Main News

ഏതൊരു രാജ്യത്തിന്റെയും സാംസ്‌ക്കാരികമായ വളര്‍ച്ചയ്ക്ക് മറ്റു സംസ്‌ക്കാരങ്ങളും ഭാഷകളും ജീവിതങ്ങളുമായി സമ്പര്‍ക്കം ഗുണം ചെയ്യുമെന്നാണ് ചരിത്രകാരന്മാര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ യു.കെയില്‍ നടന്ന പഠനത്തില്‍ പൗരന്മാരില്‍ 40 ശതമാനം പേരും ‘ബഹുസ്വരത’ രാജ്യത്തിന്റെ സംസ്‌ക്കാരത്തിന് ഗുണം ചെയ്യില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് വ്യക്തമാക്കുന്നു. പഠനത്തിന്റെ ഭാഗമായവരില്‍ ചിലര്‍ക്ക് കുടിയേറ്റക്കാര്‍ തങ്ങളുടെ സമൂഹത്തില്‍ ഉണ്ടാക്കാവുന്ന സ്വാധീനത്തെപ്പറ്റി ആകുലതകളും നിലനില്‍ക്കുന്നുണ്ട്. യു.കെയിലെ 52 ശതമാനം കുടിയേറ്റക്കാര്‍ പൊതുമേഖലയിലാണ് ജോലി ചെയ്യുന്നതെന്ന വസ്തുതയും ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

കുടിയേറ്റ ജനതയെ മുന്‍വിധികളോടെ സമീപിക്കുന്നതിനെതിരെ ക്യാംപെയിനുകള്‍ സംഘടിപ്പിക്കുന്ന ‘ഹോപ്പ് നോട്ട് ഹെയിറ്റ്’ എന്ന ഗ്രൂപ്പിന് വേണ്ടി ‘നാഷണല്‍ കോണ്‍വര്‍സേഷന്‍ ഓണ്‍ ഇമിഗ്രേഷന്‍’ ആണ് പഠനം നടത്തിയിരിക്കുന്നത്. ‘ബഹുസ്വരത’ രാജ്യത്തിന്റെ സംസ്‌ക്കാരത്തിന് ഗുണം ചെയ്യുമോ? എന്നായിരുന്നു പൊതുജനങ്ങളോട് ഗവേഷകര്‍ അന്വേഷിച്ചത്. 60ശതമാനം പേര്‍ ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 40 ശതമാനം പേര്‍ ഇല്ലയെന്നും അഭിപ്രായമില്ലെന്നും വ്യക്തമാക്കി.നഗരങ്ങള്ഡ കേന്ദ്രീകരിച്ച് നടത്തിയ സര്‍വ്വേകളില്‍ ഭൂരിഭാഗം പേരും ബഹുസ്വരതയെ അംഗീകരിച്ചുകൊണ്ട് രംഗത്ത് വന്നു.

45 വയസിന് മുകളില്‍ ഉള്ള 3,667 പേരിലാണ് സര്‍വ്വേ നടത്തിയിരിക്കുന്നത്. മുസ്ലിം ജനവിഭാഗങ്ങളെക്കുറിച്ച് നിരവധി പേര്‍ക്ക് തെറ്റായ മുന്‍വിധികള്‍ ഉള്ളതായും ഗവേഷകര്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ മുസ്ലിങ്ങളെക്കുറിച്ച് വലിയ മുന്‍ധാരണകള്‍ സൂക്ഷിക്കുന്നവരാണെന്നും പഠനത്തില്‍ വ്യക്തമായിരുന്നു. ഇത്തരം ധാരണകളും പ്രശ്‌നങ്ങളും സമൂഹത്തില്‍ നിന്ന് തുടച്ച് മാറ്റാന്‍ ഒറ്റമൂലികളൊന്നുമില്ലെന്നും വളരെ സാവധാനം എടുക്കുന്ന ഒരോ നീക്കങ്ങളും മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. സര്‍ക്കാര്‍ ഒഫിഷ്യലുകളോട് പൊതുജനങ്ങള്‍ക്ക് വലിയ തോതില്‍ വിശ്വസം നഷ്ടപ്പെട്ടതായും പഠനം കണ്ടെത്തിയിട്ടുണ്ട്.

കോട്ടയം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ താത്ക്കാലികമായി സ്ഥാനത്യാഗം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കത്തയച്ചു എന്ന വാര്‍ത്തക്കുറിപ്പില്‍ സംശയം പ്രകടിപ്പിച്ച് രൂപതയില്‍ നിന്നുള്ള വൈദികരും പരാതിക്കാരിയുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളും. കത്ത് വലിയയൊരു തട്ടിപ്പിന്റെ ഭാഗമാണോ എന്ന് സംശയിക്കുന്നതായി വൈദികര്‍ പറയുന്നു. കത്ത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിസ്റ്റര്‍ അനുപമയും പറഞ്ഞു.

