Main News

ഇസ്ലാമാബാദ്: ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയ പാകിസ്ഥാന്‍ വ്യോമസേനയുടെ എഫ്-16 ഫൈറ്റര്‍ വിമാനത്തിന്റെ പൈലറ്റിനെ പാക് ജനക്കൂട്ടം തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ തകര്‍ത്ത വിമാനത്തിന്റെ പൈലറ്റിനെയാണ് പാക് ജനക്കൂട്ടം കൊലപ്പെടുത്തിയത്. ഇന്ത്യയില്‍ ആക്രമണം നടത്തി തിരികെ പോയ എഫ്-16 വിമാനത്തെ അഭിനന്ദന്‍ പിന്തുടര്‍ന്ന് ആക്രമിച്ചു. മിഗില്‍ നിന്നേറ്റ മിസൈല്‍ ആക്രണമണത്തില്‍ എഫ്-16 തകര്‍ന്നു വീഴുകയായിരുന്നു. എഫ് 16 ല്‍ നിന്ന് പാക് പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് പാകിസ്താന്‍ മണ്ണില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ പൈലറ്റാണെന്ന് കരുതി പാക് പൈലറ്റിനെ നാട്ടുകാര്‍ തല്ലിക്കൊന്നു.

ചില നേരങ്ങളില്‍ യാഥാര്‍ഥ്യം കെട്ടുകഥയേക്കാള്‍ വിചിത്രമാണെന്ന് പറഞ്ഞു കൊണ്ട് ലണ്ടനില്‍ നിന്നുള്ള അഭിഭാഷകന്‍ ഖാലിദ് ഉമര്‍ ആണ് വൈമാനികന്റെ മരണത്തെ കുറിച്ചുള്ള പോസ്റ്റിട്ടത്. പിന്നീട് പലരും ഈ പോസ്റ്റ് ഷെയര്‍ ചെയ്തു. നേരത്തെ രണ്ട് ഇന്ത്യന്‍ വിമാനം തകര്‍ത്തുവെന്നും രണ്ട് പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്നും പാകിസ്ഥാന്‍ പറഞ്ഞിരുന്നു. ഒരാള്‍ ചികിത്സയിലാണെന്നായിരുന്നു വിശദീകരണം. എന്നാല്‍ ചികിത്സയിലുള്ള പൈലറ്റ് പാക് പൈലറ്റാണെന്ന് പിന്നീട് ബോധ്യമായതോടെ ഔദ്യോഗിക പ്രസ്താവന പിന്‍വലിച്ചു.

പാകിസ്താന്‍ വ്യോമസേനയിലെ നമ്പര്‍ 19 സ്‌ക്വാഡ്രണിലെ വൈമാനികനായ ഷഹ്സാസ് ആണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. അഭിനന്ദന്റെ ആക്രണത്തില്‍ തകര്‍ന്ന എഫ്-16ല്‍ നിന്ന് ഷഹസാസ് ഇജക്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. പാക് അധീന കാശ്മീരില്‍ പാരച്യൂട്ട് ഇറങ്ങിയതോടെ ജനക്കൂട്ടം ഷഹസാസിനെ പൊതിരെ തല്ലി. പിന്നീട് പാകിസ്ഥാന്‍ പൈലറ്റാണെന്ന് മനസിലാക്കിയ ഉടന്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഭിനന്ദനെ പോലെ തന്നെ ഷഹസാസിന്റെ പിതാവും എയര്‍ മാര്‍ഷലാണ്.

ലണ്ടന്‍: പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഹൃദയത്തിന്റെ സഹായത്തോടെ ജിവിച്ചിരുന്ന റെബേക്ക ഹെന്‍ഡേഴ്‌സണ്‍ അന്തരിച്ചു. 24 വയസായിരുന്നു. ലോകത്തിന് തന്നെ മാതൃകയായ വിദ്യാര്‍ത്ഥിനിയെന്നായിരുന്നു റെബേക്ക വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു റെബേക്ക. മോഡേണ്‍ ഇംഗ്ലീഷില്‍ ബിരുദം സ്വന്തമാക്കിയുള്ള റെബേക്ക രണ്ട് അക്കാദമിക് പേപ്പറുകള്‍ എഴുതിയിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ്‌ഷെയറിലെ ബെസ്റ്ററില്‍ താമസിക്കുന്ന റെബേക്ക ഹെന്‍ഡേഴ്‌സണ്‍ സാധാരണ വിദ്യാര്‍ത്ഥികളെ പോലെയായിരുന്നില്ല. കൈയ്യില്‍ ഹൃദയം പിടിച്ചു നടക്കുകയെന്ന് നാം പുസ്തകങ്ങളിലൊക്കെ വായിച്ചിട്ടുണ്ടാവില്ലേ? അതുപോലെയായിരുന്നു റെബേക്കയുടെ ജിവിതം. ക്യാന്‍സര്‍ വന്നിട്ടും ജീവിതത്തോട് പോരാടി.

