Main News

യു.കെയിലെ പേപ്പര്‍ പ്രിസ്‌ക്രിപ്ഷന്‍ യുഗം അവസാനിക്കുന്നു. ഫാര്‍മസികളില്‍ പുതിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍. നിലവിലുള്ള റെഗുലേഷന്‍സ് അനുസരിച്ച് രോഗിക്ക് നോമിനേറ്റഡ് ഫാര്‍മസികള്‍ ഉണ്ടെങ്കില്‍ മാത്രമെ ഇലക്‌ട്രോണിക് പ്രിസ്‌ക്രിപ്ഷനുകള്‍ ഉപയോഗപ്പെടുത്താനാകൂ. എന്നാല്‍ പുതിയ സംവിധാനത്തില്‍ എല്ലാ രോഗികള്‍ക്ക് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറാന്‍ കഴിയും.

ഡിജിറ്റല്‍ പ്രിസ്‌ക്രിപ്ഷനുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ എടുത്തുമാറ്റുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഇല്ലാതാവുന്നതോടെ പ്രിസ്‌ക്രിപ്ഷന്‍ മേഖല മുഴുവനായും ഡിജിറ്റലാകുമെന്നാണ് സൂചന. ഫാര്‍മസികള്‍ അനുയോജ്യമായ ടെക്‌നോളജികള്‍ കണ്ടെത്തുന്നതോടെ ഇക്കാര്യത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും.

2010ന് ശേഷം ഏതാണ്ട് 60 ശതമാനം വര്‍ദ്ധനവ് ഡിജിറ്റല്‍ പ്രിസ്‌ക്രിപ്ഷന്റെ കാര്യത്തിലുണ്ടായിട്ടുണ്ട്. നിലവില്‍ 7358 ജിപിമാരില്‍ 6842 പേരും 11658 ഫാര്‍മസികളില്‍ 11573 സ്ഥാപനങ്ങളും ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്‍.എച്ച്.എസുകളിലെ ആയിരക്കണക്കിന് ജി.പിമാര്‍ ഡിജിറ്റല്‍ പ്രിസ്‌ക്രിപ്ഷന്‍ രീതി ഇതിനോടകം അവലംബിച്ച് കഴിഞ്ഞിട്ടുണ്ട്. ഡിജിറ്റല്‍ രീതി വലിയ വളര്‍ച്ച നേടിക്കഴിഞ്ഞതായും ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി.

അദ്ധ്യായം – 24
മദര്‍ തെരേസയെ കണ്ട നിമിഷങ്ങള്‍

ആ വാക്കുകള്‍ മനസ്സിന് ഒരു നവോന്മേഷം നല്കി. എന്നെയും കുട്ടി പഴ്‌സണല്‍ മാനേജരും ഡെപ്പ്യൂട്ടി സൂപ്രണ്ടുമായ വിജയ് ഉമ്മന്റെ മുറിയിലെത്തി പരിചയപ്പെടുത്തിയിട്ട് മടങ്ങിപ്പോയി. കണ്ണട ധരിച്ച വിജയ് പ്രസന്നഭാവത്തോടെ എന്നോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു, കുറേ ചോദ്യങ്ങള്‍ ചോദിച്ചു. തികച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളപ്പറ്റിയുളള ചോദ്യങ്ങള്‍. സ്വന്തം തൊഴിലില്‍ ആത്മാര്‍ത്ഥത കാണിക്കുക, മറ്റുളളവരുടെ ഹൃദയങ്ങളില്‍ ജീവിക്കാന്‍ കഴിയുക തുടങ്ങിയ വാക്കുകള്‍ എന്റെ ഹൃദയത്തിലും ഒരു സ്പന്ദനമുണര്‍ത്തി. ഇദ്ദേഹം പേരു കൊണ്ട് മലയാളിയെങ്കിലും നമ്മുടെ സാംസ്‌കാരിക പൈതൃകം ഇദ്ദേഹവുമായി കെട്ടുപിണഞ്ഞു കിടക്കുന്നത് കേരളത്തിനു പുറത്തെന്ന് ഞാന്‍ മനസ്സിലാക്കി.
മുമ്പ് വന്ന മുടന്തുള്ള ആള്‍ ഇദ്ദേഹത്തെ ചില പേപ്പറുകള്‍ ഏല്‍പിച്ചു. അദ്ദേഹം അതു വായിക്കുന്നത് ഞാന്‍ കൗതുകപൂര്‍വ്വം നോക്കിയിരുന്നു. അതില്‍ ഒപ്പു വച്ചിട്ട് എന്റെ പേര്‍ക്കു നീട്ടിയിട്ടു പറഞ്ഞു. ഇതു നിങ്ങളെ നിയമിച്ചു കൊണ്ടുളള കത്താണ്. മറ്റുളളതൊക്കെ ഇദ്ദേഹം പറയും. എനിക്ക് വിജയാശംസകള്‍ നേര്‍ന്നിട്ട് ഒരു മീറ്റിംഗില്‍ പങ്കെടുക്കാനുണ്ടെന്നു പറഞ്ഞ് പുറത്തേക്ക് വേഗത്തില്‍ നടന്നു. ഞാന്‍ അകത്തേ മുറിയിലേക്കു നടന്നു. ഓഫിസില്‍ നിന്നുളള നിര്‍ദേശങ്ങള്‍ കേള്‍ക്കുകയും തൊഴില്‍ കരാര്‍ ഒപ്പിടുകയും ചെയ്തിട്ട് അവരുടെ ആത്മാര്‍ത്ഥമായ സഹകരണത്തിന് നന്ദി പറഞ്ഞു പുറത്തിറങ്ങി.

ആശുപത്രിക്കടുത്തുള്ള പടുത്തുയര്‍ത്തിയിരിക്കുന്ന മെഡിക്കല്‍ കോളജ് ബ്രട്ടീഷുകാരുടെ ഭരണ കാലത്ത് തീര്‍ത്തതാണ്. പ്രകൃതി പോലെ ആ കെട്ടിടങ്ങളും സുന്ദരമായി കാണപ്പെട്ടു. ഗുരുദാസ്പൂരിലേക്ക് ലുധിയാനയില്‍ നിന്നുളള ബസ്സ് യാത്രക്കിടയില്‍ പച്ചപ്പോടെ കിടക്കുന്ന നെല്ല്, ഗോതമ്പ് പാടങ്ങള്‍, കരിമ്പിന്‍ തോട്ടങ്ങള്‍, വാഴക്കൂട്ടങ്ങള്‍, കന്നുകാലികള്‍ തുടങ്ങിയവ കണ്ണുകള്‍ക്കു വിരുന്നു നല്‍കുന്ന കാഴ്ച്ചകളായിരുന്നു. എനിക്കറിയാത്ത ഏതോ തോടുകളില്‍ താറാവിന്‍ കൂട്ടങ്ങളെ കണ്ടു. സമൃദ്ധമായ പാടങ്ങള്‍ കണ്ടപ്പേള്‍ പഞ്ചാബികള്‍ കഠിനാദ്ധ്വാനികള്‍ ആണ് എന്നു മനസ്സിലാക്കി. കരിമ്പിന്‍ പാഠങ്ങള്‍ കാണുമ്പോഴൊക്കെ ചെറുപ്പത്തില്‍ കരിമ്പൊടിച്ചതും, ലോറിയില്‍ കരിമ്പ് നിറച്ചു പോകുമ്പോള്‍ അതിന്റെ പിറകെയോടി കരിമ്പ് വലിച്ചെടുത്തതും ശര്‍ക്കരയും, കരിപ്പെട്ടിയുമൊക്കെ മനസ്സില്‍ തെളിഞ്ഞുവന്നു. പെങ്ങളുടെ വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ചിട്ട് ഞാന്‍ പോയത് ഫാദര്‍ ഗിടോയുടെ അടുക്കലാണ്. മലയാളത്തനിമയുളള ആ പുരോഹിതന്‍ എന്നെ ഏറെ സ്വാധീനിച്ചിരുന്നു. എന്റെ തൊഴില്‍ അപേക്ഷയില്‍ ഫാ. ഗിടോയുടെ പേരാണ് കൊടുക്കാറുളളത്. കാരണം പഞ്ചാബില്‍ മറ്റാരേയും എനിക്കറിയില്ല. പട്ടാളക്കാരുടെ വിവരങ്ങള്‍ കൊടുക്കാനും പറ്റില്ല. എന്റെ പുതിയ ജോലി വിവരമറിഞ്ഞ് എന്നെ അഭിനന്ദിക്കുന്നതിനൊപ്പം പറഞ്ഞത് ബറ്റാലയിലെ ബാറിംഗ് യൂണിയന്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പലിന്റെ പി. എ.യായി ഒരു മാസം കഴിഞ്ഞ് എടുക്കുമെന്നാണ്.

സത്യസന്ധനും, ഭക്തനുമായ ആ പുരോഹിതന്‍ ഞാനറിയാതെ എന്നെ പിന്‍തുടരുകയാണെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്. ഇംഗ്ലീഷിലുളള അദ്ദേഹത്തിന്റെ പ്രസംഗം ആരേയും ആകര്‍ഷിക്കുന്ന, മതത്തിന്റെ വേലിക്കെട്ടുകള്‍ ഇല്ലാത്തതായിരുന്നു. മറ്റൊന്ന് വിദേശ രാജ്യങ്ങളില്‍ പഠിച്ചിട്ടും കേരളത്തില്‍ ഇല്ലാതിരിന്നിട്ടും അദ്ദേഹം മലയാള ഭാഷയോടും സാഹിത്യത്തോടും കാട്ടുന്ന അടങ്ങാത്ത ആവേശമാണ്. മുമ്പ് വന്നപ്പോള്‍ അദ്ദേഹത്തിന്റെ മുറിയിലെ അലമാരയില്‍ നിന്ന് എനിക്കും ആശാന്റെ വീണപൂവും എം. പി. പോളിന്റെ ചെറുകഥാ പ്രസ്ഥാനവും വായിക്കാന്‍ തന്നിരുന്നു. ഞാനതു വായിച്ചിട്ട് മടക്കിക്കൊടുക്കുകയും ചെയ്തു. അന്ന് തന്നെ ഡല്‍ഹിക്ക് എന്റെ രാജിക്കത്ത് ഗുരുദാസ്പുര്‍ ബസ്സ് സ്റ്റാന്‍ഡിലെ പോസ്റ്റ് ബോക്‌സിലിട്ടു. ഞാനും ഫാദര്‍ ഗിടോയും ബാറിംഗ് കോളജിലേക്ക് അവിടെ നടക്കുന്ന ഷേക്‌സ്പിയറുടെ നാടകം കാണാന്‍ ബസ്സില്‍ യാത്ര തിരിച്ചു. ഗുരുദാസ്പുരില്‍ നിന്ന് ദാരിവാളിലെത്തിയപ്പോള്‍ ഫാദര്‍ പറഞ്ഞു, സിലോണ്‍ പെന്തക്കോസ്തിന്റെ പ്രധാന കേന്ദമാണിത്. പലരുടേയും രോഗങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ മാറുന്നു എന്നാണ് കേട്ടിട്ടുളളത്. ബറ്റാല കഴിഞ്ഞല്‍ പ്രധാന സ്ഥലം അമൃത്‌സര്‍ ആണ്. ബറ്റാലയില്‍ ബസ്സിലിറങ്ങി ഞങ്ങള്‍ കോളജിലേക്ക് നടന്നു. ഇതിനു മുമ്പ് ഞാനും ഫാദര്‍ തിമോത്തിയും കൂടി പ്രായാധിക്യത്തില്‍ കഴിയുന്ന ഒരു കത്തോലിക്ക പുരോഹിതനെ ഇതിനടുത്ത് കാണാന്‍ വന്നിട്ടുണ്ട്. ആ പുരോഹിതനായിരുന്നു കേരളത്തില്‍ നിന്ന് ആദ്യമായി ഇവിടെ വന്നത്. ഞങ്ങള്‍ കോളജില്‍ എത്തി. മനോഹരങ്ങളായ പുരാതന കെട്ടിടങ്ങള്‍, പല ഭാഗങ്ങളിലും ഉദ്യാനങ്ങള്‍, ചെറുതും വലിതുമായ വൃക്ഷങ്ങള്‍, ആ ശീതളച്ഛായയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ധാരാളമായിരിപ്പുണ്ട്. അവരൊക്കെ ഗൗരവമായി എന്തോ ഒക്കെ ചര്‍ച്ച ചെയ്യുന്നു. ചിലര്‍ വായിക്കുന്നു. വൃക്ഷക്കൊമ്പുകളില്‍ കാറ്റ് താളമേളമിട്ടകലുന്നു.

