26 കാരനായ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിനെ കരിസ്മാറ്റിക് ക്രിസ്ത്യന്‍ കുടുംബം ‘ബാധയൊഴിപ്പിക്കല്‍’ എന്ന പേരില്‍ കൊലപ്പെടുത്തി. കെന്നഡി ഐഫ് എന്ന യുവാവാണ് സ്വന്തം വീട്ടില്‍ വെച്ചു നടത്തിയ ബാധയൊഴിപ്പിക്കലിനിടെ കൊല്ലപ്പെട്ടത്. കെന്നഡിയെ ദുഷ്ടാത്മാക്കള്‍ കീഴടക്കിയിരിക്കുകയാണെന്ന് വിശ്വസിച്ച മാതാപിതാക്കളും അഞ്ചു സഹോദരന്‍മാരും ചേര്‍ന്ന് പ്രാര്‍ത്ഥനയും പീഡനവുമായി ബാധയൊഴിപ്പിക്കല്‍ നടത്തുകയായിരുന്നു. 2016 ഓഗസ്റ്റിലായിരുന്നു കെന്നഡി കൊല്ലപ്പെട്ടത്. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള വീട്ടില്‍വെച്ചായിരുന്നു ബാധയൊഴിപ്പിക്കല്‍ നടത്തിയത്. കേബിള്‍ ടൈകളും കയറും കൈവിലങ്ങളുകളും ഉപയോഗിച്ചായിരുന്നു പീഡനം. സംഭവത്തില്‍ കെന്നഡിയുടെ മാതാപിതാക്കളായ കെന്നത്ത്, ജോസഫൈന്‍, സഹോദരന്‍മാരായ റോയ്, ഹാരി, കോളിന്‍, സാമുവല്‍, ഡാനിയല്‍ എന്നിവര്‍ക്കെതിരെ ഓള്‍ഡ് ബെയിലി കോടതി ഇന്നലെ കൊലക്കുറ്റം ചുമത്തി.

ഈ കുടുംബം അതി തീവ്രമായ മതവിശ്വാസികളായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ ടോം ലിറ്റില്‍ ക്യുസി കോടതിയില്‍ പറഞ്ഞു. കരിസ്മാറ്റിക് ക്രിസ്ത്യാനികള്‍ എന്നാണ് പ്രതികളിലൊരാള്‍ അറിയിച്ചത്. കെന്നഡിക്ക് ചില രോഗലക്ഷണങ്ങള്‍ കണ്ടപ്പോള്‍ അത് ദുഷ്ടാത്മാക്കളുടെ പ്രവൃത്തി മൂലമാണെന്ന് ഇവര്‍ വിശ്വസിക്കുകയും ബാധയെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇതിലൂടെ ഈ കുടുംബം നിയമം കയ്യിലെടുക്കുകയായിരുന്നുവെന്ന് ലിറ്റില്‍ കോടതിയില്‍ വാദിച്ചു. പ്രമുഖ പബ്ലിക് പോളിസ് അനലിസ്റ്റായിരുന്ന കെന്നത്ത് ഐഫ് വേള്‍ഡ് ബാങ്കിന്റെയും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെയും ഉപദേശകനായിരുന്നുവെന്നാണ് ഇയാളുടെ ലിങ്ക്ഡ്ഇന്‍ പേജ് വ്യക്തമാക്കുന്നത്. 2 മില്യനിലേറെ മൂല്യമുള്ള ലാന്‍കാസ്റ്റര്‍ അവന്യൂവിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്.

2016 ഓഗസ്റ്റ് 22ന് രാവിലെ 9 മണിക്കാണ് ഇവരുടെ വീട്ടിലേക്ക് പാരമെഡിക്കുകളെ വിളിക്കുന്നത്. തന്റെ സഹോദരന്റെ ശരീരം മരവിച്ചിരിക്കുകയാണെന്നും ഡീഹൈഡ്രേഷന്‍ സംഭവിച്ചിരിക്കുന്നുവെന്നും ഹാരിയാണ് വിളിച്ച് അറിയിച്ചത്. ജീവന്‍ രക്ഷിക്കാന്‍ പാരാമെഡിക്കുകള്‍ ശ്രമിച്ചെങ്കിലും കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചതിനാല്‍ അതിന് സാധിച്ചില്ല. സ്ഥലത്തെത്തിയ പോലീസിനോട് കെന്നഡി കടുത്ത മതവിശ്വാസിയായിരുന്നെന്നും ബൈബിള്‍ വചനങ്ങള്‍ എപ്പോഴും ഉരുവിടുമായിരുന്നെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. മരിക്കുന്നതിന് അടുത്ത ദിവസങ്ങളില്‍ കെന്നഡി വളരെ അക്രമാസക്തനായിരുന്നെന്നും ലോകാവസാനത്തെക്കുറിച്ചും മറ്റും സംസാരിച്ചിരുന്നെന്നും കോളിന്‍ പോലീസിനോട് പറഞ്ഞു. പിന്നീട് കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് കെന്നഡിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി പ്രാര്‍ത്ഥിക്കുന്നത് കണ്ടതായും പോലീസ് അറിയിച്ചു. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യങ്ങളുള്ളതായി സ്ഥിരീകരിച്ചിട്ടില്ല. വിചാരണ തുടരുകയാണ്.
