ലണ്ടന്‍: രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ സ്ഥിരം ട്രെയിന്‍ യാത്രകള്‍ നടത്തുന്നവര്‍ ഫ്‌ളു പിടിപെടുന്നതായി പഠന റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളിലെ ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദീര്‍ഘദൂര ട്രെയിന്‍ യാത്രികര്‍ക്ക് പനി, ചുമ, ജലദോഷം തുടങ്ങി രോഗങ്ങള്‍ പിടിപെടുന്നത് സാധാരണ സംഭവമാണെന്ന് ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യമായി. എന്‍.എച്ച്.എസ് മെഡിക്കല്‍ രേഖകളില്‍ നിന്ന് തിരക്കേറിയ ടെര്‍മിനലുകളിലൂടെ ദീര്‍ഘദൂര ട്യൂബ് യാത്രകള്‍ നടത്തുന്നവര്‍ക്ക് എയര്‍ബോണ്‍ ഇന്‍ഫെക്ഷന്‍ പിടിപെടുന്നതും വളരെക്കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. സീസൺ ടീക്കറ്റിൽ യാത്ര ചെയ്യുന്ന ഇത്തരക്കാർ മറ്റുള്ളവരിലേക്ക് രോ​ഗം പടർത്തുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വിന്റര്‍ അടുത്തിരിക്കുന്ന ഘട്ടത്തില്‍ സാംക്രമിക രോഗങ്ങള്‍ പടരുന്ന രീതികളെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്ന് നേരത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ട്രെയിന്‍ യാത്രകളില്‍ രോഗബാധിതരായ ആളുകളുമായി സംമ്പര്‍ക്കം പുലര്‍ത്തേണ്ടി വരുന്നതാണ് പ്രധാനമായും രോഗം വരാനുള്ള കാരണമായി പഠനം ചൂണ്ടിക്കാണിക്കുന്നത്. സ്ഥിരമായി ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി അധികൃതര്‍ നടപടി സ്വകരിക്കേണ്ടതുണ്ടെന്ന് ഡോ. ലാറ ഗോസേസ് (ബ്രിസ്റ്റോള്‍സ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് സിവില്‍ എന്‍ഞ്ചിനിയറിംഗ്) വ്യക്തമാക്കി.

സാധാരണയായ ദീര്‍ഘദൂര യാത്രക്കാര്‍ ട്രെയിനുകള്‍ മാറി കയറുന്നവരാണ്. തിരക്കേറിയ പല ടെര്‍മിനലുകളിലുമാണ് ഇത്തരം ട്രെയിന്‍ മാറ്റങ്ങള്‍. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഫ്‌ളൂ വൈറസുകള്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍ ഇത് മറ്റുള്ളവര്‍ക്കും ദോഷമായി ബാധിക്കുന്നതിന്റെ പ്രധാന കാരണവും തിരക്കേറിയ ടെര്‍മിനലുകളിലൂടെ ഇവര്‍ക്ക് സഞ്ചരിക്കേണ്ടി വരുന്നതാണ്. ദീര്‍ഘദൂര യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് സ്റ്റോപ്പുകള്‍ കുറയ്ക്കുന്നതും ചില അധിക സര്‍വീസുകള്‍ നടത്തുന്നതും ഗുണം ചെയ്യുമെന്ന് ഡോ. ലാറ ഗോസേസ് ചൂണ്ടിക്കാണിക്കുന്നു. വിന്ററിലേക്ക് കടക്കുമ്പോള്‍ രോഗം പടരുന്നത് വര്‍ദ്ധിക്കാനുള്ള സാധ്യത ഇരട്ടിയിലധികമാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.