ലണ്ടന്‍: ബ്ല്രഡ് പ്രഷര്‍ രോഗികളുടെ ചികിത്സാരീതിയില്‍ നിര്‍ണായക കണ്ടെത്തലുമായി വിദഗ്ദ്ധ ഡോക്ടര്‍മാര്‍. പുതിയ കണ്ടെത്തല്‍ ബ്ല്രഡ് പ്രഷര്‍ രോഗികളായി മില്യണിലധികം വരുന്ന ബ്രിട്ടീഷുകാരുടെ ജീവന്‍ തന്നെ രക്ഷപ്പെടുത്തുന്നതിന് സഹായകമാവും. ‘ടു ഇന്‍ വണ്‍’ ബ്ല്രഡ് പ്രഷര്‍ പില്ലുകള്‍ മറ്റേത് മെഡിസിനുകളേക്കാളും ഫലപ്രദമാണെന്നതാണ് കണ്ടെത്തല്‍. പ്രസ്തുത പില്ലുകള്‍ രോഗികളില്‍ മറ്റു പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. വ്യത്യസ്തമായ മരുന്നുകള്‍ പരീക്ഷിക്കുന്നത് അതീവ അപകടമുണ്ടാക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
സാധരണഗതിയില്‍ നാം അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ രോഗിയുടെ ശരീരത്തില്‍ ഗുരുതര അസുഖങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതായും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബി.പി അപകടകരമായി കൂടിയാല്‍ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ സ്‌ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയവ ഉണ്ടാക്കിയേക്കാം. ഇതുവഴി രോഗിക്ക് അകാല മരണം വരെ സംഭവിക്കാം. സമീപകാലത്ത് യു.കെയില്‍ ബ്ല്രഡ് പ്രഷര്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 50 വയസിന് മുകളില്‍ പ്രായമുള്ളവരാണ് കൂടുതല്‍ രോഗികളും. രോഗികളില്‍ മിക്കവരും വിദഗ്ദ്ധ ചികിത്സ തേടുന്നവരാണ്.
പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത് യൂറോപ്യന്‍ സോസൈറ്റി ഓഫ് കാര്‍ഡിയോളജിയിലെ ഗവേഷകരാണ്. രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ അതീവ സൂക്ഷമത പുലര്‍ത്തണമെന്ന് യൂറോപ്യന്‍ സോസൈറ്റി ഓഫ് കാര്‍ഡിയോളജി പുറത്തിറക്കിയ ഗെയിഡ്‌ലൈന്‍സ് നിര്‍ദേശിക്കുന്നു. രണ്ട് മരുന്നുകള്‍ ഒന്നിച്ച് നല്‍കുന്നതാണ് (‘ടു ഇന്‍ വണ്‍’ ബ്ല്രഡ് പ്രഷര്‍ പില്‍) പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതിന് ഫലപ്രദമായി രീതിയെന്ന് ഗവേഷകരിലൊരാളായ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ പ്രൊഫസര്‍ ബ്രയാന്‍ വില്ല്യംസ് വ്യക്തമാക്കി. നിലവില്‍ നല്‍കുന്ന മരുന്നുകളില്‍ നിന്ന് സമഗ്രമായ മാറ്റമുണ്ടാക്കാന്‍ പ്രസ്തുത ‘ടു ഇന്‍ വണ്‍’ ബ്ല്രഡ് പ്രഷര്‍ പി്ല്ലുകള്‍ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രാഫിക് സിഗ്നലില്‍ നിന്ന് നിയമലംഘനം അറിയാതെ സംഭവിക്കുന്നത് സ്വഭാവികമാണ്. എന്നാല്‍ നിരന്തരമായി ഏതാണ്ട് 11 തവണ ഒരേ സിഗ്നലില്‍ നിന്ന് നിയമം തെറ്റിക്കേണ്ടി വരുന്നു എന്ന് പറയുന്നതില്‍ ഒരു അസ്വഭാവികതയില്ലേ. 37 കാരനായ ഫൗസല്‍ അഹമ്മദിന് സംഭവിച്ചത് ഇതാണ്. ഒരേ സിഗ്നലില്‍ നിന്ന് സംഭവിച്ച പിഴവ് കാരണം 11 തവണ 65 പൗണ്ട് വീതം പിഴയൊടുക്കേണ്ടി വന്നു. അഹമ്മദ് താല്‍ക്കാലികമായി ജോലി ചെയ്യുന്ന അതേ കൗണ്‍സിലാണ് ഇത്രയധികം തുക ഫൈനായി ഈടാക്കിയിരിക്കുന്നത്. സാധാരണയായി ഒരാള്‍ക്കും 11 തവണ ഒരേ സിഗ്നലില്‍ നിന്ന് സ്ഥിരമായി തെറ്റുകള്‍ സംഭവിക്കില്ലെന്നും ഇവിടെ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ അശാസ്ത്രീയമാണെന്നും അഹമ്മദ് പറയുന്നു.
ഹെക്‌നിയിലെ ഒരു ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ ആഴ്ച്ചയില്‍ കുടുങ്ങുന്നത് 30ലധികം പേരാണ്. പ്രസ്തുത ട്രാഫിക് ക്യാമറ സ്ഥാപിച്ചിട്ട് വെറും ഒമ്പത് ആഴ്ച്ചകള്‍ മാത്രമെ ആയിട്ടുള്ളു ഇതിനോടകം ഏതാണ്ട് 100,000 പൗണ്ട് ഫൈനായി ഒരോ ആഴ്ച്ചയിലും ലഭിക്കുന്നു. 14000 ത്തോളം പേരാണ് ആകെ പിഴ ഒടുക്കേണ്ടി വന്നിട്ടുള്ളത്. ട്രാഫിക് പോസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ വ്യക്തമല്ലെന്നും മോട്ടോറിസ്റ്റുകളെ ഇത് ആശയകുഴപ്പത്തിലാക്കുന്നതായും അഹമ്മദ് പറയുന്നു. താന്‍ താല്‍ക്കാലിക ജീവനക്കാരനായ കൗണ്‍സിലിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറയുന്നു.
നിരന്തരമായി പിഴയൊടുക്കേണ്ടി വന്നത് കാരണം മാനസികമായി വളരെയേറെ ബുദ്ധിമുട്ടുകളുണ്ടായി, ഉറക്കമില്ലാത്ത രാത്രികളാണ് ഈ പിഴ ശിക്ഷ തനിക്ക് സമ്മാനിച്ചതെന്ന് അഹമ്മദ് പറയുന്നു. അഹമ്മദിന് ലഭിച്ച സമാനരീതിയില്‍ നിരവധി പേര്‍ക്ക് ഈ ജംഗ്ഷനില്‍ നിന്ന് പിഴ ലഭിച്ചിട്ടുണ്ട്. ചിലര്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വരികയും ചെയ്തിരുന്നു. കൗണ്‍സില്‍ അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. രാവിലെ 7 മുതല്‍ 10 വരെയും വൈകീട്ട് 3 മുതല്‍ 7 വരെയും മാത്രമാണ് ഇവിടെ ഇടത്തേക്ക് തിരിയുന്നതില്‍ നിരോധനമുള്ളത്. എന്നാല്‍ ഇത് എഴുതി വെച്ചിരിക്കുന്ന ബോര്‍ഡ് ഉള്‍പ്പെടെ വ്യക്തമല്ലെന്നാണ് ആരോപണം.
ലണ്ടന്‍: യു.കെ പ്രധാനമന്ത്രി നടപ്പിലാക്കി വരുന്ന പ്ലാസ്റ്റിക് വിരുദ്ധ പദ്ധതികളുടെ ഭാഗമായി പ്ലാസ്റ്റിക് ബാഗുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശം. നിലവില്‍ 10 പെന്‍സായി വര്‍ദ്ധിപ്പിക്കുക. നേരത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും വാങ്ങുന്ന സിംഗിള്‍ യൂസ് പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വില വര്‍ദ്ധിപ്പിക്കാനുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ‘ടാക്കിള്‍ പ്ലാസ്റ്റിക് പോല്യൂഷന്‍’ എന്നറിയപ്പെടുന്ന പദ്ധതിയുടെ ഭാഗമാണ് പതിയ നടപടി.
