വാൽസിംഗ്ഹാം: ഇംഗ്ലണ്ടിലെ നസ്രത് എന്ന് അറിയപ്പെടുന്ന വാൽസിംഗ്ഹാമിലേക്കുള്ള സീറോ മലബാർ സഭയുടെ മൂന്നാമത് തീർഥാടനം ഭക്തിനിർഭരമായ അനുഭവങ്ങൾ വിശ്വാസികൾക്ക് നൽകി പര്യവസാനിച്ചു. പ്രതിക്കൂലമായ കാലാവസ്ഥ പ്രവചങ്ങളെ അവഗണിച്ചു വാൽസിംഗ്ഹാമിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ ആയിരുന്നു.
രാവിലെ ഒന്പത് മണിക്ക് സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പതാക ഉയർത്തിയതിനോടുകൂടി തിരുനാളിന്റെ തിരുകർമ്മങ്ങൾ ആരംഭിച്ചത്. മാർ ജോസഫ് സ്രാമ്പിക്കൽ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികൻ ആയി. അച്ചടക്കത്തിലും ചിട്ടയായ പ്രവർത്തനത്തിലും ശ്രദ്ധേയമായ തീർഥാടനത്തിൽ വിശ്വാസികളുടെ ഭക്തിനിർഭരമായ പ്രദിക്ഷണം എടുത്തു പറയേണ്ടതാണ്. ബൈബിളിലെ വേലക്കാരന്റെ ഉപമയിലെ വെള്ളക്കാരന്റെ മനോഭാവമാണ് സഭാ മക്കൾക്ക് ഇന്നിന്റെ ആവശ്യമെന്ന് കുർബാന മദ്ധ്യേയുള്ള പ്രസംഗത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ ചൂണ്ടിക്കാട്ടി.
യൂദാസിനും മറ്റ് ശിക്ഷ്യൻമ്മാർക്കും ഒരേ വിളിയാണ് ലഭിച്ചത്. എന്നാൽ യുദാസിന് ആ വിളി ഫലപ്രദമായി വിനയോഗിക്കുവാൻ സാധിച്ചില്ല. സീറോ മലബാർ സഭ ഒരു വ്യക്തിയെ ആശ്രയിച്ചല്ല നിലനിൽക്കുന്നത്. സഭ മുൻ കാലങ്ങളിൽ പല പ്രശ്നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. മുൻ കാലങ്ങളിൽ ഉണ്ടായിട്ടുള്ള എല്ലാ പ്രശ്നങ്ങളും സഭ അതിജീവിക്കുകയും ചെയ്‌തിട്ടുണ്ട് എന്നും പിതാവ് ചൂണ്ടിക്കാട്ടി. സഭയിലെ പ്രശ്നങ്ങളെ ചില സഭാവിരുദ്ധരും ചില മാധ്യമങ്ങളും ചേർന്ന് നുണ പ്രചാരണത്തിലൂടെ തേജോവധം ചെയ്യുന്നതിനെ പരാമർശിച്ചാണ് പിതാവ് ഇത്തരുണത്തിൽ പ്രതികരിച്ചത്.
കോൾചെസ്റ്റർ സീറോ മലബാർ കാതോലിക്കാ സമൂഹമാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തിയത്.