കത്തോലിക്കാ സഭയില്‍ താത്ക്കാലികമായി സ്ഥാനത്യാഗം എന്നൊരു സമ്പ്രദായം ഇല്ലെന്നാണ് വൈദികര്‍ പറയുന്നത്. സ്ഥാനത്യാഗം നടന്നാല്‍ പിന്നെ ആ പദവിയില്‍ തിരിച്ചെത്താനാവില്ല. രണ്ടാമതായി, ബിഷപ്പ് ഫ്രാങ്കോ സ്ഥാനത്യാഗം നടത്തിയെങ്കില്‍ അത് സംബന്ധിച്ച് രൂപതയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കാനുള്ള അധികാരം ചാന്‍സലര്‍ക്കാണ്. ഇവിടെ വാര്‍ത്തക്കുറിപ്പ് ഇറക്കിയത് ഫ്രാങ്കോയുടെ വലംകയ്യായ പി.ആര്‍.ഒ ഫാ.പീറ്റര്‍ കാവുപുറമാണ്. ഫ്രാങ്കോയ്ക്കു വേണ്ടി ഇതുവരെയുള്ള വാര്‍ത്താക്കുറിപ്പുകള്‍ എല്ലാം പുറത്തുവിട്ടത് ഫാ.പീറ്റര്‍ ആയിരുന്നു. കഴിഞ്ഞ ദിവസം ബിഷപ്പിന്റെ ഭരണപരമായ ചുമതലകള്‍ മുതിര്‍ന്ന വൈദികന് കൈമാറിക്കൊണ്ടുള്ള കത്തില്‍ ഒപ്പുവച്ചിരിക്കുന്നത് ബിഷപ്പ് ഫ്രാങ്കോയും ചാന്‍സലറുമാണ്. മൂന്നാമതായി, സ്ഥാനത്യാഗം സംബന്ധിച്ച് ബിഷപ്പ് ഫ്രാങ്കോ കത്തയച്ചതായി സഭയുടെ ഒരു ഔദ്യോഗിക കേന്ദ്രത്തില്‍ നിന്നും അറിയിപ്പ് വന്നിട്ടില്ല. ബിഷപ്പിന്റെ കത്ത് കിട്ടിയതായോ അംഗീകരിച്ചതായോ വത്തിക്കാനും അറിയിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ ഈ വാര്‍ത്തക്കുറിപ്പില്‍ ഏറെ ദുരൂഹത സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇവര്‍ പറയുന്നു.

നിലവില്‍ വത്തിക്കാനിലുള്ള സി.ബി.സി.ഐ പ്രസിഡന്റും മാര്‍പാപ്പയുടെ ഉപദേശകസംഘത്തിലെ അംഗവുമായ കര്‍ദ്ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് എന്തെങ്കിലും നിര്‍ദേശം ബിഷപ്പ് ഫ്രാങ്കോയ്ക്ക് നേരിട്ട് നല്‍കിയോ എന്ന് വ്യക്തമല്ല. അക്കാര്യം സി.ബി.സി.ഐയോ വത്തിക്കാന്‍ നണ്‍ഷ്യോയോ ഡല്‍ഹി അതിരൂപതയോ ആണ് വ്യക്തമാക്കേണ്ടത്.

അതേസമയം, കേസ് അട്ടിമറിക്കാന്‍ ഇതുവരെ ബിഷപ്പ് ഫ്രാങ്കോ നടത്തിയ നീക്കങ്ങളുടെ ഭാഗമാണ് ഈ വാര്‍ത്താക്കുറിപ്പെന്ന് പരാതിക്കാരിക്ക് ഒപ്പമുള്ള സിസ്റ്റര്‍ അനുപമ ആരോപിക്കുന്നു. ഞങ്ങളുടെ സമരം തണുപ്പിക്കുന്നതിനും ബിഷപ്പ് ഇവിടെയെത്തുമ്പോള്‍ വലിയ പ്രതിഷേധം ഉണ്ടാകാതിരിക്കാനുമുള്ള നീക്കമാണിത്. ബിഷപ്പ് ഇതിനകം തന്നെ കേരളത്തില്‍ എത്തിയതായി ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്. ഇന്നോ നാളെയോ ബിഷപ്പ് കോടതിയെ സമീപിക്കാന്‍ നീക്കമുള്ളതായും വിവരം കിട്ടി. മുന്‍കൂര്‍ ജാമ്യത്തിനോ പരാതിക്കാരിയുടേയും ഞങ്ങളുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പറഞ്ഞ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നോ ഫ്രാങ്കോ ആവശ്യപ്പെട്ടേക്കാം. എന്തുനീക്കവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാം.

അറസ്റ്റ് അനിവാര്യമാണ്. അതിനാല്‍ കോടതിയെ സമീപിച്ചാല്‍ അറസ്റ്റ് കുറച്ചുനാള്‍ കൂടി നീട്ടിക്കൊണ്ടുപോകാനും അതിനിടെ എന്തെങ്കിലും അട്ടിമറിയിലൂടെ രക്ഷപ്പെടാനും അദ്ദേഹം ശ്രമിച്ചേക്കും. ബിഷപ്പ് സ്ഥാനം തെറിച്ചാലും ശിക്ഷയില്‍ നിന്ന് ഒഴിവാക്കി അദ്ദേഹത്തെ സംരക്ഷിക്കാന്‍ സഭാനേതൃത്വവും എന്തുചെയ്യും. ഈ സാഹചര്യത്തില്‍ വത്തിക്കാനില്‍ നിന്നോ സഭയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നോ അറിയിപ്പുണ്ടാകാതെ ബിഷപ്പ് ഫ്രാങ്കോ സ്ഥാനത്യാഗം ചെയ്തു എന്ന് ഞങ്ങള്‍ വിശ്വസിക്കില്ല. സമരം ശക്തമാക്കും.