ബിനോയി ജോസഫ്
ഇസ്ളാം പിറന്ന മണ്ണിൽ ക്രൈസ്തവ സഭയുടെ തലവന് സ്നേഹാദരങ്ങളോടെ ഊഷ്മള വരവേല്പ്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രൗഡഗംഭീരവും രാജകീയവുമായ സ്വീകരണമാണ് വത്തിക്കാൻ എന്ന കൊച്ചു രാജ്യത്തിന്റെ അധിപന് ഒരുക്കപ്പെട്ടത്. പേപ്പൽ പതാകയുടെ വർണങ്ങൾ വ്യോമ വിന്യാസത്താൽ ആകാശത്തിൽ നിറഞ്ഞു. 21 ഗൺ സല്യൂട്ടിന്റെ ശബ്ദത്താൽ മുഖരിതമായ അബുദാബിയിലെ പ്രസിഡൻഷ്യൽ പാലസിലേയ്ക്ക് ആത്മീയ പ്രഭ പരത്തി ഫ്രാൻസിസ് പാപ്പ ചെറിയ കിയ സോൾ കാറിൽ ആഗതനായി. യുഎഇയുടെ ഭരണാധികാരി ഷെയ്ക്ക് മൊഹമ്മദ് ബിൻ സയിദ് കൊട്ടാരത്തിന്റെ അങ്കണത്തിൽ ഫ്രാൻസിസ് പാപ്പയെ പൂർണ സൈനിക ബഹുമതികളോടെ സ്വീകരിച്ചു. യുഎഇടെയും വത്തിക്കാന്റെയും ദേശീയ ഗാനങ്ങൾ സൈനിക ബാൻഡ് ആലപിച്ചു. യുഎഇ രാജകുടുംബങ്ങളും മന്ത്രിസഭാംഗങ്ങളും കത്തോലിക്കാ സഭയുടെ തലവനെ സ്വീകരിക്കാൻ എത്തിയിരുന്നു. 2019 സഹിഷ്ണുതയുടെ വർഷമായി പ്രഖ്യാപിച്ച, ഇസ്ളാം ഔദ്യോഗിക മതമായ യുഎഇയിലെ ജനത എളിമയുടെ ഇടയന് സ്വാഗതമരുളിയത് ലോകം സാകൂതം വീക്ഷിച്ചു.

അബുദാബി രാജകൊട്ടാരത്തിൽ നടന്ന സ്വീകരണത്തിനു ശേഷം പോപ്പ് ഫ്രാൻസിസ് ബുക്ക് ഓഫ് ഓണറിൽ ഒപ്പുവച്ചു. യുഎഇയിലെ ജനതയ്ക്ക് സമാധാനവും ദൈവിക അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് കൊട്ടാരത്തിലെ ഗസ്റ്റ് ഡയറിയിൽ പോപ്പ് ഫ്രാൻസിസ് കുറിച്ചു. ക്രൈസ്തവ -മുസ്ളിം ലോകത്തിന്റെ അധിപന്മാരുടെ സംഗമത്തിന്റെ സ്മരണയിൽ അബുദാബി ക്രൗൺ പ്രിൻസിന് ഫ്രാൻസിസ് പാപ്പ മെമെന്റോ സമ്മാനിച്ചു. 1219 ൽ സെൻറ് ഫ്രാൻസിസ് അസിസിയും സുൽത്താൻ മാലിക് അൽ കമലും തമ്മിൽ കണ്ടുമുട്ടിയ ചരിത്ര പശ്ചാത്തലത്തിൽ മാനവ സാഹോദര്യത്തിന്റെ സന്ദേശങ്ങൾ ലാറ്റിൻ ഭാഷയിൽ ആലേഖനം ചെയ്യപ്പെട്ട സ്മരണിക തയ്യാറാക്കിയത് ആർട്ടിസ്റ്റ് ഡാനിയേല ലോംഗോ ആണ്. യുഎഇയിൽ 1963 ൽ ദൈവാലയം നിർമ്മിക്കുന്നതിനായി നല്കപ്പെട്ട സ്ഥലത്തിന്റെ അധികാര പത്രം ഫ്രാൻസിസ് പാപ്പയ്ക്ക് രാജകുടുംബം സ്മരണികയായി സമ്മാനിച്ചു.

തുടർന്ന് ഷെയ്ഖ് സയിദ് ഗ്രാൻഡ് മോസ്കിൽ എത്തിയ ഫ്രാൻസിസ് പാപ്പയെ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയിബ് സ്വീകരിച്ചു. മുസ്ളിം കൗൺസിൽ ഓഫ് എൽഡേഴ്സിന്റെ സമ്മേളനത്തിൽ പാപ്പ സംബന്ധിച്ചു. പോപ്പ് ഫ്രാൻസിസും ഡോ. അഹമ്മദ് അൽ തയിബും മാനവ സാഹോദര്യത്തിന്റെ സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. “നിങ്ങൾ രാജ്യത്തിന്റെ ഭാഗമാണ്… നിങ്ങൾ ന്യൂനപക്ഷമല്ല.”. ഫ്രാൻസിസ് പാപ്പ സന്ദേശമധ്യേ ക്രൈസ്തവ സമൂഹത്തോട് പറഞ്ഞു. മതത്തിന്റെ പേരിലുള്ള വിദ്വേഷവും അക്രമവും നീതീകരിക്കാനാവില്ല എന്നും പാപ്പ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. മിഡിൽ ഈസ്റ്റിൽ ഉള്ള ക്രൈസ്തവരെ സംരക്ഷിക്കുവാൻ മുസ്ളിം സഹോദരങ്ങൾ മുൻകൈയെടുക്കണമെന്ന് ഡോ. അഹമ്മദ് അൽ തയിബ് സന്ദേശത്തിൽ അഭ്യർത്ഥിച്ചു.