സ്റ്റോക്ക് ഓൺ ട്രെൻഡ്: രണ്ട് കുട്ടികളുടെ മാതാവിന് സ്ഥാനാർബുദമാണെന്ന് കണ്ടെത്തിയതിൽ പിഴവ് സംഭവിച്ചുവെന്ന് തെളിഞ്ഞു. സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന സാറാ ബോയിൽ ആണ് തെറ്റായ രോഗനിർണയത്തിന് ഇരയായത്. 2016ലാണ് റോയൽ സ്റ്റോക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ബയോപ്സി റിപ്പോർട്ടുകൾ പ്രകാരം, സാറായ്ക്ക് ട്രിപ്പിൾ നെഗറ്റീവ് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ അവളുടെ ടിഷ്യൂ സാമ്പിളുകൾ പരിശോധിച്ചതിൽനിന്ന് കോശങ്ങൾക്ക് അർബുദം ബാധിച്ചിട്ടുണ്ടെന്ന് പാത്തോളജിസ്റ്റ് തെറ്റിദ്ധരിച്ചു. മുലയൂട്ടുന്നതിൽ പ്രശ്നം ഉണ്ടായതിനെത്തുടർന്നാണ് 28കാരിയായ സാറാ ഡോക്ടറുമാരുടെ അടുത്തെത്തിയത്. ക്യാൻസർ ഗുരുതരമാണെന്നും ഉടൻ തന്നെ ചികിത്സകൾ തുടങ്ങണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അന്നുമുതൽ സാറാ പല കീമോതെറാപ്പികൾക്ക് വിധേയയാവേണ്ടി വന്നു. കൂടാതെ മാസ്റ്റെക്ടമിക്കും വിധേയയായി. രണ്ട് സ്തനങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും സ്തനങ്ങളിൽ ഇംപ്ലാന്റുകൾ സ്ഥാപിക്കുന്നതിന് വീണ്ടും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഈ ഇംപ്ലാന്റുകൾ ഭാവിയിൽ ക്യാൻസറിന് സാധ്യതകൾ ഉണ്ടാക്കും.

2017 ജൂലൈയിൽ മാത്രമാണ് ആശുപത്രി അധികൃതർ തങ്ങൾക്ക് സംഭവിച്ച തെറ്റ് മനസ്സിലാക്കുന്നത്. അപ്പോഴേക്കും പ്രശ്നം ഗുരുതരമായിരുന്നു. സാറാ തന്റെ ഭർത്താവ് സ്റ്റീവനോടും മക്കളായ ടെഡി, ലൂയിസ് എന്നിവരോടുമൊപ്പമാണ് കഴിയുന്നത്. സാറാ പറഞ്ഞു ” കഴിഞ്ഞ മൂന്ന് വർഷം ഞങ്ങൾക്ക് വളരെ പ്രയാസമേറിയതായിരുന്നു. ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല. പിന്നീട് സർജറിയും കീമോയും എല്ലാം കഴിഞ്ഞശേഷം ക്യാൻസർ ഇല്ല എന്ന് പറഞ്ഞത് ഞങ്ങളെ ശരിക്കും തകർത്തുകളഞ്ഞു. ഇംപ്ലാന്റുകൾ മൂലം ഭാവിയിൽ ക്യാൻസർ ഉണ്ടാകുമോ എന്നും കീമോതെറാപ്പിയുടെ അനന്തരഫലങ്ങൾ ഉണ്ടാകുമോ എന്നും പേടിയുണ്ട്. ” ക്യാൻസർ ചികിത്സകൾക്കിടയിൽ ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞെങ്കിലും ഈ വർഷം സാറാ തന്റെ രണ്ടാമത്തെ മകന് ജന്മം നൽകി. എന്നാൽ ചികിത്സ കാരണം തനിക്ക് മുലയൂട്ടാൻ കഴിയുന്നില്ലെന്ന് അവൾ പറഞ്ഞു. ” ഞങ്ങൾക്ക് പല ഉത്തരങ്ങൾ കിട്ടാനുണ്ട്. ഈ അശ്രദ്ധ കാരണം മറ്റാർക്കും ഇതുപോലെ സംഭവിക്കരുത്.” സാറാ കൂട്ടിച്ചേർത്തു.

