literature

മെട്രിസ് ഫിലിപ്പ്

ഏത് മൂഡ് ഓണം മൂഡ്, കേറി വാടാ മക്കളെ..
ചിങ്ങം പിറന്നു. ഓണകാലം വരവായ്.
മലയാളികളുടെ ഓണാഘോഷം ആരംഭിച്ചു കഴിഞ്ഞു. ആഘോഷങ്ങൾ എന്നാൽ, അതിരുകൾ ഇല്ലാത്ത ആഘോഷങ്ങൾ. മലയാളികൾ, ഓണം, ക്രിസ്മസ്, വിഷു എന്ന് വേണ്ട എല്ലാ ആഘോഷവും അടിച്ചു പൊളിക്കും. അത് നാട്ടിൽ ആണെങ്കിലും മറു നാട്ടിൽ ആണെങ്കിലും. മാവേലി നാട് വാണിരുന്നു, എന്നും, കള്ളവും ചതിവും ഇല്ലാത്ത, എല്ലാവരും സന്തോഷത്തോടെ, കഴിഞ്ഞിരുന്ന, ഒരു കാലഘട്ടം ഉണ്ടായിരുന്നു, എന്നതിന്റെ സ്മരണ പുതുക്കുവാൻ, മാവേലി തമ്പുരാൻ എഴുന്നുള്ളി വരുന്ന ഓണക്കാലം. വീടും പരിസരവും എല്ലാം വൃത്തിയാക്കി, പൂക്കളമിട്ട്, ഓണ സദ്യ ഒരുക്കിയുള്ള, കാത്തിരിപ്പിന്റെ ദിനം വരവായി.

ഇന്ന് ലോകം മലയാളികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഏത് രാജ്യത്‌ പോയാലും മലയാളികൾ ഉണ്ട്. അവർ പ്രവാസി മലയാളികൾ എന്ന് അറിയപ്പെടുന്നു. എന്നാൽ, നമ്മൾ, ചെറുപ്പം മുതൽ നെഞ്ചിൽ ഏറ്റിയ, സാമൂഹ്യ, സാംസ്‌കാരിക, രാക്ഷ്ട്രീയ ചിന്തകൾ, പ്രവാസി ലോകത്തിൽ എത്തുമ്പോൾ, കുറെയൊക്കെ ഉപേക്ഷിക്കേണ്ടി വരും. കാരണം ഓരോ രാജ്യത്തും, അവിടുത്തെതായ നിയമങ്ങൾ ഉണ്ട് എന്ന് ഓർമ്മിക്കാം. അത് ഉപേക്ഷിക്കാത്തവർ ആണ്, കൊടിയും പിടിച്ചു കൊണ്ട്, വിദേശത്ത് അണിനിരക്കുന്നത്.

കേരളത്തിൽ 20/35 വയസ്സ് വരെ താമസിച് ശേഷം, മറ്റൊരു രാജ്യത്, പ്രവാസി എന്ന ലേബലിൽ ജോലി ചെയ്ത് കുടുംബം പോറ്റാൻ എത്തിയതാണ് എന്ന് എപ്പോളും ഓർക്കുക. കേരളത്തിൽ ഇപ്പോൾ ഇതര സംസ്ഥാനങ്ങളിൽ നിന്നും ജോലി ചെയ്യുവാൻ എത്തിയവരെ നമ്മൾ, “അഥിതി തൊഴിലാളികൾ” എന്നാണ് അവരെ വിളിക്കുന്നത്. അവരോട് നമ്മുടെ പെരുമാറ്റം എങ്ങനെ ആണ് ഉള്ളത് എന്ന് നമ്മൾ ചിന്തി കാറുണ്ടോ? ഇത് പോലെ തന്നെയാണ് നമ്മൾ പ്രവാസികൾ, മറ്റൊരു രാജ്യത് ചെന്നാൽ, ആ രാജ്യത്, ജന്മം കൊണ്ട് ജീവിക്കുന്നവരുടെ ചിന്തകൾ ഓർക്കാറുണ്ടോ? അവർക്ക് അവരുടേതായ ഒരു “സിസ്റ്റം” ഉണ്ട്. ആ സിസ്റ്റം അവർ മാറ്റാതെ മുന്നോട്ട് ജീവിക്കുന്നു. തങ്ങളുടെ രാജ്യത് ജോലി ചെയ്യുവാൻ എത്തുന്നവരെ, ബഹുമാനത്തോടെ ആദരവോടെ അവർ സ്വീകരിക്കുന്നു. അവരുടെ സ്വന്തം സ്ഥലങ്ങൾ വിലക്ക് നൽകി, വീട് വെച്ച് ജീവിക്കാൻ അവസരം നൽകുന്നു. നല്ല സാലറിയും നല്ല ജീവിത സംസ്ക്കാരവും നൽകുന്നു. സ്വന്തം രാജ്യത്തു, ജനിച്ചു വളർന്നവർക്കാണ്, എപ്പോളും പ്രാധാന്യം. നമ്മൾ, മറ്റൊരു രാജ്യത്തിലെ, സിറ്റിസൺഷിപ്, എടുത്താലും, നമ്മുടെ റെയ്‌സ് കോളത്തിൽ “ഇന്ത്യൻ” എന്ന് തന്നെ ആയിരിക്കും എഴുതിയിരിക്കുന്നത്. അപ്പോൾ, അഹങ്കാരത്തിൽ പെടാതെ, ആ രാജ്യം നമുക്ക് നൽകിയ ബഹുമതി മാത്രം ആണെന്ന് കരുതി ജീവിക്കുക.

ഉത്സവവും, പള്ളി പെരുന്നാൾ, ഓണം വിഷു, ദീപാവലി എന്നിങ്ങനെ വിശേഷ അവസരങ്ങൾ എല്ലാം, നമ്മൾ കേരളത്തിൽ വളരെ ആവേശമായിട്ടാണ് ആഘോഷിക്കുന്നത്. അതേ ആഘോഷങ്ങൾ പ്രവാസി ലോകത്ത് ചെയ്യുമ്പോൾ, അവിടുത്തെ നിയമങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു. പ്രവാസി ലോകത്തിൽ ചെണ്ട മേളം, എല്ലാ ആഘോഷങ്ങളിലും ഉണ്ട്. അതൊക്കെ, ഒരു ഹാളിനുള്ളിൽ നടത്തുക,ചെണ്ട, മേള വാദ്യ ആഘോഷം, മുത്തുകുടകൾ ചൂടിയുള്ള പ്രദക്ഷണം, ആ ചുറ്റുമതിനുള്ളിൽ വെച്ച് നടത്തുക. മറ്റുള്ളവർക്കു ശല്ല്യം ആവാതെ ആഘോഷങ്ങൾ നടത്തുക.

മലയാളി ആണോ, മുണ്ട് മടക്കി കുത്തി തലയിൽ തോർത്ത്‌ കെട്ടി നടക്കും. അത് നമ്മുടേതായ, ചുറ്റമിതിനുള്ളിൽ ചയ്യുക. ഡ്രൈവിംഗ്, പാർക്കിംഗ്, സിംഗ്നൽ, മദ്യ പാനം,എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിക്കുക. പബ്ലിക് ന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രവർത്തികൾ ചെയ്യാതിരിക്കുക. ഏത് രാജ്യത് ആയാലും അവിടുത്തെ നിയമങ്ങൾ പാലിച്ചു കൊണ്ട് ഈ ഓണം പ്രവാസി ലോകത്തിൽ ആഘോഷിക്കാം. ഓണാക്കോടിയുടുത്ത്, പൂക്കളം ഇട്ട്, ഓണ സദ്യ ഉണ്ട് അടിപൊളിയായി ഈ പൊന്നോണം ആഘോഷിക്കാം. എല്ലാ മലയാളം UK വായനക്കാർക്കും തിരുവോണാശംസംകൾ.

മെട്രിസ് ഫിലിപ്പ് : – കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, “ഗലീലിയിലെ നസ്രത്” എന്ന യാത്ര വിവരണപുസ്തകം സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.  കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു. ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore

ഉദയ ശിവ്ദാസ്

ശ്രാവണസന്ധ്യ സിന്ദൂരം ചാർത്തിയ നിന്റെ കവിൾപ്പൂവിൽ
ആവണിവിളക്കിന്റെ കാന്തിയിലിന്നലെ
ആതിര വിരിഞ്ഞില്ലേ?
സഖീ! ആതിര വിരിഞ്ഞില്ലേ?

ചിങ്ങനിലാവൊളി ചിന്തിയ രാവിൽ
ചന്ദനമഴയിൽ നനഞ്ഞില്ലേ? നമ്മൾ
ചന്ദനമഴയിൽ നനഞ്ഞി ല്ലേ?
കൈകൊട്ടിപ്പാടി കളിക്കുന്ന നേരം
മിഴികളിടഞ്ഞില്ലേ?
നമ്മുടെ മിഴികളിടഞ്ഞില്ലേ?

നിൻ വിരൽത്തുമ്പാൽ
വർണ്ണജാലങ്ങൾതൻ
പൂക്കളമൊരുങ്ങീലേ? അത്തപ്പൂക്കളമോരുങ്ങീലേ?
ഊഞ്ഞാലിലാടുമ്പോൾ നീൻ കൂന്തൽപ്പൂമണം തെന്നൽ കവർന്നില്ലേ? കള്ളത്തെന്നൽ കവർന്നില്ലേ?

 

ഉദയ ശിവ്ദാസ് : പാലക്കാട് ധോണിയിൽ പൈറ്റാംകുന്നം എന്ന സ്ഥലത്ത് താമസിക്കുന്നു. വീട്ടു പേര് ശിവ് നന്ദനം. വീട്ടമ്മയാണ് . ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് 2013 ൽ മരണപ്പെട്ടു. ഒരു മകളുണ്ട്. മകൾ ഇപ്പോൾ ബാഗ്ലൂരിൽ ആപ്കോലൈറ്റ് എന്ന കമ്പനിയിൽ ജോലി നോക്കുന്നു.

ശ്രീനാഥ് സദാനന്ദൻ

എന്റെ ആദ്യത്തെ ക്രഷ് നടി സുനിത ആയിരുന്നു. മൃഗയായിൽ ഒക്കെയുള്ള സുനിത. പീലി കണ്ണെഴുതി അഴകിൽ നിന്നവളെ എന്ന പാട്ടൊക്കെ ചിത്രഗീതത്തിൽ കണ്ടു തോന്നിയതാണ് ആ ഇഷ്ടം. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് സുനിതയുടെ ഏകദേശ രൂപമുള്ള ഒരു പെൺകുട്ടിയെ ഞാൻ കാണുന്നത്. ആ കുട്ടി നേരത്തെ അവിടെത്തന്നെ ഉണ്ടായിരുന്നു, പക്ഷേ സുനിതയുടെ രൂപം തോന്നുന്നത് ആ സമയത്തയായിരുന്നു. എന്റെ ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന വല്ലി.

വല്ലി സുബ്രഹ്മണ്യം. സിദ്ധി വിനായകന്റെ ചിത്രം കയ്യിൽ പച്ചകുത്തിയ വല്ലി.