പ്രധാനമന്ത്രി തെരേസ മെയ് വില വര്‍ദ്ധനവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കും. നിലവില്‍ 250 തൊഴിലാളികളില്‍ അധികം ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 5 പെന്‍സാണ് ചാര്‍ജ് ചെയ്യുന്നത്. പുതിയ വര്‍ദ്ധനവ് പ്രാകാരം ബാഗുകള്‍ക്ക് ഇരട്ടി വില നല്‍കേണ്ടി വരും. റീട്ടെയില്‍ ഷോപ്പുകളിലെയും വില സമാന രീതിയില്‍ ഉയരും. 2015 ലാണ് ആദ്യമായി ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് വില നിര്‍ബന്ധമായി വില ഈടാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം പുറത്തുവരുന്നത്. ഇതിന് ശേഷം ഇത്തരം പ്ലാസ്റ്റിക് ബാഗ് ഉപയോഗത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.
2015ലെ നിര്‍ബന്ധിത വില ഈടാക്കല്‍ നടപടിക്ക് ശേഷം ഏതാണ്ട് 81 ശതമാനം പ്ലാസ്റ്റിക് ബാഗ് ഉപയോഗത്തില്‍ കുറവ് വന്നതായി ഒഫിഷ്യല്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ബാഗ് ലെവിയില്‍ നിന്ന് ലഭിക്കുന്ന തുക ഡൊണേഷനായിട്ടാണ് പോകുന്നത്. ഏതാണ്ട് 58.5 മില്യണ്‍ പൗണ്ട് ഇത്തരത്തില്‍ ചെലവഴിക്കപ്പെട്ടതായി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ‘കട്ട് ദി കപ്പ് വേസ്റ്റ്’ ക്യാംപെയിന് പിന്നാലെ വന്നിരിക്കുന്ന ‘ടാക്കിള്‍ പ്ലാസ്റ്റിക് പോല്യൂഷന്‍’ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഉണ്ടാക്കുമെന്നാണ് അധികൃതരുടെ വിശ്വാസം.
മലയാളം യുകെ ന്യൂസ് ടീം
ഇന്ന് തിരുവോണം. ലോകമെമ്പാടുമുള്ള മലയാളികൾ ഒത്തൊരുമയോടെ ഇന്ന് ഓണം ആഘോഷിക്കുന്നു. കേരള ജനതയുടെ ചരിത്രത്തിലേ തന്നെ ഏറ്റവും ദു:ഖപൂർണമായ ദിനങ്ങളാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പ്രളയ ദുരിതത്തിൽ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് വേദനയനുഭവിക്കുന്നത്. കേരള ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെയും അതിജീവനത്തിന്റെയും തുടക്കം കുറിക്കുകയാണ് 2018 ലെ ഓണക്കാലം. ഏവരും കൈകോർത്ത് പരസ്പരം സഹായിച്ചും മുന്നേറുകയുമാണ്. അതിജീവനത്തിന്റെ വിജയഗാഥകൾ രചിക്കുന്ന കേരള ജനതയുടെ ആത്മധൈര്യത്തിനു മുന്നിൽ നമുക്ക് ശിരസു നമിക്കാം. എല്ലാ വായനക്കാർക്കും മലയാളം യുകെ ന്യൂസ് ടീമിന്റെ തിരുവോണാശംസകൾ. തിരുവോണം പ്രമാണിച്ച് ഇന്ന് ന്യൂസ് അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല.
മലയാളം യുകെ സ്‌പെഷ്യല്‍ ന്യൂസ്.
യു.കെയില്‍ ആരും കൊതിക്കുന്ന ജോലിയും ജീവിത സൗകര്യങ്ങളുമായി കഴിയുമ്പോഴും സൗമ്യ കെ. വിജയന്റെ മനസില്‍ മുന്നിട്ട് നില്‍ക്കുന്നത് സ്വന്തം നാട്ടുകാരും നാടും അനുഭവിക്കുന്ന കഷ്ടതകളും ദുരിതവുമാണ്. തന്റെ ജീവിതത്തിലെ ഏറ്റവും സ്‌ന്തോഷകരമായ അവസരത്തില്‍ സൗമ്യയ്ക്ക് വെള്ളപ്പൊക്കക്കെടുതിയില്‍പ്പെട്ട് വലയുന്ന നാടിനെ സഹായിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അതുകൊണ്ടാണ് വിവാഹ നിശ്ചയ സല്‍ക്കാരങ്ങള്‍ ഒഴിവാക്കി മിച്ചം ലഭിച്ച ഒരു ലക്ഷം രൂപ സൗമ്യയും ഭാവി വരന്‍ വരുണും കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സാധിച്ചത്.
കഴിഞ്ഞ വ്യാഴായ്ച്ചയാണ് സൗമ്യയുടെ പിതാവ് ടി.കെ വിജയന്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് മന്ത്രി എം.എം മണിക്ക് കൈമാറിയത്. മിഡ്‌യോര്‍ക്ക്‌ഷെയര്‍ എന്‍.എച്ച്. എസ് ട്രസ്റ്റില്‍ നഴ്‌സായി ജോലി ചെയ്യുന്ന സൗമ്യ ലീഡ്‌സിനടുത്തുള്ള വെയ്ക്ക്ഫീല്‍ഡിലാണ് താമസം. സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയ സാന്നിധ്യമായ സൗമ്യ വെസ്റ്റ്‌യോര്‍ക്ക്‌ഷെയര്‍ മലയാളി അസോസിയേഷന്റെ കഴിഞ്ഞ വര്‍ഷത്തെ യൂത്ത് കോഡിനേറ്ററായിരുന്നു. കേരളത്തില്‍ നിന്നും യു.കെയില്‍ എത്തിയിട്ട് രണ്ട് വര്‍ഷം മാത്രം കഴിഞ്ഞപ്പോള്‍ ബാന്‍ഡ് 6 ലഭിച്ചത് സമ്യയുടെ തൊഴില്‍ മികവിനെ അടയാളപ്പെടുത്തുന്നു.
ഇടുക്കി ജില്ലയിലെ അണക്കര ഏഴാം മൈലില്‍ കല്ലുറുമ്പില്‍ മുന്‍ പട്ടാള ഉദ്യോഗസ്ഥനായ ടി.കെ വിജയന്റെയും ഭാനുമതിയുടെയും മകളായ സൗമ്യയ്ക്ക് ജീവിതത്തിന്റെ നല്ലൊരു ഭാഗം രാജ്യസേവനത്തിനായി വിനിയോഗിച്ച പിതാവ് പകര്‍ന്നു നല്‍കിയ സാമൂഹിക പ്രതിബന്ധത ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ പ്രചോദനമായി. കേരളത്തിലെമ്പാടും ഊണും ഉറക്കവും ഉപേക്ഷിച്ച് ദുരിതബാധിതരെ സഹായിക്കാനെത്തിയ യുവ തലമുറയുടെ സാമൂഹിക പ്രതിബന്ധതയുടെ നേര്‍കാഴ്ച്ചയാവുകയാണ് സദാ പുഞ്ചിരിയുമായി പേര് സൂചിപ്പിക്കുന്ന പോലെ സൗമ്യമായ വ്യക്തിത്വത്തിന് ഉടമയായ സൗമ്യയുടെയും ഭാവി വരന്‍ വരുണിന്റെയും തീരുമാനം. സൗമ്യയ്ക്കും വരുണിനിനും മലയാളം യു.കെയുടെ അഭിനന്ദനങ്ങളും ആശംസകളും.
അദ്ധ്യായം – 23
പഞ്ചാബിലെ കന്യാസ്ത്രീകള്‍
പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്നുളള താല്ക്കാലിക നിയമനമാണ്. ഞാനാകെ ചിന്താക്കുഴപ്പത്താലായി. ഓഫിസ് ജോലി മാത്രമല്ല ആവശ്യം വേണ്ടിവന്നാല്‍ പത്രലേഖകനൊപ്പം സഞ്ചരിക്കുകയും വേണം. ഞാനെന്നും ഹൃദയത്തില്‍ സൂക്ഷിച്ചുവച്ച ഒന്നാണ് ഇന്ത്യ മുഴുവന്‍ സഞ്ചരിക്കണമെന്നത്. വായിച്ചു നേടുന്ന അറിവുകള്‍ പോലെയല്ല നേരില്‍ കാര്യങ്ങള്‍ അനുഭവിക്കുന്നത്. നിത്യവും പത്രങ്ങള്‍ പല വാര്‍ത്തകളും ഊതിപെരുപ്പിച്ചു കാണിക്കുമ്പോഴും എന്റെ ഹൃദയാന്തരങ്ങളില്‍ നിന്നൊരു ചോദ്യമുയരുന്നത്, ഇവര്‍ ഈ എഴുതി വിടുന്നതില്‍ എത്രമാത്രം സത്യമുണ്ട്. അങ്ങനെയുളള വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന കുറെ യാഥാര്‍ത്ഥ്യങ്ങള്‍ പി.ടി.ഐയില്‍ ചേര്‍ന്നാല്‍ കുറച്ചു കൂടി നിരീക്ഷിക്കാന്‍ കഴിയും എന്ന് എനിക്കു തോന്നി.
