Main News

ആശുപത്രി വാര്‍ഡുകളിലെ സുഖവാസത്തിന് അന്ത്യം വരുത്താനൊരുങ്ങി എന്‍എച്ച്എസ്. കൂടുതല്‍ കാലം ആശുപത്രികളില്‍ തുടരുന്ന സംസ്‌കാരം ഒഴിവാക്കുന്നതിനായി ആയിരക്കണക്കിന് രോഗികളെ തിരികെ വീടുകളിലേക്ക് അയക്കാനാണ് എന്‍എച്ച്എസ് തയ്യാറെടുക്കുന്നത്. ഇത്തരത്തില്‍ ദീര്‍ഘകാലം തുടരുന്ന രോഗികളുടെ എണ്ണം 25 ശതമാനം കുറയ്ക്കാനാണ് ലക്ഷ്യമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. ആവശ്യക്കാര്‍ക്ക് കിടക്കകള്‍ ലഭ്യമാക്കുന്നതിനായാണ് ഈ നടപടിയെന്നും സ്റ്റീവന്‍സ് വിശദീകരിച്ചു.

 

ഓരോ വര്‍ഷവും 3,50,000 രോഗികള്‍ ആശുപത്രി വാര്‍ഡുകളില്‍ മൂന്നാഴ്ചയെങ്കിലും ചെലവഴിക്കുന്നുണ്ട്. മൊത്തം ആശുപത്രി ബെഡുകളുടെ അഞ്ചിലൊന്നാണ് ഈ സംഖ്യ. 36 ആശുപത്രികള്‍ക്ക് തുല്യമാണ് ഇതെന്നും സ്റ്റീവന്‍സ് വ്യക്തമാക്കി. വീടുകളിലെ പരിചരണം മാത്രം ആവശ്യമുള്ള പ്രായമുള്ള നിരവധി പേരാണ് ആശുപത്രികളില്‍ ഇത്തരത്തില്‍ ചികിത്സ തേടുന്നത്. അധിക കാലം ആശുപത്രികളില്‍ തുടരുന്ന രോഗികളെ വീടുകളിലേക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റീവന്‍സ് ഇന്ന് പുറപ്പെടുവിക്കും. ഇവര്‍ക്കാവശ്യമായ പരിചരണം ഉറപ്പു വരുത്തണമെന്നും നിര്‍ദേശമുണ്ട്.

രോഗികളെക്കുറിച്ചുള്ള വിലയിരുത്തല്‍ വേഗത്തില്‍ നടത്തണമെന്ന് ട്രസ്റ്റുകളോടും നിര്‍ദേശിക്കും. വാരാന്ത്യങ്ങളില്‍ പരമാവധിയാളുകളെ ഡിസ്ചാര്‍ജ് ചെയ്യാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഡേ കേസുകളില്‍ കൂടുതല്‍ റൂട്ടീന്‍ ട്രീറ്റ്‌മെന്റുകള്‍ നടത്താനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നടപടിയിലൂടെ അടുത്ത വിന്ററിനു മുമ്പായി 4000 കിടക്കകള്‍ ഒഴിച്ചിടാനാകുമെന്നാണ് കരുതുന്നത്.

ഗ്രാമര്‍ സ്‌കൂളുകള്‍ വികസിപ്പിക്കാനുള്ള പദ്ധതി എന്തുകൊണ്ടാണ് വിവാദമാകുന്നത്? 1944 എജ്യുക്കേഷന്‍ ആക്ട് അനുസരിച്ച് യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന സ്‌കൂളുകളാണ് ഇവ. കഴിവ് കൂടുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഈ സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കാറുള്ളത്. 11-പ്ലസ് എക്‌സാമില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമാണ് ഗ്രാമര്‍ സ്‌കൂളില്‍ പ്രവേശനം ലഭിക്കുന്നത്. ഈ പരീക്ഷയില്‍ വെര്‍ബല്‍-നോണ്‍ വെര്‍ബല്‍ റീസണിംഗ്, ന്യൂമെറിക്കല്‍ റീസണിംഗ്, ഇംഗ്ലീഷ് കോപ്രിംഹെന്‍ഷന്‍, പംങ്ചുവേഷന്‍, ഗ്രാമര്‍, ക്രിയേറ്റീവ് റൈറ്റിംഗ് എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

