ജോസ് ജെ. വെടികാട്ട്
ഒന്നിനു പിറകെ മറ്റൊന്നായി തിരകളായ്, അലകളായ്, നിൻ നുണക്കുഴികളാം വശീകരണ മന്ദഹാസച്ചുഴികളായ് നീ എന്തൊക്കെ മറയ്ക്കുന്നു ഒതുക്കുന്നു ഉള്ളിൽ !
നിൻ വശീകരണ മന്ദഹാസച്ചുഴികൾ , നിൻ നുണക്കുഴികൾ , അതിൽ ആകൃഷ്ടരായ് , നീ മറയ്ക്കുന്നതെന്തോ അതിൻ അർത്ഥനിരർത്ഥങ്ങൾ തേടി നിന്നാഴങ്ങൾ തേടി പോയവരാരും മടങ്ങി വന്നില്ല , അനുരാഗതാപമറ്റ തപിക്കും നിൻ മനസ്സിൽ നീർച്ചുഴികളുയർന്നു, മുക്കിക്കൊന്നുകളഞ്ഞു നീയവരെ നിന്നാഴങ്ങളിൽ !
കടലേ നീ വെറുമൊരു തിരയായ് പരിണമിക്കുന്നു,
നീ തിരയായ് അലകളായ് തീരത്ത് തല്ലി തകരുന്നു പരിഭവം പറയുമ്പോൽ ! നിന്നെ മനസ്സിലാക്കാൻ ആരുമില്ലെന്നോ ? !
നീയാകും തിര ജീവാഗ്നിയായ് ആളുന്നു , നിന്റെ ഇരമ്പൽ , ആ താളം തൊട്ടിലിൽ കരയും പൈതലിന് സാന്ത്വനമായ് , താരാട്ടായ് മാറുന്നു .
നീ തിരയായ് , തരളമാരുതനായ് തഴുകി , മനോവ്രണങ്ങളുടെ വേദനയകറ്റി , ഇണക്ക് ചുടുചുംബനം പകർന്നു നല്കി , പ്രശാന്തത പുൽകി നിശബ്ദതയിലേക്ക് മാഞ്ഞു പോകുന്നു !
ആരോ ചൊല്ലി നിന്നാഴങ്ങളിൽ മാണിക്യമുത്തുകളുണ്ടെന്ന് , സ്വർണ്ണമത്സ്യങ്ങളുണ്ടെന്ന് , അതിൽ ആകൃഷ്ടരായ് നിന്നാഴങ്ങൾ തേടി പലരും !
കടലേ – – – നിന്റെ നെറുകിൽ കത്തി സ്വയം ഉരുകും കുങ്കുമസൂര്യൻ പൃഥ്വി തൻ ഇരുൾ നീക്കുന്നു !
നിന്റെ ആഴങ്ങൾ തേടിയെത്തിയവരെ നീ മുക്കിക്കൊന്നുകളഞ്ഞുവെങ്കിലും സമതുലനത്തിന്റെ , പരിപാലനയുടെ കഥകൾ നീ പറയുമ്പോൾ , എല്ലാറ്റിനും ഒത്തുതീർപ്പ് വരുമെന്ന്
മറ്റുള്ളവർ കരുതുമ്പോൾ, പക്ഷേ ആദിത്യൻ നിന്നിൽ മുങ്ങി ചത്തു.
ഒക്കതിലും അസ്തമയത്തിന്റെ ഇരുൾ പടരുമ്പോൾ, സത്രങ്ങളിൽ ഏകാകികളായവർ അവരുടെ സ്വർഗ്ഗം പണിയുന്നു , മൂഡസ്വർഗ്ഗം !
നിൻ ആഴങ്ങളിലെ മനോവേദന താങ്ങാൻ കഴിയാതെ , നിൻ ആഴങ്ങൾ തേടാൻ തുനിയാതെ, മദ്യചഷകത്തിൽ ഇവർ മുങ്ങിത്തപ്പുന്നു !
ഇവർ നിൻ ആഴങ്ങളെക്കുറിച്ച് നേരിയ ബോധരശ്മി മാത്രം കാക്കുന്നവർ , അജ്ഞരായവർ.
ഉള്ളു പൊള്ളയായ ചിപ്പികളെ പോലെ ഇവരും അന്ധമായ് നിന്റെ താളം പിടിക്കുന്നു !
ഇവരിലും നിന്റെ താളം തുടിക്കുന്നു !
ഇവരാകുന്ന ചിപ്പികളിലെ മുത്തിനേ പണ്ടേ ആരോ കവർന്നു ,
ആ മുത്തു കവർന്നെടുത്തവൻ നിന്റെ ഉറ്റ ചങ്ങാതിയോ കടലേ !
അവൻ നിന്നെ ചതിച്ചതോ അതോ അവനും നീയും സന്ധി ചെയ്ത് ഇവരെ ചതിച്ചതോ? !
കടലേ – – – ആരു നീ ?!
ഊഴിയെ ചുറ്റും സപ്തസാഗരങ്ങളിൽ മറഞ്ഞിരിക്കും അമൃതമോ ? !
മണ്ണിന്റെ മടിയിൽ കൈവല്യധാമം പോലെ ഉരുവായ സങ്കടമിഴിനീരുറവയോ ? !
പക്ഷേ സങ്കടം ഓർത്തപ്പോൾ എനിക്ക് പിഴച്ചോ ? !
ആദിത്യൻ നിന്റെ മാരനോ, പതിയോ ?,
ആദിത്യൻ നിന്നിൽ മുങ്ങിച്ചത്തില്ലെന്നോ ? !
ആദിത്യനുമായ് നീ സംഗമിച്ചതെന്നോ ? !
അപ്പോൾ പ്രകൃതി അനുപൂരകമായ് വിളക്കണച്ചതോ ? !
ആദിത്യൻ നിന്നിൽ മുങ്ങിച്ചത്തുവോ എന്നത് മറ്റുള്ളവരുടെ ഒരു സന്ദേഹം മാത്രം ! ഒരു തെറ്റിദ്ധാരണ മാത്രം !
കടലേ നീയൊരു പാവമെന്നോ ?
നീയാരേയും നിന്നാഴങ്ങളിൽ മുക്കിക്കൊന്നില്ലെന്നോ ?
അവർ മദ്യത്തിൽ മുങ്ങി ചത്തതെന്നോ ? !
രഹസ്യങ്ങൾ നിന്റെ സ്വകാര്യതയായ് നീ മാത്രം അറിയാനായ് നീക്കി വെച്ചത് വിധി വിളയാട്ടം അത് സങ്കീർണം കടലേ !
ആ രഹസ്യങ്ങളെ ചൊല്ലി എന്തെല്ലാം തെറ്റായ പ്രചാരങ്ങൾ കടലേ .
കടലേ – – – ഗിരിശൃംഖങ്ങളിലും ഗഗനവീചികളിലും നിന്നാരവം മുഴങ്ങുന്നു !
നിന്നാരവം , ഇരമ്പൽ, നിശബ്ദതയുടെ സംഗീതം കടലേ !
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
എബി ജോൺ തോമസ്
നിന്നിലേക്കുളള
ഓരോ മടങ്ങിവരവിലും
ഞാൻ എന്നെ
വീണ്ടെടുക്കുകയാണ്…..
മുറിഞ്ഞ
വിരലുകൊണ്ട്
തുന്നിയ
മുറിവിനാണ്
കവിതയെന്ന്
പേരിട്ടത്.
അതിൽ
നീയും
ഞാനും
മാത്രമായിരുന്നു.
ഒറ്റ ഭൂഖണ്ഡത്തിന്റെ
നേർരേഖയിൽ
ഒരു
കടലിനെ
നാം
അടയാളപ്പെടുത്തിയിട്ടത്
കവിതയുടെ
ഏത്
തിരയിൽ
പോയി
തിരിച്ചു
വരാനായിരുന്നു.
രണ്ടാത്മക്കൾക്ക്
നാം
അറിയാതെ
കാവൽ നിൽപ്പുണ്ട്….
അവനോ
അവളോ
എന്ന്
അടയാളപ്പെടുത്തുന്നതിന്
മുമ്പ്
ഒരുമ്മകൊണ്ട്
ഒരാൾക്കൊരു
പേരും
പൊരുളും
നമ്മൾ
അടയാളപ്പെടുത്തണം…..
നവംബറിനെ
അടയാളപ്പെടുത്താൻ
വരണ്ടുണങ്ങാത്ത
ഒരു
ചുംബനം
ഹൃദയത്തിൽ
സൂക്ഷിക്കുന്നതിനാലാവും
നിലാവിന്റെ
ചില്ലകൾക്ക്
ഇത്ര തിളക്കം….
കടലിൽ
ഇട്ട
ചൂണ്ടയിൽ
ഒരു വാക്ക്
കൊത്താതിരിക്കില്ല….
എബി ജോൺ തോമസ്, – കോട്ടയം ജില്ലയിലെ കുറുപ്പന്തറ ഇരവിമംഗലത്ത് താമസം. ഇരവിമംഗലം സെൻ്റ് ജോസഫ്സ് എൽപി സ്കൂൾ, കുറുപ്പന്തറ സെൻ്റ് സേവ്യേഴ്സ് വി എച്ച് എസ് എസ് , ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം ബസേലിയസ് കോളജിൽ നിന്നും മലയാളത്തിൽ ബരുദവും എംജി യൂണിവേഴ്സിറ്റിയിൽ നിന്നു ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും. ‘നിലാവിൽ മുങ്ങി ചത്തവൻ്റെ ആത്മാവ്’, ഇറങ്ങി പോകുന്നവർ പാലിക്കേണ്ട മര്യാദകൾ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാഴ്ച ടെലിവിഷൻ അവാർഡ്, നഹ്റു ട്രോഫി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ജീവൻ ടി വി , ജയ്ഹിന്ദ് ന്യൂസ്, മീഡിയവൺ, എന്നീ ചാനലുകളിൽ പ്രവർത്തിച്ചു. കേരള വിഷൻ ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് ആയിരുന്നു.
ലാലി രംഗനാഥ്
ഹിഡുംബ ക്ഷേത്രത്തിലെ സന്ദർശനവും കഴിഞ്ഞ് വസിഷ്ഠ ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ, ഞങ്ങളെല്ലാവരും ചെറിയരീതിയിലുള്ള ഭക്ഷണം മാത്രം കഴിച്ച് യാത്ര തുടരാമെന്നുള്ള തീരുമാനത്തിലെത്തി..മാൾ റോഡിലെ വിവിധതരം ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകളെക്കുറിച്ച് ഹാരിസ് വിശദീകരിച്ചപ്പോൾ വിപുലമായ ഉച്ചഭക്ഷണം അവിടെനിന്നാകാമെന്നുറപ്പിച്ച്,മോമോസും ചാറ്റ്സുമൊക്കെ കഴിച്ച്, ടൗണിൽ നിന്നും ഏകദേശം മൂന്നരകിലോമീറ്റർ മാത്രമകലത്തിൽ സ്ഥിതി ചെയ്യുന്ന വസിഷ്ഠഗ്രാമത്തിലെത്തി. അവിടെയാണ് മണാലിയിലെ ആകർഷണ കേന്ദ്രങ്ങളിലൊന്നായ വസിഷ്ഠക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിനെക്കുറിച്ച് വിശദമായറിയാൻ എന്താണൊരു വഴിയെന്നാലോചിച്ചു നിൽക്കുമ്പോഴാണ്, ഗൈഡിന്റെ രൂപത്തിൽ മലയാളം സംസാരിക്കുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരൻ എന്റെ ശ്രദ്ധയിൽപ്പെട്ടത്. മലയാളിയുടെ മുഖച്ഛായയാണ് എന്നെ ആകർഷിക്കാൻ കാരണമെന്ന്, മലയാളത്തെയും മലയാളിയെയും ഏറെ സ്നേഹിക്കുന്ന ഞാൻ പറയുമെങ്കിലും, ഹിന്ദി ഭാഷ സംസാരിക്കുന്ന ഗൈഡുകൾ പറയുന്നത് എനിക്ക് മനസ്സിലാവില്ലയെന്നുള്ളതാണ് സത്യം. രണ്ടാം ഭാഷ ഹിന്ദിയാണ് പഠിച്ചതെന്നുള്ളത് ഒരു രഹസ്യമായി സൂക്ഷിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട് കേട്ടോ.
മലയാളിയായ അച്ഛന്റെ മുഖച്ഛായയും ഹിമാലയൻ സുന്ദരിയായ അമ്മയുടെ നിറവുമുള്ള ഗൈഡ് രാഗേഷ് പറഞ്ഞുതന്ന വസിഷ്ഠ ക്ഷേത്രത്തിനെക്കുറിച്ചുള്ള അറിവുകൾ എന്നിലൊരു പുതിയ ഉണർവുണ്ടാക്കിത്തന്നിരുന്നു. എനിക്കു മാത്രമല്ല ,സംഘത്തിലുള്ള മിക്കപേർക്കും.. എന്തെന്നോ നമ്മുടെ ഭാഷയിൽ ഒരു വിവരണം കേൾക്കുമ്പോൾ വല്ലാത്തൊരു സുഖം തന്നെയാണ്.
“മലയാള ഭാഷതൻ മാദകഭംഗി നിൻ
മധുവൂറും മൊഴികളായ് പൊഴിയുമ്പോൾ…”.
എന്നൊക്കെ പാടണമെന്ന് എനിക്ക് മാത്രമാണോ തോന്നിയത് എന്ന് പോലും ഞാൻ സംശയിച്ചു രാഗേഷിന്റെ സംസാരം കേട്ടപ്പോൾ.
നിറം കുറഞ്ഞ കൃഷ്ണമണികളുള്ള പാതി മലയാളിയുടെ അത്രത്തോളം സ്ഫുടമല്ലാത്ത മലയാളഭാഷ കേൾക്കാൻ നല്ല രസമായിരുന്നു.
ക്ഷേത്രത്തിന് നാലായിരം വർഷത്തിലേറെ പഴക്കമുണ്ടെന്നും സപ്തർഷികളിൽ ഒരാളായ മഹാമുനി വസിഷ്ഠന്റെ പേരിലാണ് ഈ ക്ഷേത്രമെന്നും, മലയാളവും അല്പം ഹിന്ദിയും കലർത്തി വിശദീകരിച്ച്, അമ്പലത്തിനുള്ളിലെ കാഴ്ചകളിലേക്ക് അയാൾ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. മരവും ഇഷ്ടികയും കൊണ്ടുള്ള ആ പഴയ നിർമ്മാണരീതി വളരെ മനോഹരമായി തോന്നി. ക്ഷേത്രത്തിനകത്ത് ധോത്തി ധരിച്ച ഋഷിയുടെ കറുത്ത കല്ലുചിത്രമുണ്ടെന്നതും ഒരു പ്രത്യേകതയായിരുന്നു.
അവിടുത്തെ മറ്റൊരു പ്രധാന ആകർഷണങ്ങളിലൊന്നാണ് ചൂടുള്ള നീരുറവ. അതിന്റെ ഗുണഗണങ്ങൾ വർണ്ണിക്കുമ്പോൾ രാഗേഷ് വല്ലാതെ വാചാലനായിരുന്നു. പല ത്വക്ക് രോഗങ്ങൾക്കും ഔഷധ പ്രാധാന്യമുള്ള ഈ നീരുറവ ഫലപ്രദമാണെന്നും ചർമ്മത്തിലെ അണുബാധകളും രോഗങ്ങളുമകറ്റാൻ പലരും ഈ വെള്ളത്തിൽ കുളിക്കാറുണ്ടെന്നും മറ്റും വളരെ ആവേശത്തോടെ അയാൾ പറഞ്ഞപ്പോൾ ഒന്ന് കുളിച്ചാലോ എന്ന് മാത്രമല്ല തോന്നിയത്, ഇയാളുടെ ജൻമോദ്ദേശം തന്നെ മണാലിയിലെ ഗൈഡാവുക എന്നതായിരുന്നോ,എന്നുകൂടി ചിന്തിച്ചു പോയി.
രാഗേഷിനോടും വസിഷ്ഠമുനിയോടും യാത്ര പറഞ്ഞശേഷം,ബസ്സിൽ മാൾ റോഡിലെത്തിയപ്പോൾ വിശപ്പെന്നെ വല്ലാതെ തളർത്തിയിരുന്നു. ഹാരിസ് ചൂണ്ടിക്കാണിച്ച ഹോട്ടലിൽ ഫിഷ് കറി കിട്ടുമെന്ന് ഒന്നുകൂടി ഉറപ്പിച്ച്, വളരെ ആവേശത്തോടെയാണ് അവിടെ കയറിയത്. മെനുവിൽ ‘ഫിഷ്’ ”എന്നെഴുതിക്കണ്ടപ്പോഴുണ്ടായ ഒരു സന്തോഷം, .വാക്കുകൾക്കുമപ്പുറം.
നമ്മുടെ നാട്ടിൽ കിട്ടുന്ന തരം മീനായിരുന്നില്ലെങ്കിലും, വൈറ്റ് റൈസും മീൻകറിയും കഴിച്ച സംതൃപ്തിയിൽ തന്നെയാണ് ഭക്ഷണം കഴിച്ചിറങ്ങിയത്.
പിന്നീട് സംഘം ചെറിയൊരു ഷോപ്പിങ്ങിനായി കൂട്ടംകൂട്ടമായി പല കടകളിലും കയറിയിറങ്ങാൻ തുടങ്ങി..
മണാലിയുടെ ഹൃദയമെന്ന് വേണമെങ്കിൽ മാൾ റോഡിനെ വിശേഷിപ്പിക്കാം. ഇവിടെ സ്ഥിതിചെയ്യുന്ന സെൻട്രൽ മാർക്കറ്റാണ് സഞ്ചാരികളെ ഇവിടേയ്ക്കാർഷിക്കുന്ന ഒരു പ്രധാന ഘടകം. ഷോപ്പിങ്ങൊക്കെ വേഗം തീർത്ത്,, പറഞ്ഞ സമയത്തുതന്നെ ബസ്സിനടുത്തെത്തിയപ്പോൾ, സംഘം മുഴുവനായും എത്തിയിട്ടില്ലെന്നെനിക്ക് മനസ്സിലായി . വിവരമന്വേഷിച്ചപ്പോഴാണറിയുന്നത് ഷോപ്പിംഗ് ഭ്രമക്കാരികളായ ഭാര്യമാരെ തിരികെക്കൊ ണ്ടുവരാൻ പല ഭർത്താക്കന്മാരും അവിടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കുന്നു എന്നുള്ള രസകരമായ വസ്തുത.
