Main News

ലണ്ടന്‍: 15കാരി നടത്തിയ രഹസ്യ പാര്‍ട്ടി വീട് തകര്‍ത്തു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് രക്ഷിതാക്കളെ ഞെട്ടിച്ചുകൊണ്ട് 15കാരിയായ മകള്‍ സ്വന്തം വീട്ടില്‍ നൂറിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട് പാര്‍ട്ടി നടത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്തിലധികം പോലീസ് വാഹനങ്ങളാണ് സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയത്. ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളില്ല. തന്റെ മകളുടെ പ്രവൃത്തി അവശ്വസീനയമായിരുന്നുവെന്ന് മാതാവ് പ്രതികരിച്ചു. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവട്ടിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച്ച വൈകീട്ട് ആരംഭിച്ച പാര്‍ട്ടി വെളുക്കുവോളം നീണ്ടുനിന്നതായി അയല്‍വാസികള്‍ വ്യക്തമാക്കി.

ഫെയിസ്ബുക്ക് വഴിയാണ് 15കാരി പാര്‍ട്ടി നടത്തുന്നതുമായി ബന്ധപ്പെട്ട് പരസ്യം നല്‍കിയത്. പരസ്യം മുഖേന ഏതാണ്ട് നൂറിലധികം പേരാണ് ഇവരുടെ വീട്ടിലെത്തിയത്. മുത്തശ്ശിക്കൊപ്പമാണ് വളരെക്കാലമായി പതിനഞ്ചുകാരി താമസിക്കുന്നത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് പെണ്‍കുട്ടി സ്വന്തം വീട്ടിലെത്തി പാര്‍ട്ടിക്ക് വേണ്ട ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. ഈ സമയത്ത് വളരെ ദൂരത്ത് ജോലി ചെയ്യുകയായിരുന്നു മാതാവ്. മാതാപിതാക്കള്‍ക്ക് പാര്‍ട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അസാധാരണമായി മുത്തശ്ശിയുടെ വീട്ടില്‍ നിന്ന് മകള്‍ സ്വന്തം വീട്ടിലെത്തിയത് തന്നെ ഞെട്ടിച്ചുവെന്ന് അമ്മ പറയുന്നു. പാര്‍ട്ടിയില്‍ നൂറിലധികം പേര്‍ പങ്കെടുത്തിരുന്നുവെന്നും വലിയ ശബ്ദത്തില്‍ വീടിനുള്ളില്‍ നിന്ന് പാട്ട് കേള്‍ക്കാമായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.

പാര്‍ട്ടിക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം നടന്നതായി സൂചനയുണ്ട്. വീടിനുള്ളിലെ നിരവധി ഉപകരണങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ടി.വി, ബെഡ്, അടുക്കളയിലുണ്ടായിരുന്ന വസ്തുക്കള്‍, ജനല്‍ചില്ലുകള്‍ തുടങ്ങിയവ തകര്‍ക്കപ്പെട്ട വസ്തുക്കളില്‍പ്പെടുന്നു. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഫര്‍ണിച്ചറുകള്‍ പുറത്തേക്ക് വലിച്ചിട്ടിരുന്നു. രഹസ്യ പാര്‍ട്ടിക്ക് പിന്നില്‍ പ്രത്യേക കാരണങ്ങള്‍ ഉണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യം അന്വേഷിച്ച് വരികയാണ്. പാര്‍ട്ടിയോടനുബന്ധിച്ച് വലിയ കോലാഹലങ്ങള്‍ നടന്നതായി അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. സാധാരണയായി ഇത്തരം ശബ്ദങ്ങളൊന്നും ഉണ്ടാകാത്ത വീട്ടില്‍ ഇത്തരമൊരു പാര്‍ട്ടി നടന്നത് അവിശ്വസനീയമായി തോന്നിയതായും അയല്‍വാസികള്‍ പ്രതികരിച്ചു.