സാറയുടെ വക്കീൽ ആയ സാറാ ഷാർപ്പിൾസ് ഇപ്രകാരം പറഞ്ഞു ” ഇത് ശരിക്കും ഞെട്ടിപ്പിക്കുന്ന ഒരു കേസാണ്. ഒരു യുവ അമ്മ കഠിനമായ ചികിത്സാ കാലഘട്ടം നേരിട്ടിട്ടുണ്ട്. എൻഎച്ച്എസ് ട്രസ്റ്റിന് ഉണ്ടായ പിഴവ് അവർ സമ്മതിച്ചു. എന്നാൽ ഇത്തരം സംഭവങ്ങൾ തുടർന്ന് ഉണ്ടാവാതിരിക്കുവാൻ വേണ്ട നടപടികൾ എൻഎച്ച്എസ് സ്വീകരിച്ചോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.” യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഓഫ് നോർത്ത് മിഡ്‌ലാൻഡ്‌സ് എൻഎച്ച്എസ് ട്രസ്റ്റിലെ ഒരു വക്താവ് പറഞ്ഞു ” ഇതൊരു അപൂർവമായ കേസാണ്. സാറാ ഇതിലൂടെ അനുഭവിച്ച ബുദ്ധിമുട്ട് ഞങ്ങൾക്ക് മനസ്സിലാകും. ഇതൊരു മനുഷ്യ പിശക് ആയിരുന്നു. ഇനിയുള്ള എല്ലാ അർബുദരോഗ നിർണയ റിപ്പോർട്ടുകളും രണ്ടാമതൊരാൾ കൂടി പരിശോധിക്കും. ” തന്നെ ചികിത്സിച്ച ക്ലിനിക്കൽ ടീമും ആയി സാറാ നിരന്തരം ബന്ധപ്പെടുന്നുണ്ട്. സാറയ്ക്ക് ഉണ്ടാവുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്യുവാൻ അവർ എപ്പോഴും തയ്യാറാണ്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിലേക്കുള്ള എല്ലാ ബ്രിട്ടീഷ് എയർവെയ്സ് വിമാനങ്ങളും ഒരാഴ്ചത്തേക്ക് റദ്ദാക്കി.

ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് കെയ്റോയിലേക്ക് വിമാനം കയറാൻ എത്തിയ യാത്രക്കാരോട് ഫ്ലൈറ്റ് ക്യാൻസൽ ആക്കിയതായി അധികൃതർ അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് ക്യാൻസൽ ചെയ്തെങ്കിലും എന്താണ് കൃത്യമായ കാരണം എന്നതിന് വ്യക്തതയില്ല. ഒരാഴ്ചത്തേക്ക് കെയ്റോയിലേക്കുള്ള സർവീസുകൾ നിർത്തിവയ്ക്കും. കെയ്റോ എയർപോർട്ടിന് ഇതുവരെ ബ്രിട്ടീഷ് എയർലൈൻസ് നിന്നും സൂചനകളൊന്നും ലഭിച്ചിട്ടില്ല എന്ന് അവർ മാധ്യമങ്ങളെ അറിയിച്ചു.
ബ്രിട്ടീഷ് എയർലൈൻസ് അധികൃതർ പറയുന്നത് സുരക്ഷയുടെ ഭാഗമായി തങ്ങൾ ഇടയ്ക്കിടെ പരിശോധനകൾ നടത്താറുണ്ടെന്നാണ്. കൂടുതൽ അറിയാൻ വേണ്ടിയാണ് ഒരാഴ്ചത്തേക്ക് സർവീസ് നിർത്തി വെക്കുന്നതെന്നും അവർ പറഞ്ഞു. ജർമൻ എയർലൈനായ ലുഫ്താൻസയും കെയ്റോ യിലേക്കുള്ള ഫ്ലൈറ്റുകൾ ശനിയാഴ്ച കാൻസർ ചെയ്തിരുന്നു. എന്നാൽ അവർ ഞായറാഴ്ച സർവീസുകൾ പുനരാരംഭിക്കും.

പെട്ടെന്ന് ഫ്ലൈറ്റ് ക്യാൻസൽ ചെയ്തത് യാത്രക്കാരെ ചെറുതായിട്ടല്ല വലച്ചത്. 11 വയസുള്ള പേരക്കുട്ടിക്ക് ഒപ്പം കെയ്റോയിൽ പോകാനിരുന്ന 70 കാരിയായ ക്രിസ്ലിൻ പറയുന്നത് വിമാനത്തിലെ ജീവനക്കാർ തന്റെ ബോർഡിങ് പാസ് പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തും മുൻപ് തന്നെ തന്റെ ഭർത്താവിന് ഫ്ലൈറ്റ് ക്യാൻസൽ ആകുമെന്ന കാര്യം അറിയാമായിരുന്നു എന്നാണ്. യാത്രക്കാർ എല്ലാവരും എയർലൈൻസിനെ പഴിചാരുന്നുണ്ട്. 42 കാരനായ മിഖായേൽ ഖാലിദിന് ഏകദേശം 1200 പൗണ്ടാണ് യാത്ര മുടങ്ങിയത് കൊണ്ട് നഷ്ടമായത്. ഇതേ വിമാനത്തിലെ യാത്രക്കാരായ മറ്റൊരു കുടുംബത്തിന് 35000 പൗണ്ടിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നുഅവർ. ജൂലൈ 31ഓടെ സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർലൈൻസ് അറിയിച്ചതായി യാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞു.