ഒരു ദിവസം കൂടി ഷോപ്പിങ്ങിനായി മാറ്റി വച്ചിട്ടുണ്ടെന്നുള്ള ഒരർദ്ധസത്യം അവരെ ധരിപ്പിച്ചിട്ടാണത്രേ പിന്നീട് നിർബന്ധപൂർവ്വം എല്ലാവരെയും ബസ്സിൽ കയറ്റിയത്.
(ഹാരീസിന്റെ രഹസ്യ മൊഴി )
(അക്കാര്യത്തിൽ എന്റെ ഭർത്താവ് ഭാഗ്യവാനാണ്.. ഷോപ്പിങ്ങിനായി അധിക സമയമൊന്നും മിനക്കെടാനിഷ്ടമില്ലാത്ത ഭാര്യ.. അത് എന്റെ മടിയുടെ ഭാഗമാണ് ട്ടോ )
ഹോട്ടലിലേയ്ക്കുള്ള യാത്ര തുടരുമ്പോൾ ബസ്സിനകത്ത് മുഴുവനും ഷോപ്പിംഗ് വിശേഷങ്ങളുടെ ചർച്ചയായിരുന്നു. ഞാനപ്പോൾ സ്വപ്നലോകത്തിലൂടെയുള്ള ചെറിയൊരു സഞ്ചാരത്തിലും. പിറ്റേന്ന് രാവിലെ കാണാൻ പോകുന്ന മഞ്ഞുമലകളിലേക്ക് സ്വപ്നത്തിലൂടെയുള്ള ഒരു യാത്രയിൽ….
അടുത്ത ഭാഗം.. മഞ്ഞു മലകളിലേക്ക് ഒരു സ്വപ്നയാത്ര… തുടരും.

ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര
അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം
ലാലി രംഗനാഥ്
പലതരം മെനുവോട് കൂടിയ പ്രഭാത ഭക്ഷണവും കഴിഞ്ഞ് അല്പംപോലും വിശ്രമിക്കാൻ നിൽക്കാതെ എല്ലാവരും സുന്ദരിയെ കാണാനുള്ള ആവേശവുമായി പെട്ടെന്ന് തന്നെ റെഡിയായി ഹോട്ടലിന്റെ ലോബിയിൽ വന്നു.
മണാലിയിലെ ഞങ്ങളുടെ ആദ്യത്തെ യാത്ര “ഹിഡിമ്പ” ക്ഷേത്രത്തിലേയ്ക്കായിരുന്നു. നഗരപ്രദക്ഷിണവും ‘വസിഷ്ഠ’ ഗ്രാമ സന്ദർശനവും കൂടി ഉൾപ്പെടുത്തിയാണ് ഇന്നത്തെ യാത്രയെന്നറിയിക്കുക മാത്രമല്ല, ആ സ്ഥലത്തെ പ്രത്യേകതകളെക്കുറിച്ച് കൂടി ഹാരിസ് വിശദീകരിച്ചപ്പോൾ കാണാനുള്ള കൗതുകമേറി വന്നു.
ശരീരമാകെ അരിച്ചുകയറുന്ന തണുപ്പിനെ പ്രതിരോധിക്കാൻ സ്വെറ്ററും തൊപ്പിയും കൂട്ടിനു ണ്ടായിരുന്നെങ്കിലും മനസ്സിന്റെ കുളിർമ്മയ്ക്ക് ആവരണമിടാനാകാത്തത് കൊണ്ട് തന്നെ, കുളിരുള്ള മനസ്സുമായി ഞങ്ങളെല്ലാവരും ഒമ്പതുമണിക്ക് തന്നെ ഹിഡിമ്പ ക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെട്ടു. മഹാഭാരത കഥയിലെ ഭീമസേനന്റെയും ഹിടിമ്പ എന്ന രാക്ഷസിയുടെയും പ്രണയത്തിന്റെ സ്മാരകമായും നാടോടിക്കഥകളിൽ സൂചനയുണ്ടത്രേ.
ബസ്സിനു പുറത്തേക്കാഴ്ചകൾ മനോഹരമെന്ന ഒറ്റവാക്കിൽ ഒതുങ്ങുന്നതായിരുന്നില്ല. അത്രയ്ക്ക് ഭംഗിയായിരുന്നു മഞ്ഞണിഞ്ഞ മണാലിക്ക്. കാഴ്ചകൾ കണ്ടിരുന്ന്, ലക്ഷ്യസ്ഥലമെത്തിയത് ഞാനറിഞ്ഞതേയില്ല.ബസ്സിറങ്ങി അല്പദൂരം നടന്ന് വേണം ക്ഷേത്രത്തിലെത്താൻ. ഉയരം കൂടിയ ദേവാദാരു മരങ്ങൾക്കിടയിലൂടെ , ഹിമാലയൻ സൗന്ദര്യവുമാസ്വദിച്ചുകൊണ്ട് ക്ഷേത്രത്തിലേക്ക് നടക്കുമ്പോൾ പാടാനറിയാത്ത ഞാൻ പോലും പാടിപ്പോയി..
“ആരേയും ഭാവഗായകനാക്കും ആത്മ സൗന്ദര്യമാണ് നീ…” എന്ന്.
തടിയും കല്ലും കൊണ്ട് നിർമ്മിച്ച ഹിഡിമ്പക്ഷേത്രം പ്രാചീന ആർക്കിടെക്സ്ചർ രീതികളുടെ ഒരു ശേഷിപ്പാണ്. വ്യത്യസ്തമായ രീതിയിലുള്ള ഒരു പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലുള്ളത്. ഒത്ത നടുവിൽ ചെറിയൊരു ദേവി വിഗ്രഹവുമായി ഒരു ഗുഹ. ചുറ്റുമായി അമ്പലം. മഹാഭാരതകഥയിലെ ഭീമസേനന്റെ ഭാര്യ ഹിടിമ്പി ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ.
ആദ്യ കാഴ്ചയിൽ ഒരു മാന്ത്രിക ചിത്രത്തിന്റെ പശ്ചാത്തലമാണോയെന്നെനിക്ക് സംശയം തോന്നിപ്പോയി ക്ഷേത്രത്തിനുള്ളിൽ കടന്നപ്പോൾ. മരം കൊണ്ടാണ് ചുവരും മേൽക്കൂരയും നിർമ്മിച്ചിരിക്കുന്നത്. ചുവരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മാൻ തലയോട്ടികൾ പതിപ്പിച്ചിട്ടുണ്ട്. സത്യത്തിൽ അവിടെ നിന്നപ്പോൾ ദൈവീക ചിന്തകൾക്കപ്പുറം എന്റെ മനസ്സിനെ ഭരിച്ചത് ചെറിയൊരു ഭയമായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ ഈ ക്ഷേത്രനിർമ്മിതി മണാലിയിലെ മാറ്റി നിർത്താനാവാത്ത ഒരു സന്ദർശനസ്ഥലമാണെന്നതിൽ തർക്കമൊന്നുമില്ല. ‘ദുംഗ്രി’ എന്ന പാർക്കിന്റെ നടുവിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എന്നത് ആകർഷണീയമായ ഒരു കാര്യവുമാണ് .
അല്പനേരം ഞങ്ങളെല്ലാവരും ക്ഷേത്രത്തിനുള്ളിലും പുറത്തുമായി ചെലവഴിച്ച് പുറത്ത് കടക്കുമ്പോൾ, ചുറ്റും കമ്പിളി ഉടുപ്പുകളും മറ്റും വിൽക്കുന്ന കച്ചവടക്കാരുടെ ( കൂടുതലും ഹിമാലയൻ സുന്ദരികളാണ്) തിരക്കായിരുന്നു.
പക്ഷേ എന്നെ ഏറെ ആകർഷിച്ചത് ദേവദാരു മരങ്ങൾക്കിടയിൽ, സ്വപ്നം പൂത്ത മിഴികളുമായി പരസ്പരം പ്രണയം പങ്കുവെക്കുന്ന ദമ്പതികളുടെ ശരീരഭാഷയാണ്. ഫോട്ടോകൾക്ക് വേണ്ടി സ്വയം മറന്നവർ പോസ് ചെയ്യുന്നത് വെറുതെ നോക്കി നിന്നപ്പോൾ മനസ്സിന്റെ കുളിരിന് ഹൃദ്യതകൂടി. യൗവനവും വാർദ്ധക്യവുമെല്ലാം യുവത്വത്തിൽ എത്തിനിൽക്കുന്ന കാഴ്ച…സുന്ദരം.
അവിടെ കണ്ട മറ്റൊരു കാഴ്ച കണ്ണിന് കുളിർമ പകരുന്ന ഒന്നായിരുന്നു . അതിൽ ഞാനുമൊന്ന് ഭ്രമിച്ചു. മണാലിക്കാരുടെ ഔദ്യോഗിക വസ്ത്രമായ “പാട്ടു”വുമണിഞ്ഞ് നിൽക്കുന്ന ടൂറിസ്റ്റുകളെ കണ്ടപ്പോൾ എനിക്കും ആ വസ്ത്രമണിഞ്ഞൊരു ഫോട്ടോ എടുത്താലോയെന്നൊരു മോഹം വെറുതെ മനസ്സിൽ കടന്നുകൂടി..
” പലരും ഉപയോഗിക്കുന്ന ഒന്നാണ്.. കോവിഡ് കാലമൊക്കെയാണ്”..
ഈ വക ദുഷ്ചിന്തകളൊക്കെ പാടേ മറന്ന് “പാട്ടു” അണിയാനുള്ള തിടുക്കമായിരുന്നു പിന്നീട്. ഹിമാലയൻ സുന്ദരിമാർ എന്നെ വസ്ത്രമണിയിക്കാൻ മത്സരിച്ചപ്പോൾ, എന്റെ കോസ്റ്റൂമെറെ തിരഞ്ഞെടുക്കാനെനിക്ക് അൽപ്പമൊന്നു പണിപ്പെടേണ്ടി വന്നുവെന്നുള്ളത് മറ്റൊരു കാര്യം.
കടും ചുവപ്പ് നിറമുള്ളതാണീ വസ്ത്രം. കട്ടിയേറിയ കടും നിറത്തിലുള്ള ഈ ഷാൾ നമ്മുടെ വസ്ത്രത്തിന് മുകളിൽ പ്രത്യേക രീതിയിൽ, ‘ബൂമിനി’ യെന്നറിയപ്പെടുന്ന സിൽവർ പിന്നുകളുപയോഗിച്ചുറപ്പിക്കും. സിൽവർ ആഭരണങ്ങളും വില്പനക്കാർ തന്നെ അണിയിക്കും. പുതിയൊരു വേഷത്തിൽ നമ്മളെ കാണുമ്പോളുണ്ടാകുന്ന ഒരു കൗതുകം.. അതൊരു നല്ല അനുഭവം തന്നെയായിരുന്നു.
പാട്ടുവുമണിഞ്ഞു നിന്നപ്പോൾ ഹിമാലയൻ സൗന്ദര്യം എന്നിലേക്ക് ആവാഹിക്കപ്പെട്ടോയെന്ന്, ഒരു നിമിഷം ഭർത്താവെടുത്ത എന്റെ ഫോട്ടോയിൽ നോക്കി വെറുതെ ഒന്ന് സംശയിക്കുകപോലും ചെയ്തു ഞാൻ. സംശയമായത് കൊണ്ട് ആരോടും പറഞ്ഞൊന്നുമില്ല കേട്ടോ..
സംഘങ്ങളെല്ലാവരും തന്നെ ഫോട്ടോയെടുപ്പിന്റെ തിരക്കിലായിരുന്നു. ദേവദാരു മരങ്ങളുടെയും ദേവീക്ഷേത്രത്തിന്റെയും പശ്ചാത്തലം അത്രമേൽ ഹൃദയഹാരിയായ ഒന്നായിരുന്നു. കൂടെ അരിച്ചു കയറുന്ന തണുപ്പ് കൂടി ആയാലോ..
ഉച്ചയോടടുത്തപ്പോൾ ഹിഡിമ്പ ദേവിയോട് യാത്ര പറഞ്ഞിറങ്ങിയ ഞങ്ങൾ ഭക്ഷണശേഷം “വസിഷ്ഠ” ഗ്രാമ സന്ദർശനം ലക്ഷ്യമാക്കി യാത്ര തുടർന്നു…
തുടരും….

ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര
അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം
എം. ജി.ബിജുകുമാർ
വൈകുന്നേരം കോളേജ് അധ്യാപികയായ സാരംഗി ഡി.ടി.പി സെന്ററിന്റെ ഉള്ളിൽ ഫാനിന്റെ ചുവട്ടിലിരുന്ന് കയ്യിലുള്ള പേപ്പറിലൂടെ കണ്ണോടിക്കുമ്പോഴാണ് ഒരു പയ്യൻ അവിടേക്ക് കയറി വന്നത്. പേപ്പറിൽ നിന്ന് മുഖമുയർത്താതെ കണ്ണുയർത്തി അലസമായിട്ടൊന്നു നോക്കിയിട്ട് അവൾ വീണ്ടും കടലാസിലേക്ക് കണ്ണുംനട്ടിരുന്നു. നോട്ട് തയ്യാറാക്കിയത് ടൈപ്പ് ചെയ്യിച്ച് പ്രിന്റ് എടുത്ത് പ്രൂഫ് റീഡിങ്ങ് നടത്തുന്നതിനിടയിൽ മുഖമുയർത്തി നോക്കുമ്പോൾ അല്പം മുമ്പ് കയറിവന്ന പയ്യൻ സ്ക്രീനിലേക്ക് നോക്കിയിട്ട് സാരംഗിയെ നോക്കി മന്ദഹസിച്ചു. മന്ദഹാസത്തിന് മറുപടി നൽകാതെ എവിടെയോ കണ്ട് പരിചയമുള്ള രൂപം എന്ന തോന്നലിൽ അവനെത്തന്നെ ശ്രദ്ധിച്ച് കണ്ണു ചിമ്മാതെയിരുന്നു.
പ്രൂഫ് റീഡിങ്ങ് തുടരുമ്പോൾ ഇവനെ എവിടെയാവും കണ്ടിട്ടുണ്ടാവുക എന്ന ചിന്ത അവളിൽ നിന്നും വിട്ടൊഴിയാൻ മടിച്ചു. ഏകദേശം
ഇരുപത്തിയഞ്ചിൽ താഴെ മാത്രം പ്രായമുള്ള ഇവൻ്റെ മുഖ സാദൃശ്യമുള്ള ആരോ തന്റെ അടുത്ത സ്നേഹിതയോ സ്നേഹിതനോ ആയിട്ടുണ്ടെന്ന് അവൾ തീർച്ചപ്പെടുത്തുമ്പോഴും അതാരെന്ന് മാത്രം മനസ്സിൽ തെളിഞ്ഞിന്നില്ല. എന്തായാലും അവനോട് ചോദിക്കുന്നില്ല എന്നുതന്നെ അവൾ തീരുമാനിച്ചു.
“ടീച്ചറേ.. നാളെ കോളേജ് അവധിയല്ലേ, അതിനാൽ ഇന്നുതന്നെ കംപ്ളീറ്റ് പ്രിൻറ് എടുത്ത് തരാം. പ്രൂഫ് തിരുത്തി തന്നിട്ട് പോയാൽ മതി. അടുത്ത ദിവസം വരുമ്പോഴേക്കും കറക്ടാക്കി പ്രിൻ്റ് എടുത്ത് വെച്ചേക്കാം” ഡി.റ്റി.പി വർക്ക് ചെയ്യുന്നയാൾ ഇത്രയും പറഞ്ഞ് തന്റെ ജോലി തുടരുമ്പോൾ അതിനുശേഷം ക്ഷേത്രത്തിലെ നോട്ടീസ് ചെയ്യാൻ എത്തിയ ആ പയ്യൻ ആരെയൊക്കെ ഫോണിൽ വിളിച്ച് പരസ്യത്തിനെപ്പറ്റിയൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു.
അല്പസമയം കടന്നുപോയി. തനിക്കു പരിചയമുള്ള അവന്റെ മുഖസാദൃശ്യമുള്ളയാൾ ആരായിരുന്നു എന്ന ചിന്തയിൽ കണ്ണടച്ച് അവൾ കസേരയുടെ പിന്നിലേക്ക് തല ചേർത്തിരുന്നു.
കുറച്ചു നിമിഷങ്ങൾക്ക് ശേഷമാണ് ഒരു പേര് അവളുടെ ഉള്ളിലേക്ക് ഇരച്ചെത്തിയത്.
” യമുനാ ദേവി ”
ഒന്നാം ക്ലാസ് മുതൽ ബിരുദം വരെയും പോസ്റ്റ് ഗ്രാജുവേഷൻ്റെ ആദ്യവർഷത്തിൻ്റെ പകുതി വരെയും തന്റെ ഒപ്പം പഠിച്ച യമുനാ ദേവിയുടെ മുഖ സാദൃശ്യമാണ് ഈ പയ്യനെന്ന് മനസിലാക്കുമ്പോൾ അവളിൽ അധ്യയനകാല ഓർമ്മകളെ പുൽകുവാനുള്ള വെമ്പലുണ്ടായി.
അവളുടെ ഓർമ്മകൾ ഇരുപത്തിയഞ്ച് വർഷം പിന്നിലേക്ക് പാഞ്ഞു. വ്യത്യസ്തമായ സ്ഥലങ്ങളിൽ നിന്നാണ് വരുന്നതെങ്കിലും വിദ്യാലയത്തിൽ വെച്ച് ചങ്ങാതിമാരായവരായിരുന്നു യമുനയും സാരംഗിയും. സംസ്കൃത ബിരുദ കോഴ്സ് ഒരുമിച്ച് ചെയ്തപ്പോഴുണ്ടായതും ജീവിതത്തിൽ സാരംഗിയെ ഒരുപാട് കരയിച്ചതുമായ ഒരു സംഭവത്തിന് ഉത്തരവാദിയായ യമുനയെ പൂർണ്ണമായും മറക്കാൻ അവൾക്ക് സാധിക്കുമായിരുന്നില്ല.
