Main News

അമേഠിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അട്ടിമറി തോല്‍വി. നെഹ്‌റു കുടുംബത്തിന് വൈകാരിക ബന്ധമുള്ള സ്ഥലം കൂടിയായ യു.പിയിലെ ഈ ലോക്സഭ മണ്ഡലത്തില്‍ സ്മൃതി ഇറാനിയോടാണ് തോല്‍വി. 54731 വോട്ടുകള്‍ക്കാണ് തോല്‍വി. അടിയന്തരവസ്ഥയ്ക്കു ശേഷം 3 വർഷവും, 98ലെ തിരഞ്ഞെടുപ്പിലും മാത്രമാണ് ഇവിടം കോൺഗ്രസിനെ കൈവിട്ടത്.

2004 വരെ സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്നു അമേഠി. 2004ൽ മകനു വേണ്ടി സോണിയ മാറികൊടുത്ത മണ്ഡലത്തിൽ മൂന്നുലക്ഷത്തോളം വോട്ടിനാണ് രാഹുൽ തന്റെ ആദ്യ ജയം കൊയ്തത്. 2009 ൽ ഭൂരിപക്ഷം 3,70,198 വോട്ടായി. കഴിഞ്ഞ തവണ ശക്തമായ മോദി തരംഗത്തിൽ ഒരുലക്ഷത്തിൽപരം വോട്ടിനു തോൽപ്പിച്ച സ്മൃതി ഇറാനിയാണ് ഇത്തവണ രാഹുലിനോട് പകരം വീട്ടിയത്.

1977ൽ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പിൽ സഞ്ജയ് ഗാന്ധിയാണ് ഇതിനു മുമ്പ് ഗാന്ധികുടുംബത്തിൽ നിന്നും അമേഠിയിൽ തോറ്റ സ്ഥാനാർഥി. ജനതാ പാർട്ടിയുടെ രവീന്ദ്രപ്രതാപ് സിങാണ് അന്ന് സഞ്ജയ്‌നെ തോൽപിച്ചത്. ആ തിരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയും തോറ്റിരുന്നു. അതിനുശേഷം സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയുമാണു മണ്ഡലം കാത്തത്.

രാജീവിനു ശേഷം, ഗാന്ധികുടുംബത്തിനു പുറത്തുനിന്നു മത്സരിച്ച സതീഷ് ശർമയെ 1998 ൽ ബിജെപിയുടെ സഞ്ജയ് സിങ് തോൽപ്പിച്ചു. ഒരു വർഷം മാത്രമ‌േ സഞ്ജയ് എംപി ആയിരുന്നുള്ളു. പിന്നീട് സോണിയ ഗാന്ധി മത്സരിച്ച് വിജയിച്ചു. 2004 മുതൽ മൂന്നുവട്ടം രാഹുൽ ഇവിടെ നിന്നു തുടർച്ചയായി ജയിച്ചു. ഒടുവിൽ അമേഠിയിലെ ജനങ്ങൾ ഗാന്ധികുടുംബത്തേയും പ്രധാനമന്ത്രി സ്ഥാനാർഥിയെയും പരാജയപ്പെടുത്തി. 1977 ൽ സഞ്ജയ് ഗാന്ധി തോൽക്കാൻ വ്യക്തമായ കാരണമുണ്ടായിരുന്നെങ്കിലും ഇന്ന് രാഹുലിന്റെ തോൽവിക്കുള്ള കാരണം ഏറെ ചർച്ച ചെയ്യപ്പെടും.

അമേഠി: ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയും രാഹുല്‍ ഗാന്ധിയും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അമേഠിയില്‍ നോട്ടയ്ക്കും പിന്നിലാണ് സിപിഎമ്മിന്റെ സ്ഥാനം. മണ്ഡലത്തിലെ 73 ശതമാനം വോട്ട് എണ്ണിത്തീരുമ്പോള്‍ 15000 വോട്ടിന്റെ ലീഡാണ് സ്മൃതി ഇറാനിക്കുള്ളത്. നോട്ട 1287 വോട്ട് നേടിയപ്പോള്‍ 333 വോട്ടാണ് സിപിഎമ്മിന് നേടാനായത്. പശ്ചിമ ബംഗാളിലും സമാനമായ അവസ്ഥ സിപിഎമ്മിന് നേരിടേണ്ടി വന്നിട്ടുണ്ട്.

വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമ്പോള്‍ ഇത് തങ്ങളുടെ വിജയമെന്ന് പ്രഖ്യാപിച്ച് ആര്‍എംപി നേതാവ് കെ കെ രമ. കൊലയാളി രാഷ്ട്രീയ നേതൃത്വത്തിന്‍റെ കണ്ണില്‍ ചോരയില്ലാത്ത കത്തി വീശലിൽ തണല്‍ നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങൾക്ക്, താലിയറ്റുപോയ സഹോദരിമാർക്ക്, കണ്ണീരുണങ്ങാത്ത അമ്മമാർക്ക് ഞങ്ങളീ വിജയം സമർപ്പിക്കുന്നു എന്ന് രമ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ നന്മ വറ്റാത്ത മനസുകൾക്ക് സ്നേഹാഭിവാദ്യങ്ങൾ നേരുന്നു എന്നും രമ പറഞ്ഞു.

രമയുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊലയാളി രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത കത്തി വീശലിൽ തണല്‍ നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങൾക്ക്, താലിയറ്റുപോയ സഹോദരിമാർക്ക്, കണ്ണീരുണങ്ങാത്ത അമ്മമാർക്ക് ഞങ്ങളീ വിജയം സമർപ്പിക്കുന്നു…

കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ നന്മ വറ്റാത്ത മനസുകൾക്ക് സ്നേഹാഭിവാദ്യങ്ങൾ.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് പി ജയരാജന്‍ മത്സരിക്കുന്നത് വോട്ടർമാരോടുള്ള വെല്ലുവിളിയാണെന്നും ഇതിനെ സർവശക്തിയുമുപയോഗിച്ച് എതിർക്കുമെന്നും രമ പ്രക്യാപിച്ചിരുന്നു. ടിപി ചന്ദ്രശേഖരന്‍റെ തട്ടകത്തിൽ വോട്ട് തേടി ജയരാജന്‍ പര്യടനം നടത്തുമ്പോൾ വടകരയിൽ കൊലപാതകത്തിനെതിരെ കൂട്ടായ്മ നടത്തുകയായിരുന്നു ആർഎംപിയും രമയും. ജയരാജനെ കൊലയാളിയെന്ന് വിളിച്ചതിന് രമയ്‌ക്കെതിരെ കേസുമുണ്ടായിരുന്നു.

വടകരയില്‍ 50000 ന് മുകളില്‍ ലീഡ് നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മുന്നേറുന്നത്.

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ കേരളത്തില്‍ യുഡിഎഫ് തരംഗം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരവും രാഹുല്‍ തരംഗവും അലയടിച്ചപ്പോള്‍ ഭൂരിപക്ഷം സീറ്റുകളിലും യുഡിഎഫ് മുന്നേറുകയാണ്. എല്‍ഡിഎഫിന്റെ കുത്തകയായ മണ്ഡലങ്ങളില്‍ പോലും യുഡിഎഫ് മുന്നേറുന്നു. എല്‍ഡിഎഫ് വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ലീഡ് ആദ്യ 2 മണിക്കൂറില്‍ 20,000 കഴിഞ്ഞു. മറ്റൊരു കുത്തക മണ്ഡലമായ ആറ്റിങ്ങലില്‍ തുടക്കം മുതല്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് ലീഡ് ചെയ്യുകയാണ്. എല്‍ഡിഎഫ് വിജയമുറപ്പിച്ചിരുന്ന കാസര്‍കോട്ടും ആലത്തൂരും യുഡിഎഫിനു വലിയ മുന്നേറ്റം സാധ്യമായി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 2 മണിക്കൂറില്‍ അരക്ഷത്തിലേക്ക് എത്തി. എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിനേക്കാള്‍ വലിയ വിജയത്തിലേക്കാണു യുഡിഎഫ് അടുക്കുന്നതെന്നാണ് ആദ്യഫലങ്ങള്‍ വ്യക്തമാക്കുന്നത്

 

 

