്ങൾ
നുണഞ്ഞിറക്കി.

അച്ഛൻപറഞ്ഞ കഥകളിലെ
രാമകൃഷ്ണന്മാരെയുമെത്രയീശന്മാരെയും
രാജാക്കളെയും സ്വപ്നംകണ്ടന്നുറങ്ങി.

ലക്ഷ്മിയുമുമയുമായി
ചിലപ്പോളപ്സരകന്യകയുമായി,
യെപ്പൊഴോ ശകുന്തളയും ദമയന്തിയുമായി.
കണ്ണാടിനോക്കിച്ചിരിതൂകി
കരിതേച്ചു കൺമിനുക്കി,
നിനവിലെ കൽക്കണ്ടപ്പൊതികളെങ്കിലും
കയ്പും ചവർപ്പുമായിരുന്നു

നാലു ചുമരിൻ്റെ നാട്ടറിവും
മിണ്ടാത്ത വാനവും
ഇല്ലാത്ത കിളികളും
കാണാത്ത പുഴകളും
മർമ്മരംപെയ്യാത്ത മഴയും
പുണരാത്ത കാറ്റും
പുരളാത്ത മണ്ണും
തീണ്ടാത്ത വെയിലും
പങ്കിട്ടുപാടാനുമാടാനും നിഴലും.

രാധയായൊരിക്കലും കനവിൽച്ചമഞ്ഞീല,
അച്ഛനക്കഥമാത്രമോതിയില്ല.

ഡോ.ഉഷാറാണി .പി .: – തിരുവനന്തപുരം മണക്കാട് നിവാസിനി. മലയാളം അദ്ധ്യാപിക. ചിന്മയാവിദ്യാലയ ,ആറ്റുകാൽ . ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനം എന്നിവ പ്രസിദ്ധീകരിച്ചുവരുന്നു. ഇരുപത്തിയഞ്ചോളം കൃതികൾക്ക് അവതാരികയും ആസ്വാദനവും പഠനവും എഴുതി. രണ്ടു കൃതികൾ പ്രസിദ്ധീകരിച്ചു. 1. ആത്മനിവേദനം – കവിതാ സമാഹാരം . 2. ബഷീർ ഇമ്മിണി വല്യ ഒന്ന് -ബാലസാഹിത്യം.

സുരേഷ് നാരായണൻ

പാടും
പാതിരാവായിരുന്നു

ചുറ്റിലും
പാൽനിലാവുതിർന്നിരുന്നു

ഉച്ചിയിൽ
മേഘങ്ങൾ മേഞ്ഞിരുന്നു

മച്ചിൽ
താരകൾ ചിമ്മിനിന്നു

വെള്ളി
വെളിച്ചം നിറഞ്ഞുതിർന്നു

പള്ളി
മണികളായ് മേഞ്ഞുനിന്നു

പുല്ലാം
കുഴൽവിളി തങ്ങിനിന്നു

താരാട്ടു
പാട്ടായ് ഒഴുകിവന്നു

സുരേഷ് നാരായണൻ: – വൈക്കം വെള്ളൂർ സ്വദേശി. സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ കവിതകൾ എഴുതിയിരുന്നു. ഒരു ഇടവേളക്കുശേഷം 2013 -14 മുതൽ തുടർച്ചയായി എഴുതുന്നു. മാധ്യമം ,ദേശാഭിമാനി, കലാകൗമുദി, പ്രസാധകൻ, മൂല്യശ്രുതി , പച്ചക്കുതിര, പച്ചമലയാളം, ഉൾപ്പെടെ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മാതൃഭൂമി ഓൺലൈൻ ,മനോരമ ഓൺലൈൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും വന്നിട്ടുണ്ട്. വീഡിയോ കവിത , ചിത്ര കവിത , ഫോട്ടോ കവിത ,ലൈവ് കവിത എന്നിങ്ങനെ പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. നോ ആൻസർ, “khamosh -the 10 answers” എന്നിങ്ങനെ രണ്ട് ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഖാമോഷിന് നാലോളം പുരസ്കാരങ്ങളും ലഭിച്ചു. പ്രഥമ പുസ്തകം “വയലിൻ പൂക്കുന്ന മരം”. പുറത്തിറങ്ങിയത് 2020 ഡിസംബറിൽ അതിന് ആഴ്ചപ്പതിപ്പ് കാവ്യ പുരസ്കാരം ലഭിച്ചു. രണ്ടാമത്തെ കാവ്യം സമാഹാരം” ആയിരം ചിറകുകളുടെ പുസ്തകം 2023നവംബറിൽ പുറത്തിറങ്ങി. അതിന് വിനയചന്ദ്രൻ സ്മാരക പ്രണയകവിതാ പുരസ്കാരം ലഭിച്ചു.

മെട്രിസ് ഫിലിപ്പ്

ഏത് മൂഡ് ഓണം മൂഡ്, കേറി വാടാ മക്കളെ..
ചിങ്ങം പിറന്നു. ഓണകാലം വരവായ്.
മലയാളികളുടെ ഓണാഘോഷം ആരംഭിച്ചു കഴിഞ്ഞു. ആഘോഷങ്ങൾ എന്നാൽ, അതിരുകൾ ഇല്ലാത്ത ആഘോഷങ്ങൾ. മലയാളികൾ, ഓണം, ക്രിസ്മസ്, വിഷു എന്ന് വേണ്ട എല്ലാ ആഘോഷവും അടിച്ചു പൊളിക്കും. അത് നാട്ടിൽ ആണെങ്കിലും മറു നാട്ടിൽ ആണെങ്കിലും. മാവേലി നാട് വാണിരുന്നു, എന്നും, കള്ളവും ചതിവും ഇല്ലാത്ത, എല്ലാവരും സന്തോഷത്തോടെ, കഴിഞ്ഞിരുന്ന, ഒരു കാലഘട്ടം ഉണ്ടായിരുന്നു, എന്നതിന്റെ സ്മരണ പുതുക്കുവാൻ, മാവേലി തമ്പുരാൻ എഴുന്നുള്ളി വരുന്ന ഓണക്കാലം. വീടും പരിസരവും എല്ലാം വൃത്തിയാക്കി, പൂക്കളമിട്ട്, ഓണ സദ്യ ഒരുക്കിയുള്ള, കാത്തിരിപ്പിന്റെ ദിനം വരവായി.

ഇന്ന് ലോകം മലയാളികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഏത് രാജ്യത്‌ പോയാലും മലയാളികൾ ഉണ്ട്. അവർ പ്രവാസി മലയാളികൾ എന്ന് അറിയപ്പെടുന്നു. എന്നാൽ, നമ്മൾ, ചെറുപ്പം മുതൽ നെഞ്ചിൽ ഏറ്റിയ, സാമൂഹ്യ, സാംസ്‌കാരിക, രാക്ഷ്ട്രീയ ചിന്തകൾ, പ്രവാസി ലോകത്തിൽ എത്തുമ്പോൾ, കുറെയൊക്കെ ഉപേക്ഷിക്കേണ്ടി വരും. കാരണം ഓരോ രാജ്യത്തും, അവിടുത്തെതായ നിയമങ്ങൾ ഉണ്ട് എന്ന് ഓർമ്മിക്കാം. അത് ഉപേക്ഷിക്കാത്തവർ ആണ്, കൊടിയും പിടിച്ചു കൊണ്ട്, വിദേശത്ത് അണിനിരക്കുന്നത്.