ചൊവ്വാഴ്ച സെൻറ് ജോസഫ് കത്തിഡ്രലിൽ ഫ്രാൻസിസ് പാപ്പ സ്വകാര്യ സന്ദർശനം നടത്തും. തുടർന്ന് സയിദ് സ്പോർട്സ് സിറ്റിയിൽ 135,000 ലേറെ വരുന്ന വിശ്വാസികൾക്കൊപ്പം മാർപാപ്പ വിശുദ്ധ ബലി അർപ്പിക്കും. ഉച്ചയോടെ ത്രിദിന സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് പാപ്പ റോമിലേക്ക് മടങ്ങും. മതസഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും പുതിയ വാതായനങ്ങൾ തുറന്ന യുഎഇയും വത്തിക്കാനും ലോകത്തിനു മാതൃക നല്കുകയാണ്. യുഎഇയിലെ 9.6 മില്യൺ ജനസംഖ്യയുടെ 80 % ഇസ്ളാം മതവിശ്വാസികളാണ്.
വന്‍കുടലിനെ ബാധിച്ച ക്യാന്‍സര്‍ നിര്‍ണ്ണയിക്കപ്പെട്ടപ്പോള്‍ വെറും മാസങ്ങള്‍ മാത്രം ആയുസ് പ്രതീക്ഷിച്ച മധ്യവയസ്‌കന് അപൂര്‍വ ശസ്ത്രക്രിയയിലൂടെ രോഗമുക്തി. ഇവാന്‍ ഡാഗ് എന്ന 53കാരനാണ് ലോകത്ത് ആദ്യമായി നടത്തിയ ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായും രോഗമുക്തനായത്. 2013ല്‍ ശരീരഭാരം അമിതമായി കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്. നാലാം ഘട്ട ക്യാന്‍സറാണ് ഇവാനെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കരളിലേക്കും രോഗം പടരുകയും ഇവാന്റെ ആരോഗ്യനില മോശമാകുകയും ചെയ്തു. കീമോതെറാപ്പിയിലൂടെ രോഗമുക്തിക്ക് 6 ശതമാനം സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ പ്രവചിച്ചത്. നിരവധി തവണ ട്യൂമറുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ഇവാന്റെ ആരോഗ്യനിലയില്‍ കഴിഞ്ഞ വര്‍ഷം വരെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായതുമില്ല.

പിന്നീട് 2018 ജനുവരിയില്‍ സ്പയര്‍ ലീഡ്‌സ് ഹോസ്പിറ്റലില്‍ നടത്തിയ ശസ്ത്രക്രിയയാണ് ഇവാന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ലോകത്തില്‍ ആദ്യമായി നടത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച ഈ കരള്‍ ശസ്ത്രക്രിയയില്‍ കരളിലേക്കുള്ള പ്രധാന രക്തക്കുഴലിലുണ്ടായിരുന്ന ട്യൂമര്‍ പൂര്‍ണ്ണമായും നീക്കം ചെയ്തു. ഹെപ്പാറ്റിക് വെയിന് സമീപമുള്ള ട്യൂമറുകള്‍ മാത്രമാണ് നീക്കിയത്. മുന്‍ ശസ്ത്രക്രിയക്കു ശേഷം ഇവാന്റെ കരളില്‍ പുതിയ രക്തക്കുഴല്‍ രൂപംകൊണ്ടിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ ആരോഗ്യം വീണ്ടെടുത്ത ഇവാന്‍ ഇപ്പോള്‍ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി. അതേ സമയം ഇനിയെന്ത് സംഭവിക്കും എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പൊന്നുമില്ല എന്നാണ് ഇവാന്‍ പറയുന്നത്.

അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും ഒന്നും പറയാന്‍ കഴിയില്ല. പക്ഷേ താന്‍ ഭാഗ്യവാനാണെന്ന് അദ്ദേഹം പറയുന്നു. പ്രൊഫ.പീറ്റര്‍ ലോഡ്ജ് ആണ് ഇവാന്റെ ശസ്ത്രക്രിയ നടത്തിയത്. വളരെ അപകടകരമായ ഒന്നായിരുന്നു ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. ഹെപ്പാറ്റിക് വെസല്‍ എന്ന് അറിയപ്പെടുന്ന പ്രധാന രക്തക്കുഴലുകളായിരുന്നു ഇതിനു മുമ്പ് നടന്ന ശസ്ത്രക്രിയകളില്‍ തനിക്ക് മുറിച്ചു മാറ്റേണ്ടിയിരുന്നത്. എന്നാല്‍ ഇത്തവണ ട്യൂമറുകള്‍ മാത്രമേ നീക്കം ചെയ്യേണ്ടി വന്നുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗര്‍ഭിണികളോട് ശിശുക്കളുടെ ലിംഗം വെളിപ്പെടുത്താന്‍ മിഡ് വൈഫുമാര്‍ മടിക്കുന്നതായി റിപ്പോര്‍ട്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം വെളിപ്പെടുത്തിയാല്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ സ്ത്രീകള്‍ തയ്യാറായേക്കുമെന്നും അതിലൂടെ നിയമക്കുരുക്കുകളില്‍ അകപ്പെടാന്‍ സാധ്യതയുണ്ടെന്നതിനാലുമാണ് മിഡ് വൈഫുമാര്‍ ഇതിന് തയ്യാറാകാത്തതെന്നാണ് വിവരം. സ്‌കോട്ട്‌ലന്‍ഡിലെ സ്ത്രീകള്‍ പോലും അബോര്‍ഷന് തയ്യാറാകുന്നുണ്ടെന്നാണ് മിഡ് വൈഫുമാര്‍ പറയുന്നത്. സ്‌കോട്ട്‌ലന്‍ഡിലെ 14 എന്‍എച്ച്എസ് ബോര്‍ഡുകളില്‍ നാലെണ്ണം ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗം വെളിപ്പെടുത്താറില്ലെന്ന് അറിയിച്ചതായി സണ്‍ഡേ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാംപെയിന്‍, ഫോര്‍ത്ത് വാലി, ഓര്‍ക്‌നി, ഷെറ്റ്‌ലാന്‍ഡ് എന്നീ ബോര്‍ഡുകളാണ് നോണ്‍-ജെന്‍ഡര്‍ ടെസ്റ്റിംഗ് പോളിസി പിന്തുടരുന്നത്.