ആ സമയത്ത് ഞങ്ങളുടെ സ്കൂളിൽ മുഴുവൻ തമിഴ് കുട്ടികളായിരുന്നു. ഞങ്ങളുടെ സ്കൂളിനടുത്ത് തമിഴ്നാട് സ്വദേശികളായവർ താമസിക്കുന്ന ഒരുപാട് പ്രദേശങ്ങൾ ഉണ്ടായിരുന്നു. അവർ ഒരു ഘട്ടം വരെ ഇവിടെ പഠിക്കും. പത്താം ക്ലാസ് വരെ അവരെ ജയിപ്പിച്ചു വിടും. പത്താം ക്ലാസ് ആകുമ്പോൾ മിക്കവരും തോറ്റു പോകും. കാരണം ഇവർക്ക് തമിഴ് മാത്രമാണ് അറിയാവുന്നത്. മലയാളം ഒന്നും എഴുതാൻ അറിയില്ല. ഈ തമിഴ് കുട്ടികളെ മലയാളം പഠിപ്പിക്കാൻ ടീച്ചർമാർ ഞങ്ങളെ ഏൽപ്പിക്കും. പക്ഷേ അതും പ്രായോഗികമായിരുന്നില്ല. പത്താം ക്ലാസ് കഴിയുമ്പോൾ ചിലര് അവരുടെ നാട്ടിലേക്ക് തിരിച്ചു പോകും. മറ്റു ചിലർ ഇവിടെത്തന്നെ കൂടും. എന്തെങ്കിലും കച്ചവടവും ബിസിനസ്സും ഒക്കെയായി അങ്ങ് പോകും.

ആദ്യമായിട്ട് ഒരാളോട് ഇഷ്ടം തോന്നിയ സമയത്ത്. അത് ഞാൻ വളരെ ആധികാരികമായി തന്നെ സമീപിക്കാൻ ശ്രമിച്ചു. ഞാൻ എട്ടാം ക്ലാസിലെ സെന്തിലിനെയാണ് കാണാൻ പോയത്.പറഞ്ഞുവന്നാൽ അവൻ വല്ലിയുടെ ലോക്കൽ ഗാർഡിയൻ പോലെയാണ്. അവര് കസിൻസോ മറ്റോ ആണ്.

സ്കൂളിൽ എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ അലക്സ് ആയിരുന്നു. വളരെ വിദഗ്ധമായി കഥ പറയാൻ കഴിവുള്ള ഒരാളായിരുന്നു അലക്സ്. ആ സമയത്താണ് നിറം സിനിമ ഇറങ്ങിയത്. നിറം തിയേറ്ററിൽ പോയി കണ്ട് അത് അവൻ കൂട്ടുകാരോട് പൊലിപ്പിച്ചു പറയുന്നത് കേട്ട് എനിക്ക് കൊതി തോന്നിയിട്ടുണ്ട്. കാരണം ഞാനും ആ സിനിമ തിയേറ്ററിൽ കണ്ടതാണ്. പക്ഷേ അതിന്റെ രസം ചോർന്നു പോകാതെ കഥ പറയാൻ എനിക്ക് സാധിച്ചിരുന്നില്ല. അവന്റെ ആ വാക്ചാതുരി കൊണ്ട് തന്നെയാണ് അല്പം ഗൗരവമായ കാര്യത്തിന് പോയപ്പോൾ അവനെ കൂട്ടാൻ ഞാൻ തീരുമാനിച്ചത്. ഗൗരവം എന്നു പറഞ്ഞാൽ. ഒരുതരത്തിൽ പെണ്ണ് ചോദിക്കൽ തന്നെയാണ്.

ആ ദിവസവും എനിക്ക് മറക്കാൻ സാധിക്കില്ല. അടികൊണ്ട് തൊലി പൊളിഞ്ഞ ഒരു ദിവസമായിരുന്നു അത്. ഞാൻ മാത്രമല്ല എന്റെ കൂടെയുള്ള സകല വീരന്മാരും ഉണ്ടായിരുന്നു. കാരണം ഒരു ഹാൻഡ്ബോൾ ആണ്. ഞങ്ങടെ സ്കൂളിലെ ആകെയുള്ള കളിയാണ് ഹാൻഡ് ബോൾ. ഒരു ദിവസം ബ്രേക്ക് ടൈമിൽ ഞങ്ങൾ സ്റ്റോർ റൂമിൽ നിന്ന് ഹാൻഡ് ബോൾ എടുത്ത് ഫുട്ബോൾ കളിച്ചു. എല്ലാം കഴിഞ്ഞ് തിരിച്ച് ക്ലാസിൽ വന്നപ്പോൾ ഡ്രിൽ സാർ കാര്യം അറിഞ്ഞു. മറ്റെന്തും സാർ സഹിക്കും. പക്ഷേ ഹാൻഡ് ബോൾ ഉപയോഗിച്ച് ഫുട്ബോൾ കളിച്ചാൽ…അത് സഹിക്കില്ല. ചൂരലുകൊണ്ട് തോൽ ഉരിച്ചു വിട്ട ആ ദിവസം തന്നെയാണ് അലക്സിനെയും കൂട്ടി ഞാൻ സെന്തിലിനെ കാണാൻ പോയത്.

ബാത്റൂമിനോട് ചേർന്നു കിടക്കുന്ന ഒരു ക്ലാസ്റും ഉണ്ട്. അവിടെയായിരുന്നു ഞങ്ങളുടെ ചർച്ച. ആ റൂമിന്റെ ഒരു കോണിൽ ഒരു അസ്ഥികൂടം ചില്ലുകൂട്ടിൽ ഇരിപ്പുണ്ട്. എല്ലാത്തിനും മൂകസാക്ഷിയായി.

അലക്സാണ് കൂടുതൽ സംസാരിച്ചത്. എനിക്ക് വല്ലിയെ ഇഷ്ടമാണെന്നും. കല്യാണം കഴിക്കണം എന്നും ഒക്കെ അവൻ പറഞ്ഞു. എന്റെ അച്ഛൻ ഈ നാട്ടിലെ വലിയ കോടീശ്വരൻ ആണെന്നും. പറമ്പും സ്വത്തും ഒക്കെ ഉണ്ടെന്നും അവൻ ബെല്ലും ബ്രേക്കും ഇല്ലാതെ തട്ടിവിടുന്നുണ്ടായിരുന്നു. സെന്തിൽ ഒരു കാർന്നോരെ പോലെ ഇരുന്ന് എല്ലാം കേട്ടു. അവന് സമ്മതം പോലെ തന്നെ. ഒന്നാമത്തെ കാരണം ഞാൻ നന്നായിട്ട് പഠിക്കുന്ന ഒരു കുട്ടിയായിരുന്നു. മറ്റൊന്ന്, ഞാൻ പെൺപിള്ളേരുമായി സംസാരിക്കാറില്ല. അത്രയും ഡീസന്റ് ആണ് ഞാൻ എന്ന് അവൻ കരുതി. അതൊരു ക്വാളിറ്റിയായി അന്ന് ചിലർ കരുതിയിരുന്നു.

പക്ഷേ ഞാൻ പെൺപിള്ളേരുമായി സംസാരിക്കാത്തത്തിന് പിന്നിൽ മറ്റൊരു കാരണം ഉണ്ടായിരുന്നു. എനിക്ക് ഹിന്ദി വളരെ ഇഷ്ടമാണ്. ഞാൻ ഹിന്ദി നന്നായിട്ട് പഠിക്കുകയും ചെയ്തിരുന്നു. നല്ല മാർക്കും വാങ്ങിയിരുന്നു. ഹിന്ദി ടീച്ചറിന് എന്നെ ഒത്തിരി ഇഷ്ടമാണ്. പക്ഷേ ടീച്ചറിന് ഒരു ചെറിയ പ്രശ്നം ഉണ്ട്. ആൺപിള്ളേരും പെൺപിള്ളേരും തമ്മിൽ വലിയ ബന്ധങ്ങൾ ഉണ്ടാക്കുന്നത് ടീച്ചറിന് ഇഷ്ടമല്ല. ആ വിഷയത്തിൽ ടീച്ചറുടെ ശകാരം മറ്റുള്ളവർ കേൾക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് ടീച്ചറിന്റെ ഇഷ്ടം സമ്പാദിക്കാൻ വേണ്ടി മനപ്പൂർവം പെൺപിള്ളേരുമായിട്ടുള്ള സൗഹൃദം അങ്ങ് വേണ്ടെന്നുവച്ചു. ആകെയുള്ളത് ഞങ്ങളുടെ ഇംഗ്ലീഷ് സാറിന്റെ മകളും ആയിട്ടുള്ള ചെറിയൊരു സൗഹൃദബന്ധം. ആ കുട്ടിയും ഞങ്ങളുടെ ക്ലാസ്സിൽ തന്നെ. അത് ഹിന്ദി ടീച്ചറിന് കുഴപ്പമില്ലായിരുന്നു.

അങ്ങനെ സെന്തിൽ എല്ലാം ഉറപ്പിച്ചു. വല്ലിയുടെ വരൻ ഞാൻ തന്നെ. ചിത്രഗീതത്തിൽ പീലി കണ്ണെഴുതി പാട്ട് വരുമ്പോൾ അതിൽ മനോജ് കെ ജയനും സുനിതയും ആയിരുന്നില്ല. ഞാനും വല്ലിയും ആയിരുന്നു.

2000 മാർച്ചിലെ വലിയ പരീക്ഷ കഴിഞ്ഞു. രണ്ടുമാസത്തോളം സ്കൂൾ വിട്ട് ഇരിക്കുന്നതൊക്കെ ആ സമയത്ത് വലിയ ബുദ്ധിമുട്ടായി തോന്നിയിരുന്നു. ജൂണിൽ തിരിച്ചെത്തിയപ്പോൾ എന്റെ ക്ലാസ്സിൽ വല്ലി ഇല്ലാ. എന്റെ സങ്കടം പറയാൻ അലക്സും കൂടെയില്ല. എട്ടാം ക്ലാസ് രണ്ടായി പിരിച്ചു. പഠിക്കുന്നവരും പഠിക്കാത്തവരും. അലക്സ് പഠിക്കാത്തവരുടെ ക്ലാസ്സിലേക്ക് മാറി. ആ ക്ലാസിലെങ്കിലും വല്ലി ഉണ്ടെന്ന് കരുതി. ഇല്ലാ.