163 ഗ്രാമര്‍ സ്‌കൂളുകളാണ് ഇംഗ്ലണ്ടിലുള്ളത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 69 എണ്ണവുമുണ്ട്. 2017ല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായി 140 പുതിയ ഫ്രീ സ്‌കൂളുകള്‍ തുടങ്ങുമെന്ന് തെരേസ മേയ് പ്രഖ്യാപിച്ചിരുന്നു. ഇവയില്‍ മിക്കവയും ഗ്രാമര്‍ സ്‌കൂളുകളായിരിക്കുമെന്നാണ് കരുതുന്നത്. 2020ല്‍ ഇവ പ്രവര്‍ത്തനമാരംഭിക്കും. പുതിയ തൂക്കു പാര്‍ലമെന്റ് കണ്‍സര്‍വേറ്റീവുകളുടെ പല വിവാദ പദ്ധതികളും മാറ്റിവെച്ചിരിക്കുകയാണ്. അതില്‍ ഈ പദ്ധതിയും ഉള്‍പ്പെടുന്നു. 11-പ്ലസ് പരീക്ഷ വിജയിക്കാത്തവര്‍ സെക്കന്‍ഡറി മോഡേണ്‍ സ്‌കൂളുകളിലേക്കാണ് പോകുക. വൊക്കേഷണല്‍ ട്രേഡുകള്‍ പഠിപ്പിക്കുന്ന ഈ സ്‌കൂളുകളിലെ വിദ്യാഭ്യാസ ഗുണനിലവാരം പല വിധത്തിലാണ്.

മിക്ക പ്രൈമറി സ്‌കൂളുകളിലും ഇല്ലാത്ത വിഷയങ്ങളാണ് 11 പ്ലസ് പരീക്ഷയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് നേരത്തേ തന്നെ വിവാദമുയര്‍ന്നിരുന്നു. ഇത് ക്ലാസ് അസമത്വം വളര്‍ത്താനേ ഉപകരിക്കൂ എന്ന വാദവും ഉയര്‍ന്നിരുന്നു. പല കുടുംബങ്ങള്‍ക്കും ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനത്തിനുള്ള വിഷയങ്ങള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ കുട്ടികളെ അയക്കാന്‍ സാധിച്ചിരുന്നില്ല. ഗ്രാമര്‍ സ്‌കൂളില്‍ പഠിക്കാത്ത കുട്ടികള്‍ക്ക് ഭാവിയില്‍ ജോലികള്‍ ലഭിക്കുന്നതില്‍ പോലും വിവേചനം നേരിടേണ്ടി വരുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

എന്നാല്‍ ഗ്രാമര്‍ സ്‌കൂളുകള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ അവസരങ്ങള്‍ നല്‍കുന്നവയാണെന്ന് പ്രധാനമന്ത്രി പറയുന്നു. നോണ്‍ സെലക്ടീവ് സ്റ്റേറ്റ് സ്‌കൂളുകളേക്കാള്‍ ലീഗ് ടേബിള്‍ പ്രകടനങ്ങളില്‍ ഗ്രാമര്‍ സ്‌കൂളുകള്‍ അത്ര മെച്ചപ്പെട്ടവയല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ടോം ജോസ് തടിയംപാട്

ന്യൂകാസിലിലെ വേയിലം എന്ന സ്ഥലത്തെ അക്ഷരാഭ്യാസം ഇല്ലാത്ത കല്‍ക്കരി ഖനി തൊഴിലാളിയായ ഒരു ചെറുപ്പക്കാരന്റെ മുന്‍പിലൂടെ കല്‍ക്കരി നിറച്ച വാഗണുകള്‍ വലിച്ചു കൊണ്ടുപോകുന്ന കുതിരകളുടെ വേദന അദ്ദേഹത്തെ വേദനിപ്പിച്ചു. അതില്‍നിന്നും കുതിരകള്‍ക്ക് പകരം ഒരു ചലനശക്തിയുള്ള യന്ത്രം കണ്ടുപിടിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ആ ശ്രമമാണ് ട്രെയിന്‍ കണ്ടുപിടിക്കാന്‍ ജോര്‍ജ് സ്റ്റീവന്‍സണ്‍ എന്ന മഹാനായ മനുഷ്യനു കഴിഞ്ഞത്. ഇംഗ്ലണ്ടിനെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയ N H S എന്ന ബൃഹദ് പ്രസ്ഥാനം നടപ്പിലാക്കിയത് സൗത്ത് വെയില്‍സിലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസമില്ലാത്ത കല്‍ക്കരി ഖനി തൊഴിലാളിയായ മറ്റൊരു ചെറുപ്പക്കാരനായ Aneurin Bevan ആയിരുന്നു. അദേഹത്തെ അതിനു പ്രേരിപ്പിച്ചത് കല്‍ക്കരി ഖനിയില്‍ ജോലി ചെയ്തു ശ്വാസകോശ രോഗം ബാധിച്ചു ചികിത്സിക്കാന്‍ പണമില്ലാതെ മരിച്ച പിതാവും സഹോദരനും പിതാവിന്റെ സഹതൊഴിലാളികളും ആയിരുന്നു.

