ഒ . സി . രാജു
കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര ഗ്രാമങ്ങളില്‍ ഒന്നായ മണിമലയിലെ മുക്കട എന്ന പ്രദേശത്തുനിന്നുമാണ് എന്റെ തുടക്കം. ജനിച്ചത് ആറുകിലോമീറ്റര്‍ തെക്കുള്ള പഴയിടം എന്ന സ്ഥലത്തായിരുന്നുവെങ്കിലും ഏഴുവയസ്സുള്ളപ്പോള്‍ മുക്കടയിലേക്ക് ജീവിതം പറിച്ചു നടപ്പെടുകയായിരുന്നു. പഴയിടത്ത് മണിമലയാറിന്റെ തീരത്ത് പാലത്തിനോട് ചേര്‍ന്നുള്ള ഒരു വീട്ടിലായിരുന്നു ഞാന്‍ പിറന്നുവീണത്. ഓലമേഞ്ഞ, പലക മറകളുള്ള വീട്. മുറ്റത്തു വളര്‍ന്ന തെങ്ങുകള്‍ പുഴയിലേക്ക് കുലച്ച വില്ലുപോലെ. വീടിന് മുകളില്‍ മോര്‍ണിംഗ് സ്റ്റാറും കവലയ്ക്കനും ആനവണ്ടിയുമൊക്കെ സര്‍വ്വീസു നടത്തുന്ന പൊന്‍കുന്നം മണിമല റോഡ്. അവിടെനിന്നും താഴേയ്ക്ക് തിരിഞ്ഞ് പഴയിടം പാലത്തിലൂടെ വളഞ്ഞ് അക്കരെ, കയറ്റത്തേയ്ക്കു നീളുന്ന മുക്കട എരുമേലി റോഡ്.
കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ക്കെല്ലാം ആകാശത്തിന്റെ നീല നിറമായിരുന്നു. നീലയിലേക്ക് അല്പം പച്ച കൂടി കലര്‍ത്തിയാല്‍ മണിമലയാറിന്റെ നിറവുമായി, കോരിയെടുത്താല്‍ സ്ഫടിക തുല്ല്യവും. ഉയരം കുറഞ്ഞ, പുഴയിലേയ്ക്ക് ഇറങ്ങിനില്‍ക്കുന്ന പഴയിടം പാലത്തിന്റെ കൈവരിയില്‍ ചേര്‍ന്നുനിന്ന് ആഴത്തിലേയ്ക്ക് നോക്കിയാല്‍ പരല്‍മീന്‍ പറ്റങ്ങള്‍ മിന്നുന്നതു കാണാം. കൊള്ളിയാന്‍ പോലെ ഒരു ക്ഷണനേരം മാത്രമാകും ആ കാഴ്ച്ച. പിന്നെയും നിന്നാല്‍ ഒഴുക്കിനൊത്ത് നീണ്ടുവളരുന്ന പായല്‍ പറ്റങ്ങള്‍ക്കിടയില്‍ ഊളിയിട്ടുപോകുന്ന ഓറഞ്ചും കറുപ്പും മഞ്ഞയുമൊക്കെ കലര്‍ന്ന ചേറുമീനുകളെ കാണാം. പാറക്കൂട്ടങ്ങളില്‍ മുട്ടിയുരുമ്മുന്ന കല്ലേമുട്ടികളെയും.
കുട്ടിക്കാലത്ത് പലപ്പോഴും ഒപ്പമുണ്ടാകാറുള്ളത് ഒരു കളിക്കൂട്ടുകാരിയായിരുന്നു. സഹപാഠിയുമായിരുന്നു അവള്‍. കാപ്പി പൂക്കു മ്പോഴൊക്കെ അവള്‍ ഓര്‍മ്മകളുടെ സുഗന്ധമാകും. കുന്നിറങ്ങി വന്നപ്പോഴൊക്കെ അവള്‍ ആ മണവും കൊണ്ടുവന്നിരുന്നു. ഡിസംബറിലെ കുളിരുള്ള പ്രഭാതങ്ങളില്‍ ഇലച്ചാര്‍ത്തുകളില്‍ കാപ്പിപൂക്കള്‍ മഞ്ഞിന്‍ തൂവലുകള്‍ വിടര്‍ത്തും. ഞാറാഴ്ചകളില്‍ ഈ പൂക്കള്‍ പള്ളിയില്‍ പോകുന്ന സ്ത്രീകളുടെ ഓര്‍മ്മകളും കൊണ്ടുവരും. വെള്ള വസ്ത്രധാരികളായ ആ പെണ്ണുങ്ങള്‍ക്കും ഈ പൂക്കള്‍ക്കും ഒരേനിറം. പ്രഭാതങ്ങളില്‍ മണിമലയാറിന് കുറുകെയുള്ള പാലത്തിലൂടെ കുന്നിന്‍ മുകളിലുള്ള പള്ളിയിലേയ്ക്ക് അവര്‍ നടന്നുപോകും. ദൂരെ മലമുകളില്‍ മണിമുഴങ്ങുമ്പോള്‍ അവര്‍ നടത്തത്തിന്റെ വേഗത കൂടുകയും ചെയ്യും.
ആറ്റുവഞ്ചി പൂത്തുനില്‍ക്കുന്ന തീരത്തുകൂടി ഞങ്ങള്‍ നടക്കുകയായിരുന്നു. അന്നും ഒരു ഞായറാഴ്ച്ചയായിരുന്നു. പാലത്തില്‍ വെള്ളസാരിയുടുത്ത സ്ത്രീകള്‍ നടന്നുപൊയ്‌ക്കൊണ്ടിരുന്നു. ഞങ്ങളെ ഇറച്ചി വാങ്ങുവാനായി വീട്ടില്‍ നിന്നും പറഞ്ഞുവിട്ടതായിരുന്നു. പുഴയ്ക്കക്കരെ പോത്തിനെ കശാപ്പുചെയ്യുന്ന ഒരു സ്ഥലമുണ്ട്. അവിടെ ചെന്നു വാങ്ങണം. കടുംപച്ച നിറമുള്ള വള്ളിപ്പടലുകള്‍ പടര്‍ന്നുകിടക്കുന്ന റബര്‍തോട്ടം കടന്നു പിന്നെയും കുറേദൂരം നടക്കണം. തോട്ടത്തിനു തണുപ്പു നല്‍കുവാന്‍ നട്ടുപിടിപ്പിച്ചിരിക്കുന്ന പടലിന്റെ പപ്പടവട്ടമുള്ള ഇലകളില്‍ റബ്ബറിനു തുരിശടിക്കുമ്പോള്‍ വീഴുന്ന നീലയും വയലറ്റും നിറമുള്ള കണികകള്‍ പച്ചപ്പിനുമുകളില്‍ പ്രിന്റുചെയ്ത ഫോട്ടോഷോപ്പ് ഡിസൈന്‍ പോലെ. വഴിയിലൊക്കെ വെള്ളത്തിലേക്ക് ചാഞ്ഞുകിടക്കുന്ന കല്ലന്‍മുളകളുടെയും ഒട്ടലിന്റെയും കൂട്ടങ്ങള്‍ ഒരുപാട്. ചാരും മരുതും വെണ്‍തേക്കും പിന്നെ പേരറിയാത്ത അനേക മനേകം സസ്യജാലങ്ങള്‍ വേറെയും. വെള്ളത്തിലേക്ക് നോക്കിയാല്‍ വേരുകളില്‍ ചുറ്റിപിണയുന്ന പനയാരകന്മാരുള്‍പ്പടെ ചെറുതും വലുതുമായ മീന്‍പറ്റങ്ങളെയും കാണാം.
കാപ്പിയും കൊക്കോയും വളര്‍ന്നുനില്‍ക്കുന്ന ഒരു പുരയിടത്തിലാണ് കശാപ്പു നടക്കുന്നത്. ഹോളിവുഡ് ഫാന്റസി സിനിമകളിലെ കാഴ്ചകളെ ഓര്‍മ്മിപ്പിക്കുന്ന അന്തരീക്ഷം. കാപ്പിച്ചെടികളുടെ കുറ്റികള്‍ കണ്ടാല്‍ തന്നെ മറ്റൊരു ലോകത്തെത്തും. വര്‍ഷങ്ങള്‍ പഴക്കമുള്ള ആ ചെടികള്‍ വേനലിനെയും വെള്ളപ്പൊക്കത്തെയും പ്രതിരോധിച്ച് സ്വാഭാവികമായ എല്ലാ വളര്‍ച്ചയും നഷ്ടപ്പെട്ട് ആരുടെയോ ശാപവും പേറി ചുക്കിച്ചുളിഞ്ഞു ബാലമാസികകളിലെ ദുര്‍മന്ത്രവാദിനികളെപ്പോലെ!
ബീഡിപ്പുകയുടെ മണം കെട്ടിനില്‍ക്കുന്ന, കാറ്റുപോലും കടന്നു വരാത്ത കശാപ്പുസ്ഥലം അതീവ രഹസ്യമായ ആഭിചാരക്രിയ ചെയ്യുന്ന ഒരു ഇടം തന്നെ. കാപ്പിക്കഴകളില്‍ തൂക്കിയിട്ടിരിക്കുന്ന ഇറച്ചിത്തുണ്ടങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന കശാപ്പുകാരന്‍ പക്ഷെ ആ അന്തരീക്ഷത്തിന് ഒട്ടും ചേര്‍ച്ചയില്ലാത്ത ഒരു രൂപത്തില്‍ കരുണയോടെ ഞങ്ങളെ നോക്കി. അച്ചാച്ചന്‍ എന്ന് ഞാനും അനിയനും വിളിച്ചുശീലിച്ച എന്റെ അമ്മയുടെ അച്ഛന്റെ കൂടുകാരന്‍ കൂടിയായ ആ മനുഷ്യന്‍ അളവിലും കൂടുതല്‍ ഇറച്ചി തൂക്കിയെടുത്ത് വലിയ വട്ടയിലകളില്‍ പൊതിഞ്ഞ് സ്‌നേഹത്തോടെ തന്നു. അത് സഞ്ചിയിലാക്കി ഞങ്ങള്‍ തിരികെ നടന്നു.
വേനല്‍ക്കാലമായിരുന്നതുകൊണ്ട് മടക്കയാത്ര പുഴയിലെ പഞ്ചാര മണലിലൂടെയായിരുന്നു. നടന്നുനടന്ന് ഒരു പാറക്കൂട്ടത്തിനടുത്തെത്തിയപ്പോള്‍ അവള്‍ ആറ്റുവഞ്ചിയുടെ തണലിലേയ്ക്ക് ഒതുങ്ങിനിന്ന് കൈവിരലിലെ ചുവപ്പുനിറമുള്ള പ്ലാസ്റ്റിക് മോതിരം ഊരിയെടുത്തു. എന്തിനാണ് മോതിരം ഊരുന്നതെന്ന് മനസ്സിലാകാതെ നിന്ന എന്റെ കൈവിരലിലേക്ക് അവള്‍ ആ മോതിരം ഇട്ടു. മോതിരത്തിനുള്ളില്‍ വേളാങ്കണ്ണി മാതാവ് ഒരു അര്‍ദ്ധചന്ദ്രക്കലയോടൊപ്പം പുഞ്ചിരിച്ചു. മോതിരം ഇട്ടത്തിന്റെ കാരണം ഞാന്‍ ചോദിച്ചില്ല, അവള്‍ പറഞ്ഞുമില്ല. വെള്ളത്തിലൂടെ ആറ്റുവഞ്ചി പൂക്കള്‍ ഒഴുകിക്കൊണ്ടിരുന്നു.
മണിമലയാറ്റിലൂടെ പിന്നെയും ഒരുപാട് ജലമൊഴുകി…
ചിലപ്പോള്‍ കരകവിഞ്ഞും കലങ്ങിമറിഞ്ഞും,
അങ്ങനെയങ്ങനെ…
ഇപ്പോള്‍ നാലുപതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. പിന്നീട് ആ കൂട്ടുകാരിയെ കണ്ടിട്ടില്ല, ആറ്റുവഞ്ചി പൂക്കള്‍ ഒഴുകുന്ന വെള്ളത്തില്‍, പുഴയാഴങ്ങളില്‍ എല്ലാ പ്രണയങ്ങളും നഷ്ടപ്പെട്ടുപോകുന്നു.
(ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്ന ‘ഓർമ്മയുടെ ലിറ്റ്മസ് കാലാസുകൾ’ എന്ന പുസ്തകത്തിന്റെ ആദ്യ അദ്ധ്യായം)
ഒ.സി. രാജു : കോട്ടയം ജില്ലയില്‍ മണിമലയില്‍ 1972 ഏപ്രില്‍ 18-ന് ജനനം. പത്രപ്രവര്‍ത്തനം, കാര്‍ട്ടൂണ്‍, ബാലസാഹിത്യം, തിരക്കഥ തുടങ്ങിയ വിവിധ മേഖലകളില്‍ ഇടപെട്ടു. രാഷ്ട്രദീപിക ദിനപ്പത്രത്തില്‍ ദീര്‍ഘകാലം ആര്‍ട്ടിസ്റ്റായും കോളമിസ്റ്റായും ടോംസ് കോമിക്‌സില്‍ കാര്‍ട്ടൂണിസ്റ്റും കാലിഗ്രഫി ആര്‍ട്ടിസ്റ്റുമായും പ്രവര്‍ത്തിച്ചു. കാടുകപ്പ്, കുട്ടുവിന്റെ വികൃതികള്‍ എന്നീ ബാലനോവലുകള്‍ കുട്ടികളുടെ ദീപികയിലും മുത്തശ്ശിയിലുമായി പ്രസിദ്ധീകരിച്ചു. നിരവധി ടെലിവിഷന്‍ പരമ്പരകള്‍ക്ക് തിരക്കഥകള്‍ തയാറാക്കിയിട്ടുണ്ട്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവല്‍ – ഷാജി പറഞ്ഞ കഥ. കൂടാതെ കഥ 2022 എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി പുറത്തിക്കിയ സമാഹാരങ്ങളുടെ എഡിറ്റര്‍ കൂടിയാണ്. ഇപ്പോള്‍ നാട്ടകത്ത് താമസം. ഭാര്യ ശോഭന, മകള്‍ ചാരുത.
വിലാസം:
ഒട്ടയ്ക്കല്‍ വീട്, പള്ളം പി.ഒ., പന്നിമറ്റം, കോട്ടയം- 686007
ഇ- മെയില്‍:
[email protected]
ജോസ് ജെ വെടികാട്ട്
ഇപ്പോൾ ഈ കെട്ടിടത്തിന് നിന്ന്
നോക്കിയാൽ ആ കുന്നുകൾ കാണാം. ഈ
കെട്ടിടത്തിന്റെ മുകളിലത്തെ ഒരു
നില,സാധാരക്കാരെന്നു
മുദ്രയടിക്കപ്പെട്ടവർ വസിക്കുന്ന
നില, ആ കുന്നുകളുമായി ഒരേ തലത്തിൽ
ആണെന്ന് ഒരേ ഉയരത്തിൽ ആണെന്ന്
മനസ്സിലാക്കാം. അതിന് കാരണം ഈ
കെട്ടിടം പണിയപ്പെട്ടത് മറ്റൊരു
ചെറു കുന്നിൻമേൽ ആണെന്നതാണ് .
മനുഷ്യക്കൂട്ടത്തിന്റെ
പ്രയത്നത്തിൽ, ഒരുമയിൽ,
ഉയരുന്നതാണ് ആ
ചെറുകുന്നും ഈ കെട്ടിടവും.
സഹോദരങ്ങളായി ഭവിക്കുന്ന
മനുഷ്യക്കൂട്ടം അവർ പരസ്പരം ഒരു
തള്ള് പങ്കുവെച്ച് പരസ്പരം
ഉയർത്തുന്നത് പോലെയാണ് ആ
ചെറുകുന്ന് ഈ കെട്ടിടത്തെ
ഉയർത്തുന്നത്.
ആ കൂട്ടത്തിലെ ആരുടെയോ
അദൃശ്യകരമാണ് ആ തള്ളിന് പിന്നിൽ!
നേരത്തെ ഈ കെട്ടിടത്തിൽ നിന്നും
നോക്കുന്നവർക്ക് ആ കുന്നുകളുടെ
ദൃശ്യം അപ്രാപ്യമായിരുന്നത് ഈ
കെട്ടിടത്തിന്റെ മുമ്പിലെ തോട്ടത്തിൽ
നിബിഡമായി വൃക്ഷങ്ങൾ
ഉണ്ടായിരുന്നതുകൊണ്ടാണ്.
ഈ കെട്ടിടത്തിന്റെ മുകളിലത്തെ
സാധാരണക്കാരെന്നു വസിക്കുന്ന
നിലയും, ഈ കുന്നുകളും ഒരേ
ഉയരത്തിലാണ് ഒരേ ഔന്നത്യത്തിലാണ്
എന്ന സത്യം ഈ വൃക്ഷങ്ങളാൽ
മറക്കപ്പെട്ടു!