അവൾ പോയെന്ന് സെന്തിൽ പറഞ്ഞു. അപ്പാ അവളെ നാട്ടിലേക്ക് കൊണ്ടുപോയി. അത്രയും പഠിപ്പ് മതിയത്രേ. എനിക്ക് വലിയ നിരാശ തോന്നി. ഒരിക്കൽ പോലും വല്ലി ഇങ്ങനെയൊരു ഇഷ്ടത്തെക്കുറിച്ച് അറിഞ്ഞില്ലല്ലോ എന്നായിരുന്നു ആ നിരാശ. പറ്റിയ ഒരു സമയം എത്തുമ്പോൾ പറയാം എന്നായിരുന്നു സെന്തിലും കരുതിയത്. എട്ടാം ക്ലാസ് ഒക്കെ ആകുമ്പോ നമുക്ക് പക്വതയും ഒക്കെ വരുന്ന സമയം ആണല്ലോ. അപ്പോൾ പറയാമെന്ന് അവൻ കരുതി, നടന്നില്ല. പ്രിയപ്പെട്ടവളെ തേടി ഒരു സംസ്ഥാനം മറികടക്കാൻ ഒന്നും ചിന്തിക്കാൻ കഴിയുന്ന പ്രായം ആയിരുന്നില്ല. അത് അവിടെ മുറിഞ്ഞു..

ഇപ്പോൾ കൃത്യം 25 വർഷം കഴിഞ്ഞു. ഒന്നും ശരിയാകുന്നില്ല എന്നു തോന്നിയ ഒരു സമയത്ത് ഞാൻ എന്റെ പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് എടുത്തു നോക്കി. അത് ഒരു ശീലമാണ്. ഒരിത്തിരി മടുപ്പ് തോന്നുന്ന സമയത്ത് ഓർമ്മകളിലേക്ക് ഒരു മടങ്ങിപ്പോക്ക് നടത്തും. എന്റെ ഓട്ടോഗ്രാഫിന്റെ കവർ പേജിൽ മമ്മൂട്ടിയുടെയും അഭിരാമിയുടെയും പടമാണ്. കാർമേഘം എന്ന തമിഴ് സിനിമയിലെ ഒരു രംഗം. അത് കയ്യിൽ കിട്ടുമ്പോൾ പത്തോ ഇരുപതോ വർഷം പുറകോട്ട് പോകാൻ സാധിക്കും. അപ്പോഴാണ് അതിനും മുമ്പ് പിരിഞ്ഞുപോയ വല്ലിയെ ഓർത്തത്. ഒന്ന് കാണണം. എവിടെയാണെന്ന് അറിയില്ല. എങ്ങനെ ആണെന്ന് അറിയില്ല . ഞാൻ ആരാണെന്നോ എന്താണെന്നോ ഒന്നും അറിയിക്കണമെന്നില്ല. ഇത് പറയാൻ പറ്റുന്ന ഒരാൾ അലക്സ് ആയിരുന്നു. പക്ഷേ അലക്സ് മരിച്ചു. ഏഴുവർഷം മുമ്പ് ഒരു വലിയ അപകടം നടന്നു. അത് അലക്സിന്റെ ജീവൻ എടുത്തു. പിന്നീട് ഞാനും എന്റേതായിട്ടിട്ടുള്ള ലോകത്തിൽ മാത്രം കഴിയുകയായിരുന്നു.

ഈയടുത്ത് ഒരു ദിവസം ഇംഗ്ലീഷ് മീഡിയത്തിൽ ഉണ്ടായിരുന്ന മാത്യു ആണ് പറഞ്ഞത്. സെന്തിൽ നമ്മുടെ ടൗണിൽ തന്നെയുണ്ട്. ബേക്കർ ജംഗ്ഷന്റെ സമീപത്ത് ഉള്ള തുണിക്കട അവന്റേതാണ്. എല്ലാദിവസവും ടൗണിൽ വരുന്നുണ്ടെങ്കിലും.ഞാൻ അതിന്റെ പരിസരത്തേക്ക് അടുത്തിട്ടില്ല. കഞ്ഞിക്കുഴിയിൽ ഉള്ള തട്ടുകടയും അവന്റേതാണത്രേ. അടുത്ത ദിവസം തന്നെ അവനെ പോയി കാണാമെന്ന് വിചാരിച്ചു. എന്റെ ആഗ്രഹം ഒന്ന് പറയാം.

തട്ടുകടയോട് ചേർന്ന് ചെറിയൊരു കെട്ടിടമുണ്ട്.അവിടെയാണ് അവനിപ്പോൾ താമസം . വൈകിട്ട് തട്ടുകടയിലെ പരിപാടികൾ തുടങ്ങുന്നതുവരെ അവൻ അവിടെ ഉണ്ടാവും. അവൻ പതിനാലാം മൈലിൽ ഒരു വീട് പണിയുന്നുണ്ട് അതുകൊണ്ടാണ് തൽക്കാലം ഇവിടെ നിൽക്കുന്നത്. ഞാൻ അവിടെ ചെന്ന് അവനെ കണ്ടു. അവന് ആദ്യം എന്നെ പിടികിട്ടിയില്ല. പതിയെ പതിയെ മനസ്സിലായി.അവന്റെയും രൂപം നന്നായിട്ട് മാറിയിട്ടുണ്ട്. ചിലപ്പോൾ നഗരത്തിൽ ഞാൻ എന്നും കണ്ടിരുന്ന ഒരു മുഖം അവൻ ആയിരുന്നിരിക്കാം.

സ്കൂളിലെ വിശേഷങ്ങളൊക്കെ പങ്കുവെച്ചു. തിരൈമലർ കണ്ട് തമിഴ് പാട്ടുകൾ കാണാതെ പഠിച്ച് സെന്തിലിനും കൂട്ടുകാർക്കും ഒപ്പം ഇരുന്ന് പാടിയ ഓർമ്മകൾ ഒക്കെയായിരുന്നു അവന് പറയാനുണ്ടായിരുന്നത്. പതിയെ ഞാൻ വല്ലിയിലേക്ക് വന്നു.

അവളുടെ കല്യാണം കഴിഞ്ഞു. ഇപ്പോൾ കോയമ്പത്തൂരിൽ സ്ഥിരതാമസം ആണ്. അവൾ തുടർന്നും പഠിച്ചിരുന്നു. അവിടെ പോസ്റ്റ് ഓഫീസിലോ മറ്റോ ജോലിയുണ്ട്. ഒന്നു കാണണമെന്നുള്ള ആവശ്യം ഞാൻ അറിയിച്ചു. പോകാമെന്ന് സെന്തിൽ ഉറപ്പ് പറഞ്ഞു. പുട്ടാലു എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു ചങ്ങാതിയുടെ വണ്ടി എടുത്തു പോകാമെന്ന് അവൻ പറഞ്ഞു. പക്ഷേ അത് ഇത്തിരി റിസ്ക് ഉള്ള കേസാണ്. പോലീസ് കേസ് സ്ഥിരമായിട്ടുള്ള അവനിപ്പോൾ എന്ത് കേസ് ഉണ്ടാക്കണം എന്ന് അന്വേഷിച്ച് നടക്കുകയാണ്. സാരമില്ല റിസ്ക് എടുക്കാം നമ്മുടെ ചങ്ങാതി അല്ലേ.

എനിക്ക് നല്ലൊരു കാപ്പി തരാൻ കഴിയാത്തതിൽ അവന് വിഷമം ഉണ്ടായിരുന്നു. അവന്റെ ഭാര്യ ഇളവേണിയും അവിടെയുണ്ട്. പക്ഷേ അവരുടെ ഫാമിലിയായിട്ട് ഒരു വലിയ യാത്ര കഴിഞ്ഞു വന്നിരിക്കുകയാണ്. ഒരു പനിക്കോളു കൊണ്ട് അവര് കിടക്കുകയായിരുന്നു. പനിച്ച് മൂടിപ്പുതച്ച്‌ ഇരിക്കുകയായിരുന്നെങ്കിലും ഞാൻ ഇറങ്ങാൻ നേരത്ത് യാത്ര പറയാൻ അവരും വന്നു. സെന്തിലിനെ ഞാൻ ഒരിക്കൽ കൂടി ഓർമിപ്പിച്ചു.

നമുക്ക് ഓണത്തിന്റെ അവധിക്ക്.. കോയമ്പത്തൂർക്ക് പോയാലോ..

അവൻ ഒന്ന് പരുങ്ങിയെങ്കിലും പോകാം എന്ന് തലയാട്ടി..

അവന്റെ ഭാര്യയുടെ മുഖത്ത് ഒരു ഇഷ്ടക്കേട് ഞാൻ കണ്ടു. വല്ല വെള്ളമടി പരിപാടിയും ആയിരിക്കുമെന്ന് അവർ കരുതിക്കാണും.

പിന്നെ ഞാൻ നിന്നില്ല ഇറങ്ങി നടന്നു. വിളിക്കാം എന്ന് അവൻ ആംഗ്യം കാണിച്ചു.

ഇളവേണി സെന്തിലിന്റെ തോളിൽ തൊട്ട് വിളിച്ചു.. എന്നിട്ട് ചോദിച്ചു.

” എന്നാങ്ക.. യാര് അവര് ”

” നീ ഓർക്കുന്നില്ലായിരിക്കും, അവൻ നിന്റെ ക്ലാസ്മേറ്റ് ആയിരുന്നു..”

ഓർക്കുന്നില്ലെന്ന് തലയാട്ടി ഇളവേണി അകത്തേക്ക് പോയപ്പോൾ, അവളുടെ ശരീരത്തിൽ നിന്നും പുതപ്പ് അകന്നു..

ഇളവേണിയുടെ കയ്യിൽ പച്ച കുത്തിയിരുന്ന സിദ്ധിവിനായക രൂപത്തിലേക്ക് സെന്തിൽ വെറുതെ ഒരു നിമിഷം നോക്കി.

ശ്രീനാഥ് സദാനന്ദൻ :- എം ജി യൂണിവേഴ്‌സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA, M Phil ബിരുദങ്ങൾ നേടി. കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിലെ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്. ഇപ്പോൾ ഗ്രന്ഥപ്പുര വെബ്സൈറ്റിന്റെ ഡിജിറ്റൈസേഷന്റെ ഭാഗമായി പ്രവർത്തിക്കുന്നു.

ശുഭ

എൻ പ്രണയം ഉന്മാദമായ്
നിൻ ചൊടികൾ തഴുകുന്നേരം .
മൊഴികൾ സ്വരസാന്ദ്രമായ്
നിൻ വിരൽ തലോടിടുമ്പോൾ .

നീയെൻറെ നിശ്വാസമല്ലേ
പ്രാണന്റെ പറുദീസയല്ലേ
മലരായ് മിഴികൂമ്പി നിൽക്കാം
സൂര്യനായ് ചുംബിച്ചുണർത്തു .

എന്നുയിരിൽ നീമാത്രമല്ലോ
മിഴികളിൽ നിൻചിത്രമല്ലോ
നിൻ പദസ്വനം ഇന്നെൻ
പ്രാണന്റെ തംബുരുവല്ലേ.

ഈ തിരുവോണം പുലരിയിൽ നാം
പൂത്തുമ്പികളായി പറന്നുയരാം.
തേനലഞ്ഞു പറന്നിടാം.
ഉത്രാടപ്പൂക്കൾ നുകർന്നിടാം.

