Main News

ന്യൂസ്‌ ഡെസ്ക്

മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും പുതിയ മാനങ്ങൾ രചിച്ചു കൊണ്ട് ചരിത്രത്തിൽ ആദ്യമായി കത്തോലിക്കാ സഭയുടെ തലവൻ അറേബ്യൻ മണ്ണിൽ കാലുകുത്തി. ഞായറാഴ്ച രാത്രി യുഎഇ സമയം 9.47 ന് ഫ്രാൻസിസ് പാപ്പയെയും വഹിച്ചുകൊണ്ട് അൽ ഇറ്റാലിയയുടെ “ഷെപ്പേർഡ് വൺ” ഫ്ളൈറ്റ് അബുദാബി പ്രസിഡൻഷ്യൽ എയർപോർട്ടിൽ പറന്നിറങ്ങി. മൂന്നു ദിവസത്തെ യുഎഇ സന്ദർശനത്തിന് എത്തിയ സാർവ്വത്രിക ക്രൈസ്തവ സഭയുടെ ഇടയന് യുഎഇ ക്രൗൺ പ്രിൻസ് ഷെയ്ക്ക് മൊഹമ്മദ് ബിൻ സയിദിന്റെ നേതൃത്വത്തിൽ എയർപോർട്ടിൽ ഊഷ്മളമായ വരവേല്പ് നല്കി. “സഹോദരനെന്ന നിലയിൽ സൗഹൃദ സംഭാഷണം നടത്തുവാനും സമാധാനത്തിന്റെ പാതയിൽ ഒന്നിച്ചു മുന്നേറാനുമായി ഞാൻ യാത്രയാവുന്നു. എനിയ്ക്കായി പ്രാർത്ഥിക്കുക” എന്ന് ട്വിറ്ററിൽ സന്ദർശനത്തിന് മുന്നോടിയായി  ഫ്രാൻസിസ് പാപ്പ ട്വിറ്ററിൽ കുറിച്ചു.

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ സ്ഥാപക പിതാവിന്റെ ശവകുടീരത്തിൽ സന്ദർശനം നടത്തിക്കൊണ്ട് തിങ്കളാഴ്ച മാർപാപ്പയുടെ സന്ദർശനത്തിന് ഔദ്യോഗിക തുടക്കമാകും. ത്രിദിന സന്ദർശനത്തിന്റെ ആദ്യ ഔദ്യോഗിക ദിനം പ്രസിഡൻഷ്യൽ പാലസിൽ ഇന്റര്‍ റിലീജിയസ് കോണ്‍ഫറന്‍സ്  നടക്കും. യഹൂദ- ക്രൈസ്തവ മത നേതാക്കൾ ഇതിൽ പങ്കെടുക്കും. തുടർന്ന് ഫ്രാൻസിസ് പാപ്പ മുസ്ളിം കൗൺസിലിലെ മുതിർന്ന അംഗങ്ങളുമായി സംവദിക്കും.

ചൊവ്വാഴ്ച ഫ്രാൻസിസ് പാപ്പ സെൻറ് ജോസഫ് കത്തീഡ്രൽ സന്ദർശിക്കും. സയിദ് സ്പോർട്സ് സിറ്റിയിൽ 135,000 ഓളം വിശ്വാസികളാടൊന്നിച്ച് തുടർന്ന് വിശുദ്ധ ബലിയർപ്പിക്കും. ഏകദേശം ഒരു മില്യനോളം ക്രൈസ്തവ വിശ്വാസികൾ യുഎഇയിൽ ഉണ്ട്. ഇതിൽ ഭൂരിപക്ഷവും ഇന്ത്യാക്കാരും ഫിലിപ്പീൻസുകാരുമാണ്. പേപ്പൽ മാസിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് സൗകര്യമൊരുക്കാനായി യുഎഇ ഗവൺമെന്റ് ചൊവ്വാഴ്ച അവധി നല്കിയിട്ടുണ്ട്. 2019 സഹിഷ്ണുതയുടെ വർഷമായി ഗവൺമെൻറ് പ്രഖ്യാപിച്ചിരിക്കുകയാണ്.

യുഎഇ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ വത്തിക്കാൻ സിറ്റിയിൽ നടന്ന കുർബാന മധ്യേയുള്ള പ്രസംഗത്തിൽ, യെമനിൽ നടക്കുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കാൻ ലോക സമൂഹം പരിശ്രമിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തിരുന്നു.

സന്ദര്‍ലന്‍ഡ്: സന്ദര്‍ലന്‍ഡിൽ താമസിച്ചിരുന്ന തൊടുപുഴ സ്വദേശി അരുണ്‍ നെല്ലിക്കാനത്തില്‍ (37) ഇന്ന് നിര്യാതനായി. ബ്രെയിന്‍ ട്യൂമറിന് ചികിത്സയിലായിരുന്നു കൃത്യമായ ചികിത്സ വഴി അരുൺ രോഗമുക്തിയാവുകയും ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞകുറച്ചു കാലമായി രോഗം വീണ്ടും അരുണിനെ പിടികൂടുകയായിരുന്നു. റയാന്‍ (6), റെയ്ച്ചല്‍ (4), റബേക്കാ (2) എന്നിവർ മക്കളാണ്.   ഭാര്യ ആലീസ് കോശി പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശിയാണ്.  ഫാ. സജി തോട്ടത്തില്‍, ഫാ.ഹാപ്പി ജേക്കബ്, ഫാ.മൈക്കിള്‍ മക്കോയ് എന്നിവരുടെ നേതൃത്വത്തില്‍ പരേതനുവേണ്ടി പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി.