ബിനോയി ജോസഫ്

എൻഎംസിയിൽ രജിസ്ട്രേഷൻ ലഭിക്കുന്നതിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ കാലാനുസൃതവും മാനുഷിക പരിഗണനയോടെയുമുള്ള മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബൈജു വർക്കി തിട്ടാല നടത്തുന്ന നിർണായകമായ നീക്കത്തിന്റെ ആദ്യഘട്ടത്തിന് വിജയത്തുടക്കം. എൻഎംസിയുടെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേംബ്രിഡ്ജ് സിറ്റി കൗൺസിലിൽ സോളിസിറ്റർ ഓഫ് സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ്, കൗൺസിലർ ബൈജു തിട്ടാല ഇന്ന് അവതരിപ്പിക്കുകയും ഐകകണ്ഠ്യേന പാസാക്കപ്പെടുകയും ചെയ്തു. പ്രമേയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ച ബൈജു വർക്കി തിട്ടാല, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം സംബന്ധിച്ച് ഹെൽത്ത് കെയർ സെക്ടറിൽ തുടരുന്ന വിവേചനത്തിനെതിരെ അതിശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ഇക്കാര്യത്തിൽ എൻഎംസിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും കേംബ്രിഡ്ജ് സിറ്റി കൗൺസിൽ അതിനായി മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഞ്ചു മുതൽ 15 വർഷം വരെ യുകെയിലെ ഹെൽത്ത് കെയർ മേഖലയിൽ പരിചയ സമ്പത്തുള്ള ആയിരക്കണക്കിന് മലയാളി നഴ്സുമാർ ഇപ്പോഴും ഐഇഎൽടിഎസ് കടമ്പ പാസാകാതെ കെയറർമാരായി ജോലി ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് പൗണ്ടുകൾ ചെലവഴിച്ച് യുകെയിലേയ്ക്കുള്ള വിസ തരപ്പെടുത്തി എത്തിയ ഇവർക്ക് ഒരു രജിസ്റ്റേർഡ് നഴ്സ് എന്ന സ്വപ്നം ഇന്നും അതിവിദൂരത്താണ്. നിലവിൽ, ഐഇഎൽ ടിഎസിന് സ്കോർ 7 ലഭിച്ചവർക്കു മാത്രമേ എൻഎംസി രജിസ്ട്രേഷൻ ലഭിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ പ്രായോഗികതലത്തിലുള്ള തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് എൻഎംസിയെ സമീപിക്കുന്നതിനായി ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ യുകെയിലുള്ള നഴ്സുമാരുടെ പിന്തുണയോടെ പ്രവർത്തന പരിപാടികൾ ആരംഭിക്കുകയായിരുന്നു. ഇതിനായി, നിരവധി തവണ ഐഇഎൽടിഎസും ഒ ഇ ടി യും എഴുതിയ നഴ്സുമാരുടെ വിവരങ്ങൾ ശേഖരിക്കുകയും അവയുടെ അടിസ്ഥാനത്തിൽ എൻഎംസിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുകയുമായിരുന്നു.

ബൈജു വർക്കി തിട്ടാല കേംബ്രിഡ്ജ് കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ച കൗൺസിലർ കാർല മക്യൂൻ, ഓവർസീസ് നഴ്സുമാർ ബ്രിട്ടീഷ് ഹെൽത്ത് സെക്ടറിന് നല്കുന്ന സേവനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. നഴ്സിംഗ് സ്റ്റുഡൻറായി അഡ്മിഷൻ കിട്ടാൻ വേണ്ട ജിസിഎസ്ഇ യോഗ്യത ഐഇഎൽടിഎസ് സ്കോർ 6 ന് തുല്യമാണെന്നിരിക്കേ, വിദേശ നഴ്സുമാർക്ക് അതിലും ഉയർന്ന പ്രാവീണ്യം വേണമെന്ന മാനദണ്ഡം അംഗീകരിക്കാനാവുന്നതല്ലെന്ന് കൗൺസിലർ നിക്കി മെസി പറഞ്ഞു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരിശോധനയിൽ നിലവിലുള്ള വിവേചനം അവസാനിപ്പിക്കാൻ എൻഎംസി അടിയന്തിര ഇടപെടൽ നടത്തണമെന്ന് ലീഡ് കൗൺസിലർ ലൂയിസ് ഹെർബേട്ട് ആവശ്യപ്പെട്ടു. പ്രമേയം വോട്ടിനിട്ടപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും പൂർണ പിന്തുണ നല്കുകയും ഏകകണ്ഠമായി പാസാകുകയും ചെയ്തു.

ബൈജു വർക്കി തിട്ടാല അവതരിപ്പിച്ച പ്രമേയത്തിന്റെ പ്രമേയത്തിന്റെ സംക്ഷിപ്ത രൂപം.