ലിംഗനിര്‍ണയത്തില്‍ തെറ്റു സംഭവിക്കുകയും ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്താല്‍ പിന്നീടുണ്ടാകുന്ന നിയമ നടപടികള്‍ ഭയന്നാണ് തങ്ങള്‍ അതിന് തയ്യാറാകാത്തതെന്ന് ഒരു മിഡ് വൈഫ് സണ്‍ഡേ പോസ്റ്റിനോട് പറഞ്ഞു. ഗര്‍ഭത്തിലുള്ളത് പെണ്‍കുഞ്ഞാണെന്ന് മനസിലായാല്‍ ചില സത്രീകള്‍ അത് ഇല്ലാതാക്കാന്‍ ശ്രമിക്കാറുണ്ടെന്നും അവര്‍ വ്യക്തമാക്കി. ലിംഗനിര്‍ണയത്തില്‍ ചിലപ്പോള്‍ തെറ്റു സംഭവിക്കാറുണ്ടെന്ന് മറ്റൊരു മിഡ് വൈഫ് വെളിപ്പെടുത്തി. ഒരു ദമ്പതികളോട് അവര്‍ക്കുണ്ടാകാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെന്ന് പരിശോധനയുടെ അടിസ്ഥാനത്തില്‍ താന്‍ പറഞ്ഞു. പെണ്‍കുഞ്ഞിനു വേണ്ടി അവര്‍ തയ്യാറെടുപ്പുകള്‍ നടത്തി. നഴ്‌സറി പോലും പിങ്ക് നിറത്തില്‍ തയ്യാറാക്കി. പക്ഷേ അവര്‍ക്ക് ജനിച്ചത് ഒരു ആണ്‍കുഞ്ഞായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗം വെളിപ്പെടുത്താന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ അസഭ്യംവിളി കേട്ടതോടെയാണ് എന്‍എച്ച്എസ് ഗ്രാംപെയിന്‍ സ്‌കാനിംഗ് തന്നെ നിര്‍ത്തിവെച്ചത്. ശിശുക്കളുടെ ലിംഗനിര്‍ണ്ണയമല്ല തങ്ങളുടെ നയമെന്ന് എന്‍എച്ച്എസ് ഓര്‍ക്ക്‌നി വക്താവ് അറിയിച്ചു. പിറക്കാത്ത കുഞ്ഞിന്റെ ലിംഗനിര്‍ണ്ണയം നടത്തുകയോ അതേക്കുറിച്ച് മാതാപിതാക്കള്‍ക്ക് വിവരം നല്‍കുകയോ ചെയ്യില്ലെന്ന് ഫോര്‍ത്ത് വാലി അറിയിച്ചു. ഗര്‍ഭസ്ഥ ശിശുക്കഴളുടെ ആരോഗ്യത്തെക്കുറിച്ച് അറിവു ലഭിക്കുന്നതിന് മാത്രമാണ് സ്‌കാന്‍ ചെയ്യുന്നതെന്നും ആശുപത്രികള്‍ വ്യക്തമാക്കുന്നു.
കാര്‍ഡിഫ്: അര്‍ജന്റീനന്‍ ഫുട്‌ബോളര്‍ എമിലിയാനോ സാല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സ്വകാര്യ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ ഇംഗ്ലീഷ് ചാനലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം സാലയെക്കുറിച്ച് അദ്ദേഹത്തൊടപ്പം ഉണ്ടായിരുന്ന പൈലറ്റ് ഡേവിഡ് ഇബോടസണെക്കുറിച്ചും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇരുവരും അപകടത്തില്‍ മരണപ്പെട്ടിരിക്കുമെന്നാണ് രാക്ഷാദൗത്യം നടത്തുന്നവര്‍ നല്‍കുന്ന സൂചന. ഇരുവര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ തുടരും. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ കാര്യം ഇരുവരുടെയും കുടുംബങ്ങളെ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ഏജന്‍സി വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ അന്വേഷണം യു.കെ എയര്‍ ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ കാര്‍ഡിഫ് സിറ്റിക്കുവേണ്ടി 19.3 ദശലക്ഷം ഡോളറിന് കരാര്‍ ഒപ്പിട്ടതിനു പിന്നാലെയാണ് എമിലിയാനോ സാലയെ കാണാതാവുന്നത്. കാര്‍ഡിഫിലേക്കുള്ള യാത്രാ മധ്യേ അദ്ദേഹത്തിന്റെ വിമാനവുമായുള്ള ബന്ധം നഷ്ട്ടപ്പെടുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ചാനല്‍ ദ്വീപിന് സമീപം വെച്ച് റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. പിന്നീട് അദ്ദേഹം വിമാനത്തില്‍ സഞ്ചരിച്ചുവെന്ന് കരുതുന്ന സ്ഥലത്ത് ദിവസങ്ങള്‍ നീണ്ട തെരച്ചില്‍ നടത്തിയ അധികൃതര്‍ സൂചനകളൊന്നും ലഭിക്കാതിരുന്നതോടെ ഔദ്യോഗിക അന്വേഷണം അവസാനിപ്പിച്ചു. തെരെച്ചില്‍ നിര്‍ത്തരുതെന്ന് ലോകഫുട്‌ബോളര്‍ മെസി ഉള്‍പ്പെടെയുള്ളവര്‍ അപേക്ഷയുമായി രംഗത്ത് വന്നു. അപേക്ഷ സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളിയതോടെ സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം തുടരാന്‍ സാലയുടെ കുടുംബം തീരുമാനിക്കുകയായിരുന്നു.