സണ്ടര്‍ലന്‍ഡിലെ മലയാളി സമൂഹം എല്ലാവരും ചേർന്നാണ് മൃതസംസ്‌കാരത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത് എന്നാണ് അറിയുവാൻ കഴിയുന്നത്.  നാളെ ഫ്യൂണറൽ ഡിറക്റ്റേഴ്സ്മായി നടക്കുന്ന യോഗത്തിന് ശേഷം മാത്രമേ പൂർണ്ണമായ വിവരങ്ങൾ അറിയുവാൻ സാധിക്കുകയുള്ളു എന്നാണ് സുഹൃത്തുക്കളിൽ നിന്നും അറിയുന്നത്. എന്നിരുന്നാലും നാട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തിച്ചേരുന്നതിൽ വിഷമം ഇല്ലെങ്കിൽ യുകെയിൽ തന്നെ സംസ്‌കരിക്കാനാണ് ആലോചിക്കുന്നത്. മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പൊതുദർശനം സംബന്ധിച്ച വിവരങ്ങൾ പിന്നീട്. അകാലത്തിൽ വിട്ടുപിരിഞ്ഞ അരുണിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

 

അബുദാബി • ആഗോള കത്തോലിക്കാ സഭാ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്നുദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് വത്തിക്കാനില്‍ നിന്നു പുറപ്പെട്ടു. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയോടെ അദ്ദേഹം അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ എത്തും. യാത്രപുറപ്പെടും മുമ്പേ അദ്ദേഹം എല്ലാവരോടും പ്രാര്‍ഥനാസഹായം ആവശ്യപ്പെട്ട് ട്വീറ്റു ചെയ്തു. യുഎഇയിലേക്ക് സഹോദരനെപ്പോലെ പോവുകയാണെന്നും സംവാദത്തിന്റെ പുതിയ അധ്യായം തുറക്കാനും സമാധാനത്തിന്റെ പാതയില്‍ ഒന്നിച്ചു നീങ്ങാനുമാണ് ഈ യാത്രയെന്നും അദ്ദേഹം കുറിച്ചു. അതിനു മുമ്പ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടത്തിയ പ്രാര്‍ഥനയില്‍ അദ്ദേഹം യമനിലെ യുദ്ധം അവസാനിപ്പിക്കാനായി വിശ്വാസികളുടെ പ്രാര്‍ഥനാസഹായം ആവശ്യപ്പെട്ടു. ഭക്ഷണവും വെള്ളവും വസ്ത്രവുമില്ലാതെ കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ വലയുകയാണെന്നും തുടര്‍ച്ചയായ യുദ്ധത്തിലൂടെ ജനതകള്‍ തുടച്ചുനീക്കപ്പെടുകയാണെന്നും മാര്‍പാപ്പ പറഞ്ഞു.
നിരത്തുകളിലെങ്ങും സ്വാഗതമോതി യുഎഇ ദേശീയ പതാകയും പേപ്പല്‍ പതാകയും നിറഞ്ഞുകഴിഞ്ഞു. ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ.അഹ്മദ് അല്‍ തയ്യിബ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും.അല്‍ മുഷ്‌റിഫ് കൊട്ടാരത്തിലാണു മാര്‍പാപ്പയുടെ താമസം.അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരം മാനവസാഹോദര്യസംഗമത്തില്‍ പങ്കെടുക്കുന്നതിനാണു മാര്‍പാപ്പയുടെ സന്ദര്‍ശനം. അബുദാബി എമിറേറ്റ്‌സ് പാലസില്‍ ഇന്നു രാവിലെ സംഗമം ആരംഭിച്ചു. വിവിധ രാജ്യങ്ങളിലെ മതങ്ങളുടെ പ്രതിനിധികളായി എഴുനൂറോളം പേര്‍ പങ്കെടുക്കും. ഫൗണ്ടഴ്‌സ് മെമ്മോറിയലില്‍ നടക്കുന്ന സമാപനയോഗത്തില്‍ നാളെ വൈകിട്ടാണു മാര്‍പാപ്പ സന്ദേശം നല്‍കുക. ആഗോള സമാധാനത്തിനായി കൈകോര്‍ക്കേണ്ടതിന്റെയും സഹിഷ്ണുത ഊട്ടിയുറപ്പിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം പ്രസംഗിക്കും. നാളെ ഉച്ചയ്ക്കു 12നു യുഎഇ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കും. വത്തിക്കാനിലെയും യുഎഇയിലെയും ഉന്നതതല ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും.
മതസൗഹാര്‍ദസന്ദേശവുമായി മാര്‍പാപ്പ വൈകിട്ടു ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിലെത്തും. തുടര്‍ന്നാണു സാഹോദര്യ സംഗമവേദിയിലേക്കു തിരിക്കുക. കേരളത്തില്‍ നിന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍, കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മലപ്പുറം മഅദിന്‍ അക്കാദമി ചെയര്‍മാനുമായ ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി അമൃതസ്വരൂപാനന്ദപുരി തുടങ്ങിയവര്‍ സംഗമ സമാപന യോഗത്തില്‍ പങ്കെടുക്കും. അഞ്ചിനു രാവിലെ മാര്‍പാപ്പ അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ സന്ദര്‍ശിക്കും. ഇവിടെ നൂറോളം രോഗികളെ കാണുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യും. 10.30നു സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ കുര്‍ബാന അര്‍പ്പിക്കും.1,35,000 വിശ്വാസികള്‍ പങ്കെടുക്കും

വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ കൊണ്ടുവരുന്നത് നിരോധിക്കണമെന്ന് ഇംഗ്ലണ്ടിലെ സ്‌കൂള്‍ സ്റ്റാന്‍ഡാര്‍ഡ് മിനിസ്റ്റര്‍ നിക്ക് ഗിബ്ബ്. ഇന്റര്‍നെറ്റ് സുരക്ഷ, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ ഗെയിമിഗ് തുടങ്ങിയവ സംബന്ധിച്ച് സ്‌കൂളുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് നിക്ക് ഗിബ്ബ് ഈ പ്രസ്താവന നടത്തിയത്. കുട്ടികള്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കണമെന്ന് സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുമെന്നാണ് കരുതുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ കൊണ്ടുവരുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ വിലക്കാന്‍ നിലവില്‍ സ്‌കൂളുകള്‍ക്ക് അധികാരമുണ്ട്. ഇത് തീരുമാനിക്കാനുള്ള അധികാരം ഹെഡ്ടീച്ചറുടെ വിവേചനാധികാരത്തില്‍ ഉള്‍പ്പെടുമെന്നാണ് നിലവിലുള്ള സര്‍ക്കാര്‍ നയം.

