ബ്രെക്‌സിറ്റ് ബില്ലിന് കോമണ്‍സിലേറ്റ വന്‍ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോമണ്‍സില്‍ ലേബര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം താണ്ടിയ തെരേസ മേയ് വിളിച്ച കൂടിക്കാഴ്ചയില്‍ ജെറമി കോര്‍ബിന്‍ പങ്കെടുത്തില്ല. അവിശ്വാസ പ്രമേയ വോട്ടെടുപ്പിനു ശേഷമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളെ മേയ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ബ്രെക്‌സിറ്റ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാകും എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. ചര്‍ച്ചയില്‍ പങ്കെടുക്കാത്ത കോര്‍ബിന്റെ നിലപാടില്‍ നിരാശയുണ്ടെന്ന് പിന്നീട് തെരേസ മേയ് പറഞ്ഞു. ഇന്നലെ നടന്ന അവിശ്വാസ പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പില്‍ 19 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തലനാരിഴയ്ക്കാണ് മേയ് രക്ഷപ്പെട്ടത്.

നോ-ഡീല്‍ ബ്രെക്‌സിറ്റ് എന്ന ആശയത്തില്‍ നിന്ന് പിന്മാറാതെ നമ്പര്‍ 10ല്‍ തെരേസ മേയുമായി കൂടിക്കാഴ്ചക്കില്ലെന്നാണ് കോര്‍ബിന്‍ വ്യക്തമാക്കിയത്. അതേ സമയം ലിബറല്‍ ഡെമോക്രാറ്റ് നേതാവ് വിന്‍സ് കേബിള്‍, എസ്എന്‍പിയുടെ ഇയാന്‍ ബ്ലാക്ക്‌ഫോര്‍ഡ്, പ്ലെയിഡ് സിമ്രുവിന്റെ സവില്‍ റോബര്‍ട്ട്‌സ് എന്നിവരുമായി വളരെ അര്‍ത്ഥവത്തായ ചര്‍ച്ചയാണ് നടന്നതെന്നും ഡിയുപിയുടെ എംപിമാരുള്‍പ്പെടെയുള്ള നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ലേബര്‍ നേതാവ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തതില്‍ നിരാശയുണ്ട്. എന്നാല്‍ ലേബറിനായി വാതിലുകള്‍ എന്നും തുറന്നു തന്നെ കിടക്കുമെന്നും അവര്‍ പറഞ്ഞു.

ഗവണ്‍മെന്റ് പാര്‍ലമെന്റിന്റെ വിശ്വാസം നേടിയിരിക്കുകയാണ്. ബ്രെക്‌സിറ്റ് ഈ ഗവണ്‍മെന്റ് തന്നെ സാധ്യമാക്കണമെന്നാണ് ബ്രിട്ടീഷ് ജനത ആഗ്രഹിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരികയെന്ന ജനതയുടെ നിര്‍ദേശം യാഥാര്‍ത്ഥ്യമാക്കുകയെന്നതാണ് തന്റെ ചുമതലയെന്ന് വിശ്വസിക്കുന്നുവെന്നും അത് നടപ്പാക്കിയിരിക്കുമെന്നും അവര്‍ പറഞ്ഞു.
കുട്ടികളെ തല്ലുന്നത് രാജ്യവ്യാപകമായി നിരോധിക്കണമെന്ന ആവശ്യവുമായി ക്യാംപെയിനര്‍മാര്‍. ചാനല്‍ ദ്വീപുകഴളിലൊന്നായ ജെഴ്‌സി കുട്ടികളെ തല്ലുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ ആവശ്യം ശക്തമായി ഉയരുന്നത്. അത്യാവശ്യമെങ്കില്‍ കുട്ടികളെ തല്ലാം എന്ന നിയമ വ്യവസ്ഥയാണ് ജെഴ്‌സി എടുത്തു കളഞ്ഞത്. ഇതോടെ കുട്ടികളെ തല്ലുന്നത് നിരോധിച്ച മറ്റു 53 രാജ്യങ്ങള്‍ക്കൊപ്പം ഈ ബ്രിട്ടീഷ് ദ്വീപും അണിചേര്‍ന്നു. ഈ വര്‍ഷം സ്‌കോട്ട്‌ലന്‍ഡും വെയില്‍സും കുട്ടികളെ തല്ലുന്നത് നിരോധിക്കും. എന്നാല്‍ ഇംഗ്ലണ്ടും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും ഇതിനായി നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ കുട്ടികളെ തല്ലുന്നതിന് അനുവാദമുള്ള നാല് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നായി യുകെ തുടരും. കുട്ടികളെ തല്ലുന്നത് നിയമം മൂലം നിരോധിക്കണമെന്ന് ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ആന്‍ ലോംഗ്ഫീല്‍ഡ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.

കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതിനെതിരെ ഇംഗ്ലണ്ടില്‍ നിലവിലുള്ള നിയമം അപര്യാപ്തവും കാലഹരണപ്പെട്ടതുമാണെന്ന് അവര്‍ പറഞ്ഞു. കുട്ടികളെ ശിക്ഷിക്കുന്നത് തെറ്റാണെന്ന് മാതാപിതാക്കളെ മനസിലാക്കുന്ന വിധത്തില്‍ നിയമം പൊളിച്ചെഴുതേണ്ടത് അത്യാവശ്യമാണെന്നും അവര്‍ ആവശ്യപ്പെട്ടു. യുകെയില്‍ നിലവിലുള്ള നിയമം മുറിവുകളും പോറലുകളും ചതവുകളും ഉണ്ടാകുന്ന വിധത്തില്‍ കുട്ടികളെ ശിക്ഷിക്കുന്നത് മാത്രമാണ് നിരോധിച്ചിരിക്കുന്നത്. മൂന്നിനെതിരെ 38 വോട്ടുകള്‍ക്കാണ് ജെഴ്‌സി ചൊവ്വാഴ്ച 2002ലെ ചില്‍ഡ്രന്‍സ് ലോയിലെ ഭേദഗതി പാസാക്കിയത്. കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ നമ്മുടെ ചരിത്രം വളരെ മോശമായിരുന്നു, ഇപ്പോള്‍ ആ തെറ്റ് നാം തിരുത്തുകയാണെന്ന് ജെഴ്‌സിയിലെ ചില്‍ഡ്രന്‍സ് മിനിസ്റ്റര്‍ സാം മെസെക് പറഞ്ഞു.

കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പൊറുക്കാന്‍ കഴിയുന്നതല്ലെന്ന് കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനായി നിയമത്തില്‍ മാറ്റം വരുത്തുന്നത് രക്ഷിതാക്കളെ കുറ്റവാളികളാക്കാനേ ഉപകരിക്കൂ എന്നായിരുന്നു വിലയിരുത്തല്‍. കുട്ടികളെ പരിക്കേല്‍പ്പിക്കുന്നവരെ മാത്രമേ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയൂ എന്നാണ് നിലപാട്.
ഏഷ്യന്‍ ഡോക്ടര്‍ തന്നെ ചികിത്സിക്കേണ്ടെന്ന് പറഞ്ഞ രോഗിയെ നിശബ്ദനാക്കുന്ന മറുപടി നല്‍കിയ റിസപ്ഷനിസ്റ്റിനെ പുകഴ്ത്തി ഇന്ത്യന്‍ വംശജയായ ഡോക്ടര്‍. ഡോ.പൂനം ക്രിഷന്‍ ആണ് റിസപ്ഷനിസ്റ്റിനെയും തന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച ടീമിനെയുെ ട്വിറ്റര്‍ സന്ദേശത്തില്‍ പുകഴ്ത്തിയത്. ഗ്ലാസ്‌ഗോയിലെ ഒരു ജിപി സര്‍ജറിയിലാണ് സംഭവമുണ്ടായത്. ഡോ. പൂനം ആണ് ഇവിടെ ജനറല്‍ ഫിസിഷ്യന്‍. ജിപിയിലെത്തിയ ഒരു രോഗി റിസപ്ഷനിസ്റ്റിനോട് ഏഷ്യക്കാരിയായ ഡോക്ടര്‍ തന്നെ പരിശോധിക്കേണ്ടെന്ന് പറഞ്ഞു. പൂനം സ്‌കോട്ട്‌ലന്‍ഡ് കാരിയാണെന്ന് റിസപ്ഷനിസ്റ്റ് മറുപടി നല്‍കിയപ്പോള്‍ അവരെ കണ്ടാല്‍ സ്‌കോട്ടിഷ് ആണെന്ന് തോന്നില്ലെന്നായിരുന്നു പ്രതികരണം. എന്നാല്‍ സ്‌കോട്ട്‌ലന്‍ഡുകാരെ കണ്ടാല്‍ എങ്ങനെയിരിക്കും എന്ന റിസപ്ഷനിസ്റ്റിന്റെ മറുചോദ്യത്തില്‍ നിശബ്ദനായ രോഗി അപ്പോയിന്റ്‌മെന്റ് കാര്‍ഡ് എടുക്കുകയായിരുന്നു. ഈ സംഭവം സംഭാഷണത്തിന്റെ രൂപത്തിലാണ് ഡോ.പൂനം ട്വീറ്റ് ചെയ്തത്.
Patient “I don’t want an Asian doctor”
Receptionist “she is Scottish”
Patient “she doesn’t look Scottish.”
Receptionist “what do Scottish people look like?”