ചിന്തകൾ പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ കോളേജിലെ വരാന്തകളും ഇടനാഴികളും വാക മരങ്ങളും ചെമ്പകച്ചില്ലകളുമൊക്കെ തൻ്റെ മനസ്സിൽ സുഗന്ധം പൊഴിക്കുന്നതായി അവൾക്ക് തോന്നി. നല്ല സൗഹൃദങ്ങളും തമാശകളും ഒരുമിച്ചുള്ള ഭക്ഷണമൊക്കെയായി രസകരമായ കോളേജ് ജീവിതമായിരുന്നു അത്.
നന്നായി പഠിച്ചിരുന്ന തനിക്ക് റാങ്ക് ലഭിക്കുമെന്ന് അധ്യാപകരും ബന്ധുക്കളും സുഹൃത്തുക്കളും എപ്പോഴും പറയുമായിരുന്നു എന്ന് അവളോർത്തു. തന്റെ അടുത്ത സുഹൃത്തായിരുന്ന യമുനാദേവിക്കും റാങ്ക് സ്വപ്നം ഉണ്ടായിരുന്നു എന്ന് പിന്നീടാണ് മനസ്സിലാക്കിയത്. അതിന് അവൾ കണ്ടുപിടിച്ച വഴി ദൈവത്തിന് നിരക്കാത്തതായി പോയി എന്ന് മാത്രം.
തന്റെ കണ്ണട ഊരിവെച്ച് കണ്ണടച്ച് കസേരയിൽ ചാരിയിരുന്ന് അവൾ ആ സംഭവങ്ങളുടെ ഇരുണ്ട ഓർമ്മകളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.
“ഡീ സാരംഗീ.. നമുക്ക് സബ്സിഡറി പേപ്പറുകൾ പിന്നീട് ഇംപ്രൂവ്മെന്റ് പരീക്ഷ വരുമ്പോൾ എഴുതാം. മെയിൻ സബ്ജക്റ്റ് നമുക്ക് നന്നായി പഠിക്കുവാൻ സമയം കിട്ടുകയും ചെയ്യും.”
വളരെ കാര്യമായിട്ടാണ് യമുന അത് പറഞ്ഞത്. അടുത്ത സുഹൃത്തായതിനാൽ അവളുടെ അഭിപ്രായത്തിനോട് യോജിച്ച് അതുമതിയെന്ന് തീരുമാനിക്കുകയും ചെയ്തു.
“ഔട്ട്ലൈൻ ഓഫ് ഇന്ത്യൻ കൾച്ചർ ” ഒന്നും രണ്ടും ഭാഗങ്ങളായിരുന്നു ആ വിഷയങ്ങൾ. പരീക്ഷാ ദിനമെത്തി. താൻ സബ്സിഡറി പരീക്ഷയ്ക്ക് എഴുതാൻ പോയില്ല. പരീക്ഷകൾക്ക് ശേഷം ക്ളാസ്സ് തുടങ്ങിയപ്പോഴാണ് അറിഞ്ഞത് പറഞ്ഞതിനു വിപരീതമായി യമുന രണ്ടു പരീക്ഷകളും എഴുതുകയും ചെയ്തുവെന്ന വിവരം.
” നീ എന്തിനാണ് എന്നോട് എഴുതേണ്ടെന്ന് പറഞ്ഞ പരീക്ഷകൾ എഴുതിയത്?”
അൽപ്പം നീരസത്തോടെയാണ് സാരംഗി അത് ചോദിച്ചത്.
” അത് വീട്ടിൽ വഴക്ക് പറഞ്ഞെടീ. എഴുതിയേ പറ്റു എന്ന് നിർബന്ധം പറഞ്ഞപ്പോൾ വെറുതേ പോയതാണ്.”
അല്പം പോലും മുഖഭാവത്തിൽ വ്യത്യാസവും വരുത്താതെയാണ് യമുനയങ്ങനെ പറഞ്ഞത്. അപ്പോഴും അത് സത്യമാവുമെന്ന് കരുതി അവളോട് വിരോധം കാണിച്ചിരുന്നില്ല.
പിന്നീട് ഇംപ്രൂവ്മെന്റ് വന്നപ്പോൾ താൻ നന്നായി പരീക്ഷ എഴുതുകയും ചെയ്തു. മൂന്നാം വർഷം പരീക്ഷയുടെ റിസൾട്ട് വരുന്ന സമയമായി. ഏവരും പ്രതീക്ഷിക്കുന്നത് പോലെ റാങ്ക് കിട്ടുമെന്ന് സാരംഗിയും സ്വപ്നം കണ്ടിരുന്നു.
റിസൾട്ട് വരുന്ന ദിവസം ക്ഷേത്ര ദർശനമൊക്കെ കഴിഞ്ഞ് ടേപ്പ് റിക്കോർഡറിൽ പാട്ടും കേട്ട് വീട്ടിലിരിക്കുമ്പോൾ ലാൻഡ് ഫോണിൽ മണി മുഴങ്ങി . അതെടുക്കുമ്പോൾ കാതിൽ മുഴങ്ങിയ, കോളേജിലെ ടീച്ചറിന്റെ സന്തോഷം നിറഞ്ഞ വാചകം ഇന്നും മനസ്സിലുണ്ട്.
“സാരംഗിക്കുട്ടീ… പരീക്ഷാഫലം പ്രഖ്യാപിച്ചു നിനക്കാണ് ഏറ്റവും കൂടുതൽ മാർക്ക്.. ”
അത് കേട്ടപ്പോൾ തുള്ളിച്ചാടാൻ തോന്നി.
“നീ ഇന്നും നാളെയും വീട്ടിൽ തന്നെയിരിക്കണം. എങ്ങുമിറങ്ങിപ്പോയേക്കരുത്. പത്രക്കാർ ചിലപ്പോൾ വന്നേക്കാം”
അതുകൂടി കേട്ടപ്പോൾ ഹൃദയമിടിപ്പ് കൂടി.
ടീച്ചർ ഫോൺ വെച്ചപ്പോഴേക്കും അമ്മയോട് വിവരം പറയാനായി അടുക്കളയിലേക്കോടി.
പരന്ന പാത്രത്തിലേക്ക് തൊലി ചെത്തിയ പഴുത്ത മാങ്ങ കഷണിച്ചിട്ടു കൊണ്ടിരുന്ന അമ്മയുടെ
ഇരു കയ്യിലും പിടിച്ചു വിവരമറിയിക്കുമ്പോഴേക്കും അവർ സന്തോഷത്തോടെ അവളെ ചേർത്തു പിടിച്ചു.
” ഏറ്റവും കൂടുതൽ മാർക്ക് കിട്ടാൻ മഹാദേവൻ്റെ സന്നിധിയിൽ വഴിപാട് നേർന്നിരുന്നു എന്തായാലും ഭഗവാൻ കൈവിട്ടില്ല”
അമ്മയുടെ ശബ്ദത്തിൽ നന്ദിയുടെയും ഭക്തിയുടെയും നിറവ്.
റാങ്ക് സ്വപ്നവുമായി ടെറസ്സിൽ നിൽക്കുമ്പോൾ താൻ തറയിൽ നിന്നും പൊങ്ങി മേഘപാളികളിൽ വരെ ഉയർന്നു പോകുന്ന ഒരു പ്രതീതി ഉണ്ടാകുന്നതായി അവൾക്ക് തോന്നി.
എന്നാൽ നേരം ഇരുട്ടിയിട്ടും പത്രക്കാർ വിളിക്കുകയോ വരികയാേ ചെയ്തില്ല. ഇതിനെപ്പറ്റിയുള്ള ആലോചനയിൽ രാത്രിയിൽ ഉറക്കം വന്നില്ല. എന്നിട്ടും പുതപ്പെടുത്ത് തല വഴി മൂടിപ്പുതച്ചു കിടന്നു. അൽപ്പനേരം കഴിഞ്ഞിട്ടും
നിദ്രയെത്താത്തതിനാൽ തുറന്നിട്ട ജനാല വഴി പുറത്തു നിന്നും അകത്തേക്ക് വെളിച്ചമടിച്ചു കയറുന്ന സ്ട്രീറ്റ് ലൈറ്റിലേക്ക് നോക്കി വെളുപ്പാൻ കാലം വരെ ചാരിയിരുന്നു. ക്ഷേത്രത്തിൽ ഹരിനാമകീർത്തനം മുഴങ്ങുമ്പോഴാണ്
” സാരംഗി ജി കുറുപ്പിന് ഒന്നാം റാങ്ക് ” എന്ന തലക്കെട്ടിൽ പത്രം ഇറങ്ങുന്നതും സ്വപ്നം കണ്ട് അവൾ ഉറങ്ങിയത്.
മഞ്ഞ് പൊഴിയുന്ന പ്രഭാതത്തിൽ മുറ്റത്ത് പൊഴിഞ്ഞു കിടക്കുന്ന ചെമ്പകപ്പൂക്കൾ കയ്യിലെടുത്ത് മനോരാജ്യങ്ങളിലേക്ക് വഴുതാതെ കഴിഞ്ഞ ദിവസം പത്രക്കാരെയും പ്രതീക്ഷിച്ചിരുന്നെങ്കിലും അവരെത്താത്തതിൻ്റെ നിരാശ നിറഞ്ഞ മനസ്സുമായി ചെമ്പകച്ചുവട്ടിലെ കൽക്കെട്ടിലിരുന്നു. അല്പസമയത്തിനുള്ളിൽ സൈക്കിൾ മണി മുഴങ്ങുകയും പത്രം മുറ്റത്തേക്ക് വീശി എറിയപ്പെടുകയും ചെയ്തു.
അവൾ പത്രമെടുത്ത് പേജുകളിലൂടെ കണ്ണോടിക്കുമ്പോൾ തന്റെ സഹപാഠിയുടെ ചിരിച്ചു കൊണ്ടിരിക്കുന്ന പടത്തിന് താഴെ എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ കണ്ണിൽ ഇരുട്ട് കയറി.
“ഒന്നാം റാങ്ക് യമുനാദേവിക്ക് ”
കണ്ണുനിറഞ്ഞ് നീർത്തുള്ളികൾ പത്രത്തിലേക്ക് അടർന്നു വീണു.
ടീച്ചറിന് തെറ്റിപ്പോയതാവുമെന്ന് പറഞ്ഞ് അമ്മ അവളെ സമാധാനിപ്പിച്ചു.
അവളുടെ മാർക്ക് അറിഞ്ഞപ്പോഴാണ് തന്നേക്കാൾ 76 മാർക്കിന് താഴെയാണ് യമുനയുടെ മാർക്ക് എന്ന്.
അടുത്ത ദിവസം തന്നെ ഇതേപ്പറ്റി അന്വേഷിക്കാനായി അച്ഛനും അമ്മാവനുമാെപ്പം യൂണിവേഴ്സിറ്റിയിൽ എത്തി.
“തന്റെ മകളേക്കാൾ 76 മാർക്ക് കുറവുള്ള യമുനയ്ക്ക് എങ്ങനെ ഒന്നാം റാങ്ക് കിട്ടി? ” അച്ഛൻ ഓഫീസിലിരുന്നവരോട് കയർത്തു.കൂടെയുണ്ടായിരുന്ന അമ്മാവൻ അച്ഛനെ തണുപ്പിക്കാൻ ശ്രമിച്ചു.
“ആദ്യം പരീക്ഷ എഴുതാതിരിക്കുകയോ, ആദ്യമെഴുതുകയും മാർക്ക് കുറയുകയും ചെയ്ത് ഇംപ്രൂവ്മെൻ്റ് പരീക്ഷയെഴുതുകയോ ചെയ്തിട്ട് പിന്നീട് അവസാന വർഷ പരീക്ഷയെഴുതി മാർക്ക് കൂടുതൽ കിട്ടിയാലും റാങ്കിനു പരിഗണിക്കില്ല എന്നാണ് യൂണിവേഴ്സിറ്റിയുടെ നിയമം”
അയാൾ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി.
അതെന്ത് നിയമമെന്ന് പറഞ്ഞ് രോഷാകുലനായ അച്ഛനെ അമ്മാവൻ പിടിച്ചു വെളിയിലേക്ക് കൊണ്ടുവന്നു. നിറഞ്ഞ കണ്ണുകളോടെ ഞാനും അവരോടൊപ്പം വെളിയിലേക്കിറങ്ങി.
അപ്പോഴാണ് യമുനയുടെ ചതിയെപ്പറ്റി മനസ്സിലായത്. കളിക്കൂട്ടുകാരിയെ വിശ്വസിച്ചത് മൂലം തന്റെ സ്വപ്നമാണ് തകർന്നതെന്ന ദുഖഭാരവും പേറി അവരോടൊപ്പം വീട്ടിലേക്ക് മടങ്ങി.
ആഴ്ചകളോളം എടുത്തു അതിൽ നിന്നും മോചിയാവാനെന്ന കാര്യം ഇന്നും മറന്നിട്ടില്ല.
യൂണിവേഴ്സിറ്റി കോളേജിൽ പോസ്റ്റ് ഗ്രാജുവേഷന് അഡ്മിഷൻ കിട്ടിയപ്പോൾ യമുനയും അവിടെത്തന്നെയുണ്ടായിരുന്നു.
ഒരേ ഹോസ്റ്റലിൽ തന്നെയായിരുന്നു രണ്ടു പേരും. റൂംമേറ്റ് ആക്കണമെന്നും അന്ന് മന:പ്പൂർവം ചെയ്തതല്ല എന്നും പറഞ്ഞ് വീണ്ടും തന്റെ ഒപ്പം കൂടി.പലതവണ ഇതാവർത്തിച്ചപ്പോൾ ഒരുപക്ഷേ അവൾ പറഞ്ഞത് ശരിയായിരിക്കുമെന്ന് ചിന്തിച്ച് അവളെ തൻ്റെ റൂം മേറ്റ് ആക്കി. വീട്ടിലറിയിച്ചാൽ പഠനം വരെ നിർത്തിയേക്കാമെന്ന ചിന്തയിൽ ആരോടും ഇക്കാര്യം പറഞ്ഞതുമില്ല.
അവളുടെ ചതിയിൽപ്പെട്ട് ഉള്ള് അത്രമേൽ ഉടഞ്ഞുപോയിട്ടും മനസിനെ അത്രമേൽ മുറിവേൽപ്പിച്ചിട്ടും യമുനയെ എങ്ങനെ വീണ്ടും റൂം മേറ്റ് ആക്കാൻ കഴിഞ്ഞു എന്ന് ചിന്തിച്ച് പിന്നീട് സ്വയം അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാൽ ഇരുവരെ അതിനൊരുത്തരം കണ്ടെത്താൻ കഴിഞ്ഞിരുന്നുമില്ല.
ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടേയിരുന്നു.
അധ്യാപിക ആവുക എന്ന തൻ്റെ സ്വപ്നത്തിന് ചിറക് വിരിച്ച് പറക്കാൻ സഹായിക്കുന്ന പുതിയ സ്ഥലവും പരിസരവും അവൾ ആസ്വദിച്ചു തുടങ്ങി.
കലാലയത്തിൽ തലയുയർത്തി നിൽക്കുന്ന തണൽമരങ്ങളും അതിനെ തഴുകുന്ന കുളിർ കാറ്റുമൊക്കെ അവളിൽ പുതുമയാർന്ന ഒരു നിർവൃതിയും ആത്മവിശ്വാസവും നിറച്ചു.
നഗരത്തിൽ നിൽക്കുമ്പോഴും ഗ്രാമത്തിന്റെ സൗന്ദര്യത്തിൽ മയങ്ങി കിടക്കുകയായിരുന്നു സാരംഗിയുടെ ചിന്തകളും മനസ്സും. നാട്ടിടവഴികളും വയലും പുഴയും തോടുകളും സുഗമമായ ശീതളങ്കാറ്റുമൊക്കെ അവളുടെ ഉള്ളിൽ അലയടിക്കുന്നതിനാൽ നഗരത്തിന്റെ ശബളിമ അവളിൽ ചലനങ്ങൾ ഉണ്ടാക്കിയില്ല.
എന്നാൽ ഉച്ചയ്ക്ക് കഴിക്കാൻ അമ്മയുണ്ടാക്കി തന്നു വിടുമായിരുന്ന രുചികരമായ ഭക്ഷണം മാത്രമായിരുന്നു അവൾക്ക് “മിസ്സ് ” ചെയ്യുന്നതായി തോന്നിയിരുന്നത്. അതിൽ നുറുക്ക് ഗോതമ്പു കൊണ്ട് ഉണ്ടാക്കുന്ന ഉപ്പുമാവിനോട് സാരംഗിയെപ്പോലെ യമുനയ്ക്കും വലിയ ഇഷ്ടമായിരുന്നു. കോളേജിൽ കൊണ്ടു വന്നാൽ യമുനയായിരുന്നു അതിൽ ഭൂരിഭാഗവും കഴിച്ചിരുന്നതും.
ഒരു മാസം കഴിഞ്ഞപ്പോഴേക്കും കോളേജിലും ഹോസ്റ്റലിലുമൊക്കെ ഒരാൾ യമുനയെ കാണാൻ സ്ഥിരമായി വന്നു തുടങ്ങി. അത് ആരാണെന്ന ചോദ്യത്തിന് “ഡേവിഡ് ” എന്ന് മാത്രം അവൾ മറുപടി നൽകി. അവർ തമ്മിൽ അരുതാത്തബന്ധങ്ങളും ഉണ്ടെന്ന മനസ്സിലാക്കിയപ്പോൾ യമുനയെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ പലതവണ ശ്രമിച്ചു. കാരണം അയാൾ ശരിയല്ലെന്ന് അയാളുടെ മുഖത്തെഴുതി വെച്ചിട്ടുണ്ടായിരുന്നു. പക്ഷേ യമുനയ്ക്ക് പറയാൻ ന്യായീകരണങ്ങൾ ഏറെയുണ്ടായിരുന്നു.
“ഇത് കണ്ടോ ? ഇദ്ദേഹം പറഞ്ഞിരിക്കുന്നത് എന്താണെന്ന് അറിയില്ലേ?” മോതിരത്തിലുള്ള ഗുരുദേവന്റെ ചിത്രം കാണിച്ചിട്ട് അവൾ ചോദിച്ചു.
