ബ്രെക്‌സിറ്റില്‍ വീണ്ടും ഒരു ഹിതപരിശോധന വേണമെന്ന് ബ്രിട്ടനിലെ ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. പ്രധാനപ്പെട്ട ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയായ ട്രേഡ്‌സ് യൂണിയന്‍ കോണ്‍ഗ്രസിന്റെ മാഞ്ചസ്റ്ററില്‍ നടക്കുന്ന വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായേക്കും. ബ്രെക്‌സിറ്റില്‍ ഒരു അന്തിമ അഭിപ്രായ രൂപീകരണത്തിനായി ഹിതപരിശോധന വേണമെന്നായിരിക്കും യൂണിയന്‍ നേതൃത്വങ്ങള്‍ ആവശ്യപ്പെടുക. നോ-ഡീല്‍ ബ്രെക്‌സിറ്റിന് കളമൊരുങ്ങുന്നു എന്ന ആശങ്കകള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം. ഇക്കാര്യത്തില്‍ സംഘടനയുടെ ജനറല്‍ കൗണ്‍സില്‍ ഇന്ന് പ്രസ്താവനയിറക്കും.

ഹാര്‍ഡ് ബ്രെക്‌സിറ്റിന് വിരുദ്ധമായ നിലപാട് കടുപ്പിക്കാനാണ് യൂണിയനുകളുടെ നീക്കം. അതുകൊണ്ടു തന്നെയാണ് ഫൈനല്‍ സേ വോട്ടിനായി യൂണിയനുകള്‍ സുപ്രധാന നീക്കം നടത്തുന്നത്. ബ്രസല്‍സുമായി തെരേസ മേയ് എത്തിച്ചേരാനിടയുള്ള ഏതു തീരുമാനത്തിനും ജനഹിതം പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന രണ്ട് നീക്കങ്ങള്‍ക്കാണ് യൂണിയനുകള്‍ ഉദ്ദേശിക്കുന്നത്. ഇതിനായി കൂടുതല്‍ ശക്തമായ നിലപാട് സംഘടന സ്വീകരിക്കും. ബ്രിട്ടനിലെ മൂന്ന് പ്രമുഖ യൂണിയനുകളായ യുണൈറ്റ്, യൂണിസണ്‍, ജിഎംബി തുടങ്ങിയവയിലെ അംഗങ്ങളില്‍ ഭൂരിപക്ഷവും പുതിയൊരു ഹിതപരിശോധന നടത്തണമെന്ന അഭിപ്രായമുള്ളവരാണെന്ന് പുതിയൊരു സര്‍വേയില്‍ വ്യക്തമായിരുന്നു.

ടിയുസി കോണ്‍ഫറന്‍സില്‍ രൂപീകരിക്കപ്പെടുന്ന അഭിപ്രായം ലേബര്‍ പാര്‍ട്ടിയിലും നേതാവ് ജെറമി കോര്‍ബിനിലുമായിരിക്കും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുക. ഫൈനല്‍ സേയില്‍ ഹിതപരിശോധന വേണമെന്ന് പ്രധാന പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ ലേബര്‍ പാര്‍ട്ടിക്ക് ഇതോടെ ആവശ്യമുന്നയിക്കേണ്ടതായി വരും. നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ അത് തൊഴിലാളികള്‍ക്കു മേല്‍ വരുത്തുന്ന ദോഷഫലങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ടിയുസിയുടെ തീരുമാനം.
ഹൃദയത്തിന്റെ ആരോഗ്യം സ്വയം പരിശോധിക്കാന്‍ എന്‍എച്ച്എസ് ഏര്‍പ്പെടുത്തിയ പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിനെതിരെ ഡോക്ടര്‍മാര്‍. ആരോഗ്യവാന്‍മാരായ 30 വയസു കഴിഞ്ഞവരെ ജിപിമാരുടെ അടുത്ത് അനാവശ്യമായി എത്തിക്കുകയാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചികിത്സ ആവശ്യമില്ലാത്തവരാണ് ഇപ്രകാരം ജിപി സര്‍ജറികളില്‍ എത്തുന്നത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വികസിപ്പിച്ചെടുത്ത ഹാര്‍ട്ട് എയിജ് ടെസ്റ്റ് ആണ് വിവാദത്തിലായിരിക്കുന്നത്. 30 വയസിനു മേല്‍ പ്രായമുള്ളവര്‍ക്കായി തയ്യാറാക്കിയിരിക്കുന്ന ഇതില്‍ ഹൃദയാരോഗ്യം പരിശോധിച്ച ലക്ഷക്കണക്കിനാളുകളാണ് അനാവശ്യമായി ജിപികളില്‍ എത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇത് ജിപി സര്‍ജറികളിലെ വെയിറ്റിംഗ് ടൈം കൂട്ടുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ആരോഗ്യ സേവന രംഗത്ത് ഇത് സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം ആവശ്യമുള്ളവര്‍ക്ക് ചികിത്സ നഷ്ടമാകാന്‍ പോലും കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ടോ എനന് കണ്ടത്താന്‍ സഹായിക്കുന്ന ഹാര്‍ട്ട് എയിജ് ടെസ്റ്റ് ഒരു ചോദ്യോത്തര രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് പരിശോധിക്കുന്നവര്‍ക്ക് സ്വന്തം രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോള്‍ നിരക്കും അറിയേണ്ടതുണ്ട്. ബ്രിട്ടീഷുകാരില്‍ അഞ്ചില്‍ നാലു പേര്‍ക്ക് സ്വന്തം പ്രായത്തേക്കാള്‍ ഉയര്‍ന്ന ഹാര്‍ട്ട് എയിജ് റേറ്റ് ഉണ്ടെന്നാണ് വിവരം.

അകാല മരണങ്ങള്‍ക്കും പ്രായമാകുമ്പോള്‍ വൈകല്യങ്ങള്‍ക്കും ഈ അവസ്ഥ കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ഇ കണ്ടുപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിന്റെ സമ്മതത്തോടെയാണ് ത്തരമൊരു പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ എന്‍എച്ച്എസ് ഫണ്ടുകള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കാനുള്ള ഹാന്‍കോക്കിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ പരിശോധനാ സംവിധാനവും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
യുകെയില്‍ ഇനി മുതല്‍ നോ ഫോള്‍ട്ട് വിവാഹ മോചനങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ അരങ്ങൊരുങ്ങുന്നു. വിവാഹമോചന നിയമങ്ങളില്‍ വരുത്താനിരിക്കുന്ന സുപ്രധാന മാറ്റത്തിലൂടെയാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഇതനുസരിച്ച് വിവാഹമോചനം ലഭിക്കണമെങ്കില്‍ പങ്കാളിയുടെ മേല്‍ ആരോപിക്കുന്ന കുറ്റം തെളിയിക്കണമെന്ന വ്യവസ്ഥ ഇല്ലാതാകും. പരസ്ത്രീ ബന്ധം, അസ്വാഭാവികമായ പെരുമാറ്റം, ഉപേക്ഷിച്ചു പോകല്‍ തുടങ്ങിയ കാരണങ്ങളാണ് സാധാരണ ഗതിയില്‍ വിവാഹമോചനത്തിന് കാരണങ്ങളായി കേസുകളില്‍ ഉന്നയിക്കാറുള്ളത്. ഇവ ഇനി മുതല്‍ തെളിയിക്കപ്പെടേണ്ടതില്ല. നിയമത്തില്‍ 50 വര്‍ഷത്തിനു ശേഷമാണ് മാറ്റം വരുത്തിയിട്ടുള്ളത്.

പങ്കാളികള്‍ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങള്‍ തെളിഞ്ഞില്ലെന്നത് വിവാഹമോചനം തടയുന്നതിന് ഉപയോഗപ്പെടുത്തുന്നത് സാധാരണമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ അഴിച്ചുപണി നടത്താമെന്ന് ജസ്റ്റിസ് സെക്രട്ടറി അറിയിച്ചത്. ഫോള്‍ട്ട് ബേസ്ഡ് വിവാഹ മോചന സമ്പ്രദായം തന്നെ നിര്‍ത്തലാക്കാനും ഇക്കാര്യത്തില്‍ ലെജിസ്ലേഷന്‍ പാസാക്കുന്നതിനായുള്ള കണ്‍സള്‍ട്ടേഷന്‍ പ്രഖ്യാപിക്കാനും തയ്യാറാണെന്ന് സെക്രട്ടറി ഡേവിഡ് ഗോക്ക് അറിയിച്ചു. പുതിയ നിയമമനുസരിച്ച് വിവാഹമോചനങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി ആറു മാസത്തെ സമയം ജസ്റ്റിസ് മിനിസ്ട്രി നിശ്ചയിക്കും. ഇക്കാലയളവില്‍ വേറിട്ടു താമസിക്കുന്നത് പോലും വിവാഹമോചനത്തിനുള്ള നിയമപരമായ കാരണമായി കണക്കാക്കുന്നതാണ്.