തെരച്ചിലിനായി നടത്തിയ ഫണ്ട് റൈസിംഗ് പരിപാടിക്ക് വലിയ പിന്തുണയാണ് ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ നിന്നും ലഭിച്ചത്. രണ്ട് ബോട്ടുകളുള്‍പ്പടെയുള്ള സംഘമാണ് സാലക്ക് വേണ്ടി തെരച്ചില്‍ നടത്തിയിരുന്നത്. ഫ്രാന്‍സ് ഫുട്‌ബോള്‍ താരം എംപാബെ ഉള്‍പ്പെടെയുള്ളവര്‍ തെരച്ചിലിനായി സാമ്പത്തിക സഹായം നല്‍കിയിരുന്നു. വിമാനം തകരുന്നതിന് മുമ്പ് സാല കുടുംബാംഗങ്ങുമായി നടത്തിയ സംസാരത്തിന്റെ പൂര്‍ണരൂപം നേരത്തെ പുറത്തുവന്നിരുന്നു. ‘ഒന്നര മണിക്കൂറിനുള്ളില്‍ എന്നെ കുറിച്ച് വിവരമൊന്നും നിങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെങ്കില്‍, എന്നെ കണ്ടെത്താന്‍ ആരെയെങ്കിലും പറഞ്ഞയക്കേണ്ടി വരുമോയെന്ന് എനിക്കറിയില്ല. എനിക്ക് ഭയമാകുന്നു’ എന്നായിരുന്നു സാലയുടെ അവസാന വാക്കുകള്‍.
ന്യൂസ് ഡെസ്ക്
മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും പുതിയ മാനങ്ങൾ രചിച്ചു കൊണ്ട് ചരിത്രത്തിൽ ആദ്യമായി കത്തോലിക്കാ സഭയുടെ തലവൻ അറേബ്യൻ മണ്ണിൽ കാലുകുത്തി. ഞായറാഴ്ച രാത്രി യുഎഇ സമയം 9.47 ന് ഫ്രാൻസിസ് പാപ്പയെയും വഹിച്ചുകൊണ്ട് അൽ ഇറ്റാലിയയുടെ “ഷെപ്പേർഡ് വൺ” ഫ്ളൈറ്റ് അബുദാബി പ്രസിഡൻഷ്യൽ എയർപോർട്ടിൽ പറന്നിറങ്ങി. മൂന്നു ദിവസത്തെ യുഎഇ സന്ദർശനത്തിന് എത്തിയ സാർവ്വത്രിക ക്രൈസ്തവ സഭയുടെ ഇടയന് യുഎഇ ക്രൗൺ പ്രിൻസ് ഷെയ്ക്ക് മൊഹമ്മദ് ബിൻ സയിദിന്റെ നേതൃത്വത്തിൽ എയർപോർട്ടിൽ ഊഷ്മളമായ വരവേല്പ് നല്കി. “സഹോദരനെന്ന നിലയിൽ സൗഹൃദ സംഭാഷണം നടത്തുവാനും സമാധാനത്തിന്റെ പാതയിൽ ഒന്നിച്ചു മുന്നേറാനുമായി ഞാൻ യാത്രയാവുന്നു. എനിയ്ക്കായി പ്രാർത്ഥിക്കുക” എന്ന് ട്വിറ്ററിൽ സന്ദർശനത്തിന് മുന്നോടിയായി ഫ്രാൻസിസ് പാപ്പ ട്വിറ്ററിൽ കുറിച്ചു.
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ സ്ഥാപക പിതാവിന്റെ ശവകുടീരത്തിൽ സന്ദർശനം നടത്തിക്കൊണ്ട് തിങ്കളാഴ്ച മാർപാപ്പയുടെ സന്ദർശനത്തിന് ഔദ്യോഗിക തുടക്കമാകും. ത്രിദിന സന്ദർശനത്തിന്റെ ആദ്യ ഔദ്യോഗിക ദിനം പ്രസിഡൻഷ്യൽ പാലസിൽ ഇന്റര്‍ റിലീജിയസ് കോണ്‍ഫറന്‍സ് നടക്കും. യഹൂദ- ക്രൈസ്തവ മത നേതാക്കൾ ഇതിൽ പങ്കെടുക്കും. തുടർന്ന് ഫ്രാൻസിസ് പാപ്പ മുസ്ളിം കൗൺസിലിലെ മുതിർന്ന അംഗങ്ങളുമായി സംവദിക്കും.