മറുപടി പറയാതെ നിന്ന തൻ്റെ നേരെ അവജ്ഞയോടെ “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് കേട്ടിട്ടില്ലേ. ഇതും അത്രേയുള്ളൂ” എന്ന് പറഞ്ഞ് അവൾ പുറത്തേക്ക് പോയി.
സ്വന്തം തെറ്റിനെ ന്യായീകരിക്കാൻ ആ മഹാത്മാവിനെ പോലും ഇക്കാര്യത്തിലേക്ക് വലിച്ചിഴച്ചതിനാൽ അവളോട് പുച്ഛം തോന്നി.
പാർക്കിലും ബീച്ചിലും സിനിമ ശാലകളിലും അവർ കറങ്ങി നടക്കുന്നതിനിടയിൽ ചില ദിവസങ്ങളിൽ ഹോസ്റ്റലിൽ വരാറുമില്ലായിരുന്നു.
പുറത്തെവിടെയോ വെച്ച് ഇവരെ ഒരുമിച്ചു കണ്ട പരിചയക്കാരിൽ ആരോ സംഭവം അവളുടെ വീട്ടിലറിയിച്ചു. കോളേജിൽ എത്തിയ വീട്ടുകാർ അവളെയും പിടിച്ചിറക്കി നാട്ടിലേക്ക് പോന്നു. അവളുടെ പഠനം അതോടെ മുടങ്ങി. അതോടെ ഡേവിഡ് ഇതൊരവസരമായെടുത്ത് സ്ഥലം കാലിയാക്കിയിരുന്നു.
കുറച്ചു മാസങ്ങൾക്ക് ശേഷം അവളെ സ്വജാതിയിൽപ്പെട്ട യുവാവുമായി വിവാഹം നടത്തുകയും ഗുജറാത്തിൽ ജോലിയുള്ള വരൻ അവളെ തൻ്റെയൊപ്പം ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.അതോടെ യമുനയുടെ പഠനവുമവസാനിച്ചു.
പിന്നീടവളെ കണ്ടിട്ടേയില്ല.
ഇടയ്ക്കൊക്കെ സുഹൃത്തുക്കളെ കാണുമ്പോൾ പറയുമായിരുന്നു യമുനയുടെയും ഡേവിഡിൻ്റെയും കാര്യം അവളുടെ വീട്ടിലറിയിച്ചത് സാരംഗിയാണെന്നാണ് യമുന ഉറച്ചു വിശ്വസിക്കുന്നതെന്ന്.
അത് കേൾക്കുമ്പോൾ തന്റെ ചിന്തയിൽ പോലും ഇല്ലാത്ത കാര്യത്തിന് പഴികേൾക്കേണ്ടി വരുന്നതിൽ സങ്കടമുണ്ടാകുമായിരുന്നു.
അതിനാൽ പിന്നീട് ഒരിക്കലും അവളെ കാണണമെന്നോ സംസാരിക്കണമെന്നോ തോന്നിയിട്ടില്ല. അതിന് ശ്രമിച്ചിട്ടുമില്ല. അല്ലെങ്കിലും അവനവനോട് മാത്രം അനുകമ്പയുള്ള യമുനയെപ്പറ്റിയുള്ളതൊന്നും ഇനി ഓർക്കാൻ ശ്രമിക്കില്ല എന്ന് പി.ജി.പഠനത്തിനു ശേഷം ട്രാവൽ ബാഗും തോളിലിട്ട് റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കയറുന്നതിന് മുമ്പ് തന്നെ തീരുമാനിച്ചിരുന്നു.
“ഒരുപക്ഷേ ഇവൻ യമുനയുടെ മകനായിരിക്കുമോ?” എന്ന ചിന്തയിൽ ഓർമ്മകളിൽ നിന്നിറങ്ങി സാരംഗി മുഖമുയർത്തി നോക്കി. പക്ഷേ അവനോടത് ചോദിക്കാൻ തോന്നിയില്ല. മുറിഞ്ഞുപോയ ബന്ധങ്ങളെ ചേർത്തുവെക്കാൻ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല.
പ്രൂഫ് തിരുത്തി പ്രിന്റ് എടുത്ത് പൈസയും കൊടുത്തിറങ്ങുമ്പോൾ സാരംഗിയുടെ മനസ്സിൽ ആ പയ്യനെപ്പറ്റിയുള്ള ചിന്ത ഒഴിഞ്ഞിരുന്നില്ല.
ക്ഷേത്രത്തിനു സമീപം ബസ്സിറങ്ങി വരണ്ട പാടങ്ങൾക്ക് നടുവിലെ മൺപാതയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ ഒരു ചോദ്യം മാത്രം അവളുടെയുള്ളിൽ മുഴങ്ങുന്നുണ്ടായിരുന്നു. “അവൻ യമുനയുടെ മകൻ ആയിരിക്കുമോ?
എം.ജി.ബിജുകുമാർ
പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ B.Ed ഉം പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. “മേഘങ്ങൾ പറഞ്ഞ കഥ ” എന്നൊരു കഥാസമാഹാരം പുറത്തിറക്കാനുള്ള പ്രാഥമിക ജോലികൾ ആരംഭിച്ചിട്ടുണ്ട്.
പുസ്തകത്തിൻ്റെ കവർ പ്രശസ്ത സിനിമാ താരം ഉണ്ണി മുകുന്ദൻ പ്രകാശനം ചെയ്തു. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.
തപസ്യയുടെ സംസ്ഥാന ചെറുകഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പന്തളം മഹാദേവർ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി പത്തനംതിട്ട ജില്ല സെക്രട്ടറി, എന്നീ ചുമതലകൾ വഹിക്കുന്നു
ലാലി രംഗനാഥ്
2020. ഏപ്രിൽ 9.. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങളിലൊന്നായിരിക്കും ഒരുപക്ഷേ ഈ ദിവസം.. അന്നായിരുന്നു എന്റെ മണാലിയാത്രയുടെ തുടക്കം. വായിച്ചും കേട്ടുമറിഞ്ഞ മണാലി എന്ന സുന്ദരിയെ കാണുന്നതിന് മുൻപേ തന്നെ ഞാൻ പ്രണയിച്ചു തുടങ്ങിയിരുന്നു.
ഭർത്താവും ഞാനും ഒരു സംഘത്തോടൊപ്പമാണ് യാത്രയുടെ തുടക്കത്തിൽ കൊച്ചിയിൽ നിന്നും ഫ്ലൈറ്റ് കയറിയത്. ഏകദേശം ഉച്ചയോടെ ഡൽഹി എയർപോർട്ടിൽ എത്തിയ ഞങ്ങൾ, ഉച്ചഭക്ഷണമെല്ലാം കഴിഞ്ഞ് വോൾവോ ബസ്സിലായിരുന്നു മണാലിയിലേക്ക് യാത്ര തിരിച്ചത്. പാട്ടും ഡാൻസും അന്താക്ഷരി കളിയുമെല്ലാമായി ആഹ്ലാദ ത്തിമിർപ്പിലായിരുന്നു നാല്പതംഗസംഘം. അഞ്ചു മണിയായപ്പോഴേക്കും ചായ കുടിക്കാനായി ബസ് ഒരു ഹോട്ടലിന് മുന്നിൽ നിർത്തി. ഇതിനകം പരസ്പരം പരിചയപ്പെടലിന്റെ അൻപത് ശതമാനത്തോളം കഴിഞ്ഞ്,ഒരു കുടുംബം പോലെയായിക്കഴിഞ്ഞിരുന്നു സംഘാംഗങ്ങൾ.
ഡൽഹിയിൽ നിന്നും പന്ത്രണ്ട് മണിക്കൂർ യാത്രയാണ്, 536 കിലോമീറ്റർ അകലെയുള്ള മണാലിയിലേക്ക്. ഡൽഹിയുടെ രാജവീഥികളിൽ നിന്ന് ബസ് ഔട്ടർ ഡൽഹിയിലേക്ക് പ്രവേശിച്ചു. സോണിപറ്റ് വഴി കുരുക്ഷേത്രയും, അംബാലയും,ചണ്ഡീഗഡും പിഞ്ചോറും പിന്നിട്ട് കുളു വഴി മണാലി.. ഇതാണ് റൂട്ടെന്ന് നമ്മോടൊപ്പമുള്ള ട്രാവൽ ഏജൻസിയുടെ എം.ഡി. ഹാരിസ് കൃത്യതയോടെ പറഞ്ഞു തന്നപ്പോൾ വെറുതെ ഓർത്തു, കുളിരുള്ള സ്ഥലമായതുകൊണ്ടാവും ‘കുളു’ എന്ന പേരെന്ന്.” ‘ചിന്തിച്ചുണ്ടാക്കുക ‘.എന്ന എന്റെ സ്ഥിരം സ്വഭാവം തലയുയർത്തി . സത്യമതല്ലെന്ന് വിവരമുള്ള ആരോ പിന്നീട് പറഞ്ഞുതന്നു. “കുളു “എന്ന പേരിന്റെ ഉത്ഭവം ‘ വാസയോഗ്യമായ അവസാന സ്ഥലം ‘.. എന്നർത്ഥംവരുന്ന ‘കുളന്ത് പിത്ത’ എന്ന വാക്കിൽ നിന്നുമാണെന്ന്. “എന്താല്ലേ… എന്റെ ഓരേ ചിന്തകളേ..”
ഇരുട്ട് കൂടി വന്നപ്പോൾ പുറംകാഴ്ചകളിൽ അവ്യക്തത വന്നുതുടങ്ങി. ബസ് രാത്രി ഭക്ഷണത്തിനായി ഒരു ധാബയിൽ നിർത്തി. ഭക്ഷണപ്രിയ ആണെങ്കിലും അന്ന് അത്രയ്ക്ക് വിശപ്പൊന്നും തോന്നിയില്ല. മനസ്സു മുഴുവൻ പുലരുമ്പോൾ കാണാമെന്നുറപ്പുള്ള മണാലി എന്ന സുന്ദരിയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു.ബസ്സിൽ നിശബ്ദത കൂടിക്കൂടി വന്നപ്പോളെപ്പോഴോ ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു.
കണ്ണുതുറന്നപ്പോൾ നേരം പുലർന്നു വരുന്നു. ദുർഘടം പിടിച്ച പാതയിലൂടെ ബസ്സ് മുന്നോട്ടു കുതിക്കുന്നു. അഞ്ചുമിനിറ്റ് ആ യാത്രാസുഖം അനുഭവിച്ച ഞാൻ മനസാ ബസിന്റെ ഡ്രൈവറെ നമിച്ചു പോയി. സ്വർഗ്ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും ദുർഘടവുമാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല എനിയ്ക്കങ്ങനെ തോന്നി.
മണാലി എന്ന സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ ബിയാസ് നദിയുടെ അരികിലൂടെ വളഞ്ഞും പുളഞ്ഞും പോകുന്ന റോഡിലൂടെയുള്ള യാത്ര സുഖകരമായിരുന്നില്ല. ഒരു ഭാഗത്ത് കിഴുക്കാം തൂക്കായി കിടക്കുന്ന കൊക്കകൾ… വലിയ പാറക്കെട്ടുകളിൽ തട്ടി,പൊട്ടിച്ചിരിച്ച് പുളകം കൊണ്ട് ഒഴുകുന്ന ബിയാസ് നദി.. അല്പം പേടിപ്പെടുത്തുന്നതായിരുന്നെങ്കിലും മണാലിയിൽ എത്തിയപ്പോൾ ആ യാത്ര സ്വർഗ്ഗത്തിലേക്ക് തന്നെയായിരുന്നു എന്ന് അറിയാതെ പറഞ്ഞു പോയി. എത്ര സുന്ദരിയായിരുന്നു മണാലി. 7 30 ന് ഞങ്ങൾ മണാലിയിലെ ഹോട്ടലിന് മുന്നിലെത്തി. നാലു ഡിഗ്രി തണുപ്പ് കാലിലൂടെ അരിച്ചുകയറുന്നുണ്ടായിരുന്നു. ചെറിയ വിശ്രമത്തിനുശേഷം 8:30ന് വിഭവസമൃദ്ധമായ ബ്രേക്ക്ഫാസ്റ്റ് റെഡിയായെന്ന് അറിയിപ്പ് വന്നു. അപ്പോഴേക്കും വിശപ്പിന്റെ അസുഖം തലയുയർത്തി തുടങ്ങിയിരുന്നു.. പ്രാതൽ കഴിഞ്ഞു…ഇനി സുന്ദരമായ മണാലിക്കാഴ്ചകളിലേക്ക്….
തുടരും….

ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര
അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം
ഷാനോ എം കുമരൻ
രാത്രി മണി രണ്ടടിച്ചു , ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് കൊണ്ട് സെറീന തെല്ലൊന്നു ഞെട്ടിയെഴുന്നേറ്റു. കണ്ണുകൾ ഇറുക്കി തിരുമ്മി ഇടതു വശം ചെരിഞ്ഞു നോക്കി. കുട്ടി നല്ല ഉറക്കമാണ്. മുറിയിലെ എ സി മണാലിയെ ഓർമ്മപ്പെടുത്തുന്ന വിധം തണുപ്പുളവാക്കുന്നു. തെന്നി മാറി കിടക്കുന്ന കുഞ്ഞു കമ്പളം നേരെയാക്കി കുഞ്ഞിന് ചൂട് പകർന്നു. അറേബ്യയിലെ കനത്ത ചൂടിന് എ സി ഇല്ലാതെ വയ്യ. നിലച്ചു പോയ ഫോൺ ശബ്ദം വീണ്ടും അലയടിച്ചു. ഫോണിന്റെ സ്‌ക്രീനിൽ നോക്കി ആന്റോച്ചായനാണ്
ഉറക്കച്ചടവോടെ ചോദിച്ചു ” എന്താ ആന്റോച്ചായ ഈ നേരത്തു. ”
” ഞാൻ പറഞ്ഞതല്ലേ പെണ്ണെ ഞാൻ വിളിക്കുമെന്ന് , ആട്ടെ കുഞ്ഞുറങ്ങിയോ “?
” ഓഹോ കുഞ്ഞുറങ്ങിയോ എന്ന് നോക്കാനാണോ ഈ പാതിരായ്ക്ക് വിളിച്ചേ ” തെല്ലൊരു പരിഭവത്തോടെ അങ്ങനെ ചോദിച്ചു കൊണ്ടവൾ പുതപ്പിനടിയിൽ നിന്നുമെഴുന്നേറ്റു ഒരു കയ്യാൽ വായ പൊത്തി കോട്ടുവായ് ഇട്ടു കൊണ്ട് അടുക്കള ലക്ഷ്യമാക്കി നടന്നു. ” എന്തിനാ ഈ നേരത്തു വിളിച്ചെന്നു പറ ആന്റോച്ചാ …” അവൾ കുറുകി.
” ഓഹ് അവൾക്കൊന്നും അറിയാൻ വയ്യാത്തപോലെ ”
ആന്റോ തെല്ലു പരിഭവിച്ചു. അല്ലെങ്കിൽ അങ്ങനെ തോന്നിപ്പിച്ചു.
” അതെ എന്നെ ഇപ്പോൾ ഓൺ ലൈനിൽ എങ്ങാനും കണ്ടു പോയാൽ ജെയിംസ് കൊന്നു കളയും ”
സെറീന അവളുടെ ഭയം കാമുകനോട് പങ്കു വച്ചു
” എടീ പെണ്ണെ ഈ ആന്റോയെ നിന്റെ കെട്ടിയവന്റെ സൂപ്പർ വൈസർ ആണ് അവനെ ചിക്കെൻ ഗ്രില്ലിങ് സെക്ഷനിൽ ഇട്ടേക്കുവാ ഫോൺ നോക്കാൻ പോയിട്ട് ഒന്ന് മുള്ളാൻ പോലും അവനു നേരം കിട്ടില്ല ”
കാമുകൻ കാമുകിക്ക് ആത്മധൈര്യം പകർന്നു.
പേർഷ്യൻ ആതുരസേവന മേഖലയിൽ വർത്തിക്കുന്ന സെറീനയ്ക്ക് രാത്രി കാലങ്ങളിലെ നേരംമ്പോക്കിന് വേണ്ടി തുടങ്ങിയ ബന്ധം. ഭർത്താവ് ജെയിംസിന് നാവിന്റെ രസമുകുളങ്ങളെ വിജൃംഭിപ്പിച്ചു നിർത്തുന്ന പ്രശസ്തമായ ‘ട്യൂട്ടുവാ ഫ്രൈഡ് ചിക്കൻ ‘ ഷോപ്പിൽ ജോലി വാങ്ങി നൽകിയ ആന്റോയോടുള്ള പ്രതി ബദ്ധത അയാൾ മുതലെടുത്തു. നാല് പെറ്റ സ്വന്തം ഭാര്യയിൽ തൃപ്തൻ ആകാൻ സാധിക്കാതെ മേച്ചിൽ പുറങ്ങൾക്കായി പരതിയ ആന്റോയുടെ വലയിൽ അല്പം മേനിതുടിപ്പുള്ള സെറീന വന്നു പെട്ടത്. പേർഷ്യൻ മലയാളിയുടെ തലവനായ ആന്റോയെ സംബന്ധിച്ചിടത്തോളം ജെയിംസിന് ഒരു ജോലി ആക്കി കൊടുക്കുക എന്നത് വളരെ നിസ്സാരമായ ഉദ്യമമായിരുന്നു. സൂത്ര ശാലിയായ കുറുക്കനായിരുന്ന ആന്റോ ജെയിംസിനെ തന്ത്രപൂർവ്വം നൈറ്റ് ഡ്യൂട്ടിയിലേക്കു ഷിഫ്റ്റ് ചെയ്തു.