സിവില്‍ പാര്‍ട്ണര്‍ഷിപ്പുകളിലും ഇതേ വ്യവസ്ഥകള്‍ ബാധകമായിരിക്കും. നിലവിലുള്ള നിയമം കുടുംബങ്ങളില്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണതകളും ഇത് മാറ്റാന്‍ പ്രേരകമായിട്ടുണ്ടെന്നാണ് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. യുകെയിലെ ഏറ്റവും മുതിര്‍ന്ന ഫാമിലി ജഡ്ജ് സര്‍.ജെയിംസ് മൂണ്‍ബി ഡൈവോഴ്‌സ് നിയമത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പറഞ്ഞിരുന്നു.
ബിസിനസുകളിലും ജോലികളിലും ഏര്‍പ്പെടുന്നതിനു പകരം സ്ത്രീകള്‍ കുട്ടികളെയും കുടുംബത്തെയും നോക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ മുതിര്‍ന്ന എന്‍ജിനീയറെ സ്ഥാപനം പുറത്താക്കി. മാന്‍ഗ്ലിന്‍ പില്ലേ എന്ന സൗത്ത് ആഫ്രിക്കന്‍ സിവില്‍ എന്‍ജിനീയറെയാണ് സൗത്ത് ആഫ്രിക്കന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സിവില്‍ എന്‍ജിനീയറിംഗ് (SAICE) പുറത്താക്കിയത്. സിവില്‍ എന്‍ജിനീയറിംഗ് എന്ന പേരിലുള്ള ഇന്‍ ഹൗസ് മാഗസിനിലെ കോളത്തിലാണ് ഈ സ്ഥാപനത്തിന്റെ സിഇഒ കൂടിയായ പില്ലേ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. സ്ത്രീകള്‍ സയന്റിഫിക് പ്രൊഫഷനുകള്‍ കൂടുതലായി തെരഞ്ഞെടുക്കാത്തതിന് കാരണം അവര്‍ക്ക് കെയറിംഗിനോട് കൂടുതല്‍ താല്‍പര്യമുള്ളതിനാലാണെന്ന് പില്ലേ തന്റെ ലേഖനത്തില്‍ പറഞ്ഞു. പിന്നീട് ഈ പരാമര്‍ശത്തില്‍ ഇദ്ദേഹം ഖേദപ്രകടനം നടത്തിയെങ്കിലും കമ്പനി കോണ്‍ട്രാക്ട് റദ്ദാക്കുകയായിരുന്നു.

സെയ്‌സിന്റെ ഇന്‍ ഹൗസ് മാസികയുടെ വായനക്കാര്‍ക്കിടയില്‍ ഉയര്‍ന്നുവന്ന എതിര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമ്പനി വ്യക്തമാക്കി. ഇവരില്‍ 5 ശതമാനം സ്ത്രീകളാണ്. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്‌സ് തുടങ്ങിയവയില്‍ കരിയര്‍ ആരംഭിക്കാന്‍ സ്ത്രീകളേക്കാള്‍ പുരുഷന്‍മാര്‍ രംഗത്തെത്തുന്നതിനെക്കുറിച്ചായിരുന്നു ലേഖനം ചര്‍ച്ച ചെയ്തത്. ജോലി ചെയ്യാനുള്ള ത്വരയും ഉയര്‍ന്ന പെര്‍ഫോമന്‍സ് ആവശ്യങ്ങളുമാണ് പുരുഷന്‍മാരെ ഹൈ പ്രൊഫൈല്‍ ജോലികളിലേക്ക് ആകര്‍ഷിക്കുന്നതെന്നാണ് ലേഖനം അവകാശപ്പെടുന്നത്. ഫാമിലി, സോഷ്യല്‍, ഹോബി സമയങ്ങള്‍ ചെലവഴിക്കാത്തവരാണത്ര ഏറ്റവും നന്നായി ജോലി ചെയ്യുന്നവര്‍.