ശുഭ: കേരള ഹൈക്കോടതിയിൽ IT സെക്ഷനിൽ Software Technical Lead ആയി വർക്ക് ചെയ്യുന്നു. വായിക്കാൻ ഏറെ ഇഷ്ടം വയലാർ കവിതകൾ. പ്രണയരാവ്, മഴ എന്നി രണ്ടു കവിതകൾ മലയാളംയുക്കെ യിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. വരികൾ എഴുതുന്നതിനൊപ്പം അതിന് ഈണം കൊടുത്ത് പാടി നോക്കുന്നത് അതിലേറെ ഇഷ്ടപ്പെടുന്നു. എഴുത്തിൻ്റെ പ്രധാന ഇടം സാമൂഹ്യ മാധ്യങ്ങൾ തന്നെ .
മറ്റു രചനകൾ
കവിതകൾ – ഒറ്റ മന്ദാരം, ഇനി എത്രനാൾ ,ഓർമ്മ ,നീകാത്തിരുന്നാൽ,തിരികെ വരുമോ ? .
ചെറുകഥകൾ – അന്ന് പെയ്ത അതേ മഴ, കശാപ്പിൻ്റെ അന്ത്യം, കണ്ണിൽ നിന്നും കണ്ണിലേക്ക്, അമ്മക്കിളി,നിറക്കൂട്ട്

ഭർത്താവ് – അജേഷ്
മകൾ – നിഹാരാ

രാജൻ എൻ കെ

ലോട്ടറി അടിച്ചവിവരം ഏജന്റുവിളിച്ചു പറയുമ്പോൾ അയാൾ ഓഫിസിലുണ്ടായിരുന്നു.വിശ്വാസം വരാതെ ഒന്നു ഞെട്ടിയെങ്കിലും സമനില വീണ്ടെടുത്തപ്പോൾ ഉണ്ടായ സന്തോഷത്തെ കീഴ്പ്പെടുത്തിക്കൊണ്ട് ഒരു സന്ദേഹം മനസ്സിൽ നിറഞ്ഞു. അതിനു കാരണമുണ്ട് ഒരുദുർബ്ബല മനസ്സാണ് അയാൾക്ക്‌. അമിത സന്തോഷം പോലും അയാൾക്ക്‌ താങ്ങാനാവില്ല. കോടീശ്വരൻ ആത്മഹത്യ ചെയ്യുന്നതും ഇന്നൊരു വാർത്തയല്ലല്ലോ. സത്യത്തിൽ അയാൾ ലോട്ടറി അടിക്കാൻ വേണ്ടിയിട്ടാണോ ടിക്കറ്റെടുത്തിരുന്നത് ? ആദ്യം അങ്ങനെയായിരുന്നെങ്കിലും പിന്നീടത് എപ്പോഴോ അയാളെ അടയാളപ്പെടുത്തുന്ന സ്വഭാവമായി മാറുകയായിരുന്നില്ലേ ?

അയാൾ വെരുകിനെപ്പോലെ ഓഫീസിനുള്ളിലൂടെ തലങ്ങും വിലങ്ങും രണ്ടുമൂന്നുവട്ടം നടന്നു . പെട്ടന്ന് ആരോടും ഒന്നുംപറയാതെ പുറത്തിറങ്ങി.താഴെ റോഡിലൂടെ കടന്നുപോയ ലോട്ടറിയുടെ അനൗൺസ്മെന്റ് വാഹനം അബദ്ധത്തിൽ അയാളെ ചെറുതായി തട്ടിവീഴ്ത്തി. പെട്ടന്ന് ഡൈവർ ചാടിയിറങ്ങി അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു. ഒന്നും പറ്റിയില്ല ഒരു പോറൽ പോലും . കാറിലെ അനൗൺസ്മെന്റ് അപ്പോഴും കേൾക്കുന്നുണ്ടായിരുന്നു. നാളെയാണ് നാളെയാണ് നറുക്കെടുപ്പ്. ഒരുപക്ഷെ നാളത്തെ കോടീശ്വരൻ നിങ്ങളയിക്കാം… അജ്ഞാതനായ കോടീശ്വരനെ വഴിയിലുപേക്ഷിച്ച് വാഹനം പിന്നെയും മുന്നോട്ട് പോയി.

താലൂക്ക് ഓഫിസിലെ തൂപ്പുകാരനാണ് അയാൾ. തുച്ഛമായ ശമ്പളം കൊണ്ട് രണ്ടറ്റവും ഒരിക്കലും കൂട്ടിമുട്ടാറില്ലെങ്കിലും ലോട്ടറി എടുക്കുന്നത് അയാൾക്ക് പല്ല് തേയ്ക്കുന്നത് പോലെ ഒരു നിത്യവൃത്തിയാണ്. അത് വേണ്ടന്നു വയ്ക്കാൻ പറ്റുമോ?
അതുപോലെ അസംബന്ധമാണ് അങ്ങനെയൊരു ചോദ്യവും.

കഴിഞ്ഞആഴ്ച അയാളിലെ ലോട്ടറി ഭ്രമക്കാരനെ പരീക്ഷിച്ച ഒരു സംഭവമുണ്ടായി.ഭ്രമിച്ചു പോയവനാണ് പിന്നെ ഭ്രാന്തനാകുന്നത്. ലോട്ടറി അടിക്കുന്ന നമ്പറുകൾ തിരഞ്ഞെടുക്കാനുള്ള വിദ്യകൾ എന്ന ബോർഡും വച്ചിരിക്കുന്ന ഒരു ന്യൂമറോളജിക്കാരന്റ കട കണ്ട് ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ചു.
അയാൾ ചില കണക്കുകൾ പറഞ്ഞു കൊടുത്തു. കഥാ നായകൻ
പോക്കറ്റിൽ തപ്പി നോക്കി. വണ്ടിക്കൂലിയെ ഉള്ളു. മടിച്ചില്ല നേരെ വിദ്യാധരന്റെ കടയിൽ പോയി ടിക്കറ്റെടുത്തു.പുറത്തേക്കിറങ്ങിയപ്പോൾ കഷ്ടകാലമെന്നെ പറയേണ്ടു. വള്ളിച്ചെരുപ്പിന്റെ വാറു പൊട്ടിപ്പോയി.നാലുകിലോമീറ്റർ നടക്കാനുള്ളതാണ്. എന്തു ചെയ്യും?
ടിക്കറ്റ് തിരികെ കൊടുത്തു കാശ് വാങ്ങിയാൽ ഒന്നുകിൽ ബസ്സിന് പോകാം
അല്ലെങ്കിൽ ചെരുപ്പിട്ട് നടക്കാം.

ഒന്നിനും അയാളെ പ്രലോഭി പ്പിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം അയാൾ ചെരുപ്പ് രണ്ടും ബാഗിലേക്ക് തിരുകി നടക്കാൻ തുടങ്ങി.

ടെംപിൾ കോർണറിലേ വിദ്യാധരന്റെ ലോട്ടറിക്കടയിൽ നിന്നും നമ്മുടെ കഥാനായകൻ ടിക്കെറ്റ് എടുക്കാൻ തുടങ്ങിയിട്ട് മുപ്പത് വർഷമെങ്കിലും ആയിരിക്കാണും.നറുക്കെടുക്കുന്ന ദിവസവും സമയവും ഓർത്തുവക്കാറില്ല. അങ്ങനെയുള്ള ടെൻഷൻ അടിപ്പിക്കുന്ന വിചാരങ്ങളൊന്നും അയാൾക്കില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ വിദ്യാധരൻ വിളിക്കും.

വീട്ടിലെ ഇല്ലായ്മകളുടെയും വല്ലായ്‌മകളുടെയും സമ്മർദ്ദം ഏറെയുണ്ട്.എല്ലാം നിശബ്ദമായി സഹിക്കുകയാണ് ഭാര്യ.ഒരിക്കൽ അയാൾ ഭ്രാന്തനെപ്പോലെ അവളുടെ നേരേ ചീറിയടുത്തു. മറ്റെന്തുംനീ പറഞ്ഞോ? ലോട്ടറിയെപ്പറ്റി ഒരക്ഷരം മിണ്ടരുത്.
കത്തുന്ന കണ്ണുകളോടെ അയാൾ അവളെ ഭയപ്പെടുത്തി.
ലോട്ടറിയെ ഞാൻ സ്നേഹിക്കുന്നു. എന്റെ ഹൃദയം പോലെ. പിന്നെ ഒരു നിഴലു പോലെ അവൾ അയാളെ അനുസരിച്ചു.

സ്വപ്നം കാണാൻ ഒരു ലോട്ടറി വേണം. അയാൾ എത്തിപ്പെട്ട പ്രത്യേക മാനസികാവസ്ഥയാണത്.
പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അയാളിലെ ഭാഗ്യാന്വേഷി നിരാശപ്പെട്ടില്ല. ചെറിയ ചെറിയ സമ്മാനങ്ങൾ പലവട്ടം അയാളെ തേടിവന്നിട്ടുണ്ട്.അതു കൊടുത്തു മുഴുവൻ തുകയ്ക്കും വീണ്ടും ടിക്കറ്റെടുത്തു.

കേരള ഭാഗ്യക്കുറിയുടെ ഓണം ബമ്പർ പതിനഞ്ചുകോടിയുടെ ഒന്നാം സമ്മാനം ഇത്തവണ അയാൾക്കാണ്. ഇപ്പോൾ അറിഞ്ഞു കേട്ട് പത്രക്കാരും ചാനലുകാരും വരും. അവർക്ക് പിടികൊടുക്കാതെ രക്ഷപ്പെടണം ആൾക്കൂട്ടത്തിന്റെ നടുവിൽ വിചാരണ ചെയ്യപ്പെടും മുമ്പ്.
പരിചയക്കാർ കണ്ട് ചിരിച്ചപ്പോൾ അയാൾ ചിരിക്കാൻ മറന്നു.അയാൾക്കപ്പോൾ മുഖമില്ലായിരുന്നു മനസ്സ് മാത്രം. അവിടെ വിചാരങ്ങളുടെ പതിനെട്ടാം ഉൽസവത്തിന്റെ ആരവമായിരുന്നു.

ആദ്യം വന്ന വണ്ടിയിൽ കയറി. പിന്നിലേക്ക് നോക്കിയപ്പോൾ ഏജന്റിനെയും പിന്നിലിരുത്തി ഒരു പ്രസ്സ് ഫോട്ടോ ഗ്രാഫർ ബസ്സിനെ പിന്തുടരുന്നു. ഇറങ്ങേണ്ട സ്റ്റോപ്പിന് മൂൻപുള്ള സ്റ്റോപ്പിൽ ഇറങ്ങാൻ അയാൾ തീരുമാനിച്ചു.

ഈ ബസ്സെന്താ ഇഴയുന്നത്?
ദേഷ്യം ചുരുട്ടിപ്പിടിച്ച മുഷ്ടിക്കുള്ളിൽക്കിടന്നു ഞെരിഞ്ഞു. ഓടിക്കുന്ന ഡ്രൈവറെ കണ്ണ് പൊട്ടെ ചീത്തവിളിക്കാൻ തോന്നി.