സമൂഹത്തില്‍ കാണുന്ന പല പകല്‍ മാന്യന്മാരുടേയും മുഖംമൂടികള്‍ വലിച്ചു കീറാന്‍ ചില മാധ്യമങ്ങളെങ്കിലും ശ്രമിക്കാറുണ്ട്. അവരുമായിട്ടുളള ഏറ്റുമുട്ടല്‍ പൂര്‍വ്വാധികം ശക്തിയോടെ നടത്താന്‍ എത്ര പത്രക്കാര്‍ക്ക് കഴിയാറുണ്ട്. എന്തായാലും ജനങ്ങളുടെ കണ്ണില്‍ പൊടിവാരിയിടുന്ന വാര്‍ത്തകളൊന്നും പി.ടി.ഐ.നടത്താറില്ല. ഈ സ്ഥാപനത്തില്‍ താല്‍ക്കാലികമായെങ്കിലും ജോലി ലഭിച്ചാല്‍ അത് ഭാവിയില്‍ ഗുണം ചെയ്യുമെന്നുളള രാമേട്ടന്റെ വാക്കുകള്‍ എനിക്ക് ആശ്വാസമായി. ഒരു ഒന്നാം തീയതി ഞാനവിടെ ജോലിക്കു കയറി. അവിടെ ഇരിക്കുമ്പോഴാണ് കോളജ് പഠനം പൂര്‍ത്തിയാക്കാന്‍ ശ്രമം തുടര്‍ന്നത്. പഞ്ചാബി യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റികളില്‍ അന്ന് കറസ്‌പോണ്ടന്റ്‌സ് കോഴ്‌സുണ്ടായിരുന്നു. അതിനാല്‍ തുടര്‍ പഠനത്തിന് എനിക്ക് തടസ്സങ്ങളൊന്നുമില്ല. റാഞ്ചി കോളജില്‍ നിന്ന് അതിനുളള പേപ്പറുകള്‍ തപാല്‍ വഴി വരുത്തി. പഠനംതുടങ്ങി.
ഞാന്‍ പഠിച്ച ഷോര്‍ട്ട് ഹാന്‍ഡ് പി.ടി.ഐ. യില്‍ വളരെ ഗുണം ചെയ്യ്തു. എല്ലാവരും അക്ഷരങ്ങള്‍ പെറുക്കി പൂര്‍ത്തികരിക്കുമ്പോള്‍ വളരെ വേഗത്തില്‍ എനിക്ക് എഴുതാന്‍ കഴിഞ്ഞു. മുതിര്‍ന്ന സാഹസ്സിക പത്രപ്രവര്‍ത്തകനായ പാനിപ്പട്ട്കാരന്‍ അശോക് ചോപ്രയ്‌ക്കൊപ്പം എനിക്ക് ഇന്ത്യയുടെ പല ഭാഗത്തും സഞ്ചരിക്കാന്‍ കഴിഞ്ഞു, ഫോട്ടോ എടുക്കാനും എന്നെ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ പത്ര ശൈലി വളരെ സത്യസന്ധമായിരുന്നു. ആരേയും അനാവശ്യമായി അക്രമിക്കുകയില്ല. എന്നാല്‍ ചൂഷകരേയും കുറ്റവാളേയും അദ്ദേഹം വെറുതെ വിട്ടില്ല. ചോപ്രക്കൊപ്പം സഞ്ചരിച്ചപ്പോഴാണ് നല്ല പത്രങ്ങള്‍, നല്ല വാര്‍ത്തകള്‍ ജനങ്ങളുടെ സംരക്ഷകരെന്നു ഞാന്‍ പഠിച്ചത്. മാത്രവുമല്ല അദ്ദേഹം ഒരു ഈശ്വരഭക്തന്‍ കൂടിയായിരുന്നു. മത്സ്യമാംസങ്ങള്‍ കഴിക്കില്ല. ഞങ്ങള്‍ പ്രഭാതഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഇദ്ദേഹം കഴിക്കുക പൂരിയും തൈരുമാണ്, ചായ പോലും കുടിക്കില്ല. തെരുവീഥികളില്‍ പ്രായമുളള അംഗവൈകല്യമുളളവര്‍ ഭിക്ഷാപാത്രവുമായി വന്നാല്‍ ചോപ്ര പണം കൊടുക്കും. ആരേയും നിരാശരായി വിടില്ല. ഞാനൊരിക്കല്‍ ചോദിച്ചു, ചോപ്രസാബ് എന്താണ് ദേവാലയത്തില്‍ പോകാത്തത്. അതിനുളള മറുപടി ”എന്റെ ഹൃദയം ഒരു ദേവാലയമാണ്. ഈശ്വരനെ ആരാധിക്കാന്‍ എനിക്കൊരു ദേവാലയം വേണ്ട. അതുകൊണ്ട് ഞാന്‍ ദേവാലയത്തില്‍ പോകാത്ത വ്യക്തി എന്നല്ല, എന്റെ മാതാപിതാക്കളുടെയടുക്കല്‍ പോകുമ്പോള്‍ ഞാന്‍ അവര്‍ക്കൊപ്പം പോകാറുണ്ട്. അതുകൊണ്ട് അവര്‍ ചെയ്യുന്നതു പോലെ ഞാന്‍ ചെയ്യാറില്ല.”
അവിടെ എന്തെല്ലാമാണ് പണക്കാര്‍ കൊടുക്കുന്നത്. എല്ലാ തിന്മയും നടത്തിയുണ്ടാക്കുന്ന കളളപ്പണവും ഭക്തിയും സ്വീകരിച്ച് നമ്മുടെ ഈശ്വരന്മാരുടെ ഹൃദയം വെന്തുരുകുകയല്ലേ. മതത്തിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്നവന്റെ, കളളകച്ചവടക്കാരന്റെ സമ്പത്തു വാങ്ങാനിരിക്കുന്നവനല്ല ഈശ്വരന്‍. മനുഷ്യന് നന്മ ചെയ്യാത്ത മതങ്ങള്‍ കളളക്കച്ചവടമാണ് നടത്തുന്നത്. ഈ കളള ഭക്തന്മാര്‍ ഏതെങ്കിലും പാവത്തിന് ഒരു നേരത്തെ ആഹാരത്തിനുളള പണം കൊടുക്കുമോ?. ഒരുത്തനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കാന്‍ ഇവര്‍ക്കു കഴിയുമോ?. സ്‌നേഹം കൊടുത്താല്‍ നമുക്കത് തിരിച്ചുകിട്ടും. പണം കൊടുത്താല്‍ തിരിച്ചു കിട്ടത്തില്ല. ഞാനൊരു യാചകനോ പാവപ്പെട്ടവനോ ഒരണ കൊടുത്താല്‍ ആ സ്‌നേഹം അവര്‍ തരുന്നുണ്ട്. സല്‍പ്രവൃത്തി ചെയ്യുന്നവനൊപ്പമാണ് ഈശ്വരന്‍. മറ്റുളളതൊക്കെ വെറും കപടഭക്ത വേഷധാരികള്‍.
