Main News

ബിനോയി ജോസഫ്

ജന്മനാട് കണ്ണീരണിഞ്ഞപ്പോൾ വേദനിച്ചത് ലോകമെമ്പാടുമുള്ള മലയാളി സമൂഹമാണ്. പ്രളയജലം തല്ലിക്കെടുത്തിയത് 300 ലേറെ ജീവനുകൾ. ഏഴു ലക്ഷത്തിലേറെപ്പേർ ക്യാമ്പുകളിൽ കഴിയുന്നു. കണക്കാക്കിയിരിക്കുന്ന നഷ്ടം 20,000 കോടി രൂപയിലേറെ. കേരളം കണ്ട ഏറ്റവും വലിയ ദുരന്തം. പ്രളയജലം പിൻവാങ്ങുമ്പോൾ കേരളം തന്നെ പുനർനിർമ്മിക്കേണ്ട അവസ്ഥയിലാണ്. കേരള ജനത ദുരിതത്തിൽ ഉഴലുമ്പോൾ വിങ്ങിപ്പൊട്ടിയത് പ്രവാസികളുടെ ഹൃദയമാണ്. തങ്ങളുടെ ഉറ്റവരെയും സുഹൃത്തുക്കളെയും ഓർത്തുള്ള ആധിയിലാണ് മിക്കവരും.

സമ്മർ അവധിക്കാലത്ത് യുകെയിൽ നിന്ന് നാട്ടിലേയ്ക്ക് പോയ നിരവധി കുടുംബങ്ങളും പ്രളയത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. നാട്ടിൽ അവധിയാഘോഷിക്കാൻ എത്തിയ കേംബ്രിഡ്ജിലെ കൗൺസിലറായ ബൈജു വർക്കി തിട്ടാല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുൻ നിരയിലുണ്ട്. ക്യാമ്പുകളിൽ ഉള്ളവർക്ക് ദൈനംദിന ആവശ്യങ്ങൾക്കുള്ള മരുന്നുകളും ഭക്ഷണ സാധനങ്ങളും എത്തിക്കുന്ന തിരക്കിലാണ് അദ്ദേഹം. മൂന്നു ദിവസങ്ങൾ ഉറക്കം പോലും ഉപേക്ഷിച്ചാണ് അദ്ദേഹം ക്യാമ്പുകളിൽ പ്രവർത്തിച്ചത്. ആർപ്പൂക്കര പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് പ്രവർത്തനം.

കരളലിയിക്കുന്ന ദൃശ്യങ്ങളാണ് ചുറ്റുമെന്ന് ബൈജു മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. വീടുകൾ നഷ്ടപ്പെട്ടവർ നിരവധിയാണ്. ഉപജീവനമാർഗമായ വളർത്തുമൃഗങ്ങളും വീട്ടുപകരണങ്ങളും കൃഷിയും നശിച്ചവർ നിരവധി. ക്യാമ്പുകളിൽ അത്യാവശ്യം വേണ്ട ഭക്ഷണ സാധനങ്ങൾ ലഭ്യമാണ്. യുകെയിൽ നിന്ന് മലയാളി കുടുംബങ്ങളുടെ സഹായത്താൽ രണ്ടു ലക്ഷത്തോളം രൂപയുടെ ഭഷ്യസാധനങ്ങളും മരുന്നുകളും നല്കാനായതായി അദ്ദേഹം പറഞ്ഞു. ബോൾട്ടൺ മലയാളി അസോസിയേഷൻ 50,000 രൂപയുടെ മരുന്നുകളാണ് എത്തിച്ചത്.

ക്യാമ്പുകളിൽ കഴിയുന്നവർ വീടുകളിൽ തിരിച്ച് ചെയ്യുമ്പോൾ അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനുള്ള പ്രയത്നത്തിലാണ് ബൈജു ഇപ്പോൾ. ഇതിന് സാമ്പത്തിക സഹായങ്ങൾ കൂടുതലായി ആവശ്യമുണ്ട്. സാമ്പത്തികമായി സഹായിക്കാൻ താത്പര്യമുള്ളവർ ബൈജു വർക്കി തിട്ടാലയെ 00919605572145 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. നല്കുന്ന തുകയ്ക്ക് ലഭ്യമാകുന്നത്ര അരി, പയർ, പഞ്ചസാര, മരുന്നുകൾ തുടങ്ങിയവ അവശ്യ സാധനങ്ങള്‍ അർഹരായവർക്ക് ബൈജു എത്തിച്ചു നല്കും. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റിനോടൊപ്പമാണ് ബൈജു പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നത്.

കേരളത്തിലെ വെള്ളപ്പൊക്കത്തിന്റെയും ദുരിതത്തിന്റെ വാർത്തകൾ മാധ്യമങ്ങളിൽ കണ്ട കേംബ്രിഡ്ജ് എം.പി ഡാനിയേൽ സെയ്നർ ബൈജുവുമായി സംസാരിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കേംബ്രിഡ്ജ് മേയറും ഡെപ്യൂട്ടി മേയറും കൗൺസിലിലെ ലേബർ പാർട്ടി ലീഡറായ ലൂയിസ് ഹെർബേട്ടും ബൈജുവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു. കേരളത്തിന് സഹായം നല്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി തെരേസ മേയ്ക്ക് കേംബ്രിഡ്ജ് കൗൺസിലിലെ ലേബർ അംഗങ്ങൾ കത്തയച്ചിട്ടുണ്ട്.

ലണ്ടന്‍: യു.കെയില്‍ നിരത്തുകളില്‍ കടുത്ത ട്രാഫിക്ക് നിയമങ്ങള്‍ കൊണ്ടുവരാനൊരുങ്ങി അധികൃതര്‍. സ്പീഡ് ലിമിറ്റിനെക്കാളും ഒരു മൈല്‍ വേഗത കൂടിയാല്‍ 100 പൗണ്ട് ഈടാക്കുന്ന നിയമം കൊണ്ടുവരാന്‍ പോലീസ് ചീഫിന് ശുപാര്‍ശ ലഭിച്ചു. ഇക്കാര്യത്തില്‍ പോലീസ് ചീഫ് കൂടി അനുമതി നല്‍കിയാല്‍ നിയമം പ്രാബല്യത്തില്‍ വരും. റോഡുകളില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരോട് സീറോ ടോളറന്‍സ് നയം സ്വീകരിക്കുകയാണ് വേണ്ടതെന്ന് നാഷണല്‍ റോഡ്‌സ് പോലീസിംഗ് ഹെഡ് ചീഫ് കോണ്‍സ്റ്റബിള്‍ ആന്റണി ബന്ഗാം ചൂണ്ടികാണിക്കുന്നു. നിലവിലുള്ള നിയമങ്ങള്‍ സ്പീഡ് ഡ്രൈവിംഗിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദഹം പറയുന്നു.

അതേസമയം പുതിയ നിയമം പ്രവര്‍ത്തികമാക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന് മറ്റു പോലീസ് ബോസുമാര്‍ ചൂണ്ടികാണിക്കുന്നു. പുതിയ നിയമം കൊണ്ടുവന്നാല്‍ നിരവധി പേരെ അത് പ്രതികൂലമായി ബാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. പലര്‍ക്കും താങ്ങാനാവുന്നതിനും അപ്പുറമായിരിക്കും പുതിയ പിഴ ശിക്ഷയെന്നും പോലീസ് ബോസുമാര്‍ അഭിപ്രായപ്പെടുന്നു. ഒരു മൈല്‍ അധിക വേഗതയില്‍ ഓടിച്ചാല്‍ പിഴ കൂടാതെ ഡ്രൈവര്‍മാര്‍ ബോധവല്‍ക്കരണ കോഴ്‌സുകളിലും പങ്കെടുക്കേണ്ടതായി വരും. ലൈസന്‍സിലേക്ക് മൂന്ന് പോയിന്റും ലഭിക്കും. ഇത്രയും കടുപ്പേമേറിയ നിയമം പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ വേഗപരിധിയുടെ പത്ത് ശതമാനത്തില്‍ കൂടുതല്‍ സ്പീഡില്‍ വാഹനം ഓടിച്ചാലാണ് പിഴ ശിക്ഷ ലഭിക്കുക. 30 മൈല്‍ വേഗ പരിധിയുള്ള റോഡില്‍ 35 മൈല്‍ വേഗതയില്‍ ഓടിച്ചാല്‍ 100 പൗണ്ട് പിഴ, നിര്‍ബന്ധിത ബോധവല്‍ക്കരണ കോഴ്‌സിന് ചേരുക, ലൈസന്‍സില്‍ പോയിന്റുകള്‍ രേഖപ്പെടുത്തുക തുടങ്ങിയ ശിക്ഷകളാണ് ലഭിക്കുക. എന്നാല്‍ പുതിയ ശുപാര്‍ശ പോലീസ് ചീഫ് അംഗീകരിച്ചാല്‍ കടുപ്പമേറിയ നിയമം പ്രാബല്യത്തില്‍ വരും. പുതിയ നിയമം വന്നാലും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഡ്രൈവറെ പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനുള്ള അധികാരം പരിശോധന നടത്തുന്ന പോലീസുകാരന് ഉണ്ടാവും.

