നാടുകടത്തൽ നിയമത്തിനെതിരെ വൻ പ്രതിഷേധമുയർത്തി ഹോങ്കോങിൽ ഒരു കോടി ആളുകൾ പങ്കെടുത്ത കൂറ്റൻ റാലി നടന്നു .രാജ്യത്തെ രാഷ്ട്രീയ എതിരാളികൾക്ക് നേരെ ഉപയോഗിക്കാൻ സാധ്യതയുള്ള നിയമത്തിനെതിരെയാണ് പ്രേതിഷേധം ഉയർന്നത്. വിവാദമായിരിക്കുന്ന നാടുകടത്തൽ നിയമത്തിൽ കുറ്റവാളികളെന്ന് സംശയിക്കുന്നവരെ ചൈനയിലേക്ക് വിചാരണയ്ക്ക് അയക്കാം . 20 വർഷത്തിനകം ചൈനയിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധപ്രകടനത്തിൽ ഏകദേശം ഒരു കോടി ആളുകൾ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു, എന്നാൽ പോലീസ് പറയുന്നത് 240000 പേർ പങ്കെടുത്തു എന്നാണ്. പ്രതിഷേധത്തിന് ശേഷം പ്രകടനക്കാരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായി. മുഖാവരണം ധരിച്ച് പ്രതിഷേധക്കാർ ലെജിസ്ലേറ്റീവ് കൗൺസിൽ കോംപ്ലക്സിലേക്ക് ഇടിച്ചു കയറിയതിനാൽ പോലീസിന് കുരുമുളക് സ്പ്രേ യും ബാറ്റുകളും ഉപയോഗിക്കേണ്ടി വന്നു. അത് സംഘർഷം തീവ്രമാക്കി എന്ന് മാത്രമല്ല സ്ഥലം ചോരക്കളമാക്കി മാറ്റുകയും ചെയ്‌തു .

പഴയ ബ്രിട്ടീഷ് കോളനിയിലെ ആളുകളെ ചൈനയിലേക്ക് നാടുകടത്തും എന്നും അത് സിറ്റിയിലെ നിയമപരമായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് എന്നും ഒരു വശത്ത് വിമർശകർ വാദിക്കുമ്പോൾ രാഷ്ട്രീയപരമോ മതപരമോ ആയ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ നിയമത്തിൽ സംവിധാനങ്ങൾ നിലവിലുണ്ടെന്ന് പുതിയ നിയമത്തെ അനുകൂലിക്കുന്നവർ പറയുന്നു. കനത്ത ചൂടിനെ പോലും വകവെക്കാതെ സാധാരണക്കാരും നിയമജ്ഞരും വിദ്യാർത്ഥികളും മത പ്രതിനിധികളും രാഷ്ട്രീയക്കാരും ബിസിനസുകാരും എല്ലാം അടങ്ങുന്ന ഒരു സമാധാനപരമായ പ്രകടനമായിരുന്നു ഞായറാഴ്ച രാവിലെ നടന്നത്. പലരുടെയും കയ്യിൽ “കരാള നിയമം അവസാനിപ്പിക്കുക” എന്നും നാടുകടത്തൽ തടയുക എന്നുള്ള പോസ്റ്ററുകളും ഉണ്ടായിരുന്നു. പോലീസും സംഘാടകരും വ്യത്യസ്തങ്ങളായ കണക്കുകളാണ് പ്രതിഷേധക്കാരുടെ എണ്ണത്തെ സംബന്ധിച്ച് നൽകുന്നതെങ്കിലും 1997നു ശേഷം നടന്ന ഏറ്റവും വലിയ പ്രകടനമായിരുന്നു ഇന്നലത്തേത്. ഹോങ്കോങ് ലീഡർ കാരി ലാമിനെതിരെ വൻ അതൃപ്തി ആണുള്ളതെന്നും ഇതൊരു ജീവന്മരണപ്പോരാട്ടം ആണെന്നും റോക്കി എന്ന 59 കാരനായ പ്രൊഫസർ വാർത്താചാനലുകളോട് പ്രതികരിച്ചു.

പുതിയ നിയമവുമായി മുന്നോട്ടു പോകുമെന്ന് ഗവൺമെന്റ് വക്താവ് അറിയിച്ചു. ഇത്രയും വലിയ പ്രതിഷേധം നടന്നെങ്കിലും വലിയ ഒരു മാറ്റമൊന്നും പ്രകടനക്കാർ പ്രതീക്ഷിക്കുന്നില്ല. പ്രീതിപക്ഷ പാർട്ടികൾ ഭൂരിപക്ഷം കുറവുള്ളടത്തോളം പ്രതീക്ഷയ്ക്ക് വകയില്ലെന്ന് രാക്ഷ്ട്രീയ നിരീക്ഷകർ കരുതുന്നു . കൊലപാതകം ,ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് മാത്രമേ നാടുകടത്തൽ ബാധകമാവൂ എന്നും മതപരമോ രാഷ്ട്രീയമോ ആയ കേസുകളിൽ ഇത് പരിഗണിക്കില്ലെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. അവസാന തീരുമാനം കോടതിയുടെതാണെന്നും അവർ അറിയിച്ചു.