എന്റെ കല്‍ക്കട്ട യാത്രയില്‍ അവിടുത്തെ മലയാളി സമാജത്തില്‍ എന്റെ നാടകം അവതരിപ്പിച്ച കൃഷ്ണന്‍ കുട്ടിയെ ഞാന്‍ ഫോണിലൂടെ ബന്ധപ്പെട്ടു. രാമേട്ടന്‍ വിവാഹിതനാകാന്‍ നാട്ടില്‍ പോയതുകൊണ്ട് തിരിച്ചു വരുമ്പോള്‍ ആ വീട്ടില്‍ നിന്ന് മാറി കൊടുക്കണം. സാകേതിനടുത്ത് ഒരു മുറി വാടകയ്‌ക്കെടുത്തു. ഞാന്‍ താജ്മഹല്‍ കാണാന്‍ പോയപ്പോളാണ് ആഗ്ര മലയാളി സമാജം സെക്രട്ടറി ശശികുമാറിനെ കണ്ടത്. അദ്ദേഹം ജോലി ചെയ്തിരുന്നത് ക്ഷയരോഗികളുടെ ആശുപത്രിയിലാണ്. ആശുപത്രി കാണാനും എന്നെ കൊണ്ടുപോയി. ക്ഷയരോഗികളുടെ മദ്ധ്യത്തിലൂടെ നടക്കുമ്പോള്‍ ഉളളിലൊരു പേടിയുണ്ടായിരുന്നു. ഇതു പകരുമോ, ഭയക്കേണ്ടെന്ന് ശശി പറഞ്ഞു. എന്റെ നാടകം അവര്‍ അവതരിപ്പിക്കാമെന്നു സമ്മതിച്ചു. ശശികുമാറാണ് ആഗ്ര സരോജനി നായിഡു മെഡിക്കല്‍കോളജ് എന്നെ കണിക്കാന്‍ കൊണ്ടുപോയത്. അദ്ദേഹത്തിന്റെ ഭാര്യ അവിടുത്തെ നഴ്‌സാണ്.
ഡല്‍ഹിയിലെ മലയാളി സാംസ്‌കാരിക കൂട്ടായ്മകളിലും കേന്ദ്ര സാഹിത്യ അക്കാദമി മണ്ടിഹൗസില്‍ നടത്തിയ പല മലയാള കലാപരിപാടികളിലും ഞാന്‍ പങ്കെടുത്തു. അവിടെവച്ചാണ് ഒ.വി. വിജയനെ പരിചയപ്പെട്ടത്. എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പുറകില്‍ പത്തു നിലയോളം പൊക്കമുളള ന്യൂഡല്‍ഹി ഹൗസില്‍ സുഹൃത്തുക്കളെ കാണാന്‍ പോകുമായിരുന്നു. ഡല്‍ഹിയിലുളളപ്പോഴൊക്കെ ഡല്‍ഹിയുടെ പല ഭാഗത്തും സഞ്ചരിച്ചു. അതില്‍ പ്രധാനപ്പെട്ടതാണ് മുഗള്‍ ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ച പഴയ ഡല്‍ഹിയിലെ ചെങ്കോട്ട. ഈ കോട്ടയും ആഗ്ര കോട്ടയും തമ്മില്‍ സാമ്യമുണ്ടെങ്കിലും ഡല്‍ഹി കോട്ടയ്ക്ക് ആഗ്ര കോട്ടയ്ക്കുളള പൊക്കമോ, താഴെ വട്ടത്തിലുളള ജലാശയങ്ങളോ ഇല്ല. കുത്തബ് മിനാര്‍, ഇന്ത്യാഗേറ്റ്, രാഷ്ട്രപതി ഭവന്‍ എല്ലാം നല്ല കാഴ്ച്ചകളാണ്.
ഒരു വര്‍ഷത്തിനുളളില്‍ തന്നെ എനിക്ക് പഞ്ചാബിലേക്ക് സ്ഥലം മാറ്റം കിട്ടി. പഞ്ചാബിന്റേയും ഹരിയാനയുടേയും തലസ്ഥാനമായിരുന്ന ചണ്ഡീഗഡ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അതൊരു യൂണിയന്‍ ടെറിട്ടറി ആയതു കൊണ്ടാകാം റോസ്സ് ഗര്‍ഡനും മറ്റും സുന്ദരമായി തോന്നിയത്. ഒരു നഗരം എങ്ങനെ മലിനമാകാതെ സൂക്ഷിക്കണമെന്നുളളതിന് ഉദാഹരണമാണ് ചണ്ഡീഗഡ്. ജമ്മു കശ്മീരിന്റെ പല ഭാഗങ്ങളിലുമുള്ള വര്‍ണ്ണഹരിതയാര്‍ന്ന കാഴ്ച്ചകള്‍ മനുഷ്യര്‍ പ്രകൃതിയോടു കാട്ടുന്ന ആരാധനയായിട്ടാണ് കണ്ടത്. കശ്മീരിന്റെ പ്രകൃതി ഭംഗിയും, തടാകങ്ങളും, തോടുകളും, വിരിഞ്ഞു നില്‍ക്കുന്ന ആമ്പലുകളും, പൂക്കളും, ആകാശത്തെ മുട്ടിയുരുമ്മി നില്‍ക്കുന്ന പര്‍വ്വത നിരകളുമെല്ലാം കശ്മീരിന്റെ ഐശ്വര്യപ്പൊലിമകള്‍ തന്നെയാണ്. മഞ്ഞു കാലം വരുമ്പോള്‍ ഇന്നു കാണുന്ന, കാറ്റിലുലയുന്ന, പൂത്തുലഞ്ഞ പൂക്കളോന്നും കാണാന്‍ കഴിയില്ല. അവിടെ കാണാന്‍ കഴിയുക, മഞ്ഞില്‍ പൊതിഞ്ഞ പൂപ്പന്തലും, കൊട്ടാരങ്ങളും കുടിലുകളുമാണ്.
ജമ്മുവിലെ മലമുകളില്‍ നില്ക്കുന്ന ലക്ഷ്മീദേവീ മന്ദിറിനു മുന്നില്‍ നിന്നപ്പോള്‍ അനുഭവപ്പെട്ടത് ചൂടീനേക്കാള്‍ കുളിര്‍മ്മ നല്‍കിയ കാറ്റായിരുന്നു. ആത്മാവില്‍ ആകാശത്തേക്കു ഉയര്‍ന്നു നില്‍ക്കുന്ന ഹൃദയകാരിയായ പര്‍വ്വതത്തില്‍ നില്‍ക്കുന്ന അനുഭവം. ജമ്മു കശ്മീരിലെ മതങ്ങള്‍ രണ്ടാണെങ്കിലും അവര്‍ പരസ്പര സ്‌നേഹത്തില്‍ ജീവിക്കുന്നവരാണ്. സ്‌നേഹമുളള മനുഷ്യര്‍ക്കിടയില്‍ ഇന്ത്യന്‍ ഭരണകൂടവും പാക്കിസ്ഥാന്‍ നുഴഞ്ഞു കയറ്റക്കാരും എന്തെല്ലാം സാഹസങ്ങള്‍ കാട്ടാനിരിക്കുന്നു എന്ന് കാത്തിരുന്നു കാണാന്‍ കഴിയും. രണ്ടു കൂട്ടരും അധികാരമുറപ്പിക്കാന്‍ സ്‌നേഹത്തിന്റെ പൂങ്കാവനത്തിന് പകരം ശത്രുതയുടെ കോട്ടകളായിരിക്കും തീര്‍ക്കുക. ഇവിടെ ജാതി-മതങ്ങളുടെ ചീട്ട് ഇറക്കി മാത്രമേ ഇവര്‍ കളിക്കൂ. മന്ദബുദ്ധികളായ ഭരണാധിപന്മാര്‍ ഈ മണ്ണില്‍ നിന്ന് മുളപ്പിച്ചെടുക്കാന്‍ പോകുന്നത് സന്നദ്ധ സേവകരെ ആയിരിക്കില്ല. സന്നദ്ധന്മാരായി നില്‍ക്കുന്ന ഭീകരരെയായിരിക്കുമെന്നാണ് അവിടെ നിന്നു മടങ്ങുമ്പോള്‍ എനിക്ക് തോന്നിയത്.