ലണ്ടന്‍: പണം ലാഭിക്കാനായി എന്‍.എച്ച്.എസ് ക്വാളിറ്റി കുറഞ്ഞ സിറിഞ്ച് പമ്പുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധ്യതയുള്ള ഈ ഉപകരണങ്ങള്‍ നേരത്തെ ആശുപത്രികളില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശം ലഭിച്ചവയാണ്. സണ്‍ഡെ ടൈംസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടനിലെ ക്വാളിറ്റി സ്റ്റാന്‍ഡേഡ് അനുസരിച്ച് അഞ്ചില്‍ ഒരു സ്റ്റാര്‍ മാത്രം ലഭിച്ചിട്ടുള്ള സിറിഞ്ച് പമ്പുകളാണ് എന്‍.എച്ച്.എസ് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

സമീപകാലത്ത് ഉണ്ടായിട്ടുള്ള 9 മരണങ്ങള്‍ ഇത്തരം ക്വാളിറ്റി കുറഞ്ഞ പമ്പുകള്‍ മൂലമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു. മറ്റു രാജ്യങ്ങളില്‍ ഈ പമ്പുകള്‍ നിരോധിച്ചിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന മരണങ്ങളുടെ കൃത്യമായ കണക്കുകള്‍ ഇപ്പോഴും ലഭ്യമല്ലെന്നും ഔദ്യോഗിക രേഖകള്‍ ഇല്ലാത്തതിനാല്‍ അവ സ്ഥിരീകരിക്കുക അസാധ്യമാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഗ്രാസിബെ എം.സ് 26, ഗ്രാസിബെ എം.സ് 16എ എന്നീ രണ്ട് പമ്പുകളാണ് എന്‍.എച്ച്.എസ് വിദഗ്ദ്ധരുടെ നിര്‍ദേശം അവഗണിച്ച് ഉപയോഗം തുടരുന്നത്. ഡോക്ടര്‍മാര്‍ക്കും ഇക്കാര്യത്തില്‍ ആശങ്കയുള്ളതായി സണ്‍ഡെ ടൈംസ് വ്യക്തമാക്കുന്നു.

2008ല്‍ എന്‍.എച്ച്.എസ് തന്നെ ഔദ്യോഗികമായി വണ്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കിയിട്ടുള്ള പമ്പുകള്‍ നേരത്തെ പിന്‍വലിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുള്ളവയാണ്. രോഗികളുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധ്യതയുള്ള ഇവ പിന്‍വലിക്കാന്‍ 2010ല്‍ നാഷണല്‍ പേഷ്യന്റ് സേഫ്റ്റി ഏജന്‍സി എന്‍. എച്ച്.എസിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഹെല്‍ത്ത് ബോസുമാരും ഇവ അടിയന്തരമായി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവ പെട്ടന്ന് പിന്‍വലിച്ചാല്‍ എന്‍.എച്ച്.എസിന് ഏതാണ്ട് 37.7 മില്യണ്‍ പൗണ്ടിന്റെ സാമ്പത്തിക നഷ്ടമുണ്ടാകുമായിരുന്നു. അതുകൊണ്ട് പല ഘട്ടങ്ങളായി ഇവ പിന്‍വലിക്കുമെന്നും എന്‍.എച്ച്.എസ് അറിയിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനത്തിന് ശേഷവും ഇതുമായി ബന്ധപ്പെട്ട 4 മരണങ്ങളുണ്ടായതായി സണ്‍ഡെ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സഹപ്രവര്‍ത്തകരുടെ നിരന്തരമായ പരിഹാസവും ജോലി സ്ഥലത്ത് ഉള്ള പീഡനവും മൂലം എന്‍എച്ച്എസില്‍ ജോലി ചെയ്തിരുന്ന നഴ്സ് ആത്മഹത്യ ചെയ്തു. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ മുപ്പത്കാരി റിയാന്‍ കോളിന്‍സ് ആണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. സഹപ്രവര്‍ത്തകരുടെ നിരന്തരമായ കളിയാക്കലും അവഗണനയും ജോലി സ്ഥലത്ത് ഉണ്ടായ പീഡനങ്ങളും മൂലമാണ് റിയാന്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. എന്‍എച്ച്എസിന് കീഴിലുള്ള മാനസികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുകയായിരുന്ന റിയാന്‍ സഹപ്രവര്‍ത്തകര്‍ കളിയാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു.

കളിയാക്കലിനും  ഒറ്റപ്പെടുത്തലിനും പുറമേ വാര്‍ഡിലെ ഏറ്റവും വിഷമമുള്ള ഷിഫ്റ്റില്‍ നിരന്തരം ജോലിക്ക് നിയോഗിച്ചും റിയാനെ ബുദ്ധിമുട്ടിച്ചിരുന്നതായി ഇവര്‍ പറയുന്നു. ബുദ്ധിമുട്ടേറിയ നൈറ്റ് ഷിഫ്റ്റ്, വാരാന്ത്യങ്ങളിലെ ജോലി എന്നിവ എല്ലായ്പ്പോഴും റിയാനായിരുന്നു നല്‍കിയിരുന്നത്. ഇത് മൂലം കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാനോ വാരാന്ത്യ പാര്‍ട്ടികളില്‍ പങ്കെടുക്കാനോ റിയാന് കഴിഞ്ഞിരുന്നില്ല. ജോലി മാറുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി റിയാന്‍ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

സ്വാന്‍സിയിലെ കെഫന്‍ കോഡ് ഹോസ്പിറ്റലില്‍ ആയിരുന്നു റിയാന്‍ ജോലി ചെയ്തിരുന്നത്. 193 ബെഡുകള്‍ ഉള്ള ഈ ആശുപത്രിയില്‍ മാനസിക പ്രശ്നങ്ങളുള്ള രോഗികളെ ആയിരുന്നു ചികിത്സിച്ചിരുന്നത്. മാര്‍ച്ചിലാണ് സ്വാന്‍സിയിലെ വീട്ടില്‍ റിയാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയാന്റെ പ്രതിശ്രുത വരനായ ഡേവിഡ് റീഡ് കുട്ടികളെ റിയാനോടൊപ്പം വിടുന്നതിനായി ഇവരുടെ വീട്ടിലെത്തി ഡോര്‍ബെല്‍ അടിച്ചെങ്കിലും വാതില്‍ തുറക്കാത്തതിനാല്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഡോര്‍ബെല്‍ അടിക്കുകയും നിരവധി തവണ ഫോണില്‍ വിളിക്കുകയും ചെയ്തെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് പോലീസ് എത്തി വാതിലിന്‍റെ പൂട്ട്‌ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് റിയാനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മുന്‍പ് പല പ്രാവശ്യം റിയാന്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നെങ്കിലും പിന്നീട് ശാന്തയായിക്കഴിഞ്ഞാല്‍ അക്കാര്യം മറന്നു കളഞ്ഞിരുന്നുവെന്നും ഡേവിഡ് പറഞ്ഞു. റിയാന്‍ ആത്മഹത്യ ചെയ്തതാണെന്ന് കൊറോണര്‍ സ്ഥിരീകരിച്ചു. മരിക്കുന്നതിന് മുന്‍പായി ആത്മഹത്യാ സൂചന നല്‍കുന്ന ഫേസ്ബുക്ക് പോസ്റ്റും റിയാന്‍ ഇട്ടിരുന്നു.

അദ്ധ്യായം – 19
ഇന്ത്യയുടെ ആയുധപ്പുര

ബിഹാറിലെ പ്രമുഖ കമ്പനിയാണ് ഭാരത് സ്പണ്‍ പൈപ്പ്. ഭൂമിക്കടിയിലൂടെ വെളളം കടത്തി വിടുന്ന വലിയ പൈപ്പുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. പാറ്റ്‌നയടക്കം പലയിടത്തും ഇവര്‍ക്ക് ഓഫിസ്സുകളുണ്ട്. അവര്‍ ഒരു സെക്രട്ടറിക്കായി പരസ്യം കൊടുക്കാനിരിക്കുമ്പോഴാണ് ഞാന്‍ ചെല്ലുന്നത്. ഉടനടി കല്‍ക്കട്ടക്കാരന്‍, സെന്‍കുമാര്‍ ഗുപ്ത എന്ന ഓഫീസ് മാനേജര്‍, എനിക്ക് ഷോര്‍ട്ട് ഹാന്‍ഡ്, ടൈപ്പിംഗ് ടെസ്റ്റ് തന്നു. ഞാനതില്‍ വിജയിച്ചു. എന്നെ നിയമിച്ചു കൊണ്ടുളള കത്ത് കയ്യില്‍ കിട്ടിയപ്പോള്‍ അവിടമാകെ വസന്തത്തിലെ വിടര്‍ന്ന പൂക്കളുടെ സൗരഭ്യമായിരുന്നു. എന്റെ ദുഖങ്ങളെല്ലാം ചിറകു വിടര്‍ത്തി പറന്നുപോയി. സന്തോഷം നിറഞ്ഞ ആ നിമിഷങ്ങളില്‍ വെളള പേപ്പറിലുടക്കിയ എന്റെ മിഴികള്‍ നിറഞ്ഞു വന്നു. കണ്ണുകള്‍ തുടച്ചു. പുറത്തെ പ്രകാശം പോലെ എന്റെ കണ്ണുകളും പ്രകാശിച്ചു.