യുകെയിലെ മറ്റു നഗരങ്ങൾക്കൊപ്പം തന്നെ കേംബ്രിഡ്ജിലും എൻഎച്ച്എസിൽ ട്രെയിൻഡ് നഴ്സുമാരെയും നഴ്സിംഗ് സ്റ്റാഫിനെയും, തദ്ദേശീയമായി കെയർ സ്റ്റാഫിനെയും വേണ്ടത്ര ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇവർക്ക് ആവശ്യമായ ഇംഗ്ലീഷ് ഭാഷാ മാനദണ്ഡം അവരുടെ ജോലിയ്ക്ക് ആവശ്യമായതിലും വളരെ ഉയർന്ന നിലയിൽ നിശ്ചയിച്ചിരിക്കുന്നതുമൂലം  റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഓവർസീസ് സ്റ്റാഫിനും നിലവിൽ യുകെയിൽ തന്നെയുള്ള ഉദ്യോഗാർത്ഥികൾക്കും നിശ്ചയിച്ചിട്ടുള്ള അപര്യാപ്തമായ ഇംഗ്ലീഷ് സപ്ലിമെന്ററി പരിശീലന പരിപാടിയും കാര്യങ്ങൾ വഷളാക്കുന്നു.

കേംബ്രിഡ്ജ് സിറ്റി കൗൺസിൽ, താഴെപ്പറയുന്ന കാര്യങ്ങൾ അടിയന്തിര വിഷയമായി അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ഇടപെടാൻ കൗൺസിൽ ലീഡറോട് പ്രമേയം വഴി നിർദ്ദേശിച്ചു.

1. എൻ എം സി നിശ്ചയിച്ചിരിക്കുന്ന ഇംഗ്ലീഷ് മാനദണ്ഡമായ ഐഇഎൽടിഎസ് സ്കോർ 7 എന്നത് 6.5 ലേയ്ക്ക് കുറയ്ക്കുന്നതിനായി കൺസൾട്ടേഷൻ പ്രഖ്യാപിക്കുക. യുകെയിൽ സെറ്റിൽ ആയതും യുകെയിലെ ഹെൽത്ത് സെക്ടറിൽ നാലു വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരെ പുതിയ മാനദണ്ഡത്തിന്റെ കീഴിൽ കൊണ്ടുവരിക.

2. റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് കൺസൾട്ടേഷൻ നടത്താനും ഇംഗ്ലീഷ് രണ്ടാം ഭാഷയായി ഉപയോഗിക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ മാനദണ്ഡങ്ങൾ മൂലമുള്ള തടസങ്ങൾ മാറ്റിക്കിട്ടാനും എൻഎംസി നടപടിയെടുക്കുക.

3. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻ എച്ച് എസ് ട്രസ്റ്റിന്റെ ഓവർസീസ് റിക്രൂട്ട്മെൻറ് പോളിസി റിവ്യൂ ചെയ്യുകയും ഉയർന്ന ഇംഗ്ലീഷ് നിലവാരം കൈവരിക്കാൻ പ്രാപ്തിയുള്ള സ്റ്റാഫിന് അതിനായി അവസരമൊരുക്കുകയും ചെയ്യുക.

4. എൻഎച്ച്എസിലെയും കേംബ്രിഡ്ജിലെയും സ്റ്റാഫ് ഷോർട്ടേജ് പരിഹരിക്കുന്നതിനായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഹെൽത്ത്, ഗവൺമെന്റിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെടണം.

കേംബ്രിഡ്ജ് സിറ്റി കൗൺസിലിന്റെ പ്രമേയം, ഐഇഎൽടിഎസ് സ്കോർ നേടാനാവാത്തതിനാൽ  രജിസ്ട്രേഷൻ ലഭിക്കാതെ മറ്റു ജോലികളിൽ ഏർപ്പെടേണ്ടി വരുന്ന നഴ്സുമാരുടെ കാര്യത്തിൽ പ്രതികരിക്കാൻ എൻഎംസിയെ നിർബന്ധിതമാക്കും.

 

ബിനോയി ജോസഫ്

യുകെയിലെ ബ്രിട്ടീഷ് സ്റ്റീൽ പ്ളാൻറുകൾ തകർച്ചയിലേയ്ക്ക്. ഇതു മൂലം 5000 പേർക്ക് നേരിട്ടും സപ്ളൈ ചെയിനിൽ 20,000 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കും. സ്റ്റീൽ വ്യവസായത്തെ രക്ഷിക്കാനായി ഗവൺമെൻറുമായി യൂണിയനുകളും ബ്രിട്ടീഷ് സ്റ്റീൽ ഉടമകളായ ഗ്രേബുൾ ക്യാപിറ്റലും നടത്തിയ റെസ്ക്യൂ പാക്കേജിനായുള്ള ചർച്ചകൾ പരാജയപ്പെട്ടു. ഇതേത്തുടർന്ന് ഇൻസോൾവൻസി  പ്രോസസ് ആരംഭിച്ചു.  അക്കൗണ്ടിംഗ് കമ്പനിയായ ഇ.വൈ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തു. ബ്രിട്ടീഷ് സ്റ്റീലിന് പുതിയ ഉടമസ്ഥരെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ബ്രിട്ടീഷ് സ്റ്റീലിനെ തകർച്ചയിലേക്ക് നയിച്ചത്.