എന്നാല്‍ ബിയര്‍ കുടിക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ തനിക്ക് പണം ബാങ്കില്‍ ഉണ്ടായിട്ടും ബിയര്‍ കുടിക്കാന്‍ കഴിയാത്തത് എന്തുകൊണ്ട് എന്ന ചിന്തയുമായി കുളിമുറിയില്‍ കയറിയ ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍ എന്ന ഇംഗ്ലീഷ് കാരന്റെ ചിന്ത കൊണ്ടെത്തിച്ചത് ലോകത്ത് എവിടെ നിന്നുകൊണ്ടും ആര്‍ക്കും പണം ഉപയോഗിക്കാവുന്ന ക്യാഷ് മെഷീന്റെ കണ്ടെത്തലിലാണ്. 1967ല്‍ ഒരു പ്രിന്റിംഗ് കമ്പനിയിലെ എഞ്ചിനീയര്‍ ആയി ജോലി നോക്കിയിരുന്ന അദ്ദേഹം എല്ല ശനിയാഴ്ചയും കുറച്ചു പണം ബാങ്കില്‍ നിന്നും എടുക്കാറുണ്ടായിരുന്നു. ഒരു ശനിയാഴ്ച ചെന്നപ്പോള്‍ ഒരു മിനിട്ട് താമസിച്ചതുകൊണ്ടു ബാങ്ക് അടച്ചുപോയി. അവിടെ നിന്നും ഒരിക്കലും അടക്കാത്ത ബാങ്കിനെപ്പറ്റിയുള്ള ചിന്തയാണ് ഇ ന്നുലോകം മുഴുവന്‍ ഉപയോഗിക്കുന്ന 1.7 മില്യണ്‍ ക്യാഷ് മെഷീനുകളുടെ ജനയിതാവായി ജോണ്‍ ഷെപ്പേര്‍ഡ് ബാരനെ മാറ്റിയത്. ആദ്യമായി അദ്ദേഹം സ്ഥാപിച്ച മെഷീനില്‍ നിന്നും പത്തു പൗണ്ട് വരെയുള്ള ചെക്ക് ക്യാഷ് ചെയ്യുന്നതിനു മാത്രമേ കഴിഞ്ഞിരുന്നുള്ളു. അതിനു വേണ്ടി ഒരു പ്ലാസ്റ്റിക്ക് കാര്‍ഡും കാര്‍ബണ്‍ പൊതിഞ്ഞ ചെക്കും പിന്‍ നമ്പരും കണ്ടെത്തി.

6 അക്കമുള്ള തന്റെ ബ്രിട്ടീഷ് ആര്‍മി സര്‍വിസ് കാലത്തെ നമ്പറാണ് പിന്‍ നമ്പരായി അദ്ദേഹം കണ്ടെത്തിയത്. എന്നാല്‍ ഭാര്യ കാരോളിനുമായി തീന്‍മേശയില്‍ സംസാരിച്ചിരുന്നപ്പോള്‍ ഭാര്യ പറഞ്ഞു എനിക്ക് 6 ഡിജിറ്റ് ഓര്‍ത്തെടുക്കാന്‍ കഴിയില്ല എന്ന്. അതില്‍നിന്നും മനുഷ്യനു ഓര്‍ത്തെടുക്കാന്‍ എളുപ്പമുള്ള 4 ഡിജിറ്റ് പിന്‍നമ്പരായി അദ്ദേഹം കണ്ടെത്തുകയായിരുന്നു.

