Main News

ക്ലാസുകള്‍ക്ക് ഇടയിലുള്ള ഇടവേളകളില്‍ പോലും കുട്ടികള്‍ പരസ്പരം സംസാരിക്കുന്നത് നിരോധിച്ച് സ്‌കൂള്‍. ബര്‍മിംഗ്ഹാമിലെ അകോക്ക്‌സ് ഗ്രീനിലുള്ള നയന്‍സ്‌റ്റൈല്‍സ് സെക്കന്‍ഡറി സ്‌കൂളാണ് സൈലന്റ് കോറിഡോര്‍ എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതി ആവിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. നവംബര്‍ 5 മുതല്‍ ഇത് നിലവില്‍ വരുമെന്ന് കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ അറിയിപ്പ് നല്‍കി. ഇടവേളകളില്‍ സംസാരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കുട്ടികളെ 20 മിനിറ്റ് തടഞ്ഞുവെക്കുമെന്നാണ് അറിയിപ്പ്. കുട്ടികള്‍ ശാന്തരായും പഠനത്തിന് തയ്യാറായും സ്‌കൂളില്‍ എത്തുകയാണ് ഉദ്ദേശ്യമെന്ന് സ്‌കൂളിന്റെ മേധാവികളായ അലക്‌സ് ഹ്യൂഗ്‌സ്, ആന്‍ഡ്രിയ സ്റ്റീഫന്‍സ് എന്നിവര്‍ രക്ഷാകര്‍ത്താക്കള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.

അസംബ്ലിയിലേക്കും തിരിച്ചും പോകുമ്പോളും ക്ലാസുകള്‍ക്ക് ശേഷവും ലഞ്ചിനും ബ്രേക്കുകള്‍ക്കും കമ്യൂണല്‍ ഏരിയകളില്‍ പോകുമ്പോളും കുട്ടികള്‍ കര്‍ശനമായും നിശബ്ദത പാലിക്കണമെന്നാണ് കത്ത് പറയുന്നത്. സ്‌കൂള്‍ സമയത്തിനു ശേഷം പുറത്തിറങ്ങുന്നതും നിശബ്ദത പാലിച്ചായിരിക്കണം. ഉയര്‍ന്ന നിലവാരത്തിലുള്ളവര്‍ പാലിക്കുന്ന ഈ ശീലം പഠന സമയത്തു തന്നെ കുട്ടികള്‍ ശീലിക്കുന്നതിനായാണ് നവംബര്‍ 5 മുതല്‍ ഇത് നടപ്പാക്കുന്നതെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ലഞ്ച്, ബ്രേക്ക് സമയങ്ങളില്‍ സോഷ്യലൈസ് ചെയ്യാമെന്ന ഇളവും ഇവര്‍ നല്‍കുന്നുണ്ട്.

കുട്ടികളെ മിണ്ടാതാക്കുന്ന നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയിലും സ്‌കൂളിനെതിരെ രോഷം ഉയരുകയാണ്. ഒരിക്കലും നടക്കാത്ത നിയമമെന്നാണ് ഒരാള്‍ ട്വിറ്ററില്‍ ഇതിനെക്കുറിച്ച് പറഞ്ഞത്. ചില കുട്ടികള്‍ നിര്‍ത്താതെ സംസാരിക്കുമെന്നതിനാല്‍ എല്ലാവരെയും ശിക്ഷിക്കുകയാണ് സ്‌കൂള്‍ ചെയ്യുന്നതെന്ന് മറ്റൊരാള്‍ പറയുന്നു. യുണിസെഫ് അനുശാസിക്കുന്ന കുട്ടികളുടെ അവകാശങ്ങളുടെ നഗ്നമായ ലംഘനാണ് ഇതെന്നും ചിലര്‍ വ്യക്തമാക്കുന്നു.

ടേക്ക്എവേയില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ നിന്നുണ്ടായ അലര്‍ജി മൂലം 15കാരി മരിച്ച സംഭവത്തില്‍ ബംഗ്ലാദേശ് വംശജനായ ടേക്ക്എവേ ഉടമ വിചാരണ നേരിടുന്നു. നട്ട് അലര്‍ജിയുണ്ടായിരുന്ന മെഗാന്‍ ലീ എന്ന 15കാരിയാണ് ടേക്ക് എവേയില്‍ നിന്ന് വാങ്ങിയ സീഖ് കബാബ് കഴിച്ചതിനു ശേഷം കുഴഞ്ഞു വീണത്. ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. 2017 ന്യൂഇയര്‍ ദിവസമായിരുന്നു സംഭവം. കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട കുട്ടിയുടെ മസ്തിഷ്‌കത്തിന് സാരമായ തകരാര്‍ നേരിട്ടിരുന്നു. ടേക്ക് എവേ ഉടമയായ ഹാരൂണ്‍ റഷീദ് എന്നയാള്‍ക്കെതിരെ നരഹത്യാക്കുറ്റത്തിനാണ് കേസെടുത്തത്. ഭക്ഷണത്തില്‍ പീനട്ട് പ്രോട്ടീന്‍ അടങ്ങിയിരുന്നതായി കണ്ടെത്തിയിരുന്നു. ടേക്ക്എവേയുടെ അടുക്കള വൃത്തിഹീനമായിരുന്നുവെന്നും ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന ചേരുവകളുടെ വിവരങ്ങള്‍ സൂക്ഷിച്ചിരുന്നില്ലെന്നും പരിശോധനയില്‍ വ്യക്തമായിരുന്നു.

ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഉദ്യോഗസ്ഥരും എന്‍വയണ്‍മെന്റല്‍ ഹെല്‍ത്ത് ഓഫീസര്‍മാരും പരിശോധിച്ചതിനു ശേഷം റോയല്‍ സ്‌പൈസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ടേക്ക്എവേ അടച്ചുപൂട്ടി. കുട്ടിയുടെ ദാരുണ മരണം തന്റെ ജീവിതാന്ത്യം വരെ പിന്തുടരുമെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ നടക്കുന്ന വിചാരണയില്‍ ഹാരൂണ്‍ റഷീദ് പറഞ്ഞു. എന്നാല്‍ കുട്ടിയുടെ മരണത്തിന് ഉത്തരവാദി താനാണെന്ന് പ്രോസിക്യൂഷന്‍ ആരോപണം റഷീദ് നിഷേധിച്ചു. അതേസമയം മെഗാന്‍ നല്‍കിയ ഓര്‍ഡറില്‍ നട്ട്‌സ്, പ്രോണ്‍സ് എന്ന് എഴുതിയിരുന്നത് കണ്ടതായും ഇയാള്‍ കോടതിയില്‍ സ്ഥിരീകരിച്ചു. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ ഇവ ഉള്ളതായി തനിക്ക് തോന്നിയിരുന്നില്ല. അലര്‍ജിയുണ്ടെന്ന് പറയുന്നവര്‍ക്ക് ഇവയടങ്ങിയ ഭക്ഷണം നല്‍കാറില്ലെന്നും റഷീദ് വ്യക്തമാക്കി.