TATA STEEL MARCH ON 10th NOVEMBER, 2015

2015 നവംബറിൽ, ബ്രിട്ടീഷ് സമൂഹത്തോടൊപ്പം മലയാളി സമൂഹവും ടാറ്റാ സ്റ്റീലിന്റെ  സ്കൻതോർപ്പിലെ പ്ളാൻറിനെ അടച്ചുപൂട്ടലിന്റെ വക്കിൽ നിന്ന് രക്ഷിക്കാൻ സമരമുഖത്ത് ഇറങ്ങിയിരുന്നു. ടാറ്റാ സ്റ്റീൽ, പ്ളാന്റുകൾ തുടർന്ന് ഗ്രേബുൾ ക്യാപിറ്റലിന് വിൽക്കുകയായിരുന്നു. കാർബൺ ടാക്സ് അടക്കമുള്ള യൂറോപ്യൻ യൂണിയന്റെ നിയന്ത്രണങ്ങളാൽ സാമ്പത്തിക നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷ് സ്റ്റീലിന് യൂറോപ്യൻ യൂണിയനുമായുള്ള ഭാവി വ്യാവസായിക വ്യാപാര ബന്ധങ്ങൾ അനിശ്ചിതത്വത്തിലായത് ദോഷകരമായി ഭവിച്ചു. ഇതു മൂലം സ്കൻതോർപ്പ്  പ്ളാന്റിൽ 3000 പേർക്കും ടീസൈഡിൽ 800 പേർക്കും തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

ചുരുങ്ങിയ വാക്കുകളില്‍ മനോഹരമായ ഫെയ്സ്ബുക്ക് പോസ്റ്റ് തയ്യാറാക്കാന്‍ അറിയുന്നവരാണ് നിങ്ങളെങ്കില്‍ ഈ ജോലിക്ക് നിങ്ങള്‍ എന്തായാലും അപേക്ഷ അയക്കണം. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്ക് വേണ്ടി രാജകുടുംബം ആണ് ഒരു സോഷ്യല്‍മീഡിയാ മാനേജരെ തേടുന്നത്. ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് ഓഫീസറായാണ് നിയമനം ഉണ്ടാവുക. രാജ്ഞിയുടെ സാന്നിധ്യം സോഷ്യല്‍മീഡിയയില്‍ മനോഹരമായ രീതിയില്‍ സജീവമാക്കുക എന്നതാണ് ഇദ്ദേഹത്തിന് ജോലിയുണ്ടാവുക.

ബക്കിന്‍ഹാം രാജകൊട്ടാരത്തില്‍ തന്നെയായിരിക്കും സോഷ്യല്‍മീഡിയാ മാനേജര്‍ക്ക് നിയമനം ഉണ്ടാവുക. ശമ്പളം എത്രയെന്ന് കേട്ടാല്‍ നിങ്ങള്‍ നിലവിലത്തെ ജോലി ഉപേക്ഷിച്ച് പോവുമെന്ന് ഉറപ്പാണ്. 30,000 പൗണ്ടാണ് (26,61,544 രൂപ) പ്രതിമാസം ശമ്പളമായി ലഭിക്കുക. 33 ദിവസം പ്രതിവര്‍ഷ അവധിയും ലഭിക്കും. ഉച്ചഭക്ഷണവും സൗജന്യമായിരിക്കും.

കോളേജ് ബിരുദം, വെബ്സൈറ്റ്-സോഷ്യല്‍മീഡിയാ കൈകാര്യം ചെയ്തുളള മുന്‍കാല പ്രവൃത്തിപരിചയം, സാങ്കേതികപരമായുളള അറിവ് എന്നിവ അപേക്ഷിക്കുന്നയാള്‍ക്ക് ഉണ്ടായിരിക്കണം. രാജ്ഞിയുടെ നിലപാടുകള്‍ അനുസരിച്ച് രസകരമായ രീതിയില്‍ ഉളളടക്കങ്ങള്‍ തയ്യാറാക്കാന്‍ കഴിയണം. ഫോട്ടോഗ്രാഫിയിലുളള കഴിവും പ്രത്യേകം പരിഗണിക്കും. രാജകൊട്ടാരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് ഉളളത്. നിരവധി പേര്‍ ഇപ്പോള്‍ തന്നെ അപേക്ഷിച്ചതായാണ് വിവരം.