ന്യൂസ് ഡെസ്ക്

ഓവർസീസ് നഴ്സുമാർക്ക് യുകെയിൽ എൻഎംസി രജിസ്ട്രേഷനുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. പുതിയ നയമനുസരിച്ച് ഐഇഎൽടിഎസിന്റെ റൈറ്റിംഗ് മൊഡ്യൂളിന് ക്വാളിഫൈയിംഗ് സ്കോർ 6.5 മതിയാവും. എന്നാൽ റീഡിംഗ്, ലിസണിംഗ്, സ്പീക്കിംഗ് മൊഡ്യൂളുകൾക്ക് സ്കോർ 7 നിർബന്ധമായും വേണമെന്ന നിലവിലെ രീതി തുടരും. എൻഎംസി നടത്തിയ കൺസൾഷേട്ടന്റെ ഫലമായാണ് ഇളവുകൾ പ്രഖ്യാപിച്ചത്. വളരെ നല്ല രീതിയിൽ ഇംഗ്ലീഷിൽ ആശയ വിനിമയം നടത്തുന്ന നിരവധി നഴ്സുമാരും മിഡ് വൈഫുമാരും ഐഇഎൽ ടിഎസ് ടെസ്റ്റിൽ യോഗ്യത നേടാനാവാതെ വരുന്നു എന്ന യഥാർത്ഥ്യം എൻഎംസി മനസിലാക്കിയതിന്റെ തുടർച്ചയായാണ് ഓവർസീസ് നഴ്സുമാർക്ക് ഗുണകരമായ മാറ്റം നടപ്പാക്കുന്നത്.

ഇന്റർനാഷണൽ രജിസ്ട്രേഷൻ റിവ്യൂ പ്രൊപോസൽ നവംബർ 28ന് നടക്കുന്ന എൻഎംസി കൗൺസിൽ മീറ്റിംഗ് പരിഗണിക്കും. ഓവർഓൾ സ്കോർ 7 നിന്ന് കുറയ്ക്കണമെന്ന ആവശ്യം എൻഎംസി തള്ളിക്കളഞ്ഞു. മോഡേൺ വർക്ക് എൺവയേൺമെൻറിൽ സുരക്ഷിതമായ രോഗികളുമായി ആശയവിനിമയം നടത്തുന്നതിന് റൈറ്റിംഗിൽ സ്കോർ 7 എന്ന ലെവൽ ആവശ്യമില്ലെന്ന വാദം എൻഎംസി അംഗീകരിച്ചു. യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വർക്കും ഇനി മുതൽ ഒരേ മാനദണ്ഡമാണ് എൻഎംസി നടപ്പാക്കുന്നത്.

സ്റ്റാഫ് ഷോർട്ടേജും നിലവിലെ എൻഎച്ച് എസിലെ നഴ്സുമാരുടെ കൊഴിഞ്ഞുപോകലും എൻഎംസിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ മാത്രം 42,000 നഴ്സിംഗ് വേക്കൻസികൾ നിലവിലുണ്ട്. കഴിഞ്ഞ വർഷത്തെ ഒ ഇ ടി അടക്കമുള്ള ഇംഗ്ലീഷ് ലാംഗ്വേജ് പരിഷ്കാരത്തിനുശേഷം യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നും യുകെ രജിസ്ട്രേഷന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ 80 ശതമാനം വർദ്ധനവുണ്ടായി.

ബ്രെക്‌സിറ്റില്‍ ഈ ഞായറാഴ്ച നടക്കാനിരിക്കുന്നത് നിര്‍ണ്ണായക ചര്‍ച്ചകള്‍. ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി തെരേസ മേയ് പങ്കെടുക്കും. ബ്രെക്‌സിറ്റില്‍ രൂപപ്പെടേണ്ട ധാരണ സംബന്ധിച്ചായിരിക്കും പ്രധാന ചര്‍ച്ചയെന്നാണ് സൂചന. ജിബ്രാള്‍ട്ടര്‍ വിഷയത്തില്‍ വ്യക്തത വരുത്താതെ ബ്രെക്‌സിറ്റ് ധാരണ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സ്‌പെയിന്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഞായറാഴ്ചയ്ക്കു മുമ്പ് പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. പ്രധാനമന്ത്രി തിടുക്കത്തില്‍ നടത്തുന്ന ബ്രസല്‍സ് യാത്ര എന്തെങ്കിലും അടിയന്തര പ്രശ്‌നങ്ങള്‍ കാരണമല്ലെന്നും നമ്പര്‍ 10 സ്ഥിരീകരിച്ചു.

യൂറോപ്യന്‍ യൂണിയനുമായുള്ള ഭാവി ബന്ധത്തിന് ചില ഡോക്യുമെന്റുകള്‍ ഉലച്ചിലുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി ബുധനാഴ്ച തെരേസ മേയ് സംസാരിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരുമെന്നും ജിബ്രാള്‍ട്ടര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയതായി ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു. ബ്രെക്‌സിറ്റ് കരടു ധാരണ യുകെയും ബ്രസല്‍സും അംഗീകരിച്ചിട്ടുണ്ട്. 585 പേജുള്ള ധാരണയില്‍ പൗരാവകാശങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, ഐറിഷ് അതിര്‍ത്തി സംബന്ധിച്ച വിഷയങ്ങള്‍ എന്നിവ പ്രതിപാദിച്ചിട്ടുണ്ട്.