2009ലാണ് റഷീദ് റോയല്‍ സ്‌പൈസ് ആരംഭിച്ചത്. പിന്നീട് 2015ല്‍ മുഹമ്മദ് അല്‍ കുദ്ദൂസ് എന്നയാള്‍ക്ക് ഇത് വിറ്റു. തുടര്‍ന്നും ടേക്ക് എവേയില്‍ ഇയാള്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പോലീസ് പരിശോധനയ്‌ക്കെത്തുമ്പോള്‍ സ്ഥാപനത്തിന്റെ മാനേജരാണ് താനെന്ന് ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഒരു ഡെലിവറി ഡ്രൈവര്‍ മാത്രമാണെന്നാണ് കോടതിയില്‍ റഷീദ് അവകാശപ്പെട്ടത്.

അവയവങ്ങൾ നീക്കം ചെയ്ത നിലയിൽ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ മ‍ൃതദേഹം കണ്ടെത്തി.അവധികാലം ആഘോഷിക്കാൻ ഈജിപ്തിൽ എത്തിയ ഡേവിഡ് ഹംഫ്രിസ് (62) ആണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ 18 ന് ചെങ്കടൽ തീരത്തെ ഹുർഘഡ റിസോർട്ടിലാണ് സംഭവം.

സംഭവത്തിൽ സംശയം പ്രകടിപ്പിച്ച ബ്രിട്ടീഷ് അധികൃതര്‍ പോസ്റ്റമോർട്ടത്തിന് ഉത്തരവിടുകയായിരുന്നു. ബ്രിട്ടനിൽ എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് ഹൃദയവും മറ്റു ചില അവയവങ്ങളും നീക്കം ചെയ്തതായി കണ്ടെത്തിയത്. തുടർന്ന് ഈജിപ്തിൽ വച്ച് അവയവം മോഷണം പോയതായി ബ്രിട്ടൻ ആരോപിച്ചു.

ഇത് നിഷേധിച്ച് ഈജിപ്ത് അധികാരികൾ രംഗത്തെത്തി. ഈജിപ്തിൽ വച്ച് മോഷണം നടന്നിട്ടില്ലെന്നും അതിന് തെളിവില്ലെന്നും ഈജിപ്ഷ്യൻ സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസ് അധികൃതർ വ്യക്തമാക്കി. അതേസമയം മരണ കാരണം കണ്ടെത്തുന്നതിനായി ഈജിപ്തിൽ വച്ച് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ഡേവിഡിന്റെ ഹൃദയം, കരൾ, വൃക്ക, മറ്റ് ആന്തരീകാവയവങ്ങൾ എന്നിവ നീക്കം ചെയ്തതായി അധികൃതർ സമ്മതിക്കുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് അവയവങ്ങൾ തിരിച്ച് ശരീരത്തിലേക്ക് വയ്ക്കാതിരുന്നത് എന്നതിന്റെ വിശദീകരണം നല്‍കാന്‍ ഈജിപ്ഷ്യന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല.

ഹൃദയാഘാതം മൂലമാണ് ഡേവിഡ് മരണമടഞ്ഞതെന്ന് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. കൂടാതെ “തന്റെ പിതാവിന്റെ മരണത്തിൽ പങ്കുള്ളതായി ആരോപിച്ച് ആരേയും ശിക്ഷിക്കരുതെന്ന്” ഡേവിഡിന്റെ മകൾ അനീത ഗുഡാൽ പറഞ്ഞിരുന്നെന്നും സർവീസ് കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സംഭവങ്ങൾ ഹുർഘഡ റിസോർട്ടുകളിൽ മുമ്പും നടന്നിട്ടുണ്ട്. ഓഗസ്റ്റ് 21 ന് റിസോട്ടിൽ വച്ച് ദുരൂഹസാഹചര്യത്തിൽ ബ്രിട്ടീഷ് ദമ്പതികൾ കൊല്ലപ്പെട്ടിരുന്നു.

പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന് റേഡിയോതെറാപ്പി ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ രോഗികളായ ആയിരക്കണക്കിന് പുരുഷന്‍മാര്‍ക്ക് ആയുസ് നീട്ടി നല്‍കാന്‍ ഈ ചികിത്സ സഹായിക്കുമെന്ന് പുതിയ പരീക്ഷണത്തില്‍ വ്യക്തമായി. ഹോര്‍മോണ്‍ തെറാപ്പിക്കൊപ്പം റേഡിയോതെറാപ്പി കൂടി നല്‍കുന്നത് ഫലപ്രദമാണെന്ന് ലണ്ടനില്‍ നടത്തിയ ട്രയലില്‍ തെളിഞ്ഞെന്ന് ദി ലാന്‍സെറ്റ് മാസികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ലിംഫ് നോഡുകളിലേക്കും അസ്ഥികളിലേക്കും വ്യാപിച്ചു കഴിഞ്ഞാല്‍ പ്രധാന ട്യൂമറിനെ ലക്ഷ്യമിട്ടുകൊണ്ടുള്ള ചികിത്സ ഫലപ്രദമാകില്ലെന്നായിരുന്നു ഇതുവരെ ഡോക്ടര്‍മാര്‍ കരുതിയിരുന്നത്. എന്നാല്‍ പുതിയ ചികിത്സാരീതിക്ക് വിധേയരായ രോഗികള്‍ മൂന്നു വര്‍ഷത്തിനു ശേഷവും ജീവിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം ഹോര്‍മോണ്‍ തെറാപ്പി മാത്രം നല്‍കിയ 70 ശതമാനം പേര്‍ മൂന്നു വര്‍ഷം മാത്രമേ പരമാവധി ജീവിച്ചിരുന്നുള്ളു. പഠനത്തിന് വിധേയരായവരില്‍ ഹോര്‍മോണ്‍ തെറാപ്പിയും റേഡിയോതെറാപ്പിയും ഒരേ സമയം സ്വീകരിച്ചവരില്‍ 80 ശതമാനവും മൂന്നു വര്‍ഷത്തിനു മേല്‍ ജിവിച്ചിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെയും റോയല്‍ മാഴ്‌സ്‌ഡെന്‍ ഹോസ്പിറ്റലിലെയും ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. 2000 പേരിലായിരുന്നു ചികിത്സാ പരീക്ഷണം നടത്തിയത്. ഇത് വിജയമായതോടെ ഇംഗ്ലണ്ടില്‍ മാത്രം 3000 രോഗികള്‍ക്ക് ആശ്വാസമാകുമെന്നാണ് കരുതുന്നത്.