മെട്രോപ്പൊലിറ്റൻ പൊലീസിന്റെ ട്വിറ്റർ അക്കൗണ്ടിലും വാർത്താപേജുകളിലും ഇ മെയിലിലും ഹാക്കർമാർ കടന്നുകയറി വിചിത്രസന്ദേശങ്ങൾ അയച്ചു. പൊലീസിനെതിരായ സന്ദേശങ്ങളും മോശമായ ഭാഷാപ്രയോഗങ്ങളും ജയിലിൽ കിടക്കുന്ന റാപ്പറെ മോചിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുരുതുരെ വന്നതോടെ 12.2 ലക്ഷം അംഗങ്ങളോടു പൊലീസിനു ക്ഷമ ചോദിക്കേണ്ടിവന്നു. എന്നാൽ തങ്ങളുടെ ആസ്ഥാനത്തെ കംപ്യൂട്ടർ സംവിധാനത്തിൽ ഹാക്കർമാർ കടന്നുകയറിയിട്ടില്ലെന്നും പൊലീസ് വ്യക്മാക്കി.
സ്‌കോട്ട്‌ലൻഡ് യാർഡ് പോലീസ് ആസ്ഥാനം അതിന്റെ ആന്തരിക ഐടി ഇൻഫ്രാസ്ട്രക്ചർ ഹാക്ക് ചെയ്തിട്ടില്ലെന്ന് പറഞ്ഞു, ഈ പ്രശ്നം അതിന്റെ പ്രസ് ഓഫീസ് ഓൺലൈൻ ദാതാക്കളായ മൈ ന്യൂസ് ഡെസ്‌കിൽ മാത്രമായി പരിമിതപ്പെടുത്തി, എന്നും വാർത്താക്കുറിപ്പുകൾ ഓൺലൈനിൽ പൊതുജനങ്ങളെ അറിയിച്ചു .
“ഞങ്ങളുടെ വെബ്‌സൈറ്റിന്റെ വാർത്താ വിഭാഗത്തിലും അതിന്റെ ട്വിറ്റർ ഫീഡിലും ഇമെയിലുകളിലും അനധികൃത സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടു. “ഞങ്ങളുടെ വരിക്കാരോടും അനുയായികളോടും ലഭിച്ച സന്ദേശങ്ങൾക്ക് ഞങ്ങൾ ക്ഷമ ചോദിക്കുന്നു.
ലണ്ടൻ∙ ഏഴുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ വംശജയായ യുവതിയെ ബ്രിട്ടനിലെ കോടതി 6 വർഷം തടവിനു ശിക്ഷിച്ചു. ഷാലിന പദ്മനാഭ (33) യാണു ശിക്ഷിക്കപ്പെട്ടത്. കൊലപാതകം തന്നെയാണെങ്കിലും ബോധപൂർവമല്ലാത്ത നരഹത്യയ്ക്കാണു ശിക്ഷയെന്നും കോടതി വ്യക്തമാക്കി.
മാസം തികയാതെ പ്രസവിച്ചതും ആരോഗ്യ പ്രശ്നങ്ങളും മൂലം കുട്ടി നാലര മാസം ആശുപത്രിയിൽ തന്നെയായിരുന്നു. വീട്ടിലെത്തിയതിനുശേഷവും ട്യൂബിലൂടെയാണു ഭക്ഷണം നൽകിയിരുന്നത്. അമ്മ കുട്ടിയെ ഉപദ്രവിച്ചതിന്റെ തെളിവുകൾ ലഭിച്ചിരുന്നു. കുഞ്ഞിന്റെ തലയോട്ടിയിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. ദേഹത്തു പരുക്കുകളും. ഗുരുതരമായി പരുക്കേറ്റ നിലയിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 2017 ഓഗസ്റ്റ് 15നു മരിച്ചു.
ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. ഇന്ത്യന്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ കഴിഞ്ഞ ദിവസമാണ് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. കപ്പലിലെ 23 ജീവനക്കാരില്‍ പതിനെട്ടുപേര്‍ ഇന്ത്യക്കാരാണ്. രാജ്യാന്തര നിയമങ്ങള്‍ പാലിച്ചാണ് കപ്പല്‍ പ്രവര്‍ത്തിക്കുന്നതെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും കപ്പലിന്റെ ഉടമകളായ കമ്പനി അറിയിച്ചു.
ഇറാന്‍ സൈന്യം പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രാലയം. ഇറാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരുടെ മോചനം ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കപ്പലില്‍ കുടങ്ങിയ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണെന്നാണ് കപ്പല്‍ കമ്പനി അറിയിച്ചിരിക്കുന്നത്
സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന സ്റ്റെന ഇംപെറോ എന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ഇറാന്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ചുവെന്നാരോപിച്ചാണ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ടാങ്കറുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും ടാങ്കറിലുള്ളവരുമായി ആശയവിനിമയം നടത്താനോ സാധിക്കുന്നില്ലെന്ന് ടാങ്കർ ഉടമകൾ അറിയിച്ചിരുന്നു.
അതേസമയം, ടാങ്കർ മോചിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ഇറാന് മുന്നറിയിപ്പ് നൽകി. തെഹ്റാനിലുള്ള ബ്രിട്ടീഷ് സ്ഥാനപതി ഇറാൻ അധികൃതരുമായി ചർച്ച നടത്തിവരികയാണെന്നും ഹണ്ട് അറിയിച്ചു. ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയതിയ് ശേഷമാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്.
കഴിഞ്ഞ ദിവസം ജിബ്രാള്‍ട്ടര്‍ കടലില്‍ നിന്ന് ഇറാന്‍റെ എണ്ണക്കപ്പല്‍ ബ്രിട്ടണ്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടന്റെ എണ്ണകപ്പൽ ഇറാൻ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം വ്യോമപരിധി ലംഘിച്ച ഇറാന്റെ ഡ്രോൺ വെടിവച്ചിട്ടതായി അമേരിക്ക അറിയിച്ചിരുന്നു.
ന്യൂഡൽഹി: കോൺഗ്രസ് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്(81) അന്തരിച്ചു. പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബോധാവസ്ഥയിലേക്ക് വീഴുകയായിരുന്നു.
മൂന്ന് തവണ തുടർച്ചയായി ഡൽഹി മുഖ്യമന്ത്രിയായിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയോട് മത്സരിച്ച് പരാജയപ്പെട്ടതിനെ തുടർന്നാണ് ഭരണം നഷ്ടപ്പെട്ടത്. 2014ൽ കേരള ഗവർണറായി പ്രവർത്തിച്ചിട്ടുണ്ട്.
ജനുവരി 2009 ൽ ഷീല ദീക്ഷിത് തുടർച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിയാവുകയായിരുന്നു (1998 മുതൽ 2013 വരെ). ഡൽഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീല. ഡൽഹിയിലെ ഗോൽ മാർക്കറ്റ് മണ്ഡലത്തിൽ നിന്നാണ് ഷീല ദീക്ഷിത് എം.എൽ.എ ആയി വിജയിച്ചത്.
2013-ൽ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ഷീല ദീക്ഷിത് ആം ആദ്മി പാർട്ടിയുടെ ചെയർമാൻ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെട്ടതോടുകൂടി 2013 ഡിസംബർ എട്ടാം തിയതി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ചു.
2014 മാർച്ച് 11-നു കേരള ഗവർണറായി ഷീല ദീക്ഷിത് സ്ഥാനമേറ്റെടുത്തു. 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയശേഷം യുപിഎ സർക്കാർ നിയമിച്ച പന്ത്രണ്ടോളം ഗവർണർമാരെ നീക്കാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് 2014 ഓഗസ്റ്റ് 24ാം ആം തീയതി ഷീലാ ദീക്ഷിത് രാജിവച്ചത്. അഞ്ചു മാസമാണ് അവർ കേരള ഗവർണറായിരുന്നത്.
ഗവർണറായിരുന്ന കാലത്തെ അവരെടുത്ത നിർണായകമായ ഒരു തീരുമാനം, എം.ജി. സർവകലാശാലാ വൈസ് ചാൻസലറായിരുന്ന ഡോ. എ.വി. ജോർജിനെ പിരിച്ചുവിട്ടതാണ്. ഇന്ത്യയിൽ ആദ്യമായാണ് ഒരു വി.സി യെ ചാൻസലറെന്ന നിലയിൽ ഗവർണർ പിരിച്ചുവിടുന്നത്.