ഏറ്റവും കൂടുതൽ കാലം കിരീടമണിഞ്ഞ ബ്രിട്ടീഷ് രാജകുടുംബാംഗം ആണ് എലിസബത്ത് രാജ്ഞി. ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ളരാജാധികാരി എന്നീ ബഹുമതികൾ 93കാരിയായ എലിസബത്ത് രാജ്ഞിക്ക് സ്വന്തം. 1926 ഏപ്രിൽ 21ന് ജനിച്ച അലക്‌സാൻഡ്ര മേരി 1953 ജൂൺ 2നാണ് ബ്രിട്ടന്റെ ഭരണാധികാരിയായി ചുമതലയേറ്റത്.

ജോര്‍ദാന്‍ അഡ്‌ലാര്‍ഡ് റോജേഴ്‌സ് എന്ന മുന്‍ കെയര്‍ വര്‍ക്കര്‍ ഒരു സാധാരണക്കാരനാണ്. 31 വയസു വരെ സാധാരണക്കാരനായി ജീവിച്ച ജോര്‍ദാന് ഭാഗ്യം വന്നത് ഒരു ഡിഎന്‍എ പരിശോധനയിലൂടെയാണ്. അത് വെറും ഭാഗ്യമല്ല, 50 മില്യന്‍ പൗണ്ടിന്റെ സ്വത്താണ് ഇയാള്‍ക്ക് ലഭിച്ചത്. കോണ്‍വാളിലുള്ള 1536 ഏക്കര്‍ എസ്റ്റേറ്റ് ജോര്‍ദാന് ലഭിച്ചു. ചാള്‍സ് റോജേഴ്‌സ് എന്ന കോടീശ്വരനാണ് തന്റെ പിതാവെന്ന് തന്റെ എട്ടാമത്തെ വയസില്‍ തന്നെ സൂചന ലഭിച്ചിരുന്നുവെന്ന് ജോര്‍ദാന്‍ പറഞ്ഞു. ചാള്‍സിന്റെ മരണ ശേഷമാണ് ഡിഎന്‍എ ടെസ്റ്റിലൂടെ ജോര്‍ദാന്‍ മകനാണെന്ന് തെളിഞ്ഞതും അളവില്ലാത്ത സ്വത്തിന്റെ ഉടമയായി മാറിയതും.

അവിവാഹിതനായിരുന്ന ചാള്‍സ് റോജേഴ്സിന്റെ കോടിക്കണക്കിനു രൂപയുടെ സ്വത്തിന് മറ്റ് അവകാശികള്‍ ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന ഒരു സഹോദരന്‍ ചെറുപ്പത്തില്‍ തന്നെ ക്യാന്‍സര്‍ ബാധിതനായി മരിച്ചു പോയിരുന്നു. ചാള്‍സിന്റെ അച്ഛന്‍ ലഫ്റ്റനന്റ് കമാന്‍ഡര്‍ ജോണ്‍ റോജേഴ്സ് 2012ല്‍ മരിച്ചിരുന്നു. അമ്മയുടെ മരണ ശേഷം തന്റെ കാമുകിയും കുട്ടിയുമൊത്ത് താമസിച്ചിരുന്ന ജോര്‍ദാന്‍ കെയര്‍ വര്‍ക്കര്‍ ജോലിയായിരുന്നു ചെയ്തിരുന്നത്. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചാണ് ചാള്‍സ് റോജേഴ്‌സ് മരിച്ചത്.

ഈ വാര്‍ത്ത അറിഞ്ഞതു മുതല്‍ സ്വത്ത് ലഭിക്കാനുള്ള നീക്കങ്ങള്‍ ജോര്‍ദാന്‍ ആരംഭിച്ചു. അമ്മ മരിച്ചതിനു ശേഷം ചാള്‍സിനെ കണ്ട് താന്‍ മകനാണെന്ന കാര്യം ജോര്‍ദാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഡിഎന്‍എ പരിശോധനാ ഫലം കൊണ്ടുവന്നാല്‍ അംഗീകരിക്കാമെന്നായിരുന്നു ചാള്‍സിന്റെ നിലപാട്. അതിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ചാള്‍സ് മരിക്കുന്നത്. ഇതിനു ശേഷം ചാള്‍സിന്റെ ചില അകന്ന ബന്ധുക്കള്‍ ജോര്‍ദാന് സ്വത്ത് ലഭിക്കാതിരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ചാള്‍സുമായുള്ള രൂപ സാദൃശ്യം കണക്കിലെടുത്ത് ഡിഎന്‍എ പരിശോധന നടത്താനുള്ള അനുമതി കോടതി നല്‍കുകയായിരുന്നു.