ധാരണയില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ചില ടോറി എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീര്‍ച്ചയായും മാറ്റങ്ങളുണ്ടാകുമെന്നാണ് യുകെയും യൂറോപ്യന്‍ യൂണിയനും നല്‍കുന്ന സൂചന. സമയബന്ധിതമായി ധാരണയ്ക്ക് അന്തിമരൂപം നല്‍കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍. യുകെയുമായുള്ള ഭാവി ബന്ധങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനുള്ള നീക്കമാണ് ഇതെന്നാണ് വിലയിരുത്തല്‍. പക്ഷേ യൂണിയനില്‍ അംഗങ്ങളായ പല രാജ്യങ്ങളുടെയും എതിര്‍പ്പും ഇക്കാര്യത്തിലുണ്ട്.

പരിചരണത്തെക്കുറിച്ച് രോഗികളും ജീവനക്കാരും പങ്കുവെക്കുന്ന ആശങ്കകള്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ പുറത്തു വിടണമെന്ന് നിര്‍ദേശം. ഗോസ്‌പോര്‍ട്ട് സ്‌കാന്‍ഡലിന്റെ വെളിച്ചത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി ഈ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഗോസ്‌പോര്‍ട്ട് സ്വതന്ത്ര പാനല്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ഈ നിര്‍ദേശം നല്‍കിയത്. ഗോസ്‌പോര്‍ട്ട് വാര്‍ മെമ്മോറിയല്‍ ഹോസ്പിറ്റിലുണ്ടായ മരണങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഈ വര്‍ഷം ആദ്യമാണ് സമര്‍പ്പിക്കപ്പെട്ടത്. രോഗികള്‍, അവരുടെ ബന്ധുക്കള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ക്ക് ചെവി കൊടുക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ് ഹാന്‍കോക്ക് തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത്.

ഗോസ്‌പോര്‍ട്ട് ആശുപത്രിയില്‍ നടന്നത് ഒരിക്കലും നടക്കാന്‍ പാടില്ലാത്തതും ഞെട്ടിക്കുന്നതുമായ സംഭവമാണ്, അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ നാം തയ്യാറാകണമെന്നും ഹാന്‍കോക്ക് പറഞ്ഞു. നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ സുതാര്യവും മരുന്നുകള്‍ നല്‍കുന്നതിലുള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമാണ്. ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഓരോ മരണത്തിലും അന്വേഷണവും ഉണ്ടാകും. അതായത് മുന്നറിയിപ്പുകള്‍ നേരത്തേ തന്നെ സ്വീകരിക്കുകയും അവയില്‍ നടപടി എടുക്കുകയും ചെയ്യും, അല്ലാതെ 25 വര്‍ഷത്തിന് ശേഷമല്ല! ഹാന്‍കോക്ക് വ്യക്തമാക്കി. രോഗികളും ജീവനക്കാരും ഉന്നയിച്ച വിഷയങ്ങളില്‍ എന്തു നടപടിയെടുത്തു എന്നത് ട്രസ്റ്റുകള്‍ എല്ലാ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യണം.

ഇതിനായി നിയമ ഭേദഗതി വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോസ്‌പോര്‍ട്ട് വാര്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ 1988നും 2000നുമിടയില്‍ 656 രോഗികള്‍ മരിച്ചതിന് ഉത്തരവാദി ഡോ.ജെയിന്‍ ബാര്‍ട്ടന്‍ സ്വീകരിച്ച നിലപാടുകളാണെന്ന് വ്യക്തമായിരുന്നു. മരിച്ച രോഗികളുടെ ബന്ധുക്കള്‍ ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ശല്യക്കാരെന്ന് ഡോക്ടര്‍ക്ക് തോന്നിയ രോഗികള്‍ക്ക് അനാവശ്യ മരുന്നുകള്‍ നല്‍കിയെന്നും രോഗികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരണപ്പെട്ടുവെന്നുമാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്.

ലണ്ടന്‍: ബ്രിട്ടനില്‍ അതിശൈത്യം തുടരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും കുറഞ്ഞ താപനില മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസാണ്. വരും ദിവസങ്ങളില്‍ താപനില ഇനിയും താഴോട്ട് പോകാനാണ് സാധ്യത. കഴിഞ്ഞ മഞ്ഞുകാലത്ത് ബ്രിട്ടനെ വിറപ്പിച്ച് ‘ബീസ്റ്റ് ഫ്രം ഈസ്റ്റ്’ ശൈത്യക്കാറ്റിന്റെ ചെറിയ രൂപം വരും ദിവസങ്ങളില്‍ രാജ്യത്തെത്തുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ നവംബര്‍ കൂടുതല്‍ തണുക്കും. ഡിസംബറില്‍ കൊടും ശൈത്യമുണ്ടാകുമെന്ന മുന്നറിയിപ്പ് കൂടിയാണ് നവംബറിലെ കാലവസ്ഥാ റിപ്പോര്‍ട്ട്. പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ ഇതൊരു അസാധാരണ പ്രതിഭാസമല്ല.

കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ അതിശൈത്യത്തിന് കാരണമായത് ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്ന പ്രതിഭാസമായിരുന്നു. താപനില അസാധാരണമായി താഴ്ന്നതോടെ ജനജീവിതം സ്തംഭിച്ചിരുന്നു. ഇത്തവണ നവംബറില്‍ തന്നെ ബീസ്റ്റ് ഫ്രം ഈസ്റ്റിന്റെ മിനി രൂപം രാജ്യത്തെത്തുമെന്നത് ചെറിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഭയപ്പെടാനില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. നിലവിലെ അവസ്ഥ തന്നെയായിരിക്കും അടുത്ത ആഴ്ച്ചയിലുമെന്നാണ് കാലാവസ്ഥാ നിരീക്ഷകനായ ബെക്കി മിച്ചല്‍ പ്രവചിച്ചിരിക്കുന്നത്. ഉയരമുള്ള പ്രദേശങ്ങളില്‍ മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ മഞ്ഞ് വീഴ്ച്ചയുമുണ്ട്.

താഴ്ന്ന പ്രദേശങ്ങളിലും ചെറിയതോതില്‍ മഞ്ഞ് വീഴ്ച്ച ഉണ്ടായിട്ടുണ്ട്. സൗത്ത്-ഈസ്റ്റിലും സമാനമാണ്. ഈ ആഴ്ച്ചയില്‍ മാത്രമല്ല, ചിലപ്പോള്‍ സമാന താപനില പിന്നിടുള്ള ദിവസങ്ങളില്‍ തുടരാനും സാധ്യതയുണ്ട്. നോര്‍ത്തേണ്‍ മലനിരകളില്‍ മഞ്ഞ് വീഴ്ച്ചയുള്ളതായും ബെക്കി മിച്ചല്‍ വ്യക്തമാക്കി. ഇന്ന് ഏറ്റവും നല്ല കാലവസ്ഥാ ലഭിക്കുക ഇംഗ്ലണ്ടിലെ സൗത്ത് വെസ്റ്റ് ഭാഗങ്ങളിലായിരിക്കും. 10 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഇവിടങ്ങളിലെ താപനിലയെന്ന് ബെക്കി മിച്ചല്‍ പറഞ്ഞു. നോര്‍വിച്ച്, ന്യൂകാസില്‍, മാഞ്ചസ്റ്റര്‍ എന്നീ സ്ഥലങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ മഞ്ഞ് വീഴ്ച്ചയ്ക്ക് സാധ്യതയുണ്ട്. വീക്കന്‍ഡിലേക്ക് എത്തുമ്പോഴേക്കും തണുപ്പ് കനക്കുമെന്നാണ് സൂചനയെന്നും ബെക്കി മിച്ചല്‍ കൂട്ടിച്ചേര്‍ത്തു.

തെരേസ മേയെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കാന്‍ നടത്തിയ വിപ്ലവം വിജയിക്കാതെ വന്നപ്പോള്‍ പുതിയ തന്ത്രവുമായി ടോറി എംപി ജേക്കബ് റീസ് മോഗ്. പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഇപ്പോള്‍ മേയെ നീക്കിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിലും കണ്‍സര്‍വേറ്റീവുകളെ അവര്‍ തന്നെ നയിക്കുമെന്നും 2022ലെ തെരഞ്ഞെടുപ്പില്‍ മേയുടെ നേതൃത്വം ബ്രെക്‌സിറ്റ് അനുകൂലികള്‍ ആഗ്രഹിക്കുന്നില്ലെന്നും മോഗ് പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ 15 ശതമാനം വരുന്ന 48 എംപിമാരുടെ പിന്തുണയുണ്ടെങ്കില്‍ മേയ്‌ക്കെതിരെ അവിശ്വാ പ്രമേയം വോട്ടിനിടാന്‍ കഴിയും. ബാക്ക്‌ബെഞ്ചേഴ്‌സ് 1922 കമ്മിറ്റിയുടെ ചെയര്‍മാന്‍ സര്‍ ഗ്രഹാം ബ്രാഡിക്കാണ് കത്ത് നല്‍കേണ്ടത്. മേയ് ബ്രെക്‌സിറ്റ് കരട് ധാരണ അവതരിപ്പിച്ച് ആറു ദിവസം പിന്നിട്ടിട്ടും 26 പേര്‍ മാത്രമാണ് ബ്രാഡിക്ക് കത്ത് നല്‍കിയിട്ടുള്ളത്.