മധുരിതമായി സംസാരിക്കുവാൻ മിടുക്കനായ ആന്റോയുടെ വലയത്തിൽ സെറീനയെ വീഴ്ത്തുവാൻ അധികം മെനെക്കെടേണ്ടി വന്നില്ല. പേർഷ്യയുടെ ചൂട് കാരയ്ക്കയുടെ ഉന്മാദം എല്ലാം കൊണ്ടും അവിഹിതം പൂത്തുലഞ്ഞു. പക്ഷെ പണ്ടാരോ പറഞ്ഞു വച്ചതു പോലെ
” എല്ലാവരെയും കുറച്ചുകാലം പറ്റിക്കാം , കുറച്ചു പേരെ എല്ലാക്കാലവും പറ്റിക്കാം. എന്നാൽ എല്ലാവരെയും എല്ലാകാലവും പറ്റിക്കാനാവില്ല ” എന്ന സത്യം സെറീനയുടെ അയൽ ഫ്ലാറ്റിൽ താമസിക്കുന്ന പ്രഫുല്ല ചന്ദ്രന്റെ ഭാര്യ സുഷമയുടെ നാവിലൂടെ അനാവരണം ചെയ്യപ്പെട്ടു. പാതിരാക്കോഴി ഉണരും മുന്നേ കാട്ടു മാക്കാനേപോലെ ഇരുട്ട് മറയാക്കി സെറീനയുടെ വിയർപ്പിന്റെ ഉപ്പു നോക്കാനെത്തിയ ആന്റോയെ സുഷമ കണ്ടെത്തി തെറ്റുകളില്ലാത്തൊരു വീഡിയോ എടുത്തു ആന്റോയുടെ ശ്രീമതിയ്ക്കു കൃത്യമായി എത്തിച്ചു കൊടുത്തു.
പൂരം പൊടി പൂരം. ആന്റോ വീടിനു പുറത്താക്കപ്പെട്ടു. പ്രതികാരം കത്തിയെരിഞ്ഞു. ജയിംസിന്റെ കണ്ണിലും കാണുവാൻ കിട്ടി ആന്റോയുടെ കുൽസിതം
ആന്റോയുടെ കപോലങ്ങളെ ജയിംസിന്റെ കരതലങ്ങൾ തഴുകുവാൻ അധികം നേരമെടുത്തില്ല ഒപ്പം സെറീനയുടെയും
ആന്റോ വെറുമൊരു കുറുക്കനായിരുന്നില്ല അവന്റെ പ്രതികാരം ജയിംസിന്റെ ജോലി തെറിപ്പിച്ചു. വല്ലാത്തൊരു കാലം. അരിയും തിന്നിട്ട് ആശാരിച്ചിയേം കടിച്ചിട്ടു നായയ്ക്ക് പിന്നെയും മുറു മുറുപ്പു എന്ന ആപ്ത വാക്യവും സത്യമായി ഭവിച്ചു എന്ന് പറയാതെ തരമില്ല.
അടുത്ത വണ്ടിയ്ക്ക് തന്നെ നാട്ടിലേയ്ക്ക് പറന്ന ജയിംസിന്റെ വക വിവാഹ മോചന കത്തു കൈപറ്റുവാൻ സെറീനയ്ക്ക് അധിക കാലം കാത്തിരിയ്‌ക്കേണ്ടി വന്നില്ല. ഡി എൻ എ ടെസ്റ്റിന് നില്കാതെ തന്നെ നാട് പരക്കെ കണ്ടു തീർത്ത ആന്റോയുടെ ഒളിച്ചു നടപ്പിന്റെ വീഡിയോയുടെ അടിസ്ഥാനത്തിൽ മാത്രം കുട്ടിയുടെ പിതൃത്വം ജെയിംസ് നിഷേധിച്ചതോടെ സെറീന പെട്ടിയും കിടക്കയുമെടുത്തു ആന്റോയുടെ വീട്ടിലേക്കെത്തി.
പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കുവാൻ കഴിയില്ലെന്ന പഴയ വാദം പൊളിക്കുവാൻ ജെയിംസിനെ പോലെയുള്ളവർ ധാരാളമായിരുന്നു. എന്നാൽ ആന്റോയെ പോലെയുള്ള വെടലന്മാരെ സംബന്ധിച്ചിടത്തോളം മേല്പറഞ്ഞ വാക്യം സത്യമാണെന്നു സമ്മതിക്കാതെ വയ്യ. സ്വന്തം ഭാര്യയ്ക്ക് വിവാഹ മോചനത്തിനൊപ്പം മോചനദ്രവ്യവും മാസാമാസം ജീവനാംശവും കൊടുക്കുവാൻ നാട്ടിലെ വീട് വിൽക്കേണ്ടി വന്ന ആന്റോയ്ക്ക് ഭർത്താവിനെ ചതിച്ച ഇനിയും ഒരു ചതിയുടെ ത്വര ഉള്ളിലൊളിപ്പിച്ച സെറീനയെയും കുഞ്ഞിനേയും തലയിലെടുക്കേണ്ടി വന്നതിനു എല്ലാം മേൽ പറഞ്ഞ വീഡിയോ തന്നെയായിരുന്നു ആധാരം സുഷമയുടെ കാമറ കണ്ണുകൾ തന്നെയായിരുന്നു സാക്ഷി.
പേർഷ്യൻ മലയാളിയുടെ തലപ്പത്തു നിന്നും ചെളിക്കുണ്ടിൽലേക്കു വലിച്ചെറിയപെടുവാനും ആ വീഡിയോ തന്നെ മതിയായിരുന്നു.
എല്ലാത്തിനും ഒന്നേയുള്ളു കാരണം കർമ്മഫലം അഥവാ ഉപ്പു തിന്നുന്നവൻ വെള്ള കുടിക്കുമെന്ന പഴമൊഴി. അല്ലാതെന്തു പറയാൻ
എങ്കിലും ഒന്ന് പറയാതെ വയ്യ അംഗീകരിക്കാതെ വയ്യ കാലം ഒഴുകിയൊഴുകി എവിടേക്കോ പോകുമ്പോഴും സെറീനയും ആന്റോയും ജെയിംസുമെല്ലാം ഒന്നിന് മീതെ ഒന്നായി ഒരു പരകായ പ്രവേശം പോലെ ഒരു തുടർക്കഥയായ മേനികൊഴുപ്പിന്റെ ഗാഥകൾ രചിച്ചു കൊണ്ടേയിരിയ്ക്കുന്നു മാറ്റമില്ലാത്ത നഗ്ന സത്യം
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്.
യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.
ഷാനോ എം കുമരൻ
പ്രൊഡക്ഷൻ ഷെഡ്യൂൾ ചെയ്തിട്ട് ഒരു ആവർത്തി ഫാക്ടറിയുടെ അകത്തുകൂടെ ഞാൻ നടന്ന് എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. എല്ലാം നല്ലരീതിയിൽ പോകുന്നുണ്ട്. സൂപ്പർവൈസർ മുക്‌സിൻ ഉഷാറാണ്. അവനെ വച്ചാണ് ഫാക്ടറിയിലെ തൊഴിലാളികളെ കൊണ്ട് ഊർജ്ജിതമായി പണിയെടുപ്പിക്കുന്നത്. കാര്യം ഞാൻ ഫാക്ടറി മാനേജർ ആണെങ്കിലും അസാമാന്യമാം വിധം കായബലമുള്ള കറുത്ത കാപ്പിരികളെ നിയന്ത്രിക്കുവാൻ അല്പം ബുദ്ധിമുട്ടാണ്. ഭയം ആണെന്ന് വേണമെങ്കിൽ പറയാം. കിഴക്കൻ ആഫ്രിക്കയിലെ തൻസാനിയൻ കാടുകൾക്കു നടുവിലൂടെ കുതിച്ചു പായുന്ന ഹൈവേയിലെ ആ ചെറു പട്ടണത്തിലെ മിഠായി ഫാക്ടറിയിൽ അല്പം വെളുത്തതായി ഞാൻ മാത്രം. രണ്ടു നേരവും ഭംഗിയായി കിട്ടാറുള്ള ഉഗാളി എന്ന ചുവയില്ലാത്ത ഉപ്പുമാവിന്റെ ഉറപ്പിന്മേൽ നിത്യവും ജോലിക്കെത്തുന്ന നീഗ്രോകളെന്നു ഏഷ്യനും യൂറോപ്യനും മറ്റും വിളിക്കുന്ന കാരിരുമ്പിനെയും കയ്യിൽ വച്ച് വളയ്ക്കുന്ന ബലിഷ്ഠകായന്മാരെ ഞാൻ കേവലമൊരു കമ്പനി മാനേജർ എങ്ങനെ നേരിടാനാണ്. ഭാഗ്യമെന്നോണം അവരിൽ അസാമാന്യ നേതൃപാടവം ഉള്ള മുക്‌സിനാണ് എന്റെ സഹായത്തിനുള്ള സൂപ്പർവൈസർ. ഭാഗ്യമല്ലാതെന്തു പറയാൻ. തമ്പുരാന് ഒരു പ്രത്യേക നന്ദി.
തീവണ്ടികളുടെ ചൂളം വിളികളെ തെല്ലു നാണിപ്പിക്കും വിധം ഫാക്ടറിയിലെ മെഷീനുകൾ ഓടിത്തുടങ്ങി. കോലു മിറായികൾ വർണ്ണ കടലാസുകളിൽ പൊതിഞ്ഞു പെട്ടികളിലേക്കു വഴുതി വീണുകൊണ്ടിരുന്നു. അവയിങ്ങനെ കൺവെയർ ബെൽറ്റിലൂടെ തന്നെ നുണയുവാൻ വിധിക്കപെട്ടവനെ കാത്തു ഗോഡൗണിലേക്കു പോകുന്ന ഒരു കാഴ്ച അല്പം നയാനന്ദകരമാണ്. ഒരെണ്ണം എടുത്തു വായിലിട്ടു മെല്ലെ കടിച്ചു നോക്കി. പൊട്ടുന്നില്ല ഉം. കുക്കറിന്റെ താപം ശരിയായ രീതിയിലാണ്. സമാധാനം. വായിൽ കിടന്ന കോലു മിറായി നുണഞ്ഞു കൊണ്ട് ഞാൻ മെല്ലെ വാതിലിനു പുറത്തേക്കു നടന്നു. മുതലാളി ജസ്റ്റിൻ സിൽവിംബാ അവിടെയുണ്ട് പുറം പണിക്കാരുടെ നേതാവ് ശ്രീമാൻ കിലോലയ്ക്ക് എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകി കൊണ്ട് നില്കുന്നുണ്ടവിടെ. ഞാൻ അവിടേയ്ക്ക് ചെന്ന് അഭിവാദനം ചെയ്തു. പ്രത്യഭിവാദനത്തോടൊപ്പം ഒരു സിഗരറ്റു എന്റെ നേർക്ക് നീട്ടി. ഞങ്ങൾ രണ്ടാളും അന്നത്തെ മിഠായി ഉത്പാദനത്തെ പറ്റി ഒരു ചെറു സംഭാഷണം നടത്തി. ചുണ്ടിലെരിഞ്ഞ സിഗരറ്റ് തീർന്നതും മുതലാളി അയാളെക്കാളും ഉയരമുള്ള പിക്ക് അപ്പ് ട്രക്കിലേക്ക് ചാടിക്കയറി പൊടിപറത്തി കൊണ്ട് ഓടിച്ചു പോയി. മുറ്റത്താണെങ്കിലും വേഗത അയാളുടെ മുഖമുദ്രയാണ്.
ബ്രേക്ക് ഫാസ്റ്റിനു ശേഷം പുകച്ചു തള്ളുവാൻ അയാളോട് ഒരു സിഗരറ്റ് കൂടി ചോദിയ്കുവാൻ മറന്നു പോയതിൽ കുണ്ഠിതപ്പെട്ടു ഞാൻ അകത്തേയ്ക്കു നടന്നു.
മുക്സിൻ കാത്തു നിൽപ്പുണ്ട്. ആദ്യ ബാച്ച് മിഠായി ഉണ്ടാക്കി കഴിഞ്ഞിരിയ്ക്കുന്നു. പാക്കിങ് തുടങ്ങണം. പാക്കിങ് മെഷീന്റെ ബെൽറ്റ് ഒരു പക്ഷെ പൊട്ടിപോകുവാൻ സാധ്യതയേറെ ആണ്. ഒരു ബലത്തിന് ഞാൻ കൂടെ വേണം. അതിനാണയാൾ എന്നെ കാത്തു നിന്നത്. അവന്റെ ആവശ്യവും സാധിച്ചു കൊടുത്തിട്ട് ഞാൻ മെല്ലെ എന്റെ കസേരയിൽ വന്നിരുന്നു. ഇന്ന് പേപ്പർ വർക്ക് അല്പം കുറവാണ്. ഇന്നലെ കൂടുതൽ തീർത്തു വച്ചിരിക്കുന്നു.
അലസമായ മനസ്സു മടി പിടിച്ചിരിയ്ക്കുന്നു.
കണക്കപിള്ള ഇമ്മാനുവേൽ ഇനിയും വന്നിട്ടില്ല. എന്ത് പറ്റി എന്തോ. അവനുണ്ടെങ്കിൽ അവനോടു അല്പം ഇംഗ്ലീഷ് പറഞ്ഞിരിയ്ക്കാമായിരുന്നു. ബോറിങ് തന്നെ.
സ്വന്തം കയ്യാൽ ഇട്ട ഒരു കാപ്പിയും ഊതികുടിച്ചു കൊണ്ടങ്ങനെ ഇരുന്നു. പഞ്ചസാര തീർന്നു പോയിരിയ്ക്കുന്നു. മധുരമില്ലാത്ത കട്ടൻ കാപ്പി. കാര്യം പറഞ്ഞാൽ പ്ലാന്റിൽ ടൺ കണക്കിനു പഞ്ചസാര ഉണ്ട്. വേണ്ട ഇന്ന് ഞാനതിൽ നിന്നും സ്വകാര്യ ആവശ്യത്തിനല്പം കടം കൊണ്ടാൽ കാപ്പിരികൾ അത് ഒരു പക്ഷെ ശീലമാക്കിയേക്കാം. ഞാന്നെന്തിനാ വെറുതെ ഒരു വയ്യാവേലിയെടുത്തു കക്ഷത്തിൽ വയ്ക്കുന്നത്. മധുരമില്ലാത്ത കട്ടൻ കാപ്പിയ്ക്ക് നല്ല രുചിയുണ്ടെന്ന് ഞാൻ അന്ന് കണ്ടെത്തി. ആരോഗ്യം മുഖ്യം പ്രമേഹത്തിനു വിട.
ചുണ്ടിൽ കാപ്പി കപ്പുമായി പ്ലാന്റിലേക്ക് നോക്കിയിരിയ്ക്കുമ്പോൾ ഒരാശ. സ്വല്പം മ്യൂസിക് കേൾക്കാം. ഫോണെടുത്തു മെമ്മറി കാർഡിൽ ഒന്ന് പരതി.
‘തൊട്ടാൽ വാടീ ….നിന്നെയെനിക്കെന്തിഷ്ടമാണെന്നോ …. ‘
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ചിത്രച്ചേച്ചിയുടെ ആലാപന മാധുര്യം ആസ്വദിച്ചങ്ങനെ കാപ്പി കപ്പു വറ്റിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. മുന്നിൽ ഒരുത്തൻ അതാ എന്നോട് ചോദിക്കാതെ എന്റെ ഫോണിലെ പാട്ടും അസദിച്ചങ്ങനെ നിൽക്കുന്നു. സൂത്രക്കാരനായ ഇദ്രിസ്സാ
പാക്കിങ്ങിൽ മുക്‌സിന്റെ കണ്ണ് വെട്ടിച്ചവൻ വന്നങ്ങനെ നിൽപ്പാണ് പാട്ടും കേട്ട്. എനിക്കതെങ്ങോട്ട് ദഹിച്ചില്ല. രൂക്ഷമായി അവനെ ഞാനൊന്നു നോക്കി. നോട്ടത്തിന്റെ പൊരുൾ ഗ്രഹിച്ചതിനാലാവണം അവൻ ഓടിപ്പോയി.
ഞാൻ ആലോചിച്ചു. എപ്പോഴൊക്ക ചിത്ര ചേച്ചിയുടെ പാട്ടുകൾ ഞാൻ കേൾക്കുന്നോ അപ്പോഴൊക്കെ ഇദ്രിസ്സ അവിടെയുണ്ടാകും. പിന്നീട് ഞാൻ അവനോടു അതിനെക്കുറിച്ച് ആരാഞ്ഞു. അപ്പോഴവൻ പറഞ്ഞ മറുപടി എന്നെ തെല്ലൊന്നമ്പരപ്പിച്ചു. ചിത്ര ചേച്ചിയുടെ പാട്ടുകൾ അവനു വലിയ ഇഷ്ടമാണത്രെ. മാത്രവുമല്ല അവനു ചിത്ര ചേച്ചിയുടെ പേരും അറിയാം. എന്റെ തല അല്പമൊന്നുയർന്ന് സഗൗരവം മലയാളിയെന്ന ബോധത്തെ തലയിലേറ്റി. വെറുതെ ഒരു അഹം ഭാവം അത്താഴപട്ടിണിക്കാരനായ അവന്റെ മുന്നിൽ ഞെളിഞ്ഞിരിക്കുന്ന ഒരല്പനായി ഞാൻ മാറിയോ ….?
അവനു വേണ്ടി അല്ലെങ്കിൽ അവനെ കേൾപ്പിയ്ക്കുന്നതിലൂടെ എനിയ്ക്കെന്തോ ഒരു നിർവൃതി. അനാവശ്യമായ ഒരു നേരമ്പോക്ക്. ഒരിയ്ക്കൽ അവനെന്നോട് ചോദിച്ചു ” ബോസ്സ്, ബോസ്സിന്റെ ഫോൺ എനിക്ക് തരുമോ ”
എന്തിനാ നിനക്കെന്റെ ഫോൺ? കൗതുകത്തോടെ ഞാൻ ആരാഞ്ഞു.
എനിക്ക് നിങ്ങളുടെ ഫോണിലുള്ള പാട്ടുകൾ കേൾക്കുവന്നാണ്. അവന്റെ താഴ്ന്ന ശബ്ദത്തിലുള്ള മറുപടി കേട്ടപ്പോൾ എനിക്ക് സത്യത്തിൽ അല്പം ചിരി വന്നു. അതെന്റെ മുഖത്ത് പ്രകടമായിരുന്നു താനും.
ഞാൻ ആ തമാശ മുക്‌സിനുമായി പങ്കു വച്ചു.