ഈ കോളജ് ആരാണ് നടത്തുന്നതെന്ന് ഞാന്‍ ഫാദറിനോട് ചോദിച്ചു. ഇതു നടത്തുന്നത് സി. എം.ഐ അമേരിക്ക-കാനഡയിലുളള മെതോസിസ്റ്റ്, പ്രസ്ബ്‌റ്റേരിയന്‍ ചര്‍ച്ചുകളാണ്. പഞ്ചാബില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക കരസ്ഥമാക്കിയ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ബാറിംഗ് എന്നു പേരുളള വിദേശ മിഷിനറി സ്‌കൂളായി ആരംഭിച്ചതാണ് ഇന്നത്തെ കോളജ്. ബ്രട്ടീഷുകാര്‍ ഇന്ത്യക്കാരെ അടിമകളെപ്പോലെ കണ്ടപ്പോഴും അവരുടെ കാലത്ത് മിഷിനറിമാര്‍ ധാരാളം നന്മകള്‍ ഇന്ത്യയിലെങ്ങും ചെയ്തത് ഇന്ത്യയുടെ പലഭാഗങ്ങളിലും സഞ്ചരിച്ച എന്റെ മനസ്സിലേക്ക് ഓടിയെത്തി. കേരളത്തില്‍ ആദ്യത്തെ ഇംഗ്ലീഷ് സ്‌കൂളായ സി. എം. എസ് കോളജ്-സ്‌കൂള്‍, ബെന്‍ജമിന്‍ ബെയ്‌ലി സ്ഥാപിച്ച സി.എം.എസ് പ്രസ്സ്, ആദ്യ മലയാള ഗ്രാമര്‍ എഴുതിയ ജര്‍മ്മന്‍കാരനായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് അങ്ങനെ എത്രയോ പേര്‍.
ഞങ്ങള്‍ നടന്നു ചെന്നത് കോളജിന്റെ ക്വാര്‍ട്ടേഴ്‌സിലേക്കാണ്. പൗരാണികത ഓര്‍മിപ്പിച്ചാണ് അവിടുത്തെ വീടുകളും. ഒരാള്‍ പുറത്തേക്കു വന്നു. അത് അവിടെ പഠിപ്പിക്കുന്ന പ്രഫസര്‍ കുര്യാക്കോസ്സാണ്. മലയാളത്തില്‍ ഫാദറിനോട് സംസാരിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഇവിടേയും മലയാളിയുണ്ടോ?. നാടകകൃത്തെന്ന് എന്നെ പരിചയപ്പെടുത്തി. പ്രൊഫ. കുര്യാക്കോസ് കലാ-സാഹിത്യ വിഭാഗത്തിന്റെ കണ്‍വീനറാണ്. അതിനാല്‍ കോളജില്‍ എന്തു നടന്നാലും ഫാദര്‍ ഗിടോയെ അറിയിക്കാറുണ്ട്. ഫാദര്‍ ഇവിടെ പ്രസംഗിക്കാനും വന്നിട്ടുണ്ടെന്ന് പ്രൊഫസര്‍ പറഞ്ഞു. ഇവിടെ മലയാളികള്‍ ഇനിയുമുണ്ടോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ഒരാള്‍ കൂടി അദ്ധ്യാപകനായിട്ടുണ്ടെന്ന് മറുപടി കിട്ടി. കേരളത്തിനു പുറത്തുളള മലയാളികള്‍ പരസ്പരം സ്‌നേഹവുമുളളവരെന്ന് റാഞ്ചിയില്‍ വച്ചുതന്നെ ഞാന്‍ കണ്ടതാണ്. അവിടുന്ന് കാപ്പി കുടിച്ച് ഞങ്ങള്‍ ഒന്നിച്ച് തീയേറ്റര്‍ ഹാളിലെത്തി.
ഹാള്‍ നിറയെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരുമാണ്. ആദ്യമായിട്ടാണ് ഞാനൊരു ഇംഗ്ലീഷ് നാടകം കാണുന്നത് വില്യം ഷേക്‌സ്പിയറുടെ ഒഥല്ലോ. എല്ലാവരും അഗാധമായ താല്‍പര്യത്തിലാണ്. പഞ്ചാബി നാടകങ്ങളും അരങ്ങേറുമായിരിക്കുമെന്ന് എനിക്കു തോന്നി. സ്വന്തം മാതൃഭാഷയെ സംരക്ഷിക്കാതെ മറ്റൊരു ഭാഷയെ സംരക്ഷിക്കാന്‍ ദേശസ്‌നേഹികള്‍ ശ്രമിക്കില്ല. പ്രൊഫസര്‍ അടുത്തില്ലാത്തതിനാല്‍ അതൊന്നു ചോദിക്കാന്‍ കഴിഞ്ഞില്ല.

നാടകം കണ്ടിട്ട് സന്ധ്യക്കു തന്നെ ഞങ്ങള്‍ ഗുരുദാസ്പുരില്‍ മടങ്ങിയെത്തി. ഞാന്‍ പെങ്ങള്‍ക്കൊപ്പം താമസ്സിച്ചു. ആ രാത്രിയില്‍ തന്നെ പെങ്ങളില്‍ നിന്ന് ഒരു ഇന്‍ലന്‍ഡ് വാങ്ങി ഓമനയ്ക്ക് എഴുതി. പുതിയ അഡ്രസ്സ് സി.എം.സിയുടേത് അയച്ചു തരാം. പഴയ അഡ്രസ്സില്‍ എഴുതരുത്. അടുത്ത ദിവസം രാവിലെ ഗുരുദാസ്പുര്‍ ബസ്സ് സ്റ്റോപ്പിലുളള പോസ്റ്റ് ബോക്‌സില്‍ കത്ത് ഇട്ടിട്ട് അമൃത്‌സറിലേക്ക് ബസ്സില്‍ കയറി.
അമൃത്‌സറില്‍ ബസ്സിറങ്ങി സൈക്കിള്‍ റിക്ഷയിലാണ് ഗോള്‍ഡന്‍ ടെമ്പിളിലേക്ക് പോയത്. അവിടെയും സെക്യൂരിറ്റിയുണ്ട്. അതിനുളളിലായപ്പോള്‍ ഏതോ പുണ്യവീഥിയിലൂടെ നടക്കുന്ന അനുഭവം. സര്‍ദാരുടെ വിവിധ നിറത്തിലുളള വസ്ത്രധാരണവും, തൊപ്പി പോലെ മുടികെട്ടിയ തലയും എന്നില്‍ കൗതുകമുണര്‍ത്തി. പഞ്ചാബിന്റെ മാത്രമല്ല ഇന്ത്യയുടെ പല ഭാഗത്തു നിന്നുമുളളവര്‍ അവിടെ വരുന്നുണ്ട്. അതിനുളളിലെ നീന്തല്‍ക്കുളം പോലെ വിസ്തൃതിയില്‍ കിടക്കുന്ന വെളളത്തില്‍ ആരും കുളിക്കുന്നതായി കണ്ടില്ല. സര്‍ദാറിന് അതൊരു പുണ്യതീര്‍ത്ഥമാണ്. അതിനുളളിലെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഞാന്‍ നടന്നു.

അതിന്റെ ഒരു ഭാഗത്ത് നീണ്ട വെളളത്താടിയുളള പൂജാരികള്‍ കുഞ്ചിരോമങ്ങള്‍ പോലുളള സുന്ദരമായ വിശറികള്‍ വീശികൊണ്ട് ഭക്തഗീതങ്ങള്‍ ഉരുവിട്ടുകൊണ്ടിരുന്നു. അവിടെ നിന്നു പ്രസരിക്കുന്ന പ്രകാശ കിരണങ്ങള്‍ പോലും മനുഷ്യമനസ്സിന് കുളിര്‍മ പകരുന്നതാണ്. അവരുടെ ഗുരുപൂജയുടെ പൂമണം അതു തെളിയിക്കുന്നു. ഞാന്‍ അവിടെ നിന്നു മടങ്ങുമ്പോള്‍ ആ സ്തുതിഗീതങ്ങള്‍ എന്റെ കാതുകളെ തഴുകിക്കൊണ്ടിരുന്നു. തുടര്‍ന്നുളള ദിവസങ്ങളില്‍ ലുധിയാനയില്‍ ഒരു വാടകമുറി കണ്ടെത്താനുളള ശ്രമത്തിലായിരുന്നു. ഞാന്‍ ജലന്തറില്‍ പരിചയപ്പെട്ട തോമസ് എനിക്കു സഹായിയായി വന്നു. തോമസ്സിന് ഞാനാണ് മദ്രാസ് ഫൈനാന്‍സ് കമ്പനിയില്‍ ജോലി വാങ്ങിക്കൊടുത്തത്. ഞാനീ സ്ഥാപനത്തിലെ ഒരു ഉപദേശകനായിരുന്നു. തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഞാന്‍ കൂടുതല്‍ ഇടപെട്ടിരുന്നു. ഈ കമ്പനിയുടെ ബ്രാഞ്ചുകള്‍ പഞ്ചാബ്, ഹരിയാന, ജമ്മു എത്തിവിങ്ങളിലുണ്ട്. ഇതിന്റെ ജനറല്‍ മാനേജര്‍ കോഴിക്കോട്ടുകാരനായ കൃഷ്ണകുമാര്‍, ഫൈനാന്‍സ് മാനേജരായ പട്ടാമ്പിക്കാരന്‍ സുരേന്ദ്രന്‍ ഇവരെല്ലാം എനിക്ക് പ്രിയപ്പെട്ടവരായിരുന്നു. അതിനാല്‍ പലര്‍ക്കും ജോലി വാങ്ങിക്കൊടുക്കാന്‍ എനിക്ക് കഴിഞ്ഞു. ഒരു തിങ്കളാഴ്ച്ച സി.എം.സിയില്‍ ജനറല്‍ സൂപ്രണ്ടിന്റെ പി.എ യായി തൊഴിലില്‍ പ്രവേശിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മേല്‍നോട്ടം വഹിക്കുന്നവരാണ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, മെഡിക്കല്‍ സൂപ്രണ്ട്, ജനറല്‍ സൂപ്രണ്ട് തുടങ്ങിയവര്‍ ഈ രണ്ടു സ്ഥാപനങ്ങളുടേയും ദൈനം ദിന കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വമുണ്ടായിരുന്നത് ജനറല്‍ സൂപ്രണ്ടിനാണ്. ഇദ്ദേഹത്തിന്റെ കീഴില്‍ പര്‍ച്ചേയ്‌സ്, സ്റ്റോര്‍, മെയ്ന്റനന്‍സ്, സെക്യൂരിറ്റി, കേറ്ററിംഗ്, സാനിറ്റേഷന്‍ അങ്ങനെ പല വകുപ്പുകളുണ്ട്. ഞാന്‍ ഓഫിസ്സില്‍ ചെല്ലുമ്പോള്‍ ജി. എമ്മിന്റെ പി.എ ആയിരുന്നത് ചങ്ങനാശേരിക്കാരന്‍ ചാക്കോയായിരുന്നു. ജി.എസ്.ഒ. ബാബു പോള്‍ ജേക്കബ്, മലയാളിയാണ്. ഇദ്ദേഹത്തിന് ഫാര്‍മസ്സിയിലും ഡോക്ടറേറ്റുളളതിനാല്‍ ഫാര്‍മസ്സിയുടെ തലവന്‍ കൂടിയാണ്. ചാക്കോ ജോലിയില്‍ നിന്നു വിരമിക്കുന്നതിനാലാണ് ആ സ്ഥാനത്തേക്ക് ഒരാളെ പെട്ടെന്നവര്‍ കണ്ടെത്തിയത്. ചാക്കോ കാനഡയില്‍ ജോലിചെയ്യുന്ന ഭാര്യയുടെ അടുത്തേക്കു പോകുന്നു. അദ്ദേഹത്തിനൊപ്പം കുറച്ചു ദിവസമിരുന്ന് ജോലികളുടെ സ്വഭാവം മനസ്സിലാക്കി.

പത്രസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുളള അനുഭവമുണ്ടായിരുന്നതിനാല്‍ ജോലികള്‍ അത്ര ക്ലേശകരമായി തോന്നിയില്ല. ഇതു പോലുളള ഓഫിസ്സുകളില്‍ ജോലി ചെയ്യാന്‍ കുറച്ചു കൂടി മനോധൈര്യം ആവശ്യമുളളതായി തോന്നി. എനിക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കുറച്ചു കൂടി സ്വാതന്ത്ര്യം കിട്ടി. മറ്റെങ്ങും കാണാത്ത പ്രത്യേകത ഞാനിവിടെ കണ്ടത് എല്ലാ വകുപ്പിലേയും തൊഴിലാളികള്‍ ഓഫിസിനു മുന്നിലെ വരാന്തയില്‍ ജോലിക്കു കയറുന്നതിനു മുമ്പ് ഒന്നിക്കും. അത് പ്രാര്‍ത്ഥിക്കാനാണ്. എല്ലാ മതക്കാരുമുണ്ട്. പത്തു മിനിറ്റ് പ്രാര്‍ത്ഥനയ്ക്കായി മാറ്റി വയ്ക്കും. മിക്ക ദിവസവും പ്രാര്‍ത്ഥിക്കുന്നതും അതിനു നേതൃത്വം കൊടുക്കുന്നതും പര്‍ച്ചെയിസ് വിഭാഗത്തിന്റെ തലവനായ സര്‍ദാര്‍ ജസ്വന്ത് സിംഗാണ്. അദ്ദേഹത്തിന്റെ കീഴിലും പല ഉപ വകുപ്പുകളുണ്ട്. ഒരു ക്രിസ്തീയ സ്ഥാപനത്തില്‍ സര്‍ദാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത് ഒരു മതത്തിനു വേണ്ടിയല്ല; മനുഷ്യ നന്മക്കു വേണ്ടിയാണ്. എല്ലാവരും ഈശ്വരന് വിധേയമായി പ്രാര്‍ത്ഥിക്കണം, അന്ധമായ പ്രത്യയശാസ്ത്രങ്ങളില്‍ ആരും അകപ്പെടരുത്, ആരിലും വെറുപ്പും പകയും ഉണ്ടാകുന്ന അവസരമുണ്ടാക്കരുത്, ആരോടും മാന്യമായി പെരുമാറണം തുടങ്ങി മനുഷ്യന് പ്രതീക്ഷകള്‍ നല്കുന്ന പ്രാര്‍ത്ഥനയായിരുന്നു.