അന്വേഷിച്ചാല്‍ കണ്ടെത്തുമെന്നുളള പാഠമാണ് എനിക്ക് ലഭിച്ചത്. ഞാനൊരു തെറ്റുകാരന്‍, മഹാപാപി എന്ന് മുദ്രയടിച്ചാലും ആ അപരാധങ്ങള്‍ക്കെല്ലാം മോക്ഷമാര്‍ഗ്ഗമായി മാറ്റിയത് ഈ വെളള പേപ്പറാണ്. ഗുപ്ത സാബ് എന്നെ അദ്ദേഹത്തിന്റെ മുറിക്കുളളിലിരുത്തി എന്റെ ജോലികളെപ്പറ്റി വിശദീകരിച്ചു തന്നു. വിടര്‍ന്ന മിഴികളോടെ ഞാനെല്ലാം കേട്ടു. അദ്ദേഹം കമ്പനിയുടെ മാനേജര്‍ മാത്രമല്ല, ഉന്നത സ്ഥാനം വഹിക്കുന്ന മോദിലാലിന്റെ സെക്രട്ടറി കൂടിയായിരിന്നു. ഇദ്ദേഹവും ഷോര്‍ട്ട് ഹാന്‍ഡില്‍ വിരുതനെന്ന് ഇപ്പോഴാണ് മനസ്സിലായത്. എന്നെ നിയമിച്ചിരിക്കുന്നത് ഡയറക്ടര്‍ സുബാഷ് ബാബുവിന്റെ സെക്രട്ടറിയായിട്ടാണ്. ഓഫിസ്സിലുളള എല്ലാവരേയും ഗുപ്ത സാബ് എന്നെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും അഗാധമായ സ്‌നേഹത്തോടെ ആയിരുന്നു. ഒരു ബീഹാറിയേക്കാള്‍ ഒരു ബംഗാളിക്ക് മലയാളിയെ ഇഷ്ടമാണെന്ന് അപ്പോഴാണ് മനസ്സിലായത്.

ജ്യേഷ്ഠന്റെ ക്വാര്‍ട്ടറിനടുത്തും ബംഗാളികളെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. സ്‌നേഹവും ആദരവും അറിവും ലളിതമായ ജീവിത ശൈലിയുമുളളവര്‍, മാംസത്തെക്കാള്‍ മത്സ്യത്തെ ഇഷ്ടപ്പെടുന്നവര്‍. മത്സ്യത്തിന്റെ തലയാണ് ഇവര്‍ക്ക് ഏറെ ഇഷ്ടം. ഈശ്വരനും ആരാധനകളുമുളളവരാണെങ്കിലും മതത്തിലോ രാഷ്ടീയത്തിലോ അന്ധന്മാരല്ല. ഗുപ്തസാബിന്റെ പെരുമാറ്റം കണ്ടപ്പോള്‍ ഇതൊക്കെയാണ് എനിക്കു തോന്നിയത്. നിര്‍വ്യാജമായ സ്‌നേഹത്തോടെ പെരുമാറുന്നവരാണ് മലയാളികള്‍ എന്നവര്‍ക്കറിയാമായിരിക്കാം. ബംഗാളികളും മലയാളികളും അവരുടെ കാഴ്ച്ചപ്പാടുകളില്‍ സമാനതകള്‍ ഉളളവരാണ്. രവീന്ദ്രനാഥ് ടാഗോര്‍ ജനിച്ച നാട് സാഹിത്യത്തിലും സംസ്‌കാരത്തിലും വളരെ മുന്നിലാണെന്ന് എനിക്ക് മനസ്സിലായി. ആ സ്‌നേഹ സൗമ്യത ഗുപ്ത സാബിലും ഞാന്‍ കണ്ടു. ഒരു ജോലി കിട്ടിയപ്പോള്‍ എന്റെ ദാരിദ്ര്യമെല്ലാം മാറി ഞാനൊരു സമ്പന്നനായി റാഞ്ചയുടെ പ്രാന്തപ്രദേശങ്ങളില്‍ ജീവിതമാരംഭിച്ചു.

ദുര്‍വ്വയില്‍ എന്നെയോര്‍ത്ത് അസ്വസ്ഥരായി, ശത്രുക്കളായി കഴിഞ്ഞവര്‍ക്ക് എന്നെപ്പറ്റി യാതൊരു വിവരവും ലഭിക്കാതെയായി. ഞാന്‍ വീണ്ടും ജേണലിസം പഠിക്കാനായി മുമ്പ് പോയ സ്ഥാപനത്തില്‍ ചേര്‍ന്നു. ആ കൂട്ടത്തില്‍ തുടര്‍ പഠനത്തിനായി റാഞ്ചി കോളജില്‍ ഈവനിംഗ് ക്ലാസ്സുകള്‍ക്കു ചേര്‍ന്നു. ഭൂതകാലത്തുണ്ടായ അനുഭവങ്ങള്‍ നൊമ്പരമായി എന്നെ പിന്‍ തുടര്‍ന്നുകൊണ്ടിരിന്നു. അത് നന്മയും തിന്മയുമായിട്ടുളള ഒരു പോരാട്ടമായിട്ടേ ഞാന്‍ കണ്ടുളളൂ. മുമ്പുണ്ടായ അനുഭവങ്ങളൊക്കെ ഞാനിപ്പോള്‍ മറക്കാനാണ് ശ്രമിക്കുന്നത്. ഓഫിസ്സില്‍ ഫോണുളളതു കൊണ്ട് എനിക്ക് കുര്യന്‍ സാര്‍, ബാലന്‍, ജോസഫ് സാര്‍, ജ്യേഷ്ഠന്‍, അച്ചന്‍കുഞ്ഞ് അങ്ങനെ പലരെയും വിളിച്ച് സ്‌നേഹാന്വേഷണങ്ങള്‍ പങ്കുവയ്ക്കാം. കുര്യന്‍ സാര്‍ പറഞ്ഞത് അവര്‍ അവതരിപ്പിച്ച നാടകം കല്‍ക്കട്ട മലയാളി സമാജവും അവതരിപ്പിക്കാന്‍ തയ്യാറായി എന്നാണ്.

പുതിയ നാടകം എവിടെ വരെയായി എന്നതിന് എനിക്ക് ഉത്തരമില്ലായിരുന്നു. ജീവിത ദുരിതങ്ങളില്‍ പിടഞ്ഞു കൊണ്ടിരുന്ന എനിക്ക് ഒന്നും എഴുതാന്‍ കഴിഞ്ഞിരുന്നില്ല. വറ്റി വരണ്ടിരുന്ന എന്റെ മനസ്സില്‍ അക്ഷരങ്ങള്‍ മുളച്ചു തുടങ്ങി. അതു വളര്‍ന്ന് മലരുകളായി മാറി. വീണ്ടും റാഞ്ചി മലയാളി അസ്സോസ്സിയേഷന്റെ മലയാളി മാസികയില്‍ ഞാന്‍ കഥകളും കവിതകളും എഴുതിത്തുടങ്ങി. കുര്യന്‍ സാര്‍ പറഞ്ഞതനുസരിച്ച് കല്‍ക്കട്ടയിലെ മലയാളം പ്രസിദ്ധീകരണങ്ങള്‍ക്കും ഞാന്‍ സാഹിത്യ സൃഷ്ടികള്‍ അയച്ചു. അവരുടെ ഒരു മാസികയില്‍ എന്റെയൊരു കവിത അച്ചടിച്ചു വന്നത് കണ്ട് അഭിമാനം തോന്നി. ഒരു മാസിക മാത്രമേ പോസ്റ്റുവഴി ലഭിച്ചുളളൂ. പിന്നീട് ഒന്നും വന്നില്ല. അതില്‍ എനിക്ക് കുണ്ഠിതം തോന്നിയില്ല. അയക്കുന്നതൊക്കെ സാഹിത്യ സൗന്ദര്യമുളളതാകണമെന്നില്ല. ഒരു വിഷയമെടുത്ത് സാധാരണ ഭാഷയില്‍ എഴുതി വിട്ടാല്‍ അതു സാഹിത്യമാകില്ലെന്ന് കേരള യുവ സാഹിത്യ സഖ്യത്തന്റെ ചര്‍ച്ചകളില്‍ ഞാന്‍ കേട്ടിട്ടുണ്ട.് സമൂഹത്തില്‍ സാഹിത്യകാരന്‍മനുഷ്യന്റെ ഉറ്റ തോഴനായി മാറിയാലേ മനുഷ്യഹൃദയങ്ങളില്‍ ഇടം നേടാന്‍ കഴിയൂ.