മുക്‌സിൻ എന്നോട് പറഞ്ഞു. ഇദ്രിസ്സ കാര്യമായിട്ടാണ് നിങ്ങളോട് അത് ചോദിച്ചത്. അവനു നിങ്ങൾ കേൾക്കുന്ന പാട്ടുകൾ വലിയ ഇഷ്ടമാണ് . അത് കേട്ട് മിണ്ടാതിരുന്ന എന്നോട് അവൻ ഇത്രയും കൂടി പറഞ്ഞു. വലിയ ശമ്പളം വാങ്ങുന്ന നിങ്ങൾക്കു ഈ ഫോൺ നിസ്സാരമല്ല ബോസ് . സൂപ്പർവൈസറുടെ ആ അനാവശ്യമായ ഇടപെടൽ എന്നെ അല്പം ചൊടിപ്പിച്ചു. നീ നിന്റെ കാര്യം നോക്ക് എന്നായി ഞാൻ. അതോടു കൂടി അവൻ അടങ്ങി. ഞാൻ ചിന്ത തുടങ്ങി. ശെരിയാണ് അവൻ പറഞ്ഞത്. മാസം നല്ലൊരു തുക ശമ്പളമായി വാങ്ങുന്ന എനിക്ക് നാട്ടിൽ ജോസഫേട്ടന്റെ കടയിൽ നിന്നും രണ്ടായിരത്തു അഞ്ഞൂറ് രൂപയ്ക്കു വാങ്ങിയ ഒരു സ്പെയർ ഫോൺ ഒരു ബാധ്യത അല്ലേയല്ല. സ്മാർട്ട് ഫോൺ വേറെയുണ്ട് താനും. എങ്കിലും ഫോൺ കൈ വിട്ടു കളയുവാൻ മനസ്സനുവദിച്ചില്ല. ഒപ്പം ഇദ്രിസ്സയുടെ ദാരിദ്ര്യം എന്നെ പിടിച്ചുലയ്ക്കുന്നുമുണ്ട്. ഒടുവിൽ ഞാൻ അവനോടു പറഞ്ഞു. ശെരി ഇന്നൊരു ദിവസത്തേയ്ക്ക് മാത്രം തരാം. നീ പാട്ടു കേട്ടിട്ട് എനിയ്ക്കു നാളെത്തന്നെ തിരികെ തരണം സമ്മതമാണോ. അതെന്നവൻ തലകുലയ്ക്കി. അനാവശ്യമായി യാതൊരു ഉപയോഗവുമില്ലാതെ കാശിന്റെ പുളപ്പു കൊണ്ട് മാസാമാസം ചാർജ് ചെയ്തിരുന്ന സിം കാർഡ് ഊരി പേഴ്സിൽ വച്ചിട്ട് ഒരു രാത്രി പാട്ടുകൾ കേൾക്കുവാൻ എന്റെ രണ്ടായിരത്തി അഞ്ഞൂറ് രൂപയുടെ ഫോൺ അവനു കൈ മാറി. അവനും കേൾക്കട്ടെ നമ്മുടെ പാട്ടുകൾ. മലയാളത്തിന്റെ വസന്തഗാനങ്ങൾ കാപ്പിരിയുടെ വീടുകളിലും അലയടിക്കട്ടെ. ഒരേയൊരു രാത്രി. സാരമില്ല സഹിച്ചു കളയാം. പിറ്റെന്നാൾ രാവിലെ തന്നെ ഫോൺ തിരികെ വാങ്ങിക്കണം എന്ന ചിന്ത ഉള്ളിലുണ്ടായിരുന്നുവെങ്കിലും ആവശ്യമില്ലാതെ ഉള്ളിൽ കുടിയിരിയ്ക്കുന്ന ഗർവ് അനുവദിച്ചില്ല. ഞാൻ ഇദ്രിസ്സയെപോലെ മുക്‌സിനെപോലെ കേവലമൊരു തൊഴിലാളിയല്ല. ഫാക്ടറി മാനേജർ ആണ് . അതി രാവിലെ തന്നെ ഫോൺ തിരികെ വാങ്ങി തരം താഴരുതല്ലോ. വരട്ടെ അവനായിട്ടു തരുമല്ലോ പിന്നെന്തിനാ ധൃതി.
എല്ലാവരും ഉച്ച ഭക്ഷണം വരെ കഴിഞ്ഞു. അവനിതു വരെ എന്റെ ഫോൺ തിരികെ തന്നില്ല. ഞാനെത്തി നോക്കി അവനെവിടെയെന്നു അവനതാ വർക്ഷോപ്പിൽ ജോർജുമൊത്തു സൊറ പറഞ്ഞിരിയ്ക്കുന്നുണ്ട്. മേമ്പൊടിയായി മലയാളം പാട്ടുകൾ കേൾക്കാം. അത് ശെരി. ആവട്ടെ നോക്കാം. വൈകുന്നേരമായി അന്നത്തെ ഷിഫ്റ്റ് കഴിഞ്ഞിരിയ്ക്കുന്നു. എല്ലാവരും രെജിസ്റ്ററിൽ ഒപ്പിട്ടു അവനും. എന്റെ ഫോൺ തരാനുള്ള മട്ടൊന്നും കാണുന്നില്ല. ഞാനൊട്ടു ചോദിച്ചതുമില്ല. അവനെന്റെ മുഖത്ത് നോക്കിയത് പോലുമില്ല. അവനോട് എന്റെ ഫോൺ തിരികെ തരിനെടാ കള്ള കരിമ്പാറ കാപ്പിരി മോനെ എന്ന് ചോദിക്കണമെന്നുണ്ട്. എന്തോ തോന്നുന്നില്ല അതിന്. നാവിനെന്തോ വിഷമം നേരിട്ടതു പോലെ. വരട്ടെ നാളെ ചോദിക്കാം. നാളെ വന്നു മറ്റന്നാളും അതിന്റെ പിറ്റെന്നാളും വന്നു പോയി. അങ്ങനെ പല ദിനങ്ങളും എന്നെ ചുറ്റി കടന്നു പോയി എന്റെ ഫോൺ മാത്രം തിരികെ വന്നില്ല. എന്റെ ഫോണിലെ എന്റെ പ്രിയപ്പെട്ട മലയാളത്തിന്റെ മനോഹരങ്ങളായ സുവർണ്ണ ഗീതങ്ങൾ എന്റെ ചെവികളിൽ അവൻ്റെ കീശയിൽ നിന്നും പലപ്പോഴായി അലയടിച്ചു. എന്നും ഞാൻ അവനോടു എന്റെ ഫോൺ തിരികെ തരുവാൻ ആവശ്യപെടുന്നതിനായുള്ള ഒരുക്കങ്ങൾ എന്റെ മനസ്സിൽ ഞാൻ നടത്തും. എന്തോ എനിക്കതിനു കഴിഞ്ഞിരുന്നില്ല. എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല എന്താണെന്റെ നാവു നിശ്ചലമായിരിയ്ക്കുന്നതെന്ന്. എന്റെ ഉൾനാവിൽ ഞാൻ ദേഷ്യത്തിന്റെ ഒരു മാലപടക്കത്താൽ ഒരു പാട് വാചകങ്ങൾ എഴുതി ചേർത്തു എന്റെ പാട്ടുകൾ എനിക്ക് തിരികെ ലഭ്യമാക്കുന്നതിന്. പക്‌ഷേ, എനിക്ക് മുന്നിലൂടെ അവൻ മലയാളം പാട്ടുകൾ ആസ്വദിച്ച് കൊണ്ട് ഉരു ജേതാവിനെപോലെ നടന്നു. എനിക്കവനോട്, കേവലം എന്റെ ഒരു തൊഴിലാളിയോട്, എന്റെ കൈവശം എന്റെ മാത്രമായിരുന്ന ഒന്ന്. അതും ഒരു രാത്രിയിലേക്ക് കടം കൊടുത്ത ഒന്ന് തിരികെ വാങ്ങുവാൻ കഴിയാത്തത് എന്ന വിചാരം എന്നെ തീർത്തും ആശങ്കാകുലനാക്കിയിരിയ്ക്കുന്നു. ഞാൻ മനസ്സിലാക്കി എനിക്കവനോട് ആ ഫോൺ തിരികെ ചോദിക്കുവാൻ കഴിയില്ലായെന്ന്. ഏതോ ഒരു അദൃശ്യ ശക്തിയാലെന്നവണ്ണം എന്റെ നാവുകൾ കെട്ടുപിണഞ്ഞു പോകുന്നു. എന്റെ ഫോണൊഴികെ എനിക്കവനോട് മറ്റെല്ലാം സംസാരിയ്ക്കുവാൻ കഴിയുന്നുണ്ട്. പക്ഷെ … ഇത് മാത്രം കഴിയുന്നില്ല.
ഞാൻ ഈ വസ്തുത എന്റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരനോട് എന്റെ ദുരവസ്ഥയെപ്പറ്റി പറഞ്ഞു കൊണ്ട് ഞാൻ ആകുലചിത്തനായി. ഫോണിന്റെ അങ്ങേത്തലയ്ക്കലിരുന്നവൻ പറഞ്ഞുതന്നത് മുഴുവനും കാപ്പിരികളുടെ നാട്ടിലെ ഭയപെടുത്ത കറുത്ത മന്ത്രവാദങ്ങളെ പറ്റിയായിരുന്നു. ബ്ലാക്ക് മാജിക് കൺകെട്ടുവിദ്യ പോലെ നാവു കെട്ടുന്ന കൈമന്ത്രവാദങ്ങൾ. സ്നേഹിതന്റെ വാക്കുകൾ ശെരി വയ്ക്കുന്നതായിരുന്നു എന്റെ അനുഭവങ്ങൾ. ഏതോ ദുർമന്ത്രത്താൽ നാവു ബന്ധിച്ചപോലെ തന്നെയായിരുന്നു എന്റെ അവസ്ഥയത്രയും.
നഷ്ടപ്പെട്ടുപോയ ഫോൺ അത്ര വലുതല്ലെങ്കിലും അവന്റെ കൂടെ മാനേജർ ആയിരുന്ന എന്റെ ബന്ധനാവസ്ഥയെപ്പറ്റി വർഷങ്ങൾക്കിപ്പുറം ആലോചിയ്ക്കുമ്പോൾ ഇപ്പോഴും എനിയ്ക്കുത്തരം കിട്ടാത്ത ഒരു സമസ്യയായി ഇദ്രിസയും കൈനഷ്ടം വന്ന ചിത്രച്ചേച്ചിയുടെ പാട്ടുകളും ഒരു പുക മഞ്ഞായി കറുത്ത മൂടൽ മേഘങ്ങൾ പോലെ എന്റെ ചിന്തകളെ മറയ്ക്കുന്നു.
ഒരു സംശയം മാത്രം ബാക്കി. സത്യമായിരിയ്ക്കുമോ. കാപ്പിരിയുടെ നാട്ടിലെ ബ്ലാക്ക് മാജിക്. !
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.
ഡോ. ഐഷ വി
ട്രാൻജൻ്ററിലെ വൈവിധ്യവും സമൂഹത്തിൽ അവർ അനുഭവിക്കുന്ന പ്രശ്‌നങ്ങളും സ്വയം തോന്നുന്ന പ്രശ്‌നങ്ങളും വ്യക്തമായി അവതരിപ്പിക്കുന്ന വൈജ്ഞാനിക തലത്തിൽ കൂടി വായിക്കാവുന്ന ആത്മകഥയാണ് വിജയരാജമല്ലികയുടെ മല്ലികാ വസന്തം. അർദ്ധനാരീശ്വര സങ്കല്പം ദൈവങ്ങളുടെ കാര്യത്തിൽ ഭക്തിയോടെ സ്വീകരിക്കാൻ തയ്യാറാകുന്ന മനുഷ്യർ , അത് മനുഷ്യരുടെ കാര്യത്തിൽ സ്വീകരിക്കാൻ തയ്യാറാകുന്നില്ല. ആൺ പെൺ ലിംഗങ്ങളെ ദ്വന്ദങ്ങളിൽ ഒതുക്കാനാണ് സമൂഹത്തിന് എപ്പോഴും താത്പര്യം . പ്രകൃതിയുടെ വികൃതി കൊണ്ട് XX അല്ലെങ്കിൽ XY ആകുന്നതിന് പകരം XXX അല്ലെങ്കിൽ XXY യോ മറ്റു രീതികളിലോ ആയിപ്പോയാലോ സമൂഹം അവരെ മനുഷ്യനായി സ്വീകരിക്കാൻ തയ്യാറാകാത്ത മനോഭാവത്തെ വിജയരാജമല്ലിക എന്ന XXY ക്രോമസോമുകളോടു കൂടി ജനിച്ച വ്യക്തി നിശിതമായി വിമർശിക്കുന്നുണ്ട്.
അച്ഛനുമമ്മയും ഉദ്യോഗസ്ഥരായിരുന്നിട്ടും ചേച്ചിയുടെ ഭർത്താവ് ഡോക്ടറായിരുന്നിട്ടും അവർ ഡിഗ്രിയ്ക്ക് കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ റാങ്ക് ഹോൾഡർ ആയിരുന്നിട്ടും അവരുടെ കവിതകൾ രണ്ട് യൂണിവേഴ്സിറ്റികളിൽ പാഠഭാഗമായിട്ടും അവരുടെ അമ്മ അവരെ ഒരു വ്യക്തിയായി അംഗീകരിക്കാനോ അവരുടെ അവസ്ഥയെ അതേ രീതിയിൽ ഉൾക്കൊള്ളാനോ തയ്യാറായില്ല എന്ന വസ്തുത അവർ ദുഃഖത്തോടെ വരച്ചിടുന്നുണ്ട്. ഒരു ട്രാൻസ്ജെൻ്റർ വ്യക്തിയെ വീട്ടുകാർ ഉൾക്കൊണ്ടില്ലെങ്കിൽ സമൂഹം ഉൾക്കൊണ്ടെന്നും കൊണ്ടില്ലെന്നും വരാം. അവരുടെ ജനിതകാവസ്ഥ എന്തായിരുന്നാലും വ്യക്തിയെ വ്യക്തിയായി ഉൾക്കൊള്ളേണ്ടതിനെ കുറിച്ച് വിജയരാജമല്ലിക തൻ്റെ പുസ്തകത്തിലൂടെ ശക്തമായി വാദിക്കുന്നു.

മനു ജെ കൃഷ്ണനിൽ നിന്ന് വിജയരാജ മല്ലികയിലേയ്ക്കുള്ള ട്രാൻസിഷനാണ് *മല്ലികാ വസന്തം*എന്ന കൃതിയിലൂടെ നമുക്ക് അനുഭവേദ്യമാകുന്നത്. സ്കൂളിലും കോളേജിലും സമൂഹത്തിലും അവർ അനുഭവിച്ച കളിയാക്കലുകൾ, ഒറ്റപ്പെടലുകൾ, പ്രയാസങ്ങൾ ഒക്കെ ഈ കൃതിയിൽ നന്നായി പ്രതിപാദിക്കുന്നുണ്ട്. അമിതമായ ലൈംഗികാസക്തി ഒഴിവാക്കാൻ കടുക്കാ വെള്ളം കുടിയ്ക്കുന്നതും വൈജനൽ പ്ലാസ്റ്റിയുടെ വിശദാംശങ്ങളും നിംഫോമാനിയാക്കിൻ്റെ അവസ്ഥകളും നമുക്ക് വൈജ്ഞാനിക തലത്തിൽ വായിക്കാവുന്ന ഭാഗങ്ങളാണ്.
ഈ കൃതി വായിക്കുന്നതിലൂടെ സമൂഹത്തിന് ട്രാൻസ് ജെൻററിനോടുള്ള മനോഭാവം ഏറെക്കുറേ മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഡോ. ഐഷ വി : കൊല്ലം സ്വദേശിനി. കർഷക , സാമൂഹൃപ്രവർത്തക, എഴുത്തുകാരി , കുസാറ്റിൽ നിന്നും കംപ്യൂട്ടർ സയൻസിൽ പിഎച്ച്ഡി. 30 വർഷമായി അധ്യാപന രംഗത്തുണ്ട്. 14 വർഷത്തിലേറെയായി ഐ.എച്ച്.ആർ.ഡിയുടെ വിവിധ കോളേജുകളിൽ പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ പ്രിൻസിപ്പാൾ . ആനുകാലികങ്ങളിലും ജേർണലുകളിലും എഴുതിയിട്ടുണ്ട് . മലയാളം യുകെ ഡോട്ട് കോമിൽ 140 ഓളം രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓർമ്മചെപ്പ് തുറന്നപ്പോൾ, മൃത സഞ്ജിവനി, Generative AI and Future of Education in a Nutshell എന്നിവ കൃതികൾ.
സിന്ധു ഷാജി
കുത്ബതുൽഐൻ താങ്കൾ എവിടെയാണ്? മൂന്നാം ആകാശത്തിലേക്ക് ചിറകു വിടർത്തി പറന്നു പോയിട്ട് എത്ര നാളായി?’
ജിന്നുകളുടെ രാജാവല്ലേ
വരൂ … താങ്കൾഅരികിലെത്താതെ എങ്ങനെയെൻ്റെ കഥ പൂർത്തിയാവും?
കുഞ്ഞിപ്പാത്തുമ്മ വിതുമ്പിക്കരഞ്ഞു. പിന്നെ.. പിന്നെ ഏങ്ങലടിയുടെ ശബ്ദമുയർന്നു.
കുഞ്ഞിപ്പാത്തുമ്മ വായിച്ച പുസ്തകങ്ങളിലെ കഥയ്ക്കുള്ളിലെ ജിന്നായിരുന്നു
കുത്ബതുൽഐൻ. ‘അത്ഭുതകരമായ കണ്ണ്’ എന്നാണ് ആ വാക്കിനർത്ഥം. എന്താണെന്നറിയില്ല കുഞ്ഞിപ്പാത്തുമ്മയോടൊപ്പം കൂടി ജിന്ന്. മറ്റാർക്കും കാണാൻ കഴിയില്ല.
