ആതിര മഹേഷ്
അത്തമിങ്ങെത്തിയതറിഞ്ഞില്ല!
പുത്തനുടുപ്പോ പുതുപൂവോ കണ്ടില്ല
മുറ്റത്തൊക്കെയും ചപ്പുചവറുകളുടെ പൂക്കളം
ഒരുപോലൊരുങ്ങിയിരിക്കുന്നുണ്ണിക്കിടാങ്ങൾ തൻ
ഷൂസുകൾ മണ്ണുപറ്റിക്കാതെയമ്മമാരവരുമായ് റോഡിലും..
പൂക്കാലമറിയാത്തോർ
പൂമണമറിയാത്തോർ
പുതുയുഗ ശൈശവകഥയിൽ ജീവിക്കുന്നോർ
അത്തമിങ്ങെത്തിയതറിയാതെ പള്ളിക്കൂടത്തിലേക്ക്….
കണ്ടില്ല വഴിയിലൊരേടത്തും
ചാരുശൈശവകേളികൾ
കേട്ടില്ല വഴിയിലൊരേടത്തും
ഓണപ്പാട്ടിന്റെയീണവും
തൊട്ടില്ല ഓണമാരുതനതു
തന്നില്ല നറുമലരിൻ സുഗന്ധവും
ഓണരുചികളും….
അത്തമെത്തിയതറിഞ്ഞീല ഞാനും
ഉരുളുപൊട്ടിയോ മനസ്സിലും?
ആതിര എം. കുമാർ : 1999 മെയ് 18 ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ മങ്കൊമ്പിൽ ജനനം. അച്ഛൻ പി. മഹേഷ് കുമാർ,അമ്മ ബിന്ദു. ജി.
മലയാളം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്ത് ബിരുദ – ബിരുദാനന്തര ബിരുദ -ബി.എഡ് പഠനം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും റാങ്കുകളോടെ പൂർത്തിയാക്കി. കലോത്സവവേദികളിലൂടെയും വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെയും ബാല്യകാലം മുതലേ കവിതാരചനയിൽ പങ്കെടുത്ത് സമ്മാനാർഹയായിട്ടുണ്ട്. NSS ഹിന്ദു കോളേജ് ചങ്ങനാശ്ശേരിയിലെ മലയാളവിഭാഗം അധ്യാപികയായിരുന്നു. നിലവിൽ NSS HSS രാമങ്കരി ഹയർസെക്കൻഡറി വിഭാഗത്തിലും,തിരുവല്ല മാക്ഫാസ്റ്റ് കോളേജിലും മലയാളം അധ്യാപികയായി ജോലി ചെയ്യുന്നു. തിരുവനന്തപുരം അനന്തപുരി സാംസ്കാരിക കൂട്ടായ്മ ശ്രേഷ്ഠയുവപ്രതിഭ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ച കവിതകൾ- സഹജീവിതം, പൊതുദർശനം, വിവാഹമാർക്കറ്റ്
ലത മണ്ടോടി
ആഴ്ചയുടെ അവസാനമായ ഞായറാഴ്ചയാണ് ഞാൻ യാത്ര പുറപ്പെട്ടത്. കലണ്ടറിലെ വിശേഷാൽ പേജിൽ പ്രത്യേക വിശേഷങ്ങളൊന്നും ഇല്ലാത്ത ഒരു ഞായറാഴ്ച.ഒറ്റപ്പെടലിന്റെ മുഷിച്ചിലും പേറിയാണ് എന്തായാലും എന്റെ യാത്ര.. ഗ്രാമത്തിൽ ബസ്സിറങ്ങി ഒന്ന് തിരിഞ്ഞപ്പോഴേക്കും ഡബിൾ ബെല്ലടിച്ച് ബാക്കി ശരീരങ്ങളെയും കൊണ്ടത് പോയിക്കഴിഞ്ഞിരുന്നു. നടക്കാൻ പഠിച്ചുതുടങ്ങിയ കൊച്ചുകുട്ടിയെപ്പോലെ പെട്ടെന്ന് കാലൊന്നിടറി. വീഴാൻ പോയത് ആരും കണ്ടില്ല എന്ന് സമാധാനിച്ചു മുന്നോട്ടു നോക്കിയപ്പോൾ ഒരു ചെറിയ ചായപ്പീടികയിൽ നിന്ന് കുറച്ച് കണ്ണുകൾ എന്റെ നേർക്ക് നീണ്ടു.കൃഷ്ണമണികളുടെ കറുപ്പും ചില്ലുകൂട്ടിലെ കായപ്പത്തിന്റെ കറുപ്പും ഒരു നിമിഷനേരത്തെക്കെന്നെ ഒരു ഭ്രമതയിലാക്കി.
വീഴാൻ പോയത് ആരും കണ്ടിട്ടില്ല മാഷേ.ഇനി കണ്ടാലും കാര്യമാക്കാനില്ല.ഉള്ളിൽ നിന്നാരോ പറഞ്ഞു.
എന്തായാലും ഒരു ചായകുടിച്ചു കളയാം.
മാഷേ… നിങ്ങള് ചുറ്റുവട്ടം ഒന്ന് കാണു… ഈ ഗ്രാമം എങ്ങിനെയുണ്ടെന്നറിയണ്ടേ ആദ്യമായി വന്നതല്ലേ.എന്നിട്ട് പോരെ ചായകുടി.
അതും ശരിയാ.. ഞാൻ മണ്ണിട്ടറോഡിലൂടെ അല്പം നടന്നു…
സുന്ദരമായ ഒരു കൊച്ചുഗ്രാമം എന്ന് വേണമെങ്കിൽ പറയാം.മുൻപിതിന് ഭംഗി കൂടുതലായിരുന്നിരിക്കാം. അധിനിവേശം കൂടുന്നതനുസരിച്ചു നഗരം ഉള്ളിലേക്ക് ഇടിച്ചു കയറി ഈ ഗ്രാമത്തെ ഞെക്കി ഞെരുക്കി
കൊണ്ടിരിക്കുകയാണെന്ന് ഒറ്റനോട്ടത്തിൽ എനിക്ക് മനസ്സിലായി.
ഈ ഗ്രാമവും ചുളിഞ്ഞ മുഖത്തെ പൂട്ടിയിട്ട് അലങ്കരിച്ച് നടക്കുന്ന ഒരു വൃദ്ധയെപ്പോലെ നഗരസംസ്കാരം ആവാഹിച്ചു വികൃതമായി.
നിന്ന നിൽപ്പിൽ തോളിൽ തൂക്കിയ
സഞ്ചി പതുക്കെ അല്പം തള്ളി നിൽക്കുന്ന വയറിന്മിലേക്ക് കയറ്റിവെച്ച് അഡ്രസ് എഴുതി വെച്ച പുസ്തകം എടുക്കാൻ ഒന്ന് ശ്രമിച്ചു..വയറമർന്നിട്ടോ എന്തോ താഴേക്കു പോയ കീഴ്
വായു ചായകുടിക്കാൻ നിർബന്ധിച്ചപോലെ ഞാൻ വീണ്ടും ചായപ്പീടികയിലേക്ക് തിരിച്ചു നടന്നു..
പീടികയിലേക്ക് കയറിയ ഉടനെ നേരത്തെ കണ്ട കണ്ണുകളിൽ രണ്ടെണ്ണം എഴുന്നേറ്റു നേരെ അടുത്തേക്ക് വന്നു.ആ കണ്ണുകളിൽ നിന്ന് പരിചയിക്കാനായിട്ടൊരു ചിരിയും കൂടെ വന്നു.
“മാഷല്ലേ….”
“അതെ….”
“ഇന്ന് ഹേഡ് മാഷ് ചാർജ് എടുക്കാൻ വരുമെന്ന് മൊയ്തു പറഞ്ഞിന്..ഓൻ സാർനു വീട് തപ്പിനടന്നിനല്ലോ….”
“ഞാൻ നിങ്ങള് വിചാരിച്ച ആളേ അല്ല… എന്റെ പേര് ദേവരാജൻ. ഞാൻ ഹെഡ്മാഷായിരുന്നു. പിരിഞ്ഞിട്ട് ഇപ്പോൾ പത്തു കൊല്ലം കഴിഞ്ഞു.ഞാൻ വേറെ ഒരാളെ അന്വേഷിച്ചു വന്നതാ…”
“തന്യോ… ങ്ങള് അപ്പം മൊയ്‌തുന്റെ ആളല്ലല്ലേ….”
“അല്ല..”
എന്റെ ആവശ്യം എന്തായാലും പറയട്ടെ ന്ന് ഞാൻ തീർച്ചയാക്കി.അപ്പോഴേക്കും എന്റെ ചുറ്റും മറ്റു കണ്ണുകൾ കൂടി വട്ടമിട്ടു പറന്നു.
തോൾ സഞ്ചിയിൽ നിന്ന് പോക്കറ്റിൽ എടുത്തിട്ട കൊച്ചുപുസ്തകം ഇടതുകൈകൊണ്ടെടുത്തു,ഒരു പേജിന്റെ അറ്റം മടക്കി ത്രികോ ണമാക്കി അടയാളം വെച്ച പ്രഭാവതിയെ വിരലുകൊണ്ടെടുത്തു പുറത്തിട്ടു.
“അവിടെ നിക്കി മാഷേ.. ങ്ങള് ചായിം ചൂടുള്ള പൊരിച്ച പത്തിരിം കയിക്കി. ന്നട്ട് മ്മക്ക് ബി ശേഷങ്ങൾ പറയാം…”
“അംസൊ.. യ്യ് ഞമ്മളെ മാഷുക്ക് ഒരു ചായ കൊടുക്കെടോ..”
നെറ്റിയിലേക്ക് ഇറങ്ങി വന്ന കോഴിപ്പൂടയെ മുഖം കൊണ്ട് ഒരാട്ടാട്ടി ഒരുത്തൻ ചായ കൊണ്ട് വന്നു.
“സാർ.. കുച്ച് ഖാനെ കേലിയെ?..”
വിരൽ മുക്കിച്ചായയാണോന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു.
“കുച്ച് നഹിം…”
“ഇനി പറയിൻ…ങ്ങക്ക് ആരെയാ കാണേണ്ടെ…”
ഞാൻ പ്രഭാവതിയുടെ അഡ്രസ് എടുത്തു കാട്ടി.
“ന്റെ പടച്ചോനെ…ഓളെന്തിനാ ങ്ങക്ക്…”
“എന്റെ വീട്ടിൽ സഹായത്തിനു
നിന്നിരുന്നതാ.. പെട്ടെന്ന് മോൻ വിളിച്ചു കൊണ്ടുപോയി. വിവരമൊന്നും പറഞ്ഞില്ല. ഫോൺ എടുക്കുന്നുമില്ല”.
“മാഷേ… ഓളെ ആരോ കല്യാണം കയിച്ചൂന്ന് കേട്ടു. മോൻ തന്നെയാ കയിപ്പിച്ചത്.കലികാലം.,. തള്ളമാർക്ക് ബന്ധ ണ്ടാക്കാൻ നടക്കണ മക്കള്.. എന്താ പറയാ മാഷേ…”
“എന്തായാലും ആ വീടുവരെ ഒന്ന് പോയിട്ട്..”
“ആയിക്കോട്ടെ മാഷേ.. ആ മണ്ണിട്ട റോഡിനു പോയി ആരോട് ചോയി ച്ചാലും പറഞ്ഞരും.ഓളെ എല്ലാർക്കും അറിയാം. പ്രഭാസ് ഹെർബൽ ഹെയർ ഓയിൽ ന്റെ പ്രഭാവതി ന്ന് ചോയിച്ചാൽ മതി.ഓള് പയറ്റാത്ത പയറ്റില്ല മാഷേ..”
“ശരി….”
“മാഷേ…ങ്ങക്ക് ഞാൻ കുറച്ച് എണ്ണ കൊണ്ടുതരട്ടെ.. നല്ല ഉറക്കം കിട്ടും ഈ നരയൊക്കെ പോയി കറുത്ത മുടി കിളിർത്തു വരും. നല്ല സുന്ദരകുട്ടപ്പനാവും മാഷേ ങ്ങള് .കണ്ണിനും നല്ല കുളിർമയാണ്. ഞാൻ തന്നെ കാച്ചുന്ന എണ്ണല്ലേ. പ്രഭാസ് ഹെർബൽ ഹെയർ ഓയില്..”
ഓർമകളിൽ കൂടി ഞാൻ പിറകോട്ടു ജീവിച്ചു തുടങ്ങി.
“വേണ്ട പ്രഭാ … ഇനി ഇങ്ങനെയൊക്കെ അങ്ങിനെ ജീവിച്ചു തീർന്നാൽ മതി…”
അവളുടെ സ്ത്രീമനസ്സിന് പെട്ടെന്നൊരു വളം വെച്ചുകൊടുക്കണ്ട എന്നു കരുതി..
പിന്നീട് പ്രഭാസ് ഹെർബൽ ഓയിലിന്റെ പച്ചപ്പിൽ അവൾ എന്റെ മുടിയിഴകളെ മുക്കിയതോർത്തു ഞാനങ്ങനെ നടന്നു.ചുണ്ടിൽ ഒരു ചെറുപുഞ്ചിരി തത്തിക്കളിച്ചത് മറയ്ക്കാൻ ഒരു ഗൗ രവം എടുത്തണിഞ്ഞു. വിവരവും വിദ്യാഭ്യാസവും ഒന്നും ഇല്ലെങ്കിലും എന്തൊരു ആജ്ഞാശക്തിയായിരുന്നു പ്രഭയുടെ കണ്ണുകൾക്ക്.
അതൊരിക്കൽ ഒരബദ്ധം പറ്റിയതല്ലേമാഷേ..
ശരിയാണ്…ചിലപ്പോഴൊക്കെ ഒരു ചാഞ്ചല്യം തോന്നിയെങ്കിലും ഒരു സദാചാര കാപട്യത്തിന് അടിമയായതുകൊണ്ട് ആ ചിമിഴിനുള്ളിൽ ഞാൻ അമർന്നുപോയിരുന്നു.ആ കണ്ണുകളിലെ കടൽചുഴികളെ ഞാൻ എപ്പോഴും ഭയപ്പെട്ടു.