ഇതര മതസ്ഥരായ സ്ത്രീപുരുഷന്മാരൊക്കെ പ്രാര്‍ത്ഥിച്ചത് ഹൃദയസ്പര്‍ശിയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. സ്‌നേഹവും കാരുണ്യവും നിറഞ്ഞു നില്‍ക്കുന്ന ഒരന്തരീക്ഷമാണ് മുഖ്യമായിട്ടും കണ്ടത്. മലയാളികളായിട്ടുളളവര്‍ അവിടെ ജോലി ചെയ്യുന്നു, ഡോക്ടേഴ്‌സ്, നഴ്‌സസ് വിദ്യാര്‍ത്ഥികളും സര്‍ജിക്കല്‍ വകുപ്പ് തലവനായ ബ്രിട്ടീഷുകാര്‍ ഡോ. എഫ്.സി. എന്‍ഗല്‍സ്സിന്റെ അസിസ്റ്റന്റായി ഒപ്പം നടക്കുന്ന ഡോ. വര്‍ഗ്ഗീസ്, കുട്ടികളുടെ വിഭാഗത്തിലെ ഡോ. തോമസ്സ,് മെഡിക്കല്‍ വിഭാഗത്തിലെ ഡോ. മേരി, അനസ്തീഷ്യ വിഭാഗത്തിന്റെ ബ്രട്ടീഷുകാരനായ തലവന്‍ ഡോ. പ്രയറിന്റെ കീഴിലെ ജയരാജ് തുടങ്ങി ധാരാളം പേര്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. അവിടെ ജോലി തുടങ്ങിയ നാള്‍ മുതല്‍ ശനി- ഞായര്‍ ദിനങ്ങളില്‍ പഞ്ചാബികളുടെ സാമൂഹികസേവന സംഘടനയായ കര്‍മ്മയോഗിയിലും ക്രസ്തീയ സേവനങ്ങളിലും പ്രവര്‍ത്തിച്ചു. രാവിലെ എട്ടു മണിക്ക് ജോലിക്കു പോയാല്‍ മടങ്ങുന്നത് രാത്രി ഒന്‍പതരയ്ക്കു ശേഷമാണ്.

ഞാന്‍ പാര്‍ട്ട് ടൈം ചെയ്യുന്ന സ്ഥാപനങ്ങളാണ് ബ്രിട്ടീഷ് പെയിന്റ് ഓഫിസ്, ഭാരത് മെക്കനിക്കല്‍ എന്‍ജിനീയറിംഗ് കമ്പനി, ഇത് സി.എം.സിക്കടുത്താണ്. അവിടുത്തെ മന്ത്രിയായ യോഗിന്ദര്‍ പാള്‍ പാണ്ഡയുടെ കമ്പനിയാണ് ഭാരത് മെക്കാനിക്കല്‍. പലപ്പോഴും ഞാന്‍ ചിന്തിക്കുന്ന ഒരു കാര്യമായിരുന്നു മറ്റുളളവര്‍ എട്ടുമണിക്കൂറിലധികം ജോലി ചെയ്യുമ്പോള്‍ ഞാനെന്തിനു പന്ത്രണ്ടു മണിക്കൂറിലധികം ജോലി ചെയ്യണം.

ചെറുപ്പം മുതലേ കഠിനാദ്ധ്വാനത്തിലൂടെ വളര്‍ന്നു. അതെനിക്ക് ഗുണം ചെയ്യുന്നു. യ്യൗവനകാലമെന്നാല്‍ ഒരു വിളക്കിലെ തിരിനാളം പോലെയാണ്. അതിങ്ങനെ കത്തിക്കൊണ്ടിരിക്കും. സിനിമയ്ക്കു പോലും ഞാന്‍ സമയം കളഞ്ഞിട്ടില്ല. എല്ലാ യൗവ്വനക്കാരിലും ധാരാളം നന്മ-തിന്മകള്‍ ഒളിഞ്ഞിരിപ്പുണ്ട്. അതില്‍ പ്രാധാന്യമര്‍ഹിക്കുന്നത് നന്മ തന്നെയാണ്. ആ നന്മയെ തെരഞ്ഞെടുത്താല്‍ ചുറ്റുപാടുമുളള അശരണരും ആവശ്യക്കാരുമായ പലരെയും സഹായിക്കാന്‍ കഴിയും. അതിനാവശ്യം ത്യാഗമാണ്, ഇച്ഛാശക്തിയാണ്. ശമ്പളം കിട്ടിയ നാള്‍ മുതല്‍ ഇപ്പോള്‍ കിട്ടുന്ന 900 രൂപയില്‍ നിന്നു വരെ നാട്ടില്‍നിന്ന് വരുന്ന ആവശ്യക്കാരുടെ സാമ്പത്തിക ഭാരം ഞാന്‍ കുറച്ചുകൊടുക്കാറുണ്ട്. മണിയോര്‍ഡര്‍ കിട്ടിയെന്നുളള മറുപടി വരുമ്പോള്‍അതില്‍ കാണുന്ന ആവരുടെ നിര്‍വ്യാജമായ സ്‌നേഹം എന്നെ കൂടുതല്‍ കര്‍മ്മനിരതനാക്കുകയാണ് ചെയ്തിട്ടുളളത്. എനിക്ക് ഇതിനൊക്കെ പിന്‍തുണ തരുന്നത് ഓമനയാണ്. വീട്ടുകാരെ ഞാനിതൊന്നും അറിയിക്കാറില്ല. അത്രമാത്രം കടപ്പാടുകളൊന്നും എനിക്ക് അവരോടില്ല. അഥവാ അറിയിച്ചാലും അതിലവര്‍ എന്നെപ്പോലെ ആനന്ദം കാണുകയുമില്ല. കിട്ടുന്നതിന്റെ വിഹിതം അവര്‍ക്ക് അയയ്ക്കാറുണ്ട്.

സി.എം.സിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ എന്നില്‍ സാഹിത്യത്തിന്റെ മൊട്ടുകള്‍ വിടര്‍ന്നു കൊണ്ടിരുന്നു. ആയിടയ്ക്ക് മലയാള മനോരമയില്‍ എന്റെ ഒരു ലേഖനം വന്നു. സി.എം.സിയില്‍ ജോലിയുളള സഖറിയയാണ് നാട്ടില്‍ അവധിക്കു പോയി വന്നപ്പോള്‍ ആ പേജ് മാത്രം കൊണ്ടുവന്നു കാണിച്ചത്. ആ ലേഖനം കന്യാസ്ത്രീകള്‍ വിളനിലങ്ങളിള്‍ ഇറങ്ങുന്നതു സംബന്ധിച്ചായിരുന്നു. സഖറിയ വെറുമൊരു സഹൃദയന്‍ മാത്രമല്ല, റാഞ്ചിയില്‍ കണ്ടതു പോലെ ഭാഷയ്ക്കായി എന്തും ചെയ്യാന്‍ മനസ്സുളളവനാണ്. ഇദ്ദേഹം ലുധിയാന മലയാളി അസ്സോസ്സിയേഷന്റെ ഭാരവാഹിയാണ്. നല്ലൊരു സംഘാടകന്‍ കൂടിയായ സഖറിയ എന്നെയും അസ്സോസ്സിയേഷനില്‍ അംഗമാക്കി. അവിടെ നടക്കുന്ന കലാ സാഹിത്യ ചര്‍ച്ചകളിലും പരിപാടികളിലും മറ്റും പങ്കാളിയാക്കി. ആ കൂട്ടത്തില്‍ എന്നയവര്‍ അസ്സോസ്സിയേഷന്‍ ട്രഷറര്‍ ആയി തിരഞ്ഞെടുത്തു. പ്രസിഡന്റ് സി.എം.സിയില്‍ അക്കൗണ്ടന്റായ മാത്യവും സെക്രട്ടറി അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ രവീന്ദ്രനും ആയിരുന്നു എന്നാണ് ഓര്‍മ്മ.
1978-ല്‍ മലയാളി അസ്സോസ്സിയേഷന്റെ വാര്‍ഷികത്തില്‍ എന്റെ നാടകം കാര്‍മേഘം അവതരിപ്പിച്ചു.അതില്‍ ഞാനും അഭിനയിച്ചു. ഇതു കേരളത്തില്‍ റേഡിയോ നാടകമായി വന്നത് കുറച്ച് മാറ്റങ്ങള്‍ വരുത്തിയാണ് അവതരിപ്പിച്ചത്. എടുത്ത ഫോട്ടോയില്‍ എന്നോടൊപ്പം അഭിനയിക്കുന്നത് സി.എം.സിയില്‍ കാന്റീന്‍ നടത്തുന്ന പൊറിഞ്ചു എന്നു വിളിപ്പേരുളള ആളാണ്. നീണ്ട നാളുകളായി ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. അതിന്റെ കാരണം ഇയാള്‍ക്ക അഭിനയത്തോട് ഭയങ്കര കമ്പമാണ്. പലരില്‍ നിന്നും പലിശയ്ക്കു പണം മേടിച്ചാണ് കാന്റീന്‍ നടത്തുന്നത് ഞാനൊരിക്കല്‍ പറഞ്ഞു, താന്‍ പണം പലിശക്ക് എടുക്കേണ്ട, ഞാന്‍ കുറച്ചു കാശു തരാം പലിശയൊന്നും വേണ്ട. തന്നത് തിരിച്ചു തന്നാല്‍ മതി. അതു പൊറിഞ്ചുവിന് ആശ്വാസമായി. എന്റെ ഒപ്പം അഭിനയിക്കുന്ന പൊറിഞ്ചുവിന്റെ പ്രയാസങ്ങള്‍ കേട്ടപ്പോള്‍ ഞാന്‍ എന്നോടു തന്നെ ചോദിച്ചു, സുഹൃത്തുക്കളായാല്‍ പ്രയാസങ്ങളില്‍ സഹായിക്കേണ്ടവരല്ലെ.

സ്വന്തം നാടകം ലുധിയാന മലയാളി അസോസിയേഷന്‍ അവതരിപ്പിച്ചപ്പോള്‍ അതില്‍ കാരൂര്‍ സോമന്‍ അഭിനയിക്കുന്ന ചിത്രം

ആഴ്ചകള്‍ കഴിഞ്ഞ് ഈ ഉറ്റസുഹൃത്ത് കുടുംബത്തോടെ ഒളിച്ചോടി എന്ന വാര്‍ത്തയാണു കേട്ടത്.എന്റെ മനസ്സിന്റെ നൊമ്പരം എന്റെ അഞ്ഞൂറു രൂപ കൊണ്ടുപോയതിനേക്കാള്‍ സ്വാര്‍ത്ഥ താല്‍പര്യം സംരക്ഷിക്കാന്‍ ഇയാള്‍ സ്വന്തം ആത്മാഭിമാനം കുരുതി കൊടുത്തതിലായിരുന്നു. കോളജ് ഹോസ്പിറ്റലിനടുത്തുളള മറ്റു മലയാളികളോടും പണം വാങ്ങിയതായി പിന്നീട് അറിഞ്ഞു. മറ്റൊരു സംഭവം നാടകത്തിന്റെ റിഹേഴ്‌സല്‍ നടന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു. സഖറിയയ്‌യിക്ക് ഒപ്പം ജോലി ചെയ്യുന്ന ജോസ് ഓടിക്കിതച്ച് വന്നു പറഞ്ഞു ഒരു മലയാളി സ്ത്രീ ഗുരുതരാവസ്ഥയിലാണ്. അവര്‍ക്ക് രക്തം ധാരാളമായി ആവശ്യമുണ്ട്. പറ്റുമെങ്കില്‍ സഹായിക്ക് അവര്‍ ജലന്ദറില്‍ നിന്നു വന്നതാണ്. അതു കേട്ടയുടനെ ഞാനും സഖറിയയും രക്തം കൊടുത്തു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാനൊരാള്‍ക്ക് രക്തം കൊടുക്കുന്നത്. അത് ആത്മ സംതൃപ്തി നല്‍കിയ കാര്യമായിരുന്നു.