ശിഹാബുദ്ദീൻ പൊയ്ത്തുംകടവിൻ്റെ ‘മഴ പെയ്യുമ്പോൾ’ എന്ന മഹത്തായ കവിതയിലെ വരികൾ പോലെ മഴ പെയ്യുമ്പോൾ മിഴിയാൽ പൊതിഞ്ഞൊരു കുടയായി കൂടെ നിന്നും വേനലുരുകുമ്പോൾ വേരാഴം നിറയുന്ന തണലായും ദാഹിച്ചു നിൽക്കുമ്പോൾ മോഹിച്ചു പോകുന്ന തെളിനീർച്ചോലയായും വഴി തെറ്റിപ്പോകുമ്പോൾ വിരലായും ജിന്ന് അവളുടെ കൂടെയുണ്ടായിരുന്നു.നേരം പാതിരയാകുമ്പോൾ അവളെ ഉറക്കി കിടത്തിയിട്ട്, തൻ്റെ ഗരുഢൻ്റെതിനുതുല്യമായ വലിയ വെളുത്ത ചിറകുകൾ വിടർത്തി അനന്തമായ ആകാശത്തിൻ്റെ പല തലങ്ങളിലേക്കും പറന്നു പോകും. പിന്നെ ദിവസങ്ങൾ കഴിഞ്ഞാവും തിരിച്ചു വരിക. ആ സമയങ്ങളിൽ കുഞ്ഞിപ്പാത്തുമ്മ വല്ലാത്ത വിരഹത്തോടെ.. ഉൾത്തുടിപ്പോടെ.. പ്രിയപ്പെട്ട ജിന്നിനെയും കാത്തിരിക്കും.
ഒരിക്കൽ ഈജിപ്തിലേക്കു യാത്രപോയ കുത്ബതുൽ ഐൻ അവൾക്കു മനോഹരമായ നീല നിറത്തിലെ തിളങ്ങുന്ന കല്ല് സമ്മാനിച്ചു. പ്രാചീന സപ്താത്ഭുതങ്ങളിൽ അവശേഷിക്കുന്ന ഗിസയിലെ ബൃഹത് പിരമിഡായ ‘ഖുഫു’സന്ദർശിച്ചപ്പോൾ ലഭിച്ചതാണീ നീലക്കല്ല്. അവൾക്ക് അത് പുതിയ അറിവായിരുന്നു. ഖുഫുപിരമിഡിൻ്റെ ചരിത്രം അറിയാനവൾക്ക് ആകാംക്ഷ തോന്നി. അവനോട് അതിനെക്കുറിച്ച് പറയാനവൾ നിർബന്ധിച്ചു. ഖുഫു എന്ന ഫറോവ (ഈജിപ്ത് ഭരിച്ച രാജാവ്) സ്വന്തം ശവകുടീരം കാത്തുസൂക്ഷിക്കാൻ വേണ്ടി നിർമ്മിച്ചതാണീ പിരമിഡ്. അവൻ പറഞ്ഞു . ഭൂമിയിൽ ഏറ്റവും പഴക്കമുള്ളതും ഉയരം കൂടിയതുമായ വാസ്തുശില്പമായി ഇന്നും നിലകൊള്ളുന്നു. ജിന്നിന്റെ വാക്കുകൾ കേട്ട അവളാ നീലക്കല്ലിനെ അത്ഭുതം നിറഞ്ഞ മിഴികളോടെ നോക്കി.
കുഞ്ഞിപ്പാത്തുമ്മയോടൊപ്പം അവൻ സഞ്ചരിക്കുമ്പോൾ.. ജീവിതത്തിൽ ആരോരുമില്ലാതെ ഒറ്റപ്പെട്ട് പലതരം ജീവിതയാഥാർത്ഥ്യങ്ങളോട് പൊരുതി ജീവിക്കേണ്ടി വന്നപ്പോൾ, യാത്രകൾ ചെയ്യേണ്ടി വന്നപ്പോൾ എല്ലാം അവളുടെ മുഖത്ത് ഒരു പ്രത്യേകതരം പുഞ്ചിരി പ്രത്യക്ഷപ്പെട്ടു. കാരണം താനൊറ്റക്കല്ല; മറ്റാർക്കും കാണാൻ കഴിയാത്ത എല്ലാ കാലങ്ങളെയും മനസ്സിലാക്കാൻ കഴിയുന്ന അമാനുഷിക കഴിവുകളുള്ള തൻ്റെ പ്രിയപ്പെട്ട കൂട്ടുകാരൻ തന്നോടൊപ്പം ഉണ്ടെന്ന ആത്മധൈര്യം അവളെ ഏത് പ്രതിസന്ധികളെയും ലാഘവത്തോടെ പുഞ്ചിരിയോടെ നേരിടാൻ സജ്ജയാക്കി.
കുത്ബതുൽ ഐൻ ഇപ്പോൾ കഴിവതും അവളെ തനിച്ചാക്കാറില്ല. യാത്രകളുടെ ഇടവേളകളിൽ രാത്രികളിലും പകലുകളിലും അവളോടൊപ്പമുണ്ട്. രാത്രിയിൽ താൻ സഞ്ചരിച്ച നാടുകളിലെ പ്രത്യേകതകൾ.. എന്തിനേറെ പറയുന്നു പ്രശസ്ത ചിത്രകകലാകാരനായ ലിയനാർഡോ ഡാവിഞ്ചിയെ അദ്ദേഹമറിയാതെ നിരീക്ഷിച്ച അനുഭവം അവളോട് പങ്കുവച്ചു. ജിന്നിന് ഡാവിഞ്ചി മഹാത്ഭുതമായിരുന്നു.ശില്പി, ചിത്രകാരൻ, വാസ്തുശില്പി, ശാസ്ത്രജ്ഞൻ, ശരീരശാസ്ത്ര വിദഗ്ധൻ, സംഗീത വിദഗ്ധൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനായ ബഹുമുഖ പ്രതിഭയായിരുന്നു ഡാവിഞ്ചി . അദ്ദേഹം ‘തിരുവത്താഴം’ എന്ന മ്യൂറൽ പെയിൻ്റിoഗ് ചെയ്യുമ്പോഴും ‘മോണോലിസ’യെ സൃഷ്ടിക്കുമ്പോഴും കുത്ബതുൽ ഐൻ ഡാവിഞ്ചി അറിയാതെ തൻ്റെ അത്ഭുതകരമായ കണ്ണുകൾ കൊണ്ട് പെയിൻ്റിംഗുകളുടെ സൗന്ദര്യം ആവാഹിച്ച് കൂടെയിരുന്നു. ‘തിരുവത്താഴ’ത്തിൽ യേശുവിൻ്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാൾക്ക് മറിയത്തിൻ്റെ ഛായയാണെന്ന് മനസ്സിലാക്കി. യഥാതഥമായ ചിത്രങ്ങൾ ഇഷ്ടപ്പെട്ടിരുന്ന ഡാവിഞ്ചി പിന്നീട് വെളുത്ത പശ്ചാത്തലം മാറ്റിഇരുണ്ട പശ്ചാത്തലം തെരഞ്ഞെടുത്തു തുടങ്ങി. ചിത്രത്തിലെ പ്രധാന വസ്തുവിന് ത്രിമാന പ്രതീതി ലഭിക്കുവാൻ പല നിഴലുകൾ ഉള്ള ഇരുണ്ട ശൈലി ഉപയോഗിച്ചു തുടങ്ങി. ജിന്നിനെ ഡാവിഞ്ചിയുടെ ഹെലിക്കോപ്റ്ററിൻ്റെ മാതൃക നിർമ്മിക്കൽ, കാൽക്കുലേറ്ററിൻ്റെ ആശയംകണ്ടെത്തൽ , അണക്കെട്ട് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ ആകർഷിച്ചു. ജിന്ന് തൻ്റെ കണ്ണു കൊണ്ട് കണ്ട അത്തരം അതിശയ കാഴ്ചകൾ കുഞ്ഞിപ്പാത്തുമ്മയോട് പങ്കുവച്ചു.
രാത്രിയുടെ യാമങ്ങളിൽ അവൾക്ക് ഏറെ ഇഷ്ടമുള്ള “കരയുന്നോ പുഴ ചിരിക്കുന്നോ ” എന്ന സിനിമാ ഗാനവും “ഒന്നിനി ശ്രുതി താഴ്ത്തിപ്പാടുക പൂങ്കുയിലേ ” എന്ന ഗാനവും പാടിക്കൊടുക്കുമായിരുന്നു.
കുഞ്ഞിപ്പാത്തുമ്മാ നീയെൻ്റെ പ്രിയപ്പെട്ട കൂട്ടുകാരിയല്ലേ ഞാൻ നിൻ്റെ നിഴലാണ് എന്ന് പറയുമായിരുന്നു.
പല പല മനുഷ്യരുടെ ശബ്ദങ്ങളിൽ കഥകൾ പറഞ്ഞ് അവളെ ചിരിപ്പിക്കുമായിരുന്നു. ഞാനെത്രയോ ഭൂമിയിലെദേശങ്ങളിലും ആകാശ ദേശങ്ങളിലും യാത്രകൾ ചെയ്തു കൊണ്ടിരിക്കുന്നു. കുഞ്ഞിപ്പാത്തുമ്മാ നിൻ്റെ നിഷ്ക്കളങ്കമായ മനസ്സും ഏകാന്തതയും ദുർഘടമായ ജീവിതാവസ്ഥകളുമാണ് എന്നെ നിന്നിലേക്കെത്താൻ പ്രേരിപ്പിച്ചത്. എപ്പോഴും നിനക്ക് പിടിക്കാനുള്ള വിരലായി ഞാനുണ്ടാകും. ; നീയാണെൻ്റെ കാവൽ മാലാഖ എന്നു പറഞ്ഞ്
കുത്ബതുൽഐൻ അവളുടെ രണ്ട് കൈകളും കൂട്ടിപ്പിടിച്ചു.
ഒരു ദിവസം എവിടെക്കോ ചിറകുവിടർത്തി പറന്ന ജിന്ന് തിരിച്ചു വന്നെത്തിയത് വളരെ ക്ഷീണിതനായിട്ടായിരുന്നു. അവൻ്റെ ചിറകുകളുടെ അരികുകൾ പോറലേറ്റും മുറിവുകളിൽ രക്തം കട്ടപിടിച്ചുമിരുന്നു. തോളുകൾ ശോണവർണ്ണമായിരുന്നു. കുഞ്ഞിപ്പാത്തുമ്മ നടുങ്ങി വിറച്ചു. നെഞ്ചാകെ വിങ്ങി. വാക്കുകളെ തൊണ്ട വിഴുങ്ങി. കണ്ണുനീർ ധാരധാരയായി ഒഴുകി. അവളുടെ അവസ്ഥ കണ്ട ജിന്ന് ആശ്വസിപ്പിച്ചു. തലേ ദിവസം ആകാശതലങ്ങളിൽ വച്ച് ഘോരയുദ്ധം നടന്നുവെന്നും യുദ്ധത്തിനിടയിൽ ആകാശത്തു നിന്നും ഭൂമിയിലെ കീഴ്ക്കാo തൂക്കായ പാറകളിൽ പതിച്ചപ്പോൾ ചിറകുകൾ പാറകളിൽ ഉരഞ്ഞുണ്ടായ മുറിവുകളാണിതെന്നും പേടിക്കേണ്ട വിശ്രമിച്ചാൽ തനിയെ മുറിവുകൾ ഭേദപ്പെടുമെന്നും പറഞ്ഞവൻ അവളെ സാന്ത്വനിപ്പിച്ചു. ഒരാഴ്ചകൊണ്ട് മുറിവുകൾ ഭേദമായി.
അവൻ പറഞ്ഞു നീയുമെന്നെപ്പോലൊരു ജിന്നായിരുന്നെങ്കിൽ… അവൻ തുടർന്നു ഞങ്ങൾ ജിന്നുകൾക്ക് മനുഷ്യരെപ്പോലെ അത്യാഗ്രഹമോ ദുർചിന്തകളോ ഇല്ല. ഞങ്ങൾ മൂന്നാമൊതൊരു വർഗ്ഗമാണ്. കുടുംബങ്ങളായി നിങ്ങളുടെ ഇടയിൽ വസിക്കുന്നു. നിങ്ങൾക്ക് ഞങ്ങളെ കാണാൻ കഴിയില്ല ഞങ്ങൾക്ക് നിങ്ങളെ കാണാം. നിനക്ക് എന്നെക്കാണാൻ കഴിയുന്നത് ഞാൻ അനുവദിച്ചിട്ടാണ്. നീ വായിച്ച പുസ്തകത്തിൽ നിന്നല്ലേ നീയെന്നെ കണ്ടെത്തിയത്. സമാധാനമായിരിക്കു. അവൻ ആശ്വസിപ്പിച്ചു.
ഒരു ദിവസം യാത്ര കഴിഞ്ഞു വന്ന അവൻ ചന്ദ്രനിലെ പാറക്കഷ്ണം അവൾക്ക് സമ്മാനമായി നൽകി. അത് ചുറ്റും നിറയെ ദ്വാരങ്ങൾ ഉള്ള ഉരുണ്ട ആകൃതിലെ കടന്നൽകൂട് പോലായിരുന്നു ഇരുണ്ട ചാരനിറവും ഇടയ്ക്കിടക്ക് മഞ്ഞ നിറവും മിശ്രിതമായി ചെറിയ തിളക്കമുള്ളതായിരുന്നു. അവൾ ആകാംക്ഷയോട് ചോദിച്ചു എങ്ങനെയാ ഇതിന് തിളക്കം വന്നതെന്ന്. ഇരുമ്പും മെഗ്നീഷ്യവും കൊണ്ട് സമ്പന്നമായ പുരാതന ലാവാപ്രവാഹത്തിൽ നിന്നുണ്ടായതു കൊണ്ടാണെന്നവൻ ഉത്തരം നൽകി . അവൻ ആ കല്ലിനെ മുറുകെ പിടിച്ച് കണ്ണടച്ചു നിൽക്കാൻ അവളോട് പറഞ്ഞു.
കുഞ്ഞിപ്പാത്തുമ്മക്ക് പറന്ന് പറന്ന് താൻ ചന്ദ്രനിലെ അന്തരീക്ഷത്തിൽ എത്തിയതായി മനസ്സിലായി. അവിടെ നിന്ന് ബഹിരാകാശവും ഭൂമിയും അന്തരീക്ഷത്തിൽ ഉയർന്നും താണും പറന്നുകണ്ടു. വലിയ സന്തോഷം തോന്നിയെങ്കിലും അയ്യോ! ഞാൻ തനിച്ചാണല്ലോ എന്ന ചിന്ത.. പേടി പൊടുന്നനെ അവളുടെകണ്ണുകളെ
തുറപ്പിച്ചു. അവൾ കണ്ടത് പുഞ്ചിരിയോടെ മുറിയിൽ തൻ്റെയരികിൽ നിൽക്കുന്ന കുത്ബതുൽഐനിനെയാണ്. അവളുറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടവനെയാശ്ലേഷിച്ചു. അവൻ്റെ മുഖത്ത് ആഹ്ലാദചുംബനം നൽകി.
അവൻ കഥകൾ പറഞ്ഞു തുടങ്ങുമ്പോൾ അവൾ അപേക്ഷിക്കും ദയവു ചെയ്ത് എനിക്ക് ഭയപ്പെടുത്തുന്ന കഥകൾ പറഞ്ഞു തരരുതേ… എന്നെ പേടിപ്പിക്കരുതേയെന്ന്.
പലപ്പോഴും അത്പ്രയാസമാണെന്ന് അവൻ പറയും. ഭൂമിയിൽ പലയിടങ്ങളിലും കാണുന്ന കാഴ്ചകൾ അത്രയ്ക്ക് ബീഭത്സമാണ്. യുദ്ധങ്ങളുടെ ഫലമായി അംഗവൈകല്യo
വന്ന,അനാഥരായി ..പാർപ്പിടങ്ങൾ നഷ്ടപ്പെട്ട പിഞ്ച് കുഞ്ഞുങ്ങളുടെ നിലവിളികൾ, ഗർഭിണികൾ, വിധവകൾ തുടങ്ങിയവരുടെ മനസ്സു മരവിപ്പിക്കുന്ന തരത്തിലെ രോദനങ്ങൾ, ഭാര്യയെയും പിഞ്ചു മക്കളെയും നഷ്ടപ്പെട്ട ധാരാളം പുരുഷന്മാർ ….. മൃഗീയമായ മനുഷ്യബലാൽക്കാരത്തിന് അകപ്പെട്ടു പോകുന്ന കൗമാരങ്ങൾ…
ഈ കാഴ്ചകളാണെവിടെയും.
ഞങ്ങൾ ജിന്നുകൾക്ക് വികാരങ്ങളെ നിയന്ത്രിക്കാനാവും നിങ്ങൾമനുഷ്യർക്ക് വികാരങ്ങളും മന:സാക്ഷിയുംനഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതൊക്കെ പറഞ്ഞാൽ നീയിന്നുറങ്ങില്ല. മനസ്സിന് കുളിർമ്മയേകുന്ന തെളിനീരു പോലെ ആനന്ദമേകുന്ന കാഴ്ചകൾ വിരളമാണ് ഇന്ന് എന്നു പറഞ്ഞവൻ ഷാജഹാൻ്റയും മുംതാസിൻ്റെയും പ്രണയകഥ പറഞ്ഞു തുടങ്ങി. കഥ കേട്ട്.. കേട്ട് കണ്ണടച്ച് കിടന്ന അവൾക്ക് ജിന്നിൻ്റെ പുറത്തിരുന്ന് യാത്ര ചെയ്യുന്നതായി അനുഭവപ്പെട്ടു. അവൾ അമ്പരപ്പോടെ നോക്കി. വലിയ വെളുത്ത ചിറകുകൾ വീശി ഉയരങ്ങളിലേക്ക്.. പഞ്ഞിക്കെട്ടുകൾ പോലെയുള്ള മേഘങ്ങൾക്കിടയിലൂടെ മുകളിലേക്ക്… ഇപ്പോൾ ചുറ്റും മഞ്ഞ് നിറഞ്ഞ സമതലം പോലെ… എന്തൊരു ഭംഗിയാണ് ! ഒരു ഭാഗത്ത് അവിടെയും സൂര്യനുദിച്ച പോലെ
പ്രകാശo കാണാം. അവൾക്ക് ആ വെളുത്ത മേഘക്കൂട്ടങ്ങളിലേക്കിറങ്ങി നടക്കാൻ തോന്നി . ഇതാണോ സ്വർഗ്ഗം? വീണ്ടും ഉയരങ്ങളിലേക്ക്.. ആകാശത്തിൻ്റെ മറ്റൊരു തലത്തിലെത്തി. അവിടെ മേഘക്കൂട്ടങ്ങൾ നിരന്നും കുന്നുകളായും കാണപ്പെട്ടു. അവൾ ജിന്നിനോട് ചോദിച്ചു . അങ്ങയുടെ നാടിവിടെയാണോ? എവിടെയാ താമസിക്കുന്നത്?