ഈ കെട്ടിടത്തിൽ വസിക്കുന്നവർക്ക്
ഈ കുന്നുകൾ കാണണമെങ്കിൽ
മീറ്ററുകളോളം, കുറച്ചു കിലോമീറ്റർ
താണ്ടി ഈ വൃക്ഷങ്ങളെ
പ്രീതിപ്പെടുത്തണം ആയിരുന്നു.
ഈ കുന്നുകൾക്കോ അതിനെക്കാളും
വളരെ ഔന്നത്യത്തിൽ നിൽക്കുന്ന
മലകളും തലപ്പത്ത് പർവ്വതങ്ങളും
ദൃശ്യമാകണമെങ്കിൽ അവയെ
മറച്ചിരിക്കുന്ന
നിബിഡവൃക്ഷങ്ങളെ
പ്രീതിപ്പെടുത്തണം!
എന്നാൽ ഈ കെട്ടിടത്തെ ഉയർത്തുന്ന
ആ ചെറുകുന്ന് ഈ കെട്ടിടത്തിൽ
വസിക്കുന്നവരുടെ പുറത്തു പറയാത്ത
സ്വകാര്യത,രഹസ്യം!
നിബിഡവൃക്ഷങ്ങളെ
പ്രീതിപ്പെടുത്തി അതിൽ നിന്ന്
ലഭിക്കുന്ന മലകളുടെയും തലപ്പത്തെ
പർവ്വതങ്ങളുടെയും ദർശനത്തിലെ
ആസ്വതന്ത്രധാബോധം കൊണ്ടാകാം
തങ്ങൾക്കു ചുറ്റുമായി
തങ്ങളിലും തങ്ങളെ മറച്ച്
നിബിഡമായി വൃക്ഷങ്ങൾ ഉണ്ടാകണം
എന്ന് കുന്നുകൾ ഉത്തരവിട്ടത്!
എന്നാൽ തിരിച്ച് വൃക്ഷങ്ങളെ
പ്രീതിപ്പെടുത്താതെ കുന്നുകൾക്ക്
തരമില്ല, രാഷ്ട്രീയപ്പാർട്ടികൾ
അണികളെ
പ്രീതിപ്പെടുത്തുന്നതുപോലെ!
കുന്നുകൾക്ക് വേണമെങ്കിൽ ഈ
കെട്ടിടത്തിന് മുമ്പിലുള്ള
വൃക്ഷങ്ങളെക്കാൾ ഉയർന്ന നിന്ന് ഈ
കെട്ടിടത്തിൽ ഉള്ളവർക്ക് ദർശനമേകാം!
അതിനു കുന്നുകൾക്ക് സാധിക്കുകയും
ചെയ്യും,പക്ഷേ വൃക്ഷങ്ങളെ ഭയന്ന്
അവർ സ്വയം ഉണർന്നുയരാതെ
ഇപ്പോൾ തങ്ങൾക്ക് കൽപ്പിച്ചു
കിട്ടിയ തലപ്പൊക്കത്തിൽ
ഒതുങ്ങുന്നു!
ഈ കെട്ടിടത്തിന് മുമ്പിലുള്ള
വൃക്ഷങ്ങളെ മുറിച്ച് നീക്കിയവന്
ചഞ്ചല ചിത്തം ഇല്ലാതെ പാറ പോലെ
ഉറച്ച ഒരു ഹൃദയവും ധീരതയും
കൈമുതലായി ഉണ്ടാകാതെ പറ്റില്ല,
അവൻ ഒരു ധാർമിക നേതാവാകാൻ
ഉത്തമൻ!
ദാവീദ് രാജാവിന് സങ്കീർത്തനങ്ങളിൽ
ഇത് സാധിച്ചിട്ടുണ്ട്!
പക്ഷേ വൃക്ഷങ്ങളുടെ നിലനിൽപ്പും
ഇവിടെ അനിവാര്യമാണ് കാരണം അത്
പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ
ഭാഗമാണ്!
ദാവീദ് രാജാവും വൃക്ഷങ്ങളുടെ
പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നു.
വൃക്ഷകൂട്ടങ്ങളുടെ വേരുകളുടെ
ബലത്തിന്റെ ഒരുമയാണ് കുന്നുകളെ
സിമന്റ് പോലെ
ചേർത്തുനിർത്തുന്നതെന്ന് ദാവീദ്
സങ്കീർത്തനങ്ങളിൽ
മനസ്സിലാക്കിയിരുന്നു!
മണ്ണിന്റെ കനം ആ ശക്തിയിൽ ഒരു
പരിധി കവിഞ്ഞു കൂടുമ്പോൾ ആണ്
പാറ അഥവാ മല ഉണ്ടാകുന്നതും!
വൃക്ഷങ്ങൾ അന്യം നിന്ന്
നശിച്ചാൽ കുന്നുകൾ
നിരത്തപ്പെടാം!
എന്നാൽ വൃക്ഷങ്ങൾ നല്ല ഫലം
കായ്ക്കുന്നവരാകണം അല്ലെങ്കിൽ
വെട്ടി തീയിൽ എറിയപ്പെടും!
നിബിഡ വൃക്ഷങ്ങളിൽ ഒന്നോ
രണ്ടോ ചീത്ത ഫലം കായ്ച്ച്
വെട്ടപ്പെട്ടാലും ലോകത്തിന് ഒന്നും
സംഭവിക്കില്ല കാരണം ലോകത്തിൽ ആ
വൃക്ഷക്കൂട്ടത്തിന്റെ ഒരുമയുടെ
ശക്തിയുണ്ട്!
ആയതിനാൽ വൃക്ഷങ്ങൾ അവയുടെ
കൂട്ടത്തിന് അനുയോജ്യമായ
താന്താങ്ങളുടെ നിയോഗങ്ങൾ
കാക്കണം.
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
ഐശ്വര്യ ലക്ഷ്മി.എസ്സ്.
അവൻ തൻ്റെ നിഴലാഴങ്ങളിൽ നോക്കി
പകൽ മുഴുവനും സഞ്ചരിക്കുന്നു
രാവിൻ്റെ വശ്യതയിലോ കടവാവലുകൾ
ആർത്തുല്ലസിക്കും പോലെ നീചമായി
പരതുകയും ചെയ്യുന്നുണ്ട്
ഉന്മാദ മൂർദ്ധന്യതയിൽ സ്വന്തം വംശത്തെ വന്യമായി വേട്ടയാടുന്നു
വിനോദത്തിനന്ത്യം ആസ്വദിച്ചു
തെരുവിലേക്ക് വലിച്ചെറിയുകയോ
ഇരുട്ടിൻ്റെ മറപറ്റി നിഗൂഢതിലോ
മറയ്ക്കുന്നു
സ്ഥാനത്തിനും ധനത്തിനും വേണ്ടി
കുറ്റബോധത്തിൻ്റെ കറയില്ലാതെ
പിറ്റെന്നാൾ മുതൽ വീണ്ടും അവൻ്റെ
ഉടൽ സഞ്ചാരം തുടരുന്നു
കാമത്തിൻ്റെ കനൽ വീണ നാടായി
പൈശാചികതയുടെ രക്തവുമേന്തി
പിറന്ന മണ്ണും നെടുവീർപ്പിടുന്നു
ഐശ്വര്യ ലക്ഷ്മി.എസ്സ്. :- സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. ടി സി എസിൽ അസിസ്റ്റൻ്റ് സിസ്റ്റം എൻജിനീയർ. പരേതനായ ശശിധര കൈമളിൻ്റെയും ഇന്ദു കുമാരിയുടെയും മകളും തൃശ്ശൂർ കുന്നത്തേരി രഞ്ജിത്തിൻ്റെ ഭാര്യയുമാണ്. മലയാളം യു കെ ഉൾപ്പടെയുള്ള ആനുകാലികങ്ങളിൽ കവിതയും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എം.ജി.ബിജുകുമാർ
വാഹനങ്ങൾ വരിവരിയായി ഒഴുകി നീങ്ങുന്നത് കൗതുകത്തോടെ നോക്കി വഴിയരികിലുള്ള മരച്ചുവട്ടിലെ തട്ടുകടയിൽ നിൽക്കുകയായിരുന്നു ഞാൻ. ബൈപാസിലുള്ള തുളസി അണ്ണന്റെ തട്ടുകടയിലെ നല്ല രുചികരമായ ഇലയപ്പം ഒരു സ്പെഷ്യൽ ഐറ്റം തന്നെയാണ്. ഒരെണ്ണം വാങ്ങി ആസ്വദിച്ചു കഴിച്ചു കൊണ്ടു നിൽക്കുമ്പോൾ ആരതിയുടെ ഫോൺ കാൾ എത്തി. അത് അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു. ഹലോ….
“ഹലോ…ഞാൻ പറഞ്ഞ സാധനങ്ങളൊക്കെ വാങ്ങാൻ മറക്കല്ലേ.. ” അവളുടെ ഓർമ്മപ്പെടുത്തൽ
“മറക്കില്ല വാങ്ങിക്കൊണ്ടു വരാം”
ഇലയപ്പം ആസ്വദിച്ചു കഴിക്കുമ്പോൾ രസം കൊല്ലിയായി എത്തിയ ഫോൺ ഞാൻ കട്ട് ചെയ്തു.
അവളുടെ സഹപാഠി ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിയിട്ടുണ്ട്. അടുത്തദിവസം വീട്ടിലേക്ക് വരുന്നു എന്ന് അറിയിച്ചതിന്റെ ഭാഗമായി കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനുള്ള ഒരു നീണ്ട ലിസ്റ്റ് പറഞ്ഞേൽപ്പിച്ചിരുന്നു. അതിഥികൾക്ക് സ്പെഷ്യൽ ഐറ്റംസ് ഒക്കെ ഉണ്ടാക്കിക്കൊടുക്കാനാണ് പോലും. ചാറ്റൽ മഴയും ആസ്വദിച്ച് ബൈക്കിൽ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ ചില ചിന്തകളും ഒപ്പം സഞ്ചരിക്കുന്നുണ്ടായിരുന്നു.
ഇവൾക്ക് എന്താണ് പാചകത്തിനോട് ഇത്ര ഹരം? അതേപ്പറ്റി പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വെയ്ക്കുന്നതൊക്കെ രുചികരമായതിനാൽ ഞാനവളെ നിരുത്സാഹപ്പെടുത്തിയിട്ടുമില്ല.
” നമുക്കൊരു റസ്റ്റോറന്റ് തുടങ്ങിയാലോ എന്ന് പലതവണ ഞാനവളോട് ചോദിച്ചിട്ടുണ്ട്. മേൽനോട്ടം വഹിച്ചാൽ മതിയെന്നും പ്രത്യേകം പറഞ്ഞിട്ടുമുണ്ട്. ഇന്നലെയും അത് ആവർത്തിച്ചിരുന്നു.
സാധനങ്ങളുമായി വീട്ടിലെത്തിയപ്പോഴും ഞാൻ ആ ചോദ്യം ആവർത്തിച്ചു.
” ഓ പിന്നെ അഞ്ചോ പത്തോ പേർക്ക് വെച്ച് ഉണ്ടാക്കുന്നതുപോലെ ഒത്തിരി പേർക്ക് വെക്കാൻ ഒന്നും എനിക്ക് പറ്റില്ല. അത്രയ്ക്ക് മിനക്കെടാനൊന്നും എനിക്ക് താത്പര്യമില്ല. അതിനു വേറെ ആളിനെ നോക്കിക്കോ”
ഉടനെ തന്നെ അവളുടെ മറുപടിയും വന്നു.
“അതിന് വേണ്ടി ഒന്നുകൂടി വിവാഹം കഴിക്കാൻ പറ്റുമോ ! എങ്കിൽ പാചകം അറിയാവുന്ന ഒരു പെണ്ണിനെ കൂടി ഞാൻ മംഗലം കഴിച്ചേക്കാം.”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“മോഹം അങ്ങ് മനസ്സിൽ വെച്ചാൽ മതി, അങ്ങനെയെങ്ങാനും സംഭവിച്ചാൽ രണ്ടിനെയും പിടിച്ചു തണ്ടൂരി അടുപ്പിലിട്ട് ഫ്രൈ ചെയ്യും പറഞ്ഞേക്കാം ”
എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല. അതുകണ്ട് ആരതിയുടെ ദേഷ്യം കൂടിയത് മുഖത്ത് അറിയാൻ കഴിയുമായിരുന്നു. കൂടുതൽ ദേഷ്യം കൂട്ടി അവളുടെ കയ്യിലിരിക്കുന്ന കലം ചളുക്കണ്ട എന്ന് ഓർത്ത് ഞാൻ മെല്ലെ മുറ്റത്തേക്ക് ഇറങ്ങി.
മഞ്ഞമന്ദാരത്തിന്റെ ചുവട്ടിൽ തണലിലിരിക്കുമ്പോൾ പക്ഷികളുടെ ചിലമ്പലുകൾ മനസ്സിനെ കുട്ടിക്കാലത്തിന്റെ ഓർമ്മകളിലേക്ക് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു.
മുഖം വെറുതെയൊന്ന് തടവിയപ്പോഴാണ് താടിക്ക് മുകളിൽ ചുണ്ടിനു താഴെയായി ഒരു മുഖക്കുരു വിരലിൽ തടഞ്ഞത്. ഫോണെടുത്ത് ഫ്രണ്ട് ക്യാമറയിൽ നോക്കിയപ്പോൾ അത് ചുവന്നു തുടുത്തു നിൽക്കുന്നതായി കണ്ടു. പ്രീഡിഗ്രിപഠനകാലത്ത് മുഖത്ത് കുരു വന്നാൽ അത് മോഹക്കുരു ആണെന്നായിരുന്നു കൂട്ടുകാർ പറയാറുണ്ടായിരുന്നത്. ആരെങ്കിലും നമ്മളെ മോഹിക്കുന്നുണ്ടെങ്കിലേ ഇങ്ങനെ കുരു വരാറുള്ളൂ എന്ന് ക്ലാസിലെ ആൺകുട്ടികളും ചില പെൺകുട്ടികളും തറപ്പിച്ചു പറയുന്നത് കേട്ട് അത് സത്യമാവുമോ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അത് ശരിയാണെങ്കിൽ എന്നെ മോഹിക്കുന്നത് ആരാകും എന്നോർത്ത് പലതവണ തല പുകച്ചിട്ടുണ്ട്.
ഇലകൾ കൊഴിഞ്ഞും പുതുനാമ്പുകൾ കിളിർത്തും കാലങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. ഇന്ന് മുഖത്ത് ഈ മോഹക്കുരു കണ്ടപ്പോഴും വെറുതെ ഒരു ചിന്ത കടന്നുകൂടി.
”ശരിക്കും ഇനിയെങ്ങാനും ആരെങ്കിലും മോഹിക്കുന്നുണ്ടാകുമോ?” ആരതിയോട് ഇക്കാര്യമൊന്നും സൂചിപ്പിക്കാം എന്നുവെച്ചാൽ അവൾ ദേഷ്യപ്പെടുമെന്ന് ഉറപ്പാണ്. ഒന്നോ രണ്ടോ ചില്ലു പാത്രവും പൊട്ടിയേക്കാം. അവൾ അങ്ങനെയാണ്. ഞങ്ങൾക്കിടയിലേക്ക് മറ്റൊരാൾ കടന്നുവരുന്നത് അവൾക്കിഷ്ടമല്ല.
സന്ധ്യയ്ക്ക് മുമ്പ് കുളിച്ചേക്കാം എന്ന് കരുതി മുഖത്ത് തടവി വീട്ടിനുള്ളിലേക്ക് തിരിച്ചുകയറുമ്പോൾ ആരതിയുടെ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി.
” ആഹാ മോഹക്കുരു ഒക്കെ ഉണ്ടല്ലോ ! ആരാധികമാരിൽ ആരോ മോഹിക്കുന്നുണ്ടെന്ന് തോന്നുന്നല്ലോ” അവൾ കളിയാക്കിയാണത് പറഞ്ഞത് എങ്കിലും മറുപടിയായി എൻ്റെ സംശയം ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“ശരിക്കും ആരെങ്കിലും മോഹിക്കുമ്പോഴാണ് ഈ മുഖക്കുരു വരുന്നത് എന്ന് പറയുന്നത് ശരിയാണോ?” ഞാനൊന്നു സംശയനിവാരണം നടത്താൻ ശ്രമിച്ചു.
“ഒന്ന് പോ മനുഷ്യ ! ഇതൊക്കെ വെറുതെ പറയുന്നതാ. ശാസ്ത്രമനുസരിച്ച് ഇത് ഹോർമോണിന്റെ പ്രവർത്തനഫലമായി ഉണ്ടാകുന്നതാണെന്ന് വായിച്ചിട്ടില്ലേ.”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്നാലും മോഹക്കുരു എന്ന് പറയുമ്പോൾ….” ഞാൻ വാചകം പൂർത്തിയാക്കാതെ നിർത്തി.
” മോഹവുമായി നടക്കാനാണ് ഉദ്ദേശമെങ്കിൽ പിന്നെ എന്റെ തനി സ്വഭാവം നിങ്ങൾ അറിയും.പിന്നെ എഴുത്തും കാണില്ല, ആരാധകരും കാണില്ല.”