ക്യാന്‍സറില്‍ നിന്ന് രക്ഷപ്പെടാന്‍ ഹൃദയും പൂര്‍ണമായും എടുത്തു കളയേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. പകരം പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഹൃദയം ശരീരത്തില്‍ ഘടിപ്പിച്ചു. ഹൃദയഭാഗത്ത് നിന്ന് നീളന്‍ പ്ലാസ്റ്റിക് കുഴലുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഹൃദയത്തെ പ്രവര്‍ത്തിപ്പിച്ചു. കൈയ്യില്‍ കരുതിയിരുന്ന ബാഗിലാണ് ഈ ഹൃദയം സൂക്ഷിച്ചിരുന്നത്. വളെര നാള്‍ ബാഗില്‍ ഹൃദയം കൊണ്ടുനടക്കേണ്ടി വന്നിരുന്നു. പിന്നീട് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്താമെന്ന് മനസിലായി. ഇതിനായി ഡോണറെ ലഭ്യമായതോടെ പുതിയ പ്രതീക്ഷളിലായിരുന്നു റെബേക്ക. എന്നാല്‍ ഹൃദയം മാറ്റിവെച്ചെങ്കിലും ശരീരത്തിലുണ്ടായി മറ്റു ചില പ്രശ്‌നങ്ങള്‍ റെബേക്കയുടെ ജിവനെടുക്കുകയായിരുന്നു.

ബാഗിലാക്കിയ ഹൃദയവുമായി ഒരുപാട് പേര്‍ക്ക് ആവേശവും ഊര്‍ജവും നല്‍കി അവര്‍ ജീവിച്ച വിദ്യാര്‍ത്ഥിനായായിരുന്ന അവര്‍. രോഗവസ്ഥയിലുള്ള സമയത്ത് തന്നെ രണ്ട് അക്കാഡമിക് പേപ്പറുകള്‍ റബേക്ക രചിച്ചിരുന്നു. ഈ രണ്ട് പേപ്പറുകളും ഉടന്‍ പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥിയായിട്ടുള്ള റബേക്ക ഒരുപാട് പേര്‍ക്ക് ഊര്‍ജവും അഭിമാനവുമാണെന്ന് സുഹൃത്തുക്കളും അധ്യാപകരും അഭിപ്രായപ്പെടുന്നു. ഒരു വര്‍ഷത്തോളം പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഹൃദയത്തിന്റെ സഹായത്തോടെയാണ് റബേക്ക ജീവിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും കരുത്തിയായ വനിത റെബേക്കയാണെന്ന് ഓക്‌സ്‌ഫോര്‍ഡ് അക്കാദമിക് ഡോ. ജനിന റാംരെസ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. പരിചയപ്പെടുന്നവര്‍ക്കെല്ലാം ജീവിതത്തോട് പ്രതീക്ഷ നല്‍കാന്‍ കഴിയുവുള്ളയാളായിരുന്നു റബേക്കയെന്നും ഡോ. ജനിന പറഞ്ഞു

ലണ്ടന്‍: ക്ലാസ്മുറിയിലെ വൈ-ഫൈ റേഡിയേഷന്‍ 12കാരിയായ വിദ്യാര്‍ത്ഥിനിക്ക് 40ഓളം രോഗങ്ങള്‍ പിടിപെടാന്‍ കാരണമായെന്ന് മാതാപിതാക്കള്‍. സോമറെസ്റ്റിനടുത്തുള്ള യോവില്‍ താമസിക്കുന്ന നെയില്‍ ബോക്‌സാലിനാണ് തന്റെ മകള്‍ക്കുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം സ്‌കൂളിലെ വൈ-ഫൈ റേഡിയേഷനെന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്. വൈ-ഫൈ ഉപയോഗം സ്‌കൂള്‍ അധികൃതര്‍ തുടരുമെന്ന് പ്രഖ്യാപിച്ചതോടെ നെയില്‍ തന്റെ മകളെ ഹോം സ്‌കൂളിംഗ് രീതിയിലേക്ക് മാറ്റുകയാണുണ്ടായത്. തൊലിയിലെ ചൊറിച്ചില്‍, കണ്ണില്‍ ചൊറിയുക, മറവി, ഉത്കണ്ഠ, വ്യാകുലത, സംസാരിക്കാനുള്ള കഴിവില്ലായ്മ തുടങ്ങി നാല്‍പ്പതോളം രോഗ ലക്ഷണങ്ങള്‍ മകളില്‍ കണ്ടെത്തിയിരുന്നുവെന്ന് നെയില്‍ പറയുന്നു. എഞ്ചിനിയറായ നെയില്‍ മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൂടെയാണ് മകളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞത്.

7-ാമത്തെ വര്‍ഷം മുതല്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ഞാന്‍ ഇക്കാര്യങ്ങള്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ അവള്‍ 8-ാമത്തെ വര്‍ഷത്തിലേക്ക് മാറിയപ്പോള്‍ കാര്യങ്ങള്‍ വലിയ തോതില്‍ പ്രതിഫലിക്കാന്‍ തുടങ്ങി. ശ്രദ്ധയില്ലായ്മയില്‍ തുടങ്ങി നിരവധി മാനസിക പിരിമുറുക്കത്തിലൂടെയും അവള്‍ കടന്നുപോകുന്നതായി എനിക്ക് വ്യക്തമായി. സ്‌കൂള്‍ അധികൃതരുമായി ഇത് സംസാരിക്കുകയും ചെയ്തിരുന്നു.-നെയില്‍ പറഞ്ഞു. സ്‌കൂളിലെ ക്ലാസ് മുറികളില്‍ എല്ലാം തന്നെ വൈ-ഫൈ സംവിധാനങ്ങള്‍ ഉണ്ടായിരുന്നുവെന്ന കാര്യം ആ സമയത്താണ് ഞാന്‍ ശ്രദ്ധിക്കുന്നത്. സൂക്ഷതലത്തില്‍ വിലയിരുത്തിയപ്പോള്‍ മകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരന്‍ വൈ-ഫൈ റേഡിയേഷനാണെന്ന് ബോധ്യമാവുകയായിരുന്നു. ഇക്കാര്യം തങ്ങള്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും. വൈ-ഫൈ ഓഫ് ചെയ്യാമെന്ന് അദികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നതായി നെയില്‍ പറഞ്ഞു.

എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗം നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്ന് പിന്നീട് സ്‌കൂള്‍ അധികൃതര്‍ നെയിലിനെ അറിയിച്ചു. ക്രിസ്തുമസ് അവധിക്ക് ശേഷം സ്‌കൂളിലെത്തിയ മകള്‍ക്ക് വീണ്ടും പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയതോടെ നിലവില്‍ തുടരുന്ന സ്‌കൂള്‍ പഠനം അവസാനിപ്പിക്കാന്‍ മകളോട് നെയില്‍ ആവശ്യപ്പെടുകയും ചെയ്തു. സാധാരണ സിസ്റ്റത്തില്‍ പഠിച്ചു പരിയപ്പെട്ട നെയിലിന്റെ മകള്‍ക്ക് ആദ്യഘട്ടത്തില്‍ ഹോം സ്‌കൂളിംഗ് വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മറിച്ചായി. ശ്രദ്ധക്കുറവ്, കണ്ണിനും തൊലിയിലുമുണ്ടായിരുന്ന ചൊറിച്ചില്‍ എന്നിവയോടപ്പം മാനസികമായി അനുഭവിച്ചിരുന്ന പ്രയാസങ്ങളില്‍ നിന്നും അവള്‍ മോചിപ്പിക്കപ്പെട്ടുവെന്ന് നെയില്‍ ചൂണ്ടിക്കാണിക്കുന്നു.

ന്യൂസ് ഡെസ്ക്

ഇന്ത്യ മുഴുവൻ ആ ധീര ജവാനായി കാത്തിരുന്നു… വീര പോരാളിയുടെ സുരക്ഷിതമായ തിരിച്ചു വരവിനായി 135 കോടി ജനങ്ങളുടെ പ്രാർത്ഥനകൾ… നിരായുധനായി ശത്രുരാജ്യത്തിന്റെ തടവിൽ കഴിയുമ്പോഴും സാഭിമാനം തലയുയർത്തി നിന്ന ഇന്ത്യയുടെ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെയോർത്ത് രാജ്യം അഭിമാനം കൊണ്ടു… ജനീവ കൺവൻഷൻ ധാരണ അനുസരിച്ച് അഭിനന്ദനെ ഉടൻ വിട്ടയയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന് നിരാകരിക്കാൻ ആവുന്നതായിരുന്നില്ല.

ലോക രാഷ്ട്രങ്ങൾ മുഴുവൻ ഇന്ത്യയ്ക്കായി അണിനിരന്ന ദിനങ്ങൾ. ഇന്ത്യൻ സൈന്യത്തിന്റെ ശക്തി അളക്കാനിരുന്ന പാക് ഭരണകൂടത്തിന് കണക്കു കൂട്ടൽ പാതി വഴി അവസാനിപ്പിക്കേണ്ടി വന്ന അവസ്ഥ. നിരായുധനായ സൈനികനെ വച്ച് വിലപേശാനുള്ള പാപ്പരത്തം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഇന്ത്യൻ സൈന്യം പ്രഖ്യാപിക്കും മുൻപ് ജാമ്യമെടുത്തു പാക് ഭരണകൂടം. പാക്കിസ്ഥാന്റെ ഔദാര്യമായി അഭിനന്ദിന്റെ മോചനമാകാമെന്ന് പാക് പ്രധാനമന്ത്രി പാർലമെന്റിൽ പ്രഖ്യാപിക്കുമ്പോള്‍ പാക് അധികൃതർക്ക് അറിയാമായിരുന്നു വൈകി വരുന്ന വിവേകത്തിന്റെ വില കനത്തതായിരിക്കുമെന്ന്.

ഇന്നു ഇന്‍ഡ്യന്‍ സമയം രാത്രി 9.20 ന്  വാഗാ ബോർഡറിൽ പാക്കിസ്ഥാനി റേഞ്ചേഴ്സ് ഇന്ത്യയുടെ ധീരനായ പോരാളിയെ ആർത്തിരമ്പുന്ന ജനതയുടെ കൈകളിലേയ്ക്ക് കൈമാറി. നെഞ്ചുവിരിച്ച് നിർഭയനായി തലയുയർത്തി തീക്ഷ്ണമായ നോട്ടവുമായി മാതൃരാജ്യത്തിന്റെ മണ്ണിലേയ്ക്ക് തിരിച്ചെത്തി അഭിനന്ദൻ. ഓരോ ഇന്ത്യാക്കാരനും വീരനായകനെ അഭിമാനത്തോടെ നെഞ്ചോടു ചേർത്തു. യുദ്ധമുഖത്തെ നായകനായി അഭിനന്ദൻ വർധമാൻ നടന്നു കയറിയത് ഭാരത ജനതയുടെ ഹൃദയത്തിലേയ്ക്കായിരുന്നു.