ഇന്ന് എന്നെ തളച്ചിടുന്നത് രണ്ടു കാര്യങ്ങളാണ്. ആദ്യത്തേത് സമയമില്ലായ്മ. വൈകിട്ടുളള ക്ലാസ്സുകള്‍ കഴിഞ്ഞ് അത്താഴം കഴിച്ചു വരുമ്പോഴേക്കും പത്തു മണികഴിയും . വീട്ടിലേക്കും സുഹൃത്തുക്കള്‍ക്കും കത്തെഴുതാന്‍ കുറച്ചു സമയം മാറ്റിവയ്ക്കും. അതു കഴിഞ്ഞാണ് സാഹിത്യരചന അതൊരു സ്വപ്‌ന ലോകമാണ്. അവിടെ പ്രകൃതിയുടെ സൗന്ദര്യവും അസത്യത്തിന്റെ ചാട്ടവാറടിയുമാണ് കടന്നുവരുന്നത്. ചവിട്ടി മെതിക്കപ്പെടുന്ന ജീവിതങ്ങള്‍ ഒരു ദുരന്തമായി കണ്ടുകൊണ്ടിരിക്കുമ്പോഴെല്ലാം രാത്രിയുടെ യജമാനന്‍ ഉറക്കത്തിനായി ക്ഷണിക്കും. രാത്രിയുടെ ആശിര്‍വ്വാദം വാങ്ങി കണ്ണടയ്ക്കും. അരുണോദയം കാണുമോ ഇല്ലയോ അതൊന്നുമറിയില്ല. കണ്ണുതുറന്നാല്‍ മഹാഭാഗ്യം. മറ്റൊന്ന്, പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടുന്നില്ല. അപ്പോഴൊക്കെ എന്നെ വായനയില്‍ വഴി നടത്തിയ നൂറനാട് ലെപ്രസ്സീ സാനിറ്റോറിയം കടന്നുവരും. കാവ്യലോകത്ത് മാത്രമല്ല ജീവിതത്തിലും വായനയില്ലെങ്കില്‍ വെറും ആത്മാവില്ലാത്ത ശരീരം പോലെയാണ്. വായനയെന്നും വിലപ്പെട്ട അറിവുകളാണ് സമ്മാനിക്കുന്നത്.
ദുര്‍ഗ്ഗ പൂജയ്ക്ക് ഒരാഴ്ച്ച അവധിയുണ്ടായിരുന്നു. ബീഹാറിലെ പ്രധാനപ്പെട്ട ആഘോഷമാണിത്. അപ്പോഴാണ് എച്ച്. എച്ച്. ഇ. സി ഫാക്ടറി പൊതുജനങ്ങള്‍ക്കായി തുറന്നിടുന്നത്. ഇന്ത്യയുടെ ആയുധമുണ്ടാക്കുന്ന സ്ഥാപനമായതിനാല്‍ അതീവ സുരക്ഷയാണ്. വലിയ ആഗ്രഹമായിരുന്നു ഈ ആയുധപ്പുര കാണണമെന്നുളളത്. റാഞ്ചിയില്‍ നിന്ന് ദുര്‍വ്വയിലേക്ക് ബസ്സു കയറി സെക്ടര്‍ മുന്നിലിറങ്ങി ഫാക്ടറി കാണാനായി ഒരു കിലോമീറ്റര്‍ നടന്നു. എച്ച്. ഇ. സിയുടെ ഓരോ വഴികളും സുന്ദരങ്ങളാണ്. റോഡിന്റെ ഇരു ഭാഗങ്ങളില്‍ മരങ്ങള്‍ ഒരേ ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്നതു കാണാനും അഴകാണ്. ഫാക്ടറിക്കുളളിലെ ഭീമാകാരങ്ങളായ മെഷീനുകള്‍ കണ്ടപ്പോള്‍ എന്റെയുളളില്‍ നിറഞ്ഞത് രാജ്യം നേടിയ സമൃദ്ധിയുടെ സന്തോഷമല്ല, മറിച്ച് ഭീതിയും ഉത്കണ്ഠയുമാണ്. ഒരു രാജ്യം ഒരുന്നത ശക്തിയായി മാറുന്നത് അവരുടെ ആയുധ ബലത്തിലെന്നു ഞാന്‍ മനസ്സിലാക്കി. റഷ്യയുടെ സഹായത്താല്‍ നിര്‍മ്മിക്കപ്പെടുന്ന ആയുധങ്ങള്‍ കണ്ട് ഞാന്‍ മണിക്കൂറുകളോളം നടന്നു.

ഇതിനുളളില്‍ കണ്ടത് സ്‌നേഹത്തിന്റെ മുഖമല്ല നാശത്തിന്റെയും അഗ്നിജ്വാകളുടെയും മുഖമാണ്. മനഷ്യരിലെ അക്രമാസക്തിയും അത്യാഗ്രഹവും അനീതിയും പോലെ ഓരോ രാജ്യവും അതിനെ പ്രോത്സാഹപ്പിക്കുന്നു. ഈ ഭരണാധിപന്മാരുടെ മനസ്സ് ആയുധപ്പുരകളാണ്, കത്തിച്ച് ചാമ്പലാക്കുക. മാസങ്ങളും വര്‍ഷങ്ങളുമെടുത്ത് തീര്‍ത്തു കൊണ്ടിരിക്കുന്ന ഈ യുദ്ധ ഉപകരണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ചോരപ്പാടുകള്‍ തന്നെയാണ്. നിര്‍ദ്ദയമായി ജീവനെടുക്കുന്ന ആയുധങ്ങള്‍. നിസ്സഹായനായി മനസ്സിനേറ്റ മുറിവുകളുമായി മൂന്നു മണി കഴിഞ്ഞ് പുറത്തിറങ്ങി താമരക്കുളം വാസുപിളളയുടെ ക്വാര്‍ട്ടറിലേക്കു നടന്നു. നടക്കുമ്പോഴും എന്റെ മനസ്സില്‍ നിറഞ്ഞത് മനഷ്യന്റെ അക്രമവാസനയും യുദ്ധവുമാണ്. ആരാണ് ഈ മണ്ണിലെ ക്രൂരന്മാര്‍. മനുഷ്യന്റെ ജീവനെടുക്കുന്നവന്‍ മനുഷ്യനാണോ. മറ്റൊരു ജീവനെ സംരക്ഷിക്കുന്നവനാണ് മനുഷ്യന്‍.

രാജ്യത്തിന്റെ ഭദ്രതയ്ക്കും സുരക്ഷയ്ക്കും അതിര്‍ത്തികളില്‍ കാവല്‍ക്കാര്‍ പോരേ?. ഒരു രാജ്യത്തിന്റെ ശക്തിയും പ്രൗഢിയും സൗന്ദര്യവും കാട്ടേണ്ടത് ദാരിദ്ര്യം, പട്ടിണി, മാറാരോഗങ്ങള്‍ മുതലായവ തുടച്ചു മാറ്റുമ്പോഴാണ്. യുദ്ധകൊതിയന്മാരായ ഭരണാധികാരികള്‍ യുദ്ധം നടത്തുന്നത് സ്വന്തം താല്‍പര്യത്തിനാണ്. ഇവര്‍ യുദ്ധോപകരണങ്ങള്‍ വിറ്റ് രാജ്യത്തെ കൊളളചെയ്യുന്നവരാണ്. ദേശ സ്‌നേഹികള്‍ ഒരിക്കലും മനുഷ്യനെ യുദ്ധത്തിലേക്കോ, അനീതിയിലേക്കോ, അഴിമതികളിലേക്കോ നയിക്കില്ല. ജീവിതത്തിലെ എല്ലാ നന്മകളും തിന്മകളും ഒരു വ്യക്തിയിലാണ് . നല്ല മനുഷ്യര്‍ ഒരിക്കലും മരണവഴിയുടെ ഉപാസകരായിരിക്കില്ല. മറിച്ച് മനഷ്യന്റെ, ഈശ്വരന്റെ, നന്മയുടെ ഉപാസകരായിരിക്കും.

വാസുദേവന്‍പിളള താമസ്സിക്കുന്നത് സെക്ടര്‍ മുന്നിലാണ്. ഞങ്ങള്‍ താമരക്കുളം പഞ്ചായത്തിലുളളവരാണ്. ചാരുംമൂട്ടില്‍ നിന്നു രണ്ടു കിലോമീറ്റര്‍ ഉണ്ട് പിളള താമസ്സിക്കുന്ന തറയില്‍ (വസന്താലയം) വീട്ടിലേക്ക് ഇത് ചാവടിക്കടുത്താണ്. ജ്യേഷ്ഠന്റെ അടുത്ത സുഹൃത്തുകൂടിയാണ്. എന്നെ കണ്ടപാടെ കെട്ടിപ്പിടിച്ച് ചോദിച്ചു. അല്ല ഇതാര് ഞങ്ങളുടെ ഗുണ്ടാ നേതാവോ. നീ എവിടെയാ, എന്തായാലും നീ ഇവിടെ ഇല്ലാത്തത് നന്നായി. ഇപ്പോള്‍ അപ്പുവിന്റെ കടയില്‍ ഗുണ്ടാ ശല്യമില്ല. ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കെ പിളളച്ചേട്ടന്റെ ഭാര്യ സരസ്വതിയമ്മ ചായയും മധുര പലഹാരങ്ങളുമായെത്തി വിശേഷങ്ങള്‍ ചോദിച്ചു. മുമ്പൊരിക്കല്‍ ഞാനവിടെ വന്നിട്ടുണ്ട്. പിളളച്ചേട്ടന്‍ പിന്നീട് ചോദിച്ചത് എന്റെ നാടകത്തെപ്പറ്റിയാണ്. മലയാളി മാസികയില്‍ വരുന്നത് വായിക്കാറുണ്ടെന്നും കൂടുതലായി അതില്‍ ശ്രദ്ധിക്കാനും എന്നെ ഉപദേശിച്ചു.