അതേസമയം ഗിബ്ബ് മുന്നോട്ടു വെക്കുന്ന പദ്ധതി പഠനത്തില്‍ മൊബൈല്‍ ഫോണുകള്‍ എത്രമാത്രം സഹായകരമാണെന്ന വസ്തുത മറക്കുകയാണെന്ന് മാഞ്ചസ്റ്ററിലെ എജ്യുക്കേഷന്‍ ആന്‍ഡ് ലീഡര്‍ഷിപ്പ് ട്രസ്റ്റിലെ എക്‌സിക്യൂട്ടീവ് ഹെഡ്ടീച്ചര്‍ പാസ്റ്റി കെയിന്‍ ചൂണ്ടിക്കാണിക്കുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ ഉത്തരവാദിത്തത്തോടെ പഠനത്തില്‍ ഉപയോഗിക്കുന്നത് തങ്ങളുടെ മള്‍ട്ടി അക്കാഡമി ട്രസ്റ്റ് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അവര്‍ ബിബിസി ബ്രേക്ക്ഫാസ്റ്റില്‍ പറഞ്ഞു. സ്‌കൂള്‍ ടൈമില്‍ ഫോണുകള്‍ അനാവശ്യമായി ഉപയോഗിച്ചാല്‍ അധ്യാപകര്‍ കുട്ടികളില്‍ നിന്ന് അവ വാങ്ങിവെക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കി. റിവിഷനുകള്‍ക്കു വേണ്ടി ഫലപ്രദമായ ആപ്പുകളുടെ നിരതന്നെ ഇപ്പോള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു.

സ്മാര്‍ട്ട്‌ഫോണ്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ ഹെഡ്ടീച്ചര്‍മാരുടെ സംഘടനയും ആശങ്കയറിയിച്ചു. എന്നാല്‍ ഒട്ടേറെ സ്‌കൂളുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നാണ് ഗിബ്ബ് പറയുന്നത്. ഹെഡ്ടീച്ചര്‍മാരുടെ അധികാര പരിധിയിലുള്ള കാര്യമാണ് ഇതെങ്കിലും സ്‌കൂളുകള്‍ ഇതിന് പൂര്‍ണ്ണ വിലക്ക് കൊണ്ടുവരണമെന്നു തന്നെയാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഗിബ്ബ് വ്യക്തമാക്കി.

യുകെയില്‍ ടിവി ലൈസന്‍സ് നിരക്ക് വര്‍ദ്ധിപ്പിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലാകും. തങ്ങളുടെ ജനപ്രിയ ഷോകള്‍ കാണണമെങ്കില്‍ ഇനി മുതല്‍ കൂടുതല്‍ പണം നല്‍കേണ്ടി വരുമെന്ന് ബിബിസിയും വ്യക്തമാക്കിയിട്ടുണ്ട്. 150.50 പൗണ്ടാണ് നിലവിലുള്ള ലൈസന്‍സ് ഫീസ്. ഇത് 154.50 പൗണ്ടായാണ് ഉയര്‍ത്തിയിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷമാണ് ടിവി ലൈസന്‍സ് ഫീസ് ഉയര്‍ത്തുന്നത്. 201ല്‍ ടിവി ലൈസന്‍സിന് 145.50 പൗണ്ട് നല്‍കിയാല്‍ മതിയായിരുന്നു. 2017 ഏപ്രില്‍ 1 മുതല്‍ നാണ്യപ്പെരുപ്പത്തിന് അനുസരിച്ച് ഫീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അഞ്ചു വര്‍ഷത്തേക്ക് ഇത് നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതാണ് നിരക്കു വര്‍ദ്ധനയ്ക്ക് കാരണമെന്നും ബിബിസി അറിയിച്ചു.

പുതിയ നിരക്കനുസരിച്ച് ടിവി കാണണമെങ്കില്‍ ആഴ്ചയില്‍ 2.97 പൗണ്ട് അധികമായി നല്‍കേണ്ടി വരും. മാസത്തില്‍ ഇത് 12.87 പൗണ്ടാകും. സ്ട്രിക്റ്റ്‌ലി കം ഡാന്‍സിംഗ്, ഡോക്ടര്‍ ഹൂ, ഈസ്‌റ്റെന്‍ഡേഴ്‌സ് തുടങ്ങിയ ജനപ്രിയ ഷോകള്‍ കാണണമെങ്കില്‍ ഇത് നല്‍കിയേ മതിയാകൂ. ഒമ്പത് ദേശീയ ചാനലുകളും റീജിയണല്‍ പ്രോഗ്രാമിംഗുകളുമാണ് ബിബിസി നല്‍കുന്നത്. 10 നാഷണല്‍ റേഡിയോ സ്‌റ്റേഷനുകള്‍, 40 ലോക്കല്‍ റേഡിയോ സ്റ്റഷനുകള്‍ കൂടാതെ രാജ്യത്തിനു വേണ്ടിയുള്ള പ്രത്യേക റേഡിയോ സര്‍വീസുകളും നടത്തുന്നു. യുകെയിലെ ജനപ്രിയ വെബ്‌സൈറ്റുകള്‍, റേഡിയോ ആപ്പായ ബിബിസി സൗണ്ട്, ബിബിസി ഐപ്ലേയര്‍ തുടങ്ങിയ സേവനങ്ങളും നല്‍കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ബിബിസിയുടെ നിയന്ത്രിത ബജറ്റിന്റെ 96 ശതമാനവും പ്രേക്ഷകര്‍ക്കു വേണ്ടിയും പരിപാടികള്‍ക്കു വേണ്ടിയുമാണ് ചെലവഴിച്ചത്. സ്ഥാപനത്തിനു വേണ്ടി വെറും 6 ശതമാനം മാത്രമാണ് ലഭിച്ചതെന്ന് ബിബിസി പറയുന്നു.

