literature

മിന്നു സൽജിത്ത്‌

നിന്റെ കിനാക്കൾക്ക് ഏഴുനിറങ്ങൾ
ഉണ്ടായിരുന്ന കാലത്ത്
ഞാനൊരു അഴകാർന്ന
കുഞ്ഞുപക്കിയായിരുന്നു…
നിന്റെ പ്രണയത്തിന്റെ നിറങ്ങളും പൂക്കളും തേടിപറന്ന ഒരു ഓണത്തുമ്പി……
നിന്റെ വെള്ളാരം കണ്ണുകളെ പ്രണയിച്ച,
നിന്റെ ആത്മാവിന്റെ കയങ്ങളിലേക്ക്
തുമ്പപൂക്കളും നറുവെൺ നിലാവിന്റെ
വെട്ടവും തേടി പാറിപറന്നൊരു പക്കി.
പിന്നെയൊരു ഓണക്കാലത്തു
മഴപെയ്തു നിറഞ്ഞൊരീ പുഴയരികിൽ
നിന്നെയും കാത്തു നിൽക്കവേ,
നിന്നെത്തലോടി എന്നിലേക്ക്‌ വീശിയ
ഒരു കാറ്റിലകപ്പെട്ട് ചിറകൊടിഞ്ഞു
മരണപ്പെട്ട നിന്റെ സ്വന്തം പക്കി…
ഇന്ന് വീണ്ടുമൊരു ഓണക്കാലത്തു
നിന്നെ തേടിവരാൻ പിറവിയെടുക്കുമൊരു കുഞ്ഞുപക്കി.

മിന്നു സൽജിത്ത്‌

സ്വദേശം എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ.
എയർഡേൽ ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലിചെയ്യുന്നു.
പ്രസിദ്ധീകരണങ്ങളിൽ ചെറുകഥകളും കവിതകളും എഴുതാറുണ്ട്.
ഭർത്താവ് – സൽജിത്ത്
മകൻ – സമന്വയ്

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

കർക്കിടകത്തിലെ തിരുവോണ നാളിൽ പരിപ്പും പപ്പടവും ഓണ വിഭവങ്ങളുമായി ഊണൊരുക്കുന്നതു മുതൽ ഓണം മനസ്സിൽ കുടിയേറും. പുത്തനുടുപ്പും ഓണ വിരുന്നും ഓണക്കളികളും നൽകുന്ന ഉൾ പുളകം കുട്ടി മനസ്സിൽ ഉത്സവമേളം ഒരുക്കും.അത്തം മുതൽ ഗ്രാമ പ്രദേശത്ത് ലഭിക്കുന്ന സാധാരണ പൂക്കൾ കൊണ്ട് പൂക്കളം തീർക്കുന്നത് തന്നെ തുടക്കം.
ബന്ധുക്കൾ എല്ലാം എത്തുന്ന ഓണ അവധി.
ഊഞ്ഞാൽ തന്നെ ആദ്യം. ഇന്നത്തെ പോലെ കയറോ വടമോ ഒന്നും ഇല്ല. മരത്തിൽ പടർന്നു കയറിയിട്ടുള്ള ഊഞ്ഞാൽ വള്ളി കൊണ്ടാണ് ഊഞ്ഞാൽ കെട്ടുക.
പകിട കളി, തായം കളി,
ഒന്ന് നാല് ആറ് പന്ത്രണ്ടു എന്നിങ്ങനെ അടയാളം ഉള്ള തടി കൊണ്ടോ ഓട് കൊണ്ടോ ഉള്ള രണ്ട് പകിടകൾ. കളം വരച്ചത്. പകിട ഉരുട്ടി നിലത്തു ഉരുളൽ നിൽക്കുമ്പോൾ കിട്ടുന്ന സംഖ്യ, രണ്ട് പകിടയിലും ഒന്ന് വീതം എങ്കിൽ രണ്ട് ചൂത് ആദ്യ കളത്തിൽ കയറാം. ഒന്നിൽ മൂന്നും മറ്റതിൽ ഒന്നും എങ്കിൽ ഒരു ചൂത് കയറി മൂന്ന് കളം വെയ്ക്കാം. ഇങ്ങനെ നാലു ചൂതും കയറി ഇറങ്ങുക. ഏറെ നേരം നാലു പേർക്ക് കളിക്കാൻ ഉള്ള അവസരം.
ഇതേ പോലെ ഓല മടൽ ചെത്തി ഉണ്ടാക്കുന്ന തായം എണ്ണം കുറവുള്ള കളം വരച്ചുള്ള കളിയും ഉണ്ട്.
കുടു കുടു കളി, തുമ്പി തുള്ളൽ, ഏത് കയ്യിൽ പഴുക്ക എന്ന പാസിങ് ദി പാർസൽ പോലുള്ള കളി ഒക്കെ ആയിരുന്നു ഞങ്ങളുടെ ഒക്കെ കാലത്തെ ഓണക്കളികൾ.

മുതിർന്നവർ ചതുരംഗം കളിക്കുമായിരുന്നു. വാഴത്തട പല വലിപ്പത്തിൽ കനത്തിൽ മുറിച്ചതാണ് ചൂത്.
കടുവാ കളിയും കുതിരകളിയും ആയി ചെണ്ട മേളങ്ങളോടെ ചിലർ വീടുകളിൽ കയറി ഇറങ്ങും.
നാലാം ഓണം വരെ നാടാകെ ആരവം, ആർപ്പ് വിളികൾ കൊണ്ട് മുഖരിതമാകും.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ : – ആയുർവേദ ചികിത്സാ രംഗത്ത് അമ്പത് വർഷം. മഹാത്മാഗാന്ധി സർവകലാശാലാ സെനറ്റ്, ഫാക്കൽറ്റി, എക്സ്പെർട്ട് കമ്മിറ്റി അംഗം, ജെ സി ഐ സോൺ ട്രൈനർ, കനിവ് പാലിയേറ്റീവ് കെയർ ഡയറക്ടർ ബോർഡ് അംഗം, പുഷ്പഗിരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ അംഗം, അശ്വതിഭവൻ ചികിത്സനിലയം ഡയറക്ടർ.

വിശാഖ് എസ് രാജ്

യുദ്ധങ്ങളുടെ നടത്തിപ്പിന് മാത്രമായി
കുറച്ചു ദ്വീപുകൾ വേണം.
എത്ര വലിയ പട്ടാളത്തെയും
ഒന്നിലധികം യുദ്ധങ്ങളെയും
താങ്ങാൻ കെൽപ്പുള്ളവ.

രാഷ്ട്രത്തലവന്മാർ
സൈന്യങ്ങളുമായി
ദ്വീപുകളിലേക്ക് പുറപ്പെടണം.