ഫ്രാങ്കോയുടെ അറസ്റ്റ് വൈകിപ്പിക്കാന്‍ പോലീസും ഒത്തുകളിക്കുമോ എന്ന് സംശയിക്കുന്നു. ഞങ്ങള്‍ക്ക് നീതി കിട്ടണമെങ്കില്‍ ഫ്രാങ്കോ ശിക്ഷിക്കപ്പെടണം. ശിക്ഷ കിട്ടണമെങ്കില്‍ അറസ്റ്റ് അനിവാര്യമാണ്. അതിനാണ് ഫ്രാങ്കോയുടെ അറസ്റ്റിനായി സമരം നടത്തുന്നത്. ഇതിനകംതന്നെ കേസ് അട്ടിമറിക്കാനുള്ള എത്രമാത്രം വ്യാജരേഖകള്‍ അദ്ദേഹം നിര്‍മ്മിച്ചുകാണും. എത്രമാത്രം തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞുകാണുമെന്നും ഞങ്ങള്‍ ഭയപ്പെടുന്നുവെന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു.

എന്നാല്‍ ഫ്രാങ്കോയുടെ അറസ്റ്റ് അനിവാര്യമാണെന്ന നിലപാടില്‍ തന്നെയാണ് അന്വേഷണസംഘം. കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴികളില്‍ കണ്ടെത്തിയ വൈരുദ്ധ്യം ഇതിനകം പരിഹരിച്ചുകഴിഞ്ഞു. ഫ്രാങ്കോയ്‌ക്കെതിരെ ശക്തമായ തെളിവുകളും പക്കലുണ്ട്. ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് ഒരു സാധ്യതയുമില്ലെന്നും പോലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

ഫ്രാങ്കോയെ ബുധനാഴ്ച ഏറ്റുമാനൂരിലെ ഹൈടെക് സെല്ലില്‍ ചോദ്യം ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കോട്ടയത്തേയോ കൊച്ചിയിലോയോ ഏതെങ്കിലും കേന്ദ്രത്തിലേക്ക് മാറ്റിയേക്കും. ഫ്രാങ്കോയെ ചോദ്യം ചെയ്യാന്‍ നൂറോളം ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയും തയ്യാറാണ്.

അതിനിടെ, ഫ്രാങ്കോ കേരളത്തില്‍ എത്തുമ്പോള്‍ മുതല്‍ തിരിച്ച് ജലന്ധറിലേക്ക് വിമാനം കയറുമെന്ന് ഉറപ്പാക്കുന്നത് വരെ എന്തും ചെയ്യാനൊരുങ്ങി ഒരു രക്ഷാസേനയേയും സീറോ മലബാര്‍ സഭയിലെ ചില ബിഷപ്പുമാരുടെ ആശീര്‍വാദത്തോടെ രൂപീകരിച്ചതായാണ് വിവരം. ശനിയാഴ്ച സഭയിലെ വിശ്വാസികളുടെ ഒരു സംഘടന എറണാകുളത്തുള്ള സഭയുടെ ഒരു ആസ്ഥാനമന്ദിരത്തില്‍ രഹസ്യയോഗം ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എല്ലാ രൂപതകളില്‍ നിന്നും സംഘടനയിലെ രണ്ടു പേര്‍ വീതം യോഗത്തിനെത്തിയിരുന്നു. ബിഷപ്പിനെ പോലീസ് ചോദ്യം ചെയ്യുന്നത് ഒഴിവാക്കിക്കുകയാണ് ഇവരുടെ ലക്ഷ്യം. ചോദ്യം ചെയ്താല്‍ സംഘര്‍ഷമുണ്ടാക്കാനും ‘വിശ്വാസികളുടെ വികാരം വ്രണപ്പെട്ടു’ എന്ന ഒരു ആശങ്ക പരത്തി ബിഷപ്പിനെ രക്ഷിക്കാനുമാണ് നീക്കം. റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകരെ ‘വേണ്ടപോലെ കൈകാര്യം’ ചെയ്യാനും തീരുമാനമുണ്ട്. ജലന്ധറില്‍ ബിഷപ്പിനെ പോലീസ് ചോദ്യം ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്കു നേരെ നടന്ന ആക്രമണം മറക്കാനാവില്ല. അവിടേയും ഫ്രാങ്കോയെ രക്ഷിക്കാന്‍ പ്രത്യേക സേനയുണ്ടായിരുന്നു. കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതി റോബിന്‍ വടക്കുംചേരിയെയും ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയേയും രക്ഷിക്കാന്‍ ഓടിനടന്ന നേതാവിന്റെ നേതൃത്വത്തിലായിരുന്നു യോഗം.

ബിഷപ്പ് ഫ്രാങ്കോ ഞായറാഴ്ച തന്നെ കേരളത്തില്‍ എത്തിയതായും വിവരമുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങള്‍ ഒഴിവാക്കിയ ബിഷപ്പ് കോയമ്പത്തൂര്‍ വഴിയാണ് എത്തിയതെന്നാണ് സൂചന. തൃശൂരില്‍ എത്തിയ ശേഷം ഇദ്ദേഹം എറണാകുളത്തുള്ള സീറോ മലബാര്‍ സഭയുടെ കാര്യാലയത്തില്‍ എത്തിയതായും സൂചനയുണ്ട്. ഇവിടെ ഒളിവില്‍ കഴിയുന്ന ബിഷപ്പ് പല ക്രിമിനല്‍ അഭിഭാഷകരില്‍ നിന്നും നിയമോപദേശം തേടിക്കഴിഞ്ഞു. കോടതിയില്‍ സമര്‍പ്പിക്കാനുള്ള ഹര്‍ജികള്‍ ഇതിനകം തന്നെ തയ്യാറായി കഴിഞ്ഞുവെന്നും വിവരമുണ്ട്.