അവിടെ നിന്നു പോയത് ജ്യേഷ്ഠന്റെ ക്വാര്‍ട്ടറിലേക്കാണ്. അവിടെ ചെല്ലുമ്പോള്‍ ഹട്ടിയിയല്‍ നിന്നുളള രാജുവുമുണ്ടായിരുന്നു. ജ്യേഷ്ഠന്‍ വീട്ടിലില്ലായിരുന്നു. അസ്സോസ്സിയേഷന്റെ കമ്മിറ്റി മീറ്റിംഗിന് പോയിരിക്കുന്നു. രാജു ക്ഷേമാന്വേഷണം നടത്തി. ജ്യേഷ്ഠത്തി എന്നെ ഉറ്റു നോക്കിയിട്ട് പുതിയ ജീവിതത്തെപ്പറ്റി ആരാഞ്ഞു. ഞാനും അപ്പുവിനെപ്പറ്റി ചോദിച്ചു. അതിനു കിട്ടിയ മറുപടി, നീ ഇവിടുന്ന് പോയതിന് ശേഷം അവിടെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ആ വാക്കുകളിലും കണ്ണിലും ഇനിയും ഒരു പ്രശ്‌നമുണ്ടാക്കാന്‍ ദയവായി അങ്ങോട്ടു പോകല്ലേ എന്നായിരുന്നു. അവിടുത്തെ മിക്ക ഹോട്ടലുകളിലും ജോലിക്കാരായി ഗുണ്ടകളെ വച്ചിട്ടുണ്ട്. ഞാന്‍ മറുപടി പറഞ്ഞു. എന്തായാലും ഗുണ്ടാപണിക്കു പോകുന്നില്ല, അതു പോരെ.

ജ്യേഷ്ഠത്തി ശാസനാ രൂപത്തില്‍ പറഞ്ഞു. പൊന്നമ്മയും ലീനോസും രംഗാര്‍ഡില്‍ ട്രാന്‍സ്ഫറായി വന്നിട്ടുണ്ട്. പറ്റുമെങ്കില്‍ നീ ഒന്നു പോ. തങ്കച്ചായന് നിന്ന് തിരിയാന്‍ സമയം ഇല്ല. എപ്പോഴും കമ്മിറ്റി ഒന്നുകില്‍ അസ്സോസ്സിയേഷന്‍ കമ്മിറ്റി അല്ലെങ്കില്‍ പളളി കമ്മിറ്റി. ഉടനെ രാജു പറഞ്ഞു, പളളിയുടെ ട്രഷററായിരിക്കുമ്പോള്‍ കമ്മിറ്റിക്കു പോകാതിരിക്കാന്‍ പറ്റുമോ. എച്ച. ഇ.സിയിലെ മര്‍ത്തോമ്മക്കാരെല്ലാം ചേര്‍ന്നാണ് സെന്റ് തോമസ്സ് മാര്‍ത്തോമ്മാ സ്‌കൂളുണ്ടാക്കിയത്. അതില്‍ പ്രമാണിമാരില്‍ ഒരാളാണ് ജ്യേഷ്ഠന്‍. പണി തീര്‍ത്ത് ആരാധന തുടങ്ങിയതിനു ശേഷം അവര്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആരംഭിച്ചു. രാജു കളിയാക്കിപ്പറഞ്ഞു. പളളി തുടങ്ങി, ഇപ്പം നടക്കുന്നത് തമ്മിലടിയാ, അച്ചനാ ഒരു ഗ്രൂപ്പിന്റെ നേതാവ്. നാട്ടിലെ തനി സ്വഭാവം. തങ്കച്ചന്‍ റ്റൈറ്റസ്, കാപ്പില്‍ തോമസ്, ടോമി ഗ്രൂപ്പെന്നാ കേട്ടത് ജ്യേഷ്ഠത്തി നിസ്സാരമായി പറഞ്ഞു. അതു പിന്നെ കാണാതിരിക്കുമോ. രാജു പറഞ്ഞു, ഇവനൊക്കെ എന്തിനാ പ്രാര്‍ത്ഥിക്കാന്‍ പോകുന്നത്. സോമാ നിനക്ക് പറ്റുമെങ്കില്‍ ഈ കളളക്കൂട്ടത്തെപ്പറ്റി ഒരു നാടകമെഴുത്. രാജു ചിരിക്കുന്ന കൂട്ടത്തില്‍ ഞാനും ഊറിച്ചിരിച്ചു.

ജ്യേഷ്ഠത്തി അളിയന്റെ കത്ത് എന്നെ ഏല്‍പിച്ചിട്ടു പറഞ്ഞു, ഈ അഡ്രസ്സ് എഴുതിയെടുക്ക്. ഞാന്‍ പോക്കറ്റിലിരുന്ന പേനയെടുത്ത് അഡ്രസ്സ് എഴുതി എടുത്തിട്ട് പോകാനായി എഴുന്നേറ്റു. ഇരിക്കെടാ ചായ ഇടാം. ഞാന്‍ വേണ്ടെന്നു പറഞ്ഞു അവരോട് യാത്ര പറഞ്ഞിറങ്ങി. റോഡില്‍ ജ്യേഷ്ഠന്റെ മക്കള്‍ ജയയും മിനിയും മറ്റു ഹിന്ദിക്കാരുടെ കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്നു. എന്റെ കണ്ണീരും, നെടുവീര്‍പ്പുകളും, പ്രതിസന്ധികളും കണ്ട ദേശത്തിലൂടെ നടന്ന് പോസ്റ്റ് ഓഫീസിന്റെ മുന്നിലെത്തി ദുര്‍വ്വയില്‍ നിന്നുളള ബസ്സ് കാത്തു നിന്നു.റോഡിലൂടെ പല ദേശക്കാരും സൈക്കിളില്‍ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു. എല്ലാ വീടുകളിലും സൈക്കിള്‍ ഉണ്ട്. എല്ലാവരുടേയും യാത്രാവാഹനം സൈക്കിളാണ്. എല്ലാ റേഡുകളിലും മുന്നോട്ടു ചവിട്ടി വിടുന്ന സൈക്കിള്‍ റിക്ഷകളുമുണ്ട്. കാറുകള്‍ ഓടുന്നത് വളരെ വിരളമായിട്ടേ കണ്ടിട്ടുളളൂ. അതുണ്ടെങ്കില്‍ എച്ച്. ഇ. സിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ആയിരിക്കും. എന്റെ ചെറുപ്പത്തില്‍ എന്റെ നാട്ടിലും കാറുകള്‍ ഇല്ലായിരിന്നു.

റാഞ്ചിയില്‍ എത്തിയതിനു ശേഷം ഞാനെന്റെ പഠന വിഷയത്തിലും എഴുത്തിലും കൂടുതല്‍ ശ്രദ്ധിച്ചു. ഇതിനിടക്ക് ഒരു ദിവസം രാവിലെ രംഗാര്‍ഡിലേക്ക് ബസ്സില്‍ യാത്ര തിരിച്ച. ഓമനയെ കാണാന്‍ പോയതും ഇതുവഴിയാണ്. കത്തുകളിലൂടെ ഞങ്ങളുടെ മനസ്സും സ്‌നേഹവും ദൃഢമായിക്കൊണ്ടിരുന്നു. പ്രപഞ്ച സൗന്ദര്യം പോലെ എന്നും ഞങ്ങളുടെ ഹൃദയത്തിലേക്ക് ഒഴുകിയെത്തികൊണ്ടിരുന്നത് ധന്യമായ സ്‌നേഹമാണ്. സ്‌നേഹത്തിലൂടെ ഹൃദയത്തെ കണ്ടെത്തുന്ന യാത്ര തുടരുന്നു. അളിയന്‍ ലിനോസ് മിലിട്ടറിയിലെ ഹവില്‍ദാരാണ്. എന്റെ സഹോദരി പൊന്നമ്മയും മകള്‍ ലാലിയുമാണ് പഞ്ചാബില്‍ നിന്ന് ഇവിടേക്ക് വന്നിരിക്കുന്നത്. അളിയന്‍ ഇന്ത്യ, ചൈന, പാക് യുദ്ധങ്ങളിലൊക്കെ പങ്കെടുത്ത ഒരു ധീരപോരാളിയാണ്. ബസ്സിലിരുന്നു ചിന്തിച്ചത്, പാവപ്പെട്ട യുവാക്കളായ സൈനികരെപ്പറ്റിയാണ്. ലോകത്തമ്പാടും ഇതിനകം ലക്ഷക്കണക്കിന് ജീവനാണ് പൊലിഞ്ഞത്.