കേരളത്തിൽ 20/35 വയസ്സ് വരെ താമസിച് ശേഷം, മറ്റൊരു രാജ്യത്, പ്രവാസി എന്ന ലേബലിൽ ജോലി ചെയ്ത് കുടുംബം പോറ്റാൻ എത്തിയതാണ് എന്ന് എപ്പോളും ഓർക്കുക. കേരളത്തിൽ ഇപ്പോൾ ഇതര സംസ്ഥാനങ്ങളിൽ നിന്നും ജോലി ചെയ്യുവാൻ എത്തിയവരെ നമ്മൾ, “അഥിതി തൊഴിലാളികൾ” എന്നാണ് അവരെ വിളിക്കുന്നത്. അവരോട് നമ്മുടെ പെരുമാറ്റം എങ്ങനെ ആണ് ഉള്ളത് എന്ന് നമ്മൾ ചിന്തി കാറുണ്ടോ? ഇത് പോലെ തന്നെയാണ് നമ്മൾ പ്രവാസികൾ, മറ്റൊരു രാജ്യത് ചെന്നാൽ, ആ രാജ്യത്, ജന്മം കൊണ്ട് ജീവിക്കുന്നവരുടെ ചിന്തകൾ ഓർക്കാറുണ്ടോ? അവർക്ക് അവരുടേതായ ഒരു “സിസ്റ്റം” ഉണ്ട്. ആ സിസ്റ്റം അവർ മാറ്റാതെ മുന്നോട്ട് ജീവിക്കുന്നു. തങ്ങളുടെ രാജ്യത് ജോലി ചെയ്യുവാൻ എത്തുന്നവരെ, ബഹുമാനത്തോടെ ആദരവോടെ അവർ സ്വീകരിക്കുന്നു. അവരുടെ സ്വന്തം സ്ഥലങ്ങൾ വിലക്ക് നൽകി, വീട് വെച്ച് ജീവിക്കാൻ അവസരം നൽകുന്നു. നല്ല സാലറിയും നല്ല ജീവിത സംസ്ക്കാരവും നൽകുന്നു. സ്വന്തം രാജ്യത്തു, ജനിച്ചു വളർന്നവർക്കാണ്, എപ്പോളും പ്രാധാന്യം. നമ്മൾ, മറ്റൊരു രാജ്യത്തിലെ, സിറ്റിസൺഷിപ്, എടുത്താലും, നമ്മുടെ റെയ്‌സ് കോളത്തിൽ “ഇന്ത്യൻ” എന്ന് തന്നെ ആയിരിക്കും എഴുതിയിരിക്കുന്നത്. അപ്പോൾ, അഹങ്കാരത്തിൽ പെടാതെ, ആ രാജ്യം നമുക്ക് നൽകിയ ബഹുമതി മാത്രം ആണെന്ന് കരുതി ജീവിക്കുക.

ഉത്സവവും, പള്ളി പെരുന്നാൾ, ഓണം വിഷു, ദീപാവലി എന്നിങ്ങനെ വിശേഷ അവസരങ്ങൾ എല്ലാം, നമ്മൾ കേരളത്തിൽ വളരെ ആവേശമായിട്ടാണ് ആഘോഷിക്കുന്നത്. അതേ ആഘോഷങ്ങൾ പ്രവാസി ലോകത്ത് ചെയ്യുമ്പോൾ, അവിടുത്തെ നിയമങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു. പ്രവാസി ലോകത്തിൽ ചെണ്ട മേളം, എല്ലാ ആഘോഷങ്ങളിലും ഉണ്ട്. അതൊക്കെ, ഒരു ഹാളിനുള്ളിൽ നടത്തുക,ചെണ്ട, മേള വാദ്യ ആഘോഷം, മുത്തുകുടകൾ ചൂടിയുള്ള പ്രദക്ഷണം, ആ ചുറ്റുമതിനുള്ളിൽ വെച്ച് നടത്തുക. മറ്റുള്ളവർക്കു ശല്ല്യം ആവാതെ ആഘോഷങ്ങൾ നടത്തുക.

മലയാളി ആണോ, മുണ്ട് മടക്കി കുത്തി തലയിൽ തോർത്ത്‌ കെട്ടി നടക്കും. അത് നമ്മുടേതായ, ചുറ്റമിതിനുള്ളിൽ ചയ്യുക. ഡ്രൈവിംഗ്, പാർക്കിംഗ്, സിംഗ്നൽ, മദ്യ പാനം,എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിക്കുക. പബ്ലിക് ന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രവർത്തികൾ ചെയ്യാതിരിക്കുക. ഏത് രാജ്യത് ആയാലും അവിടുത്തെ നിയമങ്ങൾ പാലിച്ചു കൊണ്ട് ഈ ഓണം പ്രവാസി ലോകത്തിൽ ആഘോഷിക്കാം. ഓണാക്കോടിയുടുത്ത്, പൂക്കളം ഇട്ട്, ഓണ സദ്യ ഉണ്ട് അടിപൊളിയായി ഈ പൊന്നോണം ആഘോഷിക്കാം. എല്ലാ മലയാളം UK വായനക്കാർക്കും തിരുവോണാശംസംകൾ.

മെട്രിസ് ഫിലിപ്പ് : – കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, “ഗലീലിയിലെ നസ്രത്” എന്ന യാത്ര വിവരണപുസ്തകം സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.  കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു. ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore

ഉദയ ശിവ്ദാസ്

ശ്രാവണസന്ധ്യ സിന്ദൂരം ചാർത്തിയ നിന്റെ കവിൾപ്പൂവിൽ
ആവണിവിളക്കിന്റെ കാന്തിയിലിന്നലെ
ആതിര വിരിഞ്ഞില്ലേ?
സഖീ! ആതിര വിരിഞ്ഞില്ലേ?

ചിങ്ങനിലാവൊളി ചിന്തിയ രാവിൽ
ചന്ദനമഴയിൽ നനഞ്ഞില്ലേ? നമ്മൾ
ചന്ദനമഴയിൽ നനഞ്ഞി ല്ലേ?
കൈകൊട്ടിപ്പാടി കളിക്കുന്ന നേരം
മിഴികളിടഞ്ഞില്ലേ?
നമ്മുടെ മിഴികളിടഞ്ഞില്ലേ?

നിൻ വിരൽത്തുമ്പാൽ
വർണ്ണജാലങ്ങൾതൻ
പൂക്കളമൊരുങ്ങീലേ? അത്തപ്പൂക്കളമോരുങ്ങീലേ?
ഊഞ്ഞാലിലാടുമ്പോൾ നീൻ കൂന്തൽപ്പൂമണം തെന്നൽ കവർന്നില്ലേ? കള്ളത്തെന്നൽ കവർന്നില്ലേ?

 

ഉദയ ശിവ്ദാസ് : പാലക്കാട് ധോണിയിൽ പൈറ്റാംകുന്നം എന്ന സ്ഥലത്ത് താമസിക്കുന്നു. വീട്ടു പേര് ശിവ് നന്ദനം. വീട്ടമ്മയാണ് . ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് 2013 ൽ മരണപ്പെട്ടു. ഒരു മകളുണ്ട്. മകൾ ഇപ്പോൾ ബാഗ്ലൂരിൽ ആപ്കോലൈറ്റ് എന്ന കമ്പനിയിൽ ജോലി നോക്കുന്നു.

ശ്രീനാഥ് സദാനന്ദൻ

എന്റെ ആദ്യത്തെ ക്രഷ് നടി സുനിത ആയിരുന്നു. മൃഗയായിൽ ഒക്കെയുള്ള സുനിത. പീലി കണ്ണെഴുതി അഴകിൽ നിന്നവളെ എന്ന പാട്ടൊക്കെ ചിത്രഗീതത്തിൽ കണ്ടു തോന്നിയതാണ് ആ ഇഷ്ടം. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് സുനിതയുടെ ഏകദേശ രൂപമുള്ള ഒരു പെൺകുട്ടിയെ ഞാൻ കാണുന്നത്. ആ കുട്ടി നേരത്തെ അവിടെത്തന്നെ ഉണ്ടായിരുന്നു, പക്ഷേ സുനിതയുടെ രൂപം തോന്നുന്നത് ആ സമയത്തയായിരുന്നു. എന്റെ ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന വല്ലി.

വല്ലി സുബ്രഹ്മണ്യം. സിദ്ധി വിനായകന്റെ ചിത്രം കയ്യിൽ പച്ചകുത്തിയ വല്ലി.

ആ സമയത്ത് ഞങ്ങളുടെ സ്കൂളിൽ മുഴുവൻ തമിഴ് കുട്ടികളായിരുന്നു. ഞങ്ങളുടെ സ്കൂളിനടുത്ത് തമിഴ്നാട് സ്വദേശികളായവർ താമസിക്കുന്ന ഒരുപാട് പ്രദേശങ്ങൾ ഉണ്ടായിരുന്നു. അവർ ഒരു ഘട്ടം വരെ ഇവിടെ പഠിക്കും. പത്താം ക്ലാസ് വരെ അവരെ ജയിപ്പിച്ചു വിടും. പത്താം ക്ലാസ് ആകുമ്പോൾ മിക്കവരും തോറ്റു പോകും. കാരണം ഇവർക്ക് തമിഴ് മാത്രമാണ് അറിയാവുന്നത്. മലയാളം ഒന്നും എഴുതാൻ അറിയില്ല. ഈ തമിഴ് കുട്ടികളെ മലയാളം പഠിപ്പിക്കാൻ ടീച്ചർമാർ ഞങ്ങളെ ഏൽപ്പിക്കും. പക്ഷേ അതും പ്രായോഗികമായിരുന്നില്ല. പത്താം ക്ലാസ് കഴിയുമ്പോൾ ചിലര് അവരുടെ നാട്ടിലേക്ക് തിരിച്ചു പോകും. മറ്റു ചിലർ ഇവിടെത്തന്നെ കൂടും. എന്തെങ്കിലും കച്ചവടവും ബിസിനസ്സും ഒക്കെയായി അങ്ങ് പോകും.

