ബ്രെക്‌സിറ്റ് ബ്രിട്ടനെ ലോക സാമ്പത്തിക ശക്തികളിലെ മുന്‍നിരയില്‍ നിന്ന് പിന്നോട്ടടിക്കുമെന്ന് വിദഗ്ദ്ധര്‍. നിലവില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രിട്ടന്‍ ബ്രെക്‌സിറ്റിനു ശേഷം ഏഴാം സ്ഥാനത്തേക്ക് താഴുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. ഫ്രാന്‍സും ഇന്ത്യയും ബ്രിട്ടനെ മറികടന്ന് സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് കുതിക്കുമെന്നും പ്രവചനം പറയുന്നു. അടുത്ത വര്‍ഷം തന്നെ ഈ സ്ഥിതിവിശേഷം ഉണ്ടായേക്കാമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിക്കാതിരുന്നാല്‍ 2019ല്‍ 1.6 ശതമാനം വളര്‍ച്ചയാണ് പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് പ്രവചിക്കുന്നത്. അതേസമയം ഫ്രാന്‍സിന് 1.7 ശതമാനവും ഇന്ത്യക്ക് 7.6 ശതമാനവും വളര്‍ച്ചയുണ്ടാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. നിലവില്‍ ഏഴാം സ്ഥാനത്തുള്ള ഇന്ത്യ അടുത്ത വര്‍ഷത്തോടെ അഞ്ചാം സ്ഥാനത്തെത്തുമെന്നാണ് കണക്കാക്കുന്നത്.

ഫ്രാന്‍സ് ആറാം സ്ഥാനത്ത് തുടരും. 2016ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം പൗണ്ടിന്റെ മൂല്യത്തില്‍ ഇടിവുണ്ടായതും സാമ്പത്തിക മേഖല മന്ദഗതിയിലായതുമാണ് ഈ പിന്നാക്കം പോകലിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാമ്പത്തികമേഖലയില്‍ ബ്രിട്ടനും ഫ്രാന്‍സും തമ്മിലായിരുന്നു ഇതുവരെ മത്സരം നിലനിന്നിരുന്നത്. എന്നാല്‍ 2018ല്‍ വളര്‍ച്ച കുറഞ്ഞതും ഇതേ അവസ്ഥ 2019ലും തുടരാന്‍ സാധ്യതയുള്ളതിനാലും ഇനി ഫ്രാന്‍സിനായിരിക്കും മേല്‍ക്കൈയുണ്ടാകുകയെന്ന് പിഡബ്ല്യുസി ഇക്കണോമിസ്റ്റ് മൈക്ക് ജെയ്ക്ക്മാന്‍ പറഞ്ഞു. ഇന്ത്യയാണ് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തി. ഇത്രയേറെ ജനസംഖ്യയുണ്ടായിട്ടും പ്രതിശീര്‍ഷ ഇനിഷ്യല്‍ ജിഡിപി നിരക്ക് കുറവായിരിക്കുന്നതിനാലാണ് ഇത് സാധിക്കുന്നതെന്ന് അനലിസ്റ്റുകള്‍ പറയുന്നു.

വരുന്ന ദശകങ്ങൡ ആഗോള ജിഡിപി പട്ടികയില്‍ ഇന്ത്യക്ക് വളര്‍ച്ച തന്നെയായിരിക്കും ഉണ്ടാകുകയെന്നും വിലയിരുത്തലുണ്ട്. ദേശീയ സാമ്പത്തിക വ്യവസ്ഥകളെ അമേരിക്കന്‍ ഡോളറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാണ് റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യമാണ് ഉണ്ടാകുന്നതെങ്കില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതിനിടെയാണ് സമ്പദ് വ്യവസ്ഥ പിന്നോട്ടാകുമെന്ന വിലയിരുത്തലുകള്‍ പുറത്തു വരുന്നത്.
ലണ്ടന്‍: സോളാര്‍ എനര്‍ജി ഉപയോഗിക്കുന്ന വീടുകളില്‍ അധികമായി വരുന്ന വൈദ്യുതി കമ്പനികള്‍ക്ക് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. മില്യണ്‍ പൗണ്ടിലധികം വരുമാനം ലഭിക്കുന്ന കമ്പനികള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കാനുള്ള നീക്കം പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 2019 ഏപ്രിലോടെ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ‘എക്‌സ്‌പോര്‍ട്ട് താരിഫ്’ നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളോട് ലണ്ടന്‍ മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുകൂല പ്രതികരണമുണ്ടായിട്ടില്ല. സര്‍ക്കാരിന്റെ നീക്കത്തോട് ഗ്രീന്‍ ക്യാംപെയ്‌നേഴ്‌സ് പ്രതിഷേധമറിയിച്ചിട്ടുണ്ട്.