ഒരു ശനിയാഴ്ച്ച ഞാന്‍ അളിയന്‍ ലിനോസ് ജോലി ചെയ്യുന്ന ഗുരുദാസ്പുരിലുളള പട്ടാള ക്യാമ്പിലേക്ക് തിരിച്ചു. അതിന്റെ അടുത്ത സ്ഥലമാണ് പത്താന്‍കോട്ട്. ഞങ്ങള്‍ റാഞ്ചിയിലെ രംഗാര്‍ഡിലേക്ക് ഇതിനു മുമ്പും കണ്ടിരുന്നു. ഗുരുദാസ്പുര്‍ റയില്‍വേ സ്റ്റേഷനടുത്താണ് ഈ പട്ടാളത്താവളം. അതിനടുത്താണ് പട്ടാളക്കാരുടെ കുടുംബം പാര്‍ക്കുന്നത്. അളിയന്‍ തന്നെ എന്നെ പെങ്ങള്‍ പൊന്നമ്മയുടെ അടുക്കലെത്തിച്ചു. അതിനു ശേഷം പലപ്പോഴായി ഞാനവിടെ പോകുകയും വരികയും ചെയ്തിട്ടുണ്ട്. അവിടെ കത്തോലിക്ക സഭ നടത്തുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളുണ്ട്, ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ്. മലയാളിയാണ് പ്രന്‍സിപ്പല്‍ പേര് ഫാദര്‍ ഗിട്ടോ. ഈ സ്‌കൂള്‍ ജലന്ദര്‍ ഡയോസിസിന്റെ കീഴിലാണ്. അളിയന്‍ കത്തോലിക്കനായിരുന്നതിനാല്‍ ഇവിടുത്തെ ആരാധനകള്‍ക്ക് പോകുകയും അവിടുത്തെ അച്ചനുമായി നല്ല ബന്ധത്തിലുമാണ്. ഇദ്ദേഹം ഉപരി പഠനം നടത്തിയത് റോമിലാണ്. എന്നെയൊരു നാടകകൃത്തായിട്ടാണ് അളിയന്‍ അച്ചനു പരിചയപ്പെടുത്തിയത്. അവിടുത്തെ ഫാ. തിമോത്തി, സിസ്റ്റര്‍ സൂസ്സി ഇവര്‍ക്കൊപ്പം അവധി ദിവസങ്ങളില്‍ ഞാനും ഗ്രാമവാസികളുടെ ഇടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി പോയിട്ടുണ്ട്. അന്ന് സൈക്കിളിലാണ് യാത്ര. ഫാദര്‍ തിമോത്തി സിസ്റ്റര്‍ മറിയത്തിനെ സൈക്കിളിന്റെ പുറകിലിരുത്തി ചവിട്ടുമ്പോള്‍ എന്റെ സൈക്കിളിന്റെ പിറകിലിരുന്നത് സിസ്റ്റര്‍ സൂസ്സിയാണ്. പഞ്ചാബിന്റെ പല ഭാഗങ്ങളിലും കത്തോലിക്ക സഭ വിവിധ രംഗങ്ങളില്‍ സേവനങ്ങള്‍ ചെയ്യുന്നുണ്ട്. ഇവിടുത്തെ ക്രിസ്തീയ മിഷിനറിമാര്‍ മനുഷ്യന്റെ വളര്‍ച്ചക്കുവേണ്ടി കഷ്ടപ്പെടുന്നു. ഞങ്ങളുടെ സൈക്കിളിന്റെ പിറകില്‍ ഇരുന്നവര്‍ ഒരാള്‍ ഡോക്ടറും മറ്റൊരാള്‍ നഴ്‌സുമാണ്.
ഗ്രാമങ്ങള്‍ തോറും പാവങ്ങളായ രോഗികളെ കണ്ടെത്തി ചികിത്സ നല്‍കുന്നു. അവര്‍ക്ക് ഒരു ഡോക്ടറെ കാണണമെങ്കില്‍ മൈലുകള്‍ താണ്ടി പാട വരമ്പിലൂടെ കഴുത വലിക്കുന്ന വണ്ടിയില്‍ വേണം വരാന്‍. കഴുതയില്ലാത്തവരുടെ കാര്യം ദയനീയമാണ്. അവിടുത്തെ പ്രധാന ആശുപത്രി സ്ഥിതി ചെയ്യുന്നത് ഗുരുദാസ്പുര്‍ ബസ്സ് സ്റ്റേഷനടുത്താണ്. ഇതു പോലുളള പലരേയും ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് സ്വന്തം ജീവിതം ഉഴിഞ്ഞുവച്ചിട്ടാണെന്ന് ഞാന്‍ മനസ്സിലാക്കി. ഇവരുടെ പല പ്രവര്‍ത്തികളും എന്റെ മനസ്സിനേയും മാറ്റിമറിച്ചു.
ആഴ്ച്ചയില്‍ ഏഴു ദിവസം ജോലി ചെയ്യുന്നവര്‍ ശനിയോ ഞായറോ പ്രതിഫലം വാങ്ങാതെ കഷ്ടവും രോഗവും സഹിക്കുന്നവര്‍ക്കു വേണ്ടി മാറ്റിവച്ചാല്‍ അതൊരു പുണ്യ പ്രവൃര്‍ത്തിയാണ്. അത് ആത്മാവിലേക്കുളള യാത്രയാണ്. ബ്രിട്ടനില്‍ നിന്നുളള സന്നദ്ധസേവകരും അത് തെളിയിക്കുന്നു. വെറും മത വിശ്വാസികള്‍ക്ക് ഇതിന് കഴിയുമോയെന്നറിയില്ല. ഒന്നറിയാം; ആത്മാവിലും അറിവിലും സഞ്ചരിക്കുന്നവര്‍ക്ക് ഇതൊരു ശുഭയാത്രയാണ്. സ്വന്തം അജ്ഞതയും അന്ധവിശ്വാസവും പോറ്റി വളര്‍ത്തുന്നവര്‍ക്ക് മറ്റൊരാളുടെ ശുശ്രൂഷകനായിരിക്കാന്‍ സാദ്ധ്യമല്ല. ഇവിടുത്തെ ഭരണ കര്‍ത്താക്കളും കര്‍മ്മയോഗികളാകണം.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരോട് ഒരു പുച്ഛഭാവം നാട്ടിലെ പ്രമാണിമാരില്‍ ഞാന്‍ കണ്ടു. ആ വീട്ടില്‍ അസുഖമായി ഒരാള്‍കിടന്നാല്‍ കുതിര വണ്ടിയില്‍ വളരെ വേഗത്തില്‍ ആശുപത്രയിലെത്തിക്കും. ഒരു കഴുതയെ പോലും പോറ്റി വളര്‍ത്താന്‍ നിവൃത്തിയില്ലാത്തവന്‍ കേരളത്തിലെ ആദിവാസികളെപ്പോലെ ഇവിടേയും ദുരിതമനുഭവിക്കുന്നുണ്ട്. എനിക്ക് ഇവിടുത്തെ പാവങ്ങളായ ഗ്രാമവാസികളുടെ കണ്ണീരണിഞ്ഞ ജീവിതം കണ്ടപ്പോള്‍ മനസ്സിലായത് കേരളത്തിലുണ്ടായിരുന്ന ജന്മി- കുടിയാന്‍ ജീവിതമാണ്. മനുഷ്യരെ അടിമകളാക്കി അവരുടെ കളപ്പുര നിറക്കാന്‍ വിലയ്‌ക്കെടുത്ത പ്രമാണിമാര്‍. അവരുടെയിടയിലേക്ക് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും തെളിച്ചമായി ആരെങ്കിലും വന്നാല്‍ മേലാളന്മാര്‍ക്ക് ഇഷ്ടപ്പെടില്ല. പാവങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ പട്ടിണിയുമായി കഴിയുന്നതൊന്നും അവരുടെ വിഷമങ്ങളല്ല.
ഈ ശ്മശാന മണ്ണിലേക്ക് വിളക്കും എണ്ണയും തിരിയുമായി വരുന്നവരാണ് ഇവിടുത്തെ കന്യാസ്ത്രീകള്‍ . അവര്‍ മൂലം എത്രയോ രോഗികള്‍ രക്ഷപ്പെടുന്നു. കന്യാസ്ത്രികളുടെ മുറിവുണക്കല്‍ പദ്ധതി സമ്പന്നരുടെ മനസ്സിനെ ഇളക്കി മറിച്ചുകൊണ്ടിരുന്നു. നിത്യവും ദുരിതവുമായി ജീവിക്കുന്ന ഒരു ജനതയ്ക്ക് വേണ്ടുന്ന സംരക്ഷണം കൊടുക്കേണ്ടവന്‍ അതു കൊടുക്കാതെ വരുമ്പോള്‍ അവരുടെ മധ്യത്തിലേക്ക് കാരുണ്യത്തിന്റെകരവുമായി ആരെങ്കിലും വന്നാല്‍ സൗഭാഗ്യങ്ങളില്‍ ജീവിക്കുന്നവര്‍ എന്തിനാണ് അസ്വസ്ഥരാകുന്നത്. അവരുടെ പട്ടിണി, ദാരിദ്ര്യം, രോഗം, വിദ്യാഭ്യാസം ഇവയ്ക്ക് മുക്തി നല്‍കാന്‍ ഇവര്‍ക്കാകുന്നുണ്ടോ?.