ജോജി തോമസ്

മാര്‍ച് മാസം 9-ാം തിയതി ബ്രിട്ടനിലെ മലയാളികളുടെ സംഘടനയായി അറിയപ്പെടുന്ന യുക്മയ്ക്ക് പുതിയ നേതൃത്തെ തെരഞ്ഞെടുക്കാന്‍ നിയുക്ത പ്രതിനിധികള്‍ ഒത്തുചേരുകയാണ്. സംഘടന രൂപീകൃതമായിട്ട് ദീര്‍ഘകാലം ആയെങ്കിലും, യുക്മ ഇതുവരെ യു.കെ മലയാളികളുടെ മൊത്തത്തില്‍ പ്രതിനിധീകരിക്കുന്ന ബഹുജന സംഘടനയായി വളരാന്‍ സാധിച്ചിട്ടില്ലെന്നുള്ളത് പോരായ്മയായി നിലനില്‍ക്കുമ്പോള്‍ തന്നെ, ബ്രിട്ടനിലുള്ള മലയാളികള്‍ക്കായി മറ്റൊരു പൊതു സംഘടന രൂപീകൃതമാകാത്തിടത്തോളം കാലം യുക്മയ്ക്ക് മലയാളി സമൂഹത്തില്‍ അതിന്റേതായ പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ യുക്മയുടെ നേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പും, അതിന്റെ നേതൃത്വത്തില്‍ ദീര്‍ഘ വീക്ഷണവും വിശാല ചിന്താഗതിയുമുള്ള പുതുരക്തം കടന്നുവരണമെന്നും യു.കെയിലെ മലയാളി സമൂഹത്തിന്റെ ആവശ്യമാണ്. ഈ ആവശ്യകത തന്നെയാണ് ഈ മാസം ഒമ്പതാം തിയതി നടക്കുന്ന തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്.

പ്രാദേശിക അസോസിയേഷനുകളുടെ പ്രവര്‍ത്തനം പലപ്പോഴും ഓണവും വിഷുവും ക്രിസ്തുമസും ആഘോഷിക്കുന്നതിലൂടെ അവസാനിക്കുകയാണ്. അംഗങ്ങളുടെ എണ്ണത്തിലുള്ള പരിമിതികളാണ് മലയാളികള്‍ക്ക് പ്രയോജപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രാദേശിക അസോസിയേഷനുകള്‍ക്കുള്ള പ്രധാന വെല്ലുവിളി. ബ്രിട്ടനിലെ മലയാളി അസോസിയേഷനുകള്‍ക്ക് ഒരു മേല്‍ക്കൂരയ്ക്ക് കീഴെ കൊണ്ടുവരാന്‍ രൂപീകൃതമായ യുക്മ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരു ദശകം പിന്നിട്ടെങ്കിലും മലയാളികളെ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധ്യമായ ദീര്‍ഘവീക്ഷണത്തോടും, വിശാല താല്‍പ്പര്യത്തോടുമുള്ള പ്രവര്‍ത്തന ശൈലിയും, കാഴ്ച്ചപ്പാടും ഇതുവരെ രൂപപ്പെട്ടില്ല എന്നുള്ളത് തികച്ചും നിരാശാജനകമാണ്. യുക്മയ്ക്ക് യു.കെ മലയാളികളുടെ സംഘടനയായി മാറാന്‍ സാധിക്കാത്തതിന്റെ പ്രധാന കാരണം ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ യുക്മയെ തങ്ങളുടെ പോക്കറ്റ് സംഘടനയാക്കാന്‍ നടത്തിയ ശ്രമങ്ങളാണ്. നാട്ടിലെ സഹകരണസംഘം പിടിച്ചെടുക്കല്‍ സംസ്‌ക്കാരം ബ്രിട്ടനിലേക്ക് പറിച്ചുനട്ട് തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങല്‍ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കാലഘട്ടങ്ങളില്‍ യുക്മ തെരഞ്ഞെടുപ്പുകളില്‍ നടന്നിരുന്നത്. രാഷ്ട്രീയാതിപ്രസരവും സങ്കുചിത താല്‍പ്പര്യങ്ങളും ഒഴിവാക്കി കഴിവും പ്രാഗത്ഭ്യവും ഉള്ളവര്‍ക്ക് യു.കെയിലെ മലയാളികള്‍ക്ക് സേവനം ചെയ്യുന്നതിനുള്ള വേദിയാവണം യുക്മയെന്ന സംഘടന. അതിനുള്ള വഴിയൊരുക്കലാവണം 9-ാം തിയതി നടക്കുന്ന യുക്മയുടെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.

മലയാളികള്‍ക്ക് തീര്‍ച്ചയായും ഒരു സംഘടിത ശക്തി ആവശ്യമാണ്. പക്ഷേ ആ സംഘടിത ശക്തി ഉപയോഗിക്കുന്നത് പുരോഗമനപരമായ ആശയങ്ങള്‍ക്കും മുഴുവന്‍ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനുമായിരിക്കണം. പുത്തന്‍ ആശയങ്ങളും ചലനാത്മകമായ നേതൃത്വവുമുള്ള ഒരു സംഘടനയ്‌ക്കേ സമൂഹത്തെ സേവിക്കാന്‍ സാധിക്കൂ. യുക്മയുടെ നവനേതൃത്വം സങ്കുചിത താല്‍പ്പര്യങ്ങളും ഇടുങ്ങിയ ചിന്താഗതികളും മാറ്റിവെച്ച് യു.കെയിലെ മലയാളി സമൂഹത്തെ ഒന്നായി കണ്ട്, സമൂഹത്തില്‍ പുരോഗമനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കരുത്തുള്ളതാവട്ടെയെന്ന് യു.കെ മലയാളികള്‍ക്ക് പ്രത്യാശിക്കാം.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