അതേസമയം 2019 ഏപ്രിലോടെ പുതിയ തീരുമാനം നടപ്പിലാക്കാനുള്ള ശ്രമം തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു. പുതിയ തീരുമാനം ഗ്രീന്‍ എനര്‍ജി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവരെ അതില്‍ നിന്ന് പിന്നാക്കം പോകാന്‍ നിര്‍ബന്ധിതരാക്കുമെന്ന് ക്ലൈമറ്റ് ചെയ്ഞ്ച് ചാരിറ്റി ചൂണ്ടിക്കാണിച്ചു. സര്‍ക്കാരിന്റെ നീക്കം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഗ്രീന്‍ എനര്‍ജി രാജ്യത്തിന് ഗുണപ്രദമായി നിലനില്‍ക്കുന്ന ഒന്നാണ്. വിജയകരമായി മുന്നോട്ട് പോകുന്ന ഒരു പദ്ധതിയെന്ന നിലയിലാണ് സോളാര്‍ സംരഭങ്ങളെ നാം കാണുന്നത്. ഏതാണ്ട് 1 മില്യണ്‍ വീടുകളിലും 1,000 സ്‌കൂളുകളിലും പദ്ധതി പ്രാവര്‍ത്തികമാക്കുന്നുണ്ട്. കാലാവസ്ഥാ മാറ്റങ്ങളുണ്ടാക്കുന്ന ഗുരുതര പ്രശ്‌നങ്ങളെ നേരിടാനുള്ള പ്രവര്‍ത്തനമായിട്ടാണ് ഇതിനെ കാണേണ്ടതെന്നും ക്യാംപെയ്‌നര്‍ ഗ്രൂപ്പ് അംഗം നീല്‍ ജോണ്‍സ് പറഞ്ഞു.

ഗവര്‍മെന്റിന്റെ പുതിയ നീക്കം പ്രതികൂല ഫലമായിരിക്കും ഉണ്ടാക്കാന്‍ പോകുന്നതെന്ന് ഗ്രീന്‍ പിയര്‍ ജെന്നി ജോണ്‍സും വ്യക്തമാക്കുന്നു. തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പുതിയ മാറ്റം 800,000ത്തിലധികം വീടുകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. 2010ന് ശേഷം സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവരെയായിരിക്കും ഇത് കൂടുതല്‍ ബാധിക്കുക. അതേസമയം വീടുകളില്‍ മിച്ചം വരുന്ന വൈദ്യുതി സൗജന്യമായി നല്‍കാനുള്ള പദ്ധതിയെ ന്യായീകരിച്ച് ദി ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, എനര്‍ജി ആന്റ് ഇന്‍ഡസ്ട്രിയല്‍ സട്രാറ്റജി രംഗത്ത് വന്നു. പദ്ധതി എല്ലാ ഉപഭോക്താക്കള്‍ക്കും മിതമായ നിരക്കില്‍ വൈദ്യുതി നല്‍കുന്നതിന് സഹാകമാവും എന്നാണ് ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, എനര്‍ജി ആന്റ് ഇന്‍ഡസ്ട്രിയല്‍ സട്രാറ്റജിയുടെ വാദം.
ബ്രെക്‌സിറ്റ് ധാരണ പാര്‍ലമെന്റില്‍ പരാജയപ്പെട്ടാല്‍ ബ്രിട്ടന്‍ ഒരു നോ ഡീല്‍ ബ്രെക്‌സ്റ്റിലേക്ക് നീങ്ങുമെന്ന് അഭ്യൂഹം. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള നീക്കങ്ങള്‍ ക്യാബിനറ്റ് ആരംഭിച്ചു. സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കി. ഫെറി സ്‌പേസുകള്‍ എമര്‍ജന്‍സി സപ്ലൈകള്‍ക്കായി ഒഴിച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ജനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ബ്രെക്‌സിറ്റിന് ഇനി 101 ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതിനുള്ളില്‍ പ്രധാനമന്ത്രി അവതരിപ്പിച്ച ബ്രെക്‌സിറ്റ് ഉടമ്പടി അംഗീകരിക്കുക മാത്രമാണ് മുന്നിലുള്ള മാര്‍ഗ്ഗം എന്ന പ്രതീതിയാണ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്. അപ്രതീക്ഷിത സാഹചര്യങ്ങള്‍ നേരിടുന്നതിനായി 2 ബില്യന്‍ പൗണ്ടാണ് വകയിരുത്തിയിരിക്കുന്നത്.