ആദ്യമായിട്ട് ഒരാളോട് ഇഷ്ടം തോന്നിയ സമയത്ത്. അത് ഞാൻ വളരെ ആധികാരികമായി തന്നെ സമീപിക്കാൻ ശ്രമിച്ചു. ഞാൻ എട്ടാം ക്ലാസിലെ സെന്തിലിനെയാണ് കാണാൻ പോയത്.പറഞ്ഞുവന്നാൽ അവൻ വല്ലിയുടെ ലോക്കൽ ഗാർഡിയൻ പോലെയാണ്. അവര് കസിൻസോ മറ്റോ ആണ്.

സ്കൂളിൽ എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ അലക്സ് ആയിരുന്നു. വളരെ വിദഗ്ധമായി കഥ പറയാൻ കഴിവുള്ള ഒരാളായിരുന്നു അലക്സ്. ആ സമയത്താണ് നിറം സിനിമ ഇറങ്ങിയത്. നിറം തിയേറ്ററിൽ പോയി കണ്ട് അത് അവൻ കൂട്ടുകാരോട് പൊലിപ്പിച്ചു പറയുന്നത് കേട്ട് എനിക്ക് കൊതി തോന്നിയിട്ടുണ്ട്. കാരണം ഞാനും ആ സിനിമ തിയേറ്ററിൽ കണ്ടതാണ്. പക്ഷേ അതിന്റെ രസം ചോർന്നു പോകാതെ കഥ പറയാൻ എനിക്ക് സാധിച്ചിരുന്നില്ല. അവന്റെ ആ വാക്ചാതുരി കൊണ്ട് തന്നെയാണ് അല്പം ഗൗരവമായ കാര്യത്തിന് പോയപ്പോൾ അവനെ കൂട്ടാൻ ഞാൻ തീരുമാനിച്ചത്. ഗൗരവം എന്നു പറഞ്ഞാൽ. ഒരുതരത്തിൽ പെണ്ണ് ചോദിക്കൽ തന്നെയാണ്.

ആ ദിവസവും എനിക്ക് മറക്കാൻ സാധിക്കില്ല. അടികൊണ്ട് തൊലി പൊളിഞ്ഞ ഒരു ദിവസമായിരുന്നു അത്. ഞാൻ മാത്രമല്ല എന്റെ കൂടെയുള്ള സകല വീരന്മാരും ഉണ്ടായിരുന്നു. കാരണം ഒരു ഹാൻഡ്ബോൾ ആണ്. ഞങ്ങടെ സ്കൂളിലെ ആകെയുള്ള കളിയാണ് ഹാൻഡ് ബോൾ. ഒരു ദിവസം ബ്രേക്ക് ടൈമിൽ ഞങ്ങൾ സ്റ്റോർ റൂമിൽ നിന്ന് ഹാൻഡ് ബോൾ എടുത്ത് ഫുട്ബോൾ കളിച്ചു. എല്ലാം കഴിഞ്ഞ് തിരിച്ച് ക്ലാസിൽ വന്നപ്പോൾ ഡ്രിൽ സാർ കാര്യം അറിഞ്ഞു. മറ്റെന്തും സാർ സഹിക്കും. പക്ഷേ ഹാൻഡ് ബോൾ ഉപയോഗിച്ച് ഫുട്ബോൾ കളിച്ചാൽ…അത് സഹിക്കില്ല. ചൂരലുകൊണ്ട് തോൽ ഉരിച്ചു വിട്ട ആ ദിവസം തന്നെയാണ് അലക്സിനെയും കൂട്ടി ഞാൻ സെന്തിലിനെ കാണാൻ പോയത്.

ബാത്റൂമിനോട് ചേർന്നു കിടക്കുന്ന ഒരു ക്ലാസ്റും ഉണ്ട്. അവിടെയായിരുന്നു ഞങ്ങളുടെ ചർച്ച. ആ റൂമിന്റെ ഒരു കോണിൽ ഒരു അസ്ഥികൂടം ചില്ലുകൂട്ടിൽ ഇരിപ്പുണ്ട്. എല്ലാത്തിനും മൂകസാക്ഷിയായി.

അലക്സാണ് കൂടുതൽ സംസാരിച്ചത്. എനിക്ക് വല്ലിയെ ഇഷ്ടമാണെന്നും. കല്യാണം കഴിക്കണം എന്നും ഒക്കെ അവൻ പറഞ്ഞു. എന്റെ അച്ഛൻ ഈ നാട്ടിലെ വലിയ കോടീശ്വരൻ ആണെന്നും. പറമ്പും സ്വത്തും ഒക്കെ ഉണ്ടെന്നും അവൻ ബെല്ലും ബ്രേക്കും ഇല്ലാതെ തട്ടിവിടുന്നുണ്ടായിരുന്നു. സെന്തിൽ ഒരു കാർന്നോരെ പോലെ ഇരുന്ന് എല്ലാം കേട്ടു. അവന് സമ്മതം പോലെ തന്നെ. ഒന്നാമത്തെ കാരണം ഞാൻ നന്നായിട്ട് പഠിക്കുന്ന ഒരു കുട്ടിയായിരുന്നു. മറ്റൊന്ന്, ഞാൻ പെൺപിള്ളേരുമായി സംസാരിക്കാറില്ല. അത്രയും ഡീസന്റ് ആണ് ഞാൻ എന്ന് അവൻ കരുതി. അതൊരു ക്വാളിറ്റിയായി അന്ന് ചിലർ കരുതിയിരുന്നു.

പക്ഷേ ഞാൻ പെൺപിള്ളേരുമായി സംസാരിക്കാത്തത്തിന് പിന്നിൽ മറ്റൊരു കാരണം ഉണ്ടായിരുന്നു. എനിക്ക് ഹിന്ദി വളരെ ഇഷ്ടമാണ്. ഞാൻ ഹിന്ദി നന്നായിട്ട് പഠിക്കുകയും ചെയ്തിരുന്നു. നല്ല മാർക്കും വാങ്ങിയിരുന്നു. ഹിന്ദി ടീച്ചറിന് എന്നെ ഒത്തിരി ഇഷ്ടമാണ്. പക്ഷേ ടീച്ചറിന് ഒരു ചെറിയ പ്രശ്നം ഉണ്ട്. ആൺപിള്ളേരും പെൺപിള്ളേരും തമ്മിൽ വലിയ ബന്ധങ്ങൾ ഉണ്ടാക്കുന്നത് ടീച്ചറിന് ഇഷ്ടമല്ല. ആ വിഷയത്തിൽ ടീച്ചറുടെ ശകാരം മറ്റുള്ളവർ കേൾക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് ടീച്ചറിന്റെ ഇഷ്ടം സമ്പാദിക്കാൻ വേണ്ടി മനപ്പൂർവം പെൺപിള്ളേരുമായിട്ടുള്ള സൗഹൃദം അങ്ങ് വേണ്ടെന്നുവച്ചു. ആകെയുള്ളത് ഞങ്ങളുടെ ഇംഗ്ലീഷ് സാറിന്റെ മകളും ആയിട്ടുള്ള ചെറിയൊരു സൗഹൃദബന്ധം. ആ കുട്ടിയും ഞങ്ങളുടെ ക്ലാസ്സിൽ തന്നെ. അത് ഹിന്ദി ടീച്ചറിന് കുഴപ്പമില്ലായിരുന്നു.

അങ്ങനെ സെന്തിൽ എല്ലാം ഉറപ്പിച്ചു. വല്ലിയുടെ വരൻ ഞാൻ തന്നെ. ചിത്രഗീതത്തിൽ പീലി കണ്ണെഴുതി പാട്ട് വരുമ്പോൾ അതിൽ മനോജ് കെ ജയനും സുനിതയും ആയിരുന്നില്ല. ഞാനും വല്ലിയും ആയിരുന്നു.