അവിടുന്നൊരു ബോംബിട്ടാൽ
ഞങ്ങളുടെ ആശുപത്രികളിൽ,
സ്‌കൂളുകളിൽ, അടുക്കളകളിൽ
വന്നു വീഴരുത്.
വെടിയുതിർത്താൽ
ഞങ്ങളുടെ നെറ്റി
തുളയ്ക്കുകയുമരുത്.

നിങ്ങൾ സമയമെടുത്ത്
പോരടിച്ചുകൊള്ളുക.
കാലിയായ ആയുധങ്ങൾ
കടലിലെറിഞ്ഞ ശേഷം മാത്രം
മടങ്ങി വരുക.

വിശാഖ് എസ് രാജ് : – കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് താമസിക്കുന്നു. സ്‌കൂൾകാലം മുതൽ കഥകളും കവിതകളും എഴുതുന്നു. മാതൃഭൂമി, സമകാലിക മലയാളം, മൂല്യശ്രുതി, കലാപൂർണ്ണ തുടങ്ങിയ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരസ്പരം മാസികയുടെ ആറാമത് കരുണാകരൻകുട്ടി സ്മാരക കഥാ പുരസ്കാരം , മൺസൂൺ കഥാ പുരസ്‌കാരം (2022) എന്നിവയ്ക്ക് അർഹനായി.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഓണം കേവലം ഒരു ഉത്സവമല്ല, ഒരു വികാരമാണ്. പൂക്കളും പുലികളിയും സദ്യയും ചേർന്നുള്ള, മലയാളി മനസ്സുകളിൽ നന്മയുടെയും സമൃദ്ധിയുടെയും ഒരു പുഴയായി എന്നും ഒഴുകി നീങ്ങുന്ന ഒരു ഓർമ്മയാണ്. …..
ഓരോ ചിങ്ങമാസം വരുമ്പോഴും ലോകത്തിന്റെ ഏത് കോണിലായാലും ഒരു മലയാളി തിരിഞ്ഞുനോക്കുന്നത് ഓർമ്മകളിലെ ആ മാവേലി നാടിനെയാണ്.
ടെക്നോളജിയുടെ വേഗതയില്ലാത്ത, സോഷ്യൽ മീഡിയയുടെ ആർഭാടങ്ങളില്ലാത്ത, പാടത്തും പറമ്പിലും കൂട്ടുകാരോടൊപ്പം ഓടിക്കളിച്ച ഒരു കാലം….
മരങ്ങളിൽ കയറി ഊഞ്ഞാലാടിയും, തുമ്പപ്പൂവും കാക്കപ്പൂവും തേടി ഓടിനടന്നും, മുറ്റത്ത് വലിയ പൂക്കളമിട്ടും, പുത്തൻ മുണ്ടും നേര്യതും ഉടുത്തും ആഘോഷിച്ച ആ പഴയ ഓണം. ….
കൂട്ടുകാർക്കും ബന്ധുക്കൾക്കും ഒപ്പം ചിരിച്ചും കളിച്ചും സമയം ചിലവഴിച്ചതിന്റെ ഓർമ്മകളാണ് പലർക്കും ഓണം. സദ്യവട്ടങ്ങൾ ഒരുക്കാൻ അമ്മമാരും മുത്തശ്ശിമാരും അടുക്കളയിൽ തിരക്ക് പിടിച്ചപ്പോൾ, അതിന്റെ മണം വീടിന്റെ അകത്തളങ്ങളിൽ നിറഞ്ഞുനിന്നു. ആ മണമാണ്, ആ ഓർമ്മയാണ്, ഇന്നും ഓരോ മലയാളിയെയും ഓണത്തിലേക്ക് അടുപ്പിക്കുന്നത്….

കാലം മാറിയപ്പോൾ നമ്മളറിയാതെ നമ്മുടെ ഓണവും പുതിയ ഭാവം കൈക്കൊണ്ടു. പാടങ്ങൾ ടൗൺഷിപ്പുകളായി മാറിയപ്പോൾ, പൂക്കളങ്ങൾ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഇൻസ്റ്റാഗ്രാം റീൽസുകളിലും ഇടംപിടിച്ചു. പക്ഷെ ഓണത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടിട്ടില്ല. പുതിയ കാലഘട്ടത്തിനനുസരിച്ച് അത് കൂടുതൽ വിശാലമായി എന്ന് മാത്രം.
ഇന്ന് ഓണം ഒരു “ഗ്ലോബൽ ഫെസ്റ്റിവൽ” ആണ്.
വിദേശ രാജ്യങ്ങളിലുള്ള മലയാളി കൂട്ടായ്മകൾ ഓണം ആഘോഷിക്കുന്നത്, ജാതിമത ഭേദമന്യേ എല്ലാവരെയും ചേർത്ത് പിടിച്ചുകൊണ്ടാണ്. ഓണക്കളികളും, ഓണപ്പാട്ടുകളും, ഫ്ലാഷ് മോബുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പരമ്പരാഗതമായ കസവ് വസ്ത്രങ്ങൾക്ക് പകരം ആധുനിക ഫാഷൻ ഡിസൈനർമാരുടെ ഓണം കളക്ഷനുകൾ വൻ ഹിറ്റാണ്. സദ്യ ഓൺലൈനായി ഓർഡർ ചെയ്യുമ്പോൾ പോലും, അതിന്റെ രുചിക്ക് ഒരു കുറവുമില്ല.
ഓണത്തിന്റെ നന്മയുടെയും തുല്യതയുടെയും സന്ദേശം കാലത്തിനനുസരിച്ച് കൂടുതൽ ശക്തമാവുകയാണ്. പണ്ടത്തെ മാവേലിയുടെ സങ്കൽപ്പങ്ങളെ പുതിയ തലമുറ പുതിയ രീതിയിൽ ആഘോഷിക്കുന്നു. നന്മയുള്ള ഒരു ഭരണാധികാരിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നതിന് പകരം, ഓരോരുത്തരും തങ്ങളുടെ ചുറ്റും നന്മയുടെ ഒരു ലോകം സൃഷ്ടിക്കാൻ ശ്രമിക്കുന്നു….
അതുകൊണ്ടാണ് ഓണം ഇന്നും പ്രസക്തമായിരിക്കുന്നത്.
ഓണം ഓർമ്മകളിലേക്കുള്ള ഒരു യാത്രയാണ്, ഒപ്പം പുതിയ കാലഘട്ടത്തെ ചേർത്ത് പിടിക്കുന്ന ഒരു ആഘോഷവും. അത് കൊണ്ട് തന്നെ, മാറിയ കാലത്തും മായാത്ത ഒരു നന്മയുടെ പ്രതീകമായി ഓണം മലയാളിയുടെ മനസ്സിൽ എന്നുമുണ്ടാകും.

ജോസ്‌ന സാബു സെബാസ്റ്റ്യൻ : കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന പുസ്തകത്തിൻറെ രചയിതാവ് .

പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. വിവാഹശേഷം യുകെ യിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു കുടുംബസമേധം താമസിക്കുന്നു. വൈക്കം സെന്റ്‌ ലിറ്റിൽ ഫ്‌ളവേഴ്സിൽ , വൈക്കം ശ്രീനാരായണ ഹൈയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം . ബാംഗ്ലൂരിൽ നിന്നു അഗ്രികൾചറിൽ ബിരുദം . നഴ്സിംഗ് പഠനതിനുശേഷം യുകെയിൽ കുറേനാൾ ഹെൽത്ത് കെയറിൽ ജോലിചെയ്യുകയും അവിടെനിന്ന് തന്നെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും എടുത്തു .

ഇന്റെഗ്രേറ്റിവ്‌ ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് ന്യൂട്രിഷൻ പഠിക്കുകയും നേഴ്സിങ് ഹോമിൽ അസിസ്റ്റന്റ് മാനേജർ ആയും നുട്രീഷനിസ്റ്റ് ആയും പിന്നീട് നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ ഡിസ്ചാർജ് സൗകര്യം ഒരുക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു .

ഡോ.ഉഷാറാണി.പി.

കളഞ്ഞുകിട്ടിയ മയിൽപ്പീലിത്തുണ്ടും
മഞ്ചാടിക്കുരുവും
മേശവലിപ്പിലൊളിപ്പിച്ചു
കൈകഴുകി വെടിപ്പാക്കി
നിറമുള്ള നാഗരികപലഹാരക്കഷണങ്ങൾ
നുണഞ്ഞിറക്കി.

അച്ഛൻപറഞ്ഞ കഥകളിലെ
രാമകൃഷ്ണന്മാരെയുമെത്രയീശന്മാരെയും
രാജാക്കളെയും സ്വപ്നംകണ്ടന്നുറങ്ങി.

ലക്ഷ്മിയുമുമയുമായി
ചിലപ്പോളപ്സരകന്യകയുമായി,
യെപ്പൊഴോ ശകുന്തളയും ദമയന്തിയുമായി.
കണ്ണാടിനോക്കിച്ചിരിതൂകി
കരിതേച്ചു കൺമിനുക്കി,
നിനവിലെ കൽക്കണ്ടപ്പൊതികളെങ്കിലും
കയ്പും ചവർപ്പുമായിരുന്നു

നാലു ചുമരിൻ്റെ നാട്ടറിവും
മിണ്ടാത്ത വാനവും
ഇല്ലാത്ത കിളികളും
കാണാത്ത പുഴകളും
മർമ്മരംപെയ്യാത്ത മഴയും
പുണരാത്ത കാറ്റും
പുരളാത്ത മണ്ണും
തീണ്ടാത്ത വെയിലും
പങ്കിട്ടുപാടാനുമാടാനും നിഴലും.

രാധയായൊരിക്കലും കനവിൽച്ചമഞ്ഞീല,
അച്ഛനക്കഥമാത്രമോതിയില്ല.

ഡോ.ഉഷാറാണി .പി .: – തിരുവനന്തപുരം മണക്കാട് നിവാസിനി. മലയാളം അദ്ധ്യാപിക. ചിന്മയാവിദ്യാലയ ,ആറ്റുകാൽ . ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനം എന്നിവ പ്രസിദ്ധീകരിച്ചുവരുന്നു. ഇരുപത്തിയഞ്ചോളം കൃതികൾക്ക് അവതാരികയും ആസ്വാദനവും പഠനവും എഴുതി. രണ്ടു കൃതികൾ പ്രസിദ്ധീകരിച്ചു. 1. ആത്മനിവേദനം – കവിതാ സമാഹാരം . 2. ബഷീർ ഇമ്മിണി വല്യ ഒന്ന് -ബാലസാഹിത്യം.

സുരേഷ് നാരായണൻ

പാടും
പാതിരാവായിരുന്നു

ചുറ്റിലും
പാൽനിലാവുതിർന്നിരുന്നു

ഉച്ചിയിൽ
മേഘങ്ങൾ മേഞ്ഞിരുന്നു

മച്ചിൽ
താരകൾ ചിമ്മിനിന്നു

വെള്ളി
വെളിച്ചം നിറഞ്ഞുതിർന്നു

പള്ളി
മണികളായ് മേഞ്ഞുനിന്നു

പുല്ലാം
കുഴൽവിളി തങ്ങിനിന്നു

താരാട്ടു
പാട്ടായ് ഒഴുകിവന്നു

സുരേഷ് നാരായണൻ: – വൈക്കം വെള്ളൂർ സ്വദേശി. സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ കവിതകൾ എഴുതിയിരുന്നു. ഒരു ഇടവേളക്കുശേഷം 2013 -14 മുതൽ തുടർച്ചയായി എഴുതുന്നു. മാധ്യമം ,ദേശാഭിമാനി, കലാകൗമുദി, പ്രസാധകൻ, മൂല്യശ്രുതി , പച്ചക്കുതിര, പച്ചമലയാളം, ഉൾപ്പെടെ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മാതൃഭൂമി ഓൺലൈൻ ,മനോരമ ഓൺലൈൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും വന്നിട്ടുണ്ട്. വീഡിയോ കവിത , ചിത്ര കവിത , ഫോട്ടോ കവിത ,ലൈവ് കവിത എന്നിങ്ങനെ പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. നോ ആൻസർ, “khamosh -the 10 answers” എന്നിങ്ങനെ രണ്ട് ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഖാമോഷിന് നാലോളം പുരസ്കാരങ്ങളും ലഭിച്ചു. പ്രഥമ പുസ്തകം “വയലിൻ പൂക്കുന്ന മരം”. പുറത്തിറങ്ങിയത് 2020 ഡിസംബറിൽ അതിന് ആഴ്ചപ്പതിപ്പ് കാവ്യ പുരസ്കാരം ലഭിച്ചു. രണ്ടാമത്തെ കാവ്യം സമാഹാരം” ആയിരം ചിറകുകളുടെ പുസ്തകം 2023നവംബറിൽ പുറത്തിറങ്ങി. അതിന് വിനയചന്ദ്രൻ സ്മാരക പ്രണയകവിതാ പുരസ്കാരം ലഭിച്ചു.