ഇത്തരം നാടകീയമായ മുന്നൊരുക്കങ്ങള്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കാനിടയുണ്ടെന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നതോടെ ന്യായീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളെ തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവേകമുള്ള സര്‍ക്കാര്‍ നടത്തുന്ന മുന്നൊരുക്കങ്ങളാണ് ഇവയെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. അത്യാവശ്യ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സാധാനങ്ങള്‍ സ്റ്റോക്ക് ചെയ്യാന്‍ ഫെറി സ്‌പേസ് ഉറപ്പാക്കുന്നതടക്കം 320 പദ്ധതികളാണ് ക്യാബിനറ്റ് ആവിഷ്‌കരിച്ചിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ ഇടപെടുന്നതിനായി 3500 സൈനികരെ തയ്യാറാക്കി നിര്‍ത്തും. വരുന്ന ദിവസങ്ങളില്‍ സര്‍ക്കാര്‍ പുറത്തുവിടാനിരിക്കുന്ന അടിയന്തര പദ്ധതികള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ തയ്യാറായിരിക്കണമെന്നും നിര്‍ദേശമുണ്ട്.

വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ടിവി പരസ്യങ്ങളും സോഷ്യല്‍ മീഡിയയും ഉപയോഗിക്കും. വ്യവസായ സ്ഥാപനങ്ങളോടും തയ്യാറെടുക്കാന്‍ ആവശ്യപ്പെടും. കമ്പനികള്‍ക്ക് പ്രതിസന്ധികളുണ്ടാകാതിരിക്കാന്‍ 100 പേജ് വരുന്ന പാര്‍ട്ണര്‍ഷിപ്പ് പാക്ക് എച്ച്എം റവന്യൂ ആന്‍ഡ് കസ്റ്റംസ് ഇമെയില്‍ അയക്കും. ഇത് 8000 കമ്പനികള്‍ക്ക് നേരിട്ട് അയക്കും. എന്നാല്‍ ഈ തയ്യാറെടുപ്പുകള്‍ ഏറെ വൈകിയാണ് തുടങ്ങിയിരിക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അത്യാവശ്യ വസ്തുക്കള്‍ ശേഖരിക്കാനുള്ള ഷിപ്പിംഗ് സ്‌പേസ് ഇപ്പോള്‍ത്തന്നെ നിറഞ്ഞിരിക്കുകയാണെന്നും പദ്ധതികള്‍ക്കായി നേരത്തേ അനുവദിച്ച പണത്തിന്റെ മൂന്നിലൊന്നു മാത്രമേ ഇതുവരെ ചെലവഴിച്ചിട്ടുള്ളുവെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു.
ലണ്ടന്‍: രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ സ്ഥിരം ട്രെയിന്‍ യാത്രകള്‍ നടത്തുന്നവര്‍ ഫ്‌ളു പിടിപെടുന്നതായി പഠന റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളിലെ ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദീര്‍ഘദൂര ട്രെയിന്‍ യാത്രികര്‍ക്ക് പനി, ചുമ, ജലദോഷം തുടങ്ങി രോഗങ്ങള്‍ പിടിപെടുന്നത് സാധാരണ സംഭവമാണെന്ന് ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യമായി. എന്‍.എച്ച്.എസ് മെഡിക്കല്‍ രേഖകളില്‍ നിന്ന് തിരക്കേറിയ ടെര്‍മിനലുകളിലൂടെ ദീര്‍ഘദൂര ട്യൂബ് യാത്രകള്‍ നടത്തുന്നവര്‍ക്ക് എയര്‍ബോണ്‍ ഇന്‍ഫെക്ഷന്‍ പിടിപെടുന്നതും വളരെക്കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. സീസൺ ടീക്കറ്റിൽ യാത്ര ചെയ്യുന്ന ഇത്തരക്കാർ മറ്റുള്ളവരിലേക്ക് രോഗം പടർത്തുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വിന്റര്‍ അടുത്തിരിക്കുന്ന ഘട്ടത്തില്‍ സാംക്രമിക രോഗങ്ങള്‍ പടരുന്ന രീതികളെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്ന് നേരത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ട്രെയിന്‍ യാത്രകളില്‍ രോഗബാധിതരായ ആളുകളുമായി സംമ്പര്‍ക്കം പുലര്‍ത്തേണ്ടി വരുന്നതാണ് പ്രധാനമായും രോഗം വരാനുള്ള കാരണമായി പഠനം ചൂണ്ടിക്കാണിക്കുന്നത്. സ്ഥിരമായി ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി അധികൃതര്‍ നടപടി സ്വകരിക്കേണ്ടതുണ്ടെന്ന് ഡോ. ലാറ ഗോസേസ് (ബ്രിസ്റ്റോള്‍സ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് സിവില്‍ എന്‍ഞ്ചിനിയറിംഗ്) വ്യക്തമാക്കി.