കുടുംബം, കുട്ടികളെ വളര്‍ത്തല്‍ തുടങ്ങിയ ജോലികളില്‍ തല്‍പരരായിരിക്കുന്നതിനാലാണ് ഇത്തരം ജോലികളില്‍ സ്ത്രീകള്‍ കാര്യമായി എത്താത്തതെന്നും ലേഖനം വാദിക്കുന്നു. സ്ത്രീവിരുദ്ധമെന്ന് വിലയിരുത്തപ്പെട്ട ഈ പരാമര്‍ശങ്ങളുടെ പേരില്‍ പ്രമുഖ എന്‍ജിനീയറിംഗ് സ്ഥാപനത്തിന്റെ സിഇഒ സ്ഥാനത്തു നിന്ന് ഇയാളെ നീക്കം ചെയ്ത നടപടി സ്വാഗതാര്‍ഹമാണെന്ന് സൗത്ത് ആഫ്രിക്കയുടൈ ജെന്‍ഡര്‍ ഇക്വാളിറ്റി കമ്മീഷന്‍ അറിയിച്ചു. രാജ്യത്തെ സയന്‍സ് മന്ത്രി മാമോലോകോ കുബായി എന്‍ഗുബാനേ പില്ലേയുടെ ലേഖനത്തെ അപലപിച്ചു.
അദ്ധ്യായം – 32
ആരാണ് മനുഷ്യന് താങ്ങും തണലുമാകേണ്ടത്
മുമ്പ് നാട്ടില്‍ പോയി മടങ്ങി വന്നതിനേക്കാള്‍ ബന്ധുക്കള്‍ക്ക് ഞങ്ങളോട് സ്‌നേഹം കൂടി. പണം മാലോകര്‍ക്ക് മാത്രമല്ല ബന്ധുമിത്രാദികള്‍ക്കും ദൈവമാണ്. നാട്ടില്‍ വച്ച് അമ്മ എന്നോടു പറഞ്ഞു, നീയിങ്ങനെ പണം വാരിക്കോരി കൊടുക്കരുത്. അതിന്റെ കാരണം പള്ളീലച്ചന്‍ വീട്ടില്‍ വന്ന് പള്ളിക്കായി നല്ലൊരു തുക വാങ്ങിയതിലുള്ള അമര്‍ഷമായിരിന്നു. ഞാന്‍ അമ്മയോടു പറഞ്ഞു. പള്ളിക്കാര്‍ക്കും പണമുണ്ടെങ്കിലേ മതിപ്പുള്ളൂ. പണമുണ്ടെന്നറിഞ്ഞാല്‍ അവര്‍ പാഞ്ഞെത്തും. ഇന്ന് ആത്മാവിനേക്കാള്‍ പണത്തിനാണ് നിലയും വിലയുമുള്ളത്. ഇവര്‍ ആത്മാവിനെ വിതച്ച് വിളവുണ്ടാക്കുമ്പോള്‍ നമ്മള്‍ അദ്ധ്വനിച്ച് പണമുണ്ടാക്കി അവര്‍ക്ക് കൊടുക്കുന്നു. അവര്‍ സമൂഹത്തിനു നല്‍കുന്നത് നന്മയല്ലേ അമ്മേ. അമ്മ എന്റെ മുന്നില്‍ ദീര്‍ഘനിശ്വാസമിട്ടുകൊണ്ട് പോയി. തല്ലു കൊള്ളിയും ബുദ്ധിശൂന്യനുമായ ഈ മകന്‍ പണ്ടും ഇങ്ങനെയായിരുന്നുവല്ലോ എന്നായിരിക്കും അമ്മ ചിന്തിച്ചത്.
പള്ളീലച്ചന്‍ എന്തോ ആവശ്യത്തിന് വാങ്ങി പോയതാണ് അമ്മ നേരിട്ട് കണ്ടത്. അമ്മ കാണാത്ത, അറിയാത്ത എത്രയോ പേരേ എത്രയോ കാലങ്ങളായിട്ട് ഞാന്‍ സഹായിക്കുന്നുണ്ട്. അതൊക്കെ കാണാനുളള മഹാഭാഗ്യം അമ്മയ്ക്കുണ്ടാകാതിരിക്കട്ടേ. മനസ്സില്‍ പ്രാര്‍ത്ഥിച്ചു. അമ്മക്കറിയില്ല ഇന്ത്യയില്‍ ജീവിക്കുന്ന പാവങ്ങളുടെ ദുരിതം. ഈ നാട്ടില്‍ ദരിദ്രനാരായണന്മാരെ എത്രയോ കണ്ടിരിക്കുന്നു. അന്യന്റെ പറമ്പില്‍ പുല്ലു വളര്‍ത്തുന്നതു കണ്ട് പശുവിനെ വളര്‍ത്തുന്ന രാജ്യത്ത് ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ. പാവങ്ങളെ സഹായിക്കാനായി ഗുരുദാസ്പുരിലേതു പോലുളള അച്ചന്മാരും കന്യാസ്ത്രീകളുമുണ്ടായാല്‍ കുറെപ്പേര്‍ രക്ഷപ്പെടും. ജോളിയുടെ വീട്ടില്‍ ചെന്ന് പെങ്ങളോട് അവളുടെ കാര്യം സംസാരിച്ചു. അവളെ ഡല്‍ഹിക്കു വിടാന്‍ താല്പര്യമില്ല. വിവാഹമെന്ന മഹാ കര്‍മ്മത്തിലാണ് താല്‍പര്യം. ജോളിയെപ്പോലെ തൊഴില്‍ രഹിതരുടെ എണ്ണം കൂടിക്കൂടി വന്നു. ചിലര്‍ കടംവാങ്ങി ലക്ഷങ്ങള്‍ കൈക്കൂലി കൊടുത്ത് ജോലി തേടുന്നു. ഇതെല്ലാം കണ്ടു മടുത്തവര്‍ വിശപ്പടക്കാന്‍ ജന്മനാട്ടില്‍ നിന്നു ഗള്‍ഫിലേക്കും മറ്റും പോയി. പ്രവാസികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.
ഞങ്ങള്‍ നാട്ടില്‍ നിന്ന് ഡല്‍ഹിക്കു യാത്രതിരിച്ചു. അവധിക്ക് വന്നു പോകുമ്പോള്‍ അമ്മമാര്‍ ട്രെയിനില്‍ കഴിക്കാന്‍ നല്ല സ്വാദുള്ള ചോറും കറിയും വാഴയിലയില്‍ പൊതിഞ്ഞ് തന്നു വിടും. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഇത്തവണയും ആ പൊതി കിട്ടി. അതിനാല്‍ ട്രെയിനില്‍ നിന്ന് ആദ്യ ദിവസങ്ങളില്‍ ചോറു വാങ്ങാറില്ല. അത് അമ്മമാരുടെ തലോടല്‍ പോലുളള ഒരു കരുതലാണ്. മക്കള്‍ ഭക്ഷണം ട്രെയിനില്‍ നിന്നും പുറത്തു നിന്നും വാങ്ങി കഴിക്കരുത്. ഞങ്ങള്‍ പൊതി തുറന്ന് കഴിക്കുന്ന നേരം അമ്മമാരുടെ സന്മനസ്സിനെപ്പറ്റി പറഞ്ഞു. സ്‌നേഹത്തിന്റെ ആ മുഖം ഞങ്ങളുടെ മുന്നില്‍ തെളിഞ്ഞു ട്രെയിന്‍ ഓടികൊണ്ടിരിക്കുമ്പോഴും പെറ്റമ്മയുടെ അടുത്തേക്ക് മനസ്സ് ഓടിക്കൊണ്ടിരുന്നു.
മുടങ്ങിക്കിടന്ന മലയാളം മാസിക മൂന്നു മാസത്തിലൊരിക്കല്‍ ഇറക്കാന്‍ ഞാനും ബേബിച്ചായനുമായി കേരളത്തില്‍ വെച്ച് തീരുമാനമായി. വീടിന്റെ പണിയാണ് അതു മുടങ്ങാന്‍ കാരണം. ഇപ്പോള്‍ പുതിയൊരു നോവല്‍ എഴുതിക്കൊണ്ടിരുന്നു. കാനോട്ടുപ്ലയിസില്‍ ഹോട്ടല്‍ മെറിഡിയന്റെ പണി നടക്കുന്നു. സമയമുള്ളപ്പോള്‍ ചെല്ലണമെന്ന് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഷാ പറഞ്ഞിരിക്കുകയാണ്. ന്യൂഡല്‍ഹി ഹൗസിലെ ഗോവന്‍ കമ്പനിയായ സാല്‍ഗോക്കറിലും പോകാറുണ്ട്. ഈ കിട്ടുന്ന കാശെല്ലാം എങ്ങോട്ടു പോകുന്നുവെന്ന് അമ്മ ചോദിച്ചാല്‍ ഞാനാകെ കുഴങ്ങും. ചെറുപ്പം മുതലേ കഠിനാധ്വാനത്തിലാണ് വളര്‍ന്നത്. വെറുതേ ഇരിക്കുന്നത് ഇഷ്ടമില്ല. വിവാഹത്തിനു ശേഷമാണ് അതിനല്പം മാറ്റമുണ്ടായത്. ഓമന ഒന്നര മാസം കഴിഞ്ഞ് മടങ്ങി. ഈ പ്രവശ്യം പറഞ്ഞിട്ടാണ് പോയത്, ഡല്‍ഹിയില്‍ നിന്നും ധാരാളം പേരേ കയറ്റി വിടുന്നുണ്ടല്ലോ. സൗദി-ദമാമിലേക്ക് വരാന്‍ ശ്രമിക്കണം.
ഇവിടെ നിന്ന് ചിലരെ ഡല്‍ഹിയിലെ ഏജന്‍സിവഴി ഗള്‍ഫിലേക്ക് അയക്കുന്ന കാര്യം അവള്‍ക്കറിയാമായിരുന്നു. അപ്പോഴാണ് ഓമനക്കൊപ്പം ജോലി ചെയ്തിരുന്ന കോട്ടയത്തുകാരി വല്‍സയുടെ സഹോദരന്‍ ആന്റണിയില്‍ നിന്ന് മലയാളിയായ ഒരു ജോസും സംഘവും ദുബായിലേക്ക് വീസ ശരിയാക്കാമെന്ന് പറഞ്ഞ് ഏഴായിരം രൂപ വാങ്ങിയത്. പത്തു മാസമായി അവര്‍ അവനെ കബളിപ്പിച്ചു കൊണ്ടിരിക്കയാണ്. കസ്തൂര്‍ബാ ഗാന്ധി നഗറിലുണ്ടായിരുന്ന ഡോ. വാസുദേവന്‍ മാന്‍പവര്‍ വഴിയാണ് ജോസ് ആളുകളെ അയയ്ക്കുന്നത്. ആയിരക്കണക്കിന് രൂപ ഇവന്‍ മലയാളികളില്‍ നിന്ന് വാങ്ങി പലിശയ്ക്കു കൊടുക്കുന്നതായിട്ടാണ് അറിഞ്ഞത്.
വല്‍സയും ആന്റണിയും കൂടി ഒരു ഞായറാഴ്ച്ച എന്റെ അടുക്കല്‍ വന്നു. ഇതുമായി ബന്ധപ്പെട്ട് ഓഫിസ്സില്‍ പോകുന്നതിനായി ജോസ്സിനെ കാത്ത് ഞങ്ങള്‍ വാസുദേവ് കമ്പനിയുടെ മുന്നില്‍ നിന്നു. ഇവന്‍ അവരുടെ പ്രധാന ഏജന്റാണ്. കുറച്ചു കഴിഞ്ഞ് ജോസ് ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ കൂളിംഗ് ഗ്ലാസ്സ് ധരിച്ച് സുമുഖനായി അവിടെ വന്നിറങ്ങി. മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തി ആന്റണിയെ നോക്കുന്നതിനിടില്‍ വാഹനത്തിന്റെ താക്കോല്‍ കൈ തട്ടിമാറ്റി ഞാനെടുത്തു. അവനും അറിയാവുന്ന കാര്യമാണ്, ഡോ.വാസുദേവിനെ എനിക്കറിയാമെന്ന്. എന്റെ ഒരാള്‍ ഇയാള്‍ വഴി പോയിട്ടുണ്ട്. ഞാന്‍ സ്‌നേഹത്തോടെ പറഞ്ഞു, ജോസേ നിന്റെ കളി എന്റെ പിള്ളേരോടു വേണ്ട. എത്രയും വേഗം അവന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ ഏഴായിരമങ്ങ് കൊടുക്ക്. അല്ലെങ്കില്‍ ഈ മോട്ടോര്‍ സൈക്കിള്‍ വിറ്റ് ഞാന്‍ കാശു കൊടുക്കും. ജോസ് പരിഭ്രാന്തിയോടെ എന്നെ നോക്കി. അവനെക്കാള്‍ ഡല്‍ഹിയില്‍ എനിക്കുള്ള ബന്ധങ്ങള്‍ അവനറിയാം. എന്നോടെന്തോ വിശദികരണം പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കൈയ്യുയര്‍ത്തി പറഞ്ഞു, ഒന്നും കേള്‍ക്കേണ്ട ഇയാള് വാങ്ങിയ കാശ് കൊടുക്ക്. എന്നിട്ട് വണ്ടി കൊണ്ടുപൊയ്‌ക്കോ. ആന്റണി നീ കേറ്. അവനേയും വാഹനത്തില്‍ കയറ്റി ഞാന്‍ വീട്ടില്‍ വന്നിട്ട് ചാവി അവന്റെ കൈയ്യില്‍ കൊടുത്തിട്ട് പറഞ്ഞു. കാശു തരാതെ വണ്ടി കൊടുക്കരുത് അവന്റെ ഗുണ്ടകളെ കണ്ട് പേടിക്കരുത്. എന്തു വന്നാലും ഞാന്‍ നോക്കിക്കൊള്ളാം.
വൈകിട്ട് ഓഫിസ്സില്‍ നിന്നു വീട്ടില്‍ വന്നപ്പോള്‍ അച്ചന്‍കുഞ്ഞ് പറഞ്ഞു ബേബി ജോലിക്കു പോയിരിക്കുന്നു. ഒരു പോലീസുകാരന്‍ പട്യാല പോലീസ് സ്‌റ്റേഷനില്‍ നിന്ന് വന്നിട്ട് അവിടെ വരെ ചെല്ലാന്‍ പറഞ്ഞിട്ടുപോയി. പെട്ടെന്ന് മോട്ടോര്‍ സൈക്കിളില്‍ അവിടെയെത്തി. വാഹനമെടുത്തത് അവരുടെ സ്ഥലപരിമിതിക്കുള്ളില്‍ ആയതിനാലാണ് ജോസ് പരാതി അവിടെ കൊടുത്തത്. പോലീസ് സ്‌റ്റേഷന്‍ എസ്.ഐ എനിക്കെതിരെയുള്ള പരാതി വിശദീകരിച്ചു. എല്ലാം ഓഫിസര്‍ ശുക്ലയില്‍ നിന്ന് കേട്ടതിനു ശേഷം ഞാന്‍ എന്റെ ഭാഗം വിശദീകരിച്ചു. താങ്കളെ ആ ചീറ്റിംഗ് സംഘം തെറ്റി ധരിപ്പിച്ചിരിക്കുന്നു. ധാരാളം പേരില്‍ നിന്ന് ഇവര്‍ പണം വാങ്ങി മുങ്ങി നടക്കുകയാണ്. ഇവിടുത്തെ തട്ടിപ്പു സംഘമാണ്. ഇനിയും ഞങ്ങള്‍ അവന്റെ പേരില്‍ ചീറ്റിംഗിന് കേസ്സു കൊടുക്കും. മോട്ടോര്‍ സൈക്കിള്‍ തട്ടിയെടുത്തതല്ല, അവന്റെ കയ്യില്‍ നിന്ന് തന്നെയാണ് വാങ്ങിയത്. പാവപ്പെട്ടവന്റെ കാശ് കൊടുക്കാന്‍ സാറു പറയുക. ഇല്ലെങ്കില്‍ ഈ വിഷയം ഇവിടുത്തെ പത്രങ്ങള്‍ വഴി ഞാന്‍ പരസ്യപ്പെടുത്തും.
ഈ സ്റ്റേഷന്റെ പരിധിയില്‍ നടക്കുന്നതാണ് ഇത്. പോലീസ് കമ്മീഷ്ണര്‍ ശ്രീവാസ്തവ സാബിനെ അറിയിക്കണോ. എല്ലാം അക്ഷമനായി കേട്ടതിനു ശേഷം പറഞ്ഞു, അവന്‍ കള്ളകേസാണ് തന്നതെന്നു മനസ്സിലായി. ഞങ്ങളവനെ പൊക്കിക്കൊള്ളാം. സാറു പൊയ്‌ക്കോ. ഞാന്‍ മാളവിക നഗറിലേക്കു പോകാതെ സല്‍ഗോക്കര്‍ ഓഫിസിലേക്കാണ് പോയത്. ഒരാളുടെ പേരില്‍ കള്ളകേസ്സു കൊടുത്താലും അതിലൊരു വിശ്വസനീയത വേണ്ടേ?. മറ്റുള്ളവരെ കബളിപ്പിച്ച് ജീവിക്കുന്നവരോട് പുച്ഛമാണ് തോന്നിയത്. എല്ലാ യൗവ്വനക്കാരും നല്ലൊരു ഭാവിക്കായി പ്രതീക്ഷകളോടെയാണ് ഒരു വീസ കാത്തിരിക്കുന്നത്. അവരോട് വിശ്വാസ വഞ്ചനകാട്ടുക ആരും സഹിക്കില്ല. എത്രയോ പേരാണ് കിടപ്പാടങ്ങള്‍ വിറ്റു വന്നിട്ടുള്ളത്.
സ്വന്തം സുഖത്തിനു വേണ്ടി മറ്റുള്ളവരുടെ സമ്പത്ത് അപഹരിക്കുന്നവരുടെ അസാമാന്യ ധീരത രാഷ്ട്രീയക്കാരിലും വിദ്യാഭ്യാസ രംഗത്തുമാണ് കൂടുതല്‍ കണ്ടിട്ടുള്ളത്. ഈ ഏജന്റുമാരും അവരുടെ പിന്‍തുടര്‍ച്ചക്കാരായി കടന്നു വരുന്നു. നന്മയുടെ വക്താക്കളായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവര്‍ ഈ രംഗങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല. എന്റെ അനുജന്‍ കുഞ്ഞുമോന്‍ ആരേയോ ഇവന്‍ വഴി വിട്ടതായി പിന്നീടു ഞാനറിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് ആന്റണി രാത്രയില്‍ വീട്ടില്‍ വന്നു. ജോസ് പണം തന്നു ഞാന്‍ മോട്ടോര്‍ സൈക്കിള്‍ കൊണ്ടുപോകാന്‍ വന്നതാണ്. അവന്റെ പേരില്‍ പരാതി കൊടുത്ത് ഉപദ്രവിക്കരുതെന്നും ആ ശുക്ലക്ക് നല്ലൊരു തുക കൈക്കൂലി കൊടുത്തെന്നും പറഞ്ഞു. ഇനിയെങ്കിലും സൂക്ഷിക്കുക. ചെക്കായിട്ടേ കൊടുക്കാവു, അതിനു സാക്ഷികളും വേണം. ഇനിയും നിനക്കായി ഞാനും ശ്രമിക്കാം. അവന്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിയിട്ട് വാഹനവുമായി പോയി.
മനുഷ്യന്റെ പൊതുവിലുള്ള ഒരു സ്വഭാവമാണ് ആരേയും കണ്ണടച്ചു വിശ്വസിക്കുക എന്നത്. ഇതെ ഓഫീസില്‍ നല്ല തണുപ്പുള്ള ഒരു ദിവസം ആന്റണിയുടെ വീസ കാര്യം ഡോ.വാസുദേവുമായി സംസാരിക്കാന്‍ ഞാനവിടെ പോയപ്പോള്‍ ചുനക്കരയുള്ള തങ്കമ്മ പിള്ള സാറിന്റെ ഭര്‍ത്താവും മകനും അവിടെ നില്‍ക്കുന്നതു കണ്ടു. ഞാന്‍ സൂക്ഷിച്ചു നോക്കി. തങ്കമ്മ സാറ് ഏഴാം ക്ലാസ്സില്‍ എന്നെ കണക്ക് പഠിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ ചാരുമൂട്ടില്‍ കണ്ടിട്ടുള്ള പരിചയമേ എനിക്കുള്ളൂ. കുറുപ്പു സാറെന്നറിയാം. മുഖത്തു നോക്കി ആ സംശയം ഞാന്‍ പരിഹരിച്ചു. അദ്ദേഹവും അദ്ധ്യാപകനെന്നാണ് ഓര്‍മ്മ. മകനെ ഗള്‍ഫിലേക്കു വിടാന്‍ പ്രതീക്ഷയോടെ കാത്തുനില്‍ക്കുകയാണ്. കൊടും തണുപ്പില്‍ ഒരു സ്വെറ്ററുമിടാതെ ഒരു ഉടുപ്പു മാത്രം ധരിച്ച് നില്‍ക്കുന്നതു കണ്ടപ്പോള്‍ എന്റെ മനസ്സില്‍ വിഷമം തോന്നി. നാട്ടില്‍ നിന്ന് വരുമ്പോള്‍ തണുപ്പറിഞ്ഞു കാണില്ല. മകന്‍ സ്വെറ്റര്‍ ഇട്ടിട്ടുണ്ട്. മകന്റെ വീസയ്ക്കായി ഏതാനം ദിവസം താമസ്സിക്കുന്നതിന് എന്തിനാണ് വെറുതേ ഒരു കമ്പിളിയുടുപ്പു വാങ്ങി കാശു കളയുന്നത്. ഇതൊക്കെ അദ്ദേഹത്തിന്റെ ന്യായങ്ങളാണെങ്കിലും എന്റെ മുന്നില്‍ തണുപ്പിനോട് മല്ലടിക്കുന്ന ഒരാളെയാണ് ഞാന്‍ കണ്ടത്. വീസ കിട്ടാന്‍ ഇനിയും എത്ര ദിവസം ഇവിടെ നില്‍ക്കണമെന്നറയില്ല. ഞാന്‍ നിര്‍ബന്ധിച്ച് മോട്ടോര്‍ സൈക്കിളില്‍ ഇരുത്തി. വീട്ടില്‍ കൊണ്ടുവന്ന് ഒരു സ്വെറ്റര്‍ ഇടാന്‍ കൊടുത്തിട്ട് മകന്റെ അടുക്കല്‍ എത്തിച്ചു. അദ്ദേഹം നന്ദി പറഞ്ഞു. പിരിയുന്ന സമയം ഞാനെന്റെ നമ്പര്‍ എഴുതി കൊടുത്തിട്ട് പറഞ്ഞു, ഇവിടെ എന്താവശ്യം വന്നാലും എന്നെ വിളിക്കണം, ഇവിടുത്തെ വിസക്കാര്യവും അതില്‍ വരും കേട്ടോ. ആ മുഖത്ത് കണ്ടത് സ്‌നേഹവാത്സല്യം മാത്രമായിരുന്നു. സന്തോഷത്തോടെ ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.
ഏതാനം നാള്‍ ഇവിടെ പത്രത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കേ എന്റെ അയല്‍വാസി പട്ടാളത്തിലുള്ള ജോര്‍ജ്ജിന്റെ അളിയനെ ഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ നിന്ന് പോലീസ് എന്തോ ദുരൂഹ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്തു. അതിന്റെ യാഥാര്‍ത്ഥ്യമറിയാന്‍ ഓഫീസില്‍ നിന്ന് എന്നെയാണ് നിയോഗിച്ചത്. സാക്യത്തുള്ള വീട് തപ്പിപിടിച്ചു ചെന്ന് പുറത്തെ ബല്ലില്‍ വിരലമര്‍ത്തി. കതക് തുറന്ന് വരുന്നത് ജോര്‍ജ്ജച്ചായന്‍. അദ്ദേഹത്തിന്റെ കണ്ണുകളില്‍ വല്ലാത്തൊരു ഭാവമാറ്റം. ഇതു സോമനല്ലേ എന്ന ചോദ്യം. സന്തോഷത്തോടെ അകത്തിരുന്ന് സംസാരിക്കുമ്പോഴാണ് അളിയനെ പോലീസ് കൊണ്ടുപോയ കാര്യം അവരും അറിയുന്നത്. ജോര്‍ജ്ജിന്റെ അനുജന്‍ ബേബി തരകനെയും ആഗ്രയില്‍ വെച്ച് അവിചാരിതമായി കണ്ടുമുട്ടി. അദ്ദേഹമന്ന് ഡബിള്‍ സെവന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. എന്നെ അവരുടെ പ്ലാന്റും കാണിച്ചു തന്നു. മാലിന്യം നിറഞ്ഞ വെള്ളത്തില്‍ നിന്നും വെള്ളം ശുദ്ധീകരിച്ചാണ് പല നിറത്തിലുള്ള പാനീയങ്ങള്‍ ഉണ്ടാക്കുന്നത്. അതു കണ്ടതിനു ശേഷം ഞാനിതുവരേയും ഒരു കോളയും കുടിച്ചിട്ടില്ല. ഇങ്ങനെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ത്യക്ക് ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളുള്ളപ്പോഴാണ് ഞാന്‍ ഇന്ത്യയിലുണ്ടായിരുന്നത്. അതില്‍ പതിനേഴു സംസ്ഥനങ്ങളില്‍ ഞാന്‍ ജീവിച്ചിട്ടുണ്ട്.
കേന്ദ്രസാഹിത്യ അക്കാദമി ആദ്യമായി ഇന്ത്യയിലെ പത്ത് പ്രമുഖ ഭാഷകളില്‍ നിന്ന് കഥ-കവിത-ലേഖനങ്ങള്‍ ഭാഷാവാര മത്സരത്തിലേക്ക് ക്ഷണിച്ചു. കഥ രണ്ടു പേജ്, കവിത ഇരുപതു വരികള്‍, ലേഖനം മൂന്നു പേജ് കവിയാന്‍ പാടില്ല. മലയാളം ആ പത്തുഭഷകളിലുണ്ടായിരുന്നു. എനിക്കും ലേഖനത്തിനുള്ള ഒന്നാം സമ്മാനം ലഭിച്ചു. ”എന്റെ കേരളം” ആയിരിന്നു വിഷയം. അക്കാദമിയുടെ ആസ്ഥാനമായ മണ്ടിഹൗസില്‍ നടന്ന ചടങ്ങില്‍ ആ എന്‌ഡോവ്‌മെന്റ് പുരസ്‌കാരം ഞാന്‍ ഏറ്റുവാങ്ങി. അന്ന് കേരളത്തില്‍ നിന്നുള്ള ഡോ.കെ.എം.ജോര്‍ജ് അക്കാദമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. എനിക്കു ലഭിച്ച ആദ്യത്തെ പുരസ്‌കാരമായിരുന്നു അത്. ഓരോ വിഷയത്തിന്റെ മൂല്യനിര്‍ണ്ണയം നടത്തിയിരുന്നത് അതത് സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുത്തുകാരായിരുന്നു. കേരളത്തില്‍ നിന്ന് കെ.പി.കേശവമേനോന്‍ ഉണ്ടായിരുന്നതായിട്ടാണ് കേട്ടത്. ഡല്‍ഹിയില്‍ എന്റെ രണ്ടാമത്തെ നോവല്‍ ‘കദന മഴ നനഞ്ഞപ്പോള്‍’ ഒരു സുഹൃത്തു വഴി സാഹിത്യ സഹകരണ സംഘത്തില്‍ എത്തിച്ചു. മാളവീയ നഗറിനടുത്തുള്ള ഹൗസ് റാണിയില്‍ ചെറിയൊരു വീടും കമെഹറോളിയില്‍ വസ്തുവും വാങ്ങിയിട്ടു. ജ്യേഷ്ഠന്‍ പാപ്പച്ചന്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ചതിനു ശേഷം ഡല്‍ഹി പോലീസ് വിജിലന്‍സില്‍ ജോലി കിട്ടി. അദ്ദേഹത്തിന് ഹൗസ്‌റാണിയിലെ വീട് താമസത്തിന് ചോദിച്ചപ്പോള്‍ ഞാനത് എഴുതിക്കൊടുത്തു. അതിനു പകരം നാട്ടിലെ കുടുംബ ഓഹരിയും കുറെ പണവും തന്നു.
ഒരു ഉച്ചയ്ക്ക് വീടിനു മുന്നില്‍ മോട്ടോര്‍ സൈക്കിള്‍ നിറുത്തി അകത്തേക്ക് പോകാനൊരുങ്ങുമ്പോള്‍ രണ്ടു പേര്‍ എന്റെയടുക്കല്‍ വന്നു. അതില്‍ ഒന്ന് വീടിനടുത്തുള്ള ചെല്ലമ്മയുടെ മരുമകനായിരുന്നു. എന്നോടു ചോദിച്ചു, ”ഈ നില്‍ക്കുന്ന ആളിനെ അറിയുമോ,” എനിക്കറിയില്ലെന്ന് ഉത്തരം കൊടുത്തു. പെട്ടെന്നറിയിച്ചു. ഇത് കുളത്തിന്റെ തെക്കേതിലെ ജോര്‍ജിന്റെ മകന്‍ രാജുവാണ്. എന്റെ അമ്മാവിയുടെ മകന്റെ മകന്‍. ഞാന്‍ നാടുവിടുമ്പോള്‍ ഇവന്‍ ചെറിയ കുട്ടി. ഇപ്പോള്‍ വളര്‍ന്ന് വലുതായിരിക്കുന്നു. അതാണ് മനസ്സിലാകാഞ്ഞത്. ഭിത്തിയില്‍ വിരലമര്‍ത്തി, ബല്ലടി ശബ്ദം കേട്ടു, ജോലിക്കാരി ലക്ഷ്മിയമ്മ കതക് തുറന്നു. ഞാനവരെ അകത്തേക്ക് വിളിച്ചിരുത്തി. നാട്ടില്‍ നിന്ന് ജോലിക്ക് ദരിതാബാദിലുള്ള ബന്ധുവിന്റെ അടുക്കല്‍ വന്നതാണ്. കയ്യിലുള്ള കാശു തീര്‍ന്നു. അല്പം കാശു തന്നു സഹായിക്കണം. അവന്‍ ആവശ്യപ്പെട്ട പണം കൊടുത്തു. ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചിട്ടും കഴിക്കാതെ സന്തോഷമായി അവര്‍ മടങ്ങി.
ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യം എനിക്ക് ദുഖമില്ല ദുരിതമില്ല എങ്കില്‍ എന്റെ അയല്‍ക്കാരന് എന്തുകൊണ്ടുണ്ടായി, ദൈവം എന്നെ അതുപോലെയാക്കിയില്ല എന്ന വെറുമൊരു തോന്നല്‍ നല്ലതാണ്. മനുഷ്യര്‍ കാണാത്ത ദൈവങ്ങള്‍ക്ക് ധാരാളം വാരിക്കോരി കൊടുക്കും. എന്നാല്‍ മുന്നില്‍ കാണുന്ന പാവങ്ങള്‍ക്ക് ദാനധര്‍മ്മങ്ങള്‍ ചെയ്യാത്തവര്‍ ദൈവത്തിന് വാരിക്കോരി കൊടുത്തിട്ട് ഒരു ഫലവുമില്ല. ആ പ്രവൃത്തി ഒരു ദൈവവും അംഗീകരിക്കില്ല. ആ പാപഭാരം ഒരമ്പലനടയില്‍ കുളിച്ചു തൊഴുതാലും മാറില്ല. മനുഷ്യന്റെ വിശ്വാസ പ്രമാണങ്ങള്‍ മാറ്റി എഴുതേണ്ടത് ഇങ്ങനെയള്ള കാര്യങ്ങളിലാണ്. അര്‍ത്ഥ ശൂന്യമായ ഭക്തിയും വഴിപാടുകളും ദൈവത്തെ തൃപ്തിപ്പെടുത്താമെന്നാണ് മതങ്ങളും പഠിപ്പിക്കുന്നത്. ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കാന്‍ മനുഷ്യര്‍ നന്മപ്രവര്‍ത്തികളാണ് ചെയ്യേണ്ടത്. അല്ലാതെ അഴിമതിയും കൈക്കൂലി വാങ്ങി സമ്പന്നരാകാനുമല്ല ശ്രമിക്കേണ്ടത്. മനുഷ്യര്‍ക്ക് പള്ളികളും ക്ഷേത്രങ്ങളും ധാരാളമുണ്ട്. അവര്‍ മത സേവനങ്ങള്‍ നടത്താതെ സാമൂഹിക- ജീവ കാരുണ്യ സേവനങ്ങള്‍ക്കാണ് കൂടുതല്‍ മുന്‍ഗണന കൊടുക്കേണ്ടത്. ആ സേവന വ്യഗ്രത എത്ര മതസ്ഥാപനങ്ങള്‍ക്കുണ്ട്. അങ്ങെയെങ്കില്‍ കേരളം സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതു പോലെ കേരളത്തെ പട്ടിണി- ദാരിദ്ര മുക്തമാക്കാന്‍ മതങ്ങള്‍ക്കും സാധിക്കും. അതിനാവശ്യം മതമൈത്രിയാണ്. ഓരോ മതസ്ഥാപനങ്ങളും പരസ്പരം സഹകരിച്ചാല്‍ ഇതിനു പരിഹാരമാകും. മാത്രവുമല്ല ദുഖത്തില്‍, രോഗത്തില്‍ കഴിയുന്നവരുടെ ബന്ധുക്കളാകാനും സാധിക്കും.
ഞാനൊരു മതവിശ്വവാസിയല്ല. ദൈവത്തിലും മനുഷ്യരിലുമാണ് എന്റെ വിശ്വാസം. അതാണ് ഗുരുദേവന്‍ പറഞ്ഞത് ”മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി” സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ മനുഷ്യന് ഗുണം ചെയ്യുന്നതെങ്കില്‍ അതിനെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. സമൂഹത്തില്‍ സമ്പത്തിനായി മാത്രം എന്തും കാട്ടി ജീവിക്കുന്ന മനുഷ്യരുടെ മനോഭാവമാണ് മാറേണ്ടത്. ആ കൂട്ടരെ സഹായിക്കുന്ന അധികാരികള്‍ക്കും അതിന്റെ പങ്ക് കിട്ടിന്നതുകൊണ്ട് അവരും സമൂഹവ്യവസ്ഥിതിക്ക് ഒരു ശാപമായി മാറുന്നു. അതു കൊണ്ട് ശുദ്ധ തെങ്ങില്‍ നിന്നും മുന്തിരിച്ചാറില്‍ നിന്നുമുള്ള പാനീയങ്ങളെ മദ്യമായി ഞാന്‍ കാണുന്നില്ല. അതില്‍ മാലിന്യം ചേരുമ്പോഴാണ് അത് മദ്യമാകുന്നത്. എന്റെ വാദ മുഖങ്ങള്‍ എത്ര പേര്‍ വിശാല വീക്ഷണതയോടെ കാണുമെന്ന് എനിക്കറിയില്ല. അശരണരും നിരാലംബരുമായ മനുഷ്യര്‍ക്ക് എന്തെങ്കിലും സഹായം ആരെങ്കിലും ചെയ്താല്‍ അതൊരു പുണ്യം തന്നെയാണ്. അതിന് നിശ്ചയദാര്‍ഡ്യമുള്ള മതങ്ങളും മനുഷ്യരും ശക്തിയായി ഉണര്‍ന്നു വരണം. അല്ലാതെ വോട്ടു ബാങ്ക് രാഷ്ട്രീയവും മത വര്‍ഗ്ഗീയതയുമല്ല ശക്തിയായി വളരേണ്ടത്. അതിന് വിദ്യഭ്യാസവും അറിവ് പകരുന്ന പുസ്തകങ്ങളും വളരെയേറെ പങ്ക് വഹിക്കുന്നുണ്ട്.
മാസങ്ങള്‍ കടന്നു പോയി. എന്റെ പെങ്ങളുടെ മകന്‍ സണ്ണിയും ഡല്‍ഹിയില്‍ എന്റെയടുക്കലെത്തി. എനിക്കും ദമാമിലേക്കുള്ള വീസ ശരിയായി വന്നു. സണ്ണിയെ വീട്ടു കാര്യങ്ങളേല്‍പിച്ചിട്ട് ഞാന്‍ ദമാമിലേക്ക് പറന്നു. ഇതിനിടയില്‍ ഞങ്ങള്‍ക്കൊരു ആണ്‍കുട്ടി പിറന്നു. രാജീവ് ഖന്നയുടെ പേരായ രാജീവ് എന്നാണ് പേരിട്ടത്.
ന്യൂസ് ഡെസ്ക്
മാലിദ്വീപിലെ വെലാന ഇന്റർനാഷണൽ എയർപോർട്ടിൽ ഫ്ളൈറ്റ് ലാൻഡിംഗിൽ വൻ സുരക്ഷാ വീഴ്ച. തിരുവനന്തപുരത്തുനിന്ന് മാലദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അവിടുത്തെ വിമാനത്താവളത്തില്‍ നിര്‍മാണത്തിലിരുന്ന റണ്‍വേയില്‍ ഇറങ്ങി. ഗുരുതര സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെങ്കിലും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. വിമാനത്തിൽ 136 യാത്രക്കാരും ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു.