പണം കൊടുത്തു ചോക്കളേറ്റ് എടുക്കാവുന്ന ചോക്കളേറ്റ് ഡിസ്‌പെന്‍സര്‍ എന്ന ചിന്തയില്‍നിന്നുമാണ് ജോണ്‍ ഷെപ്പേര്‍ഡ് ബാരനെ ക്യാഷ് മെഷീന്റെ കണ്ടെത്തലിലേക്ക് എത്തിച്ചത്. തന്റെ ആശയം ബാര്‍ക്ലേയ്‌സ് ബാങ്ക് മാനേജരുമായി സംസാരിക്കുകയും അദ്ദേഹം ക്യാഷ് മെഷീന്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യം കാണിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് എന്ന സ്ഥലത്ത് ലോകത്തെ ആദ്യത്തെ ക്യാഷ് മെഷീന്‍ 1967 ജൂണ്‍ 27 നു സ്ഥാപിച്ചു. അന്നു സ്ഥാപിച്ച ക്യാഷ് മെഷീന്റെ സ്ഥാനത്തു ഗോള്‍ഡന്‍ കളറിലുള്ള പുതിയ ക്യാഷ് മെഷീനാണു ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ളത്

University of Edinburgh and Trinity College, Cambridge, എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് ആര്‍മിക്കുവേണ്ടി സേവനം അനുഷ്ഠച്ചിട്ടുണ്ട്. 2007ല്‍ ക്യാഷ് മെഷീന്‍ സ്ഥാപിച്ചതിന്റെ നാല്‍പതാം വാര്‍ഷികം ആഘോഷിച്ചു കൊണ്ട് ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍ ക്യാഷ് മെഷീനില്‍ നിന്നും പണം എടുക്കുന്നത് ബി ബി സി വലിയ വര്‍ത്തയാക്കിയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് അഞ്ച് പത്തു വര്‍ഷത്തിനകം ക്യാഷ് തന്നെ ഇല്ലാതെയാകും. ആ വാക്കുകള്‍ ഇന്നു ഏകദേശം പൂര്‍ത്തികരിച്ചുകഴിഞ്ഞു.

ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍ 1925 ജൂണ്‍ 23 നു ബ്രിട്ടീഷ് ഇന്ത്യയിലെ ഇന്നത്തെ ആസ്സാം സംസ്ഥാനത്തെ ഷില്ലോങ്ങിലാണ് ജനിച്ചത്. 2010 മെയ് 15ന് 84 വയസില്‍ സ്‌കോട്ട്‌ലണ്ടില്‍ ഈ ലോകത്തോട് വിടപറഞ്ഞു. ഒരു പക്ഷെ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഒട്ടും മോശമല്ലാത്ത സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.

തിരുവനന്തപുരം: പ്രണയ വിവാഹത്തെ തുടര്‍ന്നുള്ള ജാത്യാഭിമാനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കോട്ടയം സ്വദേശി കെവിന്‍ പി.ജോസഫ് എന്ന ചെറുപ്പക്കാരന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വാടക വീട്ടില്‍ കഴിയുന്ന കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീടുവയ്ക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കും. കെവിന്റെ ഭാര്യ നീനുവിന് പഠനം പൂര്‍ത്തിയാക്കാനുള്ള എല്ലാ സഹായവും നല്‍കും. അതിനായി എല്ലാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും.

നീനുവിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് നിര്‍ദേശം വന്നിരുന്നു. എന്നാല്‍ നീനു ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പഠനം പൂര്‍ത്തിയാക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് ശിപാര്‍ശ കേന്ദ്രസര്‍ക്കാരിന് നല്‍കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. 123 വില്ലേജുകളെ ഉള്‍പ്പെടുത്തിയുള്ള കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്നും 424 ചതുരശ്ര മീറ്റര്‍ ജനവാസ മേഖലയെ ഒഴിവാക്കുന്ന പുതിയ മാപ്പാണ് സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുക.

 

സിംഗപ്പൂരില്‍ വെച്ച് നടന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എന്നിവരുടെ കൂടിക്കാഴ്ചയും സമാധാനക്കരാര്‍ രൂപീകരണവും ലോകത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സൂചന. സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിന് കിം സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഉത്തര കൊറിയക്ക് ഇക്കാര്യത്തില്‍ എല്ലാ സുരക്ഷയും ട്രംപ് വാഗ്ദാനം നല്‍കുകയും ചെയ്തു. ഇന്നലെ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയില്‍ തങ്ങള്‍ തമ്മില്‍ ഒരു പ്രത്യേക ബന്ധം ഉരുത്തിരിഞ്ഞതായാണ് ട്രംപ് പറഞ്ഞത്. കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് പറഞ്ഞു. ഭൂതകാലം പിന്നില്‍ ഉപേക്ഷിക്കാനും അമേരിക്കയുമായി പുതിയ ബന്ധത്തിന്റെ അദ്ധ്യായം തുറക്കാമെന്നുമാണ് കിം പറഞ്ഞത്.