രാജവാഴ്ച്ചയും നാടുവാഴിത്തവും മാറിയിട്ടും ഇവര്‍ സ്വതന്ത്രരല്ല. ഇവര്‍ എനിക്കൊരു സാക്ഷിപത്രവും ഞാന്‍ ഇവര്‍ക്ക് ഒരു ദൃക്‌സാക്ഷിയുമായി. ഓരോ ഗ്രാമങ്ങളിലും സിസ്‌റ്റേഴ്‌സുമായി ചെല്ലുമ്പോള്‍ അവിടുത്തെ പൊളിഞ്ഞു വീഴാറായ കൂരകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. ജനങ്ങള്‍ക്ക് പൊളള വാഗ്ദാനങ്ങള്‍ നല്കി സര്‍വ്വാധികാരികളായി വാഴുന്നവര്‍ ഇതൊന്നും കാണുന്നില്ല. നാട്ടിലെ പ്രമാണിമാര്‍ നെല്ലും, ഗോതമ്പും സംഭരിക്കുന്നതു പോലെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അവര് സംഭരിച്ച് അവരുടെ ജീവിതം പടുത്തുയര്‍ത്തുന്നു. ഒരു വ്യവസ്ഥിതിയുടെ സൗഭാഗ്യവും ദൗര്‍ഭാഗ്യവുമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. കന്യാസ്ത്രീകള്‍ ഓരോ വീടുകളിലും കയറിയിറങ്ങി രോഗികളെ പരിശോധിച്ച് മരുന്നുകള്‍ കൊടുക്കുക മാത്രമല്ല, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന് ബോധവല്‍ക്കരണവും നടത്തിക്കൊണ്ടിരിക്കുന്നു. എന്റെ ചെറുപ്പത്തില്‍ ഞാന്‍ മൈലുകള്‍ നടന്നതു പോലെ നടന്നാല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കാം. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്നത് പണക്കാരുടെ മക്കളാണ്.
ഗുരുദാസ്പുരിലെ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലായതിനാല്‍ കന്യാസ്ത്രീകള്‍ക്ക് നേരെ അധികം അതിക്രമങ്ങള്‍ നടത്താന്‍ സമ്പന്നര്‍ക്ക് കഴിഞ്ഞില്ല. അങ്ങനെയുണ്ടായാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ചെവിയില്‍ എത്തുമെന്ന് അവര്‍ക്കറിയാമായിരുന്നു. ഈ സ്‌കൂളിലെ കുട്ടികളും അടുത്തുളള പട്ടാള ക്യാമ്പിലെ പോലെ തികഞ്ഞ അച്ചടക്കവും അനുസരണയുമുളളവരായിട്ടാണ് കണ്ടത്.
ഗുരുദാസ്പൂരില്‍ മാത്രമല്ല ജലന്തര്‍, ലുധിയാന, അമൃത്‌സര്‍, ഫിറോസ്പുര്‍, ഹോസിയാര്‍പുര്‍ അങ്ങനെ ധാരാളം ജില്ലകളിലെ ഗ്രാമങ്ങളില്‍ കന്യാസ്ത്രീകള്‍ കുടുംബ ആരോഗ്യം എന്ന പേരില്‍ ധാരാളം മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി രോഗികള്‍ക്ക് സൗജന്യ ചികിത്സ കൊടുത്തു. ആ ക്യമ്പിലേക്ക് കടന്നു വരുന്നത് പ്രധാനമായും ലുധിയാന സി.എം.സി.യില്‍ നിന്നുമുളള ഡോക്ടര്‍മാരാണ് സി.എം.സി വെല്ലൂരിലുളള സി.എം.സി. പോലെ വടക്കേ ഇന്ത്യയിലെ പ്രമുഖ ആശുപത്രിയും മെഡിക്കല്‍ കോളജുമാണ്. അവിടെ ധാരാളം മലയാളികള്‍ പഠിക്കുന്നും ജോലി ചെയ്യുന്നുമുണ്ട്. അതിനൊപ്പം ബ്രട്ടീഷുകാരായിട്ടുളള ഡോക്ടര്‍മാരും ജീവകാരുണ്യ പ്രവര്‍ത്തനത്തുന്റെ പേരില്‍ ജോലി ചെയ്യുന്നുണ്ട്.
ഈ മെഡിക്കല്‍ ക്യമ്പുകളില്‍ വച്ചാണ് ആതുരസേവന രംഗത്ത് വളരെ മുന്നില്‍ നില്‍ക്കുന്ന ഹിമാചല്‍ പ്രദേശുകാരനും, സി.എം.സി മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. ഏണസ്റ്റ് ആര്‍ ചന്ദറിനെ പരിചയപ്പെടുന്നത്. അദ്ദേഹം മാനസിക രോഗവകുപ്പിന്റെ തലവന്‍ കൂടിയാണ്. ഏതെങ്കിലും രോഗികള്‍ക്ക് ശസ്ത്രക്രിയ ആവശ്യമുണ്ടെങ്കില്‍ അതിന്റെ തലവനായ ഡോ. ഫോറസ്റ്റ് സി. എഗല്‍സ്റ്റനാണ് അവസാന തീരുമാനമെടുക്കന്നത്. അതുപോലെ തന്നെ മെഡിക്കല്‍ വകുപ്പിന്റെ തലവന്‍ മലയാളിയായ ഡോ. അലക്‌സ് സഖറിയയാണ്. സത്യത്തില്‍ ഇതുപോലുളള ആതുര സേവനങ്ങളില്‍ എന്റെ മനസ്സ് വളര്‍ന്നുകൊണ്ടിരുന്നു. ഡോക്ര്‍മാര്‍ക്ക് മറ്റൊരു ആശുപത്രിയില്‍ പോയാല്‍ ഇവിടെ കിട്ടുന്നതിന്റെ പത്തിരട്ടി ശമ്പളം കിട്ടും. ഇവരിലാണ് ഈശ്വരസാന്നിദ്ധ്യമെന്ന് ഞാന്‍ കണ്ടു. അവരെ തൊഴാനാണ് എന്റെ മനസ്സ് മന്ത്രിച്ചത്.
മറ്റുളളവര്‍ക്കു വേണ്ടി; പ്രത്യേകിച്ചു രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇവര്‍ എന്തുകൊണ്ട് സാമ്പത്തിക വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നില്ല എന്നതും വലിയൊരു ചോദ്യമാണ്. ഗുരുദാസ്പുരില്‍ നടന്ന ഒരു പ്രമുഖ ക്യാമ്പില്‍ വച്ചാണ് ചണ്ടിഗഢിലുളള ട്രിബ്യുണ്‍ ഇംഗ്ലീഷ് പത്രത്തിലെ പ്രമുഖനായ വര്‍ഗ്ഗീസിനേയും ജലന്ദറിലുളള പഞ്ചാബി പത്രം, പഞ്ചാബ് കേസരിയുടെ ലാലാജിയേയും പരിചയപ്പെട്ടത്. ഞാന്‍ ചെയ്തുകൊണ്ടിരുന്ന ജോലിയില്‍ എനിക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. സി.എം.സി പോലുളള ഒരാശുപത്രിയില്‍ ജോലി ചെയ്യണമെന്ന് ഞാനാഗ്രഹിച്ചു. മനസ്സ് മാറിമാറി വരുന്ന കാലത്തിനനുസരിച്ചുളള ഒരു യന്ത്രമെന്നു തോന്നി. എന്റെ കടമകള്‍ എന്തെന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയ ഒരു മനം മാറ്റമാണുണ്ടായത്.