ഇതോടെയാണ് പ്രധാനമന്ത്രിക്കെതിരെ പാളയത്തില്‍ പടയ്ക്ക് നേതൃത്വം കൊടുക്കുന്ന മോഗ് തന്ത്രം മാറ്റിയത്. ആവശ്യമായ പിന്തുണ ലഭിക്കില്ലെന്ന് മനസിലായതോടെ അത് ലഭിക്കുന്നതു വരെ ക്ഷമിക്കാം എന്ന നിലപാടിലാണ് മോഗ്. യൂറോപ്പ് വിരുദ്ധ എംപിമാരുടെ യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് തലവനായ മോഗ് ഇന്നലെയാണ് നിലപാട് മാറ്റിയത്. 48 പേരുടെ പിന്തുണ ലഭിച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കഴിയില്ല. ഇതോടെ ബ്രെക്‌സിറ്റ് അനുകൂലികളായ ടോറികള്‍ മേയുടെ നേതൃത്വത്തില്‍ അതൃപ്തരാണെന്ന സന്ദേശം അണികളിലും നേതാക്കളിലും എത്തിക്കാനാണ് ഇദ്ദേഹം ശ്രമിക്കുന്നത്.

പാര്‍ട്ടിക്കുള്ളില്‍ കലാപമുയര്‍ന്നിട്ടും തെരേസ മേയ്ക്ക് കാര്യമായ ഭീഷണിയില്ലെന്നതാണ് വിമത കലാപത്തിന്റെ പരാജയം വ്യക്തമാക്കുന്നത്. ഇപ്പോള്‍ മേയ്‌ക്കെതിരെ കത്തു നല്‍കിയവര്‍ പോലും രഹസ്യമായി അതു വേണ്ടായിരുന്നു എന്ന് സമ്മതിക്കുന്നവരാണെന്നും ചില എംപിമാര്‍ പറയുന്നു. യൂറോപ്പ് വിരുദ്ധരെന്ന് അറിയപ്പെടുന്ന ഇയാന്‍ ഡങ്കന്‍സ്മിത്ത്, ബെര്‍ണാര്‍ഡ് ജെന്‍കിന്‍സ് എന്നിവര്‍ പ്രധാനമന്ത്രിക്കെതിരെ കത്തു നല്‍കാന്‍ വിസമ്മതിച്ചവരാണ്.

ഒരു കുട്ടി മാത്രമേയുള്ളുവെങ്കിലും കുടുംബം നോക്കാനുള്ള ബുദ്ധിമുട്ടുകള്‍ പറയുന്നവരാണ് നമ്മളില്‍ ഏറെയും. കുട്ടിയുടെ കാര്യം നോക്കിയിട്ട് ജോലിക്ക് പോകാന്‍ തയ്യാറെടുക്കാന്‍ പോലും സമയമില്ലാത്ത വീട്ടമ്മമാരുടെ പരിഭവങ്ങള്‍ ദിവസവും നാം കേള്‍ക്കാറുണ്ട്. അപ്പോള്‍ 21 കുട്ടികളുള്ള ഒരു അമ്മയ്ക്ക് എന്തൊക്കെയായിരിക്കും ഒരു ദിവസം ചെയ്യേണ്ടി വരിക? ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബമാണ് സ്യൂവിന്റെയും നോയല്‍ റാഡ്‌ഫോര്‍ഡിന്റെയും. ലങ്കാഷയറിലെ മോര്‍കാംബില്‍ താമസിക്കുന്ന ഇവരുടെ 21-ാമത്തെ കുട്ടി ഈ മാസം ആദ്യമാണ് പിറന്നത്. 10 ബെഡ്‌റൂമുകളുള്ള ഒരു കണ്‍സവേര്‍ട്ടഡ് കെയര്‍ ഹോമാണ് ഇവരുടെ വീട്. ഇപ്പോള്‍ 43 വയസുള്ള സ്യൂ താന്‍ എങ്ങനെയാണ് ഈ കുടുംബത്തെ കൈകാര്യം ചെയ്യുന്നതെന്ന് വിവരിക്കുന്നു.