സാധാരണയായ ദീര്‍ഘദൂര യാത്രക്കാര്‍ ട്രെയിനുകള്‍ മാറി കയറുന്നവരാണ്. തിരക്കേറിയ പല ടെര്‍മിനലുകളിലുമാണ് ഇത്തരം ട്രെയിന്‍ മാറ്റങ്ങള്‍. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഫ്‌ളൂ വൈറസുകള്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍ ഇത് മറ്റുള്ളവര്‍ക്കും ദോഷമായി ബാധിക്കുന്നതിന്റെ പ്രധാന കാരണവും തിരക്കേറിയ ടെര്‍മിനലുകളിലൂടെ ഇവര്‍ക്ക് സഞ്ചരിക്കേണ്ടി വരുന്നതാണ്. ദീര്‍ഘദൂര യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് സ്റ്റോപ്പുകള്‍ കുറയ്ക്കുന്നതും ചില അധിക സര്‍വീസുകള്‍ നടത്തുന്നതും ഗുണം ചെയ്യുമെന്ന് ഡോ. ലാറ ഗോസേസ് ചൂണ്ടിക്കാണിക്കുന്നു. വിന്ററിലേക്ക് കടക്കുമ്പോള്‍ രോഗം പടരുന്നത് വര്‍ദ്ധിക്കാനുള്ള സാധ്യത ഇരട്ടിയിലധികമാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.
എനര്‍ജി ഡ്രിങ്കുകള്‍ പക്ഷാഘാത സാധ്യത ഉയര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. മനുഷ്യരില്‍ പക്ഷാഘാതം വരാനുള്ള സാധ്യത 500 ശതമാനം ഉയരാന്‍ ഇവ കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം ഡ്രിങ്കുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ക്രമരഹിതമായ ഹൃദയസ്പന്ദനം കാണപ്പെടുന്നതായി വിദഗ്ദ്ധര്‍ പറയുന്നു. യുകെയില്‍ സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗം വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2010ല്‍ 463 മില്യന്‍ ലിറ്ററും 2017ല്‍ 679 മില്യന്‍ ലിറ്ററും സോഫ്റ്റ് ഡ്രിങ്കുകളാണ് യുകെയിലുള്ളവര്‍ കുടിച്ചു തീര്‍ത്തത്. നിലവില്‍ പ്രതിവര്‍ഷം 2 ബില്യന്‍ പൗണ്ട് മൂല്യമുള്ളതാണ് യുകെയിലെ എനര്‍ജി ഡ്രിങ്ക് മാര്‍ക്കറ്റ്.

ഹൃദയസ്പന്ദനത്തിന്റെ താളം തെറ്റിക്കുന്ന അറിത്ത്മിയ എന്ന അസുഖത്തിലേക്ക് നയിക്കാന്‍ എനര്‍ജി ഡ്രിങ്കുകള്‍ക്ക് കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് പക്ഷാഘാത സാധ്യത അഞ്ചിരട്ടി ഉയര്‍ത്തും. ഈ രോഗാവസ്ഥയുണ്ടാകാന്‍ ഹൃദയത്തിന് ആരോഗ്യക്കുറവുണ്ടാകണമെന്ന നിര്‍ബന്ധമില്ലെന്ന് ദി അറിത്ത്മിയ അലയന്‍സ് സിഇഒ ട്രൂഡീ ലോബാന്‍ പറയുന്നു. ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന കഫീനിലെ ഘടകങ്ങള്‍ മാത്രം മതി ഹൃദയസ്പന്ദനത്തിന്റെ താളം തെറ്റിക്കാന്‍. ആറോ ഏഴോ കോഫി ഒരു ദിവസം കുടിച്ചാല്‍ ഈ അവസ്ഥയുണ്ടാകാം.