അന്ന് ഡോക്ടറുടെ ഭാഗത്തു നിന്ന് രക്തം കൊടുത്താല്‍ ആര്‍ക്കും ഒരു കുഴപ്പവുമില്ലെന്നുളള വിശദീകരണം കേട്ടപ്പോള്‍ എന്റെ വിളറിയ മുഖം പ്രകാശിച്ചു. അതിനു ശേഷം പലവട്ടം ഞാന്‍ രക്തം ദാനം ചെയ്തു. ആശുപത്രിയിലുളള ചില വദ്വാന്മാര്‍ എന്നെ അറിയിക്കാതെ രോഗികളുടെ ബന്ധുക്കളെ എന്റെ അടുക്കല്‍ പറഞ്ഞു വിടും. എന്നാല്‍ വാതോരാതെ വാചകമടിക്കുന്ന ഈ വിദ്വാന്മാര്‍ ഒരു തുളളി രക്തം കൊടുക്കുകയുമില്ല. ശരീരത്തിലുളള രക്തം, മറ്റ് അവയവങ്ങള്‍ ദാനം ചെയ്യുക എന്നത് മനുഷ്യനെ സംബന്ധിച്ച് മഹനീയ സേവനമെന്ന് മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
അവിടെ ജോലി ചെയ്യ്തുകൊണ്ടിരിക്കേ ഒരു ദിവസം ഉച്ചകഴിഞ്ഞ് മദര്‍ തെരേസ അവിടുത്തെ ചാപ്പലില്‍ വന്നിരുന്നു. മദറിനെ ചാപ്പലിലേക്ക് കൊണ്ടുവന്നത് ആശുപത്രിയുടെ ഡയറക്ടര്‍ ഡോ.കെ.എന്‍. നമ്പൂതിരിയാണ്. ഡോ.നമ്പൂതിരി മതം മാറിയ ക്രിസ്ത്യാനിയും, കാരുണ്യപ്രവര്‍ത്തനങ്ങളില്‍ മറ്റുളളവരേപ്പോലെ വളരെ മുന്നിലുമാണ്. അവിടുത്തെ ന്യൂറോ സര്‍ജിക്കല്‍ വിഭാഗത്തിന്റെ തലവന്‍ കൂടിയാണ്. പല പ്രാവശ്യം ചാപ്പലില്‍ ബൈബിള്‍ പ്രസംഗം അദ്ദേഹത്തില്‍ നിന്ന് കേട്ടിട്ടുണ്ട്. മദര്‍ തെരേസയുടെ പ്രസംഗത്തില്‍ നിഴലിച്ചു നിന്നത് നിരാശ്രയരും നിരാലംബരുമായ പാവങ്ങള്‍ക്കായി നിസ്തുലമായ സേവനങ്ങള്‍ ചെയ്യണം എന്നായിരുന്നു. അന്ധകാരം മാറി ഒരു പുതിയ യുഗം നടപ്പില്‍ വരുത്തുവാന്‍ ആദ്യം ചെയ്യേണ്ടത് പാവങ്ങളോടുളള പ്രതിബദ്ധതയാണ്. അത് നിര്‍വ്വഹിക്കേണ്ടത് പുണ്യകര്‍മ്മങ്ങളിലൂടെയാണ്. അനീതിക്കും അസ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്നവന്‍ അനാഥരായ മനുഷ്യര്‍ അടിമകളായി കഴിയുന്നത് മറക്കരുത്. അവശ വിഭാഗങ്ങളുടെ വാത്സല്യഭാജനമായ മദര്‍ തെരേസയുടെ വാക്കുകള്‍ ചാപ്പലിനുളളില്‍ തടിച്ചുകൂടി വരുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഇതര വിഭാഗങ്ങളിലുളളവര്‍ തുടങ്ങിയവര്‍ക്കും മനോധൈര്യം പകരുന്നതായിരുന്നു. ആശുപത്രികളിലെ ഏതാനം രോഗികളെ കണ്ട് ആശ്വസിപ്പിച്ചാണു മദര്‍ മടങ്ങിയത്. ആ സന്ദര്‍ശന വേളയില്‍ ഞാന്‍ പിറകിലുണ്ടായിരുന്നു.

ലണ്ടന്‍: യു.കെയിലെ പബ്ലിക്ക് ബ്രോഡ്കാസ്റ്റിക്ക് സ്ഥാപനമായ ബി.ബി.സി ജനങ്ങളുടെ നികുതിപ്പണം പാഴാക്കുന്നതായി ആരോപണം. സ്ഥാപനം പയോഗിക്കാത്ത ടാക്‌സി. ട്രെയിന്‍, ഹോട്ടല്‍ ബില്ലുകള്‍ക്കായി ചെലവഴിച്ചത് 200,000 പൗണ്ടെന്ന് റിപ്പോര്‍ട്ട്. മാധ്യമരംഗത്ത് ദീര്‍ഘകാലത്തെ പരിചയവും പ്രാവീണ്യമുള്ള ലോകത്തുള്ള ചുരുക്കം സ്ഥാപനങ്ങളിലൊന്നാണ് ബി.ബി.സി. സമീപകാലത്ത് ചെലവ് ചുരുക്കല്‍ പദ്ധതിയുമായി സ്ഥാപനം രംഗത്ത് വന്നിരുന്നു. എന്നാല്‍ ബുക്ക് ചെയ്തതിന് ശേഷം റദ്ദാക്കേണ്ടിവന്ന ഹോട്ടല്‍, ട്രെയിന്‍, ടാക്‌സി ഇനത്തിലായി വന്‍തുകയാണ് സ്ഥാപനത്തിന് നഷ്ടമായത്. ഇത് ജാഗ്രത കുറവിന്റെ ഭാഗമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ജനങ്ങള്‍ വളരെയധികം കഷ്ടപ്പാടുകള്‍ സഹിച്ച് സംമ്പാദിക്കുന്ന പണം പാഴാക്കുന്ന നടപടി ഒഴിവാക്കാന്‍ കഠിന ശ്രമം ആവശ്യമാണെന്ന് ടാക്‌സപെയേര്‍സ് അലയന്‍സ് പ്രതിനിധി ജോണ്‍ ഒ കോണല്‍ അഭിപ്രായപ്പെട്ടു. 3418 ട്രെയിന്‍ ടിക്കറ്റുകള്‍, 233 ഹോട്ടല്‍ ബുക്കിംഗ്, 944 ടാക്‌സി ട്രിപ്പുകള്‍ എന്നിവയാണ് ബി.ബി.സി സമീപകാലത്ത് റദ്ദാക്കിയിരിക്കുന്നത്. ട്രെയിന്‍ ടിക്കറ്റ് ഇനത്തില്‍ മാത്രമായി ഏതാണ്ട് 17200 പൗണ്ട് നഷ്ടം വന്നിട്ടുണ്ട്. ഹോട്ടല്‍ റൂം ഇനത്തില്‍ 32,000 പൗണ്ടും ടാക്‌സി ഇനത്തില്‍ 15,000 പൗണ്ടുമാണ് ആകെ നഷ്ടം.  ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്ന സമയത്ത് അവയ്ക്കായി ചെലവാക്കിയ പണം സ്ഥാപനത്തിന് തിരികെ ലഭിക്കാത്തതാണ് നഷ്ടമുണ്ടാക്കുന്നത്.

ലക്ഷകണക്കിന് പൗണ്ടാണ് ഇത്തരത്തില്‍ ഒരോ വര്‍ഷവും നഷ്ടപ്പെടുന്നത്. ട്രാവല്‍ ഇതര അലവന്‍സില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് നേരത്തെ ബി.ബി.സി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനം എന്ന നിലയില്‍ പല പദ്ധതികളും വളരെ പെട്ടന്ന് മാറ്റേണ്ടി വരാറുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാകുന്നത് സാധാരണമാണെന്നും ബി.ബി.സി വക്താവ് പ്രതികരിച്ചു. നികുതിപ്പണം പാഴാക്കുന്നതായി നേരത്തെയും ബി.ബി.സിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.

ലണ്ടന്‍: സാമൂഹികമായി ഒറ്റപ്പെടല്‍ ഭയന്ന് വെജിറ്റേറിയന്‍ ഭക്ഷണം തെരഞ്ഞെടുക്കാന്‍ ബ്രിട്ടീഷുകാര്‍ മടിക്കുന്നതായി ഗവേഷണ റിപ്പോര്‍ട്ട്. ഈ ആഴ്ച്ച നടന്ന റോയല്‍ ജിയോഗ്രഫിക്കല്‍ സൊസൈറ്റിയുടെ ആന്യൂല്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിലാണ് ഗവേഷണഫലം പുറത്തുവിട്ടിരിക്കുന്നത്. യു.കെയിലെ ഹോട്ടലുകളിലെത്തുന്ന മിക്കവരും സാമൂഹികമായി ഒറ്റപ്പെടുമോയെന്ന് ആലോചിച്ച് വെജിറ്റേറിയന്‍ ഭക്ഷണം മനപൂര്‍വ്വം മാറ്റി നിര്‍ത്തുന്നതായി പഠനം വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തോളം നടത്തിയ ഗവേഷണത്തിന്റെ ഫലമായി സതാംപ്ട്ടണ്‍ യൂണിവേഴ്‌സിറ്റി ശാസ്ത്രജ്ഞന്‍മാരാണ് ജനങ്ങളില്‍ വെജിറ്റേറിയന്‍ വിരുദ്ധ നിലപാടുകള്‍ രൂപപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്.

22 പേരിലാണ് ഗവേഷണം നടന്നത്. ഇവരുടെ സൗഹൃദങ്ങളും മറ്റു ചുറ്റുപാടുകളിലും നടന്ന അന്വേഷണത്തില്‍ ഇറച്ചിയുടെ ഉപയോഗം കുറച്ചു വരുന്നവര്‍ക്ക് സാമൂഹികമായ ഒറ്റപ്പെടല്‍ അനുഭവപ്പെട്ടതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ വ്യക്തമാക്കുന്നു. ആരോഗ്യപരമായ കാരണങ്ങള്‍കൊണ്ട് ഒരുപക്ഷേ ഇറച്ചി ഒഴിവാക്കേണ്ടി വരുന്നവരുണ്ടാകും. എന്നാല്‍ ഇത്തരം സാമൂഹിക ഒറ്റപ്പെടലില്‍ നിന്ന് അവരും മുക്തരല്ലെന്ന് പഠനം വ്യക്തമാക്കുന്നു. ആരോഗ്യപരമായി കാരണങ്ങള്‍ വ്യക്തമാക്കിയാല്‍ പോലും സൗഹൃദ സദസുകള്‍ ഇത്തരക്കാരെ ഒറ്റപ്പെടുത്തുന്നതായി പഠനം ചൂണ്ടികാണിക്കുന്നു.

വെജിറ്റേറിയന്‍ ഭക്ഷണം കൂടുതലായി കഴിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി പേരുണ്ടെന്ന് പഠനത്തില്‍ വ്യക്തമായിരുന്നു. അവര്‍ക്ക് ആവശ്യം സാമൂഹികമായ അനുമതിയാണെന്ന് ഗവേഷകരിലൊരാളായ ഡോ. എമ്മ റോ പറഞ്ഞു. വെജിറ്റേറിയന്‍ ഭക്ഷണം കൂടുതലായി കഴിക്കുന്നത് മനുഷ്യന്റെ ശരീരഘടനയ്ക്കും ആരോഗ്യത്തിനും വളരെയേറെ ഉപകാരപ്രദമാണെന്ന് ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു. ആളുകളുടെ തെരഞ്ഞെടുപ്പിനെതിരെ പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഗവേഷകരുടെ കണ്ടെത്തലുകള്‍ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ മാത്രമെ ഇപ്പോള്‍ ലഭിച്ചിട്ടുള്ളു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലണ്ടന്‍: ബ്ല്രഡ് പ്രഷര്‍ രോഗികളുടെ ചികിത്സാരീതിയില്‍ നിര്‍ണായക കണ്ടെത്തലുമായി വിദഗ്ദ്ധ ഡോക്ടര്‍മാര്‍. പുതിയ കണ്ടെത്തല്‍ ബ്ല്രഡ് പ്രഷര്‍ രോഗികളായി മില്യണിലധികം വരുന്ന ബ്രിട്ടീഷുകാരുടെ ജീവന്‍ തന്നെ രക്ഷപ്പെടുത്തുന്നതിന് സഹായകമാവും. ‘ടു ഇന്‍ വണ്‍’ ബ്ല്രഡ് പ്രഷര്‍ പില്ലുകള്‍ മറ്റേത് മെഡിസിനുകളേക്കാളും ഫലപ്രദമാണെന്നതാണ് കണ്ടെത്തല്‍. പ്രസ്തുത പില്ലുകള്‍ രോഗികളില്‍ മറ്റു പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. വ്യത്യസ്തമായ മരുന്നുകള്‍ പരീക്ഷിക്കുന്നത് അതീവ അപകടമുണ്ടാക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

സാധരണഗതിയില്‍ നാം അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ രോഗിയുടെ ശരീരത്തില്‍ ഗുരുതര അസുഖങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതായും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബി.പി അപകടകരമായി കൂടിയാല്‍ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ സ്‌ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയവ ഉണ്ടാക്കിയേക്കാം. ഇതുവഴി രോഗിക്ക് അകാല മരണം വരെ സംഭവിക്കാം. സമീപകാലത്ത് യു.കെയില്‍ ബ്ല്രഡ് പ്രഷര്‍ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 50 വയസിന് മുകളില്‍ പ്രായമുള്ളവരാണ് കൂടുതല്‍ രോഗികളും. രോഗികളില്‍ മിക്കവരും വിദഗ്ദ്ധ ചികിത്സ തേടുന്നവരാണ്.

പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത് യൂറോപ്യന്‍ സോസൈറ്റി ഓഫ് കാര്‍ഡിയോളജിയിലെ ഗവേഷകരാണ്. രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ അതീവ സൂക്ഷമത പുലര്‍ത്തണമെന്ന് യൂറോപ്യന്‍ സോസൈറ്റി ഓഫ് കാര്‍ഡിയോളജി പുറത്തിറക്കിയ ഗെയിഡ്‌ലൈന്‍സ് നിര്‍ദേശിക്കുന്നു. രണ്ട് മരുന്നുകള്‍ ഒന്നിച്ച് നല്‍കുന്നതാണ് (‘ടു ഇന്‍ വണ്‍’ ബ്ല്രഡ് പ്രഷര്‍ പില്‍) പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതിന് ഫലപ്രദമായി രീതിയെന്ന് ഗവേഷകരിലൊരാളായ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ പ്രൊഫസര്‍ ബ്രയാന്‍ വില്ല്യംസ് വ്യക്തമാക്കി. നിലവില്‍ നല്‍കുന്ന മരുന്നുകളില്‍ നിന്ന് സമഗ്രമായ മാറ്റമുണ്ടാക്കാന്‍ പ്രസ്തുത ‘ടു ഇന്‍ വണ്‍’ ബ്ല്രഡ് പ്രഷര്‍ പി്ല്ലുകള്‍ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രാഫിക് സിഗ്നലില്‍ നിന്ന് നിയമലംഘനം അറിയാതെ സംഭവിക്കുന്നത് സ്വഭാവികമാണ്. എന്നാല്‍ നിരന്തരമായി ഏതാണ്ട് 11 തവണ ഒരേ സിഗ്നലില്‍ നിന്ന് നിയമം തെറ്റിക്കേണ്ടി വരുന്നു എന്ന് പറയുന്നതില്‍ ഒരു അസ്വഭാവികതയില്ലേ. 37 കാരനായ ഫൗസല്‍ അഹമ്മദിന് സംഭവിച്ചത് ഇതാണ്. ഒരേ സിഗ്നലില്‍ നിന്ന് സംഭവിച്ച പിഴവ് കാരണം 11 തവണ 65 പൗണ്ട് വീതം പിഴയൊടുക്കേണ്ടി വന്നു. അഹമ്മദ് താല്‍ക്കാലികമായി ജോലി ചെയ്യുന്ന അതേ കൗണ്‍സിലാണ് ഇത്രയധികം തുക ഫൈനായി ഈടാക്കിയിരിക്കുന്നത്. സാധാരണയായി ഒരാള്‍ക്കും 11 തവണ ഒരേ സിഗ്നലില്‍ നിന്ന് സ്ഥിരമായി തെറ്റുകള്‍ സംഭവിക്കില്ലെന്നും ഇവിടെ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ അശാസ്ത്രീയമാണെന്നും അഹമ്മദ് പറയുന്നു.

ഹെക്‌നിയിലെ ഒരു ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ ആഴ്ച്ചയില്‍ കുടുങ്ങുന്നത് 30ലധികം പേരാണ്. പ്രസ്തുത ട്രാഫിക് ക്യാമറ സ്ഥാപിച്ചിട്ട് വെറും ഒമ്പത് ആഴ്ച്ചകള്‍ മാത്രമെ ആയിട്ടുള്ളു ഇതിനോടകം ഏതാണ്ട് 100,000 പൗണ്ട് ഫൈനായി ഒരോ ആഴ്ച്ചയിലും ലഭിക്കുന്നു. 14000 ത്തോളം പേരാണ് ആകെ പിഴ ഒടുക്കേണ്ടി വന്നിട്ടുള്ളത്. ട്രാഫിക് പോസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ വ്യക്തമല്ലെന്നും മോട്ടോറിസ്റ്റുകളെ ഇത് ആശയകുഴപ്പത്തിലാക്കുന്നതായും അഹമ്മദ് പറയുന്നു. താന്‍ താല്‍ക്കാലിക ജീവനക്കാരനായ കൗണ്‍സിലിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറയുന്നു.

നിരന്തരമായി പിഴയൊടുക്കേണ്ടി വന്നത് കാരണം മാനസികമായി വളരെയേറെ ബുദ്ധിമുട്ടുകളുണ്ടായി, ഉറക്കമില്ലാത്ത രാത്രികളാണ് ഈ പിഴ ശിക്ഷ തനിക്ക് സമ്മാനിച്ചതെന്ന് അഹമ്മദ് പറയുന്നു. അഹമ്മദിന് ലഭിച്ച സമാനരീതിയില്‍ നിരവധി പേര്‍ക്ക് ഈ ജംഗ്ഷനില്‍ നിന്ന് പിഴ ലഭിച്ചിട്ടുണ്ട്. ചിലര്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വരികയും ചെയ്തിരുന്നു. കൗണ്‍സില്‍ അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. രാവിലെ 7 മുതല്‍ 10 വരെയും വൈകീട്ട് 3 മുതല്‍ 7 വരെയും മാത്രമാണ് ഇവിടെ ഇടത്തേക്ക് തിരിയുന്നതില്‍ നിരോധനമുള്ളത്. എന്നാല്‍ ഇത് എഴുതി വെച്ചിരിക്കുന്ന ബോര്‍ഡ് ഉള്‍പ്പെടെ വ്യക്തമല്ലെന്നാണ് ആരോപണം.

ലണ്ടന്‍: യു.കെ പ്രധാനമന്ത്രി നടപ്പിലാക്കി വരുന്ന പ്ലാസ്റ്റിക് വിരുദ്ധ പദ്ധതികളുടെ ഭാഗമായി പ്ലാസ്റ്റിക് ബാഗുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശം. നിലവില്‍ 10 പെന്‍സായി വര്‍ദ്ധിപ്പിക്കുക. നേരത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും വാങ്ങുന്ന സിംഗിള്‍ യൂസ് പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വില വര്‍ദ്ധിപ്പിക്കാനുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ‘ടാക്കിള്‍ പ്ലാസ്റ്റിക് പോല്യൂഷന്‍’ എന്നറിയപ്പെടുന്ന പദ്ധതിയുടെ ഭാഗമാണ് പതിയ നടപടി.

പ്രധാനമന്ത്രി തെരേസ മെയ് വില വര്‍ദ്ധനവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കും. നിലവില്‍ 250 തൊഴിലാളികളില്‍ അധികം ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 5 പെന്‍സാണ് ചാര്‍ജ് ചെയ്യുന്നത്. പുതിയ വര്‍ദ്ധനവ് പ്രാകാരം ബാഗുകള്‍ക്ക് ഇരട്ടി വില നല്‍കേണ്ടി വരും. റീട്ടെയില്‍ ഷോപ്പുകളിലെയും വില സമാന രീതിയില്‍ ഉയരും. 2015 ലാണ് ആദ്യമായി ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് വില നിര്‍ബന്ധമായി വില ഈടാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം പുറത്തുവരുന്നത്. ഇതിന് ശേഷം ഇത്തരം പ്ലാസ്റ്റിക് ബാഗ് ഉപയോഗത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.

2015ലെ നിര്‍ബന്ധിത വില ഈടാക്കല്‍ നടപടിക്ക് ശേഷം ഏതാണ്ട് 81 ശതമാനം പ്ലാസ്റ്റിക് ബാഗ് ഉപയോഗത്തില്‍ കുറവ് വന്നതായി ഒഫിഷ്യല്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ബാഗ് ലെവിയില്‍ നിന്ന് ലഭിക്കുന്ന തുക ഡൊണേഷനായിട്ടാണ് പോകുന്നത്. ഏതാണ്ട് 58.5 മില്യണ്‍ പൗണ്ട് ഇത്തരത്തില്‍ ചെലവഴിക്കപ്പെട്ടതായി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ‘കട്ട് ദി കപ്പ് വേസ്റ്റ്’ ക്യാംപെയിന് പിന്നാലെ വന്നിരിക്കുന്ന ‘ടാക്കിള്‍ പ്ലാസ്റ്റിക് പോല്യൂഷന്‍’ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഉണ്ടാക്കുമെന്നാണ് അധികൃതരുടെ വിശ്വാസം.

മലയാളം യുകെ ന്യൂസ് ടീം

ഇന്ന് തിരുവോണം. ലോകമെമ്പാടുമുള്ള മലയാളികൾ ഒത്തൊരുമയോടെ ഇന്ന് ഓണം ആഘോഷിക്കുന്നു. കേരള ജനതയുടെ ചരിത്രത്തിലേ തന്നെ ഏറ്റവും ദു:ഖപൂർണമായ ദിനങ്ങളാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പ്രളയ ദുരിതത്തിൽ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് വേദനയനുഭവിക്കുന്നത്. കേരള ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെയും അതിജീവനത്തിന്റെയും തുടക്കം കുറിക്കുകയാണ് 2018 ലെ ഓണക്കാലം. ഏവരും കൈകോർത്ത് പരസ്പരം സഹായിച്ചും മുന്നേറുകയുമാണ്. അതിജീവനത്തിന്റെ വിജയഗാഥകൾ രചിക്കുന്ന കേരള ജനതയുടെ ആത്മധൈര്യത്തിനു മുന്നിൽ നമുക്ക് ശിരസു നമിക്കാം. എല്ലാ വായനക്കാർക്കും മലയാളം യുകെ ന്യൂസ് ടീമിന്റെ തിരുവോണാശംസകൾ. തിരുവോണം പ്രമാണിച്ച് ഇന്ന് ന്യൂസ് അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല.

മലയാളം യുകെ സ്‌പെഷ്യല്‍ ന്യൂസ്.

യു.കെയില്‍ ആരും കൊതിക്കുന്ന ജോലിയും ജീവിത സൗകര്യങ്ങളുമായി കഴിയുമ്പോഴും സൗമ്യ കെ. വിജയന്റെ മനസില്‍ മുന്നിട്ട് നില്‍ക്കുന്നത് സ്വന്തം നാട്ടുകാരും നാടും അനുഭവിക്കുന്ന കഷ്ടതകളും ദുരിതവുമാണ്. തന്റെ ജീവിതത്തിലെ ഏറ്റവും സ്‌ന്തോഷകരമായ അവസരത്തില്‍ സൗമ്യയ്ക്ക് വെള്ളപ്പൊക്കക്കെടുതിയില്‍പ്പെട്ട് വലയുന്ന നാടിനെ സഹായിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അതുകൊണ്ടാണ് വിവാഹ നിശ്ചയ സല്‍ക്കാരങ്ങള്‍ ഒഴിവാക്കി മിച്ചം ലഭിച്ച ഒരു ലക്ഷം രൂപ സൗമ്യയും ഭാവി വരന്‍ വരുണും കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സാധിച്ചത്.

കഴിഞ്ഞ വ്യാഴായ്ച്ചയാണ് സൗമ്യയുടെ പിതാവ് ടി.കെ വിജയന്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് മന്ത്രി എം.എം മണിക്ക് കൈമാറിയത്. മിഡ്‌യോര്‍ക്ക്‌ഷെയര്‍ എന്‍.എച്ച്. എസ് ട്രസ്റ്റില്‍ നഴ്‌സായി ജോലി ചെയ്യുന്ന സൗമ്യ ലീഡ്‌സിനടുത്തുള്ള വെയ്ക്ക്ഫീല്‍ഡിലാണ് താമസം. സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയ സാന്നിധ്യമായ സൗമ്യ വെസ്റ്റ്‌യോര്‍ക്ക്‌ഷെയര്‍ മലയാളി അസോസിയേഷന്റെ കഴിഞ്ഞ വര്‍ഷത്തെ യൂത്ത് കോഡിനേറ്ററായിരുന്നു. കേരളത്തില്‍ നിന്നും യു.കെയില്‍ എത്തിയിട്ട് രണ്ട് വര്‍ഷം മാത്രം കഴിഞ്ഞപ്പോള്‍ ബാന്‍ഡ് 6 ലഭിച്ചത് സമ്യയുടെ തൊഴില്‍ മികവിനെ അടയാളപ്പെടുത്തുന്നു.