വിവാഹത്തെപ്പറ്റി എന്തേ ഒന്നും പ്രഭ പറയാതിരുന്നത്. ചിലപ്പോൾ ഞാൻ ഹരിയുടെ കൂടെ സിയാറ്റിനിൽ പോയപ്പോൾ ആയിരിക്കും അത് നടന്നത്.അല്ലാതെ അവൾ …
പിന്നെ അവളുടെ മുന്നിൽ ഞാനൊട്ടും ഒരു മൃദുല വികാരഭരിതനായിരുന്നില്ലല്ലോ. അതുകൊണ്ട് തന്നെ ഞാൻ കടന്നുചെ ല്ലാത്ത അപരിചിത ഭൂമികൾ അവളുടെ മനസ്സിനുണ്ടായിരുന്നിരിക്കണം.
ലക്കും ലഗാനും ഇല്ലാതെ ഓടിച്ചുവന്ന ഒരു സൈക്കിൾ പെട്ടെന്ന് എന്റെ മുൻപിൽ നിർത്തി.
“എന്റമ്മോ .. ഞമ്മളെ ബിമാനം വരുന്നത് ങ്ങക്ക് കണ്ടൂടെ… ങ്ങളേ ടുത്തെയാ….”
പെട്ടെന്ന് നിർത്തിയ സൈക്കിളിൽ നിന്ന് അവൻ താഴെയിറങ്ങി.
“ങ്ങള്….ഏടെള്ളതാ..?”
“കുട്ടി ഇവിടെ അടുത്തുള്ളതാണോ. എനിക്കൊരു പ്രഭാ വതിയുടെ വീട് പറഞ്ഞുതരുമോ…?”
“ങ്ങള് എടേള്ളതാണ്…പറഞ്ഞില..ഞാൻ ഇതുവരെ കണ്ടീക്കില്ല.. ”
“ഞാനൊരു മാഷാ മോനെ.. കുറച്ച് ദൂരെനിന്നു വരാണ്….”
“മോൻ ഇവിടെ അടുത്താണോ..?”
“ഞാൻ കദീജാബീന്റെ മോൻ. ഫൈസല്…”
“എങ്ങോട്ടാണ് കുട്ടി ഇങ്ങനെ പറക്കുന്നത്. പേടിച്ചുപോയി ഞാൻ ആ വരവ് കണ്ടിട്ട്…”
“അതോ ഞാൻ പൊള്ളിച്ച കോഴിം അൺലിമിറ്റഡ് നെയ്ച്ചോറും വാങ്ങാൻ പോവാ ടൗണില് . ചെറിയോൻ സുന്നത്ത് കയിഞ്ഞ് കെടക്കാ.ഓന് തിന്നാൻ കൊടുക്കാനാ. അതന്നെ വേണന്നൊരു വാശിപ്പൊറത്താ ചെക്കൻ.അതാ തെരക്ക്.പ്രഭാവതി യമ്മേന്റെ പോരെന്റ ടുത്താന്റെ പൊര.ഒരേടത്തെ കുട്ടിനെ ഞാനാ സൈക്കൾമ്മല് വെച്ച് സ്കൂളിൽ കൊണ്ടോവല്.
ഓല് പ്പം ആടെല്യ .,എങ്ങോട്ടോ പോയി.സുരേഷേട്ടനും ചേച്ചിം മോളും ആടെണ്ട്. ഒരു മഞ്ഞ പെയിന്റ് അടിച്ച പൊരയാണ്. അത് നോക്കി പൊയ്ക്കോളി.ഇബടെ അടുത്താ….”
പഴകുന്തോറും വീര്യമേറുന്ന വീഞ്ഞിനെ പ്പോലെ ഓർമ്മകൾ ചിലപ്പോൾ എന്നെ മത്ത് പിടിപ്പിച്ചു. അവൾ പോവേണ്ടിയിരുന്നില്ല.ആരും പോവേണ്ടിയിരുന്നില്ല.സ്വന്തമായ ഗൗരിപോലും ഒരു നാൾ പോയില്ലേ.. കരിമഷി എഴുതിയ നീണ്ട കണ്ണുകളുള്ള എന്റെ ഗൗരി.
അതിന് ശേഷം ഹരിയാണ് വീട്ടിൽ നിൽക്കാൻ താല്പര്യമുള്ള സ്ത്രീയെ വേണമെന്ന് പരസ്യം കൊടുത്തത്. അവനെന്റെ മകനല്ലേ എന്നെ പഠിച്ചവൻ.അവന്റെ കണ്ണിൽ സ്കൂളിൽ പോവാനും വരാനും മാത്രമറിയുന്ന അച്ഛനായിരിക്കാം ഞാൻ. മടിയൻ.
ചിലപ്പോളെങ്കിലും മക്കൾ
മാതാപിതാക്കളുടെ ഉടമസ്ഥരാവാറുണ്ടല്ലോ.
ആ പരസ്യം കണ്ടിട്ടാണ് പ്രഭയുടെ മകൻ സുരേഷ് അവളെ വീട്ടിൽ കൊണ്ടുവന്നത്.
കണ്ണടയ്ക്ക് പുറത്ത് നാട്ടുവഴിയിൽ ഒരു മഞ്ഞവെളിച്ചം പെട്ടെന്ന്
പ്രത്യക്ഷപ്പെട്ടു.
ഒരു മഞ്ഞ പെയിന്റ് അടിച്ച പോരയാ.
ഇത്തിരി നേരം ഒത്തിരി കാര്യങ്ങൾ പറഞ്ഞ ഫൈസൽ അപ്പോഴും കൂടെ ഉണ്ടായിരുന്നു.
ഇരുമ്പ് ഗേറ്റ് മലർക്കെ തുറന്നു ഞാൻ അകത്തുകയറി.കാളിങ് ബെൽ അടിച്ചപ്പോൾ പകലുറക്കം ചീർപ്പിച്ച മുഖവുമായി സുരേഷ് പുറത്തുവന്നു.തലേന്ന് കഴിച്ച മദ്യത്തിന്റെ വാട വമിക്കുന്ന ശ്വാസം എന്റെ നേർക്കും.
“മാഷേ കയറിയിരിക്ക്….
നേരിട്ട് വരുമെന്ന് വിചാരിച്ചില്ല.”
.
“ഒന്നൂല്യെങ്കിലും കുറച്ചുകാലം അവരുവെച്ചുതന്ന ഭക്ഷണം കഴിച്ചില്ലെ .. ഒരു വിവരവും ഇല്ലാത്തപ്പോൾ നേരിട്ട് പുറപ്പെട്ടു.”
“അവളും മോളും വീട്ടിൽ പോയതാ മാഷേ.. ഒരു ചായ തരാനും കൂടി…”
സുരേഷിന്റെ വെറുതെയുള്ള ചായ സൽക്കാരം ഒരു നീരസത്തോടെ ഞാൻ കേട്ടു.
“അമ്മയെവിടെ? എന്തുകൊണ്ടെ ഒന്നും പറയാതെ പോന്നത്?”
ഞാൻ ചോദിച്ചു.
“മാഷേ….ഇവിടെ അടുത്ത വീട്ടിൽ ഒരു ഹരിദാസൻ നായർ ഉണ്ടായിരുന്നു. അയാൾ തീരെ വയ്യാതെ കിടപ്പിലാണിപ്പോൾ.. ബാംഗ്ലൂരിലാണ് താമസം .അയാളുടെ വീട്ടിലായിരുന്നു അമ്മ ചെറുപ്പത്തിൽ പണിക്കു നിന്നത്. അയാളുടെ ഭാര്യ മരിച്ചുപോയതാണ്. അയാൾ പറഞ്ഞിട്ട് അയാളുടെ മകനാണ് ഇവിടെ വന്നു അമ്മയെകൂട്ടി കൊണ്ടുപോയത്….”
“അപ്പോൾ ബാംഗ്ലൂരിലാണോ ഇപ്പോൾ?”
“അതെ….”
“ഇവിടെ എത്തി വീട് അന്വേഷിച്ചപ്പോൾ അമ്മയുടെ വിവാഹം കഴിഞ്ഞൂന്നാണല്ലോ ഞാൻ കേട്ടത്..”
“അങ്ങനെയൊന്നുമല്ല മാഷേ.
അയാൾക്ക് അമ്മയെ രജിസ്റ്റർ മാര്യേജ് കഴിക്കാൻ താല്പര്യമുണ്ടെന്നു പറഞ്ഞു.
അച്ഛനെന്തെങ്കിലും പറ്റിയാൽ അച്ഛന്റെ പെൻഷൻ ആ സ്ത്രീയ്ക്കു കിട്ടിക്കോട്ടേ എന്നൊരു ആഗ്രഹം അച്ഛനുണ്ടെന്നു അയാളുടെ മകൻ പറഞ്ഞു. അമ്മയ്ക്ക്
എതിർപ്പൊന്നുമില്ലാത്തതുകൊണ്ട് ഞാനും സമ്മതം മൂളി…..”
“എന്തേ അയാൾക്കങ്ങിനെയൊരു താല്പര്യം ഉണ്ടാവാൻ എന്ന് ചോദിച്ചില്ലേ..?”.
“അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നീല മാഷേ….ഇപ്പോൾ അമ്മ പണിയെടുക്കുന്നുണ്ട്. അമ്മയ്ക്കു വയ്യാണ്ടായാൽ ഞാൻ ഒറ്റയ്ക്കു നോക്കണ്ടെ .. കൂടപ്പിറപ്പുകളും കൂടി ഇല്ല…”
“മുൻതലമുറ പിൻതലമുറയെ സംരക്ഷിക്കണം ..എന്ന ആശയം അല്പം പഴയതല്ലേ മാഷേ”….
സുരേഷ് അങ്ങിനെ ചിന്തിച്ചതിൽ എന്താണ് തെറ്റ്.എന്റെ ഉള്ളിൽ നിന്നുള്ള ചോദ്യം.
“അത് ശരിയാ സുരേഷേ…”
“മാര്യേജ് കഴിഞ്ഞിട്ടില്ല. തത്കാലം അവിടെ നിർത്തിയിട്ട് രജിസ്ട്രാറെ വീട്ടിലേക്ക് വരുത്തി ചെയ്തോളാം എന്നാണ് പറഞ്ഞത്.
പിന്നെ ജീവിതത്തിൽ മുഴുവൻ അമ്മ കഷ്ടപ്പെട്ടിട്ടെ ഉള്ളു മാഷെ… കുറച്ചു കാലമെങ്കിലും നന്നായി ജീവിക്കാൻ പറ്റിയാൽ നല്ലതല്ലെ മാഷേ..”
“തീർച്ചയായും….”
“ചേക്കു എന്ന റാക്കു കാച്ചുന്നോന്റെ മോള് പ്രഭേനെ ചിന്നൻ നായരുടെ മോൻ ഹരിദാസൻ കല്യാണം കഴിക്കോ മാഷേ. അന്ന് വിവരല്ലായ്‌നു.പൂതിണ്ടായിട്ട് എന്ത് കാര്യം…”.
ഒരിക്കൽ മേശപ്പുറത്തു നിന്ന് ഹരികൊണ്ടുവന്ന ഗുച്ചിയുടെ സെന്റ് കുപ്പി കൈയിൽ എടുത്ത് പ്രഭ പറഞ്ഞു.
“ഇയ്റ്റാലൊന്നു മേലേക്ക് ശൂ……ന്ന് ചീറ്റി മണണ്ടോന്നു നോക്കട്ടെന്നും പറഞ്ഞാ ഹരിദാസേട്ടൻ എനിക്ക്….”
“കുപ്പി അവിടെ മേശപ്പുറത്തു വെച്ച് അടിച്ചു വാരാൻ നോക്കു പ്രഭാ …”.
അവൾ പലപ്പോഴായി പറഞ്ഞ അവിടവിടെ പഴകി കീറിയ കഥകൾ എല്ലാം കുടി പെറുക്കി തുന്നിചേർത്ത് വ്യക്തമായ ഒരു രൂപമുണ്ടാക്കാൻ ഞാൻ കുറേ ശ്രമിച്ചു. പക്ഷേ അത് വീണ്ടും പിഞ്ഞി കീറി ഓട്ട വീണുകൊണ്ടേ ഇരുന്നു.സൂചിക്കുഴയിൽ നൂലിടൽ ഒരു പാഴ് വേലയായപ്പോൾ ഞാൻ ഒരിക്കൽ ചോദിച്ചു.
“അപ്പോൾ സുരേഷിന്റെ അച്ഛൻ….?”
“അതെ മാഷേ..അയാളെന്നെ..മൂപ്പരെ ഉടനെ പട്ടാളത്തിൽ പറഞ്ഞയച്ചു ചിന്നൻ നായര് . എന്റെ ജമ്മം ഇയ്റ്റാലൊക്കെ ആയിം പോയി . സുരേഷിനും അച്ഛനാരാന്നറിഞ്ഞൂടാ.ഓന് പിന്നെ അതൊന്നും പ്രശ്നല്ല.. സുഖിച്ചു ജീവിക്കണം അത്രേള്ളൂ .ഹോട്ടൽ പണിയെടുത്താ മാഷെ ഞാൻ ഓനെ പോറ്റീത്.അരച്ചരച്ചു തഴമ്പു വീണ കൈകളാ എന്റേത്.
അപ്പോൾ അതാണ് കാര്യം.
സുരേഷിനോട് യാത്രപറഞ്ഞു ഞാൻ തിരികെ പോന്നു.
നിരത്തിലെ മഞ്ഞ വെളിച്ചം മായ്ഞ്ഞു തുടങ്ങി.റോഡിന്റെ ഒരുവശത്തു ഒരു വീടിന്റെ മതിലിന്മേലിൽ നിന്നു ശംഖുപുഷ്പത്തിന്റെ വള്ളി താഴേക്കു വീണുകിടക്കുന്നുണ്ടായിരുന്നു. നിറയെ കരിമഷിയെഴുതിയ പൂക്കളെ ആ നഗ്നമായ മതിൽ മാറോടു അടക്കിപ്പിടിച്ചിരുന്നു. ശൂന്യതയിലും ചിത്രം വരയ്ക്കാൻ പറ്റുന്ന കരിമഷി എഴുതിയ മിഴികൾ . ഈ മതിലിന്റെയും ദൗർബല്യമാണോ എന്നെനിക്കു വെറുതെ തോന്നി.