ഒരു ദിവസം അലക്കാനുള്ള തുണികള്‍ മാത്രം 9 ലോഡ് വരും. ഇത് അലക്കുന്നതിനായി ഒരു മാസം 30 കുപ്പി വാഷിംഗ് ലിക്വിഡ് വേണ്ടി വരുമത്രേ! ഒരു ദിവസം നാല് ടോയ്‌ലെറ്റ് റോളുകള്‍ ഇവര്‍ക്ക് വേണ്ടി വരും. ഭക്ഷണത്തിനു വേണ്ടി ഒരാഴ്ച 300 പൗണ്ടാണ് ചെലവാകുക. ലോക്കല്‍ ബുച്ചറില്‍ നിന്ന് ഇറച്ചിയും പച്ചക്കറിക്കാരനില്‍ നിന്ന് പച്ചക്കറി സൗജന്യമായി ചോദിച്ചുമൊക്കെയാണ് ഭക്ഷണം തയ്യാറാക്കുന്നതെന്നും സ്യൂ പറയുന്നു. അടുക്കളയാണ് ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയം. പാചകത്തില്‍ കുട്ടികളും സഹായത്തിനെത്തും. മൂന്നോ നാലോ വിധത്തിലുള്ള ഭക്ഷണം ഒരുക്കേണ്ടി വരികയാണെങ്കില്‍ അത് വലിയ പ്രതിസന്ധിയായി മാറാറുണ്ടെന്നും സ്യൂ വ്യക്തമാക്കി.

എപ്പോഴും കുട്ടികള്‍ അരികിലുണ്ടെന്നതാണ് തന്റെ കുടുംബത്തിന്റെ ഏറ്റവും സന്തോഷകരമായ അവസ്ഥയെന്ന് അവര്‍ പറഞ്ഞു. വലിയ കുടുംബമുണ്ടായാല്‍ കുട്ടികള്‍ എപ്പോഴും നിങ്ങള്‍ക്കൊപ്പം കാണുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളുമായുള്ള യാത്രയ്ക്ക് ഇവര്‍ ഒരു മിനി ബസാണ് ഉപയോഗിക്കുന്നത്. വീട്ടില്‍ നിന്ന് 10 മിനിറ്റ് മാത്രം അകലെയുള്ള സ്‌കൂളിലാണ് ഒമ്പത് കുട്ടികള്‍ പഠിക്കുന്നത്. ഇളയ കുട്ടികള്‍ മൂന്നു പേര്‍ സ്യൂവിനൊപ്പം വീട്ടില്‍ കാണും. കുട്ടികളെ എല്ലാവരെയും ഉറക്കി ഇവര്‍ ഉറങ്ങാനെത്തുമ്പോള്‍ 10 മണിയാകുമെന്നും സ്യൂ പറയുന്നു.

ഹോളിഡേ ആഘോഷത്തിനിടെ ഗുരുതരാവസ്ഥയിലായ ഉപഭോക്താക്കള്‍ക്ക് അടിയന്തര ചികിത്സാ സൗകര്യം ലഭ്യമാകാത്തതിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ അന്വേഷണം. ബൂട്ട്‌സ് ട്രാവല്‍ ഇന്‍ഷുറന്‍സ് എന്ന കമ്പനിയുടെ മാതൃ കമ്പനിയായ ട്രാവല്‍ ഇന്‍ഷുറന്‍സ് ഫെസിലിറ്റീസിനെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം നാട്ടിലേക്ക് മടങ്ങാന്‍ എമര്‍ജന്‍സി ഫ്‌ളൈറ്റുകള്‍ ഏര്‍പ്പാടാക്കാന്‍ കമ്പനിക്ക് സാധിച്ചില്ലെന്നും ഇതു മൂലം ചികിത്സ ലഭിക്കാതെ ഉപഭോക്താക്കള്‍ മരിച്ചെന്നും കമ്പനിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. കമ്പനിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ മെഡിക്കല്‍ നെഗ്ലിജെന്‍സിനും ഫ്രോഡിനുമാണ് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

പോളിസി ഉടമകള്‍ക്ക് ശരിയായ സുരക്ഷ നല്‍കിയില്ലെന്നാണ് കമ്പനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഹോളിഡേയില്‍ ചികിത്സ തേടിയവരില്‍ നിന്ന് അതിന് ചെലവായ പണം ഈടാക്കിയെന്ന ആരോപണവും കമ്പനിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ ട്രാവല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് ട്രാവല്‍ ഇന്‍ഷുറന്‍സ് ഫെസിലിറ്റീസ്. ഹോളിഡേ സെയിഫ് ആന്‍ഡ് ആല്‍ഫ എന്ന കമ്പനിയും ട്രാവല്‍ ഇന്‍ഷുറന്‍സ് ഫെസിലിറ്റീസിന്റെ അനുബന്ധ കമ്പനിയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെതിരെ ഫിനാന്‍ഷ്യല്‍ കോണ്‍ഡക്ട് അതോറിറ്റിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പോളിസിയുടമകളെ തെറ്റിദ്ധരിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം.

