വന്‍കുടലിനെ ബാധിച്ച ക്യാന്‍സര്‍ നിര്‍ണ്ണയിക്കപ്പെട്ടപ്പോള്‍ വെറും മാസങ്ങള്‍ മാത്രം ആയുസ് പ്രതീക്ഷിച്ച മധ്യവയസ്‌കന് അപൂര്‍വ ശസ്ത്രക്രിയയിലൂടെ രോഗമുക്തി. ഇവാന്‍ ഡാഗ് എന്ന 53കാരനാണ് ലോകത്ത് ആദ്യമായി നടത്തിയ ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായും രോഗമുക്തനായത്. 2013ല്‍ ശരീരഭാരം അമിതമായി കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്. നാലാം ഘട്ട ക്യാന്‍സറാണ് ഇവാനെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കരളിലേക്കും രോഗം പടരുകയും ഇവാന്റെ ആരോഗ്യനില മോശമാകുകയും ചെയ്തു. കീമോതെറാപ്പിയിലൂടെ രോഗമുക്തിക്ക് 6 ശതമാനം സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ പ്രവചിച്ചത്. നിരവധി തവണ ട്യൂമറുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ഇവാന്റെ ആരോഗ്യനിലയില്‍ കഴിഞ്ഞ വര്‍ഷം വരെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായതുമില്ല.

പിന്നീട് 2018 ജനുവരിയില്‍ സ്പയര്‍ ലീഡ്‌സ് ഹോസ്പിറ്റലില്‍ നടത്തിയ ശസ്ത്രക്രിയയാണ് ഇവാന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ലോകത്തില്‍ ആദ്യമായി നടത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച ഈ കരള്‍ ശസ്ത്രക്രിയയില്‍ കരളിലേക്കുള്ള പ്രധാന രക്തക്കുഴലിലുണ്ടായിരുന്ന ട്യൂമര്‍ പൂര്‍ണ്ണമായും നീക്കം ചെയ്തു. ഹെപ്പാറ്റിക് വെയിന് സമീപമുള്ള ട്യൂമറുകള്‍ മാത്രമാണ് നീക്കിയത്. മുന്‍ ശസ്ത്രക്രിയക്കു ശേഷം ഇവാന്റെ കരളില്‍ പുതിയ രക്തക്കുഴല്‍ രൂപംകൊണ്ടിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ ആരോഗ്യം വീണ്ടെടുത്ത ഇവാന്‍ ഇപ്പോള്‍ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി. അതേ സമയം ഇനിയെന്ത് സംഭവിക്കും എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പൊന്നുമില്ല എന്നാണ് ഇവാന്‍ പറയുന്നത്.

അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും ഒന്നും പറയാന്‍ കഴിയില്ല. പക്ഷേ താന്‍ ഭാഗ്യവാനാണെന്ന് അദ്ദേഹം പറയുന്നു. പ്രൊഫ.പീറ്റര്‍ ലോഡ്ജ് ആണ് ഇവാന്റെ ശസ്ത്രക്രിയ നടത്തിയത്. വളരെ അപകടകരമായ ഒന്നായിരുന്നു ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. ഹെപ്പാറ്റിക് വെസല്‍ എന്ന് അറിയപ്പെടുന്ന പ്രധാന രക്തക്കുഴലുകളായിരുന്നു ഇതിനു മുമ്പ് നടന്ന ശസ്ത്രക്രിയകളില്‍ തനിക്ക് മുറിച്ചു മാറ്റേണ്ടിയിരുന്നത്. എന്നാല്‍ ഇത്തവണ ട്യൂമറുകള്‍ മാത്രമേ നീക്കം ചെയ്യേണ്ടി വന്നുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.