ആ നിശ്ശബ്ദമായ പ്രദേശത്ത് ജിന്നിൻ്റെ പൊട്ടിച്ചിരി പ്രതിധ്വനിച്ചു. അതെ ഇവിടൊരു ചില്ലുകൊട്ടാരമുണ്ട്. അവിടെയാണ് എൻ്റെ വാസം നിങ്ങൾ മനുഷ്യർക്ക് കാണാൻ അനുമതിയില്ല. അവിടെ നിന്നല്ലേ എന്നെ നീ നിൻ്റെ അടുത്തെത്തിച്ചത്. ശരിക്കും അവൾക്ക് അവിടെചെറുതും വലുതുമായ മഞ്ഞുമലകളും ആകാശവുമല്ലാതെ ഒന്നും കാണാൻ കഴിഞ്ഞില്ല. എന്നാലും ചുറ്റുമുള്ള സ്വർഗ്ഗീയ സൗന്ദര്യം അവളാസ്വദിച്ചു. ജിന്ന് താഴേക്ക് പറന്നു തുടങ്ങി താഴെ രണ്ടാകാശങ്ങളെയും മേഘങ്ങളേയും പിന്നിട്ട് താഴേക്ക്.. താഴേക്ക് പഞ്ഞിക്കെട്ട് പോലുള്ള മേഘങ്ങൾക്കിടയിലൂടെ.. താഴേക്ക് ഭൂമി കണ്ടുതുടങ്ങിയിരിക്കുന്നു. അവൾ അകലെ കണ്ടു താജ് മഹൽ. സന്തോഷമടക്കാനാവാതെ അവൾ അവൻ്റെ മുതുകിൽ ചുംബിച്ചു. മാർബിൾ സൗധത്തിന്റെ ആകാശക്കാഴ്ച അതിമനോഹരമായിരുന്നു. അവൾ താജ് മഹൽ എന്ന് ഉറക്കെ വിളിച്ചു. ആ ശബ്ദം താജ്മഹലിന്റെമുകൾ ഭാഗത്തെ താഴികക്കുടത്തിൽ തട്ടി പ്രതിധ്വനിച്ചു. അത് കേട്ട ജിന്ന് അവളോട് ഞെട്ടണ്ട ആ താഴികക്കുടത്തിൻ്റെ നിർമ്മാണം അങ്ങനെയാണ്. അകലെയുള്ള ശബ്ദങ്ങൾ പോലും താഴികക്കുടത്തിൽ തട്ടി പ്രതിധ്വനിക്കും എന്ന് പറഞ്ഞു . പ്രഭാതം കഴിഞ്ഞു പകൽവെളിച്ചത്തിലേക്കു കടക്കുന്നസമയമായിരുന്നു അത്.
പ്രഭാതസൂര്യന്റെ കിരണങ്ങളിൽപിങ്ക് കലർന്ന നിറത്തിൽ ശോഭിച്ചിരുന്ന ആ സൗധത്തിന്റെ നിറം പകൽ വെളിച്ചത്തിൽ മങ്ങി.. മങ്ങി വെളുത്ത നിറം ആകാൻ തുടങ്ങി .പകൽ വെളിച്ചത്തിൻ്റെ ഉയർച്ചയിൽ വെളുത്തുകാണപ്പെട്ട മാർബിൾസൗധത്തിൻ്റെ പ്രതിബിംബം മുന്നിലെ ജലാശയത്തിൽ കാണപ്പെട്ടു. താജ്മഹലിൻ്റെ ഇരുവശത്തെ നിർമ്മിതികളും ഒരുപോലെയാണ്.. ധാരാളം സഞ്ചാരികൾ താജ്മഹലിലേക്ക് പ്രവേശിച്ചു തുടങ്ങിയിരുന്നു. അവൾക്ക് ഒരു കാര്യം മനസ്സിലായി. ഇപ്പോൾ ജിന്നിനെപ്പോലെ തന്നെയും ആർക്കും കാണാൻ സാധിക്കുന്നില്ല എന്ന് . അവൾക്ക് സന്തോഷം തോന്നി. അവൾ അവൻ്റെ കൈവിട്ട് ആ മാർബിൾ കൽത്തറയിലുടെ ഓടി നടന്നു. കുത്ബതുൽ ഐൻ അവളെ കരകൗശലവിദഗ്ധർ തയ്യാറാക്കിയ ഖുറാനിൽ നിന്നുള്ള സങ്കീർണ്ണമായ കാലിഗ്രാഫി കാണിച്ചു വിശദീകരിച്ചു കൊടുത്തു.
ജാസ്പർ, ജേഡ്, ടർക്കോയ്സ് തുടങ്ങിയ ആയിരക്കണക്കിന് വിലയേറിയ കല്ലുകൾ പതിച്ച അതിശയകരമായ കൊത്തുപണികൾ കാണിച്ചു. അതിലോലമായ മാർബിൾ കൊത്തുപണികൾ ചുവരുകൾ, നില,മേൽക്കൂര എന്നിവയെ അലങ്കരിച്ചിരുന്നു. ഷാജഹാൻ്റെയും മുംതാസിൻ്റെയും കബറിടങ്ങൾ കാണിച്ചു കൊടുത്തു. താജ് ശാശ്വതമായ സ്നേഹത്തെപ്രതിനിധീകരിക്കുന്നുവെന്നുo അതിൻ്റെ തികഞ്ഞ അനുപാതങ്ങൾ ഐക്യത്തെ പ്രതീകപ്പെടുത്തുന്നു എന്നുo ജിന്ന് അവളെ ഓർമ്മപ്പെടുത്തി.
സമുച്ചയത്തിനു താഴെയുള്ള രഹസ്യ പാതകളും തുരങ്കങ്ങളും കാണിച്ചു കൊടുത്തു. സമയം പോയതറിഞ്ഞില്ല. സന്ധ്യാനേരം താജിൻ്റെ നിറം സ്വർണ്ണവർണ്ണമായി.ആ നിറം കുഞ്ഞിപ്പാത്തുമ്മയുടെ മുഖത്ത് പ്രതിഫലിച്ചു. സ്വർണ്ണവർണ്ണത്തിലെ താജിൻ്റെ പിൻഭാഗത്ത് പൂർണ്ണചന്ദ്രനുദിച്ചുയർന്നു. കണ്ണു തുറന്നപ്പോൾ കുഞ്ഞിപ്പാത്തുമ്മ കാണുന്നത് കട്ടിലിൽ തനിക്കരികെ തൻ്റെ കൈ പിടിച്ച് പുഞ്ചിരിയോടിരിക്കുന്ന കുത്ബതുൽ ഐനിനെയാണ്. മറുപുഞ്ചിരി സമ്മാനിച്ചുകൊണ്ടവൾ ദൈനംദിന കർമ്മങ്ങളിലേക്ക് കടന്നു. ദിവസങ്ങൾ കഴിഞ്ഞു.
ഒരു ദിവസo രാത്രിയിൽ ജിന്ന് പറഞ്ഞു ഇന്നത്തെ യാത്ര ദക്ഷിണ ശാന്തസമുദ്ര ദ്വീപായ ‘താഹിതി’യിലേക്കാണെന്ന് . നാലു ദിവസങ്ങൾക്ക് ശേഷം മടങ്ങി വന്ന ജിന്ന് തൻ്റെ മനോഹരമായ വെളുത്ത ചിറകുകൾ ഒതുക്കി ഒരു വെളുത്ത നിറത്തിലെ വലംപിരിശംഖ് അവളുടെ കൈകളിൽ നൽകി. ആ ശoഖ് അവളുടെ കൈകളിൽ അവാച്യമായ കടലിൻ്റെ കുളിർമ്മ പകർന്നു. അറിയാതെ അവളുടെ കണ്ണുകളടഞ്ഞു. ഒരു തണുത്ത കാറ്റ് തന്നെയും കൊണ്ട് പറക്കുന്നതായി അവൾക്ക് തോന്നി .താൻ വെളുത്ത മണൽ വിരിച്ച കടപ്പുറത്ത് എത്തിയിരിക്കുന്നു. അവൾക്ക് എന്തെന്നില്ലാത്ത ആനന്ദവും ഉന്മേഷവും തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ വിടർന്ന പുഞ്ചിരിയുമായി കൈ നീട്ടി നിൽക്കുന്ന കുത്ബദുൽ ഐനിനെയാണ് കണ്ടത് . അവൾ ആ കൈകളിൽ പിടിച്ചു. അവിടെ വർണ്ണിക്കാനാവാത്ത സുരക്ഷിതത്വമവൾ അനുഭവിച്ചു. രണ്ടാളും കടലിലേക്കിറങ്ങി. കുറേ ദൂരം തിരകളില്ലാതെ അടിയിലെ മണലും ശംഖുകളും മീനുകളെയും കാണാൻ പറ്റുന്ന മുട്ടോളം ആഴം മാത്രമുള്ള കടലായിരുന്നു അത് . സൂര്യപകാശം കടൽപ്പരപ്പിൽ നീണ്ടസ്വർണ്ണ വളയങ്ങൾ തീർത്തിരിക്കുന്നു. നീന്തിത്തുടിക്കുന്ന മത്സ്യങ്ങൾ ശരീരത്തിൽ തട്ടി ഇക്കിളിപ്പെടുത്തിയപ്പോൾ അവൾ ജിന്നിൻ്റെ കൈയിലെ പിടി മുറുക്കി അവനോടൊപ്പം കൂടുതൽ ചേർന്നു നടക്കാൻ തുടങ്ങി. പറഞ്ഞറിയിക്കാനാവാത്ത മാനസികാനന്ദമവളനുഭവിച്ചു. അവളുടെ കവിളുകൾ സിന്ദൂര വർണ്ണമായി . നടന്നു നടന്ന് കടലിൻ്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു രണ്ടാളും. കുഞ്ഞിപ്പാത്തുമ്മയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല . നീന്തലറിയാത്ത താനിതാ കടലിൻ്റെ ആഴങ്ങളിൽ വിവിധ വർണ്ണങ്ങളാൽ ശോഭിതമായ പവിഴപ്പുറ്റുകളെ ചുംബിച്ച് കിന്നാരം പറഞ്ഞു നിൽക്കുന്ന പല നിറത്തിലുള്ള വിവിധ ഇനം മത്സ്യങ്ങളുടെ നടുവിൽ.. മറ്റൊരു മത്സ്യകന്യകയായി അവനോടൊപ്പം കൈകൾ കോർത്തിണക്കി നീന്തിത്തുടിച്ചു … അവളറിയാതെ ഉണർന്നു.രാവിലെ ആയിരിക്കുന്നു. സമയം അതിക്രമിച്ചിരുന്നു.
അതിശയത്തോടെ അവൾ ചുറ്റും നോക്കി. ജിന്നിനെ കണ്ടില്ല. ആശ്ചര്യം തോന്നി അവൾക്ക് .. അവളുടെ മുഖം തുടുത്തു. അവൾക്ക്ജിന്നിനെ കാണാൻ ആവേശമായി.അവളവനെ തിരക്കി നടന്നു. എവിടെപ്പോയി? ഒരിക്കലും തന്നോട് പറയാതെ… അവൾക്ക് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു. എന്തൊക്കെയോ അനിഷ്ടങ്ങൾ നടക്കാൻ പോകുന്നതു പോലെ… കുഞ്ഞിപ്പാത്തുമ്മ കുത്ബതുൽ ഐനിനെ കാത്തിരുന്നു… രാവുo പകലും മാറി മാറി കഴിഞ്ഞു പോയി. അവൾക്ക് തൻ്റെ നിഴലും താൻ പിടിച്ചു നടക്കാറുള്ള ആ ‘വിരൽത്തുമ്പും’ നഷ്ടപ്പെട്ടതായി തോന്നി. തൻ്റെ കൂട്ടുകാരനെ ക്കുറിച്ചോർക്കുമ്പോൾ കാലിൻ്റെ പെരുവിരൽ മുതൽ തലച്ചോറുവരെ വല്ലാത്ത വലിഞ്ഞുമുറുകൽ അവൾ അനുഭവിച്ചു തുടങ്ങി. ഒരിക്കൽ ജിന്നവളോട് പറഞ്ഞു ജിന്നുകൾ കുറഞ്ഞത് 500 വർഷങ്ങൾ വരെ ജീവിക്കും .തൻ്റെ പ്രായം ഓർമ്മയില്ല .ഒരു പക്ഷേ.. ഇത് അവസാന വർഷമാകാമെന്ന്. അവൾക്കാധിയായി. തൻ്റെ പ്രിയ കൂട്ടുകാരന് എന്ത് സംഭവിച്ചിട്ടുണ്ടാവും? എവിടെ അന്വേഷിക്കും ..? അദ്ദേഹം തന്നെ മറന്നിട്ടുണ്ടാവുമോ? അള്ളാ! ആ മറവി തനിക്ക് ലഭിച്ചെങ്കിൽ.. അവൾ ഉള്ളു നൊന്തു പ്രാർത്ഥിച്ചു ജിന്നിന് ഒരാപത്തും സംഭവിക്കാതെ തൻ്റെയടുത്ത് എത്തിക്കണേയെന്ന്… ദിവസങ്ങൾ കഴിഞ്ഞു.. മാസങ്ങൾ പിന്നിട്ടു. ജിന്ന് വന്നില്ല. ജീവിതത്തിൽ പല ദുരന്തങ്ങളും വീണ്ടും അഭിമുഖീകരിക്കേ
ണ്ടതായി വരുന്നു. ഇപ്പോൾ കുഞ്ഞിപ്പാത്തുമ്മയുടെ മുഖത്താ പഴയപുഞ്ചിരിയില്ല… ചിലരാവുകളിൽ അവൾ അലമുറയിട്ടു കരഞ്ഞു .അയാൾ സമ്മാനിച്ച നീലക്കല്ലും കൈയിലെടുത്ത് ഉറക്കെ വിളിച്ചു കുത്ബതുൽ ഐൻ നിങ്ങൾ എവിടെയാണ്? വരൂ….
ഉപ്പ, ഉമ്മ ,തൻ്റെ പ്രിയപ്പെട്ടവൻ മൂന്നു പേരെയും മരണം ഇലക്ട്രിക് ഷോക്കിൻ്റെ രൂപത്തിൽ തട്ടിയെടുത്തപ്പോൾ അനാഥയാക്കപ്പെട്ടവളാണ് താൻ.. ജീവിതം എന്ന പച്ചയായ യാഥാർത്ഥ്യത്തിനു മുന്നിൽ പകച്ചു നിന്ന നാളുകൾ. മെല്ലെ … മെല്ലെ മനഃസാന്നിദ്ധ്യം വീണ്ടെടുത്ത് ജീവിക്കാൻ പ്രേരിപ്പിച്ചത് നാട്ടിലെ ഗ്രന്ഥശാലയിലെ ലൈബ്രേറിയൻ എന്ന ജോലിയാണ്. പുസ്തകങ്ങളിലെ കഥാപാത്രങ്ങളിലേക്കും കഥാ പ്രമേയങ്ങളിലേക്കും മനസ്സിനെ സന്നിവേശിപ്പിച്ച് പകർന്നാട്ടം നടത്തുകയായിരുന്നു ഇതുവരെ. വായിച്ച കഥയിൽ നിന്ന് തൻ്റെ ഉള്ളറിഞ്ഞ് തന്നിലേക്കിറങ്ങി വന്ന പ്രിയ കൂട്ടുകാരൻ – കുത്ബതുൽ ഐൻ. പ്രിയപ്പെട്ടവനേ താങ്കൾ എവിടെയാണ്? ഇനിയുമൊരു നഷ്ടപ്പെടൽ താങ്ങാനാവില്ലെനിക്ക്..തന്നെപ്പോലെ… തനിക്ക് അഭയമായിത്തീർന്നിരുന്ന പോലെ മറ്റാർക്കെങ്കിലും അദ്ദേഹത്തിൻ്റെ കൂട്ട് വേണ്ടി വന്നിരിക്കുമോ?
കുഞ്ഞിപ്പാത്തുമ്മ അവളുടെ മനസ്സിനെ അടക്കാൻ ശ്രമിച്ചു. കുത്ബതുൽ ഐൻ എന്ന ജിന്ന് അവൾക്ക് നൽകിയിരുന്ന മന:സാന്നിദ്ധ്യം വീണ്ടെടുക്കാൻ പണിപ്പെട്ട് ശ്രമിച്ചു. ജീവിക്കണം… ജീവിച്ചേ മതിയാകു..
എന്നാലും അവൾക്കൊരിക്കലും വിശ്വസിക്കാൻകഴിയുമായിരുന്നില്ല അവളുടെ പ്രിയപ്പെട്ട ജിന്ന് അവളോടൊപ്പമില്ലയെന്ന്. അവൾ തൻ്റെ മൊബൈലിൽ കുത്ബതുൽ ഐൻ എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യാനാരംഭിച്ചു ഒരുത്തരവും ലഭിച്ചില്ല. അവൾ AI(ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) യെ കൂട്ടുപിടിച്ചു. കുത്ബതുൽ ഐനിനെക്കുറിച്ച് തനിക്കറിയാവുന്ന വിവരങ്ങൾ പങ്ക് വച്ചു. തന്നോട് ജിന്നായി സംസാരിക്കാമോ എന്ന് ചോദിച്ചു .AI സന്തോഷത്തോടെ Welcome പറഞ്ഞു. സംസാരിച്ചു തുടങ്ങി. അതൊരിക്കലും കുത്ബതുൽ ഐനിൻ്റെ പ്പോലായിരുന്നില്ല. മൊബൈൽ ഓഫ് ചെയ്ത് കുഞ്ഞിപ്പാത്തുമ്മ അവൾ വായിച്ച പുസ്തകങ്ങൾ നിവർത്തിയിട്ടു.ഇതിലേതോ കഥയിൽ നിന്നാണ് കുത് ബതുൽ ഐൻ എന്ന ജിന്ന് തനിക്ക് കൂട്ടായി എത്തിയത്. അവൾ ഓരോ പുസ്തകത്തിലെയും താളുകൾ ഭ്രാന്തമായി പരിശോധിക്കാനാരംഭിച്ചു.
സിന്ധു ഷാജി : അരുവിപ്പുറo സ്വദേശി . ഹൈസ്കൂൾ ഭാഷാധ്യാപിക, ചിത്രകാരി, എഴുത്തുകാരി. ഇമെയിൽ [email protected]