ലണ്ടന്‍: എം.പിമാരുടെ വേതനം 2.7 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യു.കെയിലെ ട്രേഡ് യൂണിയനുകള്‍. നിലവില്‍ രാജ്യത്തിന്റെ സാമ്പതിക, സാമൂഹിക സാഹചര്യം വിലയിരുത്തുമ്പോള്‍ എം.പിമാരുടെ വേതനത്തിലെ വര്‍ദ്ധനവ് അനാവശ്യമാണെന്നാണ് പ്രധാന വിമര്‍ശനം. ഇന്‍ഡിപെന്‍ഡഡ് പാര്‍ലമെന്ററി അതോറിറ്റിയാണ് എം.പിമാരുടെ വേതനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പുതിയ വേതന നിരക്ക് നിലവില്‍ വരും. നിലവില്‍ വര്‍ഷത്തില്‍ 77,379 പൗണ്ടാണ് എംപിമാരുടെ വേതനം. ഇത് ഏപ്രിലില്‍ 2.7 ശതമാനം വര്‍ദ്ധിച്ച് 79,468 പൗണ്ടിലേക്ക് ഉയരും. അതായത് 2,089 പൗണ്ടിന്റെ വര്‍ദ്ധനവ്.

സാധാരണയായി എം.പിമാരുടെ വേതന വര്‍ദ്ധനവ് നടപ്പിലാകുന്നത് രാജ്യത്തിലെ പൊതു മേഖലാ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരുടെ ശരാശരി വേതന വര്‍ദ്ധവിനെ അടിസ്ഥാനപ്പെടുത്തിയാണ്. അതായത് പൊതുമേഖലാ ജോലിക്കാരുടെ വേതന വര്‍ദ്ധനവിന്റെ ശരാശരിയാണ് എം.പിമാരുടെ വേതന വര്‍ദ്ധനവിനെ നിശ്ചയിക്കുന്നതെന്ന് ചുരുക്കം. ഈ വര്‍ദ്ധനവ് നിശ്ചയിക്കുന്നത് ഹൗസ് ഓഫ് കോമണ്‍സിലെ വോട്ടെടുപ്പിന്റെ ഭാഗമായിരിക്കില്ല. നാഷണല്‍ സ്റ്റാറ്റിറ്റിക്‌സാണ് പൊതുമേഖലാ തൊഴിലാളികളുടെ വേതനം നിരക്ക് തീരുമാനിക്കുന്നത്. സിവിലിയന്‍ തൊഴിലാളികളുടെ വേതനത്തിന് മുകളില്‍ വര്‍ദ്ധനവാണ് ഇപ്പോള്‍ എംപിമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അത് രാജ്യത്തിന്റെ രീതിയല്ല. തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വര്‍ദ്ധനവിന് മുകളിലേക്ക് ജനപ്രതിനിധികളുടെ വേതന വര്‍ദ്ധനവ് അംഗീകരിക്കാന്‍ കഴിയില്ലെന്നും പബ്ലിക്ക് ആന്റ് കോമേഷ്യല്‍ സര്‍വീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി മാര്‍ക്ക് സെര്‍വോട്കാ പ്രതികരിച്ചു.

രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തെടുംതൂണാണ് തൊഴിലാളികള്‍, അവരാണ് താരതമ്യേനെ സമൂഹത്തില്‍ സുപ്രധാന ജോലികള്‍ നിര്‍വ്വഹിക്കുന്നത്. എന്നിട്ട് പോലും അവര്‍ക്ക് ലഭിക്കുന്ന വേതന വര്‍ദ്ധനവ് ഒരു ശതമാനം മാത്രമാണെന്നും ാര്‍ക്ക് സെര്‍വോട്കാ ചൂണ്ടിക്കാണിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പബ്ലിക്ക് ആന്റ് കോമേഷ്യല്‍ സര്‍വീസ് യൂണിയന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. 120,000 അംഗങ്ങള്‍ സമരപരിപാടികളുടെ ഭാഗമാവുമെന്നും സെര്‍വോട്കാ പ്രഖ്യാപിച്ചിട്ടുണ്ട്.

ലണ്ടന്‍: വിമാനത്താവളങ്ങളുടെ പരിസരങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭം സ്വന്തമാക്കാവുന്ന ബിസിനസുകളിലൊന്നാണ് പാര്‍ക്കിംഗ് സ്ഥലങ്ങളുടെ നടത്തിപ്പ്. അവധി ആഘോഷങ്ങള്‍ക്കും മറ്റുമായി ആഴ്ച്ചകളോ മാസങ്ങളോ ഇതര സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്ക് സുരക്ഷിതമായ പാര്‍ക്കിംഗ് അത്യാവശ്യ ഘടകമാണ്. എന്നാല്‍ ഈ മേഖലയിലും വവലിയ തട്ടിപ്പുകള്‍ നടക്കുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പരസ്യം നല്‍കിയതില്‍ നിന്നും വിപരീതമായ വാഹനങ്ങള്‍ ചെളിക്കുണ്ടില്‍ പാര്‍ക്ക് ചെയ്ത നടത്തിപ്പുകാരന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അസദ് മാലിക്ക് എന്ന നടത്തിപ്പുകാരന്റെ പേരിലാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്.