ലണ്ടന്‍: ബ്രെക്‌സിറ്റില്‍ തന്നെ പിന്തുണയ്ക്കാനുള്ള അവസാന അവസരമാണിതെന്ന് എം.പിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. വിഷയത്തില്‍ എം.പിമാര്‍ അതീവ ഗൗരവമേറിയ തീരുമാനം എടുക്കേണ്ട സമയമാണിതെന്നും ഭൂരിപക്ഷം നേടാന്‍ തനിക്ക് സാധിക്കുമെന്നും മേ പറഞ്ഞു. നേരത്തെ എം.പിമാര്‍ തള്ളിയ കരട് രേഖയില്‍ നിന്നും നിരവധി മാറ്റങ്ങള്‍ ഉള്‍കൊണ്ടാണ് പുതിയ നയരേഖ തയ്യാറാക്കിയിരിക്കുന്നതെന്ന് മേ അവകാശപ്പെടുന്നു. പരിസ്ഥിതി സംരക്ഷണം, തൊഴിലാളികളുടെ അവകാശം, നോര്‍ത്തേണ്‍ ഐറിഷ് ബോര്‍ഡര്‍ പ്രശ്‌നം, കസ്റ്റംസ് നിയമങ്ങളിലെ ഇളവ് തുടങ്ങി നേരത്തെ എം.പിമാര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളെയും ഉള്‍കൊള്ളിച്ചാണ് പുതിയ നയരേഖയെന്ന് മേയുമായി അടുത്ത കേന്ദ്രങ്ങളും വ്യക്തമാക്കുന്നുണ്ട്.

വിവാദവിഷയങ്ങളില്‍ മെച്ചപ്പെട്ട നിലപാടോടെ തയാറാക്കുന്ന കരാര്‍ എംപിമാര്‍ ‘പുതിയ കണ്ണോടെ’കാണണമെന്നു മേ അഭ്യര്‍ഥിച്ചു. വിവാദ കരാര്‍ പാസാക്കുന്ന കാര്യത്തില്‍ സ്വന്തം കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍നിന്നു വരെ എതിര്‍പ്പു നേരിടുന്ന മേ, താന്‍ സ്ഥാനമൊഴിയുന്നതിന്റെ വിശദാംശങ്ങള്‍ അടുത്ത മാസം പുറത്തുവിടുമെന്നാണു പറഞ്ഞിരിക്കുന്നത്. കരട് രേഖ പാസായില്ലെങ്കില്‍ മേയെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാകും. പ്രധാനമന്ത്രി പദം രാജിവെക്കുന്ന കാര്യത്തില്‍ ഉടന്‍ അന്തിമ തീരുമാനം അറിയിക്കണമെന്ന് പാര്‍ട്ടിയില്‍ നിന്ന് തന്നെ മേയ്ക്ക് മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. പാര്‍ലമെന്റില്‍ കരാര്‍ പാസാക്കി ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങാന്‍ ഒക്ടോബര്‍ 31 വരെയാണു യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടനു സമയം നീട്ടിക്കൊടുത്തിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ കണ്‍സര്‍വേറ്റീവ് എം.പിമാരുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കാനുള്ള കരുനീക്കങ്ങളിലാണ് മേ.

അതേസമയം ബ്രെക്സിറ്റ് വിഷയത്തില്‍ തെരേസാ മേയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബെയ്ന്‍ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. വോട്ടെടുപ്പില്‍ ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരത്തെ നടന്ന ക്രോസ് പാര്‍ട്ടി ചര്‍ച്ചകളുടെ പിന്തുടര്‍ച്ചയാണ് പിന്തുണ നല്‍കില്ലെന്ന ഉറച്ച തീരുമാനത്തിലേക്ക് ലേബറിനെ നയിച്ചതെന്നാണ് സൂചന. പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കരാര്‍ അവതരിപ്പിക്കുമെന്നാണ് തെരേസാ മേ വ്യക്തമാക്കിയിട്ടുള്ളത്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കരാര്‍ തയ്യാറാക്കിയിട്ടുള്ളതെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുമായി സഹകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ തന്നെയാണ് പ്രതിപക്ഷം. യൂറോപ്യന്‍ യൂണിയനുമായി സാധാരണ രീതിയിലുള്ള കസ്റ്റംസ് കരാര്‍ പിന്തുടരാനാണ് ലേബര്‍ പാര്‍ട്ടിയുടെ തീരുമാനം. പഴയ കാര്യങ്ങള്‍ പരിഷ്‌കരിക്കാതെ വീണ്ടും കൊണ്ടുവരികയാണ് പ്രധാനമന്ത്രിയെന്നും കോര്‍ബെയന്‍ കുറ്റപ്പെടുത്തുന്നു.