യുകെയിലെ പുരുഷന്‍മാരില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രോഗമാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍. ഓരോ വര്‍ഷവും 47,000 പേരില്‍ ഈ രോഗം സ്ഥിരീകരിക്കപ്പെടുന്നുണ്ട്. ഇവരില്‍ 11,500 പേര്‍ ഇതു മൂലം മരണത്തിന് കീഴടങ്ങുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു. ആഗോള തലത്തില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വിപ്ലവം സൃഷ്ടിക്കാവുന്ന കണ്ടുപിടിത്തമാണ് ഇതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ റോയല്‍ മാഴ്‌സ്‌ഡെനിലെ ഡോ.ക്രിസ് പാര്‍ക്കര്‍ പറഞ്ഞു.

കുട്ടികളുടെ നീന്തല്‍ പഠനം വ്യാപകമാക്കാന്‍ ഗവണ്‍മെന്റ് പദ്ധതി. ഇതിന്റെ ഭാഗമായി ലോക്കല്‍ പ്രൈമറി സ്‌കൂളുകളിലെ കുട്ടികള്‍ക്കു വേണ്ടി പ്രൈവറ്റ് സ്‌കൂളുകളിലെ സ്വിമ്മിംഗ് പൂളുകള്‍ തുറന്നു കൊടുക്കാന്‍ നിര്‍ദേശം നല്‍കി. കുട്ടികളിലെ അമിതവണ്ണം വലിയൊരു ആരോഗ്യ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. ഓരോ വര്‍ഷവും പ്രൈമറി സ്‌കൂളുകളില്‍ നിന്ന് പുറത്തു വരുന്ന 22,000 കുട്ടികള്‍ അമിത വണ്ണക്കാരാണെന്നാണ് കണക്ക്. നാഷണല്‍ കരിക്കുലം നീന്തല്‍ പഠനം നിര്‍ബന്ധിതമാക്കിയിട്ടുണ്ടെങ്കിലും പ്രൈമറി സ്‌കൂള്‍ വിടുന്ന കുട്ടികളില്‍ പകുതിയോളം പേര്‍ക്കും 25 മീറ്റര്‍ നീന്താനുള്ള ശേഷിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഡ്യുക്കേഷന്‍ സെക്രട്ടറി പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂള്‍സ് കൗണ്‍സിലുമായി ചേര്‍ന്നാണ് പുതിയ സംവിധാനത്തിന് രൂപം നല്‍കിയിരിക്കുന്നത്. സമീപത്തുള്ള പ്രൈമറി സ്‌കൂളുകളിലെ കുട്ടികള്‍ക്കു വേണ്ടി തങ്ങളുടെ സ്‌പോര്‍ട്‌സ് ഫെസിലിറ്റികള്‍ തുറന്നു കൊടുക്കണമെന്ന് ഇതനുസരിച്ച് സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സ്റ്റേറ്റ് പ്രൈമറികളില്‍ പകുതിയോളവും സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഡേ പോലെയുള്ളവ നടത്തുന്നില്ലെന്ന് ഈ വര്‍ഷം ആദ്യം പുറത്തു വന്ന ഒരു സര്‍വേയില്‍ വ്യക്തമായിരുന്നു. ആരോഗ്യകരമായ മത്സരം കുട്ടികളില്‍ സൃഷ്ടിക്കാന്‍ ഹെഡ്ടീച്ചര്‍മാര്‍ മുന്‍കയ്യെടുക്കണമെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു.

72 ശതമാനം പ്രൈമറി സ്‌കൂളുകളും നീന്തല്‍ പഠിപ്പിക്കുന്നതിനായി പൊതു സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ള സ്‌കൂകളുകള്‍ സ്വന്തം പൂളുകളോ മറ്റു സ്‌കൂളുകളുടെ പൂളുകളോ ആണ് ഉപയോഗിച്ചു വരുന്നത്. ഇപ്പോള്‍ത്തന്നെ പകുതിയിലേറെ പ്രൈവറ്റ് സ്‌കൂളുകള്‍ സ്വിമ്മിംഗ് പൂള്‍ സൗകര്യം ലോക്കല്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് നല്‍കുന്നുണ്ട്. ചില സ്‌കൂളുകള്‍ കോച്ചുകളെ പോലും നല്‍കുന്നുണ്ടെന്നാണ് വിവരം.

ഭീകരവിരുദ്ധ സേനകള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ നല്‍കാന്‍ ഹോം ഓഫീസ് പദ്ധതി. ഹൈ-ടെക് ന്യൂക്ലിയര്‍, റേഡിയോളജിക്കല്‍ ഡിറ്റക്ഷന്‍ സംവിധാനങ്ങളാണ് നല്‍കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ കണ്ടെത്തുന്നതിനാണ് ഈ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത്. ഭീകരാക്രമണങ്ങളില്‍ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. 10 മൊബൈല്‍ ഗാമ, ന്യൂട്രോണ്‍ റേഡിയേഷന്‍ ഡിറ്റക്ഷന്‍ സംവിധാനങ്ങളാണ് സേനകള്‍ക്ക് നല്‍കുക. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. റേഡിയോ ആക്ടീവ് വസ്തുക്കള്‍ കടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് ഇവ ഉപയോഗിക്കുന്നത്.