Silence. Appointment card taken. So proud of my team 🙌🏽🙌🏽🙌🏽🙌🏽#endracisim #equalitydiversityandinclusion
— Dr Punam Krishan (@DrPunamKrishan) January 15, 2019
എന്നാല്‍ ഇത്തരം പെരുമാറ്റം രോഗികളില്‍ നിന്ന് ആദ്യമായല്ല തനിക്ക് നേരിടേണ്ടി വരുന്നതെന്ന് പൂനം പറഞ്ഞു. ഇതിന് സ്ഥലമോ കാരണമോ ഒന്നും പ്രശ്‌നമാകുന്നില്ല. മിക്കപ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട്. പക്ഷേ അതേക്കുറിച്ച് സംസാരിക്കുന്നത് വളരെ വിരളമായിരിക്കുമെന്ന് പൂനം ബിബിസിയോട് പറഞ്ഞു. ദി സ്‌കോട്ട്‌സ്മാനില്‍ ഇവര്‍ കഴിഞ്ഞ സമ്മറില്‍ എഴുതിയ ഒരു ലേഖനത്തിന് വംശീയ കമന്റുകള്‍ കുമിഞ്ഞു കൂടിയതോടെ വെബ്‌സൈറ്റിലെ കമന്റ് ബോക്‌സ് അടച്ചിടേണ്ടി വന്നു. ഹഫിംഗ്ടണ്‍ പോസ്റ്റില്‍ ഇതിന്റെ അനുബന്ധമായി എഴുതിയ ലേഖനത്തിനും ഇതേ അനുഭവം തന്നെയായിരുന്നു. ഇപ്പോള്‍ തന്റെ സഹപ്രവര്‍ത്തകരുടെ പെരുമാറ്റത്തിലൂടെ തന്റെ അഭിമാനം ഉയര്‍ന്നിരിക്കുകയാണെന്ന് അവര്‍ പറയുന്നു. ട്വീറ്റിന് 54000ത്തിലേറെ ലൈക്കുകളും 8400 റീട്വീറ്റുകളുമാണ് 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത്.

സ്‌കോട്ട്‌ലന്‍ഡാണ് എന്റെ വീട്. മനോഹരമായ, സാംസ്‌കാരിക വൈവിധ്യമുള്ള രാജ്യം. എന്‍എച്ച്എസ് പോലെയുള്ള സംവിധാനത്തിനു വേണ്ടി ഈ വൈജാത്യങ്ങളെല്ലാം മറന്ന് നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം. രോഗങ്ങള്‍ക്ക് ലിംഗ-വര്‍ണ്ണ വ്യത്യാസങ്ങളില്ലെന്ന് നാം ഓര്‍ക്കണമെന്നും അവര്‍ പറയുന്നു. പൂനത്തിന്റെ ട്വീറ്റിനെ പ്രശംസിച്ച് എന്‍എച്ച്എസ് മില്യന്‍ രംഗത്തെത്തിയിട്ടുണ്ട്. ഏതു വംശത്തില്‍ നിന്നുള്ളവരായാലും എന്‍എച്ച്എസ് ജീവനക്കാര്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്ന് എന്‍എച്ച്എസ് മില്യന്‍ ട്വീറ്റ് ചെയ്തു.
ഡബ്ലിന്‍: ഡോണിബ്രൂക്ക് റോയല്‍ ഹോസ്പിറ്റലിലെ സഹപ്രവര്‍ത്തകര്‍ അടക്കിപ്പിടിച്ച വേദനയോടെ തങ്ങളുടെ പ്രിയപ്പെട്ട ഹെലന്‍ സാജുവിന് ആദരാഞ്ജലികൾ നേര്‍ന്നു. കഴിഞ്ഞ ദിവസം ഡബ്ലിനില്‍ നിര്യാതയായ പാലാ കുറിഞ്ഞി സ്വദേശിനി ഹെലന്‍ സാജുവിന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് റോയല്‍ ഹോസ്പിറ്റല്‍ ചാപ്പലില്‍ പൊതുദര്‍ശനത്തിന് എത്തിച്ചത്. നമ്മുടെ പ്രിയപ്പെട്ട ആരെങ്കിലും മരണത്താല്‍ വേര്‍പിരിയുമ്പോള്‍ നാം നിസ്സഹായതയുടെ ആഴക്കയത്തിലേക്ക് ആണ്ടുപോകുന്നു. ‘മരണം വരുത്തിവെക്കുന്ന ദുഃഖത്തിനുമുമ്പില്‍ സഹപ്രവർത്തകർ ഒന്നുമറിയില്ലാത്ത കുട്ടികളെപ്പോലെയായി തീരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. മരണത്തിന്റെ ആഘാതത്തിന് അറിവുള്ളവനും ഇല്ലാത്തവനും തമ്മില്‍ അന്തരവുമില്ല എന്നത് ഒരു ഒരു യാഥാർഥ്യം തന്നെ. സാഹചര്യത്തിനു മാറ്റംവരുത്താന്‍ ഒന്നും ചെയ്യാനാകാത്ത നിസ്സഹായരായ കൊച്ചുകുട്ടികളെപ്പോലെ ആയിത്തീരുന്നു ഹെലന്റെ സഹപ്രവർത്തകർ. 