ബസ്സിലാരോ ലോട്ടറി എന്ന് പറയുന്നത് കേട്ട് അയാൾ കാതുകൂർപ്പിച്ചു.
ആളെ കണ്ട് കിട്ടിയില്ലെന്നാ പറയുന്നത്. കേട്ട് നിന്ന മറ്റെയാൾ ചിരിച്ചു അയാളിപ്പോൾ എവിടെയെങ്കിലും ഒളിച്ചിരിക്കുകയായിരിക്കും. കണ്ടുകിട്ടിയാൽ ആൾക്കാര് വിടുമോ കൊത്തികുടിക്കുകേലെ?

ഇറങ്ങേണ്ട കവലഎത്തി. ബസ്സിറങ്ങി പിന്നിലേക്ക് ഒന്നുകൂടി നോക്കി അവരെ കാണുന്നില്ല. പാടം മുറിച്ചു കടന്ന് തോട്ടു വക്കത്തുകൂടി കുറച്ചു നടന്നാൽ വീണ്ടും മെയിൻ റോഡിൽ കയറാം.അതിനാണ് ഈ കുറുക്കുവഴി. പടിഞ്ഞാറോട്ട് നടന്നപ്പോൾ സൂര്യൻ കണ്ണിൽ പൂത്തിരി കത്തിക്കുകയാണ് വരമ്പും കണ്ടവും തിരിച്ചറിയാൻ പറ്റുന്നില്ല.
വഴുക്കലിൽ രണ്ടുമൂന്നുവട്ടം കാല്തെന്നി.

മൊബൈലിൽ നിരന്തരം ബെല്ലടിക്കുന്നു.ഇതിനകം ഒരുപത്ത്‌ കോളെങ്കിലും അയാൾ കട്ട് ചെയ്തു. വെറുതെ ഒന്നു പിന്തിരിഞ്ഞു നോക്കി.ഓട്ടം വെറുതെയാണ്. എങ്കിലുംതോന്നുകയാണ് വെറുതെ ഓടാൻ.
.
അയാളുടെ സഞ്ചാരപതത്തിന് സമാന്തരമായി പ്രസ്സ് ഫോട്ടോഗ്രാഫറുടെ സ്കൂട്ടറും പാഞ്ഞുവരുന്നുണ്ട്. അയാൾ അവർക്ക് മുന്നേ പാടം മുറിച്ചു റോഡിലെത്തി. ഇനി വലത്തോട്ട് ഒരു വളവ് തിരിഞ്ഞാൽ വീടെത്തി.

പ്രസ്സ് ഫോട്ടോഗ്രാഫ്രും ഏജന്റും അയാളുടെ വീട് കണ്ടുപിടിച്ചു.ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടാണ് ഫോട്ടോഗ്രാഫർക്ക്. ഷീറ്റ് മേഞ്ഞ തേക്കാത്ത ആ കൊച്ചു വീടും പരിസരവും കാമറ ഒപ്പിയെടുത്തു.
തുണി മാറാൻ സമയം കിട്ടാത്തതിൽ നാണിച്ചു കൂമ്പി അയാളുടെ ഭാര്യ അവരെ അകത്തേക്ക് ക്ഷണിച്ചു.

വിദ്യാധരൻ അകത്തേക്ക് കയറി പുറകെ പ്രസ്സ് ഫോട്ടോഗ്രാഫ്രറും.
അപ്പോഴാണ് അവർ വിസ്‌മയിപ്പിക്കുന്ന ആ കാഴ്ച കണ്ടത്.
അകത്ത് ബെഡ് പോലെ നിരത്തി അടുക്കിയിരിക്കുന്ന ലോട്ടറികൾക്ക് മുകളിൽ അയാൾ മലർന്നു കിടക്കുന്നു.കണ്ണടച്ച് കിടക്കുന്ന അയാളുടെ രൂപം പെട്ടന്ന് പ്രസ്സ് ഫോട്ടോഗ്രാഫറുടെ മനസ്സിൽ കുരിശുമരണത്തിന്റെ ഓർമ്മ പുതുക്കി. കയ്യുകൾ രണ്ടും വശങ്ങളിലേക്ക് നീട്ടവച്ച് കാലുകൾ ചേർത്ത് തല പാതിചരിച്ച ക്രിസ്തുവിന്റെ ക്രൂശിതരൂപം.ഝടുതിയിൽ ആ മനോഹര ദൃശ്യം പകർത്താൻ കാമറ കണ്ണുചിമ്മി.
തൊട്ടടുത്ത് അയാളുടെ ഫോൺ നിർത്താതെ ബെല്ലടിച്ചു കൊണ്ടിരുന്നേപ്പോൾ ഇടയ്ക്കൊന്നു കണ്ണു തുറന്നു. തൊട്ടു മുന്നിൽ വിദ്യാധരനെ കണ്ട് അയാൾ ചിരിച്ചു. സന്തതസഹചാരിയായ പട്ടി തൊട്ടടുത്ത് കാവലിരിപ്പുണ്ട്.നായ അവരെ രണ്ടുപേരെയും സംശയത്തോടെ നോക്കി ഒന്നു കുരച്ചു അപ്പോൾ അയാളവനെ ശാസിച്ചു.

ടിക്കറ്റ് നാളെ ബാങ്കിൽ കൊടുക്കാം. അയാൾ വിദ്യാധരനോട് പറഞ്ഞു.

ഫോട്ടോഗ്രാഫർക്ക് അറിയേണ്ടത് സൂക്ഷിച്ചു വച്ചിരിക്കുന്ന ഈ ടിക്കറ്റുകളെക്കുറിച്ചാണ്.
നോക്കു മിസ്റ്റർ ഈ ഒരോ ടിക്കറ്റും ലോട്ടറി അടിച്ചു കോടീശ്വരനായി മാറിയ സ്വപ്നങ്ങളിൽ ഞാനുറങ്ങിയ എന്റെ രാത്രികളാണ്. ഉറക്കം വരാത്തവന്റെ
സ്ലീപ്പിങ് പിൽസുകളാണ് ഈ ടിക്കറ്റുകൾ.

നാളെ മുതൽ തന്റെ ഉറക്കം നഷ്ടപ്പെടുകയാണ്. സ്വപ്നം യാഥാർഥ്യമായവന്റെ സന്തോഷം
മാഞ്ഞുപോകുമോ? ഇപ്പോൾ ഭയത്തിന്റ ഭ്രാന്താണ് അയാളിൽ ആവേശിച്ചിരിക്കുന്നത്. നോട്ടുകെട്ടുകൾക്ക് മുകളിലല്ല ലോട്ടറി ടിക്കറ്റുകൾക്ക് മുകളിലായിരുന്നു തന്റെ സന്തോഷവും സമാധാനവും.

അന്ന് ഉറങ്ങാൻ കിടന്നപ്പോൾ അയാളുടെ മനസ്സിൽ നാളെ വരാനിരിക്കുന്ന സഹായാഭ്യർത്ഥനക്കാരുടെയും ഭീഷണി മുഴക്കുന്നവരുടെയും അവ്യക്തമായ കുറെ മുഖങ്ങളായിരുന്നു. ഉറങ്ങാൻ കഴിയാതെ അയാൾ ഇടയ്ക്കിടെ ഞെട്ടിയുണർന്നു.
അയാളുടെ പ്രിയപ്പെട്ട കൈസർ പുറത്ത് അസ്വസ്ഥജനകമായ ആ മനസ്സ് വായിച്ചെടുത്ത് മുരണ്ടു. നേരം വെളുത്തപ്പോൾ അവനെന്തോ തീരുമാനിച്ചുറച്ച്
മുൻ വാതിലിനരുകിൽ കുത്തിയിരുന്നു.

രാജൻ എൻ കെ: – കോട്ടയം ജിലയിൽ മാഞ്ഞൂർ സ്വദേശി. റിട്ടയേർഡ് പോളിടെക്നിക് അധ്യാപകർ. ഭാര്യ സതികുമാരി റിട്ടയേർഡ് ടീച്ചർ. രണ്ട് പെൺമക്കൾ. ഇപ്പോൾ സൃഷ്ടിപഥം, സർഗ്ഗസൃഷ്ടി , ഭാഷാ മലയാളം സാഹിത്യവേദി , നല്ലെഴുത്ത് തുടങ്ങിയ എഫ്ബി സാഹിത്യ കൂട്ടായ്മകളിൽ കഥകളും കവിതകളുമെഴുതുന്നു. മേൽപ്പറഞ്ഞ ഗ്രൂപ്പുകളിൽ നിന്നും നിരവധി തവണ മികച്ച എഴുത്തുകാർക്കുള്ള ആദരം കിട്ടിയിട്ടുണ്ട്. കൂടാതെ രണ്ട് പുസ്തകങ്ങളിൽ ഭാഗഭാക്കായിട്ടുണ്ട്. പല പൂക്കൾ ഒരു പൂക്കളം .നവതൂലിക പുറത്തിറക്കിയ ഓണക്കവിതാ സമാഹാരത്തിലും മയൂഖം കലാസാഹിത്യവേദി പുറത്തിറക്കിയ കാറ്റാടിക്കാവിലെ തെയ്യം എന്ന കഥാ സമാഹാരത്തിലും . ഇപ്പോൾ തപസ്യ കലാ സാഹിത്യ വേദി മാഞ്ഞൂർ യൂണിറ്റിന്റെ പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു.

ശ്രീകുമാരി അശോകൻ

ഓണം മങ്ങിയൊരോർമയായ്‌ തീരുന്നു
ഓരോ മനസ്സീന്നും മാഞ്ഞുപോകുന്നു
ഒരു നല്ല ചിത്രം വരച്ചപോലെന്നുള്ളിൽ
ഓണനിലാവിന്നൊഴുകിടുമ്പോൾ
പാണന്റെ നന്തുണി പാടുന്നൊരീണത്തിൽ
പാടിപ്പതിഞ്ഞ മറ്റൊരീണമായ്‌ ഞാൻ
പാർവണ ചന്ദ്രിക ചാറണിഞ്ഞെത്തുന്ന
പാതിരാ പൂവുകൾ കൺ ചിമ്മിയോ
മലയജ പവനെന്റെ മൃദുഗാന പല്ലവി
മൗനാനുരാഗത്തിൻ നിമന്ത്രണമായ്‌
മനതാരിലായിരം നറുസ്വപ്ന ജാലമായ്‌
മകരന്ദമായ് ഉള്ളിൽ അലിഞ്ഞീടവേ
ഒരുനവ്യസ്‌മൃതിയുടെ പരിലാളനങ്ങളിൽ
ഓണവും ശ്രാവണ ചന്ദ്രികയും മെല്ലെ
ഓർമ ചിമിഴിൽ മുനിഞ്ഞു കത്തും
ഓണത്തപ്പാ നീ അരികിലെത്തും
പൂക്കളം കാണുവാൻ നീ ഓടിയെത്തും
പൂവേ പൊലി പാടി ഞാനുമെത്തും
പരിമൃദു പവനെന്റെ അധിധന്യമായൊരു
പരിരംഭണത്തിൽ ഞാൻ അലിഞ്ഞു ചേരും.
പുതിയൊരു പൊന്നോണപ്പുലരിതൻ ഗരിമയെ
പൂക്കളമിട്ടു ഞാൻ എതിരേറ്റിടും മെല്ലെ
പൂനിലാ വൊഴുകുന്ന ആവണി രാവിനെ
പുൽകിയുറങ്ങും ഞാൻ മോദമോടെ.