ലണ്ടന്‍: ലിംഗമാറ്റ ചികിത്സയ്ക്ക് വിധേയരാകുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന ഗണ്യമായ വര്‍ദ്ധനവിന്റെ കാരണം അന്വേഷിക്കണമെന്ന് വിമണ്‍ ആന്റ് ഇക്വാളിറ്റി മിനിസ്റ്റര്‍ പെന്നി മോര്‍ഡുവാന്റ്. സമീപകാലത്ത് ലിംഗമാറ്റ ചികിത്സയ്ക്ക് വിധേയരാവുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഏതാണ്ട് 4,400 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിംഗമാറ്റ ചികിത്സ തേടി പോകുന്നവരുടെ എണ്ണത്തിലെ വന്‍ വര്‍ദ്ധനവിന് ആധാരമായിരിക്കുന്ന ഘടകങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് മിനിസ്റ്റര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ നവമാധ്യമങ്ങളുടെ പങ്ക് പരിശോധിക്കും. കൂടാതെ സ്‌കൂളുകളില്‍ ട്രാന്‍സ്ജെന്‍ഡറുകളെ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും നിര്‍ദേശമുണ്ട്.

ലിംഗമാറ്റത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള പ്രായമെത്താത്തവര്‍ക്കു പോലും അതിനായുള്ള ചികിത്സ ലഭ്യമാണെന്ന് എംപിമാര്‍ ആശങ്കയരിയിക്കുന്നു. 10 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് പോലും ഇത്തരത്തില്‍ ചികിത്സ നല്‍കുന്നുണ്ടത്രേ. 2009-10 വര്‍ഷത്തില്‍ 40 പെണ്‍കുട്ടികളെ ലിംഗമാറ്റ ചികിത്സക്കായി ഡോക്ടര്‍മാര്‍ റഫര്‍ ചെയ്തിട്ടുണ്ട്. 2017-18 വര്‍ഷത്തില്‍ ഈ സംഖ്യ 1806 ആയി കുതിച്ചുയര്‍ന്നു. ഇതേ കാലയളവില്‍ ആണ്‍കുട്ടികള്‍ക്കായുള്ള റഫറലുകള്‍ 57ല്‍ നിന്ന് 713 ആയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസിലേക്ക് ചികിത്സക്കായി റഫര്‍ ചെയ്യപ്പെട്ട 45 കുട്ടികള്‍ ആറു വയസോ അതില്‍ താഴെയോ പ്രായമുള്ളവരായിരുന്നു.

ഇവരില്‍ ഏറ്റവും പ്രായം കുറഞ്ഞത് നാലു വയസുള്ള കുട്ടിയായിരുന്നുവെന്നതാണ് ഏറ്റവും അതിശയകരം. കുട്ടികള്‍ക്ക് ഏതായാലും മരുന്നുകള്‍ നല്‍കാറില്ല. സോഷ്യല്‍ മീഡിയയുടെ സ്വാധീനമാണോ ഈ പ്രവണത വര്‍ദ്ധിപ്പിച്ചതെന്ന കാര്യം ഗവണ്‍മെന്റ് ഇക്വാളിറ്റി ഓഫീസ് പരിശോധിക്കും. ലൈംഗിക വളര്‍ച്ച പോലുമെത്താത്ത കുട്ടികള്‍ക്ക് മരുന്നുകള്‍ ഉപയോഗിച്ച് ലിംഗമാറ്റ ചികിത്സ നടത്താമോ എന്ന കാര്യവും പരിശോധനയ്ക്ക് വിധേയമാക്കും.

കുട്ടികള്‍ക്ക് മികച്ച സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതിനായി ‘ധാര്‍മികതയ്ക്ക് നിരക്കാത്ത’ പ്രവൃത്തികള്‍ ചെയ്യുന്ന രക്ഷിതാക്കള്‍ അനവധിയാണെന്ന് റിപ്പോര്‍ട്ട്. പ്രൊഫഷണല്‍, മിഡില്‍ ക്ലാസ് രക്ഷിതാക്കളില്‍ മൂന്നിലൊന്ന് പേര്‍ക്കും ഇത്തരക്കാരെക്കുറിച്ച് അറിയാമെന്ന് റിപ്പോര്‍ട്ട് പറയുന്നു. രണ്ടാമതൊരു വീട് വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യുക, സ്‌കൂളിന് അടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ വിലാസം ഉപയോഗിക്കുക തുടങ്ങിയ തന്ത്രങ്ങളാണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനാണ് രക്ഷിതാക്കള്‍ ഇത്തരം കുറുക്കുവഴികള്‍ തേടുന്നതെന്ന് സട്ടന്‍ ട്രസ്റ്റ് നടത്തിയ സര്‍വേയില്‍ വ്യക്തമായി.

