വാവേയ് ലീക്ക് വിവാദത്തില്‍ ആരോപണ വിധേയനായ ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസണിനെ പുറത്താക്കി. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിംഗിലെ വിവരങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. വില്യംസണിലുള്ള വിശ്വാസം പ്രധാനമന്ത്രിക്ക് നഷ്ടമായെന്നും ഡിഫന്‍സ് സെക്രട്ടറി സ്ഥാനം പെന്നി മോര്‍ഡുവന്റ് ഏറ്റെടുക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. യുകെയില്‍ പുതിയ 5ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിനായി ചൈനീസ് കമ്പനിയായ വാവേയ്ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് ആരോപണമെങ്കിലും അവ വില്യംസണ്‍ നിഷേധിച്ചു. 2017 മുതല്‍ ഡിഫന്‍സ് സെക്രട്ടറിയാണ് ഇദ്ദേഹം.

ഇടപാടു സംബന്ധിച്ച വിവരങ്ങള്‍ അനുവാദമില്ലാതെ പുറത്തു പോയതിന് വില്യംസണ്‍ ഉത്തരവാദിയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് വില്യംസണുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു ചോര്‍ച്ച മറ്റെവിടെ നിന്നും ഉണ്ടായതായി തെളിയിക്കാനുള്ള വിശ്വസനീയമായ വിവരങ്ങള്‍ ഇല്ലെന്നാണ് വില്യംസണെ പുറത്താക്കിക്കൊണ്ടുള്ള കത്തില്‍ മേയ് പറഞ്ഞത്. എന്നാല്‍ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച വില്യംസണ്‍ വിശദമായ അന്വേഷണത്തില്‍ തന്റെ നിരപരാധിത്വം വ്യക്തമാകുമെന്ന് പ്രതികരിച്ചു. രാജിവെക്കാനുള്ള അവസരം നല്‍കിയതില്‍ നന്ദിയുണ്ട്. രാജിവെക്കുക എന്നാല്‍ ഞാനും എന്റെ സിവില്‍ സെര്‍വന്റ്‌സും മിലിട്ടറി ഉപദേശകരും എന്റെ ജീവനക്കാരും അതില്‍ ഉത്തരവാദികളാകുമെന്നും ഇത് അത്തരമൊരു സംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു.

നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിനായി വാവേയ്ക്ക് അനുമതി നല്‍കിയതായി ഡെയ്‌ലി ടെലഗ്രാഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് വില്യംസണിന് വിനയായത്. ചൈനീസ് കമ്പനിയുമായുള്ള ഇടപാട് ദേശീയ സുരക്ഷയെ ബാധിച്ചേക്കാമെന്ന് ക്യാബിനറ്റിനുള്ളില്‍ വരെ അഭിപ്രായമുയരുകയും ഇതേത്തുടര്‍ന്ന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിലെ തീരുമാനം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. ഡെയിലി ടെലഗ്രാഫിന്റെ ഡെപ്യൂട്ടി പൊളിറ്റിക്കല്‍ എഡിറ്റര്‍ സ്റ്റീവന്‍ സ്വിന്‍ഫോര്‍ഡിനെ വില്യംസണ്‍ കണ്ടിരുന്നുവെന്ന് ബിബിസി പൊളിറ്റിക്കല്‍ എഡിറ്റര്‍ ലോറ ക്യൂന്‍സ്‌ബെര്‍ഗ് പറഞ്ഞു. എന്നാല്‍ ആരോപണം തെളിയിക്കാന്‍ ഇതുമാത്രം മതിയാകില്ലെന്ന് അവര്‍ വ്യക്തമാക്കി.