പന്ത്രണ്ട് വർഷത്തോളം ഹെലന്‍ സേവനമനുഷ്ഠിച്ച റോയല്‍ ഹോസ്പിറ്റലിലെ ഓരോ ഇടനാഴികള്‍ക്കും ചിരപരിചിതമായ ആ മുഖം അവസാനമായി ഒന്ന് കാണാനും അന്ത്യയാത്ര പറയാനുമായി എത്തിയ സഹപ്രവര്‍ത്തകരില്‍ പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. ആശുപത്രി മാനേജ്‌മെന്റിലെ മുതിര്‍ന്ന എല്ലാ ഉദ്യോഗസ്ഥരും ഹെലന് ആദരമേകാന്‍ എത്തിയിരുന്നു.
വിശുദ്ധ കുര്‍ബാനയ്ക്കിടയ്ക്കുള്ള ലേഖനഭാഗങ്ങള്‍ വായിച്ചത് ഹെലന്റെ മക്കളായ സച്ചിനും സബീനുമായിരുന്നു. ബള്‍ഗേറിയയ്ക്ക് പഠിക്കാനായി ആദ്യം പോകുമ്പോള്‍ ‘അമ്മ അനുഗ്രഹിച്ചിറക്കുമ്പോള്‍ വായിച്ച അതേ ലേഖനഭാഗമാണ് അമ്മയുടെ അനുസ്മരണ ബലിയില്‍ ലേഖനമായി തനിക്ക് വായിക്കേണ്ടി വന്നത് എന്ന് പറയുമ്പോള്‍ സച്ചിന്റെ കണ്ണുകൾ നിറയുകയായിരുന്നു. ‘എനിക്ക് സങ്കടം വരുമ്പോള്‍ ഞാന്‍ എപ്പോഴും ഞാന്‍ ആ ഭാഗം വായിക്കാറുണ്ട്’, സച്ചിന്റെ വാക്കുകൾ വേദനയുടെ നൊമ്പരങ്ങൾ സമൂഹത്തിന്റെ കാതുകളിൽ ഒരു നൊമ്പരമായി പതിക്കുകയായിരുന്നു.
‘ഒത്തിരി വേദന അമ്മയ്ക്ക് ഉണ്ടായിരുന്നു. അത് ഒന്നും അറിയിക്കാതെ എപ്പോഴും സന്തോഷമായിട്ടാണ് ഞങ്ങളോട് പെരുമാറിയിരുന്നത്. ഞാന്‍ ചായ ഉണ്ടാക്കികൊടുക്കുന്നത് അമ്മയ്ക്ക് ഒത്തിരി ഇഷ്ടമായിരുന്നു. ‘മോനേ നിന്റെ ഒരു ഐറിഷ് ചായ’ ഉണ്ടാക്കി എനിക്ക് തരുമോ എന്ന് ചോദിയ്ക്കാന്‍ ഇനി ആരുമില്ലല്ലോ എന്ന സങ്കടം സഹിക്കാനാവുന്നില്ല….’ സച്ചിൻ വേദനയോടെ പറഞ്ഞു.
‘ഈശോയുടെ ഇഷ്ടത്തിന് അനുസരിച്ച് ‘അമ്മ പോയി…..അതില്‍ പക്ഷേ സങ്കടപ്പെടാനൊന്നുമില്ല . സച്ചിന്‍ സ്വയം ആശ്വസിച്ചത് അങ്ങനെയാണ്. വന്നുപോയ നഷ്ടം നികത്താന്‍ പണത്തിനോ അധികാരത്തിനോ കഴിയില്ല എന്നും ദൈവത്തിന് മാത്രമേ സാധിക്കൂ എന്നും മനസ്സിലാക്കിയിരിക്കുന്നു. ഡോണിബ്രൂക്ക് ‘ആവില ആശ്രമത്തിലെ ഫാ.ഡൊമിനിക്ക് മക്‌ഡോണ വിശുദ്ധബലിയ്ക്ക് പ്രധാന കാര്‍മ്മികനായിരുന്നു . സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാരായ ഫാ.ക്ലമന്റ് പാടത്തിപ്പറമ്പില്‍, ഫാ.റോയി ജോര്‍ജ് വട്ടയ്ക്കാട്ട് എന്നിവര്‍ മലയാളത്തിലുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.
ഡബ്ലിന്‍ ഡോണിബ്രൂക്കിലെ റോയല്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്ന പാലാ രാമപുരം കുറിഞ്ഞി ഉഴുന്നാലില്‍ ചെമ്പനാനിയ്ക്കല്‍ (മണ്ണൂര്‍) ഹെലന്‍ സാജു(43) വെള്ളിയാഴ്ച വൈകുന്നേരമാണ് അര്‍ബുദരോഗത്തെ തുടര്‍ന്ന് നിര്യാതയായത്. തൊടുപുഴ പള്ളിക്കാമുറി കുളക്കാട്ട് കുടുംബാംഗമാണ്. സംസ്‌കാര ശുശ്രൂഷകള്‍ ഈ വരുന്ന ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഭവനത്തില്‍ ആരംഭിക്കുകയും രാമപുരം കുറിഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി അന്ത്യാകൂദാശകൾ നടത്തപ്പെടും.