അതേസമയം ഫീസ് വര്‍ദ്ധന ബ്രിട്ടീഷുകാരെ രോഷത്തിലാക്കുമെന്നാണ് വിലയിരുത്തല്‍. ബിബിസിക്ക് ഇപ്പോള്‍ നല്‍കുന്നതും പോലും അധികമാണെന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകര്‍ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചേക്കും. 75,000 പൗണ്ട് വരെ ചില എക്‌സിക്യട്ടീവുകളുടെ ശമ്പളത്തില്‍ വര്‍ദ്ധന വരുത്തിയതിനു പിന്നാലെയാണ് ഫീസ് നിരക്ക് ഉയര്‍ത്തിയെന്ന പ്രഖ്യാപനം വരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ശമ്പള വര്‍ദ്ധന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ഈ നിരക്കു വര്‍ദ്ധന പ്രേക്ഷകന്റെ മുഖത്തടിക്കുന്നതിന് തുല്യമാണെന്ന് കണ്‍സര്‍വേറ്റീവ് എംപി ഫിലിപ്പ് ഡേവിസ് പറഞ്ഞു. ഈ നിലപാട് പൊതുജനങ്ങളെ ബിബിസിയില്‍ നിന്ന് അകറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രെക്‌സിറ്റ് ഭീതിയില്‍ ഒട്ടേറെ കമ്പനികള്‍ ബ്രിട്ടനിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുയകയും ഉദ്പാദന പ്ലാന്റുകള്‍ ഉള്‍പ്പെടെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റുകയും ചെയ്തപ്പോള്‍ അതിനോട് മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാന്‍. തങ്ങളുടെ എക്‌സ്-ട്രെയില്‍ എസ്.യുയുവിയുടെ നിര്‍മാണത്തിനായി സന്‍ഡര്‍ലാന്‍ഡിലെ പ്ലാന്റില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും 2016ല്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനത്തില്‍ നിന്ന് നിസാന്‍ പിന്നോട്ടു പോകുന്നു. നിലവില്‍ പ്ലാന്റില്‍ നടന്നുകൊണ്ടിരിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നതു കൂടാതെ നിക്ഷേപം നടത്തുന്നത് നിര്‍ത്തിവെക്കുകയാണെന്നു കൂടി കമ്പനി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഹൂട്ടന്‍ ആന്‍ഡ് സന്‍ഡര്‍ലാന്‍ഡ് സൗത്തിലെ ലേബര്‍ എംപിയായ ബ്രിജറ്റ് ഫിലിപ്‌സണ്‍ ട്വിറ്റര്‍ സന്ദേശത്തില്‍ ഇതേക്കുറിച്ച് സൂചന നല്‍കി.

നോര്‍ത്ത് ഈസ്റ്റിലെ സാമ്പത്തികരംഗത്തിന് ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയാണ് ഇതെന്നും ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും ട്വീറ്റില്‍ അവര്‍ പറഞ്ഞു. നിസാന്റെ വിജയത്തെ ആശ്രയിച്ച് നിരവധി പേരുടെ ജീവിതങ്ങളുണ്ടെന്നും അവരുടെ ജോലി നഷ്ടപ്പെടുമെന്നും അവര്‍ പറയുന്നു. സന്‍ഡര്‍ലാന്‍ഡ് സെന്‍ട്രലിലെ ലേബര്‍ എംപിയായ ജൂലി എലിയറ്റും വിഷയത്തില്‍ പ്രതികരിച്ചു. ബ്രെക്‌സിറ്റിന്റെ ഒഴിവാക്കാനാകാത്ത വശമാണ് ഇതെന്നും രാജ്യത്ത് വ്യവസായ നിക്ഷേപം കൊണ്ടുവരുന്നതില്‍ ബ്രെക്‌സിറ്റിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. സന്‍ഡര്‍ലാന്‍ഡ് പ്ലാന്റിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകാതിരിക്കാന്‍ എല്ലാ മാര്‍ഗ്ഗവും താന്‍ നോക്കുന്നുണ്ട്. ഇടപെടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. കമ്പനിയുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും അവര്‍ ട്വീറ്റില്‍ വ്യക്തമാക്കി.

1986 മുതല്‍ സന്‍ഡര്‍ലാന്‍ഡിലെ പ്ലാന്റില്‍ നിസാന്‍ കാറുകള്‍ ഉത്പാദിപ്പിച്ചു വരികയാണ്. 7000 ജീവനക്കാരാണ് ഇവിടെയുള്ളത്. ഈ പ്ലാന്റില്‍ നിന്നായിരിക്കും അടുത്ത തലമുറ എക്‌സ്-ട്രെയില്‍, ക്വാഷ്‌കായ് തുടങ്ങിയവ നിര്‍മിക്കുക എന്ന് 2016ല്‍ കമ്പനി അറിയിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിലും കൂടുതല്‍ നിക്ഷേപത്തിന് കമ്പനി തയ്യാറായത്. എന്നാല്‍ പുതിയ തീരുമാനത്തിന് കാരണമെന്താണെന്ന് അറിയില്ലെന്ന് ബിബിസി ബിസിനസ് റിപ്പോര്‍ട്ടര്‍ റോബ് യംഗ് പറഞ്ഞു.

നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് വിസ രഹിത യാത്ര തുടര്‍ന്നും അനുവദിക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍. 90 ദിവസത്തേക്കാണ് വിസയില്ലാതെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്ക് യാത്ര അനുവദിക്കുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശത്തില്‍ ജിബ്രാള്‍ട്ടറിനെ ഒരു കോളനിയായി കണക്കാക്കുന്നത് യുകെ ഒഫീഷ്യലുകളുമായി തര്‍ക്കത്തിനും കാരണമായി. ബ്രെക്‌സിറ്റ് നടപ്പാകുന്ന മാര്‍ച്ച് 29ന് ശേഷം യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് വിസയില്ലാതെ ചെറിയ കാലയളവില്‍ യുകെയില്‍ തങ്ങാന്‍ കഴിയുമെന്ന് ബ്രിട്ടന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഷെങ്കന്‍ മേഖലയില്‍ ഹ്രസ്വകാല സന്ദര്‍ശനത്തിന് എത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് വിസ രഹിത യാത്ര അനുവദിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍മാര്‍ അനുവാദം നല്‍കിയതായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഈ നിര്‍ദേശത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ അംബാസഡര്‍മാര്‍ കൗണ്‍സില്‍ പ്രസിഡന്‍സിയെ ചുമതലപ്പെടുത്തുകയായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ചട്ടങ്ങള്‍ അനുസരിച്ച് വിസ ഇളവുകള്‍ അനുവദിക്കുന്നത് പരസ്പരമായിരിക്കണം. യുകെ ഗവണ്‍മെന്റ് യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് വിസ രഹിത യാത്ര അനുവദിക്കുന്നതിനാല്‍ യൂറോപ്യന്‍ യൂണിയനും അത് അനുവദിക്കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങളൊന്നും ഇല്ല. ഭാവിയില്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് യുകെ വിസ നിര്‍ബന്ധമാക്കിയാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെല്ലാം ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ലഭിക്കുന്ന ഇളവ് ഇല്ലാതാകുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