ഇതിലൂടെ ലോകം വലിയൊരു മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും കിം വ്യക്തമാക്കി. കാപ്പെല്ല ഹോട്ടലില്‍ വെച്ച് ഇവര്‍ ഒപ്പുവെച്ച സമാധാന കരാറിന്റെ വിശദ വിവരങ്ങള്‍ പുറത്തു വിട്ടില്ലെങ്കിലും ട്രംപ് പ്രദര്‍ശിപ്പിച്ച കോപ്പിയില്‍ നിന്ന് ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വിവരങ്ങള്‍ ലഭിച്ചു കൊറിയയുടെ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തേക്കുറിച്ച് കരാറില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നാലര മണിക്കൂറിലേറെ നീണ്ടു.

ട്രംപിനൊപ്പം വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ് ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതിനിധി കിം യോങ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹുയി എന്നിവരായിരുന്നു കൊറിയന്‍ സംഘത്തിലുണ്ടായിരുന്നത്.

വിദേശ ഡോക്ടര്‍മാര്‍ക്കു വേണ്ടി ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇളവു വരുത്താന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. എന്‍എച്ച്എസിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ എത്തിക്കുന്നതില്‍ തടസമായി നിന്നിരുന്ന ഇമിഗ്രേഷന്‍ ക്യാപ്പ് എടുത്തു കളയാനാണ് തീരുമാനം. ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്, ഹോം സെക്രട്ടറി സാജിദ് ജാവീദ് എന്നിവരുടെ പരിശ്രമങ്ങളാണ് വിജയം കണ്ടിരിക്കുന്നത്. എന്‍എച്ച്എസ് ഓര്‍ഗനൈസേഷനുകളും ഗ്രൂപ്പുകളും നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് മന്ത്രിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇളവുകള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കും.

വിദേശ തൊഴിലാളികള്‍ ബ്രിട്ടനിലേക്ക് കുടിയേറുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഡോക്ടര്‍മാരുടെ കാര്യത്തിലും വിദഗ്ദ്ധ മേഖലയിലെ ജീവനക്കാരുടെ കാര്യത്തിലും ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. ഈ നിയന്ത്രണം മൂലം സ്റ്റാഫിംഗ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന എന്‍എച്ച്എസിലേക്ക് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും റിക്രൂട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ജിപി ട്രെയിനിംഗിന് യോഗ്യത നേടിയവര്‍ക്കു പോലും ഹോം ഓഫീസ് വിസ നിഷേധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറിനും ഈ വര്‍ഷം ഏപ്രിലിനുമിടയില്‍ യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തു നിന്നുള്ള 2300 ഡോക്ടര്‍മാര്‍ക്കാണ് ഈ വിധത്തില്‍ വിസ നിഷേധിച്ചത്. പ്രതിവര്‍ഷം യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തുനിന്നുള്ള 20,700 വിദഗ്ദ്ധ മേഖലയിലുള്ളവര്‍ക്കു മാത്രമേ ടയര്‍-2 വിസ അനുവദിച്ചിരുന്നുള്ളു. ഹോം ഓഫീസ് ഏര്‍പ്പെടുത്തിയ ഈ നിയന്ത്രണം എടുത്തു കളയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജെറമി ഹണ്ടും സാജിദ് ജാവീദും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു വരികയായിരുന്നു.