മെട്രിസ് ഫിലിപ്പ്

ഏത് മൂഡ് ഓണം മൂഡ്, കേറി വാടാ മക്കളെ..
ചിങ്ങം പിറന്നു. ഓണകാലം വരവായ്.
മലയാളികളുടെ ഓണാഘോഷം ആരംഭിച്ചു കഴിഞ്ഞു. ആഘോഷങ്ങൾ എന്നാൽ, അതിരുകൾ ഇല്ലാത്ത ആഘോഷങ്ങൾ. മലയാളികൾ, ഓണം, ക്രിസ്മസ്, വിഷു എന്ന് വേണ്ട എല്ലാ ആഘോഷവും അടിച്ചു പൊളിക്കും. അത് നാട്ടിൽ ആണെങ്കിലും മറു നാട്ടിൽ ആണെങ്കിലും. മാവേലി നാട് വാണിരുന്നു, എന്നും, കള്ളവും ചതിവും ഇല്ലാത്ത, എല്ലാവരും സന്തോഷത്തോടെ, കഴിഞ്ഞിരുന്ന, ഒരു കാലഘട്ടം ഉണ്ടായിരുന്നു, എന്നതിന്റെ സ്മരണ പുതുക്കുവാൻ, മാവേലി തമ്പുരാൻ എഴുന്നുള്ളി വരുന്ന ഓണക്കാലം. വീടും പരിസരവും എല്ലാം വൃത്തിയാക്കി, പൂക്കളമിട്ട്, ഓണ സദ്യ ഒരുക്കിയുള്ള, കാത്തിരിപ്പിന്റെ ദിനം വരവായി.

ഇന്ന് ലോകം മലയാളികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഏത് രാജ്യത്‌ പോയാലും മലയാളികൾ ഉണ്ട്. അവർ പ്രവാസി മലയാളികൾ എന്ന് അറിയപ്പെടുന്നു. എന്നാൽ, നമ്മൾ, ചെറുപ്പം മുതൽ നെഞ്ചിൽ ഏറ്റിയ, സാമൂഹ്യ, സാംസ്‌കാരിക, രാക്ഷ്ട്രീയ ചിന്തകൾ, പ്രവാസി ലോകത്തിൽ എത്തുമ്പോൾ, കുറെയൊക്കെ ഉപേക്ഷിക്കേണ്ടി വരും. കാരണം ഓരോ രാജ്യത്തും, അവിടുത്തെതായ നിയമങ്ങൾ ഉണ്ട് എന്ന് ഓർമ്മിക്കാം. അത് ഉപേക്ഷിക്കാത്തവർ ആണ്, കൊടിയും പിടിച്ചു കൊണ്ട്, വിദേശത്ത് അണിനിരക്കുന്നത്.

കേരളത്തിൽ 20/35 വയസ്സ് വരെ താമസിച് ശേഷം, മറ്റൊരു രാജ്യത്, പ്രവാസി എന്ന ലേബലിൽ ജോലി ചെയ്ത് കുടുംബം പോറ്റാൻ എത്തിയതാണ് എന്ന് എപ്പോളും ഓർക്കുക. കേരളത്തിൽ ഇപ്പോൾ ഇതര സംസ്ഥാനങ്ങളിൽ നിന്നും ജോലി ചെയ്യുവാൻ എത്തിയവരെ നമ്മൾ, “അഥിതി തൊഴിലാളികൾ” എന്നാണ് അവരെ വിളിക്കുന്നത്. അവരോട് നമ്മുടെ പെരുമാറ്റം എങ്ങനെ ആണ് ഉള്ളത് എന്ന് നമ്മൾ ചിന്തി കാറുണ്ടോ? ഇത് പോലെ തന്നെയാണ് നമ്മൾ പ്രവാസികൾ, മറ്റൊരു രാജ്യത് ചെന്നാൽ, ആ രാജ്യത്, ജന്മം കൊണ്ട് ജീവിക്കുന്നവരുടെ ചിന്തകൾ ഓർക്കാറുണ്ടോ? അവർക്ക് അവരുടേതായ ഒരു “സിസ്റ്റം” ഉണ്ട്. ആ സിസ്റ്റം അവർ മാറ്റാതെ മുന്നോട്ട് ജീവിക്കുന്നു. തങ്ങളുടെ രാജ്യത് ജോലി ചെയ്യുവാൻ എത്തുന്നവരെ, ബഹുമാനത്തോടെ ആദരവോടെ അവർ സ്വീകരിക്കുന്നു. അവരുടെ സ്വന്തം സ്ഥലങ്ങൾ വിലക്ക് നൽകി, വീട് വെച്ച് ജീവിക്കാൻ അവസരം നൽകുന്നു. നല്ല സാലറിയും നല്ല ജീവിത സംസ്ക്കാരവും നൽകുന്നു. സ്വന്തം രാജ്യത്തു, ജനിച്ചു വളർന്നവർക്കാണ്, എപ്പോളും പ്രാധാന്യം. നമ്മൾ, മറ്റൊരു രാജ്യത്തിലെ, സിറ്റിസൺഷിപ്, എടുത്താലും, നമ്മുടെ റെയ്‌സ് കോളത്തിൽ “ഇന്ത്യൻ” എന്ന് തന്നെ ആയിരിക്കും എഴുതിയിരിക്കുന്നത്. അപ്പോൾ, അഹങ്കാരത്തിൽ പെടാതെ, ആ രാജ്യം നമുക്ക് നൽകിയ ബഹുമതി മാത്രം ആണെന്ന് കരുതി ജീവിക്കുക.

ഉത്സവവും, പള്ളി പെരുന്നാൾ, ഓണം വിഷു, ദീപാവലി എന്നിങ്ങനെ വിശേഷ അവസരങ്ങൾ എല്ലാം, നമ്മൾ കേരളത്തിൽ വളരെ ആവേശമായിട്ടാണ് ആഘോഷിക്കുന്നത്. അതേ ആഘോഷങ്ങൾ പ്രവാസി ലോകത്ത് ചെയ്യുമ്പോൾ, അവിടുത്തെ നിയമങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു. പ്രവാസി ലോകത്തിൽ ചെണ്ട മേളം, എല്ലാ ആഘോഷങ്ങളിലും ഉണ്ട്. അതൊക്കെ, ഒരു ഹാളിനുള്ളിൽ നടത്തുക,ചെണ്ട, മേള വാദ്യ ആഘോഷം, മുത്തുകുടകൾ ചൂടിയുള്ള പ്രദക്ഷണം, ആ ചുറ്റുമതിനുള്ളിൽ വെച്ച് നടത്തുക. മറ്റുള്ളവർക്കു ശല്ല്യം ആവാതെ ആഘോഷങ്ങൾ നടത്തുക.

മലയാളി ആണോ, മുണ്ട് മടക്കി കുത്തി തലയിൽ തോർത്ത്‌ കെട്ടി നടക്കും. അത് നമ്മുടേതായ, ചുറ്റമിതിനുള്ളിൽ ചയ്യുക. ഡ്രൈവിംഗ്, പാർക്കിംഗ്, സിംഗ്നൽ, മദ്യ പാനം,എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിക്കുക. പബ്ലിക് ന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രവർത്തികൾ ചെയ്യാതിരിക്കുക. ഏത് രാജ്യത് ആയാലും അവിടുത്തെ നിയമങ്ങൾ പാലിച്ചു കൊണ്ട് ഈ ഓണം പ്രവാസി ലോകത്തിൽ ആഘോഷിക്കാം. ഓണാക്കോടിയുടുത്ത്, പൂക്കളം ഇട്ട്, ഓണ സദ്യ ഉണ്ട് അടിപൊളിയായി ഈ പൊന്നോണം ആഘോഷിക്കാം. എല്ലാ മലയാളം UK വായനക്കാർക്കും തിരുവോണാശംസംകൾ.