ഫെയ്ത്ത് സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി 31 ശതമാനം പേര്‍ ചര്‍ച്ച് സര്‍വീസുകളില്‍ സ്ഥിരമായി പങ്കെടുക്കുന്നു. ഇക്കാര്യം ധാര്‍മികമായി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സര്‍വേ പറയുന്നു. തങ്ങളുടെ കുട്ടിക്ക് നല്‍കിയ ഫസ്റ്റ് ചോയ്‌സ് ലഭിച്ചില്ലെങ്കില്‍ 29 ശതമാനം പേര്‍ അപ്പീലുമായി രംഗത്തെത്താറുണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ തേടുന്ന മാതാപിതാക്കളെ മറ്റു രക്ഷിതാക്കള്‍ക്ക് അറിയാമെന്ന വസ്തുതയും സര്‍വേ വ്യക്തമാക്കുന്നു. മികച്ച സ്‌കൂളുകളോട് അടുത്ത പ്രദേശങ്ങളില്‍ വീടുകള്‍ വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യുന്ന മാതാപിതാക്കളെക്കുറിച്ച് ഉന്നത സോഷ്യല്‍ ഗ്രൂപ്പുകളിലുള്ള അഞ്ചിലൊന്ന് രക്ഷിതാക്കള്‍ക്ക് അറിയാം.

എന്നാല്‍ അതിലും താഴ്ന്ന ക്ലാസിലുള്ളവരില്‍ ആറിലൊന്ന് പേര്‍ക്ക് മാത്രമേ ഈ വിവരങ്ങള്‍ ലഭിക്കുന്നുള്ളു. ആയിരത്തിലധികം രക്ഷിതാക്കളിലും കുട്ടികളിലുമാണ് സര്‍വേ നടത്തിയത്. സമൂഹത്തിന്റെ എല്ലാ ശ്രേണിയില്‍ നിന്നുമുള്ള മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സട്ടന്‍ ട്രസ്റ്റ് സ്ഥാപകന്‍ സര്‍. പീറ്റര്‍ ലാംപല്‍ പറയുന്നു. പണം, വിദ്യാഭ്യാസം, ആത്മവിശ്വാസം എന്നിവ കൈവശമുള്ളവര്‍ക്ക് അത് വിജയകരമായി ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐവിഎഫ് മാര്‍ഗത്തിലൂടെ ജനിച്ച കുട്ടികും അവരുടെ അമ്മമാരും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് കാര്യമായ ശ്രദ്ധ കൊടുക്കാത്തതിനാല്‍ അവയെക്കുറിച്ച് ആര്‍ക്കും കാര്യമായ ജ്ഞാനമില്ലെന്ന് മുന്‍നിര ഫെര്‍ട്ടിലിറ്റി ഡോക്ടറും ക്രിയേറ്റ് ഫെര്‍ട്ടിലിറ്റിയുടെ സ്ഥാപകയും മെഡിക്കല്‍ ഡയറക്ടറുമായ പ്രൊഫ.ഗീത നാര്‍ഗുണ്ട്, എംപിയായ സിയോബെയിന്‍ മക്‌ഡോണാ എന്നിവര്‍ പറയുന്നു. ഫെര്‍ട്ടിലിറ്റി ഡേറ്റാബേസ് എന്‍എച്ച്എസില്‍ ലയിപ്പിക്കുന്നതിനായി ഹ്യൂമന്‍ ഫെര്‍ട്ടിലിറ്റി ആന്‍ഡ് എംബ്രിയോളജി ആക്ടില്‍ ഭേദഗതി വരുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നിലവില്‍ 62 ശതമാനം ഐവിഎഫ് ചികിത്സകളും പ്രൈവറ്റ് ക്ലിനിക്കുകളിലാണ് നടക്കുന്നത്.

എന്നാല്‍ ഈ ക്ലിനിക്കുകള്‍ അവരുടെ വിവരങ്ങള്‍ എന്‍എച്ച്എസിന് കൈമാറാന്‍ തയ്യാറാകുന്നില്ല. ചികിത്സക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്ക് എന്തൊക്കെ മരുന്നുകളാണ് നല്‍കുന്നതെന്ന വിവരവും ഇവര്‍ കൈമാറുന്നില്ല. ചികിത്സക്കു ശേഷം അമ്മമാരോ കുട്ടികളോ തുടര്‍ പരിശോധനകള്‍ക്ക് വിധേയരാക്കപ്പെടുന്നില്ലെന്നും അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്ന കാര്യത്തില്‍ ആരും പരിശോധന നടത്തുന്നി ല്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. ഐവിഎഫിന് വിധേയരായവരില്‍ കോളോ-റെക്ടല്‍ ക്യാന്‍സര്‍, ഓവേറിയന്‍ ട്യൂമറുകള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവ കാണപ്പെടുന്നതായി വിദേശങ്ങളില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു.

ഐവിഎഫിന് വിധേയരായ 90 ശതമാനം സ്ത്രീകളിലും വിഷാദരോഗം കണ്ടെത്തിയതായി തെളിവുകളുണ്ട്. ഇവരില്‍ 42 ശതമാനം പേര്‍ ആത്മഹത്യാ പ്രവണതയുള്ളവരാണെന്നും വ്യക്തമായിട്ടുണ്ട്. ഐവിഎഫ് കുട്ടികള്‍ മാസം തികയാതെ പിറക്കാനും ഭാരം കുറഞ്ഞവരാകാനും സാധ്യതയുള്ളവരാണ്. ഹൃദ്രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ആണ്‍കുട്ടികള്‍ മുതിരുമ്പോള്‍ വന്ധ്യത എന്നീ പ്രശ്‌നങ്ങളും കാണാറുണ്ട്. ഐവിഎഫ് മൂലമുണ്ടാകുന്ന ഈ ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കൃത്യമായ ഡേറ്റയില്ലാതെ കഴിയില്ലെന്നാണ് പ്രൊഫ.ഗീതയും മക്‌ഡോണ എംപിയും പറയുന്നത്. ഐവിഎഫ് കുട്ടികള്‍ക്ക് പിന്നീട് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന കാര്യം ഈ മാസമാണ് പുറത്തു വന്നത്. അതുകൊണ്ടുതന്നെ ഐവിഎഫുകാരിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു കേന്ദ്രീകൃത ഡേറ്റാബേസ് ആവശ്യമാണെന്ന് ഇവര്‍ പറയുന്നു.