എന്നാല്‍ രാജ്യത്തിനുള്ളില്‍ ഇത്തരം വസ്തുക്കള്‍ ആരെങ്കിലും കൈകാര്യം ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. 2012 സമ്മര്‍ ഒളിമ്പിക്‌സില്‍ ഇത്തരം ഉപകരണങ്ങള്‍ ലണ്ടനില്‍ ഉപയോഗിച്ചിരുന്നു. രാജ്യത്തിനുള്ളില്‍ അനധികൃതമായി റേഡിയോ ആക്ടീവ് വസ്തുക്കള്‍ കൈകാര്യം ചെയ്യപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് പുതിയ ഉപകരണങ്ങള്‍ നല്‍കുന്നത്. ഇവ വളരെ വേഗത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കാനാകും. മുന്‍ കെജിബി ഏജന്റായിരുന്ന അലക്‌സാന്‍ഡര്‍ ലിത്വിനെന്‍കോയെ 2006ല്‍ പൊളോണിയം 210 ഉപയോഗിച്ച് റഷ്യന്‍ ഏജന്റുമാര്‍ ആക്രമിച്ചിരുന്നു. ഇവര്‍ റേഡിയോ ആക്ടീവ് വിഷം കടത്തിയത് എങ്ങനെയെന്നത് അജ്ഞാതമാണ്.

ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ 2016ലെ സ്റ്റാറ്റിസ്റ്റിസ് അനുസരിച്ച് 189 സംഭവങ്ങളില്‍ റേഡിയോആക്ടീവ് വസ്തുക്കള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. അഞ്ചു വര്‍ഷം മുമ്പ് 147 സംഭവങ്ങള്‍ മാത്രമാണ് ഈ വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആണവ വികിരണം ഏറ്റിട്ടുള്ള ചില ലോഹഭാഗങ്ങളാണ് പിടിക്കപ്പെട്ടവയില്‍ ചിലത്. ഇവ അനധികൃതമായി കടത്തിക്കൊണ്ടു വന്നവയാണ്.

എയ്ഡഡ് കോളേജുകളില്‍ രണ്ട് അധ്യാപക സംഘടനകളാണ് ഉണ്ടായിരുന്നത്. ഇടതുപക്ഷചായ്‌വുള്ള എ.കെ.പി.സി.റ്റി.എയും വലതുപക്ഷ ചായ്‌വുള്ള പി.സി.റ്റി.എയും. 1972ലെ ഡയറക്ട് പെയ്മെന്‍റ്  സമരത്തിന് എ.കെ.പി.സിറ്റി.എ ആണ് നേതൃത്വം കൊടുത്തത്. ആ സമരം വിജയിച്ചിരുന്നതിനാല്‍ കോളേജ് അധ്യാപകര്‍ക്കെല്ലാം സര്‍ക്കാരില്‍ നിന്ന് നേരിട്ട് ശമ്പളം കിട്ടുവാന്‍ തുടങ്ങി. ദുരിതവഴികളില്‍ നിന്ന് അധ്യാപകന് ആത്മാഭിമാനവും സ്വാതന്ത്ര്യവും ലഭിക്കുന്നത് നേരിട്ട് ശമ്പളം കിട്ടാന്‍ തുടങ്ങിയതിലൂടെയാണ്. എ.കെ.പി.സി.റ്റി.എ പിളര്‍ന്നാണ് പി.സി.റ്റി.എ ഉണ്ടായത്. കാരൂര്‍ കഥകളില്‍ പ്രൈവറ്റ് മാനേജ്‌മെന്റിലെ അധ്യാപകര്‍ നേരിടേണ്ടിവരുന്ന ദുഖ ദുരിതങ്ങളുടെ വര്‍ണ്ണനയുണ്ട്. ഉഴവൂര്‍ കോളേജില്‍ ഭൂരിഭാഗ അധ്യാപകരും എ.കെ.പി.സി.റ്റി.എ അംഗങ്ങളായിരുന്നു. ഞാനും ഇ.പി മാത്യുവും കേരളാ കോണ്‍ഗ്രസ് അനുഭാവികളായിരുന്നെങ്കിലും ഞങ്ങള്‍ സുഹൃത്തുക്കളുടെ സമ്മര്‍ദ്ദം മൂലം എ.കെ.പി.സി.റ്റി.എയുടെ അംഗങ്ങളായി. കെ.എല്‍ ജോസ്, ജോസ് കോലടി പോലെയുള്ള കോണ്‍ഗ്രസ് അനുഭാവികളും എ.കെ.പി.സി.റ്റി.എയിലാണ് . പ്രൊഫ. സണ്ണി തോമസിനെപ്പോലെയുള്ളവര്‍ അതിലെ അംഗങ്ങളായിരുന്നതിനാല്‍ എനിക്ക് ആശങ്കയൊന്നും തോന്നിയതേയില്ല. മലയാളം ഹിന്ദി വിഭാഗങ്ങെളല്ലാം എ.കെ.പി.സി.റ്റി.എയില്‍
ചേര്‍ന്നു. വര്‍ഷം തോറുമുള്ള വരിസംഖ്യ കൊടുക്കുക ജില്ലാ സമ്മേളനത്തിനു പോവുക തുടങ്ങിയ കാര്യങ്ങളില്‍ സംഘടനാ പ്രവര്‍ ത്തനം ഒതുങ്ങിനിന്നു.

1986ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം ജേക്കബ് കോളേജുകളില്‍ യു.ജി.സി ഏര്‍പ്പെടുത്തുവാന്‍ വേണ്ടി പ്രീഡിഗ്രി ബോര്‍ഡ് എന്ന ആശയവുമായി വന്നു. യൂണിവേഴ്‌സിറ്റികളില്‍നിന്നും പ്രീഡിഗ്രി അടര്‍ത്തി മാറ്റി പ്രത്യേക ബോര്‍ഡാക്കുക, കോളേജില്‍ തന്നെ പ്രീഡിഗ്രി ഒരു പ്രത്യേക വിഭാഗമാക്കി നിലനിര്‍ത്തുക എന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചു. ഇതിനെതിരെ എല്ലാ അധ്യാപക സംഘടനകളും യൂണിവേഴ്‌സിറ്റി ജീവനക്കാരും സമരം പ്രഖ്യാപിച്ചു. 1986 ജൂണ്‍ 10 ന് സമരം ആരംഭിച്ചു. ഉഴവൂര്‍ കോളേജില്‍ സീനിയേഴ്‌സ് അടക്കം 48 അധ്യാപകരാണ് സമരത്തിന് നോട്ടീസ് കൊടുത്തത്. 1980 ന് ശേഷം വന്ന അദ്ധ്യാപകരെയാണ് പ്രധാനമായും ഈ ബോര്‍ഡ് ബാധിക്കുന്നതെങ്കിലും സംഘടനാ തീരുമാനമനുസരിച്ച് സീനിയര്‍ അദ്ധ്യാപകരും ഈ സമരരംഗേത്തക്ക് കുതിച്ചിറങ്ങി. അധ്യാപകരെക്കാള്‍ കൂടുതല്‍ വീറും വാശിയും പ്രകടിപ്പിച്ച് യൂണിവേഴ്‌സിറ്റി ജീവനക്കാരും സമരരംഗത്തിറങ്ങി. മൂന്നു സര്‍വ്വകലാശാലകളുടെയും ഭരണസംവിധാനം അവതാളത്തിലായി. പരീക്ഷാപേപ്പര്‍ വാല്യുവേഷന്‍ കുഴഞ്ഞുമറിഞ്ഞു.