അതേസമയം ബ്രിട്ടനിലും ബ്രിട്ടീഷ് പ്രവിശ്യയായ ജിബ്രാള്‍ട്ടറിലുമുള്ളവര്‍ക്ക് വ്യത്യസ്ത നയങ്ങളാണ് പുതിയ റെഗുലേഷന്‍ നിര്‍ദേശിക്കുന്നത്. ജിബ്രാള്‍ട്ടര്‍ നിലവില്‍ യൂറോപ്യന്‍ യൂണിയനിലാണ് ഉള്ളത്. ബ്രിട്ടന്റെ കോളനിയാണ് ജിബ്രാള്‍ട്ടര്‍ എന്ന് റെഗുലേഷന്റെ ഫുട്ട്‌നോട്ടില്‍ സൂചിപ്പിച്ചത് അല്‍പനേരം തര്‍ക്കങ്ങള്‍ക്ക് കാരണമായി. ജിബ്രാള്‍ട്ടറിന്‍മേലുള്ള അധികാരം സംബന്ധിച്ച് യുകെയും സ്‌പെയിനും തമ്മില്‍ തര്‍ക്കം നിലവിലുണ്ട്. റെഗുലേഷനില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത് സംബന്ധിച്ച് അംബാസഡര്‍മാരുടെ യോഗത്തില്‍ ബ്രിട്ടീഷ് പ്രതിനിധി എതിര്‍പ്പ് അറിയിച്ചുവെന്നാണ് വിവരം.

ബ്രിട്ടനില്‍ അതിശൈത്യവും മഞ്ഞുവീഴ്ചയും തുടരുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച രാത്രി താപനില ഈ വിന്ററിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തുമെന്നാണ് മുന്നറിയിപ്പ് പറയുന്നത്. വ്യാഴാഴ്ച രാത്രിയുണ്ടായ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചിട്ടിരുന്നു. മഞ്ഞു നിറഞ്ഞ മോട്ടോര്‍വേകളില്‍ നൂറുകണക്കിന് കാറുകള്‍ യാത്രക്കാര്‍ ഉപേക്ഷിച്ചു. വിമാനത്താവളങ്ങളും അടച്ചിട്ടു. സ്‌കോട്ടിഷ് ഹൈലാന്‍ഡിലെ ബ്രെയ്മറില്‍ മൈനസ് 15 ഡിഗ്രിയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. അതേസമയം, ശനിയാഴ്ച രാത്രി സ്‌കോട്ട്‌ലന്‍ഡിലെ താപനില മൈനസ് 16 ഡിഗ്രി വരെ താഴ്‌ന്നേക്കാമെന്നാണ് നിഗമനം. ഇംഗ്ലണ്ടിന്റെ പല പ്രദേശങ്ങളിലും മൈനസ് താപനില രണ്ടക്കം കടക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധന്‍ അലക്‌സ് ബേര്‍ക്കില്‍ പറഞ്ഞു. നോര്‍ത്തിലും വെസ്റ്റിലും ഈസ്റ്റിലും മഞ്ഞുമഴയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ശനിയാഴ്ച തണുപ്പേറിയ ദിവസമായിരിക്കും. സൗത്തില്‍ തണുത്ത കാറ്റിന് സാധ്യതയുണ്ട്. എങ്കിലും മിക്കയിടങ്ങളിലും വരണ്ടതും തെളിഞ്ഞതുമായ കാലാവസ്ഥയായിരിക്കും. വ്യാഴാഴ്ചയ്ക്ക് സമാനമായിരിക്കും ശനിയാഴ്ച രാത്രിയെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ താപനില കൂടുതല്‍ താഴുകയും ചെയ്യും. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ച മുതല്‍ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ മിക്ക പ്രദേശങ്ങളും, ഇംഗ്ലണ്ടിന്റെ കിഴക്കന്‍ തീരം, തെക്കന്‍ പ്രദേശങ്ങള്‍, വെയില്‍സിന്റെ പടിഞ്ഞാറന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ വാണിംഗ് ബാധകമാകും.

വെള്ളിയാഴ്ച 14 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയാണ് സൗത്ത് വെസ്റ്റില്‍ രേഖപ്പെടുത്തിയത്. മഞ്ഞുവീണ റോഡുകളില്‍ ഗതാഗതം നിലച്ചതോടെ കാറുകള്‍ ഉപേക്ഷിച്ച് യാത്രക്കാര്‍ മറ്റിടങ്ങളില്‍ അഭയം തേടി. ഏഴു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ഫെബ്രുവരി താപനിലയായിരുന്നു കഴിഞ്ഞ ദിവസത്തേത്. സ്‌കൂളുകള്‍ പലതും ഇതേത്തുടര്‍ന്ന് അടച്ചിട്ടു. ബ്രിസ്റ്റോളിലെ പകുതിയോളം സ്‌കൂളുകളും ബക്കിംഗ്ഹാംഷയറില്‍ 300 ഓളം സ്‌കൂളുകളും കോണ്‍വാളില്‍ 150ലേറെ സ്‌കൂളുകളും അടച്ചിട്ടുവെന്നാണ് വിവരം.

ലണ്ടന്‍: റോയല്‍ സ്‌റ്റോക്ക് ആശുപത്രിയിലെ അടിയന്തര വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മൂന്ന് രോഗികളുടെ മരണകാരണം പോര്‍ട്ടബിള്‍ ഓക്‌സിജന്‍ ടാങ്കുകള്‍ കാലിയായതിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. ഏകദേശം ഒരു വര്‍ഷം മുന്‍പ് നടന്ന മരണങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. അതേസമയം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഓക്‌സിജന്റെ കുറവ് മാത്രമല്ല മരണകാരണമായിരിക്കുന്നതെന്ന് എന്‍.എച്ച്.എസ് ട്രസ്റ്റ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഓക്‌സിജന്‍ ടാങ്കുകള്‍ കാലിയായിരുന്നതായി കൃത്യമായ തെളിവുകള്‍ ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2017 മെയ് മുതല്‍ 2018 ഫെബ്രുവരി വരെ സ്‌റ്റോക്ക്-ഓണ്‍-ട്രെന്റിലെ റോയല്‍ സ്‌റ്റോക്ക് ആശുപത്രിയില്‍ നിന്നുള്ള ബ്രിതീംഗ് ഉപകരണങ്ങളാണ് രോഗികള്‍ ഉപയോഗിച്ചിരുന്നത്. ഓക്‌സിജന്‍ ടാങ്കുകള്‍ കാലിയായാല്‍ രോഗികളുടെ കൂടെയുള്ളവര്‍ക്ക് മനസിലാകുന്ന വിധത്തില്‍ അലാറം ഘടിപ്പിക്കാത്ത സിലിണ്ടറുകളായിരുന്നു ഇവര്‍ ഉപയോഗിച്ചിരുന്നത്. ഓക്‌സിജന്‍ കാലിയായിട്ടാണ് മരണം സംഭവിച്ചതെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അലാറം ഘടിപ്പിച്ച 60 സിലിണ്ടറുകള്‍ അധികൃതര്‍ വാങ്ങിയിരിന്നു. ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മെഡിക്കല്‍ സ്റ്റാഫ് രോഗികളുടെ മേല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.

കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അലാറം ഘടിപ്പിച്ച ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയും ചെയ്തു. സിലിണ്ടര്‍ കാലിയാകുന്നതിന് അനുസരിച്ച് അലാറം സൂചകങ്ങള്‍ നല്‍കും. രോഗിയുടെ കൂടെയുള്ള സഹായിക്ക് വരെ ഈ സൂചകള്‍ നോക്കി മനസിലാക്കാന്‍ കഴിയും. പാലിയേറ്റീവ് കെയറില്‍ കഴിയുന്ന ഒരു രോഗിയുടെ മരണം അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റു രോഗികളുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ വിസമ്മതിച്ചു. സംഭവത്തെക്കുറിച്ച് വിദഗ്ദ്ധ അന്വേഷണം നടത്തുകയാണെന്ന് മെഡിക്കല്‍ ഡയറക്ടര്‍ ജോണ്‍ ഓക്‌സ്‌റ്റോബി പറഞ്ഞു.

ടോം ജോസ് തടിയംപാട്

മാര്‍മ്മിറ കടലിന്റെ തൊട്ടടുത്താണ് ഞങ്ങളുടെ ഹോട്ടല്‍ രാവിലെ എഴുന്നേറ്റു ഹോട്ടലില്‍ നിന്നും പ്രാതല്‍ കഴിച്ചതിനു ശേഷം തൊട്ടടുത്ത ടേബിളിലിരുന്ന ജോര്‍ദ്ദാന്‍കാരായ പാലസ്തീനികളോട് കുറച്ചു സമയം സംസാരിച്ച ശേഷം ബ്ലു മോസ്‌ക്കും ഹാഗിയ ചരിത്ര സ്മാരകവും കാണാന്‍ പോയി. ആദ്യം ബ്ലു മോസ്‌ക്കിലേക്ക്.! പഴയ കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരം തകര്‍ത്തതിനു ശേഷം 1617ല്‍ മുഹമ്മദ് ഒന്നാമന്‍ ചക്രവര്‍ത്തി നിര്‍മിച്ചതാണ് ബ്ലു മോസ്‌ക്ക്. പതിനായിരം പേര്‍ക്ക് ഒരേ സമയത്ത് ഇരുന്നു പ്രാര്‍ത്ഥിക്കാവുന്ന മുസ്ലിം ദേവാലയമാണിത്. പള്ളിയില്‍ പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും തൊപ്പിധരിക്കുകയും ചെരിപ്പുകള്‍ ഊരി മാറ്റുകയും ചെയ്യണം.

പള്ളിയുടെ മുകള്‍ ഭാഗവും ഭിത്തികളും വളരെ വിലകൂടിയ മാര്‍ബിള്‍കൊണ്ട് അലങ്കരിച്ചിരിട്ടുണ്ട്. ഞങ്ങള്‍ പള്ളി കണ്ടിറങ്ങുന്നതിനിടയില്‍ പരിചതഭാവത്തിലെത്തിയ ഒരാള്‍ കാര്‍പ്പെറ്റ് കടയിലേക്ക് ക്ഷണിച്ചു. വളരെ വിലകൂടിയ ലോകത്തിലെ തന്നെ നല്ല കാര്‍പ്പെറ്റുകള്‍ ഞങ്ങള്‍ക്കു പരിചയപ്പെടുത്തി. വിലകെട്ടപ്പോള്‍ ഞെട്ടിപ്പോയി! ഒരു ചെറിയ റഗ്ഗിനു പോലും 600 പൗണ്ട്. അവിടെ നിന്നും ഞങ്ങള്‍ നേരെ പോയത് ഹാഗി സോഫിയ (പരിശുദ്ധമായ വിജ്ഞാനം) എന്നറിയപ്പെടുന്ന ഇന്നത്തെ ഇസ്താംബുള്‍ പട്ടണത്തിന്റെ എപിക് സെന്റര്‍ എന്ന വിശേഷണം അര്‍ഹിക്കുന്ന സ്ഥലത്തേക്കാണ്. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്ത്യന്‍ പള്ളി പിടിച്ചെടുത്താണ് ഇവിടുത്തെ മോസ്‌ക് നിര്‍മ്മിച്ചിരിക്കുന്നത്.

ലോകത്ത് ക്രിസ്തു ശിഷ്യന്‍മാരാല്‍ സ്ഥാപിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന അഞ്ച് സിംഹാസനങ്ങളായിരുന്നു ഉണ്ടായിരുന്നത്. റോം, കോണ്‍സ്റ്റ്‌ന്റൈനിപ്പോള്‍, അലക്‌സാണ്ട്രിയ, അന്തിയോക്കിയ, ജെറുസലേം എന്നിവയായിരുന്നു. ഇതില്‍ റോമും, അന്തിയോക്കിയയും സ്ഥാപിച്ചത് സൈന്റ് പീറ്ററും, േേകാണ്‍സ്റ്റ്‌ന്റൈനിപ്പോള്‍ സ്ഥാപിച്ചത് സൈന്റ് അന്‍ട്രുവും, അലക്‌സാണ്ട്രിയ സ്ഥാപിച്ചത് സൈന്റ് മാര്‍ക്കും, ജെറുസലേം സ്ഥാപിച്ചത് സൈന്റ് ജെയിംസുമാണ് എന്നാണ് വിശ്വാസം.