വിവേകമില്ലാത്ത ഭരണാധികാരികള്‍ ശീതോഷ്ണബാധകള്‍ ഏല്‍ക്കാത്ത മുറികളിലിരുന്ന് വികസിപ്പിച്ചെടുക്കുന്ന യുദ്ധമുറകള്‍ക്ക് രക്തം ചിന്തുന്നവര്‍. ദുരാഗ്രഹം ദുര്‍ബലനായ ഭരണാധികാരിയെ കീഴപ്പെടുത്തുന്നു. അവരുടെ നിഗൂഢ ലക്ഷ്യങ്ങള്‍ക്ക് വില കൊടുക്കേണ്ടത് നിരപരാധികളാണ്. എത്രയെത്ര കുടുംബങ്ങളെയാണ് ഇവര്‍ അനാഥരാക്കുന്നത്. ശക്തിയും ബുദ്ധിയുമുളള തലച്ചോറിനു മാത്രമേ നല്ലൊരു സമൂഹത്തെ, പുതിയൊരു ലോകത്തെ സൃഷ്ടിക്കാന്‍ സാധിക്കയുളളൂ. അങ്ങനെയുളളവര്‍ വെറി പൂണ്ട യുദ്ധക്കൊതിയന്മാരായിരിക്കില്ല. സമൂഹത്തെ സങ്കീര്‍ണതയിലേക്ക്, യുദ്ധങ്ങളിലേക്ക് തളളി വിടുന്നവരെ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണം. അതറിഞ്ഞാല്‍ എല്ലാ യുദ്ധങ്ങളും ഈ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റാന്‍ കഴിയും. മനസ്സില്‍ തളം കെട്ടി കിടന്ന യുദ്ധത്തിന്റെ മുറിവുകള്‍ ബസ്സ് മലയിടുക്കുകളില്‍ എത്തിയപ്പോള്‍ അപ്രത്യക്ഷമായി. മുമ്പ് ഹസാരിബാഗിലേക്ക് പോകുമ്പോഴും ഇവിടുത്തെ കാടും പാറക്കെട്ടുകളും കണ്ടിരുന്നു. രംഗാര്‍ഡ് ബസ്സ് സ്റ്റോപ്പിലെത്തി പുറത്തേക്ക് നടന്നു. റാഞ്ചി ബസ്സ് സ്റ്റേഷന്‍ പോലെ വലിയൊരു സ്‌റ്റേഷനല്ല. ചിലരോട് മിലിട്ടറി ക്യാമ്പ് ചോദിച്ചു നടന്നു. രാഗാര്‍ഡ് ചെറിയൊരു സിറ്റിയാണ്. കുറച്ചു നടന്ന് മിലിട്ടറി ആസ്ഥാനത്തെത്തി. അകത്തോട്ടു കയറുന്ന വാതിലിനടുത്തായി മിലിട്ടറിയുടെ വിവിധനിറത്തിലുളള പതാകകള്‍ വായുവില്‍ പാറിക്കളിക്കുന്നുണ്ടായിരുന്നു. അടുത്തുളള ഒരു ഓഫീസ്സിലേക്ക് ചെന്നു. വരാന്തയില്‍ രണ്ടു പട്ടാളക്കാര്‍ നീണ്ട തോക്ക് തറയില്‍ കുത്തി നിറുത്തി, തലപ്പാവണിഞ്ഞ്, തലകളുയര്‍ത്തി ഒരു വിഗ്രഹത്തെപ്പോലെ ദൂരേക്ക് ദൃഷ്ടികളറപ്പിച്ച് നില്‍ക്കുന്നു.

ഓഫീസ്സിലിരിക്കുന്ന സര്‍ദാറിനോട് അളിയന്റെ വിവരണങ്ങള്‍ ചോദിച്ചറിഞ്ഞ് അവരുടെ താമസസ്ഥലത്തേക്ക് നടന്നു. ഇതിനുളളില്‍ നടന്നപ്പോള്‍ പുതിയൊരു ലോകത്ത് വന്നതായി തോന്നി. ഓരോ റോഡും, മരവും, പൂവണിഞ്ഞു നില്‍ക്കുന്ന ചെടികളും സൗന്ദര്യമാണ് നല്‍കുന്നത്. ഇതിനു പുറത്തു താമസ്സിക്കുന്നവര്‍ ദുഖദുരിതത്തിലെങ്കിലും അകത്തുളളവര്‍ പട്ടിണിയില്ലാതെ സന്തോഷമുളളവരായി കഴിയുന്നവരാണ്. മിക്ക റോഡുകളും നെടുകയും കുറുകയും വിവിധ നിറത്തിലുളള മഷികൊണ്ട് നിറപ്പകിട്ടാക്കിയിരിക്കുന്നു. ഒരു രാജ്യത്തിന്റെ കാവല്‍ക്കാര്‍. അതിര്‍ത്തികളില്‍ എരിയുന്ന ദീപം പോലെ അവര്‍ കത്തി നില്‍ക്കുന്നു. രണ്ടും മൂന്നും നിലകളിലാണ് പട്ടാളക്കാര്‍ കുടുംബമായി താമസ്സിക്കുന്നത്. പെങ്ങള്‍ താമസ്സിക്കുന്ന ക്വാര്‍ട്ടറിന്റെ നമ്പര്‍ കണ്ടെത്തി.
സന്തോഷത്തോടെ പെങ്ങള്‍ സ്വീകരിച്ചു വിശേഷങ്ങള്‍ ആരാഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ അളിയനും പട്ടാളവേഷത്തിലെത്തി. രാവിലെ അഞ്ചുമണിക്ക് ഇവിടെ നിന്നു പോയതാണ്. ഓട്ടവും ചാട്ടവും പരേഡുമൊക്കെ കഴിയുമ്പോഴേക്കും പതിനൊന്നു മണിയാകും. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ പട്ടാളജീവിതത്തെപ്പറ്റി ഞാന്‍ അളിയനോട് ചോദിച്ചുകൊണ്ടിരുന്നു. ഒരു ജനതയ്ക്ക് വേണ്ടി എല്ലായ്‌പ്പോഴും ഉറക്കിമിളച്ച് സംരക്ഷണം നല്‍കുന്നവരാണ് ഓരോ ധീരജവാനും. സമൂഹത്തില്‍ ഉന്നതമായ സ്ഥാനമുളളവര്‍ എന്നാണ് പുറത്തുളള കാണുന്നത്. പുറത്തുളളവര്‍ക്ക് വിവിധ തരത്തിലുളള സമരമുറകളുണ്ട്. ഞങ്ങളുടെ കയ്യില്‍ ആയുധങ്ങളുണ്ട് പക്ഷേ സമരായുധങ്ങളില്ല. പുറത്തുളള ജന്മി കുടിയാന്‍ വ്യവസ്ഥിതിയാണ് ഇതിനുളളിലും നടക്കുന്നത്. ഉന്നത ഉദ്ദ്യോഗസ്ഥന്റെ ഇംഗിതത്തിന് വഴങ്ങി ജീവിച്ചോണം. പുറത്തേ വ്യവസ്ഥിതി ജീവിക്കാന്‍ കൊളളാത്തതു പോലെ അകത്തേ വ്യവസ്ഥിതിയും ജീവിക്കാന്‍ കൊളളാത്തതാണ്.

എല്ലാ പട്ടാള കേന്ദ്രങ്ങളും മതിലുകളാല്‍, മുളളു വളളികളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതു പോലെ ഇതിനുളളില്‍ ഭൂരിഭാഗം പട്ടാളക്കാരേയും സുരക്ഷിതമായി തളച്ചിട്ടിരിക്കുകയാണ്. ചോദ്യം ചെയ്യാനോ ഞങ്ങള്‍ക്ക് സാധിക്കില്ല. കുടുംബം പോറ്റാന്‍ വന്ന ഞങ്ങള്‍ക്ക് ഇതിനുളളില്‍ സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. രാജ്യത്തിനായി ജീവന്‍ ഉഴിഞ്ഞു വച്ചവര്‍ക്കു എങ്ങനെ മേലുദ്ദ്യോഗസ്ഥരുടെ ധിക്കാരത്തെ തളച്ചു നിര്‍ത്താന്‍ സാധിക്കും. അവരുടെ ഇംഗിതത്തിന് വഴങ്ങി ജീവിച്ചുകൊളളണം. അഥവാ ഒരാള്‍ അവര്‍ക്ക് ലഭിക്കുന്ന ഭക്ഷണം നല്ലതല്ല,മേലുദ്ദ്യോഗസ്ഥന്മാരുടെ സമീപനം ശരിയല്ലെന്നു പറഞ്ഞു പരാതി കൊടുത്താല്‍ അവന്‍ എല്ലാവരുടേയും നോട്ടപ്പുളളിയാണ്. സൈന്യത്തില്‍ നിന്ന് പുറത്താകും. എല്ലാം കേട്ടിരുന്നപ്പോള്‍ ഇവരും പുറത്ത് വിയര്‍പ്പൊഴുകി പണിയെടുക്കുന്നവരെ പോലെ കൊടിയ ദുഖങ്ങള്‍ അനുഭവിക്കുന്നവരെന്ന് മനസ്സിലായി. അകത്തേക്കു വരുമ്പോള്‍ ഇതല്ലായിരുന്നു എന്റെ മനസ്സ്.