ഗാന്ധിജി യൂണിവേഴ്‌സിറ്റി അന്നു പ്രവര്‍ത്തിച്ചിരുന്നത് കോട്ടയം കളക്‌ട്രേറ്റിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ്. കളക്‌ട്രേറ്റിനു മുമ്പില്‍ പന്തല്‍ കെട്ടി നിരാഹാരം ആരംഭിച്ചു. നിരാഹാരസമരത്തില്‍ ഒരാള്‍ ഉഴവൂര്‍ കോളേജില്‍ നിന്നുള്ള കെ.എല്‍ ജോസ് ആയിരുന്നു. തിരുനക്കര ഗാന്ധി പ്രതിമക്കു താഴെനിന്ന് ചുവപ്പ് ഹാരം ചാര്‍ത്തി സമരപോരാളികള്‍ കളക്‌ട്രേറ്റിലേക്ക് ജാഥ നയിച്ചു. ഞങ്ങളും കൂടെക്കൂടി. കോണ്‍ഗ്രസുകാരനായ ജോസ് സാര്‍ ചുവപ്പുമാല ഇട്ടുെകാണ്ടു പോകുന്നതു കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. ജൂണ്‍ 20തിന് നിരാഹാരം ആരംഭിച്ച കെ.എല്‍ ജോസിനെ ജൂണ്‍ 24ന് പോലീസ് അറസ്റ്റ് ചെയ്ത് ജില്ലാ ആശുപത്രിയിലാക്കി. അവിടെ നാരങ്ങാനീരു കുടിച്ച് സമരം അവസാനിപ്പിച്ചു. സി.എം.എസ് കോളേജിലെ മറ്റൊരധ്യാപകന്‍ പകരം നിരാഹാരത്തിലായി.

കോളേജില്‍ നിന്ന് സ്കൂളിലെക്ക് പോകേണ്ടിവരുമല്ലോ എന്നു കരുതി ഞങ്ങള്‍ ജൂനിയേഴ്‌സ് എല്ലാം ആശങ്കയിലായി. കോളേജ് അധ്യാപകന്‍ സ്‌കൂള്‍ അധ്യാപകനാകുന്ന കാര്യം ഓര്‍ത്തേപ്പാള്‍ ഞങ്ങള്‍ക്ക് വലിയ നാണക്കേടു തോന്നി. അതുകൊണ്ട് ഞങ്ങള്‍ ശക്തിയോടെ സമരരംഗത്തുറച്ചുനിന്നു. ഒരാഴ്ച കഴിഞ്ഞ് പഠനം ആരംഭിച്ചപ്പോള്‍ സമരം ചെയ്യാത്ത അധ്യാപകര്‍ ക്ലാസുകളില്‍ പഠിപ്പിക്കുവാന്‍ തുടങ്ങി. ഞങ്ങള്‍ വരാന്തകളിലൂടെ ജാഥ നടത്തി മുദ്രാവാക്യം വിളിച്ചു. ”കരിങ്കാലികളെ ഒറ്റപ്പെടുത്തുക! ഇങ്ക്വിലാബ് സിന്ദാബാദ്!” ഇ.എ തോമസ് സാര്‍ മുദ്രാവാക്യം വിളിച്ചു തന്നപ്പോള്‍ ആവേശത്തില്‍ ഞങ്ങള്‍ ഏറ്റുവിളിച്ചു ഇങ്ക്വിലാബ് സിന്ദാബാദ്. അന്നുച്ചകഴിഞ്ഞ് ഓഫീസില്‍ ജോലിചെയ്യുന്ന ഒരു സീനിയര്‍ സിസ്റ്റര്‍ രഹസ്യമായി എന്നെ അടുത്തുവിളിച്ച് ഇങ്ങനെ പറഞ്ഞു. ”ബാബു സാറില്‍നിന്ന് ഞങ്ങള്‍ ഇത് പ്രതീക്ഷിച്ചില്ല.” ”എന്താണ് സിസ്റ്റര്‍”ഞാന്‍ ചോദിച്ചു. ”സാറെന്താ കമ്മ്യൂണിസ്റ്റാണോ? ഇങ്ക്വിലാബ് വിളിക്കാന്‍! മോശമായിപ്പോയി.” ഞാനൊന്നും അപ്പോള്‍ മിണ്ടിയില്ലെങ്കിലും പിന്നീട് ഒരിക്കലും ഇങ്ക്വിലാബ് വിളിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പിറ്റെദിവസം കൂടിയ സ്റ്റാഫ് മീറ്റിംഗില്‍ എല്ലാവരും സമരം ചെയ്യണമെന്ന് സീനിയര്‍ അധ്യാപകര്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ ചെറുപ്പക്കാര്‍ വികാരാവേശത്തോടെ ആ അഭിപ്രായത്തെ പിന്തുണച്ചു. അപ്പോള്‍ ഒരു സീനിയര്‍ അധ്യാപിക എഴുന്നേറ്റുനിന്നു ചോദിച്ചു. ”ബി.സി.എം കോളേജിലെ നിങ്ങളുടെ ഭാര്യമാര്‍ എന്താണ് സമരം ചെയ്യാത്തത്?” ബി.സി.എം കോളേജില്‍ സമരമുണ്ടായിരുന്നില്ല. ആരും ഒന്നും മിണ്ടിയില്ല. ”ബി.സി.എമ്മിലെ നിങ്ങളുടെ ഭാര്യമാര്‍ സമരം ചെയ്യാമെങ്കില്‍ ഞങ്ങളും ചെയ്യാം.” പ്രകോപനപരമായ ആ ഭീഷിണികേട്ട് പ്രാല്‍സാര്‍ പൊട്ടിത്തെറിച്ചു. ”ഞങ്ങളുടെ ഭാര്യമാര്‍ പ്രസവിക്കുന്നത് നോക്കിയാണോ നിങ്ങള്‍ പ്രസവിക്കുന്നത്; സൗകര്യമുണ്ടെങ്കില്‍ പ്രസവിച്ചാല്‍ മതി.” എല്ലാവരും പൊട്ടിച്ചിരിച്ചപ്പോള്‍ പുതിയകുന്നേല്‍ അച്ചന്‍ സ്റ്റാഫ് മീറ്റിംഗ് പിരിച്ചുവിട്ടു. ഞങ്ങള്‍ ഒരു നോട്ടീസ് അടിച്ച് ഉഴവൂര്‍ കോളേജില്‍ വിതരണം ചെയ്തു. ഞാനും പ്രാല്‍സാറും കൂടി എഴുതിയ നോട്ടീസ് കോട്ടയത്ത് ബെയ്‌ലി പ്രസിലാണ് അടിച്ചത്. വൈകുന്നേരം കുരിശുപള്ളിക്കവലയില്‍ ഞങ്ങള്‍ വിശദീകരണയോഗം ചേര്‍ന്നു. മാത്യു പ്രാല്‍, കെ.എല്‍ ജോസ്, ഫിലിപ്പ് ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഞങ്ങള്‍ വഴിപോക്കര്‍ക്ക് നോട്ടീസ് വിതരണം ചെയ്തു. എന്നും വൈകുന്നേരം കോട്ടയത്തെത്തി നിരാഹാരം കിടക്കുന്നവര്‍ക്ക് പിന്തുണ അര്‍പ്പിച്ചു.