കൊച്ചി: ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു. തിങ്കളാഴ്ച രാവിലെ കൊച്ചി ആലിന്‍ചുവടിലുള്ള വസതിയിലായിരുന്നു അന്ത്യം. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി വിമാനമിറക്കിയാണ് ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒമാനിലെ ചികിത്സക്കു ശേഷം കൊച്ചിയിലേക്ക് അദ്ദേഹത്തെ മാറ്റി. സൈന്യത്തില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം 1981ല്‍ പുറത്തിറങ്ങിയ രക്തം എന്ന സിനിമയിലൂടെയാണ് ക്യാപ്റ്റന്‍ രാജു സിനിമയില്‍ അരങ്ങേറിയത്. ആദ്യകാലങ്ങളില്‍ വില്ലന്‍ വേഷങ്ങളിലായിരുന്നു അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് പവനായി എന്ന കഥാപാത്രത്തിലൂടെ ഹാസ്യത്തിലും കഴിവു തെളിയിച്ചു. 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ സിനിമകളിലും അദ്ദേഹം വേഷമിട്ടു.

ഇതാ ഒരു സ്നേഹഗാഥ, മി.പവനായി 99.99 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മാസ്റ്റര്‍ പീസാണ് അവസാനമായി അഭിനയിച്ച ചിത്രം. പ്രമീളയാണ് ഭാര്യ. ഏക മകന്‍ രവിരാജ്

റോക്കി വർഗീസ്

ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ ISRO പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ PSLV C 42 വിജയകരമായി വിക്ഷേപിച്ചു. വാണിജ്യാടിസ്ഥാനത്തിലുള്ള 44 മത്തെ വിക്ഷേപണമാണ് ഇന്ന് നടന്നത്. ബ്രിട്ടന്റെ രണ്ട് സാറ്റലൈറ്റുകളെയാണ് ഐ എസ് ആർ ഒ ഇത്തവണ ബഹിരാകാശത്ത് എത്തിച്ചത്. ബ്രിട്ടണിലെ സറേയിലുള്ള സറേ സാറ്റലൈറ്റ് ടെക്നോളജീസ് ലിമിറ്റഡിന്റെയാണ് ഉപഗ്രഹങ്ങൾ. നോവ എസ് എ ആർ, എസ് 1- 4 എന്നീ പേരിലുള്ള ഉപഗ്രഹങ്ങൾ 583 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് എത്തിച്ചിരിക്കുന്നത്. പി എസ് എൽ വിയുടെ വിക്ഷേപണ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ചു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 2015 നും 2018 നും ഇടയിൽ നടത്തിയ വിക്ഷേപണങ്ങളിലൂടെ 5,600 കോടി രൂപയാണ് ISRO നേടിയത്.

ഫോറസ്റ്റ് മാപ്പിംഗ്, ലാൻഡ് സർവേ, ഐസ് കവർ മോണിറ്ററിംഗ്, വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവയ്ക്കാണ് ഈ സാറ്റലൈറ്റുകൾ ഉപയോഗിക്കുക. ഇന്ത്യയ്ക്ക് നല്കുന്ന സാമ്പത്തിക സഹായത്തിനെതിരെ ബ്രിട്ടണിൽ വിമർശനമുയരുന്നതിന്റെ ഇടയിലാണ് ബ്രിട്ടന്റെ സാറ്റലൈറ്റുകൾ ഇന്ത്യ വിജയകരമായി ബഹിരാകാശത്തിൽ എത്തിച്ചത്. ഇന്ത്യയ്ക്കു ബ്രിട്ടൻ നല്കുന്ന സാമ്പത്തിക സഹായത്തിനെതിരെ ബ്രിട്ടീഷ് എം.പിമാരാണ് രംഗത്തെത്തിയത്.  ബ്രിട്ടൺ നല്കുന്ന  98 മില്യൺ പൗണ്ട് ചന്ദ്രയാൻ 2 നായി ഉപയോഗിക്കുമെന്നാണ് വിമർശനം. 230 മില്യൺ ആളുകൾ ദരിദ്ര രേഖയ്ക്ക് താഴെ ജീവിക്കുന്ന ഒരു വികസ്വര രാജ്യം 95.4 മില്യൺ പൗണ്ടിന്റെ ചെലവിലാണ് ചന്ദ്രയാൻ 2 ഈ വർഷാവസാനം വിക്ഷേപിക്കാനൊരുങ്ങുന്നത് എന്നതാണ് വിമർശകരുന്നയിക്കുന്ന പ്രധാന കാര്യം. എന്നാൽ കുറഞ്ഞ ചിലവിൽ ഇന്ത്യ ഒരുക്കുന്ന സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി നൂറുകണക്കിന് മില്യൺ പൗണ്ടാണ് യുകെ ഗവൺമെന്റ് ലാഭിക്കുന്നത്.