ഇടുക്കി ജില്ലയിലെ അണക്കര ഏഴാം മൈലില്‍ കല്ലുറുമ്പില്‍ മുന്‍ പട്ടാള ഉദ്യോഗസ്ഥനായ ടി.കെ വിജയന്റെയും ഭാനുമതിയുടെയും മകളായ സൗമ്യയ്ക്ക് ജീവിതത്തിന്റെ നല്ലൊരു ഭാഗം രാജ്യസേവനത്തിനായി വിനിയോഗിച്ച പിതാവ് പകര്‍ന്നു നല്‍കിയ സാമൂഹിക പ്രതിബന്ധത ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ പ്രചോദനമായി. കേരളത്തിലെമ്പാടും ഊണും ഉറക്കവും ഉപേക്ഷിച്ച് ദുരിതബാധിതരെ സഹായിക്കാനെത്തിയ യുവ തലമുറയുടെ സാമൂഹിക പ്രതിബന്ധതയുടെ നേര്‍കാഴ്ച്ചയാവുകയാണ് സദാ പുഞ്ചിരിയുമായി പേര് സൂചിപ്പിക്കുന്ന പോലെ സൗമ്യമായ വ്യക്തിത്വത്തിന് ഉടമയായ സൗമ്യയുടെയും ഭാവി വരന്‍ വരുണിന്റെയും തീരുമാനം. സൗമ്യയ്ക്കും വരുണിനിനും മലയാളം യു.കെയുടെ അഭിനന്ദനങ്ങളും ആശംസകളും.

അദ്ധ്യായം – 23
പഞ്ചാബിലെ കന്യാസ്ത്രീകള്‍

പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്നുളള താല്ക്കാലിക നിയമനമാണ്. ഞാനാകെ ചിന്താക്കുഴപ്പത്താലായി. ഓഫിസ് ജോലി മാത്രമല്ല ആവശ്യം വേണ്ടിവന്നാല്‍ പത്രലേഖകനൊപ്പം സഞ്ചരിക്കുകയും വേണം. ഞാനെന്നും ഹൃദയത്തില്‍ സൂക്ഷിച്ചുവച്ച ഒന്നാണ് ഇന്ത്യ മുഴുവന്‍ സഞ്ചരിക്കണമെന്നത്. വായിച്ചു നേടുന്ന അറിവുകള്‍ പോലെയല്ല നേരില്‍ കാര്യങ്ങള്‍ അനുഭവിക്കുന്നത്. നിത്യവും പത്രങ്ങള്‍ പല വാര്‍ത്തകളും ഊതിപെരുപ്പിച്ചു കാണിക്കുമ്പോഴും എന്റെ ഹൃദയാന്തരങ്ങളില്‍ നിന്നൊരു ചോദ്യമുയരുന്നത്, ഇവര്‍ ഈ എഴുതി വിടുന്നതില്‍ എത്രമാത്രം സത്യമുണ്ട്. അങ്ങനെയുളള വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന കുറെ യാഥാര്‍ത്ഥ്യങ്ങള്‍ പി.ടി.ഐയില്‍ ചേര്‍ന്നാല്‍ കുറച്ചു കൂടി നിരീക്ഷിക്കാന്‍ കഴിയും എന്ന് എനിക്കു തോന്നി.

സമൂഹത്തില്‍ കാണുന്ന പല പകല്‍ മാന്യന്മാരുടേയും മുഖംമൂടികള്‍ വലിച്ചു കീറാന്‍ ചില മാധ്യമങ്ങളെങ്കിലും ശ്രമിക്കാറുണ്ട്. അവരുമായിട്ടുളള ഏറ്റുമുട്ടല്‍ പൂര്‍വ്വാധികം ശക്തിയോടെ നടത്താന്‍ എത്ര പത്രക്കാര്‍ക്ക് കഴിയാറുണ്ട്. എന്തായാലും ജനങ്ങളുടെ കണ്ണില്‍ പൊടിവാരിയിടുന്ന വാര്‍ത്തകളൊന്നും പി.ടി.ഐ.നടത്താറില്ല. ഈ സ്ഥാപനത്തില്‍ താല്‍ക്കാലികമായെങ്കിലും ജോലി ലഭിച്ചാല്‍ അത് ഭാവിയില്‍ ഗുണം ചെയ്യുമെന്നുളള രാമേട്ടന്റെ വാക്കുകള്‍ എനിക്ക് ആശ്വാസമായി. ഒരു ഒന്നാം തീയതി ഞാനവിടെ ജോലിക്കു കയറി. അവിടെ ഇരിക്കുമ്പോഴാണ് കോളജ് പഠനം പൂര്‍ത്തിയാക്കാന്‍ ശ്രമം തുടര്‍ന്നത്. പഞ്ചാബി യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റികളില്‍ അന്ന് കറസ്‌പോണ്ടന്റ്‌സ് കോഴ്‌സുണ്ടായിരുന്നു. അതിനാല്‍ തുടര്‍ പഠനത്തിന് എനിക്ക് തടസ്സങ്ങളൊന്നുമില്ല. റാഞ്ചി കോളജില്‍ നിന്ന് അതിനുളള പേപ്പറുകള്‍ തപാല്‍ വഴി വരുത്തി. പഠനംതുടങ്ങി.
ഞാന്‍ പഠിച്ച ഷോര്‍ട്ട് ഹാന്‍ഡ് പി.ടി.ഐ. യില്‍ വളരെ ഗുണം ചെയ്യ്തു. എല്ലാവരും അക്ഷരങ്ങള്‍ പെറുക്കി പൂര്‍ത്തികരിക്കുമ്പോള്‍ വളരെ വേഗത്തില്‍ എനിക്ക് എഴുതാന്‍ കഴിഞ്ഞു. മുതിര്‍ന്ന സാഹസ്സിക പത്രപ്രവര്‍ത്തകനായ പാനിപ്പട്ട്കാരന്‍ അശോക് ചോപ്രയ്‌ക്കൊപ്പം എനിക്ക് ഇന്ത്യയുടെ പല ഭാഗത്തും സഞ്ചരിക്കാന്‍ കഴിഞ്ഞു, ഫോട്ടോ എടുക്കാനും എന്നെ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ പത്ര ശൈലി വളരെ സത്യസന്ധമായിരുന്നു. ആരേയും അനാവശ്യമായി അക്രമിക്കുകയില്ല. എന്നാല്‍ ചൂഷകരേയും കുറ്റവാളേയും അദ്ദേഹം വെറുതെ വിട്ടില്ല. ചോപ്രക്കൊപ്പം സഞ്ചരിച്ചപ്പോഴാണ് നല്ല പത്രങ്ങള്‍, നല്ല വാര്‍ത്തകള്‍ ജനങ്ങളുടെ സംരക്ഷകരെന്നു ഞാന്‍ പഠിച്ചത്. മാത്രവുമല്ല അദ്ദേഹം ഒരു ഈശ്വരഭക്തന്‍ കൂടിയായിരുന്നു. മത്സ്യമാംസങ്ങള്‍ കഴിക്കില്ല. ഞങ്ങള്‍ പ്രഭാതഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഇദ്ദേഹം കഴിക്കുക പൂരിയും തൈരുമാണ്, ചായ പോലും കുടിക്കില്ല. തെരുവീഥികളില്‍ പ്രായമുളള അംഗവൈകല്യമുളളവര്‍ ഭിക്ഷാപാത്രവുമായി വന്നാല്‍ ചോപ്ര പണം കൊടുക്കും. ആരേയും നിരാശരായി വിടില്ല. ഞാനൊരിക്കല്‍ ചോദിച്ചു, ചോപ്രസാബ് എന്താണ് ദേവാലയത്തില്‍ പോകാത്തത്. അതിനുളള മറുപടി ”എന്റെ ഹൃദയം ഒരു ദേവാലയമാണ്. ഈശ്വരനെ ആരാധിക്കാന്‍ എനിക്കൊരു ദേവാലയം വേണ്ട. അതുകൊണ്ട് ഞാന്‍ ദേവാലയത്തില്‍ പോകാത്ത വ്യക്തി എന്നല്ല, എന്റെ മാതാപിതാക്കളുടെയടുക്കല്‍ പോകുമ്പോള്‍ ഞാന്‍ അവര്‍ക്കൊപ്പം പോകാറുണ്ട്. അതുകൊണ്ട് അവര്‍ ചെയ്യുന്നതു പോലെ ഞാന്‍ ചെയ്യാറില്ല.”

അവിടെ എന്തെല്ലാമാണ് പണക്കാര്‍ കൊടുക്കുന്നത്. എല്ലാ തിന്മയും നടത്തിയുണ്ടാക്കുന്ന കളളപ്പണവും ഭക്തിയും സ്വീകരിച്ച് നമ്മുടെ ഈശ്വരന്മാരുടെ ഹൃദയം വെന്തുരുകുകയല്ലേ. മതത്തിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്നവന്റെ, കളളകച്ചവടക്കാരന്റെ സമ്പത്തു വാങ്ങാനിരിക്കുന്നവനല്ല ഈശ്വരന്‍. മനുഷ്യന് നന്മ ചെയ്യാത്ത മതങ്ങള്‍ കളളക്കച്ചവടമാണ് നടത്തുന്നത്. ഈ കളള ഭക്തന്മാര്‍ ഏതെങ്കിലും പാവത്തിന് ഒരു നേരത്തെ ആഹാരത്തിനുളള പണം കൊടുക്കുമോ?. ഒരുത്തനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കാന്‍ ഇവര്‍ക്കു കഴിയുമോ?. സ്‌നേഹം കൊടുത്താല്‍ നമുക്കത് തിരിച്ചുകിട്ടും. പണം കൊടുത്താല്‍ തിരിച്ചു കിട്ടത്തില്ല. ഞാനൊരു യാചകനോ പാവപ്പെട്ടവനോ ഒരണ കൊടുത്താല്‍ ആ സ്‌നേഹം അവര്‍ തരുന്നുണ്ട്. സല്‍പ്രവൃത്തി ചെയ്യുന്നവനൊപ്പമാണ് ഈശ്വരന്‍. മറ്റുളളതൊക്കെ വെറും കപടഭക്ത വേഷധാരികള്‍.

എന്റെ കല്‍ക്കട്ട യാത്രയില്‍ അവിടുത്തെ മലയാളി സമാജത്തില്‍ എന്റെ നാടകം അവതരിപ്പിച്ച കൃഷ്ണന്‍ കുട്ടിയെ ഞാന്‍ ഫോണിലൂടെ ബന്ധപ്പെട്ടു. രാമേട്ടന്‍ വിവാഹിതനാകാന്‍ നാട്ടില്‍ പോയതുകൊണ്ട് തിരിച്ചു വരുമ്പോള്‍ ആ വീട്ടില്‍ നിന്ന് മാറി കൊടുക്കണം. സാകേതിനടുത്ത് ഒരു മുറി വാടകയ്‌ക്കെടുത്തു. ഞാന്‍ താജ്മഹല്‍ കാണാന്‍ പോയപ്പോളാണ് ആഗ്ര മലയാളി സമാജം സെക്രട്ടറി ശശികുമാറിനെ കണ്ടത്. അദ്ദേഹം ജോലി ചെയ്തിരുന്നത് ക്ഷയരോഗികളുടെ ആശുപത്രിയിലാണ്. ആശുപത്രി കാണാനും എന്നെ കൊണ്ടുപോയി. ക്ഷയരോഗികളുടെ മദ്ധ്യത്തിലൂടെ നടക്കുമ്പോള്‍ ഉളളിലൊരു പേടിയുണ്ടായിരുന്നു. ഇതു പകരുമോ, ഭയക്കേണ്ടെന്ന് ശശി പറഞ്ഞു. എന്റെ നാടകം അവര്‍ അവതരിപ്പിക്കാമെന്നു സമ്മതിച്ചു. ശശികുമാറാണ് ആഗ്ര സരോജനി നായിഡു മെഡിക്കല്‍കോളജ് എന്നെ കണിക്കാന്‍ കൊണ്ടുപോയത്. അദ്ദേഹത്തിന്റെ ഭാര്യ അവിടുത്തെ നഴ്‌സാണ്.

ഡല്‍ഹിയിലെ മലയാളി സാംസ്‌കാരിക കൂട്ടായ്മകളിലും കേന്ദ്ര സാഹിത്യ അക്കാദമി മണ്ടിഹൗസില്‍ നടത്തിയ പല മലയാള കലാപരിപാടികളിലും ഞാന്‍ പങ്കെടുത്തു. അവിടെവച്ചാണ് ഒ.വി. വിജയനെ പരിചയപ്പെട്ടത്. എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പുറകില്‍ പത്തു നിലയോളം പൊക്കമുളള ന്യൂഡല്‍ഹി ഹൗസില്‍ സുഹൃത്തുക്കളെ കാണാന്‍ പോകുമായിരുന്നു. ഡല്‍ഹിയിലുളളപ്പോഴൊക്കെ ഡല്‍ഹിയുടെ പല ഭാഗത്തും സഞ്ചരിച്ചു. അതില്‍ പ്രധാനപ്പെട്ടതാണ് മുഗള്‍ ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ച പഴയ ഡല്‍ഹിയിലെ ചെങ്കോട്ട. ഈ കോട്ടയും ആഗ്ര കോട്ടയും തമ്മില്‍ സാമ്യമുണ്ടെങ്കിലും ഡല്‍ഹി കോട്ടയ്ക്ക് ആഗ്ര കോട്ടയ്ക്കുളള പൊക്കമോ, താഴെ വട്ടത്തിലുളള ജലാശയങ്ങളോ ഇല്ല. കുത്തബ് മിനാര്‍, ഇന്ത്യാഗേറ്റ്, രാഷ്ട്രപതി ഭവന്‍ എല്ലാം നല്ല കാഴ്ച്ചകളാണ്.