ബ്രെക്‌സിറ്റ് ഡീല്‍ വന്‍ മാര്‍ജിനില്‍ പാര്‍ലമെന്റ് തള്ളിയതിനു പിന്നാലെ ലേബര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം തെരേസ മേയ് ഗവണ്‍മെന്റിന്റെ മരണമണിയാകുമോ? ഭരണപക്ഷ എംപിമാരുടെ കൂടി പിന്തുണയോടെയാണ് ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടത്. സ്വന്തം പാളയത്തിലും പിന്തുണ നഷ്ടമായ മേയ്ക്ക് അവിശ്വാസ പ്രമേയം താണ്ടാന്‍ കഴിയുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. തികച്ചും അയോഗ്യമായ സര്‍ക്കാരിനെതിരെ വിധിയെഴുതാനുള്ള അവസരമാണ് അവിശ്വാസ പ്രമേയത്തിലൂടെ കോമണ്‍സിന് നല്‍കിയിരിക്കുന്നതെന്നാണ് കോര്‍ബിന്‍ പറഞ്ഞത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രധാനമന്ത്രി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മാത്രമായിരുന്നു പ്രഥമ പരിഗണന നല്‍കിയിരുന്നതെന്നും കോര്‍ബിന്‍ ആരോപിച്ചു.

നിഷേധത്തിന്റെയും അമാന്തത്തിന്റെയും തത്വങ്ങളില്‍ അധിഷ്ഠിതമായ ഒരു ഭരണമായിരുന്നു മേയ് കാഴ്ചവെച്ചത്. അതിന് അതിന് അന്ത്യം കുറിക്കാനുള്ള സമയമായിരിക്കുന്നു. രണ്ടു വര്‍ഷം നീണ്ടുനിന്ന പരാജയം നിറഞ്ഞ ഭരണത്തിനു ശേഷം ജനങ്ങള്‍ക്കു വേണ്ടി ഗുണപ്രദമായ ഒരു ബ്രെക്‌സിറ്റ് ധാരണയുണ്ടാക്കാന്‍ കഴിയുമെന്ന് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം, സര്‍ക്കാരിനുമേല്‍ സഭയ്ക്കുള്ള വിശ്വാസം നഷ്ടമായി എന്നാണ് ബ്രെക്‌സിറ്റ് ഡീല്‍ പരാജയപ്പെട്ടതോടെ തെളിഞ്ഞിരിക്കുന്നതെന്നും കോര്‍ബിന്‍ വ്യക്തമാക്കി.

അതിനാല്‍ അവിശ്വാസ പ്രമേയം മേശപ്പുറത്തു വെക്കുകയാണെന്ന് അറിയിക്കുന്നുവെന്ന് കോമണ്‍സില്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് കോര്‍ബിന്‍ പറഞ്ഞു. ഇന്ന് പ്രമേയത്തിന്‍മേല്‍ ചര്‍ച്ച നടക്കും. സഭയുടെ അഭിപ്രായം ഗവണ്‍മെന്റ് സ്വീകരിക്കുമെന്നായിരുന്നു ബ്രെക്‌സിറ്റ് ഡീല്‍ തള്ളിയതിനെക്കുറിച്ച് മേയ് പ്രതികരിച്ചത്. ഈ ഡീലിനെ പിന്തുണയ്ക്കുന്നില്ലെന്നാണ് സഭ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനൊപ്പം എന്തിനെ പിന്തുണയ്ക്കുന്നു എന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഹിതപരിശോധനാഫലം ഉയര്‍ത്തിപ്പിടിക്കണമെന്നു തന്നെയാണ് പാര്‍ലമെന്റ് അഭിപ്രായപ്പെട്ടിട്ടുള്ളതെന്നും മേയ് പറഞ്ഞു.
തെരേസ മേയുടെ ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയതോടെ മൂല്യമുയര്‍ന്ന് പൗണ്ട് സ്റ്റെര്‍ലിംഗ്. ഡോളറിനെതിരെ പൗണ്ടിന്റെ മൂല്യത്തില്‍ 0.05 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 1.287 ഡോളറിലേക്ക് ബ്രിട്ടീഷ് നാണയത്തിന്റെ മൂല്യം ഉയര്‍ന്നു. ഇന്നലെ ഒരു ശതമാനം ഇടിവായിരുന്നു പൗണ്ടിന്റെ മൂല്യത്തില്‍ ആദ്യം രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ വോട്ടിംഗിനു ശേഷം ഉയര്‍ച്ച രേഖപ്പെടുത്തുകയായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറുമ്പോള്‍ നടപ്പാക്കുന്ന വ്യവസ്ഥകളിന്‍മേല്‍ അനിശ്ചിതത്വം തുടര്‍ന്നതിനാല്‍ 2018ല്‍ പൗണ്ടിന്റെ മൂല്യം 7 ശതമാനം ഇടിഞ്ഞിരുന്നു. ബ്രെക്‌സിറ്റ് ഡീല്‍ 202നെതിരെ 432 വോട്ടുകള്‍ക്കാണ് എംപിമാര്‍ വോട്ട് ചെയ്ത് പരാജയപ്പെടുത്തിയത്.