എന്നാല്‍ അതിലുമേറെയാണ് എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന കഫീന്റെ അളവ്. 250 മില്ലിലിറ്റര്‍ എനര്‍ജി ഡ്രിങ്കില്‍ 80 മില്ലീഗ്രാം കഫീന്‍ അടങ്ങിയിരിക്കും. കോളകളിലുള്ളതിനേക്കാള്‍ ഇരട്ടിയും 60 മില്ലി എസ്ര്പ്രസോയിലുള്ളതിനൊപ്പവുമാണ് ഈ നിരക്ക്. കഫീന്‍ മിതമായി ഉപയോഗിക്കുന്നത് കുഴപ്പമുണ്ടാക്കുന്നില്ലെങ്കിലും അമിതമായി ഉപയോഗിക്കുന്നത് അതീവ ഗുരുതരമായ അവസ്ഥകളിലേക്ക് തള്ളിവിട്ടേക്കാമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
പേരന്റിംഗ് അഡൈ്വസില്‍ അച്ഛന്‍മാരെ പൂര്‍ണ്ണമായും അവഗണിച്ച് എന്‍എച്ച്എസ്. എന്‍എച്ച്എസ് പുറത്തിറക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പിതാക്കന്‍മാരെ ബര്‍ത്തിംഗ് പാര്‍ട്ണര്‍മാര്‍ എന്നു മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഇതിനെതിരെ സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന തിങ്ക്ടാങ്ക് രംഗത്തെത്തി. സ്ത്രീകളുടെ ഗര്‍ഭകാലത്ത് തങ്ങളെ ഒരു സ്‌പെയര്‍ പാര്‍ട്ട് മാത്രമായാണ് എന്‍എച്ച്എസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കണക്കാക്കുന്നതെന്ന് പത്തില്‍ ഏഴ് അച്ഛന്‍മാരും കണക്കാക്കുന്നുവെന്ന് തിങ്ക്ടാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പിതാവിന്റെയോ പിതാവിനൊപ്പം കരുതാവുന്ന ഒരു വ്യക്തിത്വത്തിന്റെയോ അസാന്നിധ്യം കുട്ടികളിലും കൗമാരക്കാരിലും ക്രിമിനല്‍, സാമൂഹ്യവിരുദ്ധ സ്വഭാവം സൃഷ്ടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ ഈ ആരോപണം എന്‍എച്ച്എസ് നിഷേധിച്ചു. തങ്ങളുടെ വ്യത്യസ്ത സൈറ്റുകളിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എന്‍എച്ച്എസ് ഇക്കാര്യം വിശദീകരിക്കുന്നത്. അതേസമയം യുവര്‍ പ്രെഗ്നന്‍സി ആന്‍ഡ് ബേബി ഗൈഡ് എന്ന തലക്കെട്ടില്‍ ഒരു സൈറ്റില്‍ നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് ഫാദര്‍ എന്ന പദം ഉപയോഗിച്ചിരിക്കുന്നതെന്ന് സിഎസ്‌ജെ ചൂണ്ടിക്കാണിക്കുന്നു. ബര്‍ത്തിംഗ് പാര്‍ട്ണര്‍ എന്ന പദവും ക്ലോസ് ഫ്രണ്ട്, പാര്‍ട്ണര്‍, റിലേറ്റീവ് എന്നീ പദങ്ങളും മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ബര്‍ത്തിംഗ് പാര്‍ട്ണര്‍ എന്ന പദം മാത്രം 14 തവണ ഉപയോഗിച്ചിട്ടുണ്ടെന്നും സിഎസ്‌ജെ ആരോപിക്കുന്നു.

എന്‍എച്ച്എസ് ക്ലിനിക്കുകളില്‍ ഫാദര്‍ എന്ന പദത്തിന് അയിത്തം കല്‍പ്പിക്കുന്നതായി നുഫീല്‍ഡ് ഫൗണ്ടേഷന്‍ റിപ്പോര്‍ട്ടില്‍ ദി ഫാദര്‍ഹുഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുട്ടികള്‍ ജനിക്കുന്ന സമയത്ത് 95 ശതമാനം മാതാപിതാക്കളും ദമ്പതികളായി ജീവിക്കുകയായിരിക്കും. കുട്ടിയുടെ ജനനം ഒരുമിച്ച് രജിസ്റ്റര്‍ ചെയ്യുന്നവരും 95 ശതമാനം വരും. ആയിരത്തില്‍ ഒരു ജനനം മാത്രമാണ് രണ്ട് സ്ത്രീകള്‍ പങ്കാളികളായ ബന്ധങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുള്ളുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബ്രെക്‌സിറ്റില്‍ ആടിയുലയുന്ന തെരേസ മേയ്‌ക്കെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം. ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ മേയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ബ്രെക്‌സിറ്റ് ധാരണയില്‍ ജനുവരി 14 വരെ കോമണ്‍സില്‍ വോട്ടെടുപ്പുണ്ടാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് പുതിയ നീക്കം. ഇത്തരത്തില്‍ സുപ്രധാനമായ ഒരു വിഷയത്തില്‍ ഒരു മാസം വോട്ടെടുപ്പിന് കാത്തു നില്‍ക്കണമെന്ന നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോര്‍ബിന്‍ പറഞ്ഞു. തെരേസ മേയ് യുകെയെ ഒരു ദേശീയ പ്രതിസന്ധിയിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നിസാരമായ രാഷ്ട്രീയ നാടകങ്ങള്‍ക്ക് നിന്നുകൊടുക്കാന്‍ സര്‍ക്കാരിന് സമയമില്ല എന്നായിരുന്നു ഇതേപ്പറ്റി നമ്പര്‍ 10 വൃത്തങ്ങള്‍ പ്രതികരിച്ചത്.