മെട്രിസ് ഫിലിപ്പ് : – കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, “ഗലീലിയിലെ നസ്രത്” എന്ന യാത്ര വിവരണപുസ്തകം സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.  കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു. ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore

ഉദയ ശിവ്ദാസ്

ശ്രാവണസന്ധ്യ സിന്ദൂരം ചാർത്തിയ നിന്റെ കവിൾപ്പൂവിൽ
ആവണിവിളക്കിന്റെ കാന്തിയിലിന്നലെ
ആതിര വിരിഞ്ഞില്ലേ?
സഖീ! ആതിര വിരിഞ്ഞില്ലേ?

ചിങ്ങനിലാവൊളി ചിന്തിയ രാവിൽ
ചന്ദനമഴയിൽ നനഞ്ഞില്ലേ? നമ്മൾ
ചന്ദനമഴയിൽ നനഞ്ഞി ല്ലേ?
കൈകൊട്ടിപ്പാടി കളിക്കുന്ന നേരം
മിഴികളിടഞ്ഞില്ലേ?
നമ്മുടെ മിഴികളിടഞ്ഞില്ലേ?

നിൻ വിരൽത്തുമ്പാൽ
വർണ്ണജാലങ്ങൾതൻ
പൂക്കളമൊരുങ്ങീലേ? അത്തപ്പൂക്കളമോരുങ്ങീലേ?
ഊഞ്ഞാലിലാടുമ്പോൾ നീൻ കൂന്തൽപ്പൂമണം തെന്നൽ കവർന്നില്ലേ? കള്ളത്തെന്നൽ കവർന്നില്ലേ?

 

ഉദയ ശിവ്ദാസ് : പാലക്കാട് ധോണിയിൽ പൈറ്റാംകുന്നം എന്ന സ്ഥലത്ത് താമസിക്കുന്നു. വീട്ടു പേര് ശിവ് നന്ദനം. വീട്ടമ്മയാണ് . ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് 2013 ൽ മരണപ്പെട്ടു. ഒരു മകളുണ്ട്. മകൾ ഇപ്പോൾ ബാഗ്ലൂരിൽ ആപ്കോലൈറ്റ് എന്ന കമ്പനിയിൽ ജോലി നോക്കുന്നു.

ശ്രീനാഥ് സദാനന്ദൻ

എന്റെ ആദ്യത്തെ ക്രഷ് നടി സുനിത ആയിരുന്നു. മൃഗയായിൽ ഒക്കെയുള്ള സുനിത. പീലി കണ്ണെഴുതി അഴകിൽ നിന്നവളെ എന്ന പാട്ടൊക്കെ ചിത്രഗീതത്തിൽ കണ്ടു തോന്നിയതാണ് ആ ഇഷ്ടം. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് സുനിതയുടെ ഏകദേശ രൂപമുള്ള ഒരു പെൺകുട്ടിയെ ഞാൻ കാണുന്നത്. ആ കുട്ടി നേരത്തെ അവിടെത്തന്നെ ഉണ്ടായിരുന്നു, പക്ഷേ സുനിതയുടെ രൂപം തോന്നുന്നത് ആ സമയത്തയായിരുന്നു. എന്റെ ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന വല്ലി.

വല്ലി സുബ്രഹ്മണ്യം. സിദ്ധി വിനായകന്റെ ചിത്രം കയ്യിൽ പച്ചകുത്തിയ വല്ലി.

ആ സമയത്ത് ഞങ്ങളുടെ സ്കൂളിൽ മുഴുവൻ തമിഴ് കുട്ടികളായിരുന്നു. ഞങ്ങളുടെ സ്കൂളിനടുത്ത് തമിഴ്നാട് സ്വദേശികളായവർ താമസിക്കുന്ന ഒരുപാട് പ്രദേശങ്ങൾ ഉണ്ടായിരുന്നു. അവർ ഒരു ഘട്ടം വരെ ഇവിടെ പഠിക്കും. പത്താം ക്ലാസ് വരെ അവരെ ജയിപ്പിച്ചു വിടും. പത്താം ക്ലാസ് ആകുമ്പോൾ മിക്കവരും തോറ്റു പോകും. കാരണം ഇവർക്ക് തമിഴ് മാത്രമാണ് അറിയാവുന്നത്. മലയാളം ഒന്നും എഴുതാൻ അറിയില്ല. ഈ തമിഴ് കുട്ടികളെ മലയാളം പഠിപ്പിക്കാൻ ടീച്ചർമാർ ഞങ്ങളെ ഏൽപ്പിക്കും. പക്ഷേ അതും പ്രായോഗികമായിരുന്നില്ല. പത്താം ക്ലാസ് കഴിയുമ്പോൾ ചിലര് അവരുടെ നാട്ടിലേക്ക് തിരിച്ചു പോകും. മറ്റു ചിലർ ഇവിടെത്തന്നെ കൂടും. എന്തെങ്കിലും കച്ചവടവും ബിസിനസ്സും ഒക്കെയായി അങ്ങ് പോകും.

ആദ്യമായിട്ട് ഒരാളോട് ഇഷ്ടം തോന്നിയ സമയത്ത്. അത് ഞാൻ വളരെ ആധികാരികമായി തന്നെ സമീപിക്കാൻ ശ്രമിച്ചു. ഞാൻ എട്ടാം ക്ലാസിലെ സെന്തിലിനെയാണ് കാണാൻ പോയത്.പറഞ്ഞുവന്നാൽ അവൻ വല്ലിയുടെ ലോക്കൽ ഗാർഡിയൻ പോലെയാണ്. അവര് കസിൻസോ മറ്റോ ആണ്.

സ്കൂളിൽ എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ അലക്സ് ആയിരുന്നു. വളരെ വിദഗ്ധമായി കഥ പറയാൻ കഴിവുള്ള ഒരാളായിരുന്നു അലക്സ്. ആ സമയത്താണ് നിറം സിനിമ ഇറങ്ങിയത്. നിറം തിയേറ്ററിൽ പോയി കണ്ട് അത് അവൻ കൂട്ടുകാരോട് പൊലിപ്പിച്ചു പറയുന്നത് കേട്ട് എനിക്ക് കൊതി തോന്നിയിട്ടുണ്ട്. കാരണം ഞാനും ആ സിനിമ തിയേറ്ററിൽ കണ്ടതാണ്. പക്ഷേ അതിന്റെ രസം ചോർന്നു പോകാതെ കഥ പറയാൻ എനിക്ക് സാധിച്ചിരുന്നില്ല. അവന്റെ ആ വാക്ചാതുരി കൊണ്ട് തന്നെയാണ് അല്പം ഗൗരവമായ കാര്യത്തിന് പോയപ്പോൾ അവനെ കൂട്ടാൻ ഞാൻ തീരുമാനിച്ചത്. ഗൗരവം എന്നു പറഞ്ഞാൽ. ഒരുതരത്തിൽ പെണ്ണ് ചോദിക്കൽ തന്നെയാണ്.