അവൾ ശുണ്ഠിയോടുകൂടി കടുപ്പിച്ചു പറഞ്ഞു. അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് കണ്ട് ഞാൻ വേഗം കുളിമുറിയിലേക്ക് പോയി.
സന്ധ്യയെ രാവ് വിഴുങ്ങി. ചുമരിൽ നിമിഷസൂചിയുടെ ശബ്ദം ക്രമമായി മുഴങ്ങിക്കൊണ്ടിരുന്നു. അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആരതിയുടെ ഫോൺ നിർത്താതെ മുഴങ്ങുന്നത് കേട്ടത്. അവൾ എഴുന്നേറ്റുപോയി ഫോണെടുത്തു സംസാരിക്കുമ്പോഴും എനിക്ക് ആഹാരത്തിൽ തന്നെയായിരുന്നു ശ്രദ്ധ. അവൾ ഫോൺ കട്ട് ചെയ്ത് വീണ്ടും ആഹാരം കഴിക്കാനായി വന്നിരുന്നു.
“അത് ശാലു ആയിരുന്നു. അവൾ നാളെ വരില്ല. മറ്റന്നാൾ മകനെയും കൂട്ടി വരുമെന്ന്. അവൾക്ക് പുഴമീൻ വളരെ ഇഷ്ടമാണ് കിട്ടുമെങ്കിൽ വാങ്ങണമെന്ന് ഓർമിപ്പിച്ചിട്ടുണ്ട്. ”
ഞാൻ ചോദിക്കാതെ തന്നെ അവൾ അത്രയും പറഞ്ഞു.
ഇപ്പോൾ പുഴമീൻ കുറവാണ് കിട്ടുമെങ്കിൽ വാങ്ങാം.”
മറുപടി പറഞ്ഞുകൊണ്ട് ഞാൻ വാഷ്ബേസിനടുത്തേക്ക് നടന്നു.
വെണ്ണിലാചന്ദ്രനെ തഴുകി ഇളംമേഘങ്ങൾ സഞ്ചരിച്ചു കൊണ്ടേയിരുന്നു. അവ്യക്ത സ്വപ്നങ്ങൾ നിറഞ്ഞ നിദ്രയും വിട്ടുണരുമ്പോൾ ക്ഷേത്രത്തിൽ ഹരിനാമകീർത്തനം മുഴങ്ങുന്നുണ്ടായിരുന്നു. ജോഗിങ്ങിനൊക്കെ പോയി തിരിച്ചെത്തി പത്രം വായിച്ചിരിക്കുമ്പോൾ സഹധർമ്മിണിയുടെ നിർദ്ദേശം എത്തിയത്.
“അവൾ ആഗ്രഹത്തോടെ പറഞ്ഞതല്ലേ, പുഴ മീൻ കിട്ടുമോന്ന് ഒന്നു നോക്കിയിട്ടുവാ.എന്തായാലും ഇന്നും നാളെയും അവധിയല്ലേ.”
പത്രവും മടക്കിവെച്ച് എഴുന്നേറ്റ് ഡ്രസ്സ് മാറി ബൈക്കിനടുത്തേക്ക് നടന്നു. മൂളിപ്പാട്ടുംപാടി പുഴ മീൻ വിൽക്കാറുള്ള ചന്തയുടെ എതിവശത്തെ മാവിൻ ചുവട്ടിലും ചിത്ര ഹോസ്പിറ്റലിൻ്റെ സമീപത്തും കവലകളിലുമെല്ലാം സഞ്ചരിച്ചുവെങ്കിലും എവിടെയും പുഴമീൻ വിൽക്കുന്നത് കണ്ടില്ല.
എന്തായാലും അടുത്ത ദിവസം നോക്കാമെന്ന് കരുതി തിരിച്ചു പോന്നു.
ഉഷ്ണം നിറച്ച് അലസോരപ്പെടുത്തി നീങ്ങിയ പകലിനെ വിഴുങ്ങിയ രാവ് കനക്കവേ അരികിൽ കിടന്ന സഹധർമ്മിണിക്ക് ഓർമ്മിപ്പിക്കാനുണ്ടായിരുന്നത് പുഴ മീനിനെ കുറിച്ചായിരുന്നു.
” മൂന്നാല് വർഷം കൂടിയാണ് അവൾ നാട്ടിൽ വരുന്നത്. എവിടെനിന്നെങ്കിലും അല്പം പുഴമീൻ നാളെ സംഘടിപ്പിച്ചു കൊണ്ടുവരണേ മനുഷ്യാ.”
എൻ്റെ മുടിയിലും നെറ്റിയിലും തഴുകികൊണ്ട് അവൾ മൊഴിഞ്ഞു.
” ഉം….” ഞാൻ മൂളി.
നേരം പുലർന്നപ്പോൾ പതിവുംപോലെ പ്രഭാത സവാരിക്കു ശേഷം പത്രം വായിച്ചുകൊണ്ടിരുന്നപ്പോഴാണ് പുഴമീൻ വാങ്ങുന്നതിനെപ്പറ്റി ഓർത്തത്. എല്ലായിടത്തുമെന്ന് കറങ്ങി നോക്കാമെന്ന് കരുതി ബൈക്കിൽ റോഡിലേക്ക് ഇറങ്ങി.
“ഭാര്യയുടെ അഭിമാനം സംരക്ഷിക്കാൻ പെടുന്ന പാടേ.. ” മനസ്സിലാണ് പറഞ്ഞതെങ്കിലും മുഖത്ത് ഒരു ചെറുപുഞ്ചിരി വന്നത് എതിരെ നടന്നുവന്ന പെൺകുട്ടി കണ്ടു മുഖംകുനിച്ചു നടന്നു പോയി.
“ശ്ശോ ….! അവളെ കണ്ട് ചിരിച്ചതാണെന്ന് അവൾ കരുതി കാണുമോ ?” അതും സംശയമായി. ഒന്നു രണ്ട് സ്ഥലത്തൊക്കെ പോയി നോക്കിയെങ്കിലും പുഴമീൻ കിട്ടിയില്ല. യാത്ര തുടരവേ ബൈക്കിനെന്തോ പ്രശ്നം പോലെ തോന്നി. വണ്ടി നിർത്തി നോക്കി. ടയർ പഞ്ചർ….!
വണ്ടി മുന്നോട്ടുരുട്ടി തിയേറ്ററിൻ്റെ എതിർവശത്തുള്ള ഉണ്ണിച്ചേട്ടന്റെ പഞ്ചറു കടയിലെത്തി. പുള്ളിക്കാരൻ വന്നിട്ടില്ല. അവിടെ എഴുതി വച്ചിരിക്കുന്ന നമ്പറിൽ വിളിച്ചു. ഉടനെ എത്താമെന്ന് മറുപടി നൽകി ഫോൺ കട്ട് ചെയ്ത് പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഉണ്ണി ച്ചേട്ടൻ എത്തി. പഞ്ചറൊട്ടിച്ച് കിട്ടിയപ്പോഴേക്കും അരമണിക്കൂറിലേറെ കഴിഞ്ഞിരുന്നു. വീണ്ടും യാത്ര തുടർന്നെങ്കിലും പുഴമീൻ കിട്ടാറുള്ള സ്ഥലങ്ങളിലൊന്നും അത് ലഭ്യമാകാതിരുന്നതിനാൽ അൽപ്പം നിരാശ തോന്നി.
അപ്പോഴാണ് ഐരാണിക്കുഴി പാലത്തിന്റെ ചുവട്ടിൽ വലയിട്ടു മീൻ പിടിക്കുന്ന ജയിംസ് അച്ചായൻ്റ അടുത്തുകൂടി ഒന്നു പോയേക്കാമെന്നു മനസ്സു പറഞ്ഞത്. എതിരെ വരുന്ന വാഹനങ്ങളുടെ സ്പീഡ് കണ്ട് ഇവനൊക്കെ കുറച്ച് പതുക്കെ പോയാൽ പോരെ എന്ന് ചിന്തിച്ച് ജെയിംസ് അച്ചായന്റെ നെറ്റ്‌വർക്കിംഗ് ബിസിനസ് നടക്കുന്ന പാലത്തിന്റെ ഭാഗത്തേക്ക് സഞ്ചരിച്ചു.
” പള്ളത്തി എന്നെ പള്ളു പറഞ്ഞു…
കോലാ എന്നെ കോക്കിറു കുത്തി ….
കൂരി എന്നെ……”
പുഴമീനിനെക്കുറിച്ചുള്ള ഈ പാട്ടും പാടി സഞ്ചാരം തുടർന്നു.
പാലത്തിനടുത്ത് വണ്ടി സ്റ്റാൻഡിൽ വച്ച് പാലത്തിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ അച്ചായൻ വലകുടഞ്ഞ് മീൻ പെറുക്കി എടുക്കുന്നത് കണ്ടു.
“അച്ചായാ മീൻ ഉണ്ടോ? കുറച്ചു വേണമായിരുന്നു, അത്യാവശ്യമാണ് ”
ഞാൻ ഉറക്കെ വിളിച്ചുചോദിച്ചു.
“നല്ലതു വല്ലതും വേണമെങ്കിൽ നാളെ വാ, ! ഇന്ന് നഷ്ടക്കോളാ, കാര്യമായി ഒന്നും കിട്ടിയില്ല.”
ഇനിയെന്ത് ചെയ്യുമെന്ന് ചിന്തിക്കവേ അൽപ്പം പ്രതീക്ഷ നൽകി. അച്ചായന്റെ ശബ്ദമുയർന്നു.
” കുറച്ചു മുള്ളിയുണ്ട് ! അത് വേണോ മീൻ കിട്ടാത്തതിൻ്റെ നിരാശ നിറയുന്ന ഭാവത്തിൽ ചോദിച്ചു.
മുള്ളിയെങ്കിൽ മുള്ളി, അതും പുഴമീൻ ആണല്ലോ എന്ന് ചിന്തിച്ച് പാലത്തിന്റെ വശത്തുകൂടി താഴേക്കിറങ്ങി.
തൽക്കാലം ഇന്ന് ഇത് കഴിക്കട്ടെ, നാളെ നല്ലതു കിട്ടുമെങ്കിൽ വാങ്ങാം എന്ന് മനസ്സിൽ പറഞ്ഞ് ജയിംസ് അച്ചായന്റെ ഫോൺ നമ്പറും വാങ്ങി.
കഷ്ടിച്ച് ഒരു കിലോ തികച്ചുകാണും.അത് വാങ്ങി പൈസ കൊടുത്ത് ബൈക്കിനടുത്തേക്ക് നടന്നു. നാളെ രാവിലെ വിളിച്ചു നോക്കാം നല്ല മീൻ വല്ലതും കിട്ടുമെങ്കിൽ വാങ്ങാം. ഭാര്യയുടെ ചങ്ങാതിയുടെ യാക്കം മാറട്ട് എന്ന് ചിന്തിച്ച് “പള്ളത്തിയെന്നെ… ” എന്ന പാട്ടും മൂളി വീടെത്തുമ്പോഴേക്കും ശാലുവിന്റെ ഇൻഡിക്ക മുറ്റത്ത് പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു.
ഞാൻ ബൈക്ക് സ്റ്റാൻഡിൽ വച്ച് മീനുമായി വീട്ടിലേക്ക് നടക്കുമ്പോഴേക്കും ആരതിയും ശാലുവും സിറ്റൗട്ടിലേക്ക് ഇറങ്ങിവന്നു.
” പുഴമീൻ കിട്ടിയോ ശാലു ജിജ്ഞാസയോടെ ചോദിച്ചു.
” അല്പം കിട്ടി മീൻ കുറവാണ്. ഇന്ന് ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യൂ, നാളെ നമുക്ക് നല്ല മീൻ നോക്കാം ”
ഞാൻ മറുപടി പറഞ്ഞു.
“എന്ത് മീനാ ? ”
ആരതി തിരക്കി.
” മുള്ളി…”
എന്റെ മറുപടി കേട്ടതും “എടീ ദ്രോഹി… ” എന്ന് വിളിച്ചുകൊണ്ട് ശാലു കണ്ണുരുട്ടിക്കൊണ്ട് ആരതിയുടെ കയ്യിൽ നുള്ളി. കാര്യം എന്തെന്നറിയാതെ ഞാൻ വാ പൊളിച്ചു നിന്നു.
“ഞാൻ ഒന്നും പറഞ്ഞിട്ടില്ല സത്യം” ആരതി പരിഭവത്തോടെ അവളുടെ കയ്യിൽ പിടിച്ചു.
” ഉം…. ഉം .. ” എന്നു മൂളിക്കൊണ്ട് ശാലു ആരതിയേയും പിടിച്ചുകൊണ്ട് അകത്തേക്ക് പോയി. കാര്യമറിയാതെ ഞാൻ സിറ്റൗട്ടിൽ ഇരിക്കവേ അശരീരി പോലെ ഒരു ശബ്ദം.
“അങ്കിൾ എന്നെ ചങ്ങാടത്തിലൊന്ന് കയറ്റുമോ? ”
ചോദ്യം കേട്ട് ഞാൻ മുറ്റത്തേക്ക് നോക്കി.
“ഞാനാ… അച്ചുവാ..! ഞാനിവിടെ ഉണ്ട്…”
മുറ്റത്ത് നിന്ന് വലിയ പേരമരത്തിൽ കയറിയിരുന്ന് പേരയ്ക്ക തിന്നുന്ന ശാലുവിന്റെ മകന്റെ ചോദ്യമായിരുന്നു ആ അശരീരി. അവനെ കണ്ടപ്പോൾ പെട്ടെന്ന് കപീഷിനെയാണ് ഓർമ്മ വന്നത്. കാരണം അവന്റെ ചെവി അല്പം വലുതായിരുന്നു. ഞാൻ ചങ്ങാടത്തിൽ കയറിയ പടം വല്ലതും ശാലു അവനെ കാണിച്ചിട്ടുണ്ടാകുമെന്ന് തീർച്ചയാക്കി.
” മഴക്കാലത്ത് വാ…അപ്പോഴേ റോഡിൽ വെള്ളവും അതിലിറക്കാൻ ചങ്ങാടവും ഒക്കെ ഉണ്ടാകൂ.”
ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവന്റെ മുഖത്ത് അല്പം നിരാശ പടർന്നത് ഞാൻ ശ്രദ്ധിച്ചു.
നഗരത്തിരക്കിൽ താമസിക്കുന്ന അവനിൽ ഗ്രാമാന്തരീക്ഷം കൊതിക്കുന്ന ഒരു മനസ്സ് ഉണ്ടാകുമെന്ന് ഞാൻ ചിന്തിച്ചു.
വിവിധതരം വിഭവങ്ങളുടെ പാചകവും കഥ പറച്ചിലും ഭക്ഷണംകഴിക്കലും എല്ലാം കൂടി ആകെ കോലാഹലമായിരുന്നു പിന്നീട്. സന്ധ്യയ്ക്ക് എല്ലാവരുംകൂടി മാളുവിൽ കയറി ‘ഹൃദയം’ സിനിമയും കണ്ടിറങ്ങുമ്പോൾ മഴ പൊഴിയുന്നുണ്ടായിരുന്നു. ആദ്യ ഷോ കഴിഞ്ഞപ്പോഴേക്കും അടുത്ത ഷോ കാണാൻ നിൽക്കുന്നവരിൽ ചില പരിചയക്കാരെയൊക്കെ കണ്ടു. അവരോടൊക്കെ കുശലവും പറഞ്ഞു തിരിച്ചുപോരുമ്പോൾ ആരതിയും ശാലുവും വണ്ടിയിലിരുന്നു അവരുടെ പഴയകാല കോളേജ് ജീവിതത്തെപ്പറ്റി വാതോരാതെ പറഞ്ഞുകൊണ്ടേയിരുന്നു.
വീട്ടിലെത്തി അത്താഴമൊക്കെ കഴിഞ്ഞ് കിടക്കയിലെത്തി ചുമ്മാ പുസ്തകത്താളുകൾ മറിച്ചു കൊണ്ടിരിക്കുമ്പോഴും മനസ്സിൽ നിന്ന് ഒരു സംശയം വിട്ടു മാറിയിരുന്നില്ല. മീൻ “മുള്ളി” ആണെന്നു പറഞ്ഞപ്പോൾ ശാലു കണ്ണുരുട്ടിയതും ആരതിയെ നുള്ളിയതുമൊക്കെ എന്തുകൊണ്ടാവും??? അതിനു പിന്നിൽ എന്തോ ഉണ്ട്. അതെന്താണെന്നറിയാൻ വല്ലാത്ത കൗതുകം തോന്നി. “ആരതി വരട്ടെ എന്തായാലും അത് അറിഞ്ഞിട്ടേ ഇന്ന് ഉറങ്ങുന്നുള്ളൂ ‘ എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ തുറന്ന ജനാലയിലൂടെ മുറ്റത്തേക്ക് നോക്കുമ്പോൾ മന്ദാരത്തിന്റെ ചുവട്ടിൽ കസേരയിലിരുന്നു സൊറപറച്ചിലിൽ മുഴുകിയിരിക്കുന്ന ശാലുവിനെയും ആരതിയെയും കാണാമായിരുന്നു.
” എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ എന്താണാവോ ഇവർക്ക്?? ആർക്കറിയാം!’