ബ്രെക്‌സിറ്റ് ഡീലില്‍ അര്‍ത്ഥവത്തായ ഒരു വോട്ടെടുപ്പിന് കോമണ്‍സില്‍ അവസരമൊരുക്കാന്‍ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്നും അതിനാല്‍ എംപിമാര്‍ പ്രധാനമന്ത്രിയിലുള്ള അവിശ്വാസം രേഖപ്പെടുത്തണമെന്നും കോര്‍ബിന്‍ ആവശ്യപ്പെട്ടു. അവിശ്വാസം പ്രധാനമന്ത്രിക്കെതിരെ മാത്രമാണ്. ഇത് സര്‍ക്കാരിനെ ലക്ഷ്യമിട്ടുള്ളതല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മേയെ സംബന്ധിച്ച് പ്രമേയം ആശങ്കയ്ക്ക് വകയുള്ളതാണെങ്കിലും ഇതിന്‍മേല്‍ ചര്‍ച്ചയ്ക്ക് മന്ത്രിമാര്‍ സമയം അനുവദിക്കാന്‍ ഇടയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സര്‍ക്കാരിനെതിരെ ഒരു അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള ധൈര്യം ലേബറിനുണ്ടോ എന്ന വെല്ലുവിളിയാണ് ഈ നിസ്സാരവത്കരണത്തിലൂടെ ഭരണപക്ഷം നടത്തുന്നതെന്ന് ബിബിസിയുടെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ലോറ ക്യൂന്‍സ്‌ബെര്‍ഗ് പറഞ്ഞു.

സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ അത് ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് നയിച്ചേക്കാമെന്നാണ് കരുതുന്നത്. പാര്‍ലമെന്റംഗങ്ങളില്‍ വലിയൊരു ഭൂരിപക്ഷം തെരേസ മേയ്ക്ക് എതിരെയാണ് നിലകൊള്ളുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പോലും ഇവരുടെ നേതൃത്വത്തിനെതിരെ എംപിമാര്‍ നിലകൊള്ളുന്നതിനാല്‍ അവിശ്വാസ പ്രമേയത്തില്‍ മേയ് ജയിക്കാനുള്ള സാധ്യതകളും വിരളമാണ്.
ചെസ്റ്റര്‍: ബ്രിട്ടനിലെ പ്രധാനപ്പെട്ട മൃഗശാലകളിലൊന്നായ ചെസ്റ്റര്‍ മൃഗശാലയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ മൃഗങ്ങള്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു. അതിദാരുണമായ സംഭവത്തില്‍ ശാലയിലുണ്ടായിരുന്ന അപൂര്‍വ്വ ഇനം പക്ഷികളും ചില ചെറിയ ജീവികളും കൊല്ലപ്പെട്ടതായി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ് തീപടര്‍ന്ന മൃഗശാലയുടെ കാഴ്ച്ച. മാസങ്ങളും വര്‍ഷങ്ങളുമെടുത്താണ് ഇവിടെയുള്ള പല ജീവികളെയും ജനിപ്പിക്കുന്നതും സംരക്ഷിക്കുന്നതും. അത്രയധികം മാനുഷിക അദ്ധ്വാനം ഇതിന് പിന്നിലുണ്ട്. അത്തരത്തില്‍ സംരക്ഷിക്കുന്ന ഒരു ജീവി ഇല്ലാതാകുകയെന്നാല്‍ മാനസികമായി തകര്‍ന്നുപോകുന്ന കാര്യമാണെന്ന് ചീഫ് ഒപ്പറേറ്റിംഗ് ഓഫീസര്‍ ജാമിയ ക്രിസ്റ്റണ്‍ പ്രതികരിച്ചു.

തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. അഗ്നിശമന സേന മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. മൃഗശാലയിലുണ്ടായിരുന്ന മറ്റു ചില അപൂര്‍വ്വയിനം മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണുന്ന വാലില്ലാക്കുരങ്ങന്‍ ചെസ്റ്റര്‍ മൃഗശാലയിലെ ഒരു സംരക്ഷിത വിഭാഗമാണ്. നീണ്ട കൈകളുള്ള ഈ കുരങ്ങു വര്‍ഗത്തെ താമസിപ്പിച്ചിരുന്നിടത്തേക്ക് തീപടര്‍ന്നിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. വേഴാമ്പല്‍, ചില തത്തകള്‍ തുടങ്ങിയവയ്ക്കും പരിക്കുകളേറ്റിട്ടില്ല.

തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ മേല്‍ക്കുര പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇവ എത്രയും പെട്ടന്ന് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് മൃഗശാല അധികൃതര്‍. ഇതിനായി ജനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കാനുള്ള പദ്ധതിയും ആരംഭിച്ചു കഴിഞ്ഞു. 50,000 പൗണ്ടാണ് ജനങ്ങളില്‍ നിന്ന് സംഭാവനയായി കണ്ടെത്താന്‍ സ്ഥാപനം ലക്ഷ്യമിട്ടിരിക്കുന്നത്. മൃഗശാല പുനര്‍നിര്‍മ്മാണ ഫണ്ടിലേക്ക് ഇതുവരെ 8,000 ലഭിക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് ഇതര സേനാ വിഭാഗങ്ങളുടെ സേവനത്തിന് അധികൃതര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ലണ്ടന്‍: മയക്കുമരുന്ന് വിതരണത്തിനായി മാഫിയകള്‍ പോസ്റ്റല്‍ സിസ്റ്റം ദുരുപയോഗം ചെയ്യുന്നതായി റോയല്‍ മെയില്‍ അധികൃതര്‍. ക്രിസ്മസ് പ്രമാണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്നുകള്‍ പോസ്റ്റലുകള്‍ വഴി എത്തിക്കാനുള്ള ശ്രമം നടക്കുന്നതായി കണ്ടെത്തിയതായി പോലീസും വ്യക്തമാക്കിയിട്ടുണ്ട്. കഞ്ചാവ് മുതല്‍ കൊക്കെയ്ന്‍ വരെ ഇത്തരത്തില്‍ പോസ്റ്റല്‍ വഴി വിതരണം ചെയ്യുന്നതായിട്ടാണ് സൂചന. റോയല്‍ മെയിലിന്റെ സോര്‍ട്ടിംഗ് ഓഫീസ് ജീവനക്കാരോട് ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പാലിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസുമായി ബന്ധപ്പെടാനും ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ക്രിസ്മസിനോട് അനുബന്ധിച്ച് ഗ്രീറ്റിംഗ്‌സ് കാര്‍ഡുകള്‍ ധാരാളമായി ആളുകള്‍ പോസ്റ്റല്‍ വഴി കൈമാറുന്നുണ്ട്. ജീവനക്കാര്‍ക്ക് സംശയം തോന്നി പരിശോധിച്ച ചില കാര്‍ഡുകളില്‍ കഞ്ചാവ് കണ്ടെത്തിയതോടെയാണ് ലഹരി മാഫിയയുടെ പുതിയ വിതരണ രീതി പുറത്തുവരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡാര്‍ക്ക് വെബുകള്‍ വഴിയാണ് ഇത്തരം ലഹരി വസ്തുക്കള്‍ ആളുകള്‍ വാങ്ങിക്കുന്നത്. കൃത്യമായ വിലാസത്തില്‍ ഇവ വീട്ടിലെത്തുകയും ചെയ്യും. റോയല്‍ മെയിലിന്റെ സ്വിന്‍ഡന്‍ ഓഫീസില്‍ നിന്നാണ് കഞ്ചാവ് അടങ്ങിയ എന്‍വെലപ്പുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഏതാണ്ട് 30 ഓളം സമാന കേസുകളാണ് പോലീസ് പിടികൂടിയിരിക്കുന്നത്.