റോമിലുണ്ടായ രാഷ്ട്രിയ പ്രതിസന്ധിയും പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട പ്ലേഗും കാരണം കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തി താല്‍ക്കാലികമായി പുതിയ ആസ്ഥാനം ഇന്നത്തെ ഇസ്താംബുള്‍ അഥവാ കോണ്‍സ്റ്റാന്റിനോപ്പിളില്‍ പണിയുകയായിരുന്നു. കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തി പണിത പട്ടണമായതുകൊണ്ട് കോണ്‍സ്റ്റാന്റിനോപ്പിളില്‍ എന്നറിയപ്പെടുന്നു.

കാലക്രമത്തില്‍ കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തിയുടെ ആസ്ഥാനം തിരിച്ചു റോമിലേക്ക് മാറ്റിയപ്പോള്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ രണ്ടാം റോം എന്ന് അറിയപ്പെടാന്‍ തുടങ്ങി കാലം കഴിഞ്ഞപ്പോള്‍ പടിഞ്ഞാറന്‍ സഭകളുടെ നിയത്രണം റോം ഏറ്റെടുത്തു. കിഴക്കന്‍ സഭകളുടെ മുഴുവന്‍ ആസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളിനായി മാറി. ഹാഗി സോഫിയ ബസിലിക്ക കോണ്‍സ്റ്റാന്റിനോപ്പിളിലെ പത്രിയര്‍ക്കിസിന്റെ ആസ്ഥാന കേന്ദ്രമായി മാറി.
കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തി എ.ഡി 360ലാണ് ഹഗിയ സോഫിയ പള്ളി പണിതത് എ.ഡി 404ല്‍ ഉണ്ടായ കലാപത്തില്‍ തടികൊണ്ട് പണിത ആ പള്ളി പൂര്‍ണ്ണമായും കത്തി നശിച്ചു. പിന്നിട് തിയഡോസ് രണ്ടാമന്‍ ചക്രവര്‍ത്തി എ.ഡി 415ല്‍ മേല്‍ക്കുര മാത്രം തടികൊണ്ടും ബാക്കി മാര്‍ബിള്‍ കൊണ്ടും പള്ളി പുനര്‍നിര്‍മിച്ചു. ആ പള്ളിയും നിക്ക കലാപത്തില്‍ കത്തി നശിച്ചു. ആ പള്ളിയുടെ അവശിഷ്ട്ടങ്ങള്‍ ഇപ്പോളും നമുക്ക് അവിടെ കാണാന്‍ കഴിയും.

ഇന്നു കാണുന്ന ഹഗിയ സോഫിയ ബിസെന്റെയിന്‍ ചക്രവര്‍ത്തിയായിരുന്ന ജസ്റ്റിന്‍ എ.ഡി 537ല്‍ പണികഴിപ്പിച്ചതാണ് ആറു വര്‍ഷം കൊണ്ട് പണിതീര്‍ത്ത ഈ പള്ളിയുടെ അകത്തെ ചിത്രപണികള്‍ തീര്‍ക്കാന്‍ 30 വര്‍ഷമെടുത്തു. 700 കിലോ സ്വര്‍ണ്ണമാണ് പള്ളിയുടെ അകം അലങ്കരിക്കാന്‍ ഉപയോഗിച്ചിരുന്നത്. 13ാം നൂറ്റാണ്ടില്‍ ഈ പള്ളി കിഴടക്കിയ കുരിശു യുദ്ധക്കാര്‍ അതില്‍ നല്ലൊരു ഭാഗം കൊള്ളയടിച്ചു കൊണ്ടുപോയി. രണ്ടു നിലകളുള്ള പള്ളിയുടെ മുകളിലത്തെ നിലയില്‍ മാത്രമായിരുന്നു സ്ത്രികള്‍ക്ക് പ്രവേശനം താഴത്തെ നിലയില്‍ പുരുഷന്‍ മാരും.

7ാം നൂറ്റാണ്ടില്‍ മക്കയില്‍ ഇസ്ലാം ജന്മമെടുത്തപ്പോള്‍ മുതല്‍ അന്നത്തെ ഏറ്റവും വലിയ പട്ടണവും യൂറോപ്പിലേക്കുള്ള വാതിലും എന്നറിയപ്പെടുന്ന കോണ്‍സ്റ്റാറ്റിനോപ്പിലും കിഴടക്കുക എന്നത് അവരുടെ ലക്ഷൃമായിരുന്നു. മുഹമ്മദ് നബി തന്നെ കോണ്‍സ്റ്റാറ്റിനോപ്പിളിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്, (Verily you shall conquer Constantinople. What a wonderful leader will he be, and what a wonderful army will that army be!’) കോണ്‍സ്റ്റാറ്റിനോപ്പിള്‍ കീഴടക്കുന്ന പട്ടാളവും അതിന്റെ നേതാവും എത്രയോ മഹത്വരമായിരിക്കും. ഈ വാക്കുകള്‍ കേട്ട് ഉസ്ബക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് യാത്രപുറപ്പെട്ടു പല പ്രദേശങ്ങളും കീഴടക്കി വന്നവരാണ് ഇന്നത്തെ ടര്‍ക്കികള്‍ എന്നാണ് ഗൈഡ് ഞങ്ങളോട് പറഞ്ഞത്.

യുദ്ധം ആരംഭിക്കുന്നതിനു മുന്‍പ് മുഹമ്മദ് രണ്ടാമന്‍ അന്നത്തെ കോണ്‍സ്റ്റ്‌ന്റൈന്‍ പതിനൊന്നാമന്‍ ചക്രവര്‍ത്തിയോട് നിങ്ങള്‍ കോണ്‍സ്റ്റാറ്റിനോപ്പിള്‍ ഞങ്ങള്‍ക്ക് കൈമാറിയിട്ട് വേണമെങ്കില്‍ ജീവനും കൊണ്ട് ഒഴിഞ്ഞു പോയ്‌ക്കൊള്ളാന്‍ പറഞ്ഞു. പക്ഷെ അദ്ദേഹം യുദ്ധം ചെയ്തു മരിക്കുകയാണ് ചെയ്തത്.