ചൊവ്വാഴ്ച ഫ്രാൻസിസ് പാപ്പ സെൻറ് ജോസഫ് കത്തീഡ്രൽ സന്ദർശിക്കും. സയിദ് സ്പോർട്സ് സിറ്റിയിൽ 135,000 ഓളം വിശ്വാസികളാടൊന്നിച്ച് തുടർന്ന് വിശുദ്ധ ബലിയർപ്പിക്കും. ഏകദേശം ഒരു മില്യനോളം ക്രൈസ്തവ വിശ്വാസികൾ യുഎഇയിൽ ഉണ്ട്. ഇതിൽ ഭൂരിപക്ഷവും ഇന്ത്യാക്കാരും ഫിലിപ്പീൻസുകാരുമാണ്. പേപ്പൽ മാസിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് സൗകര്യമൊരുക്കാനായി യുഎഇ ഗവൺമെന്റ് ചൊവ്വാഴ്ച അവധി നല്കിയിട്ടുണ്ട്. 2019 സഹിഷ്ണുതയുടെ വർഷമായി ഗവൺമെൻറ് പ്രഖ്യാപിച്ചിരിക്കുകയാണ്.
യുഎഇ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ വത്തിക്കാൻ സിറ്റിയിൽ നടന്ന കുർബാന മധ്യേയുള്ള പ്രസംഗത്തിൽ, യെമനിൽ നടക്കുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കാൻ ലോക സമൂഹം പരിശ്രമിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തിരുന്നു.
സന്ദര്‍ലന്‍ഡ്: സന്ദര്‍ലന്‍ഡിൽ താമസിച്ചിരുന്ന തൊടുപുഴ സ്വദേശി അരുണ്‍ നെല്ലിക്കാനത്തില്‍ (37) ഇന്ന് നിര്യാതനായി. ബ്രെയിന്‍ ട്യൂമറിന് ചികിത്സയിലായിരുന്നു കൃത്യമായ ചികിത്സ വഴി അരുൺ രോഗമുക്തിയാവുകയും ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞകുറച്ചു കാലമായി രോഗം വീണ്ടും അരുണിനെ പിടികൂടുകയായിരുന്നു. റയാന്‍ (6), റെയ്ച്ചല്‍ (4), റബേക്കാ (2) എന്നിവർ മക്കളാണ്. ഭാര്യ ആലീസ് കോശി പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശിയാണ്. ഫാ. സജി തോട്ടത്തില്‍, ഫാ.ഹാപ്പി ജേക്കബ്, ഫാ.മൈക്കിള്‍ മക്കോയ് എന്നിവരുടെ നേതൃത്വത്തില്‍ പരേതനുവേണ്ടി പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി.
സണ്ടര്‍ലന്‍ഡിലെ മലയാളി സമൂഹം എല്ലാവരും ചേർന്നാണ് മൃതസംസ്‌കാരത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത് എന്നാണ് അറിയുവാൻ കഴിയുന്നത്. നാളെ ഫ്യൂണറൽ ഡിറക്റ്റേഴ്സ്മായി നടക്കുന്ന യോഗത്തിന് ശേഷം മാത്രമേ പൂർണ്ണമായ വിവരങ്ങൾ അറിയുവാൻ സാധിക്കുകയുള്ളു എന്നാണ് സുഹൃത്തുക്കളിൽ നിന്നും അറിയുന്നത്. എന്നിരുന്നാലും നാട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തിച്ചേരുന്നതിൽ വിഷമം ഇല്ലെങ്കിൽ യുകെയിൽ തന്നെ സംസ്‌കരിക്കാനാണ് ആലോചിക്കുന്നത്. മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പൊതുദർശനം സംബന്ധിച്ച വിവരങ്ങൾ പിന്നീട്. അകാലത്തിൽ വിട്ടുപിരിഞ്ഞ അരുണിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
അബുദാബി • ആഗോള കത്തോലിക്കാ സഭാ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മൂന്നുദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് വത്തിക്കാനില്‍ നിന്നു പുറപ്പെട്ടു. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയോടെ അദ്ദേഹം അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ എത്തും. യാത്രപുറപ്പെടും മുമ്പേ അദ്ദേഹം എല്ലാവരോടും പ്രാര്‍ഥനാസഹായം ആവശ്യപ്പെട്ട് ട്വീറ്റു ചെയ്തു. യുഎഇയിലേക്ക് സഹോദരനെപ്പോലെ പോവുകയാണെന്നും സംവാദത്തിന്റെ പുതിയ അധ്യായം തുറക്കാനും സമാധാനത്തിന്റെ പാതയില്‍ ഒന്നിച്ചു നീങ്ങാനുമാണ് ഈ യാത്രയെന്നും അദ്ദേഹം കുറിച്ചു. അതിനു മുമ്പ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടത്തിയ പ്രാര്‍ഥനയില്‍ അദ്ദേഹം യമനിലെ യുദ്ധം അവസാനിപ്പിക്കാനായി വിശ്വാസികളുടെ പ്രാര്‍ഥനാസഹായം ആവശ്യപ്പെട്ടു. ഭക്ഷണവും വെള്ളവും വസ്ത്രവുമില്ലാതെ കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ വലയുകയാണെന്നും തുടര്‍ച്ചയായ യുദ്ധത്തിലൂടെ ജനതകള്‍ തുടച്ചുനീക്കപ്പെടുകയാണെന്നും മാര്‍പാപ്പ പറഞ്ഞു.