സെലിബ്രിറ്റി ഷെഫ് ജാമീ ഒലിവറിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റ് സാമ്രാജ്യം തകര്‍ന്നു. യുകെയിലെ 25 റെസ്‌റ്റോറന്റുകളില്‍ 22 എണ്ണത്തിനും താഴുവീണു. ആയിരത്തോളം പേര്‍ക്കാണ് ഇതേത്തുടര്‍ന്ന് ജോലി നഷ്ടമായത്. ജാമിയുടെ ബിസിനസ് സാമ്രാജ്യം ഇപ്പോള്‍ അഡ്മിനിസ്‌ട്രേഷനിലാണ്. ഗാറ്റ്വിക്ക് വിമാനത്താവളത്തിലെ മൂന്ന് ഔട്ട്‌ലെറ്റുകള്‍ മാത്രമേ ഇനി തുറന്നു പ്രവര്‍ത്തിക്കുകയുള്ളു. ബിസിനസ് ഏറ്റെടുത്തു നടത്താന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ആളുകളെ അന്വേഷിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റുകളിലെ ജീവനക്കാരും ജോലി നഷ്ടമാകുന്ന അവസ്ഥയിലാണ്. തന്റെ ബിസിനസ് സംരംഭത്തിനു നേരിട്ട തകര്‍ച്ചയില്‍ ദുഃഖമുണ്ടെന്ന് ജാമി ഒലിവര്‍ പറഞ്ഞു.

2002ല്‍ ലണ്ടനിലാണ് റെസ്‌റ്റോറന്റ് ശൃംഖല പ്രവര്‍ത്തനം ആരംഭിച്ചത്. ഫിഫ്റ്റീന്‍ റെസ്റ്റോറന്റില്‍ ആരംഭിച്ച ബിസിനസ് പിന്നീട് 25 റെസ്റ്റോറന്റുകളിലേക്ക് വളര്‍ന്നു. 2008ലാണ് ജാമീസ് ഇറ്റാലിയന്‍ ആരംഭിച്ചത്. ഇത് 22 ജാമീസ് ഇറ്റാലിയനുകളിലേക്കും ഫിഫ്റ്റീന്‍, ബാര്‍ബെകോവ, ജാമീസ് ഡൈനര്‍ തുടങ്ങിയവയിലേക്കും വളരുകയായിരുന്നു. തന്റെ സാമ്രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കാരണം ജീവനക്കാരും സപ്ലയര്‍മാരുമാണെന്ന് ജാമി പറയുന്നു. ബിസിനസിന്റെ തകര്‍ച്ച അവര്‍ക്കുണ്ടാക്കുന്ന വിഷമം തനിക്ക് മനസിലാകുമെന്നും ജാമി പറഞ്ഞു. ചൊവ്വാഴ്ചയാണ് കമ്പനിയെ അഡ്മിനിസ്‌ട്രേറ്റര്‍മാരെ ഏല്‍പ്പിച്ചത്. കെപിഎംജിയാണ് അഡ്മിനിസ്‌ട്രേറ്റര്‍.

വിദേശത്തെ 61 ഔട്ട്‌ലെറ്റുകളെ ഈ അഡ്മിനിസ്‌ട്രേഷന്‍ ബാധിക്കില്ലെന്നാണ് വിവരം. 25 ജാമി ഇറ്റാലിയനുകളും കോണ്‍വാളിലെ ഫിഫ്റ്റീനും ഉള്‍പ്പെടെയുള്ള ഈ ഔട്ട്‌ലെറ്റുകള്‍ ഫ്രാഞ്ചൈസികളാണ് നടത്തിവരുന്നത്. അമേരിക്കന്‍ കേറ്ററര്‍ ആയ അരാമാര്‍ക്കുമായി ഏര്‍പ്പെട്ടിരിക്കുന്ന 10 വര്‍ഷത്തെ കരാറിനെയും ഇത് ബാധിക്കില്ല. യുകെയിലെയും മറ്റു രാജ്യങ്ങളിലെയും യൂണിവേഴ്‌സിറ്റികളിലും ആശുപത്രികളിലും ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാനുള്ള കരാറാണ് ഇത്.

Copyright © . All rights reserved