ടിവിയിൽ ക്രിക്കറ്റ് കളി കാണുന്ന അച്ചുവിനും ഉറക്കം വരുന്നില്ലല്ലോ എന്ന ചിന്തയുമായി ഞാൻ വീണ്ടും പുസ്തകത്താളുകളിലൂടെ കണ്ണോടിച്ചു.അതിനിടയിൽ അല്പം ഒന്നു മയങ്ങിയപ്പോഴാണ് ആരതി മുറിയിലേക്ക് എത്തിയത്. മുഖമുയർത്തി ക്ലോക്കിൽ സമയം നോക്കി 12 : 15
” ആഹാ ഉറങ്ങിയാരുന്നോ?” അവളുടെ ചോദ്യം കേട്ട് ഞാൻ കണ്ണ് തിരുമ്മി.
“ഇതിനുമാത്രം എന്താടീ ഇത്ര ഉറക്കമിളച്ചിരുന്നു പറയാനുള്ളത്…?’
” പിന്നെ, ഞങ്ങൾ പഴയ ഫ്രണ്ട്സ് കൂടിയാൽ അങ്ങനെയാണ്. കഥകൾ പറഞ്ഞാൽ തീരില്ല. സമയം പോകുന്നത് അറിയുകയുമില്ല. രണ്ടുമൂന്നു കൂട്ടുകാരികൾ കൂടിയുണ്ട്.അവരുംകൂടി വന്നിരുന്നുവെങ്കിൽ ഇന്ന് ഉറങ്ങുകയില്ലായിരുന്നു.”
അവൾ തലയിണയും നേരെയിട്ട് എന്റെ അടുത്ത് കിടന്നുകൊണ്ടാണത്രയും പറഞ്ഞത്.
” അത് കാര്യമായി ” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് സംശയം തീർക്കാനുള്ള ചോദ്യമങ്ങ് ചോദിച്ചു.
“മുള്ളി എന്നു പറഞ്ഞപ്പോൾ ശാലു കണ്ണുരുട്ടിയതും നിന്നെ നുള്ളിയതും എന്തിനാണ്??
അതിൻറെ പിന്നിലെ കഥ എന്താണ് ??
” ഓ പിന്നെ! അതൊക്കെ രഹസ്യമാണ്. പറയാൻ പറ്റില്ല. എന്തിനാ അടുത്ത കഥയിൽ ചേർക്കാനാവും” അവൾ ഗമയിൽ പറഞ്ഞു.
” അതിനൊന്നുമല്ല. നീ പറയ്. അറിയാനുള്ള കൗതുകം കൊണ്ടല്ലേ…!”
” ആ കൗതുകം ഒക്കെയങ്ങ് കയ്യിൽ വച്ചാൽ മതി. ഞാൻ പറയില്ല. അവൾ അറിഞ്ഞാൽ മോശമാണ്. ” അവൾ പറയുന്ന ലക്ഷണമില്ല
“ഞാൻ അവളോട് ചോദിക്കുകയോ അറിഞ്ഞതായി ഭാവിക്കുകയോ ചെയ്യില്ല. നീ കാര്യം പറയ്.”
“വേണ്ട ! അത് ഞങ്ങൾ സുഹൃത്തുക്കളുടെ ഇടയിലെ രഹസ്യമാണ്. പരസ്യമാക്കുന്നത് മോശമാണ്. ”
അവൾ പറയുന്ന ലക്ഷണമില്ലെന്നറിഞ്ഞപ്പോൾ പരിഭവത്തോടെ അവളുടെ അടുത്തു നിന്നും മാറി തിരിഞ്ഞു കിടന്നു. “ഇനിയും കൂട്ടുകാർ വരുമ്പോൾ അതും ഇതുമൊക്കെ വാങ്ങാൻ എന്നോട് പറഞ്ഞേക്കരുത്. തനിയെ പൊക്കോണം.”
ഞാൻ ഗൗരവത്തിൽ പറഞ്ഞു.
“ഓഹോ! ആയിക്കോട്ടെ ”
അവൾക്കൊരു കൂസലുമില്ല.
എന്നാലും അത് എന്തായിരിക്കും എന്നിലെ സംശയം വീണ്ടും തികട്ടി വന്നുകൊണ്ടിരുന്നു.
അല്പം കഴിഞ്ഞപ്പോൾ ആരതിയുടെ തണുത്ത ചുണ്ട് എൻറെ ചെവിയിൽ തട്ടി. അവളുടെ നിശ്വാസം എൻറെ കണ്ണിൽ പതിഞ്ഞു. “ഞാൻ പറയാം ആരോടും പറയരുത്”
അവളുടെ മൃദുവായ ശബ്ദം. എനിക്ക് സന്തോഷമായി. ഞാൻ അവളുടെ നേരെ തിരിഞ്ഞു കിടന്നു.
“വേഗം പറയ്, രാവിലെ മുതൽ അറിയാനുള്ള കൗതുകമാണ് ”
ഞാൻ അവളുടെ കയ്യിൽ മൃദുവായി തഴുകിക്കൊണ്ട് പറഞ്ഞു. അപ്പോഴാണ് അവൾ കണ്ണട ഊരിവെച്ചിട്ടില്ലെന്ന് ഞാൻ ശ്രദ്ധിച്ചത്. മിക്കപ്പോഴും അവൾ ഉറങ്ങും മുമ്പ് കണ്ണട ഊരിവെക്കാൽ മറക്കാറുണ്ട്. രാത്രിയിൽ സ്വപ്നം കാണുമ്പോൾ മിഴിവോടെ കാണാനാണ് ഉറക്കത്തിലും കണ്ണട വെക്കുന്നത് എന്ന് ഞാൻ പലപ്പോഴും അവളെ കളിയാക്കാറുണ്ട്. കൂർക്കം വലിച്ച് പെട്ടെന്നുതന്നെ ഉറങ്ങുന്ന ഇവളെ ചിലപ്പോൾ ഉറക്കസ്വാമി എന്നാണ് ഞാൻ വിളിക്കാറ്.
ഞാൻ അവളുടെ കണ്ണട ഊരി അടുത്തുള്ള റ്റേബിളിൽ വെച്ച് ആരതിയുടെ കഥ കേൾക്കാൻ കാത് കൂർപ്പിച്ചു.
“കോളേജ് പഠനകാലത്ത് ഞങ്ങൾ അഞ്ചു പേരായിരുന്നു ഉറ്റ ചങ്ങാതിമാർ. ഹോസ്റ്റലിലും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഭക്ഷണം പങ്കിട്ടു കഴിച്ചും വസ്ത്രങ്ങൾ പരസ്പരം കൈമാറി ധരിച്ചും ആസ്വദിച്ചു കഴിഞ്ഞിരുന്ന കാലമായിരുന്നു അത്. അന്ന് ശാലുവിന് ഒരു പ്രശ്നമുണ്ടായിരുന്നു അതിൽ നിന്നുമാണ് അവൾക്ക് ആ പേര് വീണത്. ”
അവൾ ആ കഥ പറയാൻ തുടങ്ങി
“എന്തായിരുന്നു പ്രശ്നം? എന്താണെന്ന് വ്യക്തമായി പറയ്.”
എനിക്ക് ജിജ്ഞാസയായി.
” പഠനകാലത്ത് അവൾക്ക് ഇടയ്ക്കൊക്കെ കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലം ഉണ്ടായിരുന്നു.” കിടക്ക മുള്ളി” എന്നായിരുന്നു ഞങ്ങൾ അവളെ വിളിച്ചിരുന്നത്. ”
പിന്നെ അത് മുള്ളി എന്നു ചുരുക്കി വിളിച്ചു തുടങ്ങി.
അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
മൂത്രമൊഴിക്കാൻ തോന്നുമ്പോൾ എഴുന്നേറ്റ് പോയാൽ പോരെ ? എന്തിനാ കിടക്ക വൃത്തികേടാക്കാൻ നിൽക്കുന്നത് !
എനിക്ക് സംശയം.
“അതൊന്നുമല്ല മനുഷ്യാ, ഞായറാഴ്ചകളിൽ അവൾ രാവിലെ പതിനൊന്നുവരെ യാണ് കിടന്നുറങ്ങുന്നത്. അപ്പോൾ മൂത്രശങ്ക വന്നാലും അവൾ അനങ്ങില്ല. ഒത്തിരി ശങ്ക ആകുമ്പോൾ കിടക്കുന്ന കിടപ്പിൽ കിടക്കയിൽ തന്നെ കാര്യം സാധിക്കുമായിരുന്നു. അതായിരുന്നു അവളുടെ പതിവ്.
” ഇപ്പാഴും ആ പതിവുണ്ടോ? ഉണ്ടെങ്കിൽ നാളെ ഞായറാഴ്ചയാണ്. കട്ടിലും മുറിയുമൊക്കെ കഴുകാൻ തയ്യാറായിക്കോളൂ.”
ഞാൻ കളിയാക്കി കൊണ്ട് പറഞ്ഞു.
”ഇല്ല. അതൊക്കെ അന്ന് ഫസ്റ്റ് ഇയറിൽ പഠിക്കുമ്പോഴായിരുന്നു. പിന്നീട് അതൊക്കെ മാറി. സെക്കൻ്റ് ഇയർ ആയപ്പോഴേക്കും അലാറം വെച്ച് എഴുന്നേറ്റ് മുള്ളിയിട്ടേ അവൾ കിടക്കുമായിരുന്നുള്ളു. കിടക്കയിൽ മുള്ളുന്ന സ്വഭാവം ക്രമേണ മാറിയെങ്കിലും മുള്ളി എന്ന പേര് ഞങ്ങൾ ഇപ്പോഴും മാറ്റിയിട്ടില്ല.”
അവൾ ചിരിച്ചുകൊണ്ട് എന്നോട് ചേർന്ന് കിടന്നു.
മൂത്രമൊഴിക്കാൻ അലാറം വെക്കുക എന്നൊക്കെ കേൾക്കുന്നത് അത്ഭുതമായിട്ടാണ് എനിക്ക് തോന്നിയത്.
” അടുത്ത വെക്കേഷന് എല്ലാവരും ഇവിടെ ഒത്തുകൂടാമെന്നാണ് ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്. വിദേശത്തുള്ളവർക്കും ഗ്രാമവും പുഴയും പുഴമീനും ഒക്കെയാണ് കമ്പം.”
അവളുടെ വാക്കുകളിൽ സന്തോഷം നിറയുന്നുണ്ടായിരുന്നു.
” ആഹാ ! ഇനിയുമുണ്ടോ പുഴമീൻ മോഹികൾ…! കൊള്ളാമല്ലോ.. !”
ഞാൻ അവളുടെ മൂക്കിൽ നുള്ളി.
“പിന്നെ നിങ്ങൾ മാത്രമേ പുഴമീൻ കൊതിയനായി ഉള്ളൂ എന്നാണോ വിചാരം..? ഒന്ന് പോ മനുഷ്യ..!”
അവൾ എന്റെ ചുമലിൽ ചെറുതായി കടിച്ചു.
” അപ്പോൾ അന്നും പുഴമീൻ വാങ്ങേണ്ടി വരും അല്ലേ?
ഞാനവളുടെ കവിളിൽ ചുണ്ടു ചേർത്തുകൊണ്ട് ചോദിച്ചു.
“അതെ ! എന്താ ?
അവൾ സംശയത്തോടെ ചോദിച്ചു.
“ഒന്നും ഇല്ലേ ! ഒരു കാര്യം കൂടി പറയ്.. ”
” എന്ത് ? ”
“വരാൽ, ആരകൻ, പരൽ, പള്ളത്തി എന്നിങ്ങനെയൊക്കെയുള്ള പേര് ആ വരുന്നവരിൽ ആർക്കെങ്കിലും ഉണ്ടോ..?”
” ഇല്ല.അതെന്താ ?”
അവൾക്ക് കൗതുകം.
” അതൊക്കെ പുഴമീനിന്റെ പേരുകൾ അല്ലേ, അതും വാങ്ങി വന്നാൽ നിൻ്റെ കൂട്ടുകാരികൾക്ക് നിന്നെ സംശയം തോന്നണ്ടായല്ലോ എന്ന് കരുതിയാണ്.”
ഞാൻ ചിരിച്ചുകൊണ്ടാണത് പറഞ്ഞത്.
” അഹങ്കാരി…. ഇതൊന്നും കഥയിലെങ്ങും എഴുതിച്ചേർത്തേക്കല്ലേ. അവർക്കൊക്കെ ഞാൻ നിങ്ങടെ കഥ അയച്ചു കൊടുക്കാറുള്ളതാണ്.”
അതും പറഞ്ഞുകൊണ്ട് അവൾ എന്നെ ഇറുകെപ്പുണർന്നു.
പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.എൻ്റെ വിരലുകൾ അവളുടെ ദേഹത്ത് ഒഴുകി നടക്കവേ അവൾ പുതപ്പുവലിച്ച് രണ്ടുപേരുടെയും ദേഹത്തേക്കിട്ടു. എൻ്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിയവേ അവളുടെ തണുത്ത വിരലുകൾ താടിയിൽ തഴുകി നീങ്ങുന്നുണ്ടായിരുന്നു. അവൾ ചുവന്നു തുടുത്ത എൻ്റെ മുഖക്കരുവിൽ തടവി. അപ്പോൾ ഞാൻ മനസ്സിലും അവളെൻ്റെ കാതിലും ഒരുപോലെ പറഞ്ഞു – “മോഹക്കുരു ”
എം.ജി.ബിജുകുമാർ : പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ B.Ed ഉം പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.
“ഓർമ്മപ്പെയ്ത്തുകൾ ” എന്ന ചെറുകഥയ്ക്ക് തപസ്യയുടെ സംസ്ഥാന ചെറുകഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിരവധി ചെറുകഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള പണിപ്പുരയിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA )
നിലാശലഭം എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്. പന്തളം മഹാദേവർ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി പത്തനംതിട്ട ജില്ല ജോ:സെക്രട്ടറി, എന്നീ ചുമതലകൾ വഹിക്കുന്നു.
അഖിൽ പുതുശ്ശേരി
ഓണമിങ്ങെത്തി പൊന്നോണം
പൊന്നിൻ ചിങ്ങത്തിൻ തിരുവോണം
മലയാള നാടിന്റെ മാനസത്തിൽ
തുമ്പപ്പൂ പൂക്കുന്ന നാളുകളായ്.
അത്തം നാളിലെ ഉദയമോടെ
അങ്കണമെല്ലാം ഒരുങ്ങുമെല്ലോ
തെറ്റിയും മുല്ലയും മന്താരവും
നാണിച്ചു നിൽപ്പൂ തുമ്പപ്പെണ്ണും
സുന്ദരി നീയോ ഞാനോ
മുറുമുറുപ്പുകൾ കോലാഹലങ്ങൾ
രണ്ടും മൂന്നും നാലും
പിന്നാലെയോരോ ദിനങ്ങളും പോകെ
തുമ്പയിതകളുകൾ പെരുമയിൽ ഗരിമയിൽ
പൂവിളിച്ചോണത്തിൻ പാതയൊരുക്കെ
പാട്ടുപാടാൻ കിളികൾ വന്നണയെ
ഊഞ്ഞാലാടും മാവും തണൽ നല്കി,
കനിവോടെ കാറ്റു മൂളി സ്നേഹമുറക്കേ
അത്തപ്പൂവിനിടയിൽ ചിരികൾ പൂത്തു,
ആരൊക്കെയോ ഓർമ്മകളിൽ വരവറിയിക്കെ
ഓണസദ്യ വിളിച്ചോതി മനസ്സിലീശൽ,
ഏകതയുടെ കാവ്യമത് പിറവിയെടുക്കെ
നെഞ്ചുനീറും കണ്ണീരൊ പുഞ്ചിരിയാകവേ
കുഞ്ഞുചുണ്ടിൽ ഓണപ്പാട്ടുകൾ നിറയവേ
പാടിയൊരുങ്ങുന്നു ജീവിത രാഗങ്ങൾ.
പാരമ്പര്യ വേഷങ്ങൾ , കസവു ചേലകൾ
ചിരികളിൽ ചേലോടെ വിളങ്ങി നിൽക്കവേ
സദ്യതൻ പക്കത്തിലൊ കഥകൾ എഴുതവേ
സ്നേഹത്തിൻ സുഗന്ധവും ചുമന്ന് പോകുന്നു.
കഴിഞ്ഞുപോകും കാലങ്ങൾ എങ്കിലും,
ഓണം വരുമത് ഹൃദയം തളിർക്കുവാൻ
സാംസ്കാരിക ഒത്തുചേരലോ
സമൃദ്ധിതൻ നിറവോ
ഓർമകളെ വിളിച്ചോതി നമുക്കൊരു ഉത്സവം!
വര : അനുജ സജീവ്
അഖിൽ പുതുശ്ശേരി : 1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു . അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,നാല് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .
2010 – ൽ ഐ എസ് ആർ ഒയിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .മാതൃഭൂമി, കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, മാധ്യമം, കേസരി, സമകാലിക മലയാളം ,പച്ചമലയാളം, ദേശാഭിമാനി, ചന്ദ്രിക, കലാപൂർണ്ണ, തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു . ഓൾ ഇന്ത്യ റേഡിയോയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:
നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്
അൻഡു
പുരസ്‌കാരങ്ങൾ
—————–
എഴുത്തച്ഛൻ ഫെൽലോഷിപ്
ആശാൻ സ്മാരക പുരസ്‌കാരം
എം എൻ കുമാരൻ സ്മാരക പുരസ്‌കാരം
റോട്ടറി ക്ലബ് സാഹിത്യ പുരസ്‌കാരം
ടാഗോർ സ്മാരക പുരസ്‌കാരം
ലെനിൻ ഇറാനി സ്മാരക പുരസ്‌കാരം
യാനം സാഹിത്യ പുരസ്‌കാരം
ജോസ്‌ന സാബു സെബാസ്റ്റ്യൻ
എത്രയെത്ര പെണ്ണുങ്ങളാണല്ലേ സ്വയം ജീവനൊടുക്കുന്നത് ?
ഇന്നിപ്പോ ഒന്നുമറിയാത്ത കുഞ്ഞുങ്ങളുമായി ജീവനൊടുക്കുന്നതായി ട്രെൻഡ് …
കാലിലെ പൊടിതട്ടി കളയുന്ന ലാഘവത്തോടെയാണ് ചിലർ അവരുടെ ജീവൻ തട്ടി കളയുന്നത് ….
ഇങ്ങനെ ജീവൻ നശിപ്പിക്കാൻ വെമ്പി നിൽക്കുന്നവർക്ക് യൂട്ടോളികൾ കൊടുക്കുന്ന ഉപദേശമാണ് ഒട്ടും സഹിക്കാൻ കഴിയാത്തത് …
ഇറങ്ങി പോന്നു കൂടായിരുന്നോ എന്ന് ചിലർ ചോദിക്കുമ്പോൾ…
കൈയ്യിൽ പണമുണ്ടങ്കിലേ കല്യാണം കഴിക്കാവൂ എന്ന് ചിലർ പറയുന്നു …
ഉന്തിന്റെ കൂടെ തള്ളലായി ചിലർ കൊടുക്കുന്ന ഉപദേശം അവരുടെ മാതാപിതാക്കൾക്കുള്ളതാണ് …
അവർക്ക് തിരിച്ചു വിളിച്ചു കൂടാരുന്നോ …
അവർക്ക് കൂടെ നിന്ന് കൂടാരുന്നോ ….
ഉപദേശങ്ങളോടെ ഉപദേശം ….
ഇവിടെ ഒന്നാമതായി നമ്മൾ മനസിലാക്കേണ്ടത്..ഭർത്താവിന്റെ കേളികൾ അനുഭവിക്കുന്ന ഒരു പെണ്ണിന് പുറത്തിരുന്നു കുരയ്ക്കുന്ന നായ്ക്കൾക്കൊപ്പം അത്രവേഗം കുരച്ച് ഇറങ്ങി പോരാനാവില്ല …
അതിനി എത്ര പഠിപ്പുള്ളവളാണെങ്കിലും ശരി സമ്പത്തുള്ളവളാണെങ്കിലും ശരി …
കാരണം ഇതുവരെ വലതു കൈകൊണ്ടു എഴുതികൊണ്ടിരുന്ന ഒരുവനോട് ഇന്ന് മുതൽ നീ ഇടതു കൈകൊണ്ടു എഴുതിയാൽ മതി എന്ന് പറഞ്ഞാൽ നടക്കുമോ ? അതിനി പൊന്നു കൊണ്ട് പുളിശ്ശേരി വച്ച് തരാമെന്ന് പറഞ്ഞാലും ..നൂറിൽ ഒന്നോ രണ്ടോ പേർക്ക് സാധിക്കുമായിരിക്കും പക്ഷെ 98 പേർക്കും അതത്ര എളുപ്പമാവില്ല…
അയ്യോ പൊന്നുകൊണ്ട് പുളിശ്ശേരി കിട്ടുന്നതാണല്ലോ …നാളെമുതൽ എന്തായാലും ഇടം കൈകൊണ്ടു തന്നെ എഴുതണമെന്ന് വാശി പിടിച്ചു കിടന്നാലും രാവിലെ ആകുമ്പോൾ ഒന്നില്ലങ്കിൽ അത് മറന്ന് പോയിട്ടുണ്ടാകാം അല്ലെങ്കിൽ ശ്രമിച്ചു നടക്കാതെ വലത് കൈകൊണ്ടു തന്നെ മിക്കവരും ആ എഴുത്തു തുടരുന്നുണ്ടാകാം ….
ഇനി അതുമല്ലെങ്കിൽ ലങ്ങ് കപ്പാസിറ്റി ഇല്ലാത്ത ഒരുവനോട് രണ്ടു മിനിറ്റ് ശ്വാസം പിടിച്ചുനിന്നാൽ എത്ര കോടി കൊടുക്കാമെന്ന് ഏറ്റാലും അവനു ശ്വാസം പിടിച്ചു നിൽക്കാൻ പറ്റില്ല …കാരണം അവന്റെ ലങ്ങിന്റെ കപ്പാസിറ്റി അത്രയേ ഉള്ളു …..നടക്കില്ല …
അത് കൊണ്ട് യൂട്യൂബിലും ഫേസ്ബുക്കിലും കടന്ന് വാക്ചാതുതുര്യം കൊണ്ട് അമ്മാനമാടുന്നവരുടെ വാക്കുകൾ കേട്ട് സമയം കളയാതിരിക്കുക …റിയാലിറ്റിയിലേയ്ക്ക് കടന്നു വരുക ….അവനവന്റെ ലോജിക് ഉപയോഗിച്ച് ചിന്തിക്കുക …അവനവന്റെ ശരീരത്തെ നോവിക്കാത്ത തീരുമാനത്തിലെത്തുക ….
ഇനി വീട്ടുകാരോട് ആ മകളെ ഇറക്കികൊണ്ടു പോരാൻ മേലാരുന്നോ എന്നും പറഞ്ഞു അലമുറയിടുന്നവരോട് ….
ഒരു മുറിവുണ്ടായാൽ നമ്മുടെ കാർന്നോന്മാർ ആദ്യം ചെയ്യുന്നത് മുറ്റത്തു കാണുന്ന കമ്യൂണിസ്റ് പച്ച നീരോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള ഒരു വീട്ടു വൈദ്യം ആദ്യം പയറ്റി നോക്കി പിന്നെ ഒരു ഗത്യന്തരവും ഇല്ലാതാകുമ്പോ മാത്രമേ അവർ ആശുപത്രിയെക്കുറിച്ചു പോലും ചിന്തിക്കു … അങ്ങനെ നോക്കുമ്പോൾ ഇന്നത്തെ ദാമ്പത്യ പ്രോബ്ലം നേരിടുന്ന മിക്കവരുടെയും പേരന്റ്സ് ..നമ്മളെപ്പോലെ ഇരുപത്തിനാലു മണിക്കൂറും മറ്റുള്ളവനെ എങ്ങനെ പറ്റിക്കാം …എങ്ങനെ പണികൊടുക്കാം …ഒരു പ്രശ്നമുണ്ടാകുമ്പോഴെ എളുപ്പത്തിൽ എങ്ങനെ പ്രശ്നമുണ്ടാക്കുന്നവനെ ഇല്ലാതാക്കാം എന്നൊന്നും കണ്ടും കേട്ടും പരിശീലിച്ചും വളർന്നു വന്നവരല്ല അവർ …അവർക്കാകെ അറിയാവുന്നത് ക്ഷമിക്കുക വിട്ടു വീഴ്ച ചെയ്യുക അഡ്ജസ്റ്റ് ചെയ്യുക ..മക്കളെ ഓർത്തു സഹിക്കുക എന്നൊക്കെയാണ് ….അപ്പോൾ അവർക്കറിയാവുന്നത് മാത്രമേ അവർക്ക് മക്കൾക്കും പറഞ്ഞു കൊടുക്കാനാവൂ…
പക്ഷെ നമ്മുടെ ഇന്നത്തെ ജനറേഷൻ അങ്ങനാണോ ഒരു ചെറിയ മുറിവുണ്ടായാൽ പോലും..നമ്മൾ നേരെ ഓടും ആശുപത്രിയിലേയ്ക്ക് …ഇനി നന്നാക്കാൻ കാലതാമസം വരുന്നവയാണെങ്കിൽ അവയെ മുറിച്ചു മാറ്റി ആണെങ്കിലും എത്രയും വേഗം നമ്മൾ ആ മുറിവുണക്കാൻ നോക്കും ….വിശ്ചേദിക്കുന്നതിൽ നമുക്കൊരു മടിയുമില്ല …അതിനി ബന്ധങ്ങൾ ആണെങ്കിലും..സ്വന്തം അവയവമോ എന്തിനിനി സ്വന്തം ജീവനാണെങ്കിൽ പോലും …ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കുക ….
അങ്ങനാകുമ്പോൾ ഇന്നത്തെ തലമുറ ഒരു കൂസലുമില്ലാതെ ആത്മഹത്യാ ചെയ്യുന്നുണ്ടെങ്കിൽ അതിന് മുഖ്യ കാരണം നമ്മൾ കാണുന്നതും കേൾക്കുന്നതും വായിക്കുന്നതുമൊക്കെയാണ് …
സ്‌ക്രീൻ തുറന്നാൽ നമ്മളാകെ കാണുന്നത് …മറ്റുള്ളവരെ കരിവാരി തേക്കുന്ന വീഡിയോകൾ …കുടുംബ ബന്ധങ്ങൾക്ക് വിലകൊടുക്കാത്ത വീഡിയോകൾ …
സഹിക്കാൻ പറ്റാതായി ഇറങ്ങി പോന്നു എന്നുള്ള വാർത്തകളൊന്നും മാർക്കറ്റ് ഇല്ലാത്തതിനാൽ ആത്മഹത്യ ചെയ്തു എന്നുള്ള വാർത്തകൾ പൊലിപ്പിച്ചു കാണിച്ചു കൈയ്യടി മേടിക്കുക …….
ഈയിടെയായി കുഞ്ഞിനേം കൂടെ കൂട്ടിയുള്ള ആത്മഹത്യയ്ക്കാണ് ചാനലുകളിൽ ട്രെൻഡ് കൂടുതൽ …അതിനാൽ ഒറ്റക്ക് മരിച്ചോണ്ടിരുന്ന പെണ്ണുങ്ങളെല്ലാം ഇന്ന് മരിക്കാനായി സ്വന്തം കുഞ്ഞിനേം കൂടെ കൂട്ടുന്നു ….
ചുരുക്കി പറഞ്ഞാൽ നമ്മളുടെ ബ്രെയിൽ ഒരു വെറും മിറർ മാത്രമാണ് …
നമ്മളെന്താണോ കാണുന്നത് എന്താണോ കേൾക്കുന്നത് എന്താണോ വായിക്കുന്നത് അത് ശരിയായികോട്ടെ തെറ്റായികോട്ടെ അപ്പാടെ അങ്ങ് വിശ്വസിക്കുകയും ചെയ്യും ….
അതിനാൽ ഞാൻ പിന്നെയും പിന്നെയും പറയുന്നു നല്ലത് മാത്രം കാണുക …നല്ലത് മാത്രം കേൾക്കുക ….നല്ലത് മാത്രം വായിക്കുക ….നല്ലതൊന്നും കാണാനില്ലെങ്കിൽ ചുമ്മാ കിടന്നുറങ്ങുക …
ആത്മഹത്യ ഒന്നിനും പരിഹാരമല്ല …കാരണം പണ്ടത്തെപ്പോലെ നമുക്കായി അലമുറയിട്ടു കരയാനോ പട്ടിണി കിടക്കാനോ ഇന്നാർക്കും നേരമോ മനസോ ഇല്ല ….നമ്മളില്ലെങ്കിലും ഭൂമി നാളെയും കറങ്ങും …മീൻ നാളെയും പൊരിക്കും …അവർ നടുകഷ്ണം തന്നെ തിന്നുകയും ചെയ്യും …
അതിനാൽ ജീവിക്കാൻ പറ്റാതാകുന്നവർ നിയമ സഹായം തേടുക …അങ്ങനെ മാന്യമായി പറ്റാത്തിടങ്ങൾ മുറിച്ചു മാറ്റി ഒള്ള ജീവിതം പിച്ച തെണ്ടി ആണെങ്കിലും ജീവിച്ചു തീർക്കുക ….കാരണം ജീവിതത്തിന്റെ അത്രേം വൃത്തി മരണത്തിനില്ല ….
ജോസ്‌ന സാബു സെബാസ്റ്റ്യൻ : കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന പുസ്തകത്തിൻറെ രചയിതാവ് .
പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. വിവാഹശേഷം യുകെ യിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു കുടുംബസമേധം താമസിക്കുന്നു. വൈക്കം സെന്റ് ലിറ്റിൽ ഫ്‌ളവേഴ്സിൽ , വൈക്കം ശ്രീനാരായണ ഹൈയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം . ബാംഗ്ലൂരിൽ നിന്നു അഗ്രികൾചറിൽ ബിരുദം . നഴ്സിംഗ് പഠനതിനുശേഷം യുകെയിൽ കുറേനാൾ ഹെൽത്ത് കെയറിൽ ജോലിചെയ്യുകയും അവിടെനിന്ന് തന്നെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും എടുത്തു .
ഇന്റെഗ്രേറ്റിവ് ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് ന്യൂട്രിഷൻ പഠിക്കുകയും നേഴ്സിങ് ഹോമിൽ അസിസ്റ്റന്റ് മാനേജർ ആയും നുട്രീഷനിസ്റ്റ് ആയും പിന്നീട് നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ ഡിസ്ചാർജ് സൗകര്യം ഒരുക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു .
ഡോ. ഐഷ വി
മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ച അനുഭവം കൈമുതലായുള്ള സുജിലി സജി എന്ന എഴുത്തുകാരൻ, (പ്രിൻ്റിംഗ് രംഗത്തെ അതികായൻ, ടൂർ ഓപറേറ്റർ) യാത്രാനുഭവങ്ങളുടെ പുസ്തകമെഴുതേണ്ടി വന്നപ്പോൾ തിരഞ്ഞെടുത്തത് ജപ്പാൻ എന്ന അത്ഭുത രാജ്യത്തെ . കുറിയ മനുഷ്യരുടെ വലിയ മനോഹര ലോകത്തെ, ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷിയേപ്പോലെ ഉയിർത്തെഴുന്നേറ്റ ജപ്പാനെയല്ലാതെ മറ്റേതു രാജ്യത്തെ തിരഞ്ഞെടുക്കാൻ കഴിയും?

നല്ല കൈയ്യൊതുക്കമുള്ള യാത്രാവിവരണം , മനോഹരമായ പ്രിൻ്റിംഗ് ഫോട്ടോകൾ, യാത്രകളെങ്ങനെ വ്യക്തിത്വ വികസനത്തിനും അനുഭവസമ്പത്തിനും ഹേതുവാകുന്നു എന്ന് ഈ പുസ്തകം സൂചിപ്പിക്കുന്നു. ശ്രീമാൻ സജിയുടെ ജപ്പാനിലേക്കുള്ള ഒറ്റക്കുള്ള യാത്രയിലൂടെയാണ് യാത്രാവിവരണം ആരംഭിക്കുന്നത് . ഒരു സുഹൃത്തുമൊത്ത് ജപ്പാൻ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നപ്പോൾ അവസാന നിമിഷം സുഹൃത്ത് പിൻമാറിയതിനാൽ ശ്രീമാൻ സജിയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വന്നു. കൂടെ പഠിച്ച ഒരാൾ ജപ്പാനിലുണ്ടെന്ന ബലത്തിൽ യാത്ര തുടർന്ന ശ്രീമാൻ സജി, ജപ്പാനിലെത്തി ഒറ്റയ്ക്ക് രാജ്യത്തിൻ്റെ ഏത് മുക്കിലും മൂലയിലും വരെ എത്തുന്ന ജീവനാഡി പോലെയുള്ള റയിൽവേയിലൂടെ സന്ദർശിച്ച് ജപ്പാൻ്റെ സ്പന്ദനങ്ങൾ മനസ്സിലാക്കുന്നു. എല്ലാം നല്ല ഭംഗിയായും വൃത്തിയായും സൂക്ഷിക്കുന്ന ജപ്പാൻകാർ ഒരത്ഭുതം തന്നെ . ഒരു ടിക്കറ്റു കൊണ്ട് വിവിധ വാഹനങ്ങളിൽ കയറാനുളള സംവിധാനം. ജപ്പാൻ റെയിൽ പാസു കൊണ്ട് ജപ്പാനിലെവിടെയും സഞ്ചരിക്കാമെന്ന പ്രത്യേകത, മൊബൈൽ ഫോൺ , ഇൻ്റർനെറ്റ് വൈഫൈ എന്നിവ വാടകയ്ക്ക് എടുക്കാം.
ഇടയ്ക്കിടെ മഴ പെയ്യുന്ന ജപ്പാനിൽ കുട എല്ലായിടത്തും പൊതുമുതലായി സൂക്ഷിച്ചിട്ടുണ്ട്.
