Main News

ഷിബു മാത്യൂ
സ്‌കിപ്റ്റണ്‍. യുറോപ്പിലെ പ്രമുഖ ക്ലബായ സ്പീക്കേഴ്‌സ് ക്ലബ് യുകെ തലത്തില്‍ സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിന്റെ പ്രാഥമിക മത്സരം യോര്‍ക്ഷയറില്‍ നടന്നു. ക്രേവന്‍ ഡിസ്ട്രിക് കൗണ്‍സിലില്‍ ക്രേവന്‍ സ്പീകേഴ്‌സ് ക്ലബ് നടത്തിയ പ്രസംഗ മത്സരില്‍ ഒന്നാമത് എത്തിയത് മലയാളിയായ അഭയ് നമ്പ്യാര്‍. പതിനാലു വയസ്സ് മുതല്‍ എഴുപത് വയസ്സ് വരെ പ്രായമുള്ള പാശ്ചാത്യരായ ഇംഗ്ലീഷുകാര്‍ മത്സരിക്കുന്ന പ്രസംഗ മത്സരത്തിലാണ് മലയാളിയായ ഈ ബാലന്റെ മുന്നേറ്റം. സ്പീക്കേഴ്‌സ് ക്ലബ് സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ഒരു ഏഷ്യന്‍ വംശജന്‍ പങ്കെടുക്കുന്നതും വിജയിക്കുന്നതും ഇതാദ്യമായാണ്. ‘സാങ്കേതീക വിദ്യ’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പ്രസംഗ മത്സരം നടന്നത്. പതിനാലു വയസ്സ് മുതല്‍ എഴുപത് വയസ്സുവരെ പ്രായമുള്ള ഇംഗ്ലീഷുകാര്‍ മത്സരത്തിനെത്തിയിരുന്നു. വികസിത രാജ്യത്തിന്റെ പ്രൗഡിയും സാങ്കേതീക വിദ്യയുടെ മുന്നേറ്റത്തിലുളള ബ്രിട്ടന്റെ പങ്കും നിറഞ്ഞു നിന്നതായിരുന്നു പാശ്ചാത്യ സമൂഹത്തിന്റെ പ്രസംഗം. പക്ഷേ, ഉയരങ്ങളിലേയ്ക്ക് കുതിക്കുന്ന ഒരു വികസ്വര രാജ്യത്തിന്റെ സങ്കല്പം. അതിന് ഊന്നല്‍ നല്‍കിയാണ് അഭയ് നമ്പ്യാര്‍ സംസാരിച്ചത്. പ്രായത്തിനേക്കാള്‍ കൂടുതല്‍ പക്വതയില്‍ ഒരു രാജ്യത്തിനു വേണ്ടി പാശ്ചാത്യരുടെ മുമ്പില്‍ സംസാരിച്ച് വിജയവുമുറപ്പിച്ചു. പാശ്ചാത്യരായ വിധികര്‍ത്താക്കളുടെ നേരിട്ടുള്ള പ്രശംസയ്ക്ക് പാത്രമായി. യോര്‍ക്ഷയറിലെ സ്‌കിപ്റ്റണിലുള്ള എര്‍മിസ്റ്റെഡ് ഗ്രാമര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭയ് നമ്പ്യാര്‍.

കേരളത്തില്‍ കണ്ണൂര്‍ സ്വദേശിയായ ജയരാജ് നമ്പ്യാരാരുടെയും രമ്യാ നമ്പ്യാരുടേയും എക മകനാണ് അഭയ് നമ്പ്യാര്‍. യു കെയില്‍ ടെസ്‌കോ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ IT മാനേജരാണ് ജയരാജ് നമ്പ്യാര്‍. എക്വാഫാക്‌സ് ലീഡ്‌സിന്റെ IT എനൈലിസ്റ്റായി ജോലി നോക്കുകയാണ് രമ്യാ നമ്പ്യാര്‍. യോര്‍ക്ഷയറിലെ സ്റ്റീറ്റണില്‍ സ്ഥിരതാമസമാണിവര്‍. മലയാളം യുകെ ന്യൂസ് ടീമിന്റെ ആശംസകള്‍.