2000 മാർച്ചിലെ വലിയ പരീക്ഷ കഴിഞ്ഞു. രണ്ടുമാസത്തോളം സ്കൂൾ വിട്ട് ഇരിക്കുന്നതൊക്കെ ആ സമയത്ത് വലിയ ബുദ്ധിമുട്ടായി തോന്നിയിരുന്നു. ജൂണിൽ തിരിച്ചെത്തിയപ്പോൾ എന്റെ ക്ലാസ്സിൽ വല്ലി ഇല്ലാ. എന്റെ സങ്കടം പറയാൻ അലക്സും കൂടെയില്ല. എട്ടാം ക്ലാസ് രണ്ടായി പിരിച്ചു. പഠിക്കുന്നവരും പഠിക്കാത്തവരും. അലക്സ് പഠിക്കാത്തവരുടെ ക്ലാസ്സിലേക്ക് മാറി. ആ ക്ലാസിലെങ്കിലും വല്ലി ഉണ്ടെന്ന് കരുതി. ഇല്ലാ.

അവൾ പോയെന്ന് സെന്തിൽ പറഞ്ഞു. അപ്പാ അവളെ നാട്ടിലേക്ക് കൊണ്ടുപോയി. അത്രയും പഠിപ്പ് മതിയത്രേ. എനിക്ക് വലിയ നിരാശ തോന്നി. ഒരിക്കൽ പോലും വല്ലി ഇങ്ങനെയൊരു ഇഷ്ടത്തെക്കുറിച്ച് അറിഞ്ഞില്ലല്ലോ എന്നായിരുന്നു ആ നിരാശ. പറ്റിയ ഒരു സമയം എത്തുമ്പോൾ പറയാം എന്നായിരുന്നു സെന്തിലും കരുതിയത്. എട്ടാം ക്ലാസ് ഒക്കെ ആകുമ്പോ നമുക്ക് പക്വതയും ഒക്കെ വരുന്ന സമയം ആണല്ലോ. അപ്പോൾ പറയാമെന്ന് അവൻ കരുതി, നടന്നില്ല. പ്രിയപ്പെട്ടവളെ തേടി ഒരു സംസ്ഥാനം മറികടക്കാൻ ഒന്നും ചിന്തിക്കാൻ കഴിയുന്ന പ്രായം ആയിരുന്നില്ല. അത് അവിടെ മുറിഞ്ഞു..

ഇപ്പോൾ കൃത്യം 25 വർഷം കഴിഞ്ഞു. ഒന്നും ശരിയാകുന്നില്ല എന്നു തോന്നിയ ഒരു സമയത്ത് ഞാൻ എന്റെ പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് എടുത്തു നോക്കി. അത് ഒരു ശീലമാണ്. ഒരിത്തിരി മടുപ്പ് തോന്നുന്ന സമയത്ത് ഓർമ്മകളിലേക്ക് ഒരു മടങ്ങിപ്പോക്ക് നടത്തും. എന്റെ ഓട്ടോഗ്രാഫിന്റെ കവർ പേജിൽ മമ്മൂട്ടിയുടെയും അഭിരാമിയുടെയും പടമാണ്. കാർമേഘം എന്ന തമിഴ് സിനിമയിലെ ഒരു രംഗം. അത് കയ്യിൽ കിട്ടുമ്പോൾ പത്തോ ഇരുപതോ വർഷം പുറകോട്ട് പോകാൻ സാധിക്കും. അപ്പോഴാണ് അതിനും മുമ്പ് പിരിഞ്ഞുപോയ വല്ലിയെ ഓർത്തത്. ഒന്ന് കാണണം. എവിടെയാണെന്ന് അറിയില്ല. എങ്ങനെ ആണെന്ന് അറിയില്ല . ഞാൻ ആരാണെന്നോ എന്താണെന്നോ ഒന്നും അറിയിക്കണമെന്നില്ല. ഇത് പറയാൻ പറ്റുന്ന ഒരാൾ അലക്സ് ആയിരുന്നു. പക്ഷേ അലക്സ് മരിച്ചു. ഏഴുവർഷം മുമ്പ് ഒരു വലിയ അപകടം നടന്നു. അത് അലക്സിന്റെ ജീവൻ എടുത്തു. പിന്നീട് ഞാനും എന്റേതായിട്ടിട്ടുള്ള ലോകത്തിൽ മാത്രം കഴിയുകയായിരുന്നു.

ഈയടുത്ത് ഒരു ദിവസം ഇംഗ്ലീഷ് മീഡിയത്തിൽ ഉണ്ടായിരുന്ന മാത്യു ആണ് പറഞ്ഞത്. സെന്തിൽ നമ്മുടെ ടൗണിൽ തന്നെയുണ്ട്. ബേക്കർ ജംഗ്ഷന്റെ സമീപത്ത് ഉള്ള തുണിക്കട അവന്റേതാണ്. എല്ലാദിവസവും ടൗണിൽ വരുന്നുണ്ടെങ്കിലും.ഞാൻ അതിന്റെ പരിസരത്തേക്ക് അടുത്തിട്ടില്ല. കഞ്ഞിക്കുഴിയിൽ ഉള്ള തട്ടുകടയും അവന്റേതാണത്രേ. അടുത്ത ദിവസം തന്നെ അവനെ പോയി കാണാമെന്ന് വിചാരിച്ചു. എന്റെ ആഗ്രഹം ഒന്ന് പറയാം.

തട്ടുകടയോട് ചേർന്ന് ചെറിയൊരു കെട്ടിടമുണ്ട്.അവിടെയാണ് അവനിപ്പോൾ താമസം . വൈകിട്ട് തട്ടുകടയിലെ പരിപാടികൾ തുടങ്ങുന്നതുവരെ അവൻ അവിടെ ഉണ്ടാവും. അവൻ പതിനാലാം മൈലിൽ ഒരു വീട് പണിയുന്നുണ്ട് അതുകൊണ്ടാണ് തൽക്കാലം ഇവിടെ നിൽക്കുന്നത്. ഞാൻ അവിടെ ചെന്ന് അവനെ കണ്ടു. അവന് ആദ്യം എന്നെ പിടികിട്ടിയില്ല. പതിയെ പതിയെ മനസ്സിലായി.അവന്റെയും രൂപം നന്നായിട്ട് മാറിയിട്ടുണ്ട്. ചിലപ്പോൾ നഗരത്തിൽ ഞാൻ എന്നും കണ്ടിരുന്ന ഒരു മുഖം അവൻ ആയിരുന്നിരിക്കാം.

സ്കൂളിലെ വിശേഷങ്ങളൊക്കെ പങ്കുവെച്ചു. തിരൈമലർ കണ്ട് തമിഴ് പാട്ടുകൾ കാണാതെ പഠിച്ച് സെന്തിലിനും കൂട്ടുകാർക്കും ഒപ്പം ഇരുന്ന് പാടിയ ഓർമ്മകൾ ഒക്കെയായിരുന്നു അവന് പറയാനുണ്ടായിരുന്നത്. പതിയെ ഞാൻ വല്ലിയിലേക്ക് വന്നു.

അവളുടെ കല്യാണം കഴിഞ്ഞു. ഇപ്പോൾ കോയമ്പത്തൂരിൽ സ്ഥിരതാമസം ആണ്. അവൾ തുടർന്നും പഠിച്ചിരുന്നു. അവിടെ പോസ്റ്റ് ഓഫീസിലോ മറ്റോ ജോലിയുണ്ട്. ഒന്നു കാണണമെന്നുള്ള ആവശ്യം ഞാൻ അറിയിച്ചു. പോകാമെന്ന് സെന്തിൽ ഉറപ്പ് പറഞ്ഞു. പുട്ടാലു എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു ചങ്ങാതിയുടെ വണ്ടി എടുത്തു പോകാമെന്ന് അവൻ പറഞ്ഞു. പക്ഷേ അത് ഇത്തിരി റിസ്ക് ഉള്ള കേസാണ്. പോലീസ് കേസ് സ്ഥിരമായിട്ടുള്ള അവനിപ്പോൾ എന്ത് കേസ് ഉണ്ടാക്കണം എന്ന് അന്വേഷിച്ച് നടക്കുകയാണ്. സാരമില്ല റിസ്ക് എടുക്കാം നമ്മുടെ ചങ്ങാതി അല്ലേ.

എനിക്ക് നല്ലൊരു കാപ്പി തരാൻ കഴിയാത്തതിൽ അവന് വിഷമം ഉണ്ടായിരുന്നു. അവന്റെ ഭാര്യ ഇളവേണിയും അവിടെയുണ്ട്. പക്ഷേ അവരുടെ ഫാമിലിയായിട്ട് ഒരു വലിയ യാത്ര കഴിഞ്ഞു വന്നിരിക്കുകയാണ്. ഒരു പനിക്കോളു കൊണ്ട് അവര് കിടക്കുകയായിരുന്നു. പനിച്ച് മൂടിപ്പുതച്ച്‌ ഇരിക്കുകയായിരുന്നെങ്കിലും ഞാൻ ഇറങ്ങാൻ നേരത്ത് യാത്ര പറയാൻ അവരും വന്നു. സെന്തിലിനെ ഞാൻ ഒരിക്കൽ കൂടി ഓർമിപ്പിച്ചു.