ഇത് രാഷ്ട്രീയമായി ഒട്ടേറെ പ്രതിസന്ധികളും സൃഷ്ടിക്കുന്നു. ഒരു നോ-ഡീല്‍ സാധ്യതയും ബ്രസല്‍സുമായി വീണ്ടും ചര്‍ച്ചക്കുള്ള സാഹചര്യവും പാര്‍ലമെന്റിലെ പരാജയം മുന്നോട്ടുവെക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒപ്പം ഒരു രണ്ടാം ഹിതപരിശോധനയ്ക്കുള്ള സാധ്യതയും ഉയരുന്നുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതെങ്കിലും ഗവണ്‍മെന്റിന് പാര്‍ലമെന്റില്‍ നേരിടേണ്ടി വരുന്ന ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് സര്‍ക്കാരിന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഈ തിരിച്ചടി നേരത്തേ തന്നെ പ്രതീക്ഷിച്ചിരുന്നതാണെന്ന് എസ്ഇബിയിലെ സീനിയര്‍ എഫ്എക്‌സ് സ്ട്രാറ്റജിസ്റ്റ് റിച്ചാര്‍ഡ് ഫാല്‍ക്കന്‍ഹാള്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ ഈ ഉടമ്പടി അവതരിപ്പിച്ചപ്പോള്‍ത്തന്നെ ക്യാബിനറ്റില്‍ നിന്ന് നിരവധി പേര്‍ രാജിവെച്ചിരുന്നു.

ഒരു നോ-ഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടാകാനുള്ള സാധ്യതകള്‍ എന്തായാലും ഇല്ല എന്നാണ് ചില വ്യവസായ നിക്ഷേപകര്‍ കരുതുന്നത്. പാര്‍ലമെന്റിന് ബ്രെക്‌സിറ്റില്‍ കൂടുതല്‍ അധികാരം ലഭിച്ചതോടെ അത്തരമൊരു സാഹചര്യം ഒഴിവായേക്കും. എന്നാല്‍ ആര്‍ട്ടിക്കിള്‍ 50 കാലാവധി നീട്ടാനോ, രണ്ടാം ഹിതപരിശോധനയ്‌ക്കോ, ബ്രെക്‌സിറ്റ് തന്നെ ഇല്ലാതാകാനോ ഉള്ള സാധ്യതകള്‍ ഏറെയാണെന്നും ബിസിനസ് ലോകം കണക്കുകൂട്ടുന്നു.
ഇംഗ്ലണ്ടിലെ സമ്പന്നരല്ലാത്തവര്‍ താമസിക്കുന്ന മേഖലയിലെ രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ അധിക ഡോസ് പെയിന്‍കില്ലറുകളാണ് നല്‍കുന്നതെന്ന് വെളിപ്പെടുത്തല്‍. നോര്‍ത്തിലെ രോഗികള്‍ക്ക് നാലിരട്ടി ശക്തിയുള്ള ഓപിയോയ്ഡുകളാണ് ശുപാര്‍ശ ചെയ്യുന്നതെന്ന് ഒരു പഠനം പറയുന്നു. കോഡീന്‍, ട്രമഡോള്‍, മോര്‍ഫീന്‍ തുടങ്ങിയ വേദനാസംഹാരികള്‍ സൗത്തിലുള്ളവരേക്കാള്‍ കൂടുതല്‍ നിര്‍ദേശിക്കപ്പെടുന്നത് ഇവര്‍ക്കാണ്. ബ്ലാക്ക്പൂള്‍, സെയിന്റ് ഹെലന്‍സ്, മെഴ്‌സിസൈഡ് തുടങ്ങിയ പ്രദേശങ്ങളിലെ ഡോക്ടര്‍മാരാണ് ഇത്തരം മരുന്നുകള്‍ ഏറ്റവും കൂടുതല്‍ നിര്‍ദേശിക്കുന്നത്. ഈ പ്രദേശങ്ങളാണ് രാജ്യത്ത് ഏറ്റവും മോശം ആരോഗ്യാവസ്ഥയിലുള്ളതെന്നും പഠനം പറയുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നോര്‍ത്ത്-സൗത്ത് ഭേദമുണ്ടെന്നതിന് തെളിവാണ് ഈ കണ്ടെത്തലെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ശാരീരികാധ്വാനം ഏറെ വേണ്ടിവരുന്ന ജോലികള്‍ ചെയ്യുന്നവരും പുകവലിക്കാരും വിഷാദരോഗികളും ഏറെയുള്ള പ്രദേശമാണ് നോര്‍ത്ത്. അതുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍ക്ക് ഇത്തരം മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കേണ്ടതായി വരുന്നതാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍, ന്യൂകാസില്‍, ലണ്ടന്‍ എന്നിവിടങ്ങളിലെ ജിപി പ്രിസ്‌ക്രിപ്ഷനുകളാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. നോട്ടിംഗ്ഹാം, മാഞ്ചസ്റ്റര്‍ എന്നീ യൂണിവേഴ്‌സിറ്റികളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഇത്തരം മരുന്നുകള്‍ നിര്‍ദേശിക്കപ്പെടുന്ന പ്രദേശങ്ങളില്‍ പത്തില്‍ എട്ടും നോട്ടിംഗ്ഹാമിലാണെന്ന് കണ്ടെത്തി. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും ഈസ്റ്റ് ആംഗ്ലിയയിലുമാണ് മറ്റു രണ്ടു പ്രദേശങ്ങള്‍.