ഒരു വര്‍ഷത്തിനുളളില്‍ തന്നെ എനിക്ക് പഞ്ചാബിലേക്ക് സ്ഥലം മാറ്റം കിട്ടി. പഞ്ചാബിന്റേയും ഹരിയാനയുടേയും തലസ്ഥാനമായിരുന്ന ചണ്ഡീഗഡ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അതൊരു യൂണിയന്‍ ടെറിട്ടറി ആയതു കൊണ്ടാകാം റോസ്സ് ഗര്‍ഡനും മറ്റും സുന്ദരമായി തോന്നിയത്. ഒരു നഗരം എങ്ങനെ മലിനമാകാതെ സൂക്ഷിക്കണമെന്നുളളതിന് ഉദാഹരണമാണ് ചണ്ഡീഗഡ്. ജമ്മു കശ്മീരിന്റെ പല ഭാഗങ്ങളിലുമുള്ള വര്‍ണ്ണഹരിതയാര്‍ന്ന കാഴ്ച്ചകള്‍ മനുഷ്യര്‍ പ്രകൃതിയോടു കാട്ടുന്ന ആരാധനയായിട്ടാണ് കണ്ടത്. കശ്മീരിന്റെ പ്രകൃതി ഭംഗിയും, തടാകങ്ങളും, തോടുകളും, വിരിഞ്ഞു നില്‍ക്കുന്ന ആമ്പലുകളും, പൂക്കളും, ആകാശത്തെ മുട്ടിയുരുമ്മി നില്‍ക്കുന്ന പര്‍വ്വത നിരകളുമെല്ലാം കശ്മീരിന്റെ ഐശ്വര്യപ്പൊലിമകള്‍ തന്നെയാണ്. മഞ്ഞു കാലം വരുമ്പോള്‍ ഇന്നു കാണുന്ന, കാറ്റിലുലയുന്ന, പൂത്തുലഞ്ഞ പൂക്കളോന്നും കാണാന്‍ കഴിയില്ല. അവിടെ കാണാന്‍ കഴിയുക, മഞ്ഞില്‍ പൊതിഞ്ഞ പൂപ്പന്തലും, കൊട്ടാരങ്ങളും കുടിലുകളുമാണ്.

ജമ്മുവിലെ മലമുകളില്‍ നില്ക്കുന്ന ലക്ഷ്മീദേവീ മന്ദിറിനു മുന്നില്‍ നിന്നപ്പോള്‍ അനുഭവപ്പെട്ടത് ചൂടീനേക്കാള്‍ കുളിര്‍മ്മ നല്‍കിയ കാറ്റായിരുന്നു. ആത്മാവില്‍ ആകാശത്തേക്കു ഉയര്‍ന്നു നില്‍ക്കുന്ന ഹൃദയകാരിയായ പര്‍വ്വതത്തില്‍ നില്‍ക്കുന്ന അനുഭവം. ജമ്മു കശ്മീരിലെ മതങ്ങള്‍ രണ്ടാണെങ്കിലും അവര്‍ പരസ്പര സ്‌നേഹത്തില്‍ ജീവിക്കുന്നവരാണ്. സ്‌നേഹമുളള മനുഷ്യര്‍ക്കിടയില്‍ ഇന്ത്യന്‍ ഭരണകൂടവും പാക്കിസ്ഥാന്‍ നുഴഞ്ഞു കയറ്റക്കാരും എന്തെല്ലാം സാഹസങ്ങള്‍ കാട്ടാനിരിക്കുന്നു എന്ന് കാത്തിരുന്നു കാണാന്‍ കഴിയും. രണ്ടു കൂട്ടരും അധികാരമുറപ്പിക്കാന്‍ സ്‌നേഹത്തിന്റെ പൂങ്കാവനത്തിന് പകരം ശത്രുതയുടെ കോട്ടകളായിരിക്കും തീര്‍ക്കുക. ഇവിടെ ജാതി-മതങ്ങളുടെ ചീട്ട് ഇറക്കി മാത്രമേ ഇവര്‍ കളിക്കൂ. മന്ദബുദ്ധികളായ ഭരണാധിപന്മാര്‍ ഈ മണ്ണില്‍ നിന്ന് മുളപ്പിച്ചെടുക്കാന്‍ പോകുന്നത് സന്നദ്ധ സേവകരെ ആയിരിക്കില്ല. സന്നദ്ധന്മാരായി നില്‍ക്കുന്ന ഭീകരരെയായിരിക്കുമെന്നാണ് അവിടെ നിന്നു മടങ്ങുമ്പോള്‍ എനിക്ക് തോന്നിയത്.

ഒരു ശനിയാഴ്ച്ച ഞാന്‍ അളിയന്‍ ലിനോസ് ജോലി ചെയ്യുന്ന ഗുരുദാസ്പുരിലുളള പട്ടാള ക്യാമ്പിലേക്ക് തിരിച്ചു. അതിന്റെ അടുത്ത സ്ഥലമാണ് പത്താന്‍കോട്ട്. ഞങ്ങള്‍ റാഞ്ചിയിലെ രംഗാര്‍ഡിലേക്ക് ഇതിനു മുമ്പും കണ്ടിരുന്നു. ഗുരുദാസ്പുര്‍ റയില്‍വേ സ്റ്റേഷനടുത്താണ് ഈ പട്ടാളത്താവളം. അതിനടുത്താണ് പട്ടാളക്കാരുടെ കുടുംബം പാര്‍ക്കുന്നത്. അളിയന്‍ തന്നെ എന്നെ പെങ്ങള്‍ പൊന്നമ്മയുടെ അടുക്കലെത്തിച്ചു. അതിനു ശേഷം പലപ്പോഴായി ഞാനവിടെ പോകുകയും വരികയും ചെയ്തിട്ടുണ്ട്. അവിടെ കത്തോലിക്ക സഭ നടത്തുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളുണ്ട്, ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ്. മലയാളിയാണ് പ്രന്‍സിപ്പല്‍ പേര് ഫാദര്‍ ഗിട്ടോ. ഈ സ്‌കൂള്‍ ജലന്ദര്‍ ഡയോസിസിന്റെ കീഴിലാണ്. അളിയന്‍ കത്തോലിക്കനായിരുന്നതിനാല്‍ ഇവിടുത്തെ ആരാധനകള്‍ക്ക് പോകുകയും അവിടുത്തെ അച്ചനുമായി നല്ല ബന്ധത്തിലുമാണ്. ഇദ്ദേഹം ഉപരി പഠനം നടത്തിയത് റോമിലാണ്. എന്നെയൊരു നാടകകൃത്തായിട്ടാണ് അളിയന്‍ അച്ചനു പരിചയപ്പെടുത്തിയത്. അവിടുത്തെ ഫാ. തിമോത്തി, സിസ്റ്റര്‍ സൂസ്സി ഇവര്‍ക്കൊപ്പം അവധി ദിവസങ്ങളില്‍ ഞാനും ഗ്രാമവാസികളുടെ ഇടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി പോയിട്ടുണ്ട്. അന്ന് സൈക്കിളിലാണ് യാത്ര. ഫാദര്‍ തിമോത്തി സിസ്റ്റര്‍ മറിയത്തിനെ സൈക്കിളിന്റെ പുറകിലിരുത്തി ചവിട്ടുമ്പോള്‍ എന്റെ സൈക്കിളിന്റെ പിറകിലിരുന്നത് സിസ്റ്റര്‍ സൂസ്സിയാണ്. പഞ്ചാബിന്റെ പല ഭാഗങ്ങളിലും കത്തോലിക്ക സഭ വിവിധ രംഗങ്ങളില്‍ സേവനങ്ങള്‍ ചെയ്യുന്നുണ്ട്. ഇവിടുത്തെ ക്രിസ്തീയ മിഷിനറിമാര്‍ മനുഷ്യന്റെ വളര്‍ച്ചക്കുവേണ്ടി കഷ്ടപ്പെടുന്നു. ഞങ്ങളുടെ സൈക്കിളിന്റെ പിറകില്‍ ഇരുന്നവര്‍ ഒരാള്‍ ഡോക്ടറും മറ്റൊരാള്‍ നഴ്‌സുമാണ്.
ഗ്രാമങ്ങള്‍ തോറും പാവങ്ങളായ രോഗികളെ കണ്ടെത്തി ചികിത്സ നല്‍കുന്നു. അവര്‍ക്ക് ഒരു ഡോക്ടറെ കാണണമെങ്കില്‍ മൈലുകള്‍ താണ്ടി പാട വരമ്പിലൂടെ കഴുത വലിക്കുന്ന വണ്ടിയില്‍ വേണം വരാന്‍. കഴുതയില്ലാത്തവരുടെ കാര്യം ദയനീയമാണ്. അവിടുത്തെ പ്രധാന ആശുപത്രി സ്ഥിതി ചെയ്യുന്നത് ഗുരുദാസ്പുര്‍ ബസ്സ് സ്റ്റേഷനടുത്താണ്. ഇതു പോലുളള പലരേയും ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് സ്വന്തം ജീവിതം ഉഴിഞ്ഞുവച്ചിട്ടാണെന്ന് ഞാന്‍ മനസ്സിലാക്കി. ഇവരുടെ പല പ്രവര്‍ത്തികളും എന്റെ മനസ്സിനേയും മാറ്റിമറിച്ചു.

ആഴ്ച്ചയില്‍ ഏഴു ദിവസം ജോലി ചെയ്യുന്നവര്‍ ശനിയോ ഞായറോ പ്രതിഫലം വാങ്ങാതെ കഷ്ടവും രോഗവും സഹിക്കുന്നവര്‍ക്കു വേണ്ടി മാറ്റിവച്ചാല്‍ അതൊരു പുണ്യ പ്രവൃര്‍ത്തിയാണ്. അത് ആത്മാവിലേക്കുളള യാത്രയാണ്. ബ്രിട്ടനില്‍ നിന്നുളള സന്നദ്ധസേവകരും അത് തെളിയിക്കുന്നു. വെറും മത വിശ്വാസികള്‍ക്ക് ഇതിന് കഴിയുമോയെന്നറിയില്ല. ഒന്നറിയാം; ആത്മാവിലും അറിവിലും സഞ്ചരിക്കുന്നവര്‍ക്ക് ഇതൊരു ശുഭയാത്രയാണ്. സ്വന്തം അജ്ഞതയും അന്ധവിശ്വാസവും പോറ്റി വളര്‍ത്തുന്നവര്‍ക്ക് മറ്റൊരാളുടെ ശുശ്രൂഷകനായിരിക്കാന്‍ സാദ്ധ്യമല്ല. ഇവിടുത്തെ ഭരണ കര്‍ത്താക്കളും കര്‍മ്മയോഗികളാകണം.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരോട് ഒരു പുച്ഛഭാവം നാട്ടിലെ പ്രമാണിമാരില്‍ ഞാന്‍ കണ്ടു. ആ വീട്ടില്‍ അസുഖമായി ഒരാള്‍കിടന്നാല്‍ കുതിര വണ്ടിയില്‍ വളരെ വേഗത്തില്‍ ആശുപത്രയിലെത്തിക്കും. ഒരു കഴുതയെ പോലും പോറ്റി വളര്‍ത്താന്‍ നിവൃത്തിയില്ലാത്തവന്‍ കേരളത്തിലെ ആദിവാസികളെപ്പോലെ ഇവിടേയും ദുരിതമനുഭവിക്കുന്നുണ്ട്. എനിക്ക് ഇവിടുത്തെ പാവങ്ങളായ ഗ്രാമവാസികളുടെ കണ്ണീരണിഞ്ഞ ജീവിതം കണ്ടപ്പോള്‍ മനസ്സിലായത് കേരളത്തിലുണ്ടായിരുന്ന ജന്മി- കുടിയാന്‍ ജീവിതമാണ്. മനുഷ്യരെ അടിമകളാക്കി അവരുടെ കളപ്പുര നിറക്കാന്‍ വിലയ്‌ക്കെടുത്ത പ്രമാണിമാര്‍. അവരുടെയിടയിലേക്ക് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും തെളിച്ചമായി ആരെങ്കിലും വന്നാല്‍ മേലാളന്മാര്‍ക്ക് ഇഷ്ടപ്പെടില്ല. പാവങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ പട്ടിണിയുമായി കഴിയുന്നതൊന്നും അവരുടെ വിഷമങ്ങളല്ല.
ഈ ശ്മശാന മണ്ണിലേക്ക് വിളക്കും എണ്ണയും തിരിയുമായി വരുന്നവരാണ് ഇവിടുത്തെ കന്യാസ്ത്രീകള്‍ . അവര്‍ മൂലം എത്രയോ രോഗികള്‍ രക്ഷപ്പെടുന്നു. കന്യാസ്ത്രികളുടെ മുറിവുണക്കല്‍ പദ്ധതി സമ്പന്നരുടെ മനസ്സിനെ ഇളക്കി മറിച്ചുകൊണ്ടിരുന്നു. നിത്യവും ദുരിതവുമായി ജീവിക്കുന്ന ഒരു ജനതയ്ക്ക് വേണ്ടുന്ന സംരക്ഷണം കൊടുക്കേണ്ടവന്‍ അതു കൊടുക്കാതെ വരുമ്പോള്‍ അവരുടെ മധ്യത്തിലേക്ക് കാരുണ്യത്തിന്റെകരവുമായി ആരെങ്കിലും വന്നാല്‍ സൗഭാഗ്യങ്ങളില്‍ ജീവിക്കുന്നവര്‍ എന്തിനാണ് അസ്വസ്ഥരാകുന്നത്. അവരുടെ പട്ടിണി, ദാരിദ്ര്യം, രോഗം, വിദ്യാഭ്യാസം ഇവയ്ക്ക് മുക്തി നല്‍കാന്‍ ഇവര്‍ക്കാകുന്നുണ്ടോ?.