എയര്‍ബസ് എഐ 263-320 നിയോ വിമാനമാണ് തെറ്റായി ലാന്‍ഡുചെയ്തതെന്ന് എയര്‍ഇന്ത്യ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്തിന്റെ രണ്ടു ടയറുകൾ തകർന്നു. ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചിട്ടുണ്ട്. പണി നടക്കുന്ന റൺവേയിൽ കിടന്ന ടാർപോളിൻ ടയറിൽ കുടുങ്ങിയാണ് ഫ്ളൈറ്റിന്റെ സ്പീഡ് കുറഞ്ഞതും കൂടുതൽ അപകടമുണ്ടാകാതെ നിറുത്തുവാൻ സാധിച്ചതും.
ഇന്ന് ഉച്ചയ്ക്ക് ശേഷം 3.55 നാണ് സംഭവം. മാലിദ്വീപ് വ്യോമയാന നിയന്ത്രണ അതോറിറ്റി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.വിമാനം പറത്തിയ രണ്ടു പൈലറ്റുമാരേയും ജോലിയില്‍ നിന്ന് താത്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.
സെയിന്‍സ്‌ബെറീസുമായി ലയിക്കാനുള്ള നീക്കത്തിന് മുന്നോടിയായി ‘പ്രൈസ് മാച്ച് ഗ്യാരണ്ടി’ സ്‌കീം നിര്‍ത്തലാക്കുമെന്ന് ആസ്ഡ അധികൃതര്‍. ഇതോടെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഉത്പ്പന്നങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിലയില്‍ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. തീരുമാനം ഒക്ടോബറില്‍ നടപ്പാക്കാനാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഭീമന്റെ നീക്കം. ക്രസ്തുമസ് അടുത്തിരിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരമൊരു നീക്കം ഉപഭോക്താക്കളെ വലിയ രീതിയില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. മില്യണ്‍ കണക്കിന് രൂപയാണ് ഒരോ ക്രിസ്മസ് സീസണിലും അധിക പര്‍ച്ചേസിനായി ആളുകള്‍ ഉപയോഗിക്കുന്നത്.