ബ്രിട്ടനില്‍ നാലാം വ്യവസായ വിപ്ലവത്തിന് കളമൊരുങ്ങുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലെയുള്ള സാങ്കേതിക വിദ്യകളാണ് പുതിയ വ്യവസായ വിപ്ലവത്തില്‍ ഉപയോഗിക്കപ്പെടുകയെന്നും അവ ബ്രിട്ടീഷ് തൊഴിലവസരങ്ങളെ കാര്യമായി ബാധിക്കുമെന്നും കാര്‍ണി മുന്നറിയിപ്പ് നല്‍കുന്നു. ഈ സാങ്കേതികതയില്‍ ലോകമൊട്ടാകെ നടക്കുന്ന വികസനങ്ങള്‍ പത്ത് ശതമാനം ബ്രിട്ടീഷ് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കും. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 3.2 മില്യന്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ ഇടയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

സെന്‍ട്രല്‍ ബാങ്ക് ഓഫ് അയര്‍ലന്‍ഡില്‍ നടത്തിയ പ്രഭാഷണത്തിലാണ് കാര്‍ണി ഈ മുന്നറിയിപ്പ് നല്‍കിയത്. സാങ്കേതിക രംഗത്തുണ്ടാകുന്ന ഓരോ വിപ്ലവവും തൊഴിലുകളും അതുമായി ബന്ധപ്പെട്ടുള്ള ജീവിതത്തെയും ദയാരഹിതമായി ഇല്ലാതാക്കുകയാണ്. മുന്‍ വ്യവസായ വിപ്ലവങ്ങളുടെ അതേ മാര്‍ഗ്ഗത്തില്‍ തന്നെയാണ് പുതിയ വ്യവസായ വിപ്ലവവും സംഭവിക്കുന്നത്. പുതിയ അവസരങ്ങള്‍ സംജാതമാകുന്നതിനു മുമ്പ് സാങ്കേതിക ജ്ഞാനമില്ലാത്തവര്‍ക്ക് തൊഴിലില്ലായ്മയുടെ ഒരു ഇടവേളയുണ്ടാകുന്നു. ഇത് അസമത്വം പോലെയുള്ള സാമൂഹികാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഓട്ടോമേഷന്റെ ഭാഗമായി അനിശ്ചിതാവസ്ഥയിലാകുന്ന തൊഴിലുകള്‍ യുകെയില്‍ ആകമാനം 10 ശതമാനമാണെങ്കില്‍ അയര്‍ലന്‍ഡില്‍ അത് 15 ശതമാനമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സ് തൊഴിലാളികള്‍ക്ക് മറ്റു കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ അവസരമൊരുക്കുന്നുണ്ടെങ്കിലും അത് തൊഴിലവസരങ്ങള്‍ക്ക് ഭീഷണിയാകുകയും ചെയ്യുന്നുണ്ട്. 2020ഓടെ 85 ശതമാനം കസ്റ്റമര്‍ സര്‍വീസ് സേവനങ്ങളും ചാറ്റ്‌ബോട്ടുകള്‍ ചെയ്യാന്‍ തുടങ്ങുമെന്നാണ് ഗാര്‍ട്‌നര്‍ എന്ന റിസര്‍ച്ച് കമ്പനി പറയുന്നത്.

എന്‍എച്ച്എസ് മെന്റല്‍ ഹെല്‍ത്ത് വിഭാഗം അഭിമുഖീകരിക്കുന്നത് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയെ. പ്രതിമാസം രണ്ടായിരത്തോളം ജീവനക്കാരാണ് ജോലിയുപേക്ഷിക്കുന്നത്. ആയിരക്കണക്കിന് നഴ്‌സുമാരും തെറാപ്പിസ്റ്റുകളും സൈക്യാട്രിസ്റ്റുകളും എന്‍എച്ച്എസ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് പുറത്തുപോകുന്നതായാണ് വ്യക്തമായിരിക്കുന്നത്. മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തെ ശക്തിപ്പെടുത്തുമെന്നും ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നുമുള്ള സര്‍ക്കാര്‍ വാഗ്ദാനത്തെ സംശയത്തിലാക്കിക്കൊണ്ടാണ് ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് അനുസ്യൂതം തുടരുന്നത്. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ നിന്നു മാത്രം മാസത്തില്‍ രണ്ടായിരം പേര്‍ പുറത്തു പോകുന്നുണ്ടെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ (DHSC) തയ്യാറാക്കിയ കണക്ക് പറയുന്നത്.

അമിതാകാംക്ഷ, വിഷാദരോഗം തുടങ്ങിയ രോഗങ്ങളുമായെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുകയും അത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ ജീവനക്കാര്‍ സര്‍വീസില്‍ ഇല്ലെന്ന വിവരങ്ങള്‍ പുറത്തു വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിക്കൊണ്ട് ജീവനക്കാര്‍ വന്‍തോതില്‍ പുറത്തേക്ക് പോകുന്നത്. 2017 ജൂണിനും കഴിഞ്ഞ മെയ് മാസത്തിനുമിടയില്‍ 23,686 ജീവനക്കാര്‍ എന്‍എച്ച്എസ് ഉപേക്ഷിച്ചിട്ടുണ്ടെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ ജാക്കി ഡോയ്ല്‍ പ്രൈസ് ലേബര്‍ എംപി പോള ഷെറിഫിന്റെ ചോദ്യത്തിന് മറുപടിയായി കഴിഞ്ഞയാഴ്ച കോമണ്‍സില്‍ അറിയിച്ചിരുന്നു. മൊത്തം വര്‍ക്ക്‌ഫോഴ്‌സില്‍ എട്ടിലൊന്നു പേര്‍ വരും ഇതെന്നാണ് കണക്കാക്കുന്നത്.