ജൂലൈ നാലാം തീയതി സമരം പിന്‍വലിച്ചു. ആ ജീവന്‍ മരണ പോരാട്ടത്തില്‍ അധ്യാപകര്‍ ജയിച്ചു. സര്‍ക്കാര്‍ തോറ്റു. പ്രീഡിഗ്രി ബോര്‍ഡ് സമരം വിജയിച്ചതുകൊണ്ട് ഞങ്ങളെപ്പോലുള്ള ജൂനിയര്‍ അധ്യാപകര്‍ക്ക് പ്രീഡിഗ്രി അധ്യാപകരായി തരംതാഴേണ്ടി വന്നില്ല. ഡിഗ്രി പ്രീഡിഗ്രി ഭേദമില്ലാതെ 1996 ല്‍ യു.ജി.സി ലഭിക്കുകയും ചെയ്തു. കൂടെനിന്ന സീനിയര്‍ അധ്യാപകര്‍ക്ക് അഭിവാദ്യങ്ങള്‍. പിന്നെ നടന്ന യു.ജി.സി സമരത്തിലും സജീവമായി പങ്കെടുത്തു. 1987 ജൂലൈ 4ന് ഓള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് കോളേജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആണ് സമരം പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഇതിനോടകം യു.ജി.സി സ്‌കെയില്‍ നടപ്പിലാക്കിക്കഴിഞ്ഞിരുന്നു. കേരളത്തിലും യു.ജി.സി സ്‌കെയില്‍ പ്രാബല്യത്തില്‍ വരുത്തുക എന്ന ഡിമാന്റുമായി എ.കെ.പി.സി.റ്റി.എയും സമരത്തിനിറങ്ങി. ഉഴവൂര്‍ കോളേജിലെ 35 അധ്യാപകര്‍ സമരക്കാരായി. 1981 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം യു.ജി.സി സമരം പരാജയപ്പെടുകയാണ് ചെയ്തത്. അന്നു ഞാന്‍ എസ്.ബി കോളേജില്‍ വിദ്യാര്‍ത്ഥിയാണ്.

രണ്ടാം യു.ജി.സി സമരത്തില്‍ ഉഴവൂര്‍ കോളേജ് ഇളകി മറിഞ്ഞു. കോട്ടയത്ത് ധര്‍ണ്ണകള്‍ നടന്നു. നയനാരിന്റെ ഇടതുപക്ഷ സര്‍ക്കാരായിരുന്നെങ്കിലും സര്‍ക്കാര്‍ സമരം കണ്ടില്ലെന്നുനടിച്ചു. ഓണാവധിയുടെ ദിവസം കോളേജ് അടക്കുകയാണ്. എന്നിട്ടും സമരക്കാര്‍ പിന്നോട്ടു പോയില്ല. ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും ഒന്നുമില്ലാതെ അധ്യാപകര്‍ ദു:ഖിതരായി വീട്ടിലേക്കു പോയി. ഏതായാലും പിറ്റേദിവസം സെപ്റ്റംബര്‍ നാലിന് സമരം പിന്‍വലിച്ചു. ഈ സമരങ്ങളുടെയെല്ലാം ഫലമായി 1-11-996 മുതല്‍ എല്ലാ കോളേജ് അദ്ധ്യാപകര്‍ക്കും യു.ജി.സി സ്‌കെയിലിലുള്ള ശമ്പളം കിട്ടിതുടങ്ങി. സമരം ചെയ്യാത്ത കരിങ്കാലികള്‍ യു.ജി.സി സ്‌കെയില്‍ എഴുതിയെടുക്കാന്‍ തിടുക്കം കാട്ടി. ഒന്നരലക്ഷം രൂപയിലധികം ശമ്പളം വാങ്ങി ഞാന്‍ വിരമിച്ചപ്പോള്‍ സമരപ്പന്തലുകളിലെ യാതനകള്‍ അനുഭവിച്ച മുന്‍കാല അദ്ധ്യാപക നേതാക്കന്മാരെ നന്ദിപൂര്‍വ്വം അനുസ്മരിച്ചു.വര്‍ഗബോധം ഒരു സമൂഹത്തിന്റെ പുരോഗതിക്ക് എങ്ങനെ സഹായകരമാകുന്നു എന്ന് ഈ സമരങ്ങളിലൂടെ ഞാന്‍ പഠിച്ചു.