‘പ്രൈസ് മാച്ച് ഗ്യാരണ്ടി’ സ്‌കീം 2010 ലാണ് നിലവില്‍ വരുന്നത്. സാധനങ്ങളുടെ വിലയുടെ കാര്യത്തില്‍ ഉപഭോക്താവിന് വളരെയേറെ ഗുണപ്രദമായിരുന്നു സ്‌കീം. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിലയില്‍ കുറവോ അല്ലെങ്കില്‍ തുല്ല്യമോ ആയി സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളുടെ പ്രൈസ് നിലനിര്‍ത്തുമെന്ന് സ്‌കീം ഗ്യാരണ്ടി നല്‍കുന്നു. മാര്‍ക്കറ്റ് വിലയേക്കാള്‍ യാതൊരു കാരണവശാലും കൂടുതല്‍ പണം ഈടാക്കില്ലെന്നത് സൂപ്പര്‍ മാര്‍ക്കറ്റിന്റെ വലിയ ആകര്‍ഷണ ഘടകങ്ങളിലൊന്നായിരുന്നു. എന്നാല്‍ ഒക്ടോബറില്‍ ഇത് പൂര്‍ണമായും എടുത്തു കളയുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ടെസ്‌കോ ‘മണി സേവിംഗ്’ സ്‌കീം നിര്‍ത്തലാക്കിയിരുന്നു. ടെസ്‌കോ സ്വന്തം ബ്രാന്‍ഡുകളുടെ വിലയുമായി ബന്ധപ്പെുത്തിയായിരുന്നു ഈ സ്‌കീം കൊണ്ടുവന്നത് എന്നാല്‍ എട്ട് ഉപഭോക്താക്കളില്‍ ഒരാള്‍ മാത്രമെ ഈ സ്‌കീം ഉപയോഗപ്പെടുത്തുന്നുള്ളുവെന്ന് ചൂണ്ടി കാണിച്ച് ഇത് നിര്‍ത്തലാക്കുകയായിരുന്നു. പ്രൈസ് മാച്ച് ഗ്യാരണ്ടി സ്‌കീം പ്രകാരം ആസ്ഡയില്‍ നിന്ന് വാങ്ങിയ ഉത്പ്പന്നങ്ങള്‍ ഇതര സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില കുറച്ച് ലഭിക്കുകയാണെങ്കില്‍ പണം തിരികെ ലഭ്യമാക്കാന്‍ ഉപഭോക്താവിന് കഴിയുമായിരുന്നു. ഏതാണ്ട് 10 ശതമാനത്തോളം ലാഭമുണ്ടാക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പെന്‍ഷന്‍ സ്‌കീം മെമ്പര്‍ഷിപ്പ് എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയെങ്കിലും പെന്‍ഷന്‍ സേവിംഗിന് ശ്രമിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ ആഘാതമാണെന്ന് വിദഗ്ദ്ധര്‍. പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ ശരാശരിയില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയതോടെയാണ് ഈ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. 2017ല ആകെ ഒക്യുപ്പേഷണല്‍ പെന്‍ഷന്‍ പദ്ധതി മെംബര്‍ഷിപ്പ് 41.1 മില്യന്‍ എത്തിയെന്നാണ് കണക്കാക്കുന്നത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് സര്‍വേയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. എന്നാല്‍ സ്വകാര്യ മേഖലയിലെ ഡിഫൈന്‍ഡ് കോണ്‍ട്രിബ്യൂഷന്‍ പെന്‍ഷന്‍ പദ്ധതികള്‍ നോക്കിയാല്‍ ജീവനക്കാര്‍ സേവിംഗ്‌സ് പോട്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ശരാശരി കോണ്‍ട്രിബ്യൂഷന്‍ നിരക്ക് 2017ല്‍ 3.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷം ഇത് 4.2 ശതമാനം ആയിരുന്നു.