ജീവന്‍ രക്ഷപ്പെടണമെങ്കില്‍ ചികിത്സയോ ശസ്ത്രക്രിയ പോലുമോ ആവശ്യമായി വരുന്നവര്‍ വിളിച്ചാല്‍ ഡോക്ടര്‍മാര്‍ ഫോണ്‍ എടുക്കാറില്ലെന്നും ചിലര്‍ പറയുന്നു. ടിഐഎഫ് സേവനം കൃത്യ സമയത്ത് ലഭിക്കാത്തതു മൂലം മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടായ തന്റെ പിതാവ് ചികിത്സ ലഭിക്കാതെ മരിച്ചുവെന്ന് നിക്കോളാസ് കിംഗ്‌സ്ബറി എന്നയാള്‍ പറയുന്നു. നാട്ടിലേക്ക് അടിയന്തരമായി പോകണമെന്ന ആവശ്യം പോലും കമ്പനി നിരസിച്ചു. ബൂട്ട്‌സിന്റെ ഇന്‍ഷുറന്‍സ് കവര്‍ ഉണ്ടായിട്ടും ഒരു ഡീഫൈബ്രിലേറ്റര്‍ പോലുമില്ലാത്ത ആശുപത്രിയിലാണ് തന്റെ പിതാവ് മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിക്കെതിരെ അഞ്ചു കേസുകളാണ് എടുത്തിട്ടുള്ളതെന്നാണ് സൂചന. രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് ലോക്‌സഭാ മണ്ഡലം എംപിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ എം ഐ ഷാനവാസ്(67) അന്തരിച്ചു. ചെന്നൈ ക്രോംപേട്ടിലെ ഡോ.റെയ് ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.

പാന്‍ക്രിയാസ് ശസ്ത്രക്രിയ നടത്തിയിട്ടുളള അദ്ദേഹത്തിന് ദീര്‍ഘനാളായി ആരോഗ്യപ്രശ്നങ്ങള്‍ നിലനിന്നിരുന്നു. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നവംബര്‍ ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്  നവംബര്‍ രണ്ടിന് കരള്‍ മാറ്റ ശസ്ത്രക്രിയയും നടത്തിയിരുന്നു. എന്നാല്‍ അണുബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആവുകയായിരുന്നു

മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ചെന്നൈയില്‍നിന്ന് വിമാനമാര്‍ഗം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ നൂര്‍ജഹാന്‍ മന്‍സിലില്‍ എത്തിക്കും. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് എറണാകുളം തോട്ടത്തുംപടി പള്ളി ഖബറിസ്ഥാനില്‍.

പ്രശസ്ത അഭിഭാഷകനായിരുന്ന  ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്റെയും മകനായി 1951 സെപ്റ്റംബര്‍ 22ന് കോട്ടയത്താണ് ഷാനവാസിന്റെ ജനനം. ഭാര്യ: ജുബൈദിയത്ത്. മക്കള്‍: ഹസീബ്, അമീനാ. മരുമക്കള്‍: എ.പി.എം. മുഹമ്മദ് ഹനീഷ് (മാനേജിങ് ഡയറക്ടര്‍ കെ.എം.ആര്‍.എല്‍.).തെസ്ന.

കെ എസ് യുവിലൂടെയാണ് ഷാനവാസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് 1972-73 കാലത്ത് കാലിക്കട്ട് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983ല്‍ കെ പി സി സി ജോയന്റ് സെക്രട്ടറി, 1985ല്‍ കെ പി സി സി വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

1987ലും 1991ലും വടക്കേക്കരയിലും ,1996 ല്‍ പട്ടാമ്പിയിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും1999ലും 2004ലും ചിറയന്‍കീഴ് ലോക്സഭമണ്ഡലത്തിലും മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഏറ്റവും അധികം ഭൂരിപക്ഷം നേടി വിജയിച്ചത് ഷാനവാസായിരുന്നു. എ റഹ്മത്തുള്ളയായിരുന്നു അന്ന് ഷാനവാസിന്റെ എതിരാളി.1,53,439 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. 2014ലെ തിരഞ്ഞെടുപ്പില്‍ സി പി ഐയിലെ സത്യന്‍ മൊകേരിയായിരുന്നു ഷാനവാസിന്റെ എതിര്‍ സ്ഥാനാര്‍ഥി. 20870 വോട്ടുകള്‍ക്ക് ഷാനവാസ് അത്തവണയും വിജയം ആവര്‍ത്തിച്ചു.