ഡാര്‍ക്ക് വെബ് ഉപയോഗിക്കാന്‍ പ്രാവീണ്യം നേടിയിട്ടുള്ള വ്യക്തികള്‍ മയക്കുമരുന്ന് മാഫിയകളുമായി നേരിട്ട് ബന്ധപ്പെടുകയും പണം നല്‍കുകയും ചെയ്യും. ഓണ്‍ലൈന്‍ വഴി നടക്കുന്ന കൈമാറ്റമായതിനാല്‍ ഇവരെ പിടികൂടുക ശ്രമകരമായ ജോലിയാണ്. ഉപഭോക്താക്കള്‍ക്ക് ലഹരി മരുന്നുകള്‍ പോസ്റ്റല്‍ കവറിലാക്കി അയക്കുകയാണ് ഇവരുടെ രീതി. ഇത് തടയുന്നതിനായി സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ച് വരികയാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. മെയില്‍ ഓഫീസ് ജീവനക്കാരോട് കത്തുകള്‍ മണത്ത് നോക്കി ലഹരി കണ്ടുപിടിക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. ക്ലാസ്-ബി ലഹരികള്‍ ഇത്തരത്തില്‍ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
ലണ്ടന്‍: ക്രിസ്മസിന് മുന്‍പ് തെരേസ മെയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കൂട്ട് നില്‍ക്കില്ലെന്ന് പ്രഖ്യാപിച്ച് ലേബര്‍. ജനുവരി പകുതിക്ക് ശേഷം മാത്രമെ ഇക്കാര്യത്തില്‍ വ്യക്തമായ പാര്‍ട്ടി തീരുമാനം എടുക്കുവെന്നും ലേബര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോമണ്‍സില്‍ ബ്രക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട് മെയ് സമര്‍പ്പിക്കാന്‍ പോകുന്ന റിപ്പോര്‍ട്ടിനെ സസൂക്ഷ്മം പഠിക്കും ശേഷമായിരിക്കും സര്‍ക്കാരിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുകയുള്ളു. ബ്രക്‌സിറ്റ് ഡീലുമായി ബന്ധപ്പെട്ട് മെയ് സമര്‍പ്പിക്കാന്‍ പോകുന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് എം.പിമാര്‍ക്ക് കൃത്യമായ വ്യക്തത കൈവരാന്‍ വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്ന് ജെറമി കോര്‍ബ് വിശദീകരിച്ചിട്ടുണ്ട്. ഇതോടെ ക്രിസ്മസിന് മുന്‍പ് മെയ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ-വിമത നീക്കങ്ങളുണ്ടാവില്ലെന്ന് വ്യക്തമായി.

പാര്‍ട്ടിക്കുള്ളില്‍ തന്നെ തെരേസ മെയ്‌ക്കെതിരെ നീക്കങ്ങള്‍ അതിശക്തമാണ്. ഇയു റെഫറണ്ടത്തില്‍ ജനങ്ങള്‍ പ്രതീക്ഷിച്ച കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പരാജയപ്പെട്ടു എന്നാണ് കണ്‍സര്‍വേറ്റീവ് വിമതരുടെ പരാതി. വിമതരുടെ അവിശ്വാസത്തെ മറികടന്നെങ്കിലും കാര്യങ്ങള്‍ മെയ്ക്ക് അനുകൂലമല്ല. കോമണ്‍സില്‍ ബ്രക്‌സിറ്റ് നിര്‍ദേശങ്ങള്‍ വോട്ടിനിടുന്നത് നേരത്തെ വിമത നീക്കത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിയിരുന്നു. ബ്രിട്ടീഷ് അറ്റോര്‍ണി ജനറല്‍ ബ്രെക്‌സിറ്റ് വിഷയത്തില്‍ ഗവണ്‍മെന്റിന് നല്‍കിയ നിയമോപദേശം രഹസ്യമാക്കി വച്ചതിനെതിരെ പാര്‍ലമെന്റില്‍ ഗവണ്‍മെന്റിനെതിരായി വോട്ടിംഗ് നടന്നിരുന്നു. തുടര്‍ന്ന് ലീഗല്‍ അഡ്‌വൈസ് പരസ്യപ്പെടുത്തേണ്ടി വന്നു.

ബ്രിട്ടീഷ് ജനതയ്ക്ക് വേണ്ട ബ്രെക്‌സിറ്റ് ഡീല്‍ നേടിയെടുക്കാന്‍ പ്രാപ്തിയുള്ള നേതാവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കണമെന്ന് വിമതപക്ഷം ആവശ്യപ്പെടുന്നു. ബ്രക്‌സിറ്റ് നിര്‍ദേശങ്ങള്‍ കേട്ടതിന് ശേഷം എം.പിമാര്‍ മെയ്‌ക്കെതിരെ തിരിയുമെന്നത് തീര്‍ച്ചയാണ് ആ സമയത്താണ് ലേബര്‍ പാര്‍ട്ടിയും ശക്തമായ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തേണ്ടതെന്ന് ഷാഡോ കമ്യൂണിറ്റി സെക്രട്ടറി ആന്‍ഡ്രൂ ജെയ്വിന്‍ വ്യക്തമാക്കി. കോമണ്‍സില്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചതിന് ശേഷമായിരിക്കും മെയ്‌ക്കെതിരെ ലേബര്‍ നീക്കങ്ങള്‍ ആരംഭിക്കുകയെന്നും അദ്ദേഹം സൂചന നല്‍കുന്നുണ്ട്. നിര്‍ദേശങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത് വരെ മെയ് തന്റെ ‘മുടന്തുമായി’ സഞ്ചരിക്കട്ടെയെന്നും ലേബര്‍ നേതാവ് പരിഹസിച്ചു.