2012ല്‍ ആരംഭിച്ച വര്‍ക്ക് പ്ലേസ് പെന്‍ഷനിലേക്കുള്ള ഓട്ടോമാറ്റിക് എന്‍ റോള്‍മെന്റ് പദ്ധതി റിട്ടയര്‍മെന്റ് സേവര്‍മാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന വരുത്തിയിരുന്നു. 2012ലെ 9.7 ശതമാനത്തില്‍ നിന്ന് സ്വകാര്യ മേഖലയില്‍ നിന്നുള്ള പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ വന്‍തോതില്‍ കുറഞ്ഞിട്ടുണ്ടെന്ന് അവിവയുടെ സേവിംഗ്‌സ് ആന്‍ഡ് റിട്ടയര്‍മെന്റ് മേധാവി അലിസ്റ്റര്‍ മക് ക്വീന്‍ പറയുന്നു. ഓട്ടോമാറ്റിക് എന്‍ റോള്‍മെന്റ് പദ്ധതി അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ പെന്‍ഷന്‍ സേവിംഗ്‌സില്‍ അംഗങ്ങളായ 9 മില്യനിലേറെപ്പേര്‍ക്കായിരിക്കും ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരികയെന്നും മക് ക്വീന്‍ പറഞ്ഞു. ഇപ്പോള്‍ നിലവിലുള്ള രീതിയനുസരിച്ച് ഇത്തരക്കാര്‍ നേരിടാന്‍ പോകുന്നത് കനത്ത ആഘാതമായിരിക്കും. മിനിമം വേജിലും കുറഞ്ഞ തുകയായിരിക്കും ഇവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ളതെന്നും വിലയിരുത്തപ്പെടുന്നു.