ക്ലോസ്ററ് മുതൽ കാർ കമ്പനി വരെ ജപ്പാനിൽ ഹൈടെക്കാണ് കാർ നിർമ്മാണത്തിൽ കമ്പനിയിൽ പണിയെടുക്കുന്നത് 99 ശതമാനം പേരും റോബോട്ടുകൾ തന്നെ . നല്ല സ്വഭാവമുള്ള , വെള്ളയും കറുപ്പും നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്ന, സമയത്തിന് വില കൽപിക്കുന്ന, അധ്വാനിക്കുന്ന, ആയുസ്സു കൂടിയ,നല്ല ആതിഥേയരായ , ശുചിത്വമുള്ള സംസ്കാരമുള്ള പകയും ചതിയുമില്ലാത്ത ജനങ്ങൾ ജപ്പാൻ്റെ പ്രത്യേകതയാണ്. അവർ ടൂറിസത്തിനായി ഒരു പരസ്യവും ചെയ്യുന്നില്ല. “നല്ലതിന് പരസ്യം വേണ്ടല്ലോ” എന്നത് എഴുത്തുകാരൻ്റെ ഭാഷ്യം.
ധാരാളം ടൂറിസ്റ്റുകളെത്തുന്ന നദികളും തടാകങ്ങളും ഒരു പായലോ പ്ലാസ്റ്റിക് ബോട്ടിലോ വീഴാതെ സ്ഫടിക സമാനമായാണ് അവർ സൂക്ഷിച്ചിരിക്കുന്നത്. രാജ്യത്തിൻ്റെ 70% പ്രദേശവും അവർ വനമായി സംരക്ഷിക്കുന്നു. ഒരു കാരണവശാലും വനത്തിലേക്കുള്ള അധനിവേശം അവർ ചെയ്യില്ല. എല്ലാറ്റിനും ടെക്നോളജി ഉപയോഗിക്കുന്ന ജപ്പാൻകാരുടെ ബസ്സുകളിൽ ഒരു ഡ്രൈവർ മാത്രമേയുള്ളൂ. ടിക്കറ്റ് കൊടുക്കുന്നതും ബാലൻസ് കൊടുക്കുന്നു
ഇന്ത്യൻ കറൻസിയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ മൂല്യമേ അവിടത്തെ കറൻസിയായ യെനിനുള്ളൂ. എന്നാൽ ജീവിത ചിലവ് കൂടുതലാണ്. 70000 ത്തോളം പേർ കൊല്ലപ്പെട്ട ആറ്റം ബോംബാക്രമണത്തെ കുറിച്ചും സ്മാരകത്തെ കുറിച്ചും ഒബാമയുടെ ജപ്പാൻ സന്ദർശനത്തെ കുറിച്ചു മാനവികതയുടെ സ്മാരകങ്ങൾ എന്ന അധ്യായത്തിൽ വിവരിക്കുന്നു. ആണവായുധാക്രമണത്തിൻ്റെ പരിണത ഫലമായി അംഗവൈകല്യമുള്ള ധാരാളം പേർ അവിടെ ജനിക്കുന്നതിനാൽ അവർക്കു വേണ്ടി ഗവൺമെൻ്റ് ടെക്നോളജിയുടെ സഹായത്താൽ ഭിന്നശേഷി സൗഹൃദപരമായ സൗകര്യങ്ങളാണ് രാജ്യത്ത് എല്ലായിടത്തും ചെയ്തിട്ടുള്ളത്. ജപ്പാനിലെ ലോക പൈതൃക സ്മാരകങ്ങൾ, അഗ്നി പർവ്വതത്തിന് സമീപത്തെ ചൂടുറവയിൽ നിന്നും എത്തുന്ന വെള്ളത്തിലെ കുളി. ഭൂജിയിലെ സൾഫർ ലാവ ചീറ്റുന്ന അഗ്നിപർവ്വതം, ഒഴുകുന്ന ക്ഷേത്രം, പ്രധാന സ്ഥലങ്ങൾ, രാജ്യ തലസ്ഥാനമായ ടോക്കിയോ , പ്രകൃതിയുടെ വിശുദ്ധിയും സൗന്ദര്യവുമെല്ലാം പുസ്തകത്തിലെ പ്രതിപാദ്യ വിഷയമാണ്.
ഒറ്റയ്ക്കുള്ള ആദ്യ യാത്രയുടെ അനുഭവ സമ്പത്തിൻ്റെ ബലത്തിൽ അദ്ദേഹം കൂട്ടുകാരേയും പ്രിൻ്റിംഗ് രംഗത്തുള്ളവരേയും പിന്നീട് സഞ്ചാരികളേയും കുറഞ്ഞ ചിലവിൽ ജപ്പാനിലെത്തിച്ച് ടൂർ ഓപറേറ്റർ കൂടിയാകുകയായിരുന്നുവത്രേ. കൂടെ പോയവർ കൂട്ടം തെറ്റിപ്പോയതും സാമാന്യ ബുദ്ധി പ്രയോഗിച്ചതുകൊണ്ട് തിരികെയെത്തിയതും വിവരിക്കുന്നുണ്ട്. പുസ്തകത്തിൽ എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യം പ്രിൻ്റിംഗ് രംഗത്തെ ഓസ്കാർ നേടിയ ദീനബന്ധു ചോട്ടു റാം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയിരുന്ന പ്രൊഫ . ഡോക്ടർ രാജേന്ദ്രകുമാർ ആനയത്തിനെ ( എൻ്റെ ക്ലാസ്സ്മേറ്റ് ഉണ്ണികൃഷ്ണൻ്റെ സഹോദരൻ) കുറിച്ചുള്ള ആചാര്യൻ സഹയാത്രികൻ എന്ന അധ്യായമാണ്.
ജപ്പാനിലേയ്ക്ക് ഒരു യാത്ര പോകണമെന്ന് നമുക്ക് തോന്നിപ്പോകുന്ന നല്ലൊരു യാത്ര വിവരണമാണ് ഈ ഗ്രന്ഥം.
ഡോ.ഐഷ . വി.
മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..
സി. ഗ്ലാഡിസ്
രാവിലേ ഉറക്കമുണർന്നത് വലിയപ്പൻ്റെ താളത്തിലുള്ള മുറുക്കാൻ ഇടിയുടെ ശബ്ദം കേട്ടാണ്. പിന്നീടുള്ള വലിയപ്പൻ്റെ മുറുക്കാൻ ഇടി താളത്തിൽ “മനമേ പക്ഷി ഗണങ്ങൾ ഉണർന്നിതാ പാടുന്നു” എന്ന ഗാനവും കേട്ട് കിടക്ക വിട്ട് അടുക്കളയിൽ എത്തുമ്പോൾ നല്ല ആവി പറക്കുന്ന പുട്ടിൻ്റെയും ഇറച്ചിക്കറിയുടെയും മണം മൂക്കിലേക്ക് ഇരച്ചുകയറും.
അമ്മേ…അമ്മേ ….. എന്ന് നീട്ടി വിളിച്ച് അമ്മയെ ചെന്ന് ഒന്നു കെട്ടിപ്പിടിച്ചു.
നിനക്കൊക്കെ നേരത്തെ എഴുന്നേറ്റാൽ എന്താ?
എന്നു പറഞ്ഞു കൈയ്യിലുള്ള തവി കൊണ്ട് തുടയ്ക്ക് ഒരു അടി. അയ്യേ.. എന്ന നിലവിളിയിൽ തുട തടവി മാറി നിന്നു.
ഒപ്പം പെണ്ണ് ആയതിനാൽ താമസിച്ച് എഴുന്നേറ്റതിനുള്ള അമ്മയുടെ ശകാരവും ഉപദേശവും.
ഇങ്ങനെ വെയിലേക്കുന്നിടം വരെ കിടന്നാൽ എങ്ങനെയാ. പെണ്ണുങ്ങൾ നേരത്തെ കാലത്ത് എഴുന്നേല്ക്കണമെടി..
എന്താ അമ്മേ …അമ്മ എൻ്റെ പൊന്നമ്മയല്ലേ
ആണടി അതാ ഞാൻ……. നൊന്തുപെറ്റ കണക്കു പറഞ്ഞതു മുഴുപ്പിക്കാതെ അമ്മ. അമ്മയുടെ വാക്കിൻ്റെ അസ്ത്രത്തിൽ കിടന്ന് തകിടം മറിയുമ്പോൾ
വീണ്ടും ഉപദേശമായി.
നിനക്കൊക്കെ അറിയാമോ… അന്യ വിട്ടിൽ ചെന്നാൽ എല്ലാരു കുറ്റം പറയുന്നത് അമ്മയുടെ വളർത്തുദോഷം എന്നാണ്. നിനക്ക് ഒക്കെ വല്ലതും അറിയണേോ?
അന്യവീട്ടിലേക്കുള്ളവൾ എന്ന പഴമൊഴിയുടെ ചുരുൾ അഴിച്ച് അമ്മ രാവിലെ തന്നെ അടുക്കളയിൽ നിറഞ്ഞാടി.
പാവം അമ്മപ്പെണ്ണ് ഇതെല്ലാം അമ്മയും കേട്ടു വളർന്നതാണ് എന്ന് സ്വയം ആശ്വസിച്ചു.
ആണുങ്ങൾക്ക് ഉറങ്ങാനും യഥാസമയത്ത് ഭക്ഷണം കിട്ടാൻ അവർ സ്ത്രീകൾക്ക് മേൽ കെട്ടിയേല്പിച്ച പഴമൊഴിയാണ് സ്ത്രീകൾ അതിരാവിലെ എഴുന്നേല്ക്കണമെന്നത്. എന്നാലേ ഐശ്വര്യം വീട്ടിൽ എത്തുകയുള്ളു എന്ന് ചിന്തിച്ച ഞാൻ അടുക്കളയിൽ നിന്ന് ഒന്നും ഉരിയാടാതെ പുട്ടിൻ്റെയും ഇറച്ചിയുടെയും വെന്തമണം ആസ്വദിച്ചു തന്നെ നിന്നു.
മനസ്സിൽ പറഞ്ഞു ഒന്നും പറഞ്ഞിട്ട് കാര്യമില്ല പാവം പെറ്റത് എല്ലാം പെണ്ണല്ലേ സങ്കടങ്ങൾ പറയട്ടെ, പല്ലു തേക്കാതെ വായ രണ്ടു പ്രാവശ്യംഅമ്മ കാണാതെ കഴുകി ഒപ്പിച്ച് അടുക്കളയിൽ ചൂടുചായ പ്രതീക്ഷിച്ച് നിന്നു.
അപ്പോൾ അടുത്തുള്ള അഞ്ചിൽ പറമ്പിൽ നിന്ന് കേൾക്കാം ഇന്ന് അപ്പൻ വെട്ടിയ ഇറച്ചിയുടെ എല്ലിനായി കാക്കയും പട്ടികളും നടത്തുന്ന കിടമത്സരം.
ഇറച്ചിഅറത്തിട്ടുണ്ടന്ന് നാടിനെ അറിയിക്കുന്നത് പലപ്പോഴും കാക്കയും പട്ടികളുമാണ്.
വീണ്ടും അമ്മയുടെ പതം പറച്ചിൽ ….. പാവം ആ മനുഷ്യൻ പെണ്ണുങ്ങളെ വളർത്താൻ അതിരാവിലേ പണിയെടുക്കുകയാ നീയൊക്കേ ഇതു വല്ലതും അറിയുന്നുണ്ടോ? ഉറക്കവും തീറ്റയും അല്ലാതെ എന്ത് പ്രയോജനം.
എല്ലാം കേട്ടു കൊണ്ട് വഴക്കിൽ അമ്മയുടെ കൈയ്യിൽ നിന്ന് ചുട് ചായയും വാങ്ങി കട്ടിളപ്പടിയിൽ ഇരിപ്പ് ഉറപ്പിക്കുമ്പോൾ ഒന്നു കൂടെ അടുക്കളയിലെ ചേരിലേക്ക് നോക്കി…..
തീയുടെ ചൂടും പുകയുമടിച്ചവൻ ചേരിൽ തൂങ്ങി കിടക്കുകയാണ്. കഴിഞ്ഞ ആഴ്ച അപ്പൻവെട്ടിയ കാളയുടെ കട്ട്.
ആ ഉശിരുള്ള കാളക്കുറ്റനെ കൊണ്ടു വന്നത് അഞ്ചാൾ ചേർന്നാണ് മൂക്കു കയർ കൂടാതെകഴുത്തിലെ കയർ രണ്ടെണ്ണം. ഉശിരുള്ള കാളയായിരുന്നു. അടുക്കള സഞ്ചാരത്തിൽ കെട്ടിഞാത്തിയ അതിൻ്റെ കട്ട് സഞ്ചിയിലേക്ക് ആരും അറിയാതെ കൈ തൊടുമ്പോൾ ഒരു പ്രത്യേക സുഖമാണ്. പഞ്ഞിപോലെ സോഫ്റ്റായ അവയെ ലാളിക്കുമ്പോൾ മനസ്സിൽ ഓർത്തു, എന്നായിരിക്കും അപ്പൻ ഇത് എടുക്കുക
കഴിഞ്ഞ ആഴ്ച അപ്പൻ അത് കെട്ടുമ്പോൾ അമ്മയോട് പറയുന്നത് കേട്ടു.
എൻ്റെ പെണ്ണേ, ഇത് ചേർത്ത് മറ്റവൻ അടിക്കണമെടി നല്ല ശക്തിയാണ്. രണ്ടാഴ്ച അടുപ്പിലെ പുകയും ചുടും അടിച്ചു കിടക്കട്ടെഒപ്പം ആയുസ്സും. അമ്മയ്ക്ക് കലികയറി പറഞ്ഞു. നിങ്ങൾ അടിച്ച് ചാവ് മനുഷ്യാ, ചത്ത് തുലയട്ടെ.
എൻ്റെ പെണ്ണേ, നിനക്ക് അതു വല്ലതും അറിയാമോ, ഇതിൻ്റെ ഗുണം. ഇവനെ അടിച്ചാൽ ആരോഗ്യം കിട്ടുമെടി. നല്ല ഉശിര് , ഇത് പൊട്ടിക്കുന്ന ദിവസം ആ തങ്കച്ചനും തോമ്മയും വറീതും എല്ലാം എത്തുമെന്നാ പറഞ്ഞത്
എടി പെണ്ണേ, അന്ന് നീ നന്നായി മസ്സാലയിട്ട് ഇറച്ചി വയ്ക്കണം.
അവരുടെ അടക്കി പറച്ചിലിൽ ഒരു കാര്യം എനിക്ക് വ്യക്തമായി .
ഇത് ശക്തി കിട്ടുന്ന എന്തോ മരുന്നാണ്.
ഒരാഴ്ചത്തെ പുകയുടെ കറയുമേറ്റ് ഒരു ചെറിയ കരിസഞ്ചി തുങ്ങിയാടുന്ന പോലെ പുകയേറ്റ് ചേരിൽ അത് കാറ്റിലും പുകയിലും ആടി കൊണ്ടിരുന്നു. തങ്കച്ചൻ അപ്പൻ്റെ അടുത്ത കൂട്ടുകാരൻ ആണ്. പട്ടാളത്തിൽ നിന്ന് ജോലി കഴിഞ്ഞ് എത്തിയ മഹാൻ. നാട്ടിലെ ജനത്തെ മുഴുവൻ വീരവാദ കഥകൾ പറഞ്ഞു കേൾപ്പിക്കുന്ന മറ്റൊരു തറവാടി. വണ്ടർ തങ്കച്ചൻ. തങ്കച്ചൻ്റെ വണ്ടറടി കഥകൾ കേൾക്കാൻ കുറേ കുടിയൻമാരും. മീൻപിടുത്തക്കാരൻ വറീതും കട്ടകുത്ത് തോമ്മച്ചനും മറ്റും എത്തുമ്പോൾ വീമ്പടിക്കാരുടെ കോറം തികയും.
കട്ടിളപ്പടിയിൽ ഇരുന്നുള്ള ആസ്വദിച്ച് അമ്മ തന്ന ചായ കുടിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ ഓർത്തു, ഇന്ന് ഞായർ ഒരു പുണ്യം എന്ന നിലയിൽ അമ്മയ്ക്ക് ഇത്തിരി സഹായം ചെയ്യണം. ചൂല് കയ്യിലെടുത്തു അപ്പോൾ കാണാം വലിയപ്പൻ്റെ മുറുക്കാൻ കഴിച്ചു ഇറയത്തിരുന്നുള്ള നീട്ടി തുപ്പലുകൾ…
അതു മൂലം രക്തവർണ്ണമായ മുറ്റം.
മുറുക്കി തുപ്പലുകൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് മുറ്റത്തെ മുല്ല. വെള്ള മുല്ലപ്പൂവിൽവീണ ചുവന്ന തുപ്പലുകൾ.
എനിക്ക് ദേഷ്യം വന്നു. ഈ വലിയപ്പൻ്റെ ഒരു മുറക്കാൻ കഴിപ്പ്. പാവാട എളിയിൽ കുത്തി വലിയപ്പനോട് ഉപദേശരൂപേണ രണ്ടുവർത്തമാനം പറഞ്ഞു. എൻ്റെ പെന്നു വലിയപ്പാ ഒന്നു മാറ്റി തുപ്പികൂടേ? ഒന്നും മിണ്ടാതെ വലിയപ്പൻ താളത്തിൽ മുറുക്കികൊണ്ടിരുന്നു.