 

യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവരാന്‍ ഇടയുള്ള നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ ഗൂഗിള്‍ ന്യൂസ് യൂറോപ്പിലെ തങ്ങളുടെ സേവനങ്ങള്‍ അവസാനിപ്പിച്ചേക്കുമെന്ന് സൂചന. ലിങ്ക് ടാക്‌സ് ഏര്‍പ്പെടുത്തന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അംഗീകാരം നല്‍കിയെന്നാണ് വിവരം. സെപ്റ്റംബറില്‍ അവതരിപ്പിച്ച ഈ ലെജിസ്ലേഷന്‍ മ്യൂസിക്, സിനിമ, മീഡിയ പബ്ലിഷിംഗ് കമ്പനികളുടെ കോപ്പിറൈറ്റ് നിയമങ്ങള്‍ പുനരവലോകനം ചെയ്യുന്നു.. ഇതനുസരിച്ച് വാര്‍ത്തകള്‍ ഗൂഗിള്‍ ന്യൂസിലും യൂട്യൂബിലും ഉള്‍പ്പെടുത്തണമെങ്കില്‍ അവ തയ്യാറാക്കുന്ന കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം നല്‍കണം. ഗൂഗിളിന്റെ ന്യൂസ് ആപ്പിനെയും വെബ്‌സൈറ്റിനെയുമാണ് പബ്ലിഷര്‍മാര്‍ ഏറെ ആശ്രയിക്കുന്നതെങ്കിലും ഗൂഗിള്‍ നല്‍കുന്ന ഓണ്‍ലൈന്‍ പരസ്യങ്ങള്‍ അമിതമാകരുതെന്ന ആവശ്യം ഇവര്‍ പതിവായി ഉന്നയിക്കാറുണ്ട്.

യൂറോപ്യന്‍ യൂണിയനിലെ 500 മില്യന്‍ ആളുകളില്‍ നിന്ന് ഗൂഗിള്‍ ന്യൂസ് സേവനങ്ങള്‍ ഇല്ലാതായേക്കുമെന്ന സൂചനയാണ് യൂറോപ്യന്‍ യൂണിയന്‍ അവതരിപ്പിക്കാനിരിക്കുന്ന നിയമത്തിനെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ഗൂഗിള്‍ നല്‍കിയത്. ഇത് വാര്‍ത്താ മാധ്യമങ്ങളെ ബാധിക്കാനും സാധ്യതയുണ്ട്. സ്‌പെയിനില്‍ ഇതേ വിധത്തില്‍ നികുതി ഏര്‍പ്പെടുത്താന്‍ 2014ല്‍ ഗവണ്‍മെന്റ് ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സ്‌പെയിനില്‍ നിന്ന് ഗൂഗിള്‍ ന്യൂസ് കമ്പനി പിന്‍വലിച്ചു. സ്പാനിഷ് ന്യൂസ് വെബ്‌സൈറ്റുകളുടെ ട്രാഫിക് ശോചനീയമായി ഇടിയുകയായിരുന്നു ഇതിന്റെ ഫലം. ഇതേ അവസ്ഥ യൂറോപ്പിലുണ്ടാകുന്നതില്‍ താല്‍പര്യമില്ലെന്നാണ് ഗൂഗിള്‍ ന്യൂസ് െൈവെസ് പ്രസിഡന്റ് പറഞ്ഞത്.

ഗൂഗിള്‍ ന്യൂസ് സേവനങ്ങള്‍ അവസാനിപ്പിച്ചാല്‍ പുതിയ ന്യൂസ് വെബ്‌സൈറ്റുകള്‍ക്ക് ഉപയോക്താക്കളെ ലഭിക്കാതെ വരും. കമ്പനി ഈ ആപ്പിലൂടെ ലാഭമുണ്ടാക്കുന്നില്ല. അതുകൊണ്ടു തന്നെ നിയമം പ്രാബല്യത്തിലായാല്‍ സേവനം അവസാനിപ്പിക്കുന്നതില്‍ വലിയ ബുദ്ധിമുട്ട് കമ്പനിക്കില്ലെന്നും വൈസ് പ്രസിഡന്റ് ജിന്‍ഗ്രാസ് പറഞ്ഞു. ബ്രെക്‌സിറ്റ് ട്രാന്‍സിഷന്‍ കാലം അവസാനിക്കുന്നതിനു മുമ്പ് നിയമം നടപ്പാക്കിയാല്‍ യുകെയിലും ഗൂഗിള്‍ ന്യൂസ് ലഭിച്ചേക്കില്ല.

Copyright © . All rights reserved