ശ്രീകുമാരി അശോകൻ:- കൊല്ലം ജില്ലയിലെ തൊടിയൂർ ഗ്രാമത്തിൽ താമസം. പാവുമ്പ ശ്രീനാരായണ പബ്ലിക് സ്കൂളിൽ മലയാളം അധ്യാപികയാണ്. നിരവധി കവിതകൾ ആനുകാലികങ്ങളിലും മാസികകളിലും വന്നിട്ടുണ്ട്.
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാവാലം നാരായണപ്പണിക്കർ അവാർഡ് (മികച്ച കവിത ), സമന്വയം സാംസ്കാരിക സമിതിയുടെ കാവ്യപ്രഭ പുരസ്കാരം, മലയാള കാവ്യസാഹിതിയുടെ മികച്ച കവിതയ്ക്കുള്ള പുരസ്‌ക്കാരം വാട്ടർ അതോറിറ്റിയുടെ മികച്ച കവിതയ്ക്കുള്ള തെളിനീർ 2022 അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.ആദ്യ കവിതാ സമാഹാരം:കാവ്യ കലികകൾ.
ഭർത്താവ് :തൊടിയൂർ അശോകൻ (ഭാഗവത യജ്ഞാചാര്യൻ ).
മക്കൾ :അമൽ k. അശോക്, അതുൽ. K. അശോക്.
മൊബൈൽ : 9961265314

വര : അനുജ സജീവ്

സതീഷ് തപസ്യ

ഒന്ന്:
കുന്നിറങ്ങി മഴവന്നു.
മോസാർട്ടിന്റെ സംഗീതംപോലെ.
സന്ധ്യാനേരത്തെ പ്രാർത്ഥനയിൽ മുഴുകിയിരുന്ന ഇലകൾ മെല്ലെ മിഴികൾ തുറന്നു.
കാറ്റിൽ അടർന്നുവീണ പഴുത്തിലകൾ മഴവെള്ളത്തിനു മീതെ തോണികളായി.
ഇടിമിന്നലുകൾ പ്രണയമില്ലാത്തവരുടെ ഭാഷയിൽ സംസാരിച്ചു.
ചില്ലുപാളികളില്ലാത്ത ജാലകപ്പഴുതിലൂടെ കാറ്റ് മഴയെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
ഞാൻ ഇതൊന്നുമറിയാതെ നിന്നെ വരച്ചുകൊണ്ടേയിരുന്നു
ആകാശത്തു നിന്നും ചീന്തിയെടുത്ത മേഘപാളിയിൽ
വാൻഗോഗിന്റെ ഉന്മാദം നിറഞ്ഞ മഞ്ഞകൊണ്ട്.

രണ്ട്:
ആകാശവിതാനത്തിൽ മിന്നിനിറയുന്ന നക്ഷത്രങ്ങളെന്ന പോലെ ഭൂമിയെ മിന്നാമിനുങ്ങുകൾ അലങ്കരിച്ചു.
മരങ്ങൾ നിലാവിന്റെ വെള്ളിയണിഞ്ഞ് രാത്രിയുടെ സുന്ദരികളായി.
പൊഴിഞ്ഞുവീണ ഹിമബിന്ദുക്കൾ പുൽത്തലപ്പുകളിൽ ധ്യാനനിരതരായി.
അങ്ങുദൂരെ ഏതോ മരക്കൊമ്പിലിരുന്ന് ഒരു രാപ്പക്ഷി പാടി ആ സ്വരലയ സ്പർശത്താൽ മുല്ലമൊട്ടുകൾ വിടർന്നു.
കാറ്റ് അതിന്റെ കൈക്കുമ്പിളിൽ കോരിനിറച്ച മുല്ലപ്പൂവിന്റെ സുഗന്ധവുമായി യാത്ര തുടർന്നു.
ജലാശയങ്ങൾ ആ സുഗന്ധം ശ്വസിച്ച് ഓളം വരച്ചു.
എന്റെ പ്രിയപ്പെട്ട കൂട്ടുകാരി
ജന്മജന്മാന്തരങ്ങളിലെ എന്റെ നിത്യവസന്ത ദേവതേ ഈ വിസ്മയ സുന്ദര മുഹൂർത്തത്തിൽ ഞാൻ നിന്റെ മൗനത്തിന്റെ നാദം കേൾക്കുന്നു.
അതെന്നെ നിത്യപ്രണയത്തിന്റെ സൂഫിസംഗീതം നിറഞ്ഞ ഘോഷയാത്രയിലേക്ക് കൂട്ടികൊണ്ട് പോകുന്നു.

മൂന്ന്:
നിന്റെ മടിയിൽ കവിൾചേർത്തു കിടക്കവെ
ഞാൻ ചെന്നെത്തുന്നു ബോധിച്ചുവട്ടിൽ
ആ നേരം ഗയയിൽ നിന്നൊരു നദി താഴേക്കൊഴുകി എന്നെ തൊടുന്നു
പൊടുന്നനെ ഭൂമിയാകെ പൂക്കൾ കൊണ്ട് നിറഞ്ഞു
പേരറിയാത്ത പലവർണ്ണ തൂവലുകളുള്ള പക്ഷികൾ കൂട്ടത്തോടെ പാട്ടുപാടി.
ഞാൻ സ്വപ്നത്തിൽ നിന്നും ഉണർന്നു
എനിക്ക് മുന്നിൽ പ്രശാന്ത നിർമ്മലമായ ഒരു പുലരി.

നാല്:
കിളികളുടെ പാട്ടിൽ നിന്നും
അടർത്തിയെടുത്ത വരികൾ കൊണ്ട്
പൂവുകളുടെ ദളങ്ങളിൽ
ഞാൻ നിന്നെ കുറിച്ചൊരു കവിതയെഴുതി
പുലരിയിൽ തേൻനുകരാൻ വന്ന ശലഭങ്ങൾ അതു വായിച്ചിട്ടു പറഞ്ഞു
“കവിതയ്ക്കും തേനിനും ഒരേ മധുരം”.▪️

സതീഷ് തപസ്യ :- റ്റി കമലമ്മാളുടെ മകനായി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ ജനനം.
ആനുകാലികങ്ങളിൽ കഥ, കവിത, ബാലസാഹിത്യം എന്നിവ എഴുതുന്നു.
കൃതികൾ – മഞ്ഞു പൊഴിയുമ്പോൾ, അതിരുകളിലൂടെ കുഞ്ഞുങ്ങൾ നടക്കുമ്പോൾ .(കവിതാ സമാഹാരങ്ങൾ) മരിച്ചവർ മരങ്ങൾക്ക് ഹരിതമാകുന്നു.(മിനിക്കഥാ സമാഹാരം) തൊട്ടാവാടി (ബാല കവിതാ സമാഹാരം) മുക്കുറ്റിപ്പൂവ് ബാല കവിതകളുടെ പുസ്തകം അച്ചടിയിൽ (പ്രസാധനം പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ് )

പുരസ്ക്കാരങ്ങൾ: ഒ വി വിജയൻ സ്മാരക കഥാ പുരസ്ക്കാരം, ജയലക്ഷ്മി സാഹിത്യ പുരസ്ക്കാരം, പൊൻകുന്നം ജനകീയ വയനശാലദശ വാർഷിക പുരസ്ക്കാരം, ഗ്രന്ഥപ്പുര കവിതാ പുരസ്ക്കാരം, പരസ്പരം മാസിക സാഹിത്യ പുരസ്ക്കാരം, പ്രദീപ് മീനടത്തുശേരി കവിതാ പുരസ്കാരം, കോനാട് വേലായുധൻ നായർ ബാലസാഹിത്യ പുരസ്ക്കാരം, ഇൻഡിവുഡ് ഭാഷാ സാഹിത്യ പ്രത്യേക പുരസ്ക്കാരം എന്നീ അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. 1990 ആഗസ്റ്റ് മാസം 6 ന് ഉണ്ടായ ഒരപകടത്തെ തുടർന്ന് നട്ടെല്ല് തകർന്ന് ശയ്യാവലംബിയായി.

ഒ . സി . രാജു 

കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര ഗ്രാമങ്ങളില്‍ ഒന്നായ മണിമലയിലെ മുക്കട എന്ന പ്രദേശത്തുനിന്നുമാണ് എന്റെ തുടക്കം. ജനിച്ചത് ആറുകിലോമീറ്റര്‍ തെക്കുള്ള പഴയിടം എന്ന സ്ഥലത്തായിരുന്നുവെങ്കിലും ഏഴുവയസ്സുള്ളപ്പോള്‍ മുക്കടയിലേക്ക് ജീവിതം പറിച്ചു നടപ്പെടുകയായിരുന്നു. പഴയിടത്ത് മണിമലയാറിന്റെ തീരത്ത് പാലത്തിനോട് ചേര്‍ന്നുള്ള ഒരു വീട്ടിലായിരുന്നു ഞാന്‍ പിറന്നുവീണത്. ഓലമേഞ്ഞ, പലക മറകളുള്ള വീട്. മുറ്റത്തു വളര്‍ന്ന തെങ്ങുകള്‍ പുഴയിലേക്ക് കുലച്ച വില്ലുപോലെ. വീടിന് മുകളില്‍ മോര്‍ണിംഗ് സ്റ്റാറും കവലയ്ക്കനും ആനവണ്ടിയുമൊക്കെ സര്‍വ്വീസു നടത്തുന്ന പൊന്‍കുന്നം മണിമല റോഡ്. അവിടെനിന്നും താഴേയ്ക്ക് തിരിഞ്ഞ് പഴയിടം പാലത്തിലൂടെ വളഞ്ഞ് അക്കരെ, കയറ്റത്തേയ്ക്കു നീളുന്ന മുക്കട എരുമേലി റോഡ്.

കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ക്കെല്ലാം ആകാശത്തിന്റെ നീല നിറമായിരുന്നു. നീലയിലേക്ക് അല്പം പച്ച കൂടി കലര്‍ത്തിയാല്‍ മണിമലയാറിന്റെ നിറവുമായി, കോരിയെടുത്താല്‍ സ്ഫടിക തുല്ല്യവും. ഉയരം കുറഞ്ഞ, പുഴയിലേയ്ക്ക് ഇറങ്ങിനില്‍ക്കുന്ന പഴയിടം പാലത്തിന്റെ കൈവരിയില്‍ ചേര്‍ന്നുനിന്ന് ആഴത്തിലേയ്ക്ക് നോക്കിയാല്‍ പരല്‍മീന്‍ പറ്റങ്ങള്‍ മിന്നുന്നതു കാണാം. കൊള്ളിയാന്‍ പോലെ ഒരു ക്ഷണനേരം മാത്രമാകും ആ കാഴ്ച്ച. പിന്നെയും നിന്നാല്‍ ഒഴുക്കിനൊത്ത് നീണ്ടുവളരുന്ന പായല്‍ പറ്റങ്ങള്‍ക്കിടയില്‍ ഊളിയിട്ടുപോകുന്ന ഓറഞ്ചും കറുപ്പും മഞ്ഞയുമൊക്കെ കലര്‍ന്ന ചേറുമീനുകളെ കാണാം. പാറക്കൂട്ടങ്ങളില്‍ മുട്ടിയുരുമ്മുന്ന കല്ലേമുട്ടികളെയും.