ഒക്യുപ്പേഷണല്‍ പെന്‍ഷന്‍ സ്‌കീമുകളിലെ അംഗത്വം 2016ല്‍ 13.5 മില്യന്‍ ആയിരുന്നെങ്കില്‍ 2017ല്‍ അത് 15.1 മില്യനായി വര്‍ദ്ധിച്ചിട്ടുണ്ട്. വര്‍ക്ക്‌പ്ലേസ് പെന്‍ഷനിലേക്കുള്ള മിനിമം കോണ്‍ട്രിബ്യൂഷന്‍ നിരക്കിലും വര്‍ഗദ്ധനയുണ്ടായിട്ടുണ്ട്. ജീവനക്കാര്‍ അടയ്ക്കുന്ന പണത്തിന്റെ അളവില്‍ വര്‍ദ്ധനയുണ്ടായേക്കാം, എന്നാല്‍ അടുത്ത ഏപ്രിലില്‍ നിയമങ്ങള്‍ മാറുന്നതോടെ ഇത് എട്ട് ശതമാനത്തോളം ഉയരുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
യു.കെയിലെ എല്ലാ ഭാഗത്തുമുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് വരാന്‍ പോകുന്നത്. പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭം!. പുതിയ വസ്ത്രവും പുസ്തകങ്ങളുമായി ഓരോ വിദ്യാര്‍ത്ഥിയും സ്‌കൂളിലേക്ക് പോകുമ്പോള്‍ മാതാപിതാക്കളായവര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും തങ്ങളുടെ കുട്ടിയുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെക്കുറിച്ച് ആശങ്കകളുണ്ടാകും. അതേസമയം ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താന്‍ കഴിഞ്ഞാല്‍ സ്‌കൂളിലെത്തുന്ന കുട്ടിക്ക് കൂടുതല്‍ ആത്മവിശ്വാസവും സന്തോഷവും നല്‍കാന്‍ കഴിയും. പാരന്റിംഗ് സഹായങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റായ ബേബി സെന്റര്‍ തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ വായിക്കാം.
1) നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക.
സമ്മര്‍ ഹോളിഡേ കഴിഞ്ഞാണ് കുട്ടികള്‍ സ്‌കൂളിലേക്ക് തിരികെ പോകുന്നത്. വെക്കേഷന്‍ സമയത്തുള്ള നിയന്ത്രണമില്ലാത്ത ദിനചര്യകളില്‍ നിന്ന് ചെറിയ മാറ്റങ്ങളോടെ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. കുട്ടി സാധാരണഗതിയില്‍ കൃത്യ സമയത്ത് ഉറങ്ങുന്നതും കൃത്യതയോടെ ഭക്ഷണം കഴിക്കുന്നതുമെല്ലാം ശ്രദ്ധിക്കണം. നേരത്തെ തന്നെ എഴുന്നേല്‍ക്കാന്‍ പാകത്തിന് അലാറം സെറ്റ് ചെയ്യുന്നത്, അനാവശ്യമായ തിരക്കിടല്‍ പരിപാടികളെ മാറ്റി നിര്‍ത്താന്‍ കുട്ടിയെ സഹായിക്കും. കുട്ടിക്ക് ഇഷ്ടമുള്ള ഭക്ഷണം രാവിലെ തയ്യാറാക്കാനും ശ്രദ്ധിക്കണം.