ആ ദിവസവും എനിക്ക് മറക്കാൻ സാധിക്കില്ല. അടികൊണ്ട് തൊലി പൊളിഞ്ഞ ഒരു ദിവസമായിരുന്നു അത്. ഞാൻ മാത്രമല്ല എന്റെ കൂടെയുള്ള സകല വീരന്മാരും ഉണ്ടായിരുന്നു. കാരണം ഒരു ഹാൻഡ്ബോൾ ആണ്. ഞങ്ങടെ സ്കൂളിലെ ആകെയുള്ള കളിയാണ് ഹാൻഡ് ബോൾ. ഒരു ദിവസം ബ്രേക്ക് ടൈമിൽ ഞങ്ങൾ സ്റ്റോർ റൂമിൽ നിന്ന് ഹാൻഡ് ബോൾ എടുത്ത് ഫുട്ബോൾ കളിച്ചു. എല്ലാം കഴിഞ്ഞ് തിരിച്ച് ക്ലാസിൽ വന്നപ്പോൾ ഡ്രിൽ സാർ കാര്യം അറിഞ്ഞു. മറ്റെന്തും സാർ സഹിക്കും. പക്ഷേ ഹാൻഡ് ബോൾ ഉപയോഗിച്ച് ഫുട്ബോൾ കളിച്ചാൽ…അത് സഹിക്കില്ല. ചൂരലുകൊണ്ട് തോൽ ഉരിച്ചു വിട്ട ആ ദിവസം തന്നെയാണ് അലക്സിനെയും കൂട്ടി ഞാൻ സെന്തിലിനെ കാണാൻ പോയത്.

ബാത്റൂമിനോട് ചേർന്നു കിടക്കുന്ന ഒരു ക്ലാസ്റും ഉണ്ട്. അവിടെയായിരുന്നു ഞങ്ങളുടെ ചർച്ച. ആ റൂമിന്റെ ഒരു കോണിൽ ഒരു അസ്ഥികൂടം ചില്ലുകൂട്ടിൽ ഇരിപ്പുണ്ട്. എല്ലാത്തിനും മൂകസാക്ഷിയായി.

അലക്സാണ് കൂടുതൽ സംസാരിച്ചത്. എനിക്ക് വല്ലിയെ ഇഷ്ടമാണെന്നും. കല്യാണം കഴിക്കണം എന്നും ഒക്കെ അവൻ പറഞ്ഞു. എന്റെ അച്ഛൻ ഈ നാട്ടിലെ വലിയ കോടീശ്വരൻ ആണെന്നും. പറമ്പും സ്വത്തും ഒക്കെ ഉണ്ടെന്നും അവൻ ബെല്ലും ബ്രേക്കും ഇല്ലാതെ തട്ടിവിടുന്നുണ്ടായിരുന്നു. സെന്തിൽ ഒരു കാർന്നോരെ പോലെ ഇരുന്ന് എല്ലാം കേട്ടു. അവന് സമ്മതം പോലെ തന്നെ. ഒന്നാമത്തെ കാരണം ഞാൻ നന്നായിട്ട് പഠിക്കുന്ന ഒരു കുട്ടിയായിരുന്നു. മറ്റൊന്ന്, ഞാൻ പെൺപിള്ളേരുമായി സംസാരിക്കാറില്ല. അത്രയും ഡീസന്റ് ആണ് ഞാൻ എന്ന് അവൻ കരുതി. അതൊരു ക്വാളിറ്റിയായി അന്ന് ചിലർ കരുതിയിരുന്നു.

പക്ഷേ ഞാൻ പെൺപിള്ളേരുമായി സംസാരിക്കാത്തത്തിന് പിന്നിൽ മറ്റൊരു കാരണം ഉണ്ടായിരുന്നു. എനിക്ക് ഹിന്ദി വളരെ ഇഷ്ടമാണ്. ഞാൻ ഹിന്ദി നന്നായിട്ട് പഠിക്കുകയും ചെയ്തിരുന്നു. നല്ല മാർക്കും വാങ്ങിയിരുന്നു. ഹിന്ദി ടീച്ചറിന് എന്നെ ഒത്തിരി ഇഷ്ടമാണ്. പക്ഷേ ടീച്ചറിന് ഒരു ചെറിയ പ്രശ്നം ഉണ്ട്. ആൺപിള്ളേരും പെൺപിള്ളേരും തമ്മിൽ വലിയ ബന്ധങ്ങൾ ഉണ്ടാക്കുന്നത് ടീച്ചറിന് ഇഷ്ടമല്ല. ആ വിഷയത്തിൽ ടീച്ചറുടെ ശകാരം മറ്റുള്ളവർ കേൾക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് ടീച്ചറിന്റെ ഇഷ്ടം സമ്പാദിക്കാൻ വേണ്ടി മനപ്പൂർവം പെൺപിള്ളേരുമായിട്ടുള്ള സൗഹൃദം അങ്ങ് വേണ്ടെന്നുവച്ചു. ആകെയുള്ളത് ഞങ്ങളുടെ ഇംഗ്ലീഷ് സാറിന്റെ മകളും ആയിട്ടുള്ള ചെറിയൊരു സൗഹൃദബന്ധം. ആ കുട്ടിയും ഞങ്ങളുടെ ക്ലാസ്സിൽ തന്നെ. അത് ഹിന്ദി ടീച്ചറിന് കുഴപ്പമില്ലായിരുന്നു.

അങ്ങനെ സെന്തിൽ എല്ലാം ഉറപ്പിച്ചു. വല്ലിയുടെ വരൻ ഞാൻ തന്നെ. ചിത്രഗീതത്തിൽ പീലി കണ്ണെഴുതി പാട്ട് വരുമ്പോൾ അതിൽ മനോജ് കെ ജയനും സുനിതയും ആയിരുന്നില്ല. ഞാനും വല്ലിയും ആയിരുന്നു.