സ്കാർലെറ് കീലിങ് എന്ന ബ്രിട്ടീഷ് പെൺകുട്ടിയെ ഗോവയിൽ വെച്ച് മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തിൽ പ്രതിയായ സാംസൺ ഡിസൂസയ്ക്ക് 10 വർഷത്തെ ജയിൽ ശിക്ഷ. ഇന്ത്യയിൽ ശിക്ഷ അനുഭവിക്കുന്ന കാലഘട്ടത്തിൽ കഠിനമായ ജോലികൾ നൽകാനും കോടതി വിധിയുണ്ട്.

പതിനഞ്ചു വയസ്സുകാരിയായ പെൺകുട്ടിയെ 2008 ലാണ് പ്രതി ഗോവയിലെ അൻജൂനാ ബീച്ചിൽ വെച്ച് വാലെന്റൈൻസ് ഡേ പാർട്ടിക്കിടെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും, കൊലപ്പെടുത്തുകയും ചെയ്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ ശരീരത്തിൽ അമിത അളവിൽ കൊക്കയ്‌ന്റെയും, എൽഎസ്ഡിയുടെയും സാന്നിധ്യം കണ്ടെത്തിയിരുന്നു.
പ്രതിക്ക് ലഭിച്ച ശിക്ഷ പെൺകുട്ടിയുടെ അമ്മയുടെ കഠിന പ്രയത്നത്തിന്റെ ഫലമാണെന്ന് പ്രോസിക്യൂട്ടിങ് ലോയർ വിക്രം വർമ്മ പറഞ്ഞു. പ്രതിക്ക് ജീവപര്യന്തം ലഭിക്കുന്നതിനുവേണ്ടിയാണ് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചത്. ഗോവ പൊലീസ് ആദ്യം ഈ കൊലപാതകത്തെ അപകടമരണം ആക്കി മാറ്റാൻ ശ്രമിച്ചു. എന്നാൽ സ്കാർലെറ്റിന്റെ അമ്മ മകളുടെ മരണത്തിൽ സംശയം രേഖപ്പെടുത്തുകയും, അങ്ങനെ കേസ് സിബിഐയ്ക്ക് കൈമാറുകയും ചെയ്തു. രണ്ടാമത് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ആണ് പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിക്കപ്പെട്ടുവെന്ന് സ്ഥിരീകരിച്ചത്.
55 വയസ്സുകാരിയായ പെൺകുട്ടിയുടെ മാതാവ്, താൻ വളരെയധികം വേദന അനുഭവിച്ചു എന്നാൽ അവസാനം നീതി ലഭിച്ചു എന്നും പറഞ്ഞു. പോലീസുകാരുടെ ഭാഗത്തു നിന്നും വളരെയധികം നിസ്സഹകരണം ആണ് ലഭിച്ചതെന്നും അവർ പറഞ്ഞു. ബോംബേ കോടതിയാണ് പ്രതിക്ക് 10 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്.
മലയാളം യുകെ ന്യൂസ് ബ്യുറോ
അടുത്ത പ്രധാനമന്ത്രിയും ടോറി പാർട്ടി നേതാവും ആകാനുള്ള തെരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിൽ. ശക്തമായ പ്രകടനം കാഴ്ചവെച്ച് മുൻ വിദേശകാര്യ മന്ത്രി ബോറിസ് ജോൺസണും വിദേശകാര്യ മന്ത്രി ജെറമി ഹണ്ടും തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. ഏകദേശം 160000ഓളം വരുന്ന കൺസേർവേറ്റിവ് പാർട്ടി അംഗംങ്ങളുടെ പിന്തുണ നേടാനാണ് അവർ ഇപ്പോൾ ശ്രമിക്കുന്നത്. ഇതിനായി അവർ രണ്ടുപേരും തുടർച്ചയായി ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കുന്നു. അവസാന ചർച്ച ഇന്നലെ നടന്നു. പാർട്ടി അംഗങ്ങളുടെ വീടുകളിലേക്ക് ബാലറ്റ് പേപ്പറുകൾ ഇതിനകം അയച്ചിട്ടുണ്ട്. വിജയിയെ ജൂലൈ 23ന് പ്രഖ്യാപിക്കും.