വിമാനയാത്രക്കാര്‍ സുരക്ഷിതമായ പാര്‍ക്കിംഗ് ഒരുക്കുന്നുവെന്ന് കാണിച്ച് മാലിക്കിന്റെ സ്ഥാപനം വിവിധ സ്ഥലങ്ങളില്‍ പരസ്യം ചെയ്തിരുന്നു. പരസ്യം കണ്ട് നൂറിലധികം പേര്‍ പാര്‍ക്കിംഗിനായി മാലിക്കിനെ സമീപിക്കുകയും ചെയ്തു. എന്നാല്‍ മാലിക്ക് പരസ്യത്തില്‍ നല്‍കിയ പ്രദേശമായിരുന്നില്ല യഥാര്‍ത്ഥ പാര്‍ക്കിംഗിനായി ഒരുക്കിയിരുന്നതെന്നാണ് ആരോപണം. ചെളിക്കുണ്ടിലാണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്. അവധി ആഘോഷങ്ങള്‍ കഴിഞ്ഞെത്തിയ പലരും മാലിക്കിന് നേരെ പരാതിയുമായി എത്തി. പലരുടെയും വാഹനങ്ങള്‍ക്ക് തകരാറുകള്‍ സംഭവിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

ഏതാണ്ട് ഒരു മില്യണ്‍ പൗണ്ട് തട്ടിപ്പിലൂടെ മാലിക്ക് സ്വന്തമാക്കിയതായിട്ടാണ് കോടതിയില്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. കാറുകള്‍ക്കുണ്ടായി തകരാറ്, വ്യാജ പരസ്യം നല്‍കല്‍ തുടങ്ങി 6ഓളം ചാര്‍ജുകളാണ് മാലിക്കിന് നേരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ചാര്‍ത്തപ്പെട്ട കുറ്റങ്ങളെല്ലാം ഇയാള്‍ നിഷേധിച്ചിട്ടുണ്ട്. മാലിക്ക് ഏര്‍പ്പെടുത്തിയ പാര്‍ക്കിംഗ് ഏരിയയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചെളിക്കുണ്ടില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. കേസില്‍ പിന്നീട് വാദം തുടരും.

ലണ്ടന്‍: സാധാരണയായി പച്ചക്കറി മാത്രം കഴിക്കുന്നവര്‍ക്ക് ആയൂര്‍ ദൈര്‍ഘ്യം കൂടുതലായിരിക്കുമെന്നാണ് പലര്‍ക്കും കേട്ടറിവ്. ശരീരത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും പച്ചക്കറിയില്‍ നിന്ന് ലഭിക്കുന്നുവെന്നും നാം കരുതുന്നു. ബ്രിട്ടണ്‍, അമേരിക്ക, ഫ്രാന്‍സ് തുടങ്ങി ഇന്ത്യയിലും മറ്റു നിരവധി രാജ്യങ്ങളിലും സസ്യാഹാരികളായ നിരവധി സമൂഹം ഇന്ന് നിലനില്‍ക്കുന്നുണ്ട്. ആയൂര്‍ദൈര്‍ഘ്യവും രോഗമില്ലായ്മയുമാണ് പ്രധാനമായും സസ്യാഹാരികളാവാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ നാം കരുതുന്നത് പോലെയല്ലെന്നാണ് യു.കെയില്‍ ജോലിയെടുക്കുന്ന പ്രമുഖ എന്‍.എച്ച്.എസ് കാര്‍ഡിയോളജിസ്റ്റ് ഡോ. അസീം മല്‍ഹോത്രയുടെ വാദം. തന്റെ അമ്മയുടെ അകാല മരണത്തിന് കാരണം സസ്യാഹാരം മാത്രമായി ഡയറ്റിനെ ചുരുക്കിയതിനാലെന്ന് ഡോ. മല്‍ഹോത്ര ചൂണ്ടിക്കാണിക്കുന്നു.

അമ്മയുടെ മരണത്തില്‍ ആഹാരക്രമീകരണങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ശരീരത്തില്‍ അത്യാവശ്യമായിരുന്ന പ്രോട്ടീനുകള്‍ ലഭിക്കാതിരുന്നതാണ് അമ്മയെ രോഗത്തിലേക്ക് തള്ളിവിട്ടതും അത് പിന്നീട് മരണമായി മാറുകയും ചെയ്തതെന്നും ഡോ. മല്‍ഹോത്ര പറയുന്നു. വളരെ സീരിയസായി സ്‌പൈനല്‍ പ്രശ്‌നങ്ങള്‍ അമ്മയ്ക്ക് ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ നടക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് സെപ്‌സിസ് പിടിപ്പെട്ടു. ഇന്‍ഫെക്ഷന്‍ അമ്മയെ മരണത്തിലേക്ക് അടുപ്പിക്കുകയും ചെയ്തു. മരണത്തിലേക്ക് നയിച്ചതിന്റെ മൂലകാരണമായി എനിക്ക് തോന്നിയത് അവശ്യ പ്രോട്ടീനുകളുടെ കാര്യമായ കുറവാണ്. പ്രോട്ടീനുകളുടെ കുറവ് മനുഷ്യശരീരത്തെ ദുര്‍ബലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. മല്‍ഹോത്രയുടെ മാതാവ് അനിഷ മാഞ്ചസ്റ്ററില്‍ ജോലിയെടുത്തിരുന്ന ഒരു ജി.പി കൂടിയായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. 68-ാമത്തെ വയസിലാണ് അനിഷ മരണപ്പെടുന്നത്. അനിഷ അമിത ഭാരം വെക്കുന്നതിനും ആരോഗ്യ പൂര്‍ണമായും നശിക്കുന്നതിനും കാരണമായി മല്‍ഹോത്ര ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാരണം ‘അള്‍ട്രാ പ്രോസസ്ഡ് ജങ്ക്’ ഭക്ഷണ പദാര്‍ത്ഥങ്ങളാണ്. ഇവയില്‍ മീറ്റ് അടങ്ങിയിട്ടില്ലാത്തതിനാല്‍ വിറ്റാമിന്റെയും പ്രോട്ടീനിന്റെയും കുറവുണ്ടായെന്നും മല്‍ഹോത്ര വ്യക്തമാക്കുന്നു. അമ്മയുടെ മസിലുകളുടെ ശേഷിക്കുറവിലേക്ക് നയിച്ചതും വെജിറ്റേറിനസമാണെന്ന് മല്‍ഹോത്ര പറഞ്ഞു. ബ്രിട്ടനില്‍ സമീപകാലത്ത് നിരവധി പേരാണ് വെജിറ്റേറിനസത്തിലേക്ക് ആകൃഷ്ടരാവുന്നത്. പൂര്‍ണമായും സസ്യാഹാരികളാകുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഡോ. മല്‍ഹോത്ര നല്‍കുന്ന നിര്‍ദേശം.