2) വീട്ടില്‍ നല്ല സംസാരശീലം വളര്‍ത്തിയെടുക്കുക
പുതിയ അദ്ധ്യയന വര്‍ഷത്തോടെ കുട്ടികള്‍ എഴുതാനും വായിക്കാനുമെല്ലാം ആരംഭിക്കും. ചിലര്‍ അതില്‍ കുറച്ചുകൂടി ഉയര്‍ന്ന ക്ലാസുകളിലേക്ക് എത്തുകയും ചെയ്യും. മാതാപിതാക്കള്‍ വീട്ടില്‍ ഉപയോഗിക്കുന്ന ഭാഷ സൂക്ഷ്മതയുള്ളതായിരിക്കണം. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കുട്ടി വേഗത്തില്‍ മനസില്‍ ഉറപ്പിച്ചേക്കാം. രാത്രി ബെഡ് ടൈം കഥകളും പാട്ടുകളും രസകരമായ സംഭാഷണങ്ങളും നിര്‍ബന്ധമായി ചെയ്യേണ്ട മറ്റു കാര്യങ്ങളാണ്. കുട്ടികളോട് നന്നായി സംസാരിക്കാനും സൗഹൃദം സ്ഥാപിക്കാനും ശ്രമിക്കണം.
3) കണക്കുമായി ബന്ധപ്പെട്ട ചിന്തകളെ ഉണര്‍ത്തുക.
ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ചിന്തകളെ ഉണര്‍ത്താനുള്ള ചെറിയ വിദ്യകള്‍ കുട്ടിയെ പരിശീലിപ്പിക്കുന്നത് വലിയ ഗുണം ചെയ്യും. പുറത്ത് പോകുന്ന സമയത്ത് കടകളിലെ കളിപ്പാട്ടങ്ങളുടെ എണ്ണത്തെക്കുറിച്ച് ചോദിക്കുക. നമ്പറുകളുമായി ബന്ധപ്പെട്ട ചെറിയ ജോലികള്‍ നല്‍കുക. നമ്പറുകളെ പരിചയപ്പെടുത്തുക തുടങ്ങിയവ ഗണിതശാസ്ത്രപരമായ താല്‍പ്പര്യങ്ങളെ വളര്‍ത്താന്‍ സഹായിക്കും.

4) കുട്ടികളോട് ഒന്നിച്ച് കളിക്കുക.
ആദ്യമായി വിദ്യാലയത്തിലേക്ക് പോകുന്ന കുട്ടിയെ സംബന്ധിച്ച് തികച്ചും അപരിചതമായ സ്ഥലമാണത്. സ്‌കൂളിലെ അപരിചിതത്വവും പഠനത്തിലേക്കുള്ള തയ്യാറെടുപ്പ് അവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എപ്പോഴും കുട്ടിയുമായി സമയം ചെലവിടാനും കളിക്കാനും ശ്രദ്ധിക്കണം.
5) അദ്ധ്യാപകരോട് നിരന്തരം സംസാരിക്കുക
ഇനിയുള്ള ദിവസങ്ങളില്‍ കുട്ടികള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഒരാള്‍ അദ്ധ്യാപകരായിരിക്കും. കുട്ടിയുമായ ഏതുതരത്തിലുള്ള ആശങ്കകളും പങ്കുവെയ്‌ക്കേണ്ടതും അദ്ധ്യാപകരുമായിട്ടാണ്. കുട്ടിയെ അടുത്തറിയാന്‍ അദ്ധ്യാപകന് സാധിക്കുന്നതിനോടപ്പം മാതാപിതാക്കളുടെ ആശങ്കയും മാറാന്‍ ഇത് സഹായിക്കും.
ലണ്ടന്‍: ചെറിയ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഒരോ കുടുംബത്തിനും വലിയ സാമ്പത്തിക ലാഭമുണ്ടാകുമെങ്കിലും പൊതുവെ ഇത്തരം കാര്യങ്ങളില്‍ നാം വലിയ പ്രധാന്യം നല്‍കാറില്ല. രാജ്യത്തിലെ മൂന്നില്‍ ഒരു വിഭാഗം ആളുകളും പണം ലാഭിക്കാനുള്ള വിദഗ്ദ്ധ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു. ചെറിയ കാര്യങ്ങളാണെന്ന് കരുതി അവഗണിക്കുന്ന ഇത്തരം ടിപ്പുകള്‍ നമ്മുടെ കുടുംബ ബജറ്റില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് എന്‍പവറിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഏതാണ്ട് 2000തോളം ഉപഭോക്താക്കള്‍ക്ക് എനര്‍ജി സേവിംഗുമായി ബന്ധപ്പെട്ട ശരിയായ ധാരണയില്ലാത്തതും നഷ്ടങ്ങള്‍ വരുത്തുന്നതായി പഠനം ചൂണ്ടികാണിക്കുന്നു.

81 ശതമാനം ആളുകളും കരുതുന്നത് പവര്‍ ഷവര്‍ സാധാരണ കുളിയേക്കാള്‍ കുറവ് വെള്ളം ഉപയോഗിക്കുന്നുവെന്നാണ് എന്നാല്‍ പവര്‍ ഷവര്‍ 50 ലിറ്റര്‍ അധിക വെള്ളമാണ് ഉപയോഗപ്പെടുത്തുന്നത്. ഏത് സമയത്തും ഹീറ്റിംഗ് കുറവായി നിലനിര്‍ത്തിയാല്‍ ലാഭമാണെന്നാണ് 46 ശതമാനം വിശ്വസിക്കുന്നത്. എന്നാല്‍ താപനില അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന തെര്‍മോസ്‌റ്റേറ്റ് ഉള്ളത് വര്‍ഷം 150 പൗണ്ട് വരെ ലാഭിക്കാന്‍ സഹായിക്കും. 51 ശതമാനം പേര്‍ സ്മാര്‍ട്ട് മീറ്ററുകള്‍ അധിക ചെലവാണെന്ന് വിശ്വസിക്കുന്നു, പക്ഷേ ഇലക്ട്രിസിറ്റി ഉപയോഗം കൃത്യമായി നിരീക്ഷിക്കുന്നത് ചെലവ് ചുരുക്കാന്‍ സഹായിക്കും. 21 പൗണ്ട് വരെ ഇത് ലാഭമുണ്ടാക്കാന്‍ ഇത് സഹായിക്കും.

അടുക്കളയില്‍ പാത്രങ്ങള്‍ കഴുകാന്‍ പൈപ്പ് നേരിട്ട് ഉപയോഗിക്കാതെ ബൗളില്‍ വെള്ളം ശേഖരിച്ച് കഴുകുന്നത് വര്‍ഷം 25 പൗണ്ട് വരെ ലാഭിക്കാന്‍ സഹായിക്കും. വളരെ ദൈര്‍ഘ്യമേറിയ കുളികള്‍ ഒഴിവാക്കി ഒരു മിനിറ്റുകൊണ്ട് കുളിക്കുന്നത് 80 പൗണ്ട് വരെ വാട്ടര്‍ ബില്ലില്‍ വ്യത്യാസമുണ്ടാക്കും. ലാപ്‌ടോപ്പിനേക്കാളും എനര്‍ജി ഉപയോഗിക്കുന്നത് ഡെസ്‌ക്ടോപ്പുകളാണ്, അവയുടെ ഉപയോഗം നിയന്ത്രിക്കുന്നത് ഇലക്ട്രിസിറ്റി ബില്ലില്‍ 17 പൗണ്ടിന്റെ കുറവ് വരുത്താന്‍ സഹായപ്രദമാണ്. 19 ശതമാനം ആളുകള്‍ കരുതുന്നത് എത്ര അളവില്‍ വെള്ളം ചൂടാക്കിയാലും ഒരേ എനര്‍ജിയാണ് ആവശ്യം വരു എന്നാണ്.! പക്ഷേ അത്യാവശ്യമുള്ള അളവില്‍ മാത്രം വെള്ളം ചൂടാക്കുന്നത് 36 പൗണ്ട് ലാഭമുണ്ടാക്കും.

പഠനത്തില്‍ നിന്നും പ്രധാനമായും തിരിച്ചറിഞ്ഞിട്ടുള്ള ഇത്തരം തെറ്റിദ്ധാരണകള്‍ വലിയ നഷ്ടമാണ് കുടുംബ ബജറ്റില്‍ ഉണ്ടാക്കുന്നത്. വൈദ്യൂതി, വെള്ളം തുടങ്ങിയവ കൃത്യമായി ഉപയോഗിക്കാനായാല്‍ വലിയൊരളവില്‍ പണം പാഴാക്കുന്നത് നിര്‍ത്തലാക്കാന്‍ കഴിയും.