ആരു കേൾക്കാൻ.
ചിലപ്പോൾ വലിയപ്പനിൽ നിന്ന് കിട്ടുന്ന, വെറ്റിലയടക്ക മുറക്കാൻ ,അമ്മ അറിയാതെ കഴിക്കുന്ന കാര്യം ഓർത്തപ്പോൾ പറഞ്ഞത് എല്ലാം തമാശമട്ടിൽ തിരിച്ചെടുത്തു. വേഗം മുറ്റമടിച്ചു തീർത്തു. ഇറയത്തെ ഉമിക്കരി പാട്ടയിൽനിന്ന് ചരിച്ച് ഉമിക്കരിയെടുത്ത് പല്ലുതേച്ച് അനിയത്തിയെ കൂട്ടു പിടിച്ച് കുളിക്കാൻ തോട്ടിലേക്ക് ഇറങ്ങി. വെള്ളത്തിൽ മുങ്ങാൻ കുഴി ഇടുമ്പോൾ കരയിൽ നിന്ന് കുഞ്ഞനിയത്തി എണ്ണി തുടങ്ങി. ഒന്ന്,രണ്ട്, മൂന്ന്………….50 എണ്ണും വരെ വെള്ളത്തിൽ മുങ്ങി കിടക്കാൻ പറ്റണം എന്ന ചിന്തയിൽ മുങ്ങി താഴുമ്പോൾ 15 എന്ന് അനിയത്തി ഉറക്കെ വിളിച്ചു .
ശ്വാസം കിട്ടാതെ ഉയർന്നുപൊങ്ങി.
അപ്പോൾ അമ്മയുടെ ശബ്ദം ഉയർന്നു കേട്ടു.
പോത്തിനെ പോലെ വെള്ളം കലക്കി മറിക്കാതെ വേഗം കുളിച്ചിട്ട് പള്ളിയിൽ പോടി.
വേഗം തന്നെ കാക്കകുളി പാസ്സാക്കി വെള്ളത്തിൽ നിന്ന് വേഗം ചാടി കയറി. കാരണം, കരയിൽ നില്ക്കുന്ന യുക്കാലിയുടെ നേർത്ത വടി കൊണ്ട് ഉള്ള അടി. അയ്യോ ! നനഞ്ഞദേഹത്ത് ഏല്പിക്കുന്ന പ്രഹരം സഹിക്കാൻ വയ്യാ.
പെണ്ണുള്ള ആ വീട്ടിൽ ആണായി പിറന്നവൻ അപ്പനും വല്ല്യപ്പനും മാത്രമാ.
വെള്ളത്തിൽ മുങ്ങാൻകുഴിയിടാനും നീന്താനും തുഴയാനും പഠിച്ചത് അപ്പനിൽ നിന്നാണ്. കുട്ടനാട്ടിലെ ആൺകുട്ടിയും പെൺകുട്ടിയും നീന്തൽ അറിഞ്ഞിരിക്കണം. ഓരോ കാലവർഷവും കടന്നു വരുമ്പോൾ അതിജീവനത്തിൻ്റെ ഒരു ഭാഗമാണ് ഈ നീന്തൽ
കുളി കഴിഞ്ഞ് വേഗം വസ്ത്രവും ഉടുത്ത് അടുക്കളയിലെത്തി പുട്ടും ഇറച്ചിയുമായി നല്ല ഒരു ഒന്നാന്തരം മത്സരം നടത്തി.
പിന്നെ പത്തു മണി കുർബാനയ്ക്കും അതു കഴിഞ്ഞുള്ള വേദപാഠം ക്ലാസ്സിനായി പള്ളിയിലേക്ക് വയൽ വരമ്പ് വഴി ഒറ്റ ഓട്ടം.
ഇന്നാടി പെണ്ണുങ്ങളെ നേർച്ചയിടാൻ പൈസ.
അമ്മ അടുക്കളയിലെ കടുക് ടിന്നിൽ നിന്ന് പൈസ ഓരോരുത്തർക്കായി തന്നു.
ഓടുന്നതിന് ഇടയിൽ നേർച്ചയിടാൻ അമ്മ തരുന്ന രണ്ടു രൂപ തുട്ടിൽ മുറുകേ പിടിച്ചു. പള്ളിയിൽ കയറും മുന്നേ മാതാവിൻ്റെ കുരിശിൻതൊട്ടിയിൽ രണ്ടു മിനിറ്റ് നില്ക്കും. മാതാവിന്റെ നടയിൽ വഴിപോക്കർ ആരോ കത്തിച്ചു പോയ, വീണ തിരികളെ നേരെയാക്കി കത്തിച്ചു നിർത്തി. എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥനയും ചൊല്ലി പള്ളിയിൽ കയറി മുട്ടുകുത്തി കുരിശു വരച്ചു. കൈയ്യിലിരുന്ന വിയർത്ത തൊട്ടുകൾ പള്ളിയിലെ ഭണ്ഡാരത്തിൽ നിക്ഷേപിച്ച് വിശുദ്ധ കുരിശിന്റെ അടയാളത്താലെ + ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് + ഞങ്ങളെ രക്ഷിക്ക, ഞങ്ങളുടെ തമ്പുരാനെ+ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവന്റെയും നാമത്തിൽ, + ആമേൻ. അമ്മ ചെറുപ്പത്തിലേ പഠിപ്പിച്ച കുരിശുവര. മുട്ടിൽ നിന്ന് ചൊല്ലി തീർത്ത്, നീട്ടത്തിൽ ഒരു കുരിശും വരച്ചു. പുഞ്ചിരിച്ചു നില്ക്കുന്ന ഈശോ രൂപത്തിലേക്ക് നോക്കി മൂന്നു കാര്യം നിർത്താതെ ചോദിക്കും. ഒന്ന് അപ്പൻ്റെ ഒടുക്കലത്തെ കുടിയായിരുന്നു. അപ്പൻകുടിക്കാതെ വരുമ്പോൾ കിട്ടുന്ന സ്നേഹം വല്ലപ്പോഴും വീണു കിട്ടുന്ന തുട്ടുകൾ പോലെയായിരുന്നു. അത് എന്നും കിട്ടാൻ ആഗ്രഹത്തോടെ പ്രാർത്ഥിച്ചു. പക്ഷേ ഈശോയുടെ രൂപം കള്ള ചിരിയോട് എന്നെ നോക്കി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
സണ്ടേസ്ക്കൂൾ അധ്യപിക പഠിപ്പിച്ച വിശ്വാസം അത് ലഭിക്കും എന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവും. ആ ബോധ്യത്തിൽ വീണ്ടും ആഞ്ഞുപ്രാർത്ഥിച്ചു കൊണ്ട് കുർബാനയും കൂടി. കുർബാനയും വേദപാഠക്ലാസ്സും എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ കാണുന്നത് എന്നിലും മുമ്പേ വീട്ടിലേക്ക് ഓടിയെത്തിയ ചേച്ചി ചട്ടിയിൽ ചോറുമായി നടത്തുന്ന ഭക്ഷണത്തോടുള്ള കിടമത്സരമാണ്.
ഇന്ന് വെട്ടിയ ചെറിയ പോത്തിൻ്റെ തലച്ചോർ .അമ്മ അത് എടുത്ത് തേങ്ങ ചിരവി ഉള്ളിയും മുളകും അരിഞ്ഞിട്ട് തോരൻ ആക്കി വച്ചിരിക്കുന്ന ഭക്ഷണത്തോട് ചേച്ചി നടത്തുന്ന മത്സരമാണ്.
ഇവൾക്ക് തലച്ചോറിനോട് ഇത്ര കമ്പമോ?
ശരിയാ, നല്ല രുചിയുള്ള മുട്ട തോരൻ പോലെ. അവളുടെ പാത്രത്തിൽ നിന്ന് ഇത്തിരി കൈ ഇട്ട് വാരി തിന്നു. എടുത്തത് മാത്രമേ ഓർമ്മ ഉള്ളു.തിന്ന കൈ കൊണ്ട് അവൾ പുറം നോക്കി ഒറ്റ ഇടി. ഇടി കൊണ്ട് പുറം പൊളിഞ്ഞു പോയി. പള്ളിയിലെ കുർബാനഭക്തിയിലും അച്ചൻ്റെ പ്രസംഗത്തിലും പ്രാർത്ഥനയിലും നിറഞ്ഞു നിന്ന ഞാൻ തിരിച്ചു അടിക്കാൻ നിന്നില്ല.
കുടാതെ അമ്മയുടെ ചൂരൽ കഷായം ഓർത്തപ്പോൾ ഒന്നും ജയിക്കാൻ വേണ്ടി ചെയ്തില്ല. തോറ്റു തന്നെ നിന്നു. അവളുടെ ഭക്ഷണം മോഷ്ടിച്ചതിന് അവൾ തന്ന സമ്മാനം. അതങ്ങ് രണ്ടു കൈയ്യും നീട്ടി ഏറ്റുവാങ്ങി. പക്ഷേ സന്ധ്യ പ്രാർത്ഥനയ്ക്ക് ഇരിക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രാർത്ഥന തെറ്റിക്കുന്നതിന് അവൾക്ക് കിട്ടുന്ന അടിയും ചില്ലറയല്ല. വല്ല്യയപ്പൻ തുടങ്ങുന്ന അക്കരയ്ക്ക് യാത്ര ചെയ്യും സിയോൻ സഞ്ചാരി എന്ന ഗാനവും സുതുതി സുതുതി എന്ന് മനമേ എന്ന ഗാനങ്ങളും സന്ധ്യ പ്രാർത്ഥനയും 23 ഉം 91 ഉം സങ്കീർത്തനവും ചൊല്ലി കഴിയുമ്പോൾ ചേച്ചി വാങ്ങിക്കൂട്ടുന്ന അടികളും അവളുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയിൽ എപ്പോഴും എന്നിലെ ഭക്തിമറിയ ഇളകിയാടി. അപ്പോഴും അമ്മയുടെ മനം നീറിയ, വെന്തുരുകുന്ന പ്രാർത്ഥനയ്ക്ക് ഒപ്പം തന്നെ പീഠംത്തിൽ കത്തിച്ചതിരിയും എരിഞ്ഞുതീർന്നു.
എല്ലാ ശനിയാഴ്ചയും വൈകുന്നേരമായാൽ ചേച്ചിക്കൊപ്പം വള്ളത്തിൽ പോയി വെളുന്താൾ (കാട്ടുചേമ്പില) ഇല കത്തി കൊണ്ട് മുറിച്ചെടുക്കും. അതും ഒരു കുട്ട നിറയെ, അപ്പന് ഇറച്ചി കെട്ടി കൊടുക്കാൻ ഇല വേണം. വള്ളം തുഴഞ്ഞ് ഓരോ വെളുന്താളില മുറിക്കലിലും അതിൻ്റെ കറ വെള്ളപെറ്റിക്കോട്ടിൽ പുക്കളുടെ ചിഹ്നം നെയ്തു കൊണ്ടിരുന്നു.
അതുമായി വീട്ടിൽ എത്തിയാൽ ആദ്യം കേൾക്കുന്നത് അമ്മയുടെ വഴക്കാണ്.
വസ്ത്രം സൂക്ഷിക്കാത്ത സന്താനങ്ങൾ. പണത്തിൻ്റെ വിലയെക്കുറിച്ച് അമ്മ വാ തോരാതെ പറഞ്ഞുകൊണ്ടിരിക്കും.
എല്ലാം നശിപ്പിക്ക് നീയൊക്കെ….
വെള്ള പെറ്റിക്കോട്ടിൽ നിറയുന്ന കറയുടെ പേരിലും അമ്മയുടെ വഴക്കു പറച്ചിൽ ഏറി വന്നു.
അടുക്കളയിൽ കയറിയാൽ വീണ്ടും നോട്ടം ചേരിലേക്ക് തിരിയും. ശക്തിയുടെ മരുന്നായി അത് ചേരിലേ ആവി അടിച്ച് കിടക്കുന്ന കാഴ്ച. എന്നായിരിക്കും അപ്പൻ ഇതിനെയെടുത്ത് മറ്റവൻകൂട്ടി അടിക്കുന്നത്?
ആൺ കുട്ടിയായിരുന്നെങ്കിൽ ഇതിൻ്റെ രുചി അറിയാമായിരുന്നു. വെള്ളിയാഴ്ചത്തെ അമ്മയോടുള്ള അപ്പൻ്റെ പറച്ചിലിൽ നാളെ ഇതു എടുക്കും എന്നു മനസ്സിലായി. ആഗ്രഹത്തോടെ ശനിയാഴ്ചയാകാൻ കാത്തിരുന്നു. ശനിയാഴ്ച രാവിലെ പത്തു മണിക്ക് രണ്ടു കുപ്പിയിൽ നല്ല വാറ്റ്സാധനം വണ്ടർ തങ്കച്ചൻ വഴി എത്തി. അടുക്കളയിൽ മസ്സാലകൂട്ടി കരൾ അടക്കം ഉള്ള ഇറച്ചി വെന്തതിൻ്റെ മണം…. അത് ആവിയിൽ പറന്ന് പൊന്തി. അതു ചട്ടിയോട് പറമ്പിലേക്ക് പോകുന്ന കാഴ്ച വീടിൻ്റെ ജനൽപടിയിലൂടെ നോക്കി നിന്നു. ഒപ്പം കുപ്പിയും ഗ്ലാസുകളും റാസ പോലെ പിന്നാലെയും. വീടിൻ്റെ പിന്നാമ്പുറത്തു നിന്ന് ദൂരെ കാഴ്ചയിലൂടെ കുപ്പിനിരത്തലും അതിലേക്ക് കട്ട് പൊട്ടിച്ച് കുപ്പിയിലിട്ട് കുലുക്കി ചേർത്ത് സാധനങ്ങൾ അടിക്കുന്ന കാഴ്ച. അവരുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ. തൊട്ടു നക്കാൻ ഇറച്ചിയും കരളും ചേർന്നകറി. ഒടുവിൽ ശക്തി മരുന്നു പോലെ വന്നവരുടെ സിരകളിലും ശരീരത്തിലും ലഹരി വ്യാപിക്കുമ്പോൾ ഉയരുന്ന ശബ്ദങ്ങൾ, വൻമ്പുപറച്ചിലുകൾ, സംസാരത്തിലെ മാറിമറിയുന്ന ഭാഷാഭേദങ്ങൾ, നിഘണ്ടുവിലില്ലാത്ത വാക്കുകൾ, വാക്കുകളിലെ ജയവും തോൽവികളും പിണക്കങ്ങളും. ഒടുവിൽ വേച്ചു വേച്ചു നീങ്ങുന്ന മനുഷ്യർ.
ആ ഒഴിഞ്ഞ ഗ്ലാസ്സുകൾ പെരുന്നാൾ റാസ പോലെ വീണ്ടും അടുക്കളയിൽ എത്തിയപ്പോൾ മാറി നിന്ന ഞാൻ, അവർ കുടിച്ച ഗ്ലാസ്സിലെ മിച്ചത്തിൽ നിന്നും ആരും കാണാതെ ഓരോ തുള്ളി വീതം മറ്റൊരു ഗ്ലാസിലേക്ക് പകർത്തി.
ഭയത്തോടെ ചുറ്റും നോക്കി, അമ്മയില്ലെന്നുറപ്പിച്ച് കൈ അതിലേക്ക് ഇട്ട് പതിയെ തൊട്ട് നക്കിയപ്പോൾ കാഞ്ഞിരത്തിൻ്റെ പോലെയുള്ള കയ്പ്പ്.
ഛെ ഇതിനാണോ ഇവർ …..ഛെ നാക്കു വെളിയിലിട്ട് രണ്ടു മൂന്നു സ്പൂൺ പഞ്ചസാര നാക്കിൽ വച്ചു.
എന്നിട്ടും നാവിലേ കയ്പ്പ് കെട്ടടങ്ങിയില്ല. ശക്തി മരുന്നിന് കയ്പ്പായിരിക്കുമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
വീണ്ടും വീണ്ടും ശക്തി മരുന്നായി ഉശിരുള്ള കാളയുടെ കയ്പ്പ് സഞ്ചി ചേരിൽ ഇടം പിടിക്കുന്നത്, ഇറച്ചി വേവുന്ന മണം, ശക്തി മരുന്നുകൾ ഗ്ലാസ്സുകളിൽ പകർന്നാടുന്ന കാഴ്ചകൾ എല്ലാം കണ്ടു വളർന്നു. അറാംതരത്തിൽ പഠിക്കുമ്പോൾ കണ്ട ശക്തി മരുന്നിൻ്റെ കാഴ്ച ഒൻപതാം തരമായപ്പോൾ കാഴ്ചയ്ക്ക് മങ്ങലേൽക്കാത്ത പോലെ പടിഞ്ഞാറെ പറമ്പിൽ നിലകൊണ്ടു.
