ലണ്ടന്‍: യു.കെയിലെ ാേറോഡുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സ്പീഡ് ക്യാമറകള്‍ വരുന്നു. നിയമലംഘകരെ കൈയ്യോടെ പിടികൂടാന്‍ കഴിയുന്ന ഇന്‍ഫ്രാറെഡ് സ്പീഡ് ക്യാമറകളാണ് യു.കെയിലെ റോഡുകളില്‍ ഇനി സ്ഥാപിക്കുക. സാധാരണ സ്പീഡ് ക്യാമുകളില്‍ നിന്ന് വ്യത്യസ്ഥമായി വാഹനമോടിക്കുമ്പോള്‍ പുകവലിക്കുക, ഭക്ഷണം കഴിക്കുക, മദ്യപാനം, ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ ഇന്‍ഫ്രാറെഡ് ക്യാമറയില്‍ കുടുങ്ങും. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, അശ്രദ്ധമായി വാഹനമോടിക്കുക, അമിത വേഗം തുടങ്ങിയ നിയമലംഘനം നടത്തുന്നവരെയും ഈ ക്യാമറകള്‍ പിടികൂടും.

പുതിയ ക്യാമറകളുടെ മറ്റൊരു പ്രത്യേകത നിയമലംഘനം നടത്തിയത് കണ്ടുപിടിച്ചതായി ഡ്രൈവര്‍മാര്‍ക്ക് അറിയാന്‍ കഴിയില്ല. ഫ്‌ളാഷിംഗ് ലൈറ്റോ ഇതര സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ യാതൊരുവിധേനെയും ഡ്രൈവര്‍മാര്‍ക്ക് ക്യാമറയില്‍ കുടുങ്ങിയ കാര്യം മനസിലാക്കാന്‍ കഴിയില്ല. കമ്പ്യൂട്ടറിന്റെ സഹായത്തോടെ നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിയാനും നിയമലംഘന പരിധി മനസിലാക്കാനും ക്യാമറകള്‍ക്ക് കഴിയും. ഒരു കാര്‍ കടന്നുപോകുമ്പോള്‍ അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ക്യാമറയില്‍ പതിയുമെന്ന് ചുരുക്കം. വാഹനത്തിന് ഉള്ളില്‍ വെച്ച് ഡ്രൈവര്‍ കാണിക്കുന്ന നിയമലംഘനങ്ങള്‍ വരെ ക്യാമറയില്‍ പതിയുകയും ചെയ്യും.

വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് 200 പൗണ്ട് പിഴയും ലൈസന്‍സില്‍ 6 പോയിന്റ്‌സും ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ വാഹനമോടിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതും മദ്യപിക്കുന്നതും ക്രിമിനല്‍ കുറ്റവും. ഇത്തരം ചെറുതും വലുതുമായി നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പുതിയ ക്യാമറകള്‍ക്ക് കഴിയും. മോശം കാലവസ്ഥയിലും രാത്രികാലങ്ങളിലും തുടങ്ങി ഏതൊരു സമയത്തും പ്രവര്‍ത്തിക്കാന്‍ കഴിയുന്നവയാണ് ഇന്‍ഫ്രാറെഡ് ക്യാമറകള്‍. നോര്‍മല്‍ സ്പീഡ് ക്യാമറകള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത നിരവധി നിയമലംഘനങ്ങള്‍ പുതിയ ക്യാമുകള്‍ പിടികൂടുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.