2000 മാർച്ചിലെ വലിയ പരീക്ഷ കഴിഞ്ഞു. രണ്ടുമാസത്തോളം സ്കൂൾ വിട്ട് ഇരിക്കുന്നതൊക്കെ ആ സമയത്ത് വലിയ ബുദ്ധിമുട്ടായി തോന്നിയിരുന്നു. ജൂണിൽ തിരിച്ചെത്തിയപ്പോൾ എന്റെ ക്ലാസ്സിൽ വല്ലി ഇല്ലാ. എന്റെ സങ്കടം പറയാൻ അലക്സും കൂടെയില്ല. എട്ടാം ക്ലാസ് രണ്ടായി പിരിച്ചു. പഠിക്കുന്നവരും പഠിക്കാത്തവരും. അലക്സ് പഠിക്കാത്തവരുടെ ക്ലാസ്സിലേക്ക് മാറി. ആ ക്ലാസിലെങ്കിലും വല്ലി ഉണ്ടെന്ന് കരുതി. ഇല്ലാ.

അവൾ പോയെന്ന് സെന്തിൽ പറഞ്ഞു. അപ്പാ അവളെ നാട്ടിലേക്ക് കൊണ്ടുപോയി. അത്രയും പഠിപ്പ് മതിയത്രേ. എനിക്ക് വലിയ നിരാശ തോന്നി. ഒരിക്കൽ പോലും വല്ലി ഇങ്ങനെയൊരു ഇഷ്ടത്തെക്കുറിച്ച് അറിഞ്ഞില്ലല്ലോ എന്നായിരുന്നു ആ നിരാശ. പറ്റിയ ഒരു സമയം എത്തുമ്പോൾ പറയാം എന്നായിരുന്നു സെന്തിലും കരുതിയത്. എട്ടാം ക്ലാസ് ഒക്കെ ആകുമ്പോ നമുക്ക് പക്വതയും ഒക്കെ വരുന്ന സമയം ആണല്ലോ. അപ്പോൾ പറയാമെന്ന് അവൻ കരുതി, നടന്നില്ല. പ്രിയപ്പെട്ടവളെ തേടി ഒരു സംസ്ഥാനം മറികടക്കാൻ ഒന്നും ചിന്തിക്കാൻ കഴിയുന്ന പ്രായം ആയിരുന്നില്ല. അത് അവിടെ മുറിഞ്ഞു..

ഇപ്പോൾ കൃത്യം 25 വർഷം കഴിഞ്ഞു. ഒന്നും ശരിയാകുന്നില്ല എന്നു തോന്നിയ ഒരു സമയത്ത് ഞാൻ എന്റെ പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് എടുത്തു നോക്കി. അത് ഒരു ശീലമാണ്. ഒരിത്തിരി മടുപ്പ് തോന്നുന്ന സമയത്ത് ഓർമ്മകളിലേക്ക് ഒരു മടങ്ങിപ്പോക്ക് നടത്തും. എന്റെ ഓട്ടോഗ്രാഫിന്റെ കവർ പേജിൽ മമ്മൂട്ടിയുടെയും അഭിരാമിയുടെയും പടമാണ്. കാർമേഘം എന്ന തമിഴ് സിനിമയിലെ ഒരു രംഗം. അത് കയ്യിൽ കിട്ടുമ്പോൾ പത്തോ ഇരുപതോ വർഷം പുറകോട്ട് പോകാൻ സാധിക്കും. അപ്പോഴാണ് അതിനും മുമ്പ് പിരിഞ്ഞുപോയ വല്ലിയെ ഓർത്തത്. ഒന്ന് കാണണം. എവിടെയാണെന്ന് അറിയില്ല. എങ്ങനെ ആണെന്ന് അറിയില്ല . ഞാൻ ആരാണെന്നോ എന്താണെന്നോ ഒന്നും അറിയിക്കണമെന്നില്ല. ഇത് പറയാൻ പറ്റുന്ന ഒരാൾ അലക്സ് ആയിരുന്നു. പക്ഷേ അലക്സ് മരിച്ചു. ഏഴുവർഷം മുമ്പ് ഒരു വലിയ അപകടം നടന്നു. അത് അലക്സിന്റെ ജീവൻ എടുത്തു. പിന്നീട് ഞാനും എന്റേതായിട്ടിട്ടുള്ള ലോകത്തിൽ മാത്രം കഴിയുകയായിരുന്നു.

ഈയടുത്ത് ഒരു ദിവസം ഇംഗ്ലീഷ് മീഡിയത്തിൽ ഉണ്ടായിരുന്ന മാത്യു ആണ് പറഞ്ഞത്. സെന്തിൽ നമ്മുടെ ടൗണിൽ തന്നെയുണ്ട്. ബേക്കർ ജംഗ്ഷന്റെ സമീപത്ത് ഉള്ള തുണിക്കട അവന്റേതാണ്. എല്ലാദിവസവും ടൗണിൽ വരുന്നുണ്ടെങ്കിലും.ഞാൻ അതിന്റെ പരിസരത്തേക്ക് അടുത്തിട്ടില്ല. കഞ്ഞിക്കുഴിയിൽ ഉള്ള തട്ടുകടയും അവന്റേതാണത്രേ. അടുത്ത ദിവസം തന്നെ അവനെ പോയി കാണാമെന്ന് വിചാരിച്ചു. എന്റെ ആഗ്രഹം ഒന്ന് പറയാം.

തട്ടുകടയോട് ചേർന്ന് ചെറിയൊരു കെട്ടിടമുണ്ട്.അവിടെയാണ് അവനിപ്പോൾ താമസം . വൈകിട്ട് തട്ടുകടയിലെ പരിപാടികൾ തുടങ്ങുന്നതുവരെ അവൻ അവിടെ ഉണ്ടാവും. അവൻ പതിനാലാം മൈലിൽ ഒരു വീട് പണിയുന്നുണ്ട് അതുകൊണ്ടാണ് തൽക്കാലം ഇവിടെ നിൽക്കുന്നത്. ഞാൻ അവിടെ ചെന്ന് അവനെ കണ്ടു. അവന് ആദ്യം എന്നെ പിടികിട്ടിയില്ല. പതിയെ പതിയെ മനസ്സിലായി.അവന്റെയും രൂപം നന്നായിട്ട് മാറിയിട്ടുണ്ട്. ചിലപ്പോൾ നഗരത്തിൽ ഞാൻ എന്നും കണ്ടിരുന്ന ഒരു മുഖം അവൻ ആയിരുന്നിരിക്കാം.

സ്കൂളിലെ വിശേഷങ്ങളൊക്കെ പങ്കുവെച്ചു. തിരൈമലർ കണ്ട് തമിഴ് പാട്ടുകൾ കാണാതെ പഠിച്ച് സെന്തിലിനും കൂട്ടുകാർക്കും ഒപ്പം ഇരുന്ന് പാടിയ ഓർമ്മകൾ ഒക്കെയായിരുന്നു അവന് പറയാനുണ്ടായിരുന്നത്. പതിയെ ഞാൻ വല്ലിയിലേക്ക് വന്നു.