നിരത്തുകളിലെങ്ങും സ്വാഗതമോതി യുഎഇ ദേശീയ പതാകയും പേപ്പല്‍ പതാകയും നിറഞ്ഞുകഴിഞ്ഞു. ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ.അഹ്മദ് അല്‍ തയ്യിബ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും.അല്‍ മുഷ്‌റിഫ് കൊട്ടാരത്തിലാണു മാര്‍പാപ്പയുടെ താമസം.അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരം മാനവസാഹോദര്യസംഗമത്തില്‍ പങ്കെടുക്കുന്നതിനാണു മാര്‍പാപ്പയുടെ സന്ദര്‍ശനം. അബുദാബി എമിറേറ്റ്‌സ് പാലസില്‍ ഇന്നു രാവിലെ സംഗമം ആരംഭിച്ചു. വിവിധ രാജ്യങ്ങളിലെ മതങ്ങളുടെ പ്രതിനിധികളായി എഴുനൂറോളം പേര്‍ പങ്കെടുക്കും. ഫൗണ്ടഴ്‌സ് മെമ്മോറിയലില്‍ നടക്കുന്ന സമാപനയോഗത്തില്‍ നാളെ വൈകിട്ടാണു മാര്‍പാപ്പ സന്ദേശം നല്‍കുക. ആഗോള സമാധാനത്തിനായി കൈകോര്‍ക്കേണ്ടതിന്റെയും സഹിഷ്ണുത ഊട്ടിയുറപ്പിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം പ്രസംഗിക്കും. നാളെ ഉച്ചയ്ക്കു 12നു യുഎഇ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കും. വത്തിക്കാനിലെയും യുഎഇയിലെയും ഉന്നതതല ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും.
മതസൗഹാര്‍ദസന്ദേശവുമായി മാര്‍പാപ്പ വൈകിട്ടു ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിലെത്തും. തുടര്‍ന്നാണു സാഹോദര്യ സംഗമവേദിയിലേക്കു തിരിക്കുക. കേരളത്തില്‍ നിന്ന് മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍, കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മലപ്പുറം മഅദിന്‍ അക്കാദമി ചെയര്‍മാനുമായ ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി അമൃതസ്വരൂപാനന്ദപുരി തുടങ്ങിയവര്‍ സംഗമ സമാപന യോഗത്തില്‍ പങ്കെടുക്കും. അഞ്ചിനു രാവിലെ മാര്‍പാപ്പ അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ സന്ദര്‍ശിക്കും. ഇവിടെ നൂറോളം രോഗികളെ കാണുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യും. 10.30നു സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ കുര്‍ബാന അര്‍പ്പിക്കും.1,35,000 വിശ്വാസികള്‍ പങ്കെടുക്കും
വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ കൊണ്ടുവരുന്നത് നിരോധിക്കണമെന്ന് ഇംഗ്ലണ്ടിലെ സ്‌കൂള്‍ സ്റ്റാന്‍ഡാര്‍ഡ് മിനിസ്റ്റര്‍ നിക്ക് ഗിബ്ബ്. ഇന്റര്‍നെറ്റ് സുരക്ഷ, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ ഗെയിമിഗ് തുടങ്ങിയവ സംബന്ധിച്ച് സ്‌കൂളുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് നിക്ക് ഗിബ്ബ് ഈ പ്രസ്താവന നടത്തിയത്. കുട്ടികള്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കണമെന്ന് സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുമെന്നാണ് കരുതുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ കൊണ്ടുവരുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ വിലക്കാന്‍ നിലവില്‍ സ്‌കൂളുകള്‍ക്ക് അധികാരമുണ്ട്. ഇത് തീരുമാനിക്കാനുള്ള അധികാരം ഹെഡ്ടീച്ചറുടെ വിവേചനാധികാരത്തില്‍ ഉള്‍പ്പെടുമെന്നാണ് നിലവിലുള്ള സര്‍ക്കാര്‍ നയം.

അതേസമയം ഗിബ്ബ് മുന്നോട്ടു വെക്കുന്ന പദ്ധതി പഠനത്തില്‍ മൊബൈല്‍ ഫോണുകള്‍ എത്രമാത്രം സഹായകരമാണെന്ന വസ്തുത മറക്കുകയാണെന്ന് മാഞ്ചസ്റ്ററിലെ എജ്യുക്കേഷന്‍ ആന്‍ഡ് ലീഡര്‍ഷിപ്പ് ട്രസ്റ്റിലെ എക്‌സിക്യൂട്ടീവ് ഹെഡ്ടീച്ചര്‍ പാസ്റ്റി കെയിന്‍ ചൂണ്ടിക്കാണിക്കുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ ഉത്തരവാദിത്തത്തോടെ പഠനത്തില്‍ ഉപയോഗിക്കുന്നത് തങ്ങളുടെ മള്‍ട്ടി അക്കാഡമി ട്രസ്റ്റ് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അവര്‍ ബിബിസി ബ്രേക്ക്ഫാസ്റ്റില്‍ പറഞ്ഞു. സ്‌കൂള്‍ ടൈമില്‍ ഫോണുകള്‍ അനാവശ്യമായി ഉപയോഗിച്ചാല്‍ അധ്യാപകര്‍ കുട്ടികളില്‍ നിന്ന് അവ വാങ്ങിവെക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കി. റിവിഷനുകള്‍ക്കു വേണ്ടി ഫലപ്രദമായ ആപ്പുകളുടെ നിരതന്നെ ഇപ്പോള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു.