ഇന്ത്യയുടെ പഴയ രാജസദസ്സുകളിലും രാജവീഥികളിലും ബ്രിട്ടീഷുകാരുടെ തെരുവീഥികളിലും മനഷ്യര്‍ ഇതു പോലെ ഉഴലുകയായിരുന്നു. ബ്രിട്ടീഷുകാരുടെ ശിഷ്യത്വം നേടിയവര്‍ ഇന്ന് അതൊന്നു പുനരാവിഷ്‌കരിച്ച് അവതരിപ്പിക്കുന്നു എന്നു മാത്രം. എല്ലാം കാതോര്‍ത്തു കേള്‍ക്കുന്നതിനിടയില്‍ അളിയന്‍ ഒരു നിര്‍ദ്ദേശം വച്ചു. നീ പോലീസ്സിനെതിരെ എഴുതിയപ്പോള്‍ പോലീസ്സിന്റെ തല്ലു കൊണ്ടു. ഈ പട്ടാളക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റി ഒന്നെഴുത്. അതിന്റെ അര്‍ത്ഥവും ആഴവും ഒരു നിമിഷം ഓര്‍ത്തിരുന്നിട്ട് പറഞ്ഞു. ങാ നോക്കട്ടെ. എന്നെ ജയിലില്‍ വിടാനല്ല പറഞ്ഞതെങ്കിലും അളിയന്റെ വാക്കുകളില്‍ നിന്ന് വന്നത് അമര്‍ഷമാണ്. എനിക്കും വിഷമം തോന്നി. ഒരു തൊഴില്‍ ലഭിച്ചപ്പോള്‍ അതിലും സന്തോഷം കിട്ടാത്തവര്‍. വിശപ്പടക്കാന്‍ ആഹാരവും, ആരോഗ്യമുളള ഒരു ശരീരത്തെ വാര്‍ത്തെടുക്കാന്‍ വ്യായാമവുമുണ്ട്. എന്നിട്ടും മഞ്ഞിലും മഴയിലും അവരുടെ രക്തവും അലിഞ്ഞു ചേരുന്നതായി തോന്നി. നാലു മണിക്ക് ചായ കുടിച്ചിട്ട് പെങ്ങളോട് യാത്ര പറഞ്ഞ് ഞാനിറങ്ങി. അളിയന്‍ മൂന്നു മണിക്കു തന്നെ ജോലിസ്ഥലത്തേക്കു പോയിരുന്നു. ബസ്സിലിരിക്കുമ്പോഴും അളിയന്റെ വാക്കുകള്‍ എന്നിലേക്കിരച്ചു കയറി. പട്ടാളക്കാര്‍ അതിനുളളില്‍ ഭയന്നാണോ കഴിയുന്നത്. പട്ടാളക്കാരനായിരുന്ന പാറപ്പുറത്ത് എന്ന സാഹിത്യകാരന്‍ എന്തുകൊണ്ട് ഇതിനെപ്പറ്റി എഴുതിയില്ല. എഴുത്തുകാരനും ദുര്‍ബലനാണോ. ഇരുമ്പഴികള്‍ അവരും ഭയക്കുന്നുണ്ടാകണം.

പൈജാമ പരാലിസിസിനെ നേരിടാന്‍ ഊര്‍ജിത ശ്രമങ്ങളുമായി യു.കെയിലെ ആശുപത്രികള്‍ രംഗത്ത്. ആശുപത്രികളില്‍ കഴിയുന്ന സമയത്ത് രോഗികളുടെ ശരീരത്തിലുണ്ടാകുന്ന പ്രതികൂലമായ മാറ്റങ്ങളെ തടയുകയാണ് പ്രധാന ലക്ഷ്യം. 10 ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നാല്‍ ഒരാളുടെ ശരീരത്തിലുള്ള മാസില്‍ 10 ശതമാനം കുറവുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് തടയുന്നതിനായി സ്ഥിരമായ വസ്ത്രങ്ങള്‍ മാറുകയും വാര്‍ഡുകളില്‍ ലഭ്യമായ സ്ഥലങ്ങളില്‍ നടക്കുകയും ചെയ്യുന്നത് നന്നാവുമെന്നും ആരോഗ്യരംഗത്തുള്ളവര്‍ വ്യക്തമാക്കുന്നു. മസിലുകളിലെ ചലനം കൃത്യമായി തുടരുന്ന അവസ്ഥയില്‍ മാസിലുണ്ടാകുന്ന പ്രതികൂല മാറ്റങ്ങളെ നിയന്ത്രിക്കുവാന്‍ സാധിക്കും.

ശരീരത്തിലുള്ള പേശികളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നത് 10 വര്‍ഷങ്ങള്‍കൊണ്ട് ഉണ്ടാകുന്ന ശരീര വ്യതിയാനങ്ങള്‍ക്ക് തുല്യമാണെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. പൈജാമ പരാലിസിസിനെ നേരിടാന്‍ പുതിയ ക്യാംപെയ്ന്‍ ആരംഭിക്കുമെന്ന് ബ്രിട്ടനിലെ ചീഫ് നഴ്‌സിംഗ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ക്യാംപെയിനുകള്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ആശുപത്രികളില്‍ കഴിയുന്ന സമയത്തുണ്ടാകുന്ന രോഗിയുടെ ശരീര വ്യതിയാനങ്ങള്‍ ആയൂര്‍ദൈര്‍ഘ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ദ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്യവ്യാപകമായ പുതിയ ക്യാംപെയിന്‍ ആരംഭിക്കുന്നതോടെ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രോഗാവസ്ഥയില്‍ പൂര്‍ണമായും ബെഡില്‍ വിശ്രമിക്കാതെ ശരീരത്തിന് ചെറിയ ചലനങ്ങളിലൂടെ മസിലുകളെ ഉത്തേജിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത് പൈജാമ പരാലിസിസിനെ നേരിടാന്‍ സഹായിക്കും. യു.കെയില്‍ പൈജാമ പരാലിസിസ് കഴിഞ്ഞ കുറച്ചുകാലമായി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. 70 ദിവസത്തെ ചലഞ്ചിനാണ് ഒരോ ആശുപത്രികളും ശ്രമിക്കേണ്ടത്. രോഗികളെ പരമാവധി വൃത്തിയുള്ള വസ്ത്രങ്ങള്‍ ദിവസവും ധരിപ്പിക്കുകയും ചെറിയ ശരീര ചലനങ്ങള്‍ക്ക് പ്രാപ്തമാക്കുകയും ചെയ്യുമെന്നും പ്രൊഫ. ജെയിന്‍ കമ്മിംഗ്‌സ് വ്യക്തമാക്കി.

റോയല്‍ നേവിയുടെ ഏറ്റവും പുതിയ എയര്‍ക്രാഫ്റ്റ് ക്യാരിയര്‍ എച്ച്.എം.എസ് ക്വീന്‍ എലിസബത്ത് ആദ്യ പരിശീലനത്തിനായി അമേരിക്കയിലേക്ക് പുറപ്പെട്ടു. ബ്രിട്ടന്‍ തികച്ചും തദ്ദേശിയമായി നിര്‍മ്മിച്ചിരിക്കുന്ന വിമാന വാഹിനി വര്‍ഷങ്ങളുടെ പ്രവര്‍ത്തനഫലമായിട്ടാണ് സജ്ജമായിരിക്കുന്നത്. പോട്‌സ്മൗത്തിലെ നാവിക ആസ്ഥാനത്ത് വെച്ച് ആയിരങ്ങളെ സാക്ഷിയാക്കിയാണ് എച്ച്.എം.എസ് ക്വീന്‍ എലിസബത്ത് ആദ്യയാത്ര ആരംഭിക്കുന്നത്. വലിയ വിമാനങ്ങള്‍ക്ക് വരെ യാതൊരു പ്രതിസന്ധിയും കൂടാതെ പുതിയ ഷിപ്പില്‍ ഇറങ്ങാന്‍ സാധിക്കും. അമേരിക്കയിലെ 11 ആഴ്ച്ചകള്‍ നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി കഴിഞ്ഞാല്‍ ഷിപ്പ് റോയല്‍ നേവിയുടെ ഓപ്പറേഷനുകളുടെ ഭാഗമാകും.

ബ്രിട്ടന്റെ അഭിമാന നിര്‍മ്മിതിയായ എച്ച്.എം.എസ് ക്വീന്‍ എലിസബത്ത് ആദ്യ യാത്രയ്ക്ക് റഷ്യ ഭീഷണിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തികളില്‍ റഷ്യന്‍ മറീനുകള്‍ ആക്രമണം നടത്തിയേക്കാമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ വിമാന വാഹിനിയുടെ സുരക്ഷയ്ക്കാവശ്യമായ എല്ലാ സജ്ജീകരങ്ങളും റോയല്‍ നേവി എടുത്തതായി ചീഫ് കമാന്റര്‍ അറിയിച്ചു. അറ്റ്‌ലാന്റിക്ക് സമുദ്ര നിരപ്പുകളില്‍ വെച്ച് റഷ്യ ആക്രമണത്തിന് മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. കപ്പലിനോടപ്പം നേവിയുടെ യുദ്ധവാഹിനികളും സഞ്ചരിക്കുന്നുണ്ട്.

അമേരിക്കയില്‍ നടക്കുന്ന പരശീലനത്തില്‍ കപ്പലില്‍ ആദ്യമായി ജെറ്റ് ലാന്‍ഡ് ചെയ്യുന്നത് ബ്രിട്ടീഷ് പൈലറ്റായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരിശീലന സമയത്ത് ചെറുതും വലുതുമായ 500ഓളം ജെറ്റുകള്‍ എച്ച്.എം.എസ് ക്വീന്‍ എലിസബത്തില്‍ ഇറങ്ങും. അമേരിക്കയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ പരിശീലനം സഹായിക്കുമെന്ന് ഡിഫന്‍സ് സെക്രട്ടറി ഗെവിന്‍ വില്യംസണ്‍ വ്യക്തമാക്കി. എച്ച്.എം.എസ് ക്വീന്‍ എലിസബത്തിന്റെ ശക്തി ലോകത്തിന് മുന്നില്‍ കാണിക്കാനും പരിശീലനം സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിശീലനം കാണാനെത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ലണ്ടന്‍: യു.കെയിലെ കുട്ടികളില്‍ ടൈപ്പ്-2 ഡയബെറ്റിക്‌സ് പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടികളായ ഡയബെറ്റിക്‌സ് രോഗികളുടെ എണ്ണത്തില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമീപകാലത്ത് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 41 ശതമാനം വര്‍ദ്ധനവാണ് രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. അതീവ ഗുരുതരമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ വര്‍ഷം മാത്രം 22,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണാമാകുമെന്ന് ആരോഗ്യരംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പൊണ്ണത്തടിയാണ് മിക്ക കുട്ടികളുടെ രോഗാവസ്ഥയ്ക്ക് കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. പൊണ്ണത്തടിയുള്ള കുട്ടികളുടെ ആയൂര്‍ദൈര്‍ഘ്യം സാധാരണഗതിയേക്കാള്‍ പത്ത് വര്‍ഷത്തിലേറെ കുറവായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ടൈപ്പ്-2 ഡയബെറ്റിക്‌സ് മൂലം കുട്ടികളില്‍ മരണം വരെ സംഭവിച്ചേക്കാം. പൊണ്ണത്തടി മൂലം സ്‌ട്രോക്ക്, ഞരമ്പുകളുടെ തളര്‍ച്ച തുടങ്ങിയ ഗുരുതരമായ രോഗങ്ങളും പിടിപെടും. ജങ്ക് ഫുഡ് ആകൃഷ്ടരായ കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ജങ്ക് ഫുഡും ഷുഗറി എനര്‍ജി ഡ്രിങ്കുകളുമാണ് പ്രധാനമായും പൊണ്ണത്തിടിയുണ്ടാക്കുന്നത്.