അവളുടെ കല്യാണം കഴിഞ്ഞു. ഇപ്പോൾ കോയമ്പത്തൂരിൽ സ്ഥിരതാമസം ആണ്. അവൾ തുടർന്നും പഠിച്ചിരുന്നു. അവിടെ പോസ്റ്റ് ഓഫീസിലോ മറ്റോ ജോലിയുണ്ട്. ഒന്നു കാണണമെന്നുള്ള ആവശ്യം ഞാൻ അറിയിച്ചു. പോകാമെന്ന് സെന്തിൽ ഉറപ്പ് പറഞ്ഞു. പുട്ടാലു എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു ചങ്ങാതിയുടെ വണ്ടി എടുത്തു പോകാമെന്ന് അവൻ പറഞ്ഞു. പക്ഷേ അത് ഇത്തിരി റിസ്ക് ഉള്ള കേസാണ്. പോലീസ് കേസ് സ്ഥിരമായിട്ടുള്ള അവനിപ്പോൾ എന്ത് കേസ് ഉണ്ടാക്കണം എന്ന് അന്വേഷിച്ച് നടക്കുകയാണ്. സാരമില്ല റിസ്ക് എടുക്കാം നമ്മുടെ ചങ്ങാതി അല്ലേ.

എനിക്ക് നല്ലൊരു കാപ്പി തരാൻ കഴിയാത്തതിൽ അവന് വിഷമം ഉണ്ടായിരുന്നു. അവന്റെ ഭാര്യ ഇളവേണിയും അവിടെയുണ്ട്. പക്ഷേ അവരുടെ ഫാമിലിയായിട്ട് ഒരു വലിയ യാത്ര കഴിഞ്ഞു വന്നിരിക്കുകയാണ്. ഒരു പനിക്കോളു കൊണ്ട് അവര് കിടക്കുകയായിരുന്നു. പനിച്ച് മൂടിപ്പുതച്ച്‌ ഇരിക്കുകയായിരുന്നെങ്കിലും ഞാൻ ഇറങ്ങാൻ നേരത്ത് യാത്ര പറയാൻ അവരും വന്നു. സെന്തിലിനെ ഞാൻ ഒരിക്കൽ കൂടി ഓർമിപ്പിച്ചു.

നമുക്ക് ഓണത്തിന്റെ അവധിക്ക്.. കോയമ്പത്തൂർക്ക് പോയാലോ..

അവൻ ഒന്ന് പരുങ്ങിയെങ്കിലും പോകാം എന്ന് തലയാട്ടി..

അവന്റെ ഭാര്യയുടെ മുഖത്ത് ഒരു ഇഷ്ടക്കേട് ഞാൻ കണ്ടു. വല്ല വെള്ളമടി പരിപാടിയും ആയിരിക്കുമെന്ന് അവർ കരുതിക്കാണും.

പിന്നെ ഞാൻ നിന്നില്ല ഇറങ്ങി നടന്നു. വിളിക്കാം എന്ന് അവൻ ആംഗ്യം കാണിച്ചു.

ഇളവേണി സെന്തിലിന്റെ തോളിൽ തൊട്ട് വിളിച്ചു.. എന്നിട്ട് ചോദിച്ചു.

” എന്നാങ്ക.. യാര് അവര് ”

” നീ ഓർക്കുന്നില്ലായിരിക്കും, അവൻ നിന്റെ ക്ലാസ്മേറ്റ് ആയിരുന്നു..”

ഓർക്കുന്നില്ലെന്ന് തലയാട്ടി ഇളവേണി അകത്തേക്ക് പോയപ്പോൾ, അവളുടെ ശരീരത്തിൽ നിന്നും പുതപ്പ് അകന്നു..

ഇളവേണിയുടെ കയ്യിൽ പച്ച കുത്തിയിരുന്ന സിദ്ധിവിനായക രൂപത്തിലേക്ക് സെന്തിൽ വെറുതെ ഒരു നിമിഷം നോക്കി.

ശ്രീനാഥ് സദാനന്ദൻ :- എം ജി യൂണിവേഴ്‌സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA, M Phil ബിരുദങ്ങൾ നേടി. കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിലെ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്. ഇപ്പോൾ ഗ്രന്ഥപ്പുര വെബ്സൈറ്റിന്റെ ഡിജിറ്റൈസേഷന്റെ ഭാഗമായി പ്രവർത്തിക്കുന്നു.

ശുഭ

എൻ പ്രണയം ഉന്മാദമായ്
നിൻ ചൊടികൾ തഴുകുന്നേരം .
മൊഴികൾ സ്വരസാന്ദ്രമായ്
നിൻ വിരൽ തലോടിടുമ്പോൾ .

നീയെൻറെ നിശ്വാസമല്ലേ
പ്രാണന്റെ പറുദീസയല്ലേ
മലരായ് മിഴികൂമ്പി നിൽക്കാം
സൂര്യനായ് ചുംബിച്ചുണർത്തു .

എന്നുയിരിൽ നീമാത്രമല്ലോ
മിഴികളിൽ നിൻചിത്രമല്ലോ
നിൻ പദസ്വനം ഇന്നെൻ
പ്രാണന്റെ തംബുരുവല്ലേ.

ഈ തിരുവോണം പുലരിയിൽ നാം
പൂത്തുമ്പികളായി പറന്നുയരാം.
തേനലഞ്ഞു പറന്നിടാം.
ഉത്രാടപ്പൂക്കൾ നുകർന്നിടാം.

ശുഭ: കേരള ഹൈക്കോടതിയിൽ IT സെക്ഷനിൽ Software Technical Lead ആയി വർക്ക് ചെയ്യുന്നു. വായിക്കാൻ ഏറെ ഇഷ്ടം വയലാർ കവിതകൾ. പ്രണയരാവ്, മഴ എന്നി രണ്ടു കവിതകൾ മലയാളംയുക്കെ യിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. വരികൾ എഴുതുന്നതിനൊപ്പം അതിന് ഈണം കൊടുത്ത് പാടി നോക്കുന്നത് അതിലേറെ ഇഷ്ടപ്പെടുന്നു. എഴുത്തിൻ്റെ പ്രധാന ഇടം സാമൂഹ്യ മാധ്യങ്ങൾ തന്നെ .
മറ്റു രചനകൾ
കവിതകൾ – ഒറ്റ മന്ദാരം, ഇനി എത്രനാൾ ,ഓർമ്മ ,നീകാത്തിരുന്നാൽ,തിരികെ വരുമോ ? .
ചെറുകഥകൾ – അന്ന് പെയ്ത അതേ മഴ, കശാപ്പിൻ്റെ അന്ത്യം, കണ്ണിൽ നിന്നും കണ്ണിലേക്ക്, അമ്മക്കിളി,നിറക്കൂട്ട്

ഭർത്താവ് – അജേഷ്
മകൾ – നിഹാരാ

RECENT POSTS
Copyright © . All rights reserved