700 വര്‍ഷത്തെ നിരന്തരമായ യുദ്ധങ്ങള്‍ കോണ്‍സ്റ്റാറ്റിനോപ്പിള്‍ നേരിട്ടെങ്കിലും ആ യുദ്ധങ്ങളെല്ലാം കോണ്‍സ്റ്റാറ്റിനോപ്പിളിനു ചുറ്റും റോമക്കാര്‍ പണിത കൂറ്റന്‍ മതില്‍ തടഞ്ഞു നിര്‍ത്തി. എന്നാല്‍ 1453 മുഹമ്മദ് രണ്ടാമന്‍ കടലില്‍ നിന്നും പീരങ്കികൊണ്ട് നടത്തിയ ആക്രമണത്തില്‍ മതില്‍ പൊളിയുകയും ഓട്ടോമന്‍ സൈന്യം കോണ്‍സ്റ്റാറ്റിനോപ്പിള്‍ കീഴ്‌പ്പെടുത്തുകയും ചെയ്തു.

ഓട്ടോമന്‍ പട്ടാളം മൂന്നു ദിവസം ഭീകരമായ കൊള്ളയും ബലാല്‍ത്സംഗവും നടത്തി, യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത പ്രായമായവര്‍, കുട്ടികള്‍, സ്ത്രികള്‍ എന്നിവര്‍ ഹഗിയ സോഫിയ പള്ളിയില്‍ അഭയം തേടിയിരിക്കുകയായിരുന്നു. സര്‍വ്വാധികരത്തോടെയും അവരുടെ ഇടയിലൂടെ നടന്നു ഹാഗിയ സോഫിയ പള്ളിയുടെ അള്‍ത്താരയില്‍ കയറി നിന്ന് മുഹമ്മദ് രണ്ടാമന്‍ അദ്ദേഹം ഈ പള്ളി ഇന്നു മുതല്‍ മോസ്‌ക് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു.

പ്രായമായവരെ കൊന്നു, സ്ത്രികളെ വെപ്പാട്ടികളാക്കി, കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോയി മതം മാറ്റി, അല്ലാത്തവരുടെ മുകളില്‍ ഗാസിയ ചുമത്തി. കോണ്‍സ്റ്റാറ്റിനോപ്പിളില്‍ ഉണ്ടായിരുന്ന നൂറുകണക്കിനു ഓര്‍ത്തഡോക്‌സ് പള്ളികള്‍ മോസ്‌ക് ആക്കിമാറ്റി. ആ കാലത്ത് ഇവിടെ നിന്നും രക്ഷപെട്ടു ഇറ്റലിയിലെ ഫ്‌ലോറന്‍സില്‍ എത്തിയ ഗ്രീക്ക് ചിന്തകരാണ് നവോഥാനത്തിനു തുടക്കമിട്ടത്.

ഹാഗിയ സോഫിയ പള്ളിയുടെ പ്രധാന കവാടത്തില്‍ സ്ഥാപിച്ചിരുന്ന കോണ്‍സ്റ്റ്‌ന്റൈന്‍ ചക്രവര്‍ത്തിയുടെയും ക്രിസ്തുവിന്റെയും മദര്‍ മേരിയുടെയും ജസ്റ്റിന്‍ ചക്രവര്‍ത്തിയുടെയും ചിത്രങ്ങള്‍ ഒഴിച്ച് മിക്കവാറും ചിത്രങ്ങള്‍ ഇസ്ലാമിക കാലഘട്ടത്തില്‍ തകര്‍ത്തു. അല്ലാത്തവ മറച്ചു വെച്ചു, അവിടെയെല്ലാം മുഹമ്മദ് നബിയുടെയും മറ്റു അഞ്ചു പ്രധാന ഇസ്ലാമിക നേതാക്കളുടെയും പേരുകള്‍ എഴുതിവെച്ചു.

പ്രധാന കവാടത്തിലെ കതകില്‍ സ്ഥാപിച്ചിരുന്ന കുരിശ് ഇസ്ലാമിക മിനാരം പോലെയാക്കി മാറ്റി. ഈ പള്ളിയിലായിരുന്നു ബിസന്‍ന്റൈന്‍ കാലഘട്ടം എന്നറിയപ്പെടുന്ന കാലത്തേ മുഴുവന്‍ രാജാക്കന്മാരും സ്ഥാനാരോഹണം നടത്തിയിരുന്നത്. പള്ളിയുടെ പ്രധാന കവാടം രാജാവിന് മാത്രം പ്രവേശിക്കനുള്ളതായിരുന്നു ആ വാതിലില്‍ പട്ടാളക്കാര്‍ നിന്നു കലക്രമേണ കുഴിഞ്ഞ സ്ഥലം നമുക്ക് ഇപ്പോഴും കാണാം. 1922ല്‍ അവസാനത്തെ ഓട്ടോമന്‍ രാജാവിനെ അധികാര ഭ്രാഷ്ട്ടനക്കി യംഗ് ടര്‍ക്കുകള്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രസിഡന്റ് മുഹമ്മദ് അറ്ററ്റാക്ക് 1931 ഹഗിയ സോഫിയ എന്ന മോസ്‌ക്ക് മ്യൂസിയമാക്കി പോതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. ഒരു വര്‍ഷം മുപ്പതു ലക്ഷം പേരാണ് ഇവിടെ സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നത്.

റഷ്യയും ഗ്രീസും അടങ്ങുന്ന സഖ്യം ടര്‍ക്കിയുമായി കടുത്ത ശത്രുതയില്‍ കഴിയുന്നതിന്റെ കാരണം ഈ ഹഗിയ സോഫിയ പള്ളിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഹഗിയ സോഫിയ എന്ന ചരിത്ര സ്മാരകം കണ്ടിറങ്ങിയപ്പോള്‍ സമയം 5 മണി. ഞങ്ങള്‍ നേരെ പോയത് മിര്‍മ്മറ കടലില്‍ നടക്കുന്ന ഹൗസ് ബോട്ട് പാര്‍ട്ടിക്കാണ് ആ ബോട്ടില്‍ വെച്ച് രണ്ടു മലയാളികളെ പരിചയപ്പെട്ടു.

തുടരും.

ഒന്നാം ഭാഗം വായിക്കാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക 

ഇസ്ലാമിക കടന്നുകയറ്റത്തിന്റെയും ‘യംഗ് ടര്‍ക്കു’കളുടെയും ഓര്‍ത്തഡോക്‌സ് സഭയുടെ ജന്മഭൂമിയിലൂടെയും നടത്തിയ ഒരു യാത്ര

RECENT POSTS
Copyright © . All rights reserved