ഒരാള്‍ വലുതായി കാണുന്ന വിഷയങ്ങളെ എത്രയോ പേര്‍ നിസ്സാരമായി കാണുന്നു. അങ്ങനെയുളളവര്‍ക്ക് മാത്രമേ ജീവിതത്തെ കരുത്തുളളതാക്കി മാറ്റാന്‍ കഴിയൂ. അതില്‍ വരാനിരിക്കുന്ന അനര്‍ത്ഥങ്ങളും ക്ലേശങ്ങളും ജീവിതത്തെ ലക്ഷ്യത്തില്‍ എത്തിക്കാന്‍ സാദ്ധ്യമല്ല. ജലന്ദറില്‍ നടന്ന ഒരു മെഡിക്കല്‍ ക്യാമ്പില്‍ എന്റെ താല്പര്യം ഡോ. ചന്ദറിനോട് അറിയിച്ചു. അധികം ചിരിക്കാത്ത പ്രകൃതമുളള അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. ആ കറുത്ത നിറത്തിന് ഈ പുഞ്ചിരി ഒരഴകായി എനിക്കു തോന്നി. ഒരു തുണ്ടു കടലാസില്‍ അവിടുത്തെ പഴ്‌സണല്‍ മാനേജരുടെ പേരും അഡ്രസ്സും തന്നിട്ടു പറഞ്ഞു, ഈ അഡ്രസ്സില്‍ ഒരു ആപ്ലിക്കേഷന്‍ അയയ്ക്കുക. വേക്കന്‍സി ഉണ്ടെങ്കില്‍ അവര്‍ വിളിക്കും. വളരെ സംതൃപ്തിയോടെയാണ് ഞാനന്ന് മടങ്ങിയത്.
ഡോക്ടര്‍ തന്ന അഡ്രസ്സില്‍ ജോലിക്കുളള അപേക്ഷ അയച്ചു. അധികം കാത്തിരിക്കേണ്ടി വന്നില്ല. ഇന്റര്‍വ്യൂവിനുളള കത്ത് കിട്ടി. മതില്‍ക്കെട്ടിനുളളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന പുരാതന കെട്ടിടങ്ങള്‍. അതിനു മുന്നില്‍ പൂര്‍ണ്ണശോഭയോടെ വിരിഞ്ഞു നില്‍ക്കുന്ന വിവിധയിനം പൂക്കള്‍, മരങ്ങള്‍. എങ്ങും നിശബ്ദത തുടിച്ചു നില്‍ക്കുന്നു. പലതും ബ്രട്ടീഷ് നിര്‍മ്മിതികളെന്നു തോന്നി. അതു കാടിന്റെ നടുവിലായാലും അവര്‍ മനോഹരമാക്കും. ഗേറ്റിലും അകത്തും സെക്യൂരിറ്റിയുണ്ട്. സെക്യൂരിറ്റിയെ കത്തു കാണിച്ച് അകത്തേക്കു നടന്നു. ഓരോ വിഭാഗത്തിന്റേയും ബോര്‍ഡുകള്‍ മുകളില്‍ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്നു. വളഞ്ഞു പുളഞ്ഞു നടന്ന് ഹ്യൂമന്‍ റിസോഴ്‌സ് ഓഫിസ്സിലെത്തി ഇന്റര്‍വ്യൂ കാര്‍ഡ് കൈമാറി. ഇന്റര്‍വ്യൂ മുറിയിലേക്ക് മാനേജരുടെ സെക്രട്ടറി എന്നെ കൊണ്ടു പോയി ഇരുത്തിയിട്ട് വിനയപൂര്‍വ്വം മടങ്ങി. അവിടുത്തെ പ്യൂണ്‍ എനിക്ക് ചായ തന്നു. മുടന്തുള്ള ഒരാള്‍ അകത്തേക്കു വന്നിട്ട് അടുത്തിരുന്ന ഷോര്‍ട്ട് ഹാന്‍ഡ് ബുക്കും പെന്‍സിലും തന്നിട്ട് ഏതോ ഇംഗ്ലീഷ് മാഗസിനിലെ കുറെ ഭാഗങ്ങള്‍ വായിച്ചു. ഞാന്‍ എഴുതി. അതു ടൈപ്പ് ചെയ്തു കൊടുക്കാന്‍ പറഞ്ഞിട്ട് മടങ്ങി പോയി. പത്തു മിനിട്ടു കഴിഞ്ഞ് മടങ്ങി വന്നിട്ട് ടൈപ്പു ചെയ്ത പേപ്പര്‍ വാങ്ങി. ഇരുപതു മിനിട്ട് കഴിഞ്ഞു വന്നിട്ട് എന്നെ താല്പര്യപൂര്‍വ്വം നോക്കിയിട്ട് അറിയിച്ചു. ”ഈ ടെസ്റ്റില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു.”
ലണ്ടന്‍: യു.കെ കാര്‍ വിപണിയില്‍ അസാധാരണ മുന്നേറ്റം നടത്തി ഓട്ടോമാറ്റിക് കാറുകള്‍. വിപണിയില്‍ വരുന്ന ഏറ്റവും പുതിയ ടെക്‌നോളജിയാണ് ഉപഭോക്താക്കള്‍ക്ക് പ്രിയമായി മാറുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വിറ്റുവരവിന്റെ കാര്യത്തില്‍ മാന്യുല്‍ കാറുകള്‍ പിന്നിലാവുമെന്നാണ് വിപണി നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. സമീപകാലത്ത് ടെക്‌നോളജിയിലുണ്ടായ വ്യത്യാസങ്ങള്‍ ഉപഭോക്താക്കളെ മാന്യൂല്‍ കാറുകളില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യു.കെയിലെ വിപണിയിലുള്ള മാന്യൂല്‍ കാറുകള്‍ക്ക് മൂല്യം നഷ്ടപ്പെട്ടു കഴിഞ്ഞതായി ചിലര്‍ അഭിപ്രാപ്പെടുന്നു.
മോട്ടോര്‍ നിര്‍മ്മാതാക്കളുടെ ഒരു സൊസൈറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2007ന് ശേഷം 70 ശതമാനം ഓട്ടോമാറ്റിക്ക് കാര്‍ വില്‍പ്പനയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. വിപണിയിലെ ഈ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ കാര്‍ വിപണിയില്‍ ഓട്ടോമാറ്റിക് ടെക്‌നോളജി വലിയ മുന്നേറ്റം നടത്തും. മിഡില്‍ ഈസ്റ്റ് മോട്ടോര്‍ വിപണിയിലും ഇത്തരം മാറ്റങ്ങളുണ്ടായിട്ടുണ്ട്. ആകെ കാറുകളുടെ എണ്ണത്തില്‍ സമീപ വര്‍ഷങ്ങളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത് ഏറ്റവും അപ്‌ഡേറ്റഡ് ടെക്‌നോളജിയാണ് ഉപഭോക്താക്കള്‍ അന്വേഷിക്കുന്നത്.
സ്‌പോര്‍ട്‌സ് കാര്‍ വിപണിയിലും ഇത്തരം മാറ്റങ്ങള്‍ കണ്ടു വരുന്നുണ്ട്. സാധാരണഗതിയില്‍ മാന്യൂല്‍ ഗിയറിംഗ് സിസ്റ്റത്തിന് പകരമായി ഓട്ടോമാറ്റിക് സ്പീഡ് ഷിഫ്റ്റിംഗ് നടത്താന്‍ കഴിയവുള്ളവയാണ് പുതിയ കാറുകള്‍. സെക്കന്‍ഡുകള്‍ കൊണ്ട് 100 മൈല്‍ സ്പീഡിലേക്ക് ഉയരാന്‍ പാകത്തിലുള്ള ഓട്ടോമാറ്റിക് സിസ്റ്റം വരെ വികസിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.
ലണ്ടന്‍: യു.കെയില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി നിര്‍ണയിക്കുന്ന ജി.സി.എസ്.ഇ ഫലങ്ങള്‍ പ്രഖ്യാപിച്ചു. പതിവിലും വിപരീതമായി ഇത്തവണ ഗ്രേഡ് സിസ്റ്റം ഉണ്ടായിരുന്നില്ല. എ*-ജി ഗ്രേഡുകള്‍ക്ക് പകരമായി ന്യൂമെറിക്കല്‍ നമ്പറുകളാണ് മാര്‍ക്കുകളായി ലഭിച്ചത്. പരീക്ഷാ മാനദണ്ഡങ്ങളില്‍ വിദ്യഭ്യാസ വകുപ്പ് വരുത്തിയ സമഗ്രമായ മാറ്റം വിജയ ശതമാനത്തിലും ഉന്നത മാര്‍ക്ക് സ്വന്തമാക്കുന്നവരുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്.