യുകെയിലെ വാഹന നിര്‍മാണ ഭീമനായ ജാഗ്വാറിന്റെ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി മോഡലിന്റെ നിര്‍മാണം യുകെയില്‍ നിന്ന് സ്ലോവാക്യയിലേക്ക് മാറ്റുന്നു. വെസ്റ്റ് മിഡ്‌ലാന്‍സിലാണ് കമ്പനിയുടെ നിര്‍മാണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. അടുത്ത വര്‍ഷത്തോടെ നിര്‍മാണെ സ്ലോവാക്യയിലേക്ക് മാറ്റാനാണ് പദ്ധതി. ഇതോടനുബന്ധിച്ച് കുറച്ചുപേര്‍ക്ക് ജോലി നഷ്ടമാകാന്‍ ഇടയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കി. ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലാണ് ജാഗ്വാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കമ്പനി യുകെയോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ഡിസ്‌കവറി മോഡലുകള്‍ നിര്‍മിച്ചിരുന്ന സോലിഹള്ളിലുള്ള ഫാക്ടറിയില്‍ നിന്ന് പുതുതലമുറ റേഞ്ച് റോവറുകളായിരിക്കും ഇനി ഉദ്പാദിപ്പിക്കുക. ഈ ഫാക്ടറിയില്‍ നടത്തിയിരിക്കുന്ന നിക്ഷേപം സംബന്ധിച്ച കണക്കുകള്‍ ടാറ്റ പുറത്തു വിട്ടിട്ടില്ല. ഏജന്‍സികള്‍ വഴി നിയമിതരായിരിക്കുന്ന തൊഴിലാളികള്‍ക്കായിരിക്കും ജോലി നഷ്ടമാകുക. ഈ പ്ലാന്റില്‍ 1800 ഏജന്‍സി വര്‍ക്കര്‍മാരാണ് നിലവിലുള്ളത്. ആകെ 10,000 പേരാണ് ഇവിടുത്തെ ജീവനക്കാര്‍. സ്ലോവാക്യയിലും സോലിഹള്ളിലുമായി ഡിസ്‌കവറി നിര്‍മാണം നടത്താനാണ് പദ്ധതിയെന്നായിരുന്നു കമ്പനി നേരത്തേ അറിയിച്ചിരുന്നത്.

ജെഎല്‍ആറിന്റെ എല്ലാ കാറുകളുടെയും ഇല്ക്ട്രിക്, ഹൈബ്രിഡ്, പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ 2020 മുതല്‍ ലഭിച്ചു തുടങ്ങുമെന്നും കമ്പനി അറിയിച്ചിരുന്നു. ഡിസ്‌കവറിയുടെ നിര്‍മാണം മാറ്റിയത് മറ്റു മോഡലുകളുടെ നിര്‍മാണ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണെന്നും അത് കമ്പനിക്ക് രാജ്യത്തോടുള്ള പ്രതിബദ്ധതയ്ക്ക് തെളിവാണെന്നും ആസ്റ്റണ്‍ ബിസിനസ് സ്‌കൂളിലെ മോട്ടോര്‍ ഇന്‍ഡസ്ട്രി സ്‌പെഷ്യലിസ്റ്റ് പ്രൊഫ.ഡേവിഡ് ബെയ്‌ലി പറഞ്ഞു.

ബ്രിട്ടീഷ് വാല്യൂ വെറൈറ്റി സ്‌റ്റോര്‍ ശൃംഖലയായ പൗണ്ട് വേള്‍ഡ് അടച്ചു പൂട്ടലിലേക്ക്. നിരവധി കമ്പനികളുമായി നടത്തിയ ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ തീരുമാനമാകാത്തതിനെത്തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയോഗിച്ചിരിക്കുകയാണ് കമ്പനി. ആര്‍ ക്യാപ്പിറ്റല്‍ എന്ന ബയറുമായി നടത്തിയ ചര്‍ച്ചയും പരാജയമായതോടെയാണ് കമ്പനി അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്. ബ്രിട്ടനില്‍ 335 സ്റ്റോറുകളുള്ള കമ്പനി അടച്ചുപൂട്ടുമ്പോള്‍ 5100 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ വലിയ തോതിലല്ലെങ്കിലും സ്‌റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.

ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനയും ഉപഭോക്താക്കള്‍ കുറഞ്ഞതും മൂലം മറ്റ് ഹൈസ്ട്രീറ്റ് റീട്ടെയിലര്‍മാരെപ്പോലെ പൗണ്ട് വേള്‍ഡിനും കനത്ത നഷ്ടമാണ് നേരിടേണ്ടി വന്നതെന്ന് പ്രസ്താവനയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡെലോയ്റ്റ് വ്യക്തമാക്കി. ഡിസ്‌കൗണ്ട് റീട്ടെയില്‍ മാര്‍ക്കറ്റിലെ കടുത്ത മത്സരവും ഉപഭോക്താക്കളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ കഴിയാതിരുന്നതും കമ്പനിയെ പിന്നോട്ടു നയിക്കുകയായിരുന്നു. യുകെയിലെ റീട്ടെയില്‍ വ്യാപാര മേഖല വെല്ലുവിളികളെ നേരിടുന്ന ഘട്ടമാണ് ഇതെന്നും പൗണ്ട് വേള്‍ഡ് അതിന് അനുസൃതമായി ഒരു പുനസംഘടനയാണ് ഉദ്ദേശിച്ചതെന്നും ജോയിന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ക്ലെയര്‍ ബോര്‍ഡ്മാന്‍ പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍ അത് പ്രായോഗികമായില്ല. ഒരു ഏറ്റെടുക്കല്‍ നടക്കുമെന്നായിരുന്നു ഡെലോയ്റ്റ് കരുതിയിരുന്നതെന്നും ക്ലെയര്‍ വ്യക്തമാക്കി. ഈ തീരുമാനം വളരെ ബുദ്ധിമുട്ടോടെയാണ് സ്വീകരിച്ചതെന്ന് പൗണ്ട് വേള്‍ഡ് ഉടമയായ ടിജിപി അറിയിച്ചു. ബിസിനസ് ശക്തിപ്പെടുത്തുന്നതിനായി നിക്ഷേപം നടത്തിയെങ്കിലും യുകെ റീട്ടെയില്‍ മേഖലയിലെ തളര്‍ച്ചയും മാറിയ ഉപഭോക്തൃ സംസ്‌കാരവും തങ്ങളെ കാര്യമായി ബാധിച്ചുവെന്നും ടിജിപി വ്യക്തമാക്കി.

സ്വന്തം നാടായ പാകിസ്ഥാനിലേക്ക് തിരികെ അയച്ചാല്‍ കൊല്ലപ്പെടുമെന്ന് ഭീഷണിയുള്ള പാക് അഭയാര്‍ത്ഥി കുടുംബത്തിന് അഭയം നല്‍കണമെന്ന് ആവശ്യം. മഖ്‌സൂദ് ബക്ഷ്, ഭാര്യ പര്‍വീണ്‍, മക്കളായ സോമര്‍, അരീബ് എന്നിവരാണ് നാട്ടിലേക്ക് തിരികെ അയച്ചാല്‍ ഇസ്ലാമിക് തീവ്രവാദികളാല്‍ കൊല്ലപ്പെടുമെന്ന ആശങ്ക പങ്കുവെക്കുന്നത്. ക്രിസ്തുമത വിശ്വാസികളായ ഇവരെ തീവ്രവാദികള്‍ വിശ്വാസത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയിരുന്നു. 2012ല്‍ യുകെയിലെത്തിയ ഇവര്‍ അഭയത്തിനായി അപേക്ഷിച്ചെങ്കിലും ഹോം ഓഫീസ് ഇതുവരെ അനുവാദം നല്‍കിയിട്ടില്ല. വിഷയം ഗ്ലാസ്‌ഗോ നോര്‍ത്ത് ഈസ്റ്റ് ലേബര്‍ എംപി പോള്‍ സ്വീനി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഈ കുടുംബവുമായി അദ്ദേഹം ചര്‍ച്ചകളിലാണ്.

പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ നിവേദനങ്ങള്‍ അയച്ച് കാത്തിരിക്കുകയാണ് ബക്ഷ് കുടുംബം. പക്ഷേ, പാകിസ്ഥാനില്‍ ഇവരുടെ ജീവന് ഭീഷണിയുണ്ടോ എന്ന കാര്യത്തില്‍ സംശയുമുണ്ടെന്ന കാരണമുന്നയിച്ച് ഇവരുടെ അപേക്ഷകള്‍ ഹോം ഓഫീസ് നിരസിച്ചുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഹോം ഓഫീസ് തന്റെ അപേക്ഷ നിരസിക്കുന്നതെന്ന് അറിയില്ലെന്നും സഹായിക്കണമെന്നും പ്രധാനമന്ത്രിയോട് ബക്ഷ് ആവശ്യപ്പെടുന്നു. പാകിസ്ഥാനിലെ ചില പ്രദേശങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് സുരക്ഷിതമാണെന്നാണ് ഹോം ഓഫീസ് തങ്ങളോട് പറയുന്നത്. അപ്പീല്‍ നല്‍കാനുള്ള  അവസരങ്ങള്‍ കഴിഞ്ഞുവെന്നും ഇനി അപേക്ഷിക്കാന്‍ കഴിയില്ലെന്നുമാണ് നോര്‍ത്ത് ഗ്ലാസ്‌ഗോയില്‍ താമസിക്കുന്ന ബക്ഷിനും കുടുംബത്തിനും ഹോം ഓപീസ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത നടപടിയായി ഇവരെ സ്വന്തം നാട്ടിലേക്ക് തിരികെ അയക്കും.

പാകിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ ജീവിക്കുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ തീവ്രവാദികള്‍ ഒരിക്കല്‍ നോട്ടമിട്ടു കഴിഞ്ഞാല്‍, നിങ്ങളുടെ പേരും മുഖവും അവര്‍ക്ക് വ്യക്തമായിക്കഴിഞ്ഞാല്‍ അവിടെ ജീവിക്കുക എന്നത് അസാധ്യമാണ്. തന്റെ നാല് സുഹൃത്തുക്കളെ തീവ്രവാദികള്‍ വധിച്ചു കഴിഞ്ഞു. ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് മതനിന്ദാക്കുറ്റം ആരോപിക്കപ്പെട്ട് ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. സഹോദരിയുടെ മകനെ കഴിഞ്ഞ മാസം ആരോ തട്ടിക്കൊണ്ടുപോയി. അവന് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ലെന്നും ബക്ഷ് പറയുന്നു. ഹോം ഓഫീസ് തീരുമാനത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് ഇവര്‍.

തിരുവനന്തപുരം: യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെ തുടര്‍ന്ന് കേണ്‍ഗ്രസില്‍ ഉണ്ടായ കലാപം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിലും പ്രതിഫലിച്ചു. നേതാക്കള്‍ ഗ്രുപ്പ് തിരിഞ്ഞ് ഏറ്റുമുട്ടുന്ന കാഴ്ചയാണ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലും നടക്കുന്നതെന്ന വിവരമാണ് പുറത്ത് വരുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന് രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ട പി.ജെ കുര്യന്‍ ചോദിച്ചു. രാജ്യസഭാ സീറ്റ് ചര്‍ച്ചയ്ക്ക് എന്തിനാണ് ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചത്. എ.ഐ.സി.സി ജനറല്‍ സ്വെകട്ടറി എന്ന നിലയ്ക്കാണെങ്കില്‍ കെ.സി വേണുഗോപാലിനെയല്ലേ വിളിക്കേണ്ടതെന്നും പി.ജെ കുര്യന്‍ ചോദിച്ചു.

അതേസമയം ആക്രമണം കടുത്തതോടെ പ്രതിരോധവുമായി എ ഗ്രൂപ്പ് രംഗത്ത് വന്നു. ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടെന്ന് എ ഗ്രൂപ്പ് മറുപടി നല്‍കി. ഉമ്മന്‍ ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് പി.സി വിഷ്ണുനാഥ് കുര്യന് മറുപടി നല്‍കി. വഴിയില്‍ കൊട്ടാനുള്ള ചെണ്ടയല്ല ഉമ്മന്‍ ചാണ്ടിയെന്നായിരുന്നു ബെന്നി ബെഹനാന്റെ മറുപടി.

അതേസമയം രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഴ്ച സമ്മതിച്ചു. ഇനി നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന് ചെന്നിത്തല പറഞ്ഞു. മുന്നണിയുടെ കെട്ടുറപ്പ് മാത്രമാണ് പരിഗണിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എം.എം ഹസനും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ രാഷ്ട്രീയകാര്യ സമിതി വിലക്കി. പാര്‍ട്ടിയെ അപമാനിക്കുന്ന രീതിയില്‍ വിമര്‍ശിച്ചാല്‍ നടപടി എടുക്കും. പറയാനുള്ളത് പാര്‍ട്ടി ഫോറത്തില്‍ പറയണമെന്നും രാഷ്ട്രീയകാര്യ സമിതി നിര്‍ദ്ദേശം നല്‍കി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിതനായ ഉമ്മന്‍ ചാണ്ടി ആന്ധ്രയിലേക്ക് പോയതിനാല്‍ അദ്ദേഹത്തിന്റെ അഭാവത്തിലാണ് രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നത്.

 

RECENT POSTS
Copyright © . All rights reserved