ഏറ്റവും കുറച്ച് ഓപിയോയ്ഡുകള്‍ നിര്‍ദേശിക്കപ്പെടുന്നത് ലണ്ടനിലാണ്. ഏറ്റവും കൂടുതല്‍ അളവില്‍ ഓപിയോയ്ഡുകള്‍ നിര്‍ദേശിക്കപ്പെടുന്ന പ്രദേശങ്ങളേക്കാള്‍ നാല് മടങ്ങ് കുറവാണ് ലണ്ടനിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. എന്‍എച്ച്എസ് ഉപയോഗിക്കുന്ന ഏറ്റവും ശക്തിയേറിയ വേദനാസംഹാരികളാണ് ഓപിയോയ്ഡുകള്‍. ഹെറോയിന്‍ പോലെയുള്ള മയക്കുമരുന്നുകളുടെ രാസകുടുംബത്തില്‍ പെടുന്ന ഇവ ഉപയോഗിക്കുന്നവരെ അടിമയാക്കാന്‍ സാധിക്കും.
ന്യൂസ് ഡെസ്ക്
പ്രധാനമന്ത്രി തെരേസ മേയ്ക്ക് വൻ തിരിച്ചടി. പാർലമെൻറിന്റെ അംഗീകാരത്തിനായി സമർപ്പിച്ച ബ്രെക്സിറ്റ് ഡീൽ ബ്രിട്ടീഷ് പാർലമെൻറ് തിരസ്കരിച്ചു. അല്പസമയം മുൻപ് ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടിംഗിൽ 202 നെതിരെ 432 വോട്ടിന് യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ കരാർ എംപിമാർ തള്ളിക്കളയുകയായിരുന്നു. കൺസർവേറ്റീവ് പാർട്ടിയിലെ നിരവധി എംപിമാർ കരാറിനെ എതിർത്ത് വോട്ട് ചെയ്തു.ലേബർ പാർട്ടിയും എസ്എൻപിയും കരാറിനെതിരെ നിലയുറപ്പിച്ചതോടെ തെരേസ മേയുടെ നീക്കങ്ങൾ പാളി.
അഞ്ചു ദിവസം നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ബ്രെക്സിറ്റ് ഡീൽ വോട്ടിനിട്ടത്. ബ്രിട്ടനെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേയ്ക്ക് നയിച്ച യൂറോപ്യൻ യൂണിയൻ റഫറണ്ടം പ്രധാനമന്ത്രി തെരേസ മേയുടെ പ്രധാനമന്ത്രി പദം തെറിപ്പിക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. തെരേസ മേയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ലേബർ പാർട്ടി നോട്ടീസ് നല്കി. ഇതിൻമേൽ നാളെ ചർച്ചയും വോട്ടിംഗും നടക്കും.
അയർലൻണ്ട് : ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് ഹെലന്‍ സാജുവിന്റെ മരണത്തിന്റെ നടുക്കം മാറുന്നതിന് മുൻപേ അയർലണ്ടിലുള്ള ലീമെറിക്കിനെ കണ്ണീരിലാഴ്ത്തി മലയാളി നഴ്‌സിന്റെ അപ്രതീക്ഷിത നിര്യാണം. ലീമെറിക്ക് സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ ടിനി സിറിളാണ് (37 ) ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നര മണിയോടെ നിര്യാതയായത്. പാലാ കത്തീഡ്രല്‍ ഇടവകാംഗം ഇല്ലിമൂട്ടില്‍ സിറിള്‍ ജോയിയുടെ ഭാര്യയാണ് ടിനി. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് അയര്‍ലണ്ടില്‍ എത്തിയ ടിനി ലീമെറിക്കിലെ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും ഏവര്‍ക്കും സുപരിചിതയുമായിരുന്നു.
ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ടിനിയെ സര്‍ജറിയ്ക്ക് വിധേയയാക്കിയിരുന്നു. എന്നാൽ ശാസ്ത്രക്രിയക്ക് ശേഷം രക്തസ്രാവം നിലയ്ക്കാതെ വന്നതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ഭര്‍ത്താവ് സിറിള്‍ ജോയി ലിമറിക്കിലെ മൗണ്ട് ട്രെന്‍ഛാഡ് ഹോട്ടലിലെ സീനിയര്‍ ഷെഫായി ജോലി ചെയ്യുന്നു. എടത്വ നീലിക്കാട്ടില്‍ കുടുംബാംഗമാണ് പരേത. രണ്ട് മക്കളാണ് ഇവർക്കുള്ളത്. എട്ടുവയസുകാരി റിയയും, നാല് വയസുകാരന്‍ റിയോണും ആണ് മക്കൾ.