പഴയ രീതി പ്രകാരം എ* ന് തുല്ല്യമായ മാര്‍ക്കാണ് 9,8,7 എന്നിവ, 6,5,4 എന്നിവ സി അല്ലെങ്കില്‍ ബി എന്നീ ഗ്രേഡുകള്‍ക്ക് തുല്യമാവും. 3,2,1 എന്നീ ഗ്രേഡുകള്‍ ഡി, ഇ, എഫ് ഗ്രേഡുകളുടെ കൂട്ടത്തിലാവും ഉള്‍പ്പെടുക. പുതിയ ജി.സി.എസ്.ഇ ഗ്രേഡിംഗ് സിസ്റ്റം പ്രകാരം 9 കിട്ടിയ വിദ്യാര്‍ത്ഥികളാവും ഏറ്റവും ഉന്നതമായ വിജയം നേടിയവരായി കാണുക. വിജയശതമാനത്തില്‍ ആണ്‍കുട്ടികളെ ഏറെ പിന്നിലാക്കി പെണ്‍കുട്ടികള്‍ മികച്ച നേട്ടമാണ് കൈവരിച്ചത്. എ* ന് തുല്യമായ 9 പോയിന്റുകള്‍ കരസ്ഥമാക്കിയവരില്‍ മൂന്നില്‍ രണ്ട് ശതമാനവും പെണ്‍കുട്ടികളാണ്.
വെറും 2.6 ശതമാനം പേര്‍ക്കാണ് ഇത്തവണ ഇംഗ്ലീഷില്‍ 9 പോയിന്റെ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 4 ശതമാനം കുട്ടികള്‍ എ* നേടിയിരുന്നു. ഗണിതശാസ്ത്രത്തില്‍ കഴിഞ്ഞ തവണ 7 ശതമാനം എ* നേടിയപ്പോള്‍ ഇത്തവണ 3.5 ശതമാനത്തിലേക്ക് ചുരുങ്ങി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബ്രിസ്റ്റോള്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി തന്റെ വിജയം പ്രതീക്ഷയ്ക്കും അപ്പുറത്തായിരുന്നുവെന്ന് പ്രതികരിച്ചു.
ഇത്തവണ പരീക്ഷാ മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ യുകെയിലെ വിദ്യാര്‍ത്ഥികളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിയതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ ആണ്‍കുട്ടികളാണ് കൂടുതല്‍ വിജയ ശതമാനം നേടുകയെന്നും പ്രവചനങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവയെല്ലാം അട്ടിമറിച്ചാണ് ഫലം പുറത്തുവന്നിരിക്കുന്നത്.
ലണ്ടന്‍: അഞ്ചു വയസുകാരിയായ പെണ്‍കുട്ടിക്ക് പിതാവിന്റെ അനുമതി ഇല്ലാതെ തന്നെ വാക്‌സിനുകള്‍ നല്‍കാന്‍ കഴിയുമെന്ന് ഹോക്കോടതി വിധി. പിതാവ് വാക്‌സിനേഷന്‍ നല്‍കേണ്ടതില്ല എന്ന് പ്രസ്താവിച്ചിരിക്കുന്നത് കൃത്യമായ ഗവേഷണത്തിന്റെയോ തെളിവുകളുടെയോ സാന്നിധ്യത്തിലല്ലെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഡെപ്യൂട്ടി ജഡ്ജായ ക്ലിഫോര്‍ഡ് ബെല്ലാമിയാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്. യു.കെയില്‍ കുട്ടികള്‍ക്ക് നിര്‍ബന്ധിതമായി വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള നിയമമം നിലവിലില്ല. മാതാപിതാക്കളാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.
എന്നാല്‍ ഹൈക്കോടതി ‘ബി’ എന്ന പേരിട്ടിരിക്കുന്ന കുട്ടിയുടെ കാര്യത്തില്‍ പിതാവിന്റെ അനുമതി ആവശ്യമില്ലെന്ന് നിരീക്ഷിച്ചു. വാക്‌സിനേഷന്‍ വേണമോ വേണ്ടെയോ എന്ന കാര്യത്തില്‍ കോടതി അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ‘ബി’ പെണ്‍കുട്ടിയുടെ കാര്യത്തില്‍ പിതാവിന്റെ വാദങ്ങള്‍ അംഗീകരിക്കാനാവില്ല. ചില അമേച്ച്യര്‍ ഡാറ്റകളാണ് പിതാവ് നിരത്തിയിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യമാണ് കോടതിക്ക് മുഖ്യമെന്നും ജഡ്ജ് ക്ലിഫോര്‍ഡ് ബെല്ലാമി വ്യക്തമാക്കി. ഫ്രാന്‍സില്‍ ഇയിടെ കുട്ടികള്‍ക്ക് നിര്‍ബന്ധിത വാക്‌സിന്‍ നല്‍കണമെന്ന് നിയമം കൊണ്ടുവന്നിരുന്നു. ഇറ്റലിയും സമാന നിയമം നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ്.
‘ബി’ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹ മോചിതരാണ്. അതുകൊണ്ട് തന്നെ ഇവരുടെ തീരുമാനങ്ങള്‍ തമ്മില്‍ വൈരുദ്ധങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രധാനപ്പെട്ട എല്ലാ വാക്‌സിനുകളും കുട്ടിക്ക് നല്‍കാന്‍ തീരുമാനം ആയിട്ടുണ്ട്. ഇന്‍ഫ്‌ലുയെന്‍സ്യ വാക്‌സിന്‍, ഡിഫ്ത്തീരിയ, ടെറ്റനസ്, പോളിയോ തുടങ്ങിയ വാക്‌സിനുകളായിരിക്കും നല്‍കുക. പിതാവിന്റെ വാദങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്നും കുട്ടിയുടെ ആരോഗ്യസംരക്ഷണത്തെ മുന്‍നിര്‍ത്തി വിദഗ്ദ്ധ അഭിപ്രായങ്ങള്‍ മാത്രമെ കോടതിക്ക് സ്വീകരിക്കാന്‍ കഴിയുകയുള്ളുവെന്നും ജഡ്ജ് പറഞ്ഞു.
ന്യൂസ് ഡെസ്ക്
മാഞ്ചസ്റ്ററിനു സമീപമുള്ള ബോൾട്ടണിൽ നിന്നും അവധി ആഘോഷിക്കാനായി പോയ മലയാളികളായ യുവാക്കൾ ഓസ്ട്രിയയിലെ വിയന്നയിൽ മുങ്ങി മരിച്ചതായി വിവരം. ബോൾട്ടണിൽ താമസിക്കുന്ന ചെങ്ങന്നൂർ സ്വദേശിയായ അനിയൻ കുഞ്ഞ് സൂസൻ ദമ്പതികളുടെ മകൻ ജോയൽ (19), റാന്നി സ്വദേശിയായ ഷിബു സുബി ദമ്പതികളുടെ പുത്രൻ ജെയിസ് (15) എന്നിവർ അപകടത്തിൽ മരിച്ചതായാണ് വിവരം . ഇതിൽ സൂസൻ, സുബി എന്നിവർ സഹോദരിമാരാണ്, ഇവർ തിരുവല്ല സ്വദേശികൾ ആണ് . ഈ ഞായറാഴ്ച ആണ് ഈ രണ്ടു കുടുംബങ്ങളും കുടുംബ സമേതം അവധി ആഘോഷിക്കാൻ ഓസ്ട്രിയയിലേക്ക് തിരിച്ചത് . ഇവരുടെ ബന്ധുക്കൾ വിയന്നയിൽ ഉണ്ടായിരുന്നതായാണ് വിവരം. ഈ ഞായറാഴ്ച തിരികെ വരാനായിട്ടായിരുന്നു പദ്ധതി.
ബോട്ടിങ്ങിനിടെ ഒരാൾ വെള്ളത്തിൽ പോയപ്പോൾ രക്ഷിക്കാനായി അടുത്ത ആളും കൂടെ ചാടിയതാണെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇതിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ബോൾട്ടണിലെ മലയാളികളും എല്ലാം ഇപ്പോൾ ബന്ധുവായ സോണിയുടെ വീട്ടിൽ ഒത്തു ചേർന്നിട്ടുണ്ട് . വിയന്നായിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറക്ക് കൂടുതൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.