എന്‍എച്ച്എസ് സ്റ്റാഫിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവുകള്‍ വരുത്തുമെന്ന സൂചന നല്‍കി ഗവണ്‍മെന്റ്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നല്ലാത്ത ഡോക്ടര്‍മാര്‍ക്കും ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവുകള്‍ അനുവദിക്കും. കൂടുതല്‍ ഡോക്ടര്‍മാരെ രാജ്യത്ത് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മെഡിക്കല്‍ ട്രെയിനിംഗ് ഇനിഷ്യേറ്റീവ് പദ്ധതി അനുസരിച്ച് നിലവിലുള്ള 1500 ഡോക്ടര്‍മാര്‍ എന്ന പരിധി പുനര്‍നിര്‍ണയിക്കും. നോണ്‍ യൂറോപ്യന്‍ യൂണിയന്‍ ഡോക്ടര്‍മാരുടെ പരിധി 3000 ആയി ഉയര്‍ത്തുമെന്നാണ് സൂചന. മിനിസ്റ്റര്‍മാര്‍ ഇതിന് അംഗീകാരം നല്‍കി. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന യുവാക്കളായ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് രാജ്യത്ത് തങ്ങാനുള്ള കാലാവധി രണ്ടു വര്‍ഷത്തില്‍ നിന്ന് മൂന്നാക്കി ഉയര്‍ത്താനും പദ്ധതിയില്‍ നിര്‍ദേശമുണ്ട്.

ബ്രെക്‌സിറ്റിനു ശേഷമുള്ള ഇമിഗ്രേഷന്‍ നയം വിശദീകരിക്കാന്‍ സര്‍ക്കാരിനു മേല്‍ കടുത്ത സമ്മര്‍ദ്ദം നിലനില്‍ക്കെയാണ് ഈ വിവരങ്ങള്‍ പുറത്തു വരുന്നത്. റൈറ്റ് ടു എന്‍ട്രി വൈദഗ്ദ്ധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇത് എന്‍എച്ച്എസ് സ്റ്റാഫിംഗ് പ്രതിസന്ധി കുറച്ചേക്കുമെന്നാണ് കരുതുന്നത്. കുടിയേറ്റ നിയമത്തില്‍ വരുത്തുന്ന ഇളവുകള്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമെങ്കിലും ആശുപത്രികള്‍ നേരിടുന്ന പ്രതിസന്ധിക്ക് ഇത് പരിഹാരമാകുമെന്നാണ് മന്ത്രിമാര്‍ കരുതുന്നത്. കുറച്ചു നാളുകളായി ഈ വിഷയത്തില്‍ ഹോം ഓഫീസുമായി ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. വിഷയത്തില്‍ അനുകൂല നിലപാട് ആവശ്യപ്പെട്ടുകൊണ്ട് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ കരോളിന്‍ നോക്ക്‌സിന് ഹാന്‍കോക്ക് കത്ത് നല്‍കിയിരുന്നു.

ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാന്‍ കഴിയാത്തത് എന്‍എച്ച്എസിന് സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഏറെയാണ്. ഇതു മൂലം ചില ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികള്‍ അടച്ചുപൂട്ടേണ്ടതായി വന്നു. ഡിസംബര്‍ മധ്യത്തോടെ ഇമിഗ്രേഷന്‍ ഇളവുകള്‍ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ദീര്‍ഘകാല പദ്ധതി അവതരിപ്പിച്ചേക്കും. ബ്രെക്‌സിറ്റ് ധാരണ സംബന്ധിച്ച് 11-ാം തിയതി നടക്കുന്ന വോട്ടെടുപ്പിനു ശേഷമായിരിക്കും പ്രഖ്യാപനം.

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ 2500 കോടി രൂപയുടെ അധിക സഹായവുമായി കേന്ദ്രം. നേരത്തെ 4800 കോടി രൂപ കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരുന്നു. അതേസമയം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നത സമിതിയുടെ അംഗീകാരം ലഭിച്ചാല്‍ മാത്രമെ 2500 കോടിയുടെ സഹായം ലഭ്യമാവുകയുള്ളു.

കേരളത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വിലയിരുത്തിയ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കേരളത്തിനുള്ള സഹായത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മന്ത്രി രാജ്നാഥ്‌സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നത സമിതിയാണ്. ഈ സമിതി അംഗീകരിച്ചില്ലെങ്കില്‍ കേരളത്തിന് അധിക സഹായം ലഭിക്കില്ല. നേരത്തെ ആദ്യഘട്ടത്തില്‍ കേരളത്തിന് 600 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. പ്രളയസമയത്ത് കേന്ദ്രം അനുവദിച്ച റേഷന് പോലും പണം വാങ്ങിച്ചതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൂടാതെ വ്യോമസേന 25 കോടിയുടെ ബില്ല് സംസ്ഥാനത്തിന് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. ഈ ചെലവുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഏതാണ്ട് 310 കോടിയുടെ സഹായം മാത്രമാണ് ഇതുവരെ ലഭിച്ചതെന്ന് പിണറായി നിയമസഭയില്‍ പറഞ്ഞിരുന്നു.