ഷിബു മാത്യൂ

പുല്‍വാമയില്‍ ഇന്ത്യന്‍ സൈനീകരുടെ നേരെ പാകിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ക്ക് മറുപടി പറഞ്ഞ ഇന്ത്യയുടെ നിലപാടിനെ യുകെയിലെ പാക്കിസ്ഥാന്‍ വംശജരുടെ രൂക്ഷ വിമര്‍ശനം. പാകിസ്ഥാന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന യുകെയുടെ പ്രധാന നഗരങ്ങളായ ബര്‍മ്മിംഗ്ഹാം, മാഞ്ചെസ്റ്റര്‍, ഡെര്‍ബി, ബ്രാര്‍ഡ്‌ഫോര്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പലയിടത്തും ഇന്ത്യാക്കാരോടുള്ള പാക്കിസ്ഥാനികളുടെ സമീപനം പ്രകോപനപരമായിരുന്നു. പാകിസ്ഥാനികളുടെ  അധീനതയില്‍ ഉള്ളതും അവര്‍ ജോലി ചെയ്യുന്നതുമായ ടെയ്‌കെവേകളിലും ബാര്‍ബര്‍ഷോപ്പുകളിലും ഓഫ് ലൈസന്‍സ് ടാക്‌സി സ്റ്റാന്റുകള്‍ എന്നിവിടങ്ങളിലുമാണ് പ്രധാനമായും അതിര്‍ത്തിയിലെ പ്രശ്‌നങ്ങളേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. ഇന്ത്യക്കാര്‍ പാക്കിസ്ഥാനികളുമായി കൂടുതല്‍ ഇടപഴകുന്നതും ഈ മേഖലകളിലാണ്. ഒരു ഇന്ത്യന്‍ വംശജനാണ് എന്ന് തിരിച്ചറിഞ്ഞാല്‍ ഇന്ത്യയുടെ നിലപാടിനെ അതിനീചമായ രീതിയില്‍ അവര്‍ സംസാരിച്ചു തുടങ്ങും. കാലങ്ങളായിട്ട് നേരിട്ടറിയാവുന്നവരും ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരുമായിട്ടുള്ളവരുമാണെങ്കില്‍ പോലും കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ള വിമര്‍ശനങ്ങളാണ് ഇവര്‍ ഉന്നയിക്കുക. ഒരു പരിധിവരെ മൗനംപാലിക്കുന്നവര്‍ പോലും താനേ പ്രതികരിച്ചു പോകുമെന്ന് ബര്‍മ്മിംഗ്ഹാമില്‍ നിന്നുള്ള നിഷാ പട്ടേല്‍ ടാക്‌സിയില്‍ യാത്ര ചെയ്തപ്പോഴുണ്ടായ തന്റെ അനുഭവത്തില്‍ നിന്നു പറഞ്ഞു.

വെസ്റ്റ് യോര്‍ക്ഷയറിലെ ബാര്‍ബര്‍ ഷോപ്പില്‍ ഇന്ന് മുടി വെട്ടാനെത്തിയ  (പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത) മലയാളിക്കുണ്ടായ  അനുഭവം തികച്ചും ഭീതിജനകമായിരുന്നു. പതിമൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം പരിചയമുള്ള പാകിസ്ഥാനികള്‍ നടത്തുന്ന ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടാനെത്തിയത് രാവിലെ പത്തു മണിക്ക്. മൂന്നു ജോലിക്കാരും ഒരു ട്രെയിനിയുമുള്‍പ്പെടെ നാല് പേര്‍ ഷോപ്പിലുണ്ട്. മുടിവെട്ടുന്നതിനാവശ്യമായ ഡ്രസ്സുകള്‍ ധരിപ്പിച്ച് ജോലി ആരംഭിച്ച ഉടനെ ബാര്‍ബര്‍ ആദ്യം സംസാരിച്ചു തുടങ്ങിയത് ഇങ്ങനെയാണ്. ‘ ഭയ്യാ, ഇന്ത്യാ വാലാ ബഹുത് ഹറാമിയാര്‍ ‘ ഇന്ത്യാക്കാര്‍ വളരെ കുഴപ്പക്കാരാണ് എന്നര്‍ത്ഥം. സാധാരണ മുടി എങ്ങനെയാണ് വെട്ടേണ്ടത് എന്നതായിരുന്നു ആദ്യ ചോദ്യം. പക്ഷേ ഈ ചോദ്യത്തില്‍ തന്നെ കസ്സേരയില്‍ ഇരുന്നമലയാളി തെല്ലുമൊന്നു പരിഭ്രമിച്ചു. പിന്നീടങ്ങോട്ടുള്ള അരമണിക്കൂര്‍ ഇന്ത്യയെ ചീത്ത പറയുക മാത്രമാണ് അയാള്‍ ചെയ്തത്. ബാക്കി മൂന്നു പേരും അതിനെ സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കുകയും ചെയ്തു. കത്രികയും ബ്ലേഡും ഉള്‍പ്പെട്ട പണിയായുധങ്ങള്‍ കഴുത്തിന് ചുറ്റും വെച്ച് ആക്രോശിക്കുന്നത് ഭീതിയോടെ കേട്ട് മൂളുക മാത്രം ചെയ്ത അയാള്‍ക്ക് എത്രയും വേഗം സ്ഥലം വിടുക എന്ന ലക്ഷ്യം മാത്രമേയുണ്ടായിരുന്നുള്ളുവെന്ന് മലയാളം യുകെയോട് പറഞ്ഞു. ഇന്ത്യയെ നശിപ്പിക്കുക എന്ന ലക്ഷ്യം മാത്രമേ കുടിയേറ്റത്തിന്റെ മൂന്നും നാലും തലമുറയിലുള്ള ഇക്കൂട്ടര്‍ക്കുള്ളൂ. അതില്‍ കൂടുതല്‍ യാതൊരു അറിവും ഇന്ത്യാ പാക് ബന്ധത്തേക്കുറിച്ച് ഇവര്‍ക്കില്ല. ഒടുവില്‍ നമ്മള്‍ പിടിച്ച ഹിന്ദുസ്ഥാന്‍ വൈമാനികനെ സമാധാനമുദ്രയായി മോചിപ്പിക്കുന്നുവെന്ന് പാര്‍ലമെന്റില്‍ ഉറക്കെ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും ചീത്ത വിളിയും ഇക്കൂട്ടര്‍ ആരംഭിച്ചു.

ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ തകരാറിലായാല്‍ ഒരു വംശീയ കലാപം പൊട്ടി പുറപ്പെടാനുള്ള സാധ്യത തള്ളിക്കളായാനാകില്ല എന്ന് കഴിഞ്ഞ ദിവസം യുകെയിലുണ്ടായ സംഭവവികാസങ്ങള്‍ തെളിയ്ക്കുന്നു.

നോ ഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടായാല്‍ വന്നേക്കാവുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള മുന്‍കരുതല്‍ നടപടികളുമായി എന്‍എച്ച്എസ് ആശുപത്രികള്‍. ജീവനക്കാരുടെയും മരുന്നിന്റെയും ക്ഷാമം ഉണ്ടാകാതിരിക്കാനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ശസ്ത്രക്രിയകള്‍ മാറ്റിവെക്കാതിരിക്കാനുള്ള നടപടികളും ആശുപത്രികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സ്‌കൈ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. മരുന്നുകള്‍ കൊള്ളയടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഫാര്‍മസികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് ആശുപത്രികള്‍ അറിയിച്ചു. സ്പാനിഷ് നഴ്‌സുമാര്‍ ഒന്നടങ്കം വിട്ടുപോകുന്നത് തങ്ങള്‍ക്ക് പ്രതിസന്ധിയായിരിക്കുകയാണെന്ന് ഒരു വിഭാഗം ആശുപത്രികള്‍ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഉപാധിരഹിതമായി വിട്ടുപോയാല്‍ മരുന്നുകള്‍ക്ക് ക്ഷാമമുണ്ടായേക്കാമെന്നും അത്തരമൊരു സാഹചര്യത്തെ നേരിടാനായി വേണ്ട നിര്‍ദേശങ്ങള്‍ എന്‍എച്ച്എസ് നേതൃത്വത്തില്‍ നിന്നോ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തില്‍ നിന്നോ ലഭിക്കുന്നില്ലെന്നും ട്രസ്റ്റുകള്‍ വ്യക്തമാക്കുന്നു.

ഇഗ്ലണ്ടിലെ 130 ട്രസ്റ്റുകളില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നോ ഡീല്‍ സാഹചര്യത്തില്‍ പൗണ്ടിന്റെ മൂല്യത്തകര്‍ച്ച മുതലെടുത്തുകൊണ്ട് യൂറോപ്യന്‍ വിതരണക്കാര്‍ക്ക് മറിച്ചു വില്‍ക്കാനായി മരുന്നുകള്‍ പൂഴ്ത്തിവെക്കാന്‍ ചിലര്‍ ശ്രമിച്ചേക്കാമെന്നും ഇത്തരം ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ തടയിടണമെന്നും ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ മേഖല ആവശ്യപ്പെടുന്നു. നോ ഡീല്‍ സാഹചര്യത്തെ നേരിടാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ മാസങ്ങളായി പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. മരുന്നുകള്‍ പൂഴ്ത്തിവെക്കുന്നതിനെക്കുറിച്ചും മരുന്നുകളുടെ ഇറക്കുമതി തടസങ്ങളില്ലാതെ നടത്തുന്നതിനെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഈയാഴ്ച പുറത്തു വിട്ടിരുന്നു.

മരുന്നുകളുടെ ലഭ്യതയില്‍ യാതൊരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറയുന്നത്. ഓരോരുത്തരും അവരുടെ ഉത്തരവാദിത്തം നിറവേറിയാല്‍ മാത്രം മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹെല്‍ത്ത് സെക്രട്ടറിയുടെ ആത്മവിശ്വാസം ആശുപത്രികള്‍ക്ക് ഇല്ലെന്നാണ് ട്രസ്റ്റുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

RECENT POSTS
Copyright © . All rights reserved