നമുക്ക് ഓണത്തിന്റെ അവധിക്ക്.. കോയമ്പത്തൂർക്ക് പോയാലോ..

അവൻ ഒന്ന് പരുങ്ങിയെങ്കിലും പോകാം എന്ന് തലയാട്ടി..

അവന്റെ ഭാര്യയുടെ മുഖത്ത് ഒരു ഇഷ്ടക്കേട് ഞാൻ കണ്ടു. വല്ല വെള്ളമടി പരിപാടിയും ആയിരിക്കുമെന്ന് അവർ കരുതിക്കാണും.

പിന്നെ ഞാൻ നിന്നില്ല ഇറങ്ങി നടന്നു. വിളിക്കാം എന്ന് അവൻ ആംഗ്യം കാണിച്ചു.

ഇളവേണി സെന്തിലിന്റെ തോളിൽ തൊട്ട് വിളിച്ചു.. എന്നിട്ട് ചോദിച്ചു.

” എന്നാങ്ക.. യാര് അവര് ”

” നീ ഓർക്കുന്നില്ലായിരിക്കും, അവൻ നിന്റെ ക്ലാസ്മേറ്റ് ആയിരുന്നു..”

ഓർക്കുന്നില്ലെന്ന് തലയാട്ടി ഇളവേണി അകത്തേക്ക് പോയപ്പോൾ, അവളുടെ ശരീരത്തിൽ നിന്നും പുതപ്പ് അകന്നു..

ഇളവേണിയുടെ കയ്യിൽ പച്ച കുത്തിയിരുന്ന സിദ്ധിവിനായക രൂപത്തിലേക്ക് സെന്തിൽ വെറുതെ ഒരു നിമിഷം നോക്കി.

ശ്രീനാഥ് സദാനന്ദൻ :- എം ജി യൂണിവേഴ്‌സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA, M Phil ബിരുദങ്ങൾ നേടി. കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിലെ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്. ഇപ്പോൾ ഗ്രന്ഥപ്പുര വെബ്സൈറ്റിന്റെ ഡിജിറ്റൈസേഷന്റെ ഭാഗമായി പ്രവർത്തിക്കുന്നു.

ശുഭ

എൻ പ്രണയം ഉന്മാദമായ്
നിൻ ചൊടികൾ തഴുകുന്നേരം .
മൊഴികൾ സ്വരസാന്ദ്രമായ്
നിൻ വിരൽ തലോടിടുമ്പോൾ .

നീയെൻറെ നിശ്വാസമല്ലേ
പ്രാണന്റെ പറുദീസയല്ലേ
മലരായ് മിഴികൂമ്പി നിൽക്കാം
സൂര്യനായ് ചുംബിച്ചുണർത്തു .

എന്നുയിരിൽ നീമാത്രമല്ലോ
മിഴികളിൽ നിൻചിത്രമല്ലോ
നിൻ പദസ്വനം ഇന്നെൻ
പ്രാണന്റെ തംബുരുവല്ലേ.

ഈ തിരുവോണം പുലരിയിൽ നാം
പൂത്തുമ്പികളായി പറന്നുയരാം.
തേനലഞ്ഞു പറന്നിടാം.
ഉത്രാടപ്പൂക്കൾ നുകർന്നിടാം.

ശുഭ: കേരള ഹൈക്കോടതിയിൽ IT സെക്ഷനിൽ Software Technical Lead ആയി വർക്ക് ചെയ്യുന്നു. വായിക്കാൻ ഏറെ ഇഷ്ടം വയലാർ കവിതകൾ. പ്രണയരാവ്, മഴ എന്നി രണ്ടു കവിതകൾ മലയാളംയുക്കെ യിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. വരികൾ എഴുതുന്നതിനൊപ്പം അതിന് ഈണം കൊടുത്ത് പാടി നോക്കുന്നത് അതിലേറെ ഇഷ്ടപ്പെടുന്നു. എഴുത്തിൻ്റെ പ്രധാന ഇടം സാമൂഹ്യ മാധ്യങ്ങൾ തന്നെ .
മറ്റു രചനകൾ
കവിതകൾ – ഒറ്റ മന്ദാരം, ഇനി എത്രനാൾ ,ഓർമ്മ ,നീകാത്തിരുന്നാൽ,തിരികെ വരുമോ ? .
ചെറുകഥകൾ – അന്ന് പെയ്ത അതേ മഴ, കശാപ്പിൻ്റെ അന്ത്യം, കണ്ണിൽ നിന്നും കണ്ണിലേക്ക്, അമ്മക്കിളി,നിറക്കൂട്ട്

ഭർത്താവ് – അജേഷ്
മകൾ – നിഹാരാ

രാജൻ എൻ കെ

ലോട്ടറി അടിച്ചവിവരം ഏജന്റുവിളിച്ചു പറയുമ്പോൾ അയാൾ ഓഫിസിലുണ്ടായിരുന്നു.വിശ്വാസം വരാതെ ഒന്നു ഞെട്ടിയെങ്കിലും സമനില വീണ്ടെടുത്തപ്പോൾ ഉണ്ടായ സന്തോഷത്തെ കീഴ്പ്പെടുത്തിക്കൊണ്ട് ഒരു സന്ദേഹം മനസ്സിൽ നിറഞ്ഞു. അതിനു കാരണമുണ്ട് ഒരുദുർബ്ബല മനസ്സാണ് അയാൾക്ക്‌. അമിത സന്തോഷം പോലും അയാൾക്ക്‌ താങ്ങാനാവില്ല. കോടീശ്വരൻ ആത്മഹത്യ ചെയ്യുന്നതും ഇന്നൊരു വാർത്തയല്ലല്ലോ. സത്യത്തിൽ അയാൾ ലോട്ടറി അടിക്കാൻ വേണ്ടിയിട്ടാണോ ടിക്കറ്റെടുത്തിരുന്നത് ? ആദ്യം അങ്ങനെയായിരുന്നെങ്കിലും പിന്നീടത് എപ്പോഴോ അയാളെ അടയാളപ്പെടുത്തുന്ന സ്വഭാവമായി മാറുകയായിരുന്നില്ലേ ?

അയാൾ വെരുകിനെപ്പോലെ ഓഫീസിനുള്ളിലൂടെ തലങ്ങും വിലങ്ങും രണ്ടുമൂന്നുവട്ടം നടന്നു . പെട്ടന്ന് ആരോടും ഒന്നുംപറയാതെ പുറത്തിറങ്ങി.താഴെ റോഡിലൂടെ കടന്നുപോയ ലോട്ടറിയുടെ അനൗൺസ്മെന്റ് വാഹനം അബദ്ധത്തിൽ അയാളെ ചെറുതായി തട്ടിവീഴ്ത്തി. പെട്ടന്ന് ഡൈവർ ചാടിയിറങ്ങി അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു. ഒന്നും പറ്റിയില്ല ഒരു പോറൽ പോലും . കാറിലെ അനൗൺസ്മെന്റ് അപ്പോഴും കേൾക്കുന്നുണ്ടായിരുന്നു. നാളെയാണ് നാളെയാണ് നറുക്കെടുപ്പ്. ഒരുപക്ഷെ നാളത്തെ കോടീശ്വരൻ നിങ്ങളയിക്കാം… അജ്ഞാതനായ കോടീശ്വരനെ വഴിയിലുപേക്ഷിച്ച് വാഹനം പിന്നെയും മുന്നോട്ട് പോയി.

താലൂക്ക് ഓഫിസിലെ തൂപ്പുകാരനാണ് അയാൾ. തുച്ഛമായ ശമ്പളം കൊണ്ട് രണ്ടറ്റവും ഒരിക്കലും കൂട്ടിമുട്ടാറില്ലെങ്കിലും ലോട്ടറി എടുക്കുന്നത് അയാൾക്ക് പല്ല് തേയ്ക്കുന്നത് പോലെ ഒരു നിത്യവൃത്തിയാണ്. അത് വേണ്ടന്നു വയ്ക്കാൻ പറ്റുമോ?
അതുപോലെ അസംബന്ധമാണ് അങ്ങനെയൊരു ചോദ്യവും.