സ്മാര്‍ട്ട്‌ഫോണ്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ ഹെഡ്ടീച്ചര്‍മാരുടെ സംഘടനയും ആശങ്കയറിയിച്ചു. എന്നാല്‍ ഒട്ടേറെ സ്‌കൂളുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നാണ് ഗിബ്ബ് പറയുന്നത്. ഹെഡ്ടീച്ചര്‍മാരുടെ അധികാര പരിധിയിലുള്ള കാര്യമാണ് ഇതെങ്കിലും സ്‌കൂളുകള്‍ ഇതിന് പൂര്‍ണ്ണ വിലക്ക് കൊണ്ടുവരണമെന്നു തന്നെയാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഗിബ്ബ് വ്യക്തമാക്കി.
യുകെയില്‍ ടിവി ലൈസന്‍സ് നിരക്ക് വര്‍ദ്ധിപ്പിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലാകും. തങ്ങളുടെ ജനപ്രിയ ഷോകള്‍ കാണണമെങ്കില്‍ ഇനി മുതല്‍ കൂടുതല്‍ പണം നല്‍കേണ്ടി വരുമെന്ന് ബിബിസിയും വ്യക്തമാക്കിയിട്ടുണ്ട്. 150.50 പൗണ്ടാണ് നിലവിലുള്ള ലൈസന്‍സ് ഫീസ്. ഇത് 154.50 പൗണ്ടായാണ് ഉയര്‍ത്തിയിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷമാണ് ടിവി ലൈസന്‍സ് ഫീസ് ഉയര്‍ത്തുന്നത്. 201ല്‍ ടിവി ലൈസന്‍സിന് 145.50 പൗണ്ട് നല്‍കിയാല്‍ മതിയായിരുന്നു. 2017 ഏപ്രില്‍ 1 മുതല്‍ നാണ്യപ്പെരുപ്പത്തിന് അനുസരിച്ച് ഫീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അഞ്ചു വര്‍ഷത്തേക്ക് ഇത് നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതാണ് നിരക്കു വര്‍ദ്ധനയ്ക്ക് കാരണമെന്നും ബിബിസി അറിയിച്ചു.

പുതിയ നിരക്കനുസരിച്ച് ടിവി കാണണമെങ്കില്‍ ആഴ്ചയില്‍ 2.97 പൗണ്ട് അധികമായി നല്‍കേണ്ടി വരും. മാസത്തില്‍ ഇത് 12.87 പൗണ്ടാകും. സ്ട്രിക്റ്റ്‌ലി കം ഡാന്‍സിംഗ്, ഡോക്ടര്‍ ഹൂ, ഈസ്‌റ്റെന്‍ഡേഴ്‌സ് തുടങ്ങിയ ജനപ്രിയ ഷോകള്‍ കാണണമെങ്കില്‍ ഇത് നല്‍കിയേ മതിയാകൂ. ഒമ്പത് ദേശീയ ചാനലുകളും റീജിയണല്‍ പ്രോഗ്രാമിംഗുകളുമാണ് ബിബിസി നല്‍കുന്നത്. 10 നാഷണല്‍ റേഡിയോ സ്‌റ്റേഷനുകള്‍, 40 ലോക്കല്‍ റേഡിയോ സ്റ്റഷനുകള്‍ കൂടാതെ രാജ്യത്തിനു വേണ്ടിയുള്ള പ്രത്യേക റേഡിയോ സര്‍വീസുകളും നടത്തുന്നു. യുകെയിലെ ജനപ്രിയ വെബ്‌സൈറ്റുകള്‍, റേഡിയോ ആപ്പായ ബിബിസി സൗണ്ട്, ബിബിസി ഐപ്ലേയര്‍ തുടങ്ങിയ സേവനങ്ങളും നല്‍കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ബിബിസിയുടെ നിയന്ത്രിത ബജറ്റിന്റെ 96 ശതമാനവും പ്രേക്ഷകര്‍ക്കു വേണ്ടിയും പരിപാടികള്‍ക്കു വേണ്ടിയുമാണ് ചെലവഴിച്ചത്. സ്ഥാപനത്തിനു വേണ്ടി വെറും 6 ശതമാനം മാത്രമാണ് ലഭിച്ചതെന്ന് ബിബിസി പറയുന്നു.

അതേസമയം ഫീസ് വര്‍ദ്ധന ബ്രിട്ടീഷുകാരെ രോഷത്തിലാക്കുമെന്നാണ് വിലയിരുത്തല്‍. ബിബിസിക്ക് ഇപ്പോള്‍ നല്‍കുന്നതും പോലും അധികമാണെന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകര്‍ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചേക്കും. 75,000 പൗണ്ട് വരെ ചില എക്‌സിക്യട്ടീവുകളുടെ ശമ്പളത്തില്‍ വര്‍ദ്ധന വരുത്തിയതിനു പിന്നാലെയാണ് ഫീസ് നിരക്ക് ഉയര്‍ത്തിയെന്ന പ്രഖ്യാപനം വരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ശമ്പള വര്‍ദ്ധന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ഈ നിരക്കു വര്‍ദ്ധന പ്രേക്ഷകന്റെ മുഖത്തടിക്കുന്നതിന് തുല്യമാണെന്ന് കണ്‍സര്‍വേറ്റീവ് എംപി ഫിലിപ്പ് ഡേവിസ് പറഞ്ഞു. ഈ നിലപാട് പൊതുജനങ്ങളെ ബിബിസിയില്‍ നിന്ന് അകറ്റുമെന്നും അദ്ദേഹം പറഞ്ഞു.