കുട്ടിക്കാലത്ത് പലപ്പോഴും ഒപ്പമുണ്ടാകാറുള്ളത് ഒരു കളിക്കൂട്ടുകാരിയായിരുന്നു. സഹപാഠിയുമായിരുന്നു അവള്‍. കാപ്പി പൂക്കു മ്പോഴൊക്കെ അവള്‍ ഓര്‍മ്മകളുടെ സുഗന്ധമാകും. കുന്നിറങ്ങി വന്നപ്പോഴൊക്കെ അവള്‍ ആ മണവും കൊണ്ടുവന്നിരുന്നു. ഡിസംബറിലെ കുളിരുള്ള പ്രഭാതങ്ങളില്‍ ഇലച്ചാര്‍ത്തുകളില്‍ കാപ്പിപൂക്കള്‍ മഞ്ഞിന്‍ തൂവലുകള്‍ വിടര്‍ത്തും. ഞാറാഴ്ചകളില്‍ ഈ പൂക്കള്‍ പള്ളിയില്‍ പോകുന്ന സ്ത്രീകളുടെ ഓര്‍മ്മകളും കൊണ്ടുവരും. വെള്ള വസ്ത്രധാരികളായ ആ പെണ്ണുങ്ങള്‍ക്കും ഈ പൂക്കള്‍ക്കും ഒരേനിറം. പ്രഭാതങ്ങളില്‍ മണിമലയാറിന് കുറുകെയുള്ള പാലത്തിലൂടെ കുന്നിന്‍ മുകളിലുള്ള പള്ളിയിലേയ്ക്ക് അവര്‍ നടന്നുപോകും. ദൂരെ മലമുകളില്‍ മണിമുഴങ്ങുമ്പോള്‍ അവര്‍ നടത്തത്തിന്റെ വേഗത കൂടുകയും ചെയ്യും.

ആറ്റുവഞ്ചി പൂത്തുനില്‍ക്കുന്ന തീരത്തുകൂടി ഞങ്ങള്‍ നടക്കുകയായിരുന്നു. അന്നും ഒരു ഞായറാഴ്ച്ചയായിരുന്നു. പാലത്തില്‍ വെള്ളസാരിയുടുത്ത സ്ത്രീകള്‍ നടന്നുപൊയ്‌ക്കൊണ്ടിരുന്നു. ഞങ്ങളെ ഇറച്ചി വാങ്ങുവാനായി വീട്ടില്‍ നിന്നും പറഞ്ഞുവിട്ടതായിരുന്നു. പുഴയ്ക്കക്കരെ പോത്തിനെ കശാപ്പുചെയ്യുന്ന ഒരു സ്ഥലമുണ്ട്. അവിടെ ചെന്നു വാങ്ങണം. കടുംപച്ച നിറമുള്ള വള്ളിപ്പടലുകള്‍ പടര്‍ന്നുകിടക്കുന്ന റബര്‍തോട്ടം കടന്നു പിന്നെയും കുറേദൂരം നടക്കണം. തോട്ടത്തിനു തണുപ്പു നല്‍കുവാന്‍ നട്ടുപിടിപ്പിച്ചിരിക്കുന്ന പടലിന്റെ പപ്പടവട്ടമുള്ള ഇലകളില്‍ റബ്ബറിനു തുരിശടിക്കുമ്പോള്‍ വീഴുന്ന നീലയും വയലറ്റും നിറമുള്ള കണികകള്‍ പച്ചപ്പിനുമുകളില്‍ പ്രിന്റുചെയ്ത ഫോട്ടോഷോപ്പ് ഡിസൈന്‍ പോലെ. വഴിയിലൊക്കെ വെള്ളത്തിലേക്ക് ചാഞ്ഞുകിടക്കുന്ന കല്ലന്‍മുളകളുടെയും ഒട്ടലിന്റെയും കൂട്ടങ്ങള്‍ ഒരുപാട്. ചാരും മരുതും വെണ്‍തേക്കും പിന്നെ പേരറിയാത്ത അനേക മനേകം സസ്യജാലങ്ങള്‍ വേറെയും. വെള്ളത്തിലേക്ക് നോക്കിയാല്‍ വേരുകളില്‍ ചുറ്റിപിണയുന്ന പനയാരകന്മാരുള്‍പ്പടെ ചെറുതും വലുതുമായ മീന്‍പറ്റങ്ങളെയും കാണാം.

കാപ്പിയും കൊക്കോയും വളര്‍ന്നുനില്‍ക്കുന്ന ഒരു പുരയിടത്തിലാണ് കശാപ്പു നടക്കുന്നത്. ഹോളിവുഡ് ഫാന്റസി സിനിമകളിലെ കാഴ്ചകളെ ഓര്‍മ്മിപ്പിക്കുന്ന അന്തരീക്ഷം. കാപ്പിച്ചെടികളുടെ കുറ്റികള്‍ കണ്ടാല്‍ തന്നെ മറ്റൊരു ലോകത്തെത്തും. വര്‍ഷങ്ങള്‍ പഴക്കമുള്ള ആ ചെടികള്‍ വേനലിനെയും വെള്ളപ്പൊക്കത്തെയും പ്രതിരോധിച്ച് സ്വാഭാവികമായ എല്ലാ വളര്‍ച്ചയും നഷ്ടപ്പെട്ട് ആരുടെയോ ശാപവും പേറി ചുക്കിച്ചുളിഞ്ഞു ബാലമാസികകളിലെ ദുര്‍മന്ത്രവാദിനികളെപ്പോലെ!

ബീഡിപ്പുകയുടെ മണം കെട്ടിനില്‍ക്കുന്ന, കാറ്റുപോലും കടന്നു വരാത്ത കശാപ്പുസ്ഥലം അതീവ രഹസ്യമായ ആഭിചാരക്രിയ ചെയ്യുന്ന ഒരു ഇടം തന്നെ. കാപ്പിക്കഴകളില്‍ തൂക്കിയിട്ടിരിക്കുന്ന ഇറച്ചിത്തുണ്ടങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന കശാപ്പുകാരന്‍ പക്ഷെ ആ അന്തരീക്ഷത്തിന് ഒട്ടും ചേര്‍ച്ചയില്ലാത്ത ഒരു രൂപത്തില്‍ കരുണയോടെ ഞങ്ങളെ നോക്കി. അച്ചാച്ചന്‍ എന്ന് ഞാനും അനിയനും വിളിച്ചുശീലിച്ച എന്റെ അമ്മയുടെ അച്ഛന്റെ കൂടുകാരന്‍ കൂടിയായ ആ മനുഷ്യന്‍ അളവിലും കൂടുതല്‍ ഇറച്ചി തൂക്കിയെടുത്ത് വലിയ വട്ടയിലകളില്‍ പൊതിഞ്ഞ് സ്‌നേഹത്തോടെ തന്നു. അത് സഞ്ചിയിലാക്കി ഞങ്ങള്‍ തിരികെ നടന്നു.

വേനല്‍ക്കാലമായിരുന്നതുകൊണ്ട് മടക്കയാത്ര പുഴയിലെ പഞ്ചാര മണലിലൂടെയായിരുന്നു. നടന്നുനടന്ന് ഒരു പാറക്കൂട്ടത്തിനടുത്തെത്തിയപ്പോള്‍ അവള്‍ ആറ്റുവഞ്ചിയുടെ തണലിലേയ്ക്ക് ഒതുങ്ങിനിന്ന് കൈവിരലിലെ ചുവപ്പുനിറമുള്ള പ്ലാസ്റ്റിക് മോതിരം ഊരിയെടുത്തു. എന്തിനാണ് മോതിരം ഊരുന്നതെന്ന് മനസ്സിലാകാതെ നിന്ന എന്റെ കൈവിരലിലേക്ക് അവള്‍ ആ മോതിരം ഇട്ടു. മോതിരത്തിനുള്ളില്‍ വേളാങ്കണ്ണി മാതാവ് ഒരു അര്‍ദ്ധചന്ദ്രക്കലയോടൊപ്പം പുഞ്ചിരിച്ചു. മോതിരം ഇട്ടത്തിന്റെ കാരണം ഞാന്‍ ചോദിച്ചില്ല, അവള്‍ പറഞ്ഞുമില്ല. വെള്ളത്തിലൂടെ ആറ്റുവഞ്ചി പൂക്കള്‍ ഒഴുകിക്കൊണ്ടിരുന്നു.

മണിമലയാറ്റിലൂടെ പിന്നെയും ഒരുപാട് ജലമൊഴുകി…
ചിലപ്പോള്‍ കരകവിഞ്ഞും കലങ്ങിമറിഞ്ഞും,
അങ്ങനെയങ്ങനെ…

ഇപ്പോള്‍ നാലുപതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. പിന്നീട് ആ കൂട്ടുകാരിയെ കണ്ടിട്ടില്ല, ആറ്റുവഞ്ചി പൂക്കള്‍ ഒഴുകുന്ന വെള്ളത്തില്‍, പുഴയാഴങ്ങളില്‍ എല്ലാ പ്രണയങ്ങളും നഷ്ടപ്പെട്ടുപോകുന്നു.

(ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്ന ‘ഓർമ്മയുടെ ലിറ്റ്മസ് കാലാസുകൾ’ എന്ന പുസ്തകത്തിന്റെ ആദ്യ അദ്ധ്യായം)

ഒ.സി. രാജു : കോട്ടയം ജില്ലയില്‍ മണിമലയില്‍ 1972 ഏപ്രില്‍ 18-ന് ജനനം. പത്രപ്രവര്‍ത്തനം, കാര്‍ട്ടൂണ്‍, ബാലസാഹിത്യം, തിരക്കഥ തുടങ്ങിയ വിവിധ മേഖലകളില്‍ ഇടപെട്ടു. രാഷ്ട്രദീപിക ദിനപ്പത്രത്തില്‍ ദീര്‍ഘകാലം ആര്‍ട്ടിസ്റ്റായും കോളമിസ്റ്റായും ടോംസ് കോമിക്‌സില്‍ കാര്‍ട്ടൂണിസ്റ്റും കാലിഗ്രഫി ആര്‍ട്ടിസ്റ്റുമായും പ്രവര്‍ത്തിച്ചു. കാടുകപ്പ്, കുട്ടുവിന്റെ വികൃതികള്‍ എന്നീ ബാലനോവലുകള്‍ കുട്ടികളുടെ ദീപികയിലും മുത്തശ്ശിയിലുമായി പ്രസിദ്ധീകരിച്ചു. നിരവധി ടെലിവിഷന്‍ പരമ്പരകള്‍ക്ക് തിരക്കഥകള്‍ തയാറാക്കിയിട്ടുണ്ട്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവല്‍ – ഷാജി പറഞ്ഞ കഥ. കൂടാതെ കഥ 2022 എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി പുറത്തിക്കിയ സമാഹാരങ്ങളുടെ എഡിറ്റര്‍ കൂടിയാണ്. ഇപ്പോള്‍ നാട്ടകത്ത് താമസം. ഭാര്യ ശോഭന, മകള്‍ ചാരുത.