കഴിഞ്ഞആഴ്ച അയാളിലെ ലോട്ടറി ഭ്രമക്കാരനെ പരീക്ഷിച്ച ഒരു സംഭവമുണ്ടായി.ഭ്രമിച്ചു പോയവനാണ് പിന്നെ ഭ്രാന്തനാകുന്നത്. ലോട്ടറി അടിക്കുന്ന നമ്പറുകൾ തിരഞ്ഞെടുക്കാനുള്ള വിദ്യകൾ എന്ന ബോർഡും വച്ചിരിക്കുന്ന ഒരു ന്യൂമറോളജിക്കാരന്റ കട കണ്ട് ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ചു.
അയാൾ ചില കണക്കുകൾ പറഞ്ഞു കൊടുത്തു. കഥാ നായകൻ
പോക്കറ്റിൽ തപ്പി നോക്കി. വണ്ടിക്കൂലിയെ ഉള്ളു. മടിച്ചില്ല നേരെ വിദ്യാധരന്റെ കടയിൽ പോയി ടിക്കറ്റെടുത്തു.പുറത്തേക്കിറങ്ങിയപ്പോൾ കഷ്ടകാലമെന്നെ പറയേണ്ടു. വള്ളിച്ചെരുപ്പിന്റെ വാറു പൊട്ടിപ്പോയി.നാലുകിലോമീറ്റർ നടക്കാനുള്ളതാണ്. എന്തു ചെയ്യും?
ടിക്കറ്റ് തിരികെ കൊടുത്തു കാശ് വാങ്ങിയാൽ ഒന്നുകിൽ ബസ്സിന് പോകാം
അല്ലെങ്കിൽ ചെരുപ്പിട്ട് നടക്കാം.

ഒന്നിനും അയാളെ പ്രലോഭി പ്പിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം അയാൾ ചെരുപ്പ് രണ്ടും ബാഗിലേക്ക് തിരുകി നടക്കാൻ തുടങ്ങി.

ടെംപിൾ കോർണറിലേ വിദ്യാധരന്റെ ലോട്ടറിക്കടയിൽ നിന്നും നമ്മുടെ കഥാനായകൻ ടിക്കെറ്റ് എടുക്കാൻ തുടങ്ങിയിട്ട് മുപ്പത് വർഷമെങ്കിലും ആയിരിക്കാണും.നറുക്കെടുക്കുന്ന ദിവസവും സമയവും ഓർത്തുവക്കാറില്ല. അങ്ങനെയുള്ള ടെൻഷൻ അടിപ്പിക്കുന്ന വിചാരങ്ങളൊന്നും അയാൾക്കില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ വിദ്യാധരൻ വിളിക്കും.

വീട്ടിലെ ഇല്ലായ്മകളുടെയും വല്ലായ്‌മകളുടെയും സമ്മർദ്ദം ഏറെയുണ്ട്.എല്ലാം നിശബ്ദമായി സഹിക്കുകയാണ് ഭാര്യ.ഒരിക്കൽ അയാൾ ഭ്രാന്തനെപ്പോലെ അവളുടെ നേരേ ചീറിയടുത്തു. മറ്റെന്തുംനീ പറഞ്ഞോ? ലോട്ടറിയെപ്പറ്റി ഒരക്ഷരം മിണ്ടരുത്.
കത്തുന്ന കണ്ണുകളോടെ അയാൾ അവളെ ഭയപ്പെടുത്തി.
ലോട്ടറിയെ ഞാൻ സ്നേഹിക്കുന്നു. എന്റെ ഹൃദയം പോലെ. പിന്നെ ഒരു നിഴലു പോലെ അവൾ അയാളെ അനുസരിച്ചു.

സ്വപ്നം കാണാൻ ഒരു ലോട്ടറി വേണം. അയാൾ എത്തിപ്പെട്ട പ്രത്യേക മാനസികാവസ്ഥയാണത്.
പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അയാളിലെ ഭാഗ്യാന്വേഷി നിരാശപ്പെട്ടില്ല. ചെറിയ ചെറിയ സമ്മാനങ്ങൾ പലവട്ടം അയാളെ തേടിവന്നിട്ടുണ്ട്.അതു കൊടുത്തു മുഴുവൻ തുകയ്ക്കും വീണ്ടും ടിക്കറ്റെടുത്തു.

കേരള ഭാഗ്യക്കുറിയുടെ ഓണം ബമ്പർ പതിനഞ്ചുകോടിയുടെ ഒന്നാം സമ്മാനം ഇത്തവണ അയാൾക്കാണ്. ഇപ്പോൾ അറിഞ്ഞു കേട്ട് പത്രക്കാരും ചാനലുകാരും വരും. അവർക്ക് പിടികൊടുക്കാതെ രക്ഷപ്പെടണം ആൾക്കൂട്ടത്തിന്റെ നടുവിൽ വിചാരണ ചെയ്യപ്പെടും മുമ്പ്.
പരിചയക്കാർ കണ്ട് ചിരിച്ചപ്പോൾ അയാൾ ചിരിക്കാൻ മറന്നു.അയാൾക്കപ്പോൾ മുഖമില്ലായിരുന്നു മനസ്സ് മാത്രം. അവിടെ വിചാരങ്ങളുടെ പതിനെട്ടാം ഉൽസവത്തിന്റെ ആരവമായിരുന്നു.

ആദ്യം വന്ന വണ്ടിയിൽ കയറി. പിന്നിലേക്ക് നോക്കിയപ്പോൾ ഏജന്റിനെയും പിന്നിലിരുത്തി ഒരു പ്രസ്സ് ഫോട്ടോ ഗ്രാഫർ ബസ്സിനെ പിന്തുടരുന്നു. ഇറങ്ങേണ്ട സ്റ്റോപ്പിന് മൂൻപുള്ള സ്റ്റോപ്പിൽ ഇറങ്ങാൻ അയാൾ തീരുമാനിച്ചു.

ഈ ബസ്സെന്താ ഇഴയുന്നത്?
ദേഷ്യം ചുരുട്ടിപ്പിടിച്ച മുഷ്ടിക്കുള്ളിൽക്കിടന്നു ഞെരിഞ്ഞു. ഓടിക്കുന്ന ഡ്രൈവറെ കണ്ണ് പൊട്ടെ ചീത്തവിളിക്കാൻ തോന്നി.

ബസ്സിലാരോ ലോട്ടറി എന്ന് പറയുന്നത് കേട്ട് അയാൾ കാതുകൂർപ്പിച്ചു.
ആളെ കണ്ട് കിട്ടിയില്ലെന്നാ പറയുന്നത്. കേട്ട് നിന്ന മറ്റെയാൾ ചിരിച്ചു അയാളിപ്പോൾ എവിടെയെങ്കിലും ഒളിച്ചിരിക്കുകയായിരിക്കും. കണ്ടുകിട്ടിയാൽ ആൾക്കാര് വിടുമോ കൊത്തികുടിക്കുകേലെ?

ഇറങ്ങേണ്ട കവലഎത്തി. ബസ്സിറങ്ങി പിന്നിലേക്ക് ഒന്നുകൂടി നോക്കി അവരെ കാണുന്നില്ല. പാടം മുറിച്ചു കടന്ന് തോട്ടു വക്കത്തുകൂടി കുറച്ചു നടന്നാൽ വീണ്ടും മെയിൻ റോഡിൽ കയറാം.അതിനാണ് ഈ കുറുക്കുവഴി. പടിഞ്ഞാറോട്ട് നടന്നപ്പോൾ സൂര്യൻ കണ്ണിൽ പൂത്തിരി കത്തിക്കുകയാണ് വരമ്പും കണ്ടവും തിരിച്ചറിയാൻ പറ്റുന്നില്ല.
വഴുക്കലിൽ രണ്ടുമൂന്നുവട്ടം കാല്തെന്നി.

മൊബൈലിൽ നിരന്തരം ബെല്ലടിക്കുന്നു.ഇതിനകം ഒരുപത്ത്‌ കോളെങ്കിലും അയാൾ കട്ട് ചെയ്തു. വെറുതെ ഒന്നു പിന്തിരിഞ്ഞു നോക്കി.ഓട്ടം വെറുതെയാണ്. എങ്കിലുംതോന്നുകയാണ് വെറുതെ ഓടാൻ.
.
അയാളുടെ സഞ്ചാരപതത്തിന് സമാന്തരമായി പ്രസ്സ് ഫോട്ടോഗ്രാഫറുടെ സ്കൂട്ടറും പാഞ്ഞുവരുന്നുണ്ട്. അയാൾ അവർക്ക് മുന്നേ പാടം മുറിച്ചു റോഡിലെത്തി. ഇനി വലത്തോട്ട് ഒരു വളവ് തിരിഞ്ഞാൽ വീടെത്തി.

പ്രസ്സ് ഫോട്ടോഗ്രാഫ്രും ഏജന്റും അയാളുടെ വീട് കണ്ടുപിടിച്ചു.ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടാണ് ഫോട്ടോഗ്രാഫർക്ക്. ഷീറ്റ് മേഞ്ഞ തേക്കാത്ത ആ കൊച്ചു വീടും പരിസരവും കാമറ ഒപ്പിയെടുത്തു.
തുണി മാറാൻ സമയം കിട്ടാത്തതിൽ നാണിച്ചു കൂമ്പി അയാളുടെ ഭാര്യ അവരെ അകത്തേക്ക് ക്ഷണിച്ചു.

വിദ്യാധരൻ അകത്തേക്ക് കയറി പുറകെ പ്രസ്സ് ഫോട്ടോഗ്രാഫ്രറും.
അപ്പോഴാണ് അവർ വിസ്‌മയിപ്പിക്കുന്ന ആ കാഴ്ച കണ്ടത്.
അകത്ത് ബെഡ് പോലെ നിരത്തി അടുക്കിയിരിക്കുന്ന ലോട്ടറികൾക്ക് മുകളിൽ അയാൾ മലർന്നു കിടക്കുന്നു.കണ്ണടച്ച് കിടക്കുന്ന അയാളുടെ രൂപം പെട്ടന്ന് പ്രസ്സ് ഫോട്ടോഗ്രാഫറുടെ മനസ്സിൽ കുരിശുമരണത്തിന്റെ ഓർമ്മ പുതുക്കി. കയ്യുകൾ രണ്ടും വശങ്ങളിലേക്ക് നീട്ടവച്ച് കാലുകൾ ചേർത്ത് തല പാതിചരിച്ച ക്രിസ്തുവിന്റെ ക്രൂശിതരൂപം.ഝടുതിയിൽ ആ മനോഹര ദൃശ്യം പകർത്താൻ കാമറ കണ്ണുചിമ്മി.
തൊട്ടടുത്ത് അയാളുടെ ഫോൺ നിർത്താതെ ബെല്ലടിച്ചു കൊണ്ടിരുന്നേപ്പോൾ ഇടയ്ക്കൊന്നു കണ്ണു തുറന്നു. തൊട്ടു മുന്നിൽ വിദ്യാധരനെ കണ്ട് അയാൾ ചിരിച്ചു. സന്തതസഹചാരിയായ പട്ടി തൊട്ടടുത്ത് കാവലിരിപ്പുണ്ട്.നായ അവരെ രണ്ടുപേരെയും സംശയത്തോടെ നോക്കി ഒന്നു കുരച്ചു അപ്പോൾ അയാളവനെ ശാസിച്ചു.

ടിക്കറ്റ് നാളെ ബാങ്കിൽ കൊടുക്കാം. അയാൾ വിദ്യാധരനോട് പറഞ്ഞു.

ഫോട്ടോഗ്രാഫർക്ക് അറിയേണ്ടത് സൂക്ഷിച്ചു വച്ചിരിക്കുന്ന ഈ ടിക്കറ്റുകളെക്കുറിച്ചാണ്.
നോക്കു മിസ്റ്റർ ഈ ഒരോ ടിക്കറ്റും ലോട്ടറി അടിച്ചു കോടീശ്വരനായി മാറിയ സ്വപ്നങ്ങളിൽ ഞാനുറങ്ങിയ എന്റെ രാത്രികളാണ്. ഉറക്കം വരാത്തവന്റെ
സ്ലീപ്പിങ് പിൽസുകളാണ് ഈ ടിക്കറ്റുകൾ.

നാളെ മുതൽ തന്റെ ഉറക്കം നഷ്ടപ്പെടുകയാണ്. സ്വപ്നം യാഥാർഥ്യമായവന്റെ സന്തോഷം
മാഞ്ഞുപോകുമോ? ഇപ്പോൾ ഭയത്തിന്റ ഭ്രാന്താണ് അയാളിൽ ആവേശിച്ചിരിക്കുന്നത്. നോട്ടുകെട്ടുകൾക്ക് മുകളിലല്ല ലോട്ടറി ടിക്കറ്റുകൾക്ക് മുകളിലായിരുന്നു തന്റെ സന്തോഷവും സമാധാനവും.

അന്ന് ഉറങ്ങാൻ കിടന്നപ്പോൾ അയാളുടെ മനസ്സിൽ നാളെ വരാനിരിക്കുന്ന സഹായാഭ്യർത്ഥനക്കാരുടെയും ഭീഷണി മുഴക്കുന്നവരുടെയും അവ്യക്തമായ കുറെ മുഖങ്ങളായിരുന്നു. ഉറങ്ങാൻ കഴിയാതെ അയാൾ ഇടയ്ക്കിടെ ഞെട്ടിയുണർന്നു.
അയാളുടെ പ്രിയപ്പെട്ട കൈസർ പുറത്ത് അസ്വസ്ഥജനകമായ ആ മനസ്സ് വായിച്ചെടുത്ത് മുരണ്ടു. നേരം വെളുത്തപ്പോൾ അവനെന്തോ തീരുമാനിച്ചുറച്ച്
മുൻ വാതിലിനരുകിൽ കുത്തിയിരുന്നു.

രാജൻ എൻ കെ: – കോട്ടയം ജിലയിൽ മാഞ്ഞൂർ സ്വദേശി. റിട്ടയേർഡ് പോളിടെക്നിക് അധ്യാപകർ. ഭാര്യ സതികുമാരി റിട്ടയേർഡ് ടീച്ചർ. രണ്ട് പെൺമക്കൾ. ഇപ്പോൾ സൃഷ്ടിപഥം, സർഗ്ഗസൃഷ്ടി , ഭാഷാ മലയാളം സാഹിത്യവേദി , നല്ലെഴുത്ത് തുടങ്ങിയ എഫ്ബി സാഹിത്യ കൂട്ടായ്മകളിൽ കഥകളും കവിതകളുമെഴുതുന്നു. മേൽപ്പറഞ്ഞ ഗ്രൂപ്പുകളിൽ നിന്നും നിരവധി തവണ മികച്ച എഴുത്തുകാർക്കുള്ള ആദരം കിട്ടിയിട്ടുണ്ട്. കൂടാതെ രണ്ട് പുസ്തകങ്ങളിൽ ഭാഗഭാക്കായിട്ടുണ്ട്. പല പൂക്കൾ ഒരു പൂക്കളം .നവതൂലിക പുറത്തിറക്കിയ ഓണക്കവിതാ സമാഹാരത്തിലും മയൂഖം കലാസാഹിത്യവേദി പുറത്തിറക്കിയ കാറ്റാടിക്കാവിലെ തെയ്യം എന്ന കഥാ സമാഹാരത്തിലും . ഇപ്പോൾ തപസ്യ കലാ സാഹിത്യ വേദി മാഞ്ഞൂർ യൂണിറ്റിന്റെ പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു.

ശ്രീകുമാരി അശോകൻ

ഓണം മങ്ങിയൊരോർമയായ്‌ തീരുന്നു
ഓരോ മനസ്സീന്നും മാഞ്ഞുപോകുന്നു
ഒരു നല്ല ചിത്രം വരച്ചപോലെന്നുള്ളിൽ
ഓണനിലാവിന്നൊഴുകിടുമ്പോൾ
പാണന്റെ നന്തുണി പാടുന്നൊരീണത്തിൽ
പാടിപ്പതിഞ്ഞ മറ്റൊരീണമായ്‌ ഞാൻ
പാർവണ ചന്ദ്രിക ചാറണിഞ്ഞെത്തുന്ന
പാതിരാ പൂവുകൾ കൺ ചിമ്മിയോ
മലയജ പവനെന്റെ മൃദുഗാന പല്ലവി
മൗനാനുരാഗത്തിൻ നിമന്ത്രണമായ്‌
മനതാരിലായിരം നറുസ്വപ്ന ജാലമായ്‌
മകരന്ദമായ് ഉള്ളിൽ അലിഞ്ഞീടവേ
ഒരുനവ്യസ്‌മൃതിയുടെ പരിലാളനങ്ങളിൽ
ഓണവും ശ്രാവണ ചന്ദ്രികയും മെല്ലെ
ഓർമ ചിമിഴിൽ മുനിഞ്ഞു കത്തും
ഓണത്തപ്പാ നീ അരികിലെത്തും
പൂക്കളം കാണുവാൻ നീ ഓടിയെത്തും
പൂവേ പൊലി പാടി ഞാനുമെത്തും
പരിമൃദു പവനെന്റെ അധിധന്യമായൊരു
പരിരംഭണത്തിൽ ഞാൻ അലിഞ്ഞു ചേരും.
പുതിയൊരു പൊന്നോണപ്പുലരിതൻ ഗരിമയെ
പൂക്കളമിട്ടു ഞാൻ എതിരേറ്റിടും മെല്ലെ
പൂനിലാ വൊഴുകുന്ന ആവണി രാവിനെ
പുൽകിയുറങ്ങും ഞാൻ മോദമോടെ.