ശക്തി മരുന്ന് എടുക്കാൻ എത്തുന്നവർ പിണക്കത്തിലും ഇണക്കത്തിലും വേച്ചു വേച്ചു നീങ്ങുന്ന കാഴ്ചയും. ആഴ്ചകൾ പിന്നിട്ട ഒരു തിങ്കളാഴ്ച പ്രഭാതത്തിൽ ഒരു വാർത്ത കേട്ടു. അപ്പൻ്റെ പ്രിയപ്പെട്ട തങ്കച്ചൻ അറ്റായ്ക്ക് വന്നു മരിച്ചു. ! അന്നുവരെ കാളകട്ട് രക്തയോട്ടം സുഖമമാക്കുവെന്നും ഒരു രോഗവും വരുതാത്ത ഉശിരുള്ള മരുന്നാണന്നുള്ള അപ്പൻ്റെ ഗീർവാണം കാറ്റിൽ പറന്നുപൊങ്ങി. തങ്കച്ചൻ യാത്ര പോലും ചോദിക്കാൻ നില്ക്കാതെ പോയി. പിന്നീട് ഒരിക്കലും അടുക്കളച്ചേരിൽ കട്ട് സഞ്ചി തൂങ്ങിയാടുന്ന കാഴ്ചകൾ കണ്ടില്ല.
സി. ഗ്ലാഡിസ് HSS : ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിൽ 2 വർഷമായി മലയാളം അദ്ധ്യാപികയായി ജോലി ചെയ്തു. Ph: 9048026442
ശാലിനി ലെജു
ഒരിക്കൽ ഒരാളോട് ഒറ്റവരിയിൽ ലോകത്തെക്കുറിച്ച് എഴുതാമോ എന്ന് ചോദിച്ചു.. ഉത്തരം എഴുതുവാൻ അയാൾക്ക് അധിക സമയം വേണ്ടി വന്നില്ല.. ഒറ്റ വാക്കിൽ ആ ഉത്തരം ഇതായിരുന്നു.. ” അമ്മ “. ശരിക്കും അയാൾക്ക് ലോകം എന്നത് അമ്മ ആയിരുന്നു. അതിനു കാരണം -കണ്ട നാൾ മുതൽ
“കണ്ണുകളെ വിളക്കാക്കി.. കൈകളെ തൊട്ടിലാക്കി… രക്തത്തെ പാലാക്കി.. മാറിടം മെത്തയാക്കി…ശ്വാസത്തെ ഈണമാക്കി.. വാക്കുകൾ താരാട്ടാക്കി ” ലാളിച്ചത് അമ്മ മാത്രം ആയിരുന്നു. അങ്ങനെ എങ്കിൽ ലോകം അവന്റെ മുന്നിൽ അമ്മയല്ലാതെ മറ്റെന്താകും? തർക്ക വിഷയം അല്ലാ കേട്ടോ.. ഓരോത്തരുടെ നിലപാടുകൾ വ്യത്യസ്തമാകാം.. എങ്കിലും അമ്മക്ക് പകരം അമ്മ മാത്രം..
എത്ര മാത്രം പ്രകീർത്തിച്ചാലും അത് കുറവല്ലാത്ത ഒരു മഹത് പ്രതിഭാസം തന്നെ അല്ലെ അമ്മ. അടുത്തിടെ ഒരു സിനിമയിൽ കണ്ട ഒരു പരാമർശം ആണ്- യഥാർത്ഥ പോരാളി അമ്മ മാത്രം ആണത്രേ.. എന്നാൽ ഈ 2025, തുടക്കത്തിൽ തന്നെ, ചിറകറ്റവരായി… നിരാലംബരായി… നിസ്സഹായരായി.. ജീവിതത്തോട് വിട പറഞ്ഞ പോരാളികളായ അമ്മമാരുടെ മുഖം ആണ് എന്റെ കണ്ണിനു മുന്നിൽ തെളിഞ്ഞു വരുന്നത്. പ്രത്യേകിച്ച് ഷൈനി എന്നാ അമ്മ മാലാഖയും രണ്ടു സുന്ദരി മാലാഖ കുഞ്ഞുങ്ങളും…മനസ്സിൽ നിന്നും പോകുന്നതേ ഇല്ല. ആദ്യ കുർബാന വേളയിൽ ഉള്ളിലെ ആർത്തിരമ്പുന്ന കടൽ അടക്കിപിടിച്ചു ചുണ്ടിൽ ഇളം മന്ദഹാസം ഒളിപ്പിച്ചു നിർത്തിയ നിഷ്കളങ്കരായ രണ്ടു കുരുന്നുകളും അമ്മയും.. ആ ചിത്രം മനസ്സിൽ തിങ്ങി വരുകയാണ്…ആ അമ്മക്കിളിക്ക് കുഞ്ഞുങ്ങളെ വഴിയിൽ ഉപേക്ഷിച്ചു തനിച്ചു പോകാൻ മനസ്സ് വന്നില്ല.
ഒരു ഷൈനി സമൂഹത്തിനു മുന്നിൽ ബാക്കി വെച്ച ചോദ്യങ്ങൾ അനേകം.. അങ്ങനെ എത്ര എത്ര പേർ.
ഒരു കൈത്താങ്ങിന്റെ ബലം കിട്ടാതെ പാതിവഴിയിൽ സ്വപ്നങ്ങൾ ബാക്കിആക്കി പോയവർ..ചിലർ ജീവിതത്തെ പേടിച്ചു ആത്മഹത്യ ചെയ്യുന്നു.. മറ്റു ചിലർ മരണത്തെ പേടിച്ചു ജീവിക്കുന്നു… രണ്ടും ഒരു പോലെ തന്നെ.
പണ്ട്, പിന്തുണക്കപ്പെടുവാൻ സാധ്യതകൾ ഇല്ലാതിരുന്ന ഭൂതകാലം നമുക്ക് മറക്കാം.. ഇന്നങ്ങനെ അല്ലല്ലോ.. എത്ര എത്ര പ്രവർത്തനങ്ങൾ ആണ് സോഷ്യൽ സർവീസ് പോലെ ഉള്ള വിഭാഗങ്ങളിൽ കരുതിയിരിക്കുന്നത്. ചിറകു തളർന്നെന്നു നമുക്ക് തോന്നുന്ന നമ്മുടെ ചുറ്റിലും ഉള്ള പ്രിയപ്പെട്ടവരെ നമുക്ക് ചേർത്തണയ്ക്കാം. അവർ നിങ്ങളുടെ അമ്മ തന്നെ ആകണം എന്ന് നിർബന്ധം ഇല്ല. നമ്മുടെ കുടുംബത്തിൽ ഉള്ളവർ, അയൽക്കാർ അങ്ങനെ നാം കണ്ടു മുട്ടുന്ന ആർക്കും ഈ അവസ്ഥകൾ ഉണ്ടാകാം. ഒരു നല്ല വാക്ക്.. നല്ല ചിരി… ഒരു സാന്ത്വനം..നൽകുന്ന ആശ്വാസം എത്രയെന്നോ? തിരിച്ചറിയാൻ ശ്രമിക്കാം.. തിരികെ ചേർക്കാം… ഒന്നും അധികം വിദൂരതയിൽ അല്ല..
മദർസ് ഡേ പോലുള്ള ദിവസങ്ങൾ നമ്മുടെ മാതൃ സ്നേഹത്തിന്റെ വ്യാപ്തിയും ആഴവും നമുക്ക് തിരിച്ചറിയുവാനും നമ്മുടെ സ്നേഹം കരുതൽ ഒക്കെ പ്രകടിപ്പിക്കുവാനും അവരെ ആദരിക്കുവാനും കിട്ടുന്ന ഒരു അവസരം ആണ്.
ലോകം നമുക്ക് ചുറ്റിലും പല രീതിയിൽ പല രൂപത്തിൽ ഭാവത്തിൽ മാറിയപ്പോഴും അന്നും ഇന്നും കേടാതെ ഒരു തരി എങ്കിലും കൂടിയതല്ലാതെ നിലനിൽക്കുന്ന ഒരേ ഒരു സ്നേഹാമൃതു അമ്മയല്ലാതെ ആരാണ്. ഓരോ അമ്മമാരെയും അത്യന്തം സ്നേഹത്തോടെയും ബഹുമാനത്തോടെയും ഈ മാതൃദിനത്തിൽ നമുക്ക് ഓർക്കാം. ഈ ലോകം മുഴുവൻ എനിക്ക് എതിരായാലും എന്റെ അമ്മ എന്നെ സ്നേഹിക്കും അതിനാൽ ഞാൻ എവിടെയും തോറ്റു പോകുക ഇല്ല എന്ന് പറയണം എങ്കിൽ അമ്മ എന്നത് ജീവിതത്തിലെ വെറും ഒരു മനുഷ്യ സാന്നിധ്യം മാത്രം ആണോ? ജീവിതത്തിലെ പകരം വെയ്ക്കാനാകാത്ത ദൈവത്തിന്റെ പേരാണ് അമ്മ. ദൈവം ഭൂമിയിൽ ബാക്കി വെച്ച ജോലികളുടെ നടത്തിപ്പുകാരി അമ്മ അല്ലാതെ മാറ്റാരാണ്.
Lionardo Di carpio കുറിച്ചു.. “My mother is a walking miracle” എന്റെ അമ്മ ഒരു അത്യത്ഭുതം തന്നെ എന്ന്…ജോർജ് വാഷിങ്ടോൺ പറഞ്ഞു.. ” ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ എന്റെ അമ്മ ആണ്. അമ്മ പഠിപ്പിച്ച പാഠങ്ങളാണ് എന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കും കാരണം “.
എന്റെ ഹൃദയത്തിൽ തീവണ്ടി പോലെ ഇരച്ചിറങ്ങിയ കൽപറ്റ നാരായണൻ സാറിന്റെ കുറച്ചു വരികൾ പറഞ്ഞോട്ടെ…
” അമ്മ മരിച്ചപ്പോൾ എനിക്ക് ആശ്വാസം ആയി.. ഇനി എനിക്ക് അത്താഴ പഷ്ണി കിടക്കാം, ആരും സ്വൈര്യം കെടുത്തത്തില്ല. ഇനി എനിക്ക് ഉണങ്ങി പാറുന്നത് വരെ തല തുവർത്തണ്ട, ആരും വിരലിതർത്തി നോക്കില്ല.. ഇനി എനിക്ക് കിണറിന്റെ ആൾ മറയിലൂരുന്നു ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം.. പാഞ്ഞടുക്കുന്ന ഒരു നിലവിളി എന്നെ ഞെട്ടിച്ചുണർത്തില്ല. ഇനി എനിക്ക് സന്ധ്യ സമയത്ത് പുറത്തിറങ്ങാൻ ടോർച്ച് എടുക്കണ്ട. ഇനി എനിക്ക് എത്തിയേടത്ത് ഉറങ്ങാം. ഞാൻ എത്തിയാൽ മാത്രം കെടുന്ന വിളക്കുള്ള വീട് ഇന്നലെ കെട്ടു.. തന്റെ കുറ്റമാണ് താൻ അനുഭവിച്ചതത്രയും എന്ന ഗർഭകാല ചിന്തയിൽ നിന്ന് അമ്മ ഇന്ന് മുക്തയായി..”
ഈ വരികളിലൂടെ ഞാൻ വീണ്ടും വീണ്ടും കടന്നു പോയി.. എത്ര ആഴത്തിൽ ആണ് അമ്മയെ ഒരു കവി വരച്ചു കാട്ടുന്നത്.. എന്റെ കണ്ണിൽ നിന്ന് ഊർന്നു വീണ കണ്ണീരിനെ മറക്കാൻ എനിക്ക് ഒരു തൂവാലയെ കൂട്ട് പിടിക്കാതെ നിവർത്തി ഇല്ലായിരുന്നു…ഇന്നും തോരാതെ പെയ്യുന്ന സ്നേഹമഴയെ ഞാൻ നിന്നെ അമ്മ എന്നല്ലാതെ മറ്റെന്തു പേർ വിളിപ്പൂ..
ശാലിനി ലെജു: സാലിസ്ബറി ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ ബാൻഡ് 6 നേഴ്‌സായി ജോലി ചെയ്യുന്നു. ഭർത്താവ് ലെജു സ്കറിയ. മക്കൾ : ജുവൽ ലെജു, ജോഷ് ലെജു.
ശാലു വിപിൻ
ഇന്ന് മാതൃദിനം. ഒരു ആയുസിൻ്റെ വിലപ്പെട്ട സമയങ്ങളിൽ ഏറെയും തൻ്റെ മക്കളുടെ നല്ല ഭാവിക്കായി സമർപ്പിക്കുന്ന നമ്മുടെ അമ്മമാരുടെ ദിനം.
1908 ൽ അന്ന ജാർവിസ് എന്ന വനിത ആണ് ‘മദേഴ്സ് ഡേ’ എന്ന ആശയം മുന്നോട്ട് വച്ചത്. ഇന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഈ ദിനം വ്യത്യസ്തമായ രീതികളിൽ ആചരിക്കുന്നു. എന്നാൽ അടിസ്ഥാനപരമായി ഈ ദിനത്തിൻ്റെ ആവശ്യം, നമ്മുടെ അമ്മമാരെ ആദരിക്കാനും അവരോട് നന്ദി പ്രകാശിപ്പിക്കാനും ആണെന്ന് പറയാം.
‘അമ്മ’… ലോകത്തിലെ ഏറ്റവും മധുരവും സ്നേഹവും വാത്സല്യവും ഏറിയ വാക്ക്. ഈ ഭൂമിയിലെ ഏറ്റവും ശുദ്ധവും വിശാലവും ആയ സ്നേഹമാണ് ‘അമ്മ’. ഒരു കുഞ്ഞു ജീവൻ തൻ്റെ ഉള്ളിൽ വളരുന്നുണ്ടെന്നു തിരിച്ചറിയുന്ന നിമിഷം തന്നെ ഒരു സ്ത്രീ അമ്മയായി മാറും. ഏറെ ശ്രദ്ധയോടെ, ആ കുഞ്ഞു ജീവനെ പരിപാലിച്ചു തൻ്റെ ഗർഭപാത്രത്തിൽ അവൾ ചുമക്കും. മരണ വേദന എന്നറിഞ്ഞാലും ഉള്ളിൽ ഒത്തിരി ഭയങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മാറ്റി വച്ച് അവൾ ആ കുഞ്ഞിന് ജന്മം നല്കും, മുലയൂട്ടി വളർത്തും. അങ്ങനെ അവൾ ഒരു പുതു തലമുറയെ വാർത്തെടുക്കും.
അതെ, പകരം വെക്കാൻ കഴിയാത്ത ഒരു ‘ജോബ് റോൾ’ തന്നെയാണ് അമ്മയുടേത്. ഒരു കുഞ്ഞു ജനിക്കുമ്പോൾ മുതൽ അമ്മയുടെ ഉത്തരവാദിത്വങ്ങൾ തുടങ്ങുകയായി. സ്നേഹിച്ചു ലാളിച്ച് തെറ്റ് കണ്ടാൽ ശാസിച്ച് ആ കുഞ്ഞിനെ ഒരു നന്മയുടെ മനുഷ്യനായി വളർത്തിയെടുക്കുന്നതിൽ അമ്മയുടെ പങ്ക് ചെറുതല്ല.
അമ്മയുടെ കരുണയും പ്രാർത്ഥനകളും അതുല്യമായ അനുഗ്രഹങ്ങളും ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും നമ്മെ പിന്തുടരുന്നു. ‘വാട്ട് ഈസ് നെക്സ്റ്റ് ?’ എന്ന് ചിന്തിച്ചു പകച്ചു നിന്നു പോയ ജീവിതത്തിലെ പല അപ്രതീക്ഷിത നിമിഷങ്ങളിലും എനിക്ക് പ്രചോദനം നല്കുകയും ശരിയായ വഴിയിൽ മുൻപോട്ട് പോകാനുള്ള ധൈര്യവും ആത്മവിശ്വാസവും പകർന്നതും അമ്മയുടെ മുഖമാണ്. ആ സ്നേഹം, കാരുണ്യം, അതിശയകരമായ ദീർഘവീക്ഷണം ഇവ മൂന്നും എൻ്റെ ജീവിതത്തിൻ്റെ പ്രധാന ഭാഗം ആണ്.
അമ്മയെ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും ഒന്നും ഒരു പ്രത്യേക ദിനം നമ്മൾ മക്കൾക്ക് ആവശ്യം ഇല്ലെന്നാകിലും ഈ ഒരു ദിവസം അവരെ ആദരിക്കാനായി നമുക്ക് ഉപയോഗിക്കാം. നമ്മുടെ അമ്മയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഈ തിരക്കേറിയ ജീവിതത്തിലെ ഏതാനും കുറച്ച് സമയം നമുക്ക് മാറ്റി വയ്ക്കാം. എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ.
ശാലു വിപിൻ : നോർത്തേൺ ലിങ്കൺഷയർ ആൻഡ് ഗൂൾ എൻ എച്ച്എസ് ട്രസ്റ്റിലെ നേഴ്സായി ജോലി ചെയ്യുന്നു. കുടുംബസമേതം സ്കൻതോർപ്പിൽ താമസിക്കുന്നു.