ടിനിയുടെ അപ്രതീക്ഷിത മരണവിവരമറിഞ്ഞ് ലീമെറിക്ക് മേഖലയിലെ നിരവധി മലയാളികള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറ് മണിയ്ക്ക് ആശുപത്രി ചാപ്പലില്‍ പരേതയുടെ ആത്മശാന്തിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ശുശ്രൂഷ നടത്തപ്പെട്ടു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതായി സുഹൃത്തുക്കൾ അറിയിക്കുന്നു.
മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍
ഇന്ത്യന്‍ സിവില്‍ സര്‍വീസ് ബ്രിട്ടീഷ് ഭരണത്തിന്‍ നിഴലാണെന്ന് പറയാറുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചിട്ട് 7 പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും രാജ്യഭരണത്തിന്റെ കടിഞ്ഞാണ്‍ ഇന്നും ബ്രിട്ടീഷുകാര്‍ രൂപപ്പെടുത്തിയെടുത്ത സിവില്‍ സര്‍വീസ് സമൂഹത്തിന്റെ കയ്യില്‍ തന്നെയാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ അതിസമര്‍ത്ഥരായ യുവജനതയുടെ എക്കാലത്തെയും സ്വപ്‌നമാണ് സിവില്‍ സര്‍വീസ്. അധികാരവും ഗ്ലാമറും ഇത്രയധികം ലഭിക്കുന്ന മറ്റൊരു ജോലിയും ഇന്ത്യയിലില്ല. ഐഐടിയില്‍ നിന്നും മറ്റും ഉന്നത റാങ്കില്‍ പാസാകുന്ന സമര്‍ത്ഥരാണ് മള്‍ട്ടിനാഷണല്‍ കമ്പനികളിലെയും വിദേശങ്ങളിലെയും ലക്ഷങ്ങള്‍ പ്രതിഫലമുള്ള ജോലിയുപേക്ഷിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ ചേരുന്നത്.
ബ്രിട്ടനില്‍ കുടിയേറിയ പ്രവാസികളായ മലയാളികളുടെ മക്കള്‍ പൊതുവേ സമര്‍ത്ഥരും പാഠ്യരംഗത്ത് മുന്നിട്ടു നില്‍ക്കുന്നവരുമാണ്. എന്നാല്‍ ഇവരാരും ബ്രിട്ടീഷ് സിവില്‍ സര്‍വീസിനെക്കുറിച്ച് ചിന്തിക്കാറില്ല. മലയാളികളായ മാതാപിതാക്കളും മക്കളെ മെഡിസിനോ എന്‍ജിനീയറിംഗിനോ മറ്റോ പഠിപ്പിക്കാനാണ് താല്‍പര്യപ്പെടുന്നത്. വളരെയധികം മലയാളികള്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ ലക്ഷങ്ങള്‍ ഫീസ് നല്‍കി പഠിക്കുന്നുണ്ട്. ഇവിടെയാണ് വ്യത്യസ്തമായ വഴി തെരഞ്ഞെടുത്ത് ബ്രിട്ടീഷ് സിവില്‍ സര്‍വീസ് കരസ്ഥമാക്കിയ ആന്‍ ക്രിസ്റ്റി വഴുതനപ്പള്ളി ശ്രദ്ധിക്കപ്പെടുന്നത്.
മലയാളികളിലെ പുതുതലമുറയെ പ്രതിനിധീകരിക്കുന്ന ആന്‍ ക്രിസ്റ്റി സാധാരണ സ്‌കൂളില്‍ പഠിച്ച് ഉന്നത നിലവാരത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയതാണ്. അതിനു ശേഷമാണ് സിവില്‍ സര്‍വീസ് മോഹം ഉദിച്ചതും ശ്രമിച്ചതും. ബര്‍മിംങ്ഹാമിനടുത്ത് ഡഡ്‌ലിയില്‍ താമസിക്കുന്ന ജോണ്‍ ജോസഫിന്റെയും റാണിയുടെയും മകളാണ് ആന്‍. ബ്രിട്ടനിലെ പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമ മന്ത്രാലയത്തിലാണ് ആന്‍ ക്രിസ്റ്റിയുടെ ആദ്യ നിയമനം. ആന്‍ ക്രിസ്റ്റിയുടെ സഹോദരി ഡെല്ലാ ബിരുദാനന്തര ബിരുദത്തിനും ഇളയ സഹോദരന്‍ ഡാനി പത്താം ക്ലാസിലും പഠിക്കുന്നു. എന്തായാലും വ്യത്യസ്തമായ വഴി തെരഞ്ഞെടുത്ത് നേട്ടം കൊയ്ത ആന്‍ ക്രിസ്റ്റി മലയാളി സമൂഹത്തിന് അഭിമാനമാണ്.