സോഷ്യല്‍ ഹൗസിംഗിന് അര്‍ഹത ലഭിക്കുന്നതിനായി തട്ടിപ്പു നാടകം നടത്തിയ സ്ത്രീക്ക് മൂന്നു വര്‍ഷം തടവ്. സോഫി ഒ’ഷീ എന്ന സ്ത്രീക്കാണ് ശിക്ഷ ലഭിച്ചത്. ഇവര്‍ താമസിച്ചിരുന്ന വാടകവീടിന്റെ അടുക്കളയ്ക്ക് തീയിടുകയായിരുന്നു. അടുക്കളയില്‍ മാലിന്യം സൂക്ഷിച്ചിരുന്ന ബാഗില്‍ പെട്രോള്‍ ഒഴിച്ചാണ് തീയിട്ടതെന്ന് ഇവര്‍ കോടതിയില്‍ സമ്മതിച്ചു. താമസിച്ചു വന്നിരുന്ന വീടില്‍ താന്‍ സംതൃപ്തയായിരുന്നില്ലെന്നും അതിന് എന്തെങ്കിലും കേടുപാടുകള്‍ വന്നാല്‍ തനിക്ക് സോഷ്യല്‍ ഹൗസിംഗിന് അര്‍ഹത ലഭിക്കുമെന്ന് കരുതിയതിനാലാണ് ഇപ്രകാരം ചെയ്തതെന്നുമാണ് ഇവര്‍ പറഞ്ഞത്. കാര്‍ഡിഫ് ക്രൗണ്‍ കോര്‍ട്ട് സോഫിക്ക് മൂന്ന് വര്‍ഷവും നാലു മാസവും തടവുശിക്ഷ വിധിച്ചു.

തീപ്പിടിത്തത്തില്‍ വീടിന് 40,000 പൗണ്ടിന്റെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചത്. അടുത്തുള്ള പ്രോപ്പര്‍ട്ടികള്‍ക്കും നാശനഷ്ടങ്ങള്‍ നേരിട്ടു. ഇവര്‍ താമസിച്ചിരുന്ന മൂന്ന് ബെഡ്‌റൂം വീടിന്റെ മറ്റു മുറികള്‍ക്കും തീയിടാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. ജൂണ്‍ 12നായിരുന്നും സംഭവം. അയല്‍ക്കാരിയായ നതാലി റീസ് രാത്രി 8.30നാണ് ഫയര്‍ അലാം മുഴങ്ങുന്നത് കേട്ടത്. ബാക്ക് ഗാര്‍ഡനില്‍ എത്തിയപ്പോള്‍ തീപിടിക്കുന്നതാണ് ഇവര്‍ കണ്ടത്. തന്റെ ജനലിലൂടെ പുക വരുന്നത് കണ്ടുവെന്നും ചെറിയ പൊട്ടിത്തെറികള്‍ കേട്ടുവെന്നും മറ്റൊരു അയല്‍ക്കാരന്‍ പറഞ്ഞു. പേവ്‌മെന്റില്‍ സോഫി ഇരിക്കുന്നത് കണ്ടുവെന്നും എന്നാല്‍ ഇവര്‍ അയല്‍ക്കാര്‍ക്ക് യാതൊരു അറിയിപ്പും നല്‍കിയില്ലെന്നും അവര്‍ മൊഴി നല്‍കി.

അയല്‍ക്കാര്‍ വിളിച്ചതനുസരിച്ചാണ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയത്. പെട്രോള്‍ കൊണ്ടുവന്ന ക്യാന്‍ പോലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് പോലീസ് സോഫിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ ശരീരത്തില്‍ പെട്രോളിന്റെ മണമുണ്ടായിരുന്നുവെന്നും കയ്യില്‍ രണ്ട് ലൈറ്ററുകള്‍ ഉണ്ടായിരുന്നുവെന്നും പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ഈ വീട്ടില്‍ നിന്ന് ഒഴിയണമെന്ന് ഉടമ അറിയിച്ചുവെന്നും സോഷ്യല്‍ ഹൗസിംഗ് ലഭിക്കാന്‍ താന്‍ ഇതേത്തുടര്‍ന്ന് ഒരു കുറുക്കുവഴി തേടിയതാണെന്നും സോഫി പറഞ്ഞു. ഫയര്‍ഫോഴ്‌സിനെ വിളിച്ചാല്‍ തന്റെ പദ്ധതി പൊളിയുമെന്നതിനാലാണ് അയല്‍ക്കാരെ വിളിക്കാതിരുന്നതെന്നും അവര്‍ വ്യക്തമാക്കി.

കുറഞ്ഞ ശമ്പളക്കാരായ എന്‍എച്ച്എസ് ജീവനക്കാരില്‍ നിന്ന് പാര്‍ക്കിംഗ് ഫൈന്‍ ഇനത്തില്‍ ഈടാക്കുന്നത് അവരുടെ ഒരു ദിവസത്തെ വരുമാനത്തേക്കാള്‍ കൂടിയ തുകയെന്ന് സര്‍വേ. പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഒരു നഴ്‌സിന് ശരാശരി 94.20 പൗണ്ടാണ് ഒരു ദിവസത്തെ ശമ്പളം. ഒരു ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിന് 71.44 പൗണ്ടും ലഭിക്കുന്നു. എന്നാല്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ പെര്‍മിറ്റ് പ്രദര്‍ശിപ്പിച്ചിരുന്നില്ലെന്ന കുറ്റത്തിന് ഒരു നഴ്‌സിന് 140 പൗണ്ടാണ് പാര്‍ക്കിംഗ് കൈകാര്യം ചെയ്യുന്ന സ്വകാര്യ കമ്പനി ചുമത്തിയത്. ഒരു സ്റ്റുഡന്റ് മിഡ് വൈഫിന്റെ കാര്‍ കെട്ടിവലിച്ച് മാറ്റുകയും 135 പൗണ്ട് പിഴയിടുകയും ചെയ്തു. പാര്‍ക്കിംഗ് പെര്‍മിറ്റ് വാങ്ങുന്ന പത്തിലൊന്ന് ജീവനക്കാര്‍ക്ക് മാത്രമേ തങ്ങള്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ പാര്‍ക്കിംഗിനായി സ്ഥലം ലഭിക്കാറുള്ളുവെന്ന് യൂണിസണ്‍ പറയുന്നു. അഞ്ചിലൊന്നു പേര്‍ക്ക് പാര്‍ക്കിംഗ് സ്ഥലം അന്വേഷിച്ച് അര മണിക്കൂറിലേറെ നഷ്ടമാകുകയും ചെയ്യുന്നു.