രാജവാഴ്ച്ചയും നാടുവാഴിത്തവും മാറിയിട്ടും ഇവര്‍ സ്വതന്ത്രരല്ല. ഇവര്‍ എനിക്കൊരു സാക്ഷിപത്രവും ഞാന്‍ ഇവര്‍ക്ക് ഒരു ദൃക്‌സാക്ഷിയുമായി. ഓരോ ഗ്രാമങ്ങളിലും സിസ്‌റ്റേഴ്‌സുമായി ചെല്ലുമ്പോള്‍ അവിടുത്തെ പൊളിഞ്ഞു വീഴാറായ കൂരകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. ജനങ്ങള്‍ക്ക് പൊളള വാഗ്ദാനങ്ങള്‍ നല്കി സര്‍വ്വാധികാരികളായി വാഴുന്നവര്‍ ഇതൊന്നും കാണുന്നില്ല. നാട്ടിലെ പ്രമാണിമാര്‍ നെല്ലും, ഗോതമ്പും സംഭരിക്കുന്നതു പോലെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അവര് സംഭരിച്ച് അവരുടെ ജീവിതം പടുത്തുയര്‍ത്തുന്നു. ഒരു വ്യവസ്ഥിതിയുടെ സൗഭാഗ്യവും ദൗര്‍ഭാഗ്യവുമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. കന്യാസ്ത്രീകള്‍ ഓരോ വീടുകളിലും കയറിയിറങ്ങി രോഗികളെ പരിശോധിച്ച് മരുന്നുകള്‍ കൊടുക്കുക മാത്രമല്ല, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന് ബോധവല്‍ക്കരണവും നടത്തിക്കൊണ്ടിരിക്കുന്നു. എന്റെ ചെറുപ്പത്തില്‍ ഞാന്‍ മൈലുകള്‍ നടന്നതു പോലെ നടന്നാല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കാം. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്നത് പണക്കാരുടെ മക്കളാണ്.
ഗുരുദാസ്പുരിലെ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലായതിനാല്‍ കന്യാസ്ത്രീകള്‍ക്ക് നേരെ അധികം അതിക്രമങ്ങള്‍ നടത്താന്‍ സമ്പന്നര്‍ക്ക് കഴിഞ്ഞില്ല. അങ്ങനെയുണ്ടായാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ചെവിയില്‍ എത്തുമെന്ന് അവര്‍ക്കറിയാമായിരുന്നു. ഈ സ്‌കൂളിലെ കുട്ടികളും അടുത്തുളള പട്ടാള ക്യാമ്പിലെ പോലെ തികഞ്ഞ അച്ചടക്കവും അനുസരണയുമുളളവരായിട്ടാണ് കണ്ടത്.
ഗുരുദാസ്പൂരില്‍ മാത്രമല്ല ജലന്തര്‍, ലുധിയാന, അമൃത്‌സര്‍, ഫിറോസ്പുര്‍, ഹോസിയാര്‍പുര്‍ അങ്ങനെ ധാരാളം ജില്ലകളിലെ ഗ്രാമങ്ങളില്‍ കന്യാസ്ത്രീകള്‍ കുടുംബ ആരോഗ്യം എന്ന പേരില്‍ ധാരാളം മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി രോഗികള്‍ക്ക് സൗജന്യ ചികിത്സ കൊടുത്തു. ആ ക്യമ്പിലേക്ക് കടന്നു വരുന്നത് പ്രധാനമായും ലുധിയാന സി.എം.സി.യില്‍ നിന്നുമുളള ഡോക്ടര്‍മാരാണ് സി.എം.സി വെല്ലൂരിലുളള സി.എം.സി. പോലെ വടക്കേ ഇന്ത്യയിലെ പ്രമുഖ ആശുപത്രിയും മെഡിക്കല്‍ കോളജുമാണ്. അവിടെ ധാരാളം മലയാളികള്‍ പഠിക്കുന്നും ജോലി ചെയ്യുന്നുമുണ്ട്. അതിനൊപ്പം ബ്രട്ടീഷുകാരായിട്ടുളള ഡോക്ടര്‍മാരും ജീവകാരുണ്യ പ്രവര്‍ത്തനത്തുന്റെ പേരില്‍ ജോലി ചെയ്യുന്നുണ്ട്.
ഈ മെഡിക്കല്‍ ക്യമ്പുകളില്‍ വച്ചാണ് ആതുരസേവന രംഗത്ത് വളരെ മുന്നില്‍ നില്‍ക്കുന്ന ഹിമാചല്‍ പ്രദേശുകാരനും, സി.എം.സി മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. ഏണസ്റ്റ് ആര്‍ ചന്ദറിനെ പരിചയപ്പെടുന്നത്. അദ്ദേഹം മാനസിക രോഗവകുപ്പിന്റെ തലവന്‍ കൂടിയാണ്. ഏതെങ്കിലും രോഗികള്‍ക്ക് ശസ്ത്രക്രിയ ആവശ്യമുണ്ടെങ്കില്‍ അതിന്റെ തലവനായ ഡോ. ഫോറസ്റ്റ് സി. എഗല്‍സ്റ്റനാണ് അവസാന തീരുമാനമെടുക്കന്നത്. അതുപോലെ തന്നെ മെഡിക്കല്‍ വകുപ്പിന്റെ തലവന്‍ മലയാളിയായ ഡോ. അലക്‌സ് സഖറിയയാണ്. സത്യത്തില്‍ ഇതുപോലുളള ആതുര സേവനങ്ങളില്‍ എന്റെ മനസ്സ് വളര്‍ന്നുകൊണ്ടിരുന്നു. ഡോക്ര്‍മാര്‍ക്ക് മറ്റൊരു ആശുപത്രിയില്‍ പോയാല്‍ ഇവിടെ കിട്ടുന്നതിന്റെ പത്തിരട്ടി ശമ്പളം കിട്ടും. ഇവരിലാണ് ഈശ്വരസാന്നിദ്ധ്യമെന്ന് ഞാന്‍ കണ്ടു. അവരെ തൊഴാനാണ് എന്റെ മനസ്സ് മന്ത്രിച്ചത്.

മറ്റുളളവര്‍ക്കു വേണ്ടി; പ്രത്യേകിച്ചു രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇവര്‍ എന്തുകൊണ്ട് സാമ്പത്തിക വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നില്ല എന്നതും വലിയൊരു ചോദ്യമാണ്. ഗുരുദാസ്പുരില്‍ നടന്ന ഒരു പ്രമുഖ ക്യാമ്പില്‍ വച്ചാണ് ചണ്ടിഗഢിലുളള ട്രിബ്യുണ്‍ ഇംഗ്ലീഷ് പത്രത്തിലെ പ്രമുഖനായ വര്‍ഗ്ഗീസിനേയും ജലന്ദറിലുളള പഞ്ചാബി പത്രം, പഞ്ചാബ് കേസരിയുടെ ലാലാജിയേയും പരിചയപ്പെട്ടത്. ഞാന്‍ ചെയ്തുകൊണ്ടിരുന്ന ജോലിയില്‍ എനിക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. സി.എം.സി പോലുളള ഒരാശുപത്രിയില്‍ ജോലി ചെയ്യണമെന്ന് ഞാനാഗ്രഹിച്ചു. മനസ്സ് മാറിമാറി വരുന്ന കാലത്തിനനുസരിച്ചുളള ഒരു യന്ത്രമെന്നു തോന്നി. എന്റെ കടമകള്‍ എന്തെന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയ ഒരു മനം മാറ്റമാണുണ്ടായത്.

ഒരാള്‍ വലുതായി കാണുന്ന വിഷയങ്ങളെ എത്രയോ പേര്‍ നിസ്സാരമായി കാണുന്നു. അങ്ങനെയുളളവര്‍ക്ക് മാത്രമേ ജീവിതത്തെ കരുത്തുളളതാക്കി മാറ്റാന്‍ കഴിയൂ. അതില്‍ വരാനിരിക്കുന്ന അനര്‍ത്ഥങ്ങളും ക്ലേശങ്ങളും ജീവിതത്തെ ലക്ഷ്യത്തില്‍ എത്തിക്കാന്‍ സാദ്ധ്യമല്ല. ജലന്ദറില്‍ നടന്ന ഒരു മെഡിക്കല്‍ ക്യാമ്പില്‍ എന്റെ താല്പര്യം ഡോ. ചന്ദറിനോട് അറിയിച്ചു. അധികം ചിരിക്കാത്ത പ്രകൃതമുളള അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. ആ കറുത്ത നിറത്തിന് ഈ പുഞ്ചിരി ഒരഴകായി എനിക്കു തോന്നി. ഒരു തുണ്ടു കടലാസില്‍ അവിടുത്തെ പഴ്‌സണല്‍ മാനേജരുടെ പേരും അഡ്രസ്സും തന്നിട്ടു പറഞ്ഞു, ഈ അഡ്രസ്സില്‍ ഒരു ആപ്ലിക്കേഷന്‍ അയയ്ക്കുക. വേക്കന്‍സി ഉണ്ടെങ്കില്‍ അവര്‍ വിളിക്കും. വളരെ സംതൃപ്തിയോടെയാണ് ഞാനന്ന് മടങ്ങിയത്.

ഡോക്ടര്‍ തന്ന അഡ്രസ്സില്‍ ജോലിക്കുളള അപേക്ഷ അയച്ചു. അധികം കാത്തിരിക്കേണ്ടി വന്നില്ല. ഇന്റര്‍വ്യൂവിനുളള കത്ത് കിട്ടി. മതില്‍ക്കെട്ടിനുളളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന പുരാതന കെട്ടിടങ്ങള്‍. അതിനു മുന്നില്‍ പൂര്‍ണ്ണശോഭയോടെ വിരിഞ്ഞു നില്‍ക്കുന്ന വിവിധയിനം പൂക്കള്‍, മരങ്ങള്‍. എങ്ങും നിശബ്ദത തുടിച്ചു നില്‍ക്കുന്നു. പലതും ബ്രട്ടീഷ് നിര്‍മ്മിതികളെന്നു തോന്നി. അതു കാടിന്റെ നടുവിലായാലും അവര്‍ മനോഹരമാക്കും. ഗേറ്റിലും അകത്തും സെക്യൂരിറ്റിയുണ്ട്. സെക്യൂരിറ്റിയെ കത്തു കാണിച്ച് അകത്തേക്കു നടന്നു. ഓരോ വിഭാഗത്തിന്റേയും ബോര്‍ഡുകള്‍ മുകളില്‍ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്നു. വളഞ്ഞു പുളഞ്ഞു നടന്ന് ഹ്യൂമന്‍ റിസോഴ്‌സ് ഓഫിസ്സിലെത്തി ഇന്റര്‍വ്യൂ കാര്‍ഡ് കൈമാറി. ഇന്റര്‍വ്യൂ മുറിയിലേക്ക് മാനേജരുടെ സെക്രട്ടറി എന്നെ കൊണ്ടു പോയി ഇരുത്തിയിട്ട് വിനയപൂര്‍വ്വം മടങ്ങി. അവിടുത്തെ പ്യൂണ്‍ എനിക്ക് ചായ തന്നു. മുടന്തുള്ള ഒരാള്‍ അകത്തേക്കു വന്നിട്ട് അടുത്തിരുന്ന ഷോര്‍ട്ട് ഹാന്‍ഡ് ബുക്കും പെന്‍സിലും തന്നിട്ട് ഏതോ ഇംഗ്ലീഷ് മാഗസിനിലെ കുറെ ഭാഗങ്ങള്‍ വായിച്ചു. ഞാന്‍ എഴുതി. അതു ടൈപ്പ് ചെയ്തു കൊടുക്കാന്‍ പറഞ്ഞിട്ട് മടങ്ങി പോയി. പത്തു മിനിട്ടു കഴിഞ്ഞ് മടങ്ങി വന്നിട്ട് ടൈപ്പു ചെയ്ത പേപ്പര്‍ വാങ്ങി. ഇരുപതു മിനിട്ട് കഴിഞ്ഞു വന്നിട്ട് എന്നെ താല്പര്യപൂര്‍വ്വം നോക്കിയിട്ട് അറിയിച്ചു. ”ഈ ടെസ്റ്റില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു.”

RECENT POSTS
Copyright © . All rights reserved