ജൂണ്‍ അവസാനത്തോടെ മെന്റല്‍ ഹെല്‍ത്ത് മേഖലയിലെ പത്തിലൊന്ന് വേക്കന്‍സികള്‍ നികത്താതെ കിടക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. 1,87,215 ജീവനക്കാരാണ് മേഖലയിലുള്ളത്. 2,09,233 ജീവനക്കാര്‍ വേണ്ടയിടത്താണ് ഇത്രയും ജീവനക്കാരെ മാത്രം ഉപയോഗിച്ച് മെന്റല്‍ ഹെല്‍ത്ത് മേഖല പ്രവര്‍ത്തിക്കുന്നത്. 2012ഓടെ മെന്റല്‍ ഹെല്‍ത്ത് ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറിയായിരുന്ന ജെറമി ഹണ്ട് കഴിഞ്ഞ ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു.

ബ്രിട്ടനില്‍ ഇടിമിന്നലേല്‍ക്കാന്‍ സാധ്യതയേറെയുള്ള പ്രദേശങ്ങളുടെ മാപ്പ് പുറത്ത്. മെറ്റ് ഓഫീസിന്റെ ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിച്ച് രേഖപ്പെടുത്തിയ പ്രദേശങ്ങളുടെ വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഒരു മൈല്‍ വരെ കൃത്യതയോടെ ഇടിമിന്നല്‍ പ്രഹരം കണക്കാക്കാന്‍ കഴിയുന്ന സാങ്കേതികതയാണ് ഉപയോഗിച്ചിരിക്കുന്നത്. യൂറോപ്പില്‍ ഏതാനും മൈലുകള്‍ ചുറ്റളവില്‍ മിന്നലേല്‍ക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളെയും ഈ ഉപകരണത്തിന് കണ്ടെത്താനാകും. സമ്മര്‍ മാസങ്ങളിലാണ് യുകെയില്‍ ഏറ്റവും കൂടുതല്‍ ഇടിമിന്നലുകള്‍ ഉണ്ടാകാറുള്ളത്. ഈസ്റ്റ് ആംഗ്ലിയ, യോര്‍ക്ക്ഷയര്‍, സൗത്ത് വെയില്‍സിലെ ചില പ്രദേശങ്ങള്‍ എന്നിവയാണ് മാപ്പ് അനുസരിച്ച് യുകെയില്‍ മിന്നലേല്‍ക്കാന്‍ സാധ്യത ഏറെയുള്ള പ്രദേശങ്ങള്‍.

2017ല്‍ യുകെയില്‍ മിന്നല്‍ പ്രഹരമേറ്റ പ്രദേശങ്ങള്‍ മൊത്തം കണക്കിലെടുത്താന് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. 48,765 മിന്നലുകള്‍ കരയില്‍ ഏറ്റതായാണ് കണക്ക്. തീരക്കടലിലും ഉള്‍ക്കടലിലുമായി അസംഖ്യം ഇടിമിന്നലുകള്‍ ഏറ്റതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. സൗത്ത് വെയില്‍സ്, നോര്‍ഫോക്ക് ആന്‍ഡ് സഫോക്ക് പ്രദേശത്തിന്റെ കിഴക്കന്‍ തീരം, കോണ്‍വാളിന്റെ ചില ഭാഗങ്ങള്‍, യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നീ പ്രദേശങ്ങളുടെ ഭൂരിപക്ഷം മേഖലകള്‍ എന്നിവ ഇടിമിന്നല്‍ സാധ്യതാ പ്രദേശങ്ങളായി മാപ്പില്‍ സൂചിപ്പിക്കുന്നു. അതേസമയം സ്‌കോട്ട്‌ലാന്‍ഡ്, അയര്‍ലന്‍ഡ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങള്‍ താരതമ്യേന മിന്നല്‍ മുക്ത മേഖലകളാണ്.

മെയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളാണ് ഇടിമിന്നലുണ്ടാകാന്‍ സാധ്യതയേറെയുള്ള സമയം. മെയ് മാസത്തില്‍ 16,584 മിന്നല്‍ പ്രഹരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ഒരു ദിവസം ശരാശരി 500 മിന്നലുകള്‍ വീതം ഈ പ്രദേശങ്ങളില്‍ പതിച്ചു. ഹെക്‌സഗണുകളുടെ ഗ്രിഡ് ആയി രാജ്യത്തെ വിഭജിച്ചുകൊണ്ടാണ് ഈ മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലെ തെളിച്ചമുള്ള വലിയ ഡോട്ടുകള്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മിന്നലേറ്റ പ്രദേശങ്ങളെ സൂചിപ്പിക്കുന്നുയ എറ്റിഡി നെറ്റ് (അറൈവല്‍ ടൈം ഡിഫറന്‍സ്) എന്ന പേരില്‍ അറിയപ്പെടുന്ന ഉപകരണമാണ് ഇടിമിന്നല്‍ സാധ്യതയുള്ള മേഖലകള്‍ നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്നത്. 11 സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മിന്നലുകളിലെ ഇലക്ട്രോ മാഗ്നറ്റിക് വികിരണങ്ങളാണ് ഇത് പരിശോധിക്കുന്നത്.

RECENT POSTS
Copyright © . All rights reserved