പ്രധാനമന്ത്രി സ്ഥാനാർത്ഥികൾ ചില പ്രധാന വിഷയങ്ങളിൽ കൈകൊണ്ട നിലപാടുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം : തെരേസ മേയുടെ പടിയിറക്കത്തിന് കാരണമായ ബ്രെക്സിറ്റ് പ്രശ്നത്തിൽ, ഒരു കരാറുകളും ഇല്ലാതെ ഒക്ടോബർ 31 ന് തന്നെ ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടും എന്നാണ് ജോൺസൻ അറിയിച്ചിരിക്കുന്നത്. എന്നാൽ ഒരു കരാറിലൂടെ മാത്രമേ യൂറോപ്യൻ യൂണിയൻ വിടുകയുള്ളു എന്ന നിലപാടിലാണ് ഹണ്ട്. എമിഗ്രേഷന്റെ കാര്യത്തിൽ കഴിവുള്ള ജോലിക്കാർക്ക് മുൻഗണന നൽകുമെന്ന് ഹണ്ട് അറിയിച്ചപ്പോൾ കുടിയേറ്റക്കാരന്റെ തൊഴിൽ, ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് എന്നിവ കണക്കിലെടുത്ത് ഒരു ഓസ്ട്രേലിയൻ ശൈലിയിലുള്ള പോയിന്റ് ബേസ്ഡ് സംവിധാനം കൊണ്ടുവരുമെന്നും ഇതിനായി മൈഗ്രേഷൻ ഉപദേശക സമിതിയെ നിയമിക്കുമെന്നുമാണ് ജോൺസൻ അഭിപ്രായപ്പെട്ടത്. നികുതി സംബന്ധിച്ച് കോർപ്പറേഷൻ നികുതി 12.5 ശതമാനമായി കുറയ്ക്കും, 90% ഹൈ സ്ട്രീറ്റ് ഷോപ്പുകൾക്കായി ബിസിനസ് നിരക്കുകൾ ഇല്ലാതാകുമെന്നും ഹണ്ട് പറഞ്ഞു. തൊഴിലാളികൾ ആദായനികുതി അടയ്ക്കാൻ തുടങ്ങുന്ന പോയിന്റ് ഉയർത്തും, അനാരോഗ്യകരമായ ഭക്ഷ്യനികുതി അവലോകനം ചെയ്യുമെന്നുമാണ് ജോൺസൻ അറിയിച്ചത്. പ്രതിരോധം ശക്തമാക്കാൻ അടുത്ത 5 വർഷത്തേക്ക് 15 ബില്യൺ പൗണ്ട് ചിലവഴിക്കും, സാമൂഹിക സേവനത്തിൽ കൂടുതൽ ഫണ്ടിംഗ്, നിരക്ഷരത തുടച്ചുനീക്കും,വിദ്യാർത്ഥികളുടെ കടം തിരിച്ചടവിന്റെ പലിശ നിരക്ക് കുറയ്ക്കും, അദ്ധ്യാപന തൊഴിലിനായി കൂടുതൽ ധനസഹായം നൽകാനുള്ള ദീർഘകാല പദ്ധതി തുടങ്ങും എന്നിവയാണ് ജെറമി ഹണ്ട് നൽകിയ വാഗ്ദാനങ്ങൾ. ജോൺസൻ നൽകിയ മറ്റ് വാഗ്ദാനങ്ങൾ ഇവയൊക്കെയാണ് : 2022ഓടെ 20, 000 പോലീസ് ഓഫീസർമാരെ നിയമിക്കും, ജിഡിപിയുടെ 0.7 ശതമാനം വിദേശ സഹായത്തിനായി ചിലവഴിക്കും, എച്ച്എസ് ട്രെയിൻ പദ്ധതി അവലോകനം ചെയ്യും, 2025 ഓടെ എല്ലാ വീട്ടിലും പൂർണ ഫൈബർ ബ്രോഡ്ബാൻഡ് ഉറപ്പാക്കും, എൻ എച്ച് എസിനെ കൂടുതൽ ശക്തമാകും, വിദ്യാർത്ഥികളുടെ കടം തിരിച്ചടവിന്റെ പലിശ നിരക്ക് കുറയ്ക്കും തുടങ്ങിയവ.