വളരെയധികം ശ്രദ്ധപുലര്‍ത്തിയില്ലെങ്കില്‍ നമ്മുട കുട്ടികളുടെ ആയുസില്‍ പത്ത് വര്‍ഷത്തിലധികം കുറയാന്‍ സാധ്യതയുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലാസ്‌ഗോയിലെ മെറ്റബോളിക് മെഡിസിന്‍ വിദഗ്ദ്ധനായ പ്രൊഫസര്‍ നവീദ് സത്താര്‍ പറയുന്നു. ടെപ്പ്-2 ഡയബെറ്റിക്‌സ്, സ്‌ട്രോക്ക്, ഞരമ്പുകളുടെ ബലഹീനത തുടങ്ങിയവ കുട്ടികളുടെ ആയൂര്‍ദൈര്‍ഘ്യത്തെ കാര്യമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കുട്ടികളില്‍ കാണപ്പെടുന്ന ടൈപ്പ്-2 ഡയബെറ്റിക്‌സിനെ പ്രതിരോധിക്കാനുള്ള വലിയ ഗവേഷണങ്ങള്‍ അമേരിക്കയില്‍ നടക്കുന്നുണ്ട്. അവര്‍ അക്കാര്യത്തില്‍ ഒരുപരിധിവരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. യുകെയിലും അത്തരം ഗവേഷണങ്ങള്‍ ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്

കേരളം പ്രളയത്തിലാഴ്ന്നപ്പോൾ ജർമ്മനിയ്ക്ക് പറന്ന വനംമന്ത്രി കെ.രാജു നാളെ  ഞായറാഴ്ച മടങ്ങിയെത്തും. ഇന്നു മടങ്ങാൻ കഠിനശ്രമം നടത്തിയെങ്കിലും തിരക്കുള്ള സമയമായതിനാൽ ടിക്കറ്റ് ലഭിച്ചില്ല എന്നാണ് അറിയുന്നത്. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന കോട്ടയം ജില്ലയുടെ രക്ഷാപ്രവർത്തനത്തിന് മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നത് രാജുവിനെയാണ്. കേരളത്തിൽ മഴ ശക്തമായ 16ന് ആണ് മന്ത്രി ജർമ്മനിയിൽ ലോക മലയാളി കൗൺസിലിന്റെ സമ്മേളനത്തിനായി പോയത്. 22 ന് നടക്കുന്ന ഓണാഘോഷ പരിപാടികളിൽ സംബന്ധിച്ചതിനു ശേഷം തിരിക്കാതിരുന്ന രാജുവിനെ പ്രളയം പെട്ടെന്ന് നാട്ടിലെത്തിക്കുകയാണ്.

കോട്ടയത്ത് സ്വതന്ത്ര ദിനത്തിൽ ദേശീയ പതാക ഉയർത്തിയതിനു ശേഷമായിരുന്ന മന്ത്രി ജർമ്മൻ പര്യടനത്തിനു തിരിച്ചത്. ജനങ്ങൾക്ക് കരുത്തുപകരാൻ മനുഷ്യസ്നേഹികളെല്ലാം ഒന്നിക്കണമെന്നും പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന്റെ പുനർ നിർമ്മാണത്തിൽ ജനങ്ങൾ പങ്കാളികളാകണമെന്നും പ്രസംഗിച്ചശേഷമാണ് അദ്ദേഹം വിമാനം കയറിയത്. പാർട്ടിയെ പോലും അറിയിക്കാതെയായിരുന്നു മന്ത്രി പറന്നത്. അതിരൂക്ഷമായ വിമർശനമുയർന്നതിനെ തുടർന്ന് മന്ത്രിയെ തിരിച്ചുവിളിക്കുകയായിരുന്നു.

ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കണമെങ്കില്‍ ഏതു ഡിഗ്രികളാണ് എടുക്കേണ്ടത് എന്നത് എ ലെവല്‍ പരീക്ഷാഫലം പുറത്തു വന്നതോടെ കുട്ടികള്‍ നേരുടന്ന പ്രധാന ചോദ്യമാണ്. നിയമത്തിലും ഇക്കണോമിക്‌സിലും ഓക്‌സ്‌ഫോര്‍ഡ്, അല്ലെങ്കില്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുക്കുക എന്നതായിരിക്കും ആരും ആഗ്രഹിക്കുക. വലിയ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് എടുക്കുന്ന ബിരുദങ്ങള്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലികള്‍ ലഭിക്കാന്‍ ഉപകരിക്കുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ അത്ര പേരുകേട്ടിട്ടില്ലാത്ത സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഡിഗ്രികളും മികച്ച ജോലികള്‍ നേടാന്‍ നിങ്ങളെ സഹായിക്കും.

എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ്, ബിസിനസ് ഡിഗ്രികളാണ് ഇത്തരത്തില്‍ നിലവധി യൂണിവേഴ്‌സിറ്റികള്‍ നല്‍കുന്നത്. ഓക്‌സ്ബ്രിജ്ഡ്, റസല്‍ ഗ്രൂപ്പ് കോഴ്‌സുകളാണ് മികച്ച ജോലികള്‍ നല്‍കുന്നത്. ജോബ് മാര്‍ക്കറ്റ് റാങ്കിംഗില്‍ അഞ്ചു വര്‍ഷമാണ് ഇവ തന്നെയാണ് മുന്‍പന്തിയിയിലുള്ളത്. കേബ്രിഡ്ജില്‍ ഇക്കണോമിക്‌സ് ഡിഗ്രി നേടിയവര്‍ 68,600 പൗണ്ട് മുതലാണ് ശമ്പളമായി വാങ്ങുന്നത്. അതേസമയം ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് ബിസിനസ് ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റഡീസ് പഠിച്ചവര്‍ 67,200 പൗണ്ട് മുതല്‍ വാങ്ങുന്നുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് ആന്‍ഡ്രൂസ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് എന്നിവിടങ്ങളില്‍ നിന്ന് ഇക്കണോമിക്‌സ് ഡിഗ്രിയെടുത്തവര്‍ 60,000 പൗണ്ടിനു മേല്‍ ശമ്പളം വാങ്ങുന്നുണ്ട്.

വന്‍ ശമ്പളം ലഭിക്കുന്ന കോഴ്‌സുകള്‍ നല്‍കുന്ന ചെറിയ സ്ഥാപനങ്ങളില്‍ ഹാവറിംഗ് കോളേജ് ഓഫ് ഫര്‍ദര്‍ ആന്‍ഡ് ഹയര്‍ എഡ്യുക്കേഷന്‍ പോലുള്ള സ്ഥാപനങ്ങളുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എഡ്യുക്കേഷന്‍ കണക്കുകള്‍ പറയുന്നു. ഇവിടുത്തെ എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി വിദ്യാര്‍ത്ഥികള്‍ക്ക് പഠന ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ലഭിക്കുന്നത് ഏറ്റവും വലിയ ശരാശറി സാലറിയാണ്. 2014-15ല്‍ പത്ത് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഈ കോഴ്‌സ് ചെയ്തത്. ഇവര്‍ക്ക് 2015-16ല്‍ 43200 പൗണ്ടാണ് ശമ്പളമായി ലഭിച്ചത്. ഇംപീരിയല്‍ കോളേജ് ലണ്ടനിലെ കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരികള്‍ക്കാണ് ഈയിനത്തില്‍ രണ്ടാം സ്ഥാനം.

ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് മെഡിക്കല്‍ ബിരുദധാരികള്‍ക്കാണ്. എന്നാല്‍ ചില ഇക്കണോമിക്‌സ്, ബിസിനസ് കോഴ്‌സുകള്‍ക്ക് അതിലും മികച്ച ശമ്പളം വാങ്ങി നല്‍കാന്‍ കഴിയും. വിവിധ യൂണിവേഴ്‌സിറ്റി കോഴ്‌സുകള്‍ തേടുന്നവര്‍ക്ക് താരതമ്യ പഠനം നടത്തി അനുയോജ്യമായ കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എഡ്യുക്കേഷനാണ് ഈ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved