Main News

സെയിന്‍സ്ബറീസ്, ആര്‍ഗോസ് എന്നീ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സക്ക് ഫലപ്രദമെന്ന പേരില്‍ വ്യാജ ഉപകരണം. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇബേയിലൂടെയാണ് ഉപകരണം വിതരണം ചെയ്യുന്നത്. സുരക്ഷിതവും വിശ്വസനീയവുമല്ലാത്ത ചികിത്സോപകരണങ്ങള്‍ ഈ വിധത്തില്‍ വിതരണം ചെയ്യുന്നതില്‍ സൈറ്റിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. 54.50 പൗണ്ട് പൗണ്ട് വിലയുള്ള സാപ്പര്‍ എന്ന ഉല്‍പ്പന്നമാണ് ക്യാന്‍സര്‍ രോഗികളെ ലക്ഷ്യമിട്ട് സൂപ്പര്‍മാര്‍ക്കറ്റ് വമ്പന്‍ അവതരിപ്പിച്ചിരിക്കുന്നത്. വൈദ്യുത തരംഗങ്ങള്‍ ഉപയോഗിച്ച് ക്യാന്‍സര്‍ ചികിത്സ സാധ്യമാക്കുന്ന ഈ ഉപകരണം പക്ഷേ വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടില്ല. ഹുല്‍ഡ ക്ലാര്‍ക്ക് എന്ന സ്ത്രീയാണ് ഈ ഉപകരണം വികസിപ്പിച്ചത്. സ്വന്തമായി രോഗചികിത്സക്ക് ഇത് ഉപയോഗിച്ചെങ്കിലും ക്യാന്‍സര്‍ മൂര്‍ച്ഛിച്ചാണ് അവര്‍ മരിച്ചത്.

ഈ ഉപകരണം സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫില്‍ വെക്കാന്‍ കഴിയില്ലെങ്കിലും ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്‍പനയ്ക്ക് വെക്കുന്നതില്‍ സൂപ്പര്‍മാര്‍ക്കറ്റ് മടി കാണിക്കുന്നില്ല എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രെസ്റ്റ് ക്യാന്‍സര്‍ ചികിത്സക്ക് ഇത് ഏറെ ഫലപ്രദമാണെന്നാണ് വില്‍പനക്കാര്‍ അവകാശപ്പെടുന്നത്. ഡോ.റെക്കെവെജ് ആര്‍ 17 ട്യൂമര്‍ ഡ്രോപ്‌സ് എല്ലാത്തരം ട്യൂമറുകള്‍ക്കും ബ്രെസ്റ്റ്, സ്‌റ്റൊമക്ക് ക്യാന്‍സറുകള്‍ക്കും ഫലപ്രദമാണെന്നാണ് അവകാശവാദം. 22 പൗണ്ടിന് ലഭിക്കുന്ന പാരസൈറ്റ് ക്ലെന്‍സിംഗ് പില്‍ മലാശയ ക്യാന്‍സറിന് ഫലപ്രദമാണെന്നാണ് അവകാശവാദം. സെയിന്‍സ്ബറി ലോക്കലിന്റെ ലണ്ടന്‍ ബ്രാഞ്ചില്‍ നിന്ന് ഇത് ലഭിച്ചു.

ലക്ഷക്കണക്കിനാളുകള്‍ ഷോപ്പിംഗിനായി ആശ്രയിക്കുന്ന ഇബേയിലൂടെ ക്യാന്‍സര്‍ ചികിത്സക്കെന്ന പേരില്‍ മരുന്നുകളും ഉല്‍പ്പന്നങ്ങളും വിറ്റഴിക്കുന്നത് രോഗികളെ അപകടത്തിലാക്കുമെന്ന് ചാരിറ്റികള്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യാജ മരുന്നുകളും ഉല്‍പ്പന്നങ്ങളും ശരിയായ ചികിത്സ നടത്തുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.

പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് കത്തി വില്‍പ്പന നടത്തിയ റിട്ടെയില്‍ ഭീമന്‍ ബി ആന്റ് എമ്മിന് വന്‍ തുക പിഴ ശിക്ഷ. ബാര്‍ക്കിംഗ് സൈഡ് കോടതിയാണ് സ്ഥാപനത്തിന് വന്‍ തുക പിഴ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 480,000 പൗണ്ട് പിഴയും 12,428 പൗണ്ട് കോടതി ചെലവിനായും 170 പൗണ്ട് വിക്റ്റിം സര്‍ ചാര്‍ജായും കമ്പനി നല്‍കണം. തുക അടയ്ക്കാന്‍ കോടതി 28 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് കത്തിയോ ഇതര അപകടകാരിയായ വസ്തുക്കളെ വില്‍പ്പന നടത്തുന്നത് വളരെ അപകടമേറിയ നടപടിയാണെന്ന് കോടതി വിധി പ്രസ്താവത്തില്‍ നിരീക്ഷിച്ചു.

ബി ആന്റ് എമ്മിനെതിരെ പോലീസ് നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് സ്ഥാപനം കുട്ടികള്‍ക്ക് കത്തി, ബ്ലേഡ് തുടങ്ങിയവ വില്‍പ്പന നടത്തുന്നതായി മനസിലായത്. ഏകദേശം 14 മുതല്‍ 16 വയസ് വരെ പ്രായമുള്ള നാല് കുട്ടികളെ ബി ആന്റ് എം സ്റ്റോറില്‍ കത്തി വാങ്ങാനായി പോലീസ് അയക്കുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാര്‍ ആരും തന്നെ കുട്ടികള്‍ക്ക് കത്തി വില്‍പ്പന നടത്തുന്നത് നിയമ വിരുദ്ധമാണെന്ന് മനസിലാക്കിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കൂടാതെ നിരന്തരമായി ഇതേ നിയമ വിരുദ്ധ പ്രവര്‍ത്തനം കമ്പനി നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ലണ്ടന്‍ നഗരത്തിലും യു.കെയുടെ വിവിധ ഭാഗങ്ങളിലും കത്തി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കത്തി വില്‍പ്പന നടത്തുന്ന സ്റ്റോറുകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കുട്ടികള്‍ക്ക് കത്തി വില്‍പ്പന നടത്തിയതായി ബി ആന്റ് എം സമ്മതിച്ചിട്ടുണ്ട്. പതിനാല് വയസിന് താഴെ മാത്രം പ്രായമുള്ള കുട്ടിക്ക് ബ്ലേഡ് വില്‍പ്പന നടത്തിയതായി റിട്ടെയില്‍ അധികൃതര്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. വിവിധ ഘട്ടങ്ങളിലായി പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും കമ്പനി കത്തി വില്‍പ്പന നടത്തിയതായും പോലീസ് നടത്തിയ ഓപ്പറേഷനില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.

ലണ്ടന്‍: യു.കെയിലെ വിവാഹ മോചന നിരക്കില്‍ ഗണ്യമായ കുറവ് വന്നതായി റിപ്പോര്‍ട്ട് കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് ശതമാനം വിവാഹമോചനമാണ് സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുടുംബ, സാമൂഹിക ജിവിതങ്ങള്‍ വളരെ പക്വമായ രീതിയില്‍ മുന്നോട്ട് പോകുന്നതിന്റെ സൂചനയാണ് പുതിയ റിപ്പോര്‍ട്ടുകളെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണങ്ങള്‍. കുടുംബ ജീവിതത്തില്‍ പുരുഷന്മാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതും പുതിയ മാറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കുടുംബവുമായി ബന്ധപ്പെട്ട കൂടുതല്‍ ഉത്തരവാതിത്വങ്ങള്‍ നിറവേറ്റാന്‍ പുരുഷന്മാര്‍ മുന്നിട്ടിറങ്ങുന്നത് വലിയൊരളവില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ ഇല്ലാതാരിക്കാന്‍ കാരണമാകുന്നതായും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

1970ന് ശേഷം ഇത്രയും കുറവ് ശതമാനം വിവാഹമോചനങ്ങള്‍ യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മാര്യേജ് ഫൗണ്ടേഷന്‍ പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതരാവുന്നതില്‍ നിന്ന് മാറി കുടുംബ ജീവിതം തെരഞ്ഞെടുക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് പ്രധാനമായും വിവാഹമോചന നിരക്ക് കുറയാന്‍ കാരണം. ഇതര സാമൂഹിക ബന്ധങ്ങളുടെ നിര്‍ബന്ധത്താല്‍ വിവാഹം കഴിക്കേണ്ടി വരുന്നവര്‍ അധികം താമസിയാതെ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പുരുഷന്മാര്‍ കുടുംബജീവിതം കൂടുതല്‍ ഗൗരവത്തോടെ കാണുന്നതിന്റെ തെളിവാണിതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 1970ന് ശേഷം വിവാഹങ്ങള്‍ കൂടുതല്‍ ഗൗരവപൂര്‍ണവും സ്ഥിരതയുള്ളതുമായി മാറുന്നത് വളരെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്ന് മാര്യേജ് ഫൗണ്ടേഷന്‍ റിസര്‍ച്ച് ഡയറക്ടര്‍ ഹാരി ബെന്‍സന്‍ പ്രതികരിച്ചു. ചില ബന്ധങ്ങള്‍ എത്രയൊക്കെ ശ്രദ്ധ ചെലുത്തിയാലും നിലനില്‍ക്കില്ല. എന്നാല്‍ ഇന്നത്തെ അവസ്ഥ വളരെയധികം വ്യത്യാസം വന്നിട്ടുണ്ട്. വിവാഹ കഴിക്കാത്തവര്‍ തമ്മില്‍ പിരിയുന്ന നിരക്കും വിവാഹമോചന നിരക്കും തമ്മില്‍ ഭീമമായ വ്യത്യാസം നമുക്ക് മനസിലാക്കാന്‍ കഴിയുമെന്നും ബെന്‍സന്‍ കൂട്ടിച്ചേര്‍ത്തു.

പ്രൊഫ. ബാബു പൂഴിക്കുന്നേല്‍

ഞാന്‍ ഉഴവൂര്‍ കോളേജില്‍ ചെല്ലുമ്പോള്‍ സീനിയര്‍ അധ്യാപകരുടെ ഒരു നിരതന്നെ അവിടെയുണ്ടായിരുന്നു. ഇംഗ്ലീഷില്‍ പ്രൊഫ. സണ്ണി തോമസ്, ഫിസിക്‌സില്‍ പ്രൊഫ. പി.എം. അലക്‌സാണ്ടര്‍, ഹിന്ദിയില്‍ സിസ്റ്റര്‍ ജയിംസ്, സുവോളജിയില്‍ പ്രൊഫ. സി.കെ. എബ്രഹാം ഇവരൊക്കെ 1964 ല്‍ ഉഴവൂര്‍ കോളേജ് തുടങ്ങുമ്പോള്‍ മുതലുള്ള അധ്യാപകരാണ്. മലയാളത്തില്‍ സിസ്റ്റര്‍ ഹെലന്‍ ബി.സി.എമ്മിലേക്ക് പോന്നപ്പോഴാണ് ആന്റണി ബ്ലാവത്ത് സാര്‍ മലയാള വിഭാഗത്തിലെത്തുന്നത്. ഞാന്‍ ചെല്ലുമ്പോള്‍ ബ്ലാവത്ത് സാറാണ് വകുപ്പ് മേധാവി. 1960 കളുടെ അവസാനമാണ് സാര്‍ കോളേജില്‍ എത്തുന്നത്. മുത്തോലപുരത്തിനടുത്തുള്ള ആലപുരത്തുനിന്നാണ് ആന്റണിസാര്‍ കോളേജില്‍ വന്നുകൊണ്ടിരുന്നത്. മുണ്ടും ഷര്‍ട്ടും ധരിക്കുന്ന പൊക്കം കുറഞ്ഞ ഇരുനിറത്തിലുള്ള അരോഗദൃഡഗാത്രനായ ഒരു കര്‍ഷകന്‍. നല്ല ഭൂസ്വത്ത് ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പിതാവിന്. പാലക്കാട് മേഴ്‌സികോളേജില്‍ മലയാളം വകുപ്പില്‍ ജോലിചെയ്തിരുന്ന കൊച്ചുറാണി ടീച്ചറെ വിവാഹം കഴിച്ചതോടെ ആന്റണിസാര്‍ പാലക്കാട്ടേക്കു താമസം മാറ്റി. വെള്ളിയാഴ്ച ഫസ്റ്റ് അവര്‍ കഴിഞ്ഞ് പാലക്കാട്ടേക്കു മുങ്ങുന്ന ആന്റണി സാര്‍ പിന്നെ പൊങ്ങുന്നത് തിങ്കളാഴ്ച ഉച്ചക്കാണ്. അങ്ങനെ ഉഴവൂരും പാലക്കാട്ടുമായി ആന്റണിസാര്‍ തന്റെ അധ്യാപന ജീവിതം നിര്‍വ്വഹിച്ചുകൊണ്ടിരുന്നു.

മംഗലം ഡാമിനടുത്ത് അദ്ദേഹം ഒരു റബ്ബര്‍ എസ്റ്റേറ്റ് വാങ്ങിയിട്ടുണ്ട്. വാരാന്ത്യങ്ങളില്‍ അവിടെപോയി ഷീറ്റിന്റെ വിശേഷങ്ങള്‍ അറിയുകയും വേണം.
ഹസ്തരേഖാ ശാസ്ത്രം സാറിന്റെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. ഒഴിവു സമയങ്ങളില്‍ ചിലെരാെക്ക സാറിനെ സമീപിച്ച് ഭാവി പ്രവചനം തേടാറുണ്ട്. എല്ലാവരോടും സൗമ്യവും ശാന്തവുമായി പെരുമാറുന്ന ആന്റണി സാര്‍ അടിസ്ഥാനപരമായി ഒരു കൃഷിക്കാരനായിരുന്നു. ”നമുക്ക് പാലക്കാടിനൊന്ന് പോയാലോ.” ഒരു ദിവസം പ്രാല്‍ സാര്‍ പറഞ്ഞു. ”പിന്നെ എന്താ അങ്ങോട്ടുപോരുക” ആന്റണിസാര്‍ സമ്മതംമൂളി. അങ്ങനെ ഞാനും പ്രാല്‍ സാറും ചാക്കോസാറും കൂടി ഒരു ശനിയാഴ്ച ദിവസം രാവിലെ ഏറ്റുമാനുരില്‍ നിന്ന് പെരുമ്പാവൂര്‍ ബസില്‍കയറി പാലക്കാട്ടേക്കു യാത്ര ആരംഭിച്ചു. പെരുമ്പാവൂര്‍ ഇറങ്ങി ഊണുകഴിച്ചു. അങ്ങനെ ഇറങ്ങിയും കയറിയും ഞങ്ങള്‍ സന്ധ്യയോടുകൂടി പാലക്കാട് മേഴ്‌സികോളേജിനടുത്ത് നഗരപ്രാന്തത്തിലൂള്ള സാറിന്റെ വസതിയിലെത്തി. ഞങ്ങള്‍ വരുമെന്ന് പറഞ്ഞത് സാര്‍ അത്ര കാര്യമായിട്ട് എടുത്തോ എന്ന് തോന്നിയില്ല. കാരണം ഞങ്ങളുടെ ആഗമനം സാറിന് അപ്രതീക്ഷിതമായിരുന്നു എന്ന് തോന്നി. സാറിന്റെ രണ്ട് ആണ്‍കുട്ടികള്‍ അന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.

ഞങ്ങള്‍ക്ക് ചായ തന്ന് കൊച്ചുറാണിടീച്ചര്‍ സല്‍ക്കരിക്കുമ്പോള്‍ ആന്റണിസാര്‍ പുറത്തേക്കൊന്നുപോയി. ഒരു ബിഗ്‌ഷോപ്പറില്‍ സാധന സാമഗ്രികളുമായി അദ്ദേഹം മടങ്ങിവന്നു. അത്താഴത്തിനു വേണ്ടിയുള്ള സാധനങ്ങളൊക്കെയായിരുന്നു ബിഗ്‌ഷോപ്പറിലെന്ന് പ്രകടമാണ്. ആ സന്ധ്യയില്‍ ഹെര്‍ക്കുലീസ് റമ്മിന്റെ കുപ്പിപൊട്ടിച്ച് ഞങ്ങളെ ആദരിച്ചു. ആന്റണിസാര്‍ മദ്യപാനശീലമുള്ള ആളല്ല. കുപ്പിയും സോഡായുമൊക്കെ ആ ബിഗ്‌ഷോപ്പറില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ നാലു മലയാളം മാഷ്മാര്‍ ചെറിയ ലഹരിയില്‍ ഉഴവൂര്‍ വിശേഷങ്ങളും പാലക്കാടന്‍ വിശേഷങ്ങളും പങ്കുവച്ചങ്ങെനെയിരുന്നു. കുട്ടികള്‍ ഉറങ്ങിപ്പോയി. ആന്റണിസാര്‍ വിനീത വിധേയനെപ്പോലെ ഞങ്ങളുടെ സല്‍ക്കാരങ്ങള്‍ക്ക് ഉത്സാഹം കാട്ടി. പ്രാല്‍ സാറിന്റെ സഹപാഠികൂടിയായ കൊച്ചുറാണിടീച്ചര്‍ ചപ്പാത്തിയും കോഴിക്കറിയും വിളമ്പി, കത്തിക്കാളുന്ന ഞങ്ങളുടെ വിശപ്പിന് പരിഹാരം ഉണ്ടാക്കി. വീടിനുചേര്‍ന്നുള്ള ചായ്പ്പില്‍ ഞങ്ങള്‍ മൂന്നുപേരും ഒന്നിച്ച് ഉറങ്ങാന്‍ കിടന്നു. പിന്നീട് അങ്ങനെ ഒരുമിച്ചുള്ള ഉറക്കമുണ്ടായിട്ടില്ല. ചാക്കോച്ചന്‍ ഉറക്കത്തിലും പഴഞ്ചൊല്ലുകള്‍ പറഞ്ഞും ഭര്‍ത്തൃഹരിയുടെ ശ്ലോകങ്ങള്‍ ചൊല്ലിയും ഞങ്ങളെ സന്തോഷിപ്പിക്കുവാന്‍ ശ്രമിച്ചു.

രാവിലെ കുളികഴിഞ്ഞ് പുട്ടും പഴവും കഴിച്ച് ഞങ്ങള്‍ മടക്കയാത്രക്കൊരുങ്ങി. മൂത്ത സഹോദരന്റെയും സഹോദരിയുടെയും വാത്സല്യഭാവങ്ങളോടെ ആന്റണിസാറും കൊച്ചുറാണിടീച്ചറും ഞങ്ങളെ യാത്രയാക്കി. മുറ്റത്തിറങ്ങിവന്ന് ഞങ്ങളെ അനുഗമിച്ച ആന്റണിസാര്‍ ഗേറ്റ് കടന്നപ്പോള്‍ എന്തോ ഒന്ന് പ്രാല്‍ സാറിന്റെ പോക്കറ്റിലിട്ടു. മുന്നോട്ടുനടന്ന് ഞങ്ങള്‍ പ്രാല്‍ സാറിന്റെ പോക്കറ്റിലെ സമ്മാനം പരിശോധിച്ചു ഒരു നൂറുരൂപാ നോട്ട് ഞങ്ങള്‍ ചിരിച്ചപ്പോള്‍ പ്രാല്‍സാര്‍ പറഞ്ഞു ”വണ്ടിക്കൂലിയായിരിക്കും.” അന്ന് ഞായറാഴ്ചയാണ്. ”നമുക്ക് പട്ടാമ്പിവഴി പോകാം” പ്രാല്‍സാര്‍ പറഞ്ഞു. പട്ടാമ്പി സംസ്‌കൃത കോളേജിലാണ് പ്രശസ്ത കവി ഡി. വിനയചന്ദ്രന്‍ പഠിപ്പിക്കുന്നത്. പട്ടാമ്പിയിലിറങ്ങി ഓട്ടോ പിടിച്ച് കോളേജിന്റെ സമീപത്തുള്ള ലോഡ്ജിലെത്തി. പുസ്‌കങ്ങള്‍ വാരി വിതറിയ മുറിക്കുള്ളില്‍ കൈലിമുണ്ടും ബനിയനും ധരിച്ച് കവി അങ്ങനെയിരിക്കുന്നു. ഞാനും ചാക്കോച്ചനും ആദ്യം കാണുകയാണ്. ഒന്നിനുപുറകെ ഒന്നായി മുറിയിേലക്ക് ഞങ്ങള്‍ കയറാന്‍ ശ്രമിച്ചേപ്പാള്‍ ”ചവിട്ടരുതെ! ചവിട്ടരുതെ” എന്ന് കവി പറഞ്ഞു. അന്തിച്ചുനിന്ന എന്നെയും ചാക്കോച്ചനെയും നോക്കി പ്രാല്‍സാര്‍ പറഞ്ഞു ”പുസ്തകത്തില്‍ ചവിട്ടരുതെ” എന്നാണ് പറഞ്ഞത്. തറയില്‍ ആകെ പുസ്തകങ്ങള്‍ വാരിയിട്ടിരിക്കുന്നു. സ്‌കൂള്‍ ഓള്‍ ലെറ്റേഴ്‌സില്‍ അധ്യാപകനായി അതിരമ്പുഴയില്‍ ഒരു വീട്ടില്‍ താമസിക്കുമ്പോഴും അദ്ദേഹമിങ്ങനെ പുസ്തകങ്ങളുടെ നടുവിലാണ് ജീവിച്ചിരുന്നത്.

സൗഹൃദ സംഭാഷണങ്ങള്‍ക്കുശേഷം ഊണുകഴിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് അവര്‍ കടന്നു. ഷര്‍ട്ട് ധരിച്ച് മുറിപൂട്ടി പുറത്തേക്കിറങ്ങുമ്പോള്‍ കവി ചോദിക്കുന്നതു കേട്ടു ”പ്രാലേ ഊണിനുമുമ്പ് വല്ലതും വേണ്ടേ?” ആ ലോഡ്ജില്‍ തന്നെ താമസിച്ചിരുന്ന അതേ കോളേജില്‍ പഠിപ്പിച്ചിരുന്ന ചെറുകഥാകൃത്ത് സി. അയ്യപ്പനും ഞങ്ങളുടെ കൂടെ കൂടി. ഒരു ചെറിയ ചാരായക്കടയിലേക്കാണ് കവി ഞങ്ങളെ നയിച്ചത്. അന്ന് ചാരായം ഉള്ളകാലമാണ്. ചാരായത്തിന്റെ ചെറിയ അളവുകള്‍ ഞങ്ങള്‍ കഴിച്ചപ്പോള്‍ കവി കൂട്ടിനായി ലിവര്‍ ക്ഷണിച്ചുവരുത്തി. ഒരു കവിയുടെ നിഷ്‌ക്കളങ്ക ഭാവങ്ങള്‍. പിന്നെ അടുത്തുള്ള നാടന്‍ ചായക്കടയില്‍ നാട്ടുവിഭവങ്ങളുമായി നല്ലൊരു ഊണ്. ഊണുകഴിഞ്ഞിറങ്ങുമ്പോള്‍ അകലെ കാണുന്ന ഇടത്തരം ഇരുനിലമാളിക ചൂണ്ടിക്കാട്ടി കവി പറഞ്ഞു ”അതാണ് ചെറുകാടിന്റെ വീട്.” ജീവിതപ്പാത എഴുതിയ ചെറുകാടിന്റെ വീട് ഞങ്ങള്‍ അവിടെ നോക്കിക്കണ്ടു. കവിയോടും കഥാകാരനോടും പട്ടാമ്പിയില്‍ നിന്ന് കോട്ടയത്തേക്കുള്ള തീവണ്ടി പിടിച്ചു. റെയില്‍വേസ്റ്റേഷനില്‍ നിന്ന് ഓട്ടോപിടിച്ച് പോരുമ്പോള്‍ നാഗമ്പടത്ത് മാടപറമ്പത്തെ പീറ്റര്‍സാറിനെയും കാണുകയുണ്ടായി. അന്ന് ഞങ്ങള്‍ ഉറങ്ങിയത് പ്രാല്‍സാറിന്റെ എം.സി റോഡിന്റെ അരികിലുള്ള വാടകവീട്ടിലാണ്. സൗഹൃദങ്ങളുടെ യാത്രാവേളകള്‍ ഇപ്പോഴിരുന്ന് ഇങ്ങനെ ഓര്‍ക്കാം.

ന്യൂസ് ഡെസ്ക്

ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും കൊമ്പുകോർക്കുന്നു. ഇന്ത്യക്ക് എതിരെ പരസ്യ വിമർശനവുമായി പാക് പ്രധാനമന്ത്രി രംഗത്ത് വന്നു. പാകിസ്താന്റെ കിരാത നടപടികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കേണ്ട സമയം ഇതാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് അഭിപ്രായപ്പെട്ടു. പാകിസ്താന്റെ പ്രവര്‍ത്തികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

‘തീവ്രവാദികളും പാകിസ്താന്‍ സൈന്യവും ചെയ്യുന്ന കിരാതമായ പ്രവര്‍ത്തികള്‍ക്കെതിരേ ശക്തമായ നടപടികള്‍ നമ്മള്‍ സ്വീകരിക്കണം. അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഏറ്റവും ശക്തമായ സമയം ഇതാണ്. അവര്‍ ചെയ്തതുപോലെ പ്രാകൃതവും പൈശാചികവുമായി മറുപടി നല്‍കണമെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ, മറുപക്ഷത്തിനും നാം അനുഭവിച്ച വേദന അതേ തീവ്രതയില്‍ അനുഭവപ്പെടണം.’ മാധ്യമങ്ങളോട് സംസാരിക്കവേ ബിപിന്‍ റാവത്ത് പറഞ്ഞു. പാകിസ്താനുമായുള്ള ചര്‍ച്ചകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കരസേനാ മേധാവിയും ആവര്‍ത്തിച്ചു. തീവ്രവാദവും സമാധാനചര്‍ച്ചകളും ഒരുമിച്ച് മുന്നോട്ട് പോവില്ലെന്ന് അദ്ദേഹം പറഞ്ഞു.

സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള തന്റെ ആഹ്വാനത്തോട്  ധിക്കാരപരവും നിഷേധാത്മകവുമായ പ്രതികരണം ഇന്ത്യ സ്വീകരിച്ചതില്‍ നിരാശയുണ്ടെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ പ്രസ്താവന. ദീർഘവീക്ഷണമില്ലാത്ത ചെറിയ മനുഷ്യർ വലിയ സ്ഥാനങ്ങൾ വഹിക്കുന്നത് തന്റെ ജീവിതത്തിലുടനീളം കണ്ടിട്ടുണ്ടെന്ന് ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.

എന്‍.എച്ച്.എസ് ചരിത്രത്തിലെ നിര്‍ണായകമായ നിയമ പോരാട്ടത്തിന് വഴിത്തിരിവ്. രോഗികള്‍ക്ക് താരതമ്യേന വിലകുറഞ്ഞ മരുന്ന് ലഭ്യമാക്കുന്നതിനെതിരെ രാജ്യത്തെ പ്രമുഖ കമ്പനികള്‍ എന്‍.എച്ച്.എസിനെതിരെ തിരിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷം നീണ്ടു നിന്ന് നിയമ പോരാട്ടത്തിന് ഒടുവിലാണ് അനുകൂലമായ വിധി തേടിയെത്തിയിരിക്കുന്നത്. വിധിയെ സ്വാഗതം ചെയ്യുന്നതായി എന്‍.എച്ച്.എസ് പ്രതിനിധികള്‍ വ്യക്തമാക്കി. രോഗികള്‍ക്കും എന്‍.എച്ച്.എസിന് ഒരുപോലെ നല്ല ദിവസമാണിതെന്നാണ് എന്‍.എച്ച്.എസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഡേവിഡ് ഹാംബില്‍ട്ടണ്‍ പ്രതികരിച്ചത്. മരുന്ന് കമ്പനികളായ നോവാര്‍ട്ടീസ്, ബെയര്‍ എന്നിവരാണ് എന്‍.എച്ച്.എസ് വിലകുറഞ്ഞ മരുന്നുകള്‍ രോഗികള്‍ക്ക് പ്രിസ്‌ക്രൈബ് ചെയ്യുന്നതായി ചോദ്യം ചെയ്ത് രംഗത്ത് വന്നത്.

വിധിയില്‍ നിരാശയുള്ളതായി നോവാര്‍ട്ടീസ് അധികൃതര്‍ പ്രതികരിച്ചു. എന്‍.എച്ച്.എസിന് പണം ലാഭിക്കാന്‍ വേണ്ടി ലൈസന്‍സുകളില്ലാത്ത വിലകുറഞ്ഞ മരുന്നുകള്‍ രോഗികള്‍ കഴിക്കേണ്ടി വരുമെന്നത് നോവാര്‍ട്ടീസ് അധികൃതര്‍ പറഞ്ഞു. പുതിയ വിധി വന്നതോടെ നൂറ് കണക്കിന് മില്യണ്‍ പൗണ്ട് എന്‍.എച്ച്.എസിന് ഒരു വര്‍ഷം ലാഭിക്കാന്‍ കഴിയും. കമ്പനികള്‍ക്ക് മരുന്നിന്റെ വില നിശ്ചയിക്കാനുള്ള അവകാശവും ഇതോടെ ഇല്ലാതാകാന്‍ സാധ്യതയുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഹെല്‍ത്ത് ബോസുമാരും കോടതിയും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണെന്നും സൂചനയുണ്ട്. സാധാരണയായി വാര്‍ദ്ധ്യ കാലത്ത് കാണപ്പെടുന്ന കണ്ണ് രോഗത്തിന് വിലകുറഞ്ഞ മരുന്നുകള്‍ നിര്‍ദേശിക്കുന്നതായിട്ടാണ് എന്‍.എച്ച്.എസിനെതിരെ കമ്പനികള്‍ ഉയര്‍ത്തിയ ആരോപണം.

‘വെറ്റ് എയ്ജ്-റിലേറ്റഡ് മാക്യുലാര്‍ ഡിജനറേഷന്‍’ എന്നറിയപ്പെടുന്ന ഈ കണ്ണ് സംബന്ധിയായ അസുഖത്തിന് കമ്പനികള്‍ പറയുന്ന വിലകൂടിയ മരുന്നിന് ബദലായി മറ്റൊരു മരുന്നാണ് എന്‍.എച്ച്.എസ് നിര്‍ദേശിച്ചിരുന്നത്. ബദല്‍ മരുന്നുകള്‍ വിലക്കുറവും ഫലപ്രദവുമാണെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ‘വെറ്റ് എയ്ജ്-റിലേറ്റഡ് മാക്യുലാര്‍ ഡിജനറേഷന്‍’ ബാധിച്ചിട്ടുള്ളവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാന്‍ തന്നെയാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. മരുന്നിനായി ഉപയോഗിക്കുന്ന പണത്തിന്റെ കാര്യത്തില്‍ മാത്രമാണ് വ്യതിയാനമുള്ളത് രോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ വില കൂടിയ മരുന്നുകളും സമാന പ്രവൃത്തിയാണ് ചെയ്യുന്നതെന്ന് എന്‍.എച്ച്.എസ് പ്രതിനിധി ഡേവിഡ് ഹാംബില്‍ട്ടണ്‍ വ്യക്തമാക്കുന്നു.

ടെക് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പുതിയ ഐഫോണുകള്‍. ഈ വര്‍ഷത്തെ ഏറ്റവും പുതിയ മോഡലുകളായ ഐഫോണ്‍ XS, ഐഫോണ്‍ XS മാക്‌സ് എന്നീ ഹാന്‍ഡ് സെറ്റുകള്‍ വിപണിയിലെത്തി. ഐഫോണുകള്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് മൂല്യമുള്ള ലോകത്തിലെ പ്രധാന നഗരങ്ങളിലെല്ലാം നീണ്ട ക്യൂവാണ് ഷോറുമുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷമായത്. ഷാങ് ഹായി, ലണ്ടന്‍, ബെര്‍ലിന്‍, സിംഗപ്പൂര്‍, സിഡ്‌നി, ദുബായ് തുടങ്ങിയ ലോകത്തിലെ പ്രധാന നഗരങ്ങളില്‍ ഏതാണ്ട് 1 മണിക്കൂറിനുള്ളില്‍ തന്നെ ഹാന്‍ഡ് സെറ്റുകളുടെ വിപണനം പൂര്‍ത്തിയായി. നേരത്തെ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഹാന്‍ഡ് രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ നിരവധി മോഡലുകള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പുതിയ ഹാന്‍ഡ് സെറ്റാണ് ആപ്പിളിന്റെ ഏറ്റവും വിലകൂടിയ മോഡല്‍. ഐഫോണ്‍ XSന് 999 പൗണ്ടും ഐഫോണ്‍ XS മാക്‌സിന് 1099 പൗണ്ടുമാണ് വില. ഇതിന്റെ മുഴുവന്‍ ഫീച്ചറുകളും ഉള്‍പ്പെട്ട 512 ജിബിയുടെ വില 1,449 പൗണ്ടാണ്. ആപ്പിളിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വില കൂടിയ മോഡലാണിത്. കഴിഞ്ഞ സെപ്റ്റംബര്‍ 12 ന് ഇത് പുറത്തിറക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. പുതിയ മോഡല്‍ ലോക വിപണി കൈയടക്കുമെന്നാണ് ടെക് ലോകം വ്യക്തമാക്കുന്നത്. ഐഫോണ്‍ XS എത്തുന്നത് 5.8 ഇഞ്ച് ഓലെഡ് ഡിസ്‌പ്ലെയുമായാണ്. ഐഫോണ്‍ തട മാക്‌സിന്റെ ഡിസ്‌പ്ലെ 6.5 ഇഞ്ചാണ്. രണ്ട് ഫോണുകളുടെയും 16 വേരിയന്റുകളാണ് പുറത്തിറക്കുന്നത്. ഇതില്‍ 512 ജിബി സ്റ്റോറേജ് വേരിയന്റുമുണ്ട്. ബ്ലാക്ക്, വൈറ്റ് വേരിയന്റുകളാണ് നിലവില്‍ ലഭ്യമായവ.

ഉപഭോക്താക്കള്‍ ചിന്തിക്കുന്ന വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒഎസുകളാണ് പുതിയ മോഡലുകളുടെ പ്രത്യേകത. ബാറ്ററി ബാക്കപ്പ്, വൈറസ് അറ്റാക്ക് തുടങ്ങിയവയിലും വളരെ സൂക്ഷമതയുള്ള മോഡലുകളാണിത്. യാതൊരു കാരണവശാലും വൈറസുകള്‍ ഹാന്‍ഡ് സെറ്റിനെ ബാധിക്കാതെ നോക്കാനുള്ള സോഫ്‌റ്റ്വെയര്‍ ഇന്‍ബില്‍റ്റുകള്‍ ഇവയ്ക്കുണ്ട്. ഫോണിന്റെ പ്രീ-ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നെങ്കിലും മാര്‍ക്കറ്റുകളില്‍ ഇറങ്ങുന്ന ദിവസം ഉപഭോക്താക്കളുടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. പല ഷോറൂമുകളിലും നൂറിലധികം പേരാണ് ക്യൂ വിലുണ്ടായിരുന്നത്. സിംഗപ്പൂരിലും ദുബായിലും അര മണിക്കൂറിനകം തന്നെ സ്‌റ്റോക്കുണ്ടായിരുന്ന ഹാന്‍ഡ് സെറ്റുകള്‍ വിറ്റഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.

ഭീകരാക്രമണങ്ങള്‍ നേരിടാന്‍ ജനങ്ങളെ പ്രാപ്തമാക്കാന്‍ പദ്ധതിയൊരുങ്ങുന്നു. ആക്രമണങ്ങള്‍ക്കു ശേഷം പരിക്കേറ്റവരെ എങ്ങനെയാണ് പരിപാലിക്കേണ്ടതെന്ന് ജനങ്ങള്‍ക്ക് പരിശീലനം നല്‍കാനുള്ള പദ്ധതിയാണ് പോലീസ് ആവിഷ്‌കരിക്കുന്നത്. ഇതിനായി ജനങ്ങള്‍ക്ക് ഫസ്റ്റ് എയ്ഡ് പരിശീലനം നല്‍കും. ബോംബ് ആക്രമണങ്ങള്‍, വെടിവെയ്പ്പ്, കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ എന്നിവയില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാനുള്ള പരിശീലനമായിരിക്കും മുഖ്യമായും നല്‍കുക. ഭീകരാക്രമണങ്ങള്‍ക്കുള്ള ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സെക്യൂരിറ്റി ഫോഴ്‌സുകള്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ആക്രമണങ്ങളുണ്ടായാല്‍ ഇരകളാക്കപ്പെടുന്നവരെ സഹായിക്കാന്‍ പരമാവധി മുന്നോട്ടു വരണമെന്ന് കഴിഞ്ഞ വര്‍ഷം നടന്ന വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പോലീസ് ഓഫീസര്‍ക്ക് പ്രഥമ ശുശ്രൂഷകള്‍ നല്‍കിയ ഡിഫന്‍സ് മിനിസ്റ്റര്‍ തോബിയാസ് എല്‍വുഡ് ആവശ്യപ്പെടുന്നു. ആക്രമണങ്ങള്‍ ഉണ്ടായാല്‍ അതില്‍ നിന്ന് രക്ഷപ്പെടാനാണ് ആദ്യം ശ്രമിക്കേണ്ടതെന്ന് പോലീസ് ചീഫുമാര്‍ പറയുന്നു. ആശങ്കയുള്ളവര്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കരുത്. സുരക്ഷിതമാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ രക്ഷാപ്രവര്‍ത്തനത്തിനായി ശ്രമിക്കാവൂ എന്നും പോലീസ് നേതൃത്വങ്ങള്‍ നിര്‍ദേശിക്കുന്നു. ഏതെങ്കിലും ഒരു ഭീഷണിയുടെ അടിസ്ഥാനത്തിലാണ് ഈ പരിശീലനം നല്‍കുന്നത് എന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്ന് നാഷണല്‍ കൗണ്ടര്‍ ടെററിസം സെക്യൂരിറ്റി ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സമൂഹത്തിന്റെ എല്ലാ തലത്തിലുമുള്ളവര്‍ക്ക് ശരിയായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പൊതുജനങ്ങളെ സുരക്ഷിതരാക്കുക എന്നതാണ് തങ്ങളുടെ പ്രാഥമിക പരിഗണനയെന്ന് പ്രൊട്ടക്ട് ആന്‍ഡ് പ്രിപ്പയര്‍ നാഷണല്‍ സ്ട്രാറ്റജീസിന്റെ ഡെപ്യൂട്ടി നാഷണല്‍ കോ ഓര്‍ഡിനേറ്ററായ സൂപ്പറിന്റെന്‍ഡന്റ് ആഡം തോംസണ്‍ പറഞ്ഞു. ആക്രമണങ്ങളുണ്ടായാല്‍ ഓടുക, ഒളിക്കുക, അതേക്കുറിച്ചുള്ള വിവരം അറിയിക്കുക എന്നതാണ് പ്രധാനം. കഴിഞ്ഞ ഒന്നര വര്‍ഷമായി നാം നേരിട്ടുകൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ നിന്ന് ജീവനുകള്‍ രക്ഷിക്കാന്‍ ഇതാണ് ഏറ്റവം ഫലപ്രദമായ മാര്‍ഗ്ഗമെന്നും അദ്ദേഹം പറഞ്ഞു.

മിഷനറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ജലന്ധർ രൂപതയുടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായി. ഇന്ത്യൻ കത്തോലിക്ക സഭയിൽ ആദ്യമായാണ് ഒരു ബിഷപ്പിനെ ക്രിമിനൽ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുന്നത്. കുറവിലങ്ങാടുള്ള കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2014 മുതൽ ബിഷപ്പ് 13 തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.

കത്തോലിക്കാ സഭയ്ക്ക് മുഴുവൻ നാണക്കേടുണ്ടാക്കുന്ന ഈ സംഭവം അന്താരാഷ്ട്ര ശ്രദ്ധ കൈവരിച്ചിരുന്നു. രാഷ്ട്രീയ സ്വാധീനവും പണക്കൊഴുപ്പും ഉപയോഗിച്ച് നിയമ വ്യവസ്ഥയെ കൈയിലെടുക്കാൻ ബിഷപ്പ് ശ്രമിക്കുകയാണെന്ന് ആരോപിച്ചു കൊണ്ടും നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും അഞ്ച് കന്യാസ്ത്രീകൾ എറണാകുളത്ത് പ്രതിഷേധമാരംഭിച്ചതോടെയാണ് പോലീസ് അന്വേഷണ നടപടികൾ ഊർജിതമാക്കിയത്.

ബുധനാഴ്ചയും വ്യാഴാഴ്ചയും ബിഷപ്പ് ഫ്രാങ്കോ തൃപ്പൂണിത്തുറയിൽ അന്വേഷണ സംഘത്തിനു മുമ്പിൽ ഹാജരായിരുന്നു. ഹൈടെക് സംവിധാനങ്ങളോടെയാണ് പോലീസ് ചോദ്യം ചെയ്യൽ നടത്തിയത്. കോട്ടയം എസ് പി പി. ഹരിശങ്കറും വൈക്കം ഡിവൈഎസ്പി കെ സുഭാഷുമടങ്ങിയ സംഘമാണ് എഴുതി തയ്യാറാക്കിയ ചോദ്യാവലി പ്രകാരം ചോദ്യം ചെയ്യൽ നടത്തിയത്. ഇന്ന് വീണ്ടും ചോദ്യം ചെയ്യൽ തുടർന്നു. ബിഷപ്പിന്റെ മൊഴിയിലെ പൊരുത്തക്കേടുകൾ വിലയിരുത്തിയ സംഘം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയിൽ നിന്ന് നിരവധി തവണ പോലീസ് മൊഴി എടുത്തിരുന്നു. ഇന്ന് വീണ്ടും മൊഴിയെടുത്തു. ബിഷപ്പ് ഫ്രാങ്കോയെ ജലന്ധറിൽ എത്തി നേരത്തെ ഒരു തവണ പോലീസ് ചോദ്യം ചെയ്തിരുന്നു.

മുൻകൂർ ജാമ്യം തേടിയുള്ള ബിഷപ്പ് ഫ്രാങ്കോയുടെ ഹർജി കോടതി ഈ മാസം 25 തിയതി തീരുമാനമെടുക്കാനായി മാറ്റി വച്ചിരിക്കുകയാണ്. കോടതിയിൽ ഹർജി നല്കിയിരിക്കുന്നത് അറസ്റ്റിന് തടസമാവില്ലെന്നും പീഡനത്തിന് തെളിവുകൾ ലഭിച്ചാൽ അറസ്റ്റുണ്ടാവുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഫ്രാങ്കോയുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നില്ല.

ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ അപ്പോയിന്റ്‌മെന്റുകള്‍ മിസ്സായതിലൂടെ എന്‍എച്ച്എസിന് നഷ്ടമായത് 350 മില്യന്‍ പൗണ്ട്. എന്‍എച്ച്എസ് ഔട്ട്‌പേഷ്യന്റ് അപ്പോയിന്റമെന്റുകള്‍ എടുത്ത ശേഷം ഇക്കാലയളവില്‍ 2.9 മില്യന്‍ രോഗികള്‍ ആശുപത്രികളില്‍ എത്താതിരിക്കുകയോ താമസിച്ച് എത്തുകയോ ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ടാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. ബജറ്റ് കട്ടുകള്‍ക്കിടയില്‍ ഫണ്ടുകള്‍ക്കായി ഹെല്‍ത്ത് സര്‍വീസ് ബുദ്ധിമുട്ടുന്നതിനിടയിലാണ് രോഗികളുടെ അനാസ്ഥ മൂലം ഈ നഷ്ടം നേരിടേണ്ടി വരുന്നത്. അതീവ സമ്മര്‍ദ്ദം നേരിടുന്ന അവസ്ഥയില്‍ ഇത്തരത്തില്‍ അപ്പോയിന്റ്‌മെന്റുകള്‍ നഷ്ടപ്പെടുത്തുന്നതിനെതിരെ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഒരു അപ്പോയിന്റ്‌മെന്റിന് ശരാശരി 120 പൗണ്ടാണ് എന്‍എച്ച്എസിന് ചെലവാകുന്നത്. അതുകൊണ്ടുതന്നെ അപ്പോയിന്റ്‌മെന്റുകള്‍ പാഴാക്കുന്നത് വന്‍ നഷ്ടമാണ് സൃഷ്ടിക്കുന്നതെന്ന് ബിഎംഎയുടെ കണ്‍സള്‍ട്ടന്റ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.റോബര്‍ട്ട് ഹാര്‍വുഡ് പറയുന്നു. എന്നാല്‍ തക്കതായ കാരണങ്ങളാല്‍ അപ്പോയിന്റമെന്റുകള്‍ പാലിക്കാന്‍ കഴിയാത്ത രോഗികളെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു രോഗിക്ക് ലഭിക്കേണ്ട ചികിത്സാ സൗകര്യമാണ് ഒരു അപ്പോയിന്റ്‌മെന്റ് റദ്ദാകുന്നതിലൂടെ ഇല്ലാതാകുന്നതെന്നും ഈ വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പുറത്തു വന്ന വിവരങ്ങള്‍ അനുസരിച്ച് 33 മില്യന്‍ ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളില്‍ 8.6 ശതമാനം പേര്‍ എത്താറില്ല. 934,123 പേരാണ് ആദ്യ അപ്പോയിന്റ്‌മെന്റുകള്‍ ഈ വിധത്തില്‍ പാഴാക്കിയിരിക്കുന്നത്. പിന്നീട് എടുക്കുന്നവയില്‍ ഹാജരാകാന്‍ 1.9 മില്യന്‍ ആളുകള്‍ പരാജയപ്പെടുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫണ്ടിംഗ് പ്രതിസന്ധിക്കു പുറമേ ജീവനക്കാരുടെ കുറവു മൂലം സേവനം ശരിയായി നല്‍കാന്‍ കഴിയാത്ത എന്‍എച്ച്എസിന് രോഗികളില്‍ നിന്നുള്ള ഇത്തരം സമീപനം വല്ലാത്ത പ്രതിസന്ധിയാണ് സമ്മാനിക്കുന്നതെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് നിയാല്‍ ഡിക്‌സണ്‍ ചൂണ്ടിക്കാട്ടുന്നു.

Copyright © . All rights reserved