പ്രതീക്ഷയറ്റ മടക്കയാത്ര ആയതുകൊണ്ടോ എന്തോ ഒരു ഇല്ലായ്മയായിരുന്നു മനസ്സിന്.. അർത്ഥവ്യാപ്തി ഇല്ലാത്ത എന്തോവായിച്ചു തീർന്നപോലെ വെറുതെ കടന്നുപോയ ഒരു അരദിവസത്തെ പിന്നിലാക്കി
നടത്തതിന് വേഗത കൂട്ടി.ഒരു പുസ്തകത്തിൽ വായിച്ചത് ഞാൻ ഓർത്തു. ശരീരത്തിന്റെ കോശവിഭജനം തീരെ മന്ദഗതിയിലാവുമ്പോൾ താനൊഴികെ മറ്റെല്ലാത്തിനും വേഗതകൂടിയതുപോലെ തോന്നും ആ തോന്നലിലൂടെ അപരിചിതമായ ഏതോ ഒരു നിസ്സഹായത എന്നെ പിൻതുടർന്നു.
ബസിൽ കയറി ടൗണിൽ എത്തിയാൽ നല്ലൊരൂണ് കഴിയ്ക്കാം.പ്രഭ പോയേപ്പിന്നെ വീട്ടിൽ ഒന്നും വെച്ചുകഴിക്കാറില്ല. വിളിച്ചുപറഞ്ഞാൽ എന്തും മുന്നിലെത്തും.എന്നാലും പെട്ടെന്ന് അവളെ ഓർത്ത് പോയി.
ആത്മാർത്ഥത കുറച്ചു കൂടുതലായിരുന്നു പ്രഭ യ്ക്ക്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള ഒരു സ്നേഹം. പിന്നെ പിന്നെ എനിക്കതു തോന്നി തുടങ്ങിയിരുന്നു.
ഒരു ദിവസം കീറിത്തുന്നിയ അവളുടെ കുപ്പായം കണ്ട് ഞാൻ ചോദിച്ചു.
നിനക്ക് നല്ല സാരിയൊന്നുമില്ലേ ഉടുക്കാൻ..?”
“മാഷേ ങ്ങക്ക് അത്ര സങ്കടണ്ടെങ്കിൽ കുറച്ചു മേടിച്ചന്നോളി. ഉടുത്തു പഴകീതല്ലേ ഓരോരുത്തര് തരോ ള്ളു “.
“അ… നിർത്ത് നിർത്ത്. എന്തെങ്കിലും വീണുപോയാൽ അതിൽ പിടിച്ചു കേറിക്കോളും…”
മുഷിച്ചിൽ മാറ്റാൻ ഞാൻ പുറത്തേക്കിറങ്ങിപ്പോയി.മാസ ശമ്പളം കൃത്യമായി എണ്ണിക്കൊടുത്തു നിർത്തിയ ഒരു വേലക്കാരി മാത്രമല്ലേ താൻ എന്ന് അവൾക്ക് അപ്പോൾ തോന്നിയിരിക്കും.
ടൗണിലെത്തി ഊണുകഴിച്ചു. പിന്നത്തെ ബസും കയറി വീട്ടിൽ എത്താറായപ്പോഴേക്കും സമയം സന്ധ്യയോടടുത്തു.ആകാശത്തിൽ പകല് ചേക്കേറിയ പക്ഷികൾ മടക്കയാത്ര തുടങ്ങി. മൂപ്പെത്താത്ത സന്ധ്യയിൽ വിളക്ക് വെയ്ക്കാത്ത ഉമ്മറവും തുളസിത്തറയും ദൂരെനിന്നെ കാണാമായിരുന്നു.അൽപായുസ്സായ സന്ധ്യക്ക് മേൽ ഇപ്പോൾ ഇരുട്ട് പരക്കും.
ആരോ വാതിലിനു താഴെ നിലത്തു കൂനിക്കൂടി ഇരിയ്ക്കുന്നതുപോലെ ഒരു അവ്യക്തത.പക്ഷേ അതൊരു തോന്നലല്ലായിരുന്നു.
“ഇങ്ങള് എവിടെ പോയി ….മാഷേ.. ഞാന് രാവിലെ മുതൽ ഇരിക്കാ….. അടുത്തുള്ളോരു വൈന്നേരം വരുന്ന് പറഞ്ഞോണ്ട് ഇവിടെ തന്നെ ഇരുന്നു.
“പ്രഭ എന്തേ തിരിച്ചു പോന്നേ.?..”
“അയാൾക്കിപ്പളും ഞാൻ ചേക്കൂന്റെ മോളന്യാ മാഷേ. അയാള്
ചിന്നൻ നായരെ മോനും….പണ്ടത്തെപോലല്ലല്ലോ ..എനിക്ക് വിവരം വെച്ചില്ലെ പറഞ്ഞു പറ്റിക്കല് ഇനി നടക്കൂല….”
“മാഷാവുമ്പം എനിക്ക് കൃത്യ ശമ്പളോം കിട്ടും.. സ്വന്തം പോലെ എനിക്കിവിടെ നിക്കും ചെയ്യാം ….” അതും പറഞ്ഞവൾ ചിരിച്ചു.
മനസ്സ് കൃത്യമായി പ്രകടമാക്കുന്ന മൂന്നു വാക്കുള്ള ആ പഴയ പരസ്യവാചകം ഓർത്തു ഞാനും ചിരിച്ചു.
“എനിക്ക് വിശന്നിട്ടു വയ്യ മാഷേ….. ങ്ങള് വീട് തുറക്കി.”
പൂട്ട് തുറന്നു.ഓടാമ്പൽ നീക്കിയപ്പോൾ രണ്ട് കരിമഷിക്കണ്ണുകൾ ഒരു താക്കീതോടെ എന്നെ വീണ്ടും തുറിച്ചു നോക്കി.
ലത മണ്ടോടി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ശ്രീമതി ലത മണ്ടോടി ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി കഥകളെഴുതാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു കൂട്ടായ്മയുടെ അക്ഷരങ്ങൾ എന്ന മാഗസിനിന്റെ സബ് എഡിറ്റർ ആണ്.. കഥകളുടെ ആദ്യസമാഹാരം പണിപ്പുരയിലാണ്.
ജോസ് ജെ വെടികാട്ട്
പാടിത്തളരാത്ത പൂങ്കുയിലേ നീ പാടുമോ വീണ്ടും ? ഒരു പാട്ട് കൂടി !
കൈവശം ബാക്കിയുള്ള ഒരേയൊരു ഹൃദയം മാത്രം ഉൺമ തൻ സ്വരൂപനാം ദേവനു കാണിക്കയായ് അർപ്പിക്കാൻ ഒരു പാട്ടുകൂടിയെങ്കിലും പാടുമോ?!
ദേവൻ നിന്നെ തുണച്ചീടുകിൽ നിനക്കും ഈ ഭൂമിയിൽ ജീവിക്കാം ഒരു പാട്ടുകാരനായ്, ഒരു പാവം പാട്ടുകാരനായ്!
നഷ്ടബോധത്താലും , ദു:ഖഭാരത്താലും നീ തളരിലും , ധനലോഭത്തിൻ നിരാശതയാലായാലും ഒരു പാട്ടു കൂടി !
ഇനിയും പാടും പാട്ടിൽ നീ യോഗാരൂഡനായ് തീരാം,
സുഖദു:ഖങ്ങളിൽ നീ സമഭാവനയോടെ വർത്തിക്കാം,
ഇനിയും വറ്റാത്ത നിന്റെ പാട്ടിന്റെ ഉറവയിൽ നിന്നും വീണ്ടും അനുസ്യൂതം പാട്ടുകൾ തുടരാൻ ഈ മൗനം ഭഞ്ജിച്ച് ഒരു പാട്ടു കൂടി നീ പാടുമോ?
പാട്ടിൽ നിന്നും പാട്ടുകളിലേക്ക് യോഗാത്മമായ് ചലിക്കും നിൻ ചിത്തം !
പാട്ടുകളാണ് നിന്റെ ജനിയും പുനർജനിയും!
കാലം തുടരും പോൽ സ്വാഭാവീക പ്രതിഭാസമെന്നോണം നിന്റെ പാട്ടും തുടരുന്നു നിഷ്ക്കാമകർമ്മമായ് !
ജനിമൃതികളിൽ ചഞ്ചലചിത്തനാവാതെ പാട്ടിൽ നീ യോഗാത്മമാകുന്നു !
നിനക്കു കൈവന്ന യോഗചിത്തതിൻ സാക്ഷാത്ക്കാരം സംസാരസാഗരത്തിൻ മാണിക്യമുത്തായ പാട്ടല്ലോ! പാട്ടമൃതമല്ലോ!
പാട്ടിന്റെ ഉൾത്തുടിപ്പല്ലോ മുന്നോട്ടു നിന്നെ നയിക്കുന്നത്!
പാട്ടൊഴിച്ച് മറ്റുള്ളവയെല്ലാം നീ പരിത്യജിക്കിലും, യോഗത്തെ പുല്കിലും , നിനക്കു പാട്ടുണ്ടല്ലോ, പാട്ടെങ്കിലും ഇല്ലാതെ യോഗം നിനക്ക് നിരർത്ഥകം.
എന്നും നിലനില്ക്കും പാട്ടിന്റെ നൂലിഴകളുമായ് നിന്നെ ഒന്നു ചേർക്കും നിൻ ഹൃദയസംഗീതം ജീവന്റെ ഒരു ചെറു അണുവിൻ തുടിപ്പ് നിന്നിൽ അവശേഷിക്കുവോളം നീ വിസ്മരിക്കില്ല !
അത് നിന്റെ ഹൃദയാരുവിയായ്, പാട്ടിന്റെ ഒരിക്കലും വറ്റാത്ത ഉറവയായ് ഒഴുകും !
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
സ്നേഹപ്രകാശ്. വി. പി.
അയാൾ മരുന്ന് വായിലേക്ക് ഒഴിച്ചുകൊടുത്ത് ടവ്വൽ കൊണ്ട് അവളുടെ ചുണ്ടുകൾ ഒപ്പി. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ രാധ. ആ മുഖത്തേക്ക് കൂടുതൽ നോക്കാൻ ശക്തിയില്ലാതെ, അയാൾ പതിയെ മുറിക്കു പുറത്തേക്കു കടന്നു.
“മാഷേ…ഇനി ഞാനിറങ്ങട്ടെ…. ഈ ചീഞ്ഞ മഴയിൽ വീട്ടിലെത്താൻ ഒരു നേരമാവും….”
വീട്ടിൽ സഹായിക്കാൻ വരുന്ന സുരഭി ജോലി കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുകയാണ്.
“നാളെ ഞായറാഴ്ച്ച…ഞാൻ ഉണ്ടാവില്ല… എല്ലാം ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട് …”
അവൾ തുടർന്നു.
അഭ്യസ്തവിദ്യയായ സുരഭി, ഞായറാഴ്ച്ചകളിൽ മാത്രമല്ല, പി. എസ്. സി ടെസ്റ്റുകളോ ബാങ്ക് ടെസ്റ്റുകളോ ഉള്ള ദിവസങ്ങളിലും വരാറില്ല. തികച്ചും ആത്മാർത്ഥതയുള്ള അവൾക്ക് അങ്ങനെ ചില ഇളവുകളും സന്തോഷത്തോടെ അനുവദിക്കാറുണ്ട്. അയാളുടെ മൗനം സമ്മതമായെടുത്ത് കുടയും തുറന്ന് മുറ്റത്തേക്ക് ഇറങ്ങുമ്പോൾ അവൾ വീണ്ടും പിറുപിറുത്തു.
“നശിച്ച മഴ….”
പുറത്ത് നല്ല മഴ. രാവിലെ തുടങ്ങിയ മഴ സന്ധ്യയാവാറായിട്ടും നിർത്താതെ പെയ്യുകയാണ്. കാറ്റത്ത് ആടുന്ന വൃക്ഷത്തലപ്പുകൾ. കാറ്റിന്റെ ഹുങ്കാരം ചെവികളിൽ മുഴങ്ങുന്നു. ഇന്റർ ലോക്ക് പതിച്ച മുറ്റത്ത് അടുത്ത വീട്ടിലെ തെങ്ങിൽ നിന്നും കാറ്റിൽ വന്നുവീണ ഒരു പഴുത്ത ഓലമടൽ. വീട്ടിനു മുന്നിൽ വളർത്തിയ പാഷൻ ഫ്രൂട്ടിന്റെ പന്തലിനടിയിൽ വീണു കിടക്കുന്ന മഞ്ഞ നിറത്തിലുള്ള കായകളിൽ ചിലത് വെള്ളത്തിലൂടെ ഒലിച്ചു പോയി ഗേറ്റിന്റെ അടിവശത്ത് ഡിസൈൻ ചെയ്ത പോലെ നിരനിരയായി തങ്ങി നിൽക്കുന്നു. പച്ച ചായമടിച്ച ഗേറ്റിനു താഴെ മനോഹരമായ ഇളം മഞ്ഞ ഗോളങ്ങൾ.
കാറ്റ് ശക്തമായപ്പോൾ അയാളുടെ മുഖത്തേക്കും മഴത്തുള്ളികൾ പതിക്കുന്നുണ്ടായിരുന്നു. കാറ്റിന്റെ കുസൃതിയിൽ ഒരു നിമിഷം അയാൾ രാധയെ മറന്നു. മഴ അയാളിൽ ഒരു വല്ലാത്തൊരു ആവേശം കുത്തിവെച്ചിരുന്നു. മഴയെ സ്നേഹിക്കാൻ തന്നെ പഠിപ്പിച്ചത് രാധയായിരുന്നു എന്നയാൾ ഓർത്തു. മഴയെ മാത്രമല്ല, സ്നേഹിക്കാൻ പഠിപ്പിച്ചതും രാധയായിരുന്നല്ലോ.
ഏതെല്ലാമോ വഴികളിലൂടെ ഒരുപാട് ദൂരം സഞ്ചരിച്ചിരുന്ന തന്നിൽ രാധ വരുത്തിയ മാറ്റങ്ങൾ ഏറെ വലുതായിരുന്നു. ഒരിക്കൽ സംഭാഷണത്തിനിടയിൽ സ്നേഹമെന്നാൽ കാപട്യമാണെന്ന് പറഞ്ഞ തന്നെ നോക്കി രാധ പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“അതിന് രവി ഇനിയും സ്നേഹിച്ചു തുടങ്ങിയില്ലല്ലോ… ?”
അപ്പോൾ തനിക്കുചുറ്റും വട്ടമിട്ടു പറന്നിരുന്ന ചിത്രശലഭങ്ങൾ …
അയാൾ ഓർക്കാൻ ശ്രമിച്ചു.
“സ്നേഹമെന്താണെന്ന് രവി ഒരു നാൾ പഠിച്ചു തുടങ്ങും… അപ്പോൾ നമുക്ക് ബാക്കി പറയാം.. ”
രാധ വീണ്ടും പൊട്ടിച്ചിരിച്ചു.
പിന്നീട് എപ്പോഴാണ് രാധ തന്നിലേക്ക് വന്നത് എന്ന് ഓർക്കാൻ കഴിയുന്നില്ല. ഒരേ കോളേജിൽ, ഒരേ ഡിപ്പാർട്ട്മെന്റിലെ അധ്യാപകർ. വീടും, അവളുടെ വീട്ടിൽ നിന്നും ഏറെ അകലെയായിരുന്നില്ല.
ഒരു ഞായറാഴ്ച്ച വൈകുന്നേരം വെറുതെ നടക്കാനിറങ്ങിയതായിരുന്നു. പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങിയപ്പോൾ രാധയുടെ വീട്ടിൽ കയറി.
” ഇന്നൊരു നല്ല ദിവസമാണല്ലോ…. ”
രാധ ചിരിച്ചു കൊണ്ട് സ്വാഗതം ചെയ്തു.
“അതെന്താ… ഞാൻ വന്നതുകൊണ്ടാണോ? ”
“ഏയ്.. ഒട്ടുമല്ല. മഴ പെയ്യുന്നത് കണ്ടില്ലേ രവി…
”
ജാള്യത മറച്ചു വെക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ചായയുമായി രാധയുടെ അമ്മ വന്നത് ഒരു ആശ്വാസമായി അയാൾക്ക് തോന്നി. പിന്നെ രാധ മഴയെപ്പറ്റി വാതോരാതെ സംസാരിച്ചു.
പിന്നീടെത്ര സമാഗമങ്ങൾ. മഴയെപ്പറ്റി പറയാത്ത ദിവസങ്ങൾ ഓർക്കാൻ കഴിയുന്നില്ല. അവളുടെ മഴയനുഭവങ്ങൾ ഏറെ വ്യത്യസ്തമായിരുന്നു. കാട്ടിലെ മഴ, ശക്തിയായി മഴ പെയ്യുമ്പോഴുള്ള കടലിന്റെ രൗദ്ര ഭാവം, മൈതാനങ്ങളിൽ കത്തിക്കൊണ്ടിരിക്കുന്ന ഫ്‌ളഡ്‌ലൈറ്റിൽ മഴയുടെ മറ്റൊരു ഭാവം. അങ്ങിനെ മഴയെപ്പറ്റി പറയാൻ തുടങ്ങിയാൽ അവൾക്ക് ആയിരം നാക്കാണ്. അങ്ങിനെ അറിയാതെ മഴ തന്റെയും ദൗർഭല്യമാവുകയായിരുന്നു.
ഒരിക്കൽ കടൽത്തീരത്തെ പൂഴിമണലിൽ ഇരിക്കവേ കടലിലേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു.
” രവി… ഇപ്പോൾ മഴ പെയ്യും.. ”
മഴ നനയേണ്ടി വന്നേക്കുമെന്ന ഭീതിയേക്കാൾ, മഴയുടെ വരവിലുള്ള ഉത്സാഹമായിരുന്നു ആ വാക്കുകളിൽ. പക്ഷേ ഒട്ടും മഴക്കാറില്ലാത്ത, തെളിഞ്ഞ ആകാശം കണ്ടപ്പോൾ രാധ തന്നെ കളിയാക്കുകയാണെന്നാണ് തോന്നിയത്.
” അതിനെന്താ.. നമുക്ക് മഴ നനഞ്ഞേക്കാം.. ”
പറഞ്ഞു തീർന്നതും പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. അതിശക്തിയായ മഴ. തിരിച്ചുള്ള യാത്രയിൽ, മഴയത്ത് ബൈക്കിൽ തന്നോട് ചേർന്നിരുന്നുകൊണ്ട് അവൾ മഴയെപ്പറ്റി പറഞ്ഞു. കടലിലേക്ക് നോക്കി മഴ വരുന്നത് കണ്ടുപിടിക്കുന്ന വിദ്യയെപ്പറ്റി പറഞ്ഞു.
വിവാഹ രാത്രിയിലും മഴയായിരുന്നു. നിറഞ്ഞ വേനലിൽ അന്നു രാത്രി മാത്രം എങ്ങിനെ മഴയുണ്ടായി എന്ന അത്ഭുതത്തിന്, അന്നെന്റെ വിവാഹമായിരുന്നല്ലോ എന്നായിരുന്നു അവളുടെ മറുപടി. !
വീട് വെക്കുമ്പോൾ, വീടിനു മുൻപിലായി ഒരു പുൽത്തകിടിയുണ്ടാക്കാൻ വേണ്ട സ്ഥലം ഒഴിച്ചിടണം എന്നതായിരുന്നു അവളുടെ ഡിമാൻഡ്. മഴ പെയ്യുന്ന രാത്രികളിൽ മഴയെ പുതച്ചുറങ്ങാൻ. പിന്നെ കുറച്ചു വർഷങ്ങളെങ്കിലും ഒന്നിച്ചു ജീവിച്ച്, സ്നേഹിച്ചു മതിയായ ശേഷം മാത്രം കുട്ടികൾ മതിയെന്ന മറ്റൊരു ഡിമാൻഡും വെച്ചിരുന്നു അവൾ.
വീടു വെച്ചു താമസം തുടങ്ങി അധികമായില്ല. എല്ലാം പെട്ടെന്നാണ് കീഴ്മേൽ മറിഞ്ഞത്. എന്തോ അസുഖം അവളെ തളർത്തി. ദിനം പ്രതി ശരീരം ശോഷിച്ചു വന്നു കൊണ്ടിരുന്നു. പരിശോധനകളുടെ ഫലം വന്നപ്പോൾ ശരിക്കും തളർന്നു പോയി. കരളിനാണ് മാരകമായ രോഗം ബാധിച്ചിരിക്കുന്നത്. പൂർണമായും രോഗത്തിന്റെ പിടിയിലായ കരൾ, മാറ്റിവെക്കൽ പോലും സാധ്യമല്ലാത്ത അവസ്ഥ. വൈദ്യശാസ്ത്രത്തിന്റെ എല്ലാ ശാഖകളും അവളുടെ രോഗത്തിനു മുൻപിൽ അടിയറവു പറഞ്ഞു. ഏറെ പ്രസരിപ്പോടെ ഓടിനടന്നിരുന്നവൾ ദിവസങ്ങൾ കഴിയുംതോറും കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ പറ്റാത്ത സ്ഥിതിയിലെത്തി. പരസഹായമില്ലതെ നടക്കാൻ പോലും പറ്റാത്ത അവസ്ഥ.
ഉള്ളിൽ നിന്നുമുള്ള രാധയുടെ ചുമ, അയാളെ ചിന്തകളിൽനിന്നും ഉണർത്തി. വാതിലുകൾ പതിയെ ചാരി കിടപ്പുമുറിയിലേക്ക് ചെന്ന് കട്ടിലിൽ ഇരുന്നപ്പോൾ അവൾ ചോദിച്ചു.
“പുറത്ത് മഴ പെയ്യുന്നുണ്ട്.. അല്ലേ…. ”
” ഉം… ”
അയാൾ അലസമായി മൂളി.
“രവി… ഈ ജനൽ അല്പസമയം ഒന്ന് തുറന്നിട്ടുകൂടെ…
ഞാൻ അല്പം മഴ ആസ്വദിച്ചോട്ടേ… ”
“ഡോക്ടർ പറഞ്ഞിട്ടില്ലേ തണുപ്പ് ശരീരത്തിന് നല്ലതല്ലെന്ന്..? ”
” ഒരല്പസമയം മതി.. രവി…ഒരൽപ്പം.. ”
അവൾ, അയാളുടെ കണ്ണുകളിലേക്ക് നോക്കി. അയാൾ എഴുന്നേറ്റു പോയി ജനൽ പാളികൾ അല്പം തുറന്നു വെച്ചു. അയാളുടെ കൈകളിൽ പിടിച്ച് എഴുന്നേറ്റ് അവൾ ജനലിനരികിൽ നിന്ന് പുറത്തേക്ക് നോക്കി.
“എന്തു നല്ല മഴ… ”
അവൾ ദീർഘമായി ഒരു ശ്വാസം ഉള്ളിലേക്കെടുത്തു. മഴയെ പൂർണമായും ഉള്ളിലേക്ക് ആവാഹിച്ചു. മുഖത്ത് സന്തോഷം വിരിഞ്ഞു.
” ആ കവിത ഒന്നു ചൊല്ലൂന്നേ… മഴയെക്കുറിച്ചുള്ള ആ കവിത.. ”
അയാൾ, ഏതോ അജ്ഞാത കവിയുടെ മഴയെക്കുറിച്ചുള്ള കവിത ചൊല്ലാൻ തുടങ്ങി.
” ജാലകത്തിനു പുറത്ത്
മഴ തിമിർക്കുന്നു..
അങ്ങകലെയേതോ
രാപ്പാടി തൻ ശോക രാഗം…
പുറത്തേക്കു മാത്രം തുറക്കുമീ ജാലക വാതിൽ ഞാൻ തുറന്നിടട്ടെ…
പുറത്തേക്ക് മാത്രം തുറക്കുമീ ജാലക വാതിൽ തുറന്നിടുമ്പോൾ,
അകത്തേക്കു മാത്രം തുറക്കുമൊരു ജാലക വാതിലും
തനിയെ തുറന്നിടുന്നു…
മനോഹരമായ വരികളിലൂടെ മഴയെ വർണ്ണിക്കുന്ന, പ്രണയത്തെ വർണിക്കുന്ന, വിരഹത്തെ വർണിക്കുന്ന കവിത. ഓരോ വരികൾ ആലപിക്കുമ്പോഴും അവളുടെ മുഖത്ത് മിന്നി മായുന്ന ഭാവപ്പകർച്ചകൾ. തിരിച്ചു കട്ടിലിലേക്ക് അയാളുടെ കൈകളിൽ തൂങ്ങി നടക്കുമ്പോഴും കവിതയുടെ അവസാന വരികൾ അവൾ മൂളുന്നുണ്ടായിരുന്നു.
“…..പുറത്തേക്ക് മാത്രം തുറക്കുമീ ജാലക വാതിൽ ഞാൻ അടച്ചിടട്ടെ…
അകത്തേക്ക് മാത്രം തുറക്കുമീ ജാലക വാതിൽ ഞാൻ അടയ്ക്കുവതെങ്ങനെ….”
ഒടുവിൽ വളരെ വൈകി ജനലുകളും, വാതിലുകളും അടച്ച് അവർ കിടന്നു.
എപ്പോഴാണ് ഉണർന്നതെന്നറിയില്ല. പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റപ്പോൾ അടുത്ത് കിടന്നുറങ്ങിയിരുന്ന രാധ കട്ടിലില്ലായിരുന്നു. അയാൾ ചാടിയെഴുന്നേറ്റ് ലൈറ്റിട്ടു. മുറിയിൽ പ്രകാശം പരന്നു. കിടപ്പുമുറിയിലൊരിടത്തും അവളുണ്ടയിരുന്നില്ല. ഒറ്റക്ക് നിൽക്കാൻ പോലും കഴിയാത്തവൾ. വാതിൽ തുറന്നു കിടന്നിരുന്നു. അയാൾ പുറത്തേക്കു നോക്കി. അപ്പോഴും ശക്തിയായി മഴ പെയ്യുന്നുണ്ടായിരുന്നു. മഴയെ വകവെക്കാതെ അയാൾ പുറത്തേക്ക് ഓടി. പുറത്തെ കോരിച്ചൊരിയുന്ന മഴയിൽ, പുൽത്തകിടിയിൽ ഒരു പഞ്ഞിക്കെട്ടുപോലെ അവൾ.
നീണ്ടു നിവർന്നു കിടന്ന് അവൾ മഴ നനയുകയായിരുന്നു. അത് അവളുടെ അവസാന മഴയായിരുന്നു.
സ്നേഹപ്രകാശ്.വി. പി.
കോഴിക്കോട് ബേപ്പൂർ, അരക്കിണർ സ്വദേശി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ ആയിരുന്നു. വിരമിച്ചതിനു ശേഷം ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കവിതകൾ, കഥകൾ, കുറുംകഥകൾ, ഓർമക്കുറിപ്പുകൾ തുടങ്ങിയവയുമായി എഴുത്തിൽ സജീവമാണ്. 2008 ൽ ബഷീർ ജന്മ ശതാബ്‌ദിയോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന് വേണ്ടി അംബികാസുതൻ മാങ്ങാട് പുറത്തിറക്കിയ “നൂറ് ബഷീർ” എന്ന പുസ്തകത്തിലെ ഓർമക്കുറിപ്പിലാണ് ആദ്യമായി അച്ചടി മഷി പുരണ്ടത്.
പിന്നീട് ചില കൂട്ടായ്മകളുടെ സമാഹാരങ്ങളിൽ. കവിതകൾ എഴുതിയിട്ടുണ്ട്. .”ഉടലുകൾ ” എന്ന 60 കുറുംകഥകളുടെ സമാഹാരം 2021 ൽ പ്രസിദ്ധീകരിച്ചു .
ഉദയ ശിവ്ദാസ്
ഒരു പൂവു വിരിയുന്ന സുഖമാണു പ്രണയം
ഒരു മഞ്ഞുതുള്ളിതന്നഴകാണ് പ്രണയം
മധുവാണു പ്രണയം, മധുരമാം പ്രണയം
മുഴുനിലാത്തിങ്കളിന്നൊളിയാണു പ്രണയം.
സുഖമുള്ളൊരനുഭൂതിലയമാണു പ്രണയം
ഇരുഹൃദയങ്ങളെ ചേർക്കുന്ന പ്രണയം
ആത്മാവിലാത്മാവു താനേ കുറിക്കുന്നൊ-
രാത്മനിവേദനമാകുന്നു പ്രണയം
അണിനിലാത്തിരിയിട്ട കണിയാണു പ്രണയം
അരുമയാംസൗഹൃദത്തണലാണു പ്രണയം
അകമേ തെളിക്കുംവിളക്കാണു പ്രണയം
ഒരു സാന്ത്വനത്തിന്റെയലിവാണു പ്രണയം.
ഒരു രാത്രിമഴ മെല്ലേ താരാട്ടിയൊഴുകും തളിരലക്കുമ്പിളിൽ കുളിരാണു പ്രണയം
മനമാകെ മന്ദാരമലർ ചൂടുംപ്രണയം
ഋതുവിൽ വസന്തമെന്നോതുന്നു പ്രണയം
ഒരു മന്ദഹാസമായ് കതിരിടും പ്രണയം
ജീവന്റെ ജീവനായൊഴുകിടും പ്രണയം
ഇഴചേർന്ന് സൗഭാഗ്യത്തികവിലേക്കുയരാൻ
ശ്രുതിചേർന്നുമീട്ടുന്ന സ്വരമാണ് പ്രണയം
ചിലതെങ്കിലും കണ്ണിൽക്കരടാകും പ്രണയം
പിടിവിട്ടുപോകുന്ന വിനയാകും പ്രണയം
ചിലനേരമെന്തിനോ
ഗതിമാറിയൊഴുകി,
അഴലിൽപ്പെട്ടുഴലുന്നു വികലമാംപ്രണയം
ഒരു നൊമ്പരത്തീയായ്മാറുന്നു പ്രണയം
പ്രതികാരചിന്തയാലാളുന്ന പ്രണയം
ഒരു പ്രേമനൈരാശ്യത്തീക്കനൽച്ചൂടിൽപ്പെ-
ട്ടുരുകുന്നു,
പിടയുന്നു മുറിവേറ്റ പ്രണയം
വിധിതീർത്ത വിളയാട്ടബൊമ്മകൾപോലെത്ര
ആടിത്തിമർത്തുരസിക്കുന്നു പ്രണയം
വിപരീതചിന്തകൾ പോരടിച്ചൊടുവിൽ
മൃതിയെപ്പുണർന്നുപോം വഴിവിട്ടപ്രണയം!
ഉദയ ശിവ്ദാസ് : പാലക്കാട് ധോണിയിൽ പൈറ്റാംകുന്നം എന്ന സ്ഥലത്ത് താമസിക്കുന്നു. വീട്ടു പേര് ശിവ് നന്ദനം. വീട്ടമ്മയാണ് . ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് 2013 ൽ മരണപ്പെട്ടു. ഒരു മകളുണ്ട്. മകൾ ഇപ്പോൾ ബാഗ്ലൂരിൽ ആപ്കോലൈറ്റ് എന്ന കമ്പനിയിൽ ജോലി നോക്കുന്നു.
ഡോ. പ്രമോദ് ഇരുമ്പുഴി
ലക്ഷദ്വീപിലെ ഏക എയർപോർട്ടുള്ള അഗത്തി ദ്വീപിൽനിന്നും 8 കി.മീറ്റർ അകലെ വടക്ക് കിഴക്ക് ഭാഗത്താണ് ബംഗാരം, തിണ്ണകര ദ്വീപുകൾ. ബോട്ടിൽ ഒരു മണിക്കൂറോളം ദൂരം യാത്രയുണ്ട് ഇവിടത്തേക്ക്. ടൂറിസം ഉദ്ദേശ്യത്തിനല്ലാതെ പാരമ്പര്യമായി തദ്ദേശീയർ രണ്ട് ദ്വീപിലും താമസിക്കുന്നില്ല. ബംഗാരം, തിണ്ണകര ദ്വീപുകൾക്കുചുറ്റും 125 ച. കി.മീറ്റർ ചുറ്റളവിൽ ലഗൂണുകൾ ഉണ്ട്. പ്രകൃതിനിർമ്മിതമായ ലഗൂണുകളാണ് ലക്ഷദ്വീപുകളെ കടലാക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത്.
ബംഗാരം
ഇന്റർനാഷണൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഉൾപ്പെടുന്ന ബംഗാരം വി.വി.ഐ.പി കൾ സന്ദർശകരുണ്ട് എന്ന കാരണത്താൽ, അവിടേക്ക് പോകാൻ അനുമതി ലഭിക്കാൻ സാധ്യത വളരെ കുറവാണ്. 8.1 കി.മീറ്റർ നീളവും 4.2 കി.മീറ്റർ വീതിയുമുള്ള ദ്വീപ് ചതുരാകൃതിയാണ്.പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാരത്തിന് അടുത്തുള്ള മണൽത്തിട്ട യിൽ നിന്നുമെടുത്ത ഫോട്ടോയും വീഡിയോയും മാധ്യമങ്ങളിലൂടെ പ്രസദ്ധീകരിച്ചിരുന്നല്ലോ?
തിണ്ണകര
ഏകദേശം കണ്ണുനീർത്തുള്ളിയുടെ ആകൃതിയാണ് തിണ്ണകരക്ക്. തിണ്ണകരക്കും ബംഗാരത്തിനുമിടയിലെ തിര തീരെ കുറഞ്ഞ ഭാഗത്താണ് സ്നോർക്കലിങ് നടത്തുന്നത്. മനോഹരമായ പവിഴപ്പുറ്റുകളും വിവിധ വർണത്തിലും വലിപ്പത്തിലുമുള്ള മത്സ്യങ്ങളുമാണ് ഇവിടത്തെ പ്രധാന ആകർഷണം. ഏകദേശം 200 വർഷം മുമ്പ് തകർന്ന ഒരു കപ്പലിന്റെ അവശിഷ്ടം സ്നോർക്കലിങ് നടത്തുമ്പോൾ കാണാം. ബംഗാരം ദ്വീപിന്റെ തെക്ക് വടക്ക് ഭാഗത്ത് പറളി 1, 2, 3 എന്നിങ്ങനെ മൂന്ന് കുഞ്ഞൻ ദ്വീപുകളുമുണ്ട്.
പേര് വരാനുണ്ടായ കാരണം
ലക്ഷദ്വീപുകളിൽ ആദ്യം യാത്രികർ എത്തിയത് ബംഗാരം ദ്വീപിൽ ആയിരുന്നത്രെ. ‘വന്ന കര’ എന്ന വാക്കാണത്രെ ബംഗാരമായത് !! ‘തിന്നാൻ കിട്ടിയ കര’ – തിണ്ണകരയുമായി മാറി. ഇവിടെ പോയ സമയത്ത് ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചതും തിണ്ണകരയിൽനിന്നുമാണ്. അവിടെ വരുന്നവർക്ക് ഭക്ഷണമൊരുക്കാനായി ചില കുടുംബങ്ങൾ ടൂറിസ്റ്റ് സീസണിൽ അവിടെ കുടിൽ കെട്ടി താമസിക്കും. ഞങ്ങളെ കാത്ത് 3 കുടുംബങ്ങൾ ആ ദ്വീപിൽ ഉണ്ടായിരുന്നു. ധാരാളം തെങ്ങുകളും മറ്റ് സസ്യജാലങ്ങൾ കൊണ്ടും മനോഹരമായ കടൽക്കരകൊണ്ടും സുന്ദരമാണ് ഈ ദ്വീപുകൾ. എത്ര പോയാലും (കണ്ടാലും ) പറഞ്ഞാലും മതിവരാത്ത കാഴ്ച്ചകളും അനുഭവങ്ങളും ലക്ഷദ്വീപിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് തോന്നുന്നു.
ഡോ. പ്രമോദ് ഇരുമ്പുഴി
പ്രശസ്ത നാട്ടുവൈദ്യനായിരുന്ന ശിവശങ്കരൻ വൈദ്യരുടെയും ശാന്ത കുമാരിയുടെയും മകനായി മലപ്പുറം ജില്ലയിലെ ഇരുമ്പുഴിയിൽ ജനനം ഗവ.എൽ.പി & യു.പി ഇരുമ്പുഴി, ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഇരുമ്പുഴി, ഗവ.കോളേജ് മലപ്പുറം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസ്, എസ്.എൻ.എം ട്രെയിനിങ് കോളേജ് മൂത്തകുന്നം എന്നിവിടങ്ങളിൽ പഠനം. നാട്ടുവൈദ്യം ഒരു ഫോക്ലോർ പഠനം എന്ന വിഷയത്തിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽനിന്നും പി.എച്ച് ഡി
ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിലെ ജവാഹർ നവോദയ വിദ്യാലയത്തിൽ അദ്ധ്യാപകനായി.മലപ്പുറം ജില്ലയിലെ വിവിധ ഹയർ സെക്കണ്ടറി സ്കൂകൂളുകളിൽ ഗസ്റ്റ് ലക്‌ചററായും സ്ഥിരാദ്ധ്യാപകനായും ജോലി ചെയ്തു. ഇപ്പോൾ മഞ്ചേരി ഗവ.ബോയ്‌സ് ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപകൻ ഇന്ത്യയിലെ ഇരുപത്തഞ്ച് സംസ്ഥാനങ്ങളിലും പതിനേഴ് വിദേശരാജ്യങ്ങളിലും സഞ്ചാരം. ആനു കാലികങ്ങളിൽ എഴുതാറുണ്ട്.
കൃതികൾ
ഗസ്റ്റ് ലക്ചറർ (കവിതാ സമാഹാരം)
സംവാദത്തിന്റെ പുസ്തകം (അഭിമുഖങ്ങൾ)
ഔഷധസസ്യങ്ങൾ: ശാസ്ത്രീയ നാമങ്ങളും ചികിത്സാവിധികളും
മൽപ്രം ഭാഷ – മൈഗുരുഡ്
യാത്രയുടെ കയ്യൊപ്പ് (എഡിറ്റർ)
കൂട്ട് – റീന കുനൂർ
മക്കൾ – അവന്തിക ഭൈമി, അരുന്ധതി താര
വിലാസം : അവന്തിക, ഇരുമ്പുഴി (തപാൽ) മലപ്പുറം (ജില്ല) 676509 9846308 995 [email protected]
ഡോ.പ്രമോദ് ഇരുമ്പുഴി
ഷാനോ എം കുമരൻ
യൂറോപ്പിന്റെ ശീതളച്ഛായയിൽ നൈറ്റ് ഡ്യൂട്ടിയും ചൈൽഡ് കെയറിങ്ങുമൊക്കെയായി അത്യാവശ്യം ആഘോഷപൂർവ്വം അങ്ങനെ ജീവിച്ചു പോകുന്ന കാലം. ഭാര്യമാർ ജോലിക്ക് പോകുമ്പോൾ അടുത്ത കൂട്ടുകാരുമായി ഓൺ ദി റോക്ക്സ് നാലു പെഗ് സിംഗിൾ ബാരൽ നുണഞ്ഞങ്ങനെ ഇരിക്കുമ്പോൾ ഒരു തോന്നൽ , ചെറുതായി ശ്വാസ തടസ്സം ഉണ്ടോ ? ഒരു കിതപ്പ് പോലെ. ഹൃദയത്തിനു ഒരു സ്നേഹമില്ലാത്തതു പോലെ. ശെരിയായിരിക്കും! ദിനം പ്രതി നാലു ഗുളിക വീതമാണ് അകത്താക്കുന്നത്. വെറുതെയല്ല കേട്ടോ. ഇത്തിരി ബി പി പിന്നെ കുറച്ചു കൊളസ്‌ട്രോൾ. മതിയല്ലോ! ഹൃദയത്തിനെ ദോഷം പറയരുത്. മഹാ വൈദ്യൻമാരെ ഫോണിൽ വിളിച്ചപ്പോൾ നീണ്ട കാത്തിരിപ്പു വേണമെന്നറിഞ്ഞു. ക്ഷമയില്ലാഞ്ഞിട്ടല്ല! ഭർത്താവായതുമുതൽ തുടങ്ങിയ ശീലമാണ് അത്യഗാധമായ ക്ഷമാശീലം. ചിലപ്പോളത് ആട്ടിൻ സൂപ്പിന്റെ ഗുണം ചെയ്യുമെന്ന് പണ്ടെന്നോ കുഞ്ഞമ്മാവൻ ഉപദേശിച്ചതോർമ്മയിലുണ്ട്. കാര്യമതല്ല, ആരോഗ്യസംരക്ഷണത്തിൽ നിലവിൽ പ്രസ്തുത മേഖലയിൽ നിന്നും നേരിടുന്ന കെടുകാര്യസ്ഥത. അത് എന്നെ മാത്രമല്ല എന്നെപോലെയുള്ള ഒട്ടുമിക്ക കുടിയേറ്റക്കാരുടെയും പ്രശ്നമാണെന്ന ചിന്തയാണ് ലേശം ബുദ്ധിമുട്ടിക്കുന്നത്.
സുന്ദരസുരഭിലമായ ലഹരിയുടെ സായാഹ്നങ്ങളെക്കുറിച്ചു ധാരണയില്ലാതിരുന്ന പാവം എന്റെ വാമഭാഗം പറഞ്ഞു. ശെരിയാണ്, നന്നായി ബുദ്ധിമുട്ടുണ്ട്. ശ്വാസഗതിയിൽ വേണമെങ്കിൽ നാട്ടിലൊന്നു പോയി വന്നാലോ? വാർഷിക അവധിയുണ്ട്. രണ്ടാൾക്കും സ്കൂളിൽ അപേക്ഷ കൊടുക്കാം. തന്നെയുമല്ല ഓണക്കാലം കൂടിയല്ലേ! എല്ലാവരെയും കാണുകയും പറ്റിയാൽ നാട്ടിൽ പ്രിയപെട്ടവരുമൊത്തൊരു ഓണക്കാലം ആഘോഷിക്കുകയും ചെയ്യാമല്ലോ!
അതൊരു സ്വീകാര്യമായ നിർദേശമായി എനിക്ക് തോന്നി കാരണം നീണ്ട വർഷങ്ങളുടെ പ്രവാസ ജീവിതത്തിൽ നഷ്ടമായത് ആനയും അമ്പാരിയും മാത്രമല്ല. പ്രജാക്ഷേമ തല്പരനായ സർവോപരി നന്മയുടെ സുവർണ്ണ ധ്വജമായ മാവേലി തമ്പുരാന്റെ വരവിനെ എതിരേൽകാനുള്ള അവസരവും, സ്നേഹത്തിന്റെയും ദീനാനുകമ്പയുടെയും നാഥനായ ദൈവപുത്രന്റെ പിറന്നാളാഘോഷങ്ങളുമെല്ലാം, അങ്ങനെ അങ്ങനെ പലതും വിദൂരത്താണ്. ഇത്തവണ പോയാൽ അതിലൊന്നെങ്കിലും സാധിച്ചു കളയാം എന്നോരുൾപൂതി. എല്ലാത്തിലും ഉപരിയായി ഹൃദയവുമായുള്ള ആത്മ ബന്ധത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യാമെന്നുള്ളതാണ്. അങ്ങനെ കാര്യങ്ങൾക്കു തീരുമാനമായി. നല്ല നേരത്തു ജോലിക്കു പോയത് കൊണ്ട് കാശ് നോക്കാതെ വിമാന ടിക്കറ്റുകൾ എടുത്തു. അഞ്ചാറു പെട്ടികൾ നിറയ്ക്കുവാനുണ്ട് എച്ഛ്. ആൻഡ് എം , ടി കെ മാക്സ് പിന്നെ പ്രിമാർക് ഇവിടെയൊക്കെ കയറിയിറങ്ങി എങ്ങനെ നിറയ്ക്കും ആറു പെട്ടികൾ. പണ്ട് ഗൾഫിലായിരുന്നപ്പോൾ ലുലുവും കാരിഫോറും നെസ്‌റ്റോയിലുമെല്ലാം രണ്ടേ രണ്ടു ദിനം കൊണ്ട് പത്തു പെട്ടിക്കുള്ള സാമാനങ്ങൾ വാങ്ങി കൂട്ടുകയും നാലു പെട്ടി നിറച്ചു കെട്ടി എയർ ക്രഫ്റ്റുകാരെ പറ്റിക്കുവാൻ ഏഴു കിലോയുടെ ഹാൻഡ് കാരിയിൽ പത്തു പതിനൊന്നു കിലോ കുത്തിനിറച്ചു ഒരു കാലി കവറും കയ്യിൽ വച്ച് ബാക്കി വന്ന അഞ്ചാറു പെട്ടിക്കുള്ള സാധനങ്ങൾ കാർഡ്ബോർഡ് ബോക്സിൽ അടുക്കിയൊതുക്കി കട്ടിലിനടിയിൽ വച്ചിരുന്ന കാലം. ഓഹ് ഓർക്കുമ്പോൾ ഒരു കുളിരു. തല്കാലം രണ്ടു പെട്ടി നിറച്ചു. പിന്നെ തിരികെ വരുമ്പോൾ മസാലകൾ പച്ചക്കറികൾ മരുന്നുകൾക്കായി നാലു കാലി പെട്ടികൾ കൂടെ യൂറോപ്പ് ഷോപ്പിങ്ങ് ഏതാണ്ട് ഖതം.
അത്തം നാൾ രാവിലെ ആരോ ഗെയ്റ്റ് തുറക്കുന്ന ശബ്ദം കേട്ട് അച്ചൻ പുറത്തേക്കു വന്നു നോക്കി. ഒരു ടാക്സി അതാ ഗെയ്റ്റിന് മുന്നിൽ. അതിൽ നിന്നും ഇറങ്ങുന്നതോ യു കെ കാരായ ഞാനും കുടുംബവും. ഇപ്പോഴത്തെ ഒരു ട്രെൻഡ് അതാണ് അച്ഛനമ്മമാർക്കും മറ്റും സർപ്രൈസ് കൊടുക്കുക. അപ്രതീക്ഷിതമായ സന്ദർശനങ്ങൾ ഉളവാകുന്ന ആനന്ദാതിരേകം ഹൃദയത്തിനു പണി കൊടുത്താൽ പെട്ടത് തന്നെ. ഇവിടെ എന്തായാലും എല്ലാവര്ക്കും പരമാനന്ദം. കൂടെ പറയാതെ പറ്റിച്ചതിലുള്ള പരിഭവവും. അത്തമല്ലേ അമ്മയൊരുക്കിയിരുന്നു ഒരു കുഞ്ഞു തുമ്പപൂക്കളം. തുമ്പയും തുളസിയും പിന്നെ തുമ്പികളും.
” മദ്യം കഴിക്കാറുണ്ടോ “? ഭാര്യയുടെ മുന്നിൽ വച്ച് നാട്ടിലെ പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധന്റെ ചങ്കിൽ കൊള്ളുന്ന ചോദ്യം. വിയർത്തോ ? ഹേയ് തോന്നിയതാവും. അല്ല വിയർത്തു ബി പി യും കൂടിയെന്ന് തോന്നുന്നു. പെട്ടു പോയി എന്ന തിരിച്ചറിവിനിടയിലും പറഞ്ഞു. ” ഇല്ല ഡോക്ടർ മദ്യപാനമില്ല …” ഞാനിരിക്കുന്നതു ഡോക്ടറിന് മുന്നിലാണോ അതോ ഒരു ജ്യോത്സ്യന് മുന്നിലാണോ എന്നൊരു വേള ശങ്കിച്ചു. ഡോക്ടർ റിപോർട്ടുകൾ കയ്യിലെടുത്തിട്ടു പറഞ്ഞു ” തനിക്കു മദ്യപാനം മാത്രമല്ല അസാരം വലിയുമുണ്ട്. ഞാൻ തന്റെ കൂടെ കൂടി കള്ളം പറഞ്ഞാലും നടക്കുകേല തന്റെ ഭാര്യ കണ്ടു പിടിയ്ക്കും …..എന്നിട്ടു എന്റെ ഇടതു വശത്തെ കസേരയിൽ ഇരിയ്ക്കുന്ന വലതു ഭാഗത്തിനെ നോക്കി …. നഴ്‌സാണെന്നല്ലേ പറഞ്ഞത് ? താനിതൊക്കെ ശ്രദ്ദിക്കണ്ടേ ഇങ്ങനെ പോയാൽ ഇയാളുടെ കാര്യം ബുദ്ധിമുട്ടാവുമല്ലോ “.
വേറെ വഴിയില്ല മിണ്ടാതിരിക്കുന്നതാണ് ബുദ്ധി. വെറുതെ ചമ്മിയ മോന്തായവുമായി തലയും കുമ്പിട്ടു ഇരുന്നു.
അവസ്ഥ മനസ്സിലായ ഭാര്യ രക്ഷയ്ക്കെത്തി. ” അങ്ങനെ അധികമില്ല ഡോക്ടർ ഇടയ്ക്കൊക്കെ ഫ്രണ്ട്‌സ് ആയിട്ട് കൂടാറുണ്ട് ”
ഡോക്ടർ എന്നെയും അവളെയും നോക്കി മെല്ലെയൊന്നു ചിരിച്ചിട്ട് ” ഡോ ഇനി നമുക്കെ ഈ രണ്ടു ശീലവും വേണ്ട കേട്ടോ മരുന്നിന്റെ ഡോസ് ചെറുതായൊന്നു മാറ്റുവാണേ”എന്ന് മാന്യമായി ഉപദേശിച്ചു.
എന്റെ ഭാര്യയോട് ഭയങ്കരമായ സ്നേഹം തോന്നി അവിടെയിരുന്നുരുകുവാൻ വിടാത്തതിൽ ഒപ്പം അവിടെ നിന്നിറങ്ങി കഴിഞ്ഞാലുള്ള അവസ്ഥയോർത്തു ഭയവും.
ഭയപെട്ടപോലെയൊന്നും സംഭവിച്ചില്ല ” മര്യാദയ്ക്കു ജീവിച്ചാൽ കൊച്ചിന്റെ അച്ഛാ എന്ന വിളി കുറേകാലം കൂടി കേൾക്കാം ഇല്ലേൽ ഭിത്തിയിൽ കേറേണ്ടി വരും ”
അത്ര മാത്രം പറഞ്ഞു. ബുദ്ധിമതിയും വിവേകശാലിയുമാണെന്റെ നല്ല പാതി കാലങ്ങൾ കൂടി സ്വവസതിയിലേ ഓണാഘോഷത്തിന് ഭംഗം വരരുതെന്നവൾ തീരുമാനിച്ചിരുന്നു. ഡോക്ടറുടെ നിഗമനങ്ങൾ മുൻകൂട്ടി അറിമായിരുന്ന ഞാൻ അവളെ കൂടാതെ ഡോക്ടറെ കാണുവാൻ ഒരു ശ്രമം നടത്തിയെങ്കിലും വിഫലമായി എന്റെ ആരോഗ്യം അവർക്കാണല്ലോ മുഖ്യം.
ഞാൻ എന്റെ മകളോടൊത്തു തൊടികളിലും മറ്റും ഇറങ്ങി നടക്കുന്നതിൽ പ്രത്യേക ആനന്ദം അനുഭവിച്ചു. അവളോടൊത്തു ആണ് ഞാൻ പൂക്കളിറുക്കുവാനും മറ്റും പോയിരുന്നത്. നാനാ വർണ്ണത്തിലുള്ള പൂക്കൾ തൊടികളിൽ അങ്ങനെ വാരി വിതറിയപോലെ കിടക്കുന്നതു കാണുമ്പോൾ ആ കുരുന്നു മുഖത്തെ സന്തോഷഭാവം വർണ്ണനാതീതമായിരുന്നു. ഞങ്ങളിരുവരും ആയിരുന്നു രണ്ടാം നാൾ ചിത്തിര മുതൽക്കേയുള്ള പൂക്കൾ വീട്ടിലേക്കു എത്തിച്ചിരുന്നത്. ആഘോഷപൂർവ്വമായ അപൂർവ്വമായി കൈവന്ന നാളുകൾ. ഓരോ ദിനവും പൂക്കളമൊരുക്കുവാൻ അവൾ അമ്മയുടെയും അമ്മൂമ്മയുടെയും കൂടെ അതി രാവിലെ തന്നെ മുറ്റത്തു ഹാജരായിരുന്നു. നാളിതുവരെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഭംഗി ഇത്തവണത്തെ അപ്രതീക്ഷിതമായി ആഘോഷിച്ച ഓണാഘോഷത്തിനുള്ളതുപോലെ ഒരു കുളിർമ്മ എനിയ്ക്കനുഭവപ്പെട്ടു.
എല്ലാത്തിനും മീതെ എന്നും എന്റെ കുട്ടിയ്ക്ക് അവളുടെ അമ്മവീട്ടിൽ പോകണമായിരുന്നു. അവിടെയും അവളുടെ അമ്മമ്മയും അച്ചാച്ഛയും അവൾക്കു വേണ്ടി ഒരുക്കി വച്ചിരിയ്ക്കുന്ന പൂക്കളം കാണുകയെന്നതും അതിനു മുന്നിലിരുന്നു ഫോട്ടോയെടുക്കുവാനും അവൾക്കു പ്രത്യേക സന്തോഷമായിരുന്നു.
ഓണപൂക്കളത്തിന്റെ വർണാഭയിൽ മഴവില്ലിൻ പട്ടുനൂലാൽ ഇഴകൾ പാകിയ പാട്ടുപാവാടയുടുത്തും തുമ്പപ്പൂ ഇറുത്തും തുമ്പിയെ പിടിക്കുവാനോടിയും അവളുടെ കൂടെ എന്റെയും എന്റെ ഭാര്യയുടെയും അച്ഛനമ്മമാർ ആ ഓണക്കാലത്തെ എത്രമേൽ ആസ്വദിച്ചുവെന്നത് ഹൃദയഭാഷയിൽ വർണ്ണനാതീതമാണ്.
ഓണത്തലേന്നു ഉത്രാട നാൾ കുട്ടികളുടെ പ്രിയങ്കരമായ ‘പിള്ളേരോണം ‘അവൾക്കും അവളുടെ മാമന്റെ കുട്ടിക്കും വേണ്ടി ഒരുക്കുമ്പോൾ ഗേറ്റിൽ നിന്നും അവൾ വിളിച്ചു ” അച്ഛാ…..” വിളികേട്ടു ഞാൻ ഇറയത്തേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ കാണുന്നത് അവളതാ നാടോടികളെന്നും മറ്റും നമ്മൾ വിളിക്കുന്ന ദേശാടകരായ ഒരു കുടുംബം , ഒരു ദമ്പതികളും ആ അമ്മയുടെ കയ്യിൽ തൂങ്ങി ഒട്ടിയ വയറും മുഷിഞ്ഞ വസ്ത്രധാരണത്തോടെ ഒരു കൊച്ചു പെൺകുട്ടിയും. ഞാൻ തെല്ലു പരിഭ്രമിച്ചു. ” മോളെ വാ ഇങ്ങോട്ടു ” അല്പം ശകാര ഭാവത്തിൽ ഞാൻ അവളെ വിളിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന നാടോടി സംഘത്തെകുറിച്ചുള്ള ഒരു നൂറു കഥകൾ ഒരു നിമിഷം കൊണ്ട് മനസ്സിലൂടെ മിന്നി മറഞ്ഞു. ഞാൻ മുറ്റത്തേക്കിറങ്ങി ചെന്ന് എന്റെ കുട്ടിയുടെ കയ്യിൽ പിടിച്ചു. അവരോടായി ചോദിച്ചു ” എന്താ എന്ത് വേണം”
എന്റെ ശബ്ദത്തിലെ അതൃപ്തിയെ മനസ്സിലാക്കിയിട്ടാവണം ആ പിതാവ് എന്റെ മുഖത്തേക്കും പിന്നീട് അയാളുടെ കുഞ്ഞിന്റെ മുഖത്തേക്കും ദയനീയ ഭാവത്തിൽ നോക്കി. എന്റെ ഉള്ളൊന്നു പിടഞ്ഞു. അവരോടു അവിടെ നില്ക്കു എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചിട്ട് എന്റെ പേഴ്‌സ് എടുക്കുന്നതിനായി മകളുടെ കയ്യും പിടിച്ചു ഞാൻ അകത്തേക്ക് നടന്നു. അപരിചിതരായ ആളുകളെ കണ്ടാൽ മുതിർന്നവരോട് പറയണം തനിയെ പോകരുത് എന്ന് മകളെ ഉപദേശിക്കുവാൻ എന്നിലെ പിതാവ് മറന്നില്ല. പേഴ്‌സ് തുറന്നു ആ മനുഷ്യന്റെ കയ്യിലേക്ക് ഒരു നോട്ട് വച്ച് കൊടുക്കുമ്പോൾ ആ നാടോടി സ്ത്രീ അവരുടെ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു. എന്റെ മകളുടെ തലയിൽ തലോടി. ഞാൻ നോക്കിയപ്പോൾ അതാ എന്റെ മകൾ അവൾക്കു സമ്മാനമായി കിട്ടിയ ഓണക്കോടികളിലൊന്ന് ആ പാവം പെൺകുട്ടിയുടെ നേർക്ക് നീട്ടുന്നു. നല്ല രീതിയിൽ ദേഷ്യം വന്നു എങ്കിലും എന്റെ മകൾ കൊടുത്ത ആ ഓണസമ്മാനം കൈനീട്ടി വാങ്ങുന്ന ആ പൈതലിന്റെ മുഖത്ത് നോക്കി എന്തെങ്കിലും പറയുവാനോ പ്രകടിപ്പിക്കുവാനോ ഞാൻ അശക്തനായിരുന്നു. അവൾ ആ കുഞ്ഞിനോട് പറയുന്നുണ്ടായിരുന്നു ” ദിസ് ഈസ് മൈ ഓണം സർപ്രൈസ് ഫോർ യു ലിറ്റിൽ ഗേൾ” അവളുടെ ഇംഗ്ലീഷ് ആ കുഞ്ഞിന് മനസ്സിലായോ എന്തോ അത് വെളുപ്പില്ലാത്ത കുഞ്ഞിപ്പല്ലു കാണിച്ചു ചിരിയ്ക്കുന്നുണ്ടായിരുന്നു.
ആ ദമ്പതികളുടെ കൈകൾ അവരുടെ നെഞ്ചോടു ചേർത്ത് തൊഴുതു പിടിച്ചിരുന്നു. സംഭവമറിയുവാൻ അങ്ങോട്ട് കടന്നു അമ്മ അവരെ ആഹാരം കഴിയ്ക്കുവാൻ വിളിക്കുന്നതാണ് ഞാൻ കണ്ടത്. എനിയ്ക്കു സത്യത്തിൽ ദേഷ്യം വന്നു എന്നുള്ളത് നേരാണ്. നാടോടി വേഷത്തിലും വീട്ടു സാമാനങ്ങൾ വിൽക്കാനെന്ന വ്യാജേനയും ആക്രി എടുക്കാനുണ്ടോ എന്ന ചോദ്യവുമായും എത്തി കൊള്ളയും കൊലയും നടത്തുന്ന ഭീതിപ്പെടുത്തുന്ന പല കഥകളും ഉള്ളിലുള്ള പ്രവാസിയായ എനിക്ക് അറിയില്ലാത്ത ആളുകളെ സത്കരിക്കുന്ന ഏർപ്പാട് ദേഷ്യമല്ലാതെ മറ്റെന്ത് വികാരമാണ് എന്നിലുണ്ടാക്കുക. ” ഇഡ്ഡലി …ഇഡ്ഡലി … സാമ്പാർ .. വാ ” അവരുടെ ഭാഷ അറിഞ്ഞുകൂടാത്ത എന്റെ പാവം അമ്മയ്ക്കു സഹായത്തിനു കൈവശമുള്ള ഹിന്ദി ഭാഷയുമായി എന്റെ ഭാര്യകൂടി രംഗത്തെത്തിയതോടെ എന്റെ ദേഷ്യം അടങ്ങി. അടങ്ങണമല്ലോ ബി പി അസാരം ഉണ്ടേ. വിശക്കുന്നവനു ആഹാരം കൊടുക്കണമെന്ന നിര്ബന്ധവും ഉയർന്ന മനസ്സും എന്റെ അമ്മയ്ക്കു ഉണ്ടെങ്കിലും അന്യരായ ആളുകളെ പൂമുഖത്തെ കസേര വരെ ആനയിയ്ക്കുവാനുള്ള ധൈര്യമേ ഉള്ളു എന്ന് കൂടെ പറയട്ടെ.
ആ കുരുന്നിന്റെ മുഖം അവൾ ആഹാരം കഴിക്കുന്നത് അല്ല അവളുടെ ‘അമ്മ ഇഡ്ഡലിയും സാമ്പാറും വാരി അതിന്റെ വായിൽ വച്ച് കൊടുത്തു കഴിപ്പിയ്ക്കുന്ന രംഗം അതിപ്പോഴും ഒരു നനവായി ഉള്ളിലുണ്ട്. കുട്ടികളിൽ നിന്നുമൊരുപാട് കാര്യങ്ങൾ എനിക്കിനിയും പഠിക്കുവാനുണ്ടെന്ന ബോധം എനിക്കെന്നോട് തന്നെ അപമാനമായി തോന്നി.
അങ്ങനെ തിരുവോണനാളെത്തി. വലിയ ആഘോഷമായിരുന്നു എന്റെ വീട്ടിലന്നു പത്തു കളം നിറയെ വലിയ പൂക്കളവും മറ്റും കുട്ടികൾക്ക് ഒരാവേശമായിരുന്നു.
ഉച്ചയൂണ് പതിനെട്ടു കൂട്ടവും പായസവും. എല്ലാം അതി വിസ്തരം തന്നെ. പണ്ട് മുതലേയുള്ള ഒരു പതിവുണ്ട്. ഞങ്ങൾക്കു ഉച്ചയൂണിനു എന്റെ അമ്മ വീട്ടിൽ പോയിരിയ്ക്കണം എന്ന് ഞങ്ങളെ കൂടെ കൊണ്ടുപോകാനായി കുഞ്ഞമ്മാവൻ ഉച്ചയ്ക്ക് മുന്നേ ഹാജരാകും. ഞങ്ങൾക്കൊപ്പം ഉച്ചയൂണ് കഴിഞ്ഞു കുഞ്ഞമ്മാവനൊപ്പം പോകുമെല്ലാവരും. പിന്നെയൊരുറക്കം. രാത്രിയിൽ ഭാര്യവീട്ടിലെ ഓണാഘോഷം അളിയനൊപ്പം. അടിപൊളിയൊരോണം അത് വർണ്ണനാതീതമാണ്. അല്ലെങ്കിലും ഈ അളിയൻ -അളിയൻ വൈബ് ഒന്ന് വേറെയാണ്. വരും വഴി എയർപോർട്ടിൽ നിന്നും അളിയന്റെ പേരിൽ വാങ്ങിയ കുപ്പികളിൽ എന്റെ പ്രത്യേക താല്പര്യം അളിയന് മനസ്സിലായത് കൊണ്ടാവാം ഒന്ന് രണ്ടു പെഗ്ഗ് അങ്ങനെ സെറ്റായി ഓണം തകർത്തു.
അങ്ങനെ അപ്രതീക്ഷിതമായി വീണു കിട്ടിയ ഓണാഘോഷം അവസാനിച്ചു. മധുരമുള്ള അതിലേറെ വേദനാജനകമായ കാത്തിരിപ്പിന്റെ സുഖമുള്ള വിടവാങ്ങലിന് സമയമാഗതമായി തിരിച്ചു പോകുവാനുള്ള തിരക്കിട്ട ഷോപ്പിംഗുകൾ. തയ്യാറെടുപ്പുകൾ. അങ്ങനെ പലതും. ഞങ്ങൾ മൂവരും പറന്നുയർന്നു. കാത്തിരിയ്ക്കുന്ന പ്രിയപ്പേട്ട കൂട്ടുകാരുടെ അരികിലേക്കു അവർക്കുള്ള സമ്മാനങ്ങളും അതിലേറെ മരുന്ന് സഞ്ചികളുമായി എത്രയും വേഗം തിരികെ എത്തുമെന്ന പ്രതീക്ഷയോടെ ഒപ്പം പ്രവാസലോകത്തെ പ്രിയപെട്ടവരുടെ കൂടെ കന്യകാമാതാവിന്റെ ഉദരത്തിൽ ലോകനന്മയ്ക്കായി ഭൂജാതനായ ദൈവപുത്രന്റെ വരവിനെ ആഘോഷിക്കുവാനുള്ള പ്രിയ കരോൾ ചുണ്ടിൽ മൂളികൊണ്ടു വീണ്ടുമൊരു വിമാനയാത്ര.
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്.
യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഓണക്കഥയിലെ രാജാവിന്റെയും പ്രജകളുടെയും കഥകേട്ട് മടുത്തില്ലേ …. അതിനാൽ ഈ ഓണത്തിന് നമുക്ക് പോകാം ഇച്ചിരി റീയാലിറ്റിയിലേക്ക് …
അപ്പോൾ കേട്ട കഥയോക്കെയോ ?
കഥ ഉള്ളത് തന്നാണ് , കാരണം മനുഷ്യന് സയന്റിഫിക് പരമായി യാതോരറിവുകളും ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ പ്രകൃതിയും മിത്തുമെല്ലാം അന്നത്തെ സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിൽ ,ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.
ഐതിഹ്യങ്ങളുടെ ഐക്യം… അതിന്നും പല മതക്കാരുടെയും ഉത്സവങ്ങളിൽ നമുക്ക് കാണാം. കാരണം, ഐത്യഹങ്ങളില്ലാതെ ഒന്നും അന്നത്തെ ജനങ്ങളിലേക്ക് എത്തപ്പെട്ടിരുന്നില്ല എന്നത് തന്നെ കാരണം….
അതിനാൽ ഓണമെന്നാൽ മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ഒരു സിംഫണിയാണ് .…….
അതായത് ,പ്രകൃതിയും മനുഷ്യരും തമ്മിൽ എത്രമാത്രം ബന്ധപെട്ടു കിടക്കുന്നുവെന്ന് ഓർമിപ്പിക്കുന്ന പ്രകൃതിയുടെ ഒരു കലാവിരുന്ന് ……
അതാണ് ഓണം .
ഓണനാളുകളിൽ മഴയെല്ലാം കെട്ടടങ്ങി …
സൂര്യൻ പതിയെ കിഴക്ക് വിളക്ക് കൊളുത്തുമ്പോൾ ഭൂമിയിലെങ്ങും സന്തോഷമായി …
പാറിപ്പറക്കുന്ന പൂമ്പാറ്റകളായി …
വിവിധ വർണ നയന മനോഹര വിസമയമൊരുക്കി വിരിഞ്ഞു വരുന്ന പൂക്കളുകളായ് ….
വിളവെടുപ്പിന് പാകമായ നെല്ലുകൾ …..
ഞങ്ങളും പുറകിലല്ലെന്ന് കാണിക്കാൻ വിളവേറെ വാരിവിളമ്പുന്ന വിവിധയിന പച്ചക്കറികൾ …..
ഇല നിറയെ വിളമ്പുന്ന സദ്യകൾ …
വട്ടമിട്ട് പറക്കുന്ന തുമ്പികൾ ….
വട്ടമിട്ട് കളിക്കുന്ന പെണ്ണുങ്ങൾ …
വിരിഞ്ഞുനിൽക്കുന്ന ആമ്പലുകൾ താമരകൾ …
ഊഞ്ഞാലാടുന്ന കുഞ്ഞുങ്ങൾ …..
പുലികളിക്കുന്ന, വള്ളം തുഴയുന്ന ആണുങ്ങൾ …
അങ്ങനെ അങ്ങനെ , പ്രകൃതിയുടെ നൂലുകളാൽ നെയ്യപ്പെട്ട ഓണക്കോടി മുതൽ, അത്തപ്പൂക്കളം, സദ്യയൊരുക്കുന്ന അസംസ്കൃത വസ്തുക്കൾ, പുലികളി, വള്ളംകളി… അങ്ങനെ നമ്മോടു ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതിയുടെ എല്ലാ ഘടകങ്ങളെയും നമ്മൾ നമ്മളോടൊപ്പമിരുത്തി , ഓരോന്നിനും അവയുടേതായ പങ്ക് ഈ ലോകത്തിലുണ്ട് എന്ന് നാം ഈ ഉത്സവത്തിലൂടെ പറഞ്ഞറിയിക്കുന്നു .
കൂടാതെ യാത്ര പറഞ്ഞു പിരിഞ്ഞു നീങ്ങുന്ന കൂട്ടുകാരെപ്പോൽ മൺസൂൺ ദക്ഷിണേന്ത്യയോട് വിടപറയുമ്പോൾ ….
ആകാശവും വെള്ളവും തെളിയുന്നു ….
കേരളത്തിലെ മനോഹരമായ കായലുകളിൽ ഭീമാകാരമായ പാമ്പ് ബോട്ടുകൾ റാലി ആരംഭിക്കുന്നു…..
ഒരേ സ്വരത്തിൽ, ഒരേതാളത്തിൽ ആർത്തു പാടുന്ന പാട്ടുകൾ എവിടെനിന്നോ ആർത്തിരമ്പിൽ നമ്മുടെ കാതുകളിൽ അലയടിക്കുന്നു …..
അങ്ങനെ ജലാശയങ്ങളും നമ്മളോടൊപ്പം ആഘോഷമാക്കുന്നു …
തീർന്നില്ല , അത്തപ്പൂക്കളമെന്ന പുഷ്പ ഡിസൈനുകളെ , ഒരു പ്രദർശനം മാത്രമായി മാത്രമേ നമുക്കറിയൂ . പക്ഷെ അവയും , ഈ നാളുകളിൽ പ്രകൃതിയുമായുള്ള ശക്തമായൊരു ബന്ധത്തെ ചിത്രീകരിക്കുന്നു.
കാരണം ഇന്നത്തെ പോലെ, ദേഹമനങ്ങാതെ കടയിൽ നിന്നും മേടിച്ചു കൊണ്ട് വന്ന് ഇടുന്ന പൂക്കളങ്ങളായിരുന്നില്ല പണ്ട് .
പകരം പണ്ട് നമ്മൾ അത്ത പൂക്കളമൊരുക്കാൻ മലകേറിയിറങ്ങി പറിച്ചു കൊണ്ട് വന്നിരുന്ന ഓരോ പൂക്കൾക്കും നമ്മോടു പറയാനൊരു കഥയുണ്ടായിരുന്നു .
കാരണം അവയെല്ലാം , തദ്ദേശീയവും വംശനാശഭീഷണി നേരിടുന്നവയുമായിരുന്നു . അതിൽ ഏറ്റവും മികച്ചു നിന്നിരുന്നത് തുമ്പയാണ്. തുമ്പ എന്നത് വിശുദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്ന വെളുത്ത പുഷ്പമാണ് .
പിന്നെ തുളസി ,കൃഷ്ണകിരീടം ചുവന്ന ഹൈബിസ്കസ് , പച്ചയും നീലയും കലർന്ന കാക്കപ്പൂ, മുക്കുറ്റിയുടെ ചെറുപുഷ്പങ്ങൾ അങ്ങനെ കേരളത്തിന്റെ ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ മറ്റ് പല പൂക്കളും അന്നത്തെ ജനത ഉപയോഗിച്ചിരുന്നു ….
അതുപോലെ തന്നെ, ഇന്നത്തെ ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം , വാട്സാപ്പ് ബന്ധങ്ങൾ പോലെ …..
പഴയ തലമുറയുടെ ഏകത്വവും സന്തോഷവുമെല്ലാം ഉടലെടുത്തത് അവരുടെ കൃഷിയിൽ നിന്നാണ്.
കൃഷിയില്ലെങ്കിൽ അവർ ഇല്ലായിരുന്നു .
ഈ മേല്പറഞ്ഞ പ്രകൃതിയുടെ ശേഖരങ്ങൾ മുഴുവൻ നമുക്കായൊരുക്കിയ ആവാസ കേന്ദ്രമായ മൺസൂണിനും പശ്ചിമഘട്ടത്തിനും നന്ദി…..
കാരണം ,നമ്മൾ നിറങ്ങളാൽ ഒരുങ്ങിയിറങ്ങുന്നത് പോലെ ….
ഓണക്കാലങ്ങളിൽ പ്രകൃതിയും, നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ നിറങ്ങളിൽ നമ്മുടെ സംസ്ഥാനത്തെ ആകെ മൊത്തമായി ഒരു പൂക്കളം പോലെ പ്രകൃതിയുടെ നിറങ്ങളാൽ വരച്ചു വയ്ക്കുന്നു ….
അങ്ങനെ , ആകെ മൊത്തം, ഗ്രഹത്തിൽ ഒരിടത്തും കാണാത്ത, മനുഷ്യ സസ്യജന്തുജാലങ്ങളുടെ അപൂർവമായൊരു കൂടിച്ചേരലാണ് നമ്മളിന്ന് പേരിട്ടു വിളിക്കുന്ന ഓണം ….
പക്ഷെ ഇന്ന് നമുക്ക് കൃഷിചെയ്യാൻ പറമ്പുകളില്ല , കൃഷിക്കാർ ഇല്ല , വിളവെടുപ്പുകളില്ല ….
പൂക്കളമൊരുക്കാൻ തുമ്പയില്ല …..പെണ്ണില്ല …മുറ്റമില്ല …
തുമ്പി തുള്ളാൻ തുമ്പിയില്ല …ഊഞ്ഞാലാടാൻ അമ്പാടിപൈതങ്ങളില്ല ….
ഇന്നെല്ലാമെല്ലാം ഫിൽറ്ററുകൾ ഇട്ട ഫോട്ടോ പോലെ….പച്ചക്കറികളടക്കം നമുക്കായിന്ന് ലാബുകളിൽ നിന്ന് ഒരുങ്ങിയിറങ്ങുന്നു ….
അതിനാൽ പ്രകൃതിയും മനുഷ്യനുമായുള്ള ഈ സിംഫണിയെ വെറും സ്‌ക്രീനിനുള്ളിൽ മാത്രമായി തളച്ചിടാതെ നമ്മുടെ ഈ ഓണക്കാലം , അത് പ്രകൃതിക്കൊപ്പമാകട്ടെ …..
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ …..
ജോസ്‌ന സാബു സെബാസ്റ്റ്യൻ : കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന പുസ്തകത്തിൻറെ രചയിതാവ് .
പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. വിവാഹശേഷം യുകെ യിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു കുടുംബസമേധം താമസിക്കുന്നു. വൈക്കം സെന്റ് ലിറ്റിൽ ഫ്‌ളവേഴ്സിൽ , വൈക്കം ശ്രീനാരായണ ഹൈയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം . ബാംഗ്ലൂരിൽ നിന്നു അഗ്രികൾചറിൽ ബിരുദം . നഴ്സിംഗ് പഠനതിനുശേഷം യുകെയിൽ കുറേനാൾ ഹെൽത്ത് കെയറിൽ ജോലിചെയ്യുകയും അവിടെനിന്ന് തന്നെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും എടുത്തു .
ഇന്റെഗ്രേറ്റിവ് ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് ന്യൂട്രിഷൻ പഠിക്കുകയും നേഴ്സിങ് ഹോമിൽ അസിസ്റ്റന്റ് മാനേജർ ആയും നുട്രീഷനിസ്റ്റ് ആയും പിന്നീട് നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ ഡിസ്ചാർജ് സൗകര്യം ഒരുക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു .
സതീഷ് ബാലകൃഷ്ണൻ
വേറിട്ട ചിന്തകൾ വായിച്ചു. തിരഞ്ഞെടുത്ത വിഷയങ്ങളിലെ വൈവിദ്ധ്യം പ്രശംസനീയമാണ്. വാർത്തമാനകാല ഇന്ത്യയുടെ – കേരളത്തിന്റെ ഒരു നേർചിത്രം വരച്ചുകാട്ടുവാൻ ലേഖകന് കഴിഞ്ഞിട്ടുണ്ട്. കേരളം സാധ്യതകളും വെല്ലുവിളികളും – ഈ ലേഖനത്തിൽ ഏതാണ്ട് എല്ലാ മേഖലകളും ചർച്ചാ വിഷയം ആക്കിയിട്ടുണ്ട് – കാർഷിക മേഖലയിലെ തകർച്ചക്ക് ഗാട്ടു കരാറും അതിന്റെ തുടർച്ചയായി വന്ന ആഗോളവത്ക്കരണവും ഒരു പരിധിവരെ കാരണം ആയിട്ടുണ്ട്.
ഈ ആധുനിക കാലഘട്ടത്തിലും ആചാരങ്ങളിൽ യാഥാസ്ഥിതികത്വത്തിലേക്ക് തിരിഞ്ഞു പോകുന്ന ഒരു സാഹചര്യവും ഇപ്പോൾ നിലവിലുണ്ട്. ഈ ലേഖന പരമ്പരയിൽ എ പി ജെ അബ്ദുൽ കലാമിനെ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹമാണ്. വിദ്യാർത്ഥികൾ മാതൃകയാക്കേണ്ട ജീവിതമാണ് അദ്ദേഹത്തിന്റേത്. ലേഖനങ്ങളെ പറ്റിയും പ്രത്യേകം വിശദമായി എഴുതുന്നില്ല. കേരളത്തിന്റെ ഒരു പൊതുബോധം എങ്ങനെ എന്നുള്ളത് ഈ ലേഖനങ്ങളിൽ വായിച്ചറിയാം.
അൺ എയ്ഡഡ് മേഖലയിലെ അധ്യാപകരെ പോലെ തന്നെയാണ് നമ്മൾ അറിയപ്പെടാതെ പോകുന്ന നമ്മുടെ നാട്ടിലെ സ്വകാര്യ ഹോസ്പിറ്റലുകളിലെ നേഴ്സുമാരുടെ അവസ്ഥയും. നിയമത്തെ കളിപ്പിക്കാൻ അക്കൗണ്ടിലേക്ക് പൈസ ഇട്ടു കൊടുക്കുക അവരുടെ എടിഎം കാർഡ് ഉപയോഗിച്ച് മാനേജ്മെന്റ് പൈസ തിരികെ വാങ്ങുന്നതും യാഥാർത്ഥ്യമാണ്. കനയ്യ കുമാറിന്റെ നിലപാടും നിലപാടില്ലായ്മയും പിന്നീട് നമ്മൾ കണ്ടതാണ്. കേരളത്തിന്റെ യുവതലമുറയുടെ മാനസികാരോഗ്യം വഴിതെറ്റുന്നു എന്നുള്ളത് വളരെ ഭീതിയോടെ മാത്രമേ കാണാൻ കഴിയൂ.. രാസലഹരിയുടെ ഉപയോഗവും വ്യാപനവും ഏറെ ഭയാനകമാണ്.
ആഗോളവത്കരണത്തിന്റെ കാലഘട്ടത്തിൽ ലോകം എന്നത് ഉള്ളം കയ്യിലെ മൊബൈൽ ഫോണിലേക്ക് ചുരുങ്ങിയപ്പോൾ ഞാൻ എന്റേത് എന്നതിലേയ്ക്ക് മാത്രമായി നമ്മൾ ചുരുങ്ങുകയാണ്. വൃത്തിയുടെ കാര്യത്തിൽ അഭിമാനിക്കുന്ന മലയാളികൾ രണ്ടുനേരം കുളിക്കുമെങ്കിലും മുഴുവൻ മാലിന്യങ്ങളും റോഡിലേക്കും തോട്ടിലേയ്‌ക്കും വലിച്ചെറിയുന്നവരായി നമ്മൾ മാറി. വിദേശരാജ്യങ്ങളിൽ നിയമം പാലിച്ച് വാഹനം ഓടിക്കുന്ന മലയാളി – സ്വന്തം നാട്ടിൽ മലയാളി സകല ഡ്രൈവിംഗ് മര്യാദകളും മറക്കും. ലേഖനങ്ങളിൽ സൂചിപ്പിച്ചതുപോലെ പ്രതികരണശേഷി നഷ്ടപ്പെട്ട അന്ധമായ രാഷ്ട്രീയ അടിമകളായി ഒരു വിഭാഗം മാറുമ്പോൾ. അരാഷ്ട്രീയ വാദത്തിന്റെ അപകടവും കാണാതിരിക്കാൻ കഴിയില്ല. നിർഭയയുടെ സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ ആഹ്വാന പ്രകാരം ലക്ഷങ്ങളാണ് ഡൽഹിയിൽ തടിച്ചുകൂടിയത് എന്നാൽ അതെല്ലാം ലക്ഷ്യബോധമില്ലാത്ത വെറും ആൾക്കൂട്ടമായി മാറുകയാണ് ഉണ്ടായത്.
ഭരണഘടന സ്ഥാപനങ്ങളെ ഒന്നൊന്നായി വിഴുങ്ങുന്ന രാഷ്ട്രീയ ഭീകരത, പൗരാവകാശത്തിന്റെ കഴുത്തറക്കൽ, കറൻസി നിരോധനത്തിൽ മോദിയുടെ തന്ത്രങ്ങൾ വിജയത്തിലേക്ക്, ലോകം പുരോഗമിക്കുമ്പോൾ ഇന്ത്യ ഇരുളുന്ന യുഗത്തിലേക്ക് എന്നീ ലേഖനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടേണ്ടതാണ്. സംഘപരിവാർ രാഷ്ട്രീയം ഹിന്ദു വർഗീയതയിലൂടെ കോർപ്പറേറ്റീവ് വത്കരണമാണ് നടപ്പിലാക്കുന്നത്. ആ ലക്ഷ്യത്തിലെത്താൻ എന്തും ചെയ്യുന്നവരായി ഭരണാധികാരികൾ മാറി. ഇതിനെല്ലാം എതിരെ ഒരു രണ്ടാം സ്വാതന്ത്ര്യ സമരം അനിവാര്യമായി വരും. ഈ വിഷയങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ ഉയർത്തിയ പ്രിയപ്പെട്ട ജോജിക്ക് അഭിനന്ദനങ്ങൾ.
സതീഷ് ബാലകൃഷ്ണൻ : ആലപ്പുഴ, തകഴി, ചെക്കിടിക്കാട് ഇ. ആർ. ബാലകൃഷ്ണന്റെയും ചെല്ലമ്മയുടെയും മകൻ. സെന്റ് സേവിയേഴ്സ് യു പി എസ്. പച്ച- ചെക്കിടിക്കാട്, ലൂർദ്ദ് മാതാ എച്ച്. എസ്. എസ്., സെന്റ്. അലോഷ്യസ് കോളേജ് എടത്വ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പരസ്യ കലാരംഗത്തു പ്രവർത്തിക്കുന്നു. ഷോർട് ഫിലിം മ്യൂസിക്കൽ ആൽബം സംവിധായകൻ. കുട്ടനാട് താലൂക് ലൈബ്രറി കൗൺസിൽ മുൻ അംഗം. നിലവിൽ KPMS Media സംസ്ഥാന അസിസ്റ്റന്റ് കോർഡിനേറ്റർ ആയ ഇദ്ദേഹം ഒരു ചിത്രകാരനും ചെറുകഥാകൃത്തുമാണ്.
സുരേഷ് നാരായണൻ
മൾബറി തോട്ടത്തിനടുത്തായിരുന്നു എൻറെ ലായം
നന്നേ പുലർച്ചെ തുടങ്ങുന്ന ജോലി മൂന്നു നാലു മണിയോടെ തീർത്ത്
തിരിച്ചെത്തി വാതിൽ തുറക്കുന്നേരം….
ആയിരം പുഴുക്കൾ
വെന്തുചത്ത
മണമേറ്റു മനം പുരട്ടിയ കാറ്റ്
വീട്ടിലേക്കോടിക്കേറും.
എനിക്കാണു തലചുറ്റുക.;
കുളിക്കാനോ
കുടിക്കാനോ
ആവതില്ലാതെ
ഞാനങ്ങനെ മുട്ടുകുത്തിയിരിക്കും
വീട്
ഒരു
കുമ്പസാരക്കൂടാവും..
സുരേഷ് നാരായണൻ
വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി .16 വർഷത്തെ ബാങ്കിംഗ് പരിചയം. ഇപ്പോൾ ധനലക്ഷ്മി ബാങ്കിൽ .ജോലിയോടൊപ്പം എഴുത്ത്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, യാത്രകൾ അങ്ങനെ തുടർന്നു പോരുന്നു. മാധ്യമം, പ്രസാധകൻ, രിസാല,കലാകൗമുദി, ദേശാഭിമാനി, മംഗളം ഉൾപ്പെടെയുള്ള ആനുകാലികങ്ങളിലും, മാതൃഭൂമി, മനോരമ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടൽ മാസികകളിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം വയലിൻ പൂക്കുന്ന മരം കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങി. എൻ വി ഭാസ്കരൻ കവിതാപുരസ്കാരജേതാവ്.