ശ്രീകുമാരി അശോകൻ:- കൊല്ലം ജില്ലയിലെ തൊടിയൂർ ഗ്രാമത്തിൽ താമസം. പാവുമ്പ ശ്രീനാരായണ പബ്ലിക് സ്കൂളിൽ മലയാളം അധ്യാപികയാണ്. നിരവധി കവിതകൾ ആനുകാലികങ്ങളിലും മാസികകളിലും വന്നിട്ടുണ്ട്.
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാവാലം നാരായണപ്പണിക്കർ അവാർഡ് (മികച്ച കവിത ), സമന്വയം സാംസ്കാരിക സമിതിയുടെ കാവ്യപ്രഭ പുരസ്കാരം, മലയാള കാവ്യസാഹിതിയുടെ മികച്ച കവിതയ്ക്കുള്ള പുരസ്‌ക്കാരം വാട്ടർ അതോറിറ്റിയുടെ മികച്ച കവിതയ്ക്കുള്ള തെളിനീർ 2022 അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.ആദ്യ കവിതാ സമാഹാരം:കാവ്യ കലികകൾ.
ഭർത്താവ് :തൊടിയൂർ അശോകൻ (ഭാഗവത യജ്ഞാചാര്യൻ ).
മക്കൾ :അമൽ k. അശോക്, അതുൽ. K. അശോക്.
മൊബൈൽ : 9961265314

വര : അനുജ സജീവ്

സതീഷ് തപസ്യ

ഒന്ന്:
കുന്നിറങ്ങി മഴവന്നു.
മോസാർട്ടിന്റെ സംഗീതംപോലെ.
സന്ധ്യാനേരത്തെ പ്രാർത്ഥനയിൽ മുഴുകിയിരുന്ന ഇലകൾ മെല്ലെ മിഴികൾ തുറന്നു.
കാറ്റിൽ അടർന്നുവീണ പഴുത്തിലകൾ മഴവെള്ളത്തിനു മീതെ തോണികളായി.
ഇടിമിന്നലുകൾ പ്രണയമില്ലാത്തവരുടെ ഭാഷയിൽ സംസാരിച്ചു.
ചില്ലുപാളികളില്ലാത്ത ജാലകപ്പഴുതിലൂടെ കാറ്റ് മഴയെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
ഞാൻ ഇതൊന്നുമറിയാതെ നിന്നെ വരച്ചുകൊണ്ടേയിരുന്നു
ആകാശത്തു നിന്നും ചീന്തിയെടുത്ത മേഘപാളിയിൽ
വാൻഗോഗിന്റെ ഉന്മാദം നിറഞ്ഞ മഞ്ഞകൊണ്ട്.

രണ്ട്:
ആകാശവിതാനത്തിൽ മിന്നിനിറയുന്ന നക്ഷത്രങ്ങളെന്ന പോലെ ഭൂമിയെ മിന്നാമിനുങ്ങുകൾ അലങ്കരിച്ചു.
മരങ്ങൾ നിലാവിന്റെ വെള്ളിയണിഞ്ഞ് രാത്രിയുടെ സുന്ദരികളായി.
പൊഴിഞ്ഞുവീണ ഹിമബിന്ദുക്കൾ പുൽത്തലപ്പുകളിൽ ധ്യാനനിരതരായി.
അങ്ങുദൂരെ ഏതോ മരക്കൊമ്പിലിരുന്ന് ഒരു രാപ്പക്ഷി പാടി ആ സ്വരലയ സ്പർശത്താൽ മുല്ലമൊട്ടുകൾ വിടർന്നു.
കാറ്റ് അതിന്റെ കൈക്കുമ്പിളിൽ കോരിനിറച്ച മുല്ലപ്പൂവിന്റെ സുഗന്ധവുമായി യാത്ര തുടർന്നു.
ജലാശയങ്ങൾ ആ സുഗന്ധം ശ്വസിച്ച് ഓളം വരച്ചു.
എന്റെ പ്രിയപ്പെട്ട കൂട്ടുകാരി
ജന്മജന്മാന്തരങ്ങളിലെ എന്റെ നിത്യവസന്ത ദേവതേ ഈ വിസ്മയ സുന്ദര മുഹൂർത്തത്തിൽ ഞാൻ നിന്റെ മൗനത്തിന്റെ നാദം കേൾക്കുന്നു.
അതെന്നെ നിത്യപ്രണയത്തിന്റെ സൂഫിസംഗീതം നിറഞ്ഞ ഘോഷയാത്രയിലേക്ക് കൂട്ടികൊണ്ട് പോകുന്നു.

മൂന്ന്:
നിന്റെ മടിയിൽ കവിൾചേർത്തു കിടക്കവെ
ഞാൻ ചെന്നെത്തുന്നു ബോധിച്ചുവട്ടിൽ
ആ നേരം ഗയയിൽ നിന്നൊരു നദി താഴേക്കൊഴുകി എന്നെ തൊടുന്നു
പൊടുന്നനെ ഭൂമിയാകെ പൂക്കൾ കൊണ്ട് നിറഞ്ഞു
പേരറിയാത്ത പലവർണ്ണ തൂവലുകളുള്ള പക്ഷികൾ കൂട്ടത്തോടെ പാട്ടുപാടി.
ഞാൻ സ്വപ്നത്തിൽ നിന്നും ഉണർന്നു
എനിക്ക് മുന്നിൽ പ്രശാന്ത നിർമ്മലമായ ഒരു പുലരി.

നാല്:
കിളികളുടെ പാട്ടിൽ നിന്നും
അടർത്തിയെടുത്ത വരികൾ കൊണ്ട്
പൂവുകളുടെ ദളങ്ങളിൽ
ഞാൻ നിന്നെ കുറിച്ചൊരു കവിതയെഴുതി
പുലരിയിൽ തേൻനുകരാൻ വന്ന ശലഭങ്ങൾ അതു വായിച്ചിട്ടു പറഞ്ഞു
“കവിതയ്ക്കും തേനിനും ഒരേ മധുരം”.▪️

സതീഷ് തപസ്യ :- റ്റി കമലമ്മാളുടെ മകനായി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ ജനനം.
ആനുകാലികങ്ങളിൽ കഥ, കവിത, ബാലസാഹിത്യം എന്നിവ എഴുതുന്നു.
കൃതികൾ – മഞ്ഞു പൊഴിയുമ്പോൾ, അതിരുകളിലൂടെ കുഞ്ഞുങ്ങൾ നടക്കുമ്പോൾ .(കവിതാ സമാഹാരങ്ങൾ) മരിച്ചവർ മരങ്ങൾക്ക് ഹരിതമാകുന്നു.(മിനിക്കഥാ സമാഹാരം) തൊട്ടാവാടി (ബാല കവിതാ സമാഹാരം) മുക്കുറ്റിപ്പൂവ് ബാല കവിതകളുടെ പുസ്തകം അച്ചടിയിൽ (പ്രസാധനം പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ് )

പുരസ്ക്കാരങ്ങൾ: ഒ വി വിജയൻ സ്മാരക കഥാ പുരസ്ക്കാരം, ജയലക്ഷ്മി സാഹിത്യ പുരസ്ക്കാരം, പൊൻകുന്നം ജനകീയ വയനശാലദശ വാർഷിക പുരസ്ക്കാരം, ഗ്രന്ഥപ്പുര കവിതാ പുരസ്ക്കാരം, പരസ്പരം മാസിക സാഹിത്യ പുരസ്ക്കാരം, പ്രദീപ് മീനടത്തുശേരി കവിതാ പുരസ്കാരം, കോനാട് വേലായുധൻ നായർ ബാലസാഹിത്യ പുരസ്ക്കാരം, ഇൻഡിവുഡ് ഭാഷാ സാഹിത്യ പ്രത്യേക പുരസ്ക്കാരം എന്നീ അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. 1990 ആഗസ്റ്റ് മാസം 6 ന് ഉണ്ടായ ഒരപകടത്തെ തുടർന്ന് നട്ടെല്ല് തകർന്ന് ശയ്യാവലംബിയായി.

RECENT POSTS
Copyright © . All rights reserved