നിങ്ങള്‍ താമസിക്കുന്നത് ഈ പ്രദേശങ്ങളിലാണോ? എങ്കില്‍ ഈ വിന്ററില്‍ ഹീറ്റിംഗ് ബില്‍ ഇനത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടതായി വന്നേക്കാം. മണി സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയ പഠനത്തിലാണ് രാജ്യത്തെ ഒമ്പത് പ്രദേശങ്ങളെ ഉയര്‍ന്ന ബില്ലുകള്‍ വരാന്‍ സാധ്യതയുള്ളവയായി സ്ഥിരീകരിച്ചിരിക്കുന്നത്. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൂടുതല്‍ എനര്‍ജി ബില്ലുകള്‍ ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ട്രൂറോ, കോണ്‍വാള്‍ എന്നിവയാണ് മുന്‍നിരയില്‍. മറ്റു പ്രദേശങ്ങളിലേതിനേക്കാള്‍ ശരാശരി 16.35 പൗണ്ട് കൂടുതല്‍ ബില്ല് ഈ പ്രദേശങ്ങളിലെ വീടുകള്‍ക്ക് ആകുമെന്ന് പഠനം പറയുന്നു. ട്രൂറോയില്‍ വിന്റര്‍ ഹീറ്റിംഗിനായി ശരാശരി 194.10 പൗണ്ട് നല്‍കേണ്ടി വരും.

അതേസമയം ലണ്ടന്‍ നഗരത്തില്‍ ഇത് 192.78 പൗണ്ട് മാത്രമാണ്. ടോണ്ടനിലെ വീടുകളില്‍ 191.79 പൗണ്ടായിരിക്കും ശരാശരി ബില്‍ തുക. പ്ലിമൗത്തില്‍ 191.66 പൗണ്ടും ടോര്‍ക്വേയില്‍ 190.66 പൗണ്ടും ഹീറ്റിംഗ് ബില്‍ ഇനത്തില്‍ നല്‍കേണ്ടി വരും. സൗത്ത് വെസ്റ്റിലുള്ളവര്‍ക്കായിരിക്കും ഈയിനത്തില്‍ കൂടുതല്‍ പണം ചിലവാകുകയെന്നും കണക്കുകള്‍ പറയുന്നു. ഹാരോയില്‍ ശരാശരി 161.88 പൗണ്ട് മാത്രമായിരിക്കും എനര്‍ജി ബില്ലിനത്തില്‍ വിന്ററില്‍ നല്‍കേണ്ടി വരിക. ഇതാണ് പട്ടികയിലെ ഏറ്റവും കുറഞ്ഞ തുക. ശരാശറി വിന്റര്‍ താപനിലയില്‍ യുകെയിലെ 118 പ്രദേശങ്ങളിലെ എനര്‍ജി ഉപയോഗം വിശകലനം ചെയ്താണ് സര്‍വേ നടത്തിയിരിക്കുന്നത്.

ഓരോ ഡിഗ്രി സെല്‍ഷ്യസ് താപനില താഴുമ്പോഴും വീടുകള്‍ക്ക് ശരാശരി 3.34 പൗണ്ട് വീതം എനര്‍ജി ബില്‍ ഇനത്തില്‍ കൂടുതലായി നല്‍കേണ്ടി വരുന്നുണ്ടെന്ന് പഠനത്തില്‍ വ്യക്തമായി. അതായത് വിന്ററില്‍ വീടുകള്‍ക്കുള്ളിലെ താപനില ക്രമീകരിക്കുന്നത് ഒരു ചെലവേറിയ കാര്യമായി മാറുകയാണെന്ന് മണി സൂപ്പര്‍മാര്‍ക്കറ്റിലെ എനര്‍ജി വിദഗ്ദ്ധന്‍ സ്റ്റീഫന്‍ മുറേ പറയുന്നു.

സിറിയയില്‍ നിന്ന് എത്തിയ അഭയാര്‍ത്ഥി കുടുംബത്തിലെ 15 കാരന് സ്‌കൂളില്‍ മര്‍ദ്ദനം. ഹഡേഴ്‌സ്ഫീല്‍ഡിലെ ആല്‍മന്‍ഡ്ബറി സ്‌കൂളിലാണ് ജമാല്‍ എന്ന പതിനഞ്ചുകാരനെ മറ്റൊരു വിദ്യാര്‍ത്ഥി ഗ്രൗണ്ടില്‍ തള്ളിയിടുകയും മുഖത്ത് വെള്ളമൊഴിക്കുകയുമായിരുന്നു. ഈ ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും അഭയാര്‍ത്ഥി ബാലനെതിരെ നടന്ന ആക്രമണത്തില്‍ വലിയ ജനരോഷം ഉടലെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം വ്യാഴാഴ്ച ജമാല്‍ സ്‌കൂളിലെത്തി. അച്ഛനുമൊത്താണ് ജമാല്‍ സ്‌കൂളില്‍ എത്തിയത്. സ്‌കൂളിന്റെ മുന്നില്‍ 30ഓളം ആക്ടിവിസ്റ്റുകള്‍ ജമാലിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വീഡിയോ പുറത്തു വന്നതിനു പിന്നാലെ ജമാലിനെത്തേടി നിരവധി സഹായങ്ങളാണ് എത്തിയത്. 1,35,000 പൗണ്ടോളം സഹായമായി ജമാലിന് ലഭിച്ചു.

തനിക്ക് പിന്തുണ തരികയും സഹായിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ജമാല്‍ പറഞ്ഞു. ആക്രമണത്തിനു ശേഷം ആദ്യമായാണ് ജമാല്‍ ജനങ്ങളുടെ മധ്യത്തില്‍ എത്തുന്നത്. ഹഡേഴ്‌സ്ഫീല്‍ഡ് സ്‌കൂളില്‍ ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ കുറ്റവാളിയാണ് ജമാല്‍ എന്ന് ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് എന്ന മുസ്ലീം വിരുദ്ധ സംഘടനയുടെ നേതാവ് ടോമി റോബിന്‍സണ്‍ പറഞ്ഞിരുന്നു. ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജമാലിന്റെ അഭിഭാഷകനായ തസ്‌നിം അകുന്‍ജി പറഞ്ഞു. ബ്രിട്ടീഷ് ഏഷ്യന്‍സ് എന്ന ഗ്രൂപ്പാണ് ജമാലിനു വേണ്ടി പ്രതിഷേധം സംഘടിപ്പിച്ചത്. സ്‌കൂളുകള്‍ കൂടുതല്‍ ആക്രമണ വിരുദ്ധ നയങ്ങള്‍ സ്വീകരിക്കണമെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

മാതാപിതാക്കള്‍ക്കും സഹോദരിക്കും ഒപ്പം സിറിയയില്‍ നിന്ന് യുകെയിലേക്ക് പലായനം ചെയ്ത് എത്തിയതാണ് ജമാല്‍. ഹഡേഴ്‌സ്ഫീല്‍ഡില്‍ എത്തിയതിനു ശേഷമുള്ള രണ്ടു വര്‍ഷം ഇത്തരം ആക്രമണങ്ങള്‍ക്ക് നിരന്തരം വിധേയരായിക്കൊണ്ടിരിക്കുകയാണ് ഇവര്‍. ഭീഷണിയും ആക്രമണങ്ങളും വര്‍ദ്ധിച്ചു വരുന്നതിനാല്‍ സഹായമായി കിട്ടിയ പണം ഉപയോഗിച്ച് മറ്റെവിടേക്കെങ്കിലും മാറിത്താമസിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ജമാലിന്റെ കുടുംബം അറിയിച്ചിരുന്നു. ജമാലിന്റെ സഹോദരിക്കും നേരത്തേ സ്‌കൂളില്‍ ആക്രമണത്തെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അക്രമികള്‍ കുട്ടിയുടെ ശിരോവസ്ത്രം അഴിച്ചെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

നേതൃഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ എന്‍എച്ച്എസ് മാനേജര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ പദ്ധതി. സൈന്യമായിരിക്കും പരിശീലനം നല്‍കുക. സൈന്യത്തില്‍ നിന്നും വ്യവസായ മേഖലയില്‍ നിന്നും എന്‍എച്ച്എസ് മാനേജര്‍മാര്‍ക്ക് ലീഡര്‍ഷിപ്പ് ഗുണങ്ങള്‍ പഠിക്കാനുള്ള പദ്ധതികള്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അവതരിപ്പിച്ചു. മറ്റു മേഖലകളില്‍ നിന്ന് എന്‍എച്ച്എസിന് ഏറെക്കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും അത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ എന്‍എച്ച്എസിന്റെ മാനേജ്‌മെന്റ് സ്ഥാനങ്ങളില്‍ നിയമിക്കണമെന്നും ഹാന്‍കോക്ക് പറഞ്ഞു. ടീം വര്‍ക്ക്, സമ്മര്‍ദ്ദമേറിയ സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ സൈനിക ഉദ്യോഗസ്ഥര്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ക്ലാസുകള്‍ നല്‍കും.

മുതിര്‍ന്ന വ്യവയായ പ്രമുഖരും എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പാഠങ്ങള്‍ പകരാന്‍ എത്തും. റീട്ടെയില്‍, സേവന മേഖലകളില്‍ നിന്നുള്ളവരായിരിക്കും എത്തുക. ടീം മാനേജ്‌മെന്റ്, മോട്ടിവേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇവര്‍ ക്ലാസുകള്‍ നല്‍കും. എന്‍എച്ച്എസില്‍ ഏറ്റവും മികച്ച നേതൃത്വമാണ് നമുക്ക് ആവശ്യമെന്ന് ഹാന്‍കോക്ക് പറഞ്ഞു. അത് ഈ സംവിധാനത്തിന് അകത്തു നിന്നായാലും പുറത്തു നിന്നായാലും പ്രശ്‌നമില്ല. ശരിയായ നേതൃ സംസ്‌കാരം കൊണ്ടുവരിക എന്നത് മാത്രമാണ് കാര്യം. രോഗികളുടെ പരിചരണത്തില്‍ ഉന്നത നിലവാരവും തുടര്‍ച്ചയായുള്ള വളര്‍ച്ചയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാഫ് കോളേജ് എന്ന സ്വതന്ത്ര ചാരിറ്റിയുമായി ചേര്‍ന്നായിരിക്കും ഇത് നടപ്പാക്കുക. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍, ബിസിനസ് രംഗത്തു നിന്നുള്ള എക്‌സിക്യൂട്ടീവ് കോച്ചുമാര്‍ എന്നിവരെ എന്‍എച്ച്എസ് മാനേജര്‍മാരുടെ പരിശീലനത്തിന് സ്റ്റാഫ് കോളേജ് ആയിരിക്കും കൊണ്ടു വരിക. ഏറ്റവും മികച്ച നേതൃത്വത്തിനായുള്ള അന്വേഷണം എന്‍എച്ച്എസ് തുടര്‍ന്നു കൊണ്ടിരിക്കണമെന്നും ഹാന്‍കോക്ക് ആവശ്യപ്പെട്ടു.

ലണ്ടനില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് ട്രെയിനില്‍ പോകണമെങ്കില്‍ ന്യൂയോര്‍ക്കില്‍ പോയി വരാനുള്ളതിനേക്കാള്‍ കൂടുതല്‍ പണം വേണ്ടി വരും! അതിശയിക്കേണ്ട, സ്‌കൈ അവതാരക മാര്‍ത്ത കെല്‍നറാണ് ഈ വിവരം പുറത്തു വിട്ടത്. വിര്‍ജിന്‍ ട്രെയിന്‍സിലാണ് തനിക്ക് വലിയ തുക നല്‍കേണ്ടി വന്നതെന്ന് കെല്‍നര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. 338 പൗണ്ടാണ് ഒരു റിട്ടേണ്‍ ടിക്കറ്റിനായി ഇവര്‍ക്ക് നല്‍കേണ്ടി വന്നത്. വിര്‍ജിന്‍ ട്രെയിന്‍സ് ഒരു ദേശീയ നാണക്കേടാണെന്ന് ട്വീറ്റില്‍ കെല്‍നര്‍ പറയുന്നു. ഇതിലും കുറഞ്ഞ തുകയ്ക്ക് തനിക്ക് ന്യൂയോര്‍ക്കില്‍ പോയി വരാന്‍ കഴിയുമെന്നും അവര്‍ വ്യക്തമാക്കി. ന്യൂയോര്‍ക്കിലേക്കുള്ള ഡയറക്ട് ഫ്‌ളൈറ്റിന് അവസാന നിമിഷം ടിക്കറ്റ് എടുത്താല്‍ പോലും 257 പൗണ്ട് വരെയേ ആകാറുള്ളു.

ഹീത്രൂവില്‍ നിന്ന് ജെഎഫ്‌കെ വിമാനത്താവളത്തിലേക്കുള്ള ഈ ശനിയാഴ്ചയിലെ നിരക്ക് 245 പൗണ്ട് മാത്രമാണ്. മറ്റ് യാത്രക്കാരും കെല്‍നര്‍ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഒരു സിംഗിള്‍ യുകെ ആംഡ് ഫോഴ്‌സ് ടിക്കറ്റിന് 130 പൗണ്ടാണ് വിര്‍ജിന്‍ ഈടാക്കിയതെന്ന് മൈക്കിള്‍ ഡൗഡ് എന്നയാള്‍ പറയുന്നു. വാരാന്ത്യങ്ങളില്‍ വീട്ടിലെത്തകുയെന്നത് ചെലവേറിയ കാര്യമായി മാറുകയാണെന്നും അദ്ദഹം പറയുന്നു. ഹീത്രൂവില്‍ നിന്ന് മോസ്‌കോയിലേക്ക് ഡയറക്ട് ഫ്‌ളൈറ്റും ഷെറാട്ടന്‍ പാലസ് ഹോട്ടലില്‍ ഒരു രാത്രി തങ്ങാനും 338 പൗണ്ടില്‍ സാധിക്കുമെന്നാണ് ടിം റിച്ച് എന്നയാള്‍ പ്രതികരിച്ചത്. റഷ്യയിലെ 5 സ്റ്റാര്‍ ഹോട്ടലാണ് ഷെറാട്ടന്‍ പാലസ്.

ഈ നിരക്കില്‍ സിഡ്‌നിയില്‍ നിന്ന് ലണ്ടനിലേക്ക് എത്താന്‍ കഴിയുമെന്ന് പട്രീഷ്യ ബാറക്ലോ പറയുന്നു. സിഡ്‌നിയില്‍ നിന്ന് ലണ്ടനിലേക്കുള്ള ഡയറക്ട് ഫ്‌ളൈറ്റുകളുടെ ഡിസംബറിലെ നിരക്ക് ആരംഭിക്കുന്നത് 293 പൗണ്ടിലാണ്. എന്നാല്‍ നേരത്തേ ബുക്ക് ചെയ്യുന്നവര്‍ക്ക് വെറും 23 പൗണ്ടില്‍ ലണ്ടന്‍-മാഞ്ചസ്റ്റര്‍ യാത്ര നടത്താമെന്നാണ് വിര്‍ജിന്‍ ട്രെയിന്‍സ് പ്രതികരിച്ചത്.

ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനായി മക്‌ഡൊണാള്‍ഡ്‌സ് സജ്ജീകരിച്ചിരിക്കുന്ന ടച്ച്‌സ്‌ക്രീനുകളില്‍ മനുഷ്യ വിസര്‍ജ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി. ലണ്ടനിലും ബര്‍മിംഗ്ഹാമിലുമുള്ള എട്ട് സ്‌റ്റോറുകളില്‍ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. ഇവിടങ്ങളിലെ എല്ലാ സ്‌ക്രീനുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. യുകെയിലെ മിക്കവാറും എല്ലാ മക്‌ഡൊണാള്‍ഡ്‌സ് റെസ്റ്റോറന്റുകളിലും സ്ഥാപിച്ചിരിക്കുന്ന ഈ സ്‌ക്രീനുകളിലൂടെയാണ് ജനങ്ങള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത്. മനുഷ്യ മലത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയ സ്‌ക്രീനുകള്‍ ശരിയായി വൃത്തിയാക്കിയില്ലെങ്കില്‍ ദിവസങ്ങളോളം തുടരുമെന്ന് ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജി സീനിയര്‍ ലെക്ചറര്‍ ഡോ.പോള്‍ മറ്റവീല്‍ പറഞ്ഞു.

ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഹ്യൂമന്‍ സയന്‍സും metro.co.ukയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തായത്. ടച്ച്‌സ്‌ക്രീന്‍ മെഷീനുകളില്‍ കണ്ടെത്തിയ മനുഷ്യ വിസര്‍ജ്യത്തിന്റെയും കോളിഫോം ബാക്ടീരിയയുടെയും അളവ് അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് ഗവേഷകര്‍ പറഞ്ഞു. ഇതില്‍ നിന്നുണ്ടാകുന്ന അണുബാധ ചിലപ്പോള്‍ നിങ്ങളെ ആശുപത്രിയില്‍ കയറ്റിയേക്കാമെന്നും ഗവേഷകര്‍ പറയുന്നു. മനുഷ്യന്റെയും മറ്റു സസ്തനികഴളടെയും കുടലില്‍ കാണപ്പെടുന്ന ഒരു ബാക്ടീരിയയാണ് എന്ററോകോക്കസ് ഫീസാലിസ്. എന്നാല്‍ അണുബാധകള്‍ക്ക് ഏറ്റവും വലിയ കാരണക്കാരനെന്ന കുപ്രസിദ്ധിയും ഇതിനുണ്ട്. ഈ ബാക്ടീരിയയെയും ടച്ച്‌സ്‌ക്രീനുകളില്‍ കണ്ടെത്തി.

സ്റ്റഫൈലോകോക്കസ് എന്ന അപകടകാരിയായ മറ്റൊരു ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. രക്തത്തില്‍ വിഷാംശം കലര്‍ത്തുകയും ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം ഉണ്ടാക്കുകയും ചെയ്യുന്ന ബാക്ടീരിയയാണ് ഇത്. ആന്റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജ്ജിച്ചുവെന്ന് സംശയിക്കപ്പെടുന്ന ബാക്ടീരിയ കൂടിയാണ് ഇത്. ഗര്‍ഭച്ഛിദ്രത്തിന് കാരണമായേക്കാവുന്ന ലിസ്റ്റീരിയ ബാക്ടീരിയയുടെയും മനുഷ്യ വിസര്‍ജ്യത്തിലുള്ള മറ്റൊരു ബാക്ടീരിയയായ പ്രോട്ടിയസിന്റെയും സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ക്രീനുകള്‍ ശരിയായി വൃത്തിയാക്കാത്തതിനെതിരെ ശക്തമായ വിമര്‍ശനം ഇതോടെ മക്‌ഡൊണാള്‍ഡ്‌സിനെതിരെ ഉയരുകയാണ്. അതേസമയം തങ്ങളുടെ ഓര്‍ഡര്‍ സ്‌ക്രീനുകള്‍ യഥാസമയം വൃത്തിയാക്കാറുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് കൈ കഴുകാനുള്ള സൗകര്യം എല്ലാ റെസ്‌റ്റോറന്റുകളിലും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും മക്‌ഡൊണാള്‍ഡ്‌സ് വക്താവ് പറഞ്ഞു.

ബ്രിട്ടനിലെ 7000ത്തോളം വന്‍കിട കമ്പനികളിലെ ഉയര്‍ന്ന എക്‌സിക്യൂട്ടീവുകളുടെ ശമ്പളം നിര്‍ണ്ണയിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശം നല്‍കാനുള്ള പദ്ധതിയുമായി ലേബര്‍. ഷാഡോ ബിസിനസ് സെക്രട്ടറി റബേക്ക ലോംഗ് ബെയിലിയും ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണലും അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം ഉള്ളത്. ജീവനക്കാരും ഉപഭോക്താക്കളും ഉള്‍പ്പെടുന്നവര്‍ക്ക് വാര്‍ഷികമായി നിര്‍ണ്ണയിക്കുന്ന എക്‌സിക്യൂട്ടീവ് പാക്കേജുകളില്‍ വോട്ടവകാശം നല്‍കണമെന്നാണ് നിര്‍ദേശം. എക്‌സിക്യൂട്ടീവുകള്‍ക്ക് ശമ്പളം പണമായി നല്‍കണമെന്നും എല്ലാ വിധത്തിലുള്ള ഷെയര്‍ ഓപ്ഷനുകളും എടുത്തു കളയണമെന്നും നിര്‍ദേശമുണ്ട്. മിനിമം വേതനം നല്‍കാന്‍ പരാജയപ്പെടുന്ന കമ്പനികളുടെ ഡയറക്ടര്‍മാര്‍ക്ക് പിഴയിടുന്നതിനും അവര്‍ക്ക് ഗോള്‍ഡന്‍ ഷെയിക്ക്ഹാന്‍ഡ് നല്‍കുന്നതിനും റിപ്പോര്‍ട്ട് നിരോധനം ശുപാര്‍ശ ചെയ്യുന്നു.

250 ജീവനക്കാരില്‍ ഏറെയുള്ള എല്ലാ കമ്പനികളും പ്രതിവര്‍ഷം ഒന്നര ലക്ഷം പൗണ്ടിലേറെ ശമ്പളം വാങ്ങുന്നവരുടെ പേരു വിവരങ്ങള്‍ നല്‍കണം. ഒമ്പത് മുന്‍നിര വികസിത രാജ്യങ്ങളില്‍ വേതന വളര്‍ച്ച ഏറ്റവും കുറവ് ബ്രിട്ടനിലാണെന്ന ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പഠനത്തിന്റെ വെളിച്ചത്തിലാണ് ലേബര്‍ റിപ്പോര്‍ട്ട്. അനാവശ്യമായി ഉയര്‍ന്ന ശമ്പളം നല്‍കുന്ന രീതിയില്ലാതാക്കാനും എല്ലാ ജീവനക്കാര്‍ക്കും ന്യായമായ ശമ്പളം ഉറപ്പു വരുത്താനുമാണ് 20 ഇന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ബ്രെക്‌സിറ്റ് വിഷയത്തില്‍ തെരേസ മേയ് സര്‍ക്കാര്‍ വീണാല്‍ ഒരു ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായി നില്‍ക്കുന്ന ലേബര്‍ ഈ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുകയാണ്.

ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ അക്കൗണ്ടന്‍സി ആന്‍ഡ് ഫിനാന്‍സ് പ്രൊഫസര്‍ പ്രേം സിക്കയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയിലുണ്ടാകും എന്ന നിഗമനങ്ങള്‍ തെറ്റാണെന്ന് ലേബര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ലണ്ടന്‍: ടെക്‌നോളജിയുടെ വളര്‍ച്ച കണ്ണടച്ച് തുറക്കുന്നതിലും വേഗമാണ്. ഇന്ന് നാം ഉപയോഗിക്കുന്ന ഫോണിന്റെ എല്ലാ ടെക്‌നോളജിക്കല്‍ ഫീച്ചറുകളും ആറ് മാസത്തിനകം മുഴുവനായി അപ്‌ഡേറ്റ് ചെയ്യപ്പെടുമെന്നതാണ് വാസ്തവം. വിപണിയിലിറങ്ങുന്ന ഇതര ഗാഡ്‌ജെസ്റ്റുകളുടെ കാര്യവും സമാനമാണ്. വാച്ച്, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, മ്യൂസിക് സിസ്റ്റം, ഗെയിമിംഗ് സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍, ഐ-പാഡ് തുടങ്ങി നിരവധി ഗാഡ്‌ജെറ്റ്‌സുകളാണ് ദിനപ്രതി അപ്‌ഡേറ്റ് ചെയ്യപ്പെടുന്നത്. ഇതില്‍ മിക്ക ഉപകരണങ്ങളും കുട്ടികള്‍ ഉപയോഗിക്കുന്നതാണ്. യുവാക്കളും കുട്ടികളുമാണ് ടെക്‌നോളജിയെക്കുറിച്ച് കൂടുതല്‍ പഠനങ്ങളിലേക്ക് പോകാറുള്ളത്. എന്നാല്‍ ഇവ തലവേദ സൃഷ്ടിക്കുന്നത് മാതാപിതാക്കള്‍ക്കാണെന്ന് ബ്രിട്ടനില്‍ നടത്തിയ ഒരു സര്‍വ്വേ വ്യക്തമാക്കുന്നു. ബിട്ടനിലെ അഞ്ചില്‍ ഒരു കുട്ടിയും 18 മാസത്തിനിടയില്‍ പുതിയ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുന്നതായി സര്‍വ്വേ വ്യക്തമാക്കുന്നു.

ഇതൊരു ചെറിയ ശാഠ്യമാണെന്ന് ധരിക്കരുത്. മധ്യവര്‍ഗ കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തന്നെ കുട്ടികളുടെ ആവശ്യം തകര്‍ക്കും. 2000 മാതാപിതാക്കളില്‍ നടത്തിയ സര്‍വ്വേയില്‍ വലിയൊരു ശതമാനം പേരും മക്കളുടെ ഇത്തരം ആവശ്യങ്ങള്‍ വലിയ തലവേദന സൃഷ്ടിക്കുന്നതായി വ്യക്തമാക്കുന്നു. തങ്ങളുടെ മക്കള്‍ക്ക് അവരുടെ കൂട്ടുകാര്‍ ഉപയോഗിക്കുന്നതിന് സമാനമായ ഗാഡ്‌ജെറ്റുകളുണ്ടോയെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 37 ശതമാനവും ഉറപ്പു വരുത്താന്‍ ശ്രമിക്കാറുള്ളതായി പ്രതികരിച്ചു. അതേസമയം തന്നെ പത്തില്‍ എട്ട് ശതമാനം പേരും ഇക്കാര്യങ്ങള്‍കൊണ്ട് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായി സര്‍വ്വേ പറയുന്നു. മ്യൂസിക് മാക്പീ എന്ന വെബ്‌സൈറ്റാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്.

കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത് എതൊരു മാതാപിതാക്കളെ സംബന്ധിച്ചും വളരെ സന്തോഷമുണ്ടാക്കുന്ന വസ്തുതയാണ്. എന്നാല്‍ മക്കള്‍ ആഗ്രഹിക്കുന്ന ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഗാഡ്‌ജെറ്റുകള്‍ നല്‍കുകയെന്നത് മാതാപിതാക്കളെ സംബന്ധിച്ച് കടുപ്പമേറിയ കാര്യമാണ്. പത്തില്‍ ഏഴ് പേരും വിശ്വസിക്കുന്ന അഡ്വാന്‍സ്ഡ് ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഗാഡ്‌ജെറ്റുകളാണ് മക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വിലയേറിയ സമ്മാനമെന്നാണ്. സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെങ്കിലും ഇത്തരം സമ്മാനങ്ങള്‍ നല്‍കാന്‍ 70 ശതമാനം പേരും ശ്രമിക്കാറുണ്ടെന്നതാണ് വാസ്തവം. സ്മാര്‍ട്ട് ഫോണുകളും ടാബ്‌ലെറ്റുകളുമാണ് യു.കെയിലെ കുട്ടികള്‍ക്ക് ഏറ്റവും പ്രിയമേറിയത്.

Copyright © . All rights reserved