സ്വകാര്യ സ്ഥാപനങ്ങള്‍ പാര്‍ക്കിംഗിന്റെ പേരില്‍ വന്‍ കൊള്ളയാണ് നടത്തുന്നതെന്ന ആരോപണം വര്‍ഷങ്ങളായി നിലവിലുണ്ട്. പാര്‍ക്കിംഗ് പെര്‍മിറ്റ് പാസഞ്ചര്‍ സീറ്റില്‍ കാണാവുന്ന വിധത്തില്‍ ഉണ്ടായിരുന്നുവെന്നും അത് ഡാഷ് ബോര്‍ഡില്‍ എടുത്തു വെക്കാന്‍ മറന്നതാണ് തനിക്ക് ഫൈന്‍ ലഭിക്കാന്‍ കാരണമായതെന്ന് 140 പൗണ്ട് പിഴ ലഭിച്ച നഴ്‌സ് പറയുന്നു. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഒരു സ്റ്റുഡന്റ് മിഡി വൈഫിന്റെ കാറാണ് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തു നിന്ന് മാറ്റിയത്. 135 പൗണ്ട് പിഴയും ഈടാക്കി. തന്റെ കാര്‍ മോഷ്ടിക്കപ്പെട്ടുവെന്നാണ് ആദ്യം കരുതിയതെന്ന് ഇവര്‍ പറഞ്ഞു. തനിക്ക് ഒരു മാസത്തോളം സാമ്പത്തിക ബുദ്ധിമുട്ടുകളും ഈ സംഭവത്തിന്റെ പേരില്‍ നേരിടേണ്ടി വന്നു.

3500 എന്‍എച്ച്എസ് ജീവനക്കാരില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍, രോഗികള്‍, സന്ദര്‍ശകര്‍ തുടങ്ങിയവരില്‍ നിന്ന് ആശുപത്രികള്‍ ഈടാക്കുന്ന പാര്‍ക്കിംഗ് ഫൈന്‍ ഇനത്തില്‍ ഇംഗ്ലണ്ടില്‍ മാത്രം കഴിഞ്ഞ വര്‍ഷം ലഭിച്ചത് 226 മില്യന്‍ പൗണ്ടാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത്തരം ചാര്‍ജുകള്‍ ഒഴിവാക്കണമെന്നാണ് യൂണിസണ്‍ ആവശ്യപ്പെടുന്നത്. നൈറ്റ് ഷിഫ്റ്റ് ചെയ്യുന്ന ജീവനക്കാരുടെ പാര്‍ക്കിംഗ് സൗജന്യമാക്കണമെന്നും യൂണിസണ്‍ ആവശ്യപ്പെടുന്നു.

ലണ്ടന്‍: വിന്റര്‍ അടുക്കുന്നതോടെ സീസണല്‍ രോഗങ്ങളെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുകയാണ് എന്‍.എച്ച്.എസ്. കഴിഞ്ഞ വിന്ററില്‍ റെക്കോര്‍ഡ് എണ്ണം ആള്‍ക്കാര്‍ക്കാണ് ഫ്‌ളു ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ പടര്‍ന്നു പിടിച്ചത്. അതുകൊണ്ടു തന്നെ സമീപകാലത്തുണ്ടായ ഏറ്റവും കൂടുതല്‍ തിരക്കേറിയ മണിക്കൂറുകളായിരുന്നു എന്‍.എച്ച്.എസ് ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ വിന്റര്‍. എന്നാല്‍ ഇത്തവണ അപാകതകള്‍ പരിഹരിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി വാക്‌സിനുകള്‍ കൂടുതലായി നല്‍കാനും തീരുമാനമെടുത്തിരിക്കുന്നത്.

വിന്ററില്‍ പ്രധാനമായും ബാധിക്കുന്നത് ഇന്‍ഫ്‌ളുയന്‍സ വൈറസുകളാണ്. ചുമ, ശരീര വേദന, ക്ഷീണം, പനി തുടങ്ങിയവയാണ് വൈറസ് ബാധയേറ്റവര്‍ക്കുണ്ടാവുന്ന അസുഖങ്ങള്‍. ചിലര്‍ക്ക് വൈറസ് ബാധ ന്യുമോണിയക്കും കാരണമായേക്കാം. ഇത് അടിയന്തരമായി ചികിത്സ ലഭ്യമാക്കേണ്ട അസുഖമാണ്. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രണ്ട്, മുന്ന്, വയസ് പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ക്ക് വാക്‌സിനേഷന്‍ ജി.പി മാരുടെ അടുത്ത് നിന്ന് തന്നെ ലഭ്യമാകും. അഞ്ച് വയസിന് മുകളിലുള്ളവര്‍ക്ക് സ്‌കൂളുകളിലും സൗകര്യമുണ്ടാകും. ഇവ സൗജന്യ സേവനങ്ങളാണ്. മുകളില്‍ പറഞ്ഞ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഫാര്‍മസികളില്‍ നിന്ന് വാക്‌സിന്‍ ലഭിക്കും ഇതിനായി 10 മുതല്‍ 12 പൗണ്ട് വരെയായിരിക്കും ചിലവ്. ആസ്ഡ, ടെസ്‌കോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ജാബ് ലഭ്യമാണ്.

കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഇത്തവണയും ഫ്‌ളു പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പുകളുണ്ട്. അതിനാല്‍ വാക്‌സിന്‍ കൂടുതല്‍ ലഭ്യമാക്കാനാണ് എന്‍.എച്ച്.എസ് ശ്രമിക്കുക. കഴിഞ്ഞ തവണ വാക്‌സിന്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായത് രോഗം പടരാന്‍ കാരണമായിരുന്നു. പ്രസ്തുത വാക്‌സിനുകള്‍ പാര്‍ശ്വഫലങ്ങള്‍ തീരെ കുറഞ്ഞവയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വളരെ ചെറിയ ശതമാനം പേര്‍ക്ക വാ്കസിന്‍ അലര്‍ജിയുണ്ടാക്കാറുണ്ട്. എന്നാല്‍ അലര്‍ജി പ്രശ്‌നങ്ങള്‍ പരമാവധി ഒരു മണിക്കൂര്‍ മാത്രമെ നിലനില്‍ക്കൂ. ഇതിന് ചികിത്സയും ലഭ്യമാണ്.

RECENT POSTS
Copyright © . All rights reserved