1300 കൺസേർവേറ്റിവ് പാർട്ടി അംഗങ്ങളുടെ ഇടയിൽ നടത്തിയ സർവേയിൽ ജോൺസൻ മുന്നിലെത്തി. അടുത്ത നേതാവ് ആരാകുമെന്ന് രണ്ട് അഭിപ്രായങ്ങൾ ഉണ്ടെങ്കിലും കൂടുതൽ സാധ്യത ബോറിസ് ജോൺസണാണ്. രണ്ടുപേരിൽ, കഴിഞ്ഞ വർഷം വിദേശകാര്യ സെക്രട്ടറിയായി നിയമിതനായ ജെറമി ഹണ്ടിന് ജോൺസണെക്കാൾ ഗവണ്മെന്റ് കാര്യങ്ങളിൽ കൂടുതൽ പരിചയമുണ്ട്. 2010ൽ സഖ്യസർക്കാരിന് കീഴിൽ കൾച്ചറൽ സെക്രട്ടറി ആയ ഹണ്ട്, പിന്നീട് 2012 ലണ്ടൻ ഒളിമ്പിക്സിന് മേൽനോട്ടം വഹിച്ചു. തുടർന്ന് 6 വർഷത്തോളം ആരോഗ്യ സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചു. ബോറിസ് ജോൺസൻ, 2008ൽ മേയറായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് 7 വർഷം ഹെൻലിയുടെ എംപി ആയിരുന്നു. 2015ൽ ഓസ്ബ്രിഡ്ജ്, സൗത്ത് റുസ്ലിപ് എന്നിവയുടെ എംപിയും ആയി അദ്ദേഹം. വ്യക്തിപരമായ തലത്തിൽ രണ്ട് സ്ഥാനാർത്ഥികൾകക്കും സമാനമായ പശ്ചാത്തലങ്ങളുണ്ട്. സ്വകാര്യ സ്കൂളുകളിൽ വിദ്യാഭ്യാസം നേടുകയും പിന്നീട് ഓസ്‌ഫോർഡ് സർവകലാശാലയിൽ പഠിക്കുകയും ചെയ്തവരാണ് ഇരുവരും.

ടോറി എംപിമാരുടെ ഇടയിൽ അഞ്ചു ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിലൂടെയാണ് അവസാന രണ്ട് സ്ഥാനാർഥികളായി ഹണ്ടും ജോൺസണും തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ചാമത്തെ വോട്ടെടുപ്പിൽ 313ൽ 160 വോട്ടുകളും നേടി ജോൺസൻ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള ജെറമി ഹണ്ടിന് 77 വോട്ടുകളും. 10 സ്ഥാനാർത്ഥികളുമായി ജൂൺ 10ന് തുടങ്ങിയ തെരഞ്ഞെടുപ്പ് ഇപ്പോൾ അതിന്റെ അന്ത്യത്തിൽ എത്തി നിൽക്കുകയാണ്. മാർക്ക് ഹാർപ്പർ, ആൻഡ്രിയ ലീഡ്‌സോം, എസ്ഥേർ മക്കവെ എന്നിവർ ആദ്യ റൗണ്ടിൽ പുറത്തായി. മാറ്റ് ഹാൻകോക്ക് പിന്മാറുകയും ചെയ്തു. ഡൊമിനിക് റാബ് രണ്ടാം റൗണ്ടിലും റോറി സ്റ്റുവർട്ട് മൂന്നിലും സാജിദ് ജാവീദ്, മൈക്കിൾ ഗോവ് എന്നിവർ നാലാം റൗണ്ടിലും പുറത്തായി. വാശിയേറിയ പോരാട്ടങ്ങളിലൂടെ തെരഞ്ഞെടുപ്പ് അവസാന രണ്ടുപേരിൽ എത്തി നിൽകുമ്പോൾ ബ്രിട്ടനെ തുടർന്ന് നയിക്കുന്നത് ആരെന്ന് അറിയേണ്ടിയിരിക്കുന്നു. അതിനായി ആ കാത്തിരിപ്പ് നീളുന്നു, ജൂലൈ 23 വരെ.