വിലാസം:
ഒട്ടയ്ക്കല്‍ വീട്, പള്ളം പി.ഒ., പന്നിമറ്റം, കോട്ടയം- 686007
ഇ- മെയില്‍:
[email protected]

ജോസ് ജെ വെടികാട്ട്

ഇപ്പോൾ ഈ കെട്ടിടത്തിന് നിന്ന്
നോക്കിയാൽ ആ കുന്നുകൾ കാണാം. ഈ
കെട്ടിടത്തിന്റെ മുകളിലത്തെ ഒരു
നില,സാധാരക്കാരെന്നു
മുദ്രയടിക്കപ്പെട്ടവർ വസിക്കുന്ന
നില, ആ കുന്നുകളുമായി ഒരേ തലത്തിൽ
ആണെന്ന് ഒരേ ഉയരത്തിൽ ആണെന്ന്
മനസ്സിലാക്കാം. അതിന് കാരണം ഈ
കെട്ടിടം പണിയപ്പെട്ടത് മറ്റൊരു
ചെറു കുന്നിൻമേൽ ആണെന്നതാണ് .

മനുഷ്യക്കൂട്ടത്തിന്റെ
പ്രയത്നത്തിൽ, ഒരുമയിൽ,
ഉയരുന്നതാണ് ആ
ചെറുകുന്നും ഈ കെട്ടിടവും.

സഹോദരങ്ങളായി ഭവിക്കുന്ന
മനുഷ്യക്കൂട്ടം അവർ പരസ്പരം ഒരു
തള്ള് പങ്കുവെച്ച് പരസ്പരം

ഉയർത്തുന്നത് പോലെയാണ് ആ
ചെറുകുന്ന് ഈ കെട്ടിടത്തെ
ഉയർത്തുന്നത്.
ആ കൂട്ടത്തിലെ ആരുടെയോ
അദൃശ്യകരമാണ് ആ തള്ളിന് പിന്നിൽ!

നേരത്തെ ഈ കെട്ടിടത്തിൽ നിന്നും
നോക്കുന്നവർക്ക് ആ കുന്നുകളുടെ
ദൃശ്യം അപ്രാപ്യമായിരുന്നത് ഈ
കെട്ടിടത്തിന്റെ മുമ്പിലെ തോട്ടത്തിൽ
നിബിഡമായി വൃക്ഷങ്ങൾ
ഉണ്ടായിരുന്നതുകൊണ്ടാണ്.
ഈ കെട്ടിടത്തിന്റെ മുകളിലത്തെ
സാധാരണക്കാരെന്നു വസിക്കുന്ന
നിലയും, ഈ കുന്നുകളും ഒരേ
ഉയരത്തിലാണ് ഒരേ ഔന്നത്യത്തിലാണ്
എന്ന സത്യം ഈ വൃക്ഷങ്ങളാൽ
മറക്കപ്പെട്ടു!

ഈ കെട്ടിടത്തിൽ വസിക്കുന്നവർക്ക്
ഈ കുന്നുകൾ കാണണമെങ്കിൽ

മീറ്ററുകളോളം, കുറച്ചു കിലോമീറ്റർ
താണ്ടി ഈ വൃക്ഷങ്ങളെ
പ്രീതിപ്പെടുത്തണം ആയിരുന്നു.

ഈ കുന്നുകൾക്കോ അതിനെക്കാളും
വളരെ ഔന്നത്യത്തിൽ നിൽക്കുന്ന
മലകളും തലപ്പത്ത് പർവ്വതങ്ങളും
ദൃശ്യമാകണമെങ്കിൽ അവയെ
മറച്ചിരിക്കുന്ന
നിബിഡവൃക്ഷങ്ങളെ
പ്രീതിപ്പെടുത്തണം!

എന്നാൽ ഈ കെട്ടിടത്തെ ഉയർത്തുന്ന
ആ ചെറുകുന്ന് ഈ കെട്ടിടത്തിൽ
വസിക്കുന്നവരുടെ പുറത്തു പറയാത്ത
സ്വകാര്യത,രഹസ്യം!

നിബിഡവൃക്ഷങ്ങളെ
പ്രീതിപ്പെടുത്തി അതിൽ നിന്ന്
ലഭിക്കുന്ന മലകളുടെയും തലപ്പത്തെ

പർവ്വതങ്ങളുടെയും ദർശനത്തിലെ
ആസ്വതന്ത്രധാബോധം കൊണ്ടാകാം
തങ്ങൾക്കു ചുറ്റുമായി

തങ്ങളിലും തങ്ങളെ മറച്ച്
നിബിഡമായി വൃക്ഷങ്ങൾ ഉണ്ടാകണം
എന്ന് കുന്നുകൾ ഉത്തരവിട്ടത്!

എന്നാൽ തിരിച്ച് വൃക്ഷങ്ങളെ
പ്രീതിപ്പെടുത്താതെ കുന്നുകൾക്ക്
തരമില്ല, രാഷ്ട്രീയപ്പാർട്ടികൾ
അണികളെ
പ്രീതിപ്പെടുത്തുന്നതുപോലെ!

കുന്നുകൾക്ക് വേണമെങ്കിൽ ഈ
കെട്ടിടത്തിന് മുമ്പിലുള്ള
വൃക്ഷങ്ങളെക്കാൾ ഉയർന്ന നിന്ന് ഈ
കെട്ടിടത്തിൽ ഉള്ളവർക്ക് ദർശനമേകാം!

അതിനു കുന്നുകൾക്ക് സാധിക്കുകയും
ചെയ്യും,പക്ഷേ വൃക്ഷങ്ങളെ ഭയന്ന്
അവർ സ്വയം ഉണർന്നുയരാതെ
ഇപ്പോൾ തങ്ങൾക്ക് കൽപ്പിച്ചു

കിട്ടിയ തലപ്പൊക്കത്തിൽ
ഒതുങ്ങുന്നു!

ഈ കെട്ടിടത്തിന് മുമ്പിലുള്ള
വൃക്ഷങ്ങളെ മുറിച്ച് നീക്കിയവന്
ചഞ്ചല ചിത്തം ഇല്ലാതെ പാറ പോലെ
ഉറച്ച ഒരു ഹൃദയവും ധീരതയും
കൈമുതലായി ഉണ്ടാകാതെ പറ്റില്ല,
അവൻ ഒരു ധാർമിക നേതാവാകാൻ
ഉത്തമൻ!

ദാവീദ് രാജാവിന് സങ്കീർത്തനങ്ങളിൽ
ഇത് സാധിച്ചിട്ടുണ്ട്!

പക്ഷേ വൃക്ഷങ്ങളുടെ നിലനിൽപ്പും
ഇവിടെ അനിവാര്യമാണ് കാരണം അത്
പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ
ഭാഗമാണ്!

ദാവീദ് രാജാവും വൃക്ഷങ്ങളുടെ
പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നു.

വൃക്ഷകൂട്ടങ്ങളുടെ വേരുകളുടെ
ബലത്തിന്റെ ഒരുമയാണ് കുന്നുകളെ
സിമന്റ് പോലെ

ചേർത്തുനിർത്തുന്നതെന്ന് ദാവീദ്
സങ്കീർത്തനങ്ങളിൽ
മനസ്സിലാക്കിയിരുന്നു!

മണ്ണിന്റെ കനം ആ ശക്തിയിൽ ഒരു
പരിധി കവിഞ്ഞു കൂടുമ്പോൾ ആണ്
പാറ അഥവാ മല ഉണ്ടാകുന്നതും!

വൃക്ഷങ്ങൾ അന്യം നിന്ന്
നശിച്ചാൽ കുന്നുകൾ
നിരത്തപ്പെടാം!

എന്നാൽ വൃക്ഷങ്ങൾ നല്ല ഫലം
കായ്ക്കുന്നവരാകണം അല്ലെങ്കിൽ
വെട്ടി തീയിൽ എറിയപ്പെടും!

നിബിഡ വൃക്ഷങ്ങളിൽ ഒന്നോ
രണ്ടോ ചീത്ത ഫലം കായ്ച്ച്
വെട്ടപ്പെട്ടാലും ലോകത്തിന് ഒന്നും
സംഭവിക്കില്ല കാരണം ലോകത്തിൽ ആ

വൃക്ഷക്കൂട്ടത്തിന്റെ ഒരുമയുടെ
ശക്തിയുണ്ട്!

ആയതിനാൽ വൃക്ഷങ്ങൾ അവയുടെ
കൂട്ടത്തിന് അനുയോജ്യമായ
താന്താങ്ങളുടെ നിയോഗങ്ങൾ
കാക്കണം.

ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ.  അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .

 

 

ഐശ്വര്യ ലക്ഷ്മി.എസ്സ്.

അവൻ തൻ്റെ നിഴലാഴങ്ങളിൽ നോക്കി
പകൽ മുഴുവനും സഞ്ചരിക്കുന്നു
രാവിൻ്റെ വശ്യതയിലോ കടവാവലുകൾ
ആർത്തുല്ലസിക്കും പോലെ നീചമായി
പരതുകയും ചെയ്യുന്നുണ്ട്
ഉന്മാദ മൂർദ്ധന്യതയിൽ സ്വന്തം വംശത്തെ വന്യമായി വേട്ടയാടുന്നു
വിനോദത്തിനന്ത്യം ആസ്വദിച്ചു
തെരുവിലേക്ക് വലിച്ചെറിയുകയോ
ഇരുട്ടിൻ്റെ മറപറ്റി നിഗൂഢതിലോ
മറയ്ക്കുന്നു
സ്ഥാനത്തിനും ധനത്തിനും വേണ്ടി
കുറ്റബോധത്തിൻ്റെ കറയില്ലാതെ
പിറ്റെന്നാൾ മുതൽ വീണ്ടും അവൻ്റെ
ഉടൽ സഞ്ചാരം തുടരുന്നു
കാമത്തിൻ്റെ കനൽ വീണ നാടായി
പൈശാചികതയുടെ രക്തവുമേന്തി
പിറന്ന മണ്ണും നെടുവീർപ്പിടുന്നു

ഐശ്വര്യ ലക്ഷ്മി.എസ്സ്. :- സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. ടി സി എസിൽ അസിസ്റ്റൻ്റ് സിസ്റ്റം എൻജിനീയർ. പരേതനായ ശശിധര കൈമളിൻ്റെയും ഇന്ദു കുമാരിയുടെയും മകളും തൃശ്ശൂർ കുന്നത്തേരി രഞ്ജിത്തിൻ്റെ ഭാര്യയുമാണ്. മലയാളം യു കെ ഉൾപ്പടെയുള്ള ആനുകാലികങ്ങളിൽ കവിതയും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved